Please use Firefox Browser for a good reading experience

Saturday 19 June 2021

ചതുർഭുജൻ


കുറിപ്പ്: 
ഈ കഥയിലെ സംഭവങ്ങളും കഥാപാത്രങ്ങളും സത്യം സത്യമായും സാങ്കല്പികം മാത്രമാണ്‌. സാദൃശ്യം വെറും യാദൃശ്ചികം മാത്രം.


അമാവാസിയാണോ, പൗർണ്ണമിയാണോ എന്ന കാര്യത്തിൽ തർക്കമുണ്ട്. പക്ഷെ അർദ്ധരാത്രി എന്ന കാര്യത്തിൽ ആർക്കും ഒരു സംശയവുമില്ല. അത്ഭുതങ്ങൾ അർദ്ധരാത്രിയിലേ സംഭവിക്കൂ എന്ന സമൂഹവിശ്വാസത്തിൽ ഇതുവരേക്കും ഒരു മാറ്റവും വന്നിട്ടില്ല എന്നതു തന്നെ ഒരു അത്ഭുതമാണ്‌! ഉത്തരേന്ത്യയിൽ, അതും പൊതുതിരഞ്ഞെടുപ്പ് കാലത്ത് മാത്രം പുറംലോകത്തിന്റെ സംസാരപരിധിക്കുള്ളിൽ വന്നിരുന്ന ആ പ്രദേശത്ത്, ആ കുഞ്ഞ് ജനിച്ചത് അർദ്ധരാത്രിയിലായിരുന്നു. വെറുതെ ജീവിച്ചു മരിച്ചു പോകാനല്ല താൻ ജനിച്ചതെന്ന് പ്രഖ്യാപിക്കും വിധം ആ കുഞ്ഞ്, പുറംലോകത്തിലെത്തിയതും കൈകളുയർത്തി ഉറക്കെ കരഞ്ഞു. കാഴ്ച്ചയിൽ മറ്റേതു കുഞ്ഞിനേയും പോലെ തന്നെ - കുഞ്ഞു തല, നനുത്ത മുടി, തളിരില പോലെ മൃദുലമായ പാദങ്ങൾ. ഒരു കാര്യത്തിൽ മാത്രമായിരുന്നു വ്യത്യാസം - ആ കുഞ്ഞിനു നാലു കൈകളുണ്ടായിരുന്നു... 

കുഞ്ഞ് ജനിച്ച് അല്പനേരത്തിനുള്ളിൽ തന്നെ അമ്മ മരിച്ചു പോവുകയാണുണ്ടായത്. അത് കുഞ്ഞിന്റെ കൈകൾ കണ്ട് ഭയന്നിട്ടാണോ, അതോ അമിതമായ രക്തസ്രാവം കൊണ്ടാണോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. എന്തിനും ഏതിനും തർക്കിച്ചു ശീലിച്ച ജനതയിൽ നിന്നും വ്യക്തത പ്രതീക്ഷിക്കുന്നതിൽ യുക്തിയുമില്ല. കുഞ്ഞിനെ കണ്ട്, പേറെടുത്ത വൃദ്ധ നിലവിളിക്കാതിരിക്കാൻ പണിപെട്ടു. അവർ തോളിൽ കിടന്ന തുണി വായിലേക്ക് തിരുകിയാണ്‌ നിലവിളിയുടെ വഴിയടച്ചത്. സഹായികളിൽ ഒരുവളുടെ കൃഷ്ണമണികൾ മുകളിലേക്ക് ഉരുണ്ട് കയറി മറഞ്ഞു, തൊട്ടടുത്ത നിമിഷം അവളുടെ ബോധവും. വയറ്റാട്ടി കുഞ്ഞിനെ തുടച്ച് വൃത്തിയാക്കി തുണിയിൽ പൊതിഞ്ഞെടുത്ത്, കുടിലിനു പുറത്ത് കാത്ത് കുത്തിയിരുന്ന കുഞ്ഞിന്റെ അച്ഛന്‌ കാണിച്ചു കൊടുത്തു. തുണിയുയർത്തി നോക്കി, ആൺകുട്ടി തന്നെ എന്നയാൾ ഉറപ്പിച്ചു സന്തോഷിച്ചു. എന്നാൽ കുഞ്ഞിന്‌ നാല്‌ കൈകൾ കണ്ട്, അയാൾ ഞെട്ടിത്തരിച്ചു നിന്നു. ചിലർ ആ കാഴ്ച്ച കണ്ട് നിലവിളിച്ചു കൊണ്ട് ഓടിയകന്നു. മനുഷ്യവാർത്തകളുടെ സഞ്ചാരവേഗമൊന്നും കാട്ടുതീക്ക് പോലുമുണ്ടാവില്ല. നിമിഷങ്ങൾക്കകം ഗ്രാമവാസികൾക്കിടയിൽ വാർത്ത പരന്നു. ‘എന്തോ വലിയ ദുരന്തം വരാൻ പോകുന്നതിന്റെ സൂചനയാണ്‌’ - ചിലർ അടക്കം പറഞ്ഞു. കഴിഞ്ഞാണ്ടത്തെ ഭൂമികുലുക്കത്തിലുണ്ടായ വിള്ളലുകൾ മണ്ണിലിപ്പോഴും വായും പിളർന്ന് കിടപ്പുണ്ട് പലയിടത്തും. ഇനി ഈ വർഷം...വരൾച്ച? പകർച്ചവ്യാധി? എന്ത്‌ പൂജയാണ്‌ ചെയ്യേണ്ടത്? എന്ത്‌ ബലിയാണ്‌ കൊടുക്കേണ്ടത്? എവിടേക്കാണ്‌ പലായനം ചെയ്യേണ്ടത്? ഗ്രാമം മുഴുവൻ അസ്വസ്ഥതയുടെ വിത്തുകൾ ചിതറി വീണു.

കരഞ്ഞ് ക്ഷീണിച്ചുറങ്ങിയ കുഞ്ഞ്, ഉണർന്നപ്പോൾ നാല്‌ കൈകളുമിളക്കി ചിരിച്ചു. എന്നാൽ അവന്റെയടുത്ത് ആരുമില്ലായിരുന്നു, ഹതഭാഗ്യനായ ആ പിതാവ് ഒഴികെ. ഈ കുഞ്ഞിനെ എങ്ങനെ വളർത്തും? വിശന്ന്‌ കരഞ്ഞാൽ ആര്‌ പാലൂട്ടും? അയാൾ ഗ്രാമം മുഴുക്കെയും അലഞ്ഞു, അന്വേഷിച്ചു, കരഞ്ഞു കാല്‌ പിടിച്ചു. ഒടുവിൽ വെള്ളം തിളപ്പിച്ച്, തണുപ്പിച്ച്  കുഞ്ഞിന്റെ ഇളംചുണ്ടിലൊഴിച്ചു. മനുഷ്യരുടെ പാൽ കുടിക്കാതെ അങ്ങനെ അവൻ ജീവിതം തുടങ്ങി.

എക്കാലത്തേയും പോലെ, കാര്യകാരണങ്ങളില്ലാതെ ഭൂമി സൂര്യനെ ഭ്രമണം ചെയ്തു കൊണ്ടിരുന്നു. അപ്പോഴേക്കും നടക്കാൻ പാകത്തിൽ അവന്റെ കാലുകൾ ഉറച്ചു കഴിഞ്ഞിരുന്നു. എന്നാലപ്പോഴും ചുറ്റുവട്ടത്തുള്ള കുട്ടികൾ, അവനെ കളിക്കാൻ കൂട്ടിയില്ല. പഠിക്കാൻ പള്ളിക്കൂടത്തിൽ അധ്യാപകരും. അക്ഷരങ്ങൾക്ക് മുൻപിലവൻ പകച്ചു നിന്നു. ശബ്ദമില്ലാത്ത വളഞ്ഞ വരകൾ മാത്രമായി അതൊക്കെയും അവന്‌. ഒരുനാൾ അവന്റെ അച്ഛൻ അപ്രത്യക്ഷനായി. നിർഭാഗ്യം കൊണ്ടു വന്ന അയാൾ, ഗ്രാമവാസികൾക്ക്‌ മുന്നിൽ ശപിക്കപ്പെട്ടവനായത് ആ ബാലൻ അറിഞ്ഞതേയില്ലായിരുന്നു. സമീപത്തുള്ള കുളത്തിന്റെ കരയിൽ ചെന്നിരുന്ന് അവൻ നാലു കൈകളിലും കല്ലുകളെടുത്ത് എറിഞ്ഞു. അവ, വളരുന്ന വൃത്തങ്ങൾ വെള്ളത്തിൽ വരച്ചു. വളർന്ന് വലുതാവുകയും എപ്പോഴോ മാഞ്ഞു പോകുന്ന ഒരു ജലവൃത്തം പോലെയാണ്‌ ജീവിതവും എന്ന് അവൻ അന്ന് മനസ്സിലാക്കിയിട്ടുണ്ടോ ആവോ. താൻ ഒരു പറവയോ പാറ്റയോ ആയിരുന്നെങ്കിലെത്ര നന്നായിരുന്നു എന്ന് അവനപ്പോൾ വിചാരിച്ചിട്ടുണ്ടാവണം. നിവൃത്തിയില്ലാതെ അവൻ ഭിക്ഷ യാചിച്ചു തുടങ്ങി. അവൻ നീട്ടിയ തകരപ്പാത്രത്തിൽ നാണയത്തുട്ടുകൾക്ക് പകരം പലപ്പോഴും കല്ലുകളാണ്‌ വന്നു വീണത്. രഹസ്യമായി ചിലർ തന്ന ഉണങ്ങിയ ഭക്ഷണം കഴിച്ച് അവൻ വിശപ്പ് അടിച്ചമർത്തി. അവൻ പതിയെ വളർന്ന് അയാൾ ആയി. തന്റെ കൈകൾ ശരീരത്തിലേക്ക് ചേർത്തുകെട്ടിവെച്ചു കൊണ്ടായി പിന്നീട്‌ ഭിക്ഷാടനം. താടിയും മുടിയും വളർന്നിറങ്ങിയ അയാൾ, ഒരവധൂതനെ പോലെ അലഞ്ഞു തിരിഞ്ഞു. ഭ്രാന്തില്ലെന്ന് സ്വയം വിശ്വസിക്കുന്ന സമൂഹം, അയാളെ ഭ്രാന്തനെന്ന് വിളിച്ചു. ആ വിളി കുട്ടികൾക്ക് പോലും ഒരു സ്വാതന്ത്ര്യം കൊടുത്തു - അയാളുടെ നേർക്ക് കല്ലെറിയാനുള്ള സ്വാതന്ത്ര്യം! സൗജന്യമായി കിട്ടുന്ന കല്ലുകൾ കൊണ്ട് സ്വാതന്ത്ര്യം പ്രകടിപ്പിക്കുക എന്നത് ഏതോരു സമൂഹത്തിന്റേയും അവകാശമാണല്ലോ!

നാളുകൾ കഴിഞ്ഞപ്പോൾ അയാളുടെ കൈകളുടെ കാര്യം എല്ലാവരും മറന്നു. എന്നിട്ടുമയാൾ ഭ്രാന്തനായി തുടർന്നു. തസ്ക്കരപ്പട്ടവും ഭ്രാന്തൻപട്ടവും ഒരിക്കൽ കൊടുത്താൽ തിരിച്ചെടുക്കാൻ സമൂഹം ഒരിക്കലും തയ്യാറാവില്ലെന്ന സത്യം അയാൾ വേദനയോടെ മനസ്സിലാക്കി. വയറ്റിനുള്ളിൽ വിശപ്പ്, അയാളെ പോലെ തന്നെ ചുറ്റിത്തിരിഞ്ഞു. ഒരു നാൾ, ശക്തിയൊക്കെയും കൂട്ടിപ്പിടിച്ച് അയാൾ നടക്കാനാരംഭിച്ചു. അകലേക്ക്...ഗ്രാമത്തിന്റെ അതിർത്തിയും കടന്ന്... 

അയാൾ നടന്നു കൊണ്ടേയിരുന്നു. കാലുകൾ തളർന്നപ്പോൾ, തൊണ്ട വരണ്ടപ്പോൾ, വിശപ്പ് വയറിനെ തന്നെ തിന്നു തുടങ്ങിയപ്പോൾ, പൊട്ടിയടർന്ന തൂണുകൾ താങ്ങി നിർത്തിയ ഒരു കൽമണ്ഡപത്തിനുള്ളിൽ ചുരുണ്ട്, വയറമർത്തിപ്പിടിച്ച്, വിശപ്പമർത്തിപ്പിടിച്ച് അയാൾ കിടന്നുറങ്ങി. കണ്ണുകളിറുക്കിയടച്ചുള്ള ഉറക്കം - സർവ്വപ്രശ്നങ്ങൾക്കുമുള്ള സാർവ്വലോകിക പരിഹാരം!

ഈ പ്രപഞ്ചം തന്നെ ഉണ്ടായത് ആകസ്മികവും അത്ഭുതകരവുമായ ചില കൂട്ടിമുട്ടലുകളുടേയോ, കൂടിച്ചേരലുകളുടേയോ ഫലമായിട്ടാണെന്നാണല്ലോ അറിവുള്ളവർ എന്നവകാശപ്പെടുന്നവർ പഠിപ്പിക്കുന്നതും മനുഷ്യഭൂരിപക്ഷം ധരിച്ചു വെച്ചിരിക്കുന്നതും. പ്രപഞ്ചത്തിന്റെയൊരു ചെറുപതിപ്പ് തന്നെയാവണം മനുഷ്യജീവിതവും. ജീവിതം വഴിമാറുന്നതും വഴിതെറ്റുന്നതും ചില കണ്ടുമുട്ടലുകളുടെയോ കൂട്ടിമുട്ടലുകളുടെയോ ഫലമായിട്ടാണ്‌. ഉണർന്നപ്പോൾ അയാളുടെ കാഴ്ച്ച ചെന്നു മുട്ടിയത്, തന്റെ നേർക്ക് അത്ഭുതം നിറച്ച കണ്ണുകളോടെ മിഴിച്ചിരിക്കുന്ന ഒരാളിലാണ്‌. വരണ്ട, പൊടിമണ്ണ്‌ ഒട്ടിപ്പിടിച്ച മുഖം. നീണ്ട യാത്രകൾ വളയം വരച്ച കൺതടങ്ങൾ. തലയിൽ മഞ്ഞ പുള്ളിക്കുത്തുള്ള ഒരു ചുവന്നകെട്ട്. അയഞ്ഞ വസ്ത്രം. നീണ്ട ചെമ്പൻ താടിയും മീശയുമൊക്കെയായി ഒരു തെരുവുമാന്ത്രികനെ പോലെയുണ്ട് കാണാൻ. അപരിചിതന്റെ മുഖം തന്നെ ഒരു വലിയ ചിരി ആയിട്ടാണ്‌ തോന്നിയത്. ആ നോട്ടം മുഴുക്കെയും, കെട്ടി വെച്ചിരിക്കുന്ന തന്റെ കൈകളിലാണെന്ന് ശ്രദ്ധിച്ചു. ഉറക്കത്തിൽ ഉരുണ്ട്പിരണ്ടപ്പോൾ പുതപ്പ് എങ്ങനെയോ മാറി പോയതാണ്‌. മുഷിഞ്ഞു നാറിയ പുതപ്പ് വലിച്ചിട്ട് തന്റെ വൈകല്യം മറയ്ക്കാനയാൾ വൃഥാ ഒരു ശ്രമം നടത്തി. തന്റെ പക്കലൊന്നുമില്ലെന്നും, അപഹരിക്കാൻ വേദനയായി അള്ളിപ്പിടിക്കുന്ന സ്വന്തം വിശപ്പ് മാത്രമേ ബാക്കിയുള്ളൂ എന്നും പറയണമെന്നുണ്ടായിരുന്നു. അയാൾ ശ്രമപ്പെട്ട് ശബ്ദങ്ങൾ കൂട്ടിവെയ്ക്കാൻ ശ്രമിച്ചു. തന്റെ ഒരേയൊരു ആവശ്യം പറയാൻ ശ്രമിച്ചു - ഭൂമിയിലെ ആദ്യത്തെ മനുഷ്യന്റെ ആദ്യത്തെ ആവശ്യം.
‘വിശക്കുന്നു...’
അതിനു മറുപടിയെന്നോണം അപരിചിതൻ പൊട്ടി വന്ന ചിരിയടക്കി കൊണ്ട് അയാളുടെ ഭാണ്ഡത്തിൽ നിന്നും ഉണങ്ങിയ ഒരു റൊട്ടിയെടുത്ത് നീട്ടി. വിശപ്പൊന്നടങ്ങിയപ്പോഴാണ്‌ അപരിചിതന്റെ നേർക്ക് മുഖമുയർത്തിയത്.
ഇനി ദാഹത്തിന്‌...അയാൾ ചുറ്റിലും നോക്കി.
മണ്ഢപത്തിനു മുന്നിലായി ഒഴുകുന്ന, തന്നെ പോലെ മെലിഞ്ഞ പുഴയിലേക്ക് അയാൾ പതിയെ നടന്നു. പിന്നിലുയർന്ന അപരിചിതന്റെ ചിരി അയാൾ ശ്രദ്ധിച്ചതേയില്ല. ദാഹവും ശമിച്ചപ്പോഴാണ്‌ തനിക്ക് വിശപ്പടക്കാൻ സഹായിച്ചയാളെ കുറിച്ചോർത്തത്. നന്ദിയോടെ കൈ കൂപ്പിക്കൊണ്ട് ചോദിച്ചു,
‘ആരാണ്‌?’
‘കൗശൽ...തെരുവിൽ ചെപ്പടിവിദ്യകൾ കാണിക്കും...ഗ്രാമങ്ങളിലും പട്ടണങ്ങളിലും മാറി മാറി സഞ്ചരിച്ചു കൊണ്ടിരിക്കും...ഇന്നിവിടെങ്കിൽ നാളെ മറ്റൊരിടത്ത്...’
അയാൾ കൗശലിന്റെ മുഖത്തേക്ക് തന്നെ സൂക്ഷിച്ചു നോക്കി കുറച്ച് നേരമിരുന്ന ശേഷം തളർന്ന ശബ്ദത്തിൽ ചോദിച്ചു,
‘വിശപ്പ്...വിശപ്പില്ലാതെയാക്കാൻ...വല്ല ചെപ്പടിവിദ്യയുമുണ്ടോ?’
‘പിന്നില്ലാതെ! ഉണ്ടല്ലോ...’ കൗശൽ ചിരിച്ചു കൊണ്ടാണ്‌ മറുപടി പറഞ്ഞത്.
കൗശൽ പറയുന്നത് കളിയാണോ കാര്യമാണോ എന്നു മനസ്സിലാക്കാനാവാതെ ദയനീയമായി ചോദിച്ചു,
‘എനിക്കതൊന്നു പഠിപ്പിച്ചു തരാമോ?...ആ ഒരു വിദ്യ മാത്രം...’
ആവശ്യം കേട്ട് അപരിചിതൻ പൊട്ടിച്ചിരിച്ചു. ചിരിയടങ്ങിയപ്പോൾ പറഞ്ഞു,
‘അതിലും വലിയൊരു വിദ്യ ഞാൻ പഠിപ്പിച്ചു തരാം! ഇന്ന് മാത്രമല്ല, ഒരിക്കലും വിശപ്പറിയാതിരിക്കാനുള്ള വിദ്യ...പക്ഷെ ഞാൻ പറയുന്നത് പോലെ ചെയ്യണം...സമ്മതം?’
അയാൾ കൗശലിനെ സൂക്ഷിച്ചു നോക്കിയിരുന്നു.
കൗശൽ പറഞ്ഞു തുടങ്ങി.
‘സുഹൃത്തെ, ഞാൻ ഒരുപാട് സഞ്ചരിച്ചിട്ടുണ്ട്. ലോകം ഒരുപാട് കണ്ടു. ഒരുപാട് മനുഷ്യരെ കണ്ടു. ഇനി ഞാൻ പറയാൻ പോകുന്നത് ശ്രദ്ധിച്ചു കേൾക്കണം. നിങ്ങളുടേയും എന്റേയും ജീവിതം മാറ്റി മറിക്കാൻ കെൽപ്പുള്ള ഒരു വിദ്യയെ കുറിച്ചാണ്‌ പറയാൻ പോകുന്നത്’
അയാൾ ശ്രദ്ധ മുഴുക്കെയും ചേർത്തു വെച്ച്‌ കൗശൽ പറയുന്നത്‌ കേൾക്കാൻ തയ്യാറെടുത്തു.

‘എല്ലാമൊരു പേരിലാണാരംഭിക്കുന്നത്...ഇന്ന്‌ മുതൽ താങ്കളുടെ പേര്‌ പരമാനന്ദൻ എന്നായിരിക്കും...എനിക്ക് ഞാൻ തന്നെ ഒരു പേര്‌ കണ്ടു വെച്ചിട്ടുണ്ട്...ആനന്ദൻ’

പരമാന്ദൻ ആനന്ദനെ സസൂക്ഷ്മം നോക്കി ഇരുന്നു. അയാളുടെ ഓരോ വാക്കും, ചലനവും, ഭാവവും...
ആനന്ദൻ തുടർന്നു,
‘ഇന്ന്...ഈ നിമിഷം മുതൽ നിങ്ങളാണെന്റെ ഗുരു...പരമാനന്ദഗുരു...അതാണ്‌ നിങ്ങളുടെ നിയോഗം...ഒരോരുത്തർക്കും ഒരോ നിയോഗമുണ്ട്...‘
അതു കേട്ട് ആനന്ദൻ ’ഗുരു...ഗുരു...‘ എന്ന് മനസ്സിൽ രണ്ടുവട്ടം മന്ത്രിച്ചു.
’പക്ഷെ..എനിക്കൊന്നും...‘
’എല്ലാം അറിഞ്ഞു കൊണ്ടല്ലല്ലോ എല്ലാവരും എല്ലാം ആരംഭിക്കുന്നത്! എല്ലാമെനിക്ക് വിട്ടു തന്നേക്കൂ...ഇനി എല്ലാം ഞാൻ നോക്കിക്കൊള്ളാം‘ ആനന്ദൻ സ്വന്തം നെഞ്ചിൽ കൈവെച്ച് പറഞ്ഞു.
തണുപ്പകറ്റാൻ ചുള്ളിക്കമ്പുകൾ കൂട്ടിയിട്ട് കത്തിച്ചതിൽ നിന്നും ശിഷ്യൻ, ചൂണ്ടുവിരലും തള്ളവിരലും കൂട്ടിപ്പിടിച്ച് കുറച്ച് ചാരമെടുത്ത് ഗുരുവിന്റെ നെറ്റിയിൽ നീളത്തിലൊരു വര വരച്ചിട്ടു. ഗുരു ശിഷ്യനാവുകയും, ശിഷ്യൻ ഗുരു ആവുകയും ചെയ്ത ആ നിമിഷം തൊട്ടാണവരുടെ വിശുദ്ധബന്ധം ആരംഭിച്ചത്.

’കൈവശമുള്ളതിന്റെ പ്രാധാന്യം മറന്ന് മറ്റുള്ളതിന്റെ പിന്നാലെ പോകരുത് എന്ന് പറഞ്ഞു കേട്ടിട്ടില്ലേ? ഗുരുവിന്റെ കൈവശമുള്ളത് കൈകളാണ്‌! ആദ്യം ഈ കൈകൾ സ്വതന്ത്രമാക്കൂ! ഈ കൈകൾ ഇങ്ങനെ കെട്ടിയിടാനുള്ളതല്ല. ഈ നാല്‌ കൈകൾ കൊണ്ടും എന്തൊക്കെ ചെയ്യാനാവുമെന്ന് പറഞ്ഞു തരാം. കാര്യങ്ങൾ മുഴുക്കെയും ഈ ശിഷ്യൻ നോക്കിക്കൊള്ളാം...ഗുരു അതു പോലെ ചെയ്താൽ മാത്രം മതിയാവും...‘

ശിഷ്യൻ സംസാരിച്ചു തുടങ്ങി.
‘ഗുരോ, ആദ്യം വേണ്ടത് നല്ലൊരു വേഷമാണ്‌. എല്ലാമൊരു വേഷമാണ്‌. വേഷം അതിപ്രധാനം. വേഷം കൊണ്ട്‌ വ്യക്തിയെ അറിയാമെന്നാണ്‌ സകലരുടേയും ധാരണ. അതു കൊണ്ട് വേഷത്തിലാരംഭിക്കാം. വേഷമില്ലെങ്കിൽ കുറ്റവാളിയേയും കാവൽക്കാരനേയും തിരിച്ചറിയാനാവുമോ? രോഗിയേയും വൈദ്യനേയും തിരിച്ചറിയാനാവുമോ? എന്തിന്‌...സർവ്വശ്വരൻ സാധാരണ വേഷത്തിൽ വന്നാൽ തിരിച്ചറിയാനാവുമോ?’
പരമാനന്ദൻ ഇടം വലം തലയാട്ടി.
‘ഗുരു ഇനി മുതൽ വെളുത്ത വസ്ത്രങ്ങൾ മാത്രമേ ധരിക്കാവൂ. നിറമുള്ളതോ ചിത്രപ്പണികളുള്ളതോ ധരിക്കരുത്. ഒന്നുകിൽ ഒരു വസ്ത്രവും ധരിക്കരുത്. അല്ലെങ്കിൽ എല്ലാം മൂടിപൊതിഞ്ഞ അയഞ്ഞ വസ്ത്രങ്ങൾ. സാധാരണക്കാർ ധരിക്കുന്ന വസ്ത്രങ്ങൾ ധരിച്ചാൽ എങ്ങനെയാണ്‌ ഗുരോ ഗുരു ആവുക?’
ആനന്ദൻ തുടർന്നു,
‘വാക്കാണ്‌ ശക്തി. പറയാൻ കഴിഞ്ഞില്ലെങ്കിൽ, പറഞ്ഞതായി പലരെ കൊണ്ടും പറയിച്ചാലും മതി. പറഞ്ഞു പറഞ്ഞാണ്‌ പലരും പലതും ആകുന്നത്, ആയിട്ടുള്ളത്’
ഗുരുവിന്‌ ശിഷ്യൻ പറയുന്നത് മുഴുക്കെയും മനസ്സിലായില്ലെങ്കിലും സശ്രദ്ധം കേട്ടു കൊണ്ടിരുന്നു. 

കേൾക്കുന്നതിനിടയ്ക്ക് പരമാനന്ദൻ ദുർഗ്ഗന്ധം വമിക്കുന്ന മുടി ചൊറിയാൻ തുടങ്ങി. ദീർഘകാലം കുളിക്കാതെ, പൊടിയും അഴുക്കും പിടിച്ച് മുടി ജട പിടിച്ചു തുടങ്ങിയിരുന്നു. ജട കണ്ട് ആനന്ദന്‌ ആനന്ദക്കണ്ണീര്‌ വന്നു. 
‘എനിക്ക് ചൊറിയുന്നു...ദയവായി ഇതൊന്നു മുറിച്ചു തരാമോ?’ പരമാനന്ദൻ അപേക്ഷിച്ചു.
‘മുറിക്കാനോ?! ഗുരുവിന്റെ അപേക്ഷ കേട്ട് ശിഷ്യൻ പൊട്ടിച്ചിരിച്ചു.
’പാടില്ല ഗുരു...ഒന്നുകിൽ മൊട്ടയടിക്കണം...അല്ലെങ്കിൽ മുടി നീട്ടി വളർത്തണം...വെട്ടിയൊതുക്കി ചീകി വെച്ചു നടന്നാൽ ഗുരു ആവില്ല! ഗുരുവിനു ജടയും താടിയുമാണ്‌ അലങ്കാരം. ജ്ഞാനഗുരു ആയി തോന്നാൻ ജടയും മുടിയും താടിയും നിർബന്ധം!‘

’ഉപദേശങ്ങളിനിയും ബാക്കി. തത്ക്കാലം ഇത്രയും. ചില തയ്യാറെടുപ്പുകൾ വേണം...ഗുരു വിശ്രമിക്കൂ‘
ആനന്ദൻ ചിന്തിച്ചു കൊണ്ട് നടന്നകന്നു.

തുടർന്നുള്ള ദിവസങ്ങളിലും ശിഷ്യൻ ഉപദേശങ്ങൾ തുടർന്നു. ഗുരു ശിഷ്യനോട് ചോദ്യങ്ങൾ ചോദിച്ച് സംശയങ്ങൾ നിവർത്തിച്ചു കൊണ്ടിരുന്നു. എല്ലാ ഗുരുക്കന്മാരും ഒരിക്കൽ ശിഷ്യന്മാരായിരുന്നല്ലോ! ചില ശിഷ്യന്മാർ എന്നും ഗുരുക്കന്മാരും.

ഏതാനും ആഴ്ച്ചകൾ കഴിഞ്ഞപ്പോൾ തീരത്തായി ഒരു ചെറിയ കുടിലുയർന്നു. അല്ല, കുടിലു പോലെ ഒന്ന്. ആനന്ദനും പരമാനന്ദനും ചേർന്നാണത് കെട്ടിയുണ്ടാക്കിയത്. അതിനുള്ളിലിരുന്നാണ്‌ ഗുരുവിന്‌ ശിഷ്യൻ, ഭാവിയിലേക്കായി ബാലപാഠങ്ങൾ പറഞ്ഞു കൊടുത്തത്.

പരമാനന്ദന്‌ സംശയങ്ങൾ ഒഴിയുന്നില്ല. ഉപദേശങ്ങൾ കേൾക്കും തോറും സംശയങ്ങൾ കൂടി കൂടി വരുന്നു.
താൻ ഗുരു ആണെന്ന് എങ്ങനെ മറ്റുള്ളവർക്ക് മനസ്സിലാകും?
സന്ദർശകരോട്‌ ഗുരു എന്താണ്‌ പറയേണ്ടത്?
എന്താണ്‌ നൽകേണ്ടത്?
അവരുടെ ചോദ്യങ്ങൾക്ക് എങ്ങനെയാണ്‌ ഉത്തരം നൽകേണ്ടത്?
സംശയങ്ങളുടെ കൂമ്പാരം!
എല്ലാത്തിനും ശിഷ്യന്റെ പക്കൽ ഉത്തരങ്ങളുണ്ടായിരുന്നു.
ഇന്നലെ ചിലർ നിവേദിച്ചത് നാളെ മറ്റുള്ളവർക്ക് പ്രസാദമായി കൊടുക്കാം. വെറുതെ കിട്ടുന്നത് വെറുതെ കൊടുത്താൽ കൂടുതൽ വെറുതെ കിട്ടും. വെറുതെ കിട്ടുന്നത് കൊണ്ട്, കൊടുക്കാനും ബുദ്ധിമുട്ടില്ല.
ഗുരുവിനു പാടാനറിയാമോ?
‘ഇല്ല...’
‘എങ്കിൽ രണ്ടു മൂന്ന് പാട്ടുകൾ കാണാതെ പഠിച്ചു വെച്ചോളൂ... ഞാൻ പഠിപ്പിച്ചു തരാം. അത്‌ മാത്രമല്ല, പാട്ട് ആസ്വദിക്കുന്നതായി അഭിനയിക്കാനും അറിയണം. സർവ്വം സംഗീതമയമാണ്‌. പാട്ട് മൂർച്ഛിക്കുമ്പോൾ ചെറുതായി ആടി തുടങ്ങാം. ഉച്ചസ്ഥായിയിൽ എത്തുമ്പോൾ ആനന്ദനൃത്തം ആവാം. ഒക്കെയും പറഞ്ഞു തരാം. നിർമ്മലചിത്തനായി, ആനന്ദതുല്യനായി ആളുകളിലേക്ക് ഇറങ്ങി ചെല്ലണം. ഏറ്റവും പ്രധാനം സർവ്വജ്ഞാനിയെന്ന് അവർക്ക് തോന്നുക എന്നതാണ്‌. സാമാന്യബുദ്ധി മാത്രമുള്ള വെറുമൊരു സാധാരണക്കാരനാണെന്ന് തോന്നാനാർക്കും ഇട കൊടുക്കരുത്’

പാഠങ്ങൾ സശ്രദ്ധം ശ്രവിച്ച് ശ്രവിച്ച് ഗുരുവിന്‌ ജ്ഞാനം സിദ്ധിച്ചു. ഗുരു ആനന്ദതുല്യനായി. ശരിക്കും പരമാനന്ദനായി. ഗുരുവും ശിഷ്യനും ഒരു പോലെ പുളകിതനായി. പത്മാസനത്തിലിരുന്ന് ദൂരെയുള്ള മൊട്ടക്കുന്നുകളിലേക്ക് നോക്കി ഇരുവരും ദീഘശ്വാസമെടുത്തു. 

‘സമയമായി’ ശിഷ്യൻ വെളിപാട് കിട്ടിയവനെ പോലെ പറഞ്ഞു. ഗുരു താടിയുഴിഞ്ഞും തലകുലുക്കിയും അത് ശരിവെച്ചു. വിശപ്പ് കൂടുതലും വിദ്യാഭ്യാസം കുറഞ്ഞതുമായ, ദരിദ്രനാരായണന്മാർ തിങ്ങിപാർക്കുന്ന അയൽഗ്രാമത്തിലേക്കവർ, തോളിലൊരു തുണിസഞ്ചിയും തൂക്കി കാൽനടയായി യാത്രയായി. നീണ്ടയാത്രയിലേക്ക് നീളുന്ന ഒരു ചെറിയ യാത്ര.

ഗ്രാമത്തിലെത്തിയ അവർ, വിശ്രമിക്കാൻ, തണൽ തളർന്നു കിടന്നൊരിടമാണ്‌ തിരഞ്ഞെടുത്തത്. ഉണങ്ങിയ, ചോദ്യചിഹ്നരൂപം പ്രാപിച്ച ഒരു മരത്തിന്റെ ചുവട്ടിൽ ഇരുവരും ഇരുന്നു.

ഗുരുവിന്റെ ഒരോ കൈകളിലും ശിഷ്യൻ ഒരോ വസ്തുക്കൾ വെച്ചു കൊടുത്തു. ഒരു കൈയ്യിൽ ആയുധമായാലോ? ഭക്തിയുടെ കൂടെ ഭയവും വേണ്ടേ? ശിഷ്യന്റെ ഉപദേശങ്ങൾ കേട്ടു പഠിച്ച ഗുരുവിനു സംശയം. ഒരു കൈ അനുഗ്രഹിക്കുന്ന മട്ടിൽ ഉയർത്തി പിടിച്ചാൽ മതി. ഒരു കൈ കൊണ്ട് ഗുരുവിനു നിവേദിക്കുന്നത് വാങ്ങാം. ഗുരു കൊടുത്താൽ മാത്രം പോര, വാങ്ങുകയും വേണം. ജീവിതം ഒരു നീണ്ട കൊടുക്കൽ വാങ്ങൽ അല്ലെ? ഭൂമിയിൽ സൗജന്യമായി ഒന്നും കിട്ടില്ലെന്നറിയില്ലേ? ഗുരു പതിവു പോലെ തലയാട്ടിക്കൊണ്ടത് ശരി വെച്ചു.
‘എന്തിനും ഏതിനും പ്രചാരണം അവശ്യം. ഇവിടെല്ലാമൊന്ന് ചുറ്റിക്കറങ്ങി, ഗുരുവിന്റെ സന്ദർശനവാർത്ത അറിയിക്കാം. ഗുരു സാന്നിധ്യം മഹാഭാഗ്യം!’
ഗൂഢമായൊരു ചിരിയുമായി ആനന്ദഗുരു നടന്നകന്നു.

സായാഹ്നമായപ്പോഴേക്കും അവിടേക്ക് ദരിദ്രഗ്രാമവാസികൾ ഒഴുകി തുടങ്ങിയിരുന്നു. സർവ്വതുമറിയുന്ന, സകലപ്രശ്നങ്ങൾക്കും പരിഹാരമാർഗ്ഗമറിയുന്ന ഗുരുവിനെക്കുറിച്ചുള്ള വാർത്ത കാതുകളിൽ നിന്നും കാതുകളിലേക്കതിവേഗം സഞ്ചരിച്ചു കൊണ്ടിരുന്നു. കാൽനടയായും, കാളവണ്ടിയിലുമായിട്ടാണവർ വന്നത്. ‘ഒരു പള്ളിക്കൂടം തുടങ്ങുന്നു, പഠിക്കാൻ വരൂ‘ എന്ന് പറഞ്ഞാൽ ഒരു കുഞ്ഞും വരില്ലായിരുന്നു. വിശ്വാസികളായ ഗ്രാമവാസികളുടെ നിഷ്ക്കളങ്കതയിലും വിവരമില്ലായ്മയിലും ആനന്ദന്‌ അത്രയ്ക്കും വിശ്വാസമുണ്ടായിരുന്നു.

ഒരു കാരണവശാലും കണ്ണു തുറക്കുകയോ, ചലിക്കുകയോ ചെയ്യരുതെന്ന ശിഷ്യന്റെ നിർദ്ദേശം, പരമാനന്ദഗുരു അക്ഷരംപ്രതി പാലിച്ചു.

നാലു കൈകളുമുയർത്തി ചമ്രം പടിഞ്ഞിരിക്കുന്ന ഗുരുവിനെ ഗ്രാമവാസികൾ അത്ഭുതപൂർവ്വം, ആദരപൂർവ്വം വണങ്ങി. ആയുസ്സിൽ ആദ്യമായിട്ടാണവർ, തങ്ങൾ ആരാധിക്കുന്ന രൂപത്തിനോട് സാദൃശ്യമുള്ളൊരു രൂപം നേരിൽ കാണുന്നത്‌! അതുവരേയ്ക്കും കഥകളിലും, ചിത്രങ്ങളിലും ശിലകളിലും മാത്രമേ ആ ഒരു രൂപം അവർ ദർശിച്ചിരുന്നുള്ളൂ! അത്ഭുതപരതന്ത്രരായ അവർ, തങ്ങൾക്കറിയാവുന്ന മന്ത്രങ്ങളൊക്കെയും ഉരുവിടാനാരംഭിച്ചു. കൈകൂപ്പിയും, സാംഷ്ടാംഗം പ്രണമിച്ചും അവർ ആനന്ദതുല്യരായി, ആവേശഭരിതരായി. ആൾക്കൂട്ടം വളർന്നപ്പോൾ ആനന്ദൻ, പരമാനന്ദന്‌ കണ്ണുതുറക്കാൻ പതിയെ നിർദ്ദേശം കൊടുത്തു. ശേഷം ദർശനമായി, അനുഗ്രഹമായി, പ്രവചനങ്ങളായി, സമാധാനപ്പെടുത്തലുകളായി, ആശ്ളേഷങ്ങളായി... ഗുരുകടാക്ഷമേറ്റവർ ആത്മനിർവൃതിയിലാണ്ട്‌, പരിസരം മറന്ന് ഉച്ചത്തിൽ സ്തുതിക്കാനും ആനന്ദതുല്യരായി നൃത്തം ചെയ്യാനും തുടങ്ങി. എവിടെ നിന്നോ പുഷ്പഹാരങ്ങൾ...നൈവേദ്യങ്ങൾ...പലഹാരങ്ങൾ ഗുരുസമക്ഷം വന്നു ചേർന്നു. ആകെ മൊത്തം ബഹളമായി. സത്യത്തിൽ അത്രയ്ക്കും വലിയൊരു പ്രതികരണം ശിഷ്യൻ പ്രതീക്ഷിച്ചിരുന്നില്ല. ഒരു നിമിഷം പകച്ചു പോയെങ്കിലും ആനന്ദൻ മനോധൈര്യവും സമചിത്തതയും വീണ്ടെടുത്ത് തൊഴുകൈയ്യോടെ പറഞ്ഞു.
‘പരമാനന്ദഗുരുവിന്‌ ഇത് ധ്യാനമുഹൂർത്തം. സകലരും സദയം പിരിഞ്ഞു പോകണം’
ഗുരു കണ്ണുകളടച്ച് പത്മാസനത്തിൽ വീണ്ടും നിശ്ചലരൂപം പ്രാപിച്ചു. ഗ്രാമവാസികൾ നിർവൃതി നിറഞ്ഞ മനസ്സോടെ തിരികെ പോയി.
 
അന്ന്‌, അവിടെ വെച്ച് തന്നെ ശിഷ്യനായി മാറിയ ഒരാളുടെ വീട്ടിലാണ്‌ ഇരുവരും രാത്രി ഉറങ്ങിയത്. ജീവിതത്തിൽ ആദ്യമായി പരമാനന്ദൻ വയറ്‌ നിറയെ ഭക്ഷണം കഴിച്ച്, മനസ്സ് നിറയെ ആനന്ദവുമായി മനസ്സമാധാനത്തോടെ ഉറങ്ങി. ഉറങ്ങുമ്പോൾ പോലും അയാൾ അനന്ദത്താൽ ചിരിച്ചു കൊണ്ടിരുന്നു. അത് കണ്ട്, ഗുരുവിനു ശരിക്കും ജ്ഞാനോദയം സംഭവിച്ചോ എന്നു പോലും ആനന്ദൻ സംശയിച്ചു. പിന്നീട് അങ്ങനെ ഒരപകടവും സംഭവിച്ചില്ലെന്ന് തിരിച്ചറിഞ്ഞ് സമാധാനിച്ചു. ആദ്യദിവസപ്രകടനത്തിൽ ശിഷ്യൻ തികച്ചും സംതൃപ്തനായിരുന്നു. ഗുരുവും ശിഷ്യനും തൃപ്തിയോടെ ഉറങ്ങി.

തുടർന്നുള്ള ദിവസങ്ങളിൽ ഗുരു, തന്റെ പ്രകടനം മെച്ചപ്പെടുത്തി കൊണ്ടിരുന്നു. സന്ദർശകരെക്കുറിച്ച് കൂടുതൽ അറിയാനും, പഠിക്കാനും, അവരെ തൃപ്തിപ്പെടുത്താനും സ്വാധീനിക്കാനുമായി. അവരുടെ സങ്കടങ്ങൾ കേട്ട് സമാധാനിപ്പിക്കാനും, ചിലരെ അണച്ചു പിടിച്ച് അനുഗ്രഹിക്കാനും തുടങ്ങി. വരുന്നവർക്ക് പൂവോ, പഴമോ, പലഹാരമോ കൊടുക്കാനും മറന്നില്ല. പരമാനന്ദഗുരുവിന്റെ ഖ്യാതി ആഴ്ച്ചകൾ കൊണ്ട് തന്നെ ഗ്രാമത്തിന്റെ അതിരുകൾ ഭേദിച്ച് പുറത്തെത്തി.

ചില ദിവസങ്ങളിൽ സന്ദർശകരുടെ, ഭക്തരുടെ കൂടിക്കാഴ്ച്ച അനുവദിച്ച സമയവും കടന്ന് നീണ്ടു പോകാറുണ്ട്. വിശന്ന് വയറ്‌ നൊന്ത് തുടങ്ങും. എന്നിട്ടും വേദനയും കടിച്ചു പിടിച്ച്, നെറ്റിയിൽ ചുളിവൊന്നും വീഴാതെ ശ്രദ്ധിച്ച്, പാതി അടഞ്ഞ കണ്ണുകളോടെ, നിറഞ്ഞ ചിരിയോടെ ഗുരു ഉപദേശം തുടരും. അപ്പോഴൊക്കെ തോന്നും, വിശപ്പിനു പല്ലും നാവുമുണ്ടെന്ന്...കൂർത്ത നഖങ്ങളുണ്ടെന്ന്...ചിലപ്പോൾ തോന്നും ഉള്ളിൽ മറ്റൊരാളുണ്ടെന്ന്...വായും പിളർന്ന്...ഭക്ഷണവും കാത്ത്...

സന്ധ്യാസമയത്തെ സംഘംചേരൽ കഴിഞ്ഞ് തിരികെ കൂടാരത്തിലേക്ക് കയറിയ ശേഷം ജടയഴിച്ചിട്ട് ഗുരു, ആർത്തിപിടിച്ച് നാലു കൈകൾ കൊണ്ടും വാരിവലിച്ച് ഭക്ഷണം കഴിക്കും. തികച്ചും യുദ്ധസമാനമായ സാഹചര്യം. ശേഷം തളർന്ന്, മലർന്നു കിടന്ന് കൂർക്കം വലിച്ചു ഉറങ്ങും.

ഏതാനും നാളുകൾ കൊണ്ട്, നെയ്യും പാലും പഴങ്ങളും കഴിച്ച് കഴിച്ച് ഗുരു കൊഴുത്തു. വരണ്ടുണങ്ങിയ ചർമ്മം, മിനുങ്ങി മിനുസമായി. ഒട്ടിയ കവിളുകൾ ചുവന്നു വീർത്തു. ഗുരുമുഖത്ത് ‘ദിവ്യത്വം കളിയാടുന്നു’, ‘ദിവ്യ തേജസ്സ് നിറഞ്ഞൊഴുകുന്നു’ - ശിഷ്യന്മാർ പ്രകീർത്തിച്ചു.

ഗുരുവിനു ജട ശല്യമായി തുടങ്ങി. ശരിക്കുറങ്ങാൻ കഴിയുന്നില്ല. ആകെ മൊത്തം ചൊറിച്ചിലും പേനും. പോരെങ്കിൽ കിടക്കുമ്പോൾ തലയെപ്പോഴും ഉയർത്തി വെച്ചിരിക്കുന്നതിനാൽ കഴുത്തിന്‌ വേദനയും.
‘ജഡ മുറിച്ചു കളഞ്ഞ്‌ കൃത്രിമ മുടി വെച്ചാലോ?’ ഗുരു പ്രിയശിഷ്യനോട് അഭിപ്രായമാരാഞ്ഞു.
‘അരുത് ഗുരു! അരുത്‌! ഒരു കാരണവശാലും ചെയ്യരുത്!’
ആനന്ദഗുരു അപ്പോൾ തന്നെ കൈയ്യോടെ ജടയുടേയും നീണ്ട താടിയുടെയും ഗുണവശങ്ങളെ കുറിച്ച് പറഞ്ഞ് ഗുരുവിനെ ബോധ്യപ്പെടുത്തി കൊടുത്തു.

അക്കാലത്താണ്‌, ഗുരുവിന്റെ ജീവിതത്തിന്റെ അലകും പിടിയും മാറ്റിയ ഒരു സംഭവമുണ്ടായത്. ഒരു ദിവസം പതിവ് പോലെ ഗുരു ഉപദേശങ്ങൾ കൊടുക്കാൻ തയ്യാറായി ഇരിക്കുകയായിരുന്നു. ഒരോ ദിവസവും ഒരോ ഉപദേശം. ഒരേയൊരു ഉപദേശം. കൂടുതലുമില്ല കുറവുമില്ല. അങ്ങനെ ഒരു വർഷത്തേക്ക് വേണ്ട ഉപദേശങ്ങൾ തയ്യാറാക്കി വെച്ചിട്ടുണ്ട്. തലേദിവസം തന്നെ, പിറ്റേന്ന് പറയേണ്ട ഉപദേശവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും കഥയും ഉപകഥയും ഒരു നർമ്മകഥയും കാണാതെ പഠിച്ചു വെച്ചിട്ടുണ്ടായിരുന്നു. ഉപദേശവേളയിൽ ചോദിക്കേണ്ട സംശയങ്ങൾ, അതിനായി തയ്യാറാക്കി നിർത്തിയവരെ പഠിപ്പിച്ചു, അതിന്‌ പറയേണ്ട ഉത്തരങ്ങൾ ഗുരു കാണാതെ പഠിച്ചു. എന്താണ്‌ ഉപദേശിക്കേണ്ടതെന്ന കാര്യത്തിൽ ഗുരുവിനൊരു സംശയവുമില്ല. എല്ലാം തയ്യാർ. ഇങ്ങനെ എല്ലാവിധ തയ്യാറെടുപ്പുകളോടെ ഇരുന്നാലും ചിലപ്പോൾ ചിലത് കൈവിട്ടു പോകും. ഉപദേശം കേട്ടു കൊണ്ടിരിക്കുന്ന നിഷ്ക്കളങ്കരായ ചിലർ, ചിലപ്പോൾ ആവശ്യമില്ലാത്ത സംശയം ചോദിച്ചു കളയും. അത്തരം സന്ദർഭങ്ങളിൽ യുദ്ധകാലടിസ്ഥാനത്തിൽ ചിലത് ചെയ്തില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടു പോകും. മിക്കപ്പോഴും ആ സമയം കൈയ്യിൽ കരുതുന്ന നാണയമോ, മോതിരമോ അന്തരീക്ഷത്തിൽ ഒരു മൂന്നാലു വട്ടം വരച്ചിട്ട് ആ സംശയാലുവിനു കൊടുത്ത് കാര്യം ഒതുക്കുകയാണ്‌ പതിവ്. അങ്ങനെ ഒരു ചെറിയ സ്വർണ്ണമോതിരവും കൈവെള്ളയിലൊതുക്കി ഗുരു ഉപദേശം പ്രക്ഷേപണം ചെയ്തു കൊണ്ടിരിക്കുകയായിരുന്നു.
‘ഇന്നലകളെ മറന്നേക്കൂ. നാളയെ കുറിച്ച് ആലോചിക്കാതിരിക്കൂ! ഇന്ന് നിങ്ങൾ എന്താണ്‌ ചെയ്യാൻ പോകുന്നത്? അതേറ്റവും പൂർണ്ണതയോടെ ചെയ്തു തീർക്കൂ’
കേട്ടു കൊണ്ടിരുന്നവരിൽ ഒരാൾക്ക് സഹിക്കാൻ വയ്യാത്ത സംശയമുണ്ടായി. ഇരിക്കപ്പൊറുതിയില്ലെന്നായി.
‘ഗുരു...എനിക്ക്...നാളെ കുറിച്ച് ആലോചിക്കാതിരിക്കുമ്പോൾ ഇന്ന് ഒന്നും ചെയ്യാതിരിക്കാൻ തോന്നുന്നു. അത് ശരിയാണോ?’
ഗുരു ഒരു നിമിഷം പകച്ചു. ശേഷം ഭൂമി താഴ്ന്നു പോയെങ്കിൽ എന്ന് ചിന്തിക്കും മട്ടിൽ കണ്ണുകളടച്ച് ഒരു നിമിഷം ഇരുന്നു. ബുദ്ധിയുള്ള ശിഷ്യന്മാരിൽ ആരെങ്കിലും ഒരാൾ, ‘ഗുരുവിന്‌ ധ്യാനിക്കാൻ സമയമായി’ എന്നു പറഞ്ഞിരുന്നെങ്കിലെന്ന് അതിയായി ആഗ്രഹിച്ചു. 
അടുത്ത നിമിഷം വെളിവ് കിട്ടിയത് പോലെ ഗുരു പതിയെ പറഞ്ഞു തുടങ്ങി.
‘സംസാരലോകത്ത് സംസാരിക്കാതിരിക്കാനാവുമോ മകനെ?...കർമ്മം ചെയ്യാതിരിക്കാനാവുമോ? ജീവന്റെ കണിക അവശേഷിച്ചിട്ടിട്ടുള്ള ഒരു ജീവിക്കും ചലിക്കാതിരിക്കാനാവില്ല...കടൽത്തിരകളെ കണ്ടിട്ടില്ലെ?...കടൽ കാക്കകളെ കണ്ടിട്ടില്ലെ?...കടൽമത്സ്യങ്ങൾ...’
കടൽമത്സ്യം എന്ന വാക്ക് പൊടുന്നെ മനസ്സിലെ ചൂണ്ടയിൽ കുടുങ്ങി.
ഗുരു രണ്ടു ദിവസത്തിനു ശേഷം പറയാൻ പഠിച്ചു വെച്ച ഒരു മത്സ്യത്തിന്റെ കഥ പറഞ്ഞു തുടങ്ങി. പറഞ്ഞ് പറഞ്ഞ് പോയപ്പോൾ ചോദ്യം ചോദിച്ച ആളും കേട്ടു കൊണ്ടിരുന്നവരും ചോദ്യത്തിനെ കുറിച്ച് പൂർണ്ണമായും മറന്നു പോയിരുന്നു.
കഥ പൂർത്തിയാക്കിയ ശേഷം ഗുരു ഒരു വലിയ ചിരിയുമായി ഇരുന്നു. 
ഒരു പൂർണ്ണതയ്ക്ക്, അയാളെ അടുക്കലേക്ക് വിളിച്ച് ഒരു അനുഗ്രഹം കൊടുക്കാമെന്ന്‌ ഗുരു വിചാരിച്ചു. തൊണ്ട വരണ്ടു പോയതു കൊണ്ട് അരികിൽ വെച്ചിരുന്ന ചെമ്പ്‌ മൊന്തയിൽ നിന്നും ഒരു കവിൾ വെള്ളം കുടിച്ചു. കുടിച്ചത്‌ വേഗത്തിലായത്‌ കൊണ്ടും, കുടിക്കുന്നതിനിടയിൽ എന്തോ പറയാൻ ശ്രമിച്ചത് കൊണ്ടും വെള്ളം മണ്ടയിലേക്ക് ഇരച്ചു കയറി. പ്രാണൻ പറിഞ്ഞു പോകുന്നത് പോലെ തോന്നി ഗുരുവിന്‌. ഗുരു ചുമയ്ക്കാനാരംഭിച്ചു. നാലു കൈകൾ കൊണ്ടും സ്വന്തം തലയ്ക്കടിച്ചു. ആനന്ദഗുരുവിന്‌ അപകടം മനസ്സിലായി. വേഗം അടുത്തേക്ക് വന്നു. ജട നിറഞ്ഞ ശിരസ്സിൽ ഉള്ളം കൈയ്യാൽ ഒരുഗ്രപ്രഹരമേൽപ്പിച്ചാലോ എന്നൊരു നിമിഷം ചിന്തിച്ചു. പക്ഷെ ജട കാരണം ഒരു കാലത്തും താഢനം തലയിലെത്തില്ലെന്ന്‌ മനസ്സിലാക്കി എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിന്നു. ഗുരു മരണവെപ്രാളത്തിൽ തല കുടയുകയും ചുമയ്ക്കുകയും ചെയ്തു. അടുത്ത നിമിഷം ഒരു ഉഗ്രൻ ചുമയിൽ ഗുരുവിനു പ്രാണൻ തിരിച്ചു കിട്ടി. ഗുരു വാ പൊത്തി. പിന്നീട് കൈയ്യെടുത്ത് ഒരു ദീർഘശ്വാസമെടുത്തു. പതിയെ കൈ വിടർത്തി. അതാ! കൈവെള്ളയിൽ ഒരു സ്വർണ്ണമോതിരം! ശിഷ്യരടക്കം അവിടെ കൂടിയിരുന്നവർ ഒന്നടങ്കം വാ പൊളിച്ചു. കണ്ണുകൾ ചെങ്കല്ല് പോലെ ചുവന്നു പോയെങ്കിലും, ജീവൻ തിരിച്ചു കിട്ടിയ ആശ്വാസം പുറത്തു കാണിക്കാതെ, തന്റെ പ്രാണന്‌ പണി കൊടുത്ത സംശയാലുവിനെ വിളിച്ചു ഗുരു സ്വർണ്ണമോതിരം സമ്മാനിച്ചു. നിഷ്ക്കളങ്കസംശയാലു ആ നിമിഷം തന്നെ ഗുരുവിന്റെ ശിഷ്യനായി ആയുഷ്ക്കാല അംഗത്വം എടുത്തു. ഈ കാഴ്ച്ച മുഴുവൻ അടുത്തു നിന്നു കണ്ട ആനന്ദന്റെ കണ്ണുകൾ ആനന്ദം കാരണം നിറഞ്ഞു തുളുമ്പി. ഗുരു സ്വയം പുതുവഴികൾ കണ്ടെത്തുന്നു! ആരാധകവൃന്ദം വളർത്താൻ പ്രാപ്തനായിരിക്കുന്നു! 
കാഴ്ച്ച കണ്ടിരുന്ന, എല്ലും തോലുമായ കുറച്ച് വിദേശിയർ ഗുരുവിന്റെ കുഴിനഖം വന്ന കാലുകളിൽ വീണ്‌ നമസ്ക്കരിച്ചു. അവരും ആനന്ദനിർവൃതിയിലാണ്‌. ഏതു നിമിഷവും അവർ എഴുന്നേറ്റ് നിന്ന് നൃത്തം ചെയ്തേക്കാം. അങ്ങനെ വല്ല അത്യാഹിതവും സംഭവിച്ചാൽ അത് നിയന്ത്രിക്കാനായി തയ്യാറെടുത്ത് നില്ക്കാൻ, ആനന്ദൻ കൂട്ടാളികളെ കണ്ണു കാണിച്ചു നിർത്തി.

ആ ഒരു അത്ഭുതസംഭവത്തിനു ശേഷം ഗുരുവിന്റെ ഉയർച്ച അതിവേഗത്തിലായിരുന്നു. ഗുരുവിന്റെ പ്രസിദ്ധി രാജ്യാതിർത്തി കടക്കാൻ കാരണമായി ആ സംഭവം.

ഉപദേശിച്ച് ഉപദേശിച്ച് ഗുരു നല്ല പദസമ്പത്തും പരിചയസമ്പത്തുമുള്ള വ്യക്തിയായി മാറി. നിരന്തരപ്രയോഗം കൊണ്ട് പ്രാവീണ്യം സിദ്ധിച്ചു എന്നു പറഞ്ഞാൽ മതിയല്ലോ. അറിഞ്ഞോ അറിയാതെയോ വായിൽ നിന്നും വീണ അബദ്ധങ്ങൾ പോലും ശിഷ്യർക്ക് നിഗൂഢാർത്ഥങ്ങൾ നിറഞ്ഞതായി തോന്നിത്തുടങ്ങി. ആരും ചിന്തിക്കാത്ത അർത്ഥതലങ്ങളും, വ്യാഖ്യാനങ്ങളും വിനയവിധേയരായ അവർ ഗുരുഭാഷണങ്ങളിൽ നിന്നും നിരന്തരം കണ്ടെടുത്തു കൊണ്ടിരുന്നു. സർവ്വം ഗുരുമയം! സർവ്വം ആനന്ദമയം!
ഇതാ ഒരു ഉദാഹരണം:
‘പുൽക്കൊടികളെ നോക്കൂ. ആരേയും ഭയക്കാതെ, ഒന്നിനേയും ആശ്രയിക്കാതെ വളരുന്ന പുൽക്കൊടികൾ...നിങ്ങളും ഒരു പുൽക്കൊടിയാവൂ...’

സംഗമം നടക്കുമ്പോൾ ഇടയ്ക്കിടെ ഗുരു തനിക്ക് ബോധോദയം സിദ്ധിച്ച നാളിനെ കുറിച്ച് പറയും. അത് കേട്ട് വിശ്വാസികൾ അത്ഭുതാദരങ്ങളോടെ കണ്ണും മിഴിച്ച്, വായും പൊളിച്ച് ഇരിക്കും. ആർക്കും ഒരിക്കലും തെളിയിക്കാനാവാത്ത കാര്യങ്ങൾ ആത്മവിശ്വാസത്തോടെ വിശ്വാസികളോട്‌ പറയുന്നത് ഗുരു നല്ലത് പോലെ ആസ്വദിച്ച പ്രവൃത്തികളിലൊന്നായിരുന്നു.

ഒരോ സംഗമവും കഴിയും തോറും സംസാരവും, ഉപദേശവും നന്നായി വരുന്നു. എങ്ങനെയോ വായിൽ കൃത്യമായി വാക്കുകൾ വന്നു വീഴുന്നു. ആരോ തിരുകി വെയ്ക്കും പോലെ... തനിക്കെന്താണ്‌ സംഭവിക്കുന്നത്? ഇനി ഉറക്കത്തിലോ മറ്റോ അറിയാതെ ശരിക്കും ബോധോദയമുണ്ടായി പോയാൽ...അതോർത്തപ്പോൾ ഉള്ള ഉറക്കം കൂടി നഷ്ടപ്പെടും എന്ന് സ്ഥിതിയായി. ഒരു നേരത്തെ ഭക്ഷണത്തിനായി അലഞ്ഞു തിരിയുന്ന കാലത്ത് മനസ്സമാധാനമുണ്ടായിരുന്നു...സുന്ദരമായ നാളുകൾ...അതിന്റെ വില ഇപ്പോൾ മനസ്സിലാക്കുന്നു...

സർവ്വം നിരീക്ഷിക്കുന്ന ശിഷ്യനും സംശയം. ഗുരുവിനെന്തോ പ്രശ്നമുണ്ട്...അതിരാവിലെ എഴുന്നേറ്റ് തണുത്ത വെള്ളത്തിൽ കുളിക്കുന്നത് കൊണ്ടാവുമോ..ചില സമയങ്ങളിൽ ജ്ഞാനികളെ പോലെ സംസാരിക്കുന്നു...ഇല്ല, അങ്ങനെ വരാൻ വഴിയില്ല...ഇനി ശരിക്കും ജ്ഞാനിയായിരുന്ന ഏതെങ്കിലും ഗുരുവിന്റെ ബാധയോ മറ്റോ...

ഗുരു ശിഷ്യനോട് ആശങ്ക പങ്കുവെച്ചു. ഗുരുവിന്റെ സംശയങ്ങളുടെ ചിലന്തിവലകളൊക്കെയും ശിഷ്യൻ തത്സമയം തൂത്തു മാറ്റി.
‘ഏയ്..അങ്ങനെ ഭയക്കേണ്ട ഗുരോ...ഇതൊക്കെ ശീലം കൊണ്ട് അറിയാതെ സംഭവിക്കുന്നതാണ്‌. ഗുരുവിന്‌ ഒരപകടവും സംഭവിക്കില്ല...ശിഷ്യനല്ലേ പറയുന്നത്...ധൈര്യമായിരിക്കൂ!’ ശിഷ്യൻ സമാധാനിപ്പിച്ചു.

ഇപ്പോൾ ഗുരുവിന്‌ ദൈവത്തിന്റെ തൊട്ടടുത്ത സ്ഥാനമാണ്‌ ജനമനസ്സിൽ. ഒരു പടി കൂടി കടന്നാൽ ദൈവമായി. ഗുരു അതിനുള്ള തയ്യാറെടുപ്പിലാണ്‌. ശിഷ്യർ ഗുരുവിന്റെ അത്ഭുതസിദ്ധികളെ കുറിച്ച് വാഴ്ത്തിപ്പാടി. ഗുരുവിന്റെ പക്കൽ എന്തിനും ഏതിനും ഉത്തരമുണ്ട്. ഒരേ സമയം രണ്ടിടത്ത് പ്രത്യക്ഷപ്പെടാൻ കഴിയുന്നു. ഒരു സാധാരണ മനുഷ്യന്‌ അസാധ്യമായ പലതും ചെയ്യാനുള്ള കഴിവുകൾ. ഗുരു ധ്യാനിച്ച് മഴ പെയ്യിക്കുന്നു, ഇംഗ്ലീഷ് വ്യാകരണത്തെറ്റ്‌ കൂടാതെ സംസാരിക്കുന്നു. വായുവിൽ നിന്നും സ്വർണ്ണമോതിരമോ, വാച്ചോ, പഴങ്ങളോ ഏതു സമയത്തും വരുത്താനാകുന്നു. ചതുർഭുജനായ അത്ഭുതഗുരു കാരണം മറ്റു പല ഗുരുക്കന്മാരുടേയും നില പരുങ്ങലിലായി.

പതിയെ ഗുരു ആത്മീയ കാര്യങ്ങൾ മാത്രമല്ല; സാമൂഹ്യം, രാഷ്ട്രീയം, സ്ത്രീപുരുഷ ബന്ധം എന്നു വേണ്ട നാനാവിധ കാര്യങ്ങളെ കുറിച്ചും ആധികാരികസ്വരത്തിൽ ആഭിപ്രായം പറയാനാരംഭിച്ചു. അതൊക്കെ കേൾക്കാനും, കേട്ടതൊക്കെയും അവസാനവാക്കായി വിശ്വസിക്കാനും വിശ്വാസികൾ കാതോർത്തു. രാജ്യത്ത് എന്ത് സംഭവിച്ചാലും ഗുരു അതേക്കുറിച്ച് രണ്ട് വാക്ക് പറയാതെ അത് വാർത്താപ്രാധാന്യമുള്ളതാകില്ല എന്ന നിലയിലെത്തി.

ഗുരു ഏറ്റവും ആസ്വദിച്ചിരുന്നത് പരസ്യസംവാദങ്ങളായിരുന്നു. അവിടെ വെച്ച് ആർക്കും എന്തും ചോദിക്കാം. എന്തിനേക്കുറിച്ചും സംസാരിക്കാൻ തക്ക ജ്ഞാനമുള്ളത് കൊണ്ട് ഗുരുവിന്‌ അതൊക്കെയും വെറും നേരമ്പോക്ക് മാത്രം. ചോദ്യം വരുമ്പോൾ ആദ്യം ഗുരു ഒരു വലിയ തമാശ കേട്ടത് പോലെ അല്പനേരം ശരീരം കുലുക്കി, കുഭ കുലുക്കി ചിരിക്കും. ആ ചിരി കണ്ടമാത്രയിൽ ശിഷ്യരും അനുയായികളും ചിരിക്കാൻ തുടങ്ങും. അതിനു ശേഷം ഗുരു ആ ചോദ്യത്തിനെ വിശദീകരിക്കാൻ തുടങ്ങും. പതിയെ അതിനെ മറ്റൊരു ചോദ്യമാക്കി മാറ്റും. പിന്നീട് ഒരു നീണ്ട വിശദീകരണം കൊടുക്കും. ചിലപ്പോൾ കേട്ടു പഴകിയ ഏതെങ്കിലുമൊരു കഥ പറയും. അതൊക്കെയും കേട്ട് എല്ലാവരും നിർത്താതെ കൈയ്യടിക്കും. 

മാസത്തിലൊരിക്കൽ ഗുരു ഒരു പ്രത്യേക ദർശനം സന്ദർശകർക്ക് നൽകും. അത് സൗജന്യമല്ല. തൊട്ടടുത്ത് നിന്ന് ദർശിക്കണമെങ്കിൽ ഒരു ലക്ഷം. അൻപത് മീറ്റർ ദൂരെയാണെങ്കിൽ അമ്പതിനായിരം, നൂറ്‌ മീറ്റർ ദൂരെ നിന്നാണെങ്കിൽ പതിനായിരം...അങ്ങനെയങ്ങനെ. അതും മാസങ്ങൾക്ക് മുൻപേ ബുക്ക് ചെയ്യണം. ദർശനദിവസം ഗുരു ആഭരണഭൂഷിതനായി ആസനസ്ഥനാവും. നാലു കൈകളിലും എന്തെങ്കിലും വസ്തുക്കൾ ഉണ്ടാവും. ഗുരു ഇരിക്കുന്നിടത്തേക്ക് സ്പോട്ട് ലൈറ്റ്. പിന്നണിയിൽ പതിഞ്ഞ ശബ്ദത്തിൽ ഉപകരണ സംഗീതം. മിക്കവാറും അതു ഓടക്കുഴലോ വീണയോ ആവും. ഗുരുദർശനം ലഭിക്കുന്നവരിൽ മോഹാലസ്യം വന്ന്‌ വീണു പോകുന്നവരും, ആനന്ദാധിക്യം കാരണം പരിസരം മറന്ന് നൃത്തം ചെയ്ത് പോകുന്നവരും അനവധിയാണ്‌. അവരെയെല്ലാം കോരിയെടുത്ത് കൊണ്ടു പോയി ശുശ്രൂക്ഷിക്കാൻ പ്രത്യേകം ഒരു വിഭാഗം ആളുകളെ റിക്രൂട്ട് ചെയ്യേണ്ടി വന്നു. ദർശനദിവസം ഗുരു നാല്‌ കൈകളിലും ആയുധങ്ങൾ പിടിച്ചായിരിക്കും മിക്കപ്പോഴും ഇരിക്കുക. അങ്ങനെ ഇരിക്കുമ്പോഴാണ്‌ ഗുരുവിന്‌ പുതിയ ഒരാശയം തോന്നിയത്. ഇതൊക്കെയും പഴയ ആയുധങ്ങളല്ലേ? ഈ വാളും ഗദയും അമ്പും വില്ലുമൊക്കെ പഴയതല്ലേ? കാലത്തിനനുസരിച്ച് മാറ്റം വേണ്ടേ? ഗണ്ണും ഗ്രനേഡും മിസൈലും ആയാലെന്താ? പുതിയ കാലത്തെ പ്രശ്നങ്ങൾക്ക് പുതിയ ആയുധങ്ങൾ... എന്നാൽ ലൈസൻസിന്റെ പ്രശ്നം ഉണ്ടാവുമെന്ന് ആനന്ദഗുരു പറഞ്ഞപ്പോൾ ഗുരു ആ നൂതന ആശയം ദുഃഖപൂർവ്വം ഉപേക്ഷിച്ചു.

ശിഷ്യൻ, ഉറക്കമിളച്ച് ചിന്തിച്ച് കണ്ടെത്തിയ പുതിയ ചില ആശയങ്ങളുമായി വന്നു. എന്തു കൊണ്ട് ഗുരുവിന്‌ എല്ലാവരേയും ചിലത് അഭ്യസിപ്പിച്ചു കൂടാ? ഇത്രയും ബുദ്ധിവികാസമില്ലാത്ത ഒരു സമൂഹത്തിനെ വേറെ എവിടെ ലഭിക്കും?
ഗുരു പറയുന്നതെന്തും ഇവർ കണ്ണുമടച്ച് വിശ്വസിക്കും.
ഇത്രനാളും മനുഷ്യർ ശ്വാസം എടുത്തു കൊണ്ടിരുന്നത് ശരിയായ രീതിയിൽ ആയിരുന്നില്ല എന്നു പറയുക. എല്ലാത്തിനും അതിന്റേതായ രീതികളുണ്ടെന്ന് പറയുക.

അങ്ങനെ ഗുരു അഭ്യാസം ആരംഭിച്ചു.
ശ്വാസമെടുക്കാൻ പഠിപ്പിച്ചു.
വെള്ളം കുടിക്കാൻ പഠിപ്പിച്ചു.
ഉറങ്ങാൻ പഠിപ്പിച്ചു.
ചിരിക്കാൻ പഠിപ്പിച്ചു.
കരയാൻ പഠിപ്പിച്ചു.
നടക്കാൻ പഠിപ്പിച്ചു.
അങ്ങനെ മനുഷ്യർ ഇക്കണ്ട കാലമത്രയും, ആരോടും ചോദിക്കാതെയും പറയാതെയും ചെയ്തു കൊണ്ടിരുന്നതെല്ലാം എങ്ങനെയാണ്‌ ‘ശരിയായ’ രീതിയിൽ ചെയ്യേണ്ടതെന്ന് ഗുരു പഠിപ്പിച്ചു കൊടുത്തു. ഇതൊന്നും സൗജന്യമല്ല. ചെറിയ ഒരു ഫീ ഉണ്ട് എല്ലാത്തിനും. ശിഷ്യർ അനുസരണയോടെ അതെല്ലാം പഠിച്ചു, പരിശീലിച്ചു, പ്രചരിപ്പിച്ചു.

ഈ ചെറിയ രാജ്യത്തിൽ ഉള്ളവർക്ക് മാത്രം ഗുരുവിന്റെ സേവനങ്ങൾ ലഭിക്കുന്നത് നീതിയാണോ? ലോകം മുഴുക്കെയും ഗുരുവിന്റെ അനുഗ്രഹവും കൃപാകടാക്ഷവും ചെന്നെത്തേണ്ടതല്ലെ? അതിസമ്പന്നതയിൽ മുഴുകിയും, മുങ്ങിയും ജീവിക്കാൻ മറന്നു പോയി, ഒടുവിൽ ‘ഞാനാര്‌? നീ ആര്‌?’ എന്ന നിലയിലെത്തിയ ചില വിദേശിയർ കൂടെയുണ്ടല്ലോ അവരുടെ സഹായത്തോടെ വിദേശരാജ്യങ്ങളിലേക്കും ഗുരുവിന്റെ സേവനം എത്തിക്കുക എന്നത് ധർമ്മാചരണത്തിന്റെ ഭാഗമല്ലേ? ആ വഴിക്കായി ആനന്ദഗുരുവിന്റെ ചിന്ത. അത് പ്രാവർത്തികമാക്കാനായി പിന്നീട് ശിഷ്യന്റെ ശ്രമം. പ്രതീക്ഷിച്ചതിലും വേഗത്തിലാണത് യാഥാർത്ഥ്യമായത്. പബ്ലിസിറ്റി ക്യാമ്പയിൻ വൻവിജയമായിരുന്നു. ‘കിഴക്ക് നിന്ന്‌ മറ്റൊരു അത്ഭുതഗുരു!’ എന്ന തലക്കെട്ടോടെ വാർത്ത വിദേശമാധ്യമങ്ങളിൽ നിരന്നു. അതിനു ശേഷം ഗുരു പറക്കുകയായിരുന്നു. വിമാനങ്ങളിൽ നിന്ന് വിമാനങ്ങളിൽ, ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തിലേക്ക്... ലോകം മുഴുക്കെയുമുള്ള മനുഷ്യരുടെ സംശയങ്ങൾ നിവർത്തിക്കാൻ അതു കൊണ്ടായി. ആർക്കെങ്കിലും ഗുരുവിന്റെ ഒരു ഉപദേശം കേൾക്കണമെന്നുണ്ടെങ്കിൽ, ഒരു ടോൾ ഫ്രീ നമ്പറിലേക്ക് മിസ് കോൾ അടിക്കുകയേ വേണ്ടൂ. വിളിച്ച ആളെ തേടി ഉപദേശം എത്തും. പഴമയിലേക്ക് മടങ്ങണമെന്നും, പുരാതന അറിവുകളാണ്‌ ഉത്കൃഷ്ഠമെന്നുമുള്ള ഗുരുവിന്റെ ഉപദേശങ്ങൾ സാറ്റ്‌ലൈറ്റ് വഴി ടിവിയിലും ഫോണിലും ടാബിലും കമ്പ്യൂട്ടറിലും വന്നത് ലക്ഷങ്ങൾ സശ്രദ്ധം ശ്രവിക്കുകയും കാണുകയും പരസ്പരം തലകുലുക്കി ശരിവെയ്ക്കുകയും ചെയ്തു.

വിദേശരാജ്യങ്ങളിൽ വെച്ചു നടത്താറുള്ള ലോകസമ്മേളനങ്ങളിൽ സ്ഥിരസാന്നിധ്യമായി ഗുരു. പ്രശസ്തരോടൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും മാധ്യമങ്ങളിൽ പതിവായി വന്നു കൊണ്ടിരുന്നു. ഇപ്പോൾ ഗുരുവിന്‌ സ്വന്തമായി ഒരു ആസ്ഥാനമുണ്ട് - ‘ആനന്ദപുരി’. ആനന്ദപുരിയുടെ കവാടം കടന്നു ചെന്നാൽ ഒരു ചെറുപട്ടണത്തിലേക്ക് കാലെടുത്ത് വെച്ചത് പോലെ തോന്നും. പുരിയുടെ ഉള്ളിൽ ധാരാളം കെട്ടിടങ്ങൾ. പുറമേന്ന് വന്നവർക്ക് സൗജന്യമായി താമസിക്കാം. ഭക്ഷണവും സൗജന്യം. ഉള്ളിൽ തന്നെ ആശുപത്രികൾ, പള്ളിക്കൂടങ്ങൾ എന്നിവയും താമസിയാതെ ഉയർന്നു. ചികിത്സ സൗജന്യം. എല്ലാത്തിനും കാരണം ഗുരുവിന്റെ മഹത്വം തന്നെ. ആയിരങ്ങൾക്ക് ഗുരു കൺകണ്ട ദൈവമായി. അത്ഭുതങ്ങൾ കാണിക്കുന്ന ഗുരു എന്തു കൊണ്ട് ആശുപത്രികൾ പണിതു എന്നാരും ചോദിച്ചില്ല. സന്താനമില്ലാത്തവർക്ക് സന്താനം ഉണ്ടാവുന്നു, നടക്കാൻ പോലും ആകാത്തവർ ഓടി ചാടുന്നു, സംസാരിക്കാൻ കഴിയാത്തവർ പാട്ടു പാടുന്നു...അങ്ങനെ അത്ഭുതങ്ങൾ പലതും നടന്നു. പ്രശസ്തർക്ക് ഗുരു ഇടയ്ക്കിടെ സമ്മാനങ്ങൾ കൊടുക്കും. മോതിരമോ മാലയോ മറ്റോ... അതൊക്കെയും വലിയ വാർത്താപ്രാധാന്യത്തോടെ പത്രങ്ങളിൽ അച്ചടിച്ചു വരും. സർവ്വം ഗുരുമയം. സർവ്വം ആനന്ദമയം!

ഒരു ദിവസം പതിവ് പോലെ പ്രഭാഷണവും നർമ്മകഥാകഥനവും കഴിഞ്ഞ് തന്റെ മുറിയിൽ തിരികെ എത്തിയതായിരുന്നു ഗുരു. ഹൃദയഭാഗത്തായി ഒരു ചെറിയ വേദന...ശ്വാസതടസ്സം. ഉടനടി ഗുരുവിന്റെ ആശുപത്രിയിലെ ഗുരുവിന്റെ ഡോക്ടർമാർ സന്നിഹിതരായി. സർവ്വപരിശോധനകളും നടത്തി. ടെസ്റ്റായ ടെസ്റ്റുകൾ ചെയ്തു. ഒടുവിലവർ കാരണം കണ്ടെത്തി. ഗുരു വെയില്‌ കൊള്ളുന്നില്ല, വിയർക്കുന്നില്ല, വ്യായാമം ചെയ്യുന്നില്ല. അതു തന്നെ. പതിവായി നെയ്യും പാലും കഴിച്ച് കഴിച്ച്, ഹൃദയത്തിലേക്കുള്ള കുഴലുകൾ കൊഴുപ്പ്‌ കൊണ്ട് ഭാഗികമായി അടഞ്ഞു പോയിരിക്കുന്നു. രക്താണുക്കളുടെ സഞ്ചാരവഴികൾ തടസ്സപ്പെട്ടിരിക്കുന്നു. ലോകം മുഴുക്കെയും പറന്ന് നടന്ന് സകലരേയും ശ്വാസം എടുക്കാൻ പഠിപ്പിച്ച ഗുരു ശ്വാസമെടുക്കാൻ ആയാസപ്പെട്ടു. 

പരമാനന്ദഗുരു ചികിത്സയിൽ പ്രവേശിച്ചു. പതിവ് പോലെ ഗുരു ഏകാന്ത ധ്യാനത്തിലാണെന്നും, മൗനവ്രതത്തിലാണെന്നും, ഘോര തപസ്സിലാണെന്നുമൊക്കെ വാർത്തകൾ പരന്നു. ആനന്ദപുരിയുടെ നിയന്ത്രണം ആനന്ദഗുരുവിന്റെ കൈവശമാണ്‌ വന്നു ചേർന്നത്. ആനന്ദപുരിയിൽ ദുരൂഹസാഹചര്യത്തിൽ ഒരാളുടെ മരണം സംഭവിച്ചത് അക്കാലത്താണ്‌. അത് ആനന്ദഗുരുവിന്‌ ചെറിയ, വളരെ ചെറിയൊരു തലവേദന ആയി. എന്നാൽ രാഷ്ട്രീയത്തിലും ഭരണരംഗത്തുമുള്ള ഉന്നതർ ശിഷ്യരായും, അനുയായികളായും, ആരാധകരായും അനുഭാവികളായും ഉള്ളത് കൊണ്ട് അത് വെറുമൊരു കിംവദന്തി ആയി ഒതുങ്ങി. എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ കൂടിയും തെളിവുകളും സാക്ഷികളും ഉണ്ടാവില്ലായിരുന്നു, പരാതി കൊടുക്കാൻ ആരുമുണ്ടാവില്ലായിരുന്നു, അന്വേഷിക്കാൻ ഉദ്യോഗസ്ഥർ ഉണ്ടാവില്ലായിരുന്നു. ഇനി കേസ് കോടതിയിൽ എത്തിയാൽ തന്നെയും രണ്ടു തലമുറ കഴിഞ്ഞേ അത് വിചാരണയ്ക്ക് വരുമായിരുന്നുള്ളൂ. ഇനി വിചാരണ ആരംഭിച്ചാൽ തന്നെ ജഡ്ജി രാജി വെയ്ക്കുകയോ അവധിക്ക് പോവുകയോ ചെയ്യുമായിരുന്നു. എല്ലാത്തിനുമൊടുവിൽ ഒരു വിധി വന്നാൽ തന്നെ അത് കേൾക്കാൻ കുറ്റവാളിയോ പരാതിക്കാരോ ജീവിച്ചിരിക്കാനുള്ള സാധ്യതയേ ഉണ്ടാവില്ലായിരുന്നു. അങ്ങനെ എല്ലാവിധത്തിലും കുറ്റമറ്റതും ഫലപ്രദവുമായ ഒരു സംവിധാനം നിലവിലുണ്ടായിരുന്നത് കൊണ്ട് ആരും ഒട്ടും വേവലാതിപ്പെട്ടില്ല. എല്ലാം എല്ലാവരുടെയും ഭാഗ്യം!

ഏതാണ്ട് ആറ്‌ മാസം കഴിഞ്ഞാണ്‌ പരമാനന്ദഗുരു ഭക്തജനങ്ങൾക്ക് വീണ്ടും ദർശനം നൽകി തുടങ്ങിയത്. അനുയായികളും ആരാധകരും വീണ്ടും ആഹ്ലാദപുളകിതരായി.

ഗുരുവിന്റെ വിവിധ പോസിലും അലങ്കാരത്തിലും വേഷത്തിലുമുള്ള ചിത്രങ്ങൾക്ക് ലോകം മുഴുക്കെയും ആവശ്യക്കാരുണ്ടായി. ഗുരു ഉപയോഗിച്ച പാത്രങ്ങൾ ഉയർന്ന വിലയ്ക്കാണ്‌ ലേലത്തിൽ പോയത്. അതു മാത്രമല്ല, ഗുരു കുലുക്കുഴിഞ്ഞ വെള്ളം, ഗുരു കുളിച്ച വെള്ളം, ഗുരുവിന്റെ തലയിൽ നിന്നും ഊർന്ന് വീണ മുടിനാരുകൾ, വെട്ടിക്കളഞ്ഞ നഖങ്ങൾ... അങ്ങനെ പലതും! അതൊക്കെയും കുപ്പിയിലും ഡപ്പിയിലും പെട്ടിയിലുമായി പാക്ക് ചെയ്ത് വിറ്റു തുടങ്ങി. വാങ്ങാൻ ജനങ്ങൾ നീണ്ട വരിയിൽ മണിക്കൂറുകൾ കാത്തു നിന്നു. അതൊക്കെയും വാങ്ങി വീട്ടിൽ കൊണ്ടു വെച്ചു പൂജിച്ചവർ, അതിനു ശേഷമാണ്‌ തങ്ങൾക്ക് എല്ലാവിധ ഭാഗ്യവും ഐശ്വര്യവും വന്നു ചേർന്നതെന്ന് അവകാശപ്പെട്ടു.

ഗുരുവിന്റെ ജന്മദിവസം ആനന്ദപുരിയിലേക്ക് ആയിരങ്ങൾ തീത്ഥാടനമായി പോകും. ആ ദിവസം ഗുരു പ്രത്യേകവേഷത്തിൽ ആയിരിക്കും ദർശനം നല്കുക. അന്നാണ്‌ നാലു കൈകൾ കൊണ്ടും ഗുരു സന്ദർശകരെ അനുഗ്രഹിക്കുക. ദിവ്യദർശനത്തിനും ദിവ്യാനുഗ്രഹം ലഭിക്കാനും ആയിരങ്ങൾ ലോകത്തിന്റെ പല ഭാഗത്ത് നിന്നും വരും. തിക്കും തിരക്കും നിയന്ത്രിക്കാൻ വലിയ ബുദ്ധിമുട്ടുണ്ടാകാറുണ്ട്. വർഷാവർഷമുള്ള തിരക്ക് കാരണം ഒടുവിൽ സർക്കാർ ഗുരുവിന്റെ ജന്മദിവസം, പൊതു അവധിയായി പ്രഖ്യാപിച്ചു!

ഗുരുവിന്റെ പ്രഭാഷണങ്ങൾ, ചോദ്യോത്തരങ്ങൾ, ഉപദേശങ്ങൾ, അനുഭവങ്ങൾ എല്ലാം പുസ്തകരൂപത്തിലും സിഡി രൂപത്തിലും പുറത്തിറങ്ങി. അതൊക്കെയും ചൂടപ്പം പോലെ വിറ്റു പോയി. ചിലർ പുസ്തകത്തിൽ പറയും പ്രകാരം ശ്വാസമെടുക്കാനും, നടക്കാനും, ഇരിക്കാനും, കിടക്കാനും, വെള്ളം കുടിക്കാനും ശ്രമിച്ചു. എങ്ങനെയും ബോധോദയം ഉണ്ടാവാനായിരുന്നു ചിലരുടെ ശ്രമം.

പ്രശസ്തിയും തിരക്കും തുടർച്ചയായ യാത്രകളും ഗുരുവിന്‌ പതിയെ മടുപ്പുണ്ടാക്കി തുടങ്ങി. ആൾക്കുട്ടത്തിന്‌ നടുവിൽ ഇരിക്കാൻ ആശിച്ചിരുന്ന ഗുരു ഏകനായി ഏകാന്തതയിൽ ഒരല്പം സമയം ചിലവഴിക്കാൻ വല്ലാതെ കൊതിച്ചു. ആകെമൊത്തം ഒരു അസ്വസ്ഥത. ഒരു മുഷിവ്‌. ജീവിതത്തിന്റെ അർത്ഥത്തെ കുറിച്ച് നിരവധി ഉപദേശങ്ങൾ നല്കിയ ഗുരു, പതിയെ നിരർത്ഥകതയെ കുറിച്ച് ചിന്തിച്ചു തുടങ്ങി. ഒരു രാത്രിയിൽ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന ഗുരുവിന്‌, തന്നെ ആരോ പഴയ ഓർമ്മകളിലൂടെ കൂട്ടിക്കൊണ്ട് പോകും പോലെ തോന്നി. എത്ര ശ്രമിച്ചിട്ടും ഓർമ്മകൾ മനസ്സിലേക്ക് തള്ളിക്കയറി വന്നു കൊണ്ടിരിക്കുന്നു. വിടുവിക്കാനാവുന്നില്ല. മനസ്സിലെവിടെയോ കോണിൽ പൊടിപിടിച്ച് കിടന്ന, പഴകി പോയ ഓർമ്മകൾ.. തകരപാത്രവുമായി, അപമാനവും വിശപ്പും അമർത്തിപ്പിടിച്ച് നടന്നത്...പാത്രത്തിൽ കല്ലുകൾ വന്നു വീഴുന്നത്...മറയ്ക്കാൻ കൈകൾ മുറുക്കെ കെട്ടി വെച്ചത്... ഗുരു, മേടയിൽ നിന്നും പുറത്തിറങ്ങി നിലാവിലൂടെ നടന്നു.

അടുത്ത ദിവസമാണ്‌ എല്ലാവരും, ഞെട്ടിക്കുന്ന ആ സത്യമറിഞ്ഞത്. ഗുരുവിനെ കാണ്മാനില്ല! തിരയാവുന്നിടത്തെല്ലാം തിരഞ്ഞെങ്കിലും ഗുരുവിനെ കണ്ടെത്താനായില്ല. ആനന്ദഗുരു ആകെ ആശയക്കുഴപ്പത്തിലായി. തന്നോട് പോലും പറയാതെ എവിടേക്കാണ്‌... 

കഥകൾക്ക് പഞ്ഞമില്ലാത്ത രാജ്യമായതിനാൽ, ഊഹാപോഹങ്ങളുടെ പെരുമഴ പെയ്തു. സകലയിടത്തും കഥകൾ പെരുകി നിറഞ്ഞു. ഗുരു അപ്രത്യക്ഷനായതാണെന്നും, ഒരു പുക പോലെ അന്തരീക്ഷത്തിൽ അലിഞ്ഞു ചേരുന്നത് സ്വന്തം കണ്ണുകൾ കൊണ്ട് കണ്ടതാണെന്നും ചില ശിഷ്യന്മാർ ആവർത്തിച്ചാണയിട്ടു. മാഞ്ഞു പോകും മുൻപ്, തന്നെ സ്പർശിച്ചെന്നും വൈദ്യുതി പോലെ എന്തോ ഒന്ന് ശരീരത്തിലൂടെ കടന്നു പോയതായി അനുഭവപ്പെട്ടെന്നും അവരിലൊരാൾ സാക്ഷ്യം പറഞ്ഞു. അന്നേരം ഗുരുവിന്റെ കണ്ണിൽ നിന്നും ഒരു നീലവെളിച്ചം ഇറങ്ങി വന്ന് തന്റെ ശരീരത്തിലേക്ക് കയറി പോയത് പോലെ തോന്നിയെന്നും ആതേ ആൾ തന്നെ അല്പനേരം കഴിഞ്ഞ് കൂട്ടിച്ചേർത്തു. എല്ലാം പറഞ്ഞ ശേഷം കണ്ണുകളടച്ച് ആ ശിഷ്യൻ ധ്യാനനിരതനായി ഇരുന്നു. പുതിയ ഗുരു, അഗാധമായ ധ്യാനത്തിന്റെ അങ്ങേയറ്റത്തെ അവസ്ഥയിലാണെന്ന്‌ പുതിയ ശിഷ്യന്മാർ അവകാശപ്പെട്ടു.

ആയിരക്കണക്കിനു പേർക്കു മസ്തിഷ്ക്കപ്രക്ഷാളനം നടത്തിയ ഗുരുവിന്‌ മസ്തിഷ്ക്കവുമായി ബന്ധപ്പെട്ട എന്തോ ഒരു ഗുരുതര അസുഖം ബാധിച്ചിരിക്കുകയാണെന്നും, എതോ രഹസ്യ സങ്കേതത്തിൽ ചികിത്സയിലാണെന്നും ഒരു കൂട്ടർ അടക്കം പറഞ്ഞു. കടുത്ത ചില വിശ്വാസികളുടെ ഭാഷ്യം മറ്റൊന്നായിരുന്നു - ഗുരു സമയത്തിലൂടെ സഞ്ചരിച്ച് മറ്റൊരിടത്ത് ദേശാടനം നടത്തിക്കൊണ്ടിരിക്കുകയാണ്‌. അവിടത്തെ കർമ്മനിയോഗം കഴിഞ്ഞ് തിരികെ ആനന്ദപുരിയിൽ തന്നെ എത്തും. ആ വാദത്തെ സാധൂകരിക്കാനെന്നോണം ഗുരുവിനെ കണ്ടെന്നവകാശപ്പെട്ട്‌ രാജ്യത്തിന്റെ പലഭാഗത്ത് നിന്നും പലരും മുന്നോട്ടു വന്നു.
 
എന്തിലും ഏതിലും ചികഞ്ഞ്, ചിക്കിപെറുക്കി വാർത്ത കണ്ടെടുക്കാൻ മിടുക്കരായ മാധ്യമപ്രവർത്തകർ അവിശ്രമം പ്രയത്നിച്ചു കൊണ്ടിരുന്നു. എങ്ങനേയും നാലു വിവാദമുണ്ടാക്കി എല്ലാവരുടെയും ഉറക്കം കെടുത്തിയിട്ട് വേണം സമാധാനമായി ഒന്നുറങ്ങാൻ എന്നു വിചാരിക്കുന്ന അവരിൽ ചിലർ, തങ്ങളുടെ മനോധർമ്മം പോലെ ഓരോരോ കഥകൾ ‘അത്രേ’ എന്ന വാക്കിൽ അവസാനിപ്പിച്ച് എഴുതി നിറച്ചു. അങ്ങനെ സർവ്വത്ര ആശയക്കുഴപ്പം സൃഷ്ടിച്ച ശേഷം അവർ സസുഖം ഉറങ്ങുകയും ചെയ്തു! സാമൂഹമാധ്യമങ്ങളിൽ നിറം പിടിപ്പിച്ച കഥകൾ നിറഞ്ഞു. പതിവു പോലെ സാമൂഹമാധ്യമബുദ്ധിജീവികൾ രണ്ടും മൂന്നും വിഭാഗങ്ങളായി പിരിഞ്ഞ് ഓൺലൈനിൽ ഘോരയുദ്ധം നടത്തി.

ഗുരുവിനെ രഹസ്യപോലീസ് തടങ്കലിൽ ആക്കിയിരിക്കുകയാണെന്നും ഏതോ രഹസ്യ കേന്ദ്രത്തിൽ ചോദ്യം ചെയ്യൽ നടന്നു കൊണ്ടിരിക്കുകയാണെന്നും അവിശ്വാസികളായ ഒരു ന്യൂനപക്ഷം ആത്മാർത്ഥമായി വിശ്വസിച്ചു. ഗുരുവിനെ അന്വേഷിച്ച് അനുയായികളും ആരാധകരും നാലുപാടും യാത്ര ചെയ്തു. ആഴ്ച്ചകൾ കഴിഞ്ഞു, മാസങ്ങൾ കഴിഞ്ഞു. ഒടുവിൽ ആരുമറിയാതെ അന്വേഷണം അവസാനിച്ചു. എങ്കിലും ഗുരു ഒരു വിസ്മയമായി തന്നെ തുടർന്നു. കാണുന്നതിനേക്കാൾ വിശ്വാസം കാണാത്തതിനെ കുറിച്ചാണല്ലോ! ഗുരുവിന്റെ പേരിൽ ആരാധനാലയങ്ങൾ ഉയർന്നു. കോടിക്കണക്കിന്‌ രൂപ അതിന്റെ നിർമ്മാണത്തിനായി സംഭരിച്ചു. ഉയർന്നു വന്ന ക്ഷേത്രത്തിനു മുന്നിൽ പട്ടിണിപ്പാവങ്ങൾ കൈകൂപ്പി നിന്ന് എക്കാലത്തേയും പോലെ അത്ഭുതത്തിനായി ആത്മാർത്ഥമായി പ്രാർത്ഥിച്ചു. എല്ലാവരും അടുത്ത അത്ഭുതഗുരുവിന്റെ വരവും പ്രതീക്ഷിച്ച് താടിക്ക് കൈയ്യും കൊടുത്ത് ഇരുപ്പായി. അത്ഭുതങ്ങൾ കാണിക്കാനും തങ്ങളെ നയിക്കാനും നേർവഴി നടത്താനും ഉപദേശിക്കാനും കെൽപ്പുള്ള ഒരു അവതാരപ്പിറവിയുടെ വരവ് അവർ സ്വപ്നം കണ്ടു കൊണ്ടിരിക്കുകയാണ്‌...



Post a Comment

1 comment:

  1. സങ്കല്പികമായ കഥയാണെങ്കിലും ഇതിലെ കഥാപാത്രങ്ങളെ നാം ചുറ്റുപാടും കണ്ടുകൊണ്ടിരിക്കുന്നു എന്നുള്ളതും ഈ നീണ്ടവായനയിൽ കൂടി മനസ്സിലായി .
    പിന്നെ
    ഒരു അത്ഭുതഗുരുവായി പരിണാമം പ്രാപിച്ചാലൊ എന്നെനിക്ക് ഇടക്ക് തോന്നാറുണ്ട് കേട്ടോ ഭായ്

    ReplyDelete