Please use Firefox Browser for a good reading experience

Wednesday 4 January 2012

ആകാശച്ചെരുവിലെ കാഴ്ച്ചകൾ

ആകാശച്ചെരുവിലൊരമ്പലമുണ്ട്‌.
അവിടെ അർച്ചനയ്ക്കായിരിക്കണം,
ആയിരം കിളികൾ പറന്നു പോകുന്നുണ്ട്‌.
ഞാൻ വയൽ വരമ്പിലായിരുന്നു.
പുല്ലു നിറഞ്ഞ വരമ്പിലായിരുന്നു.
ഇടതു വശത്ത്‌ കരിക്കേന്തിയ കുഞ്ഞൻ തെങ്ങുകൾ
വലതു വശത്ത്‌ മാനത്തുകണ്ണികൾ മിഴിക്കുന്ന വെള്ളം.
അമ്പലമണികൾക്കായി ഞാൻ കാതോർത്തു.
കാറ്റു വന്ന് മന്ത്രമോതിയതെന്റെ കാതിൽ തന്നെ.
നാവു നീട്ടിയ ദേവിയെ കണ്ടതമ്മയോട്‌ പറയണം!.

അമ്പലം മാഞ്ഞു പോയിരിക്കുന്നു.
ആനപ്പുറത്താരോ എഴുന്നെള്ളുന്നുണ്ട്‌.
മേഘരാജനു വെഞ്ചാമരമില്ലേ?
ചോദിച്ചു തീർന്നില്ല, അതാ,
ഇരുവശത്തും വെഞ്ചാമരങ്ങളുയർന്നു!
എന്തൊരു ഗമയാണ്‌!

ചക്രമുരുട്ടുന്ന കുട്ടി.
തെക്കേതിലെ രാമനുണ്ണിയുടെയത്രേമേയുള്ളൂ!
അമ്പലകുളത്തിലെ മുട്ടൻ താമരകളാകാശത്ത്‌!
കണ്ടു ഞാൻ കണ്ണു മിഴിച്ചു.
ഒരു വലിയ മാങ്ങ ഒഴുകി വന്നു.
ഇന്നലെ ഒരെണ്ണം പൊട്ടിച്ച്‌ ഉപ്പു തൊട്ടു കൂട്ടിയതേയുള്ളൂ.
എന്റെ നാവ്‌ നീന്തിതുടിക്കുന്നുണ്ട്‌.

കാറ്റ്‌ വരുന്നുണ്ട്‌.
ആട്ടിതെളിക്കുന്ന ഇടയനെ പോലെ..
അമ്മയുടെ വിളി എന്റെ ചെവിവരെ നീണ്ടു.
'ദാ വരുന്നൂ'
പഞ്ഞിക്കെട്ടുപോലുള്ള കൈകൾ പ്രത്യക്ഷപ്പെട്ടു.
എന്റെ നേരെ കൈ വീശി മറഞ്ഞു.
കൈ വീശി കൊണ്ട്‌ ഞാനോടി,
വരമ്പിലൂടെ, എന്റെ സ്വപ്നങ്ങളിലൂടെ..
നാളെ വീണ്ടും വരാമെന്നു പറഞ്ഞ്‌..

Post a Comment