Please use Firefox Browser for a good reading experience

Saturday 23 May 2020

ഒരു ചെറിയ മിടിപ്പ്


വൈകുന്നേരമായപ്പോൾ അമ്മ അവനെ കൊണ്ടു പോയി കുളിപ്പിച്ച ശേഷം പുതിയ നിക്കറ്‌ ഇടുവിച്ചു. മുഖത്ത് പൗഡറ്‌ തേച്ചും കൊടുത്തു. അമ്മ മകനേയും കൂട്ടി ദീപാരാധന തൊഴാൻ പോവുകയായിരുന്നു. ആ സമയത്ത് അമ്പലത്തിൽ പോകാൻ അവനു തീരെ താത്പര്യമില്ല. അവിടെ ചെന്നു കഴിഞ്ഞാൽ അനങ്ങാതെ നിൽക്കണം, ഒന്നും സംസാരിക്കാൻ പാടില്ല, നേരമിരുട്ടി തുടങ്ങുന്നത് കൊണ്ട് അമ്പലപ്പറമ്പിൽ ഓടിക്കളിക്കാൻ അനുവദിക്കുകയുമില്ല.

അവർ നടന്നു തുടങ്ങി. താമസിച്ചു പോകുമോ? - അമ്മയ്ക്ക് അതാണ്‌ ആധി. അവന്റെ കൈയ്യിൽ അവർ മുറുക്കെ പിടിച്ചിരുന്നു. പോകുന്ന വഴി മുഴുവൻ അവൻ എല്ലാം തല തിരിച്ചു നോക്കിക്കൊണ്ടിരുന്നു. മലർന്നു നോക്കിയപ്പോൾ കണ്ടു, അമ്പിളി അമ്മാവൻ പതിയെ തെളിഞ്ഞു വരുന്നത്, പക്ഷികൾ തിരക്ക് പിടിച്ചു ചേക്കേറാൻ പറന്നു പോകുന്നത്. നിലത്ത് ചുറ്റിലും നോക്കിയപ്പോൾ കണ്ടു, എന്തോ മണത്തു നടക്കുന്ന ഒരു കറുത്ത പൂച്ച, ആരോ ചുരുട്ടിയെറിഞ്ഞ ഭാഗ്യമൊഴിഞ്ഞു പോയ ഒരു ലോട്ടറി ടിക്കറ്റ്, ചവിട്ടി പതിഞ്ഞു പോയ ഒരു തീപ്പെട്ടിക്കൂട്. എല്ലാം അവൻ കണ്ടു. അവന്‌ തീപ്പെട്ടിക്കൂട് പൊട്ടിച്ച് അതിന്റെ ചിത്രം എടുക്കണമെന്നുണ്ടായിരുന്നു. അമ്മയറിയാതെ അവൻ തീപ്പെട്ടിപ്പടങ്ങൾ ശേഖരിക്കുന്നുണ്ട്. അതൊക്കെയും അവൻ മുറിയിൽ കട്ടിലിനടിയിൽ ഒളിപ്പിച്ചു വെച്ചിരിക്കുന്ന ഒരു ചെറിയ പെട്ടിയിലാണ്‌ സൂക്ഷിച്ചിരിക്കുന്നത്. അവരേയും കടന്നു ഒന്നു രണ്ടു സൈക്കിളുകൾ ബെല്ലടിച്ചു കൊണ്ടു പാഞ്ഞു പോയി. അവൻ അതിലൊരു സൈക്കിളിൽ എഴുന്നേറ്റ് നിന്നു ചവിട്ടുന്ന ചേട്ടനെ നോക്കി. ആ ചേട്ടനെ പോലെ തനിക്കും സൈക്കിൾ ചവിട്ടണം. നല്ല വേഗത്തിൽ പോകണം. പക്ഷെ അതിനു ഉയരം വെയ്ക്കണം. അവൻ ചെറുതാണ്‌. പൊക്കം വെയ്ക്കാൻ, അമ്മ പറഞ്ഞത് കേട്ട് അവൻ ദിവസവും മുടങ്ങാതെ പാല്‌ കുടിക്കുന്നുണ്ട്. രാത്രി കിടക്കും മുൻപും അമ്മ അവന്‌ പാല്‌ കൊടുക്കും. ഇളം ചൂടുള്ള പാൽ. നല്ലോണം ഉറങ്ങാനാണ്‌.

അവന്റെ ശ്രദ്ധ മണ്ണിൽ കിടന്ന ഒരു മച്ചിങ്ങയിലേക്ക് ചെന്നു വീണു. അവനത് ചവിട്ടി തെറുപ്പിച്ചു. അതുരുണ്ട് മതിലിൽ പോയി തട്ടിയിട്ട് വഴിയിലേക്ക് തന്നെ തിരികെ വന്നു. അവന്‌ അത് ഒന്നു കൂടി ചവിട്ടി തെറുപ്പിക്കണമെന്നുണ്ടായിരുന്നു എന്നാൽ അപ്പോഴേക്കും അമ്മ, അവന്റെ കൈയ്യും പിടിച്ചുവലിച്ച് വേഗത്തിൽ പോയി. ‘തിരികെ വരുമ്പോൾ തട്ടണം’ അവനോർത്തു വെച്ചു.

അവൻ വഴിയിലുള്ള സകലതും കാണുന്നുണ്ട്, സകലതും കേൾക്കുന്നുണ്ട്. അമ്മ ഒന്നും കാണുന്നില്ല, ഒന്നും കേൾക്കുന്നില്ല. നട തുറക്കും മുൻപ് എത്തണം. അതു മാത്രമാണ്‌ ചിന്ത. നട തുറക്കുമ്പോൾ മണിയടിക്കും. ശ്രീ കോവിലിനുള്ളിലെ പ്രകാശം പുറത്ത് നിൽക്കുന്നവരുടെ മേൽ പതിയും. അവിടം മുഴുക്കെയും ചന്ദനഗന്ധം നിറയും. അപ്പോൾ എല്ലാവരും നിർവൃതിയോടെ തൊഴുതു നിൽക്കും.

മകൻ അമ്മയുടെ കൈ പിടിച്ചു വലിച്ചു. അവൻ എന്തോ കണ്ടതാണ്‌. വെളിച്ചം കുറവാണ്‌. അവൻ അമ്മയുടെ കൈപ്പൂട്ട് തുറന്ന് മണ്ണിൽ പെട്ടെന്ന് കുത്തിയിരുന്നു. അവിടെ എന്തോ ഉണ്ട്. എന്തോ ചെറുത്.
‘ടാ...വരാൻ...താമസിച്ചു പോവും...വേഗം വരാൻ!’
അമ്മ ആധിയും ആജ്ഞയും കലർന്ന ശബ്ദത്തിൽ പറഞ്ഞു.
അവനതൊന്നും കേൾക്കുന്നുണ്ടായിരുന്നില്ല. അവന്റെ ശ്രദ്ധ മുഴുക്കെയും മണ്ണിൽ കിടക്കുന്ന ചെറിയ ഒരു വസ്തുവിലായിരുന്നു. അമ്മ കുനിഞ്ഞു നോക്കി. ഒരു ചെറിയ കിളി. എങ്ങനെയോ, എവിടെയോ തട്ടി വീണു പോയതാണ്‌.
‘ഇതിന്‌ ജീവനുണ്ട്...’ അവൻ പതിയെ പറഞ്ഞു. മലർന്നു കിടക്കുന്ന കിളിയിൽ ഒരു ചെറിയ മിടിപ്പ് ബാക്കി. അമ്മയും അതു ശ്രദ്ധിച്ചു.
‘നമുക്കിതിനെ എടുത്തോണ്ട് പോവാം അമ്മാ...പാവം...ഇല്ലെ ഇതു ചത്തു പോവും...’
‘എന്തിനാ? നിനക്ക് വളർത്താനാ?!’
അവൻ അതിനെ കോരിയെടുക്കാൻ രണ്ടു കൈകളും നീട്ടി.
‘ടാ...തൊടാതെടാ...അമ്പലത്തിൽ പോവാനുള്ളതാ’
അമ്മയുടെ വിലക്കുന്ന ശബ്ദം കേട്ട് അവൻ ദയനീയമായി തിരിഞ്ഞു നോക്കി.
‘പ്ലീസ്സമ്മാ...ഇതിനെ വീട്ടിൽ കൊണ്ടു വെച്ചിട്ട് വരാം...’
‘നീ ഇതിനു വെള്ളോം മരുന്നുമൊക്കെ വെച്ചിട്ട് വരുമ്പോ താമസിക്കും...ഇപ്പോ തന്നെ ഒരുപാട് താമസിച്ചു..നീ അതിനെ അവിടെ വിട്ടിട്ട് ഇങ്ങ് വന്നെ’
അമ്മ അവന്റെ കൈയ്യിൽ പിടിച്ചു വലിച്ചു.
അവൻ കിളിയിൽ നിന്നും കണ്ണെടുത്തതേയില്ല.
‘നീ വിഷമിക്കണ്ട, തിരികെ വരുമ്പോ അതിനെ എടുത്തോണ്ട് വീട്ടിൽ പോവാം...എന്നിട്ട് നീ തന്നെ അതിനെ വളർത്തിക്കോ‘
അവനല്പം സമാധാനമായി. അമ്മ അവനേയും വലിച്ച് അമ്പലത്തിലേക്കു വേഗത്തിൽ നടന്നു. അല്ല, ഓടുകയായിരുന്നു. അവിടെ കൈ കൂപ്പി നിൽക്കുമ്പോഴും, നട തുറക്കുമ്പോഴും, മണിശബ്ദം ഉയരുമ്പോഴും അവന്റെ മനസ്സ് മുഴുക്കെയും മലർന്നു കിടന്ന ആ ചെറിയ കിളി ആയിരുന്നു. അതിന്റെ കുഞ്ഞ് നെഞ്ചത്തെ ആ ചെറിയ മിടിപ്പ്...അതവൻ വീണ്ടുമോർത്തു. തിരികെ ചെല്ലുമ്പോഴേക്കും ആരെങ്കിലും അതിനെ എടുത്തോണ്ട് പോയിട്ടുണ്ടാവുമോ? ഇരുട്ടിലതു വഴി സൈക്കിളിൽ വേഗത്തിൽ വരുന്ന ആരെങ്കിലും അതിന്റെ പുറത്ത് കൂടി...അവൻ ഇറുക്കെ കണ്ണുകളടച്ചു.
അവൻ ഉള്ളുരുകി പ്രാർത്ഥിച്ചു.
’ആരും അതിനെ എടുത്തോണ്ട് പോവല്ലേ...‘
’അതിനൊന്നും പറ്റല്ലെ...‘
’എനിക്ക് തന്നെ അതിനെ കിട്ടണേ...‘
’ഞാനതിനെ വളർത്തിക്കോളാം...‘ അവൻ വാക്കും കൊടുത്തു.
മണിശബ്ദം അടങ്ങി. ഭക്തർ ധന്യതയോടെ നടയിറങ്ങി. അവന്റെ നെറ്റിയിൽ അപ്പോൾ അമ്മ തൊടുവിച്ച ചന്ദനക്കുറിയുണ്ടായിരുന്നു. സ്ട്രീറ്റ് ലൈറ്റുകൾ തെളിഞ്ഞു കഴിഞ്ഞിരുന്നു. അവൻ അമ്മയുടെ കൈയ്യും പിടിച്ചു വലിച്ചു നടന്നു. അമ്മയ്ക്കിപ്പോൾ ഒരു ധൃതിയുമില്ല. പ്രാർത്ഥിച്ചതിന്റെ സാഫല്യവും, സമാധാനവുമാണ്‌ ആ മുഖത്ത്. മകന്റെ മുഖം മുഴുക്കെയും അക്ഷമയും ആധിയും മാത്രം. കുറച്ച് നടന്നു കഴിഞ്ഞ്, ക്ഷമ നശിച്ച് അവൻ അമ്മയുടെ കൈ വിട്ട് ഓടി. അല്ല, അവൻ പായുകയായിരുന്നു. അവൻ മനസ്സിൽ അടയാളപ്പെടുത്തിയിരുന്ന ഇടത്തേക്ക് ഓടിയെത്തി. മണ്ണിൽ കണ്ണു കൊണ്ട് പരതി.
എവിടെ ആ ചെറിയ പക്ഷി...?
അത് അവിടെങ്ങുമുണ്ടായിരുന്നില്ല.
പരിഭ്രാന്തിയോടെ അവൻ കുനിഞ്ഞ് അവിടെ മുഴുക്കെയും നോക്കി. മതിലിനോട് ചേർന്നും, ഓടയ്ക്കരികിലും, പോസ്റ്റിനു താഴെയും. എവിടെയും അവന്‌ അതിനെ കാണാനായില്ല.
എവിടെ പോയി അത്?
ആരെങ്കിലും അതിനെ എടുത്തോണ്ട് പോയിട്ടുണ്ടാവും...
അതോ...ഏതെങ്കിലും സൈക്കിളോ ബൈക്കോ...
അമ്മയോട് കരഞ്ഞു പറഞ്ഞതാ അതിനെ എടുത്ത് വീട്ടിൽ കൊണ്ടു പോയി വെച്ചിട്ട് അമ്പലത്തിൽ പോവാന്ന്...
പ്രാർത്ഥിച്ചതാ...അതിനെ തനിക്ക് തന്നെ കിട്ടണേന്ന്...
വളർത്തിക്കോളാന്ന്...
അമ്മ അപ്പോഴേക്കും അവന്റെ അടുത്തെത്തിയിരുന്നു.
‘അമ്മാ...അതിനെ കാണുന്നില്ല...’ അവൻ കരച്ചിലോളം വലിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.
‘നീ എല്ലായിടത്തും നോക്ക്...അവിടെ എവിടേങ്കിലും കാണും...ആരെടുത്തോണ്ട് പോവാനാ...?’
‘ഞാൻ എല്ലാടത്തും നോക്കി...’
‘എങ്കിലത് ബോധം വന്നപ്പോ എവിടേലും പറന്നു പോയിട്ടുണ്ടാവും...’
‘ഉം..’ അവന്‌ അത് ബോധ്യപ്പെടാതെ പോയെങ്കിലും ഒരാശ്വാസത്തിനെന്നോളം മൂളി.
‘അവനും അവന്റെ കിളിയും...’ അമ്മ ആരോടെന്നില്ലാതെ പറഞ്ഞു.
‘നീ വാ...നിനക്ക് കിളിയെ കിട്ടിയാ പോരെ?...നാളെ തന്നെ ഒരു കൂടും കുറച്ചു കിളികളേയും വാങ്ങാം...അമ്മ അച്ഛനോട് പറയാം...പോരേ?...ഇപ്പൊ നീ വാ...നേരം ഇരുട്ടീല്ലെ?‘
അമ്മ അനുനയശബ്ദത്തിൽ അവനെ സമാധാനിപ്പിച്ചു.
അവൻ അപ്പോഴും അവിടം മുഴുക്കെയും അതിനെ തിരയുകയായിരുന്നു. മണ്ണിലും, ഓടയിലും, മതിലിലും..
അപ്പോഴവൻ കണ്ടു, മതിലിനു മുകളിൽ...തിളങ്ങുന്ന പൂച്ചക്കണ്ണുകൾ...അതിന്റെ വായിൽ...
’അമ്മാ...ദാ...‘ കരച്ചിലും നിലവിളിയും കലർന്ന ശബ്ദത്തിൽ അവൻ പറഞ്ഞു.
അവൻ അമ്പലത്തിൽ നിന്നപ്പോളെന്ന പോലെ കണ്ണുകൾ ഇറുക്കിയടച്ചു.
അമ്മയും അപ്പോഴത് കണ്ടു, പൂച്ച ഇരുട്ടിലേക്ക് ചാടി മറയുന്നത്...അത് കടിച്ച് പിടിച്ചിരുന്നത്...
അപ്പോൾ അവരുടെ നെഞ്ചിനുള്ളിൽ എന്തോ ഒന്ന് പതിയെ മിടിച്ചു...
ആ ചെറിയ പക്ഷിയുടെ നെഞ്ചിൽ കണ്ടത് പോലെ...ഒരു ചെറിയ മിടിപ്പ്...




Post a Comment

Friday 22 May 2020

ഇടപാടുകാരൻ


അടിവാരത്തിലെത്തിയ അവസാനബസ്സിൽ അയാളുമുണ്ടായിരുന്നു. വരുംവഴിയിൽ ചില പ്രതിഷേധജാഥകൾ തടസ്സപ്പെടുത്തിയത് കാരണം പതിവിലും വൈകിയാണ്‌ ബസ് ഓടിയെത്തിയത്. അയാൾ നീണ്ടയാത്ര ചെയ്ത ഒരാളെ പോലെ ക്ഷീണിതനായിരുന്നു. തണുപ്പിറങ്ങിയതു കൊണ്ട് തലയിലൂടെ താടിക്ക് തോർത്ത് കൊണ്ട് ചുറ്റിക്കെട്ടിയിരുന്നു. തോളിൽ കിടന്ന ബാഗ് മുറുക്കെപ്പിടിച്ചു കൊണ്ട്, തുറന്നിരുന്ന ഒരു പീടികയുടെ നേർക്ക് നടക്കുമ്പോൾ, ഭ്രാന്തനെന്ന് തോന്നിക്കുന്ന ഒരാൾ പീടികയുടെ മുന്നിൽ നിന്നും എഴുന്നേറ്റു അയാളേയും കടന്ന് പോയി. എന്തൊക്കെയോ പുലമ്പി കൊണ്ട്, അന്തരീക്ഷത്തിൽ മുഷ്ടി ചുരുട്ടി ഇടിക്കുന്നുണ്ടായിരുന്നു അയാൾ. ഏതോ അദൃശ്യനായ ശത്രുവിനെ ആക്രമിക്കും പോലെ.

‘സാറ്‌ ചോദിക്കുന്ന സ്ഥലമൊന്നും എനിക്കറിയില്ല...ഞാനിവിടെ പുതുതായി ജോലിക്ക് വന്നതാ...ദാ...ആ കാണുന്ന ഓട്ടോ മണിയേട്ടന്റെയാ...പുള്ളി ഇവിടെ വർഷങ്ങളായിട്ട് ഓടുന്നതാ...അവിടെയൊന്ന് ചോദിച്ചു നോക്ക്...’
പീടികക്കാരന്റെ മറുപടി കേട്ട്, താടി ചൊറിഞ്ഞു കൊണ്ടയാൾ ഓട്ടോറിക്ഷയുടെ അടുത്തേക്ക് നടന്നു.

അയാൾ ഓട്ടോറിക്ഷാ ഡ്രൈവറോട്, മുൻപ് ചോദിച്ച ചോദ്യങ്ങൾ ആവർത്തിച്ചു. അല്പനേരത്തെ ആലോചനയ്ക്ക് ശേഷം ഡ്രൈവർ പറഞ്ഞു,
‘ആ സ്ത്രീ...നിങ്ങള്‌ പറയണ സ്ഥലത്തല്ല...കൊറേ ദൂരെയാണിപ്പോ...സ്ഥലം എനിക്കറിയാം...തിരിച്ച് ട്രിപ്പ് കിട്ടത്തില്ല...റിട്ടേൺ കൂടെ തരേണ്ടി വരും...‘ അതുപറഞ്ഞ് ആഗതനെ അടിമുടിയൊന്നു സൂക്ഷിച്ചു നോക്കി. എന്നിട്ട് ചോദിച്ചു.
’കൊറെ ദൂരേന്നാ...അല്ലെ...പഴേ ആളായിരിക്കും...?‘
അതിനു അയാൾ മറുപടിയൊന്നും പറഞ്ഞില്ല.

കുറച്ച് ദൂരം സഞ്ചരിച്ചപ്പോൾ മണി പറഞ്ഞു,
’അവര്‌...മറ്റെ ബിസിനസ്സാ...ചെല സ്ഥിരം ആൾക്കാരുണ്ട് അവർക്ക്...നിങ്ങൾക്ക് വേണേല്‌ വേറെ ചെലരെ കാണിച്ചു തരാം...പക്ഷെ...കൊറച്ചൂടെ ദൂരെ പോണം...കൊറച്ച് നേരത്തെ വന്നാരുന്നെങ്കില്‌...‘
യാത്രക്കാരൻ ഒന്നും ശബ്ദിച്ചതേയില്ല. അയാൾ ചുറ്റിലും, പിന്നിലേക്ക് പോയ്മറയുന്ന വഴികൾ നോക്കിക്കൊണ്ടിരുന്നു.
കുറേ നേരം കഴിഞ്ഞ് ചോദിച്ചു,
’ആ സ്ത്രീയുടെ...ഭർത്താവ്...?‘
’ഓ അയാളോ...അയാൾക്കിപ്പൊ പ്രാന്താ...ഹോട്ടലീന്ന് എച്ചിലും മറ്റും കഴിച്ച് അയാളാ സ്റ്റാൻഡിന്റെ അടുത്തെങ്ങാണ്ട് ചുറ്റിക്കറങ്ങണൊണ്ട്...ആ സ്ത്രീ ചെലപ്പോ അയാൾക്ക് ചോറ്‌ വാങ്ങിക്കൊടുക്കും...‘
യാത്രക്കാരൻ പിന്നീടൊന്നും സംസാരിച്ചതേയില്ല.

അല്പദൂരം കൂടി കഴിഞ്ഞപ്പോൾ ഓട്ടോ പ്രധാനവഴി വിട്ട് ടാറിടാത്ത റോഡിലേക്ക് കയറി.
’സാറെ ഇവിടന്നങ്ങോട്ട് വഴി മോശമാ...‘
ഓട്ടോറിക്ഷ ഇടംവലം കുലുങ്ങാൻ തുടങ്ങി.
കുറച്ച് ദൂരം കൂടി പോയിട്ട് മങ്ങിക്കത്തുന്ന ഒരു സ്ട്രീറ്റ്ലൈറ്റിന്റെ അടുത്തായി അയാൾ ഓട്ടോറിക്ഷ നിർത്തി.
’ദാ...ആ കാണുന്ന ഓടിട്ട കെട്ടിടം...അതു തന്നെ...സാറിനു ഭാഗ്യൊണ്ട്...പൊറത്ത് ലൈറ്റ് കെടപ്പുണ്ട്...വേറെ ആരേലേം വേണെ...എന്നെ സ്റ്റാൻഡിൽ വന്നു കണ്ടാ മതി...‘ ഓട്ടോറിക്ഷാ ഡ്രൈവർ ഒരു വഷളൻ ചിരിയോടെ പറഞ്ഞു.

ഓട്ടോറിക്ഷ പോയശേഷം അയാൾ ആ വീടിനു നേർക്ക് നടന്നു. ഇരുട്ടിലെവിടെയൊക്കെയൊ ഇരുന്നു തവളകൾ കരഞ്ഞു. ചീവീടുകളുടെ നിർത്താത്ത ശബ്ദം. ചില മിന്നാമിനുങ്ങുകൾ അവിടവിടെ മിന്നിത്തിളങ്ങി.

അയാൾ വാതിലിനു മുന്നിൽ കുറച്ച് നേരം മുഖം കുനിച്ചു നിന്നു. പിന്നീട് പതിയെ ഒന്നുരണ്ടു വട്ടം മുട്ടി. അല്പനേരം കഴിഞ്ഞ് ഒരു കാൽപ്പെരുമാറ്റം കേട്ടു. വാതിൽ തുറന്നത് പാതിയുറക്കത്തോടെ വന്ന ഒരു സ്ത്രീയായിരുന്നു. അവർ ബ്ലൗസ്സും കൈലിയുമാണുടുത്തിരുന്നത്. അല്പം വണ്ണിച്ച ശരീരം. പ്രായം കണ്ണുകൾക്ക് ചുറ്റും കറുപ്പ് വരച്ചു തുടങ്ങിയിട്ടുണ്ട്. സ്ത്രീ അഴിഞ്ഞ മുടി പിന്നിലേക്കൊതുക്കി ചുറ്റിക്കെട്ടിക്കൊണ്ട് വന്നയാളെ സൂക്ഷിച്ചു നോക്കി.
’ആരാ...ആദ്യായിട്ടാ?...‘
അയാൾ മുഖം കുനിച്ചു നിന്നതേയുള്ളൂ.
’ഓ! പേടിക്കേണ്ട കേറി പോര്‌...ഇവിടെ ആരും വരമ്പോണില്ല...‘
അയാൾ സാവധാനം അകത്തേക്ക് കയറി. പിന്നിൽ വാതിലിന്റെ കുറ്റി വീഴുന്ന ശബ്ദം കേട്ടു.
’ഒറങ്ങാൻ പോവാരുന്നു...അകത്തേക്ക് വാ‘
സ്ത്രീ അകത്തെ മുറിയിലേക്ക് നടന്നു പോയി.
’പിന്നെ...കാശ് ആദ്യമേ തരണം...എല്ലാം കഴിഞ്ഞ് കണാകുണാ പറയരുത്‘ അകത്തെ മുറിയിൽ നിന്ന് സ്ത്രീ പറഞ്ഞതയാൾ കേട്ടു.
അയാൾ മുറിയിൽ കണ്ണോടിച്ചു. ഒരു ചെറിയ പഴയ മേശ. ഒരു കസേര. ഒരു മൂലയിലായി അടുപ്പ്...കുറെ പാത്രങ്ങൾ...ചുവരിനോട് ചേർന്ന് ഒരു പായ ചുരുട്ടിവെച്ചിരിക്കുന്നു. അയയിൽ കുറെ തുണികൾ...
കുറച്ച് നേരം കഴിഞ്ഞിട്ടും അകത്തെ മുറിയിലേക്ക് അയാൾ കയറി വരാത്തത് കൊണ്ട് സ്ത്രീ മുറിക്ക് പുറത്തേക്ക് വന്നു.
‘പേടിക്കണ്ടാന്ന്...കൊച്ചനിങ്ങ് പോര്‌...’
അയാൾ മുഖം പൊത്തി നിന്നു കരയുന്നതാണ്‌ സ്ത്രീ കണ്ടത്.
കാര്യമെന്തെന്ന് മനസ്സിലാവാതെ സ്ത്രീ അയാളെ തന്നെ നോക്കി നിന്നു.
അയാൾ താടിക്ക് ചേർത്ത് കെട്ടിയിരുന്ന തോർത്തിന്റെ കെട്ടഴിച്ചു കൊണ്ട് സ്ത്രീയുടെ നേർക്ക് നോക്കാതെ പറഞ്ഞു,
‘അമ്മേ...ഇത് ഞാനാ...’
ഒരു നിമിഷത്തെ നടുക്കത്തിനു ശേഷം സ്ത്രീ നിലവിളിച്ചു കൊണ്ട് അകത്തെ മുറിയിലേക്ക് ഓടിക്കയറി വാതിൽ വലിച്ചടച്ചു.
അയാൾ വാതിലിനു മുന്നിലിരുന്നു യാചനാഭാവത്തിൽ പറഞ്ഞു,
‘അമ്മാ...മാപ്പ്...ഞാനന്ന് ഓടി പോയത് കൊണ്ടല്ലെ...അമ്മെ കൊണ്ട് പോവാനാ ഞാൻ വന്നത്...അമ്മ ഒരു തെറ്റും ചെയ്തിട്ടില്ലല്ലൊ...’

അടഞ്ഞ വാതിലിനു അപ്പുറവും ഇപ്പുറവുമായി രണ്ട് ജീവനുകൾ തേങ്ങിക്കൊണ്ടിരുന്നു. മുറിക്കുള്ളിൽ ആ സ്ത്രീ മുഖം പൊത്തി ഇരുന്നു. പുറത്ത് എന്തൊക്കെയോ പുലമ്പിക്കൊണ്ട് അയാളും. വീടിനു പുറത്ത് ആകാശത്ത്, കണ്ണുപൊത്തി ഇരുന്നു, പാതിമുഖമുള്ള ചന്ദ്രനും.





Post a Comment

Monday 4 May 2020

നഗരമാലിന്യങ്ങൾ


നഗരാതിർത്തിയിൽ ഒരു വലിയ പറമ്പുണ്ട്. അവിടെ ചെറിയ കുന്നുകൾ പോലെ മാലിന്യകൂമ്പാരങ്ങൾ കാണാം. മനുഷ്യനു മാത്രം സാധിക്കുന്ന വിചിത്രമായ ഒരു സൃഷ്ടിയാണത്.
അന്തരീക്ഷത്തിൽ ദുർഗ്ഗന്ധം പാട പോലെ കെട്ടി നില്ക്കുന്നൊരിടം.
നഗരസൗന്ദര്യം സംരക്ഷിക്കുന്നതിനായി വിധിക്കപ്പെട്ട ഇടം.
ആ വെളിമ്പ്രദേശത്താണ്‌ നഗരവാസികളായ സുന്ദരന്മാരുടെയും, സുന്ദരിമാരുടേയും, മാന്യന്മാരുടേയും, അതിലൊന്നും ഉൾപ്പെടാത്തവരുടെയും മാലിന്യങ്ങൾ പതിവായി നിക്ഷേപിക്കുന്നത്. നിക്ഷേപം മാത്രം. നിർമാർജ്ജനം ചെയ്യേണ്ട ചുമതല ഭൂമിയിലെ പലവിധ ജീവികൾക്കായി പകുത്തു കൊടുത്തിരിക്കുകയാണ്‌. ആ നഗരമാലിന്യങ്ങൾക്കിടയിൽ ഈച്ചകളും, എലികളും, പാറ്റകളും, പുഴുക്കളും, ഇഴജീവികളും, നായ്ക്കളും സ്വൈര്യമായി, സർവ്വസ്വതന്ത്രരായി വിഹരിക്കുന്നു. അതാണവരുടെ സ്വർഗ്ഗം. നഗരശരീരം സുന്ദരമായിരിക്കുവാൻ നഗരാതിർത്തി വൃത്തികേടായിരുന്നേ മതിയാവൂ എന്ന നിവൃത്തികേടിൽ എത്തിയിരിക്കുകയാണ്‌ ഇപ്പോൾ അധികൃതർ.

മാലിന്യം നിക്ഷേപിക്കാൻ വന്ന വാഹനത്തിന്റെ ഡ്രൈവറാണ്‌ അതാദ്യം കണ്ടത്. പറമ്പിൽ ഒരു ചോരക്കുഞ്ഞിന്റെ മൃതശരീരം. അന്നേരം കാക്കകൾ അത് കൊത്തിപ്പറിക്കാൻ കലപിലയോടെ മത്സരിച്ചു കൊണ്ടിരിക്കുകയായിരുന്നു. നായ്ക്കളും പക്ഷികളും, എലികളും മൃതദേഹത്തെ തിരിച്ചറിയാനാവാത്ത വിധം വികൃതമാക്കിയിരുന്നു. നടുക്കം കൂട്ടിപ്പിടിച്ച് അയാൾ നിലവിളിച്ചുകൊണ്ടോടി.

തുടർന്നുള്ള ദിവസങ്ങളിൽ ജനരോഷം, അണപൊട്ടിയൊഴുകും വിധമായിരുന്നു. പിടിച്ചു കെട്ടാൻ അസാധ്യമായ മാലിന്യദുർഗ്ഗന്ധം പോലെ അതു നാടു മുഴുവനും പരന്നൊഴുകി. ആത്മരോഷത്തോടെ ചിലർ പ്രതികരിച്ചു. ചിലർ സഹതപിച്ചു. ചിലർ പലവിധ ഊഹാപോഹങ്ങളുമായി കഥകൾ മെനഞ്ഞു.
‘ഏതു സ്ത്രീയ്ക്കാണ്‌ ആ പിഞ്ചുകുഞ്ഞിനെ ഇങ്ങനെ ഉപേക്ഷിക്കാൻ തോന്നിയത്?’
‘കുട്ടികളില്ലാത്ത എത്രയോ പേർ ഈ നാട്ടിലുണ്ട്...അവർക്കാർക്കെങ്കിലും വളർത്താൻ കൊടുക്കാരുന്നു...’
‘ചിലപ്പോൾ നിവൃത്തിയില്ലാതെ ചെയ്തു പോയതാവും’
‘ആർക്കറിയാം? ഏതേലും വല്യ വീട്ടിലെ സ്ത്രീയുടെ കുഞ്ഞാണോ അല്ലയോന്ന്...’
കഥകൾ പെരുകുന്നത് മനുഷ്യരും മൃഗങ്ങളും പെറ്റു പെരുകുന്നതിലും വേഗത്തിലാണ്‌.

പോലീസും വന്നു. പോലീസ് നായയും വന്നു. അന്വേഷണം ആരംഭിച്ചു. എങ്കിലും ആരുടെ കുഞ്ഞാണതെന്ന് കണ്ടെത്താനായില്ല. അവിടേക്ക് ആ കുഞ്ഞ് എങ്ങനെ എത്തിപ്പെട്ടെന്നും ആർക്കുമറിയില്ല. അയൽസംസ്ഥാനങ്ങളിൽ നിന്നും ധാരാളം പേർ ഇപ്പോൾ അവിടേക്ക് എത്തിപ്പെടുന്നുണ്ടെന്നും, അവരിൽ ക്രിമിനൽ പശ്ചാത്തലമുള്ള ധാരാളം പേർ ഉണ്ടെന്നും, അവരിൽ ചിലർ എവിടെ നിന്നെങ്കിലും തട്ടിയെടുത്ത, ഒരു കുട്ടിയാവാനെ അത് വഴിയുള്ളൂ എന്നുമുള്ള കഥ കാറ്റിലൂടെ പലരും കേട്ടു. ചില മനുഷ്യരെക്കാൾ ക്രൂരമാണ്‌ അവർ പറയുന്ന കഥകൾ. ആ കഥകൾക്ക് കാറ്റിനേക്കാൾ വേഗതയും കാട്ടുത്തീയേക്കാൾ ചൂടുമുണ്ടാവും. ആ കഥകൾ, കേൾക്കുന്നവരുടെ ഹൃദയവും മനസ്സും ചുട്ടു പൊള്ളിക്കും. നാട്ടുകാരിൽ ചിലർ അന്യഭാഷ സംസാരിക്കുന്നവരെ, സംശയാസ്പദമായ നിലയിൽ, അവിടെ കണ്ടെന്ന് തട്ടി മൂളിച്ചു. പലയിടങ്ങളിലും ആക്രമണങ്ങൾ അവർക്കെതിരെ ഉണ്ടായി. പോലീസിന്റെ പക്കൽ ഊഹങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു. അവർ പലവിധ ഊഹങ്ങളിൽ തട്ടിത്തടഞ്ഞു വീഴുകയും, ആശയക്കുഴപ്പത്തിൽ ആണ്ടുപോവുകയും ചെയ്തു.

സമൂഹത്തിന്റെ ജീർണ്ണതയാണിതു വെളിവാക്കുന്നതെന്ന് സാംസ്കാരികനായകന്മാർ ഓരിയിട്ടു.
രാഷ്ടീയനേതാക്കൾ ഇത് സർക്കാരിന്റെ പിടിപ്പുകേടാണെന്ന് ചിന്നം വിളിച്ചു.
ജനം, ഇതൊക്കെ എന്നവസാനിക്കും എന്ന് വിലപിച്ചു മോങ്ങി.
ഇതാദ്യമായിട്ടൊന്നുമല്ലല്ലോ, ഇതുപോലെ ഒരു കുഞ്ഞിന്റെ ശരീരം ലഭിക്കുന്നതെന്ന് ചിലർ പതിയെ ചൂളം വിളിച്ചു.

പതിവു പോലെ ശബ്ദങ്ങൾക്കെല്ലാം ഒരാഴ്ച്ച മാത്രമായിരുന്നു ആയുസ്സ്. ദൂരെയൊരിടത്ത് സംഭവിച്ച രണ്ടു നിസ്സാരസംഭവങ്ങൾ ജനശ്രദ്ധ മാറുവാൻ കാരണമായി. ഉത്തരേന്ത്യയിൽ നടന്ന ഗോവധവും അതേത്തുടർന്നു നടന്ന മനുഷ്യവധവുമാണ്‌ ജനരോഷത്തെ വഴി തിരിച്ചുവിട്ടത്. മനുഷ്യമനസ്സാക്ഷിയുടെ നേർപകർപ്പ് എന്ന് സ്വയം അവകാശപ്പെടുന്ന പത്രങ്ങൾ രോഷം പ്രകടിപ്പിക്കാനും പ്രദർശിപ്പിക്കാനും കണ്ടമാനം മഷിയൊഴുക്കി. കല്ലേറ്‌ കൊണ്ടിളകിയ കടന്നൽ കൂടുകളായി സാമൂഹ്യമാധ്യമങ്ങൾ.

ദിവസങ്ങൾ കഴിഞ്ഞു. പതിവു പോലെ മാലിന്യം നിറച്ച വണ്ടിയുമായി ഡ്രൈവർ വീണ്ടും വന്നു. പതിവു പോലെ ദുർഗന്ധമറിയാതിരിക്കാൻ മൂക്കു പൊത്തിക്കൊണ്ടു തന്നെ. ഒരു മൂലയിൽ നായ്ക്കൾ കൂട്ടമായി കടിപിടി കൂടുന്നതയാൾ ശ്രദ്ധിച്ചു. മത്സരത്തിൽ പങ്കെടുക്കണമോ വേണ്ടയോ എന്ന മട്ടിൽ സംശയത്തോടെ കാക്കകൾ വട്ടമിട്ടു പറക്കുന്നു. അവിടേക്ക് ചെന്ന അയാൾ കണ്ടത്, അഴുകി തുടങ്ങിയ ഒരു മനുഷ്യശരീരമാണ്‌. ചവറ്റു കൂനയിൽ നിന്നും നായ്ക്കൾ വലിച്ചു പുറത്തിട്ടതാണത്‌. ആ ശരീരം നഗ്നമായിരുന്നു. ചുറ്റിലുമായി വട്ടം കൂടി നില്ക്കുന്ന നായ്ക്കൾ ശരീരഭാഗങ്ങൾ വലിച്ചു പറിക്കുന്നു. ഓക്കാനിച്ചു കൊണ്ടയാൾ ദുർഗ്ഗന്ധമുയരുന്ന ശരീരത്തിലേക്ക് ഒരു തവണയേ നോക്കിയുള്ളൂ.

ആ ശരീരം അന്യസംസ്ഥാനത്ത് നിന്നും വന്നൊരു യുവതിയുടേതാണെന്ന് ഇപ്പോൾ തിരിച്ചറിഞ്ഞിട്ടുണ്ട്...
ഒരു കീഴ്വഴക്കം പോലെ പോലീസ് അന്വേഷണവും തുടങ്ങിയിട്ടുണ്ട്...






Post a Comment