Please use Firefox Browser for a good reading experience

Tuesday 21 November 2017

‘ഉടൽദാനം’ - രണ്ടാമത്തെ പുസ്തകം






















സുഹൃത്തുക്കളെ,

എന്റെ രണ്ടാമത്തെ പുസ്തകം ‘ഉടൽദാനം’ ഇപ്പോൾ ബുക്ക് സ്റ്റാളുകളിൽ ലഭ്യമാണ്‌.

പുസ്തകത്തിനെ കുറിച്ചുള്ള വിവരങ്ങൾ ഇതാണ്‌:
പേര്‌: ‘ഉടൽദാനം’
എഴുതിയത്: സാബു ഹരിഹരൻ
പബ്ലിഷർ: സൈകതം ബുക്സ്, കോതമംഗലം
10 കഥകൾ
72 പേജുകൾ
വില: 65/- രൂപ

ദേശാഭിമാനി വാരിക, കേരളകൗമുദി ഓണപ്പതിപ്പ്, മാതൃഭൂമി വാരാന്തം, കേരള കൗമുദി വാരാന്തം എന്നിവയിൽ പ്രസിദ്ധീകരിച്ചു വന്ന കഥകൾ സമാഹാരത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പുസ്തകം ഓൺലൈനിൽ വാങ്ങുവാൻ ദയവായി ഇവിടെ നോക്കൂ:
http://www.saikathambooks.com/index.php?route=product/product&product_id=291&search=udaldanam


എല്ലാ മാതൃഭൂമി പുസ്തകോത്സവത്തിലും പുസ്തകം ലഭ്യമാണ്‌.

എല്ലാരും വായിച്ചഭിപ്രായം അറിയിക്കും എന്നു പ്രതീക്ഷിക്കുന്നു.
നന്ദി.

സസ്നേഹം,
സാബു ഹരിഹരൻ


Post a Comment

Wednesday 8 November 2017

തിരികെ പോകുന്നവർ


യുദ്ധം തുടങ്ങി ഏഴാം നാളാണ്‌ അതിർത്തി കടന്ന് അവരെത്തിയത്. അതൊരു ചെറിയ സംഘമായിരുന്നു. പലയിടത്തും ഒളിച്ചിരുന്നും, മുള്ളും പാറകളും നിറഞ്ഞ ഇടങ്ങളിലൂടെ നടന്നും, ചുട്ടുപഴുത്ത മൺകൂനകൾക്ക് പിന്നിലൊളിച്ചുമൊക്കെയാണവർ വന്നത്. അവർ മുഷിഞ്ഞ വസ്ത്രങ്ങൾ ധരിച്ചവരും, ക്ഷീണിതരും മുറിവേറ്റവരുമായിരുന്നു. വിശപ്പും ദാഹവും ഭയവും ചേർന്ന് അവരുടെ മുഖങ്ങളിൽ നിന്നും ചിരി മായ്ച്ചു കളഞ്ഞിരുന്നു. കുട്ടികൾ അപരിചിതരുടെ നേർക്ക് നോക്കുവാൻ കൂടി ഭയപ്പെട്ടു. മാതാപിതാക്കളുടെ അയഞ്ഞ വസ്ത്രങ്ങൾക്കുള്ളിൽ ചുരുണ്ടും പതുങ്ങിയുമാണവരിരുന്നത്. വരുന്നവരെ സ്വീകരിക്കാൻ കൂടാരങ്ങൾ തയ്യാറാക്കിയിരുന്നു. കട്ടിയുള്ള തുണികൊണ്ടു തടിക്കാലുകളിൽ വലിച്ചു കെട്ടിയ ചെറുകൂടാരങ്ങൾ. അതിനുള്ളിൽ കയറിയപ്പോൾ തങ്ങൾ ഏതോ സർക്കസ്സ് കൂടാരത്തിനുള്ളിൽ കയറിയതായും, മുഖത്ത് ചായം തേയ്ക്കാതെ കൂടിയും കോമാളികളായി മാറിയതായും അവർക്ക് തോന്നി. അഭയം തേടി വരുന്നവർക്കായി മരുന്നും, റൊട്ടിയും വസ്ത്രങ്ങളും കരുതിയിരുന്നു. നിമിഷങ്ങൾക്കകം തന്നെ അവ നിറച്ചുവെച്ച കൂടകൾ കാലിയായി. ആർത്തിയോടെ അവർ ജലം കുടിക്കുകയും തല വഴി ഒഴിച്ച് ശരീരം തണുപ്പിക്കുകയും ചെയ്തു. തങ്ങളിനി ഒരിക്കലും തിരികെ പോകില്ലെന്നു അവരിൽ പലരും മനസ്സിൽ ആവർത്തിച്ചാവർത്തിച്ചാണയിട്ടു കൊണ്ടിരുന്നു. ചിലർ മനസ്സിൽ പറഞ്ഞത് പിറുപിറുക്കലുകളായി പുറത്തേക്ക് ഉറുമ്പുകളെ പോലെ ഒന്നൊന്നായി വന്നു.

രാത്രിയായപ്പോൾ അവർ തീ കൂട്ടി അതിനു ചുറ്റിലുമായി ഇരുന്നു. അവർ മൗനം കൊണ്ടും കണ്ണുകൾ കൊണ്ടും മാത്രമാണ്‌ സംസാരിച്ചത്. തീവെളിച്ചത്തിലേക്ക് നോക്കി ചിലർ കണ്ണു ചിമ്മാതെ ഇരുന്നു. അവർ തീച്ചൂടിനേക്കാൾ ചൂടുള്ള അനുഭവങ്ങളിലൂടെ നടന്ന് പൊള്ളലേറ്റവരായിരുന്നു. തങ്ങൾക്കൊപ്പം വരാൻ കൂട്ടാക്കാതെ നിന്നവരുടെ വിധിയെ ഓർത്തുകൊണ്ട് പലരും വെളിച്ചത്തിലേക്ക് നോക്കി കരയുകയും ചിരിക്കുകയും ഒപ്പം ചെയ്തു. കുട്ടികൾ മാതാപിതാക്കളുടെ മടിയിൽ തല ചായ്ച്ച് കിടന്നുറങ്ങി. അവരുടെ എണ്ണമയമില്ലാത്ത മുടിയിഴകളിലൂടെ അമ്മമ്മാരുടെ വിറപൂണ്ട വിരലുകൾ സഞ്ചരിച്ചു. കുട്ടികളുടെ സ്വപ്നങ്ങളെ കുറിച്ചായിരുന്നു അവർ അപ്പോൾ ഓർത്തു കൊണ്ടിരുന്നത്.
‘എനിക്ക് വലുതാവുമ്പോൾ വിമാനം പറത്തണം’
‘നിറയെ ചിത്രങ്ങൾ വരയ്ക്കണം’
‘വലിയ കെട്ടിടങ്ങൾ വെയ്ക്കണം’
ഇതൊക്കെയും പറഞ്ഞ കുട്ടികൾ തളർന്നു മയങ്ങുന്നു. ചിലപ്പോൾ കുട്ടികൾക്ക് ഒരിക്കലുമിനി പഴയതു പോലെ സ്വപ്നം കാണാൻ കൂടി കഴിഞ്ഞില്ലെന്നു വരാം. തീ കാഞ്ഞു കൊണ്ടിരിക്കുന്നവരുടെ അടുത്തേക്ക് ഭക്ഷണവുമായി വന്നവരെ ചിലർ സംശയത്തോടു കൂടിയാണ്‌ നോക്കിയത്. സംശയത്തിന്റെ തിമിരം അവരെയൊക്കെ ബാധിച്ചു കഴിഞ്ഞിരുന്നു. എന്നാൽ സഹായത്തിനു വന്നവർ മദ്യവും, ചുട്ടെടുത്ത മാംസവും കൊടുത്തപ്പോൾ അവരുടെ തിമിരപ്പാട അകന്നു മാറി. സഹായത്തിനു വന്നവർ പുകയിലക്കറ പിടിച്ച പല്ലുകൾ പുറത്തു കാണും വിധം ചിരിച്ചു കൊണ്ടിരുന്നു. മദ്യം അകത്തു ചെന്നപ്പോൾ സംഘത്തിലുള്ളവർ മൂളിപ്പാട്ട് പാടാനാരംഭിച്ചു. വീണ്ടു കീറിയ, മുറിവുണങ്ങിയ കാലുകൾ വേച്ച് വെച്ച് ചിലർ നൃത്തം ചെയ്യാൻ ശ്രമിച്ചു കുഴഞ്ഞു വീണു. ബോധം മറയും മുൻപ് ചിലർ ‘ഇവിടം വിട്ടെങ്ങോട്ടുമില്ല’ എന്നു സ്വയം പ്രതിജ്ഞ ചെയ്യുന്നത് സ്ത്രീകൾ കേട്ടു.

കുട്ടികൾ ഉറങ്ങി കഴിഞ്ഞപ്പോൾ ആരോഗ്യദൃഢഗാത്രരായ ചിലരവിടേക്ക് വന്നു. അവർ നൃത്തം ചെയ്ത് ക്ഷീണിച്ചവരെ കൂടാരങ്ങളിലേക്ക് നയിച്ചു. വീണു പോയവരെ അവർ ഇരു കൈകളാൽ കോരിയെടുത്താണ്‌ കൊണ്ടു പോയത്. പോകും വഴി മുഴുക്കെയും ബോധം നശിച്ചു തുടങ്ങിയവർ ദൈവത്തിനു നന്ദി പറഞ്ഞു കൊണ്ടേയിരുന്നു. കൂടാരങ്ങൾക്കുള്ളിൽ വന്നവർക്കായി കട്ടിയുള്ള പുതപ്പുകൾ അടുക്കിനു വെച്ചിരുന്നു. രാത്രി ആവുംതോറും തണുപ്പ് കൂടാരത്തിനുള്ളിലേക്ക് അനുവാദം ചോദിക്കാതെ നൂണ്ട് കയറി വന്നു. ഉറങ്ങി പോയവരെ ദൃഢഗാത്രർ പുഞ്ചിരിയോടെ പുതപ്പിച്ചു. പിന്നീടവർ പോയത് സ്ത്രീകളുടെ അടുത്തേക്കായിരുന്നു. സ്ത്രീകളേയും അവർ മുൻപത്തേപോലെ കോരി എടുത്തു കൊണ്ടാണ്‌ പോയത്. പക്ഷെ അതിനു മുൻപ് അവരുടെ വായ്കൾ നീണ്ട തുണി കൊണ്ട് മൂടിക്കെട്ടിയിരുന്നു. കൈകൾ പിന്നിലേക്ക് മടക്കി കെട്ടി വെച്ചിരുന്നു. അവരേയും കൂടാരങ്ങളിലേക്കാണ്‌ കൊണ്ടു പോയത്. അത് മറ്റൊരിടത്തായിരുന്നു എന്നു മാത്രം. മൃദുവായ മെത്തകൾ അവിടെയുണ്ടായിരുന്നു. അവിടേക്ക് അവർ എറിയപ്പെട്ടു. ദൂരെ എവിടെയോ നിന്നും വെടിയൊച്ചകൾ അവ്യക്തമായി കേട്ടു തുടങ്ങി. അവസാനിക്കാത്ത യുദ്ധത്തിന്റെ ശബ്ദം. സ്ത്രീകൾ ഉറക്കെ നിലവിളിക്കാൻ ശ്രമിച്ചു. എന്നാലവരുടെ അടച്ചുമൂടിയ വായിൽ നിന്നും നിലവിളികൾ പുറത്തേക്ക് വന്നതേയില്ല. ബലിഷ്ഠമായ കൈകൾക്കിടയിൽ പെട്ട് അവരുടെ ബോധം നശിച്ചു.

ഇരുട്ട് വന്നു മൂടിയപ്പോൾ ശബ്ദമില്ലാതെ നിലവിളിച്ച സ്ത്രീകൾ ഉണർന്നു. തങ്ങളുടെ ശരീരം മുറിവുകൾ കൊണ്ട് നീറുന്നതവരറിഞ്ഞു. കാലുകളിൽ ഉണങ്ങിയ നീണ്ട ചോരച്ചാലുകൾ. കീറിപിളർന്ന ചുണ്ടുകൾ. കടിയേറ്റ, മുറിവേറ്റ ശരീരങ്ങൾ മാത്രമാണവരെന്ന് അവർ സ്വയമറിഞ്ഞു. യുദ്ധഭൂമിയിലുള്ളവരെക്കാളധികം മുറിവുകൾ. ശബ്ദമില്ലാതെ നിലവിളിച്ചു കൊണ്ടവർ പുറത്തേക്ക് വേച്ച് വേച്ച് നടന്നു. അവർ കൂടാരങ്ങളുടെ നേർക്ക് നോക്കുകയുണ്ടായില്ല. അവരുടെ പ്രിയപ്പെട്ടവരെ ഓർക്കുകയും ചെയ്തില്ല. അവർ നടന്നു പോയത് തിരികെ യുദ്ധഭൂമിയിലേക്ക് തന്നെയായിരുന്നു. പൊട്ടിത്തെറികളിൽ ഛിന്നഭിന്നമാകുന്ന സ്വന്തം ശരീരം മാത്രം സങ്കല്പ്പിച്ചു കൊണ്ട് അവർ ഇരുട്ടിലൂടെ പതിയെ നടന്നു കൊണ്ടിരുന്നു.



Post a Comment

Thursday 3 August 2017

അപരിചിതൻ


ക്ഷേത്രമതിൽക്കെട്ടിനുള്ളിൽ ആരോ രാത്രി നടക്കുന്നതായി സമീപവാസികൾ പറഞ്ഞത് കേട്ടിട്ടാണ്‌, ക്ഷേത്രസംരക്ഷണസമിതിയിലുള്ളവർ ഉറക്കമിളച്ചിരുന്ന് അയാളെ പിടിക്കാൻ തീരുമാനിച്ചത്. കെട്ടകാലമാണ്‌. ആര്‌ എന്ത് എപ്പോൾ ചെയ്യുമെന്ന് പറയാനാവില്ല. സൂക്ഷിക്കണം. നിമിഷങ്ങൾക്കകം നാട് കത്തി വെണ്ണീറാകാൻ, ഒരു ചെറിയ തീപ്പൊരി വീണാൽ മതി.

കാത്തിരുന്നവർ മുഷിഞ്ഞു തുടങ്ങി. ചിലർ ഊഴം വെച്ച് ഉറങ്ങാനാരംഭിച്ചു. ഉറക്കത്തിലേക്ക് ഊർന്ന് പോകുമ്പോഴുമവർ വടികളും ആയുധങ്ങളും മുറുക്കെ പിടിച്ചിരുന്നു.
‘ആരോ നടക്കുന്നുണ്ട്...’
ഒരാൾ പതിയെ പറഞ്ഞു.
മതിൽക്കെട്ടിനുള്ളിൽ പാകിയിരുന്ന മണൽത്തരികളിൽ കാലടികളമരുന്ന ശബ്ദം!. ഇരുട്ടിലിരുന്നവർ കണ്ണുമിഴിച്ച് നോക്കുമ്പോൾ കണ്ടു, നിലാവെളിച്ചത്തിലൂടെ കറുത്ത് കുറുകിയ ഒരാൾ. അരയിൽ ഒറ്റമുണ്ട്.
‘നിക്കടാ അവിടെ!’
‘പിടിയടാ അവനെ!’
‘ഓടരുത്’
ഇരുട്ടിൽ ആക്രോശങ്ങൾ നിറഞ്ഞു. കാത്തിരുന്നവർ കറുത്തരൂപത്തിനു നേർക്ക് കുതിച്ചു. രൂപം ഓടിക്കയറിയത് ക്ഷേത്രത്തിനുള്ളിലേക്കായിരുന്നു. പിന്നാലെ പാഞ്ഞു വന്നവർ പിടിച്ച് കെട്ടിയത് പോലെ നിന്നു. ആയുധങ്ങളുമായി അകത്ത് കയറിയാൽ ക്ഷേത്രം അശുദ്ധമാവില്ലെ?. വടികളും ആയുധങ്ങളും പുറത്തുപേക്ഷിച്ച് ചിലർ അകത്ത് കടന്നു. ക്ഷേത്രത്തിനു ചുറ്റിലുമായി ചിലർ വളയം തീർത്തു. ഏതു വാതിൽ കൂടി പുറത്ത് വന്നാലും പിടികൂടണം. ആദ്യം രണ്ട് കൊടുത്തിട്ട് വേണം ആരെന്ന് ചോദിക്കാൻ. അകത്ത് കയറിയവർ കണ്ടു, രൂപം ശ്രീകോവിലിനകത്തേക്ക് കയറി വാതിലടയ്ക്കുന്നത്. പെട്ടു!.
‘ആരാണ്‌ ശ്രീകോവിൽ തുറന്നിട്ടത്?’
‘വിഗ്രഹം അശുദ്ധമാക്കുമോ?’
‘ഇന്നു കാവലിരുന്നില്ലായിരുന്നെങ്കിൽ..’
ആകുലതകളും സംശയങ്ങളും നിറഞ്ഞു.

‘പൂജാരി വേണം വന്നു തുറക്കാൻ’.
ഒടുവിൽ പൂജാരി വന്നു. കുളിച്ച് ശുദ്ധിയായി പൂജാരി മടിച്ച് മടിച്ച് ശ്രീകോവിൽ തുറന്നു. അകത്തേക്ക് കയറാൻ ഒരുങ്ങുമ്പോൾ പിന്നിൽ നിന്നും കേട്ടു,
‘സൂക്ഷിക്കണം..അയാൾടെ കൈയ്യിൽ കത്തിയോ മറ്റൊ..’

അല്പം കഴിഞ്ഞ് പൂജാരി പുറത്തേക്ക് വന്നു പറഞ്ഞു,
‘ഇവിടെ ആരുമില്ല..ദേവന്റെ വിഗ്രഹം മാത്രമേയുള്ളൂ’

അന്നേക്ക് ശേഷം ആ അപരിചിതനെ ക്ഷേത്രമതിൽക്കെട്ടിനകത്ത് ആരും കാണുകയുണ്ടായില്ല.



Post a Comment

Monday 20 March 2017

നിയോഗം (കഥ)


നിശാചരനാണയാൾ. ഇരുട്ടിൽ ഇരുട്ടാവാനും, വെളിച്ചത്തിൽ വെളിച്ചമാവാനും, നിറങ്ങളിൽ നിറമാവാനും കഴിയുന്നവൻ. ഗ്രാമങ്ങൾ അയാൾക്ക് ഒളിയിടങ്ങൾ. പട്ടണങ്ങൾ അയാൾക്ക് പണിയിടങ്ങളും. പ്രായം ചെന്നവരും, പക്വതയുള്ളവരുമായ പലരും അയാൾക്ക് ഉപദേശകരായിട്ടുണ്ട്. അവരിൽ നിന്നും പല പ്രമാണങ്ങളും അയാൾ സ്വീകരിച്ചിട്ടുണ്ട്. പ്രവൃത്തി കൊണ്ട് ഒരു കള്ളനാണയാൾ.

പകലും രാത്രിയിലുമായി അയാൾ രണ്ടു മൂന്ന് ദിവസങ്ങൾ ആ ഇരുനിലവീട് നല്ലതു പോലെ നിരീക്ഷിച്ചിരുന്നു. അതാണയാളുടെ രീതി. നിരീക്ഷിക്കുക, മനസ്സിലാക്കുക, പദ്ധതിയിടുക, പ്രവർത്തിക്കുക. നിരീക്ഷണത്തിൽ കണ്ടെത്തിയത് അയാൾ അക്കമിട്ട് നിരത്തി.
1. രണ്ടു പേരാണ്‌ വീട്ടിൽ താമസം.
2. സഹായത്തിനൊരു സ്ത്രീ വരും. അവർ പണി കഴിഞ്ഞു പകലു തന്നെ തിരികെ പോകും.
3. വീട്ടുകാരൻ നല്ല ഭേദപ്പെട്ട നിലയിലുള്ള ജോലിയിലാണ്‌. ധരിക്കുന്നത് മേൽത്തരം വസ്ത്രങ്ങളാണ്‌.
4. വീട്ടുകാരത്തി ജോലിക്ക് പോകുന്നത് ശ്രദ്ധയിൽപെട്ടിട്ടില്ല.
5. വെള്ളി, ശനി, ഞായർ എന്നീ ദിവസങ്ങളിലൊന്നിൽ ഇരുവരും ഒന്നിച്ച് പുറത്ത് കാറിൽ പോകും.
6. മടങ്ങി വരാൻ സമയമെടുക്കുന്നുണ്ട്.
7. അവർക്ക് കുട്ടികളില്ല.

ശേഖരിച്ച വിവരങ്ങൾ സമ്മാനിച്ച ധൈര്യവും ആത്മവിശ്വാസവുമായി ഒരു വെള്ളിയാഴ്ച്ച അയാൾ വീട്ടിനടുത്തായി പതുങ്ങി നിന്നു. സമയം ഇരുട്ടി വരുന്നു. ഇന്ന് അവരൊരിടത്തും പോയില്ലെങ്കിൽ നാളെ പോകും. അല്ലെങ്കിൽ മറ്റന്നാൾ. ക്ഷമയാണ്‌ ഒരു കള്ളന്റെ ഏറ്റവും വലിയ ഗുണം. ഒരു തരത്തിൽ ക്ഷമയുടെ കാര്യത്തിൽ ഭൂമിയെ പോലെയാവണം ഒരു കള്ളൻ. പലയിടത്തു നിന്നും, പലരിൽ നിന്നും അയാൾ പഠിച്ച പ്രമാണങ്ങളിൽ പ്രധാനം.

സന്ധ്യ അടുത്തതോടെ ഭർത്താവും ഭാര്യയും കാറിൽ പുറത്തേക്ക് പോകുന്നത് കണ്ടു. സിനിമ കാണാനാവാം. ചിലപ്പോൾ ഏതെങ്കിലും ബന്ധുവീട്ടിലേക്ക്. അല്ലെങ്കിൽ വെറുതെ പുറത്ത് നിന്നും ഭക്ഷണം കഴിക്കാൻ. കുട്ടികളില്ലാത്തതു കൊണ്ട് അവർക്ക് വീട്ടിൽ തന്നെ ഇരിക്കാൻ മടുപ്പുണ്ടാവും. ഒരു കള്ളൻ നല്ലൊരു മനശ്ശാസ്ത്രജ്ഞൻ കൂടി ആവണം. മറ്റാരും കാണാത്തത് കാണാനും, കേൾക്കാത്തത് കേൾക്കാനും, ചിന്തിക്കാത്തത് ചിന്തിക്കാനും കഴിയണം. അയാൾ, ഇരുട്ട് വന്ന് വഴിയും വീടും മൂടുന്നത് വരെ കാത്തിരുന്നു. വീട്ടിനടുത്ത് ഒരു ഒഴിഞ്ഞ പറമ്പാണ്‌. അതിന്റെ ഉടമസ്ഥൻ വിദേശത്താവണം. വെറുതെ കാടു പിടിച്ച് കിടക്കുന്നൊരിടം. പാമ്പുകളുടേയും, പഴുതാരകളുടേയും, പെരുച്ചാഴികളുടെയും ആവാസകേന്ദ്രം. അവറ്റകളുടെ സ്വർഗ്ഗം. ഇപ്പോൾ അയൽവാസികൾ ചപ്പുചവറുകൾ ഇടാൻ ആത്മാർത്ഥമായി ഉപയോഗിക്കുന്നൊരിടം. കള്ളൻ ആ പറമ്പിനുള്ളിലേക്ക് നടന്നു. കുറച്ച് നേരം കൂടി കാത്തിരുന്നപ്പോൾ പരിസരം പൂർണ്ണമായും ഇരുട്ടിൽ മുങ്ങി. തൊട്ടടുത്ത വീട്ടിൽ ഉറക്കെ ടി വി വെച്ചിരിക്കുന്നു. ടി വി ഒരു വലിയ അനുഗ്രഹമാണ്‌. വീട്ടിലെ എല്ലാരേയും ഒരേയിടത്ത് പിടിച്ചിരുത്താൻ അതിനു മാത്രമേ കഴിയൂ.

അയാൾ മതിലുചാടി വീടിന്റെ പിൻഭാഗത്തേക്ക് പോയി. പരിചയം കൊണ്ട് പഠിച്ച ചില കാര്യങ്ങളുണ്ട്. എല്ലാർക്കും മുൻവാതിൽ ഭംഗിയായി ഇരിക്കണമെന്നാണാഗ്രഹം. കൊത്തുപണികളും, അലങ്കാരപ്പൂട്ടുകളുമൊക്കെയുണ്ടാവും. എന്നാൽ പിൻവാതിൽ മിക്കവാറും കുറ്റമറ്റ രീതിയിലാവില്ല. അയാൾ കൈവശമുള്ള ഇരുമ്പു കമ്പികളും താൻ സ്വയം നിർമ്മിച്ചെടുത്ത ചില സാമഗ്രഹികളും പ്രയോഗിച്ച് വാതിൽ തുറന്നു. ധാരാളം സമയമുണ്ട്. ഭയക്കേണ്ട ഒരു കാര്യവുമില്ല. വലിയ വസ്തുക്കളിൽ അയാൾ താത്പര്യം കാണിച്ചിരുന്നില്ല. അതയാളുടെ ശൈലി ആയിരുന്നില്ല. ചെറുതും വിലകൂടിയതുമായ ചിലത്. ആഭരണങ്ങളാണുത്തമം. ഒരിക്കലും മുഴുവൻ വസ്തുക്കളും എടുത്തു കൊണ്ട് പോവരുത്. വലിയ മോഷണങ്ങൾ ശ്രദ്ധ ആകർഷിക്കും. പോലീസ്..പോലീസ് നായ..കേസ്. അതിലൊന്നും താത്പര്യമില്ല. പതിനായിരം രൂപയുണ്ടെങ്കിൽ അതിൽ അയ്യായിരമോ, ആറായിരമോ എടുക്കുക. അതാണതിന്റെ ഒരു മര്യാദ. അതാണേറ്റവും സുരക്ഷിതവുമായ രീതി.

മുറികളിൽ നിന്നും മുറികളിലേക്ക് നിഴൽ പോലെ അയാൾ നീങ്ങി. ഊഹിച്ചതു പോലെ മൂന്ന് കിടപ്പു മുറികൾ. മേശപ്പുറത്ത് നിന്നൊരു വാച്ചും, മേശവലിപ്പിൽ നിന്നും ഏതാനും നോട്ടുകളും, ഒരു സ്വർണവളയും ഇതുവരെ കിട്ടി കഴിഞ്ഞു. മതി. ഇത്രയും മതി. അത്യാഗ്രഹം ആപത്ത്. കുട്ടിക്കാലത്ത് സ്കൂളിൽ പഠിച്ചതും അതു തന്നെ. പഠിച്ചത് ഗുണം ചെയ്തു. മോഷണത്തിലും അതൊരു വലിയ പാഠമാണ്‌. തിരിഞ്ഞു നടക്കുമ്പോഴാണത് കേട്ടത്. ശക്തിയായി ആരോ ചുമയ്ക്കുന്നു. ശ്വാസക്കൂടിളകി വരും വിധം. തന്നെ കൂടാതെ മറ്റൊരാളോ?. ഇനി മറ്റൊരു കള്ളൻ?. എങ്കിൽ ചെന്നു കണ്ടു പറയണം. അല്ലെങ്കിൽ മര്യാദകേടാണ്‌. പ്രമാണങ്ങൾക്ക് വിരുദ്ധമാണ്‌. എടുത്തതിൽ പാതി പങ്കു വെയ്ക്കുകയോ, എടുക്കാത്തത് പറഞ്ഞ് കൊടുക്കുകയോ വേണം. അയാൾ ശബ്ദം കേട്ട മുറിയിലേക്ക് നടന്നു. അവിടെ കട്ടിലിലൊരു അനക്കം കണ്ടു. മൂടി പുതച്ചു കിടക്കുകയാണ്‌ ഒരു രൂപം. ഇതു താൻ ശേഖരിച്ച വിവരങ്ങളിൽ ഉൾപ്പെടാത്തതാണ്‌. എങ്ങനെയാണിതു വിട്ടുപോയത്?. ആരാണത്?. അയാൾ പൂച്ചനടത്തം അനുകരിച്ചു. കാലുകൾ മെത്ത പോലെ പതുപതുത്തതായി. മുറിയിലേക്ക് പാളി നോക്കി. അവിടെ കട്ടിലിൽ ഒരു വൃദ്ധൻ കിടപ്പുണ്ടായിരുന്നു. കണ്ണ്‌ രണ്ടും തുറന്നുപിടിച്ചിട്ടുണ്ട്. തിമിരം നിറഞ്ഞ കണ്ണുകൾ. കിടക്കുന്ന മെത്തയോളം ചുക്കിച്ചുളിഞ്ഞതാണയാളുടെ ചർമ്മം. അതിലൂടെ ഉന്തിയ എല്ലുകൾ ജനലിലൂടെ വന്ന നിലാവെളിച്ചത്തിൽ അവ്യക്തമായി കാണാം. അയാൾ പതിയെ അടുത്തേക്ക് ചെന്നു. വൃദ്ധൻ കൈ കൊണ്ട് എന്തൊക്കെയോ ആംഗ്യങ്ങൾ കാട്ടുന്നുണ്ട്. എന്തെന്ന് മനസ്സിലാവുന്നില്ല. എന്തെങ്കിലും ചോദിച്ചാലോ?. ചിലപ്പോൾ അപരിചിത ശബ്ദം കേട്ട് നിലവിളിച്ചാൽ?. അപകടം. വൃദ്ധന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. ജീവിതം വരച്ചിട്ട ചുളിവുകൾ, വരകൾ. ഒരായുസ്സിന്റെ ദൈന്യം മുഴുക്കെയുമാ മുഖത്ത് തെളിഞ്ഞു കിടപ്പുണ്ട്. വൃദ്ധൻ എന്തോ പറയാൻ ശ്രമിക്കുന്നുണ്ട്. അയാൾ ചെവി വൃദ്ധന്റെ മുഖത്തേക്ക് ചേർത്തു. കാറ്റൂതി വിടുന്നത് പോലെ. ഒരുപക്ഷെ പല്ലുകൾ നഷ്ടപ്പെട്ടത് കാരണം വാക്കുകൾ വെറും ശബ്ദങ്ങളായി പുറത്തേക്ക് തെറിക്കുകയാവാം. അല്ലെങ്കിൽ ഓർമ്മയില്ലാതെ എന്തോ അർത്ഥം നഷ്ടപ്പെട്ട വാക്കുകൾ ഉരുവിടുകയാവാം. സൂക്ഷിച്ചു നോക്കുമ്പോൾ കണ്ടു, വൃദ്ധൻ നാവ് നീട്ടുന്നത്. വരണ്ട ചുണ്ടിൽ നാവു കൊണ്ടുഴിയുന്നത്. ഓ! പാവത്തിനു ദാഹിക്കുകയാണ്‌!. ചുറ്റിലും നോക്കുമ്പോൾ കണ്ടു, മേശപ്പുറത്തൊരു ഗ്ലാസ്സിൽ വെള്ളം വെച്ചിരിക്കുന്നത്. അതൊരു ചെറിയ പാത്രം കമഴ്ത്തി വെച്ച് അടച്ചിട്ടുണ്ട്. എന്തു ചെയ്യണം?. വയസ്സനു ശരിക്കും കണ്ണു കാണുന്നുണ്ടാവില്ല. ഉറപ്പാണ്‌. അല്ലെങ്കിൽ ഇതിനകം നിലവിളിച്ചേനെ. വെള്ളം കൊടുക്കണോ?. അതോ ശബ്ദമൊന്നുമുണ്ടാക്കാതെ തിരിച്ചു പോകണോ?. അതാണ്‌ സുരക്ഷിതം. മോഷ്ടിക്കാൻ വന്നാൽ മോഷണം മാത്രം ചെയ്യുക. തസ്ക്കരഗുരുക്കന്മാർ ആവർത്തിച്ചുപദേശിച്ചത് ചെവിയിൽ മുഴങ്ങുന്നു. അയാൾ തിരിച്ചു നടക്കാൻ ഭാവിച്ചു. എന്നാൽ വൃദ്ധൻ ഞരങ്ങുന്ന ശബ്ദം കേട്ടു നിന്നു. ചേതമില്ലാത്ത ഉപകാരം ചെയ്യാനുള്ളൊരു അവസരം. ഇനി തന്റെ സാന്നിധ്യം തിരിച്ചറിഞ്ഞ് നിലവിളിച്ചാൽ തന്നെ ശബ്ദം വീടിനു പുറത്തേക്ക് പോവുമെന്നു തോന്നുന്നില്ല. അത്രയ്ക്കും അവശനാണ്‌. സാവധാനം തിരികെ ചെന്ന് ഗ്ലാസ്സെടുത്തു. വൃദ്ധന്റെ താടിയിൽ പിടിച്ച് പതിയെ വായിലേക്ക് വെള്ളമൊഴിച്ചു കൊടുത്തു. ഒരിറക്ക് കുടിച്ചപ്പോൾ സമാധാനമായെന്നു തോന്നി. വൃദ്ധൻ വീണ്ടും വായ പൊളിച്ചു. ഒരിക്കൽ കൂടി ഗ്ലാസ്സ് ചെരിച്ചു പിടിച്ചൊഴിച്ചു. ചുണ്ടിനു സമീപം വീണ ഒന്നു രണ്ടു തുള്ളികൾ തുടച്ചു കൊടുത്തു. വൃദ്ധൻ കണ്ണുകളടച്ചു പിടിച്ചു ഒന്നു ദീർഘമായി ശ്വാസമെടുത്തു.  അയാൾ ആ മുഖത്തേക്ക് തന്നെ നോക്കി നിന്നു. ഏതോ വിദൂര പരിചയം. എല്ലാവരിലും ആരുമായിട്ടെന്തെങ്കിലും സാമ്യമുണ്ടാവും. വൃദ്ധൻ ശ്വാസം പുറത്തേക്ക് വിട്ടതായി തോന്നിയില്ല. മുഖത്തൊരു മന്ദഹാസം നിറഞ്ഞിരിപ്പുണ്ട്. കുറച്ച് നേരം കൂടി ആ ചിരി നിറഞ്ഞ മുഖത്തേക്ക് നോക്കി നിന്നപ്പോൾ സംശയമായി. അയാൾ കുനിഞ്ഞ് നെഞ്ചിലേക്ക് മുഖം ചേർത്തു. മിടിപ്പ് ശബ്ദമില്ല. വീടു പോലെ ആ ശ്വാസക്കൂടും നിശ്ശബ്ദം. ഒരിക്കൽ കൂടി മന്ദഹാസം നിറഞ്ഞ മുഖത്തേക്ക് നോക്കി നിന്നു. ഇനി ഇവിടെ എന്തിനാണ്‌ നില്ക്കേണ്ടത്?. താനൊരുപക്ഷെ ഇവിടെ, ഇന്ന്, ഈ സമയത്ത് വന്നു കയറിയത് ഇതിനാവും. ഒരിറ്റു വെള്ളം പകരാൻ. ഇതാവണം തനിക്കായി ഇവിടെ ഒരുക്കി വെച്ചിരുന്ന നിയോഗം. അതോ താൻ അവിടെ എത്തിപ്പെടേണ്ടത് ആ വൃദ്ധന്റെ നിയോഗങ്ങളുടെ ഭാഗമായിരുന്നൊ?. സത്യത്തിൽ താൻ ആരുടെ നിയോഗത്തിന്റെ ഭാഗമാണ്‌?. അയാൾ വൃദ്ധരൂപത്തിനെ ഒന്നു കൂടി നോക്കിയ ശേഷം പതിയെ പിൻവാതിൽ ലക്ഷ്യമാക്കി നടന്നു. ആരുമറിയരുത്. ഈ ഭാഗത്തേക്കിനി വരികയുമരുത്. അയാൾ പഠിച്ചെടുത്ത പ്രമാണങ്ങളോർത്തെടുത്ത് കൊണ്ട് ഇരുട്ടിലേക്ക് നടന്ന് അപ്രത്യക്ഷനായി.

കേരള കൗമുദി ആഴ്ച്ചപ്പതിപ്പ് ഡിസംബർ 20 2017

Post a Comment

Monday 13 March 2017

ബലൂൺ


















മാർച്ച് 26 2017 മാതൃഭൂമി വാരാന്തപ്പതിപ്പിൽ പ്രസിദ്ധീകരിച്ചത്.


അയാൾ രാവിലെ തന്നെ പുറത്തേക്കിറങ്ങി നടന്നു. ഒരു ബലൂൺ വാങ്ങണം. കടക്കാരനോടൊരു ബലൂൺ ആവശ്യപ്പെട്ടു.
‘പിറന്നാളാണ്‌, അല്ലെ..?’
‘ഉം’
കാശെടുക്കാൻ പോക്കറ്റിലേക്ക് കൈ നീട്ടിയപ്പോൾ കടക്കാരൻ തടഞ്ഞു.
‘വേണ്ട, നമ്മുടെ മോളല്ലെ?’
തിരികെ നടക്കുമ്പോൾ ആ കുഞ്ഞുമുഖമയാൾ കണ്ടു.
ബലൂൺ വീർപ്പിക്കുമ്പോൾ ഒരു പൂവിടരുംപോലെ മുഖം വിടരുന്നത്..കണ്ണുകൾ വലുതാവുന്നത്.
ബലൂണിന്റെ കാറ്റ് കുറഞ്ഞ്, അത് ശുഷ്ക്കിച്ച് ചെറുതാവുമ്പോൾ ഒരു തൊട്ടാവാടിയില പോലെ മുഖം വാടുന്നത്..കുനിഞ്ഞു പോകുന്നത്..

വീട്ടിലേക്ക് കയറിച്ചെന്ന് അയാൾ ബലൂൺ വീർപ്പിക്കാൻ തുടങ്ങി.
പിന്നീടതിന്റെ കഴുത്തിൽ, നൂലുകൊണ്ടൊരു കെട്ടിട്ടു. അകത്തെ മുറിയിലേക്ക് പോയി മേശപ്പുറത്തിരുന്ന ഫോട്ടോയുടെ മുന്നിൽ വെച്ചു.
‘എന്നും..നമ്മുടെ മോൾക്ക് അഞ്ചുവയസ്സ്..അല്ലെ?’
പതിയെ അത് പറയുമ്പോൾ കട്ടിലിൽക്കിടന്ന സ്ത്രീരൂപം അടക്കിപ്പിടിച്ച് തേങ്ങി.
അയാളോർത്തു, ബലൂണുമായി വിടർന്ന കണ്ണുകളോടെ അന്നവൾ പറഞ്ഞത്.
‘അച്ഛാ, ഞാനിത് അങ്കിളിനെ കാണിച്ചിട്ട് വരാം..’
അതു പറഞ്ഞവൾ തുറന്നുകിടന്ന വാതിലിലൂടെ അടുത്ത വീട്ടിലേക്കോടിയത്..
അതവളുടെ അഞ്ചാം പിറന്നാൾ ദിവസമായിരുന്നു.




Post a Comment

Thursday 23 February 2017

ഒരു പഴയ ഗസൽ


നല്ല ഉറക്കത്തിലായിരുന്നു അയാൾ. ആദ്യം കാലിലൂടെയെന്തോ മുകളിലേക്കരിച്ച് കയറുന്നത് പോലെ തോന്നി. പിന്നീട് ഇടതുതോളിലൂടെ വൈദ്യുതി വേഗത്തിലെന്തോ പാഞ്ഞു പോയതു പോലെയും. ഒരു ബഹുനില കെട്ടിടത്തിൽ നിന്നതിവേഗത്തിൽ താഴേക്ക് പതിച്ചു കൊണ്ടിരിക്കുകയാണ്‌. കൈകളിരുവശത്തേക്കും വീശി എവിടെയെങ്കിലും പിടിക്കണമെന്നുണ്ട്. അതും സാധ്യമായില്ല. വിരലുകൾ നിശ്ചലമായിരിക്കുന്നു. ഒന്നുറക്കെ നിലവിളിക്കാൻ ശ്രമിച്ചു. വാ തുറക്കാനാവുന്നില്ല, നാവ്, ചതഞ്ഞ പാമ്പു കണക്കെ കിടക്കുന്നു. ഇരുട്ടിൽ, ഭയന്ന്, തുറിച്ച കണ്ണുകളുമായി അയാൾ കിടന്നു, നീണ്ട രാത്രി ഒന്നവസാനിക്കാനാശിച്ചു കൊണ്ട്.

നസീബ പാതിതുറന്നു കിടന്ന ഗേറ്റും കടന്നകത്തേക്ക് വേഗത്തിൽ നടക്കുമ്പോൾ മുറ്റത്ത് ഇടംവലം നിറഞ്ഞു നിന്ന കനകാംബരപ്പൂക്കൾ കാറ്റിൽ പതിവു പോലെ തലയാട്ടുകയുണ്ടായി. അതൊന്നും ശ്രദ്ധിക്കാതെ അവൾ വീട്ടിലേക്ക് ധൃതിപിടിച്ച് നടന്നു. മൂടൽമഞ്ഞ് മുഴുവനായും മാഞ്ഞു കഴിഞ്ഞിരുന്നില്ല. പരിസരത്തും ഉമ്മറത്തും അവിടവിടെയായി നിന്ന ബന്ധുജനങ്ങൾ ഒരു പ്രതിരോധകവചം തീർക്കും പോലെ അവൾക്കരികിലേക്ക് വരികയും ഒപ്പം ഉള്ളിലേക്ക് നടക്കുകയും ചെയ്തു.  ചുവന്ന് കലങ്ങിയ കണ്ണുകൾ അവളെ പിന്തുടർന്നു. അകത്തെമുറിയിലേക്കാണവൾ പോയത്. ചുവരോട് ചേർത്തിട്ട കട്ടിലിൽ ഒരാൾ കിടപ്പുണ്ടായിരുന്നു. അതവളുടെ വാപ്പച്ചിയാണ്‌. അയാൾ കണ്ണു തുറന്നവളെ നോക്കി. പിന്നീടയാളുടെ കാഴ്ച്ച പതിയെ തന്റെ അനക്കമറ്റ കൈകളിലേക്ക് ഇഴഞ്ഞു ചെന്നു. അവൾ വാ പൊത്തിപിടിച്ച് അയാളുടെ കണ്ണുകളിലേക്ക് തന്നെ നോക്കിയിരുന്നു. ഒന്നു ചിരിക്കാനുള്ള ശ്രമത്തിൽ അയാളുടെ മുഖം ഒരു വശത്തേക്ക് ഒന്നു കൂടി കോടി പോയതേയുള്ളൂ. എങ്കിലും ഭയം നിറഞ്ഞ കണ്ണുകളിൽ ആശ്വാസം നിറയുന്നത് അവൾ കണ്ടു. അയാൾ കണ്ണുകളിറുക്കിയടച്ച് കിടന്നു.

‘എന്താണെന്റെ വാപ്പച്ചിക്ക് പറ്റീത്..?’
ഒരാഴ്ച്ച മുൻപ് താൻ പോകുമ്പോൾ വാപ്പച്ചി സന്തോഷത്തോടെ യാത്ര പറഞ്ഞതാണ്‌. നെറുകിൽ എന്നത്തേയും പോലെ ഒരു മുത്തം സമ്മാനിച്ച് യാത്രയാക്കിയതാണ്‌. അവൾ കഥ മുഴുവൻ കേട്ടത് മറ്റൊരു മുറിയിൽ വെച്ചാണ്‌. തന്റെ വാപ്പച്ചിയുടെ ശരീരം ഇനിയൊരിക്കലും ചലിക്കാനാവാത്തവിധം നിശ്ചലമായിരിക്കുന്നു എന്നറിഞ്ഞ് അവൾ തളർന്നു. ഒരു വൻമരം വേരുകളടർന്ന് മണ്ണിലേക്ക് മറിഞ്ഞു വീണിരിക്കുന്നു. നാളുകൾ എണ്ണപ്പെട്ടതായി ചിലർ ഇപ്പോഴെ പറഞ്ഞു തുടങ്ങിയിരിക്കുന്നു. ഇനി പതിയെ ഇലകൾ കൊഴിഞ്ഞു തുടങ്ങും, വേരുകൾ ഉണങ്ങാനാരംഭിക്കും. ഒടുവിൽ ചിതൽ മൂടി മണ്ണോട് മണ്ണാകും. വീണു മറഞ്ഞ മറ്റനേകം മരങ്ങളെ പോലെ. അവൾ തല കുനിച്ചിരുന്നു.

രണ്ടാഴ്ച്ച കഴിഞ്ഞിരിക്കുന്നു. മുറ്റത്ത് കാല്പ്പാടുകളുടെ എണ്ണം കുറഞ്ഞിരിക്കുന്നു. ദൂരെ നിന്നും ചില പഴയ സുഹൃത്തുക്കൾ വല്ലപ്പോഴും സന്ദർശനം നടത്തി. തല നരച്ചവർ. അവരുടെ മുഖങ്ങളിലും സഹതാപത്തോടൊപ്പം ഭയം നിറഞ്ഞു വരുന്നത് നസീബ കണ്ടു. ചുറ്റിലും മരങ്ങൾ വീഴുകയാണ്‌. ഇലകൾ കൊഴിയുകയാണ്‌. ആയുസ്സിന്റെ മരത്തിലെ ഇലകൾ. നസീബ മുഴുവൻ സമയവും അവളുടെ വാപ്പയ്ക്കരികിൽ തന്നെ ചിലവഴിച്ചു. സഹായത്തിനു ഇപ്പോഴൊരു നേഴ്സിനെ ഏർപ്പാടാക്കിയിട്ടുണ്ട്. അവരാണ്‌ ശുശ്രൂക്ഷ. പള്ളിയിൽ നിന്നും നിസ്ക്കാരത്തിനുള്ള അറിയിപ്പ് മുഴങ്ങുമ്പോൾ വാപ്പച്ചി കണ്ണുകളടച്ച് കിടക്കും. അപ്പോഴെല്ലാം കോടി പോയ ചുണ്ടുകൾ ചെറുതായി അനങ്ങുന്നതവൾ ശ്രദ്ധിച്ചു. മനസ്സ് കൊണ്ടാണ്‌ പ്രാർത്ഥന. മനസ്സുകൾക്ക് വേണ്ടിയാണ്‌ പ്രാർത്ഥന.
വാപ്പയുടെ കണ്ണുകൾ കൊണ്ടുള്ള ചോദ്യങ്ങൾക്ക് മറുപടിയായവൾ പറഞ്ഞു,
‘ഇല്ല വാപ്പച്ചി..ഇത്രയും പഠിച്ചത് മതി..ഇനി ഞാൻ ഇവിടെ ഉണ്ടാവും. വാപ്പച്ചീടെ അടുത്ത്..  ഇത്ര നാളത്തെ പഠിപ്പ് കൊണ്ട് എന്തെങ്കിലും ഒരു ജോലി ഇവിടെ അടുത്തെവിടെയെങ്കിലും ശരിയാക്കാം’
ആണും പെണ്ണുമായി ഒന്നേയൊന്ന്. നിക്കാഹ് പഠിത്തം കഴിഞ്ഞു മതി എന്ന നിർബന്ധം പിടിച്ചത് വാപ്പച്ചി തന്നെയായിരുന്നു. അവളുടെ ചെറുപ്പകാലത്ത് തന്നെ ഉമ്മ മരിച്ചതാണ്‌.
‘ന്റെ മോള്‌ പഠിക്കണം..പഠിക്കാവുന്നിടത്തോളം പഠിക്കണം. പഠിപ്പൊരിക്കലും പാഴാവില്ല മോളെ.. ആർക്കും കട്ടോണ്ട് പോകാനാവില്ല..‘

വാപ്പച്ചി എത്ര നേരമാണിങ്ങനെ നിശ്ചലമായി കിടക്കുക?. അവൾ അടുക്കലിരുന്ന് പഴയ കഥകൾ ഓർത്തെടുത്ത് നിരത്തി വെയ്ക്കും. എല്ലാം വാപ്പച്ചി കേൾക്കുന്നുണ്ട്. കണ്ണുകൾ കൊണ്ട് ചിരിക്കും. കണ്ണുകൾ കൊണ്ട് ശകാരിക്കും. കണ്ണുകൾ കൊണ്ട് ചൂണ്ടി കാണിക്കും. കണ്ണുകൾ കൊണ്ട് നെറുകിൽ ഉമ്മ വെയ്ക്കുകയും ചെയ്യും അയാൾ. എല്ലാം കണ്ണുകൾ കൊണ്ട്. ഇപ്പോൾ അയാൾ അവൾക്കൊരു കൊച്ചു കുട്ടിയെ പോലെയാണ്‌. ഭക്ഷണം സ്പൂണിൽ കോരിയാണ്‌ കൊടുക്കുക. ചുണ്ടിന്റെ ഇടതു വശത്ത് കൂടി ഒരു ചാല്‌ കീറിയത് പോലെ ചിലപ്പോൾ കഞ്ഞി ഒഴുകിയിറങ്ങും. അവൾ ക്ഷമാപൂർവ്വം അതു തുടച്ചെടുക്കും. ആപ്പോഴെല്ലാം അയാൾ അവളുടെ കുഞ്ഞു നാളിലെ കുസൃതികൾ ഓർക്കും. കുഞ്ഞു നസീബക്ക് ഭക്ഷണം കൊടുക്കാൻ നേരം കഥകൾ പറഞ്ഞു കൊടുത്തതോർക്കും. ജീവിതം വലിയൊരു വൃത്തമാണ്‌. തുടങ്ങിയിടത്തേക്ക് തന്നെ ചേരുന്ന ഒരു വര. വരയിലൂടെ സഞ്ചരിക്കുമ്പോൾ ഒരിക്കലുമറിയില്ല അതു തുടങ്ങിയിടത്തേക്ക് തന്നെ കൂട്ടിമുട്ടാൻ പോവുകയാണെന്ന്‌. ഒടുവിൽ തുടക്കവും ഒടുക്കവും തിരിച്ചറിയാൻ കഴിയാതെ പോകുന്ന ഒരു വൃത്തമായി തീരുമ്പോഴും.

പകൽ അവൾ ജോലി അന്വേഷിച്ച് നടന്നു. പഠിപ്പിനും മനസ്സിനുമിണങ്ങിയ ജോലികൾ കണ്ടെത്താൻ ബുദ്ധിമുട്ടാണ്‌. സ്വന്തമെന്നു കരുതിയ നഗരമിപ്പോൾ അപരിചിതമായി കഴിഞ്ഞിരിക്കുന്നു എന്നവൾക്ക് തോന്നി. എവിടെയും തിരക്ക് തന്നെ. നാൾക്ക് നാൾ ജോലി കണ്ടെത്തുക കൂടുതൽ ബുദ്ധിമുട്ടായി തീർന്നേക്കും എന്നവൾക്ക് തോന്നി. പഠിച്ചത് എങ്ങനെയാ പാഴാവുക?. പ്രത്യാശയോടെ, പ്രതീക്ഷയോടെ അവൾ അന്വേഷണം തുടർന്നു. പകൽവിശേഷങ്ങൾ അവൾ വാപ്പച്ചിയുടെ അടുക്കലാണിറക്കി വെയ്ക്കുക. കണ്ണുകൾ തിളങ്ങുമ്പോൾ തിരിച്ചറിയാനാകുന്നുണ്ട്, വാപ്പച്ചി ധൈര്യം പകരാൻ ശ്രമിക്കുകയാണ്‌. ആ കണ്ണുകളിലേക്ക് നോക്കുമ്പോൾ ഒരേ സമയം ഒരു വശത്ത് ധൈര്യം നിറയുന്നതായും, മറുഭാഗത്ത് കൂട്ടിവെച്ച കരുത്തെല്ലാം ചോർന്നു പോവുന്നതായുമവൾക്ക് തോന്നി. പകൽ മുഴുക്കെയും ഒരേ കിടപ്പിൽ കിടന്ന് മനസ്സും ശരീരവും മുഷിഞ്ഞു പോയിരിക്കുന്നു വാപ്പച്ചിക്ക്. വീട്ടിനുള്ളിൽ ശബ്ദങ്ങളുടെ അഭാവം തീർക്കുന്ന മുഷിവ് അസഹനീയമായിരിക്കുന്നു. ഇനിയൊരിക്കലും വാപ്പച്ചിയുടെ ശബ്ദം തനിക്ക് കേൾക്കാനാവില്ല. പക്ഷെ വാപ്പച്ചി ശബ്ദങ്ങളുടെ നടുവിൽ വേണം ഇനി ജീവിക്കുവാൻ. ഇപ്പോൾ വീട്ടിൽ നിറയേണ്ടതല്പം സംഗീതമാണ്‌.മുറിക്കുള്ളിൽ ശബ്ദം നിറയുന്നത് വലിയൊരാശ്വാസമാകും. സംഗീതത്തിനെല്ലാ മനോവിഷമങ്ങളും അലിയിച്ചു കളയാൻ ഔഷധങ്ങളെക്കാൾ ശക്തിയുണ്ടെന്നല്ലെ പറയുന്നത്?. ശബ്ദങ്ങൾക്ക് രോഗശാന്തി നല്കാൻ കഴിയുമെന്നത് സത്യമാവണം. എല്ലാം ശബ്ദത്തിൽ നിന്നല്ലെ ആരംഭിച്ചത്?. എല്ലാം ശബ്ദത്തിലാവും അവസാനിക്കുന്നതും.

ഒരു മ്യൂസിക് സിസ്റ്റം വാങ്ങണം. വാപ്പച്ചി ഗസലുകൾ കേൾക്കാൻ പോകുന്നതിപ്പോഴും നല്ലോണം ഓർക്കുന്നുണ്ട് അവൾ. ഒരോ ഗായകരെ കുറിച്ചും, അവരുടെ ശൈലികളെ കുറിച്ചും, ഗസലുകളുടെ സൗമ്യതയെ കുറിച്ചുമൊക്കെ വാപ്പച്ചി പറഞ്ഞുതന്നതേ അറിയൂ. മ്യൂസിക് സിസ്റ്റം വാങ്ങിയാൽ കാസ്റ്റുകൾ, സിഡികൾ ഒക്കെയും വാങ്ങാം. വാപ്പച്ചി സന്തോഷിക്കട്ടെ. വർഷങ്ങൾക്ക് മുൻപ് സ്വയം റേഡിയോ നിർമ്മിക്കുമായിരുന്നു വാപ്പച്ചി. ചുറ്റുവട്ടത്തുള്ളവരെല്ലാം വാങ്ങിയത് വാപ്പച്ചി ഉണ്ടാക്കിയ റേഡിയോ തന്നെ. അവളോർത്തെടുത്തു. വാൽവുകൾ വെച്ച് നിർമ്മിച്ച റേഡിയോ. പിന്നിൽ കൂടി നോക്കിയാൽ അകത്തെ ചെറിയ ബൾബിന്റെ ഇളം മഞ്ഞ വെളിച്ചത്തിൽ കാണാം, അണുശക്തി നിലയങ്ങളെ പോലെ വാൽവുകൾ അടുക്കിനിരിക്കുന്നത്. വയറുകൾ കൂട്ടിയോജിപ്പിച്ച്, ഘടകങ്ങൾ സൂക്ഷ്മമായി ഉറപ്പിച്ച്, ഒടുവിൽ അതിൽ നിന്നും ശബ്ദമൊഴുകാൻ തുടങ്ങുമ്പോൾ വാപ്പച്ചിയുടെ മുഖം വിടരും. അവ്യക്തമായ ഓർമ്മകൾ. കാലത്തിനു പിന്നിലൊളിച്ചു പോയ സുന്ദരചിത്രങ്ങൾ. എന്തേ താനിതൊന്നും ഇതുവരെ ഓർക്കാത്തത്?. താനെങ്ങനെയാണിത്രയും തിരക്ക് പിടിച്ചവളായത്?.

ഈ ചെറിയ മുറിയിലെവിടെയാണ്‌ മ്യൂസിക് സിസ്റ്റം വെയ്ക്കുക?. അവൾ കണ്ണു കൊണ്ടിടം തിരഞ്ഞു. കട്ടിലിട്ടിരിക്കുന്ന ചുവരിനെതിർവശത്ത് ഒരു മേശയുണ്ട്. അവിടെ തന്നെയാവട്ടെ പുതിയ മ്യൂസിക് സിസ്റ്റത്തിന്റെ ഇരിപ്പിടം. വയർ വലിക്കാനുമെളുപ്പം. അവിടെയിരിക്കുന്ന പഴയ റേഡിയോ എടുത്തു മാറ്റിയാലിഷ്ടം പോലെ സ്ഥലമായി. അതെന്തിനാണവിടെ?. അതു കേടായിട്ട് വർഷങ്ങളായില്ലെ?. അങ്ങനെയൊന്ന് അവിടിരിക്കുന്നത് തന്നെ മറന്നു പോയി.  അതങ്ങനെ ഇരിക്കുകയാണ്‌. അധികാരം നഷ്ടപ്പെട്ടിട്ടും ചെങ്കോല്‌ കൈമാറാൻ തയ്യാറാകാത്ത അരചനെ പോലെ. ഇപ്പോളതിന്റെ ഉപയോഗം തന്നെ വേറൊന്നായിരിക്കുന്നു. അതിനു മുകളിലാണ്‌ പൗഡർ ടിൻ, ചീപ്പ്, വരുന്ന കത്തുകൾ ഒക്കെ സ്ഥാനം പിടിച്ചിരിക്കുന്നത്!. പൊടിയും മാറാലയും അതിനൊരു ആവരണം തീർത്തിട്ടുണ്ട്. വാപ്പച്ചി ഉറങ്ങുന്ന നേരം അവളൊരു പഴയ തുണിയെടുത്ത് അത് തുടച്ച് വൃത്തിയാക്കി. ഒരു കൗതുകത്തിനു പഴയ നോബുകൾ തിരിച്ചു നോക്കി. കറങ്ങുന്നുണ്ട്. അതെടുത്ത് ഒരു വലിയ പ്ലാസ്റ്റിക് കവറിലാക്കി വെച്ചു. പോകുന്ന വഴിയിൽ പഴയ സാധനങ്ങൾ വില്ക്കുന്ന കടയിൽ കൊടുത്താൽ എന്തെങ്കിലും കിട്ടാതിരിക്കില്ല. അതും പിന്നീട് കൈയ്യിലുള്ള പണവും ചേർത്താൽ പുതിയ ഒരു സ്റ്റീരിയോ സിസ്റ്റം വാങ്ങാം. വാപ്പച്ചി ഉണരുമ്പോൾ പുതിയ ഒരു പാട്ടുപെട്ടി മേശപ്പുറത്തിരിക്കണം!. എന്തു സന്തോഷമാവും!. ചെറിയ ചെറിയ സന്തോഷങ്ങൾ സമ്മാനിക്കാൻ തനിക്കും സാധിക്കും.

അവൾ ഒരു ഓട്ടോയിൽ കയറി റേഡിയോ ഉള്ളിലാക്കിയ ബാഗുമായി സിറ്റിയിലേക്ക് പോയി. പഴയ മൈതാനം ഒന്നു ചുറ്റി ഓട്ടോ ഒരു ഇടുങ്ങിയ റോഡിലേക്ക് കുലുങ്ങി കയറി. ഒരു ചെറിയ ഇടവഴിക്കു മുന്നിൽ ഓട്ടോ നിന്നു. നസീബ കവറുമായി ഇടുങ്ങിയ വഴിയിലൂടെ നടന്നു. വഴിയുടെ ഇരുവശത്തും ചെറിയ കടകൾ. പഴയ വാഹനങ്ങളുടെ ഭാഗങ്ങൾ, പഴയ പാത്രങ്ങൾ, പഴയ ഫർണീച്ചറുകൾ.. ഓരോന്നിനും ഓരോ കടകൾ. കുറച്ച് കഴിഞ്ഞ് അവൾ തേടിയ കട കണ്ടുപിടിച്ചു. കടയിലേക്ക് കയറുമ്പോൾ കാലത്തിനു പിന്നിലേക്ക് പടി കയറി പോകുന്നത് പോലെയവൾക്ക് തോന്നി. എല്ലാം പഴയ വസ്തുക്കൾ. ആരാണ്‌ കാലം തെറ്റി വന്നീ വസ്തുക്കൾ വാങ്ങുന്നതെന്നവൾ അത്ഭുതപ്പെട്ടു. ചരിത്രത്തിന്റെ നടവഴികളിലൂടെ സഞ്ചരിക്കാൻ ഇഷ്ടപ്പെടുന്നവർ ഇപ്പോഴുമീ നഗരത്തിൽ ബാക്കി!. അവരുടെ ആവശ്യങ്ങൾ സാധിച്ചു കൊടുക്കാൻ നിയോഗിക്കപ്പെട്ടവരെന്നു കരുതുന്നവരും ഇവിടെ തന്നെ. കടയ്ക്കുള്ളിൽ നിന്നിറങ്ങി വന്നത് കടയേക്കാൾ പഴക്കം തോന്നിക്കുന്ന ഒരു മനുഷ്യനായിരുന്നു. നീണ്ട, വെളുത്ത താടിയുഴിഞ്ഞ് അയാൾ അവളെ സൂക്ഷിച്ച് നോക്കി. അവൾ തന്റെ പക്കലുള്ള റേഡിയോ കാണിച്ചു. കടക്കാരന്റെ കണ്ണുകൾ ഒന്നു വികസിക്കുന്നതും പെട്ടെന്ന് മങ്ങുന്നതു കണ്ടു.
ഒന്നു നീട്ടി മൂളിയ ശേഷം അയാൾ പറഞ്ഞു,
‘ഒരു വില പറയാം..അതി കൂടുതൽ തരാൻ പറ്റൂല്ല.. ഇപ്പോഴിതൊക്കെ ആരു വാങ്ങാനാ?..വെറുതെ വാങ്ങി ഷോക്കേസിൽ വെയ്ക്കാമെന്നെല്ലാതെ?..അല്ല, ഇതു കേൾക്കുമോ?‘
അപ്പോഴാണാ ചോദ്യം അവൾ സ്വയം ചോദിച്ചത് തന്നെ!. ശരിയാണല്ലോ. ഇതൊന്ന് ഓൺ ചെയ്തു നോക്കാമായിരുന്നു..പക്ഷെ കഴിഞ്ഞ പത്ത് വർഷത്തോളം ഇതിൽ നിന്നു ഒരു ശബ്ദവും പുറത്തേക്ക് വന്നതായി ഓർക്കുന്നില്ല. ഇനി പ്രവർത്തിപ്പിക്കാൻ കഴിഞ്ഞാൽ തന്നെ പുതിയ എഫ് എം ചാനലുകളെ പോലെ കൃത്യതയോടെ പാടാനാവുമോ?. ഇടി മുഴങ്ങുന്ന ശബ്ദം ഇതിൽ നിന്നും പുറത്തേക്ക് വരുമെന്നു പ്രതീക്ഷിക്കാമോ?.
’അറീല്ല..ചിലപ്പോ വർക്ക് ചെയ്യുന്നുണ്ടായിരിക്കും..‘ പാതി സംശയത്തോടെയവൾ പറഞ്ഞു.
’ഉം..നോക്കട്ടെ‘
അതു പറഞ്ഞയാൾ റേഡിയോയുടെ പ്ലഗ്ഗ് കുത്തി സ്വിച്ച് ഓൺ ചെയ്തു.
വലിയ നോബുകൾ തിരിച്ചു നോക്കി. ഒരു ശബ്ദവുമില്ല. ഒരു ചെറു ഞരക്കം പോലും.
അയാൾ റേഡിയോ ഉയർത്തി പിന്നിലെ ചെറിയ ദ്വാരങ്ങളിലൂടെ ഉള്ളിലേക്ക് നോക്കി. ഉള്ളിൽ വെളിച്ചത്തിന്റെ ഒരു തരിയെങ്കിലും?
ഇരുട്ട് മാത്രം.
അണുശക്തി നിലയങ്ങൾ പ്രവർത്തനരഹിതമായിരിക്കുന്നു.
അവയ്ക്കും ഒരു ആയുസ്സുണ്ട്. അണുവിനു പോലും ആയുസ്സെഴുതി വെയ്ക്കപ്പെട്ടിരിക്കുന്നു ഈ ഭൂമിയിൽ..
’ഇതിനൊരു അനക്കവുമില്ലല്ലോ..‘ നിരാശ നിറഞ്ഞ ശബ്ദത്തിൽ അയാൾ പറഞ്ഞു തുടങ്ങി.
’കൊച്ചിവിടെ വരെ ഇതുമായിട്ട് വന്നതല്ലെ?‘.

അയാൾ തന്ന തുക എണ്ണുമ്പോൾ സംശയമായി. ഇവർ കച്ചവടക്കാരല്ലെ? ചിലപ്പോൾ പറ്റിക്കുകയാവുമോ?. കച്ചവടക്കാരേയും കവർച്ചകാരേയും തിരിച്ചറിയാനാകാത്ത കാലമാണ്‌. വെറുതെ പൊടി പിടിച്ചിരുന്ന സാധനം വില്ക്കുമ്പോൾ എന്തിനാണതിനൊരു വില പ്രതീക്ഷിക്കുന്നത്?. ഉപയോഗശൂന്യമായ ഒരു പഴയ റേഡിയോ മാത്രമാണത്.
അവൾ ഓട്ടോയിൽ കയറി സിറ്റിയിലേക്ക് പോയി. ധാരാളം ഇലക്ട്രോണിക് കടകളുണ്ടവിടെ. ഇലക്ട്രോണിക് കടയിലേക്ക് കയറുന്നത് തന്നെ ഒരു മായാനഗരിയിലേക്ക് കയറി പോകുന്നത് പോലെയാണ്‌. പുതിയ ചില കമ്പനികളുടെ പുതിയ മോഡലുകൾ. എല്ലാം ഒന്നിനൊന്ന് മെച്ചം. വാങ്ങുന്നവരെ ഒരേസമയം വിഭ്രമിപ്പിക്കുകയും, ആശയക്കുഴപ്പത്തിലാക്കുകയും ചെയ്യാൻ വണ്ണം സാങ്കേതികവിദ്യ വളർന്നിരിക്കുന്നു. ടിവിയിലേക്ക് ശ്രദ്ധ മാറിയതു കൊണ്ടാവാം, മ്യൂസിൿസിസ്റ്റത്തിൽ വന്ന മാറ്റങ്ങളെക്കുറിച്ചറിയാതെ പോയത്. അവൾ കടയിൽ നിൽക്കുന്ന ഒരാളുടെ സഹായം തേടി. തന്റെ മനസ്സിൽ ഒരു വിലയുണ്ട്. വേണ്ടത് ഒരു ചെറിയ സിസ്റ്റമാണ്‌. പാട്ടു കേൾക്കണം. കാസറ്റ്, സി ഡി ഇവ ഉപയോഗിക്കാനാവണം. അങ്ങനെ ചെറിയ ചില ആവശ്യങ്ങളെ ഉള്ളൂ.

വാങ്ങിയ മ്യൂസിൿസിസ്റ്റവുമായി ഓട്ടോയിൽ തിരിച്ചു വീട്ടിൽ ചെന്നു കയറുമ്പോൾ വാപ്പ ഉറങ്ങുകയാണെന്ന് നേഴ്സ് അറിയിച്ചു. വാപ്പച്ചി കണ്ണു തുറക്കുമ്പോൾ അത്ഭുതപ്പെടണം!.
അവൾ മേശപ്പുറത്തെ സാധനങ്ങളൊക്കെ ശബ്ദമുണ്ടാക്കാതെ മാറ്റി വെച്ചു. ഒരു നല്ല വിരി വിടർത്തിയിട്ടു. അതിനു മുകളിലായി പുതിയ മ്യൂസിക് സിസ്റ്റം വെച്ചു. നല്ല തിളക്കമുണ്ട്. ഓൺ ചെയ്തപ്പോൾ ചെറിയ ഇളം നീല വെളിച്ചമുള്ള ബൾബുകൾ തിളങ്ങി. അവൾ പതിയെ നോബ് തിരിച്ചു ശബ്ദമുയർത്തി നോക്കി. ശബ്ദം ഒഴുകിയിറങ്ങുന്നു. ഇനി സംഗീതം ഈ മുറി മുഴുവനും നിറയണം. അവൾ പതിയെ ചെന്നു വാപ്പച്ചിയുടെ അടുത്തിരുന്നു. എപ്പോഴാണ്‌ വാപ്പച്ചി കണ്ണു തുറക്കുക?. ധൃതിയായി ആ സന്തോഷം കാണാൻ. അവൾ ആ മുഖത്തേക്ക് തന്നെ ശ്രദ്ധിച്ച് നോക്കിയിരുന്നു.
നല്ല ഉറക്കം.
വേണ്ട, ഇപ്പോഴുണർത്തണ്ട.
അവൾ അരികിലിട്ടിരുന്ന കസേരയിൽ കയറിയിരുന്നു. ഇടം കൈ കൊണ്ട് വാപ്പച്ചിയുടെ വലം കൈ കോർത്തു വെച്ച് കൊണ്ടവൾ പിന്നിലേക്ക് തല ചായ്ച്ചു. നല്ല ക്ഷീണം. ചൂട് കൂടിയിരിക്കുന്നു. വീട്ടിനുള്ളിലും പുറത്തും ചൂട് തന്നെ. റേഡിയോ പതിഞ്ഞ ശബ്ദത്തിൽ  പാടി കൊണ്ടിരുന്നു.
പതിയെ ഉറക്കത്തിലേക്കാണ്ടു പോവുകയായിരുന്നു. എന്തൊ ഒരനക്കം പോലെ തോന്നിയപ്പോഴാണവൾ കണ്ണു തുറന്നത്. നോക്കുമ്പോൾ കണ്ടത് തല ഇരുവശത്തേക്കും നിർത്താതെ ചലിപ്പിക്കുന്ന വാപ്പച്ചിയേയാണ്‌. അവളോടി പോയി നേഴ്സിനെ വിളിച്ചു കൊണ്ടു വന്നു. നേഴ്സ് വന്നു സമാധാനിപ്പിക്കാൻ പലതു പറഞ്ഞു നോക്കി. നാഡി പിടിച്ച് നോക്കി. വാപ്പച്ചി എന്തോ പറയാനുള്ള ശ്രമത്തിലായിരുന്നു. പക്ഷെ എന്തൊ അവ്യക്തമായ ശബ്ദം മാത്രമേ പുറത്ത് വരുന്നുള്ളൂ. ഭയം നിറഞ്ഞ കണ്ണുകളോടെ ചുറ്റിലും നോക്കുന്നുണ്ട്.
‘വാപ്പച്ചി..ഇതു ഞാനാ..വാപ്പച്ചിക്ക് മനസ്സിലായില്ലെ?’
അയാൾ കണ്ണു കൊണ്ട് എന്തോ കാണിക്കാൻ ശ്രമിക്കുകയാണെന്ന് മനസ്സിലായി. പുതിയ മ്യൂസിൿസിസ്റ്റത്തിനു നേർക്കാണ്‌ നോക്കുന്നത്. അവൾ ഉടൻ അത് ഓഫ് ചെയ്തു. അയാൾ അപ്പോഴും അതിലേക്ക് തന്നെ കണ്ണുകൾ തറച്ചു വെച്ചിരുന്നു.
‘..എന്താണ്‌ വാപ്പച്ചി?..വാപ്പച്ചിക്കത് ഇഷ്ടമായില്ല?..വാപ്പച്ചിക്ക് പാട്ട് കേൾക്കാൻ ഞാൻ പുതുതായി വാങ്ങിയതാ..’ അവൾ കരച്ചിലിനിടയിൽ പറഞ്ഞു.
അപ്പോഴുമയാൾ സ്റ്റീരിയോ സിസ്റ്റത്തിൽ തന്നെ കണ്ണെടുക്കാതെ നോക്കി ഇരിക്കുകയായിരുന്നു.
‘വേണ്ട വാപ്പച്ചി..വാപ്പച്ചിക്ക് പാട്ട് വേണ്ടെങ്കിൽ വേണ്ട’..
നസീബ കരഞ്ഞു കൊണ്ട് വാപ്പച്ചിയെ ചേർത്തുപിടിച്ചു.

വാപ്പച്ചി വീണ്ടും ഉറങ്ങിയപ്പോൾ നസീബ ചിന്താക്കുഴപ്പത്തിലാണ്ടു. എന്തിനാണ്‌ വാപ്പച്ചി പേടിച്ചത്?. എന്താണ്‌ വാപ്പച്ചിക്ക് പുതിയ മ്യൂസിക് സിസ്റ്റം ഇഷ്ടപ്പെടാത്തത്?. വാപ്പച്ചിക്ക് പാട്ടുകൾ ജീവനായിരുന്നല്ലോ..
ഒരിക്കൽ കൂടി ആ മ്യൂസിക് സിസ്റ്റം ഓൺ ചെയ്യാൻ അവൾക്ക് ധൈര്യം കിട്ടിയില്ല.

പിറ്റേന്ന് പകൽ വാപ്പച്ചിയുടെ മുറിയിൽ ചെല്ലുമ്പോഴും അവൾ കണ്ടു. അയാൾ പുതിയ മ്യൂസിൿസിസ്റ്റത്തിലേക്ക് തന്നെ കണ്ണുറപ്പിച്ച് വെച്ചിരിക്കുന്നത്.
‘വാപ്പച്ചി, ഞാനത് വെയ്ക്കട്ടെ?’
അയാൾ പെട്ടെന്ന് മുഖം ചുവരിനു നേർക്ക് തിരിച്ചു.
വാപ്പച്ചിക്ക് താൻ വാങ്ങിയ പുതിയ മ്യൂസിക് സിസ്റ്റം ഇഷ്ടമായിട്ടില്ല. അതാണ്‌ കാര്യം. ശരി അതിനി വെയ്ക്കുന്നില്ല. ഇനി അതേക്കുറിച്ചൊന്നും ചോദിക്കുന്നുമില്ല.

പക്ഷെ മുറിയിലേക്ക് ചെല്ലുമ്പോഴൊക്കെയും അയാൾ മ്യൂസിൿസിസ്റ്റത്തിലേക്ക് നോക്കിയിരിക്കുന്നതവൾ ശ്രദ്ധിച്ചു. ഇഷ്ടമില്ലെങ്കിൽ പിന്നെ എന്തിനാണ്‌ അതിലേക്ക് തന്നെ എപ്പോഴും നോക്കിയിരിക്കുന്നത്?. താനിനി ഒരുപാട് വില കൊടുത്താണത് വാങ്ങിയതെന്ന് വിചാരിക്കുന്നുണ്ടാവുമോ?. അതിന്റെ ദേഷ്യമാണോ വാപ്പച്ചി കാണിക്കുന്നത്?. അതിലേക്ക് നോക്കി വാപ്പച്ചി കണ്ണു ചിമ്മുന്നുണ്ട്. എന്താണ്‌ പറയാനാഗ്രഹിക്കുന്നത്?. കുറേ കഴിയുമ്പോൾ ആ കണ്ണു നിറയുന്നത് കാണാം. നസീബയ്ക്ക് വിഷമമായി. താനെന്തോ വലിയ തെറ്റു ചെയ്തിരിക്കുന്നു. പക്ഷെ തനിക്കത് മനസ്സിലാകുന്നില്ല. വാപ്പച്ചി തന്നെ ഒന്നു തല്ലിയാൽ പോലും ഇത്രയും വിഷമം ഉണ്ടാകില്ലായിരുന്നു. പക്ഷെ ആ കണ്ണുകൾ നിറയുന്നത് സഹിക്കാനാവുന്നില്ല.

പിറ്റേ ദിവസം എളാമ്മ വന്നപ്പോൾ നസീബ സങ്കടം സഹിക്കാനാവാതെ കാര്യം പറഞ്ഞു.
‘സാജിത്താ, ഇപ്പോൾ വാപ്പച്ചിക്ക് ഒരു സന്തോഷോം ഇല്ല. തലേന്ന് വരെ മുഖത്ത് ഒരു തെളിച്ചമുണ്ടായിരുന്നതാ. ഇപ്പൊ ഞാനെന്തേലും ചോദിച്ചാൽ അപ്പോ മുഖം തിരിക്കുന്നു. അതിനും വേണ്ടി ഞാനെന്തു തെറ്റാ ചെയ്തത്?’ അവൾ സാജിത്തായുടെ തോളിൽ മുഖമമർത്തി.
‘മോള്‌ വിഷമിക്കണ്ട. സാജിത്താ പറഞ്ഞു നോക്കാം‘
മുറിയിൽ കയറിയ ഉടൻ അവർ പറഞ്ഞു.
’കൊള്ളാലോ, പുതിയ പാട്ടുപെട്ടിയൊക്കെ വന്നല്ലോ‘ അതു പറഞ്ഞു അയാളുടെ നേർക്ക് നോക്കി. അയാൾ ഉടൻ മുഖം തിരിച്ചു.
’ഇതെന്താ ഇങ്ങനെ മുഖംവീപ്പിച്ച് കിടക്കുന്നത്?. ഈ പാവം കൊച്ചിനെ എന്തിനാ ഇങ്ങനെ തീ തീറ്റിക്കുന്നെ?‘
അതു പറഞ്ഞ് അവർ വീണ്ടും സ്റ്റീരിയോയുടെ നേർക്ക് തിരിഞ്ഞു.
’ആഹാ! പുത്തനാണല്ലോ!. മോള്‌ വാങ്ങീതാ?. ഇതിലാവുമ്പോൾ പുതിയ സിഡി യൊക്കെ ഇടാല്ലോ!. ഇവിടെയിരുന്ന ആ പഴേ റേഡിയോ എവിടെ?‘. അവർ ചുറ്റും കണ്ണു കൊണ്ട് തിരെഞ്ഞു.
’അതു കൊണ്ട് കളഞ്ഞോ? നന്നായി മോളെ..എത്ര തവണ നിന്റെ വാപ്പയോട് പറഞ്ഞതാ ഒന്നിനും കൊള്ളാത്ത അതു കൊണ്ട് കളയാൻ..കേൾക്കണ്ടെ?. മോൾക്കറിയോ പണ്ട് അതില്‌ പാട്ട് കേൾക്കുമ്പോൾ നസി മോള്‌ അതിനൊത്ത് ഡാൻസ് ചെയ്യാരുന്നു!..മോള്‌ പുതിയ പാട്ടുപെട്ടി വാങ്ങിയത് കണ്ടില്ലെ? ഇനി ഒന്ന് മുഖം തിരിച്ച് അവളെ ഒന്നു നോക്കിക്കെ‘ അവർ അയാളുടെ നേർക്ക് വീണ്ടും മുഖം തിരിച്ചു.
അയാൾ വീണ്ടും സ്റ്റീരിയോയിലേക്ക് നോക്കി. അപ്പോൾ ആ കണ്ണുകൾ നിറയുന്നത് നസീബ കണ്ടു.
നസീബയ്ക്കൊരു നടുക്കമുണ്ടായി. എന്ത് വലിയ തെറ്റാണ്‌ ചെയ്തത്!.
താൻ വിറ്റത്..അതു വെറുമൊരു പഴയ റേഡിയോ അല്ല. അത് വാപ്പച്ചിയുടെ ഓർമ്മകളുടെ പെട്ടിയാണ്‌. അതിൽ നിന്നും വരുന്നത് ഓർമ്മകളുടെ സംഗീതമാണ്‌!. ഒറ്റയ്ക്കിരിക്കുമ്പോൾ വാപ്പച്ചി അതിലേക്ക് നോക്കിയിരുന്നു പഴയ ഓർമ്മകളിലൂടെ സഞ്ചരിക്കുന്നുണ്ടാവും..അതൊന്നുമറിയാതെ താൻ..
‘വാപ്പച്ചി..എനിക്കെല്ലാം മനസ്സിലായി..എന്നോട് ക്ഷമിക്ക് വാപ്പച്ചി..എനിക്കറിയില്ലായിരുന്നു..’
നസീബ എന്താണ്‌ പറയുന്നതെന്ന് മനസ്സിലാവാതെ സാജിത്താ അവരിരുവരേയും നോക്കിയിരുന്നു.

നസീബ വസ്ത്രം മാറി അപ്പോൾ തന്നെ പുറത്തിറങ്ങി. ഓട്ടോയിൽ ഇരിക്കുമ്പോൾ അവളോർത്തെടുക്കാൻ ശ്രമിച്ചത് ആ പഴയ റേഡിയോ എങ്ങനെയാണിരിക്കുന്നതെന്നായിരുന്നു. ചിലപ്പോൾ അവിടെ ഒരുപാട് പഴയ റേഡിയോകളുണ്ടാവും. നൂറ്‌ കണക്കിനു റേഡിയോകൾക്കിടയിൽ നിന്ന് ആ പഴയ ഒന്നിനെ തനിക്ക് തിരിച്ചറിയാനാകുമോ?. അതോ അതാർക്കെങ്കിലും കൈമാറിയിട്ടുണ്ടാകുമോ ഇപ്പോഴേക്കും?. ഓർക്കുമ്പോൾ അവളുടെ ആധി കൂടി കൂടി വന്നു. അവൾ വിയർക്കാൻ തുടങ്ങി.

ഓട്ടോക്ക് പണം കൊടുത്ത ശേഷം അവൾ ഓടുകയായിരുന്നു. അവൾ കടയിലേക്ക് കയറാനൊരുങ്ങുമ്പോൾ വൃദ്ധൻ ഒരു പഴയ ഫാനിന്റെ ചിറകുകൾ പരിശോധിക്കുകയായിരുന്നു.
അവൾ അയാളുടെ അടുത്ത് ചെന്ന് ചോദിച്ചു,
‘എവിടെ ആ റേഡിയോ?’
‘ഏത് റേഡിയോ?’
‘എന്നെ ഓർക്കുന്നില്ലെ?. ഞാൻ ഇന്നലെ ഇവിടെ വില്ക്കാൻ കൊണ്ടു വന്ന ആ പഴയ റേഡിയോ?..അതെവിടെ?’
‘മോളെ..നമ്മള്‌ വാങ്ങിയ സാധനങ്ങൾ തിരിച്ചു കൊടുക്കാറില്ല..അതു പോലെ വിറ്റ സാധനങ്ങൾ തിരിച്ച് വാങ്ങാറുമില്ല..’ അയാൾ വീണ്ടും ഫാനിലേക്ക് ശ്രദ്ധ തിരിച്ചു.
‘അയ്യോ അങ്ങനെ പറയല്ലെ..അതന്റെ വാപ്പയുടെ ജീവനാണ്‌..അതറിയാതെ ഞാൻ ഇവിടെ കൊണ്ട് വന്നതാണ്‌..എനിക്കിപ്പൊ അതു വേണം‘ ഒരു കൊച്ചു കുഞ്ഞിന്റെ നിർബ്ബന്ധം അവളുടെ സ്വരത്തിലുണ്ടായിരുന്നു.
അവളെ തന്നെ കുറച്ച് നേരം സൂക്ഷിച്ചു നോക്കിയ ശേഷം അയാൾ പറഞ്ഞു,
‘അതു വിറ്റു പോയല്ലോ മോളെ.. ഇന്നലെ വൈകിട്ട് ഒരാള്‌ വന്നതു വാങ്ങികൊണ്ടു പോയല്ലോ’
താൻ വിളിച്ചു പറഞ്ഞിട്ടാണയാൾ വന്നതെന്ന കാര്യം വൃദ്ധൻ സൗകര്യം പോലെ മറച്ചു വെച്ചു.
‘എനിക്കയാളുടെ അഡ്രസ്സ് തരാമോ?’
‘എന്തിനാ? അവിടെ പോയി ചോദിക്കാനാണോ? അയാള്‌ തരുമെന്നു തോന്നുന്നില്ല’
അവൾ കരച്ചിലിന്റെ വക്കോളമെത്തിയിരുന്നപ്പോൾ. അതു കണ്ട് അയാൾ പറഞ്ഞു,
‘എനിക്കയാളുടെ അഡ്രസ്സൊന്നുമറിയില്ല മോളെ..ഫോൺ നമ്പർ തരാം..അതിൽ വിളിച്ച് നോക്ക്..’ അയാൾ മേശവലിപ്പിനുള്ളിൽ നിന്നും ഒരു പഴയ ചട്ടയുള്ള ഡയറിയെടുത്തു. മേശപ്പുറത്ത് കിടന്ന പത്രത്തിന്റെ വക്കിൽ നിന്നും ഒരു ചെറിയ കഷ്ണം കീറിയെടുത്ത് അതിൽ നമ്പർ കുറിച്ചു കൊടുത്തു.
‘..ഇതാ..വേഗം വിട്ടോ’
അവൾ കടയിൽ നിന്നുമിറങ്ങി വേഗത്തിൽ നടന്നു പോകുന്നതും നോക്കി അയാൾ നിന്നു.
‘പാവം കൊച്ച്’

റോഡിലേക്ക് നടക്കുമ്പോൾ അവൾ മൊബൈൽ ഫോണിൽ തന്ന നമ്പറിൽ വിളിച്ചു. അഡ്രസ്സ് ചോദിച്ചു മനസ്സിലാക്കി ഉടൻ അടുത്ത ഓട്ടോയ്ക്കായി ചുറ്റിലും തിരഞ്ഞു.

ഓട്ടോയിൽ സഞ്ചരിക്കുമ്പോൾ വീണ്ടും ആധി നിറഞ്ഞ ചിന്തകൾ ചിറകടിച്ചു തുടങ്ങി.
ഏതു തരത്തിലുള്ള ആളായിരിക്കും?..താൻ ചെന്ന് ചോദിച്ചാൽ തിരികെ തരുമോ?. ഒരുപക്ഷെ അയാൾ ഒരുപാട് നാൾ തേടി നടന്ന് കണ്ടെത്തിയതാവും. എന്തിനാണയാൾക്ക് ആ പഴയ റേഡിയോ?.

വലിയ ഒരു ഗേറ്റിനു മുന്നിലാണ്‌ ഓട്ടോ വന്നു നിന്നത്.
അവൾ ഓട്ടോയ്ക്ക് പണം കൊടുത്ത് ഗേറ്റിനു നേർക്ക് നടന്നു.

അകത്തേക്ക് നടക്കുമ്പോൾ അവൾ ചുറ്റിലും കണ്ട കാഴ്ച്ചകൾ കണ്ടമ്പരന്നു. വീടിനോട് ചെർന്ന പൂന്തോട്ടത്തിൽ പഴയ വിളക്കു കാലുകൾ, വെളുത്ത പ്രതിമകൾ, ചിറക് വിടർത്തിയ മാലാഖമാർ, പക്ഷികൾ. വരാന്തയിൽ തൂക്കുവിളക്ക്. പഴയൊരു ദീവാന.
‘ആരുമില്ലെ ഇവിടെ’ എന്ന് ചോദിക്കാനാഞ്ഞാപ്പോഴേക്കും ചന്ദനകുറിയിട്ട ഒരാൾ വരാന്തയിലേക്ക് വന്നു. കാപ്പിപൊടി നിറമുള്ള അരക്കയ്യൻ ഷർട്ടും മുണ്ടുമാണ്‌ വേഷം.
‘നിങ്ങളാണോ ഇപ്പോൾ വിളിച്ചത്?. ഞാനാണ്‌ നരേന്ദ്രൻ’
‘എനിക്കത്..ആ പഴയ റേഡിയോ..അതു വേണം..ഞാനത് വാങ്ങികൊള്ളാം’
‘ഏത് റേഡിയോ?’ അയാൾ സംശയത്തോടെ ചോദിച്ചു.
‘നിങ്ങൾ ഇന്നലെ ബാസാറിൽ നിന്നും വാങ്ങിയ ആ പഴയ റേഡിയോ..അത്..’
‘ഓ ..അതിനു ഞാൻ മുഴുവൻ കാശും കൊടുത്തതാണല്ലോ. അതു വില്ക്കാൻ ഒരു പ്ലാനുമില്ല..ഒരുപാട് നാളായി ഞാൻ തിരഞ്ഞു കൊണ്ടിരുന്ന ഒരെണ്ണമാണത്.’

അവൾ തളർന്ന് പടിക്കലിരുന്നു. ചുരിദാറിന്റെ ഷാൾ കൊണ്ട് മുഖം മറച്ച് ശബ്ദമില്ലാതെ വിതുമ്പാൻ തുടങ്ങി. എന്താണവൾ കരയുന്നതെന്ന് മനസ്സിലാക്കാനാവാതെ അയാൾ അവളെ നോക്കി നിന്നു. അവൾ തലേന്നത്തെ കാര്യം മുഴുവൻ അയാളോട് പറഞ്ഞു. അപ്പോഴേക്കും ഒരു സ്ത്രീയും അവിടേക്ക് വന്നു. എല്ലാം പറഞ്ഞു കഴിഞ്ഞ് അവൾ അയാളുടെ നേർക്ക് നോക്കി.
ആ സ്ത്രീ അയാളെ കണ്ണു കൊണ്ട് അകത്തേക്ക് ചെല്ലാൻ ആംഗ്യം കാണിച്ചു.

നസീബ പടിക്കൽ തന്നെ ഇരുന്നു. താനിനി എന്താണ്‌ ചെയ്യേണ്ടത്?
വെറും കൈയ്യോടെ ചെന്നാൽ വാപ്പച്ചി..?
വാപ്പച്ചിയുടെ ജീവന്റെ ജീവൻ എന്നന്നേയ്ക്കുമായി നഷ്ടപ്പെട്ടെന്നോ?
അതോ ഇവർ തനിക്കത് തിരികെ തരുമോ?. എന്തു വിലയാകും ഇവർ ആവശ്യപ്പെടുക?.

കാലടി ശബ്ദം കേട്ട് തല ഉയർത്തുമ്പോൾ അയാൾ ആ പഴയ റേഡിയോയുമായി വരുന്നത് കണ്ടു. പിന്നിലായി ആ സ്ത്രീയും. അവൾ പെട്ടെന്ന് പേഴ്സ് തുറന്നു. അപ്പോഴാണോർത്തത് ധൃതിപിടിച്ചോടിയിറങ്ങിയത് കൊണ്ട് അധികം പണമൊന്നും എടുക്കാനായില്ല.
‘ഞാൻ..എന്റെ കൈയ്യിൽ ഇപ്പോ ഇത്രയേ ഉള്ളൂ..എത്രയെന്നു വെച്ചാ പറഞ്ഞോള്ളൂ..ബാക്കി ഞാൻ ഇപ്പോൾ തന്നെ പോയി കൊണ്ടു വരാം..’ അവൾ ദയനീയതയോടെ പറഞ്ഞു.

അയാൾ സ്ത്രീയുടെ നേർക്ക് നോക്കി ചിരിക്കുന്നത് കണ്ടു. സ്ത്രീ അയാളേയും. ആ സ്ത്രീ നസീബയോടു പറഞ്ഞു.
‘ഇതിനു നമ്മൾ വിലയിടുന്നില്ല കുട്ടീ.. ഇതിനു വില ഇടാൻ നമുക്കാവുമെന്ന് തോന്നുന്നില്ല..കൊണ്ടു പൊയ്ക്കോളൂ..ഓർമ്മകൾക്ക് വിലയിടാൻ പറ്റില്ലല്ലോ..’

എന്താണ്‌ പറയേണ്ടതെന്നറിയാതെ അവൾ കൈ കൂപ്പി നിന്നു.

വീട്ടിൽ തിരികെ വരുമ്പോൾ സാജിത്താ മുന്നിൽ തന്നെ ഉണ്ടായിരുന്നു.
‘എവിടേക്കാ മോളെ നീ ഒന്നും പറയാതെ ഇറങ്ങി പോയത്?’
‘എനിക്ക് കിട്ടി സാജിത്താ..എല്ലാം..’

വാപ്പച്ചി ഉറക്കത്തിലായിരുന്നു. ഉണർന്നെഴുന്നേറ്റ് നോക്കുമ്പോഴയാൾ കണ്ടു, തന്റെ സർവ്വസ്വവുമായ ആ പഴയ പാട്ടുപെട്ടി വീണ്ടും മേശപ്പുറത്തിരിക്കുന്നത്. എന്നെ അങ്ങനെ ഉപേക്ഷിക്കാൻ കഴിയില്ലെന്നത് പറയുന്നത് പോലെ അയാൾക്ക് തോന്നി. നസീബ അടുക്കലേക്ക് വന്ന് വാപ്പച്ചിയുടെ നിറഞ്ഞു തുടങ്ങുന്ന കണ്ണുകളിലേക്ക് നോക്കി മന്ത്രിച്ചു,
‘എനിക്കിപ്പോ വാപ്പച്ചി പറയുന്നതെല്ലാം കേൾക്കാം. ആ പഴയ റേഡിയോയിൽ നിന്നും വരുന്ന പാട്ട് പോലും..’.
ആ ചെറിയ മുറിയിൽ ഒരു പഴയ ഗസലിന്റെ ഇശലുകൾ പതിയെ നിറഞ്ഞു തുടങ്ങി. അവരിവർക്കും മാത്രം കേൾക്കാനാവുമായിരുന്ന ഒരു പഴയ ഗസൽ..

(കോഴിക്കോട് നിന്നും പ്രസിദ്ധീകരിക്കുന്ന ‘പുടവ’ മാസികയിൽ ഡിസംബർ 2016, ജനുവരി 2017 മാസങ്ങളിൽ വന്നത് )


Post a Comment

Monday 13 February 2017

ബലികർമ്മം


ചെറിയൊരു പുഴയായിരുന്നു അത്. അനവധി മത്സ്യങ്ങളുടെ ആവാസകേന്ദ്രം. മനുഷ്യസ്പർശമേല്ക്കാത്ത പുഴയുടെ തീരത്ത് ചെറു ഞണ്ടുകൾ അമൂർത്തചിത്രങ്ങൾ വരച്ചിരുന്നു. തീരത്തിനടുത്ത പൊന്തക്കാട്ടിൽ, ദേശങ്ങൾ താണ്ടിവന്ന പക്ഷികൾ ക്ഷീണമകറ്റാൻ വിശ്രമിച്ചിരുന്നു. അവ അപരിചിതഭാഷയിൽ പുഴയുടെ അഴകിനെ കുറിച്ച് പരസ്പരം പറഞ്ഞു. പുഴയ്ക്ക് മീതെ വീശിക്കൊണ്ടിരുന്ന തണുത്ത കാറ്റിലിരുന്നാണ്‌ കുളക്കോഴികൾ ചിറകുണക്കുക.

ആ വിശുദ്ധപുഴയിലാണ്‌ മനുഷ്യർ തങ്ങളുടെ പിതൃക്കൾക്കായി ബലികർമ്മം ചെയ്യുവാൻ തീരുമാനിച്ചത്. എള്ളും, പൂവും, ഇലയും പുഴയിലൂടെ ഒരുപാട് ദൂരമൊഴുകി പോയി. അജ്ഞാതരായ ആത്മാക്കളുടെ മോക്ഷപ്രാപ്തിക്ക് താനുമൊരു നിമിത്തമായെന്ന് കരുതി പുഴ സന്തോഷിച്ചു. കര ഇതൊക്കെയും കാണുകയും പുഴയോട് അമിതമായി സന്തോഷിക്കരുതെന്നും പറഞ്ഞു.

രാത്രികാലങ്ങളിലാണ്‌ ചിലരവിടേക്ക് വന്നത്. അവർ പുഴയുടെ നെഞ്ചിലേക്കായുധങ്ങളാഴ്ത്തി. പുഴയുടെ നിലവിളി കരമാത്രം കേട്ടു. നാൾക്കുനാൾ പുഴ മെലിഞ്ഞു വന്നു. ഒഴുകിയിരുന്ന പുഴ, ഇഴഞ്ഞു നീങ്ങാൻ കൂടി വിഷമിച്ചു. കര മാത്രം എല്ലാത്തിനും നിശ്ശബ്ദസാക്ഷിയായി. ഇപ്പോൾ പൊന്തക്കാടുകളിൽ ദേശാടനപക്ഷികൾ വന്നു വിശ്രമിക്കാറില്ല. തീരത്തെ ഞണ്ടുകൾ അമൂർത്ത ചിത്രങ്ങൾ വരയ്ക്കാറുമില്ല.

രാത്രികളിൽ ഇരുകാലികൾ വന്നു കൊണ്ടേയിരുന്നു. അവർ പുഴയുടെ ശരീരം കവർന്നു കൊണ്ടേയിരുന്നു. ബലികർമ്മത്തിന്റെ നാളുകളായി. മനുഷ്യർ വീണ്ടും പുഴയുടെ തീരത്ത് വന്നു. മെലിഞ്ഞു പോയ പുഴയിലേക്ക് നിരാശയോടെയവർ നോക്കി നിന്നു.
‘ഇനി അടുത്ത തവണ മറ്റൊരിടത്തേക്ക് പോവേണ്ടിവരും’.
ചിലർ പിതൃക്കൾക്കായി തർപ്പണം ചെയ്തു. ആയാസപ്പെട്ടെങ്കിലും പുഴ, എള്ളും പൂവും തന്റെ കൈകളിലെടുത്തിഴഞ്ഞു.
‘തനിക്കിനി അധികനാളുകളിതു ചെയ്യാനാവില്ല’ കര പറഞ്ഞു.

തർപ്പണം കഴിഞ്ഞ് മനുഷ്യർ പോകാനൊരുങ്ങി. പൂജാസാമഗ്രഹികളെല്ലാമവർ പൊതിഞ്ഞെടുത്തു. അന്നേരമവരെ നോക്കി കര കെഞ്ചി പറഞ്ഞു,
‘ഇനി നിങ്ങൾ ഇവിടെയൊരിക്കലും വരില്ല..ചെയ്യാനൊരു ബലികർമ്മം കൂടി ബാക്കി..ദയവായി അതു കൂടി ചെയ്തിട്ടു പോകൂ..ഇനി നിങ്ങളീ പുഴയ്ക്കായി കർമ്മം ചെയ്യൂ..അവൾക്ക് മോക്ഷം ലഭിക്കട്ടെ..’

ജനയുഗം വാരാന്തം 25 ഡിസംബർ 2016





Post a Comment

Thursday 2 February 2017

ഈ കഥ വായിക്കരുത്


വായനക്കാരാ, നിങ്ങളോടെനിക്കു പറയാനുള്ളത് ഒരേയൊരു കാര്യം മാത്രമാണ്‌. നിങ്ങൾ ഈ കഥ വായിക്കരുത്. ഈ കഥ വായിച്ചു കഴിഞ്ഞിട്ട് നിങ്ങൾക്കെന്തു സംഭവിച്ചാലും അതിന്‌ പൂർണ്ണ ഉത്തരവാദി നിങ്ങൾ മാത്രമായിരിക്കും.

ഒരിക്കൽ കൂടി പറയുന്നു..ഇതു നിങ്ങളുടെ അവസാനത്തെ അവസരമാണ്‌.. ഇത്രയും പറഞ്ഞിട്ടും നിങ്ങൾക്ക് വായിക്കണമെന്നു തോന്നുന്നുണ്ടെങ്കിൽ വായിച്ചോളൂ..

അയാൾ സിനിമ കണ്ടു കഴിഞ്ഞിറങ്ങുകയായിരുന്നു. മാറ്റിനി ഷോയ്ക്കാണ്‌ കയറിയത്. പ്രതീക്ഷകളില്ലാതെ കാണുവാൻ പോയത് കൊണ്ട്, നിരാശയും തോന്നിയില്ല. നല്ലതെന്നോ മോശമെന്നോ ഉറപ്പിച്ചു പറയാനാവില്ല. തിയേറ്റർ വിട്ടതും, കൂട്ടിൽ നിന്നും തുറന്നു വിട്ട കിളികളെ പോലെ ആളുകൾ നാലു പാടും ചിതറി. ചിലർ സൈക്കിളിൽ, ചിലർ ബൈക്കുകളിൽ. ആകെ മൊത്തം ബഹളം. ചിലർ സിനിമയിലെ നായകന്റെ പരാക്രമം കണ്ടതിന്റെ ആവേശവുമായി ചുരുട്ടിപിടിച്ച കൈയ്യുമായി ഇറങ്ങി നടക്കുന്നുണ്ട്. ഇപ്പോൾ അവരൊട് എന്തേലും ചോദിച്ചാൽ നല്ല രീതിയിലാവില്ല മറുപടി കിട്ടുക. ഫുഡ്പാത്തിലൂടെ അയാൾ നടന്നു. ഓഫീസ് വിട്ടതിന്റെ തിരക്കാണ്‌. തിരക്ക് പിടിച്ച മനുഷ്യർ. വീടണയാനുള്ള തിരക്കിലാണെല്ലാവരും. പ്രധാനവഴിയും കടന്ന് അയാൾ നടന്നു. മേൽപ്പാലവും കടന്ന് ഒരു ചെറിയവഴി മുറിച്ച് കടക്കുന്നതിനിടയിലാണ്‌ അയാൾ താഴെ കിടക്കുന്ന ഒരു തുണ്ട് കടലാസ് കണ്ടത്. ഒരു മുഷിഞ്ഞ കടലാസ്. നിറയെ ചെരുപ്പടയാളങ്ങൾ. അയാളതെടുത്ത് നോക്കി. നിറയെ കുനു കുനാന്ന് എന്തോ എഴുതി വെച്ചിട്ടുണ്ട്. അതൊരു കഥയായിരുന്നു. അയാളത് വായിക്കാൻ തുടങ്ങി.

“ഈ കഥ വായിക്കരുത്”

കഥയുടെ പേരു വായിച്ചപ്പോൾ ഒരേ സമയം ജിജ്ഞാസയും ഭയവും തോന്നി. ‘എന്താ ഈ കഥ വായിച്ചാൽ ?’ സിനിമയിലെ നായകന്റെ ധാർഷ്ട്യത്തോടെ അയാളത് സ്വയം ചോദിച്ചു. അയാൾ വായന തുടർന്നു.

“വായനക്കാരെ, നിങ്ങളോടെനിക്ക് പറയാനുള്ളത് ഒരേയൊരു കാര്യം മാത്രമാണ്‌. നിങ്ങൾ ഈ കഥ വായിക്കരുത്. ഈ കഥ വായിച്ചു കഴിഞ്ഞിട്ട് നിങ്ങൾക്കെന്തു സംഭവിച്ചാലും അതിന്‌ പൂർണ്ണ ഉത്തരവാദി നിങ്ങൾ മാത്രമായിരിക്കും”

അയാൾ ചുറ്റും നോക്കി. ആരും തന്നെ നോക്കുന്നില്ല. കടലാസ് തിരിച്ചും മറിച്ചും നോക്കി. മറുഭാഗത്ത് ഒന്നുമില്ല. വെറും ഒരു പേജ് മാത്രമുള്ള കഥ. കഥ തുടങ്ങുന്നതിനു മുൻപ് തന്നെ മുന്നറിയിപ്പ്..എന്താവാം കാരണം?. ഇതിനു മുൻപ് ഈ കഥ വായിച്ചവർക്ക് എന്താണ്‌ സംഭവിച്ചത്?. ഈ കഥ ആരാണെഴുതിയത്?. ഇനി..ഈ പറയുന്നത് സത്യമവുമോ?. അയാൾ ഒരു നിമിഷം ആലോചിച്ച ശേഷം കടലാസ് പാന്റിന്റെ പോക്കറ്റിലേക്ക് കുത്തിയിറക്കി.

അയാൾ നടപ്പ് തുടർന്നു. അപ്പോഴും ആ മുന്നറിയിപ്പ് കാതിൽ തന്നെ കുടുങ്ങികിടക്കുന്നതായി തോന്നി. എന്നാലും..ഒരു കഥ വായിച്ചാൽ എന്ത് സംഭവിക്കാനാണ്‌?. താൻ യുക്തിവാദിയല്ലെ?..നിരീശ്വരവാദിയല്ലെ?..ഏതോ ഒരാൾ എഴുതിയ എന്തോ ഒരു അബദ്ധം വായിച്ച് ഭയക്കുക എന്നു പറഞ്ഞാൽ?..
അല്പദൂരം കൂടി നടന്ന ശേഷം അയാൾ നിന്നു. എന്നിട്ട് പോക്കറ്റിൽ നിന്നും കടലാസെടുത്ത് വായന തുടങ്ങി. അടുത്തവരി ഇതായിരുന്നു.
“അയാൾ സിനിമ കണ്ടു കഴിഞ്ഞിറങ്ങുകയായിരുന്നു.”

ഹാ! താനിപ്പോൾ ഒരു സിനിമ കണ്ടിറങ്ങിയതല്ലെ ഉള്ളൂ?! ഈ കഥയും സിനിമയെ കുറിച്ചാണോ?. അയാൾ വായന തുടർന്നു.
“മാറ്റിനി ഷോയ്ക്കാണ്‌ കയറിയത്”.
അത്രയുമേ വായിച്ചുള്ളൂ. ഒരു വലിയ ശബ്ദം കേട്ട് തല തിരിക്കുമ്പോഴേക്കും ഒരു ടെമ്പോ അയാളേയും ഇടിച്ചു തെറുപ്പിച്ച്, തൊട്ടടുത്ത കനാലിലേക്ക് മറിഞ്ഞു. അപ്പോഴേക്കും അയാളുടെ കയ്യിൽ നിന്നും കടലാസ് തെറിച്ചു റോഡിലേക്ക് വീണു കഴിഞ്ഞിരുന്നു. ശബ്ദം കേട്ട് ഓടിക്കൂടിയവരുടെ കാലടികൾക്കടിയിൽ കിടന്ന് ആ കടലാസ്സമർന്നു.

ഇപ്പോഴും ആ കടലാസ് അവിടെ കിടപ്പുണ്ട്. അതാരെങ്കിലും വന്നെടുക്കുമോ?.. അതെടുക്കുന്നയാൾ അതിലെഴുതിയത് വായിക്കുമോ?..വായിച്ചാൽ അയാൾക്കെന്തെങ്കിലും സംഭവിക്കുമോ?..
നമുക്ക് കാത്തിരിക്കാം..

ഒരു കാര്യം കൂടി..
ഒരുപക്ഷെ നിങ്ങൾ ശ്രദ്ധിച്ചിരിക്കാം..ഈ കഥയുടെ പേരും “ഈ കഥ വായിക്കരുത്” എന്നു തന്നെ..

അത് തികച്ചും യാദൃശ്ചികമല്ല.

Post a Comment

Sunday 29 January 2017

പട്ടങ്ങൾ


ഒരോതവണയും അച്ഛനെ കുറിച്ച് സംസാരിക്കുമ്പോൾ അമ്മ ഒരോരോ പുതിയ കഥകളാണ്‌ പറഞ്ഞു തരിക. അനന്തസാദ്ധ്യതകളാണ്‌ അമ്മ പറയുന്ന കഥകൾക്ക്. ഒരിക്കൽ പറഞ്ഞു, അച്ഛൻ ഉപേക്ഷിച്ചു പോയതാണെന്ന്. മറ്റൊരിക്കൽ വള്ളം മുങ്ങി മരിച്ചു പോയെന്ന്.. മറ്റൊരിക്കൽ ദുബായ്‌ലേക്ക് ഉരു കയറി പോയെന്ന്..മറ്റൊരിക്കൽ വേറെയേതോ സ്ത്രീയുമായി എവിടേക്കോ..
സത്യം പറയുകയാണെങ്കിൽ അതെല്ലാം ഞാൻ വിശ്വസിച്ചു. സ്വന്തം ഭാവനയുടെ അതിർവരമ്പുകൾ നിരന്തരം ഭേദിക്കാൻ ശ്രമിക്കുന്ന ഒരു കലാകാരിയായിരുന്നു അമ്മ. ആ ഭാവനയുടെയരികിൽ നിന്നും പൊടിഞ്ഞിളകുന്നത് എന്റെ മേൽ വീഴാൻ ഞാനനുവദിച്ചു. അതാവാം എല്ലാം വിശ്വസിക്കാൻ ഞാൻ തയ്യാറായത്. ഏറ്റവും അതിശയകരമായ കാര്യം ഈ കഥകളെല്ലാം കേട്ടിട്ടും എനിക്കെന്റെ അച്ഛനെ തിരക്കിപോകാൻ ഒരിക്കൽ കൂടി തോന്നിയില്ല എന്നതാണ്‌!.

അമ്മ കഥകൾ മെനഞ്ഞെടുക്കുന്നത്രയും സ്വാതന്ത്ര്യം എനിക്കില്ലായിരുന്നു. സുഹൃത്തുക്കളോട്‌ ഒരോ തവണയും അച്ഛനെ കുറിച്ച് ഓരോ കഥകൾ പറയുകയാണെങ്കിൽ അതു സൃഷ്ടിക്കുന്ന ആശയക്കുഴപ്പം ഊഹിക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ. മറ്റൊരു കാരണം എനിക്ക് അമ്മയുമായി മത്സരിക്കുന്നതിൽ തീർത്തും താത്പര്യമില്ലായിരുന്നു എന്നതു തന്നെ. സമാനദുഖിതരെയാണ്‌ ഞാൻ സുഹൃത്തുക്കളായി കൂട്ടിയത്. പിതൃഹീനരായ സുഹൃത്തുക്കളായിരുന്നു അധികവും. ഒരേ നഷ്ടം പേറുന്നവർ കൂട്ടുകൂടുമ്പോൾ അവർക്കിടയിൽ അവരുടേതു മാത്രമായൊരാനന്ദം ഊറി വരുന്നത് സ്വാഭാവികം. അതിൽ മുങ്ങിക്കിടന്നു ഞാനവരോടൊപ്പം.

എന്നാലെന്റെ സ്വപ്നങ്ങളെ, ഭാവനകളെ, അടുക്കിനു വെച്ചിരുന്ന കഥകളെ തകർക്കുന്ന ഒരു സംഭവമുണ്ടായി. ഒരു നിസ്സാരസംഭവം. കത്തിനില്ക്കുന്ന ഒരുച്ചയിൽ വിയർപ്പിൽ കുതിർന്ന ഉടുപ്പണിഞ്ഞ് അച്ഛൻ കയറി വന്നു. ആ മനുഷ്യൻ ക്ഷീണിതനായിരുന്നു. നര ബാധിച്ച തലമുടി. ക്ഷീണമറിഞ്ഞ കണ്ണുകൾ. അഴുക്കു നിറഞ്ഞ കൈനഖങ്ങൾ. വിലകുറഞ്ഞ ചെരുപ്പ്. ഇതാണോ എന്റെ അച്ഛൻ?. ഒരു പക്ഷെ ഞാൻ നരബാധിതനായാൽ, നെഞ്ചു കുഴിഞ്ഞു പോയാൽ, കൺകോണുകളിൽ ചുളിവുകൾ വീണാൽ ആ രൂപവുമായി സാമ്യമുണ്ടാകും. ഒരു വിദൂരഛായ നിഷേധിക്കാനാവില്ല.

എന്നെ ‘മോനെ’ എന്നും അമ്മയെ ‘വിജയേ’ എന്നും ആ മനുഷ്യൻ കരച്ചിലോളം വലിഞ്ഞു പോയ ശബ്ദത്തിൽ വിളിച്ചു. തികഞ്ഞ നിസ്സംഗതയോടെ, ഒരപരിചതനെ കാണുമ്പോഴുള്ള ജിജ്ഞാസ പോലുമില്ലാതെ അമ്മ ആ മനുഷ്യനെ ഉഴിഞ്ഞു നോക്കിയിട്ടകത്തേക്കു കയറി പോയി. അടുപ്പിലെരിയുന്ന എന്തോ ഒന്ന് ഓർത്തതുപോലെ. എന്റെ വയസ്സൻ പ്രതിരൂപത്തെ ഒരു നിമിഷം നോക്കിനിന്ന ശേഷം ഞാനിറങ്ങി പോയി. ആരെയോ കാണുവാനോ, എന്തോ ആവശ്യത്തിനു പോവുകയാണെന്നൊ പോലെ. എന്തിനങ്ങനെ ചെയ്തുവെന്നറിയില്ല. അങ്ങനെ തോന്നി. അങ്ങനെ ചെയ്തു. അത്രമാത്രം.

ഇടയ്ക്ക് ഞാനൊർക്കും, ആ മനുഷ്യൻ എന്താവും അവിടെ തനിയെ നിന്നപ്പോൾ ചിന്തിച്ചിട്ടുണ്ടാവുകയെന്ന്, എന്തൊക്കെ ചെയ്തിട്ടുണ്ടാവുകയെന്ന്. ഒരുപക്ഷെ കസേരയിലുപേക്ഷിച്ച എന്റെ മുഷിഞ്ഞ ഷർട്ടെടുത്ത് മണത്ത് നോക്കിയിട്ടുണ്ടാവും. മുറ്റത്ത് അയയിൽ കിടക്കുന്ന അമ്മയുടെ വസ്ത്രങ്ങളിലേക്ക് കണ്ണു പായിച്ചിട്ടുണ്ടാവും. ഇരുകൈകളാൽ മുഖം പൊത്തി നിന്നിട്ടുണ്ടാവും. ഒരു പക്ഷെ ഒരു മൺകട്ട പോലെ അവിടെ പൊടിഞ്ഞു വീണിട്ടുണ്ടാവും.

രാത്രിയാണ്‌ ഞാൻ തിരികെ വന്നത്. വരുമ്പോഴും ഞാനൊന്നും പ്രതീക്ഷിച്ചിരുന്നില്ല. ആ മനുഷ്യൻ ഉമ്മറത്ത് ഒരു കോണിലിരുപ്പുണ്ടാവുമോ? - ആ ചിന്ത പോലുമുണ്ടായില്ല. പക്ഷെ എനിക്ക് വലിയൊരു നഷ്ടബോധമുണ്ടായി. ഒരിക്കലുമിനി അമ്മയ്ക്ക് പഴയതു പോലെ സ്വപ്നങ്ങൾ സൃഷ്ടിക്കാനാവില്ല. ഇനിയൊരിക്കലും അമ്മ അച്ഛനെ പറ്റി പറയുകയില്ല. ഒരു തവണ അസംഖ്യം ഭാവനകളിലൊന്ന് തോട് പൊളിച്ച് പുറത്ത് വന്നാലുള്ള അപകടങ്ങളിലൊന്നാണത്. ആ ഒരൊറ്റ കാരണം കൊണ്ട് ആ മനുഷ്യൻ എന്നെത്തേടി വരേണ്ടിയിരുന്നില്ല എന്നു പോലുമെനിക്ക് തോന്നി.

അമ്മ ഉറങ്ങിയതിനു ശേഷം ഞാൻ അലമാരിയുടെ ഏറ്റവും അടിയിലത്തെ തട്ടിൽ സൂക്ഷിച്ചിരുന്ന ചെറിയ ബോക്സ് എടുത്തു നോക്കി. കുട്ടിക്കാലത്ത് ഞാനുപോഗിച്ചിരുന്ന ജ്യോമട്രി ബോക്സായിരുന്നു അത്. അതിലാണമ്മ താലി സൂക്ഷിച്ചിരുന്നത്. ഞാൻ നോക്കുമ്പോൾ ആ ചെറിയ ആലിലത്താലി അവിടെയില്ലായിരുന്നു. എവിടെയാവുമത്?. ആ മനുഷ്യനു തന്നെ തിരികെ കൊടുത്തിട്ടുണ്ടാവുമോ?. അതോ അമ്മയത് ദൂരേക്ക് വലിച്ചെറിഞ്ഞിട്ടുണ്ടാവുമോ?. അതുവരേയ്ക്കും തോന്നാതിരുന്ന ഒരു ചോദ്യം എനിക്കന്നു തോന്നി. എന്തിനായിരുന്നു ആ താലി അമ്മ ഇത്രനാളും സൂക്ഷിച്ചിരുന്നത്?..

അയാൾ വന്നു പോയിട്ടിന്നുവരെ അച്ഛനെക്കുറിച്ച് അമ്മ പറഞ്ഞിട്ടില്ല. അമ്മയുടെ ഭാവനയുടെ പട്ടത്തിന്റെ ചരട് മുറിഞ്ഞ് പോയിട്ടുണ്ടാവും. എവിടെയോ ആ പട്ടം ചെന്നു വീണു പോയിട്ടുണ്ടാവും. ചിലപ്പോൾ മറ്റാരോ ആ പട്ടം എടുത്തിട്ടുണ്ടാവും. എന്റെ അമ്മയെ പോലെ മറ്റാരോ..




Post a Comment

Friday 27 January 2017

ബട്ടൺ


ഞാനവരെ കൂട്ടിക്കൊണ്ടു പോയി. ഭയം കാരണം എനിക്കൊന്നും സംസാരിക്കാൻ കഴിഞ്ഞിരുന്നില്ല. ഇന്നു രാവിലെയാണത് കണ്ടത്. പറമ്പിൽ വെറുതെ നടക്കാനിറങ്ങിയതായിരുന്നു. ഇതെന്റെ പൂർവ്വികസ്വത്തിന്റെ ഭാഗമെന്നു പറയാം. കരിയിലകൾ നിറഞ്ഞ ഒരു വലിയ പറമ്പ്. അവിടവിടെ ആകാശം മറച്ചു നില്ക്കുന്ന വന്മരങ്ങൾ. ഇവിടേക്ക് ഞാൻ വല്ലപ്പോഴുമേ വരാറുള്ളൂ. ഒരു വാരാന്ത്യസന്ദർശനം. അപ്പോഴാണത് കണ്ടത്. കരിയിലകൾക്കിടയിൽ ഒരു സ്ത്രീയുടെ ജഢം. അതെങ്ങനെ അവിടെ വന്നു? ആരു കൊണ്ടിട്ടു? എന്തിനു കൊണ്ടിട്ടു?. ഒരുപാട് ചോദ്യങ്ങൾ വന്നു. അതൊക്കെ പോലീസുകാരുടെ ജോലികളാണ്‌. ഞാൻ ഉടനെ തന്നെ വിവരമറിയിച്ചു. അവർ നായയെ കൊണ്ടു വന്നു മണപ്പിച്ചു. നായ അവിടെല്ലാം കിടന്നു കറങ്ങി പിന്നീട് റോഡ് വരെ ഓടി. പിന്നെ വഴിയറിയാതെ നിന്നു. ജഢം ഏതോ വാഹനത്തിലാവും കൊണ്ടു വന്നതെന്നാണ്‌ പ്രാഥമിക നിഗമനം. എന്നാലും എന്തിനിവിടെ? എന്റെ പറമ്പിൽ തന്നെ?. ആർക്കാണ്‌ എന്നോടിത്രയും വൈരാഗ്യം?. ഞാനെന്റെ ശത്രുക്കളുടെ പട്ടിക തയ്യാറാക്കി. എല്ലാരെയും നിരത്തി വെച്ചു. അപ്പൊഴാണൊരു കാര്യം വ്യക്തമായത്. എനിക്കവരൊക്കെ ശത്രുക്കൾ തന്നെ. പക്ഷെ അവർക്ക് ഞാനൊരു ശത്രുവാണോ എന്നെനിക്കുറപ്പിച്ച് പറയാനാവില്ല.

പോലീസ് മൃതശരീരപരിശോധന ആരംഭിച്ചു. ചിലപ്പോൾ പോസ്റ്റ്മോർട്ടം കൂടി ഇവിടെ വെച്ചു തന്നെ ചെയ്തേക്കും. സ്ത്രീയുടെ മുറുക്കെപിടിച്ച മുഷ്ടിക്കുള്ളിൽ നിന്നു ഒരു ചെറിയ ബട്ടൺ കിട്ടിയതായി പോലീസുദ്യോഗസ്ഥൻ പറഞ്ഞു. അയാൾ എന്റെ സുഹൃത്താണ്‌. എന്നെ ആ ബട്ടൺ കാണിച്ചു തന്നു. ഇളം നീലനിറമുള്ള ബട്ടൺ. ആ ബട്ടൺ കണ്ട ശേഷമാണ്‌ ഞാൻ വിയർത്തു തുടങ്ങിയത്. നാശം! അതെങ്ങനെയാണവളുടെ കൈയ്യിലെത്തിയതെന്ന് ഒരു പിടിയും കിട്ടുന്നില്ല. തലേന്ന് അതിന്റെ നൂലിളകിയിരിക്കുന്നത് ശ്രദ്ധയിൽ പെട്ടതാണ്‌. ഒരു ചെറിയ അലസത കാരണം പിന്നീടാകാം എന്നു വിചാരിച്ചത് എന്റെ പിഴ. അപ്പപ്പോൾ ചെയ്യേണ്ടത് അപ്പപ്പോൾ ചെയ്യണം എന്ന് പൂർവ്വികർ പറഞ്ഞത് എത്ര ശരിയാണ്‌. ഇപ്പോഴെന്റെ ആലോചന ആ പഴയ ഷർട്ട് എങ്ങനെ ഇല്ലാതാക്കാം എന്നതാണ്‌.




Post a Comment

Monday 23 January 2017

സുഹൃത്തിന്റെ പൂച്ച


സന്ധ്യ കഴിഞ്ഞാണ്‌ ഞാനവനെ കാണുവാൻ പോയത്.
അവസാനമായി കാണുവാൻ.
അവൻ അനക്കമില്ലാതെ വെളുത്ത തുണിയിൽ കിടക്കുന്നത് കണ്ടു.
ശാന്തമായ മുഖം. ദീർഘനിദ്രയിലെന്നേ തോന്നൂ.
മുറിക്കുള്ളിൽ പലരുടേയും നിലവിളികളും കരച്ചിലുകളും തങ്ങിനിൽപ്പുണ്ടായിരുന്നു അപ്പോഴും.
എന്നെ കടന്ന് ഒരാൾ മുറിക്കകത്തേക്ക് പോകുന്നത് കണ്ടു.
അയാൾക്ക് എന്റെ സുഹൃത്തിന്റെ ഛായയായിരുന്നു.
ഞാൻ അയാളെ തന്നെ നോക്കി നിന്നു.
സത്യത്തിൽ ഞാനെന്റെ ഉറങ്ങുന്ന സുഹൃത്തിനെ നോക്കുവാൻ കൂടി മറന്നു.
അയാൾ തങ്ങി നിന്നിരുന്ന നിലവിളികൾ ശ്രവിക്കുകയായിരുന്നു, സശ്രദ്ധം.
ഒരു പൂച്ചയുടെ കരച്ചിൽ അയാൾ പലതവണ ശ്രവിക്കുന്നത് ഞാൻ ശ്രദ്ധിച്ചു.
അയാൾ ഒരു പരിചിതനെ പോലെ അകത്തേമുറിയിലേക്ക് നടന്നു പോയി.
ഞാൻ വാതിക്കലിൽ നിന്നും കണ്ണെടുത്തതേയില്ല.
അല്പനേരം കഴിഞ്ഞയാൾ തിരിച്ചു വരുന്നത് കണ്ടു.
ആരേയും നോക്കാതെ എന്നേയും കടന്ന് പുറത്തേക്ക് പോയി.
അപ്പോൾ ഞാൻ കണ്ടു, അയാൾക്കൊപ്പം എന്റെ സുഹൃത്തിന്റെ പൂച്ചയെ.
അയാളുടെ കാലിനോട് ചേർന്ന്, വാലുരുമ്മി അത് നടന്നു പോയി.
ഇരുട്ടിലൂടെ അവരിരുവരും നടന്നു പോയി.
അതിനു ശേഷമിന്നുവരെ ആരും ആ പൂച്ചയെ കണ്ടിട്ടില്ല.


Post a Comment

Thursday 19 January 2017

ഉറവ തേടി


ഉത്തരേന്ത്യയിൽ അവധിക്കാലമാസ്വദിക്കുവാൻ വന്ന വിദേശികൾക്ക് മരുഭൂമിയിലെ കാഴ്ച്ചകൾ പുതുമയുള്ളതായിരുന്നു. ഫൈവ് സ്റ്റാർ ഹോട്ടലിൽ താമസം, മരുഭൂമിയിലൂടെ ഒട്ടകപ്പുറത്തിരുന്ന് യാത്ര, ചരിത്രയുദ്ധങ്ങൾക്ക് സാക്ഷിയായ ചില പഴയ കോട്ടകളിലേക്കുള്ള സന്ദർശനം, രാത്രി ചില കലാപരിപാടികൾ. ഇവയൊക്കെയും അവരുടെ ടൂർപാക്കേജിൽ ഉൾപ്പെടുത്തിയിരുന്നു. ഇത്രയും കുറഞ്ഞ ചിലവിൽ ഇത്രയും ആസ്വദിക്കാനാവുക! അവർ അന്യോന്യം അതേക്കുറിച്ച് പറഞ്ഞു. തിരികെ ചെല്ലുമ്പോൾ ഇവിടുത്തെ കാഴ്ചകളെ കുറിച്ച് എഴുതണം, പറയണം, എടുത്ത ഫോട്ടോകൾ വെബ് സൈറ്റിൽ അപ്‌ലോഡ് ചെയ്യണം. എല്ലാം ഇപ്പോഴെ അവരിൽ ചിലർ തീരുമാനിച്ചു കഴിഞ്ഞു.

ടൂർ ഗൈഡ് അവരെ മരുഭൂമിയ്ക്കരികിലുള്ള ഗ്രാമങ്ങളിലൂടെ വാഹനത്തിൽ കൊണ്ടു പോയി. അംബരചുംബികളായ കെട്ടിടങ്ങൾ അവരെ ആകർഷിക്കുകയില്ല. മൺമതിലുകളും, ഓലമേഞ്ഞ വീടുകളും, ആഴമേറിയ കിണറുകളും, അനവധി ആഭരണങ്ങളണിഞ്ഞ സ്ത്രീകളും..ഇതൊക്കെയാണ്‌ പുതിയ കാഴ്ച്ചവസ്തുക്കൾ. ഒരാഴ്ച്ച മുൻപ് അവർ മുംബൈയിലെ ചേരികളിലൂടെ യാത്ര ചെയ്തിരുന്നു. അതൊക്കെയും പലവിധ പാക്കേജുകളാണ്‌. അവർ ചേരികൾ കണ്ടിട്ടുണ്ടായിരുന്നില്ല. അത്രയധികം ആളുകൾ, അത്രയധികം വൃത്തിഹീനമായ ചുറ്റുപാടുകളിൽ, അത്രയും ഇടുങ്ങിയ മുറികൾക്കുള്ളിൽ താമസിക്കുന്നത് അവർക്ക് പുതുക്കാഴ്ച്ചയായിരുന്നു. അതൊക്കെയും നേരിൽ കാണാനാണ്‌ അവർ വന്നിരിക്കുന്നത്. അതൊക്കെയും കാണിച്ചു കൊടുക്കാനാണ്‌ ഗൈഡുകളെ നിയോഗിച്ചിരിക്കുന്നത്. അതിനാണവർ കാശ് കൊടുത്തിരിക്കുന്നത്.
ഒട്ടകപ്പുറത്തിരുന്നു യാത്ര ചെയ്യുക - ഇതാണ്‌ ഇന്നത്തെ കാര്യപരിപാടികളിൽ ആദ്യത്തേത്. എല്ലൂന്തിയ ഗ്രാമവഴികളിലൂടെ പൊടിപറത്തി അവരെയും വഹിച്ചു കൊണ്ട് വാഹനം പാഞ്ഞു പോയി. പുറത്തെ തീ വെയിലിലേക്ക് സഞ്ചാരികൾ കൂളിംഗ്ലാസ്സ് വെച്ച് കൗതുകത്തോടെ നോക്കിയിരുന്നു. ഇടയ്ക്കൊന്നു വാഹനം നിർത്തി പുറത്തിറങ്ങിയപ്പോഴാണവർ ചൂടിന്റെ ഉഗ്രത ശരിക്കുമറിഞ്ഞത്. അല്പനേരം കൊണ്ടു തന്നെ ചൂടിൽ പലരുടേയും മുഖവും കൈകളും വിയർപ്പ്പാട കൊണ്ട് നനഞ്ഞു. മിനറൽ വാട്ടർ നിറച്ച പ്ലാസ്റ്റിക് ബോട്ടിലുകൾ എല്ലാവരുടേയും കൈവശമുണ്ട്. പലരും കുപ്പി തുറന്ന് കുടിക്കാൻ തുടങ്ങി. ചുടുകാറ്റ് വീശിയപ്പോൾൻ പൊടി പാറി പലരുടെയും കണ്ണിൽ വീണു. കൂളിംഗ്ലാസ് വെച്ച് കണ്ണുകൾ മാത്രം പുറത്ത് കാണുംവിധം മുഖം വലിയ ഷാളുകൾ കൊണ്ട് മറച്ചത് ചിലർക്ക് രക്ഷയായി. ഏ സി യുള്ള വാഹനത്തിനുള്ളിൽ തിരികെ കയറിയപ്പോൾ അവർക്കെല്ലാവർക്കും ആശ്വാസമായി. അവർ വീണ്ടും യാത്ര തുടർന്നു. അല്പദൂരം കഴിഞ്ഞപ്പോൾ ദൂരെ നിരനിരയായി നടന്നു പോകുന്ന സ്ത്രീകളിലായി സഞ്ചാരികളുടെ ശ്രദ്ധ. തലവഴി തുണി കൊണ്ട് മൂടി, ഉച്ചിയിൽവെച്ച വലിയ മൺപാത്രങ്ങളുമായി പോകുന്ന സ്ത്രീകൾ. വിദേശിയർ ഗൈഡിനോട് ഇവർ എവിടേക്കാണ്‌ പോകുന്നതെന്ന് ചോദിച്ചു.
‘അവർ ദൂരെ വെള്ളം ശേഖരിക്കാൻ പോകുന്നവരാണ്‌’
‘എത്ര ദൂരം?’
‘അതു എട്ടു പത്തു കിലോമീറ്ററുകൾ നടന്നു പോകേണ്ടി വരും..ചിലർ രാവിലെ പോയാൽ വൈകുന്നേരമേ വരൂ’
വിദേശികൾ പരസ്പരം നോക്കി.
തലയിൽ ഒന്നിനു മുകളിൽ ഒന്നെന്ന മട്ടിൽ മൂന്നും നാലും കുടങ്ങൾ. ചിലർ കൈകളിലും കുടങ്ങൾ പിടിച്ചിട്ടുണ്ട്. കുട്ടികളും അവരുടെ കൂട്ടത്തിലുണ്ട്. ഉച്ചവെയിലിൽ അവർ മണലിലൂടെ നടന്നു പോകുന്നത് ചിലർ ഫോട്ടോ എടുത്തു. മണൽ തിളയ്ക്കുന്നുണ്ട്. സ്ഫടികഉടലുകളുള്ള സർപ്പങ്ങൾ ആകാശത്തേക്ക് പുളഞ്ഞുകയറി പോകുന്നത് പോലെയുണ്ട്. ഇളകിയാടുന്ന കാഴ്ച്ചകൾ.
‘കുറച്ചു കൂടി അടുത്തേക്ക് പോകാമോ?’ വാഹനത്തിലിരുന്ന ഒരാൾ അപേക്ഷാസ്വരത്തിൽ ചോദിച്ചു.
എങ്കിൽ അവരെ നന്നായി കാണാമായിരുന്നു. അവർക്കൊപ്പം ചില ഫോട്ടോകളും എടുക്കാമായിരുന്നു.
‘അതിനെന്താ?’ ഗൈഡ് വാഹനം അവർക്കടുത്തേക്ക് ഓടിക്കാൻ നിർദ്ദേശം നല്കി.
വിദേശികളുമായി വാഹനം വരുന്നത് കണ്ട് കൂട്ടമായി പോയ്ക്കൊണ്ടിരുന്ന സ്ത്രീകൾ നിന്നു. അവരിൽ ചിലർ മുഖം മറച്ചു. അവരുടെ കരിയെഴുതിയ കണ്ണുകൾ മാത്രം പുറത്ത് കാണാം. സ്ത്രീകൾ വെള്ളികൊണ്ടുള്ള ആഭരണങ്ങൾ ധരിച്ചിരുന്നു. അവരുടെ വസ്ത്രങ്ങൾ പലനിറത്തിലുള്ള തുണിക്കഷ്ണങ്ങളും, കണ്ണാടിച്ചില്ലുകളും, ചിത്രപണികളും കൊണ്ടലങ്കരിച്ചിട്ടുണ്ട്. കറുപ്പും ചുവപ്പും നിറമുള്ള ഇറുക്കമുള്ള വസ്ത്രങ്ങൾ. കൈകളിൽ ധാരാളം വെള്ളിനിറമുള്ള വളകൾ. നെറ്റിയിലേക്ക് നീണ്ടുകിടക്കുന്ന ആഭരണങ്ങൾ. ചിലർ മൂക്കുത്തി അണിഞ്ഞിട്ടുണ്ട്. മൺകലങ്ങളിൽ കൂടി ചിത്രപ്പണികളുണ്ടെന്നുള്ളത് ചിലർ ശ്രദ്ധിച്ചു.
‘ഫോട്ടോ എടുക്കാമോ?’ ചിലർ ഗൈഡിനോട് ചോദിച്ചു.
‘വൈ നോട്ട്?’
ചിലർ അടുത്ത് ചെന്നു നിന്നു ഫോട്ടോ എടുത്തു. ചിലർ സെൽഫോണിൽ സെൽഫികളെടുത്തു.
കുടവുമായി നടക്കുന്ന സ്ത്രീകളുടെ മുഖം അപ്പോഴാണ്‌ ചിലർ കണ്ടത്, ചൂടേറ്റ് തൊലിയടർന്ന മുഖങ്ങൾ. സൂക്ഷിച്ചു നോക്കുന്നത് കണ്ട് സ്ത്രീകൾ മുഖം മറച്ചു. അവരോടൊപ്പമുള്ള കുട്ടികളുടെ കണ്ണുകളിലും കൗതുകമില്ലായിരുന്നു. പറന്നു പാറിയ ചെമ്പൻ മുടി വശങ്ങളിലേക്കൊതുക്കി വെച്ച് കുട്ടികൾ സഞ്ചാരികളെ കണ്ണിമയ്ക്കാതെ നോക്കി നിന്നു. ഒരു പക്ഷെ വർഷത്തിൽ പലതവണ ഇതു പോലുള്ള സഞ്ചാരികളെ അവർ കണ്ടുമുട്ടുന്നുണ്ടാവും.
‘പോകാം?. ധാരാളം സ്ഥലങ്ങൾ കാണുവാനുണ്ട്’ ഗൈഡ് മര്യാദ നിറഞ്ഞ സ്വരത്തിൽ ഓർമ്മിപ്പിച്ചു.
സഞ്ചാരികൾ സ്ത്രീകളുടെ നേർക്ക് കൈ വീശി കാണിച്ചു കൊണ്ട് നടന്നു. ചിലർ എന്തോ ഓർത്ത പോലെ തിരിഞ്ഞു നിന്നിട്ട് സ്ത്രീകളുടെ കൂട്ടത്തിനു നേർക്ക് നടന്നു. പേഴ്സിനുള്ളിൽ നിന്നും ചിലർ നോട്ടുകളെടുത്തു. ചിലർ നാണയങ്ങളും.
‘ഇവർക്ക് ഇത് എവിടെ ചിലവാക്കാൻ പറ്റും?’
‘അതൊക്കെ ഇവർ എവിടെയെങ്കിലും കൊടുത്ത് മാറ്റി കൊള്ളും’
അവർ തമ്മിൽ പറഞ്ഞു.
എന്നാൽ നാണയങ്ങളോ നോട്ടുകളോ സ്വീകരിക്കാൻ സ്ത്രീകൾ മടിച്ചു.
‘ടേക്ക് ഇറ്റ് ..ടേക്ക് ഇറ്റ്’ വിദേശികൾ നിർബന്ധിച്ചു.
സ്ത്രീകൾ അപ്പോൾ സഞ്ചാരികളുടെ സഞ്ചിയിലേക്ക് കൈചൂണ്ടി.
‘ഇവർക്ക് നമ്മുടെ ബാഗ് വേണമെന്നാണൊ?’ വിദേശികളിൽ ഒരാൾ തമാശരൂപേണ പറഞ്ഞു.
സ്ത്രീകൾ ബാഗിനുള്ളിലേക്ക് തന്നെ വിരൽചൂണ്ടി നിന്നു.
‘ദിസ്?’ എന്നു ആശ്ചര്യത്തോടെ വിദേശി ബാഗിനുള്ളിൽ നിന്നും സ്ത്രീ ചൂണ്ടിക്കാണിച്ച വസ്തു എടുത്തു. അതൊരു മിനറൽ വാട്ടറിന്റെ ബോട്ടിലായിരുന്നു. സഞ്ചാരികൾ ബോട്ടിലുകൾ സ്ത്രീകളുടെ നേർക്ക് നീട്ടിപ്പിടിച്ചു. സ്ത്രീകളോടൊപ്പമുണ്ടായിരുന്ന കുട്ടികൾ മുന്നോട്ട് വന്ന് ബോട്ടിലുകൾ വാങ്ങി തിരിഞ്ഞു നടന്നു. ‘ഷാൽ വീ ഗോ?’ പിറകെ ഗൈഡിന്റെ ശബ്ദം കേട്ടപ്പോൾ സഞ്ചാരികൾ ഒന്നും പറയാതെ തിരിഞ്ഞ് വാഹനത്തിനു നേർക്ക് പതിയെ നടന്നു. സ്ത്രീകൾ തീവെയിലിലൂടെ വീണ്ടും നടന്നു തുടങ്ങി. വാഹനം നീങ്ങി. സഞ്ചാരികൾ കൂളിംഗ്ലാസ്സിലൂടെ സ്ത്രീകൾ കൂട്ടം കൂട്ടമായി മണലിലൂടെ നടന്നു പോകുന്നത് നിശ്ശബ്ദരായി നോക്കിയിരുന്നു.

Post a Comment

Monday 2 January 2017

അതിർത്തികളില്ലാതെ


അയാൾ വരാന്തയിലിരുന്നു പത്രം വായിക്കുകയായിരുന്നു. അടുത്തായി ഏതോ പുസ്തകം വായിച്ചു കൊണ്ട് മകളും.
‘പാക്കിസ്താനിലേക്ക് പറഞ്ഞയക്കണം’. വിവാദമായ പരാമർശത്തേക്കുറിച്ചും അതേച്ചൊല്ലി സാംസ്കാരികനായകന്മാരുടെ അഭിപ്രായങ്ങളും നിറഞ്ഞ വാർത്തകൾ മൗനമായി വായിക്കുന്നതിനു നടുവിലേക്കാണ്‌ മകളുടെ സംശയം കയറി വന്നത്.
‘അച്ഛാ, ഈ ഹിന്ദു എന്നു പറയുന്നവര്‌ ആരാ?’
അച്ഛൻ പത്രം മടക്കി മകളുടെ നേർക്ക് നോക്കിയിരുന്നു. മതം എന്ന വാക്ക് പോലും വീടിന്റെ പടിക്കകത്ത് കയറ്റരുത് എന്ന നിർബന്ധബുദ്ധിയുള്ള അയാൾ മറ്റൊരു രീതിയിൽ മകളുടെ സംശയം നിവർത്തിക്കാൻ തീരുമാനിച്ചു.
‘മോളെ, സിന്ധു എന്നൊരു നദിയുണ്ട്. അതിന്റെ കരേല്‌ പണ്ട് കൃഷിചെയ്തും മറ്റും ജീവിച്ചിരുന്നവരെയാണ്‌ ഹിന്ദുക്കൾ എന്നു വിളിച്ചു തുടങ്ങിയത്. കൃഷിക്ക് ഇഷ്ടം പോലെ വെള്ളം കിട്ടുമായിരുന്നത് കൊണ്ട് അവരവിടെ സുഖമായി ജീവിച്ചു’.
മറുപടി പറഞ്ഞുകഴിഞ്ഞപ്പോൾ അയാൾക്ക് സ്വന്തം വിജ്ഞാനത്തിലും വിഷം പുരളാത്ത മറുപടി കൊടുക്കാൻ കഴിഞ്ഞതിലും  അഭിമാനം തോന്നി. വീണ്ടും പത്രത്തിന്റെ വലിയ താളുകൾക്കിടയിലേക്ക് മുഖം പൂഴ്ത്തി വായന തുടങ്ങി.
ഒരു നിമിഷം എന്തോ ആലോചിച്ച മകൾ പുസ്തകത്തിൽ നിന്നും കണ്ണെടുക്കാതെ അടുത്ത ചോദ്യമെറിഞ്ഞു.
‘അച്ഛാ..ആ നദിയില്ലെ?..അതെവിടെയാണച്ഛാ?‘
മകളുടെ സംശയങ്ങൾ നൂലു പിടിച്ച പോലെ വരുന്നത് കണ്ട് അച്ഛനു സന്തോഷമായി. അയാൾ ഓർമ്മകളുടെ ഏടുകൾക്കിടയിൽ നിന്നും മുൻപ് വായിച്ചതൊക്കെയും വേഗത്തിൽ തിരെഞ്ഞെടുത്തു.
’മോളെ, ആ നദി ടിബറ്റ് എന്ന സ്ഥലത്ത് നിന്നും തുടങ്ങി, കാശ്മീരു വഴി ഒഴുകി പിന്നീട് പാക്കിസ്താനിലൂടെ അറബിക്കടലിൽ ചെന്നു ചേരും‘.
മറുപടി കേട്ട് തൃപ്തിയോടെ മകൾ പുസ്തകവായന തുടർന്നു.
അയാൾ ടിബറ്റിനേക്കുറിച്ചും, കാശ്മീരിനെ കുറിച്ചും, പാക്കിസ്താനെ കുറിച്ചും, അറബിക്കടലിനെ കുറിച്ചും പറയാൻ തയ്യാറെടുത്തു. അവൾ ചോദിക്കുന്നതും ഉടൻ പറയണം. അച്ഛനു അറിഞ്ഞു കൂടാത്ത വിഷയങ്ങളില്ല എന്ന് മകളറിയട്ടെ. അയാൾ മകളുടെ അടുത്ത ചോദ്യത്തിനായി മുഖം തിരിച്ചു.
’അച്ഛാ..അപ്പോ ശരിക്കും ഈ ഹിന്ദുക്കള്‌ ടിബറ്റീറ്റും കാശ്മീരിന്നും പാക്കിസ്താനീന്നും വന്നവരാ അല്ലെ?‘
മുറ്റത്തെ മരക്കൊമ്പിൽ നിന്നും ചില പക്ഷികൾ ചിറകടിച്ചുയർന്നു. അച്ഛൻ പത്രത്തിൽ മുറുക്കെ പിടിച്ചു. എന്താണ്‌ മകൾക്ക് മറുപടി കൊടുക്കേണ്ടത്?. ഉത്തരത്തിനായി പരതവെ ഉള്ളിൽ നിന്നും മറ്റൊരു ചോദ്യം മുളച്ചുയരുന്നതറിഞ്ഞു. ശരിക്കും ആര്‌ ആരെയാണ്‌ എവിടേക്കാണ്‌ പറഞ്ഞയക്കേണ്ടത്?. അകലെ അതിർത്തികളില്ലാത്ത ആകാശത്തു കൂടി പറന്നു പോകുന്ന പക്ഷിക്കൂട്ടങ്ങളെ കണ്ണെടുക്കാതെ നോക്കിയിരിക്കുമ്പോൾ അയാൾ ഒരു ചോദ്യം സ്വയം ചോദിച്ചു. അതിർത്തികളില്ലാത്ത പ്രപഞ്ചത്തിന്റെ ഒരു ഭാഗമാണ്‌ മനുഷ്യനും എന്നാരാണ്‌ മുൻപ് പറഞ്ഞത്?.

Post a Comment