Please use Firefox Browser for a good reading experience

Monday 20 March 2017

നിയോഗം (കഥ)


നിശാചരനാണയാൾ. ഇരുട്ടിൽ ഇരുട്ടാവാനും, വെളിച്ചത്തിൽ വെളിച്ചമാവാനും, നിറങ്ങളിൽ നിറമാവാനും കഴിയുന്നവൻ. ഗ്രാമങ്ങൾ അയാൾക്ക് ഒളിയിടങ്ങൾ. പട്ടണങ്ങൾ അയാൾക്ക് പണിയിടങ്ങളും. പ്രായം ചെന്നവരും, പക്വതയുള്ളവരുമായ പലരും അയാൾക്ക് ഉപദേശകരായിട്ടുണ്ട്. അവരിൽ നിന്നും പല പ്രമാണങ്ങളും അയാൾ സ്വീകരിച്ചിട്ടുണ്ട്. പ്രവൃത്തി കൊണ്ട് ഒരു കള്ളനാണയാൾ.

പകലും രാത്രിയിലുമായി അയാൾ രണ്ടു മൂന്ന് ദിവസങ്ങൾ ആ ഇരുനിലവീട് നല്ലതു പോലെ നിരീക്ഷിച്ചിരുന്നു. അതാണയാളുടെ രീതി. നിരീക്ഷിക്കുക, മനസ്സിലാക്കുക, പദ്ധതിയിടുക, പ്രവർത്തിക്കുക. നിരീക്ഷണത്തിൽ കണ്ടെത്തിയത് അയാൾ അക്കമിട്ട് നിരത്തി.
1. രണ്ടു പേരാണ്‌ വീട്ടിൽ താമസം.
2. സഹായത്തിനൊരു സ്ത്രീ വരും. അവർ പണി കഴിഞ്ഞു പകലു തന്നെ തിരികെ പോകും.
3. വീട്ടുകാരൻ നല്ല ഭേദപ്പെട്ട നിലയിലുള്ള ജോലിയിലാണ്‌. ധരിക്കുന്നത് മേൽത്തരം വസ്ത്രങ്ങളാണ്‌.
4. വീട്ടുകാരത്തി ജോലിക്ക് പോകുന്നത് ശ്രദ്ധയിൽപെട്ടിട്ടില്ല.
5. വെള്ളി, ശനി, ഞായർ എന്നീ ദിവസങ്ങളിലൊന്നിൽ ഇരുവരും ഒന്നിച്ച് പുറത്ത് കാറിൽ പോകും.
6. മടങ്ങി വരാൻ സമയമെടുക്കുന്നുണ്ട്.
7. അവർക്ക് കുട്ടികളില്ല.

ശേഖരിച്ച വിവരങ്ങൾ സമ്മാനിച്ച ധൈര്യവും ആത്മവിശ്വാസവുമായി ഒരു വെള്ളിയാഴ്ച്ച അയാൾ വീട്ടിനടുത്തായി പതുങ്ങി നിന്നു. സമയം ഇരുട്ടി വരുന്നു. ഇന്ന് അവരൊരിടത്തും പോയില്ലെങ്കിൽ നാളെ പോകും. അല്ലെങ്കിൽ മറ്റന്നാൾ. ക്ഷമയാണ്‌ ഒരു കള്ളന്റെ ഏറ്റവും വലിയ ഗുണം. ഒരു തരത്തിൽ ക്ഷമയുടെ കാര്യത്തിൽ ഭൂമിയെ പോലെയാവണം ഒരു കള്ളൻ. പലയിടത്തു നിന്നും, പലരിൽ നിന്നും അയാൾ പഠിച്ച പ്രമാണങ്ങളിൽ പ്രധാനം.

സന്ധ്യ അടുത്തതോടെ ഭർത്താവും ഭാര്യയും കാറിൽ പുറത്തേക്ക് പോകുന്നത് കണ്ടു. സിനിമ കാണാനാവാം. ചിലപ്പോൾ ഏതെങ്കിലും ബന്ധുവീട്ടിലേക്ക്. അല്ലെങ്കിൽ വെറുതെ പുറത്ത് നിന്നും ഭക്ഷണം കഴിക്കാൻ. കുട്ടികളില്ലാത്തതു കൊണ്ട് അവർക്ക് വീട്ടിൽ തന്നെ ഇരിക്കാൻ മടുപ്പുണ്ടാവും. ഒരു കള്ളൻ നല്ലൊരു മനശ്ശാസ്ത്രജ്ഞൻ കൂടി ആവണം. മറ്റാരും കാണാത്തത് കാണാനും, കേൾക്കാത്തത് കേൾക്കാനും, ചിന്തിക്കാത്തത് ചിന്തിക്കാനും കഴിയണം. അയാൾ, ഇരുട്ട് വന്ന് വഴിയും വീടും മൂടുന്നത് വരെ കാത്തിരുന്നു. വീട്ടിനടുത്ത് ഒരു ഒഴിഞ്ഞ പറമ്പാണ്‌. അതിന്റെ ഉടമസ്ഥൻ വിദേശത്താവണം. വെറുതെ കാടു പിടിച്ച് കിടക്കുന്നൊരിടം. പാമ്പുകളുടേയും, പഴുതാരകളുടേയും, പെരുച്ചാഴികളുടെയും ആവാസകേന്ദ്രം. അവറ്റകളുടെ സ്വർഗ്ഗം. ഇപ്പോൾ അയൽവാസികൾ ചപ്പുചവറുകൾ ഇടാൻ ആത്മാർത്ഥമായി ഉപയോഗിക്കുന്നൊരിടം. കള്ളൻ ആ പറമ്പിനുള്ളിലേക്ക് നടന്നു. കുറച്ച് നേരം കൂടി കാത്തിരുന്നപ്പോൾ പരിസരം പൂർണ്ണമായും ഇരുട്ടിൽ മുങ്ങി. തൊട്ടടുത്ത വീട്ടിൽ ഉറക്കെ ടി വി വെച്ചിരിക്കുന്നു. ടി വി ഒരു വലിയ അനുഗ്രഹമാണ്‌. വീട്ടിലെ എല്ലാരേയും ഒരേയിടത്ത് പിടിച്ചിരുത്താൻ അതിനു മാത്രമേ കഴിയൂ.

അയാൾ മതിലുചാടി വീടിന്റെ പിൻഭാഗത്തേക്ക് പോയി. പരിചയം കൊണ്ട് പഠിച്ച ചില കാര്യങ്ങളുണ്ട്. എല്ലാർക്കും മുൻവാതിൽ ഭംഗിയായി ഇരിക്കണമെന്നാണാഗ്രഹം. കൊത്തുപണികളും, അലങ്കാരപ്പൂട്ടുകളുമൊക്കെയുണ്ടാവും. എന്നാൽ പിൻവാതിൽ മിക്കവാറും കുറ്റമറ്റ രീതിയിലാവില്ല. അയാൾ കൈവശമുള്ള ഇരുമ്പു കമ്പികളും താൻ സ്വയം നിർമ്മിച്ചെടുത്ത ചില സാമഗ്രഹികളും പ്രയോഗിച്ച് വാതിൽ തുറന്നു. ധാരാളം സമയമുണ്ട്. ഭയക്കേണ്ട ഒരു കാര്യവുമില്ല. വലിയ വസ്തുക്കളിൽ അയാൾ താത്പര്യം കാണിച്ചിരുന്നില്ല. അതയാളുടെ ശൈലി ആയിരുന്നില്ല. ചെറുതും വിലകൂടിയതുമായ ചിലത്. ആഭരണങ്ങളാണുത്തമം. ഒരിക്കലും മുഴുവൻ വസ്തുക്കളും എടുത്തു കൊണ്ട് പോവരുത്. വലിയ മോഷണങ്ങൾ ശ്രദ്ധ ആകർഷിക്കും. പോലീസ്..പോലീസ് നായ..കേസ്. അതിലൊന്നും താത്പര്യമില്ല. പതിനായിരം രൂപയുണ്ടെങ്കിൽ അതിൽ അയ്യായിരമോ, ആറായിരമോ എടുക്കുക. അതാണതിന്റെ ഒരു മര്യാദ. അതാണേറ്റവും സുരക്ഷിതവുമായ രീതി.

മുറികളിൽ നിന്നും മുറികളിലേക്ക് നിഴൽ പോലെ അയാൾ നീങ്ങി. ഊഹിച്ചതു പോലെ മൂന്ന് കിടപ്പു മുറികൾ. മേശപ്പുറത്ത് നിന്നൊരു വാച്ചും, മേശവലിപ്പിൽ നിന്നും ഏതാനും നോട്ടുകളും, ഒരു സ്വർണവളയും ഇതുവരെ കിട്ടി കഴിഞ്ഞു. മതി. ഇത്രയും മതി. അത്യാഗ്രഹം ആപത്ത്. കുട്ടിക്കാലത്ത് സ്കൂളിൽ പഠിച്ചതും അതു തന്നെ. പഠിച്ചത് ഗുണം ചെയ്തു. മോഷണത്തിലും അതൊരു വലിയ പാഠമാണ്‌. തിരിഞ്ഞു നടക്കുമ്പോഴാണത് കേട്ടത്. ശക്തിയായി ആരോ ചുമയ്ക്കുന്നു. ശ്വാസക്കൂടിളകി വരും വിധം. തന്നെ കൂടാതെ മറ്റൊരാളോ?. ഇനി മറ്റൊരു കള്ളൻ?. എങ്കിൽ ചെന്നു കണ്ടു പറയണം. അല്ലെങ്കിൽ മര്യാദകേടാണ്‌. പ്രമാണങ്ങൾക്ക് വിരുദ്ധമാണ്‌. എടുത്തതിൽ പാതി പങ്കു വെയ്ക്കുകയോ, എടുക്കാത്തത് പറഞ്ഞ് കൊടുക്കുകയോ വേണം. അയാൾ ശബ്ദം കേട്ട മുറിയിലേക്ക് നടന്നു. അവിടെ കട്ടിലിലൊരു അനക്കം കണ്ടു. മൂടി പുതച്ചു കിടക്കുകയാണ്‌ ഒരു രൂപം. ഇതു താൻ ശേഖരിച്ച വിവരങ്ങളിൽ ഉൾപ്പെടാത്തതാണ്‌. എങ്ങനെയാണിതു വിട്ടുപോയത്?. ആരാണത്?. അയാൾ പൂച്ചനടത്തം അനുകരിച്ചു. കാലുകൾ മെത്ത പോലെ പതുപതുത്തതായി. മുറിയിലേക്ക് പാളി നോക്കി. അവിടെ കട്ടിലിൽ ഒരു വൃദ്ധൻ കിടപ്പുണ്ടായിരുന്നു. കണ്ണ്‌ രണ്ടും തുറന്നുപിടിച്ചിട്ടുണ്ട്. തിമിരം നിറഞ്ഞ കണ്ണുകൾ. കിടക്കുന്ന മെത്തയോളം ചുക്കിച്ചുളിഞ്ഞതാണയാളുടെ ചർമ്മം. അതിലൂടെ ഉന്തിയ എല്ലുകൾ ജനലിലൂടെ വന്ന നിലാവെളിച്ചത്തിൽ അവ്യക്തമായി കാണാം. അയാൾ പതിയെ അടുത്തേക്ക് ചെന്നു. വൃദ്ധൻ കൈ കൊണ്ട് എന്തൊക്കെയോ ആംഗ്യങ്ങൾ കാട്ടുന്നുണ്ട്. എന്തെന്ന് മനസ്സിലാവുന്നില്ല. എന്തെങ്കിലും ചോദിച്ചാലോ?. ചിലപ്പോൾ അപരിചിത ശബ്ദം കേട്ട് നിലവിളിച്ചാൽ?. അപകടം. വൃദ്ധന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. ജീവിതം വരച്ചിട്ട ചുളിവുകൾ, വരകൾ. ഒരായുസ്സിന്റെ ദൈന്യം മുഴുക്കെയുമാ മുഖത്ത് തെളിഞ്ഞു കിടപ്പുണ്ട്. വൃദ്ധൻ എന്തോ പറയാൻ ശ്രമിക്കുന്നുണ്ട്. അയാൾ ചെവി വൃദ്ധന്റെ മുഖത്തേക്ക് ചേർത്തു. കാറ്റൂതി വിടുന്നത് പോലെ. ഒരുപക്ഷെ പല്ലുകൾ നഷ്ടപ്പെട്ടത് കാരണം വാക്കുകൾ വെറും ശബ്ദങ്ങളായി പുറത്തേക്ക് തെറിക്കുകയാവാം. അല്ലെങ്കിൽ ഓർമ്മയില്ലാതെ എന്തോ അർത്ഥം നഷ്ടപ്പെട്ട വാക്കുകൾ ഉരുവിടുകയാവാം. സൂക്ഷിച്ചു നോക്കുമ്പോൾ കണ്ടു, വൃദ്ധൻ നാവ് നീട്ടുന്നത്. വരണ്ട ചുണ്ടിൽ നാവു കൊണ്ടുഴിയുന്നത്. ഓ! പാവത്തിനു ദാഹിക്കുകയാണ്‌!. ചുറ്റിലും നോക്കുമ്പോൾ കണ്ടു, മേശപ്പുറത്തൊരു ഗ്ലാസ്സിൽ വെള്ളം വെച്ചിരിക്കുന്നത്. അതൊരു ചെറിയ പാത്രം കമഴ്ത്തി വെച്ച് അടച്ചിട്ടുണ്ട്. എന്തു ചെയ്യണം?. വയസ്സനു ശരിക്കും കണ്ണു കാണുന്നുണ്ടാവില്ല. ഉറപ്പാണ്‌. അല്ലെങ്കിൽ ഇതിനകം നിലവിളിച്ചേനെ. വെള്ളം കൊടുക്കണോ?. അതോ ശബ്ദമൊന്നുമുണ്ടാക്കാതെ തിരിച്ചു പോകണോ?. അതാണ്‌ സുരക്ഷിതം. മോഷ്ടിക്കാൻ വന്നാൽ മോഷണം മാത്രം ചെയ്യുക. തസ്ക്കരഗുരുക്കന്മാർ ആവർത്തിച്ചുപദേശിച്ചത് ചെവിയിൽ മുഴങ്ങുന്നു. അയാൾ തിരിച്ചു നടക്കാൻ ഭാവിച്ചു. എന്നാൽ വൃദ്ധൻ ഞരങ്ങുന്ന ശബ്ദം കേട്ടു നിന്നു. ചേതമില്ലാത്ത ഉപകാരം ചെയ്യാനുള്ളൊരു അവസരം. ഇനി തന്റെ സാന്നിധ്യം തിരിച്ചറിഞ്ഞ് നിലവിളിച്ചാൽ തന്നെ ശബ്ദം വീടിനു പുറത്തേക്ക് പോവുമെന്നു തോന്നുന്നില്ല. അത്രയ്ക്കും അവശനാണ്‌. സാവധാനം തിരികെ ചെന്ന് ഗ്ലാസ്സെടുത്തു. വൃദ്ധന്റെ താടിയിൽ പിടിച്ച് പതിയെ വായിലേക്ക് വെള്ളമൊഴിച്ചു കൊടുത്തു. ഒരിറക്ക് കുടിച്ചപ്പോൾ സമാധാനമായെന്നു തോന്നി. വൃദ്ധൻ വീണ്ടും വായ പൊളിച്ചു. ഒരിക്കൽ കൂടി ഗ്ലാസ്സ് ചെരിച്ചു പിടിച്ചൊഴിച്ചു. ചുണ്ടിനു സമീപം വീണ ഒന്നു രണ്ടു തുള്ളികൾ തുടച്ചു കൊടുത്തു. വൃദ്ധൻ കണ്ണുകളടച്ചു പിടിച്ചു ഒന്നു ദീർഘമായി ശ്വാസമെടുത്തു.  അയാൾ ആ മുഖത്തേക്ക് തന്നെ നോക്കി നിന്നു. ഏതോ വിദൂര പരിചയം. എല്ലാവരിലും ആരുമായിട്ടെന്തെങ്കിലും സാമ്യമുണ്ടാവും. വൃദ്ധൻ ശ്വാസം പുറത്തേക്ക് വിട്ടതായി തോന്നിയില്ല. മുഖത്തൊരു മന്ദഹാസം നിറഞ്ഞിരിപ്പുണ്ട്. കുറച്ച് നേരം കൂടി ആ ചിരി നിറഞ്ഞ മുഖത്തേക്ക് നോക്കി നിന്നപ്പോൾ സംശയമായി. അയാൾ കുനിഞ്ഞ് നെഞ്ചിലേക്ക് മുഖം ചേർത്തു. മിടിപ്പ് ശബ്ദമില്ല. വീടു പോലെ ആ ശ്വാസക്കൂടും നിശ്ശബ്ദം. ഒരിക്കൽ കൂടി മന്ദഹാസം നിറഞ്ഞ മുഖത്തേക്ക് നോക്കി നിന്നു. ഇനി ഇവിടെ എന്തിനാണ്‌ നില്ക്കേണ്ടത്?. താനൊരുപക്ഷെ ഇവിടെ, ഇന്ന്, ഈ സമയത്ത് വന്നു കയറിയത് ഇതിനാവും. ഒരിറ്റു വെള്ളം പകരാൻ. ഇതാവണം തനിക്കായി ഇവിടെ ഒരുക്കി വെച്ചിരുന്ന നിയോഗം. അതോ താൻ അവിടെ എത്തിപ്പെടേണ്ടത് ആ വൃദ്ധന്റെ നിയോഗങ്ങളുടെ ഭാഗമായിരുന്നൊ?. സത്യത്തിൽ താൻ ആരുടെ നിയോഗത്തിന്റെ ഭാഗമാണ്‌?. അയാൾ വൃദ്ധരൂപത്തിനെ ഒന്നു കൂടി നോക്കിയ ശേഷം പതിയെ പിൻവാതിൽ ലക്ഷ്യമാക്കി നടന്നു. ആരുമറിയരുത്. ഈ ഭാഗത്തേക്കിനി വരികയുമരുത്. അയാൾ പഠിച്ചെടുത്ത പ്രമാണങ്ങളോർത്തെടുത്ത് കൊണ്ട് ഇരുട്ടിലേക്ക് നടന്ന് അപ്രത്യക്ഷനായി.

കേരള കൗമുദി ആഴ്ച്ചപ്പതിപ്പ് ഡിസംബർ 20 2017

Post a Comment

Monday 13 March 2017

ബലൂൺ


















മാർച്ച് 26 2017 മാതൃഭൂമി വാരാന്തപ്പതിപ്പിൽ പ്രസിദ്ധീകരിച്ചത്.


അയാൾ രാവിലെ തന്നെ പുറത്തേക്കിറങ്ങി നടന്നു. ഒരു ബലൂൺ വാങ്ങണം. കടക്കാരനോടൊരു ബലൂൺ ആവശ്യപ്പെട്ടു.
‘പിറന്നാളാണ്‌, അല്ലെ..?’
‘ഉം’
കാശെടുക്കാൻ പോക്കറ്റിലേക്ക് കൈ നീട്ടിയപ്പോൾ കടക്കാരൻ തടഞ്ഞു.
‘വേണ്ട, നമ്മുടെ മോളല്ലെ?’
തിരികെ നടക്കുമ്പോൾ ആ കുഞ്ഞുമുഖമയാൾ കണ്ടു.
ബലൂൺ വീർപ്പിക്കുമ്പോൾ ഒരു പൂവിടരുംപോലെ മുഖം വിടരുന്നത്..കണ്ണുകൾ വലുതാവുന്നത്.
ബലൂണിന്റെ കാറ്റ് കുറഞ്ഞ്, അത് ശുഷ്ക്കിച്ച് ചെറുതാവുമ്പോൾ ഒരു തൊട്ടാവാടിയില പോലെ മുഖം വാടുന്നത്..കുനിഞ്ഞു പോകുന്നത്..

വീട്ടിലേക്ക് കയറിച്ചെന്ന് അയാൾ ബലൂൺ വീർപ്പിക്കാൻ തുടങ്ങി.
പിന്നീടതിന്റെ കഴുത്തിൽ, നൂലുകൊണ്ടൊരു കെട്ടിട്ടു. അകത്തെ മുറിയിലേക്ക് പോയി മേശപ്പുറത്തിരുന്ന ഫോട്ടോയുടെ മുന്നിൽ വെച്ചു.
‘എന്നും..നമ്മുടെ മോൾക്ക് അഞ്ചുവയസ്സ്..അല്ലെ?’
പതിയെ അത് പറയുമ്പോൾ കട്ടിലിൽക്കിടന്ന സ്ത്രീരൂപം അടക്കിപ്പിടിച്ച് തേങ്ങി.
അയാളോർത്തു, ബലൂണുമായി വിടർന്ന കണ്ണുകളോടെ അന്നവൾ പറഞ്ഞത്.
‘അച്ഛാ, ഞാനിത് അങ്കിളിനെ കാണിച്ചിട്ട് വരാം..’
അതു പറഞ്ഞവൾ തുറന്നുകിടന്ന വാതിലിലൂടെ അടുത്ത വീട്ടിലേക്കോടിയത്..
അതവളുടെ അഞ്ചാം പിറന്നാൾ ദിവസമായിരുന്നു.




Post a Comment