Please use Firefox Browser for a good reading experience

Sunday 3 December 2023

അറുപത് പടികൾ കടന്ന്...


അറുപത് പടികൾ...ഞാൻ എണ്ണി നോക്കിയതാണ്‌.
എന്റെ അപാർട്ട്മെന്റിലേക്കുള്ളത്.
മനഃപൂർവ്വം എണ്ണിയതാണ്‌.
എണ്ണിപോയതാണ്‌.
ഇതുവരേയും എണ്ണിയിരുന്നില്ല്ല.
എണ്ണാൻ തോന്നിയിരുന്നില്ല.
എണ്ണാൻ അവസരം കിട്ടിയിരുന്നില്ല.

ലിഫ്റ്റ് കേടായതെന്നാണ്‌?
അറിയില്ല്ല. ഓർക്കാനാവുന്നില്ല.
ഓറ്റയ്ക്കാവുമ്പോൾ ഓർമ്മകൾ തേഞ്ഞ് തുടങ്ങും.
മാറാലകൾ നിറഞ്ഞ മുറി പോലെയാവും.

പടികളും എന്റെ കാൽമുട്ടുകളും മത്സരത്തിലാണിപ്പോൾ.
പടികൾ പണ്ടേ മത്സരിക്കാൻ മിടുക്കരാണ്‌!
മത്സരിക്കാൻ ജനിച്ചവർ!
എന്റെ കാൽമുട്ടുകൾ ഇങ്ങനെ ഒരു മത്സരം വരുന്നതെങ്ങനെയറിയാനാണ്‌?!
അത് കൊണ്ട് തയ്യാറെടുത്തിരുന്നില്ല; ഒന്നിനും.

ലിഫ്റ്റിനടുത്ത് ശിവരാമേട്ടൻ നിൽക്കും, ലിഫ്റ്റ് കേടായിട്ടും.
ശിവരാമേട്ടൻ മാത്രം.
ശിവരാമേട്ടൻ എന്നും അവിടെയുണ്ടായിരുന്നു.
ആരും അതുവരേയും ശ്രദ്ധിച്ചിരുന്നില്ല.
ശ്രദ്ധിക്കേണ്ട കാര്യമുണ്ടായിരുന്നില്ല.
എന്തിനാണിപ്പോഴും ശിവരാമേട്ടൻ അവിടെ?
ചിലപ്പോൾ കാണുമ്പോൾ ചിരിക്കാൻ വേണ്ടിയാവും.
ചിരിക്കാൻ മാത്രം.
പിശുക്കില്ലാതെ ചിരിക്കാൻ.
ചിലപ്പോൾ ലിഫ്റ്റ് കേടായെന്ന് പറയാൻ മാത്രമാവും.
ഇനി കാൽമുട്ടുകളും പടികളും തമ്മിലുള്ള മത്സരം തുടങ്ങാൻ പോവുകയാണെന്ന് സൂചിപ്പിക്കാനാവും.

അമ്പത്തിയൊമ്പതാമത്തെ പടിയിൽ നിൽക്കുമ്പോൾ ഒരാശ്വാസം.
ഇനിയൊരു പടി കൂടി.
വെറും ഒരു പടി കൂടി മാത്രം.
എന്റെ പ്രായവും പടികളുടെ എണ്ണവും ഒന്ന്.
മുകളിലേക്ക് ഇനിയും പടികളുണ്ട്.
കയറണമെന്നുണ്ട്...പക്ഷെ കാൽമുട്ടുകൾ.

അങ്ങനെയാണ്‌ രാത്രി ഞാൻ രണ്ടും കല്പിച്ച് കയറിപോയത്.
മുകളിൽ ടെറസ്സാണ്‌.
ശൂന്യം.
മുഴുവനും നക്ഷത്രങ്ങളുടെ പ്രകാശം.
ശൂന്യതയുടെ പ്രകാശം.
ഇരുട്ടെന്ന് വിചാരിച്ചിരുന്നിടത്തും പ്രകാശം!
ഞാൻ പടികളിറങ്ങി താഴേക്ക് പോയില്ല.
താഴെ എന്ത് ചെയ്യാനാണ്‌?!
ഇവിടെ എനിക്ക് കൂട്ട് നക്ഷത്രങ്ങളുണ്ട്.
ഒറ്റയ്ക്കല്ല.
മുകളിൽ ചെല്ലുമ്പോൾ ഒറ്റയ്ക്കായി പോവുമെന്ന് ഭയമുണ്ടായിരുന്നു.
ഇല്ല, ഭയമില്ല, ഭയക്കേണ്ടതില്ല.
ഇവിടം സുന്ദരമാണ്‌.
ഇവിടെ ഞാൻ നഷത്രങ്ങളുടെ ഭാഗമാണ്‌!


Post a Comment

പഴയൊരു ട്രങ്ക് പെട്ടി


ഇന്നലെയാണാ പഴയ പെട്ടിയേക്കുറിച്ചോർത്തത്.
ഇന്നാണാ പഴയ ട്രങ്ക് പെട്ടി ഞാൻ പുറത്തേക്കെടുത്തത്.
കട്ടിലിനടിയിലായിരുന്നു അതുവരെ.
നിറം ഇലപ്പച്ചയോ, ആകാശനീലയോ?
അതോ വിപ്ലവചുവപ്പോ?
നിറമെല്ലാം തുരുമ്പ് തിന്നു.
തുരുമ്പ് ബാക്കി വെച്ച പെട്ടി.

അതിനു മുകളിൽ കൈയ്യും കാലും കുത്തി നിന്ന കട്ടിലിൽ,
അമ്മ കിടന്നിരുന്നു - കഴിഞ്ഞാഴ്ച്ച വരെ.
തിരിഞ്ഞും മറിഞ്ഞും അമ്മ കിടന്നു.
ഉറങ്ങിയും, ഉണർന്നും കിടന്നു.
ഓർത്തും, മറക്കാൻ ശ്രമിച്ചും കിടന്നു.
കരഞ്ഞും, കരച്ചിലടക്കിയും കിടന്നു.
കമഴ്ന്നും, മലർന്നും കിടന്നു.
അപ്പോഴെപ്പോഴോ കണ്ണീരൂർന്നാ പെട്ടിയിൽ വീണു കാണും.
കുതിർന്ന്, നിറമെല്ലാമിളകി കാണും.
എന്നിട്ടുമത് അതിജീവിച്ചു.
പക്ഷെ...അമ്മയ്ക്കായില്ല.

തുറന്നു കണ്ടിട്ടില്ല, ഞാനാ പെട്ടി ഇതുവരെ.
ഉള്ളിലെന്താണെന്നുമറിയില്ല.
നിറം മങ്ങിയ തുണികൾ?
മഷി മങ്ങിയ കടലാസുകൾ?
ഓർമ്മകളൊട്ടിപ്പിടിച്ച സമ്മാനങ്ങൾ?
ചിലപ്പോഴതൊന്നുമാവില്ല.
ചിലപ്പോഴതെല്ലാമാവാം.
പൂട്ടിയ പെട്ടി മുന്നിലിരുപ്പുണ്ട്.
മുന്നിൽ വാ പൂട്ടി ഞാനും.
പെട്ടിക്കെന്റെ ഭാഷയും, എനിക്ക് പെട്ടിയുടേതുമറിയില്ല.
എവിടെയാണതിന്റെ താക്കോൽ?
കാണാതായതാവില്ല, കളഞ്ഞതാവും.
അമ്മയുമതു പോലെയായിരുന്നു,
താഴിട്ടു പൂട്ടിയ പെട്ടി പോലെ.
താക്കോൽ കളഞ്ഞ പെട്ടി പോലെ.

ഈ പെട്ടിക്കുള്ളിലെന്താണ്‌?
അറിയില്ല, അറിയിച്ചതുമില്ല.
ചോദിച്ചില്ല, പറഞ്ഞതുമില്ല.
കണ്ടിട്ടില്ല, നോക്കിയിട്ടുമില്ല.
കുഞ്ഞുമോൻ വന്നു ചോദിക്കുന്നു,
എന്താണതിന്റെ ഉള്ളിലെന്ന്...
അറിയില്ലെങ്കിലും പറയണമെന്നുണ്ട്,
ഒസ്യത്തിലില്ലാത്തതാണെന്ന്...
കൈമാറി കിട്ടിയ നിധിയാണെന്ന്...
അതിനുള്ളിൽ മൗനമാണെന്ന്...ഓർമ്മകളാണെന്ന്..
അമ്മമണമുള്ള വസ്തുക്കളാണെന്ന്...
കൊച്ചു മകനായി വാങ്ങി വെച്ച സമ്മാനങ്ങളാണെന്ന്...
വരാമായിരുന്നെനിക്ക്...ഒരുവട്ടമെങ്കിലും...

Post a Comment