Please use Firefox Browser for a good reading experience

Tuesday 21 November 2017

‘ഉടൽദാനം’ - രണ്ടാമത്തെ പുസ്തകം






















സുഹൃത്തുക്കളെ,

എന്റെ രണ്ടാമത്തെ പുസ്തകം ‘ഉടൽദാനം’ ഇപ്പോൾ ബുക്ക് സ്റ്റാളുകളിൽ ലഭ്യമാണ്‌.

പുസ്തകത്തിനെ കുറിച്ചുള്ള വിവരങ്ങൾ ഇതാണ്‌:
പേര്‌: ‘ഉടൽദാനം’
എഴുതിയത്: സാബു ഹരിഹരൻ
പബ്ലിഷർ: സൈകതം ബുക്സ്, കോതമംഗലം
10 കഥകൾ
72 പേജുകൾ
വില: 65/- രൂപ

ദേശാഭിമാനി വാരിക, കേരളകൗമുദി ഓണപ്പതിപ്പ്, മാതൃഭൂമി വാരാന്തം, കേരള കൗമുദി വാരാന്തം എന്നിവയിൽ പ്രസിദ്ധീകരിച്ചു വന്ന കഥകൾ സമാഹാരത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പുസ്തകം ഓൺലൈനിൽ വാങ്ങുവാൻ ദയവായി ഇവിടെ നോക്കൂ:
http://www.saikathambooks.com/index.php?route=product/product&product_id=291&search=udaldanam


എല്ലാ മാതൃഭൂമി പുസ്തകോത്സവത്തിലും പുസ്തകം ലഭ്യമാണ്‌.

എല്ലാരും വായിച്ചഭിപ്രായം അറിയിക്കും എന്നു പ്രതീക്ഷിക്കുന്നു.
നന്ദി.

സസ്നേഹം,
സാബു ഹരിഹരൻ


Post a Comment

Wednesday 8 November 2017

തിരികെ പോകുന്നവർ


യുദ്ധം തുടങ്ങി ഏഴാം നാളാണ്‌ അതിർത്തി കടന്ന് അവരെത്തിയത്. അതൊരു ചെറിയ സംഘമായിരുന്നു. പലയിടത്തും ഒളിച്ചിരുന്നും, മുള്ളും പാറകളും നിറഞ്ഞ ഇടങ്ങളിലൂടെ നടന്നും, ചുട്ടുപഴുത്ത മൺകൂനകൾക്ക് പിന്നിലൊളിച്ചുമൊക്കെയാണവർ വന്നത്. അവർ മുഷിഞ്ഞ വസ്ത്രങ്ങൾ ധരിച്ചവരും, ക്ഷീണിതരും മുറിവേറ്റവരുമായിരുന്നു. വിശപ്പും ദാഹവും ഭയവും ചേർന്ന് അവരുടെ മുഖങ്ങളിൽ നിന്നും ചിരി മായ്ച്ചു കളഞ്ഞിരുന്നു. കുട്ടികൾ അപരിചിതരുടെ നേർക്ക് നോക്കുവാൻ കൂടി ഭയപ്പെട്ടു. മാതാപിതാക്കളുടെ അയഞ്ഞ വസ്ത്രങ്ങൾക്കുള്ളിൽ ചുരുണ്ടും പതുങ്ങിയുമാണവരിരുന്നത്. വരുന്നവരെ സ്വീകരിക്കാൻ കൂടാരങ്ങൾ തയ്യാറാക്കിയിരുന്നു. കട്ടിയുള്ള തുണികൊണ്ടു തടിക്കാലുകളിൽ വലിച്ചു കെട്ടിയ ചെറുകൂടാരങ്ങൾ. അതിനുള്ളിൽ കയറിയപ്പോൾ തങ്ങൾ ഏതോ സർക്കസ്സ് കൂടാരത്തിനുള്ളിൽ കയറിയതായും, മുഖത്ത് ചായം തേയ്ക്കാതെ കൂടിയും കോമാളികളായി മാറിയതായും അവർക്ക് തോന്നി. അഭയം തേടി വരുന്നവർക്കായി മരുന്നും, റൊട്ടിയും വസ്ത്രങ്ങളും കരുതിയിരുന്നു. നിമിഷങ്ങൾക്കകം തന്നെ അവ നിറച്ചുവെച്ച കൂടകൾ കാലിയായി. ആർത്തിയോടെ അവർ ജലം കുടിക്കുകയും തല വഴി ഒഴിച്ച് ശരീരം തണുപ്പിക്കുകയും ചെയ്തു. തങ്ങളിനി ഒരിക്കലും തിരികെ പോകില്ലെന്നു അവരിൽ പലരും മനസ്സിൽ ആവർത്തിച്ചാവർത്തിച്ചാണയിട്ടു കൊണ്ടിരുന്നു. ചിലർ മനസ്സിൽ പറഞ്ഞത് പിറുപിറുക്കലുകളായി പുറത്തേക്ക് ഉറുമ്പുകളെ പോലെ ഒന്നൊന്നായി വന്നു.

രാത്രിയായപ്പോൾ അവർ തീ കൂട്ടി അതിനു ചുറ്റിലുമായി ഇരുന്നു. അവർ മൗനം കൊണ്ടും കണ്ണുകൾ കൊണ്ടും മാത്രമാണ്‌ സംസാരിച്ചത്. തീവെളിച്ചത്തിലേക്ക് നോക്കി ചിലർ കണ്ണു ചിമ്മാതെ ഇരുന്നു. അവർ തീച്ചൂടിനേക്കാൾ ചൂടുള്ള അനുഭവങ്ങളിലൂടെ നടന്ന് പൊള്ളലേറ്റവരായിരുന്നു. തങ്ങൾക്കൊപ്പം വരാൻ കൂട്ടാക്കാതെ നിന്നവരുടെ വിധിയെ ഓർത്തുകൊണ്ട് പലരും വെളിച്ചത്തിലേക്ക് നോക്കി കരയുകയും ചിരിക്കുകയും ഒപ്പം ചെയ്തു. കുട്ടികൾ മാതാപിതാക്കളുടെ മടിയിൽ തല ചായ്ച്ച് കിടന്നുറങ്ങി. അവരുടെ എണ്ണമയമില്ലാത്ത മുടിയിഴകളിലൂടെ അമ്മമ്മാരുടെ വിറപൂണ്ട വിരലുകൾ സഞ്ചരിച്ചു. കുട്ടികളുടെ സ്വപ്നങ്ങളെ കുറിച്ചായിരുന്നു അവർ അപ്പോൾ ഓർത്തു കൊണ്ടിരുന്നത്.
‘എനിക്ക് വലുതാവുമ്പോൾ വിമാനം പറത്തണം’
‘നിറയെ ചിത്രങ്ങൾ വരയ്ക്കണം’
‘വലിയ കെട്ടിടങ്ങൾ വെയ്ക്കണം’
ഇതൊക്കെയും പറഞ്ഞ കുട്ടികൾ തളർന്നു മയങ്ങുന്നു. ചിലപ്പോൾ കുട്ടികൾക്ക് ഒരിക്കലുമിനി പഴയതു പോലെ സ്വപ്നം കാണാൻ കൂടി കഴിഞ്ഞില്ലെന്നു വരാം. തീ കാഞ്ഞു കൊണ്ടിരിക്കുന്നവരുടെ അടുത്തേക്ക് ഭക്ഷണവുമായി വന്നവരെ ചിലർ സംശയത്തോടു കൂടിയാണ്‌ നോക്കിയത്. സംശയത്തിന്റെ തിമിരം അവരെയൊക്കെ ബാധിച്ചു കഴിഞ്ഞിരുന്നു. എന്നാൽ സഹായത്തിനു വന്നവർ മദ്യവും, ചുട്ടെടുത്ത മാംസവും കൊടുത്തപ്പോൾ അവരുടെ തിമിരപ്പാട അകന്നു മാറി. സഹായത്തിനു വന്നവർ പുകയിലക്കറ പിടിച്ച പല്ലുകൾ പുറത്തു കാണും വിധം ചിരിച്ചു കൊണ്ടിരുന്നു. മദ്യം അകത്തു ചെന്നപ്പോൾ സംഘത്തിലുള്ളവർ മൂളിപ്പാട്ട് പാടാനാരംഭിച്ചു. വീണ്ടു കീറിയ, മുറിവുണങ്ങിയ കാലുകൾ വേച്ച് വെച്ച് ചിലർ നൃത്തം ചെയ്യാൻ ശ്രമിച്ചു കുഴഞ്ഞു വീണു. ബോധം മറയും മുൻപ് ചിലർ ‘ഇവിടം വിട്ടെങ്ങോട്ടുമില്ല’ എന്നു സ്വയം പ്രതിജ്ഞ ചെയ്യുന്നത് സ്ത്രീകൾ കേട്ടു.

കുട്ടികൾ ഉറങ്ങി കഴിഞ്ഞപ്പോൾ ആരോഗ്യദൃഢഗാത്രരായ ചിലരവിടേക്ക് വന്നു. അവർ നൃത്തം ചെയ്ത് ക്ഷീണിച്ചവരെ കൂടാരങ്ങളിലേക്ക് നയിച്ചു. വീണു പോയവരെ അവർ ഇരു കൈകളാൽ കോരിയെടുത്താണ്‌ കൊണ്ടു പോയത്. പോകും വഴി മുഴുക്കെയും ബോധം നശിച്ചു തുടങ്ങിയവർ ദൈവത്തിനു നന്ദി പറഞ്ഞു കൊണ്ടേയിരുന്നു. കൂടാരങ്ങൾക്കുള്ളിൽ വന്നവർക്കായി കട്ടിയുള്ള പുതപ്പുകൾ അടുക്കിനു വെച്ചിരുന്നു. രാത്രി ആവുംതോറും തണുപ്പ് കൂടാരത്തിനുള്ളിലേക്ക് അനുവാദം ചോദിക്കാതെ നൂണ്ട് കയറി വന്നു. ഉറങ്ങി പോയവരെ ദൃഢഗാത്രർ പുഞ്ചിരിയോടെ പുതപ്പിച്ചു. പിന്നീടവർ പോയത് സ്ത്രീകളുടെ അടുത്തേക്കായിരുന്നു. സ്ത്രീകളേയും അവർ മുൻപത്തേപോലെ കോരി എടുത്തു കൊണ്ടാണ്‌ പോയത്. പക്ഷെ അതിനു മുൻപ് അവരുടെ വായ്കൾ നീണ്ട തുണി കൊണ്ട് മൂടിക്കെട്ടിയിരുന്നു. കൈകൾ പിന്നിലേക്ക് മടക്കി കെട്ടി വെച്ചിരുന്നു. അവരേയും കൂടാരങ്ങളിലേക്കാണ്‌ കൊണ്ടു പോയത്. അത് മറ്റൊരിടത്തായിരുന്നു എന്നു മാത്രം. മൃദുവായ മെത്തകൾ അവിടെയുണ്ടായിരുന്നു. അവിടേക്ക് അവർ എറിയപ്പെട്ടു. ദൂരെ എവിടെയോ നിന്നും വെടിയൊച്ചകൾ അവ്യക്തമായി കേട്ടു തുടങ്ങി. അവസാനിക്കാത്ത യുദ്ധത്തിന്റെ ശബ്ദം. സ്ത്രീകൾ ഉറക്കെ നിലവിളിക്കാൻ ശ്രമിച്ചു. എന്നാലവരുടെ അടച്ചുമൂടിയ വായിൽ നിന്നും നിലവിളികൾ പുറത്തേക്ക് വന്നതേയില്ല. ബലിഷ്ഠമായ കൈകൾക്കിടയിൽ പെട്ട് അവരുടെ ബോധം നശിച്ചു.

ഇരുട്ട് വന്നു മൂടിയപ്പോൾ ശബ്ദമില്ലാതെ നിലവിളിച്ച സ്ത്രീകൾ ഉണർന്നു. തങ്ങളുടെ ശരീരം മുറിവുകൾ കൊണ്ട് നീറുന്നതവരറിഞ്ഞു. കാലുകളിൽ ഉണങ്ങിയ നീണ്ട ചോരച്ചാലുകൾ. കീറിപിളർന്ന ചുണ്ടുകൾ. കടിയേറ്റ, മുറിവേറ്റ ശരീരങ്ങൾ മാത്രമാണവരെന്ന് അവർ സ്വയമറിഞ്ഞു. യുദ്ധഭൂമിയിലുള്ളവരെക്കാളധികം മുറിവുകൾ. ശബ്ദമില്ലാതെ നിലവിളിച്ചു കൊണ്ടവർ പുറത്തേക്ക് വേച്ച് വേച്ച് നടന്നു. അവർ കൂടാരങ്ങളുടെ നേർക്ക് നോക്കുകയുണ്ടായില്ല. അവരുടെ പ്രിയപ്പെട്ടവരെ ഓർക്കുകയും ചെയ്തില്ല. അവർ നടന്നു പോയത് തിരികെ യുദ്ധഭൂമിയിലേക്ക് തന്നെയായിരുന്നു. പൊട്ടിത്തെറികളിൽ ഛിന്നഭിന്നമാകുന്ന സ്വന്തം ശരീരം മാത്രം സങ്കല്പ്പിച്ചു കൊണ്ട് അവർ ഇരുട്ടിലൂടെ പതിയെ നടന്നു കൊണ്ടിരുന്നു.



Post a Comment