Please use Firefox Browser for a good reading experience

Friday 6 September 2013

തുഴഞ്ഞകലേക്ക്‌..


നിലാവിൽ ഞാൻ തോണി തുഴഞ്ഞു.
ഇടം വലം ചാഞ്ചാടിയെന്റെ തോണി.
വെള്ളിയലകൾ ഉയർന്നു താഴുന്നുണ്ടായിരുന്നു.
തണുപ്പൊരു കമ്പളമായെന്നെ പൊതിഞ്ഞിരുന്നു.

എന്റെ തോണി നിശ്ചലമായി.
അപ്പോൾ..
ആഴങ്ങളിൽ നിന്നുയർന്നു, ഒരു നിലവിളി..
ഞാൻ മാത്രമതു കേട്ടു.
പിടയ്ക്കുന്നൊരു കൈ ഉയർന്നു വന്നു.
ഞാൻ മാത്രമതു കണ്ടു.

എനിക്ക്‌ കൈ നീട്ടി ആ വിരലുകളിൽ തൊടണമെന്നുണ്ട്‌.
എനിക്ക്‌ നിലവിളിച്ചയാളെ കാണണമെന്നുണ്ട്‌.
എനിക്ക്‌ ഭയം തോന്നിയില്ല..
ഞാൻ നിശ്ശബ്ദനായിരിക്കുന്നു.
ഞാൻ നിശ്ചലനായിരിക്കുന്നു.
എന്റെ കൈകൾ മരവിച്ചു പോയിരിക്കുന്നു.
തുഴ എന്റെ കൈയ്യിൽ നിന്നും വഴുതി പോയിരിക്കുന്നു.

ശബ്ദം കേൾക്കാൻ ഞാൻ തല കുനിച്ചു കാതോർത്തു.
എന്റെ കൈകൾ ഞാൻ ആഴത്തിലേക്ക്‌ നീട്ടി.
തണുത്ത പുഴവെള്ളം കൈകളിൽ തഴുകിയൊഴുകി..

നിശ്ശബ്ദതയുടെ നടുവിൽ ഞാൻ മാത്രം.
ഞാനുറക്കെ പറഞ്ഞു,
'മാപ്പ്‌..വെറുതെയന്ന് തോണിയുലച്ചതിനു..'
നിശ്ശബ്ദതയുടെ നടുവിൽ ഞാൻ മാത്രം.
ഞാൻ നിശ്ശബ്ദതയുടെ ഭാഗമായി..


Post a Comment