Please use Firefox Browser for a good reading experience

Thursday 30 December 2021

കാണേണ്ട കാഴ്ച്ച


നഗരത്തിൽ നിന്നും തീരെ അകലെയല്ലാത്തൊരിടത്ത്, ആരംഭമോ അവസാനമോ ഇല്ലെന്ന്‌ തോന്നിപ്പിക്കും വിധം നീണ്ടു പോകുന്നൊരു പാത, വളഞ്ഞ്‌ പുളഞ്ഞ്‌ കിടപ്പുണ്ട്. ആ വഴിയിലൂടെ, കൃത്യമായ ഇടവേളകളിൽ ഒന്ന് രണ്ട് പ്രൈവറ്റ് ബസ്സുകൾ ആരെയോ മത്സരിച്ചു തോൽപ്പിക്കാനെന്ന മട്ടിൽ പൊടിയും പറത്തി ചീറി പാഞ്ഞു പോവും. അതുകൊണ്ടു തന്നെ വഴിയുടെ ഇരുവശത്തും പറ്റിപ്പിടിച്ചു നിൽക്കുന്ന ചെടികൾക്ക് പൊടിമണ്ണിന്റെ നിറമാണ്‌. അപൂർവ്വമായി പെയ്യുന്ന മഴയാണ്‌ ആ ചെടികളെ കുളിപ്പിച്ച്, പച്ചപ്പ് പുറത്ത് കാട്ടാൻ സഹായിക്കുന്നത്. ഒരോ തവണയും പൊടി തെറുപ്പിച്ച് വാഹനങ്ങൾ പാഞ്ഞു പോവുമ്പോൾ, ശപിക്കും വിധം ചെടികൾ കൂട്ടമായി തല തിരിച്ച് നോക്കും. വഴിയുടെ വശം ചേർന്ന് ഒരു ബസ് സ്റ്റോപ്പ് കാണാം - അധികാരികളുടെ അനുകമ്പയുടെ അടയാളം. വഴി മുറിച്ചു കടന്നാൽ ചെറിയൊരു വെളിമ്പറമ്പായി. ഉണക്കപ്പുല്ല് നിറഞ്ഞ വിളറിയ ഒരു പറമ്പ്. പറമ്പിന്റെ അതിരിലൂടെ, സമദൂരം പാലിച്ച് പതിഞ്ഞ് കിടക്കുന്ന പാളങ്ങളിലൂടെ, അവിടം മുഴുക്കെയും നടുക്കി വിറപ്പിച്ച് ഹോൺ മുഴക്കി വരവറിയിച്ചുക്കൊണ്ട് ട്രെയിനുകൾ ഇടയ്ക്കിടെ പാഞ്ഞു പോകും. സമാന്തരമായ ആ രണ്ടു സഞ്ചാരപാതകളിലൂടെ മനുഷ്യർ മുന്നോട്ടും പിന്നോട്ടും തിരക്കു പിടിച്ചു പാഞ്ഞു കൊണ്ടിരുന്നു. ഏതൊക്കെയോ ലക്ഷ്യങ്ങളിലെത്തിച്ചേരാൻ ആരോടോക്കെയോ മത്സരിക്കുന്ന നിസ്സാരരായ, ദുർബ്ബലരായ കുറെ മനുഷ്യർ.

വെളിമ്പറമ്പിൽ, അവധിക്കാലത്ത് കുട്ടികൾ പന്തു കളിക്കാൻ വരും. അപൂർവ്വമായി നാടോടികൾ അവിടെ കൂട്ടം കൂട്ടമായി വന്നു തങ്ങാറുണ്ട്. ചുട്ടെടുത്ത ചുവന്ന ടെറോക്കോട്ട ശില്പങ്ങൾ അവർ പാതവക്കിൽ വില്പനയ്ക്കായി വെയിലിൽ നിരത്തി വെയ്ക്കും. അങ്ങനെ പരിചിതവും അപരിചിതവുമായ പലവിധ കാഴ്ച്ചകൾക്കും സാക്ഷിയായ സ്ഥലം. ബസ്റ്റോപ്പിന്‌ കൂട്ടിനെന്ന പോലെ അരിക് ചേർന്ന് ചെറിയൊരു പീടികയുണ്ട്. ബസ് കാത്ത് നില്ക്കുന്നവർ, ദാഹമകറ്റാൻ അവിടേക്ക് ചെന്നാണ്‌ നാരങ്ങാ സോഡയോ, നിറവും മധുരവും കലർത്തിയ തണുത്ത വെള്ളമോ വാങ്ങി കുടിക്കുക. പരസ്പരാശ്രയത്തിന്റെ പര്യായമാണാ ചെറിയ പീടിക.

ഒഴിഞ്ഞു കിടന്ന ആ വെളിമ്പ്രദേശത്തേക്ക്, തീ വെയിൽ പെയ്തിറങ്ങിയ ഒരു പകൽ നേരത്താണ്‌ ഒരു മൂന്നംഗകുടുംബം വന്നു ചേർന്നത്. ജീവിതത്തിന്റെ കൊടിയ വെയിലേറ്റ് ഇരുണ്ടു പോയ മൂന്ന് പേർ. പുരുഷനും, സ്ത്രീയും, ആറേഴ് വയസ്സ് തോന്നിപ്പിക്കുന്ന ഒരു ബാലനും. അന്യസംസ്ഥാനത്ത് നിന്നാണവരെന്ന് വേഷവും പ്രകൃതവും കണ്ടാൽ വ്യക്ത. മുഷിഞ്ഞ വസ്ത്രങ്ങളും, ചെമ്പൻ മുടിയുമുള്ള അവർ, ചിരി നഷ്ടപ്പെട്ടവരെ പോലെ തോന്നിപ്പിച്ചു. അവരുടെ പക്കൽ ചില ഉപകരണങ്ങൾ, വടികൾ, വാദ്യങ്ങൾ എന്നിവ ഉണ്ടായിരുന്നു. മധ്യവസ്ക്കനായ കുടുംബനാഥൻ, ഒരു ചെറിയ ചെണ്ട പോലെ തോന്നിപ്പിക്കുന്ന ഒന്നെടുത്ത് കഴുത്തിൽ തൂക്കിയിട്ടു. തുകൽ വലിച്ചു കെട്ടിയ അതിൽ ഒരു വളഞ്ഞ വടിയെടുത്ത് തട്ടി അയാൾ ഉച്ചത്തിൽ ശബ്ദമുണ്ടാക്കാനാരംഭിച്ചു. ബസ് കാത്ത് നിന്ന ചിലരും, പീടികയ്ക്ക് മുന്നിൽ പുക വലിച്ചു കൊണ്ട് നിന്ന പതിവുകാരായ അലസന്മാരും ശബ്ദം കേട്ടിടത്തേക്ക് തല തിരിച്ചു. ബസ് സ്റ്റോപ്പിൽ യാചിച്ചു കൊണ്ടിരുന്ന, ഒരു കാൽ നഷ്ടപ്പെട്ട വൃദ്ധൻ അവിടേക്ക് നോക്കിയ ശേഷം തന്റെ ഭിഷാപാത്രത്തിലേക്ക് തന്നെ മുഖം തിരിച്ചു. ബസ്സ് കാത്ത് നിന്ന് അക്ഷമരായവർ, ഒരുവട്ടം തിരിഞ്ഞു നോക്കിയ ശേഷം വീണ്ടും അവരവരുടെ വാച്ചുകളിലേക്ക് നോക്കി. കാത്തു നില്ക്കുന്നവരുടെ സമയം മുഴുക്കെയും വാച്ചുകൾക്കുള്ളിലാണ്‌. സൂചികൾ തിരിയുന്നതിനുസരിച്ചാണവരുടെ ജീവിതവും നീങ്ങുന്നത്. എന്താണ്‌ സംഭവിക്കുന്നത് എന്നറിയാൻ ചെന്ന്‌ നോക്കണമെന്നും, ബസ് വരുമ്പോൾ ഓടിച്ചെന്ന് കയറണമെന്നുമുണ്ടവർക്ക്. ബസ് വരുന്നത് വരെ സമയമുള്ളതിനാൽ, അതു വരെയുള്ള മുഷിവ് ഒഴിവാക്കാനുള്ളൊരു അവസരമാണ്‌. ചിലർ മുന്നിലേക്ക് ഒന്ന് രണ്ട് ചുവട്‌ വെച്ച് എന്താണവിടെ നടക്കുന്നതെന്ന് ശ്രദ്ധിച്ചു. വഴിനടക്കാരിൽ ചിലർ ശബ്ദം കേട്ട് നടത്തത്തിന്റെ വേഗത കുറച്ചു. എങ്ങനെ സമയം കൊല്ലാം എന്ന് ചിന്തിച്ച് തളർന്ന ചില തൊഴിലില്ലാത്ത ചെറുപ്പക്കാർ പല്ലിട കുത്തിയും, ബീഡി വലിച്ച് പുക ഊതി വിട്ടും അവിടേക്ക് പതിയെ നടന്നടുത്തു.

പറമ്പിന്റെ നടുവിലേക്ക്, മൂവർ സംഘത്തിലെ പുരുഷൻ നടന്നു ചെന്നു നിന്നു. ചെണ്ട അയാൾ ബാലന്‌ കൈമാറി. അവനത് കഴുത്തിലണിഞ്ഞ് കൊട്ടാൻ തുടങ്ങി. അതേസമയം അയാൾ തന്റെ ശരീരം വഴക്കപ്പെടുത്താനെന്നവണ്ണം ചില അഭ്യാസങ്ങൾ കാണിക്കാനാരംഭിച്ചു. പിന്നീട് പിന്നോക്കം ശരീരം വളച്ച് കൈകൾ നിലത്തു കുത്തി നിന്നു. മണ്ണിൽ ‘റ’ എന്ന അക്ഷരം കുത്തി നിർത്തിയത് പോലെയായിരുന്നു അത്. ഒന്നു രണ്ടു പേർ അതു കണ്ട് കൈയ്യടിച്ചു. ഒറ്റപ്പെട്ട ചെറിയ ശബ്ദങ്ങൾ. അയാൾ പിന്നോക്കം ഒന്നു കൂടി വളഞ്ഞ്, കാലുകളിൽ പിടിച്ചു. എന്നിട്ട് മുന്നോട്ട് നടക്കാൻ തുടങ്ങി. ‘ഠ’ എന്ന മനുഷ്യാക്ഷരം കാഴ്ച്ചക്കാർക്ക് ഹരമായി. ചിലർ കാഴ്ച്ച വ്യക്തമാകാൻ അല്പം കൂടി മുന്നിലേക്ക് നീങ്ങി നിന്നു. അങ്ങനെ ഒരു മനുഷ്യവൃത്തം അവർ പോലുമറിയാതെ അവിടെ രൂപപ്പെട്ടു.

ബാലൻ ചെന്ന് ഭാണ്ഡക്കെട്ടിൽ നിന്ന് ഒരു ഇരുമ്പ് വളയമെടുത്ത് പിതാവിനു കൊടുത്തു. ആ ചെറിയ ഇരുമ്പു വളയം കൊണ്ട് എന്താണയാൾ ചെയ്യാൻ പോകുന്നതെന്ന് എല്ലാവരും കൗതുകപൂർവ്വം നോക്കി നിന്നു. അയാൾ, വളയം കൈയ്യിലെടുത്ത് തറയിൽ തട്ടി. ഇരുമ്പിന്റെ ശബ്ദം. ഇരുമ്പ് തന്നെ. വളയത്തിനൊരു കുലുക്കവുമില്ല. അയാളത് തലയിലൂടെ ഇട്ടു, ഒരു മാല പോലെ. വളയം അയാളുടെ ഇരു തോളുകളിലും തട്ടി നിന്നു. അയാൾ ശരീരം ചുരുക്കി ഒതുക്കാൻ തുടങ്ങി. ഒപ്പം ആ ഇരുമ്പ് വളയം, ഇരുകൈകളാൽ വലിച്ചു താഴ്ത്താനും. അവിടം അപ്പോൾ നിശ്ശബ്ദമായിരുന്നു. കാറ്റ് പോലും ആ കാഴ്ച്ച കണ്ട് നിന്ന് പോയിട്ടുണ്ടാവും. ചിലർ ആ കാഴ്ച്ച കണ്ട്, സ്വന്തം ശരീരം വേദനിച്ചതു പോലെ മുഖം ചുളിച്ചു. നോക്കി നില്ക്കെ അയാൾ തന്റെ വലത് കൈ വളയത്തിന്‌ പുറത്തേക്ക് വലിച്ചെടുത്തു. ഒന്നു കൂടി ചുരുങ്ങിയമർന്ന് ഇടത് കൈയ്യും! വളയം ഇപ്പോൾ അയാളുടെ അരയിലെത്തിയിരിക്കുന്നു. ഇത്രയും ചെറിയ വളയത്തിൽ നിന്നും ഇനിയെങ്ങനെ അയാൾ പുറത്ത് കടക്കും എന്നായി കാഴ്ച്ചക്കാരുടെ ചിന്ത. ഒരു ദീർഘശ്വാസമെടുത്ത് അയാൾ വീണ്ടും ശ്രമമാരംഭിച്ചു. ഒരു പാമ്പിനെ പോലെ അയാൾ പുളഞ്ഞത് പോലെ തോന്നി. കാണക്കാണെ അയാളുടെ ശരീരം ആ വളയത്തിലേക്ക് വഴങ്ങി വന്നത് പോലെ തോന്നിച്ചു. വളയത്തിനെ ആ ശരീരം മനസ്സിലാക്കിയത് പോലെ, ഒരുപാട് നാൾ ഒന്നിച്ച് ജീവിച്ചവരെ പോലെ. അയാൾ ചെറുതായൊന്ന് പുളഞ്ഞു. തൊട്ടടുത്ത നിമിഷം ഇരുമ്പ് വളയം ഊർന്ന് അയാളുടെ കാല്ക്കൽ ചെന്നു വീണു! സ്തബ്ധരായ കൂട്ടം, ഞെട്ടൽ വിട്ടു മാറിയപ്പോൾ ആവേശപൂർവ്വം കൈയ്യടിച്ചു. കാണികളിൽ ചിലർ പോക്കറ്റിൽ നിന്നും നാണയങ്ങളെടുത്തെറിഞ്ഞു. ബാലൻ ഓടി നടന്ന് അതൊക്കെയും പെറുക്കിയെടുത്തു. അടുത്ത വിദ്യ എന്താവും എന്ന ആകാംഷ കാണികൾക്കുണ്ടായി. കൂട്ടത്തിലുണ്ടായിരുന്ന സ്ത്രീ, നിസ്സംഗത നിറഞ്ഞ കണ്ണുകളോടെ എല്ലാം നോക്കി കൊണ്ട് അവർ കൊണ്ടു വന്ന ഭാണ്ഡത്തിനരികിൽ തന്നെ കുന്തിപ്പിടിച്ച് ഇരുന്നു.

പെറുക്കിയെടുത്ത നാണയത്തുട്ടുകൾ, സ്ത്രീയുടെ കൈയ്യിൽ കൊടുത്ത ശേഷം ബാലൻ ചെന്ന് ഒരു നീണ്ട കഴ എടുത്തു കൊണ്ട് വന്നു. ആ സമയം അയാൾ കിതപ്പ് അണയ്ക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. ഒരു ദീഘശ്വാസമെടുത്ത ശേഷം അയാൾ ആ കഴ നിലത്ത് കുത്തനെ പിടിച്ചു. ബാലൻ ആ കഴയുടെ സമീപം ചെന്ന് നിന്ന് എല്ലാവരേയും നോക്കി കൈയ്യുയർത്തി കാണിച്ചു. എന്നിട്ട് തിരിഞ്ഞ് അതിൽ പിടിച്ച് കയറാൻ തുടങ്ങി. മുകളിലേക്ക് കയറി പോകുന്ന അവന്റെയൊപ്പം, ചുറ്റിലും നിന്നവരുടെ നോട്ടവും കയറി പോയി. നോട്ടങ്ങൾ കൊണ്ടൊരു കൂടാരം ഉയർന്നു വന്നു. മുകളിലെത്തിയ അവൻ മുഴുവൻ ശ്രദ്ധയും കഴയുടെ അഗ്രഭാഗത്തേക്ക് കേന്ദ്രീകരിച്ചു. അടുത്ത നിമിഷം അവൻ കാലെടുത്ത് കഴയുടെ മുകളിൽ വെയ്ക്കുകയും നിവർന്നു നില്ക്കുകയും ചെയ്തു! അവിടെ ഉയരത്തിൽ, അവൻ കൈകൾ വിടർത്തിപ്പിടിച്ച് നിന്നു, ഒരു പ്രതിമ പോലെ. വിശ്വാസത്തിന്റെ ആൾരൂപമായി കഴയും പിടിച്ച് താഴെ അയാളും. ചുറ്റിലും നിന്ന കാഴ്ച്ചക്കാരെ പോലെ സൂര്യനും കണ്ണു മിഴിച്ചു. ചിലർ വെയിൽ തടയാൻ കൈപ്പത്തി വിടർത്തി പുരികകങ്ങൾക്ക് മുകളിൽ മറ തീർത്തു.
കാഴ്ച്ചക്കാരിൽ ആധിയും ആകാംഷയും കലർന്ന വിചാരങ്ങൾ നിറഞ്ഞു.
ആ കഴയുടെ തുമ്പത്ത് അവന്റെ ചെറിയ പാദങ്ങൾ കഷ്ടിച്ച് വെയ്ക്കാനുള്ള ഇടം മാത്രമല്ലേ ഉണ്ടാവൂ?  
ആ ഉയരത്തിൽ നിന്നും അവൻ വീണാൽ? 
വീഴുകയാണെങ്കിൽ അയാൾക്കവനെ പിടിക്കാൻ സാധിക്കുമോ?
പിടിച്ചില്ലെങ്കിൽ താഴെ വീണ്‌ അവന്‌ ഗുരുതരമായ പരിക്കുകൾ പറ്റില്ലെ? 
ഒപ്പം വന്ന സ്ത്രീ, ചെമ്പിച്ച മുടി ചെവികൾക്ക് പിന്നിലേക്ക് ഒതുക്കി വെച്ച് കാണികൾക്കൊപ്പം കണ്ണിമയ്ക്കാതെ മുകളിലേക്ക് തന്നെ നോക്കി നിന്നു. ആളുകൾ വീണ്ടും കൈയ്യടിച്ചു. വീണ്ടും നാണയത്തുട്ടുകൾ അവർക്കിടയിൽ നിന്നും പറന്നു വന്നു. ബാലൻ ഒന്ന് മുട്ടുമടക്കിയ ശേഷം ആ കഴയുടെ അറ്റത്ത് അവന്റെ വയറ്‌ താങ്ങി കമഴ്ന്നു കിടന്നു. എന്നിട്ട് പതിയെ കൈകളും കാലുകളും വിടർത്തി പിടിച്ചു. പറക്കുന്നതിനിടയിൽ വായുവിൽ ഉറഞ്ഞു പോയൊരു പക്ഷിയെ പോലെ തോന്നിച്ചു അപ്പോഴവന്റെ രൂപം. കാണികളിൽ ചിലർ ശ്വാസമെടുക്കാൻ കൂടി വിട്ടു പോയെന്നോണം ആ കാഴ്ച്ച നോക്കി നിന്നു. പിതാവ്, ബാലനിൽ നിന്ന് കണ്ണെടുക്കാതെ, കൈകളിൽ മുഴുവൻ ശക്തിയും ആവാഹിച്ച് താഴെ നിശ്ചലനായി നിന്നു. വെയിലേറ്റ്, വിയർപ്പുമണികൾ നിറഞ്ഞ അയാളുടെ ശരീരം തിളങ്ങി. ആളുകൾ നിർത്താതെ കൈയ്യടിച്ചു കൊണ്ടിരുന്നു.

അപ്പോഴാണെല്ലാവരുമത് കേട്ടത് - ദൂരെ നിന്ന് ട്രെയിനിന്റെ നീണ്ട ഹോൺ. എന്നാൽ ഈ തവണ പതിവില്ലാത്ത വിധം ആവർത്തിച്ചാവർത്തിച്ചാണാ ശബ്ദമുയർന്നത്. മൂർച്ചയേറിയ ആ ഹോൺ ശബ്ദം അന്തരീക്ഷത്തെ കീറി മുറിച്ചു. പെട്ടെന്നൊരാൾ ട്രാക്കിനടുത്ത് നിന്നും പറമ്പിലേക്ക് വേഗത്തിൽ ഓടിക്കയറി വന്ന്‌ എന്തോ ഉച്ചത്തിൽ പറഞ്ഞു. പറഞ്ഞത്‌ പാതിയും ട്രെയിന്റെ ശബ്ദം വിഴുങ്ങി കളഞ്ഞു. പീടികയിൽ ഒറ്റയ്ക്കായി പോയ കച്ചവടക്കാരൻ തല ഉയർത്തി നോക്കിയ ശേഷം ‘ഇതിപ്പോൾ പതിവായിരിക്കുന്നല്ലോ..’ എന്ന മട്ടിൽ ഇരുവശത്തേക്കും തലയാട്ടിക്കൊണ്ട് വീണ്ടും മാസികയിലേക്ക് മുഖം പൂഴ്ത്തി. പറമ്പിലുയർന്ന നോട്ടങ്ങളുടെ കൂടാരം അപ്രത്യക്ഷമായി. മനുഷ്യവൃത്തം ഒന്നുലഞ്ഞു. പ്രകടനം കണ്ടു നിന്ന ചെറുപ്പക്കാരിൽ ചിലർ, കൂട്ടം വിട്ട് ട്രാക്കിനു നേർക്ക് ഓടി. തുറന്നു വിട്ട ഓവിലൂടെ ജലമൊഴുകി പോകും വിധം ആളുകൾ ട്രാക്കിന്റെ നേർക്കൊഴുകി പോയി. കുന്തിച്ചിരുന്ന സ്ത്രീയും അവിടേക്ക് തല തിരിച്ചു. അവർ തലയുയർത്തി ബാലന്റെ നേർക്ക് നോക്കി ശേഷം കാൽമുട്ടുകളിൽ ഇരുകൈകളുമൂന്നി എഴുന്നേറ്റു. ബാലനിൽ നിന്ന് കണ്ണെടുക്കാതെ പുരുഷന്റെ അടുക്കലേക്ക് അവർ നടന്നു ചെന്നു. താഴെ കാഴ്ച്ചക്കാരുടെ കൂട്ടം ഒഴിഞ്ഞു പോകുന്നത് ബാലൻ മുകളിൽ നിന്നും കാണുന്നുണ്ടായിരുന്നു. അവൻ പതിയെ താഴേക്ക് പിടിച്ചിറങ്ങാൻ തുടങ്ങി. താഴെ എത്തിയ ബാലനെ, പിതാവ് ചേർത്തു പിടിച്ചു. അവിടെ, തിളയ്ക്കും വെയിലിന്‌ താഴെ, വിയർപ്പിൽ മുങ്ങിയ മൂന്ന് മനുഷ്യജീവനുകൾ, പരസ്പരം ചേർന്ന്‌ ഒരൊറ്റ രൂപമായി നിന്നു.

അന്നേരമവരുടെ അടുത്തേക്ക് ഒരാൾ വന്നു നിന്നു. കാൽ നഷ്ടപ്പെട്ട വൃദ്ധനായ യാചകനായിരുന്നു അത്. ഒരു വരണ്ട ചിരി അയാളുടെ മുഖത്ത് തെളിഞ്ഞു കിടന്നിരുന്നു. തനിക്ക് കിട്ടിയ നാണയത്തുട്ടുകളിലൊന്നെടുത്ത് അയാൾ ബാലന്റെ നേർക്ക് നീട്ടി. അത് ബാലന്റെ കൈവെള്ളയിൽ വെച്ച് തിരിഞ്ഞു നടക്കും മുൻപ് ആരോടെന്നില്ലാതെ അയാൾ, ‘അതല്ലെ കാണേണ്ട കാഴ്ച്ച..?’ എന്ന്‌ പറഞ്ഞ് പതിഞ്ഞ ശബ്ദത്തിൽ ചിരിക്കുന്നതവർ കേട്ടു. വെയിലേറ്റ് തളർന്ന് കിടക്കുന്ന പാളങ്ങളുടെ നേർക്ക് അയാൾ വടിയും കുത്തി പതിയെ ഞൊണ്ടി പോകുന്നത് അവർ, വിയർപ്പും വിഷാദവും തങ്ങി നിന്ന ഇമകൾ വിടർത്തി നോക്കി നിന്നു. മുകളിൽ സൂര്യമുഖം മങ്ങി. താഴെ മൂന്നു മനുഷ്യമുഖങ്ങളും. ബാലൻ കൈയ്യിലിരുന്ന നാണയത്തുട്ടിലേക്ക് നോക്കി. അത് അവന്റെ ഉള്ളംകൈയ്യിലിരുന്ന് പൊള്ളിത്തുടങ്ങി.

Post a Comment

Wednesday 22 December 2021

ക്ഷണക്കത്ത്


ആകാശത്ത്, അദൃശ്യനായ കലാകാരൻ കടുംനിറങ്ങളാൽ അമൂർത്തചിത്രങ്ങൾ വരച്ചു കൊണ്ടിരുന്ന സായാഹ്നസമയം. ഞാൻ വീടിന്റെ ഉമ്മറപ്പടിയിൽ അലസചിന്തകൾ താലോലിച്ച്, ഇരിക്കുകയായിരുന്നു. എന്റെ മനോവ്യാപാരങ്ങളെ, അതിശയമാംവിധം നിറങ്ങളാൽ പകർത്തിവെയ്ക്കാൻ പലപ്പോഴും ആ അജ്ഞാത കലാകാരന്‌ കഴിയുന്നതെങ്ങനെയെന്ന് അത്ഭുതപ്പെട്ടു. ചിന്തകളുടെ ചിലന്തിവലകളുലഞ്ഞത് ഗേറ്റിന്റെ ഓടാമ്പൽ തുറക്കുന്ന ശബ്ദം കേട്ടപ്പോഴാണ്‌. ഇരുമ്പ് ഇരുമ്പിനോട് കലഹിക്കുന്ന ശബ്ദം. ഗേറ്റ് തുറന്ന് ഒരു യുവതി മുറ്റത്തേക്ക് വരുന്നത് കണ്ടു. പരിസരം പരിചിതമല്ലാത്തത് കൊണ്ടാവണം, ഇടംവലം തല തിരിച്ച്, വീടും പരിസരവും നോക്കി സാവധാനമാണ്‌ നടക്കുന്നത്. തോളിലൊരു തുണി സഞ്ചിയുണ്ട്. വീടിനു സമീപമെത്തിയപ്പോൾ കൂടുതൽ കാര്യങ്ങൾ ശ്രദ്ധിക്കാനായി. മെലിഞ്ഞ ശരീരം. ഉയരമുണ്ട്. നെറ്റിയിൽ ചന്ദനതൊടുകുറി. പേരിന്‌ മാത്രം ആഭരണങ്ങൾ. നടപ്പും ശരീരഭാഷയും കണ്ടാൽ, ആദ്യമായിട്ടാണിവിടെ വരുന്നതെന്നും, ആരെയോ തിരക്കി വന്നതാണെന്നും വ്യക്തം. വീട് മാറി പോയതാവാനാകും സാധ്യത. ഇനി...ഏതെങ്കിലും അകന്ന ബന്ധുവോ മറ്റോ ആവുമോ? ഞാൻ അവളെ തന്നെ ശ്രദ്ധിക്കുകയായിരുന്നു. അടുത്തേക്ക് വന്ന അവൾ ചോദിച്ചു,
‘ഗിരി...അല്ലെ?’
‘അതെ...’ 
ഞാൻ പതിയെ എഴുന്നേറ്റു. അതിവേഗം ഓർമ്മയിൽ ആ മുഖം തിരഞ്ഞു. ഇനി സ്കൂളിൽ എന്റെ കൂടെ പഠിച്ച...അതോ കോളേജിൽ...അതോ ആരെങ്കിലും എന്തെങ്കിലും ശുപാർശയ്ക്കായി...
‘എനിക്ക്...മനസ്സിലായില്ല...’
‘ഞാൻ...ഞാൻ സുധയാണ്‌’
ഏത് സുധ? ഓർമ്മയിലേക്ക് ആ ചോദ്യമെറിഞ്ഞു. എനിക്ക് രണ്ടു സുധമാരെ അറിയാം. എന്നാലാ രണ്ടു പേരുടേയും മുഖം ഇതല്ല.
‘സോറി...എനിക്ക് മനസ്സിലായില്ല...’ ശബ്ദത്തിൽ ജാള്യത മറയ്ക്കാൻ ആവുംവിധം ശ്രമിച്ചു.
‘ഞാൻ...’ അവൾ കൈയ്യിലിരുന്ന ഒരു ചെറിയ കവർ എന്റെ നേർക്ക് നീട്ടി.
വാങ്ങി നോക്കിയപ്പോൾ മനസ്സിലായി. വിവാഹക്ഷണക്കത്ത്.
അയ്യോ...ഏതോ അകന്ന ബന്ധുവാകും! അല്ലെങ്കിൽ പരിചയം മുറിഞ്ഞു പോയ പഴയ ഏതോ ഒരു സുഹൃത്ത്.
സാമാന്യമര്യാദ മറന്ന്, വീട്ടിൽ വിവാഹം ക്ഷണിക്കാൻ വന്ന ഒരു സ്ത്രീയെ പുറത്ത് നിർത്തിയത് മോശമായി പോയി.
ക്ഷമാപണം നിറഞ്ഞ ശബ്ദത്തിൽ പറഞ്ഞു,
‘വരൂ...അകത്ത് വരൂ...’ ഞാൻ തിരിഞ്ഞ് വീട്ടിനുള്ളിലേക്ക് കയറി. ഒരു നിമിഷം മടിച്ച് നിന്ന ശേഷം പിന്നാലെ അവളും.
‘ഇരിക്കൂ’
മുൻവശത്തെ മുറിയിലെ ലൈറ്റ് ഓൺ ചെയ്തു. അപ്പോഴെല്ലാം തിരക്കിട്ട് ഓർമ്മയിൽ ഞാനാ മുഖം പരതുകയായിരുന്നു. വീട്ടിലേക്ക് വന്ന ബന്ധുവിനോട് അപമര്യാദ കാട്ടിയെന്ന പേരുദോഷത്തിൽ നിന്നും ഇതാ ഞാൻ കഷ്ടിച്ച് രക്ഷപ്പെട്ടിരിക്കുന്നു! അതൊരാശ്വാസം.
അവൾ കസേരയിൽ ഇരിക്കാതെ നിന്നതേയുള്ളൂ. 
ഞാൻ കവർ തുറന്ന് ഉള്ളിൽ നിന്നും കാർഡ് പുറത്തേക്കെടുത്തു. കാർഡിൽ എന്തായാലും പേരുകളുണ്ടാവും. ആരാണെന്ന ഒരു സൂചന...
‘സുധ വെഡ്സ് സുരേഷ്’ - നല്ല പൊരുത്തമുള്ള പേരുകൾ.
ബാക്കിയുള്ള എഴുത്തുകളിലൂടെ ഞാൻ വേഗം കണ്ണോടിച്ചു.

ഒരു പേരിൽ കാഴ്ച്ചയുടക്കി നിന്നു. സംശയം തീർക്കാനെന്നവണ്ണം ഞാനാ പേര്‌ ഒരിക്കൽ കൂടി വായിച്ചു. എന്റെ അച്ഛന്റെ പേര്‌ ഇൻഷ്യലടക്കം അതു പോലെ തന്നെ പ്രിന്റ് ചെയ്തിരിക്കുന്നു! ഇരച്ചു കയറി വന്ന കോപം നിയന്ത്രിച്ച് ഞാൻ ബാക്കിയുള്ള പേരുകളും വായിച്ചു. സ്ത്രീയുടെ പേര്‌...കേട്ടു മറന്ന ആ പേര്‌. ആ പേരുമായി കൂട്ടിക്കെട്ടിവെച്ചിരുന്ന കുറെ പഴയ ഓർമ്മകൾക്ക് വീണ്ടും ജീവൻ വെച്ചത് പോലെ തോന്നി. അവ്യക്തമായ ചില മുഖങ്ങൾ, സന്ദർഭങ്ങൾ. ഒക്കെയും എന്നോ കണ്ട, പടർന്ന് അവ്യക്തമായൊരു സ്വപ്നം പോലെ..
ഈ പേരിന്റെ ഉടമയായ സ്ത്രീയെ കണ്ടതും ഒരു സന്ധ്യക്ക് തന്നെയായിരുന്നില്ലെ?
കാലിന്റെ തള്ളവിരലുകൾ കൂട്ടിക്കെട്ടിയ അച്ഛന്റെ ജീവനറ്റ ശരീരത്തിനടുത്ത് കരഞ്ഞ് തളർന്ന് ഇരിക്കുമ്പോഴായിരുന്നു അത്. അമ്മയുടെ ശാപവാക്കുകൾ...ഉച്ചത്തിലുള്ള ശകാരങ്ങൾ...ബന്ധുക്കൾ ആ സ്ത്രീയെ പിടിച്ച് മാറ്റുന്നത്...അവരെ ഒരു ടാക്സി കാറിൽ പറഞ്ഞു വിട്ടത്... എല്ലാം ഇന്നലത്തേത് പോലെ. അന്ന്...ആ സ്ത്രീയുടെ പിന്നിൽ പാതി മറഞ്ഞ് ഒരു ചെറിയ പെൺകുട്ടി നിൽപ്പുണ്ടായിരുന്നു. പിന്നീട് എപ്പോഴോ ഒറ്റയ്ക്കിരിക്കുമ്പോൾ ഓർത്തെടുക്കാനായി, ആ കുട്ടിയുടെ മുഖം...അതിനും മുൻപ് ഞാനെവിടെയോ വെച്ച് കണ്ടിട്ടുണ്ട്. ഒരിക്കൽ അച്ഛന്റെ കൂടെ, നടക്കാൻ പോയപ്പോഴായിരുന്നു അത്. അപ്പോഴവൾ എന്നെ നോക്കി ചിരിച്ചുവോ? ഉണ്ടാവണം. അന്ന് സന്ധ്യക്ക് അമ്മയ്ക്കൊപ്പം അവൾ വന്നത് അവളുടെ അച്ഛനെ അവസാനമായി കാണാനായിരുന്നു എന്ന് മനസ്സിലാക്കിയത് പിന്നെയും ഒരുപാട് കാലം കഴിഞ്ഞായിരുന്നു. മനസ്സിലാക്കിയത് ആരോടും ചോദിച്ച് ഉറപ്പാക്കാൻ പോയില്ല. അമ്മയോട് പോലും വെറുമൊരു സംശയം പോലെ ചോദിക്കാൻ തോന്നിയിട്ടുമില്ല.

ഞാൻ മുഖമുയർത്താതെ ഇരുന്നു. ഒന്നും തന്നെ മിണ്ടിയില്ല. അവൾ നിശ്ശബ്ദം നിശ്ചലയായി നില്ക്കുന്നത് അറിയുന്നുണ്ടായിരുന്നു. ഏതാനും നിമിഷങ്ങൾ കഴിഞ്ഞപ്പോഴാണെന്റെ ശ്വാസം മന്ദഗതിയിലായത്.  മുഖമുയർത്തി നോക്കുമ്പോൾ കണ്ടു, ഭയം നിറഞ്ഞ കണ്ണുകളോടെ അവൾ എന്നെ നോക്കി നില്ക്കുന്നത്.
‘ഇരിക്കൂ...’ ശബ്ദം താഴ്ത്തി പറഞ്ഞു.
‘അണ്ണാ...ഞാൻ...അണ്ണന്‌ വിഷമം ആയെങ്കിൽ ഞാൻ പൊയ്ക്കോളാം. ഇനി ഇവിടെ ഒരിക്കലും വരില്ല...’ ആ ശബ്ദത്തിൽ അല്പം ഭയം കലർന്നിരുന്നത് ശ്രദ്ധിക്കാതിരിക്കാനായില്ല.
‘ഇരിക്കൂ...’
അവൾ കസേരയിൽ ഇരുന്നു.
ഞാൻ തല തിരിച്ച് ജനൽ വഴി ഗേറ്റിനരികിലേക്ക് നോക്കി. ഇവൾ ഒറ്റയ്ക്കായിരിക്കില്ല വന്നത്. ആ സ്ത്രീ...എന്റെ അമ്മയുടെ സകല സമാധാനവും തകർത്ത അവർ...അവരവിടെ ഗേറ്റിനപ്പുറം നിൽപ്പുണ്ടാവും. എന്റെയോ എന്റെ അമ്മയുടെയോ പ്രതികരണമെന്തെന്ന് അറിയാനാവാതെ ഭയന്ന്..
‘തന്റെ അമ്മ...?’ ഗേറ്റിലേക്ക് തന്നെ നോക്കി കൊണ്ട് ചോദിച്ചു.
‘അമ്മ...മരിച്ചു പോയി...മൂന്ന് വർഷമായി..’
ഞാൻ അവളുടെ നേർക്ക് നോക്കി. ഇവൾ ഇപ്പോൾ എന്തിനാവും വന്നത്? ബന്ധം സ്ഥാപിക്കാനോ? സാമ്പത്തികമായി എന്തെങ്കിലും സഹായം? അതോ...അവകാശം ചോദിച്ച്..
എന്റെ സംശയത്തോടുള്ള നോട്ടം മനസ്സിലാക്കിയത് പോലെ അവൾ പറഞ്ഞു,
‘ഇവിടെ...വരാൻ പാടില്ലെന്നെനിക്കറിയാം...പക്ഷെ...എനിക്കെന്തോ...ഇവിടെ വന്ന് അണ്ണനെ വിളിക്കണമെന്ന് തോന്നി...ഞാൻ ആരോടും...ഒന്നും പറഞ്ഞിട്ടില്ല..’
ഞാനൊന്നും മിണ്ടാതെ അവളെ തന്നെ നോക്കി ഇരുന്നു.

‘ഈയിടെ...അമ്മ ഒന്ന് വീണു...കിടക്കാണ്‌...തനിക്ക്...അമ്മേ...കാണണോ?’
എന്തിനാണങ്ങനെ ചോദിച്ചതെന്ന് എനിക്കറിയില്ല. പൊടുന്നനെയുള്ള ഏതോ ഒരു ചോദനയിൽ ചോദിച്ചു പോയതാണ്‌.
അവൾ പതിയെ എഴുന്നേല്ക്കാൻ ഭാവിച്ചു. ആ മുഖത്ത് പരിഭ്രമം പ്രകടമായിരുന്നു.
‘പേടിക്കണ്ട, വന്നോളൂ...’ അതും പറഞ്ഞ് ഞാൻ എഴുന്നേറ്റു. ഒപ്പം അവളും.
അവൾ എന്തോ പറയാൻ ഭാവിച്ചെങ്കിലും മൗനം പാലിച്ചു നിന്നു.
ഞാൻ അകത്തെ മുറിയിലേക്ക് നടന്നു. എന്നെ പിന്തുടർന്ന് അവളും.
കർട്ടന്റെ വിരി മാറ്റി അവൾ മുറിക്കകത്തേക്ക് കാലെടുത്തു വെച്ചു.
അവിടെ ജനലിനോട് ചേർത്തിട്ട തടിക്കട്ടിലിൽ പ്രായമായ എന്റെ അമ്മ കിടപ്പുണ്ട്. ഞങ്ങളുടെ കാൽപ്പെരുമാറ്റം കേട്ട്‌ അമ്മ വാതിലിനു നേർക്ക് മുഖം തിരിച്ചു. അപരിചിതയായ ഒരു യുവതി എന്റെ പിന്നിൽ നില്ക്കുന്നത് കണ്ട്,
‘ഇത്...ആരാ മോനെ?’ എന്ന് ക്ഷീണം നിറഞ്ഞ ശബ്ദത്തിൽ ചോദിച്ചു.

‘അമ്മാ...ഇത് സുധ..എന്റെ ഫ്രണ്ടാ..അടുത്ത മാസം കല്ല്യാണമാണ്‌. ക്ഷണിക്കാൻ വന്നതാ’ അത്രയും സ്വാഭാവികമായി നുണ പറയാൻ കഴിഞ്ഞതിൽ എനിക്ക് തന്നെ അതിശയം തോന്നി.
അവൾ മുന്നിലേക്ക് നീങ്ങി നിന്നു.
അമ്മെ വണങ്ങും മട്ടിൽ അവൾ ചെറുതായി തല കുനിച്ചു. അമ്മ അവളെ നോക്കി ക്ഷീണം മറച്ച് വെച്ച് ചെറുതായി ചിരിച്ചു. വലതു കൈ ഉയർത്തി അവളെ അടുത്തേക്ക് വരാൻ ആംഗ്യം കാട്ടി.
ഒരു നിമിഷം മടിച്ച ശേഷം അവൾ കട്ടിലിനരികിലേക്ക് നീങ്ങി നിന്നു. അമ്മ അവളുടെ മുഖത്തേക്ക് തന്നെ സൂക്ഷിച്ചു നോക്കി കിടന്നു. അവളും അമ്മയെ ഉറ്റുനോക്കി നിന്നു.
‘വയ്യ മോളെ...അമ്മയ്ക്ക് വയ്യ...’
അവൾ മുന്നോട്ട് വന്ന് അമ്മയുടെ കൈയ്യിൽ മൃദുവായി പിടിച്ചു.
‘ഇരിക്ക്...’
അവൾ മെത്തയിൽ അമ്മയ്ക്ക് സമീപം ഇരുന്നു.
‘ഓ...മര്യാദ മറന്നു!...ഞാൻ ചായ കൊണ്ടു വരാം. താൻ അമ്മയുടെ അടുത്ത് ഇരുന്നോളൂ...ഇപ്പോ വരാം’
അവൾ ‘വേണ്ട’ എന്ന് പറയും മുൻപ് ഞാനകത്തേക്ക് പോയി.
മുറിയിൽ അവർ രണ്ടുപേരും മാത്രമായി.

അടുക്കളയിലേക്ക് നടക്കുമ്പോഴും, ചായ തയ്യാറാക്കുമ്പോഴും ഞാൻ എന്തൊക്കെയോ ആലോചിച്ചു കൊണ്ടിരുന്നു. അവ്യക്തമായ ഓർമ്മകൾ... അമ്മയും അച്ഛനും തമ്മിൽ വഴക്കുണ്ടാക്കുന്നത്... എന്നെ കാണുമ്പോഴൊക്കെയും നിശ്ശബ്ദരാവുന്നത്... അമ്മ മൗനവാത്മീകത്തിൽ ഇരിക്കുന്നത്... അച്ഛൻ ഒരു വാക്കും മിണ്ടാതെ ഇറങ്ങി പോകുന്നത്... അസമയത്ത് തിരികെ വരുന്നത്... ഉറക്കമില്ലാതെ കിടക്കുന്ന എന്നെ ഉമ്മ വെയ്ക്കുന്നത്... പലതും ആ പ്രായത്തിൽ മനസ്സിലാക്കാനായില്ല. ശ്രമിച്ചിരുന്നെങ്കിൽ പോലും കഴിയുമായിരുന്നില്ല. വിട്ടുപോയ കണ്ണികളെക്കുറിച്ചും, സംശയങ്ങളുയർത്തുന്ന അസുഖകരമായ ചോദ്യങ്ങളേയും സൗകര്യപൂർവ്വം അവഗണിച്ചത് സ്വാർത്ഥത കൊണ്ടു തന്നെ. എന്തിന്‌ വെറുതെ അനാവശ്യകാര്യങ്ങൾ അന്വേഷിച്ചറിഞ്ഞ് ജീവിതം അസ്വസ്ഥത കൊണ്ട് നിറയ്ക്കണം? അതേക്കാരണത്താൽ തന്നെ അമ്മയോട് ഒരു തവണ പോലും ഒന്നും ഞാൻ ചോദിച്ചതുമില്ല. മറവിയിലാണ്ട് പോയതൊക്കെയും ഇതാ ഇപ്പോൾ ഉയിർത്തെഴുന്നേറ്റിരിക്കുന്നു..

ചായയുമായി തിരികെ മുറിയിൽ ചെന്നപ്പോഴും രണ്ടുപേരും സംസാരിച്ചു കൊണ്ടിരിക്കുന്നുണ്ടായിരുന്നു.
‘താമസിച്ചു...നേരമിരുട്ടി...ഞാൻ ഇറങ്ങട്ടെ...’ ചായ കുടിച്ച ശേഷം അവൾ പറഞ്ഞു.
‘മോള്‌...ഇനിയും വരണം..’
എഴുന്നേറ്റ്‌ നിന്ന അവൾ അമ്മയുടെ കാൽ തൊട്ടു തൊഴുതു.
‘എന്താ മോളെ...’
‘ശരി അമ്മെ...ഞാൻ പോവാണ്‌’
‘പോയിട്ട് വാ...’

അവൾ മുറിക്ക് പുറത്തേക്ക് നടക്കുമ്പോൾ തിരിഞ്ഞ് നോക്കി. അമ്മ കൈ ഉയർത്തി കാണിച്ചു. അനുഗ്രഹിക്കും പോലെയോ, യാത്ര പറയും പോലെയോ..
അവൾ തല കുലുക്കി യാത്ര പറഞ്ഞു പുറത്തിറങ്ങി.
‘അണ്ണാ...അണ്ണൻ ഉറപ്പായും വരണം...’
‘വരാം’
അവൾ ഗേറ്റ് ചാരിയ ശേഷം നടന്നു പോകുന്നത്, ഞാൻ കണ്ണെടുക്കാതെ നോക്കി നിന്നു. എന്നോട് യാത്ര പറയുമ്പോൾ അവളുടെ കണ്ണ്‌ നിറഞ്ഞിരുന്നോ? ഇല്ല...വെറും തോന്നലാവും..

രാത്രി അമ്മയ്ക്കായി കഞ്ഞി ഉണ്ടാക്കണം. അതേക്കുറിച്ച് ആലോചിച്ചു കൊണ്ട് ഞാൻ അകത്തേക്ക് കയറി. നേരം ഇരുട്ടിയിരിക്കുന്നു. അവൾ എങ്ങനെയാവും തിരികെ പോയിരിക്കുക? ഒരു ഓട്ടോ പിടിച്ച് കൊടുക്കാമായിരുന്നു...

ഞാൻ ചായ തയ്യാറാക്കുന്ന നേരം അമ്മയുമായി അവൾ എന്തായിരുന്നു സംസാരിച്ചു കൊണ്ടിരുന്നത്? ചായ എടുക്കാം എന്ന് പറയാൻ തോന്നിയത് അബദ്ധം...അല്ല, ഒരു ചായ സ്വന്തം കൈ കൊണ്ട് തയ്യാറാക്കി കൊടുക്കാനായത് നന്നായി. അവൾ എത്ര നന്നായിട്ടാണ്‌, എന്റെ സുഹൃത്ത് എന്ന ഭാവത്തിൽ അമ്മയോട് സംസാരിച്ചത്! നന്നായി. അല്ലെങ്കിൽ അമ്മയുടെ സ്ഥിതി കൂടുതൽ മോശമായേനെ. മാനസികസംഘർഷം താങ്ങാൻ കഴിയുന്ന പ്രായം അല്ലല്ലോ. സുധ...ആ മുഖത്ത് എവിടെയോക്കെയോ അച്ഛന്റെ ഏതൊക്കെയോ അംശങ്ങൾ ഉണ്ടായിരുന്നു.

രാത്രി അമ്മയ്ക്ക് കഞ്ഞി കോരി കൊടുക്കുകയായിരുന്നു. അമ്മ പതിവിലും സന്തോഷത്തിലാണെന്ന്‌ ഞാൻ കണ്ടു. ആരെങ്കിലുമൊരാൾ വീട്ടിൽ കാണാൻ വന്നിട്ടെത്ര നാളായി? ഒരാളോട് അല്പസമയം സംസാരിക്കാൻ കഴിഞ്ഞതിന്റെ  സന്തോഷമാണ്‌ അമ്മയുടെ മുഖം നിറയെ.
‘മോനെ...നീ ആ കുട്ടീടെ കല്ല്യാണത്തിന്‌ പോവില്ലെ?’
‘ഉം...’
‘പോകണം...’
കുറച്ച് നേരം എന്തോ ആലോചിച്ച് ഇരുന്ന ശേഷം അമ്മ മുകളിലേക്ക് നോക്കി ആത്മഗതം കണക്കെ പറഞ്ഞു തുടങ്ങി.
‘നന്നായി...ആ കുട്ടി വന്നത് നന്നായി. എനിക്ക്...കാണണമെന്നുണ്ടായിരുന്നു...’
ഞാൻ പാത്രത്തിലേക്ക് തന്നെ നോക്കി സ്പൂൺ കൊണ്ടിളക്കിക്കൊണ്ടിരുന്നു.
അമ്മ തുടർന്നു,
‘പാവം...അല്ലെങ്കിൽ തന്നെ...അവളെന്ത് തെറ്റാ ചെയ്തത്?’
ഞാൻ അമ്മയുടെ മുഖത്തേക്ക് നോക്കി. അമ്മ എന്തൊക്കെയോ പഴയ കാര്യങ്ങൾ ഓർത്തെടുക്കാൻ ശ്രമിക്കുകയാണെന്ന് തോന്നി.

വീണ്ടും സ്പൂൺ ചുണ്ടോട് ചേർത്തപ്പോൾ, മതി എന്ന മട്ടിൽ കൈ ഉയർത്തി ശേഷം അമ്മ ചുണ്ടുകൾ തുടച്ചു. എന്നിട്ട് ഉറങ്ങാൻ തയ്യാറെടുക്കും പോലെ കണ്ണുകളടച്ചു. ഞാനൊരു നിമിഷം അമ്മയെ നോക്കി ഇരുന്ന ശേഷം എഴുന്നേറ്റു. മുറിക്ക് പുറത്തേക്ക് നടക്കും മുൻപ് ഒരു വട്ടം തിരിഞ്ഞു നോക്കുമ്പോൾ കണ്ടു, അമ്മയുടെ ചുണ്ടിൽ ചെറിയൊരു ചിരി തങ്ങി നില്ക്കുന്നത്! ഇന്ന് അമ്മ സമാധാനമായി ഉറങ്ങും. ഉറപ്പ്. എന്തെന്നറിയില്ല, എനിക്കിന്ന്...ഉറങ്ങാനാവുമെന്ന് തോന്നുന്നില്ല. അതേക്കുറിച്ചോർത്ത് കൊണ്ട് ഞാൻ മുറിക്ക് പുറത്തേക്ക് നടന്നു.

Post a Comment

Saturday 19 June 2021

ചതുർഭുജൻ


കുറിപ്പ്: 
ഈ കഥയിലെ സംഭവങ്ങളും കഥാപാത്രങ്ങളും സത്യം സത്യമായും സാങ്കല്പികം മാത്രമാണ്‌. സാദൃശ്യം വെറും യാദൃശ്ചികം മാത്രം.


അമാവാസിയാണോ, പൗർണ്ണമിയാണോ എന്ന കാര്യത്തിൽ തർക്കമുണ്ട്. പക്ഷെ അർദ്ധരാത്രി എന്ന കാര്യത്തിൽ ആർക്കും ഒരു സംശയവുമില്ല. അത്ഭുതങ്ങൾ അർദ്ധരാത്രിയിലേ സംഭവിക്കൂ എന്ന സമൂഹവിശ്വാസത്തിൽ ഇതുവരേക്കും ഒരു മാറ്റവും വന്നിട്ടില്ല എന്നതു തന്നെ ഒരു അത്ഭുതമാണ്‌! ഉത്തരേന്ത്യയിൽ, അതും പൊതുതിരഞ്ഞെടുപ്പ് കാലത്ത് മാത്രം പുറംലോകത്തിന്റെ സംസാരപരിധിക്കുള്ളിൽ വന്നിരുന്ന ആ പ്രദേശത്ത്, ആ കുഞ്ഞ് ജനിച്ചത് അർദ്ധരാത്രിയിലായിരുന്നു. വെറുതെ ജീവിച്ചു മരിച്ചു പോകാനല്ല താൻ ജനിച്ചതെന്ന് പ്രഖ്യാപിക്കും വിധം ആ കുഞ്ഞ്, പുറംലോകത്തിലെത്തിയതും കൈകളുയർത്തി ഉറക്കെ കരഞ്ഞു. കാഴ്ച്ചയിൽ മറ്റേതു കുഞ്ഞിനേയും പോലെ തന്നെ - കുഞ്ഞു തല, നനുത്ത മുടി, തളിരില പോലെ മൃദുലമായ പാദങ്ങൾ. ഒരു കാര്യത്തിൽ മാത്രമായിരുന്നു വ്യത്യാസം - ആ കുഞ്ഞിനു നാലു കൈകളുണ്ടായിരുന്നു... 

കുഞ്ഞ് ജനിച്ച് അല്പനേരത്തിനുള്ളിൽ തന്നെ അമ്മ മരിച്ചു പോവുകയാണുണ്ടായത്. അത് കുഞ്ഞിന്റെ കൈകൾ കണ്ട് ഭയന്നിട്ടാണോ, അതോ അമിതമായ രക്തസ്രാവം കൊണ്ടാണോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. എന്തിനും ഏതിനും തർക്കിച്ചു ശീലിച്ച ജനതയിൽ നിന്നും വ്യക്തത പ്രതീക്ഷിക്കുന്നതിൽ യുക്തിയുമില്ല. കുഞ്ഞിനെ കണ്ട്, പേറെടുത്ത വൃദ്ധ നിലവിളിക്കാതിരിക്കാൻ പണിപെട്ടു. അവർ തോളിൽ കിടന്ന തുണി വായിലേക്ക് തിരുകിയാണ്‌ നിലവിളിയുടെ വഴിയടച്ചത്. സഹായികളിൽ ഒരുവളുടെ കൃഷ്ണമണികൾ മുകളിലേക്ക് ഉരുണ്ട് കയറി മറഞ്ഞു, തൊട്ടടുത്ത നിമിഷം അവളുടെ ബോധവും. വയറ്റാട്ടി കുഞ്ഞിനെ തുടച്ച് വൃത്തിയാക്കി തുണിയിൽ പൊതിഞ്ഞെടുത്ത്, കുടിലിനു പുറത്ത് കാത്ത് കുത്തിയിരുന്ന കുഞ്ഞിന്റെ അച്ഛന്‌ കാണിച്ചു കൊടുത്തു. തുണിയുയർത്തി നോക്കി, ആൺകുട്ടി തന്നെ എന്നയാൾ ഉറപ്പിച്ചു സന്തോഷിച്ചു. എന്നാൽ കുഞ്ഞിന്‌ നാല്‌ കൈകൾ കണ്ട്, അയാൾ ഞെട്ടിത്തരിച്ചു നിന്നു. ചിലർ ആ കാഴ്ച്ച കണ്ട് നിലവിളിച്ചു കൊണ്ട് ഓടിയകന്നു. മനുഷ്യവാർത്തകളുടെ സഞ്ചാരവേഗമൊന്നും കാട്ടുതീക്ക് പോലുമുണ്ടാവില്ല. നിമിഷങ്ങൾക്കകം ഗ്രാമവാസികൾക്കിടയിൽ വാർത്ത പരന്നു. ‘എന്തോ വലിയ ദുരന്തം വരാൻ പോകുന്നതിന്റെ സൂചനയാണ്‌’ - ചിലർ അടക്കം പറഞ്ഞു. കഴിഞ്ഞാണ്ടത്തെ ഭൂമികുലുക്കത്തിലുണ്ടായ വിള്ളലുകൾ മണ്ണിലിപ്പോഴും വായും പിളർന്ന് കിടപ്പുണ്ട് പലയിടത്തും. ഇനി ഈ വർഷം...വരൾച്ച? പകർച്ചവ്യാധി? എന്ത്‌ പൂജയാണ്‌ ചെയ്യേണ്ടത്? എന്ത്‌ ബലിയാണ്‌ കൊടുക്കേണ്ടത്? എവിടേക്കാണ്‌ പലായനം ചെയ്യേണ്ടത്? ഗ്രാമം മുഴുവൻ അസ്വസ്ഥതയുടെ വിത്തുകൾ ചിതറി വീണു.

കരഞ്ഞ് ക്ഷീണിച്ചുറങ്ങിയ കുഞ്ഞ്, ഉണർന്നപ്പോൾ നാല്‌ കൈകളുമിളക്കി ചിരിച്ചു. എന്നാൽ അവന്റെയടുത്ത് ആരുമില്ലായിരുന്നു, ഹതഭാഗ്യനായ ആ പിതാവ് ഒഴികെ. ഈ കുഞ്ഞിനെ എങ്ങനെ വളർത്തും? വിശന്ന്‌ കരഞ്ഞാൽ ആര്‌ പാലൂട്ടും? അയാൾ ഗ്രാമം മുഴുക്കെയും അലഞ്ഞു, അന്വേഷിച്ചു, കരഞ്ഞു കാല്‌ പിടിച്ചു. ഒടുവിൽ വെള്ളം തിളപ്പിച്ച്, തണുപ്പിച്ച്  കുഞ്ഞിന്റെ ഇളംചുണ്ടിലൊഴിച്ചു. മനുഷ്യരുടെ പാൽ കുടിക്കാതെ അങ്ങനെ അവൻ ജീവിതം തുടങ്ങി.

എക്കാലത്തേയും പോലെ, കാര്യകാരണങ്ങളില്ലാതെ ഭൂമി സൂര്യനെ ഭ്രമണം ചെയ്തു കൊണ്ടിരുന്നു. അപ്പോഴേക്കും നടക്കാൻ പാകത്തിൽ അവന്റെ കാലുകൾ ഉറച്ചു കഴിഞ്ഞിരുന്നു. എന്നാലപ്പോഴും ചുറ്റുവട്ടത്തുള്ള കുട്ടികൾ, അവനെ കളിക്കാൻ കൂട്ടിയില്ല. പഠിക്കാൻ പള്ളിക്കൂടത്തിൽ അധ്യാപകരും. അക്ഷരങ്ങൾക്ക് മുൻപിലവൻ പകച്ചു നിന്നു. ശബ്ദമില്ലാത്ത വളഞ്ഞ വരകൾ മാത്രമായി അതൊക്കെയും അവന്‌. ഒരുനാൾ അവന്റെ അച്ഛൻ അപ്രത്യക്ഷനായി. നിർഭാഗ്യം കൊണ്ടു വന്ന അയാൾ, ഗ്രാമവാസികൾക്ക്‌ മുന്നിൽ ശപിക്കപ്പെട്ടവനായത് ആ ബാലൻ അറിഞ്ഞതേയില്ലായിരുന്നു. സമീപത്തുള്ള കുളത്തിന്റെ കരയിൽ ചെന്നിരുന്ന് അവൻ നാലു കൈകളിലും കല്ലുകളെടുത്ത് എറിഞ്ഞു. അവ, വളരുന്ന വൃത്തങ്ങൾ വെള്ളത്തിൽ വരച്ചു. വളർന്ന് വലുതാവുകയും എപ്പോഴോ മാഞ്ഞു പോകുന്ന ഒരു ജലവൃത്തം പോലെയാണ്‌ ജീവിതവും എന്ന് അവൻ അന്ന് മനസ്സിലാക്കിയിട്ടുണ്ടോ ആവോ. താൻ ഒരു പറവയോ പാറ്റയോ ആയിരുന്നെങ്കിലെത്ര നന്നായിരുന്നു എന്ന് അവനപ്പോൾ വിചാരിച്ചിട്ടുണ്ടാവണം. നിവൃത്തിയില്ലാതെ അവൻ ഭിക്ഷ യാചിച്ചു തുടങ്ങി. അവൻ നീട്ടിയ തകരപ്പാത്രത്തിൽ നാണയത്തുട്ടുകൾക്ക് പകരം പലപ്പോഴും കല്ലുകളാണ്‌ വന്നു വീണത്. രഹസ്യമായി ചിലർ തന്ന ഉണങ്ങിയ ഭക്ഷണം കഴിച്ച് അവൻ വിശപ്പ് അടിച്ചമർത്തി. അവൻ പതിയെ വളർന്ന് അയാൾ ആയി. തന്റെ കൈകൾ ശരീരത്തിലേക്ക് ചേർത്തുകെട്ടിവെച്ചു കൊണ്ടായി പിന്നീട്‌ ഭിക്ഷാടനം. താടിയും മുടിയും വളർന്നിറങ്ങിയ അയാൾ, ഒരവധൂതനെ പോലെ അലഞ്ഞു തിരിഞ്ഞു. ഭ്രാന്തില്ലെന്ന് സ്വയം വിശ്വസിക്കുന്ന സമൂഹം, അയാളെ ഭ്രാന്തനെന്ന് വിളിച്ചു. ആ വിളി കുട്ടികൾക്ക് പോലും ഒരു സ്വാതന്ത്ര്യം കൊടുത്തു - അയാളുടെ നേർക്ക് കല്ലെറിയാനുള്ള സ്വാതന്ത്ര്യം! സൗജന്യമായി കിട്ടുന്ന കല്ലുകൾ കൊണ്ട് സ്വാതന്ത്ര്യം പ്രകടിപ്പിക്കുക എന്നത് ഏതോരു സമൂഹത്തിന്റേയും അവകാശമാണല്ലോ!

നാളുകൾ കഴിഞ്ഞപ്പോൾ അയാളുടെ കൈകളുടെ കാര്യം എല്ലാവരും മറന്നു. എന്നിട്ടുമയാൾ ഭ്രാന്തനായി തുടർന്നു. തസ്ക്കരപ്പട്ടവും ഭ്രാന്തൻപട്ടവും ഒരിക്കൽ കൊടുത്താൽ തിരിച്ചെടുക്കാൻ സമൂഹം ഒരിക്കലും തയ്യാറാവില്ലെന്ന സത്യം അയാൾ വേദനയോടെ മനസ്സിലാക്കി. വയറ്റിനുള്ളിൽ വിശപ്പ്, അയാളെ പോലെ തന്നെ ചുറ്റിത്തിരിഞ്ഞു. ഒരു നാൾ, ശക്തിയൊക്കെയും കൂട്ടിപ്പിടിച്ച് അയാൾ നടക്കാനാരംഭിച്ചു. അകലേക്ക്...ഗ്രാമത്തിന്റെ അതിർത്തിയും കടന്ന്... 

അയാൾ നടന്നു കൊണ്ടേയിരുന്നു. കാലുകൾ തളർന്നപ്പോൾ, തൊണ്ട വരണ്ടപ്പോൾ, വിശപ്പ് വയറിനെ തന്നെ തിന്നു തുടങ്ങിയപ്പോൾ, പൊട്ടിയടർന്ന തൂണുകൾ താങ്ങി നിർത്തിയ ഒരു കൽമണ്ഡപത്തിനുള്ളിൽ ചുരുണ്ട്, വയറമർത്തിപ്പിടിച്ച്, വിശപ്പമർത്തിപ്പിടിച്ച് അയാൾ കിടന്നുറങ്ങി. കണ്ണുകളിറുക്കിയടച്ചുള്ള ഉറക്കം - സർവ്വപ്രശ്നങ്ങൾക്കുമുള്ള സാർവ്വലോകിക പരിഹാരം!

ഈ പ്രപഞ്ചം തന്നെ ഉണ്ടായത് ആകസ്മികവും അത്ഭുതകരവുമായ ചില കൂട്ടിമുട്ടലുകളുടേയോ, കൂടിച്ചേരലുകളുടേയോ ഫലമായിട്ടാണെന്നാണല്ലോ അറിവുള്ളവർ എന്നവകാശപ്പെടുന്നവർ പഠിപ്പിക്കുന്നതും മനുഷ്യഭൂരിപക്ഷം ധരിച്ചു വെച്ചിരിക്കുന്നതും. പ്രപഞ്ചത്തിന്റെയൊരു ചെറുപതിപ്പ് തന്നെയാവണം മനുഷ്യജീവിതവും. ജീവിതം വഴിമാറുന്നതും വഴിതെറ്റുന്നതും ചില കണ്ടുമുട്ടലുകളുടെയോ കൂട്ടിമുട്ടലുകളുടെയോ ഫലമായിട്ടാണ്‌. ഉണർന്നപ്പോൾ അയാളുടെ കാഴ്ച്ച ചെന്നു മുട്ടിയത്, തന്റെ നേർക്ക് അത്ഭുതം നിറച്ച കണ്ണുകളോടെ മിഴിച്ചിരിക്കുന്ന ഒരാളിലാണ്‌. വരണ്ട, പൊടിമണ്ണ്‌ ഒട്ടിപ്പിടിച്ച മുഖം. നീണ്ട യാത്രകൾ വളയം വരച്ച കൺതടങ്ങൾ. തലയിൽ മഞ്ഞ പുള്ളിക്കുത്തുള്ള ഒരു ചുവന്നകെട്ട്. അയഞ്ഞ വസ്ത്രം. നീണ്ട ചെമ്പൻ താടിയും മീശയുമൊക്കെയായി ഒരു തെരുവുമാന്ത്രികനെ പോലെയുണ്ട് കാണാൻ. അപരിചിതന്റെ മുഖം തന്നെ ഒരു വലിയ ചിരി ആയിട്ടാണ്‌ തോന്നിയത്. ആ നോട്ടം മുഴുക്കെയും, കെട്ടി വെച്ചിരിക്കുന്ന തന്റെ കൈകളിലാണെന്ന് ശ്രദ്ധിച്ചു. ഉറക്കത്തിൽ ഉരുണ്ട്പിരണ്ടപ്പോൾ പുതപ്പ് എങ്ങനെയോ മാറി പോയതാണ്‌. മുഷിഞ്ഞു നാറിയ പുതപ്പ് വലിച്ചിട്ട് തന്റെ വൈകല്യം മറയ്ക്കാനയാൾ വൃഥാ ഒരു ശ്രമം നടത്തി. തന്റെ പക്കലൊന്നുമില്ലെന്നും, അപഹരിക്കാൻ വേദനയായി അള്ളിപ്പിടിക്കുന്ന സ്വന്തം വിശപ്പ് മാത്രമേ ബാക്കിയുള്ളൂ എന്നും പറയണമെന്നുണ്ടായിരുന്നു. അയാൾ ശ്രമപ്പെട്ട് ശബ്ദങ്ങൾ കൂട്ടിവെയ്ക്കാൻ ശ്രമിച്ചു. തന്റെ ഒരേയൊരു ആവശ്യം പറയാൻ ശ്രമിച്ചു - ഭൂമിയിലെ ആദ്യത്തെ മനുഷ്യന്റെ ആദ്യത്തെ ആവശ്യം.
‘വിശക്കുന്നു...’
അതിനു മറുപടിയെന്നോണം അപരിചിതൻ പൊട്ടി വന്ന ചിരിയടക്കി കൊണ്ട് അയാളുടെ ഭാണ്ഡത്തിൽ നിന്നും ഉണങ്ങിയ ഒരു റൊട്ടിയെടുത്ത് നീട്ടി. വിശപ്പൊന്നടങ്ങിയപ്പോഴാണ്‌ അപരിചിതന്റെ നേർക്ക് മുഖമുയർത്തിയത്.
ഇനി ദാഹത്തിന്‌...അയാൾ ചുറ്റിലും നോക്കി.
മണ്ഢപത്തിനു മുന്നിലായി ഒഴുകുന്ന, തന്നെ പോലെ മെലിഞ്ഞ പുഴയിലേക്ക് അയാൾ പതിയെ നടന്നു. പിന്നിലുയർന്ന അപരിചിതന്റെ ചിരി അയാൾ ശ്രദ്ധിച്ചതേയില്ല. ദാഹവും ശമിച്ചപ്പോഴാണ്‌ തനിക്ക് വിശപ്പടക്കാൻ സഹായിച്ചയാളെ കുറിച്ചോർത്തത്. നന്ദിയോടെ കൈ കൂപ്പിക്കൊണ്ട് ചോദിച്ചു,
‘ആരാണ്‌?’
‘കൗശൽ...തെരുവിൽ ചെപ്പടിവിദ്യകൾ കാണിക്കും...ഗ്രാമങ്ങളിലും പട്ടണങ്ങളിലും മാറി മാറി സഞ്ചരിച്ചു കൊണ്ടിരിക്കും...ഇന്നിവിടെങ്കിൽ നാളെ മറ്റൊരിടത്ത്...’
അയാൾ കൗശലിന്റെ മുഖത്തേക്ക് തന്നെ സൂക്ഷിച്ചു നോക്കി കുറച്ച് നേരമിരുന്ന ശേഷം തളർന്ന ശബ്ദത്തിൽ ചോദിച്ചു,
‘വിശപ്പ്...വിശപ്പില്ലാതെയാക്കാൻ...വല്ല ചെപ്പടിവിദ്യയുമുണ്ടോ?’
‘പിന്നില്ലാതെ! ഉണ്ടല്ലോ...’ കൗശൽ ചിരിച്ചു കൊണ്ടാണ്‌ മറുപടി പറഞ്ഞത്.
കൗശൽ പറയുന്നത് കളിയാണോ കാര്യമാണോ എന്നു മനസ്സിലാക്കാനാവാതെ ദയനീയമായി ചോദിച്ചു,
‘എനിക്കതൊന്നു പഠിപ്പിച്ചു തരാമോ?...ആ ഒരു വിദ്യ മാത്രം...’
ആവശ്യം കേട്ട് അപരിചിതൻ പൊട്ടിച്ചിരിച്ചു. ചിരിയടങ്ങിയപ്പോൾ പറഞ്ഞു,
‘അതിലും വലിയൊരു വിദ്യ ഞാൻ പഠിപ്പിച്ചു തരാം! ഇന്ന് മാത്രമല്ല, ഒരിക്കലും വിശപ്പറിയാതിരിക്കാനുള്ള വിദ്യ...പക്ഷെ ഞാൻ പറയുന്നത് പോലെ ചെയ്യണം...സമ്മതം?’
അയാൾ കൗശലിനെ സൂക്ഷിച്ചു നോക്കിയിരുന്നു.
കൗശൽ പറഞ്ഞു തുടങ്ങി.
‘സുഹൃത്തെ, ഞാൻ ഒരുപാട് സഞ്ചരിച്ചിട്ടുണ്ട്. ലോകം ഒരുപാട് കണ്ടു. ഒരുപാട് മനുഷ്യരെ കണ്ടു. ഇനി ഞാൻ പറയാൻ പോകുന്നത് ശ്രദ്ധിച്ചു കേൾക്കണം. നിങ്ങളുടേയും എന്റേയും ജീവിതം മാറ്റി മറിക്കാൻ കെൽപ്പുള്ള ഒരു വിദ്യയെ കുറിച്ചാണ്‌ പറയാൻ പോകുന്നത്’
അയാൾ ശ്രദ്ധ മുഴുക്കെയും ചേർത്തു വെച്ച്‌ കൗശൽ പറയുന്നത്‌ കേൾക്കാൻ തയ്യാറെടുത്തു.

‘എല്ലാമൊരു പേരിലാണാരംഭിക്കുന്നത്...ഇന്ന്‌ മുതൽ താങ്കളുടെ പേര്‌ പരമാനന്ദൻ എന്നായിരിക്കും...എനിക്ക് ഞാൻ തന്നെ ഒരു പേര്‌ കണ്ടു വെച്ചിട്ടുണ്ട്...ആനന്ദൻ’

പരമാന്ദൻ ആനന്ദനെ സസൂക്ഷ്മം നോക്കി ഇരുന്നു. അയാളുടെ ഓരോ വാക്കും, ചലനവും, ഭാവവും...
ആനന്ദൻ തുടർന്നു,
‘ഇന്ന്...ഈ നിമിഷം മുതൽ നിങ്ങളാണെന്റെ ഗുരു...പരമാനന്ദഗുരു...അതാണ്‌ നിങ്ങളുടെ നിയോഗം...ഒരോരുത്തർക്കും ഒരോ നിയോഗമുണ്ട്...‘
അതു കേട്ട് ആനന്ദൻ ’ഗുരു...ഗുരു...‘ എന്ന് മനസ്സിൽ രണ്ടുവട്ടം മന്ത്രിച്ചു.
’പക്ഷെ..എനിക്കൊന്നും...‘
’എല്ലാം അറിഞ്ഞു കൊണ്ടല്ലല്ലോ എല്ലാവരും എല്ലാം ആരംഭിക്കുന്നത്! എല്ലാമെനിക്ക് വിട്ടു തന്നേക്കൂ...ഇനി എല്ലാം ഞാൻ നോക്കിക്കൊള്ളാം‘ ആനന്ദൻ സ്വന്തം നെഞ്ചിൽ കൈവെച്ച് പറഞ്ഞു.
തണുപ്പകറ്റാൻ ചുള്ളിക്കമ്പുകൾ കൂട്ടിയിട്ട് കത്തിച്ചതിൽ നിന്നും ശിഷ്യൻ, ചൂണ്ടുവിരലും തള്ളവിരലും കൂട്ടിപ്പിടിച്ച് കുറച്ച് ചാരമെടുത്ത് ഗുരുവിന്റെ നെറ്റിയിൽ നീളത്തിലൊരു വര വരച്ചിട്ടു. ഗുരു ശിഷ്യനാവുകയും, ശിഷ്യൻ ഗുരു ആവുകയും ചെയ്ത ആ നിമിഷം തൊട്ടാണവരുടെ വിശുദ്ധബന്ധം ആരംഭിച്ചത്.

’കൈവശമുള്ളതിന്റെ പ്രാധാന്യം മറന്ന് മറ്റുള്ളതിന്റെ പിന്നാലെ പോകരുത് എന്ന് പറഞ്ഞു കേട്ടിട്ടില്ലേ? ഗുരുവിന്റെ കൈവശമുള്ളത് കൈകളാണ്‌! ആദ്യം ഈ കൈകൾ സ്വതന്ത്രമാക്കൂ! ഈ കൈകൾ ഇങ്ങനെ കെട്ടിയിടാനുള്ളതല്ല. ഈ നാല്‌ കൈകൾ കൊണ്ടും എന്തൊക്കെ ചെയ്യാനാവുമെന്ന് പറഞ്ഞു തരാം. കാര്യങ്ങൾ മുഴുക്കെയും ഈ ശിഷ്യൻ നോക്കിക്കൊള്ളാം...ഗുരു അതു പോലെ ചെയ്താൽ മാത്രം മതിയാവും...‘

ശിഷ്യൻ സംസാരിച്ചു തുടങ്ങി.
‘ഗുരോ, ആദ്യം വേണ്ടത് നല്ലൊരു വേഷമാണ്‌. എല്ലാമൊരു വേഷമാണ്‌. വേഷം അതിപ്രധാനം. വേഷം കൊണ്ട്‌ വ്യക്തിയെ അറിയാമെന്നാണ്‌ സകലരുടേയും ധാരണ. അതു കൊണ്ട് വേഷത്തിലാരംഭിക്കാം. വേഷമില്ലെങ്കിൽ കുറ്റവാളിയേയും കാവൽക്കാരനേയും തിരിച്ചറിയാനാവുമോ? രോഗിയേയും വൈദ്യനേയും തിരിച്ചറിയാനാവുമോ? എന്തിന്‌...സർവ്വശ്വരൻ സാധാരണ വേഷത്തിൽ വന്നാൽ തിരിച്ചറിയാനാവുമോ?’
പരമാനന്ദൻ ഇടം വലം തലയാട്ടി.
‘ഗുരു ഇനി മുതൽ വെളുത്ത വസ്ത്രങ്ങൾ മാത്രമേ ധരിക്കാവൂ. നിറമുള്ളതോ ചിത്രപ്പണികളുള്ളതോ ധരിക്കരുത്. ഒന്നുകിൽ ഒരു വസ്ത്രവും ധരിക്കരുത്. അല്ലെങ്കിൽ എല്ലാം മൂടിപൊതിഞ്ഞ അയഞ്ഞ വസ്ത്രങ്ങൾ. സാധാരണക്കാർ ധരിക്കുന്ന വസ്ത്രങ്ങൾ ധരിച്ചാൽ എങ്ങനെയാണ്‌ ഗുരോ ഗുരു ആവുക?’
ആനന്ദൻ തുടർന്നു,
‘വാക്കാണ്‌ ശക്തി. പറയാൻ കഴിഞ്ഞില്ലെങ്കിൽ, പറഞ്ഞതായി പലരെ കൊണ്ടും പറയിച്ചാലും മതി. പറഞ്ഞു പറഞ്ഞാണ്‌ പലരും പലതും ആകുന്നത്, ആയിട്ടുള്ളത്’
ഗുരുവിന്‌ ശിഷ്യൻ പറയുന്നത് മുഴുക്കെയും മനസ്സിലായില്ലെങ്കിലും സശ്രദ്ധം കേട്ടു കൊണ്ടിരുന്നു. 

കേൾക്കുന്നതിനിടയ്ക്ക് പരമാനന്ദൻ ദുർഗ്ഗന്ധം വമിക്കുന്ന മുടി ചൊറിയാൻ തുടങ്ങി. ദീർഘകാലം കുളിക്കാതെ, പൊടിയും അഴുക്കും പിടിച്ച് മുടി ജട പിടിച്ചു തുടങ്ങിയിരുന്നു. ജട കണ്ട് ആനന്ദന്‌ ആനന്ദക്കണ്ണീര്‌ വന്നു. 
‘എനിക്ക് ചൊറിയുന്നു...ദയവായി ഇതൊന്നു മുറിച്ചു തരാമോ?’ പരമാനന്ദൻ അപേക്ഷിച്ചു.
‘മുറിക്കാനോ?! ഗുരുവിന്റെ അപേക്ഷ കേട്ട് ശിഷ്യൻ പൊട്ടിച്ചിരിച്ചു.
’പാടില്ല ഗുരു...ഒന്നുകിൽ മൊട്ടയടിക്കണം...അല്ലെങ്കിൽ മുടി നീട്ടി വളർത്തണം...വെട്ടിയൊതുക്കി ചീകി വെച്ചു നടന്നാൽ ഗുരു ആവില്ല! ഗുരുവിനു ജടയും താടിയുമാണ്‌ അലങ്കാരം. ജ്ഞാനഗുരു ആയി തോന്നാൻ ജടയും മുടിയും താടിയും നിർബന്ധം!‘

’ഉപദേശങ്ങളിനിയും ബാക്കി. തത്ക്കാലം ഇത്രയും. ചില തയ്യാറെടുപ്പുകൾ വേണം...ഗുരു വിശ്രമിക്കൂ‘
ആനന്ദൻ ചിന്തിച്ചു കൊണ്ട് നടന്നകന്നു.

തുടർന്നുള്ള ദിവസങ്ങളിലും ശിഷ്യൻ ഉപദേശങ്ങൾ തുടർന്നു. ഗുരു ശിഷ്യനോട് ചോദ്യങ്ങൾ ചോദിച്ച് സംശയങ്ങൾ നിവർത്തിച്ചു കൊണ്ടിരുന്നു. എല്ലാ ഗുരുക്കന്മാരും ഒരിക്കൽ ശിഷ്യന്മാരായിരുന്നല്ലോ! ചില ശിഷ്യന്മാർ എന്നും ഗുരുക്കന്മാരും.

ഏതാനും ആഴ്ച്ചകൾ കഴിഞ്ഞപ്പോൾ തീരത്തായി ഒരു ചെറിയ കുടിലുയർന്നു. അല്ല, കുടിലു പോലെ ഒന്ന്. ആനന്ദനും പരമാനന്ദനും ചേർന്നാണത് കെട്ടിയുണ്ടാക്കിയത്. അതിനുള്ളിലിരുന്നാണ്‌ ഗുരുവിന്‌ ശിഷ്യൻ, ഭാവിയിലേക്കായി ബാലപാഠങ്ങൾ പറഞ്ഞു കൊടുത്തത്.

പരമാനന്ദന്‌ സംശയങ്ങൾ ഒഴിയുന്നില്ല. ഉപദേശങ്ങൾ കേൾക്കും തോറും സംശയങ്ങൾ കൂടി കൂടി വരുന്നു.
താൻ ഗുരു ആണെന്ന് എങ്ങനെ മറ്റുള്ളവർക്ക് മനസ്സിലാകും?
സന്ദർശകരോട്‌ ഗുരു എന്താണ്‌ പറയേണ്ടത്?
എന്താണ്‌ നൽകേണ്ടത്?
അവരുടെ ചോദ്യങ്ങൾക്ക് എങ്ങനെയാണ്‌ ഉത്തരം നൽകേണ്ടത്?
സംശയങ്ങളുടെ കൂമ്പാരം!
എല്ലാത്തിനും ശിഷ്യന്റെ പക്കൽ ഉത്തരങ്ങളുണ്ടായിരുന്നു.
ഇന്നലെ ചിലർ നിവേദിച്ചത് നാളെ മറ്റുള്ളവർക്ക് പ്രസാദമായി കൊടുക്കാം. വെറുതെ കിട്ടുന്നത് വെറുതെ കൊടുത്താൽ കൂടുതൽ വെറുതെ കിട്ടും. വെറുതെ കിട്ടുന്നത് കൊണ്ട്, കൊടുക്കാനും ബുദ്ധിമുട്ടില്ല.
ഗുരുവിനു പാടാനറിയാമോ?
‘ഇല്ല...’
‘എങ്കിൽ രണ്ടു മൂന്ന് പാട്ടുകൾ കാണാതെ പഠിച്ചു വെച്ചോളൂ... ഞാൻ പഠിപ്പിച്ചു തരാം. അത്‌ മാത്രമല്ല, പാട്ട് ആസ്വദിക്കുന്നതായി അഭിനയിക്കാനും അറിയണം. സർവ്വം സംഗീതമയമാണ്‌. പാട്ട് മൂർച്ഛിക്കുമ്പോൾ ചെറുതായി ആടി തുടങ്ങാം. ഉച്ചസ്ഥായിയിൽ എത്തുമ്പോൾ ആനന്ദനൃത്തം ആവാം. ഒക്കെയും പറഞ്ഞു തരാം. നിർമ്മലചിത്തനായി, ആനന്ദതുല്യനായി ആളുകളിലേക്ക് ഇറങ്ങി ചെല്ലണം. ഏറ്റവും പ്രധാനം സർവ്വജ്ഞാനിയെന്ന് അവർക്ക് തോന്നുക എന്നതാണ്‌. സാമാന്യബുദ്ധി മാത്രമുള്ള വെറുമൊരു സാധാരണക്കാരനാണെന്ന് തോന്നാനാർക്കും ഇട കൊടുക്കരുത്’

പാഠങ്ങൾ സശ്രദ്ധം ശ്രവിച്ച് ശ്രവിച്ച് ഗുരുവിന്‌ ജ്ഞാനം സിദ്ധിച്ചു. ഗുരു ആനന്ദതുല്യനായി. ശരിക്കും പരമാനന്ദനായി. ഗുരുവും ശിഷ്യനും ഒരു പോലെ പുളകിതനായി. പത്മാസനത്തിലിരുന്ന് ദൂരെയുള്ള മൊട്ടക്കുന്നുകളിലേക്ക് നോക്കി ഇരുവരും ദീഘശ്വാസമെടുത്തു. 

‘സമയമായി’ ശിഷ്യൻ വെളിപാട് കിട്ടിയവനെ പോലെ പറഞ്ഞു. ഗുരു താടിയുഴിഞ്ഞും തലകുലുക്കിയും അത് ശരിവെച്ചു. വിശപ്പ് കൂടുതലും വിദ്യാഭ്യാസം കുറഞ്ഞതുമായ, ദരിദ്രനാരായണന്മാർ തിങ്ങിപാർക്കുന്ന അയൽഗ്രാമത്തിലേക്കവർ, തോളിലൊരു തുണിസഞ്ചിയും തൂക്കി കാൽനടയായി യാത്രയായി. നീണ്ടയാത്രയിലേക്ക് നീളുന്ന ഒരു ചെറിയ യാത്ര.

ഗ്രാമത്തിലെത്തിയ അവർ, വിശ്രമിക്കാൻ, തണൽ തളർന്നു കിടന്നൊരിടമാണ്‌ തിരഞ്ഞെടുത്തത്. ഉണങ്ങിയ, ചോദ്യചിഹ്നരൂപം പ്രാപിച്ച ഒരു മരത്തിന്റെ ചുവട്ടിൽ ഇരുവരും ഇരുന്നു.

ഗുരുവിന്റെ ഒരോ കൈകളിലും ശിഷ്യൻ ഒരോ വസ്തുക്കൾ വെച്ചു കൊടുത്തു. ഒരു കൈയ്യിൽ ആയുധമായാലോ? ഭക്തിയുടെ കൂടെ ഭയവും വേണ്ടേ? ശിഷ്യന്റെ ഉപദേശങ്ങൾ കേട്ടു പഠിച്ച ഗുരുവിനു സംശയം. ഒരു കൈ അനുഗ്രഹിക്കുന്ന മട്ടിൽ ഉയർത്തി പിടിച്ചാൽ മതി. ഒരു കൈ കൊണ്ട് ഗുരുവിനു നിവേദിക്കുന്നത് വാങ്ങാം. ഗുരു കൊടുത്താൽ മാത്രം പോര, വാങ്ങുകയും വേണം. ജീവിതം ഒരു നീണ്ട കൊടുക്കൽ വാങ്ങൽ അല്ലെ? ഭൂമിയിൽ സൗജന്യമായി ഒന്നും കിട്ടില്ലെന്നറിയില്ലേ? ഗുരു പതിവു പോലെ തലയാട്ടിക്കൊണ്ടത് ശരി വെച്ചു.
‘എന്തിനും ഏതിനും പ്രചാരണം അവശ്യം. ഇവിടെല്ലാമൊന്ന് ചുറ്റിക്കറങ്ങി, ഗുരുവിന്റെ സന്ദർശനവാർത്ത അറിയിക്കാം. ഗുരു സാന്നിധ്യം മഹാഭാഗ്യം!’
ഗൂഢമായൊരു ചിരിയുമായി ആനന്ദഗുരു നടന്നകന്നു.

സായാഹ്നമായപ്പോഴേക്കും അവിടേക്ക് ദരിദ്രഗ്രാമവാസികൾ ഒഴുകി തുടങ്ങിയിരുന്നു. സർവ്വതുമറിയുന്ന, സകലപ്രശ്നങ്ങൾക്കും പരിഹാരമാർഗ്ഗമറിയുന്ന ഗുരുവിനെക്കുറിച്ചുള്ള വാർത്ത കാതുകളിൽ നിന്നും കാതുകളിലേക്കതിവേഗം സഞ്ചരിച്ചു കൊണ്ടിരുന്നു. കാൽനടയായും, കാളവണ്ടിയിലുമായിട്ടാണവർ വന്നത്. ‘ഒരു പള്ളിക്കൂടം തുടങ്ങുന്നു, പഠിക്കാൻ വരൂ‘ എന്ന് പറഞ്ഞാൽ ഒരു കുഞ്ഞും വരില്ലായിരുന്നു. വിശ്വാസികളായ ഗ്രാമവാസികളുടെ നിഷ്ക്കളങ്കതയിലും വിവരമില്ലായ്മയിലും ആനന്ദന്‌ അത്രയ്ക്കും വിശ്വാസമുണ്ടായിരുന്നു.

ഒരു കാരണവശാലും കണ്ണു തുറക്കുകയോ, ചലിക്കുകയോ ചെയ്യരുതെന്ന ശിഷ്യന്റെ നിർദ്ദേശം, പരമാനന്ദഗുരു അക്ഷരംപ്രതി പാലിച്ചു.

നാലു കൈകളുമുയർത്തി ചമ്രം പടിഞ്ഞിരിക്കുന്ന ഗുരുവിനെ ഗ്രാമവാസികൾ അത്ഭുതപൂർവ്വം, ആദരപൂർവ്വം വണങ്ങി. ആയുസ്സിൽ ആദ്യമായിട്ടാണവർ, തങ്ങൾ ആരാധിക്കുന്ന രൂപത്തിനോട് സാദൃശ്യമുള്ളൊരു രൂപം നേരിൽ കാണുന്നത്‌! അതുവരേയ്ക്കും കഥകളിലും, ചിത്രങ്ങളിലും ശിലകളിലും മാത്രമേ ആ ഒരു രൂപം അവർ ദർശിച്ചിരുന്നുള്ളൂ! അത്ഭുതപരതന്ത്രരായ അവർ, തങ്ങൾക്കറിയാവുന്ന മന്ത്രങ്ങളൊക്കെയും ഉരുവിടാനാരംഭിച്ചു. കൈകൂപ്പിയും, സാംഷ്ടാംഗം പ്രണമിച്ചും അവർ ആനന്ദതുല്യരായി, ആവേശഭരിതരായി. ആൾക്കൂട്ടം വളർന്നപ്പോൾ ആനന്ദൻ, പരമാനന്ദന്‌ കണ്ണുതുറക്കാൻ പതിയെ നിർദ്ദേശം കൊടുത്തു. ശേഷം ദർശനമായി, അനുഗ്രഹമായി, പ്രവചനങ്ങളായി, സമാധാനപ്പെടുത്തലുകളായി, ആശ്ളേഷങ്ങളായി... ഗുരുകടാക്ഷമേറ്റവർ ആത്മനിർവൃതിയിലാണ്ട്‌, പരിസരം മറന്ന് ഉച്ചത്തിൽ സ്തുതിക്കാനും ആനന്ദതുല്യരായി നൃത്തം ചെയ്യാനും തുടങ്ങി. എവിടെ നിന്നോ പുഷ്പഹാരങ്ങൾ...നൈവേദ്യങ്ങൾ...പലഹാരങ്ങൾ ഗുരുസമക്ഷം വന്നു ചേർന്നു. ആകെ മൊത്തം ബഹളമായി. സത്യത്തിൽ അത്രയ്ക്കും വലിയൊരു പ്രതികരണം ശിഷ്യൻ പ്രതീക്ഷിച്ചിരുന്നില്ല. ഒരു നിമിഷം പകച്ചു പോയെങ്കിലും ആനന്ദൻ മനോധൈര്യവും സമചിത്തതയും വീണ്ടെടുത്ത് തൊഴുകൈയ്യോടെ പറഞ്ഞു.
‘പരമാനന്ദഗുരുവിന്‌ ഇത് ധ്യാനമുഹൂർത്തം. സകലരും സദയം പിരിഞ്ഞു പോകണം’
ഗുരു കണ്ണുകളടച്ച് പത്മാസനത്തിൽ വീണ്ടും നിശ്ചലരൂപം പ്രാപിച്ചു. ഗ്രാമവാസികൾ നിർവൃതി നിറഞ്ഞ മനസ്സോടെ തിരികെ പോയി.
 
അന്ന്‌, അവിടെ വെച്ച് തന്നെ ശിഷ്യനായി മാറിയ ഒരാളുടെ വീട്ടിലാണ്‌ ഇരുവരും രാത്രി ഉറങ്ങിയത്. ജീവിതത്തിൽ ആദ്യമായി പരമാനന്ദൻ വയറ്‌ നിറയെ ഭക്ഷണം കഴിച്ച്, മനസ്സ് നിറയെ ആനന്ദവുമായി മനസ്സമാധാനത്തോടെ ഉറങ്ങി. ഉറങ്ങുമ്പോൾ പോലും അയാൾ അനന്ദത്താൽ ചിരിച്ചു കൊണ്ടിരുന്നു. അത് കണ്ട്, ഗുരുവിനു ശരിക്കും ജ്ഞാനോദയം സംഭവിച്ചോ എന്നു പോലും ആനന്ദൻ സംശയിച്ചു. പിന്നീട് അങ്ങനെ ഒരപകടവും സംഭവിച്ചില്ലെന്ന് തിരിച്ചറിഞ്ഞ് സമാധാനിച്ചു. ആദ്യദിവസപ്രകടനത്തിൽ ശിഷ്യൻ തികച്ചും സംതൃപ്തനായിരുന്നു. ഗുരുവും ശിഷ്യനും തൃപ്തിയോടെ ഉറങ്ങി.

തുടർന്നുള്ള ദിവസങ്ങളിൽ ഗുരു, തന്റെ പ്രകടനം മെച്ചപ്പെടുത്തി കൊണ്ടിരുന്നു. സന്ദർശകരെക്കുറിച്ച് കൂടുതൽ അറിയാനും, പഠിക്കാനും, അവരെ തൃപ്തിപ്പെടുത്താനും സ്വാധീനിക്കാനുമായി. അവരുടെ സങ്കടങ്ങൾ കേട്ട് സമാധാനിപ്പിക്കാനും, ചിലരെ അണച്ചു പിടിച്ച് അനുഗ്രഹിക്കാനും തുടങ്ങി. വരുന്നവർക്ക് പൂവോ, പഴമോ, പലഹാരമോ കൊടുക്കാനും മറന്നില്ല. പരമാനന്ദഗുരുവിന്റെ ഖ്യാതി ആഴ്ച്ചകൾ കൊണ്ട് തന്നെ ഗ്രാമത്തിന്റെ അതിരുകൾ ഭേദിച്ച് പുറത്തെത്തി.

ചില ദിവസങ്ങളിൽ സന്ദർശകരുടെ, ഭക്തരുടെ കൂടിക്കാഴ്ച്ച അനുവദിച്ച സമയവും കടന്ന് നീണ്ടു പോകാറുണ്ട്. വിശന്ന് വയറ്‌ നൊന്ത് തുടങ്ങും. എന്നിട്ടും വേദനയും കടിച്ചു പിടിച്ച്, നെറ്റിയിൽ ചുളിവൊന്നും വീഴാതെ ശ്രദ്ധിച്ച്, പാതി അടഞ്ഞ കണ്ണുകളോടെ, നിറഞ്ഞ ചിരിയോടെ ഗുരു ഉപദേശം തുടരും. അപ്പോഴൊക്കെ തോന്നും, വിശപ്പിനു പല്ലും നാവുമുണ്ടെന്ന്...കൂർത്ത നഖങ്ങളുണ്ടെന്ന്...ചിലപ്പോൾ തോന്നും ഉള്ളിൽ മറ്റൊരാളുണ്ടെന്ന്...വായും പിളർന്ന്...ഭക്ഷണവും കാത്ത്...

സന്ധ്യാസമയത്തെ സംഘംചേരൽ കഴിഞ്ഞ് തിരികെ കൂടാരത്തിലേക്ക് കയറിയ ശേഷം ജടയഴിച്ചിട്ട് ഗുരു, ആർത്തിപിടിച്ച് നാലു കൈകൾ കൊണ്ടും വാരിവലിച്ച് ഭക്ഷണം കഴിക്കും. തികച്ചും യുദ്ധസമാനമായ സാഹചര്യം. ശേഷം തളർന്ന്, മലർന്നു കിടന്ന് കൂർക്കം വലിച്ചു ഉറങ്ങും.

ഏതാനും നാളുകൾ കൊണ്ട്, നെയ്യും പാലും പഴങ്ങളും കഴിച്ച് കഴിച്ച് ഗുരു കൊഴുത്തു. വരണ്ടുണങ്ങിയ ചർമ്മം, മിനുങ്ങി മിനുസമായി. ഒട്ടിയ കവിളുകൾ ചുവന്നു വീർത്തു. ഗുരുമുഖത്ത് ‘ദിവ്യത്വം കളിയാടുന്നു’, ‘ദിവ്യ തേജസ്സ് നിറഞ്ഞൊഴുകുന്നു’ - ശിഷ്യന്മാർ പ്രകീർത്തിച്ചു.

ഗുരുവിനു ജട ശല്യമായി തുടങ്ങി. ശരിക്കുറങ്ങാൻ കഴിയുന്നില്ല. ആകെ മൊത്തം ചൊറിച്ചിലും പേനും. പോരെങ്കിൽ കിടക്കുമ്പോൾ തലയെപ്പോഴും ഉയർത്തി വെച്ചിരിക്കുന്നതിനാൽ കഴുത്തിന്‌ വേദനയും.
‘ജഡ മുറിച്ചു കളഞ്ഞ്‌ കൃത്രിമ മുടി വെച്ചാലോ?’ ഗുരു പ്രിയശിഷ്യനോട് അഭിപ്രായമാരാഞ്ഞു.
‘അരുത് ഗുരു! അരുത്‌! ഒരു കാരണവശാലും ചെയ്യരുത്!’
ആനന്ദഗുരു അപ്പോൾ തന്നെ കൈയ്യോടെ ജടയുടേയും നീണ്ട താടിയുടെയും ഗുണവശങ്ങളെ കുറിച്ച് പറഞ്ഞ് ഗുരുവിനെ ബോധ്യപ്പെടുത്തി കൊടുത്തു.

അക്കാലത്താണ്‌, ഗുരുവിന്റെ ജീവിതത്തിന്റെ അലകും പിടിയും മാറ്റിയ ഒരു സംഭവമുണ്ടായത്. ഒരു ദിവസം പതിവ് പോലെ ഗുരു ഉപദേശങ്ങൾ കൊടുക്കാൻ തയ്യാറായി ഇരിക്കുകയായിരുന്നു. ഒരോ ദിവസവും ഒരോ ഉപദേശം. ഒരേയൊരു ഉപദേശം. കൂടുതലുമില്ല കുറവുമില്ല. അങ്ങനെ ഒരു വർഷത്തേക്ക് വേണ്ട ഉപദേശങ്ങൾ തയ്യാറാക്കി വെച്ചിട്ടുണ്ട്. തലേദിവസം തന്നെ, പിറ്റേന്ന് പറയേണ്ട ഉപദേശവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും കഥയും ഉപകഥയും ഒരു നർമ്മകഥയും കാണാതെ പഠിച്ചു വെച്ചിട്ടുണ്ടായിരുന്നു. ഉപദേശവേളയിൽ ചോദിക്കേണ്ട സംശയങ്ങൾ, അതിനായി തയ്യാറാക്കി നിർത്തിയവരെ പഠിപ്പിച്ചു, അതിന്‌ പറയേണ്ട ഉത്തരങ്ങൾ ഗുരു കാണാതെ പഠിച്ചു. എന്താണ്‌ ഉപദേശിക്കേണ്ടതെന്ന കാര്യത്തിൽ ഗുരുവിനൊരു സംശയവുമില്ല. എല്ലാം തയ്യാർ. ഇങ്ങനെ എല്ലാവിധ തയ്യാറെടുപ്പുകളോടെ ഇരുന്നാലും ചിലപ്പോൾ ചിലത് കൈവിട്ടു പോകും. ഉപദേശം കേട്ടു കൊണ്ടിരിക്കുന്ന നിഷ്ക്കളങ്കരായ ചിലർ, ചിലപ്പോൾ ആവശ്യമില്ലാത്ത സംശയം ചോദിച്ചു കളയും. അത്തരം സന്ദർഭങ്ങളിൽ യുദ്ധകാലടിസ്ഥാനത്തിൽ ചിലത് ചെയ്തില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടു പോകും. മിക്കപ്പോഴും ആ സമയം കൈയ്യിൽ കരുതുന്ന നാണയമോ, മോതിരമോ അന്തരീക്ഷത്തിൽ ഒരു മൂന്നാലു വട്ടം വരച്ചിട്ട് ആ സംശയാലുവിനു കൊടുത്ത് കാര്യം ഒതുക്കുകയാണ്‌ പതിവ്. അങ്ങനെ ഒരു ചെറിയ സ്വർണ്ണമോതിരവും കൈവെള്ളയിലൊതുക്കി ഗുരു ഉപദേശം പ്രക്ഷേപണം ചെയ്തു കൊണ്ടിരിക്കുകയായിരുന്നു.
‘ഇന്നലകളെ മറന്നേക്കൂ. നാളയെ കുറിച്ച് ആലോചിക്കാതിരിക്കൂ! ഇന്ന് നിങ്ങൾ എന്താണ്‌ ചെയ്യാൻ പോകുന്നത്? അതേറ്റവും പൂർണ്ണതയോടെ ചെയ്തു തീർക്കൂ’
കേട്ടു കൊണ്ടിരുന്നവരിൽ ഒരാൾക്ക് സഹിക്കാൻ വയ്യാത്ത സംശയമുണ്ടായി. ഇരിക്കപ്പൊറുതിയില്ലെന്നായി.
‘ഗുരു...എനിക്ക്...നാളെ കുറിച്ച് ആലോചിക്കാതിരിക്കുമ്പോൾ ഇന്ന് ഒന്നും ചെയ്യാതിരിക്കാൻ തോന്നുന്നു. അത് ശരിയാണോ?’
ഗുരു ഒരു നിമിഷം പകച്ചു. ശേഷം ഭൂമി താഴ്ന്നു പോയെങ്കിൽ എന്ന് ചിന്തിക്കും മട്ടിൽ കണ്ണുകളടച്ച് ഒരു നിമിഷം ഇരുന്നു. ബുദ്ധിയുള്ള ശിഷ്യന്മാരിൽ ആരെങ്കിലും ഒരാൾ, ‘ഗുരുവിന്‌ ധ്യാനിക്കാൻ സമയമായി’ എന്നു പറഞ്ഞിരുന്നെങ്കിലെന്ന് അതിയായി ആഗ്രഹിച്ചു. 
അടുത്ത നിമിഷം വെളിവ് കിട്ടിയത് പോലെ ഗുരു പതിയെ പറഞ്ഞു തുടങ്ങി.
‘സംസാരലോകത്ത് സംസാരിക്കാതിരിക്കാനാവുമോ മകനെ?...കർമ്മം ചെയ്യാതിരിക്കാനാവുമോ? ജീവന്റെ കണിക അവശേഷിച്ചിട്ടിട്ടുള്ള ഒരു ജീവിക്കും ചലിക്കാതിരിക്കാനാവില്ല...കടൽത്തിരകളെ കണ്ടിട്ടില്ലെ?...കടൽ കാക്കകളെ കണ്ടിട്ടില്ലെ?...കടൽമത്സ്യങ്ങൾ...’
കടൽമത്സ്യം എന്ന വാക്ക് പൊടുന്നെ മനസ്സിലെ ചൂണ്ടയിൽ കുടുങ്ങി.
ഗുരു രണ്ടു ദിവസത്തിനു ശേഷം പറയാൻ പഠിച്ചു വെച്ച ഒരു മത്സ്യത്തിന്റെ കഥ പറഞ്ഞു തുടങ്ങി. പറഞ്ഞ് പറഞ്ഞ് പോയപ്പോൾ ചോദ്യം ചോദിച്ച ആളും കേട്ടു കൊണ്ടിരുന്നവരും ചോദ്യത്തിനെ കുറിച്ച് പൂർണ്ണമായും മറന്നു പോയിരുന്നു.
കഥ പൂർത്തിയാക്കിയ ശേഷം ഗുരു ഒരു വലിയ ചിരിയുമായി ഇരുന്നു. 
ഒരു പൂർണ്ണതയ്ക്ക്, അയാളെ അടുക്കലേക്ക് വിളിച്ച് ഒരു അനുഗ്രഹം കൊടുക്കാമെന്ന്‌ ഗുരു വിചാരിച്ചു. തൊണ്ട വരണ്ടു പോയതു കൊണ്ട് അരികിൽ വെച്ചിരുന്ന ചെമ്പ്‌ മൊന്തയിൽ നിന്നും ഒരു കവിൾ വെള്ളം കുടിച്ചു. കുടിച്ചത്‌ വേഗത്തിലായത്‌ കൊണ്ടും, കുടിക്കുന്നതിനിടയിൽ എന്തോ പറയാൻ ശ്രമിച്ചത് കൊണ്ടും വെള്ളം മണ്ടയിലേക്ക് ഇരച്ചു കയറി. പ്രാണൻ പറിഞ്ഞു പോകുന്നത് പോലെ തോന്നി ഗുരുവിന്‌. ഗുരു ചുമയ്ക്കാനാരംഭിച്ചു. നാലു കൈകൾ കൊണ്ടും സ്വന്തം തലയ്ക്കടിച്ചു. ആനന്ദഗുരുവിന്‌ അപകടം മനസ്സിലായി. വേഗം അടുത്തേക്ക് വന്നു. ജട നിറഞ്ഞ ശിരസ്സിൽ ഉള്ളം കൈയ്യാൽ ഒരുഗ്രപ്രഹരമേൽപ്പിച്ചാലോ എന്നൊരു നിമിഷം ചിന്തിച്ചു. പക്ഷെ ജട കാരണം ഒരു കാലത്തും താഢനം തലയിലെത്തില്ലെന്ന്‌ മനസ്സിലാക്കി എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിന്നു. ഗുരു മരണവെപ്രാളത്തിൽ തല കുടയുകയും ചുമയ്ക്കുകയും ചെയ്തു. അടുത്ത നിമിഷം ഒരു ഉഗ്രൻ ചുമയിൽ ഗുരുവിനു പ്രാണൻ തിരിച്ചു കിട്ടി. ഗുരു വാ പൊത്തി. പിന്നീട് കൈയ്യെടുത്ത് ഒരു ദീർഘശ്വാസമെടുത്തു. പതിയെ കൈ വിടർത്തി. അതാ! കൈവെള്ളയിൽ ഒരു സ്വർണ്ണമോതിരം! ശിഷ്യരടക്കം അവിടെ കൂടിയിരുന്നവർ ഒന്നടങ്കം വാ പൊളിച്ചു. കണ്ണുകൾ ചെങ്കല്ല് പോലെ ചുവന്നു പോയെങ്കിലും, ജീവൻ തിരിച്ചു കിട്ടിയ ആശ്വാസം പുറത്തു കാണിക്കാതെ, തന്റെ പ്രാണന്‌ പണി കൊടുത്ത സംശയാലുവിനെ വിളിച്ചു ഗുരു സ്വർണ്ണമോതിരം സമ്മാനിച്ചു. നിഷ്ക്കളങ്കസംശയാലു ആ നിമിഷം തന്നെ ഗുരുവിന്റെ ശിഷ്യനായി ആയുഷ്ക്കാല അംഗത്വം എടുത്തു. ഈ കാഴ്ച്ച മുഴുവൻ അടുത്തു നിന്നു കണ്ട ആനന്ദന്റെ കണ്ണുകൾ ആനന്ദം കാരണം നിറഞ്ഞു തുളുമ്പി. ഗുരു സ്വയം പുതുവഴികൾ കണ്ടെത്തുന്നു! ആരാധകവൃന്ദം വളർത്താൻ പ്രാപ്തനായിരിക്കുന്നു! 
കാഴ്ച്ച കണ്ടിരുന്ന, എല്ലും തോലുമായ കുറച്ച് വിദേശിയർ ഗുരുവിന്റെ കുഴിനഖം വന്ന കാലുകളിൽ വീണ്‌ നമസ്ക്കരിച്ചു. അവരും ആനന്ദനിർവൃതിയിലാണ്‌. ഏതു നിമിഷവും അവർ എഴുന്നേറ്റ് നിന്ന് നൃത്തം ചെയ്തേക്കാം. അങ്ങനെ വല്ല അത്യാഹിതവും സംഭവിച്ചാൽ അത് നിയന്ത്രിക്കാനായി തയ്യാറെടുത്ത് നില്ക്കാൻ, ആനന്ദൻ കൂട്ടാളികളെ കണ്ണു കാണിച്ചു നിർത്തി.

ആ ഒരു അത്ഭുതസംഭവത്തിനു ശേഷം ഗുരുവിന്റെ ഉയർച്ച അതിവേഗത്തിലായിരുന്നു. ഗുരുവിന്റെ പ്രസിദ്ധി രാജ്യാതിർത്തി കടക്കാൻ കാരണമായി ആ സംഭവം.

ഉപദേശിച്ച് ഉപദേശിച്ച് ഗുരു നല്ല പദസമ്പത്തും പരിചയസമ്പത്തുമുള്ള വ്യക്തിയായി മാറി. നിരന്തരപ്രയോഗം കൊണ്ട് പ്രാവീണ്യം സിദ്ധിച്ചു എന്നു പറഞ്ഞാൽ മതിയല്ലോ. അറിഞ്ഞോ അറിയാതെയോ വായിൽ നിന്നും വീണ അബദ്ധങ്ങൾ പോലും ശിഷ്യർക്ക് നിഗൂഢാർത്ഥങ്ങൾ നിറഞ്ഞതായി തോന്നിത്തുടങ്ങി. ആരും ചിന്തിക്കാത്ത അർത്ഥതലങ്ങളും, വ്യാഖ്യാനങ്ങളും വിനയവിധേയരായ അവർ ഗുരുഭാഷണങ്ങളിൽ നിന്നും നിരന്തരം കണ്ടെടുത്തു കൊണ്ടിരുന്നു. സർവ്വം ഗുരുമയം! സർവ്വം ആനന്ദമയം!
ഇതാ ഒരു ഉദാഹരണം:
‘പുൽക്കൊടികളെ നോക്കൂ. ആരേയും ഭയക്കാതെ, ഒന്നിനേയും ആശ്രയിക്കാതെ വളരുന്ന പുൽക്കൊടികൾ...നിങ്ങളും ഒരു പുൽക്കൊടിയാവൂ...’

സംഗമം നടക്കുമ്പോൾ ഇടയ്ക്കിടെ ഗുരു തനിക്ക് ബോധോദയം സിദ്ധിച്ച നാളിനെ കുറിച്ച് പറയും. അത് കേട്ട് വിശ്വാസികൾ അത്ഭുതാദരങ്ങളോടെ കണ്ണും മിഴിച്ച്, വായും പൊളിച്ച് ഇരിക്കും. ആർക്കും ഒരിക്കലും തെളിയിക്കാനാവാത്ത കാര്യങ്ങൾ ആത്മവിശ്വാസത്തോടെ വിശ്വാസികളോട്‌ പറയുന്നത് ഗുരു നല്ലത് പോലെ ആസ്വദിച്ച പ്രവൃത്തികളിലൊന്നായിരുന്നു.

ഒരോ സംഗമവും കഴിയും തോറും സംസാരവും, ഉപദേശവും നന്നായി വരുന്നു. എങ്ങനെയോ വായിൽ കൃത്യമായി വാക്കുകൾ വന്നു വീഴുന്നു. ആരോ തിരുകി വെയ്ക്കും പോലെ... തനിക്കെന്താണ്‌ സംഭവിക്കുന്നത്? ഇനി ഉറക്കത്തിലോ മറ്റോ അറിയാതെ ശരിക്കും ബോധോദയമുണ്ടായി പോയാൽ...അതോർത്തപ്പോൾ ഉള്ള ഉറക്കം കൂടി നഷ്ടപ്പെടും എന്ന് സ്ഥിതിയായി. ഒരു നേരത്തെ ഭക്ഷണത്തിനായി അലഞ്ഞു തിരിയുന്ന കാലത്ത് മനസ്സമാധാനമുണ്ടായിരുന്നു...സുന്ദരമായ നാളുകൾ...അതിന്റെ വില ഇപ്പോൾ മനസ്സിലാക്കുന്നു...

സർവ്വം നിരീക്ഷിക്കുന്ന ശിഷ്യനും സംശയം. ഗുരുവിനെന്തോ പ്രശ്നമുണ്ട്...അതിരാവിലെ എഴുന്നേറ്റ് തണുത്ത വെള്ളത്തിൽ കുളിക്കുന്നത് കൊണ്ടാവുമോ..ചില സമയങ്ങളിൽ ജ്ഞാനികളെ പോലെ സംസാരിക്കുന്നു...ഇല്ല, അങ്ങനെ വരാൻ വഴിയില്ല...ഇനി ശരിക്കും ജ്ഞാനിയായിരുന്ന ഏതെങ്കിലും ഗുരുവിന്റെ ബാധയോ മറ്റോ...

ഗുരു ശിഷ്യനോട് ആശങ്ക പങ്കുവെച്ചു. ഗുരുവിന്റെ സംശയങ്ങളുടെ ചിലന്തിവലകളൊക്കെയും ശിഷ്യൻ തത്സമയം തൂത്തു മാറ്റി.
‘ഏയ്..അങ്ങനെ ഭയക്കേണ്ട ഗുരോ...ഇതൊക്കെ ശീലം കൊണ്ട് അറിയാതെ സംഭവിക്കുന്നതാണ്‌. ഗുരുവിന്‌ ഒരപകടവും സംഭവിക്കില്ല...ശിഷ്യനല്ലേ പറയുന്നത്...ധൈര്യമായിരിക്കൂ!’ ശിഷ്യൻ സമാധാനിപ്പിച്ചു.

ഇപ്പോൾ ഗുരുവിന്‌ ദൈവത്തിന്റെ തൊട്ടടുത്ത സ്ഥാനമാണ്‌ ജനമനസ്സിൽ. ഒരു പടി കൂടി കടന്നാൽ ദൈവമായി. ഗുരു അതിനുള്ള തയ്യാറെടുപ്പിലാണ്‌. ശിഷ്യർ ഗുരുവിന്റെ അത്ഭുതസിദ്ധികളെ കുറിച്ച് വാഴ്ത്തിപ്പാടി. ഗുരുവിന്റെ പക്കൽ എന്തിനും ഏതിനും ഉത്തരമുണ്ട്. ഒരേ സമയം രണ്ടിടത്ത് പ്രത്യക്ഷപ്പെടാൻ കഴിയുന്നു. ഒരു സാധാരണ മനുഷ്യന്‌ അസാധ്യമായ പലതും ചെയ്യാനുള്ള കഴിവുകൾ. ഗുരു ധ്യാനിച്ച് മഴ പെയ്യിക്കുന്നു, ഇംഗ്ലീഷ് വ്യാകരണത്തെറ്റ്‌ കൂടാതെ സംസാരിക്കുന്നു. വായുവിൽ നിന്നും സ്വർണ്ണമോതിരമോ, വാച്ചോ, പഴങ്ങളോ ഏതു സമയത്തും വരുത്താനാകുന്നു. ചതുർഭുജനായ അത്ഭുതഗുരു കാരണം മറ്റു പല ഗുരുക്കന്മാരുടേയും നില പരുങ്ങലിലായി.

പതിയെ ഗുരു ആത്മീയ കാര്യങ്ങൾ മാത്രമല്ല; സാമൂഹ്യം, രാഷ്ട്രീയം, സ്ത്രീപുരുഷ ബന്ധം എന്നു വേണ്ട നാനാവിധ കാര്യങ്ങളെ കുറിച്ചും ആധികാരികസ്വരത്തിൽ ആഭിപ്രായം പറയാനാരംഭിച്ചു. അതൊക്കെ കേൾക്കാനും, കേട്ടതൊക്കെയും അവസാനവാക്കായി വിശ്വസിക്കാനും വിശ്വാസികൾ കാതോർത്തു. രാജ്യത്ത് എന്ത് സംഭവിച്ചാലും ഗുരു അതേക്കുറിച്ച് രണ്ട് വാക്ക് പറയാതെ അത് വാർത്താപ്രാധാന്യമുള്ളതാകില്ല എന്ന നിലയിലെത്തി.

ഗുരു ഏറ്റവും ആസ്വദിച്ചിരുന്നത് പരസ്യസംവാദങ്ങളായിരുന്നു. അവിടെ വെച്ച് ആർക്കും എന്തും ചോദിക്കാം. എന്തിനേക്കുറിച്ചും സംസാരിക്കാൻ തക്ക ജ്ഞാനമുള്ളത് കൊണ്ട് ഗുരുവിന്‌ അതൊക്കെയും വെറും നേരമ്പോക്ക് മാത്രം. ചോദ്യം വരുമ്പോൾ ആദ്യം ഗുരു ഒരു വലിയ തമാശ കേട്ടത് പോലെ അല്പനേരം ശരീരം കുലുക്കി, കുഭ കുലുക്കി ചിരിക്കും. ആ ചിരി കണ്ടമാത്രയിൽ ശിഷ്യരും അനുയായികളും ചിരിക്കാൻ തുടങ്ങും. അതിനു ശേഷം ഗുരു ആ ചോദ്യത്തിനെ വിശദീകരിക്കാൻ തുടങ്ങും. പതിയെ അതിനെ മറ്റൊരു ചോദ്യമാക്കി മാറ്റും. പിന്നീട് ഒരു നീണ്ട വിശദീകരണം കൊടുക്കും. ചിലപ്പോൾ കേട്ടു പഴകിയ ഏതെങ്കിലുമൊരു കഥ പറയും. അതൊക്കെയും കേട്ട് എല്ലാവരും നിർത്താതെ കൈയ്യടിക്കും. 

മാസത്തിലൊരിക്കൽ ഗുരു ഒരു പ്രത്യേക ദർശനം സന്ദർശകർക്ക് നൽകും. അത് സൗജന്യമല്ല. തൊട്ടടുത്ത് നിന്ന് ദർശിക്കണമെങ്കിൽ ഒരു ലക്ഷം. അൻപത് മീറ്റർ ദൂരെയാണെങ്കിൽ അമ്പതിനായിരം, നൂറ്‌ മീറ്റർ ദൂരെ നിന്നാണെങ്കിൽ പതിനായിരം...അങ്ങനെയങ്ങനെ. അതും മാസങ്ങൾക്ക് മുൻപേ ബുക്ക് ചെയ്യണം. ദർശനദിവസം ഗുരു ആഭരണഭൂഷിതനായി ആസനസ്ഥനാവും. നാലു കൈകളിലും എന്തെങ്കിലും വസ്തുക്കൾ ഉണ്ടാവും. ഗുരു ഇരിക്കുന്നിടത്തേക്ക് സ്പോട്ട് ലൈറ്റ്. പിന്നണിയിൽ പതിഞ്ഞ ശബ്ദത്തിൽ ഉപകരണ സംഗീതം. മിക്കവാറും അതു ഓടക്കുഴലോ വീണയോ ആവും. ഗുരുദർശനം ലഭിക്കുന്നവരിൽ മോഹാലസ്യം വന്ന്‌ വീണു പോകുന്നവരും, ആനന്ദാധിക്യം കാരണം പരിസരം മറന്ന് നൃത്തം ചെയ്ത് പോകുന്നവരും അനവധിയാണ്‌. അവരെയെല്ലാം കോരിയെടുത്ത് കൊണ്ടു പോയി ശുശ്രൂക്ഷിക്കാൻ പ്രത്യേകം ഒരു വിഭാഗം ആളുകളെ റിക്രൂട്ട് ചെയ്യേണ്ടി വന്നു. ദർശനദിവസം ഗുരു നാല്‌ കൈകളിലും ആയുധങ്ങൾ പിടിച്ചായിരിക്കും മിക്കപ്പോഴും ഇരിക്കുക. അങ്ങനെ ഇരിക്കുമ്പോഴാണ്‌ ഗുരുവിന്‌ പുതിയ ഒരാശയം തോന്നിയത്. ഇതൊക്കെയും പഴയ ആയുധങ്ങളല്ലേ? ഈ വാളും ഗദയും അമ്പും വില്ലുമൊക്കെ പഴയതല്ലേ? കാലത്തിനനുസരിച്ച് മാറ്റം വേണ്ടേ? ഗണ്ണും ഗ്രനേഡും മിസൈലും ആയാലെന്താ? പുതിയ കാലത്തെ പ്രശ്നങ്ങൾക്ക് പുതിയ ആയുധങ്ങൾ... എന്നാൽ ലൈസൻസിന്റെ പ്രശ്നം ഉണ്ടാവുമെന്ന് ആനന്ദഗുരു പറഞ്ഞപ്പോൾ ഗുരു ആ നൂതന ആശയം ദുഃഖപൂർവ്വം ഉപേക്ഷിച്ചു.

ശിഷ്യൻ, ഉറക്കമിളച്ച് ചിന്തിച്ച് കണ്ടെത്തിയ പുതിയ ചില ആശയങ്ങളുമായി വന്നു. എന്തു കൊണ്ട് ഗുരുവിന്‌ എല്ലാവരേയും ചിലത് അഭ്യസിപ്പിച്ചു കൂടാ? ഇത്രയും ബുദ്ധിവികാസമില്ലാത്ത ഒരു സമൂഹത്തിനെ വേറെ എവിടെ ലഭിക്കും?
ഗുരു പറയുന്നതെന്തും ഇവർ കണ്ണുമടച്ച് വിശ്വസിക്കും.
ഇത്രനാളും മനുഷ്യർ ശ്വാസം എടുത്തു കൊണ്ടിരുന്നത് ശരിയായ രീതിയിൽ ആയിരുന്നില്ല എന്നു പറയുക. എല്ലാത്തിനും അതിന്റേതായ രീതികളുണ്ടെന്ന് പറയുക.

അങ്ങനെ ഗുരു അഭ്യാസം ആരംഭിച്ചു.
ശ്വാസമെടുക്കാൻ പഠിപ്പിച്ചു.
വെള്ളം കുടിക്കാൻ പഠിപ്പിച്ചു.
ഉറങ്ങാൻ പഠിപ്പിച്ചു.
ചിരിക്കാൻ പഠിപ്പിച്ചു.
കരയാൻ പഠിപ്പിച്ചു.
നടക്കാൻ പഠിപ്പിച്ചു.
അങ്ങനെ മനുഷ്യർ ഇക്കണ്ട കാലമത്രയും, ആരോടും ചോദിക്കാതെയും പറയാതെയും ചെയ്തു കൊണ്ടിരുന്നതെല്ലാം എങ്ങനെയാണ്‌ ‘ശരിയായ’ രീതിയിൽ ചെയ്യേണ്ടതെന്ന് ഗുരു പഠിപ്പിച്ചു കൊടുത്തു. ഇതൊന്നും സൗജന്യമല്ല. ചെറിയ ഒരു ഫീ ഉണ്ട് എല്ലാത്തിനും. ശിഷ്യർ അനുസരണയോടെ അതെല്ലാം പഠിച്ചു, പരിശീലിച്ചു, പ്രചരിപ്പിച്ചു.

ഈ ചെറിയ രാജ്യത്തിൽ ഉള്ളവർക്ക് മാത്രം ഗുരുവിന്റെ സേവനങ്ങൾ ലഭിക്കുന്നത് നീതിയാണോ? ലോകം മുഴുക്കെയും ഗുരുവിന്റെ അനുഗ്രഹവും കൃപാകടാക്ഷവും ചെന്നെത്തേണ്ടതല്ലെ? അതിസമ്പന്നതയിൽ മുഴുകിയും, മുങ്ങിയും ജീവിക്കാൻ മറന്നു പോയി, ഒടുവിൽ ‘ഞാനാര്‌? നീ ആര്‌?’ എന്ന നിലയിലെത്തിയ ചില വിദേശിയർ കൂടെയുണ്ടല്ലോ അവരുടെ സഹായത്തോടെ വിദേശരാജ്യങ്ങളിലേക്കും ഗുരുവിന്റെ സേവനം എത്തിക്കുക എന്നത് ധർമ്മാചരണത്തിന്റെ ഭാഗമല്ലേ? ആ വഴിക്കായി ആനന്ദഗുരുവിന്റെ ചിന്ത. അത് പ്രാവർത്തികമാക്കാനായി പിന്നീട് ശിഷ്യന്റെ ശ്രമം. പ്രതീക്ഷിച്ചതിലും വേഗത്തിലാണത് യാഥാർത്ഥ്യമായത്. പബ്ലിസിറ്റി ക്യാമ്പയിൻ വൻവിജയമായിരുന്നു. ‘കിഴക്ക് നിന്ന്‌ മറ്റൊരു അത്ഭുതഗുരു!’ എന്ന തലക്കെട്ടോടെ വാർത്ത വിദേശമാധ്യമങ്ങളിൽ നിരന്നു. അതിനു ശേഷം ഗുരു പറക്കുകയായിരുന്നു. വിമാനങ്ങളിൽ നിന്ന് വിമാനങ്ങളിൽ, ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തിലേക്ക്... ലോകം മുഴുക്കെയുമുള്ള മനുഷ്യരുടെ സംശയങ്ങൾ നിവർത്തിക്കാൻ അതു കൊണ്ടായി. ആർക്കെങ്കിലും ഗുരുവിന്റെ ഒരു ഉപദേശം കേൾക്കണമെന്നുണ്ടെങ്കിൽ, ഒരു ടോൾ ഫ്രീ നമ്പറിലേക്ക് മിസ് കോൾ അടിക്കുകയേ വേണ്ടൂ. വിളിച്ച ആളെ തേടി ഉപദേശം എത്തും. പഴമയിലേക്ക് മടങ്ങണമെന്നും, പുരാതന അറിവുകളാണ്‌ ഉത്കൃഷ്ഠമെന്നുമുള്ള ഗുരുവിന്റെ ഉപദേശങ്ങൾ സാറ്റ്‌ലൈറ്റ് വഴി ടിവിയിലും ഫോണിലും ടാബിലും കമ്പ്യൂട്ടറിലും വന്നത് ലക്ഷങ്ങൾ സശ്രദ്ധം ശ്രവിക്കുകയും കാണുകയും പരസ്പരം തലകുലുക്കി ശരിവെയ്ക്കുകയും ചെയ്തു.

വിദേശരാജ്യങ്ങളിൽ വെച്ചു നടത്താറുള്ള ലോകസമ്മേളനങ്ങളിൽ സ്ഥിരസാന്നിധ്യമായി ഗുരു. പ്രശസ്തരോടൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും മാധ്യമങ്ങളിൽ പതിവായി വന്നു കൊണ്ടിരുന്നു. ഇപ്പോൾ ഗുരുവിന്‌ സ്വന്തമായി ഒരു ആസ്ഥാനമുണ്ട് - ‘ആനന്ദപുരി’. ആനന്ദപുരിയുടെ കവാടം കടന്നു ചെന്നാൽ ഒരു ചെറുപട്ടണത്തിലേക്ക് കാലെടുത്ത് വെച്ചത് പോലെ തോന്നും. പുരിയുടെ ഉള്ളിൽ ധാരാളം കെട്ടിടങ്ങൾ. പുറമേന്ന് വന്നവർക്ക് സൗജന്യമായി താമസിക്കാം. ഭക്ഷണവും സൗജന്യം. ഉള്ളിൽ തന്നെ ആശുപത്രികൾ, പള്ളിക്കൂടങ്ങൾ എന്നിവയും താമസിയാതെ ഉയർന്നു. ചികിത്സ സൗജന്യം. എല്ലാത്തിനും കാരണം ഗുരുവിന്റെ മഹത്വം തന്നെ. ആയിരങ്ങൾക്ക് ഗുരു കൺകണ്ട ദൈവമായി. അത്ഭുതങ്ങൾ കാണിക്കുന്ന ഗുരു എന്തു കൊണ്ട് ആശുപത്രികൾ പണിതു എന്നാരും ചോദിച്ചില്ല. സന്താനമില്ലാത്തവർക്ക് സന്താനം ഉണ്ടാവുന്നു, നടക്കാൻ പോലും ആകാത്തവർ ഓടി ചാടുന്നു, സംസാരിക്കാൻ കഴിയാത്തവർ പാട്ടു പാടുന്നു...അങ്ങനെ അത്ഭുതങ്ങൾ പലതും നടന്നു. പ്രശസ്തർക്ക് ഗുരു ഇടയ്ക്കിടെ സമ്മാനങ്ങൾ കൊടുക്കും. മോതിരമോ മാലയോ മറ്റോ... അതൊക്കെയും വലിയ വാർത്താപ്രാധാന്യത്തോടെ പത്രങ്ങളിൽ അച്ചടിച്ചു വരും. സർവ്വം ഗുരുമയം. സർവ്വം ആനന്ദമയം!

ഒരു ദിവസം പതിവ് പോലെ പ്രഭാഷണവും നർമ്മകഥാകഥനവും കഴിഞ്ഞ് തന്റെ മുറിയിൽ തിരികെ എത്തിയതായിരുന്നു ഗുരു. ഹൃദയഭാഗത്തായി ഒരു ചെറിയ വേദന...ശ്വാസതടസ്സം. ഉടനടി ഗുരുവിന്റെ ആശുപത്രിയിലെ ഗുരുവിന്റെ ഡോക്ടർമാർ സന്നിഹിതരായി. സർവ്വപരിശോധനകളും നടത്തി. ടെസ്റ്റായ ടെസ്റ്റുകൾ ചെയ്തു. ഒടുവിലവർ കാരണം കണ്ടെത്തി. ഗുരു വെയില്‌ കൊള്ളുന്നില്ല, വിയർക്കുന്നില്ല, വ്യായാമം ചെയ്യുന്നില്ല. അതു തന്നെ. പതിവായി നെയ്യും പാലും കഴിച്ച് കഴിച്ച്, ഹൃദയത്തിലേക്കുള്ള കുഴലുകൾ കൊഴുപ്പ്‌ കൊണ്ട് ഭാഗികമായി അടഞ്ഞു പോയിരിക്കുന്നു. രക്താണുക്കളുടെ സഞ്ചാരവഴികൾ തടസ്സപ്പെട്ടിരിക്കുന്നു. ലോകം മുഴുക്കെയും പറന്ന് നടന്ന് സകലരേയും ശ്വാസം എടുക്കാൻ പഠിപ്പിച്ച ഗുരു ശ്വാസമെടുക്കാൻ ആയാസപ്പെട്ടു. 

പരമാനന്ദഗുരു ചികിത്സയിൽ പ്രവേശിച്ചു. പതിവ് പോലെ ഗുരു ഏകാന്ത ധ്യാനത്തിലാണെന്നും, മൗനവ്രതത്തിലാണെന്നും, ഘോര തപസ്സിലാണെന്നുമൊക്കെ വാർത്തകൾ പരന്നു. ആനന്ദപുരിയുടെ നിയന്ത്രണം ആനന്ദഗുരുവിന്റെ കൈവശമാണ്‌ വന്നു ചേർന്നത്. ആനന്ദപുരിയിൽ ദുരൂഹസാഹചര്യത്തിൽ ഒരാളുടെ മരണം സംഭവിച്ചത് അക്കാലത്താണ്‌. അത് ആനന്ദഗുരുവിന്‌ ചെറിയ, വളരെ ചെറിയൊരു തലവേദന ആയി. എന്നാൽ രാഷ്ട്രീയത്തിലും ഭരണരംഗത്തുമുള്ള ഉന്നതർ ശിഷ്യരായും, അനുയായികളായും, ആരാധകരായും അനുഭാവികളായും ഉള്ളത് കൊണ്ട് അത് വെറുമൊരു കിംവദന്തി ആയി ഒതുങ്ങി. എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ കൂടിയും തെളിവുകളും സാക്ഷികളും ഉണ്ടാവില്ലായിരുന്നു, പരാതി കൊടുക്കാൻ ആരുമുണ്ടാവില്ലായിരുന്നു, അന്വേഷിക്കാൻ ഉദ്യോഗസ്ഥർ ഉണ്ടാവില്ലായിരുന്നു. ഇനി കേസ് കോടതിയിൽ എത്തിയാൽ തന്നെയും രണ്ടു തലമുറ കഴിഞ്ഞേ അത് വിചാരണയ്ക്ക് വരുമായിരുന്നുള്ളൂ. ഇനി വിചാരണ ആരംഭിച്ചാൽ തന്നെ ജഡ്ജി രാജി വെയ്ക്കുകയോ അവധിക്ക് പോവുകയോ ചെയ്യുമായിരുന്നു. എല്ലാത്തിനുമൊടുവിൽ ഒരു വിധി വന്നാൽ തന്നെ അത് കേൾക്കാൻ കുറ്റവാളിയോ പരാതിക്കാരോ ജീവിച്ചിരിക്കാനുള്ള സാധ്യതയേ ഉണ്ടാവില്ലായിരുന്നു. അങ്ങനെ എല്ലാവിധത്തിലും കുറ്റമറ്റതും ഫലപ്രദവുമായ ഒരു സംവിധാനം നിലവിലുണ്ടായിരുന്നത് കൊണ്ട് ആരും ഒട്ടും വേവലാതിപ്പെട്ടില്ല. എല്ലാം എല്ലാവരുടെയും ഭാഗ്യം!

ഏതാണ്ട് ആറ്‌ മാസം കഴിഞ്ഞാണ്‌ പരമാനന്ദഗുരു ഭക്തജനങ്ങൾക്ക് വീണ്ടും ദർശനം നൽകി തുടങ്ങിയത്. അനുയായികളും ആരാധകരും വീണ്ടും ആഹ്ലാദപുളകിതരായി.

ഗുരുവിന്റെ വിവിധ പോസിലും അലങ്കാരത്തിലും വേഷത്തിലുമുള്ള ചിത്രങ്ങൾക്ക് ലോകം മുഴുക്കെയും ആവശ്യക്കാരുണ്ടായി. ഗുരു ഉപയോഗിച്ച പാത്രങ്ങൾ ഉയർന്ന വിലയ്ക്കാണ്‌ ലേലത്തിൽ പോയത്. അതു മാത്രമല്ല, ഗുരു കുലുക്കുഴിഞ്ഞ വെള്ളം, ഗുരു കുളിച്ച വെള്ളം, ഗുരുവിന്റെ തലയിൽ നിന്നും ഊർന്ന് വീണ മുടിനാരുകൾ, വെട്ടിക്കളഞ്ഞ നഖങ്ങൾ... അങ്ങനെ പലതും! അതൊക്കെയും കുപ്പിയിലും ഡപ്പിയിലും പെട്ടിയിലുമായി പാക്ക് ചെയ്ത് വിറ്റു തുടങ്ങി. വാങ്ങാൻ ജനങ്ങൾ നീണ്ട വരിയിൽ മണിക്കൂറുകൾ കാത്തു നിന്നു. അതൊക്കെയും വാങ്ങി വീട്ടിൽ കൊണ്ടു വെച്ചു പൂജിച്ചവർ, അതിനു ശേഷമാണ്‌ തങ്ങൾക്ക് എല്ലാവിധ ഭാഗ്യവും ഐശ്വര്യവും വന്നു ചേർന്നതെന്ന് അവകാശപ്പെട്ടു.

ഗുരുവിന്റെ ജന്മദിവസം ആനന്ദപുരിയിലേക്ക് ആയിരങ്ങൾ തീത്ഥാടനമായി പോകും. ആ ദിവസം ഗുരു പ്രത്യേകവേഷത്തിൽ ആയിരിക്കും ദർശനം നല്കുക. അന്നാണ്‌ നാലു കൈകൾ കൊണ്ടും ഗുരു സന്ദർശകരെ അനുഗ്രഹിക്കുക. ദിവ്യദർശനത്തിനും ദിവ്യാനുഗ്രഹം ലഭിക്കാനും ആയിരങ്ങൾ ലോകത്തിന്റെ പല ഭാഗത്ത് നിന്നും വരും. തിക്കും തിരക്കും നിയന്ത്രിക്കാൻ വലിയ ബുദ്ധിമുട്ടുണ്ടാകാറുണ്ട്. വർഷാവർഷമുള്ള തിരക്ക് കാരണം ഒടുവിൽ സർക്കാർ ഗുരുവിന്റെ ജന്മദിവസം, പൊതു അവധിയായി പ്രഖ്യാപിച്ചു!

ഗുരുവിന്റെ പ്രഭാഷണങ്ങൾ, ചോദ്യോത്തരങ്ങൾ, ഉപദേശങ്ങൾ, അനുഭവങ്ങൾ എല്ലാം പുസ്തകരൂപത്തിലും സിഡി രൂപത്തിലും പുറത്തിറങ്ങി. അതൊക്കെയും ചൂടപ്പം പോലെ വിറ്റു പോയി. ചിലർ പുസ്തകത്തിൽ പറയും പ്രകാരം ശ്വാസമെടുക്കാനും, നടക്കാനും, ഇരിക്കാനും, കിടക്കാനും, വെള്ളം കുടിക്കാനും ശ്രമിച്ചു. എങ്ങനെയും ബോധോദയം ഉണ്ടാവാനായിരുന്നു ചിലരുടെ ശ്രമം.

പ്രശസ്തിയും തിരക്കും തുടർച്ചയായ യാത്രകളും ഗുരുവിന്‌ പതിയെ മടുപ്പുണ്ടാക്കി തുടങ്ങി. ആൾക്കുട്ടത്തിന്‌ നടുവിൽ ഇരിക്കാൻ ആശിച്ചിരുന്ന ഗുരു ഏകനായി ഏകാന്തതയിൽ ഒരല്പം സമയം ചിലവഴിക്കാൻ വല്ലാതെ കൊതിച്ചു. ആകെമൊത്തം ഒരു അസ്വസ്ഥത. ഒരു മുഷിവ്‌. ജീവിതത്തിന്റെ അർത്ഥത്തെ കുറിച്ച് നിരവധി ഉപദേശങ്ങൾ നല്കിയ ഗുരു, പതിയെ നിരർത്ഥകതയെ കുറിച്ച് ചിന്തിച്ചു തുടങ്ങി. ഒരു രാത്രിയിൽ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന ഗുരുവിന്‌, തന്നെ ആരോ പഴയ ഓർമ്മകളിലൂടെ കൂട്ടിക്കൊണ്ട് പോകും പോലെ തോന്നി. എത്ര ശ്രമിച്ചിട്ടും ഓർമ്മകൾ മനസ്സിലേക്ക് തള്ളിക്കയറി വന്നു കൊണ്ടിരിക്കുന്നു. വിടുവിക്കാനാവുന്നില്ല. മനസ്സിലെവിടെയോ കോണിൽ പൊടിപിടിച്ച് കിടന്ന, പഴകി പോയ ഓർമ്മകൾ.. തകരപാത്രവുമായി, അപമാനവും വിശപ്പും അമർത്തിപ്പിടിച്ച് നടന്നത്...പാത്രത്തിൽ കല്ലുകൾ വന്നു വീഴുന്നത്...മറയ്ക്കാൻ കൈകൾ മുറുക്കെ കെട്ടി വെച്ചത്... ഗുരു, മേടയിൽ നിന്നും പുറത്തിറങ്ങി നിലാവിലൂടെ നടന്നു.

അടുത്ത ദിവസമാണ്‌ എല്ലാവരും, ഞെട്ടിക്കുന്ന ആ സത്യമറിഞ്ഞത്. ഗുരുവിനെ കാണ്മാനില്ല! തിരയാവുന്നിടത്തെല്ലാം തിരഞ്ഞെങ്കിലും ഗുരുവിനെ കണ്ടെത്താനായില്ല. ആനന്ദഗുരു ആകെ ആശയക്കുഴപ്പത്തിലായി. തന്നോട് പോലും പറയാതെ എവിടേക്കാണ്‌... 

കഥകൾക്ക് പഞ്ഞമില്ലാത്ത രാജ്യമായതിനാൽ, ഊഹാപോഹങ്ങളുടെ പെരുമഴ പെയ്തു. സകലയിടത്തും കഥകൾ പെരുകി നിറഞ്ഞു. ഗുരു അപ്രത്യക്ഷനായതാണെന്നും, ഒരു പുക പോലെ അന്തരീക്ഷത്തിൽ അലിഞ്ഞു ചേരുന്നത് സ്വന്തം കണ്ണുകൾ കൊണ്ട് കണ്ടതാണെന്നും ചില ശിഷ്യന്മാർ ആവർത്തിച്ചാണയിട്ടു. മാഞ്ഞു പോകും മുൻപ്, തന്നെ സ്പർശിച്ചെന്നും വൈദ്യുതി പോലെ എന്തോ ഒന്ന് ശരീരത്തിലൂടെ കടന്നു പോയതായി അനുഭവപ്പെട്ടെന്നും അവരിലൊരാൾ സാക്ഷ്യം പറഞ്ഞു. അന്നേരം ഗുരുവിന്റെ കണ്ണിൽ നിന്നും ഒരു നീലവെളിച്ചം ഇറങ്ങി വന്ന് തന്റെ ശരീരത്തിലേക്ക് കയറി പോയത് പോലെ തോന്നിയെന്നും ആതേ ആൾ തന്നെ അല്പനേരം കഴിഞ്ഞ് കൂട്ടിച്ചേർത്തു. എല്ലാം പറഞ്ഞ ശേഷം കണ്ണുകളടച്ച് ആ ശിഷ്യൻ ധ്യാനനിരതനായി ഇരുന്നു. പുതിയ ഗുരു, അഗാധമായ ധ്യാനത്തിന്റെ അങ്ങേയറ്റത്തെ അവസ്ഥയിലാണെന്ന്‌ പുതിയ ശിഷ്യന്മാർ അവകാശപ്പെട്ടു.

ആയിരക്കണക്കിനു പേർക്കു മസ്തിഷ്ക്കപ്രക്ഷാളനം നടത്തിയ ഗുരുവിന്‌ മസ്തിഷ്ക്കവുമായി ബന്ധപ്പെട്ട എന്തോ ഒരു ഗുരുതര അസുഖം ബാധിച്ചിരിക്കുകയാണെന്നും, എതോ രഹസ്യ സങ്കേതത്തിൽ ചികിത്സയിലാണെന്നും ഒരു കൂട്ടർ അടക്കം പറഞ്ഞു. കടുത്ത ചില വിശ്വാസികളുടെ ഭാഷ്യം മറ്റൊന്നായിരുന്നു - ഗുരു സമയത്തിലൂടെ സഞ്ചരിച്ച് മറ്റൊരിടത്ത് ദേശാടനം നടത്തിക്കൊണ്ടിരിക്കുകയാണ്‌. അവിടത്തെ കർമ്മനിയോഗം കഴിഞ്ഞ് തിരികെ ആനന്ദപുരിയിൽ തന്നെ എത്തും. ആ വാദത്തെ സാധൂകരിക്കാനെന്നോണം ഗുരുവിനെ കണ്ടെന്നവകാശപ്പെട്ട്‌ രാജ്യത്തിന്റെ പലഭാഗത്ത് നിന്നും പലരും മുന്നോട്ടു വന്നു.
 
എന്തിലും ഏതിലും ചികഞ്ഞ്, ചിക്കിപെറുക്കി വാർത്ത കണ്ടെടുക്കാൻ മിടുക്കരായ മാധ്യമപ്രവർത്തകർ അവിശ്രമം പ്രയത്നിച്ചു കൊണ്ടിരുന്നു. എങ്ങനേയും നാലു വിവാദമുണ്ടാക്കി എല്ലാവരുടെയും ഉറക്കം കെടുത്തിയിട്ട് വേണം സമാധാനമായി ഒന്നുറങ്ങാൻ എന്നു വിചാരിക്കുന്ന അവരിൽ ചിലർ, തങ്ങളുടെ മനോധർമ്മം പോലെ ഓരോരോ കഥകൾ ‘അത്രേ’ എന്ന വാക്കിൽ അവസാനിപ്പിച്ച് എഴുതി നിറച്ചു. അങ്ങനെ സർവ്വത്ര ആശയക്കുഴപ്പം സൃഷ്ടിച്ച ശേഷം അവർ സസുഖം ഉറങ്ങുകയും ചെയ്തു! സാമൂഹമാധ്യമങ്ങളിൽ നിറം പിടിപ്പിച്ച കഥകൾ നിറഞ്ഞു. പതിവു പോലെ സാമൂഹമാധ്യമബുദ്ധിജീവികൾ രണ്ടും മൂന്നും വിഭാഗങ്ങളായി പിരിഞ്ഞ് ഓൺലൈനിൽ ഘോരയുദ്ധം നടത്തി.

ഗുരുവിനെ രഹസ്യപോലീസ് തടങ്കലിൽ ആക്കിയിരിക്കുകയാണെന്നും ഏതോ രഹസ്യ കേന്ദ്രത്തിൽ ചോദ്യം ചെയ്യൽ നടന്നു കൊണ്ടിരിക്കുകയാണെന്നും അവിശ്വാസികളായ ഒരു ന്യൂനപക്ഷം ആത്മാർത്ഥമായി വിശ്വസിച്ചു. ഗുരുവിനെ അന്വേഷിച്ച് അനുയായികളും ആരാധകരും നാലുപാടും യാത്ര ചെയ്തു. ആഴ്ച്ചകൾ കഴിഞ്ഞു, മാസങ്ങൾ കഴിഞ്ഞു. ഒടുവിൽ ആരുമറിയാതെ അന്വേഷണം അവസാനിച്ചു. എങ്കിലും ഗുരു ഒരു വിസ്മയമായി തന്നെ തുടർന്നു. കാണുന്നതിനേക്കാൾ വിശ്വാസം കാണാത്തതിനെ കുറിച്ചാണല്ലോ! ഗുരുവിന്റെ പേരിൽ ആരാധനാലയങ്ങൾ ഉയർന്നു. കോടിക്കണക്കിന്‌ രൂപ അതിന്റെ നിർമ്മാണത്തിനായി സംഭരിച്ചു. ഉയർന്നു വന്ന ക്ഷേത്രത്തിനു മുന്നിൽ പട്ടിണിപ്പാവങ്ങൾ കൈകൂപ്പി നിന്ന് എക്കാലത്തേയും പോലെ അത്ഭുതത്തിനായി ആത്മാർത്ഥമായി പ്രാർത്ഥിച്ചു. എല്ലാവരും അടുത്ത അത്ഭുതഗുരുവിന്റെ വരവും പ്രതീക്ഷിച്ച് താടിക്ക് കൈയ്യും കൊടുത്ത് ഇരുപ്പായി. അത്ഭുതങ്ങൾ കാണിക്കാനും തങ്ങളെ നയിക്കാനും നേർവഴി നടത്താനും ഉപദേശിക്കാനും കെൽപ്പുള്ള ഒരു അവതാരപ്പിറവിയുടെ വരവ് അവർ സ്വപ്നം കണ്ടു കൊണ്ടിരിക്കുകയാണ്‌...



Post a Comment

Monday 31 May 2021

കാണാതാകുമ്പോൾ...


‘അച്ഛാ, എന്റെ ക്രിക്കറ്റ് ബാറ്റ് കണ്ടോ?’
ബിനുമോൻ രാവിലെ മുതൽ ചോദിച്ചു കൊണ്ട് നടക്കുകയാണ്‌. അമ്മയും മോനും ഇന്നലെ രാത്രി വന്നതേയുണ്ടായിരുന്നുള്ളൂ. അവൻ സുമയോടൊപ്പം അപ്പൂപ്പന്റെ വീട്ടിൽ പോയി അവധിക്കാലം മുഴുക്കെയും കളിച്ചു തിമിർത്ത ശേഷം വന്നു തളർന്നു കിടന്നതാണ്‌. എന്നിട്ടിപ്പോൾ നേരം വെളുത്തതേയുള്ളൂ അപ്പോഴേക്കും ബാറ്റും ബോളും തിരക്കി ഇറങ്ങിയിരിക്കുന്നു! അവിടെ തറവാട്ടിൽ ദിവസവും കളിച്ച് കളിച്ച് അവന്റെ കൈയ്യും കാലും കളിക്കാൻ തരിക്കുന്നുണ്ടാവും. അവിടെയും ചുറ്റുവട്ടത്ത് അവന്‌ ധാരാളം കൂട്ടുകാരുണ്ട്. അവിടന്ന് തിരിച്ചു വരും മുൻപേ, ഇവിടെയുള്ള കൂട്ടുകാരെ വിളിച്ച് കളിക്കാനുള്ള സകല തയ്യാറെടുപ്പുകളും നടത്തിയിട്ടുണ്ടാകും. ഒരു സംശയവുമില്ല.

ആ ബാറ്റ് - അതവന്‌ ഏറ്റവും പ്രിയപ്പെട്ടതാണ്‌. അവന്റെ പ്രിയതാരം സച്ചിന്റെ ഒപ്പിന്റെ ചിത്രമുള്ള ബാറ്റ്. അതിനടുത്തായി അവൻ സ്വന്തം പേരെഴുതി വെച്ചിട്ടുണ്ട്. ആ ബാറ്റ് ഞാൻ വാങ്ങിക്കൊടുത്ത ദിവസം ഇപ്പോഴും നല്ലതു പോലെ ഓർക്കുന്നു. അതും അരികിൽ വെച്ചാണവൻ ഉറങ്ങിയത്! അതും പിടിച്ച് ഗ്രൗണ്ടിലേക്ക് അഭിമാനപൂർവ്വം നടന്ന് പോകുന്ന ചിത്രം നല്ലത് പോലെ മനസ്സിലുണ്ട്. ആ പ്രിയ ബാറ്റാണ്‌ ഇപ്പോഴവൻ തിരഞ്ഞു നടക്കുന്നത്. ഞാനവനെ സമാധാനപ്പെടുത്താനൊരു ശ്രമം നടത്തി. എന്നാൽ ശ്രമം തീർത്തും വിഫലമായി പോയി.

രാത്രി വരയേ അവന്റെ ആവശ്യങ്ങൾക്ക് ആയുസ്സുണ്ടാകാറുള്ളൂ എന്ന് ബോധ്യമുള്ളത് കൊണ്ട്, അവനെ സമാധാനിപ്പിക്കാനേ ശ്രമം നടത്തിയുള്ളൂ. ‘പുതിയൊരെണ്ണം വാങ്ങി തരാം’ എന്ന വാഗ്ദാനമൊന്നും കൊടുക്കാതെ അവസാനനിമിഷം വരേയ്ക്കും കാത്തിരിക്കാനായിരുന്നു എന്റെ പദ്ധതി. എന്നാൽ അവന്റെ, നിരന്തരമായ ആവശ്യവും, അപേക്ഷയും, പരിദേവനങ്ങളും സഹിക്ക വയ്യാതെ, ‘നീയൊന്ന് സമാധാനമായി ഇരീ.. അച്ഛൻ നിനക്കൊരു പുതിയ ബാറ്റ് വാങ്ങി തരാം പോരേ?’ എന്ന് അവസാന അടവിലേക്ക് പ്രതീക്ഷിച്ചതിലും നേരത്തെ എനിക്ക് എത്തിച്ചേരേണ്ടി വന്നു. എന്നാൽ അതും അവന്‌ സ്വീകാര്യമാവില്ലെന്നാരു കണ്ടു?!
‘അച്ഛനറിയ്യോ ആ ബാറ്റ് വെച്ച് ഞാനെത്ര ഫോറടിച്ചിട്ടുണ്ടെന്ന്? എത്ര സിക്സടിച്ചിട്ടുണ്ടെന്ന്?..എന്റെ ലക്കി ബാറ്റാ’
അടവുനയങ്ങൾ പരാജയപ്പെട്ട ഞാൻ അവന്റെ മുന്നിൽ ആയുധമില്ലാതെ നിന്നു. ഇനിയെന്ത് പറഞ്ഞാണ്‌ പ്രതിരോധം തീർക്കുക? എങ്ങനെയാണിത് തീർപ്പാക്കുക?

രാത്രി ഉറങ്ങുന്നതിനു തൊട്ടു മുൻപ് വരേയ്ക്കും അവൻ ബാറ്റിനെ കുറിച്ച് - ബാറ്റിനെ കുറിച്ച് മാത്രം പറഞ്ഞു കൊണ്ടിരുന്നു. ശേഷം തളർന്നുറങ്ങിയെന്ന് തന്നെ പറയാം. മോൻ ഉറങ്ങി കഴിഞ്ഞപ്പോൾ സുമയും അതേ ആവശ്യം എന്റെ മുന്നിലേക്ക് നീക്കി വെച്ചു.
‘ചേട്ടനവന്‌ അതു പോലത്തെ ഒരു പുതിയ ബാറ്റ് നാളെ തന്നെ വാങ്ങി കൊട്.. ഒരു ബാറ്റല്ലെ? കളിക്കേണ്ട പ്രായം അല്ലെ?‘
ശരിയാണ്‌ കളിക്കേണ്ട പ്രായമാണ്‌. വാങ്ങി കൊടുക്കാനുള്ള സാമ്പത്തികശേഷിയുമുണ്ട്. വാങ്ങാവുന്നതേയുള്ളൂ. പക്ഷെ അതവന്റെ ലക്കി ബാറ്റ് ആവുമോ എന്ന കാര്യം - അതിലെനിക്ക് ഒരുറപ്പും പറയാനാവില്ല. 
’ങാ..നീയുറങ്ങ്..നാളെ തന്നെ വാങ്ങി കൊടുക്കാം‘
അവൾ തിരിഞ്ഞു കിടന്നു.
’നടുവേദന മാറിയോ?‘ കുറച്ച് നേരം കഴിഞ്ഞ് അവൾ ചോദിച്ചു.
’ഓ! ഇപ്പോഴെങ്കിലും എന്നേക്കുറിച്ച് ഓർത്തല്ലോ?! അത് ചോദിക്കാൻ തോന്നിയല്ലോ?!‘ ഞാൻ പരിഭവശബ്ദത്തിൽ പറഞ്ഞു.
പറമ്പിൽ ഒരു വാഴ വെച്ചതാണ്‌. അതിന്റെ ക്ഷീണമാണ്‌.
അവളും മോനും പോകുന്നതിന്‌ മുൻപ് ഞാൻ പറഞ്ഞിരുന്നു, 
’നിങ്ങൾ വരുമ്പോഴേക്കും ഇവിടം ഞാനൊരു പൂങ്കാവനമാക്കും!‘
ഒരാവേശത്തിൽ വീമ്പു പറഞ്ഞതാണ്‌! വാഴ മാത്രമല്ല, രണ്ടു ചേനയും, ഒരു മുരിങ്ങയും. പോരാത്തതിന്‌ രണ്ട് തെങ്ങുകൾക്ക് തടവുമെടുത്തു. എങ്ങനെ കണക്ക് കൂട്ടിയാലും, കുറഞ്ഞതൊരായിരം രൂപയ്ക്കുള്ള പുറംപണി എടുത്തിട്ടുണ്ടാവും.
’സാരമില്ലടോ..വേദന കുറവുണ്ട്..വല്ലപ്പോഴും ചെയ്തതത് കൊണ്ടാ..താനുറങ്ങിക്കോ..ഇതൊരാഴ്ച്ച കൊണ്ട് മാറും‘

ഞാൻ ഉറങ്ങാനായി കിടന്നു. എന്നാൽ ഉറങ്ങാൻ ആവുമായിരുന്നില്ല. ഞാനും ആ ബാറ്റിനെ കുറിച്ച് തന്നെ ആലോചിക്കുകയായിരുന്നു. സത്യത്തിൽ അവൻ വരും മുൻപേ ഒരു പുതിയ ബാറ്റ് ഞാൻ വാങ്ങി വെയ്ക്കണമായിരുന്നു. മറന്നു പോയതാണ്‌. വിട്ടു പോയതാണ്‌. ആ ബാറ്റ്.. അതെവിടെയാണെന്ന് എനിക്ക് കൃത്യമായി അറിയാം. എനിക്ക് മാത്രം. പക്ഷെ എനിക്ക് പോലും അത് തിരികെയെടുത്ത് അവന്‌ കൊടുക്കാനാവില്ല. അതിന്‌ ഞാൻ ഒരിക്കലും ശ്രമിക്കുകയുമില്ല. ഞാൻ പതിയെ എഴുന്നേറ്റ് ജനലിനടുത്തേക്ക് നടന്നു. ഒരു പാളി തുറന്ന് പുറത്തേക്ക് നോക്കി. പറമ്പിൽ ഞാൻ നട്ട വാഴ, നിലാവെളിച്ചത്തിൽ കുളിച്ച് നില്ക്കുന്നു. തണുത്ത രാക്കാറ്റിൽ വാഴയിലകൾ ഇളകുന്നുണ്ട്. അതെന്നെ ഇരുകൈകളാലും മാടി വിളിക്കുന്നത് പോലെ തോന്നി. 

രണ്ടു ദിവസം മുൻപായിരുന്നു അത് സംഭവിച്ചത്. വാഴയ്ക്ക് കുഴി കുത്തി ക്ഷീണിച്ച ദിവസം. വെച്ചുണ്ടാക്കി കഴിച്ച ശേഷം, പാത്രങ്ങളൊക്കെ കഴുകി വെച്ച്, രാത്രി വൈകിയാണ്‌ കിടക്കാൻ പോയത്. ഉറങ്ങാൻ കിടക്കുകയായിരുന്നു. ഒറ്റക്ക് വീട്ടിലിരിക്കുന്നതിന്റെ സങ്കടവും സന്തോഷവും ഒരുപോലെ ഉണ്ടായിരുന്നു. ഒരു മാറ്റത്തിനായി മുറി മാറിയാണ്‌ കിടന്നത്. മേല്‌ വേദന കാരണം ഉറങ്ങി വരാൻ താമസിച്ചു. തിരിഞ്ഞും മറിഞ്ഞും കിടന്ന്‌, ഒടുവിലൊന്നുറങ്ങി വരികയായിരുന്നു. എന്തോ ചെറിയൊരു ശബ്ദം കേട്ടത് പോലെ തോന്നി. ചെവിയോർത്തപ്പോൾ വീണ്ടും കേട്ടതായി തോന്നി. ഞാൻ വല്ലവിധേനേം കിടക്കയിൽ എഴുന്നേറ്റ് ഇരുന്നു. എഴുന്നേറ്റ് പതിയെ, ശബ്ദമുണ്ടാക്കാതെ മുറിയുടെ പുറത്തേക്ക് നടന്നു. വീണ്ടും ചെവിയോർത്തു. ഇല്ല, ഒന്നുമില്ല. സർവ്വം നിശ്ശബ്ദം. ശബ്ദം കേട്ടതാണോ അതോ കേട്ടതായി തോന്നിയതാണോ? സംശയമായി. തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോൾ വീണ്ടും കേട്ടു. തോന്നലല്ലെന്ന് തീർച്ചയായി. കിടപ്പു മുറിയിൽ നിന്നാണ്‌ ശബ്ദം വന്നത്. അവിടേക്ക് ശബ്ദമുണ്ടാകാത്ത വിധം ശ്രദ്ധയോടെ ചുവട് വെച്ചു. മുറിയിൽ അരണ്ട വെളിച്ചത്തിൽ കണ്ടു, അലമാരിയുടെ മുന്നിലായി ഒരാൾ.. കറുത്ത രൂപം. ഉയരം കുറവ്. ഇരുട്ട്, ആൾരൂപം പൂണ്ടത് പോലെ. അവന്റെ അടുത്തേക്ക് ചെന്ന് മുതുകിലൊരൊറ്റ അടി വെച്ച് കൊടുക്കാനാണ്‌ തോന്നിയത്. അടുത്ത നിമിഷം സ്വയം വിലക്കി. അവന്റെ കൈയ്യിൽ വല്ല ആയുധവും ഉണ്ടെങ്കിലോ? കത്തിയോ, അതു പോലെ മൂർച്ചയേറിയ എന്തെങ്കിലും.. ആർക്കറിയാം? ചുറ്റിലും നോക്കിയപ്പോൾ കാഴ്ച്ച തടഞ്ഞത് ബിനു മോന്റെ ബാറ്റിലാണ്‌. ബാറ്റെങ്കിൽ ബാറ്റ്. അതെടുത്ത് ഞാൻ മുറിയിലേക്ക് കാലെടുത്ത് വെച്ചു. ലൈറ്റിട്ടതും രൂപം എന്റെ നേർക്ക് തിരിഞ്ഞു. ഒരു സ്ക്രൂഡ്രൈവർ അവന്റെ വലതു കൈയ്യിൽ കണ്ടു. എന്നെ അവൻ പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. എന്നെ പോലെ അവനും ഒരു നിമിഷം ഞെട്ടി പോയിട്ടുണ്ടാവണം. അടുത്ത നിമിഷം അവനെന്റെ നേർക്ക് സ്ക്രൂഡ്രൈവറുമായി കുതിച്ചു. ഒരു മിന്നായം. ഒരു വീശ്. അത്രയേ എനിക്കോർമ്മയുള്ളൂ. എങ്ങനെയാണ്‌ അവന്റെ ഇടത് ചെന്നിയിൽ എന്റെ കൈയ്യിലിരുന്ന ബാറ്റ് ചെന്ന് ആഞ്ഞ് പതിച്ചത്? - അറിയില്ല. അടിയേറ്റ അവൻ വശത്തേക്ക്, ചുവരോട് ചേർന്ന് വീണു. എല്ലാം ഞൊടിയിടയ്ക്കുള്ളിൽ. ഞാൻ ബാറ്റും പിടിച്ച് നിന്നു. അപ്പോൾ ഞെട്ടലോടെ കണ്ടു, അവന്റെ തലയിൽ നിന്നും രക്തം ചീറ്റി തെറിക്കുന്നത്. ബാറ്റിൽ ചെറിയ ചുവപ്പ്. തറ മുഴുക്കെയും ചുവപ്പ് നിറയുന്നു. എന്റെ സകല നാഡികളും തളരുന്നതറിഞ്ഞു. ഒരു വിറ എന്നെ ബാധിച്ചു. താഴെ കിടക്കുന്ന രൂപം ഒരു വട്ടം നിരങ്ങി. എന്തോ പറയാൻ ശ്രമം നടത്തിയത് പോലെ തോന്നി. നിമിഷങ്ങൾക്കകം ആ ശരീരം നിശ്ചലമായി. ഞാൻ കുഴഞ്ഞ് തറയിലിരുന്നു പോയി. ബാറ്റ് എന്റെ കൈയ്യിൽ നിന്ന് ഊർന്ന് പോയിരുന്നു. ചുവന്ന പുഴ എന്റെ നേർക്കൊഴുകി വന്നു. എന്റെ കാലുകളിൽ വന്നു തൊട്ടു. ധരിച്ചിരുന്ന വസ്ത്രങ്ങളിൽ, ചുവന്ന ദ്വീപുകൾ... മുറി മുഴുക്കെയും ചുവപ്പിൽ നിറയുന്നതായി തോന്നി. തല കറങ്ങുന്നതായും.

മുഖം കുനിച്ച് എത്ര നേരം അവിടെ തന്നെ അങ്ങാതെ ഞാൻ ഇരുന്നിട്ടുണ്ടാകും എന്നറിയില്ല. ഞാൻ അവനെ നോക്കി. അധികം പ്രായമുണ്ടാവില്ല. പരിചയമുള്ള ആരുടേയും മുഖവുമായി സാമ്യമില്ലാത്ത മുഖം. തികഞ്ഞ അപരിചിതൻ. വിറ നിന്നപ്പോൾ, സുബോധം വീണ്ടെടുത്തപ്പോൾ ഞാനവനെ കുലുക്കിയുണർത്താൻ ശ്രമിച്ചു. ജീവന്റെ ഒരു കണിക ബാക്കിയുണ്ടെങ്കിൽ... എന്നാൽ അവൻ ഒന്നങ്ങുകയോ ശബ്ദിക്കുകയോ ചെയ്തില്ല. മൂക്കത്ത് വിരൽ വെച്ചു നോക്കി. ശ്വാസം...അറിയാനാകുന്നില്ല. ചുരുണ്ടു കിടന്ന അവനെ ഞാൻ മലർത്തിയിട്ടു. നെഞ്ചത്ത് ചെവി ചേർത്തു. നിശ്ശബ്ദം. എനിക്ക് കേൾക്കാനായത് പരിഭ്രാന്തിയോടെ മിടിക്കുന്ന എന്റെ ഹൃദയത്തിന്റെ ശബ്ദം മാത്രം. അടുത്ത നിമിഷം എന്റെ സിരകളിൽ ചൂട് നിറഞ്ഞു. തീ പിടിക്കും വിധം - പൊള്ളുന്ന ചൂട്. ഏതാനും മണിക്കൂറുകൾ കഴിഞ്ഞാൽ നേരം വെളുക്കും. മുഴുക്കെയും വെളിച്ചം പരക്കും. ആരെങ്കിലും വീട്ടിൽ വന്നാൽ? ബന്ധുക്കൾ? സുഹൃത്തുക്കൾ? എന്തു ചെയ്യണമെന്ന് ഒരു തിട്ടവുമില്ലാതെ പോയ നിമിഷങ്ങൾ. ഈ മൃതശരീരം എവിടെ ഒളിപ്പിക്കും? അല്പനേരം മുൻപ് വരെ ജീവനുണ്ടായിരുന്ന ആ ശരീരത്തിനേക്കാൾ ഭയപ്പെടുത്തുന്നത് ജീവൻ വിട്ടൊഴിഞ്ഞ ഈ ശരീരമാണ്‌. നിശ്ചലമാണെങ്കിൽ കൂടിയും ആ കാഴ്ച്ച എന്നിൽ ഭയം മാത്രമേ നിറച്ചുള്ളൂ. എവിടെ എങ്ങനെയാണിതൊന്ന് ഒഴിവാക്കുക? കത്തിക്കുന്നതാണ്‌ ഏറ്റവും നല്ലത്. പക്ഷെ പുക...മനുഷ്യമാംസം കരിയുന്ന ഗന്ധം... വാഴയ്ക്കായി കുഴിയെടുത്തത് അപ്പോഴാണ്‌ ഓർമ്മയിലോടിക്കയറി വന്നത്‌. ഒരു ചാക്കെടുക്കാനായി ഞാൻ വീടിന്റെ പിറക് വശത്തേക്ക് പോയി.

മറവ് കഴിഞ്ഞ് ക്ഷീണം മാറും മുൻപെ ഞാൻ നിലം മുഴുക്കെയും കഴുകി തുടച്ചെടുത്തു. മുറിയുടെ ജനാലകൾ തുറന്നിട്ടു. ഡെറ്റോളും ലോഷനും ഒഴിച്ച് കഴുകിയിട്ടും മുറിക്കുള്ളിൽ എന്തോ ഒരു ഗന്ധം തങ്ങി നില്ക്കുന്നതായി തോന്നി. അതാണോ ചോരയുടെ ഗന്ധം? ഞാൻ മുറിയിൽ ചന്ദനത്തിരികൾ കത്തിച്ചു വെച്ചു. അപ്പോൾ പണ്ടെന്നോ ഒരിക്കൽ ഒരു മരണവീട്ടിൽ പോയപ്പോൾ വെള്ള പുതപ്പിച്ച് കിടത്തിയ ഒരു ദേഹത്തിന്‌ സമീപം പുകഞ്ഞു കൊണ്ടിരുന്ന ചന്ദനത്തിരികൾ ഓർമ്മ വന്നു. അതേ ഗന്ധം... ഞാൻ മുറിക്ക് പുറത്തിറങ്ങി കതകടച്ചു.

ഈ കഴിഞ്ഞ ദിവസവും, ചുവന്ന തടാകത്തിൽ വശം ചേർന്ന് കിടന്ന അപരിചിതനെ കുറിച്ച് പലവട്ടം ഓർത്തു. അപ്പോഴൊക്കെയും, അയാളേയും കാത്ത് ആരോ എവിടെയോ ഇരിക്കുന്നു എന്ന സ്വൈര്യം കെടുത്തുന്ന ചിന്ത എനിക്ക് വല്ലാത്ത അലോസരമായി. പുറത്തേക്ക് പോയ എന്നേയും കാത്ത് സുമ ഇരിക്കാറില്ലേ? ബിനുമോൻ ഇരിക്കാറില്ലെ? ഞാൻ തിരികെ വരാതിരുന്നാൽ?..

ജനൽപാളിയടച്ച് കുറ്റിയിട്ട ശേഷം തിരിഞ്ഞു നോക്കി. സുമ സുഖസുഷുപ്തിയിൽ തന്നെ ഇപ്പോഴും. ബിനുമോൻ, നാളെ എന്തെങ്കിലും അത്ഭുതം സംഭവിക്കും എന്ന പ്രതീക്ഷയിലാണ്‌. ഞാൻ? എന്റെ ജീവിതം എന്നന്നേയ്ക്കുമായി ശൂന്യമായി പോയിരിക്കുന്നു. ഇനി എന്നും ഒരു തവണയെങ്കിലും ചിന്തിക്കാൻ, എനിക്ക് ഒരു കാര്യം മാത്രമേ ഉണ്ടാവൂ. ഒന്നെനിക്കുറപ്പാണ്‌ അസ്വസ്ഥതകളിൽ നിന്നും ഇനിയൊരിക്കലുമെനിക്ക് മോചനമുണ്ടാവില്ല. ഉറങ്ങാനാവില്ലെന്ന് അറിയാമെങ്കിലും, ഞാൻ കിടക്കയിൽ ചെന്നു കിടന്നു. ഉറങ്ങണം. സുന്ദരസ്വപ്നങ്ങൾ കണ്ട് ഉറങ്ങണം. അതാണാഗ്രഹം. അതാണേറ്റവും വലിയ ഭാഗ്യം. ഉറങ്ങാൻ കഴിയുന്ന ഭാഗ്യവാന്മാരായ മനുഷ്യരെ കുറിച്ചോർത്ത് ഞാൻ കണ്ണുകളടച്ച് ഉറക്കം കാത്ത് കിടന്നു. എന്നാൽ സദാനേരവും ഉണർന്നിരുന്ന് എന്റെ സകല ചെയ്തികളും കാണുന്ന, ചിന്തകളും അറിയുന്ന, എന്റെയുള്ളിൽ തന്നെയുള്ള, എനിക്കു പോലും അപരിചിതനായ ആ വ്യക്തി...അയാളെന്നെ ഉറങ്ങാൻ അനുവദിക്കുമെന്ന് തോന്നുന്നില്ല..


Post a Comment

Thursday 22 April 2021

സൂസിയും അപ്പച്ചനും


ഉറക്കമുണർന്ന് വല്ല വിധത്തിലും എഴുന്നേറ്റ് കിടക്കയിൽ ഇരുന്നതേയുള്ളൂ. മറിയ വിളിച്ചുണർത്താത്തത് കൊണ്ട് വൈകി. എവിടെ അവൾ? അപ്പച്ചാ എന്നും വിളിച്ച് വരുന്നതാണല്ലോ. അടുക്കളയിലോ പറമ്പിലോ ആയിരിക്കും അവൾ എന്നയാൾ ഊഹിച്ചു.
‘ആഹാ! അപ്പച്ചൻ നേരത്തെ ഉണർന്നോ?’
പരിചയമില്ലാത്ത ശബ്ദം കേട്ടിടത്തേക്ക് വൃദ്ധൻ മുഖം തിരിച്ചു നോക്കി. ചോദ്യം ചോദിച്ച ആളെ തന്നെ സൂക്ഷിച്ചു നോക്കി ഇരുന്നു.  
അയാളുടെ നോട്ടം ശ്രദ്ധിച്ച് സൂസി ആശ്ചര്യഭാവത്തോടെ പറഞ്ഞു,
‘അപ്പച്ചനെത്താത്തിനാ കാണാത്ത പോലെ ഇങ്ങനെ മിഴിച്ചു നോക്കുന്നെ? ഇത് അപ്പച്ചന്റെ സൂസി മോളാ.. ഇന്നലെ നൈറ്റ് ഞാനും ജോജിച്ചായനും വന്ന കാര്യം അപ്പോഴേക്കും മറന്നോ?’
അയാൾ ആ കാര്യങ്ങൾ ഓർത്തെടുക്കാൻ ശ്രമിച്ചു. ഇല്ല, ഇന്നലെ സൂസിയും അവളുടെ ഭർത്താവ് ജോജിയും വന്നതായി ഓർക്കുന്നില്ല. മറിയ എവിടെ?
‘മറിയ?...അവളെവിടെ?’ അയാൾ ദുർബ്ബലശബ്ദത്തിൽ ചോദിച്ചു.
‘അത് കൊള്ളാം! അപ്പച്ചൻ തന്നെയല്ലെ പറഞ്ഞത് എന്റെ സൂസി മോള്‌ വന്നല്ലോ.. മറിയ പോയേച്ച് ഒരാഴ്ച്ച കഴിഞ്ഞ് വന്നാ മതിയെന്ന്‌’
‘ഇനി ഞങ്ങള്‌ അപ്പച്ചനോടൊപ്പം ഇവിടെ തന്നെ ഒണ്ടാവും...എങ്ങോട്ടും പോവത്തില്ല. അതാ തീരുമാനം. ചുമ്മാതെ അങ്ങ് അമേരിക്കയിൽ കെടന്ന് കൊറേ കാശൊണ്ടാക്കീട്ട് എന്നാത്തിനാ?’ ജോജിയും സംസാരത്തിൽ പങ്കുചേർന്നു.
അപ്പച്ചൻ സൂസിക്ക് സമീപം നിന്ന മധ്യവസ്ക്കന്റെ നേർക്ക് കണ്ണ്‌ തിരിച്ചു കുറച്ച് നേരം നോക്കി ഇരുന്നു. എന്നിട്ട് അവളുടെ നേർക്ക് നോക്കി ചോദിച്ചു,
‘സൂസി...സൂസി എവിടെ?’
ചോദ്യം കേട്ട് അവൾ വാ പൊത്തി ഒരു നിമിഷം നിന്നു.
അപ്പച്ചനെ നോക്കി നില്ക്കുമ്പോൾ പതിയെ അവളുടെ കണ്ണ്‌ നിറഞ്ഞു.
‘എന്റെ ഈശോയേ...അപ്പച്ചാ... ഇങ്ങനെയൊന്നും ചങ്കി കൊള്ളണ മാതിരി പറയല്ലെ...ഇതപ്പച്ചന്റെ സൂസിയാ...മനസ്സിലായില്ലെ?... ഇത് ജോജിയും’ അതു പറഞ്ഞ് അടുത്തേക്ക് വന്ന ആളുടെ നേർക്ക് അവൾ മുഖം തിരിച്ചു.
ടീഷർട്ടും ഷോർട്ട്സും ധരിച്ച അയാൾ അപ്പച്ചനെ നോക്കി ചിരിച്ചു.
അപ്പച്ചൻ തന്നോട് തന്നെ പറയും വിധം പതിയെ പറഞ്ഞു,
‘ജോജി...’
ജോജി, ഷേവ് ചെയ്ത് മിനുസമാക്കിയ സ്വന്തം കവിൾ തഴുകി കൊണ്ട് പറഞ്ഞു,
‘അപ്പച്ചാ... ഞാൻ മീശേം താടീം ഷേവ് ചെയ്തത് കൊണ്ടാ... ഇന്നലെ രാത്രീം അപ്പച്ചൻ ഇതു പോലെ നോക്കി നിന്നു...നമ്മളൊന്നിച്ച് ഡിന്നർ കഴിച്ചതൊക്കെ മറന്നോ?!’ 
അയാൾ മറന്നെന്നോ ഇല്ലെന്നോ പറഞ്ഞില്ല. പകരം മുഖം തിരിച്ച് തലേന്നത്തെ കാര്യങ്ങൾ ഓർത്തെടുക്കാൻ ശ്രമിച്ചു.
ചുവരിൽ തൂക്കിയിട്ടിരുന്ന ചിത്രങ്ങൾ കണ്ണുകൾ കൊണ്ട് തിരഞ്ഞു.
എവിടെ സൂസി മോൾടെ ഫോട്ടോ?
‘എന്റെ മോൾടെ ഫോട്ടോ..’
‘അപ്പച്ചന്റെ മോളല്ലെ ഇവിടെ മുന്നില്‌് വന്നു നിക്കണെ... ഇനി എന്നാത്തിനാ ഫോട്ടോ?! അപ്പച്ചൻ എണീറ്റ് വന്നെ.. നമുക്ക് പുറത്തൊന്ന് നടന്നേച്ച് വരാം‘ അവൾ മുന്നോട്ട് ചെന്ന് അയാളുടെ കൈയ്യിൽ പിടിച്ചു.
ഒപ്പം ചെല്ലണോ? കൈ വിടുവിക്കണോ?
മനസ്സില്ലാമനസ്സോടെ അയാൾ പതിയെ കട്ടിൽ വിട്ടെഴുന്നേറ്റ് അവൾക്കൊപ്പം നടന്നു. ജോജി അതും നോക്കി ഒരു നിമിഷം കൗതുകത്തോടെ നിന്നു. പിന്നീട് ഷോർട്സിൽ കൈകൾ തിരുകി മുറിക്ക് പുറത്തേക്ക് നടന്നു.

ഏതാനും മണിക്കൂറുകൾ കഴിഞ്ഞ് ഊണു മേശയ്ക്കരികിൽ ഇരിക്കുമ്പോഴേക്കും അയാൾ സന്തോഷവാനായി കഴിഞ്ഞിരുന്നു.
‘സൂസി മോളെ...അപ്പച്ചന്‌ ഈയിടെയായി ഓർമ്മ കൊറവാ...അതോണ്ടാ..’ അയാൾ പശ്ചാത്താപത്തോടെ പറഞ്ഞു.
‘അറിയാം അപ്പച്ചാ...അതല്ലെ ഞാൻ എല്ലാം വിട്ടേച്ച് പോന്നത്. ഇനി കൂടെ ഉണ്ടാവും എപ്പോഴും. ഈ വലിയ വീട്ടിൽ അപ്പച്ചനെ ഒറ്റക്ക് വിട്ടേച്ച് അവിടെ പോയി കിടക്കണത് എന്നാത്തിനാ? ഒറ്റ ദെവസം പോലും സമാധാനത്തോടെ ഒറങ്ങാൻ പറ്റീട്ടില്ല’
അവൾ തിരിഞ്ഞ് അടുക്കളിയിലേക്ക് പോയി.
തിരികെ വരുമ്പോൾ ആവി പറക്കുന്ന ഒരു പാത്രമുണ്ടായിരുന്നു കൈയ്യിൽ.
‘ഇതാ അപ്പച്ചന്‌ ഇഷ്ടമുള്ള മൊട്ടക്കറി’ അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.
‘അമ്മച്ചീടെ കൂട്ടാ.. എന്നാലും അമ്മച്ചി ഒണ്ടാക്കി പോലെ എന്നെകൊണ്ട് ഒക്കത്തില്ല.. അപ്പച്ചന്‌ വേണ്ടി കൊറച്ച് എരി കൊറച്ചിട്ടുണ്ട്.. ജോജിച്ചായനാണേൽ എല്ലാത്തിനും നല്ല എരി വേണം!’
അപ്പച്ചൻ അത് കേട്ട് ചിരിച്ചു.
‘ഞാൻ അപ്പം എടുത്തേച്ച് ഇപ്പൊ വരാവേ’ അതു പറഞ്ഞ് തിരക്ക് പിടിച്ച് അവൾ അടുക്കളയിലേക്ക് വീണ്ടും തിരിഞ്ഞു നടന്നു.
ജോജി അപ്പോഴെക്കും കൈ കഴുകി വന്നു കഴിഞ്ഞിരുന്നു.
‘അപ്പച്ചാ, സൂസി രാവിലെ തന്നെ അപ്പച്ചന്റെ ഫേവറേറ്റ് അപ്പവും മുട്ടക്കറിയും ഉണ്ടാക്കീട്ടുണ്ട്... അപ്പച്ചന്‌ വേണ്ടതെന്താന്ന് പറഞ്ഞേച്ചാ മതി ഞങ്ങള്‌ സാധിച്ചു തരാം’
വരം കിട്ടിയവന്റെ മുഖഭാവവുമായി അപ്പച്ചൻ കുറച്ച് നേരം ഇരുന്നു.
പിന്നെ പതിയെ പറഞ്ഞു,
‘എനിക്ക്... നമ്മടെ തോടിന്റെ കരേല്‌ പോയി കൊറച്ച് നേരം ഇരിക്കണം’
ജോജി അത് കേട്ട് കുറച്ച് നേരം അപ്പച്ചനെ തന്നെ സൂക്ഷിച്ചു നോക്കി ഇരുന്നു.
‘ഉം...അപ്പച്ചന്‌ അമ്മച്ചിയെ ഓർമ്മ വരുന്നു അല്ലെ?.. പോകാം..വൈകിട്ട് പോവാം..വെയില്‌ താഴട്ടെ. ഞാൻ മാർക്കറ്റിൽ പോയി നല്ല മീൻ വല്ലതും കിട്ടുവോന്ന് നോക്കാം.. അപ്പച്ചന്‌ ചാളയല്ലെ ഇഷ്ടം?’
അത് കേട്ട് അയാളുടെ കണ്ണുകൾ വിടർന്നു.
‘സൂസി എല്ലാം പറഞ്ഞു തന്നിട്ടുണ്ട്!’ ജോർജ്ജ് ചിരിച്ചു.

സൂസി വിളമ്പിക്കൊടുത്ത അപ്പവും മുട്ടക്കറിയും കഴിക്കുന്നതിനിടയിൽ ജോജി പറഞ്ഞു,
‘ഇനി വല്ല ബിസിനസ്സും ചെയ്ത് ഇവിടങ്ങ് കൂടണം എന്നാ വിചാരിക്കുന്നെ. സ്റ്റേറ്റ്സിലെ കാര്യമൊക്കെ നോക്കാൻ ആൾക്കാരെ ഏർപ്പാടാക്കീട്ടൊണ്ട്. കൊറച്ച് പറമ്പ് വാങ്ങിയേച്ച് വല്ലോം കൃഷി ചെയ്താലോ എന്നൊരു പ്ലാനുണ്ട്. ഇവിടൊള്ള കൊറെ പേർക്ക് പണീം കൊടുക്കാവല്ലോ’
അപ്പച്ചന്‌ ആ ആശയം ഇഷ്ടമായി. അയാൾ ചിരിച്ചോണ്ട് തല കുലുക്കി.
എന്തൊരാശ്വാസം. എത്ര നാളായി ആശിക്കണതാണ്‌, സൂസി മോള്‌ വന്ന് കൂടെ താമസിക്കണമെന്നത്. പിള്ളേര്‌ വലുതാവുമ്പോ വിട്ടേച്ച് പോവും അതൊക്കേം കർത്താവ് തമ്പുരാന്റെ കൈയ്യിലല്ലെ.. അവര്‌ പോയി അവരുടെ ജീവിതം ജീവിക്കട്ടെ.. മുൻപ് മറിയാമ്മ പറയുമായിരുന്നത് അയാൾ ഓർത്തു.
‘അപ്പച്ചനിതെന്താ ആലോചിച്ചോണ്ടിരിക്കുന്നത്? ഒരപ്പം കൂടെ ഇടട്ടെ?‘ സൂസി ഒരെണ്ണം എടുത്ത് നീട്ടിയപ്പോൾ ആലോചനകളുടെ നൂലുകൾ പൊട്ടിയടർന്നു.
അപ്പച്ചൻ സൂസിയെ തടയാൻ ശ്രമിച്ചില്ല. എത്ര നാളായി നാവ് ഈ രുചി അറിഞ്ഞിട്ട്. മറിയാമ്മേടെ കൈപ്പുണ്യം മുഴുക്കേം ഇവൾക്ക് കിട്ടീട്ടുണ്ട്.
’കാപ്പി കുടിച്ചേച്ച് അപ്പച്ചൻ ഒന്ന് പോയി കെടന്നോ. ഞാൻ ഇവിടൊക്കെ ഒന്നു വൃത്തിയാക്കട്ടെ.. പിന്നാമ്പുറം അപ്പടി ചപ്പും ചവറുമാ.. ഉച്ച കഴിഞ്ഞേച്ച് പൊറത്ത് പോവാം. പറ്റുവാണെ നാളെ ഒരു ചെക്കപ്പിനു പോവാം. ഇനി ഞാൻ ഇവിടെ ഒണ്ടല്ലോ.. തെരക്കൊന്നുമില്ലല്ലോ‘ 
പതുപതുത്ത അപ്പവും, സൂസിയുടെ സ്നേഹം നിറഞ്ഞ മൃദുലമായ വാക്കുകളും അപ്പച്ചന്‌ ഒരു പോലെ രുചിച്ചു.

ഭക്ഷണം കഴിഞ്ഞ് അപ്പച്ചൻ ചിരിച്ചു കൊണ്ടാണ്‌ കിടക്കാൻ പോയത്. പകലായത് കൊണ്ടും, മനസ്സ് നിറയെ ആലോചനകൾ തിരക്കിട്ട് വന്നു കയറിയത് കൊണ്ടും കണ്ണടച്ച് കിടക്കാൻ ആയില്ല. ഒരോന്നും ഓർത്തോർത്ത് കിടന്നു. പിന്നെപ്പോഴോ ഉറങ്ങി പോയി.

ഉച്ച ആവുമ്പോൾ സൂസി തന്നെയാണ്‌ വിളിച്ചുണർത്തിയത്. മുറി മുഴുക്കയും നല്ല മണം! പൂക്കൾ വാരി വിതറിയത് പോലെ. അയാൾക്ക് തന്റെ ആദ്യരാത്രിയുടെ ഓർമ്മ വന്നു. മറിയാമ്മെ മിന്നു കെട്ടി കൊണ്ടു വന്ന ദിവസം! ആദ്യരാത്രിയുടെ മണം!
’അപ്പച്ചാ ഇത് അവിടന്ന് കൊണ്ട് വന്ന റൂം ഫ്രഷ്ണറാ...മുറീലെ വാട ഒക്കെ പോവും‘
അപ്പച്ചൻ മൂക്ക് വിടർത്തി. എന്നാ നല്ല മണമാ! 
‘ഊണ്‌ കഴിക്കണ്ടായോ? അപ്പച്ചൻ ശരിക്കങ്ങ് ഒറങ്ങിയല്ലോ!’
അയാൾക്ക് അത് കേട്ടപ്പോൾ ചെറിയ സങ്കോചം ഉണ്ടായി. പകലുറക്കം പതിവില്ലാത്തതാണ്‌. മോളും മരുമോനും വന്നപ്പോ വയറ്‌ നെറച്ച് കഴിച്ച് അറിയാതെ ഉറങ്ങി പോയല്ലോ. അയാൾ സ്വയം പരിഭവിച്ചു.

‘ജോജിച്ചായൻ നല്ല കരിമീൻ വാങ്ങി വന്നിട്ടുണ്ട്. തോട്ടീന്ന് ചൂണ്ടയിട്ട് പിടിച്ചതാ.. നല്ല വെല കൊടുത്തങ്ങ് വാങ്ങി. ഇതാവുമ്പോ ഫ്രഷായിട്ട് വെക്കാം. ഞാൻ രണ്ടെണ്ണം അപ്പച്ചനായിട്ട് പൊരിച്ചു. ബാക്കിയൊള്ളത് വൈകിട്ട് പൊള്ളിക്കാം’
അത് കേട്ട് അയാൾക്ക് ഉത്സാഹമായി. എത്രനായി പൊള്ളിച്ച കരിമീൻ കഴിച്ചിട്ട്! മറിയക്ക് ആകെ ഒണ്ടാക്കാൻ അറിയാവുന്നത് കോഴിക്കറീം പോത്ത് വരട്ടിയതുമാണ്‌. അതും വല്ലപ്പോഴും. അവളെ കുറ്റം പറയാനൊക്കത്തില്ല. ഇതൊന്നും അധികം കഴിക്കാൻ പാടില്ലെന്നല്ലെ ഡോക്ടറ്‌ പറഞ്ഞിട്ടുള്ളത്?

അപ്പച്ചന്റെ മനസ്സ് വായിച്ചത് പോലെ സൂസി പറഞ്ഞു,
‘അപ്പച്ചാ...ഇത് ഇന്നു മാത്രമേ ഒള്ളൂ.. മാസത്തിൽ ഒറ്റത്തവണ...കേട്ടോ?’ 
സൂസിയുടെ, അല്പം അധികാരം കലർന്ന സ്നേഹസ്വരം കേട്ടപ്പോൾ അയാൾ അറിയാതെ ചിരിച്ചു പോയി.

‘അപ്പച്ചൻ ചിരിച്ചോണ്ടിരിക്കാതെ ഇങ്ങോട്ടെണീറ്റ് പോന്നെ!’

വൈകിട്ട്, ആഗ്രഹം പറഞ്ഞത് പോലെ സൂസിയും ജോജിയും ചേർന്ന് അപ്പച്ചനെ തോട്ടിൻ കരയിൽ കൊണ്ടു പോയി. സുഗന്ധം പൂശിയ, പുതിയ കുപ്പായമൊക്കെ ഇട്ട്, കായലിന്റെ കരയിലൂടെ സൂസി മോൾടെ കൈയ്യും പിടിച്ച് നടക്കുമ്പോൾ അപ്പച്ചന്റെ മനസ്സ് നിറയെ ആനന്ദം നിറഞ്ഞു. ഓർമ്മകൾ ഇരച്ചാർത്തു വന്നു. മറിയാമ്മേടെ കൈയ്യും പിടിച്ച് എത്ര വട്ടം വന്നിട്ടുള്ളതാണ്‌ ഈ വഴിയൊക്കെ. പലതും മറന്നു പോകുന്നു. ഓർമ്മകളും പേരുകളും കാഴ്ച്ചകളും. വല്ലപ്പോഴും നാവിൻ തുമ്പത്ത് പഴയൊരു രുചിസ്പർശം ഉണ്ടാകുമ്പോൾ, പഴയൊരു ഗന്ധം തിരിച്ചറിയുമ്പോൾ, പഴയൊരു പാട്ട് കേട്ടറിയുമ്പോൾ...അപ്പോഴൊക്കെയാണ്‌ ഓർമ്മകൾ ഉണരുന്നത്, ഉയിർത്തെഴുന്നേൽക്കുന്നത്. ചിതൊക്കെ നിത്യനിദ്ര പ്രാപിച്ചു കഴിഞ്ഞിട്ടുണ്ടാകും, ഒന്നിനും ഒരിക്കലും ഉണർത്താനാവാത്ത വിധം.
സൂസി മോള്‌ തിരികെ വന്നല്ലോ. ചിലപ്പോൾ പതിയെ എല്ലാം ഉണരുമായിരിക്കും.

സൂസിയുടെ കൈയ്യും പിടിച്ച് അപ്പച്ചൻ അടിവെച്ചടിവെച്ച് നടക്കുന്നതും നോക്കി ജോജി തെങ്ങും ചാരി നിന്നു. എത്ര ശാന്തമായൊരിടം. കായല്‌ കയറി വന്നൊരു തണുത്ത കാറ്റ് അയാളെയും തഴുകി കടന്നു പോയി.

രാത്രി, കരിമീൻ പൊള്ളിച്ചതും കൂട്ടി അത്താഴവും കഴിച്ച് അപ്പച്ചൻ ഉറങ്ങാൻ പോയി. ഈട്ടിയിൽ പണിത കിടക്കയിൽ കിടന്ന് പതിവ് പോലെ കുരിശ് വരച്ച് പ്രാർത്ഥിച്ചു. ചുവരിൽ ചിരിച്ചു കൊണ്ടിരിക്കുന്ന മറിയാമ്മയെ നോക്കി മനസ്സിൽ ഇപ്രകാരം പറയുകയും ചെയ്തു:
നമ്മള്‌ അത്ര ഭാഗ്യം കെട്ടവരൊന്നും അല്ല മറിയേ.. നീ തന്നേച്ചു പോയ നമ്മട സൂസി മോള്‌ എന്നെ പൊന്നു പോലാ നോക്കുന്നെ. പാപം ചെയ്യാത്തോരെ കർത്താവ് കഷ്ടപ്പെടുത്തുകേലാന്ന് നീ എപ്പഴും പറയില്ലാരുന്നോ? ഇന്ന് ഈ ഭൂമിമലയാളത്തില്‌ ഏറ്റവും സന്തോഷിക്കുന്നവൻ ഈയുള്ളവനായിരിക്കും. ഈശോയെ സ്തോത്രം!

നാളെ ചെക്കപ്പിനു കൊണ്ടു പോകാമെന്ന് സൂസി മോള്‌ പറഞ്ഞിട്ടുണ്ട്. കാലത്തെ എഴുന്നേൽക്കണം. അപ്പച്ചൻ ചിരിച്ചോണ്ട് ഉറക്കത്തിലേക്ക് പോയി. 

‘അല്ല, നീ ഇങ്ങനെ കെടന്ന് ഉറങ്ങിയാലെങ്ങനെയാ? വല്ലതും പറഞ്ഞോണ്ടിരുന്നെങ്കിൽ ഞാൻ ഉറങ്ങി പോവുമെ!’
ജോജി സൂസിയോട് ഇങ്ങനെ പറയുമ്പോൾ നേരം നല്ലോണം ഇരുട്ടിയിരുന്നു.
ഉറക്കം വിടുവിക്കാൻ ശ്രമിച്ചു കൊണ്ട് അവൾ ഞരങ്ങി കൊണ്ട് എഴുന്നേറ്റു.
‘നേരെ നോക്കി വണ്ടിയോട്ടിക്കാൻ നോക്ക്. പതിവില്ലാതെ പണി ചെയ്ത് എന്റെ നടുവൊടിഞ്ഞു. നിങ്ങൾക്ക് കുട്ടി നിക്കറും ഇട്ട് തേരാ പാര നടന്നാൽ മാത്രം മതിയായിരുന്നല്ലോ!’
‘കൊള്ളാം! എല്ലാം കൂടി ഒറ്റയ്ക്ക് വണ്ടീല്‌ കേറ്റി വെയ്ക്കാൻ പെട്ട പാട് എനിക്കേ അറിയൂ’ അയാൾ ചിറി കോട്ടി.
‘അല്ല തങ്കം, ആ പെണ്ണുമ്പിള്ള ചാക്കിനകത്തിരുന്ന് നാറാൻ തുടങ്ങിക്കാണുവോ?’
‘പിന്നല്ലാതെ! നേരം വെളുക്കും മുൻപ് മൻസൂറ്‌ പറഞ്ഞിടത്ത് വാനെത്തിക്കണം. പറഞ്ഞ പോലെ എന്റെ വീതം അങ്ങ് തന്നേക്കണം... കഴിഞ്ഞ തവണത്തെ പോലെ ചുമ്മാ കണാകുണാ പറയാൻ വരരുത്‘
’ഇല്ലന്നെ.. അല്ല, നീ ഈ അച്ചായന്മാരുടെ സംസാരമൊക്കെ എവിടെന്നാ പഠിച്ചെ?‘
’മണീ...അപ്പം തിന്നാ പോരെ?!‘ അതു പറഞ്ഞ് തങ്കം നിവർന്നിരുന്നു. 
’എന്നാലും എന്താ അഭിനയം! നീ വല്ല സിനിമേലോ സീരിയലിലോ അഭിനയിക്കാൻ പോണതാ നല്ലത്‘
’പിന്നെ! എനിക്ക് വയ്യ അങ്ങനെ കെടന്ന് കഷ്ടപ്പെടാൻ!‘
അതു പറഞ്ഞ് അവൾ വലിച്ചു കെട്ടിയ മുടി അഴിച്ചിട്ടു. കഴുത്തിൽ നിന്ന് കുരിശ് കൊളുത്തിയ മാല അഴിച്ചെടുത്തു.
’അല്ല, ഞാൻ ഒരു കാര്യം ചോദിക്കണമെന്ന് വിചാരിച്ചതാ... വീട്ടില്‌ സ്പ്രേ അടിച്ചാൽ പോലീസ് പട്ടിക്ക് പണി കിട്ടുമെന്ന് ആരാ നിന്നോട് പറഞ്ഞത്?‘
അത് കേട്ട് സുഖിച്ചത് പോലെ തങ്കം നിർത്താതെ ചിരിച്ചു.
എന്തോ ഓർത്തത് പോലെ അയാൾ ചോദിച്ചു,
’ആ കെളവൻ തട്ടി പോവുമോ?!...‘
’ഏയ്! അതിനും മാത്രമൊന്നും ഞാൻ കലക്കി കൊടുത്തിട്ടില്ല‘
’ഒരു സൂസിയും അവൾടെ അപ്പച്ചനും!‘ അതും പറഞ്ഞ് അയാൾ ഉറക്കെ ചിരിച്ചു. 

ഇരുട്ടിലൂടെ വാൻ അതിവേഗം മുന്നോട്ട് കുതിച്ചു കൊണ്ടിരുന്നു.
അല്പനേരം കഴിഞ്ഞ് അയാൾ വീണ്ടും എന്തോ ഓർത്ത് ചിരിച്ചു.
എന്തിനാണയാൾ ചിരിക്കുന്നതെന്ന് തങ്കം ചോദിച്ചില്ല. അവൾ കൈകൾ കാലുകൾക്കിടയിൽ തിരുകി വീണ്ടും ഒന്ന് മയങ്ങാൻ തയ്യാറെടുത്തു.

പിറ്റേന്ന് പകൽ സമയം പലവട്ടം അപ്പച്ചന്റെ ഫോണിലേക്ക് കാൾ വന്നു. എന്നാൽ ഫോണിനുള്ളിൽ ബാറ്ററി ഇല്ലാതിരുന്നതിനാൽ ശബ്ദം ഉയർന്നില്ല. ഒരു പക്ഷെ ബാറ്ററി ഉണ്ടായിരുന്നെങ്കിൽ പോലും ആ ഫോൺ എടുക്കാൻ അപ്പച്ചന്‌ ആവുമായിരുന്നില്ല.

Post a Comment