കണ്ണിമയ്ക്കാതെ നോക്കും വൃദ്ധ നയനങ്ങൾ..
വലിച്ചെറിയും എച്ചിലികൾക്കിടയിൽ,
വിശപ്പിൻ മറുപടി തിരയും കൈകൾ..
നിലത്തെറിഞ്ഞ പണമെണ്ണും,
ചുവന്ന തെരുവിലെ യൗവ്വനങ്ങൾ..
കടലെടുത്ത വീട് വിട്ട്,
തെരുവിൽ അടുപ്പ് കൂട്ടി കാത്തിരിക്കുന്നവർ.
പുസ്തമേന്തുന്നവരെ നോക്കും,
വെയിലിൽ പാവ വില്ക്കും ബാല്യങ്ങൾ.
കാട്ടിലൊരു മാടം..
അതിനായാരോ കൊടുത്ത കൊടിയേന്തുന്നവർ.
മാറു പിളർന്ന് കിടക്കും പുഴയുടെ,
മാറ്റൊലി കൊള്ളും നിലവിളികൾ..
...
‘നിന്നെ കുറിച്ചു മാത്രമാണെന്റെ ചിന്ത’
എന്നു പറഞ്ഞതെത്ര നുണയാണെന്നറിയുന്നു ഞാൻ..
ഓർക്കുന്നില്ല ഞാൻ നിന്നെക്കുറിച്ചും..
ഓർക്കുന്നില്ല ഞാനെന്നെക്കുറിച്ചും..
ക്ഷമിക്കൂ നീ എന്നോടൊരുവട്ടം കൂടി,
ആവില്ലെനിക്കെല്ലാമോർക്കാതിരിക്കുവാൻ..