Please use Firefox Browser for a good reading experience

Thursday 17 November 2016

മഴ, യാത്ര, തുമ്പി

മഴ

ഒരു തുള്ളി വെള്ളം കാറിന്റെ ഗ്ലാസ്സിൽ വന്നു വീണത് അയാൾ ശ്രദ്ധിച്ചു. നോക്കി നില്ക്കെ അത് പെരുകി തുടങ്ങി. രണ്ട്..മൂന്ന്..നാല്‌..ഇന്നത്തെ ഔട്ട്ഡോർ വിസിറ്റ് ആകെ കുഴഞ്ഞു മറിയും. നാശം. അയാൾ ശപിച്ചു.

അവൾ കാതോർത്തു. നേരത്തെ ഒരു മൂടിക്കെട്ടലുണ്ടായിരുന്നതാണ്‌. ഇത്ര വേഗം?. സംശയം തീർക്കാൻ പുറത്തേക്ക് കണ്ണു നീട്ടുമ്പോൾ കണ്ടു, മതിലിൽ ചെറിയമഴവൃത്തങ്ങൾ തെളിയുന്നത്. കാണക്കാണെ വൃത്തങ്ങളുടെ ആകൃതി നഷ്ടപ്പെട്ടു തുടങ്ങി. അവൾ പടികൾ അതിവേഗം ഓടിക്കയറാൻ തുടങ്ങി. തുണികളെല്ലാമൊന്നുണങ്ങി വരുവായിരുന്നു..നാശം..അവൾ ശപിച്ചു.

മുറ്റത്ത് പുളിമരത്തിനു താഴെ മതിലിനരികിലായി ഒരു കുഞ്ഞു പാഴ്ച്ചെടി മാനം നോക്കി നില്ക്കുകയായിരുന്നു. അവൻ നീട്ടിപ്പിടിച്ച രണ്ടു കൈയ്യിലും ഒരോ തുള്ളി വന്നു വീണു. താമസിയാതെ ഉടൽ മുഴുവനും നനഞ്ഞു. കൈയ്യിട്ടടിച്ച് അവൻ ആഹ്ലാദം പ്രകടിപ്പിച്ചു. വൃദ്ധനായ പുളിമരം അവന്റെ ആഹ്ലാദം കണ്ടു ഇലകളിളക്കി. പറഞ്ഞില്ലെ ഇന്നുണ്ടാവുമെന്ന്?. കുഞ്ഞു ചെടിക്ക് തൊടി മുഴുവൻ ഓടണമെന്നും ചാടിത്തുള്ളണമെന്നുമുണ്ടായിരുന്നു. പക്ഷെ എന്തു ചെയ്യാം? വേരുകൾ സമ്മതിക്കണ്ടെ?. ഇരു കൈകളും നീട്ടിപ്പിടിച്ച് ഇളകിചിരിച്ചു കൊണ്ടേയിരുന്നു അവൻ. കൂടെ വൃദ്ധനായ വലിയ ആ പുളിമരവും.


യാത്ര

അവൻ തോളിൽ സഞ്ചിയും തൂക്കി നടന്നു പോവുകയാണ്‌. സ്കൂളിലെത്താൻ ഇനിയും സമയം ധാരാളം. വഴിയിൽ കണ്ട ഒരു വെള്ളയ്ക്ക അവൻ വലതു കാലു കൊണ്ട് തട്ടിത്തെറിപ്പിച്ചു. അതുരുണ്ട് കുറച്ച് ദൂരം ചെന്ന് വീണ്‌ അവനെ നോക്കി നിന്നു. അവൻ ഒന്നോടി ചെന്ന് അതിനെ വീണ്ടും ചവിട്ടി തെറിപ്പിച്ചു. അപ്പോഴാണ്‌ മണ്ണിലെന്തോ മിന്നുന്നത് കണ്ടത്. ചെന്നെടുത്ത് നോക്കി. ഒരു മിഠായിത്തോല്‌!. അവനത് കണ്ണിനോട് ചേർത്ത് വെച്ച് നോക്കി. നീല നിറമുള്ള സൂര്യൻ!. ഇരുണ്ട ആകാശം. അതുമായി നടക്കുമ്പോഴാണ്‌ ഒരപ്പൂപ്പൻ താടി പറന്നു വന്നത്. അതിനെ ഊതിയൂതി ആകാശത്തെത്തിക്കാനാവും വിധം ശ്രമിച്ചു. അപ്പോഴാണ്‌ ‘ബ്ളും’ എന്ന ശബ്ദം കേട്ടത്. അവൻ ചെന്ന് നോക്കി. മാനത്തുകണ്ണികൾ വെറുതെ ചുറ്റിത്തിരിയുന്നു. എവിടുന്നാ ആ ശബ്ദം?. ശബ്ദത്തിന്റെ ഉറവിടം കാണാൻ കഴിയുന്നില്ല. അവൻ ഒരു ചെറിയ കല്ലെടുത്ത് വെള്ളത്തിലെറിഞ്ഞു. ജലത്തിൽ കല്ലൊരു വൃത്തം വരച്ചു താഴേക്ക് മറഞ്ഞു. പിന്നീട് അതിനു ചുറ്റുമായി വലിയ വലിയ വൃത്തങ്ങൾ തെളിഞ്ഞു വന്നു. വൃത്തങ്ങൾ വളരുന്നത് നോക്കി അവൻ നിന്നു. അപ്പോഴാണ്‌ സ്കൂളിലെ കാര്യമോർത്തത്. വടക്ക് ഭാഗത്തെ മതിലിനരികിലെ പേരമരത്തിൽ ഒരെണ്ണം നോക്കി വെച്ചിരുന്നതാണല്ലോ. മറന്നു പോയി. അതു വല്ല അണ്ണാനും?. അവൻ വേഗത്തിൽ നടക്കാൻ തുടങ്ങി.

കാറിൽ സഞ്ചരിക്കുമ്പോൾ അയാളവനെ കാണുകയായിരുന്നു. അവനു അയാളുടെ ഛായയുണ്ടായിരുന്നു. അവൻ എണ്ണ തേച്ച മുടി ഒരു വശത്തേക്ക് കോതി വെച്ചിരുന്നു. അയാൾ കറുത്ത ചായം പുരട്ടി തന്റെ നേർത്തു വെളുത്ത മുടിയിഴകൾ മറച്ചിട്ടുണ്ടായിരുന്നു. അവൻ അയാളായിരുന്നു.


തുമ്പി 


ഉച്ചയുറക്കത്തിനിടയിലാണ്‌ കൊച്ചുനജീം വന്ന് അയാളെ കുലുക്കിയുണർത്തിയത്. അറബിനാട്ടിൽനിന്നു വന്നിട്ട് രണ്ടു ദിവസമേ ആയിട്ടുള്ളൂ. മാർബിൾ പാകിയ പുതിയ വീട്ടിൽ അയാൾ ആശ്വാസപൂർവ്വം, അഭിമാനപൂർവ്വം കിടന്നുറങ്ങുകയായിരുന്നു.
‘വാപ്പാ, വാപ്പാ, ഇതു നോക്ക്’ ഉത്സാഹംനിറഞ്ഞ വിളിക്ക് മറുപടിയായി അയാൾ പതിയെ എഴുന്നേറ്റിരുന്നു.
ചൂണ്ടുവിരലിനും തള്ളവിരലിനുമിടയിലിരുന്ന ഒരു തുമ്പിയെ കാട്ടിക്കൊണ്ട് അവൻ പറഞ്ഞു,
‘കണ്ടോ?..നല്ല രസാല്ലെ വാപ്പാ?’
അവൻ നിലത്തൊന്നുമല്ല. അയാൾ വന്നപ്പോൾമുതൽ അവൻ അയാളെ ഒരോന്നും കൊണ്ടു കാണിക്കുകയായിരുന്നു. പലതും അയാൾ മുൻപു കണ്ടതുതന്നെ. പക്ഷെ അവൻ നിരാശപ്പെടാതിരിക്കാൻ അയാൾ ആശ്ചര്യം നടിച്ചു.
നജീം കൗതുകംനിറഞ്ഞ കണ്ണുകളോടെ ചുവന്ന നിറമുള്ള തുമ്പിയെത്തന്നെ നോക്കിയിരുന്നു. സുതാര്യമായ ചിറകുകൾ. എന്തിനോ വേണ്ടി പരതുന്ന കുഞ്ഞിക്കാലുകൾ. താനും കുട്ടിക്കാലത്തെ ഇതുപോലെ എത്രയോ തുമ്പികളെ പിടിച്ചിരിക്കുന്നു. എല്ലാം ആവർത്തിക്കുന്നു. അയാളോർത്തു.
‘ഞാൻ വാപ്പയ്ക്കൊരു സൂത്രം കാട്ടിത്തരാം’
അതു പറഞ്ഞവൻ ഇടതു കൈ നിവർത്തി. കൈവെള്ളയിലൊരു ചെറിയ വെള്ളാരംകല്ലുണ്ടായിരുന്നു. അവൻ തുമ്പിയെ അതിനു മുകളിലായി പിടിച്ചു. തുമ്പി അപ്പോഴേക്കും കാലുകൾകൊണ്ട് കല്ല് കോർത്തെടുത്തിരുന്നു. അവൻ തുമ്പിയെ ഉയർത്തി. തുമ്പി കല്ല് വിടാതെ പിടിച്ചുവെച്ചു. എന്തോ നിധി കിട്ടിയപോലെ. ഒരുപക്ഷെ കല്ലിൽ വന്നിരുന്നതായി തുമ്പിക്ക് തോന്നിയിട്ടുണ്ടാവും.
‘എടാ, നീ അതിനെ വിട്ടേക്ക്..അതിന്റെ ചിറക് പറിഞ്ഞുപോവും’
ഒരു ചെറിയ താക്കീതിന്റെ സ്വരത്തിൽ അയാൾ പറഞ്ഞു.

കുറച്ചു നേരം തുമ്പിയെത്തന്നെ നോക്കിയിരുന്നിട്ട് നജീം ചോദിച്ചു,
‘അതെന്താ വാപ്പാ, തുമ്പി കല്ലു വിടാത്തെ?’
അവൻ അലസമായത് ചോദിച്ചിട്ട് വീണ്ടും തുമ്പിയിൽ ശ്രദ്ധ തിരിച്ചു.
ആ ചോദ്യം കേട്ടയുടൻ ഉറക്കം അയാളെ പൂർണ്ണമായും ഉപേക്ഷിച്ചുപോയി.
‘എന്താ തുമ്പി കല്ലു വിടാത്തത്?’ ആ ചോദ്യം അയാൾ മനസ്സിലിട്ട് ഒന്നു രണ്ടു വട്ടമുരുട്ടി.

‘വേണ്ടാ മോനെ, അതു ചത്തു പോവും..തുമ്പി കല്ലു വിടത്തില്ല..നീ അതിനെ പുറത്തെവിടേലും പറത്തിവിട്ടേക്ക്..അതു പോയ്ക്കോട്ടെ’
‘ശരി വാപ്പാ’
അവൻ തുമ്പിയുമായി പുറത്തേക്കോടിപ്പോയി. അവനോടിപ്പോകുന്നതുംനോക്കി അയാളിരുന്നു.
പിന്നീട് തല കുമ്പിട്ട് മാർബിൾ തറയിലേക്ക് നോക്കിയിരുന്നു.
‘ചിലപ്പോ..ആ തുമ്പിക്ക് കല്ലു വിടാൻ പറ്റുന്നുണ്ടാവില്ല..’ അയാൾ ആരോടെന്നില്ലാതെ പതിയെപ്പറഞ്ഞു.

Post a Comment

Tuesday 15 November 2016

ഫോട്ടോ


‘ഡാഡ്, ഈ ഫോട്ടോ എങ്ങനെയുണ്ട്?’
വിശാൽ താനെടുത്ത അമ്മൂമ്മയുടെ ഫോട്ടോ, ഡിജിറ്റൽ ക്യാമറയുടെ പ്രിവ്യൂ യിൽ കാണിച്ചു കൊടുക്കകയായിരുന്നു. അമ്മൂമ്മയെ ‘ഗ്രാന്റ് മോം’ എന്നാണ്‌ വിശാൽ പറയുക. മനോഹരൻ ഇന്നലെ എത്തിയതേയുള്ളൂ ബാംഗ്ലൂരിൽ നിന്ന്. ഒരു ഐടി കമ്പനിയിലാണ്‌ മനോഹരൻ ജോലി ചെയ്യുന്നത്. ഭാര്യ മറ്റൊരു ഐടി കമ്പനിയിലും.
വർഷത്തിൽ രണ്ടോ മൂന്നോ തവണ. അത്രയുമേ നാട്ടിൽ വരാൻ സാധിക്കാറുള്ളൂ. അതിനിടയിൽ ഒന്നോ രണ്ടോ തവണ ഓൺസൈറ്റ് വിസിറ്റുണ്ടാവും. യു കെ യിലേക്കോ, യു എസ് ലേക്കോ. മിക്ക ദിവസവും ഉറക്കം ഒരു മണി കഴിഞ്ഞിട്ടാവും. അതിനിടയിലും ഒരാശ്വാസം പോലെ അയാൾ ആലോചിക്കാറുള്ളത്, മകൻ വിശാൽ പഠിക്കാൻ മിടുക്കനാണെന്നുള്ളതാണ്‌. നാട്ടിൽ വന്നപ്പോൾ അയാൾ രഹസ്യമായി മുൻകാമുകിയെ കുറിച്ച് തിരക്കിയിരുന്നു. അവളുടെ മകൻ വിശാലിനെക്കാൾ മൂന്ന് വയസ്സിളപ്പമാണ്‌. ഗവണ്മെന്റ് സ്കൂളിലാണ്‌ പഠിക്കുന്നത്. അത് കേട്ടപ്പോൾ മനോഹരനു ചെറിയ സന്തോഷം തോന്നി. താനിപ്പോഴും വളർന്നു കൊണ്ടിരിക്കുന്നു. തന്റെ മകനും ഉയർച്ചയിലേക്ക് വളരുന്നു. അവൻ ഇപ്പോഴെ നന്നായി ഇംഗ്ലീഷ് പറയുന്നു. തനിക്ക് ഈ പ്രായത്തിൽ പോലും ഇത്രയും നന്നായി, സ്വാഭാവികമായി ഇംഗ്ലീഷ് സംസാരിക്കാൻ കഴിയുന്നില്ല.
മനോഹരൻ വിശാൽ എടുത്ത ഫോട്ടോ നോക്കി ‘ഓസം’ എന്നു പറഞ്ഞു. അവൻ സന്തോഷത്തോടെ ക്യാമറയുമായി പറമ്പിലേക്കിറങ്ങി. നല്ല വില കൂടിയ ക്യാമറയാണ്‌. അയാൾക്ക് വിശാലിനെ വലിയ വിശ്വാസമാണ്‌. എങ്കിലും ചിലപ്പോഴൊക്കെ സംശയം തോന്നാറുണ്ട്, അവന്‌ ശരിക്കും അതിനെത്ര വിലയുണ്ടെന്നറിയാമോ?. അവൻ ഒന്നിന്റേയും വിലയറിയുന്നുണ്ടാവില്ല. താൻ ഒരു ക്യാമറ കൈ കൊണ്ട് തൊട്ടത് എത്ര വയസ്സിലാണ്‌?. ഇതൊക്കെ പുതിയ തലമുറയുടെ ഭാഗ്യം. അതൊക്കെ തന്റെ തലമുറയുടേതുമായി താരതമ്യം ചെയ്യുന്നത് കൊണ്ടൊരു കാര്യവുമില്ല. ഭാഗ്യം വേണം, പുതിയ തലമുറയിലൊരാളായി ജനിക്കാൻ.
അയാൾ അടുക്കളയിലേക്ക് പോയി. അവിടെ അമ്മയ്ക്ക് എപ്പോഴും തിരക്കാണ്‌. പച്ചക്കറികൾ നുറുക്കുന്ന തിരക്കിലാണമ്മ.
‘ഇതൊക്കെ എന്തിനാണമ്മെ? നമ്മളൊക്കെ അവധിക്ക് വരുമ്പോഴെങ്കിലും അമ്മയ്ക്ക് ഒന്നു വെറുതെ ഇരുന്നൂടെ?’
‘അതിനു നീ എല്ലാ മാസവും വരില്ലല്ലോ..നീ വരുമ്പോ നിനക്കിഷ്ടമുള്ള അവിയൽ എനിക്കുണ്ടാക്കി തരാലോ’
തന്റെ ഇഷ്ടങ്ങളൊക്കെ മാറി പോയിരിക്കുന്നു. ചിലപ്പോൾ താൻ തന്നെ മാറി പോയിട്ടുണ്ടാവും. പക്ഷെ എന്തിനാ വെറുതെ അമ്മയെ അറിയിക്കുന്നത്?.
വീട്ടിലായിരുന്നിട്ടും എല്ലാ ദിവസവും ലാപ്ടോപ്പിൽ കയറി ഒഫീഷ്യൽ മെയിലുകൾ നോക്കാതിരിക്കാൻ മനോഹരനു കഴിഞ്ഞില്ല.
‘നീ എന്താ എപ്പോഴും ഈ കുന്തത്തിൽ നോക്കിയിരിക്കുന്നത്? നീ വന്നത് എന്റെ അടുത്തിരിക്കാനല്ലെ?’
അയാൾ ചിരിച്ചതേയുള്ളൂ. അപ്പോഴും സ്ക്രീനിൽ നിന്ന് കണ്ണെടുത്തിരുന്നില്ല.
അമ്മയ്ക്ക് ഇതൊന്നും പറഞ്ഞാൽ മനസ്സിലാവില്ല. തന്റെ ശരീരം മാത്രമെ ഇപ്പോഴിവിടെ ഉള്ളൂ. മനസ്സിപ്പോഴും പല രാജ്യങ്ങളിൽ പല സമയങ്ങളിൽ പല മീറ്റിംഗ് റൂമുകളിലാണ്‌.
തിരികെ പോകുന്നതിനു മുൻപ് മനോഹരൻ കുടുംബസമേതം വല്ല്യച്ഛന്റെ വീട്ടിലൊന്ന് പോയി. കഴിഞ്ഞ മാസമാണ്‌ വല്ല്യമ്മ മരിച്ചത്. തിരക്കായതു കൊണ്ട് മരണാന്തരചടങ്ങിനു പോലും വരാൻ കഴിഞ്ഞില്ല. കുട്ടിക്കാലത്ത് താൻ അവിടെ കയറി ഇറങ്ങുമായിരുന്നു എന്നയാളോർത്തു. ചെല്ലുമ്പോഴൊക്കെ വല്ല്യമ്മ ഉണ്ണിയപ്പം തരുമായിരുന്നു. എങ്ങനെയാണെപ്പോഴും വല്ല്യമ്മയുടെ വീട്ടിൽ ഉണ്ണിയപ്പം ഉണ്ടാവുന്നതെന്ന് ഇപ്പോഴും മനോഹരൻ ഇടയ്ക്ക് ആലോചിക്കാറുണ്ട്. വീട്ടിനുള്ളിലേക്ക് കയറുമ്പോഴെ വല്ല്യമ്മയുടെ മാലയിട്ട ഫോട്ടോ കണ്ടു. പഴയ ഫോട്ടോയാണ്‌. ഏതോ ഗ്രൂപ്പ് ഫോട്ടോയിൽ നിന്നും വെട്ടിയെടുത്തതാണെന്ന് വ്യക്തമാണ്‌. സ്റ്റുഡിയോയിലുള്ളവർ കഷ്ടപ്പെട്ട് ഗ്രൂപ്പിൽ നിന്നും വിദഗ്ദമായി വല്ല്യമ്മയെ വെട്ടിയെടുത്ത് ഫോട്ടോഷോപ്പ് ചെയ്ത് ഫ്രെയ്മിനുള്ളിലാക്കിയിരിക്കുന്നു. മുടിയുടെ അരിക് അവ്യക്തമാണ്‌. പഴയ ഡിസൈനിലുള്ള ഒരു കമ്മലാണ്‌ ചെവിയിൽ.
‘വല്ല്യമ്മയുടെ ഒരു നല്ല ഫോട്ടോ ഇവർക്കില്ലായിരുന്നോ?..നീ ശ്രദ്ധിച്ചോ ഏതോ പഴേ ഫോട്ടോ എടുത്ത് എൻലാർജ് ചെയ്ത്..എന്റെ ഓർമ്മയിലുള്ള വല്ല്യമ്മ ഇങ്ങനെയൊന്നുമല്ല’ തിരികെ വീട്ടിലേക്ക് കാറിൽ മടങ്ങുമ്പോൾ അയാൾ ആരോടെന്നില്ലാതെ പറഞ്ഞു. ഭാര്യ സുമി അത് കേട്ട് ‘ഉം.. ശരിയാ’ എന്നു മാത്രം പറഞ്ഞു.
കുറച്ച് കഴിഞ്ഞ്
‘ഡാഡ്, ഈ ഫോട്ടോ നോക്കിക്കേ..’ എന്നു പറഞ്ഞ് വിശാൽ ക്യാമറയിൽ ഒരു ഫോട്ടോ കാണിച്ചു കൊടുത്തു.
‘ഈ ഫോട്ടോ നീ നേരത്തെ കാണിച്ചു തന്നതല്ലെ?’ എന്നു പറഞ്ഞ് അയാൾ വീണ്ടും റോഡിലേക്ക് ശ്രദ്ധ തിരിച്ചു.
‘ഗുഡ് ഫോട്ടോ അല്ലെ ഡാഡ്? ഗ്രാന്റ് മോം മരിക്കുമ്പോൾ ഈ ഫോട്ടോ നമുക്ക് ഫ്രെയിം ചെയ്തു വെയ്ക്കാം’
ഒരു നിമിഷം ആക്സിലിറേറ്ററിൽ നിന്നും അയാളുടെ കാലുകൾ പിന്നിലേക്ക് വലിഞ്ഞു.
അയാൾ അമ്മയെ ഓർത്തു. തനിക്കായി അവിയലുണ്ടാക്കാൻ ഇപ്പോൾ പച്ചക്കറികൾ നുറുക്കുകയാവും.
അയാൾ വീടെത്തും വരെ ഒന്നും സംസാരിച്ചില്ല.
അടുക്കളയിൽ നിന്നും വിയർപ്പു തുടച്ചു കൊണ്ട് അമ്മ വന്നു. വന്ന പാടെ വിശാലിന്റെ മുഖം കോരിയെടുത്ത് പറഞ്ഞു,
‘ഇന്നു കുട്ടനു അമ്മൂമ്മ പാൽപ്പായസമുണ്ടാക്കീട്ടുണ്ട്!’
അയാൾ അമ്മയുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു. ഇല്ല, ഫോട്ടോയിൽ കാണുന്നത് പോലെയല്ല അമ്മ. അമ്മ അതിലും സുന്ദരിയാണ്‌. മുഖത്ത് ചുളിവുകൾ വന്നെങ്കിലും. ഇതുവരെ അതു ശ്രദ്ധിച്ചിരുന്നില്ല. മുഖങ്ങൾ ചുവരുകളിൽ തൂക്കാനുള്ളതല്ല..മനസ്സിനുള്ളിൽ പൊടി പറ്റാതെ, മാറാല പിടിക്കാതെ, അഴുക്ക് പുരളാതെ..
‘നീ എന്താ ഇങ്ങനെ നോക്കി നില്ക്കുന്നത്?’
‘ഒന്നുമില്ല അമ്മ..’ അതു പറഞ്ഞ് അയാൾ അമ്മയുടെ കൈയ്യിൽ പിടിച്ചു കൊണ്ട് പതിയെ അകത്തേക്ക് നടന്നു.

Post a Comment