Please use Firefox Browser for a good reading experience

Friday, 27 January 2017

ബട്ടൺ


ഞാനവരെ കൂട്ടിക്കൊണ്ടു പോയി. ഭയം കാരണം എനിക്കൊന്നും സംസാരിക്കാൻ കഴിഞ്ഞിരുന്നില്ല. ഇന്നു രാവിലെയാണത് കണ്ടത്. പറമ്പിൽ വെറുതെ നടക്കാനിറങ്ങിയതായിരുന്നു. ഇതെന്റെ പൂർവ്വികസ്വത്തിന്റെ ഭാഗമെന്നു പറയാം. കരിയിലകൾ നിറഞ്ഞ ഒരു വലിയ പറമ്പ്. അവിടവിടെ ആകാശം മറച്ചു നില്ക്കുന്ന വന്മരങ്ങൾ. ഇവിടേക്ക് ഞാൻ വല്ലപ്പോഴുമേ വരാറുള്ളൂ. ഒരു വാരാന്ത്യസന്ദർശനം. അപ്പോഴാണത് കണ്ടത്. കരിയിലകൾക്കിടയിൽ ഒരു സ്ത്രീയുടെ ജഢം. അതെങ്ങനെ അവിടെ വന്നു? ആരു കൊണ്ടിട്ടു? എന്തിനു കൊണ്ടിട്ടു?. ഒരുപാട് ചോദ്യങ്ങൾ വന്നു. അതൊക്കെ പോലീസുകാരുടെ ജോലികളാണ്‌. ഞാൻ ഉടനെ തന്നെ വിവരമറിയിച്ചു. അവർ നായയെ കൊണ്ടു വന്നു മണപ്പിച്ചു. നായ അവിടെല്ലാം കിടന്നു കറങ്ങി പിന്നീട് റോഡ് വരെ ഓടി. പിന്നെ വഴിയറിയാതെ നിന്നു. ജഢം ഏതോ വാഹനത്തിലാവും കൊണ്ടു വന്നതെന്നാണ്‌ പ്രാഥമിക നിഗമനം. എന്നാലും എന്തിനിവിടെ? എന്റെ പറമ്പിൽ തന്നെ?. ആർക്കാണ്‌ എന്നോടിത്രയും വൈരാഗ്യം?. ഞാനെന്റെ ശത്രുക്കളുടെ പട്ടിക തയ്യാറാക്കി. എല്ലാരെയും നിരത്തി വെച്ചു. അപ്പൊഴാണൊരു കാര്യം വ്യക്തമായത്. എനിക്കവരൊക്കെ ശത്രുക്കൾ തന്നെ. പക്ഷെ അവർക്ക് ഞാനൊരു ശത്രുവാണോ എന്നെനിക്കുറപ്പിച്ച് പറയാനാവില്ല.

പോലീസ് മൃതശരീരപരിശോധന ആരംഭിച്ചു. ചിലപ്പോൾ പോസ്റ്റ്മോർട്ടം കൂടി ഇവിടെ വെച്ചു തന്നെ ചെയ്തേക്കും. സ്ത്രീയുടെ മുറുക്കെപിടിച്ച മുഷ്ടിക്കുള്ളിൽ നിന്നു ഒരു ചെറിയ ബട്ടൺ കിട്ടിയതായി പോലീസുദ്യോഗസ്ഥൻ പറഞ്ഞു. അയാൾ എന്റെ സുഹൃത്താണ്‌. എന്നെ ആ ബട്ടൺ കാണിച്ചു തന്നു. ഇളം നീലനിറമുള്ള ബട്ടൺ. ആ ബട്ടൺ കണ്ട ശേഷമാണ്‌ ഞാൻ വിയർത്തു തുടങ്ങിയത്. നാശം! അതെങ്ങനെയാണവളുടെ കൈയ്യിലെത്തിയതെന്ന് ഒരു പിടിയും കിട്ടുന്നില്ല. തലേന്ന് അതിന്റെ നൂലിളകിയിരിക്കുന്നത് ശ്രദ്ധയിൽ പെട്ടതാണ്‌. ഒരു ചെറിയ അലസത കാരണം പിന്നീടാകാം എന്നു വിചാരിച്ചത് എന്റെ പിഴ. അപ്പപ്പോൾ ചെയ്യേണ്ടത് അപ്പപ്പോൾ ചെയ്യണം എന്ന് പൂർവ്വികർ പറഞ്ഞത് എത്ര ശരിയാണ്‌. ഇപ്പോഴെന്റെ ആലോചന ആ പഴയ ഷർട്ട് എങ്ങനെ ഇല്ലാതാക്കാം എന്നതാണ്‌.




Post a Comment

Monday, 23 January 2017

സുഹൃത്തിന്റെ പൂച്ച


സന്ധ്യ കഴിഞ്ഞാണ്‌ ഞാനവനെ കാണുവാൻ പോയത്.
അവസാനമായി കാണുവാൻ.
അവൻ അനക്കമില്ലാതെ വെളുത്ത തുണിയിൽ കിടക്കുന്നത് കണ്ടു.
ശാന്തമായ മുഖം. ദീർഘനിദ്രയിലെന്നേ തോന്നൂ.
മുറിക്കുള്ളിൽ പലരുടേയും നിലവിളികളും കരച്ചിലുകളും തങ്ങിനിൽപ്പുണ്ടായിരുന്നു അപ്പോഴും.
എന്നെ കടന്ന് ഒരാൾ മുറിക്കകത്തേക്ക് പോകുന്നത് കണ്ടു.
അയാൾക്ക് എന്റെ സുഹൃത്തിന്റെ ഛായയായിരുന്നു.
ഞാൻ അയാളെ തന്നെ നോക്കി നിന്നു.
സത്യത്തിൽ ഞാനെന്റെ ഉറങ്ങുന്ന സുഹൃത്തിനെ നോക്കുവാൻ കൂടി മറന്നു.
അയാൾ തങ്ങി നിന്നിരുന്ന നിലവിളികൾ ശ്രവിക്കുകയായിരുന്നു, സശ്രദ്ധം.
ഒരു പൂച്ചയുടെ കരച്ചിൽ അയാൾ പലതവണ ശ്രവിക്കുന്നത് ഞാൻ ശ്രദ്ധിച്ചു.
അയാൾ ഒരു പരിചിതനെ പോലെ അകത്തേമുറിയിലേക്ക് നടന്നു പോയി.
ഞാൻ വാതിക്കലിൽ നിന്നും കണ്ണെടുത്തതേയില്ല.
അല്പനേരം കഴിഞ്ഞയാൾ തിരിച്ചു വരുന്നത് കണ്ടു.
ആരേയും നോക്കാതെ എന്നേയും കടന്ന് പുറത്തേക്ക് പോയി.
അപ്പോൾ ഞാൻ കണ്ടു, അയാൾക്കൊപ്പം എന്റെ സുഹൃത്തിന്റെ പൂച്ചയെ.
അയാളുടെ കാലിനോട് ചേർന്ന്, വാലുരുമ്മി അത് നടന്നു പോയി.
ഇരുട്ടിലൂടെ അവരിരുവരും നടന്നു പോയി.
അതിനു ശേഷമിന്നുവരെ ആരും ആ പൂച്ചയെ കണ്ടിട്ടില്ല.


Post a Comment