രണ്ടു ചോദ്യങ്ങൾ. രണ്ടേ രണ്ടു ചോദ്യങ്ങൾ. ഞാനും അതിപ്പോൾ ചോദിച്ചു തുടങ്ങിയിരിക്കുന്നു.
‘നീയാരാണ് ?’
‘ഞാനാരാണ് ?’
പക്ഷിമൃഗാദികളും ഇതേ ചോദ്യം ചോദിച്ചിട്ടുണ്ടോ എന്നറിയാൻ ഒരു മാർഗ്ഗവുമില്ല. പക്ഷെ വിശപ്പും ദാഹവും കാമവും അടങ്ങി കഴിയുമ്പോൾ മനുഷ്യൻ ചോദിച്ചു തുടങ്ങുന്ന ചോദ്യങ്ങളാണവ. കല്പ്പാന്തങ്ങളോളം ചോദിക്കപ്പെട്ട ചോദ്യങ്ങൾ. ഒരു പക്ഷെ മനുഷ്യകുലത്തോളം പഴക്കം ഈ ചോദ്യങ്ങൾക്കുമുണ്ടാവും. മനുഷ്യവംശമവസാനിക്കുന്നതു വരേയ്ക്കും ഉണ്ടാവുകയും ചെയ്യും.
ദിവസങ്ങൾക്ക് മുൻപ് ഇരുട്ട് ഇടകലർന്ന ഒരു സന്ധ്യയിൽ ഒരു ടെലിഫോൺ സന്ദേശമെന്നെ തേടി വന്നു. അച്ഛന്റെ പരുക്കൻ ശബ്ദത്തിന്റെ വക്കുകൾക്ക് തേയ്മാനം സംഭവിച്ചിരുന്നു, എന്നോട് സംസാരിക്കുമ്പോൾ. അന്ന് പുക തുപ്പിക്കൊണ്ട്, വയറ്റിൽ കനലുമായി ഓടുന്ന തീവണ്ടികളായിരുന്നു സഞ്ചാരത്തിനുള്ള സൗകര്യമൊരുക്കിയിരുന്നത്. ശരിക്കും തീ ചുമക്കുന്ന വണ്ടികൾ. ആ തീവണ്ടിയുടെ നെഞ്ചിലെരിയുന്ന പോലുള്ള കനലുകൾ എന്റെ മനസ്സിലുമുണ്ടായിരുന്നു. ചുമച്ചും കിതച്ചും അത് എന്നെയും കൊണ്ട് ലക്ഷ്യസ്ഥാനത്തേക്ക് ഒരു രാത്രിനേരത്താണ് പുറപ്പെട്ടത്. ഇടയ്ക്ക് പാഞ്ഞും, ഇടയ്ക്ക് കിതപ്പടക്കിയും അത് സഞ്ചരിച്ചു. ഒടുവിൽ ഞാൻ ഉരുക്കു കൊണ്ടുണ്ടാക്കിയ കൂട്ടിൽ നിന്നിറങ്ങുമ്പോൾ പുറത്ത് വെയിൽ പെയ്യുന്നുണ്ടായിരുന്നു. എന്റെ കൈകൾ സൂര്യന്റെ തീപ്പൊരികൾ വീണ് പൊള്ളിത്തുടങ്ങി. എനിക്കായി അച്ഛൻ വിളറിയ നിറമുള്ള ഒരു കുട തലയ്ക്ക് മുകളിൽ വിടർത്തി പിടിച്ചു. പക്ഷെ തീവണ്ടിയിൽ നിന്നോ, സൂര്യരശ്മികളിൽ നിന്നോ പകർന്നതെന്നറിയില്ല, എന്റെ നെഞ്ചിനകത്തെ ചൂട് അസഹ്യമാംവിധം വളർന്നു തുടങ്ങിയിരുന്നു.
സുഖമാണെന്നോ, യാത്ര എങ്ങനെയെന്നോ ഉള്ള പതിവു ചോദ്യങ്ങളൊന്നും അച്ഛന്റെ ഭാഗത്ത് നിന്നുമുണ്ടായില്ല. സംഘർഷം കൊണ്ട് അച്ഛന്റെ പുരികങ്ങൾ ചുളിഞ്ഞിരുന്നു. എന്റെയരികിൽ അപരിചിതനായ, ഏതോ ഒരു മനുഷ്യനാണ് നില്ക്കുന്നതെന്ന വിചിത്രമായ ഒരു ചിന്ത വന്ന് മറഞ്ഞു. അത്രയ്ക്കും മാറി പോയിരിക്കുന്നു. എത്ര പെട്ടെന്നാണെന്റെയച്ഛൻ വൃദ്ധനായി മാറിപോയത്?
ആദ്യമൊക്കെ ചെറിയ ചെറിയ കാര്യങ്ങളായിരുന്നു അമ്മ മറന്നു തുടങ്ങിയത്. തീരെ ചെറിയ കാര്യങ്ങൾ..തീയതികൾ, ചില ബന്ധുക്കളുടെ പേരുകൾ. അതെല്ലാം ഏതൊരു മനുഷ്യനും സംഭവിക്കാവുന്നതാണെന്നൊരു ന്യായമുണ്ടായിരുന്നു. പിന്നീടാണ് അമ്മയുടെ ഓർമ്മകളുടെ ഇടനാഴികളിലെ വെളിച്ചം മങ്ങിവരുന്നതായി മനസ്സിലാക്കിയത്.
കഴിഞ്ഞ തവണ എന്നെ കാണുമ്പോൾ, അകലെ, ഞാൻ ജോലി ചെയ്യുന്ന പട്ടണത്തിന്റെ പേര് അമ്മ തെറ്റിച്ചു പറഞ്ഞത് ഞാനും ശ്രദ്ധിച്ചു. ഒരു പക്ഷെ ആരെങ്കിലുമതേക്കുറിച്ച് സൂചിപ്പിച്ചതു കൊണ്ടോ, സ്വയം തിരിച്ചറിഞ്ഞതു കൊണ്ടൊ എന്നറിയില്ല, അധികം വേവലാതിയില്ലാതെ അമ്മയിങ്ങനെ പറഞ്ഞിരുന്നു..
‘അമ്മയ്ക്കിപ്പോൾ പഴേ പോലെ ഒന്നും ഓർക്കാൻ പറ്റുന്നില്ല മോനെ..’
ചിരിച്ചു കൊണ്ടാണതു പറഞ്ഞത്.
ഒരു സമാധാനത്തിനു ഞാനപ്പോൾ തന്നെ പറഞ്ഞു
‘അതിനെന്താ, അമ്മയുടെ മോനില്ലെ? എന്നോട് ചോദിച്ചാ പോരെ? ഞാൻ പറഞ്ഞു തരാം’. അതൊരു വാക്ക് കൊടുക്കലായിരുന്നു.
എനിക്ക് വാക്കു കൊടുക്കാൻ മാത്രമെ സാധിച്ചുള്ളൂ, വാക്ക് പാലിക്കാൻ കഴിഞ്ഞില്ല. യാത്രകൾ, നീണ്ട ഒരുപാട് യാത്രകൾ. അച്ഛൻ വിശേഷങ്ങളൊരോന്നായി അറിയിക്കുന്നുണ്ടായിരുന്നു. അവിശ്വസനീയമായ കാര്യങ്ങൾ. ഇതൊക്കെ എങ്ങനെ സംഭവ്യമാകും? പലതും എനിക്ക് മനസ്സിലാകുന്നേയുണ്ടായിരുന്നില്ല. ഞാൻ ഓർമ്മകളെ കുറിച്ച് കൂടുതൽ ചിന്തിക്കാൻ തുടങ്ങിയത് അക്കാലത്തെപ്പോഴോ ആയിരുന്നു. അനുഭവങ്ങൾ ഓർമ്മകളായി എവിടെയോ ശേഖരിക്കപ്പെട്ടിരിക്കുന്നു. അതു നഷ്ടമാകുമ്പോൾ, യഥാർഥത്തിൽ നഷ്ടപ്പെടുന്നത് ഓർമ്മകളല്ല..വിലപ്പെട്ട അനുഭവങ്ങളുടെ സാക്ഷ്യപത്രങ്ങളാണ്. സാക്ഷ്യപത്രങ്ങളില്ലാത്ത അനുഭവങ്ങളെ സ്വന്തം മനസ്സു പോലും വിശ്വസിക്കാൻ വിസ്സമ്മതിക്കും.
എന്നെയിപ്പോൾ ഭരിക്കുന്നത് ആധിയല്ല, ഒരുതരം ഭയമാണ്. അമ്മ എന്നെ മറന്നു പോയിരിക്കുമോ? എങ്ങനെയാണത് സംഭവിക്കുക? ചില കാര്യങ്ങൾ ഒരിക്കലും സംഭവിക്കാൻ പോകുന്നില്ല എന്നു ഞാനെങ്ങനെയോ ധരിച്ചു പോയിരുന്നു. അങ്ങനെയുള്ളതൊന്നും സംഭവിക്കാൻ പാടില്ല. അത്ര തന്നെ. അച്ഛനോടൊപ്പം നടക്കുമ്പോളൊന്നും ചോദിക്കാൻ തോന്നുന്നില്ല. എനിക്ക് അമ്മയിലുള്ള, അമ്മയുടെ ഓർമ്മകളിലുള്ള വിശ്വാസം എങ്ങനെയാണ് അച്ഛനെ പറഞ്ഞു ബോധ്യപ്പെടുത്തുക?. എന്നെ തിരിച്ചറിയുന്നത് കാണണം. എല്ലാവരും. ജയം എന്റെ പക്ഷത്തു തന്നെ. അമ്മയും മകനും തമ്മിലുള്ള ബന്ധം - അതു ഓർമ്മകൾക്കുമപ്പുറം ഒരു ശക്തി വന്നു വിളക്കി ചേർത്തിട്ടുണ്ട്. അതേക്കുറിച്ചാർക്കുമറിയില്ല. മകനും അമ്മയ്ക്കും മാത്രമാണതറിയാവുന്നത്. മുറിച്ചകറ്റിയാലും ഒട്ടിച്ചേർന്നുനില്ക്കുന്ന അദൃശ്യമായ പൊക്കിൾക്കൊടി ബന്ധം..അതെപ്പോഴുമുണ്ട്.
പടികൾ കയറി ആദ്യം അമ്മയുടെ അടുത്തേക്ക് തന്നെയാണ് പോയത്. ശുഷ്ക്കിച്ച, ചെരിഞ്ഞു കിടക്കുന്ന ഒരു രൂപം. ഞാൻ അടുത്ത് ശബ്ദമുണ്ടാക്കാതെ ചെന്നു. അമ്മയിപ്പോഴും എത്ര സുന്ദരിയാണ്!. ഞാൻ അമ്മയെ ശ്രദ്ധിച്ചു. അമ്മ ശരിക്കും ചുരുങ്ങി പോയിരിക്കുന്നു. എങ്ങനെയാണ് ഒരാൾ ചെറുതായി പോവുക?
തിരിഞ്ഞു ഞാൻ ശബ്ദം കുറച്ച് കുഞ്ഞമ്മയോട് ചോദിച്ചു,
‘അമ്മയിനി എപ്പൊ എണീക്കും?’
‘വൈയിട്ടാവും..നീ വാ..ഊണു കഴിച്ചിട്ടിരിക്കാം. ഒരുപാട് യാത്ര ചെയ്തു വന്നതല്ലെ..’.
പറമ്പിലൂടെ നടക്കുമ്പോൾ അച്ഛൻ അമ്മയുടെ ഓർമ്മയുടെ ഇലകൾ കൊഴിഞ്ഞു പോയ നാൾവഴികളെ കുറിച്ച് പറഞ്ഞു. ചികിത്സകളെ കുറിച്ച്..വില കൂടിയ മരുന്നുകളെ കുറിച്ച്..പരിചിതരെ കാണുമ്പോൾ അമ്മ ഭയപ്പെട്ടു തുടങ്ങിയ ദിവസങ്ങൾ..അപരിചിതരുടെ നടുവിൽ എങ്ങനെ വന്നുപെടുന്നു?. ആ ചിന്ത എത്രമാത്രം അമ്മയെ അസ്വസ്ഥയാക്കിയിട്ടുണ്ടാവും?. ഭയപ്പെടുത്തിയിട്ടുണ്ടാവും?. ഒന്നുറങ്ങി എഴുന്നേല്ക്കുമ്പോൾ അപരിചിതരുടെ നടുവിൽ...
വെന്തു പോയ സൂര്യൻ അണഞ്ഞു തീരും വരെ ഞാൻ കാത്തു. ജയിക്കുന്ന നിമിഷം മുൻകൂട്ടി കാണാൻ ശ്രമിച്ചു കൊണ്ടിരുന്നു. മുറിക്കകത്തേക്ക് ചെല്ലുമ്പോൾ കട്ടിലിൽ, ഭിത്തിയോട് ചേർത്തു വെച്ചിരിക്കുന്ന തലയിണയിൽ ചാരിയിരിക്കുകയായിരുന്നു അമ്മ. മുറിയിലെ മങ്ങിയ വെളിച്ചത്തിലും അമ്മയുടെ മുഖം ജ്വലിക്കുന്നതായെനിക്ക് തോന്നി.
എന്നെ പരിചയഭാവത്തിലാണ് നോക്കിയത്. ഞാൻ ജയിക്കുകയാണ്. ഇതെന്റെ അമ്മയാണ്.
‘മോനെ..’
തിരിച്ചറിയലിന്റെ തിളക്കം ഞാനാ കണ്ണുകളിൽ കണ്ടു. തിരിഞ്ഞു നോക്കുമ്പോൾ, അച്ഛന്റെ കണ്ണുകൾ വിടരുന്നതു കണ്ടു. നരനിറഞ്ഞ പുരികങ്ങളുടെ ചുളിവ് ആശ്വാസത്തോടെ നിവരുന്നതും. ഞാൻ അമ്മയുടെ മുഖത്ത് തന്നെ നോക്കിയിരുന്നു.
‘ഞാൻ വന്നു അമ്മെ..ഇനി അമ്മ ഒന്നും പേടിക്കണ്ട’ ഞാൻ പറയാൻ ഭാവിച്ചു.
അതിനു മുൻപ് നിറഞ്ഞ വാത്സല്യത്തോടെ അമ്മ ചോദിച്ചു,
‘മോന്റെ അമ്മയ്ക്ക് സുഖവല്ലെ?’
ഒരു നിമിഷം കൊണ്ട് അപരിചിത്വത്തിന്റെ ഇരുണ്ട ചതുപ്പിൽ ഞാനാണ്ടു പോയി.
വീണു പോകാതിരിക്കാൻ ഞാൻ കസേരയിൽ മുറുക്കെ പിടിച്ചു. തല തിരിച്ച് നോക്കുമ്പോൾ അച്ഛൻ കുനിഞ്ഞ മുഖത്തോടെ പുറത്തെ ഇരുട്ടിലേക്ക് പോകുന്നത് കണ്ടു.
എന്തു മറുപടിയാണ് ഞാനമ്മയ്ക്ക് കൊടുക്കേണ്ടത്?
‘സുഖമാണമ്മെ...’ ശബ്ദം ഇടറാതെയിരിക്കാൻ ശ്രമിച്ച് കൊണ്ട് ഞാൻ പറഞ്ഞു. ഞാൻ പരാജയപ്പെട്ടു. മനസ്സിൽ പറഞ്ഞു കൊണ്ടിരുന്നു, എന്റെ അമ്മയ്ക്ക് സുഖമാണ്..എന്നെ തിരിച്ചറിയുന്നില്ലെന്നേയുള്ളൂ..
‘മോനൊരു കാര്യം ചെയ്യുവോ? കുറച്ച് വെള്ളമെടുത്തു തരുവോ?’
വെള്ളം നിറച്ച ജഗ്ഗ് മേശപ്പുറത്തുണ്ട്. ഞാനെഴുന്നേറ്റു ചെന്നു. മേശപ്പുറത്ത് ജഗ്ഗ് കാണാൻ കഴിയുന്നില്ല..മേശയും കാണുന്നില്ല..കണ്ണീരിൽ എന്റെ കാഴ്ച്ച നഷ്ടപ്പെട്ടു പോയിരുന്നു.
വെള്ളം ഗ്ലാസ്സിൽ പകർന്ന് അടുത്ത് ചെന്ന് ഞാനറിയാതെ പറഞ്ഞു പോയി,
‘ഞാനൊഴിച്ച് തരാം..’
എത്ര നാൾ ഈ നെഞ്ചിലെ പാൽ ഞാൻ കുടിച്ചിരിക്കുന്നു..എത്ര നാൾ ഈ കൈകളെന്നെ അമൃതൂട്ടിയിരിക്കുന്നു..
എന്റെയമ്മയ്ക്ക്..ഒരുകവിൾ വെള്ളമെങ്കിലും..
ചാരിയിരുന്ന അമ്മയുടെ വായിലേക്ക് ശ്രദ്ധയോടെ വെള്ളമൊഴിക്കുമ്പോൾ ഞാൻ അമ്മയും, അമ്മ ഞാനുമായി മാറി..
തിരിച്ചു പോകുമ്പോൾ തീവണ്ടിയിലിരുന്നിരുട്ടിലേക്ക് നോക്കി ഞാനോർത്തു, അടുത്ത തവണ അമ്മ എന്നെ തിരിച്ചറിയും. ചിലപ്പോൾ ഒരു നിമിഷം മാത്രമായിരിക്കും..ഒരു നിമിഷമെങ്കിൽ ഒരു നിമിഷം..അതെന്റെമാത്രം വിശ്വാസമാണ്. ആ വിശുദ്ധനിമിഷത്തെയോർത്ത് ഞാൻ പ്രാർത്ഥിച്ചു കൊണ്ടേയിരുന്നു.
സാബുവേട്ടന്റെ മാസ്റ്റർ പീസ് ഐറ്റംസ് വരവ് തുടങ്ങിയിരിക്കുന്നു. ഈ കഥയിലെ ഏറ്റവും രസകരമായതും മനസ്സു നൊമ്പരപ്പെടുത്തുന്നതുമായ രംഗം, ---അത് അയാൾ അമ്മയുടെ അടുത്ത് ചെല്ലുമ്പോൾ 'മോന്റെ അമ്മയ്ക്ക് സുഖമല്ലേ ?'--- ന്ന് ചോദിക്കുന്നതാ. വല്ലാത്തൊരവസ്ഥയാകും അപ്പോൾ ഹൗ...അതാലോചിക്കാൻ പോലും വയ്യ.! നല്ല കഥ എന്ന് പറയുന്നില്ല, നല്ല സംഭവം.! ആശംസകൾ.
ReplyDeleteഓര്‍മ്മകള്‍ നഷ്ടപ്പെടുന്നത് എത്ര ദയനീയമാണല്ലേ..? ഒരിക്കലും നാം അത് ചിന്തിക്കാറേയില്ല. ഹൃദയസ്പര്‍ശിയായ ഒരു കഥ. അഭിനന്ദനങ്ങള്‍ സാബു. കുറഞ്ഞ വാക്കുകളില്‍ അതിതീവ്രമായ ഭാവങ്ങള്‍ ജനിപ്പിക്കുന്നുണ്ട് ഈ കഥ.
ReplyDeleteഉഗ്രന്‍.. വളരെ നല്ല എഴുത്ത്. നല്ല ഭാഷ. ഇനിയും എഴുതാന്‍ ദൈവം അനുഗ്രഹിക്കട്ടെ..
ReplyDeletegood one
ReplyDeleteവായിച്ചു
ReplyDeleteപ്രമേയത്തിൽ പുതുമ അവകാശപ്പെടാനാവില്ല.. പക്ഷെ ഹൃദയസ്പർശിയായി പറഞ്ഞു. അതാണ് വേണ്ടതും..
ReplyDeleteValare nannayittundu Sabu.
ReplyDeleteമനസ്സില്‍ ഒരു കുഞ്ഞുനോവിറ്റിച്ച കഥ....
ReplyDeleteനന്നായിട്ടുണ്ട്. വളരെ നല്ല എഴുത്ത്. നല്ല ഭാഷ. കുറച്ചു സ്ഥലത്ത് അക്ഷരത്തെറ്റുകളുണ്ട്.
ReplyDelete'ഓര്‍മകളുടെ ഇടനാഴിയിലെ വെളിച്ചം' എന്ന പ്രയോഗം എനിക്ക് ഇഷ്ടപ്പെട്ടു.
ഇനിയും എഴുതാന്‍ ദൈവം അനുഗ്രഹിക്കട്ടെ..
very touching !
ReplyDeletevery touching !
ReplyDeleteകഥ മനോഹരം.. മാതാവിനോളം വലുത് ലോകത്തൊന്നും ഇല്ലെന്നല്ലേ..
ReplyDeleteഅസുഖ ബാധിതയായി മകനെ തിരിച്ചറിയാതെ വരുന്ന അമ്മയെ പ്രത്യക്ഷത്തില്‍ വരച്ചിടുമ്പോള്‍ , പുതിയ കാലത്തെ മക്കള്‍ക്ക് മാതാ ബന്ധത്തിലെ അകല്‍ച്ചയും വ്യംഗമായി സൂചിപ്പിക്കുന്നു..
! വെറുമെഴുത്ത് !
പ്രമേയത്തില്‍ കാര്യമൊന്നുമില്ല. അതവതരിപ്പിക്കുന്നരീതിയിലാണ് കാര്യം.നന്നായ അവതരിപ്പിച്ചിരിക്കുന്നു. ഈ കഥ.
ReplyDeleteഅതെ, അവതരണം അസ്സലായി.ഈ വഴിയൊക്കെ വന്നിട്ട് കുറെ കാലമായിരുന്നു. ആശംസകള്‍ നേര്‍ന്നു കൊണ്ട്.
ReplyDeleteഓർമ്മകൾ നഷ്ടപ്പെടുന്നത് ഭീകരമായ ഒരു അവസ്ഥ തന്നെ,, കഥ നന്നായിട്ടുണ്ട്.
ReplyDeleteമനസ്സിനുള്ളില്‍ നൊമ്പരമുണര്‍ത്തുന്ന കഥ.
ReplyDeleteമനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.
ആശംസകള്‍
nalla ezhuthu..ashamsakal
ReplyDelete