Please use Firefox Browser for a good reading experience

Tuesday 15 November 2016

ഫോട്ടോ


‘ഡാഡ്, ഈ ഫോട്ടോ എങ്ങനെയുണ്ട്?’
വിശാൽ താനെടുത്ത അമ്മൂമ്മയുടെ ഫോട്ടോ, ഡിജിറ്റൽ ക്യാമറയുടെ പ്രിവ്യൂ യിൽ കാണിച്ചു കൊടുക്കകയായിരുന്നു. അമ്മൂമ്മയെ ‘ഗ്രാന്റ് മോം’ എന്നാണ്‌ വിശാൽ പറയുക. മനോഹരൻ ഇന്നലെ എത്തിയതേയുള്ളൂ ബാംഗ്ലൂരിൽ നിന്ന്. ഒരു ഐടി കമ്പനിയിലാണ്‌ മനോഹരൻ ജോലി ചെയ്യുന്നത്. ഭാര്യ മറ്റൊരു ഐടി കമ്പനിയിലും.
വർഷത്തിൽ രണ്ടോ മൂന്നോ തവണ. അത്രയുമേ നാട്ടിൽ വരാൻ സാധിക്കാറുള്ളൂ. അതിനിടയിൽ ഒന്നോ രണ്ടോ തവണ ഓൺസൈറ്റ് വിസിറ്റുണ്ടാവും. യു കെ യിലേക്കോ, യു എസ് ലേക്കോ. മിക്ക ദിവസവും ഉറക്കം ഒരു മണി കഴിഞ്ഞിട്ടാവും. അതിനിടയിലും ഒരാശ്വാസം പോലെ അയാൾ ആലോചിക്കാറുള്ളത്, മകൻ വിശാൽ പഠിക്കാൻ മിടുക്കനാണെന്നുള്ളതാണ്‌. നാട്ടിൽ വന്നപ്പോൾ അയാൾ രഹസ്യമായി മുൻകാമുകിയെ കുറിച്ച് തിരക്കിയിരുന്നു. അവളുടെ മകൻ വിശാലിനെക്കാൾ മൂന്ന് വയസ്സിളപ്പമാണ്‌. ഗവണ്മെന്റ് സ്കൂളിലാണ്‌ പഠിക്കുന്നത്. അത് കേട്ടപ്പോൾ മനോഹരനു ചെറിയ സന്തോഷം തോന്നി. താനിപ്പോഴും വളർന്നു കൊണ്ടിരിക്കുന്നു. തന്റെ മകനും ഉയർച്ചയിലേക്ക് വളരുന്നു. അവൻ ഇപ്പോഴെ നന്നായി ഇംഗ്ലീഷ് പറയുന്നു. തനിക്ക് ഈ പ്രായത്തിൽ പോലും ഇത്രയും നന്നായി, സ്വാഭാവികമായി ഇംഗ്ലീഷ് സംസാരിക്കാൻ കഴിയുന്നില്ല.
മനോഹരൻ വിശാൽ എടുത്ത ഫോട്ടോ നോക്കി ‘ഓസം’ എന്നു പറഞ്ഞു. അവൻ സന്തോഷത്തോടെ ക്യാമറയുമായി പറമ്പിലേക്കിറങ്ങി. നല്ല വില കൂടിയ ക്യാമറയാണ്‌. അയാൾക്ക് വിശാലിനെ വലിയ വിശ്വാസമാണ്‌. എങ്കിലും ചിലപ്പോഴൊക്കെ സംശയം തോന്നാറുണ്ട്, അവന്‌ ശരിക്കും അതിനെത്ര വിലയുണ്ടെന്നറിയാമോ?. അവൻ ഒന്നിന്റേയും വിലയറിയുന്നുണ്ടാവില്ല. താൻ ഒരു ക്യാമറ കൈ കൊണ്ട് തൊട്ടത് എത്ര വയസ്സിലാണ്‌?. ഇതൊക്കെ പുതിയ തലമുറയുടെ ഭാഗ്യം. അതൊക്കെ തന്റെ തലമുറയുടേതുമായി താരതമ്യം ചെയ്യുന്നത് കൊണ്ടൊരു കാര്യവുമില്ല. ഭാഗ്യം വേണം, പുതിയ തലമുറയിലൊരാളായി ജനിക്കാൻ.
അയാൾ അടുക്കളയിലേക്ക് പോയി. അവിടെ അമ്മയ്ക്ക് എപ്പോഴും തിരക്കാണ്‌. പച്ചക്കറികൾ നുറുക്കുന്ന തിരക്കിലാണമ്മ.
‘ഇതൊക്കെ എന്തിനാണമ്മെ? നമ്മളൊക്കെ അവധിക്ക് വരുമ്പോഴെങ്കിലും അമ്മയ്ക്ക് ഒന്നു വെറുതെ ഇരുന്നൂടെ?’
‘അതിനു നീ എല്ലാ മാസവും വരില്ലല്ലോ..നീ വരുമ്പോ നിനക്കിഷ്ടമുള്ള അവിയൽ എനിക്കുണ്ടാക്കി തരാലോ’
തന്റെ ഇഷ്ടങ്ങളൊക്കെ മാറി പോയിരിക്കുന്നു. ചിലപ്പോൾ താൻ തന്നെ മാറി പോയിട്ടുണ്ടാവും. പക്ഷെ എന്തിനാ വെറുതെ അമ്മയെ അറിയിക്കുന്നത്?.
വീട്ടിലായിരുന്നിട്ടും എല്ലാ ദിവസവും ലാപ്ടോപ്പിൽ കയറി ഒഫീഷ്യൽ മെയിലുകൾ നോക്കാതിരിക്കാൻ മനോഹരനു കഴിഞ്ഞില്ല.
‘നീ എന്താ എപ്പോഴും ഈ കുന്തത്തിൽ നോക്കിയിരിക്കുന്നത്? നീ വന്നത് എന്റെ അടുത്തിരിക്കാനല്ലെ?’
അയാൾ ചിരിച്ചതേയുള്ളൂ. അപ്പോഴും സ്ക്രീനിൽ നിന്ന് കണ്ണെടുത്തിരുന്നില്ല.
അമ്മയ്ക്ക് ഇതൊന്നും പറഞ്ഞാൽ മനസ്സിലാവില്ല. തന്റെ ശരീരം മാത്രമെ ഇപ്പോഴിവിടെ ഉള്ളൂ. മനസ്സിപ്പോഴും പല രാജ്യങ്ങളിൽ പല സമയങ്ങളിൽ പല മീറ്റിംഗ് റൂമുകളിലാണ്‌.
തിരികെ പോകുന്നതിനു മുൻപ് മനോഹരൻ കുടുംബസമേതം വല്ല്യച്ഛന്റെ വീട്ടിലൊന്ന് പോയി. കഴിഞ്ഞ മാസമാണ്‌ വല്ല്യമ്മ മരിച്ചത്. തിരക്കായതു കൊണ്ട് മരണാന്തരചടങ്ങിനു പോലും വരാൻ കഴിഞ്ഞില്ല. കുട്ടിക്കാലത്ത് താൻ അവിടെ കയറി ഇറങ്ങുമായിരുന്നു എന്നയാളോർത്തു. ചെല്ലുമ്പോഴൊക്കെ വല്ല്യമ്മ ഉണ്ണിയപ്പം തരുമായിരുന്നു. എങ്ങനെയാണെപ്പോഴും വല്ല്യമ്മയുടെ വീട്ടിൽ ഉണ്ണിയപ്പം ഉണ്ടാവുന്നതെന്ന് ഇപ്പോഴും മനോഹരൻ ഇടയ്ക്ക് ആലോചിക്കാറുണ്ട്. വീട്ടിനുള്ളിലേക്ക് കയറുമ്പോഴെ വല്ല്യമ്മയുടെ മാലയിട്ട ഫോട്ടോ കണ്ടു. പഴയ ഫോട്ടോയാണ്‌. ഏതോ ഗ്രൂപ്പ് ഫോട്ടോയിൽ നിന്നും വെട്ടിയെടുത്തതാണെന്ന് വ്യക്തമാണ്‌. സ്റ്റുഡിയോയിലുള്ളവർ കഷ്ടപ്പെട്ട് ഗ്രൂപ്പിൽ നിന്നും വിദഗ്ദമായി വല്ല്യമ്മയെ വെട്ടിയെടുത്ത് ഫോട്ടോഷോപ്പ് ചെയ്ത് ഫ്രെയ്മിനുള്ളിലാക്കിയിരിക്കുന്നു. മുടിയുടെ അരിക് അവ്യക്തമാണ്‌. പഴയ ഡിസൈനിലുള്ള ഒരു കമ്മലാണ്‌ ചെവിയിൽ.
‘വല്ല്യമ്മയുടെ ഒരു നല്ല ഫോട്ടോ ഇവർക്കില്ലായിരുന്നോ?..നീ ശ്രദ്ധിച്ചോ ഏതോ പഴേ ഫോട്ടോ എടുത്ത് എൻലാർജ് ചെയ്ത്..എന്റെ ഓർമ്മയിലുള്ള വല്ല്യമ്മ ഇങ്ങനെയൊന്നുമല്ല’ തിരികെ വീട്ടിലേക്ക് കാറിൽ മടങ്ങുമ്പോൾ അയാൾ ആരോടെന്നില്ലാതെ പറഞ്ഞു. ഭാര്യ സുമി അത് കേട്ട് ‘ഉം.. ശരിയാ’ എന്നു മാത്രം പറഞ്ഞു.
കുറച്ച് കഴിഞ്ഞ്
‘ഡാഡ്, ഈ ഫോട്ടോ നോക്കിക്കേ..’ എന്നു പറഞ്ഞ് വിശാൽ ക്യാമറയിൽ ഒരു ഫോട്ടോ കാണിച്ചു കൊടുത്തു.
‘ഈ ഫോട്ടോ നീ നേരത്തെ കാണിച്ചു തന്നതല്ലെ?’ എന്നു പറഞ്ഞ് അയാൾ വീണ്ടും റോഡിലേക്ക് ശ്രദ്ധ തിരിച്ചു.
‘ഗുഡ് ഫോട്ടോ അല്ലെ ഡാഡ്? ഗ്രാന്റ് മോം മരിക്കുമ്പോൾ ഈ ഫോട്ടോ നമുക്ക് ഫ്രെയിം ചെയ്തു വെയ്ക്കാം’
ഒരു നിമിഷം ആക്സിലിറേറ്ററിൽ നിന്നും അയാളുടെ കാലുകൾ പിന്നിലേക്ക് വലിഞ്ഞു.
അയാൾ അമ്മയെ ഓർത്തു. തനിക്കായി അവിയലുണ്ടാക്കാൻ ഇപ്പോൾ പച്ചക്കറികൾ നുറുക്കുകയാവും.
അയാൾ വീടെത്തും വരെ ഒന്നും സംസാരിച്ചില്ല.
അടുക്കളയിൽ നിന്നും വിയർപ്പു തുടച്ചു കൊണ്ട് അമ്മ വന്നു. വന്ന പാടെ വിശാലിന്റെ മുഖം കോരിയെടുത്ത് പറഞ്ഞു,
‘ഇന്നു കുട്ടനു അമ്മൂമ്മ പാൽപ്പായസമുണ്ടാക്കീട്ടുണ്ട്!’
അയാൾ അമ്മയുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു. ഇല്ല, ഫോട്ടോയിൽ കാണുന്നത് പോലെയല്ല അമ്മ. അമ്മ അതിലും സുന്ദരിയാണ്‌. മുഖത്ത് ചുളിവുകൾ വന്നെങ്കിലും. ഇതുവരെ അതു ശ്രദ്ധിച്ചിരുന്നില്ല. മുഖങ്ങൾ ചുവരുകളിൽ തൂക്കാനുള്ളതല്ല..മനസ്സിനുള്ളിൽ പൊടി പറ്റാതെ, മാറാല പിടിക്കാതെ, അഴുക്ക് പുരളാതെ..
‘നീ എന്താ ഇങ്ങനെ നോക്കി നില്ക്കുന്നത്?’
‘ഒന്നുമില്ല അമ്മ..’ അതു പറഞ്ഞ് അയാൾ അമ്മയുടെ കൈയ്യിൽ പിടിച്ചു കൊണ്ട് പതിയെ അകത്തേക്ക് നടന്നു.

Post a Comment

7 comments:

  1. നല്ല മനസ്സിൽ തട്ടിയ എഴുത്ത്. ഇഷ്ടായി. ആശംസകൾ

    ReplyDelete
  2. ഒരു സാധാരണ കഥ. അവസാന രംഗത്തിനു അത്ര തീവ്രത ലഭിച്ചില്ല. അതിനു കാരണം അവിടം വരെയുള്ള കഥ പറച്ചിൽ അതിനെ സാധൂകരിക്കാത്തതു കൊണ്ടാണ്. തുടക്കത്തിലും ഒക്കെ ആകെ ഒരു അവ്യക്തത. മനോഹരൻ തനിച്ചാണോ ബാഗ്ലൂരിൽ അതോ മകൻ വിശാലും ഉണ്ടോ എന്നൊക്കെ. വിശാൽ അമ്മയുടെ അടുത്തേയ്ക്കു പോയി എന്ന് പറയുന്നു. അത് കഴിഞ്ഞു മനോഹരന്റെ അമ്മയോടുള്ള സംഭാഷണം ആണ്. അത് പോലെ ''വിശാൽ ആരോടെന്നില്ലാതെ പറഞ്ഞു.'' ''ഭാര്യ സുമി ഉം ശരിയാ എന്ന് പറഞ്ഞു" ആരുടെ ഭാര്യ? വിശാലിന്റെതോ? അങ്ങിനെ പലതും.

    പഴയ കാമുകിയുടെ കാര്യം പറഞ്ഞത് എന്തിനു വേണ്ടി ആയിരുന്നു?

    തന്റെ വി വേരുകൾ മറന്നുള്ള ജീവിതം കുട്ടികളും ഏറ്റെടുക്കുന്നു എന്നും ബന്ധങ്ങൾക്ക്‌ അവർ വലിയ വില കൽപ്പിക്കുന്നില്ല എന്ന് മൊക്കെ ആയിരിക്കും ഉദ്ദേശിച്ചത്. അത് ശരിയായായി വായനക്കാരിൽ എത്തിയതായി തോന്നിയില്ല.

    ReplyDelete
  3. സമകാലീന ജീവിതങ്ങളുടെ പ്രതിബിംബങ്ങൾ ....

    ReplyDelete
  4. ആർക്കാ സമയം അല്ലെ മണ്ണിലേക്കിറങ്ങാൻ,,,, നെറ്റും, കുന്ത്രാണ്ടവും കൊണ്ട് ബന്ധങ്ങൾ ബന്ധനങ്ങളായിക്കൊണ്ടിരിക്കുന്നു.

    ReplyDelete
  5. "പുതിയ തലമുറ ബന്ധങ്ങൾക്ക്‌ എന്ത് വില നൽകുന്നു.. " എന്നാണ് ഈ കഥയിലൂടെ മനസ്സിലാക്കുന്നത്. നല്ല കഥ. ആശംസകൾ.

    ReplyDelete
  6. കുടുംബബന്ധങ്ങൾക്ക്‌ വലിയ ബന്ധം കൽപ്പിക്കുന്നതുകൊണ്ട്‌ കഥ നന്നായി നൊമ്പരപ്പെടുത്തി.

    സാബുച്ചേട്ടാ കഥ വളരെ വേഗം തീർത്തല്ലൊ.സമയം ഇല്ലാഞ്ഞിട്ടാണോ???

    ReplyDelete