Please use Firefox Browser for a good reading experience

Tuesday 6 September 2011

കൊച്ചു കൊച്ചു ആഗ്രഹങ്ങൾ..

കടൽവെള്ളം മഷിയാക്കി,
കരയൊരു കടലാസ്സാക്കി,
കവിതകളെഴുതണമെനിക്ക്‌..
കഥകളെഴുതണമെനിക്ക്‌..

അമ്പിളിത്തോണിയേറി,
ആകാശത്തിന്നതിരു കടന്ന്,
അകലേക്ക്‌ പോണമെനിക്ക്‌..

ഒരു പുഴുവായി ഇലകളിലിൽചുരുണ്ടുറങ്ങിയും,
ഒരു ശലഭമായി പൂമ്പൊടി കാലിൽ ചുമന്നും,
ഒരു പൂവായ്‌ വിരിഞ്ഞുണർന്നും,
ഒരു പൂമണമായി കാറ്റിലലിഞ്ഞും..

ഒരു മഴത്തുള്ളിയായ്‌ പെയ്തിറങ്ങി,
മണ്ണിന്റെ തണുപ്പിലൂടൂർന്ന്..
വെള്ളാരംകല്ലുകളെയുമ്മവെച്ച്‌..
ഭൂമിയുടെ ഹൃദയം തേടിയാത്രയാവണം..

ഒരു ശബ്ദമായി ചുണ്ടിൽ പിറന്ന്,
ഒരു വാക്കായി തൂലികയിലൊളിച്ച്‌,
ഒരു കവിതയായ്‌ കടലാസ്സിലമർന്ന്,
ഒരു നോവായ്‌, നൊമ്പരമായ്‌, സാന്ത്വനമായ്‌,
ഒരപരിചിത ഹൃദയത്തിലുറങ്ങണമെനിക്ക്‌..

ഒരു പ്രേമശബ്ദമായി പിറന്ന്,
ഒരു പ്രേമിയുടെ ഹൃദയം കവർന്ന്,
ഒരു മനസ്സായുള്ളിൽ തുടിച്ച്‌,
പ്രണയമഴയായ്‌ നനഞ്ഞ്‌,
ഒരു ചുംബനമായി മാറണമെനിക്ക്‌..

ഒരരുവിയായ്‌ കാട്ടുച്ചെടികൾക്കിടയിലൂടെ,
ഒരു കാട്ടുതേനീച്ചയുടെ മൂളിച്ച കേട്ട്‌,
ഒരു കാട്ടരുവിയുടെ പാട്ടിലലിഞ്ഞ്‌,
ഒരു വനവൃക്ഷത്തിന്റെ പുറംച്ചട്ടയിലമർന്ന്,
ഒരു വനഹൃദയമായി മാറണമെനിക്ക്‌..

ഒരു തളിരിലയായ്‌ പുനർജ്ജനിക്കണമെനിക്ക്‌..
ഒരു കാട്ടുപൂവിന്റെ തേനായി നിറയണമെനിക്ക്‌..
ഒരു തുള്ളി മധുവിൽ മധുരമായി മാറണമെനിക്ക്‌..

ഒരു മാതാവിന്റെ ചുംബനത്തിലെ സ്നേഹമായും,
ഒരു അച്ഛന്റെ തലോടലിലെ വാത്സല്യമായും,
ഒരു കുഞ്ഞിന്റെ പുഞ്ചിരിക്കിടയിലെ നിഷ്ക്കളങ്കതയായും,
ഒരു പ്രേമലേഖനത്തിലെ അക്ഷരമായും,
ഭാരം വലിക്കുന്നവന്റെ നെറ്റിയിലെ സ്വേദകണമായും,
ഒരു ദാതാവിന്റെ കൈത്തണ്ടയിലെ രക്തബിന്ദുവായും,
അതിരു കാക്കും ജവാന്റെ തൊപ്പിയിലൊരു തൂവലായും,
നെന്മണികൾ സൃഷ്ടിക്കുന്ന കൈകളിലൊരു കലപ്പയായും,
ഒരു ശിൽപ്പിയുടെ കരവിരുതുകളാവുന്ന സ്വപ്നങ്ങളായും,
ദാഹിക്കുന്നവന്റെ ചുണ്ടിലൊരിറ്റു ദാഹജലമായും,
ഒരു വൈദ്യന്റെ വിരലുകളിലെ പുണ്യമായും,
സത്യമളക്കും തുലാസിൽ അളവായും,
ജീവരഹസ്യം സൂക്ഷിക്കുന്ന ശ്വാസമായും..

ആഗ്രഹങ്ങളെ ആഗ്രഹിക്കുന്ന മനസ്സായും..

Post a Comment

No comments:

Post a Comment