Please use Firefox Browser for a good reading experience

Saturday 23 April 2011

സ്വപ്നസഞ്ചാരം

മനസ്സിനുള്ളിലേക്കൊരു യാത്ര.
അതൊരു വിചിത്ര യാത്രയായിരുന്നു..
ഞാനൊരു പേടകത്തിലാണിരുന്നത്‌.
സ്ഫടിക നിർമ്മിതമായിരുന്നു അത്‌.
അതിനു ജന്നലുകളോ, വാതിലുകളോ ഇല്ലായിരുന്നു.
വാതിലുകൾ ഇല്ലാത്തതു കൊണ്ടാവാം.
ഞാനതിനുള്ളിലെത്തിയതെങ്ങനെയെന്നത്ഭുതപ്പെട്ടു!
എങ്കിലും ഞാനതിനുള്ളിൽ തന്നെയിരുന്നു.
ഞാനൊറ്റയ്ക്കായിരുന്നു..
എന്റെ പക്കൽ യാത്രാ രേഖകളില്ലായിരുന്നു.
ആരും വന്ന് ചോദിക്കുകയും ചെയ്തില്ല.
പറഞ്ഞല്ലോ, ഞാനൊറ്റയ്ക്കായിരുന്നു.
ചിന്തകൾക്കിടയിലൂടെയായിരുന്നു ഞാൻ യാത്ര തുടങ്ങിയത്‌
ക്രമേണ ഓർമ്മകളുടെ നടുവിലൂടെയും..
എന്റെ പേടം തെന്നി നീങ്ങുകയായിരുന്നു.
അതിനു ചക്രങ്ങളിലായിരുന്നുവെന്നെനിക്ക്‌ തോന്നി.
ശബ്ദമില്ലാത്ത യാത്ര എത്ര വിരസമാണ്‌!.
ഏകനായുള്ള യാത്ര എത്ര ഭയാനകമാണ്‌!.
വിരസതയും, ഭയവും എന്നെ വല്ലാതെയുലച്ചു.
എന്റെ ആദ്യത്തെ ഓർമ്മയിലാവും ഈ യാത്ര അവസാനിക്കുക.
അതായിരുന്നു എന്റെ ആദ്യത്തെ ചിന്ത!.
ആദ്യം തന്നെ അവസാനത്തെക്കുറിച്ച്‌ ചിന്തിക്കുക.
എത്ര വിരോധാഭാസമാണത്‌!.
ഈ യാത്ര എന്റെ പദ്ധതിയിലുണ്ടായിരുന്നില്ല.
ആരും മുൻകൂട്ടി അറിയിച്ചിരുന്നുമില്ല.

കാഴ്ച്ചകൾക്ക്‌ ത്രിമാനതയുണ്ടായിരുന്നു.
അവ ചലിച്ചു കൊണ്ടിരുന്നു.
കാലവും ഓർമ്മയും ഒന്നാണെന്ന് എനിക്ക്‌ മനസ്സിലായി.
ആരും പറഞ്ഞു തന്നില്ലായിരുന്നു.
അതെന്റെ കണ്ടുപ്പിടുത്തമാണ്‌.
പക്ഷെ അതിന്റെ അവകാശമെനിക്കു വേണ്ട!
ഒരു പക്ഷെ, എന്നെ പോലൊരാൾ
അതു മുൻപെ കണ്ടെത്തിയിട്ടുണ്ടാവും!.
അയാളും അയാൾക്ക്‌ മുൻപെ പോയൊരാളെ ഓർത്തിട്ടുണ്ടാവും!.

ഞാൻ കണ്ടൂ,
പുകയുന്നതും, അണഞ്ഞതുമായ അഗ്നിപർവ്വ്വതങ്ങൾ..
കനൽ നിറഞ്ഞ ലാവപ്പുഴകൾ..
ചൂടേറ്റ്‌ എന്റെ പേടകം ഉരുകുമോയെന്ന് ഞാൻ ഭയപ്പെട്ടു.

നാഗങ്ങൾക്കിടയിലൂടെ എന്റെ പേടകം ഒഴുകി,
നാഗങ്ങളെ പോലെ തന്നെ..
സീൽക്കാരത്തോടെയടുക്കുന്ന നാഗങ്ങൾ.
പല നിറത്തിലുള്ളവ.
അവയിഴയുകയും, പുളയുകയും,
തമ്മിൽ പുണർന്ന് കിടക്കുകയും..

ഇപ്പോളെന്റെ കാഴ്ച്ചയ്ക്ക്‌ മുന്നിൽ..
തെളിഞ്ഞ, ഓളങ്ങളില്ലാത്ത തടാകങ്ങൾ.
ഇളം നീലയും പച്ചയും നിറങ്ങൾ കലർന്ന്..
അതിലൂടെ ഒരു തോണിയിൽ..
ഇല്ല..അതെന്റെ സ്വപ്നം മാത്രമായിരുന്നു.

ചെന്നെത്തിയത്‌,
വഴിപിരിയുന്നൊരായിരം ഇടനാഴികളിലായിരുന്നു.
അടച്ചിട്ട വാതിലുകൾ ഇരുവശത്തും.
അവയ്ക്ക്‌ പൂട്ടോ, കൈപ്പിടികളോ കണ്ടില്ല.
തുറന്നു കിടന്നവയിൽ ചിലത്‌ ശൂന്യമായിരുന്നു.
അടഞ്ഞു കിടന്നൊരു വാതിൽ തനിയെ തുറന്നു.
തിളങ്ങുന്ന ചിറകുകളുള്ള ആയിരം മിന്നാമിനുങ്ങുകൾ!
അവ പ്രകാശം പൊഴിച്ചു കൊണ്ട്‌ പുറത്തേക്ക്‌ വന്നു!
അവയെന്റെ പേടകത്തിനു ചുറ്റും നൃത്തം ചെയ്യുകയും,
അകലേക്ക്‌ പറന്നു പോവുകയും ചെയ്തു.
അവയപ്പോഴും എന്റെ സ്വപ്നങ്ങളെപ്പോലെ,
മിന്നിത്തിളങ്ങുന്നതു ഞാൻ കണ്ടു!

പേടകമൊരു പൂന്തോപ്പിലെത്തിയിരുന്നു.
പൂത്തുലഞ്ഞതും, ഇലകൊഴിഞ്ഞതും, കരിഞ്ഞുണങ്ങിയതും..
എല്ലാമൊരു പൂന്തോട്ടത്തിൽ തന്നെ..
കൊഴിഞ്ഞു വീണ ഇലകളിൽ..
കരിഞ്ഞു വീണ റോസാപുഷ്പ്പങ്ങളിൽ..
പൂത്തു വിടർന്ന പൂക്കളിൽ..
എവിടെയും എന്റെ പേരെഴുതിയിരിക്കുന്നതു കണ്ടു.
പുറത്തു കാറ്റു വീശിയിട്ടുണ്ടാവും..
ഇലകളും പൂക്കളും ഇരുവശത്തേക്കും ചലിക്കുന്നതു കണ്ടു.
അവ കരയുകയോ, ചിരിക്കുകയോ ആവാം.

എന്റെ പേടകത്തിൽ നിന്ന് പുറത്തേക്കോ,
പുറത്തു നിന്നകത്തേക്കോ സഞ്ചാരമാർഗ്ഗമില്ല.
ഞാനെങ്ങനയവയുടെ ഗന്ധമറിയുമെന്നോർത്ത്‌
വേദനിച്ചു...ഒറ്റയ്ക്ക്‌ പരിഭവിച്ചു.

ഇപ്പോൾ ഒരു കടൽത്തീരത്താണ്‌..
മുകളിൽ ബലിക്കാക്കകളും,
താഴെ അള്ളി പിടിച്ച്‌ നടക്കുന്ന ഞണ്ടുകളും..
തിരകളില്ലത്ത കടൽത്തീരം ഞാനാദ്യമായി കണ്ടു.
കടൽ നിശ്ചലമായി നിന്നു.
കടലിന്റെ ഉള്ളിലേക്കെന്റെ പേടകം താഴ്‌ന്നു പോയി!
അതിന്റെ ആഴം എന്നെ ഒരേ സമയം
ഭയപ്പെടുത്തുകയും, അത്ഭുപ്പെടുത്തുകയും ചെയ്തു.
ഇതു വരെ കാണാത്ത വർണ്ണങ്ങൾ! രൂപങ്ങൾ,
എനിക്ക്‌ ബോധക്ഷമുണ്ടാവുമോ എന്നു ഞാൻ ഭയപ്പെട്ടു.

പുറത്ത്‌ വന്ന പേടകം, കടൽത്തീരത്തു കൂടെ..
മണപ്പുറത്ത്‌ ഞാൻ കാൽപ്പാടുകൾ കണ്ടു.
എന്റെ കുഞ്ഞു നാളിലെ കാൽപ്പാടുകൾ!
എന്റെ കുഞ്ഞു പാദങ്ങളുടെ പാടുകൾ!
കൂടെ കണ്ടു,
ഇരു വശത്തും വലിയ കാൽപ്പാടുകളും!

അവിടെ നിന്നു ഞാനെത്തിയതൊരു മുറിയിലായിരുന്നു.
ഒരു വലിയ മുറി.
അവിടെ പ്രകാശമുണ്ടായിരുന്നു.
എന്നാൽ വിളക്കുകളോ, പ്രകാശത്തിന്റെ ഉത്ഭവമോ കാണാൻ കഴിഞ്ഞില്ല.
നടുവിൽ ഒരു പാത്രമുണ്ടായിരുന്നു.
ഒരു വലിയ പാത്രം.
അതു നിറയെ തെളിഞ്ഞൊരു ദ്രാവകമായിരുന്നു.
അതു കണ്ണുനീരാണോ, ജലമാണോ എന്നെനിക്കറിയില്ല്ല.
അതു നിറഞ്ഞിരുന്നു.
മുകളിൽ, ശൂന്യതയിൽ നിന്ന്,
അതേ ദ്രാവകം ഒഴുകി വന്നു കൊണ്ടിരുന്നു,
നിറഞ്ഞിട്ടും ആ പാത്രം, കവിഞ്ഞൊഴുകിയിരുന്നില്ല.
ഞാനതു നോക്കി നിന്നു, സ്ഫടിക നിർമ്മിതമായ പാളികളിൽ കൂടി.
അപ്പോൾ എനിക്കുള്ളിൽ ആനന്ദം നിറഞ്ഞു വന്നു.

എന്റെ പേടകം സഞ്ചാരം തുടർന്നു.
വേഗത വർദ്ധിച്ചിരിക്കുന്നു!
ഇരുട്ടിലേക്കാണ്‌ സഞ്ചാരം.
ചുറ്റുമുള്ള കാഴ്ച്ചകൾക്ക്‌ വ്യക്തതയില്ല.
അവ പിന്നോട്ടതിവേഗമോടുകയാണ്‌!
ഇരുട്ടിൽ നിന്നു പ്രകാശത്തിലേക്ക്‌..
എന്റെ ആദ്യത്തെ ഓർമ്മയിൽ ഞാൻ എത്തിയിട്ടുണ്ടാകും..
എനിക്കു ചുറ്റും പ്രകാശം മാത്രം..
അപ്പോൾ..
ഞാനും പ്രകാശമായി മാറി കഴിഞ്ഞതറിഞ്ഞു..

Post a Comment

5 comments:

  1. തികച്ചും ഒരു സ്വപ്ന സഞ്ചാരം...

    ReplyDelete
  2. എന്‍റെ ഗന്ധവും..എന്‍റെ ശബ്ദവും....
    നാം തിരിച്ചറിയുന്നു.....
    നന്നായിരിക്കുന്നു.

    ReplyDelete
  3. സ്വപ്നസഞ്ചാരം, എന്തൊരു കാഴ്ചകൾ!

    ReplyDelete
  4. എന്റെ പേടകത്തിൽ നിന്ന് പുറത്തേക്കോ,
    പുറത്തു നിന്നകത്തേക്കോ സഞ്ചാരമാർഗ്ഗമില്ല.
    ഞാനെങ്ങനയവയുടെ ഗന്ധമറിയുമെന്നോർത്ത്‌
    വേദനിച്ചു...ഒറ്റയ്ക്ക്‌ പരിഭവിച്ചു.

    ReplyDelete