Please use Firefox Browser for a good reading experience

Monday 26 September 2011

ഇറാക്കും, അമേരിക്കയും, എണ്ണയും


എനിക്കൊന്നും പറയാനില്ല.
ഈ വീഡിയോ എല്ലാം പറയും.

ഇപ്പോഴും അമേരിക്ക എന്നു കേട്ടാൽ അങ്ങോട്ട്‌ പോകാൻ കച്ചകെട്ടുന്നവർ നമ്മുക്കിടയിൽ എത്ര പേർ?

എനിക്ക്‌ ഒരു ചോദ്യം മാത്രം - നമ്മൾ മനുഷ്യർ തന്നെയാണോ?

ആരേയും ശപിക്കാൻ ആർക്കും താത്പര്യമുണ്ടാവില്ല. എന്നാൽ ഇതൊക്കെ കാണുമ്പോൾ.. അമേരിക്ക ഒന്നു നശിച്ച്‌ തരിപ്പണമാകാൻ ചിലരെങ്കിലും മനസ്സറിഞ്ഞ്‌ ശപിച്ച്‌ പോകും..



Post a Comment

Wednesday 21 September 2011

രാജകുമാരനോടൊപ്പം

മുത്തശ്ശിയാണ്‌ കഥ പറഞ്ഞു കൊടുക്കുക.
എന്നും ഒരേ കഥ. ഒരേ കഥാപാത്രങ്ങൾ. മനുവിനു മടുപ്പില്ല. അവനു കഥ മുഴുവനും മനപ്പാഠമാണ്‌. രാജകുമാരനും, രാജകുമാരിയും, ദുഷ്ടനായ മന്ത്രവാദിയും. രാജകുമാരന്റെ കുതിരയ്ക്ക്‌ പോലും എന്നും ഒരേ നിറം - വെളുപ്പ്‌. അതിന്റെ പുറത്ത്‌ കയറി ഏഴുമലകൾ താണ്ടിച്ചെന്നാണ്‌ മന്ത്രവാദി തട്ടിക്കൊണ്ടു പോയ രാജകുമാരിയെ രക്ഷപെടുത്തുക.

എന്നാണ്‌ ഞാൻ അവരെ കാണുക?
മനുവിന്‌ രാജകുമാരനെ കാണണം. രാജകുമാരിയെ കാണണം.
മന്ത്രവാദിയെ കാണണ്ട. ദുഷ്ടനാ, കണ്ടാൽ ചിലപ്പോൾ തന്നെയും തടവിലാക്കിയാലോ?. മനുവിന്റെ ദിവാസ്വപ്നങ്ങളിൽ രാജകുമാരനും, വെളുത്ത കുതിരയും നിറഞ്ഞു നിന്നു. അതിന്റെ വാലിലൊന്നു തൊടണം. എന്തൊരു മിനുസമായിരിക്കും!.

മനുവിനു ഏറ്റവും വലിയ കൂട്ട്‌ മുത്തശ്ശിയാണ്‌. കൂടെ കൂടെ കൂട്ടുവെട്ടുന്നതും ഇതേ മുത്തശ്ശിയുമായിട്ടു തന്നെ.
'എനിക്ക്‌ രാജകുമാരനെ കാണണം. വെളുത്ത കുതിരേടെ വാലി തൊടണം'.
ഒരു ചൂടുള്ള രാത്രിയിൽ മനു മുത്തശ്ശിയോട്‌ തന്റെയാഗ്രഹം പറഞ്ഞു.
ചൂടാണെങ്കിലും നല്ല കുളിരു തോന്നുന്നുണ്ട്‌.
'കുഞ്ഞെ.. അതു കഥയല്ലേ?' വിറയുള്ള ശബ്ദത്തിൽ മുത്തശ്ശി പറഞ്ഞു.
'എനിക്കിന്നു തന്നെ കാണണം'. മനു വാശിയുടെ സ്വരത്തിൽ പറഞ്ഞു.

'കുഞ്ഞുറങ്ങിക്കോ, സ്വപ്നത്തിൽ രാജകുമാരൻ വരും. മുത്തശ്ശി കഥ പറഞ്ഞു തരാം..'
മുത്തശ്ശി അതു പറഞ്ഞു കണ്ണുനീരൊപ്പി.
മനു കണ്ണുകളിറുക്കിയടച്ചു കിടന്നു.
'ഒരിടത്തൊരിടത്ത്‌..' അങ്ങനെയാണ്‌ മുത്തശ്ശി കഥ പറഞ്ഞു തുടങ്ങുകയെന്നു മനുവിനു നല്ലതു പോലെയറിയാം.
അതു കേൾക്കാനവൻ കാതോർത്തു.
മുത്തശ്ശി കഥ പറഞ്ഞു കൊണ്ടിരുന്നു..
മുത്തശ്ശി പറഞ്ഞത്‌ ശരിയാണ്‌. അതാ കുളമ്പടി കേൾക്കാം!. മുത്തശ്ശി കേൾപ്പിച്ചു തന്ന അതേ ശബ്ദം. മനു സ്വപ്നലോകത്തിലെത്തി.
രാജകുമാരനു എന്തു ഭംഗിയാണ്‌. പട്ടു കുപ്പായൊക്കെയിട്ട്‌..കഴുത്തിൽ സ്വർണ്ണമാലയുണ്ട്‌. കൈയ്യിൽ തിളങ്ങണ കല്ലു വെച്ച മോതിരങ്ങളുണ്ട്‌.
രാജകുമാരൻ എന്റെ നേരെയാണ്‌ വരുന്നത്‌!
ഇപ്പോൾ രാജകുമാരന്റെ കുതിരയെ നല്ലോണം കാണാം.
'തൊട്ടു നോക്കുന്നോ?' രാജകുമാരന്റേതാണു ചോദ്യം.
അതെ എന്നർത്ഥത്തിൽ മനു തലയാട്ടി.
'തൊട്ടോ!'
തൊട്ടു നോക്കി. വിചാരിച്ച പോലെ തന്നെ.. എന്തു മിനുസം!!
'എവിടെ പോവാ?'
'രാജകുമാരിയെ കൂട്ടി കൊണ്ടു വരാൻ. വരുന്നോ?'
'ങാ..'
'എന്നാൽ കേറിക്കോ!' അതും പറഞ്ഞു രാജകുമാരൻ മനുവിനെ എടുത്ത്‌ കുതിരപ്പുറത്തിരുത്തി. അതിനു ശേഷം കുതിരപ്പുറത്ത്‌ കയറിയിരുന്നു.
'നല്ല വേഗത്തിൽ പോണം..രാജകുമാരി പാവം..' മനു പറഞ്ഞു.
'ശരി'
എന്തൊരു തണുപ്പ്‌...
'മോനെ കണ്ണു തുറക്ക്‌..'
കണ്ണു തുറക്കാനോ? എനിക്ക്‌ രാജകുമാരന്റെ കൂടെ പോണം..രാജകുമാരിയെ രക്ഷിക്കണം. മനു കണ്ണുകൾ തുറന്നതേയില്ല.
'മോനെ ഒന്നു കണ്ണു തുറക്ക്‌ മോനെ..അമ്മയല്ലേ പറയുന്നത്‌..ഒന്നു തുറക്ക്‌ മോനെ..'
ഈ അമ്മയ്ക്ക്‌ ഒന്നും അറിയില്ല.. അമ്മേടെ മോൻ കുതിരപ്പുറത്ത്‌ പോകുന്നത്‌ കണ്ടില്ലേ?
താമസിച്ചാൽ മന്ത്രവാദി രാജകുമാരിയെ പിടിച്ചു ജയിലിലിടും..

അതാ മന്ത്രവാദിയുടെ കോട്ട.
ഇവിടം മുഴുവനും ഇരുട്ടാണല്ലോ..
'പയ്യെ..പോവാം..മന്ത്രവാദി കേക്കണ്ട..' മനു രാജകുമാരനോട്‌ പറഞ്ഞു.
'ശരി..'
യാത്ര തുടർന്നു..
അപ്പോൾ അകലെ അമ്മയുടെയും അച്ഛന്റെയും കരച്ചിൽ ചെറുതായി മനു കേട്ടു.
'ഈ അമ്മയ്ക്കൊന്നുമറിയില്ല്ല..ഞാൻ രാജകുമാരിയെ രക്ഷിച്ചേച്ച്‌ ഇപ്പോ വരാം..'
രാജകുമാരനും മനുവും കുതിരപ്പുറത്തിരുന്ന് പതുക്കെ ഇരുട്ടിലേക്ക്‌ കയറി പോയി..

23,053

Post a Comment

Thursday 15 September 2011

നിന്നോട്‌ പറയാനുള്ളത്‌


അവസാനമില്ലാത്ത പകലുകൾക്കും,
അവസാനമില്ലാത്ത രാവുകൾക്കുമപ്പുറം,
നിന്നെ തിരഞ്ഞു ഞാൻ കണ്ടെത്തുമ്പോൾ,
നീയൊരു കൈകുഞ്ഞായിരുന്നു.
കാലമെനിക്കു തൊട്ടിലു കെട്ടാൻ തന്ന കൈകുഞ്ഞ്‌.
പകലുകളും രാത്രികളും നിന്റെ സ്വന്തം.
നീയും നിന്റെ മധുരശബ്ദങ്ങളുമന്റെ സ്വന്തം.

കറുപ്പ്‌ വെളുപ്പാക്കി വാർദ്ധക്യവും,
വികൃതി വിവേകമാക്കി കാലവും,
വിത്തിനെ വിളയാക്കി മണ്ണും,
പ്രേമം സ്നേഹമാക്കി നീയും..

മാറ്റങ്ങൾ ഞാനിഷ്ടപ്പെട്ടു തുടങ്ങുന്നു.
ഞാൻ നീയായും,
ഞങ്ങൾ നമ്മളായും മാറട്ടെ..

Post a Comment

Sunday 11 September 2011

മുത്തുകൾ തിരഞ്ഞ്‌..

വിരൽത്തുമ്പുവരെ നിഷ്ക്കളങ്കത നിറഞ്ഞ ബാല്യം..
നനുത്ത മീശരോമത്തിനൊപ്പം വളർന്ന പ്രണയം നിറഞ്ഞ കൗമാരം..
ഇല്ലാത്തതിനെ തിരഞ്ഞ്‌, തളർന്ന്..വീണ്ടും തിരഞ്ഞ്‌ യൗവ്വനം..
നിസ്സഹായതയുടെ വടി പിടിച്ച്‌ നടന്ന വാർദ്ധക്യം..

നിഷ്ക്കളങ്കത മുതൽ നിസ്സഹായത വരെ..
ചരടിൽ മുത്തുകൾ ബാക്കിയുണ്ടാവും..
അവ തിരഞ്ഞ്‌ മറ്റൊരു ലോകത്തേക്ക്‌..
അതു വരെ ശ്വാസമെടുക്കുന്നത്‌ മറന്ന്..

Post a Comment

വിരഹം

വിരഹത്തിൻ മൂർച്ചയെൻ ഹൃദയത്തിലാഴ്ത്തി നീ,
പറയാതെയൊരുനാൾ പോയി ദൂരെ..

മറക്കുവതെങ്ങനെ നിന്നെക്കുറിച്ചു ഞാൻ
നിറമുള്ള നൂലിനാൽ നെയ്ത സ്വപ്നങ്ങളെ?

ഒരു വാക്ക്‌ മിണ്ടാതെ പോയ്മറഞ്ഞെങ്കിലും
മിടിക്കുന്നുവുള്ളിലെൻ നീ തന്ന ഹൃദയം..

മുറിവേറ്റു പിടയുമെന്നാത്മാവിനുള്ളിലെ,
ചിറകറ്റ സ്വപ്നങ്ങളാരു കണ്ടൂ?

വിരഹത്തിൻ നോവു ഞാനറിയാതിരിക്കുവാൻ,
വിധിയെ പഴിച്ചുവോ ഏറെ നേരം?

വിരഹതാപത്തിനാൽ ബാഷ്പമായി മാറിയെൻ
ഉയിരിൽനിന്നുതിരുന്ന കണ്ണീർക്കണങ്ങളും.

ഒരു നോക്കു കാണുവാനാശയുണ്ടെങ്കിലും,
തിരയാതിരിക്കുവാൻ തോന്നുന്നതെന്തെ?..

ഒരുവേള നിന്നെ ഞാൻ കണ്ടുവെന്നാകിലും,
മിഴികളിൽ നോക്കുവാൻ ഞാൻ മടിക്കും..

എൻ മിഴികോണിലെയശ്രുബിന്ദുക്കളെ,
ഉള്ളിലെയാമാട പെട്ടിയിൽ പൂട്ടിടും..

അറിയാത്ത രണ്ടു പേർ പോലെ നാമപ്പോൾ,
പരിചയ ഭാവങ്ങളില്ലാതെ പോയിടും..

Post a Comment

Tuesday 6 September 2011

കൊച്ചു കൊച്ചു ആഗ്രഹങ്ങൾ..

കടൽവെള്ളം മഷിയാക്കി,
കരയൊരു കടലാസ്സാക്കി,
കവിതകളെഴുതണമെനിക്ക്‌..
കഥകളെഴുതണമെനിക്ക്‌..

അമ്പിളിത്തോണിയേറി,
ആകാശത്തിന്നതിരു കടന്ന്,
അകലേക്ക്‌ പോണമെനിക്ക്‌..

ഒരു പുഴുവായി ഇലകളിലിൽചുരുണ്ടുറങ്ങിയും,
ഒരു ശലഭമായി പൂമ്പൊടി കാലിൽ ചുമന്നും,
ഒരു പൂവായ്‌ വിരിഞ്ഞുണർന്നും,
ഒരു പൂമണമായി കാറ്റിലലിഞ്ഞും..

ഒരു മഴത്തുള്ളിയായ്‌ പെയ്തിറങ്ങി,
മണ്ണിന്റെ തണുപ്പിലൂടൂർന്ന്..
വെള്ളാരംകല്ലുകളെയുമ്മവെച്ച്‌..
ഭൂമിയുടെ ഹൃദയം തേടിയാത്രയാവണം..

ഒരു ശബ്ദമായി ചുണ്ടിൽ പിറന്ന്,
ഒരു വാക്കായി തൂലികയിലൊളിച്ച്‌,
ഒരു കവിതയായ്‌ കടലാസ്സിലമർന്ന്,
ഒരു നോവായ്‌, നൊമ്പരമായ്‌, സാന്ത്വനമായ്‌,
ഒരപരിചിത ഹൃദയത്തിലുറങ്ങണമെനിക്ക്‌..

ഒരു പ്രേമശബ്ദമായി പിറന്ന്,
ഒരു പ്രേമിയുടെ ഹൃദയം കവർന്ന്,
ഒരു മനസ്സായുള്ളിൽ തുടിച്ച്‌,
പ്രണയമഴയായ്‌ നനഞ്ഞ്‌,
ഒരു ചുംബനമായി മാറണമെനിക്ക്‌..

ഒരരുവിയായ്‌ കാട്ടുച്ചെടികൾക്കിടയിലൂടെ,
ഒരു കാട്ടുതേനീച്ചയുടെ മൂളിച്ച കേട്ട്‌,
ഒരു കാട്ടരുവിയുടെ പാട്ടിലലിഞ്ഞ്‌,
ഒരു വനവൃക്ഷത്തിന്റെ പുറംച്ചട്ടയിലമർന്ന്,
ഒരു വനഹൃദയമായി മാറണമെനിക്ക്‌..

ഒരു തളിരിലയായ്‌ പുനർജ്ജനിക്കണമെനിക്ക്‌..
ഒരു കാട്ടുപൂവിന്റെ തേനായി നിറയണമെനിക്ക്‌..
ഒരു തുള്ളി മധുവിൽ മധുരമായി മാറണമെനിക്ക്‌..

ഒരു മാതാവിന്റെ ചുംബനത്തിലെ സ്നേഹമായും,
ഒരു അച്ഛന്റെ തലോടലിലെ വാത്സല്യമായും,
ഒരു കുഞ്ഞിന്റെ പുഞ്ചിരിക്കിടയിലെ നിഷ്ക്കളങ്കതയായും,
ഒരു പ്രേമലേഖനത്തിലെ അക്ഷരമായും,
ഭാരം വലിക്കുന്നവന്റെ നെറ്റിയിലെ സ്വേദകണമായും,
ഒരു ദാതാവിന്റെ കൈത്തണ്ടയിലെ രക്തബിന്ദുവായും,
അതിരു കാക്കും ജവാന്റെ തൊപ്പിയിലൊരു തൂവലായും,
നെന്മണികൾ സൃഷ്ടിക്കുന്ന കൈകളിലൊരു കലപ്പയായും,
ഒരു ശിൽപ്പിയുടെ കരവിരുതുകളാവുന്ന സ്വപ്നങ്ങളായും,
ദാഹിക്കുന്നവന്റെ ചുണ്ടിലൊരിറ്റു ദാഹജലമായും,
ഒരു വൈദ്യന്റെ വിരലുകളിലെ പുണ്യമായും,
സത്യമളക്കും തുലാസിൽ അളവായും,
ജീവരഹസ്യം സൂക്ഷിക്കുന്ന ശ്വാസമായും..

ആഗ്രഹങ്ങളെ ആഗ്രഹിക്കുന്ന മനസ്സായും..

Post a Comment