Please use Firefox Browser for a good reading experience

Thursday 20 October 2022

ഓർവ്വ്


സഹൃദയരെ,

എന്റെ മൂന്നാമത്തെ പുസ്തകം ‘ഓർവ്വ്’ ആഗസ്ത് 2022 ൽ പുറത്തിറങ്ങി.





















കഥാസമാഹാരമാണ്‌.

മാതൃഭൂമി, കേരള കൗമുദി, ദേശാഭിമാനി, ജനയുഗം, അകം എന്നീ പ്രസിദ്ധീകരണങ്ങളിൽ വന്ന കഥകൾ.

കോഴിക്കോടുള്ള ധ്വനി ബുക്സ് ആണ്‌ പ്രസാധകർ.

13 കഥകൾ

151 പേജുകൾ

വില: 200 രൂപ

പുസ്തകം ഗൂഗിൾ പേ ഉപയോഗിച്ച്‌ പെയ്മെന്റ്‌ നടത്തി വാങ്ങാവുന്നതാണ്‌.

ഗൂഗിൾ പേ വഴി വാങ്ങാൻ:
ധ്വനി ബുക്സിന്റെ നമ്പറിലേക്ക് (+91 98477 58272) പെയ്മെന്റ് നടത്തുക.

അടക്കേണ്ട തുക: 220 രൂപ (ഡെലിവറി ചാർജ്ജ് അടക്കം) 

പുസ്തകത്തിന്റെ കവർ പേജും (അല്ലെങ്കിൽ ‘ഓർവ്വ്’, ‘സാബു ഹരിഹരൻ’ എന്നോ), പേയ്മെന്റ് നടത്തിയതിന്റെ സ്ക്രീൻ ഷോട്ടും, പുസ്തകം അയച്ചു കിട്ടേണ്ട വിലാസവും അതേ നമ്പറിലേക്ക് അയക്കുക.

കഥാസ്നേഹികൾ എന്റെ പുസ്തകം വാങ്ങുകയും അഭിപ്രായമറിയിക്കുകയും ചെയ്യുമെന്ന് കരുതുന്നു!



Post a Comment

Saturday 5 February 2022

ആരോ ഒരാൾ


ഇന്നലെ രാത്രി കട പൂട്ടാൻ അല്പം വൈകി. വാങ്ങിയ സാധനങ്ങളെല്ലാം അതാത് സ്ഥാനങ്ങളിൽ എടുത്ത് വെയ്ക്കാനും, കണക്ക് എഴുതി വെയ്ക്കാനും കുറച്ച്, അല്ല കുറച്ചധികം സമയമെടുത്തു. കച്ചോടം തുടങ്ങിയിട്ട് ഏതാനും മാസങ്ങളെ ആവുന്നുള്ളൂ. പലതും പഠിച്ചു കൊണ്ടിരിക്കുന്നു. വെള്ളത്തിലിറങ്ങുമ്പോൾ മാത്രമാണ്‌, നീന്തുക എന്നത് നമ്മൾ കരുതുന്ന പോലെയല്ലെന്ന് മനസ്സിലാക്കുന്നത്. ഒഴുക്കുള്ളപ്പോൾ നീന്തേണ്ടതെങ്ങനെയെന്നും; കുളത്തിൽ നീന്തുന്നതും, ഒഴുക്കുള്ള പുഴയിൽ നീന്തുന്നതും, കടലിൽ നീന്തുന്നതും ഒരു പോലെയല്ല എന്നും മനസ്സിലാക്കുന്നത് അപ്പോഴാണല്ലൊ.

കട പൂട്ടി ഇറങ്ങുന്നതിന്‌ മുൻപ് പതിവ് പോലെ മൂന്ന് കാര്യങ്ങൾ ശ്രദ്ധിച്ചു.
ഒന്ന് - പുറത്തെ ലൈറ്റ് ഓൺ ചെയ്തിട്ടുണ്ടോ?
രണ്ട് - എല്ലാ താഴുകളും കൃത്യമായി പൂട്ടിയിട്ടുണ്ടോ?
മൂന്ന് - സിസിടിവി ക്യാമറ ഓൺ ചെയ്തിട്ടുണ്ടോ?

എല്ലാം പരിശോധിച്ചു. എല്ലാം കൃത്യം.

തികഞ്ഞ സമാധാനത്തോടെ ഇറങ്ങി നടന്നു. വീട്ടിൽ ഷീലയും അമ്മു മോളും കാത്തിരിക്കുന്നുണ്ടാവുമോ? അമ്മു ഉറങ്ങിയിട്ടുണ്ടാവും. ഷീലയെ വിളിച്ച് ഊണ്‌ കഴിച്ച് കിടക്കാൻ ഫോണിൽ വിളിച്ച് പറഞ്ഞതാണ്‌. പക്ഷെ അവൾ ഉറങ്ങുകയില്ല. എനിക്കറിയാം. കാത്തിരിക്കാൻ ഒരാൾ വീട്ടിൽ ഉള്ളത് സുഖമുള്ള കാര്യം തന്നെ. ആ ഭാഗ്യമില്ലാത്തവരെ അല്ലെങ്കിൽ ആ ഭാഗ്യം നഷ്ടപ്പെട്ടവരെക്കുറിച്ച് ഇടയ്ക്കെപ്പോഴോ ഓർത്തു പോയിട്ടുണ്ട്. ജീവിതത്തിൽ അങ്ങനെ ഒരു സമയം വരരുതെ എന്നാണ്‌ പ്രാർത്ഥന. ആ ഒരു ഭാഗ്യത്തെ കുറിച്ച് അധികമാരും ആലോചിക്കുന്നുണ്ടെന്ന് പോലും തോന്നുന്നില്ല. അത് കൊണ്ട് വിലയറിയാതെ ജീവിക്കുകയാണ്‌ പലരും. ഈയിടെയായി ചിന്തിച്ച് ചിന്തിച്ച് ഒരല്പം തത്വചിന്തകനായി പോകുന്നുണ്ട് പലപ്പോഴും. പ്രായത്തിന്റെ മാറ്റങ്ങളാവണം.

സ്ട്രീറ്റ് ലൈറ്റുകൾ പ്രകാശിക്കുന്നുണ്ട്. ഏതാനും ചുവടുകൾ വെച്ചപ്പോഴാണ്‌ കണ്ടത്, റോഡിന്റെ മറുവശത്തായി ഇരുട്ട് വീണ്‌ കിടക്കുന്നിടത്തായി ഒരാൾ കിടക്കുന്നു. കമഴ്ന്ന് കിടക്കുകയാണ്‌. ഒരു നിമിഷം ആലോചിച്ചു - റോഡ് മുറിച്ച് കടന്ന് ചെന്ന്, അയാൾ എന്തിനാ അവിടെ കിടക്കുന്നതെന്ന് നോക്കണോ? ചുറ്റിലും നോക്കി. റോഡിൽ ഞാൻ മാത്രമേ ഉള്ളൂ. തട്ടിപ്പുകളുടെ കാലമാണ്‌. ചെല്ലുമ്പോൾ എന്റെ നേർക്ക് കത്തി കാണിച്ച്, കൈയ്യിലുള്ളതെല്ലാം പിടിച്ചു വാങ്ങുമോ? കിടക്കുന്നയാൾക്ക് ഒരു കൂട്ടാളി കൂടി ഉണ്ടാവുമോ? അതോ ഇയാളെ ഏതെങ്കിലും വണ്ടി ഇടിച്ചിട്ടതാവുമോ? അല്പം മനുഷ്യത്വം എന്നിൽ അവശേഷിക്കുന്നു എന്ന് സ്വയം വിശ്വസിക്കുന്നത് കൊണ്ട് ഞാൻ റോഡ് മുറിച്ച് കടന്ന് അയാളുടെ അടുത്തേക്ക് പോകാൻ തന്നെ തീരുമാനിച്ചു.

ഞാൻ അയാളുടെ അടുത്ത് ചെന്ന് സൂക്ഷിച്ചു നോക്കി. ഓടയ്ക്കരികിലായിട്ട്‌ കമഴ്ന്നാണ്‌ കിടക്കുന്നത്. വെള്ള ഷർട്ടും മുണ്ടുമാണ്‌ ധരിച്ചിരിക്കുന്നത്. വീഴ്ച്ചയിൽ വസ്ത്രത്തിൽ അവിടവിടെ പൊടിയും അഴുക്കും ആയിട്ടുണ്ട്. നരച്ച മുടിയും താടിയും. കമഴ്ന്ന് കിടക്കുന്നത് കൊണ്ട് മുഖത്തിന്റെ ഒരുവശം മാത്രമെ കാണാനായുള്ളൂ. ആയാസപ്പെട്ട് ശ്വാസമെടുക്കുന്നുണ്ട്. ഞാൻ കുലുക്കി വിളിക്കാനായി കൈ നീട്ടിയതാണ്‌. അപ്പോഴാണ്‌ സമീപം ഒരു കുപ്പി ഉടഞ്ഞു കിടക്കുന്നത് കണ്ടത്. മദ്യത്തിന്റെ ഗന്ധം അവിടെ മുഴുക്കെയുമുണ്ട്. ഞാൻ കൈ പിൻവലിച്ചു. ഏതോ ഒരുത്തൻ വെള്ളമടിച്ച് കിടക്കുകയാണ്‌! തൊട്ടടുത്ത നിമിഷം അയാളൊടുള്ള സകല സഹതാപവും എന്നിൽ നിന്നും ഓടി മറഞ്ഞു. ഇവനൊക്കെ വെള്ളമടിക്കണമെങ്കിൽ വീട്ടിലിരുന്ന് വെള്ളമടിച്ചൂടെ? ഇനി പുറത്ത് വെച്ച് വെള്ളമടിക്കണമെങ്കിൽ തന്നെ മര്യാദ്യക്ക് നടന്ന് പോകാനുള്ള ആരോഗ്യം ബാക്കി ആവുന്നത് വരെ വെള്ളമടിച്ചാൽ പോരെ? പകല്‌ മുഴുൻ കടയിലിരിക്കുക നല്ല മുഷിവുള്ള കാര്യമാണ്‌. അതിന്‌ പുറമെ സാധനങ്ങൾ വാങ്ങാനും മറ്റും പുറത്ത് പോയി പലരേയും കാണേണ്ടിയും വരും. നല്ല അധ്വാനം ആവശ്യപ്പെടുന്ന ജോലി തന്നെയാണ്‌ എന്റേത്. എന്ത് കൊണ്ട് മനുഷ്യര്‌ എന്നെ പോലെ അധ്വാനിക്കുന്നില്ല? കടം വാങ്ങിയാവും വെള്ളമടിച്ചിട്ടുണ്ടാവുക. അതൊന്നും ഇവനെ പോലുള്ളവർ തിരിച്ചു കൊടുക്കാനും പോകുന്നുണ്ടാവില്ല. എങ്ങനെ തിരിച്ചു കൊടുക്കും? മുഴുവൻ സമയവും മദ്യം വാങ്ങാനും വെളിവില്ലാതെ നടക്കാനുമല്ലേ ചിലവാക്കുന്നത്? 

ഞാൻ നിവർന്ന് നിന്നു. ഒന്നു കൂടി നോക്കിയിട്ട് വീട്ടിലേക്ക് തിരിച്ചു. ഏതായാലും, ഭക്ഷണം കഴിക്കുന്നതിനിടയിൽ ഷീലയോട് പറയാനൊരു കഥയായി. അവൾ എല്ലാ ദിവസവും പകൽവിശേഷങ്ങൾ അന്വേഷിക്കും. പറയാനൊരു കഥ ഉണ്ടെങ്കിൽ ഉത്സാഹമാണ്‌. അവൾക്കും എനിക്കും.

വീട്ടിൽ ചെന്നയുടൻ തന്നെ തണുത്ത വെള്ളത്തിൽ മേല്‌ കഴുകി. നല്ല സുഖം. മേല്‌ തുടച്ച് വന്നപ്പോഴേക്കും ഊണ്‌ മേശയിൽ ചോറും കറികളും നിരന്നു കഴിഞ്ഞിരുന്നു. അവൾ ഒരു മുട്ട പൊരിച്ചു വെച്ചിരുന്നു. എന്റെ ഇഷ്ടവിഭവങ്ങളിലൊന്ന്. അതും കൂട്ടി ആസ്വദിച്ച് കഴിക്കുന്നതിനിടയിൽ ഞാൻ കാര്യം പറഞ്ഞു.
‘എന്തിനാ ചേട്ടാ ചുമ്മാ ആവശ്യമില്ലാത്ത കാര്യത്തിനൊക്കെ ചെന്ന് തലയിടുന്നത്? എനിക്കും കൊച്ചിനും ചേട്ടൻ മാത്രേ ഉള്ളൂ. ചേട്ടൻ രാത്രി തിരിച്ച് വീട്ടിൽ വരുന്നത് വരെ എനിക്കൊരു സമാധാനവുമില്ല അറിയോ?’

അവൾ പറഞ്ഞതിലും കാര്യമുണ്ട്. പിടിച്ചുപറിക്കാരുടെ കാലമാണ്‌. നഗരം മുഴുക്കെയും ഗുണ്ടകൾ സ്വൈരവിഹാരം നടത്തുന്നു എന്നല്ലെ പത്രവാർത്ത? എന്നെ പിന്നിൽ നിന്നും ഒരാൾ വന്ന് അടിച്ചിട്ടിട്ട്, കൈയ്യിലുള്ളതെല്ലാം എടുത്തോണ്ട് പോയാൽ? ആർക്ക് നഷ്ടം? എനിക്കും എന്റെ കുടുംബത്തിനും മാത്രം. ഇനി മുതൽ കട രാത്രി അധികനേരം തുറന്ന് വെയ്ക്കണ്ട. ജീവനല്ലേ ലാഭത്തിനേക്കാൾ വലുത്? ചെറിയൊരു ലാഭത്തിനായി രാത്രി നല്ലോണം ഇരുട്ടുന്നത് വരെ കട തുറന്നു വെയ്ക്കേണ്ട കാര്യമേയില്ല. അല്പനേരം മുൻപെ വന്നാൽ അമ്മൂന്റെ കൂടെ കളിക്കാം. അവൾക്കത് വല്ല്യ സന്തോഷമാവും. അവളുമൊത്തുള്ള നല്ല നിമിഷങ്ങളൊക്കെ നഷ്ടപ്പെടുകയാണ്‌. അറിഞ്ഞു കൊണ്ട് നഷ്ടപ്പെടുത്തുകയാണ്‌. ഒരിക്കലും തിരിച്ചു കിട്ടാത്തത് അതൊക്കെയാണ്‌. അതിന്റെ വില അറിയാത്തതൊന്നുമല്ല. പക്ഷെ...എന്തോ...ഉറച്ച ഒരു തീരുമാനമെടുക്കാനാവുന്നില്ല. 

ഒരു ശ്രമം നടത്തണം. രാത്രി കുറച്ച് നേരത്തെ ഇറങ്ങാം. ഞാനുറപ്പിച്ചു. ചിന്തയും തീരുമാനവും പ്രവൃത്തിയും ഒന്നായാൽ മാത്രമെ കാര്യമുള്ളൂ. വെറുതെ ചിന്തിച്ച് കൊണ്ടിരുന്ന് അതൊക്കെയും ശരിവെച്ചിട്ടെന്ത് പ്രയോജനം?
ഭക്ഷണം കഴിച്ച് കഴിഞ്ഞ് ഞാൻ കൈ കഴുകി ഉറങ്ങാൻ പോയി.

നല്ല ദിവസമായിരുന്നു. എല്ലാം ശരിയാംവണ്ണം നടന്നിരിക്കുന്നു. കച്ചവടം നന്നായി നടന്നു. ഞാൻ സംതൃപ്തിയോടെയാണ്‌ ഉറങ്ങാൻ പോയത്.

പിറ്റേന്ന് ഞാൻ പുതിയൊരു മനുഷ്യനായിട്ടാണ്‌ കടയിലേക്ക് പോയത്. ഇനി മുതൽ ജീവിതത്തിലെ മധുരമൊക്കെ ആസ്വദിച്ച് തന്നെ ജീവിക്കണം. പുതിയ തീരുമാനമെടുക്കാൻ പുതുവർഷം വരെ കാത്തിരിക്കേണ്ട കാര്യമൊന്നുമില്ല. നിശ്ചയദാർഢ്യമുള്ളവർക്ക് തൊടടുത്ത് നിമിഷം മുതൽ തീരുമാനിച്ച പ്രകാരം ജീവിക്കാവുന്നതേയുള്ളൂ! എന്നെ പോലെ!

കടയുടെ അടുത്ത് എത്തിയപ്പോൾ, തലേന്ന് ആ മനുഷ്യൻ - മദ്യപനായ - തീരെ ഉത്തവാദിത്വമില്ലാത്ത - അയാൾ കിടന്നിടത്തേക്ക് ഞാൻ നോക്കി. ശൂന്യം.
വെളിവ് വന്നപ്പോൾ എഴുന്നേറ്റ് പോയിട്ടുണ്ടാവും. ഇപ്പോൾ അടുത്ത കുപ്പി വാങ്ങാൻ എവിടെയെങ്കിലും തികഞ്ഞ അച്ചടക്കത്തോടെ ക്യൂവിൽ നില്ക്കുകയാവും. അതും കടം വാങ്ങിയ കാശും കൊണ്ടാവും! പുച്ഛം നിറഞ്ഞ എന്റെ ചിന്തകൾക്ക് അളവില്ല. ഞാൻ ഇടംവലം തലയാട്ടി ലോകത്തിന്റെ തല തിരിഞ്ഞ പോക്കിനെ കുറിച്ചാലോചിച്ച് സ്വയം പരിതപിച്ചു. സഹതപിച്ചു.

അപ്പോഴാണ്‌ കണ്ടത്, എന്റെ കടയിലേക്ക് ഒരു പോലീസുകാരൻ കയറി പോകുന്നു. എന്റെ നെഞ്ചിടിച്ചു. ഈശ്വരാ! ആരെങ്കിലും കട കുത്തി പൊളിച്ചോ? അതോ എന്തിലും അപകടം? കടയിൽ നില്ക്കുന്ന വിഷ്ണുവിനെ കുറിച്ചാണാദ്യം ആലോചന പോയത്. അവനാണ്‌ രാവിലെ വന്ന് കട തുറന്ന് എല്ലാം തൂത്ത് വൃത്തിയാക്കി വെയ്ക്കുന്നത്. വിശ്വസിക്കാൻ കൊള്ളാവുന്നവനാണ്‌. ഷീലയുടെ അകന്ന ബന്ധത്തിലുള്ള ഒരു പയ്യൻ. കുറച്ചധികം വർത്തമാനം പറയുമെന്ന കുഴപ്പമേയുള്ളൂ. പക്ഷെ കച്ചവടത്തിന്‌ അത് നല്ലതാണല്ലോ എന്ന് കരുതി ഞാൻ കണ്ണടക്കും. ഈയിടെയായി അവന്‌ എന്തോ ഒരു ചുറ്റിക്കളിയുണ്ട്. ഇനി വല്ല കഞ്ചാവിന്റെ പരിപാടിയോ മറ്റോ? അവൻ വല്ലതും കൊണ്ട് വന്ന് കടയിൽ വെച്ചിട്ടുണ്ടോ? എങ്കിൽ എന്റെ കാര്യത്തിൽ തീരുമാനമായത് തന്നെ. കടയുമില്ല മാനവുമില്ല. ഇനി പോലീസ് സ്റ്റേഷൻ...കേസ്...ജാമ്യം...കോടതി...
ഇന്നലെ, ‘അണ്ണാ ഒരത്യാവശ്യ കാര്യൊണ്ട്’ എന്നും പറഞ്ഞ് നേരത്തെ പോയതാണ്‌. എന്ത് ഏടാകൂടാമാണോ എന്തോ വരുത്തി വെച്ചിരിക്കുന്നത്.
ഒരു നിമിഷം കൊണ്ട് എന്റെ സകല സമാധാനവും തകർന്നടിഞ്ഞു. ഇനി നേരത്തെ...അല്ല, വീട്ടിൽ തന്നെ സ്ഥിരമായി ഇരിക്കാം. ഇവനെ ഞാൻ ശരിക്കും ശ്രദ്ധിക്കണമായിരുന്നു. എല്ലാമെന്റെ തെറ്റ്...

ഞാൻ കടയിലേക്ക് കയറി. പോലീസുകാരൻ വിഷ്ണുവിനോട് എന്തോ ചോദിക്കുകയാണ്‌. അവൻ മര്യാദയോടെ എന്തോ മറുപടി പറയുകയാണ്‌. ഞാൻ അവരുടെ അടുത്തേക്ക് നടന്ന് ചെന്ന് സകല ഭവ്യതയും കൂടിപ്പിടിച്ച് പോലീസുകാരനോട് ചോദിച്ചു.
‘എന്താ...സാർ..?’
പോലീസുകാരൻ തല തിരിച്ച് എന്നെ സൂക്ഷിച്ചു നോക്കുമ്പോൾ വിഷ്ണു പറയുന്നത് കേട്ടു.
‘സാർ...ഇതാണ്‌ ഈ കടേടെ മൊതലാളി..’
ഓഹോ! അവൻ ഒരോന്ന് ഒപ്പിച്ചു വെച്ചിട്ട് എന്നെ കൂട്ടുപ്രതിയാക്കാൻ ശ്രമിക്കുകയാണ്‌! എനിക്കെന്റെ സകല നിയന്ത്രണവും ഏതു നിമിഷം വേണമെങ്കിലും കൈവിട്ട് പോകൂം എന്ന പരുവത്തിലായി.
‘ങാ...’ എന്നെ നോക്കി ഒന്നമർത്തി മൂളിയ ശേഷം പോലീസുകാരൻ ചോദിച്ചു,
‘നിങ്ങള്‌...ഇന്നലെ രാത്രി എത്ര മണിക്കാണ്‌ കടയടച്ചത്?’
‘അത്...ഏകദേശം...ഒരു പന്ത്രണ്ട്‌...പന്ത്രണ്ടര ആയിക്കാണും സർ...എന്താ സാർ?’
‘അപ്പോ നിങ്ങൾ കണ്ടു കാണുമല്ലോ...ഇന്നലെ രാത്രി കട പൂട്ടി തിരികെ പോകുമ്പോൾ അവിടെ റോഡിന്റെ സൈഡിലായി ഒരാള്‌ കിടക്കുന്നത് കണ്ടിരുന്നോ?’
ഉണ്ടെന്നോ ഇല്ലെന്നോ പറയേണ്ടത്? എന്റെ ചങ്കിടിക്കുന്നത് എനിക്ക് കേൾക്കാനായി.
എന്തോ എനിക്ക് ഒരു കള്ളവും പറയാൻ നാവ് പൊങ്ങിയില്ല..
‘അത്...സാർ...ഞാൻ കണ്ടു...ചെന്ന് നോക്കിയതാ..വെള്ളമടിച്ച് ബോധമില്ലാതെ കിടക്കുന്നത് കണ്ട്...വിളിക്കാൻ പോയില്ല...എന്താ സാർ?..’
ഞാൻ ഒരു നിമിഷം വിഷ്ണുവിന്റെ നേർക്ക് നോക്കാൻ ഒരു ശ്രമം നടത്തി.
‘ങാ...അയാള്‌ വടിയായി...ഏതോ വണ്ടി ഇടിച്ചതാണെന്നാണ്‌ തോന്നുന്നത്...അല്ല...നിങ്ങളാ സമയം പുറത്ത് എന്തെങ്കിലും ശബ്ദം കേട്ടിരുന്നോ?’
‘ഇല്ല..’ ഞാനോർത്ത് നോക്കുന്നതിനിടയിൽ പറഞ്ഞു.
എന്താ ഈ പോലീസുകാരൻ സംശയിക്കുന്നത്? ഇതിൽ ഞാനെന്ത് ചെയ്യാനാണ്‌?
‘നിങ്ങളുടെ സിസിടിവി വർക്ക് ചെയ്യുന്നില്ലെ?’
‘ങാ..’
‘ഞങ്ങൾക്കതിന്റെ റെക്കോർഡ് ചെയ്ത വീഡിയോ കാണണം..’
അപ്പോഴാണ്‌ ശ്വാസം നേരെ വീണത്.
ഞാൻ വിഷ്ണുവിന്റെ നേർക്ക് തിരിഞ്ഞ് ആജ്ഞാപിച്ചു.
‘ടാ...നീ ഈ സാർന്‌ ആ സിസി ടിവിടെ വീഡിയോ ഒന്നു കാണിച്ചു കൊടുത്തെ..’
സിസിടിവി ഉണ്ടെന്നല്ലാതെ അതിന്റെ പരിപാടികളൊന്നും എനിക്കറിയില്ല എന്ന അജ്ഞത ഞാൻ പുറത്ത് കാട്ടിയില്ല.
വിഷ്ണു, പോലീസുകാരനെ വിളിച്ച് കമ്പ്യൂട്ടറിന്റെ അടുത്തേക്ക് പോയി. അധികാരഭാവത്തിൽ പിന്നാലെ ഞാനും.
അവൻ ഏതൊക്കെയോ ബട്ടണുകൾ ഞെക്കിയപ്പോൾ തലേന്നത്തെ വീഡിയോ കാണാനായി. 
ഞാൻ കട പൂട്ടി ഇറങ്ങുന്നത്... 
ആഹാ! എന്നെ വീഡിയോയിൽ കണ്ടപ്പോൾ ഒരു കൗതുകം. സമയത്തിലൂടെ പിന്നോക്കം സഞ്ചരിച്ച പ്രതീതി.
പിന്നെ ഞാനയാളുടെ അടുത്തേക്ക് ചെന്ന് നില്ക്കുന്നത്...
കൈ നീട്ടിയിട്ട് പിൻവലിക്കുന്നത്...
ഭാഗ്യം! അയാളെ തൊടാതിരുന്നത്! എന്റെ മകളുടെ ഭാഗ്യം.
‘ഒന്ന്‌ റിവൈൻഡ് ചെയ്തെ..’ ശരിക്കുമുള്ള അധികാരശബ്ദം കേട്ടു.
വിഷ്ണു പിന്നെയും ചില ബട്ടണുകളമർത്തി.
‘ങാ...അവിടെ നിർത്ത്’
ഇപ്പോൾ വീഡിയോയിൽ ആ മനുഷ്യൻ നടന്ന് വരുന്നത് കാണാം. 
എവിടെ കുപ്പി? ഞാൻ അയാളുടെ കൈയ്യിലേക്ക് ശ്രദ്ധിച്ചു നോക്കി. ഇല്ല...അയാളുടെ പക്കൽ ഒരു കുപ്പിയുമില്ല. അയാൾ കൈ വീശി നടന്നു വരികയാണ്‌. കാലിടറുന്നില്ല. ഒരു സാധാരണക്കാരൻ. സാധാരണ പോലെ നടന്നു പോകുന്നു. അത്ര മാത്രം.
ഒരു മിന്നായം അയാളുടെ അടുത്തു കൂടി പാഞ്ഞു പോയത് കണ്ടു. പിന്നെ കാണുന്നത് അയാൾ റോഡിൽ കിടക്കുന്നതാണ്‌. എന്താണത്? എനിക്ക് മനസ്സിലായില്ല. പോലീസുകാരൻ സശ്രദ്ധം മോണിറ്ററിലേക്ക് തന്നെ നോക്കി ഇരിക്കുകയാണ്‌. ഒന്നും തന്നെ മിണ്ടുന്നില്ല. വിഷ്ണുവിന്റെ മുഴുവൻ ശ്രദ്ധയും അതിലേക്ക് തന്നെ.
ആ മിന്നായം...അത് ഒരു വാഹനം പോലെ തോന്നി. കാറാണോ ജീപ്പാണോ?...തിരിച്ചറിയാൻ പറ്റുന്നില്ല.
തൊട്ടടുത്ത നിമിഷം ഒരു ശബ്ദം കേട്ടു. വാഹനം ബ്രേക്കിടുന്ന ശബ്ദം പോലെ തോന്നിച്ചു അത്.
ഞാൻ വീണു കിടക്കുന്ന രൂപത്തിന്റെ നേർക്ക് തന്നെ നോക്കി നിന്നു. അയാൾ ഒന്ന് പുളയുന്നത് കണ്ടു. പിന്നെ നിശ്ചലമായി. ബോധം പോയത് പോലെ തോന്നി. ഒരു ചെറുപ്പക്കാരൻ ഓടി വരുന്നത് കണ്ടു. മുഖം വ്യക്തമല്ല എന്നാൽ അയാളുടെ ആംഗ്യചലനങ്ങളിൽ നിന്നും പരിഭ്രാന്തനാണെന്ന് വ്യക്തം. അവന്റെ കൈയ്യിൽ ഒരു കുപ്പിയുണ്ടായിരുന്നു. കിടക്കുന്നയാളുടെ അടുത്ത് ചെന്ന് നോക്കുന്നതും അവന്റെ കൈയ്യിലെ കുപ്പി താഴെ വീണ്‌ പൊട്ടുന്നതും കാണാനായി. അവൻ തലയിൽ കൈയ്യും വെച്ച് നില്ക്കുകയാണ്‌. അവിടേക്ക് മറ്റൊരു ചെറുപ്പക്കാരൻ ഓടി വരുന്നത് കണ്ടു. ആദ്യം വന്ന ചെറുപ്പക്കാരൻ എന്തൊക്കെയോ പറയുന്നുണ്ട്. രണ്ടാമൻ ഒന്നാമനെ ബലം പ്രയോഗിച്ച് തിരികെ വലിച്ചു കൊണ്ട് പോകുന്നതും കണ്ടു.
ഞങ്ങൾ മൂന്ന് പേരും ശ്വാസമടക്കി പിടിച്ച് ഇരുന്നു.
അല്പനേരം കഴിഞ്ഞ് അത് വഴി ഒന്ന് രണ്ട് വാഹനങ്ങൾ കൂടി പാഞ്ഞു പോകുന്നത് കണ്ടു. ഒരു കാർ അയാൾ വീണു കിടക്കുന്നതിനടുത്തേക്ക് വന്ന് വേഗം കുറച്ച് ഒരു നിമിഷം നില്ക്കുന്നത് കണ്ടു. കാറിൽ നിന്നും ആരും ഇറങ്ങിയതായി തോന്നിയില്ല. ഉടൻ തന്നെ കാറ്‌ മുന്നോട്ട് പോവുകയും ചെയ്തു.
ഞങ്ങൾ വീഡിയോയിൽ നിന്നും കണ്ണെടുത്തില്ല.
അതാ...അവിടേക്ക് ഞാൻ ചെല്ലുന്നു...
അയാളുടെ സമീപം ചെന്ന് നിന്ന് സൂക്ഷിച്ചു നോക്കുന്നു... 
നീട്ടിയ കൈ പിൻവലിച്ച് പതിയെ തിരിഞ്ഞു നടക്കുന്നു...

ഞാൻ ദീർഘമായി നിശ്വസിച്ചു. വിഷ്ണു എന്റെ നേർക്ക് നോക്കി. ഒരു കുറ്റവാളിയെ നോക്കുന്നത് പോലെ. ആ നോട്ടത്തിൽ പതിവ് സൗഹാർദ്ദമോ, ബഹുമാനമോ, വിധേയത്വമോ കണ്ടില്ല.
എന്നെ എന്തിനാ ഇങ്ങനെ നോക്കുന്നത്? 
നീ ആണേലും ഞാൻ ചെയ്തതല്ലെ ചെയ്യൂ? 
ആരോ വെള്ളമടിച്ച് കിടക്കുന്നെന്നല്ലെ ഞാൻ വിചാരിച്ചത്? 
അവന്റെ മുഖത്ത് നോക്കി അങ്ങനെയൊക്കെ ചോദിക്കണമെന്ന് തോന്നി.

അല്ല, ഇനി ആ മനുഷ്യൻ അപകടത്തിൽ പെട്ട് കിടക്കുകയാണെന്ന് മനസ്സിലാക്കിയിരുന്നെങ്കിൽ നിങ്ങൾ എന്തു ചെയ്യുമായിരുന്നു? ആരോ ഉള്ളിലിരുന്ന് ദുർബ്ബലമായ ശബ്ദത്തിൽ ചോദിച്ചു. 

മൂന്ന് പേരാണ്‌ മറുപടി പറഞ്ഞത്.
ചിലപ്പോൾ...ഞാൻ ഫോണിൽ പോലീസിനെയോ ആംബുലൻസിനെയോ വിളിച്ചേനെ...
ചിലപ്പോൾ...അടുത്ത് നിമിഷം ആ വഴി വന്ന ഏതെങ്കിലും വാഹനത്തിന്‌ നേർക്ക് കൈ നീട്ടി നിർത്തിച്ചേനെ...
ചിലപ്പോൾ...എന്തിന്‌ വെറുതെ ഇതിലൊക്കെ ഇടപെട്ട്...
ആ മൂന്നാമൻ പറഞ്ഞത് എന്റെ ശബ്ദത്തിലായിരുന്നു...

‘ങാ...ഇത് ക്ലിയയറല്ലല്ലൊ...എന്നാലും ഈ വീഡിയോ വേണം...ചിലപ്പോൾ ലാബിലുള്ളവർക്ക് എന്തെങ്കിലും കണ്ടുപിടിക്കാൻ പറ്റിയെന്ന് വരും..‘
എന്നോട് ചോദിച്ചിട്ട് പ്രയോജനമൊന്നുമില്ലെന്ന് മനസ്സിലാക്കിയിട്ടെന്നോണം പോലീസുകാരൻ മുഖം തിരിച്ച് വിഷ്ണുവിനോട് ചോദിച്ചു,
’ഇവിടെ...അടുത്ത് വേറെ ഏതൊക്കെ കടേലാ സിസിടിവി ക്യാമറ വെച്ചിട്ടുള്ളത്? നിനക്കറിയാമോ?‘
വിഷ്ണു എന്തോ ആലോചിക്കുന്നതും മറുപടി പറയുന്നതും കണ്ടു. ഒന്നും ഞാൻ കേട്ടില്ല. എന്റെ ശ്രദ്ധ വഴിതെറ്റി പോയിരുന്നു.

ഞാൻ വീണുകിടന്ന മനുഷ്യന്റെ മുഖം ഓർത്തെടുക്കാനുള്ള ശ്രമത്തിലായിരുന്നു. അയാൾ കമഴ്ന്നല്ലെ കിടന്നത് പിന്നെങ്ങനെ കാണാനാവും? താടിയും മുടിയുമൊക്കെ നരച്ചിരുന്നു. അല്പം പ്രായമുള്ള മനുഷ്യൻ തന്നെ. എന്റെ താടിയും മുടിയും ഞാൻ ഡൈ ചെയ്തതാണ്‌. അല്ലായിരുന്നെങ്കിൽ ഒരുപക്ഷെ എന്നെ കാണാനും അതു പോലെ ഉണ്ടാവുമായിരുന്നില്ലെ?
രാത്രി തിരികെ വീട്ടിലേക്ക് പോകുമ്പോൾ എന്നെയും ഒരു വണ്ടി വന്ന് ഇടിക്കാവുന്നതെ ഉള്ളൂ. ഞാൻ അത് പോലെ കിടക്കുകയും ചെയ്യുമായിരുന്നു. ആരെങ്കിലും വന്ന് ഒന്നെടുത്ത് ആശുപത്രിയിലാക്കണമെന്ന് പാതി ബോധത്തിൽ ആഗ്രഹിച്ച് കൊണ്ട്, മനസ്സിൽ ഉറക്കെ...ശബ്ദമില്ലാതെ...നിലവിളിച്ച് കൊണ്ട് കിടക്കുമായിരുന്നു..

ഒരുപക്ഷെ ഞാൻ ആ സമയത്ത് ഒന്ന് ഫോൺ ചെയ്ത് പറഞ്ഞിരുന്നെങ്കിൽ... 
അയാൾക്കും വീട്ടിൽ ആരെങ്കിലുമൊക്കെ കാത്തിരിക്കാനുണ്ടാവും. അവരിപ്പോൾ...

പോലീസുകാരനെഴുന്നേറ്റ്‌ കടയുടെ പുറത്തേക്ക് നടന്നു. പിന്നാലെ വിഷ്ണുവും. ഞാൻ തല കുനിച്ചു നിന്നു. അവൻ എന്തൊക്കെയോ പോലീസുകാരനോട് പറയുന്നുണ്ട്. പുറത്തിറങ്ങി ഏതൊക്കെയോ കടയുടെ നേർക്ക് കൈ ചൂണ്ടുന്നുണ്ട്.

ഞാൻ കസേരയിൽ തളർന്ന്, മുഖം കുനിച്ച് ഇരുന്നു. ഇന്ന് നേരത്തെ വീട്ടിലേക്ക് പോകണമെന്നായിരുന്നു തീരുമാനം. പക്ഷെ...എനിക്ക് ഇന്ന് ഒരിടത്തേക്കും പോകാൻ തോന്നുന്നില്ല. തിരികെ വീട്ടിലേക്ക് പോലും. എല്ലാം ഒരിക്കൽ കൂടി ഓർത്തെടുക്കാൻ ശ്രമിച്ചു. അയാളുടെ അടുത്ത് ചെന്നു നോക്കുമ്പോൾ...അയാൾ ശ്വാസമെടുക്കുന്നത് കണ്ടതല്ലെ? അതോ...വെറുതെ തോന്നിയതാണോ? ആരുമെന്നോട് അതേക്കുറിച്ച് ഒന്നും ചോദിച്ചില്ല...ഇത് വരെ..
ഇല്ല...ആ മനുഷ്യന്‌ ശ്വാസമില്ലായിരുന്നു...
എനിക്കുറപ്പാണ്‌...ശ്വാസമില്ലായിരുന്നു...
ഇല്ലായിരുന്നു...

Post a Comment