Please use Firefox Browser for a good reading experience

Sunday 11 November 2012

ഇനി പറയാനുള്ളത്‌..

എന്റെ പ്രാണനോട്‌

ഉടലിൻ ഉടുപ്പുനീയൂരിയെറിഞ്ഞാരു-
മറിയാത്തിടത്തേക്ക്‌ മറയുന്ന നേരം,
മറക്കാതെ കൊണ്ടു പോയീടണം നീയെന്റെ,
കനലുപോലെരിയുന്ന പ്രണയത്തിന്നോർമ്മകൾ..
------------------------------------------------------
തമ്പുരാനോട്‌

ഒരു പക്ഷെ ഞാനിങ്ങു ജനിച്ചുവെന്നാകിൽ,
മടക്കിത്തരേണമെൻ പ്രണയത്തിന്നോർമ്മകൾ..
------------------------------------------------------
എന്നോട്‌

കണ്ടെത്തും ഞാന്റെ പ്രാണന്റെ പകുതിയെ
മണ്ണിലോ മരുവിലോ എവിടെയെന്നാകിലും..
അന്നു ഞാൻ വീണ്ടുമെൻ പ്രണയത്തിന്നഗ്നിയാൽ,
കൊളുത്തിടും നിന്നുള്ളിൽ മുജ്ജന്മ പ്രേമം..

Post a Comment

Tuesday 6 November 2012

വെളിച്ചത്തിന്റെ കൈ


ഞാൻ സുന്ദരിയായിരുന്നു. ഇന്നും സുന്ദരിയാണ്‌. എനിക്ക്‌ പ്രണയമുണ്ടായിരുന്നു. ഇന്നും പ്രണയിക്കുന്നു. എനിക്കൊന്നിലധികം പേരുകളുണ്ട്‌. അവ ഞാൻ അവസരോചിതമായി ഉപയോഗിക്കാറുണ്ട്‌. എനിക്ക്‌ താമസിക്കാനിടമില്ല. എന്നാലെനിക്കെവിടെയും താമസിക്കാൻ കഴിയും. ഞാനൊരു കടങ്കഥയല്ല. ഞാൻ..വെറും..വെറുമൊരു മനുഷ്യസ്ത്രീ മാത്രം. അസ്ഥികൂടത്തിനു മുകളിൽ ഉറപ്പിച്ച മാംസപേശികളും, അവയെ വരിഞ്ഞു ചുറ്റിയ ഞരമ്പുകളും അവയുടെയുള്ളിൽ ഒഴുകുന്ന ചുവന്ന ദ്രാവകവും..എല്ലാറ്റിനും പുറമെ കൊഴുപ്പും, ചർമ്മവും, നഖങ്ങളും, മുടിനാരുകളും.. എന്നെ നിർമ്മിച്ചിരിക്കുന്നത്‌ ഈ വക പദാർത്ഥങ്ങൾ കൊണ്ടാണ്‌. നിങ്ങളുടേതു പോലെ തന്നെ. ഏതാണ്ടെല്ലാം നിങ്ങളുടേതു പോലെ..നിങ്ങളിൽ നിന്നെന്നെ..അല്ലെങ്കിൽ എന്നിൽ നിന്ന് നിങ്ങളെ വ്യത്യസ്തമാക്കുന്നത്‌ രണ്ടു കാര്യങ്ങൾ മാത്രം - എന്റെ ചിന്തകളും എന്റെ പ്രവൃത്തികളും. അവ വ്യത്യസ്തങ്ങളല്ലായിരുന്നെങ്കിൽ, ഞാനും നിങ്ങളും തമ്മിൽ എന്തു വ്യത്യാസമാണെന്നുള്ളതെന്ന് വൃഥാ വിചാരിച്ച്‌, ആശങ്കപ്പെട്ട്‌, പേരറിയാത്ത ഒരു മാനസിക അസ്വാസ്ഥ്യം അനുഭവിക്കേണ്ടി വന്നേനെ!.

എനിക്ക്‌ പ്രണയിക്കാൻ കഴിയും എന്ന് സ്വയം ബോധ്യപ്പെട്ടത്‌ ഒൻപതാം വയസ്സിലായിരുന്നു. എന്നാൽ 'പ്രണയിക്കാതെ പ്രണയിക്കുക' എന്നതിന്റെയർത്ഥം മനസ്സിലാക്കാൻ പിന്നേയും വർഷങ്ങളെടുത്തു. എന്നെ പ്രണയിച്ചവരെ ഞാൻ നിരാശരാക്കിയില്ല. ഞാനത്‌ കൊടുത്തു കൊണ്ടിരുന്നു. പ്രണയം ഒരുറവ പോലെ എന്റെയുള്ളിൽ നിന്ന് പൊട്ടി പുറപ്പെട്ടു കൊണ്ടിരുന്നു. ഒരിക്കലും വറ്റാത്ത ഒരുറവ പോലെ. പ്രണയത്തിനെ ഒരക്ഷയ പാത്രമാവുകയായിരുന്നു ഞാൻ. ചിലർ എന്റെ പ്രണയം തേടിയത്‌ എന്റെ ശരീരത്തിലൂടെയായിരുന്നു. ചിലർ എന്റെ മനസ്സിലൂടെയും. രണ്ടു വ്യത്യസ്ത മാർഗ്ഗങ്ങൾ. വ്യത്യസ്ത രീതികൾ. അവരുടെ സന്തോഷത്തിലും സംതൃപ്തിയിലും ഞാനാന്ദം കണ്ടെത്തി. അവരെന്നെ ആനന്ദിപ്പിക്കാൻ കറൻസിനോട്ടുകൾ കൊണ്ടു മൂടി. ചെറുതും വലുതുമായ സമ്മാനങ്ങൾ എന്റെ കാൽക്കൽ വെച്ചു.

എന്നെ തേടി വന്നവരെ തിരിച്ചറിയാനെളുപ്പമായിരുന്നു. ആത്മവിശ്വാസം കുറഞ്ഞ, ഉള്ളിൽ വേദനകളും നഷ്ടബോധവും ചുമക്കുന്നവർ. അവരോട്‌ എങ്ങനെയാണ്‌ സഹതാപം തോന്നാതിരിക്കുക?. ലോകം എത്ര ചെറുതാണെന്നും, ഇവിടെ ജീവിതം എത്ര അർത്ഥശൂന്യമാണെന്നും എനിക്കവരോട്‌ വേദാന്തം പറയാൻ താത്പറയമുണ്ടായിരുന്നില്ല. കാരണം ആ ഒരു അറിവ്‌ തന്നെ അർത്ഥശൂന്യമാണെന്ന തിരിച്ചറിവ്‌ തന്നെ!.

ഒരു ഇരുട്ടിൽ വെച്ചാണ്‌ ഞാനയാളെ കണ്ടുമുട്ടുന്നത്‌. നര നിറഞ്ഞ താടി ഉണ്ടായിരുന്നയാൾക്ക്‌. എല്ലാമുപേക്ഷിച്ചയാളെന്ന് സ്വയം ബോധ്യപ്പെടുത്താൻ പരാജയപ്പെട്ടെതു കൊണ്ടോ, അയാൾ മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ ഉതകും വിധം ആ പ്രത്യേക നിറമുള്ള വസ്ത്രമാണ്‌ ധരിച്ചിരുന്നത്‌. അയാൾ ക്ഷീണിതനാണെന്ന് ആദ്യ ദർശനത്തിൽ തന്നെ ബോധ്യമായി. മാത്രമല്ല, അയാൾ  പ്രണയ പരവശനല്ലെന്നും, പ്രണയ രഹിതനാണെന്നും എനിക്ക്‌ മനസ്സിലായി. ഒരു വാക്ക്‌ പോലും അയാൾ ഉരിയാടിയില്ല. മറ്റൊന്നുമല്ല, അയാൾ നിദ്രയിൽ അഭയം പ്രാപിച്ച സമയമായിരുന്നു അത്‌. ആരും നിദ്ര സ്വീകരിക്കുന്നില്ല. നിദ്ര ആരേയും തേടി വരുന്നുമില്ല. എല്ലാവരും നിദ്ര തേടി പോവുകയാണ്‌. നിദ്രയിൽ അഭയം പ്രാപിക്കുകയാണ്‌. കണ്ണുകളിറുക്കിയടച്ച്‌, സ്വയം ഇരുട്ട്‌ സൃഷ്ടിച്ച്‌, ഇരുട്ടിൽ മറഞ്ഞ്‌, ഒതുങ്ങി, പതുങ്ങി..വെളിച്ചത്തിലും ഇരുട്ട്‌ സൃഷ്ടിക്കാൻ കഴിയുക. അത്‌ അഭിനന്ദിക്കപ്പെടേണ്ട കഴിവ്‌ തന്നെ. ഞാനയാൾ ഉണരുന്നതും കാത്ത്‌ അടുത്തിരുന്നു. ചിലപ്പോൾ കൗതുകം ഒരു കാരണമാകാറുണ്ട്‌. പലതും കൗതുകത്തിൽ നിന്നാണാരംഭിക്കുന്നതെന്ന് ഞാനെന്റെ കൗമാരപ്രായത്തിൽ ഏതോ ഒരു ഘട്ടത്തിൽ മനസ്സിലാക്കിയിരുന്നു. കൗതുകത്തിൽ നിന്ന് പലവഴികൾ പിരിഞ്ഞു പോകുന്നു. ഏതു വഴിയിലൂടെ സഞ്ചരിച്ചാലും അപ്രതീക്ഷിതമായ ചില കാര്യങ്ങൾ പ്രതീക്ഷിക്കാം. പ്രതീക്ഷിക്കാവുന്ന ഒരേയൊരു കാര്യം അപ്രതീക്ഷിതമായ കാര്യങ്ങൾ എന്നതു തന്നെ വിചിത്രമായ കാര്യമല്ലേ?. ചിലപ്പോൾ ഈ ചിന്ത പോലും വിചിത്രമാകും. ദിവാസ്വപ്നങ്ങളിലൂടെയാണ്‌ ഞാൻ വിചിത്രമായ ചിന്തകളിലേക്ക്‌ പ്രവേശിക്കുന്നത്‌. വിചിത്രമായ ചിന്തകളാണ്‌ എല്ലാപേരുടേയും ജീവിതം വൈവിധ്യം കൊണ്ട്‌ നിറയ്ക്കുന്നത്‌.

ഉറക്കത്തിലയാൾ ഞരങ്ങുകയും, പലവട്ടം തിരിഞ്ഞും മറിഞ്ഞും കിടക്കുകയും ചെയ്യുന്നത്‌ കണ്ണിമയ്ക്കാതെ ഞാൻ നോക്കിയിരുന്നു. പരിശീലനം കൊണ്ട്‌ സ്വയം സാധിച്ചെടുത്ത കഴിവാണത്‌. ഇരുട്ടിൽ കണ്ണടയ്ക്കാതെ, നിദ്രയെ മാറ്റി നിർത്തുന്ന ആ സിദ്ധി എന്നെ ഒരു പാട്‌ സഹായിച്ചിട്ടുണ്ട്‌, എന്റെ പ്രണയദാന പ്രവൃത്തിയിൽ..

അയാളും ഞാനും ഒരു പാലത്തിനു താഴെയായിരുന്നു. പാലത്തിന്റെ വലിയ തൂണുകളിലൊന്നിൽ അയാളൊരു തുണിക്കെട്ട്‌ ചാരിവെച്ചിരുന്നു. അതിൽ തല ചായ്ച്ചായിരുന്നു കിടന്നുറങ്ങിയിരുന്നത്‌. വളരെ സൗകര്യ പ്രദമായ ഒരു നിലയിലായിരുന്നു കിടപ്പ്‌. പകൽ സമയങ്ങളിൽ ഇടവേളകൾ കണ്ടെത്തിയാണ്‌ ഞാനുറങ്ങുക. അതു കൊണ്ട്‌ ഇരുട്ടിൽ കുറച്ചധികനേരം കണ്ണു തുറന്നു വെയ്ക്കുവാനെനിക്ക്‌ കഴിയും. പരിശീലനം കൊണ്ട്‌ എന്തും സാധ്യമാണെന്ന് ചെറുപ്പത്തിലാരോ പറഞ്ഞത്‌ പ്രാവർത്തികമാക്കാനെനിക്ക്‌ സാധിച്ചു. ഏതിരുട്ടിലും വെളിച്ചത്തിന്റെ നേരിയ കണികകൾ ബാക്കിയുണ്ടാവും. അതു കണ്ടെത്തുക ഒരു കഴിവാണ്‌. ആ കഴിവും ഞാൻ നേടിയിരുന്നു.

പാലത്തിനു മുകളിലൂടെ ഭാരമേറിയ ഏതോ ഒരു വാഹനം ചീറി പാഞ്ഞു പോയി. ആരേയും ഗൗനിക്കാതെ, നിശ്ശബ്ദതയെ വെല്ലുവിളിക്കും പോലെ ഉച്ചത്തിലൊരു ഹോൺ മുഴക്കിയാണത്‌ പോയത്‌. അത്‌ ധാർഷ്ട്യത്തിന്റെ ശബ്ദമായിരുന്നു.

ഉറക്കം മുറിഞ്ഞ്‌ അയാൾ കണ്ണു തുറന്നു നോക്കി. ഭയം മുഴുവനും ആ കണ്ണുകളിൽ ആവാഹിച്ചിരുന്നയാൾ. ഒരു പക്ഷെ ആ ശബ്ദത്തേക്കാൾ മുറുക്കി ചുവപ്പിച്ച ചുണ്ടുകളും, ചുവന്ന മൂക്കുത്തിയും, നെറ്റിയിൽ പതിപ്പിച്ച വലിയ ചുവന്ന പൊട്ടും കൊണ്ടലങ്കൃതമായ എന്റെ മുഖം അയാളെ ഭയപ്പെടുത്തിയിട്ടുണ്ടാവണം.

'എന്താ?' കണ്ണിമയ്ക്കാതെയുള്ള അയാളുടെ ചോദ്യത്തിൽ ഉറക്കത്തിന്റെ ആലസ്യമുണ്ടായിരുന്നില്ല. ഭയം മാത്രം. എന്റെ നേർക്ക്‌ നോക്കുന്ന പലരിലും ഞാനിതേ ഭാവം കണ്ടിട്ടുണ്ട്‌. എന്നെയും ഭയക്കാൻ ചിലർ!
'ഏയ്‌! ഒന്നുമില്ല..' സ്വാഭാവികമായ ചിരി നിറച്ച്‌ ഞാൻ മറുപടി പറഞ്ഞു.

ഒന്നും മിണ്ടിയില്ല അയാൾ. ശ്രമപ്പെട്ട്‌ എഴുന്നേറ്റിരുന്നു. തൂണിൽ ചാരിയിരുന്ന് കാലുകൾ മുന്നോട്ട്‌ നീട്ടി വെച്ച്‌ എന്നേ നോക്കി. അയാളുടെ മുഖത്ത്‌ വീണ്ടും ക്ഷീണം നിറഞ്ഞിരിക്കുന്നു. ഭയം പാടെ മാഞ്ഞു പോയിരിക്കുന്നു.
'നീയെന്താ ഇവിടെ?'
സൗഹൃദം സ്ഫുരിക്കുന്ന ശബ്ദം. അപരിചിത്വം തീരെയില്ല. ഒരു സുഹൃത്തിനോടെന്ന പോലെയാണ്‌ ചോദിക്കുന്നത്‌. അയാൾക്ക്‌ ഞാൻ എങ്ങനെയുള്ള ആളെന്നു മനസ്സിലായില്ല? - ഞാൻ സംശയിച്ചു. എന്റെ വസ്ത്രധാരണവും, മുഖത്തെ ചമയങ്ങളും കണ്ട്‌ ഞാനാരാണെന്ന് മനസ്സിലാക്കാൻ അധികമാർക്കും ബുദ്ധിമുട്ടേണ്ടി വന്നിട്ടില്ലല്ലോ. എന്നെ പോലെ എത്ര പേരുണ്ടാവണം ഈ നഗരത്തിൽ, ഈ തെരുവുകളിൽ..ഇതു പോലെ ഭാരമേറിയ വാഹനങ്ങൾ കുതിച്ചു പായുന്ന പാലങ്ങൾക്കടിയിൽ?
ചോദ്യത്തിനു മറുപടി പറയാതെ ഞാൻ മറുചോദ്യമെറിഞ്ഞു.
'നിങ്ങളെന്താ ഇവിടെ?'
'ഞാനിവിടെ പെട്ടു പോയതാണ്‌. എങ്ങനെയോ..വരുന്ന വഴി..' അതു പറഞ്ഞ്‌ ചുറ്റും നോക്കുന്നതു കണ്ടു. അയാൾ രാത്രിയിൽ ഇവിടെ എത്തിപ്പെട്ടതാണ്‌.
'ഞാനും പെട്ടു പോയതാണ്‌..എങ്ങനെയോ..'
എന്റെ മറുപടി കേട്ടയാൾ എന്നെ തന്നെ കുറച്ചു നേരം സൂക്ഷിച്ചു നോക്കിയിരുന്നു. എങ്ങനെയാണ്‌ രണ്ടുപേരുടെയും ചോദ്യത്തിനു ഒരേ ഉത്തരം വന്നതെന്നയാൾ അതിശയിച്ചിട്ടുണ്ടാവും.
അയാൾ തുടർന്നു.
'ഞാനൊരു യാത്രയിലാണ്‌..എങ്ങോട്ടോ..'
'ഞാൻ എങ്ങോട്ടും പോകുന്നില്ല.പക്ഷെ എല്ലാരും എന്നെ തേടി വരും!' കുസൃതിയോടെ ഞാൻ പറഞ്ഞു.
തുടർന്നയാൾ സംസാരത്തിൽ താത്പര്യം കാണിച്ചില്ല.
കുറച്ചു നേരം അയാളെ തന്നെ നോക്കിയിരുന്ന ശേഷം ദയയോടെ ചോദിച്ചു,
'വിശക്കുന്നോ?'
അയാൾ എന്തു പറയണം എന്നാലോചിക്കുകയാണ്‌. വിശപ്പുണ്ടോ എന്നാരെങ്കിലും ആലോചിക്കുമോ?! അതെന്തു പാടാണ്‌!. എനിക്കു ചിരി വന്നു. പക്ഷെ ചിരിച്ചില്ല. അയാൾ വിശന്നിരിക്കുകയാണെങ്കിലോ?. വിശക്കുന്നവന്റെ മുൻപിൽ ചിരിക്കുന്നവരല്ലേ അധികം പേരും? അവർക്ക്‌ വിശപ്പും ഒരു വലിയ തമാശയാണ്‌. വിശപ്പറിയാത്തവർ. അവരിൽ ഭൂരിപക്ഷം പേർക്കും കൊതിയാണ്‌, ആർത്തിയാണ്‌. അവരെങ്ങനെ വിശപ്പറിയും?

'എന്താ ഞാൻ തന്നാൽ കഴിക്കൂല്ലേ?. ഞാനയാളെ പ്രകോപിപ്പിക്കാൻ ശ്രമിച്ചു. രാത്രി ഉറക്കം നഷ്ടപ്പെട്ടിരിക്കുന്ന ഒരാളോട്‌ ഇങ്ങനെ തന്നെ പെരുമാറണം!. പക്ഷെ ഞാൻ കൗതുകത്തിൽ ആകൃഷ്ടയായി പോയി. ഒരോ നിമിഷവും ശരിക്കും ആസ്വദിച്ചു ജീവിക്കുന്ന ഒരുവളാണ്‌ ഞാൻ. ചോദ്യങ്ങൾ എന്റെ വിനോദത്തിന്റെ ഭാഗമാണ്‌. ഇതു പോലെയെത്രയെത്ര ചോദ്യങ്ങൾ!. യുക്തിക്ക്‌ നിരക്കാത്ത ഉത്തരങ്ങൾ!. ചിലപ്പോൾ തോന്നും, യുക്തിക്കു നിരക്കാത്ത വിചാരങ്ങൾ പങ്കു വെയ്ക്കാനാരുമില്ലാത്തതാവണം പലരുടേയും ദുഃഖത്തിനു കാരണമെന്ന്. യുക്തിയുള്ളവർ എന്റെ അടുക്കലേക്ക്‌ വരേണ്ട കാര്യമില്ലല്ലോ!.
'നിങ്ങളെന്തിനാ യാത്ര പോകുന്നത്‌?'.
ഞാൻ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടിരുന്നു.
എനിക്ക്‌ ഉത്തരങ്ങളൊന്നും ലഭിച്ചില്ലെങ്കിൽ കൂടിയും.
അയാളിപ്പോൾ ആലോചിച്ചു തുടങ്ങി.
അതിതൊക്കെയാവണം എന്നു ഞാനൂഹിച്ചു.
'ഒഴിവാക്കാനാവാത്ത യാത്രയാണോ?'
'യാത്രയുടെ ലക്ഷ്യമെന്താണ്‌?'
'തിരിച്ചു വരവുണ്ടാകുമോ?'

അയാൾ അതൊന്നുമല്ല ആലോചിച്ചതെന്ന് പിന്നീട്‌ ചോദിച്ച ചോദ്യം കേട്ടപ്പോൾ മനസ്സിലായി.
'നിനക്കുറക്കം വരുന്നില്ലേ?'
'ഉം ഉം..എനിക്ക്‌..ഒറ്റയ്ക്കുറങ്ങാൻ പറ്റില്ല!' ഞാൻ വീണ്ടും കുസൃതി അഭിനയിച്ചു.
അയാളുടെ അടുത്ത പ്രതികരണം എന്നെ ശരിക്കും ഞെട്ടിച്ചു. അതിങ്ങനെയായിരുന്നു.
'എന്നാലെന്റെ കൂടെ കിടന്നോ!'
എന്തോ സഹായം വാഗ്ദാനം ചെയ്യുന്നതു പോലെയോ, ദയ കാട്ടുന്നതു പോലെയായിരുന്നു അയാളുടെ സ്വരം.
ഞാനയാളുടെ അടുക്കലേക്ക്‌ നീങ്ങി അയാളുടെ കാലിനു സമീപം കിടന്നു. വാഗ്ദാനം തന്നതല്ലേ?
അയാളെന്റെ തലയിൽ മൃദുവായി തലോടി തുടങ്ങി. എന്റെ കണ്ണുകൾ നിറയുന്നത്‌ ഞാനറിയുന്നുണ്ടായിരുന്നില്ല. വർഷങ്ങൾക്ക്‌ മുൻപ്‌ ഇതു പോലെ എന്നെ ഒരാൾ തലോടിയിരുന്നു. ആ കൈ മുറുക്കെ പിടിച്ചു മാത്രമേ ഞാനുറങ്ങുമായിരുന്നുള്ളൂ.

ഞാൻ ചെറുതാവുകയും, എന്റെ മനസ്സ്‌ ഒരു നിമിഷം ശൂന്യമാവുകയും ചെയ്തു. ഞാൻ കണ്ണുകളിറുക്കിയടച്ചു. വർഷങ്ങൾക്ക്‌ ശേഷം ഒരിക്കൽ കൂടി ഇരുട്ടിന്റെ സുഖം ഞാനറിഞ്ഞു. വർഷങ്ങൾക്ക്‌ മുൻപ്‌ നഷ്ടപ്പെട്ടതെനിക്ക്‌ തിരിച്ചു കിട്ടുകയായിരുന്നു. എനിക്ക്‌ വിതുമ്പാതിരിക്കാനാവുമായിരുന്നില്ല. ഒരു നിമിഷം അയാൾ തലോടുന്നത്‌ നിർത്തി. പിന്നെ വീണ്ടുമന്റെ ശിരസ്സിൽ തലോടി തുടങ്ങി.
എനിക്കുറങ്ങാൻ കൊതിയായി.
ഉറക്കമെന്നെ തേടി വരും മുൻപെ, ഞാനുറക്കത്തെ തേടിപ്പിടിച്ചിരുന്നെങ്കിൽ എന്നാശിച്ചു, ആത്മാർത്ഥമായി.

ആലോചനകൾ എപ്പോഴോ എന്നെ വിട്ടൊഴിഞ്ഞു. ഞാൻ ദൈവത്തിനെ പോലെയുറങ്ങി.

സ്വപ്നങ്ങളിലൂടെ ഞാൻ സഞ്ചരിച്ചു. സ്വപ്നങ്ങളിൽ വന്നത്‌ മുഴുവനും അപരിചിതരായിരുന്നു. തികച്ചും അപരിചിതർ മാത്രം. ഞാൻ പരിചയപ്പെട്ട, പേരറിയാത്ത അപരിചിതർ. അവരുടെ സ്നേഹം, അവരുടെ സമ്മാനങ്ങൾ..എന്റെ സന്തോഷം..ഞാനും എന്റെ കൊച്ചു കൊച്ചു സന്തോഷങ്ങളും..

ഞാനുണരുമ്പോൾ അയാൾ ഉറങ്ങിയിരുന്നു. എങ്കിലും അയാളുടെ കൈത്തലം എന്റെ ശിരസ്സിൽ വിശ്രമിക്കുന്നുണ്ടായിരുന്നു.
ഇനിയെന്റെ ഊഴം. ഞാനയാളെ എന്റെ സാരിത്തുമ്പ്‌ കൊണ്ട്‌ വീശിത്തണുപ്പിച്ചു. എനിക്കതല്ലേ ചെയ്യാനാകൂ? തണുപ്പ്‌ പകരാനും, ചൂട്‌ പകരാനും ഒരേ പോലെ കഴിവുള്ള ഒരേയൊരു സൃഷ്ടി മനുഷ്യനല്ലേ?

മറ്റൊരു നീണ്ട ഹോൺ ശബ്ദം കേട്ടാണ്‌ അയാളുണർന്നത്‌. ഉണർന്ന് ചുറ്റും നോക്കിയിരുന്നു. നേരം പുലരാറായിരുന്നപ്പോൾ. ഇടയ്ക്ക്‌ എന്നെ നോക്കി ചിരിച്ചു. എന്താ എന്നോടൊന്നും മിണ്ടാത്തതെന്ന് എനിക്കാധിയായി. ഇനി പകൽ വെളിച്ചത്തിൽ കണ്ടതു കൊണ്ടാവുമോ?
'എന്നെ വെറുപ്പാണോ?' എനിക്കാ ചോദ്യം തടയാൻ കഴിഞ്ഞില്ല.
'രണ്ടും മനസ്സിലായില്ല' അയാൾ ചിരിച്ചു കൊണ്ട്‌ പറഞ്ഞു.
അയാൾ പറഞ്ഞത്‌ കേട്ട്‌ എനിക്കും ഒന്നും മനസ്സിലായില്ല.
'എന്ത്‌ രണ്ടും?'

'എന്നോട്‌ എന്നു പറഞ്ഞാൽ നീയാരാണ്‌?'
'വെറുപ്പെന്ന് പറഞ്ഞാൽ എന്താണ്‌?'

ഞാൻ ശരിക്കും കുഴങ്ങി പോയി. എത്ര നിസ്സാരമായ ചോദ്യങ്ങൾ. ചോദ്യങ്ങൾ ചോദിക്കാനെത്ര എളുപ്പമാണ്‌!.

'എന്റെ കയ്യിലുള്ളതല്ലേ എനിക്ക്‌ തരാൻ പറ്റൂ?' ആ ചോദ്യവും കൂട്ടിച്ചേർത്ത ശേഷം മുകളിൽ വൈദ്യുതി പായുന്ന കമ്പികളിൽ ഇരിക്കുന്ന പക്ഷികളെ സാകൂതം നോക്കിയിരുന്നു.

ശരിയാണ്‌. അയാൾ പറഞ്ഞത്‌ ശരിയാണ്‌. ഒരോരുത്തർക്കും ഉള്ളതല്ലേ കൊടുക്കാൻ കഴിയൂ? ഞാൻ പ്രേമം കൊടുക്കുന്നതു പോലെ. പക്ഷെ ഞാൻ ദാനം ചെയ്യുന്നില്ലല്ലോ..ചിലർക്കെങ്കിലും..ഞാൻ പ്രേമം വിൽക്കുകയാണ്‌. വിലയിട്ട്‌ വിൽക്കുന്നു. പ്രണയത്തിനു വില പറയുന്നത്‌ ജീവനു വില പറയുന്നത്‌ പോലെയാണ്‌. എത്ര വലിയ തമാശയാണത്‌!.

എന്റെ ആലോചനകൾ അയാൾ എങ്ങനെയോ മനാസ്സിലാക്കിയെന്നു തോന്നുന്നു..
'നിനക്കുള്ളതല്ലേ നിനക്ക്‌ കൊടുക്കാൻ പറ്റൂ അല്ലേ?'
'ഉം..' ഞാൻ തലകുനിച്ചു.
'പക്ഷെ നിനക്കുള്ളത്‌ എന്തൊക്കെയാണെന്ന് നിനക്കറിയില്ലല്ലോ!'
മനസ്സിലായില്ല..
'നിന്റെ കൈവശമുള്ളത്‌ എന്തെന്ന് നീയറിയണം'.
ചിലതിനു കാലദൈർഘ്യമുണ്ടാവും, ചിലതിനതുണ്ടാവില്ല..ചിലതിന്‌..അളവുണ്ടാവും, ചിലതിനളവുണ്ടാവുകയില്ല..'
അയാൾ മൗനത്തെകൂട്ട്‌ പിടിച്ച്‌ അനങ്ങാതെ ഇരുന്നു.

ഒരു ദീർഘ നിശ്വാസത്തിനു ശേഷം,
'സമയമില്ല..' എന്നു പറഞ്ഞെഴുന്നേറ്റു.
പുകമഞ്ഞു മാറിയിരുന്നില്ലയപ്പോൾ. രോമത്തൊപ്പിയണിഞ്ഞ്‌, കൈ വീശി വേഗത്തിൽ നടക്കുന്നവർ വഴികളിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയതേയുള്ളൂ.
വീണ്ടും ഞാൻ ഒറ്റയ്ക്കാവുന്നു.. ആൾക്കൂട്ടത്തിൽ ഒറ്റയ്ക്കാവുന്നതെത്ര അസഹ്യമാണ്‌. എന്റെ ദയനീയമായ നോട്ടം ഒരപേക്ഷയായിരുന്നു.
അയാളെന്റെ നേർക്ക്‌ കൈ നീട്ടി.
വെളിച്ചം എന്റെ നേർക്ക്‌ നീണ്ടു വരുന്നതു പോലെയായിരുന്നു അത്‌.
ഇരുണ്ട നിറമുള്ള കൈയുയർത്തി ഞാൻ വെളിച്ചത്തിനെ തൊട്ടു.

അക്ഷയ പാത്രം തുറന്നു. ഉറവ വറ്റാത്ത പ്രണയം..ഞാൻ പോലുമറിയാതെ പ്രണയം പ്രവഹിച്ചു തുടങ്ങി. ഞാൻ വെളിച്ചത്തിന്റെ കൈ പിടിച്ച്‌ പുകമഞ്ഞിലൂടെയിറങ്ങി നടന്നു..എന്റെ നിയോഗത്തിലേക്ക്‌..

62,445

Post a Comment