Please use Firefox Browser for a good reading experience

Monday 19 October 2020

മനുഷ്യനാണത്രേ...


ചപ്രു - അങ്ങനെയായിരുന്നു ഞങ്ങളെല്ലാം അവനെ വിളിച്ചിരുന്നത്. സത്യത്തിൽ അതല്ല അവന്റെ ശരിക്കുള്ള പേര്‌. എന്നാൽ അതല്ലെന്നും പറയാൻ പറ്റില്ല. ചപ്രത്തലയനായ അവനെ ഞങ്ങൾ, സുഹൃത്തുക്കളെല്ലാമിട്ട ഓമനപ്പേരാണ്‌ ചപ്രു. ലോകത്തിൽ എല്ലാത്തിനോടും പ്രതിഷേധം പ്രകടിപ്പിക്കാനെന്നമട്ടിൽ അവന്റെ മുടി മുള്ളൻപന്നിയുടേത് പോലെ സദാ കൂർത്തു നിന്നിരുന്നു. പ്രതിഷേധത്തിന്‌ ഒരു ചിഹ്നമുണ്ടാവുകയാണെങ്കിൽ അതിനേറ്റവും യോഗ്യത മുള്ളൻപന്നിക്ക് തന്നെയാണ്‌. ഒരു സംശയവുമില്ല. ചപ്രു രൂപം കൊണ്ടു തന്നെ വ്യത്യസ്തനായിരുന്നു. അല്പം പതിഞ്ഞ മൂക്കും, മുള്ളൻപന്നിമുടിയും, ചുളിഞ്ഞ പുരികവുമൊക്കെയായി അവന്‌ ഒരു പ്രതിനായകന്റെ രൂപമായിരുന്നു ഉണ്ടായിരുന്നത്. ജന്മനാ കിട്ടിയത് അവൻ വെറുതെ പാഴാക്കി കളഞ്ഞതുമില്ല. നല്ലോണം മുതലാക്കിയിരുന്നു. ഒന്നിനേം പേടിയില്ലാത്ത, ആരേം വകവെയ്ക്കാത്ത പ്രകൃതം. അതായിരുന്നു അവൻ. സ്കൂളിൽ അവൻ കുരുത്തക്കേടുകൾ കാട്ടുമ്പോൾ, അടിക്കുന്ന മാഷിനെ കൂർത്തനോട്ടം കൊണ്ടവൻ കുത്തിക്കീറുന്നത് പലവട്ടം ഞാൻ കണ്ടിട്ടുണ്ട്. അരിശം തീർക്കാൻ മൂന്ന് അടി എന്ന പരിധി വിട്ട് മാഷ്‌ അവനെ ഏഴും എട്ടും തവണ ചൂരൽ കൊണ്ട് പ്രഹരിക്കുന്നതും കണ്ടിട്ടുണ്ട്. വേറെ ഏതു കുട്ടിയാണെങ്കിലും മൂന്നാമത്തെ അടിയിൽ കരഞ്ഞു തുടങ്ങിയിരിക്കും. എന്നാൽ ചപ്രു അതിനെയൊക്കെ അതിജീവിച്ച് ഏട്ടാമത്തെ അടിയിലും ഒരു പുളച്ചിലും കാണിക്കാതെ മാഷിനെ കണ്ണു കൊണ്ട് കൊരുത്ത് ഉത്തരത്തിൽ പൊക്കിപ്പിടിച്ച് നില്ക്കും. 

അവൻ ഒരു സാധാരണക്കാരനായിരുന്നില്ല എന്നു സ്ഥാപിക്കാൻ ഇനിയുമുണ്ട് എന്റെ പക്കൽ കഥകൾ. സ്കൂളിനടുത്തുള്ള കുളത്തിലെ മീനുകൾ, അവനൊരു പ്രത്യേക ഈണത്തിൽ ശബ്ദമുണ്ടാക്കുമ്പോൾ അവന്റെയടുത്തേക്ക് നീന്തി വരുമായിരുന്നു! ചുണ്ടുകൾക്കിടയിൽ നാവ് വളച്ചു വെച്ചാണ്‌ അവനാ ശബ്ദം സൃഷ്ടിക്കുക. അവനോടതൊന്ന് പഠിപ്പിച്ചുതരാൻ ഞാനടക്കം പലരും കെഞ്ചി പിന്നാലെ നടന്നിട്ടുണ്ട്, നാരങ്ങാമിഠായി കൊടുത്ത് പ്രലോഭിപ്പിച്ചിട്ടുണ്ട്, ഉച്ചക്ക് കഴിക്കാൻ തന്നു വിടുന്ന പുഴുങ്ങിയ മുട്ട സമ്മാനിച്ചിട്ടു പോലുമുണ്ട്. എന്നാൽ അവനെ പോലെ ആ ശബ്ദം പുറപ്പെടുവിക്കാൻ ആർക്കുമായില്ല. ഞങ്ങൾ ശബ്ദമുണ്ടാക്കാൻ കഷ്ടപ്പെടുമ്പോൾ, ‘ഇതൊന്നും നിനക്കൊന്നും പറ്റില്ലെടാ’ എന്ന പുച്ഛഭാവത്തിൽ അവൻ ഞങ്ങളെ നോക്കി ഇരിക്കും. മീനുകൾ ഞങ്ങളുടെ കാലടിശബ്ദം കേട്ടാൽ തന്നെ ഓടിയൊളിക്കും എന്ന സ്ഥിതിയായി. ശബ്ദം കേട്ട് ചെവി പൊത്തിക്കൊണ്ട് നീന്തിമറയുന്ന മീനുകളെ ഞങ്ങൾ സങ്കൽപ്പിച്ചു.
‘മീനുകൾക്കൊന്നും ചെവിയില്ലെടാ’
ചപ്രു ഞങ്ങളെ പുച്ഛഭാവത്തിൽ തിരുത്തി. ഇതൊക്കെ അവന്‌ എങ്ങനെ അറിയാമെന്ന് ഞങ്ങൾ അത്ഭുതപ്പെട്ടു. പുസ്തകത്തിലെ ഒരു വരി പോലും അവൻ ഓർത്തുവെയ്ക്കുന്നത് കണ്ടിട്ടില്ല. ക്ലാസ്സിൽ കവിത ചൊല്ലാൻ പറഞ്ഞാൽ അവൻ ആദ്യത്തെ വരി പറഞ്ഞിട്ട് മുകളിലേക്ക് കണ്ണും തുറന്ന് പിടിച്ച്, വായും പൊളിച്ച് നില്ക്കും. എന്നാൽ സിനിമാപ്പാട്ടുകളുടെ വരികൾ അവന്‌ ഹൃദയസ്ഥമായിരുന്നു!
‘പഠിക്കാനുള്ള പദ്യം സിനിമേല്‌ ചേർത്താലെന്താ?’
‘സിനിമാ പാട്ട് പഠിച്ചാലെന്താ കൊഴപ്പം?’
ഈ മാതിരി ചോദ്യങ്ങൾ ചോദിക്കാൻ ചപ്രൂനു മാത്രേ പറ്റൂ!

ഒരിക്കൽ അവനൊരു പാമ്പിനേം പിടിച്ചോണ്ട് എന്റെ വീട്ടിലേക്ക് വന്നു! അമ്മ അവനെ ഓടിച്ചു വിട്ടു. ഞങ്ങളൊക്കെ ബഹളം വെച്ചോണ്ട് അവന്റെ പിന്നാലെ ഓടി. 
‘നീ തൊട്ട് നോക്ക്. ഇത് കടിക്കൂല്ല’
അന്നാണാദ്യമായും അവസാനമായും ഞാനൊരു പാമ്പിനെ തൊടുന്നത്. മെഴുമെഴാന്ന്...അതിന്റെ വാല്‌ എന്റെ ഉള്ളംകൈയ്യിൽ കിടന്നിഴഞ്ഞു. ജീവന്റെ തുണ്ട് കൈയ്യിലിരുന്ന് ഇഴഞ്ഞപ്പോൾ എന്റെ ആറാമിന്ദ്രിയം തുറന്നു പോവുമോ എന്ന് സംശയിച്ചു. പക്ഷെ അങ്ങനെ ഒരപകടവും സംഭവിച്ചില്ല. അവൻ ഒറ്റൊരുത്തൻ കാരണമാണ്‌ നാനാവിധ ജീവികളെ തൊടാനുള്ള ഭാഗ്യം ചുറ്റുവട്ടത്തുള്ള പിള്ളേർക്കൊക്കെ കിട്ടിയത്. പട്ടി, പൂച്ച, എലി, തവള, അട്ട, പല്ലി, പാറ്റ, ഓന്ത്, പുഴു, ആട്, പ്രാവ്, മൈന, കുയില്‌, കാക്കക്കുഞ്ഞ്, അണ്ണാൻ, ആമ, കുളക്കോഴി അങ്ങനെ ചുറ്റുവട്ടത്ത് കാണുന്നതിനെയൊക്കെ തൊട്ടു. മീനുകളുടെ എണ്ണം അതിലും കൂടുതൽ വരും. തൊട്ടതിന്റെയൊക്കെ ഒരു പട്ടിക തയ്യാറാക്കിയാൽ ഏതാണ്ട് എല്ലാത്തിനും നേർക്ക് അവന്റെ പേര്‌ കടപ്പാടായി എഴുതി വെയ്ക്കേണ്ടി വരും. പഴുതാര, തേള്‌ തുടങ്ങിയ ‘ഭീകര’ ജീവികളെ വരെ തൊട്ടിട്ടുണ്ട് എന്ന് എനിക്ക് അഭിമാനപൂർവ്വം അവകാശപ്പെടാനാവും.

ചപ്രൂനെ കുറിച്ചോർക്കുമ്പോൾ പിന്നെ കാണുന്നത് സമരം എന്നും പറഞ്ഞ് സ്കൂളിൽ ഒരു കൊടിയും പിടിച്ച് ഒരു ചെറിയ സംഘത്തിനു മുന്നിൽ അവൻ നടക്കുന്നതാണ്‌. അവന്റെ മുള്ളൻപന്നിമുടിയുടെ കൂർപ്പ് കുറച്ച് കൂടി കൂർത്തിരുന്നു അക്കാലത്ത്. അവന്റെ ശബ്ദം കനത്തിരുന്നു. അവന്റെ ധീരശബ്ദം സ്കൂൾ കെട്ടിടത്തിന്റെ ചുവരുകളിൽ ഇപ്പോഴും പ്രതിധ്വനിക്കുന്നുണ്ടാവണം. ഊർജ്ജം നശിപ്പിക്കാനാവില്ല എന്നല്ലെ പഠിച്ചത്? അവന്റെ കൈയ്യിലിരുന്ന കൊടിയുടെ നിറം ഇപ്പോഴുമോർമ്മയുണ്ട്. 
‘നീ ഏതു പാർട്ടിയാടാ?’
പ്രധാനധ്യാപകൻ ചൂരൽത്തുമ്പ് വിറപ്പിച്ച് കൊണ്ട് അലറിയ ശബ്ദം ഇപ്പോഴുമവിടെ മോക്ഷം കിട്ടാതെ അലയുന്നുണ്ടാവും.
‘എനിക്കൊരു പാർട്ടിയുമില്ല’ അവനും അന്ന് തിരിച്ചതുപോലെ തന്നെ അലറി.
അതു സത്യമായിരുന്നു. ഏതോ സിനിമാപോസ്റ്ററിൽ കണ്ടതു പോലെ ഒരു കൊടി ഉണ്ടാക്കിയെടുത്തതായിരുന്നു അവൻ. സമരം ചെയ്യണമെങ്കിൽ കൊടി വേണമെന്ന് എങ്ങനെയോ അവൻ ധരിച്ചു പോയി. അന്ന് കല്ലേറുണ്ടായി, സ്കൂളിലെ മണി കെട്ടിയ ചരട്‌ ആരോ പൊട്ടിച്ചു, പെമ്പിള്ളേര്‌ കരഞ്ഞും നിലവിളിച്ചും ചിതറിയോടി. അതിന്റെയൊക്കെ ഇടയിൽ അക്ഷോഭ്യനായി, ഏതോ ടാബ്ലോ കഥാപാത്രം പോലെ ചപ്രു സ്കൂൾഗ്രൗണ്ടിന്റെ ഒത്തനടുവിൽ കൊടിയും കുത്തി തലയുയർത്തി നിന്നു.
എന്തായിരുന്നു സമരത്തിനു കാരണം? 
മർദ്ദനം!
മൂന്നടി അടിക്കുന്ന അധ്യാപകനു പറ്റിയ ഒരു കൈപ്പിഴ. ദുഷ്ടന്റെ മൂന്നാമത്തെ അടിയിൽ ഒരു പെങ്കൊച്ചിന്റെ കാല്‌ പൊട്ടി ചോര വന്നു. ദുഷ്ടനെ പുറത്താക്കണം. അല്ലെങ്കിൽ സമരം ശക്തമാക്കും എന്നായി ചപ്രു. പിന്നെ ദിവസങ്ങൾക്കകം എന്താ സംഭവിക്കുന്നതെന്നറിയുന്നതിനു മുൻപ് ഏതോ ചില കൂട്ടർ വന്നു. അവരും കൊടിയും കൊണ്ടാ വന്നത്. സമരം വിജയമായി. ചപ്രു നേതാവും. എല്ലാം കണ്ണടച്ചു തുറക്കുന്ന നേരത്ത്. 
‘നീ ഒരു ഭയങ്കര സംഭവാടാ’ എന്ന മട്ടിൽ ഞങ്ങളെല്ലാം അവനെ നോക്കി.
‘അതൊക്കെ നീയൊക്കെ പറയാതെ തന്നെ എനിക്കറിയാം’ എന്ന മട്ടിൽ ചപ്രു ഞങ്ങളെ തിരിച്ചും.

പ്രകടനവും പ്രതിഷേധവും പരാതിയുമൊക്കെയായി അവൻ നെഞ്ചു വിരിച്ചു നടന്നു. നല്ല മസിലുണ്ടായിരുന്നു അവന്‌. ‘കപ്പ കഴിച്ചാൽ മതിയെടാ’ - മസിലു വരാൻ അവൻ പറഞ്ഞു തന്നതാണ്‌. ശരിയായിരിക്കണം. കപ്പേം ചതച്ച ഉള്ളീം മുളകും ഉപ്പും കൂട്ടി അവൻ കഴിക്കണ കണ്ടാൽ കൊതിയാവും. ‘എടുത്തു കഴിയെടാ’ അവൻ പാത്രം ഞങ്ങളുടെ നേർക്ക് നീട്ടിപ്പിടിക്കും. മസിലു വരാൻ ഞങ്ങളും ഒന്ന് രണ്ടു കഷ്ണങ്ങൾ കഴിക്കും. പക്ഷെ അവന്റേതു പോലെ മസിലു വന്നില്ല. അന്നത്തെ സമരത്തിൽ അവൻ ജയിച്ചെങ്കിലും പരീക്ഷകൾ അവനോട് പ്രതികാരം ചെയ്തു. ചുവന്ന മഷി കൊണ്ട് അവന്റെ പേര്‌ നീക്കം ചെയ്യപ്പെട്ടു. ഞങ്ങൾ കോളേജുകളിൽ ചേർന്നപ്പോൾ അവൻ വെള്ളത്തിൽ വീണ എണ്ണ പോലെ ഒരിടത്തും തൊടാതെ പൊങ്ങിക്കിടന്നു.

സകലതിനോടും പ്രതിഷേധിച്ച്, പ്രതിരോധം തീർത്ത് അവൻ ജീവിതം തുടർന്നു. ഞങ്ങൾ വലിയ കോളേജ് പുസ്തകങ്ങൾ ചുമന്നപ്പോൾ അവൻ കോടാലിയും, പിക്കാസും, മൺവെട്ടിയും, മണ്ണു നിറച്ച കുട്ടയുമൊക്കെ ചുമന്നു. 
‘നിനക്ക് പഠിക്കണ്ടേടാ?’
‘നീയൊക്കെ പഠിക്കയല്ലെ?... എല്ലാരും കൂടെ പഠിച്ചിട്ട് എന്തു ചെയ്യാനാ?’
അതു പറയുമ്പോൾ അവൻ മീശ കൂർപ്പിച്ചു. ഞങ്ങളുടേത് അണ്ണാൻ വാലിൻതുമ്പത്തെ രോമം പോലെ നേർത്തിരുന്നപ്പോൾ അവന്റേത് നല്ല പിരിച്ചകയറിന്റെ ബലമുള്ളതായിരുന്നു. അവന്റെ മീശരോമങ്ങൾ അവന്റെ തലമുടിയുമായി ഐക്യദാർഢ്യം പ്രഖ്യാപിച്ച പോലെ തെറിച്ചു നിന്നിരുന്നു. അവൻ മീശ കൊണ്ടും ലോകത്തെ പ്രതിരോധിക്കുകയാണെന്നു തോന്നി.

പ്രതിരോധത്തിന്റെ ശക്തി കൊണ്ടോ, ആരേയും കൂസാത്തത് കൊണ്ടോ, ആർക്കും ഒന്നും അടിയറ വെയ്ക്കാൻ തയ്യാറാകാത്തത് കൊണ്ടോ, അവൻ പെണ്ണു കെട്ടിയില്ല. ഇടയ്ക്കിടെ അവൻ ചില ജാഥകൾക്ക് പോവും. അടിപിടി ഉണ്ടാക്കും. അടിപിടി അവനു വേണ്ടി ഉണ്ടാവുന്നതാണോ, അവൻ അടിപിടിക്ക് വേണ്ടി ഉണ്ടായതാണോ എന്ന സംശയം തോന്നിപ്പിക്കുന്ന രീതിയിലായിരുന്നു കാര്യങ്ങൾ. മെരുങ്ങാൻ തയ്യാറാകാത്തത് കൊണ്ടാവും അവൻ ഒരു പാർട്ടിയിലും ചേർന്നില്ല. കുറേ നാൾ കഴിഞ്ഞപ്പോൾ അവൻ കൊടിപിടിക്കുന്നതും, ജാഥകൾക്ക് പോവുന്നതുമൊക്കെ നിർത്തി സ്വതന്ത്രനായി നടന്നു. എന്റെ കഴുത്തിൽ അപ്പോഴേക്കും നെഞ്ചിടിപ്പ് എണ്ണുന്ന കുഴൽ കയറി കഴിഞ്ഞിരുന്നു. ഔദ്യോഗിക ആഭരണം. അഭിമാനത്തോടെ ഞാൻ അതണിഞ്ഞു നടന്നു.
‘കൊള്ളാം. സൂക്കേടുമായി വരുന്ന ഒരുത്തരുടേം കൈയ്യീന്ന് ഒന്നും വാങ്ങരുത്’ ചപ്രു എന്റെ തോളിൽ തട്ടി പറഞ്ഞു.
‘നീ ഈ ബീഡിവലി ഒന്ന് കുറയ്ക്ക്’ പറയാൻ അർഹത പുതുതായി ലഭിച്ചവന്റെ ആത്മവിശ്വാസത്തോടെ ഞാൻ പറഞ്ഞു.
‘ഉം...’ അമർത്തി മൂളി അവൻ എന്നെ നോക്കി ചിരിച്ചു. സ്കൂളിൽ വെച്ച് അപൂർവ്വമായി അവൻ ചിരിക്കുമായിരുന്നു. അതേ ചിരി ആയിരുന്നു അത്. ഒരളവുകോലും കൊണ്ടും അളന്നെടുക്കാനാവാത്ത ചിരി. അന്നൊരു കാര്യം ശ്രദ്ധിച്ചു, അവൻ വലിച്ചിരുന്ന ബീഡിപ്പുകയുടെ മണത്തേക്കാൾ എന്റെ മൂക്കിലേക്ക് കയറി വന്നത് അവന്റെ മേത്തേന്ന് ഉയർന്ന മണ്ണ്‌ മണമായിരുന്നു.

ചപ്രു പിന്നേം വളർന്നു. ഞങ്ങൾക്കൊപ്പം. കാലത്തിനൊപ്പം. മനുഷ്യന്റെ വളർച്ച മരണം വരെ എന്നാണെനിക്ക് തോന്നിയിട്ടുള്ളത്. ചിലർ മനസ്സ് കൊണ്ട്, ചിലർ ശരീരം കൊണ്ട്. പക്ഷെ എന്തായാലും വളർച്ച നിരന്തരമായി സംഭവിക്കുന്നുണ്ട്. സത്യം.

ഞാൻ പെണ്ണു കെട്ടി. പതിവുപോലെ പെണ്ണു കെട്ടിച്ചു എന്നു പറയാം. ‘എനിക്ക് ഭോഗിക്കാൻ ഒരു പെണ്ണു വേണം’ എന്നു പച്ചക്ക് പറയാൻ പറ്റില്ലല്ലോ! പക്ഷെ എന്റെ നിവൃത്തികേട് മനസ്സിലാക്കി വീട്ടുകാരെനിക്ക് ഒരു പെണ്ണിനെ പിടിച്ചു തന്നു. ഞാൻ ഭോഗിച്ചു, പിന്നെ പ്രേമിച്ചു, പിന്നെ സ്നേഹിച്ചു. കുട്ടികളുണ്ടായി. അവരെ കൊഞ്ചിച്ചു, ലാളിച്ചു, സ്നേഹിച്ചു. ഒരോ ഘട്ടത്തിലും തോന്നി ‘ഇതാണ്‌ ജീവിതം’ എന്ന്. പിന്നീട് തോന്നി, ‘ഇത്രയുമേ ഉള്ളൂ ജീവിതം’ എന്ന്. ഇടയ്ക്കിടെ ഞാൻ ചപ്രുവിനെ കുറിച്ചും ഓർത്തു. അവൻ പെണ്ണു കെട്ടിയില്ലല്ലോ. അവനു ഈ സുഖമൊന്നും അറിയണ്ടേ? അവനു പെണ്ണിന്റെ ശരീരം പകരുന്ന ചൂടറിയണ്ടേ? കുഞ്ഞുങ്ങൾ പരുക്കൻ കവിളിൽ ഉമ്മ വെയ്ക്കുമ്പോൾ ഉണ്ടാവുന്ന അനുഭൂതി അനുഭവിക്കണ്ടേ? ‘ഇതാണ്‌ ജീവിതം’ എന്ന് അവൻ എപ്പോഴെങ്കിലും പറഞ്ഞിരിക്കുമോ?

ചപ്രു എല്ലാം ചെയ്യുമായിരുന്നു. എല്ലാ പണിയും. എന്തും. കുളത്തില്‌ വീണു മരിച്ച പെൺകുട്ടിയുടെ ജഡം മുങ്ങിയെടുത്തത് ചപ്രു ആയിരുന്നു. കുഞ്ഞിയമ്മയുടെ പശു ചത്തപ്പോൾ അതിനെ കുഴിച്ചിട്ടത് ചപ്രു ആയിരുന്നു. പ്രഭാകരേട്ടന്റെ മകൻ സുജിത്തിനെ പാമ്പു കടിച്ചപ്പോൾ തോളത്തിട്ട് ഓടിയതും ചപ്രു. എവിടേയും ചപ്രു. എല്ലായിടത്തും ചപ്രു. ദൈവത്തിനെ പോലെ! പക്ഷെ നേരിൽ കാണാമെന്നു മാത്രം. അവന്റെ വിയർപ്പ്പാട പിടിച്ച മേത്ത് തൊട്ടു നോക്കാം. അവന്റെ അടുത്ത് നില്ക്കുമ്പോൾ മണ്ണ്‌ മണക്കും. ചിലപ്പോൾ അതാവണം ദൈവത്തിന്റെ മണം.

വർഷങ്ങൾ പിന്നെയും മുൻപോട്ട് പോയി. ചപ്രു വലിച്ചിരുന്ന കൈവണ്ടി പോലെ തന്നെ. ഇടയ്ക്ക് കയറ്റം കയറിയും, ഇടയ്ക്ക് ഇറക്കമിറങ്ങിയും എന്റെ ജീവിതവും മുന്നോട്ട് പോയി. ആയിടയ്ക്കാണ്‌ പള്ളിക്കര ഔസേപ്പിന്റെ വീട്ടിൽ മരണം നടന്നത്. അവിടെ പണിക്ക് നില്ക്കണ ഒരു വേലക്കാരി കൊച്ച്, ഒരു തമിഴത്തി പെണ്ണ്‌, കണ്ണും തുറിച്ച്, നാവും കടിച്ചു പിടിച്ച്, മേല്‌ മുഴുവൻ മാന്തിപ്പൊളിച്ച് പേരമരത്തിൽ തൂങ്ങിയാടുന്നത് എല്ലാരും കണ്ടത്. ആ കാഴ്ച്ച ഭീകരമായിരുന്നു. പോലീസും വന്നു, പോലീസ് പട്ടിയും വന്നു. പെങ്കൊച്ചിന്റെ അമ്മ വന്ന് മൂടിയിട്ട മൃതശരീരം നോക്കി വലിയ വായിൽ കരഞ്ഞു നിലവിളിച്ചു. ആ നിലവിളി ഇപ്പോഴും ആ പേരമരത്തിൽ തൂങ്ങി നിൽപ്പുണ്ടാവും. ചപ്രു ഔസേപ്പിന്റെ വീട്ടിൽ തെങ്ങിനു തടമെടുക്കാനും, ഇളിച്ച മോന്തയുള്ള കറുത്ത കാറ്‌ കഴുകാനും പോകാറുണ്ടായിരുന്നു. പെങ്കൊച്ച് പേരമരത്തിൽ കേറി പോവുന്നതിനു തലേന്നും ചപ്രു അവളെ കണ്ടതാ. ഒരാഴ്ച്ച കഴിഞ്ഞപ്പോൾ പോലീസിന്റെ വരവ് നിന്നു. തമിഴ് പെണ്ണിന്റെ അമ്മയെ പിന്നീട് അവിടെങ്ങും കാണുകയുണ്ടായില്ല. കുറച്ച് ദിവസങ്ങൾ കഴിഞ്ഞ് ഒരു വെളുപ്പാൻകാലത്ത്, ഇളിച്ച മോന്തയുള്ള കാറിന്റെ അകത്ത് ഔസേപ്പ് മുറിഞ്ഞ കഴുത്തുമായി കിടന്നു. ചപ്രു നേരിട്ടാണ്‌ സ്റ്റേഷനിൽ പോയത്. എന്താ, എങ്ങനെയാ എന്നൊക്കെ അവനെ അറിയാവൂ. ഞാൻ കോയമ്പത്തൂര്‌ പോയി വന്നപ്പൊഴേക്കും ഒക്കെ കഴിഞ്ഞു. എന്റെ ഭാര്യ, ‘ചപ്രു ഇങ്ങനെ ചെയ്യൂന്ന് വിചാരിച്ചതേയില്ല’ എന്നു പറഞ്ഞു. ‘പിന്നെ എങ്ങനെ ചെയ്യൂന്നാ വിചാരിച്ചത്?’ എനിക്ക് അങ്ങനെ തിരിച്ചു ചോദിക്കണമെന്നുണ്ടായിരുന്നു. 

കാലം പിന്നേം ഉരുണ്ടു, എന്റെ മാരുതി കാറ്‌ പോകുന്നത് പോലെ. നാട്‌ നിറയെ കടകളായി. വഴികളായ വഴികളൊക്കെ ടാറിട്ടു പുതപ്പിച്ചു. ഔസേപ്പിന്റെ മകന്റെ രണ്ട് ബസ്സുകൾ ടാറിട്ട റോഡുകളിൽ കൂടി തേരാപാരാ ഓടി. ഗ്രാമം മേക്കപ്പിട്ട് നഗരമാവാൻ കിണഞ്ഞ് ശ്രമിച്ചു. പരിഷ്ക്കാരിപെണ്ണുങ്ങൾ പുരികത്തിലെ രോമം പറിച്ചു കളയുന്ന നിസ്സാരതയോടെ, വഴിവക്കിൽ നിന്ന മരങ്ങളൊക്കെ തണലു വേണ്ടാത്ത മനുഷ്യർ വെട്ടി മാറ്റി. ചായക്കടകൾ മോർഫ് ചെയ്ത പോലെ വലിയ ബേക്കറികളും, ഷോപ്പുകളുമൊക്കെയായി. സോഡാ വെള്ളത്തിനും നാരങ്ങാ വെള്ളത്തിനും പകരം കറുപ്പും, ചുവപ്പും, മഞ്ഞയും നിറത്തിലുള്ള വെള്ളം കുപ്പികളിൽ നിറച്ചത് മനുഷ്യര്‌ വാങ്ങി കുടിച്ചു. പഴയ നാരങ്ങാ മിഠായി ഒളിവിൽ പോയി. പകരം തിളങ്ങുന്ന ഉടുപ്പിട്ട മിഠായികൾ പെട്ടികളിൽ ഞെളിഞ്ഞിരുന്നു. തലമുടി മുകളിലേക്ക് ചീകി വെച്ച പിള്ളേർ ആ മിഠായികൾ വാങ്ങി അതിന്റെ ഉടുപ്പൂരിയെറിഞ്ഞ് നുണഞ്ഞാസ്വദിച്ചു. വഴി മുഴുക്കേയും വിവിധ നിറത്തിലുള്ള മിഠായിത്തോലുകൾ പറന്നു നടന്നു. കിണറായ കിണറൊക്കെ ഭൂമിക്കടിയിലേക്ക് ഇറങ്ങി പോയി. മനുഷ്യര്‌ തന്നെ മണ്ണിട്ട്‌ മൂടി അതൊക്കെ ഒളിപ്പിച്ചു കളഞ്ഞു എന്നു വേണം പറയാൻ. പകരം നീണ്ടകുഴലുകൾ ഭൂമിയുടെ നെഞ്ചിലേക്ക് കുത്തിയിറക്കി ഒരു സ്ട്രായിലൂടെന്ന പോലെ വെള്ളം വലിച്ചെടുത്തു. വാഹനങ്ങൾ പുക ചുമച്ചു തുപ്പി. താമസിയാതെ ഞങ്ങളും ചുമച്ചു തുടങ്ങി. എനിക്ക് അതു കൊണ്ടും ഗുണമേ ഉണ്ടായുള്ളൂ. ഒരുപാട് രോഗികൾ! മരുന്നിനു കുറിക്കുമ്പോൾ ഞാൻ ചപ്രു പറഞ്ഞതോർത്തു ‘സൂക്കേടുമായി വരുന്ന ഒരുത്തരുടേം കൈയ്യീന്ന് ഒന്നും വാങ്ങരുത്’. ഒരോ തവണയും, ചോദിച്ചും ചോദിക്കാതെയും കാശ്‌ വാങ്ങുമ്പോൾ ചപ്രുവിന്റെ ശബ്ദം എന്റെ ഉള്ളിൽ കിടന്ന് നിലവിളിച്ചു. കുറെനാൾ കഴിഞ്ഞപ്പോൾ ആ നിലവിളി ശബ്ദം നിലച്ചു. ഞാൻ ഒരു കാറ്‌ കൂടി വാങ്ങി. ഒരു കാറ്‌ കൊണ്ട് മാത്രം എനിക്ക് സമയത്തിനൊപ്പം സഞ്ചരിക്കാനാവില്ല എന്ന് തോന്നിയത് കൊണ്ടാണ്‌.

എന്റെ ക്ലിനിക്കിൽ വരുന്ന പുതിയ പിള്ളേരുടെ മുടി ഞാൻ ശ്രദ്ധിക്കാറുണ്ട്. മുകളിലേക്ക് ചകിരിനാര്‌ പോലെ ഇരിക്കുന്ന മുടി. പക്ഷെ ചപ്രുവിന്റെ മുടിയുടെ കൂർപ്പൊന്നും ആ പിള്ളേരുടെ മുടിക്കുണ്ടായിരുന്നില്ല. പിള്ളേരുടെ വിരൽനഖങ്ങൾ ഞാൻ ശ്രദ്ധിച്ചു. മണ്ണു തൊടാത്ത, മൃദുവായ വിരലുകൾ. എന്റെ വിരലുകളും മൃദുവായി കഴിഞ്ഞിരുന്നു. വിടർത്തി വെച്ച കൈക്കുള്ളിൽ കിടന്നു പുളയുന്ന പാമ്പിന്റെ വാല്‌ ഇടയ്ക്കിടെ ഞാനോർത്തു കൊണ്ടിരുന്നു. അത്രയും ജീവനുള്ളത് ഞാൻ സ്പർശിച്ചിട്ടെത്ര നാളായിട്ടുണ്ടാവും? ചപ്രുവിനെ അപ്പോഴോക്കെ ഓർത്തു. അവനെവിടെയായിരിക്കും? എന്തു ചെയ്യുവായിരിക്കും? ജയിലിൽ അവനു കപ്പ കഴിക്കാൻ കിട്ടുന്നുണ്ടാവില്ല. അവിടെ ഇപ്പോൾ ചിക്കനും ചപ്പാത്തിയൊക്കെയാണെന്നു കേട്ടു. അവന്റെ മസിലുകൾ ചുരുങ്ങി പോയിട്ടുണ്ടാവും. എനിക്കതോർത്തപ്പോൾ നല്ല വിഷമം തോന്നി.

ചില ദിവസങ്ങളിൽ പത്രം വായിക്കുന്ന സമയത്ത് മുറ്റത്ത് ഒരു മൈന വന്നിരിക്കും. ഒരൊറ്റ മൈന. ആരുമായും കൂട്ട് കൂടാത്ത ഒരു മൈന. മിക്ക നേരങ്ങളിലും മുറ്റത്ത് വന്നിരിക്കുന്നത് കാക്കകളാണ്‌. ഇവിടം മുഴുവൻ കാക്കകൾ മാത്രമാണല്ലോ എന്നപ്പോഴോക്കെ ഓർക്കും. പ്രാവും, മൈനയും, മാടത്തയും, കുയിലുമൊക്കെ എവിടെ പോയി? കാക്കകൾ കൊത്തിയോടിച്ചതാവുമോ? പണ്ട് ചപ്രുവിന്റെ കൈയ്യിലിരുന്ന പ്രാവിന്റെ മുതുകിൽ തടവിയത് ഓർത്തു. എന്തൊരു മിനുസമായിരുന്നതിന്‌! ഒരു ദിവസം ചപ്രു ഈ ഗേറ്റും തുറന്നു വരും. അവനു ഞാൻ ആ ദിവസം കപ്പ പുഴുങ്ങി കൊടുക്കും. അവനതാണല്ലോ ഇഷ്ടം. ചതച്ച ഉള്ളീം മുളകും ഉപ്പും കൂട്ടി അവനോടൊപ്പമിരുന്നു കഴിക്കും. അങ്ങനെ ചില ചെറിയ ചെറിയ സ്വപ്നങ്ങൾ. വലിയ സ്വപ്നങ്ങളുടെ കാലം കഴിഞ്ഞു. വീണ്ടും പഴയതു പോലെ ചെറിയ സ്വപ്നങ്ങൾ ഞാൻ കണ്ടു തുടങ്ങി.

വെളുത്ത സൂര്യനു താഴെ നിന്ന് പുറംപണി ചെയ്യുന്നവർ കറുത്തു. ആ കുറുത്ത മനുഷ്യർക്കെല്ലാർക്കും ചപ്രൂന്റെ ഛായയും ഭാവവും ആണെന്ന് തോന്നി. ഏ സി മുറിക്കുള്ളിലിരുന്ന് ഞാൻ വെളുത്തു. കറുത്തു പോകാതിരിക്കാൻ ഞാൻ ക്രീമുകൾ തേച്ചു. എന്നാണ്‌ എപ്പോഴാണ്‌ കറുപ്പിനോടെനിക്ക് വിരോധം തോന്നി തുടങ്ങിയത്? അറിയില്ല. വെയിലേറ്റ് കറുത്തവരും തണലേറ്റ് വെളുത്തവരും - അങ്ങനെ രണ്ടു കൂട്ടർ മാത്രമേ ഭൂമിയിൽ ഉണ്ടാവൂ.

ചപ്രുവിനെ ആരും അന്വേഷിക്കാത്തതിൽ എനിക്ക് അത്ഭുതം തോന്നി. നാട്ടിൽ അന്യസംസ്ഥാനത്ത് നിന്നും വന്നവർ നിറഞ്ഞത് കൊണ്ടാവും. അവരും നല്ലതു പോലെ അധ്വാനിക്കുന്ന കൂട്ടർ തന്നെ. അപ്പോൾ നമ്മൾ എന്തു ചെയ്യുവാണ്‌? അധ്വാനിക്കാത്തവരായി മാറിപ്പോയോ? എന്നൊക്കെ സംശയം തോന്നിത്തുടങ്ങി. ഒരു കൂട്ടർ അധ്വാനിക്കാനും മറ്റൊരു കൂട്ടർ അധ്വാനിക്കാതിരിക്കാനും. എന്നിട്ട് അധ്വാനിക്കുന്നവരെ ആക്ഷേപിക്കാൻ മുന്നിൽ നിൽക്കുന്നത് അധ്വാനിക്കാത്തവരും. എവിടെയോ എന്തോ തകരാറ്‌ സംഭവിച്ചിരിക്കുന്നു.

ഒരു ദിവസം രാത്രി ഞാനെഴുന്നേറ്റിരുന്നു. സ്വപ്നം കണ്ടിട്ടല്ല, മണ്ണിന്റെ മണം തോന്നിയിട്ട്. ദൈവത്തിന്റെ മണം! എനിക്കന്നേരം തോന്നി, ചപ്രുവിനെ അപ്പോൾ തന്നെ കാണണമെന്ന്. പിറ്റേന്ന് പകൽ തന്നെ ചപ്രുവിനെ കാണാൻ പുറപ്പെട്ടു. ഡ്രൈവർ വണ്ടിയോടിക്കുമ്പോൾ പിൻസീറ്റിൽ ചാരിയിരുന്ന് ഞാൻ ചപ്രുവിനെ കുറിച്ച് മാത്രം ഓർത്തു. എന്റെ ഭാര്യ, കുഞ്ഞുങ്ങൾ, വീട്, ക്ലിനിക്ക്, രോഗികൾ എല്ലാം ഞാൻ മറന്നു. അവന്റെ കൂർത്തമുടിമുനയിൽ തൊട്ടതോർത്തു. സ്കൂളിൽ മൈതാനമധ്യത്തിൽ സ്വയമുണ്ടാക്കിയ കൊടിയും പിടിച്ചവൻ നിവർന്ന് നില്ക്കുന്നത് കണ്ടു. പുറത്തേക്ക് നീട്ടിപ്പിടിച്ച കൈയ്യിൽ മഴത്തുള്ളി വീണപ്പോൾ, വഴുവഴുപ്പുള്ള പാമ്പിന്റെ ഉടലിൽ തൊട്ടത്ത് പോലെ ഞാൻ കൈ പിൻവലിച്ചു. ഒരു മഴത്തുള്ളിയുടെ നനവ് പോലും സഹിക്കാനാവുന്നില്ല എനിക്കിപ്പോൾ. 

ജയിൽ കെട്ടിടത്തിന്റെ കനത്ത മതിൽക്കെട്ടിനു മുന്നിൽ കാർ വന്നു നിന്നു. അകത്ത് തടവുകാർ. ഒരുതരത്തിൽ...ഞാനുമൊരു തടവുകാരനല്ലെ? ആഗ്രഹങ്ങളുടെ...ചില നേരങ്ങളിൽ അത്യാഗ്രഹങ്ങളുടെ...ചപ്രു...അവൻ ആദർശങ്ങളുടെ തടവുകാരനായിരുന്നു... ഞാൻ സന്ദർശകനായി അകത്തേക്ക് നടന്നു. അപ്പോൾ തോന്നി, ഇത്രയും വർഷങ്ങൾക്കിടയിൽ ഒരുപക്ഷെ ഞാൻ മാത്രമായിരിക്കും ചപ്രുവിനെ കാണാൻ വന്നിട്ടുണ്ടാവുകയെന്ന്. കല്ല്യാണം കഴിച്ചിരുന്നെങ്കിൽ ഒരുപക്ഷെ അവനെ കാണാൻ അവന്റെ ഭാര്യയോ മക്കളോ ചെല്ലുമായിരുന്നു. ചപ്രു ഇപ്പോ എങ്ങനെയിരിക്കും കാണാൻ? അവന്റെ മേലോട്ട് കൂർപ്പിച്ച മീശ ഇപ്പോഴും അങ്ങനെ തന്നെ ഉണ്ടാവുമോ? അതോ കാലപ്പഴക്കത്തിൽ പ്രതിരോധശക്തിയൊക്കേയും ചോർന്ന് താഴേക്ക് വളഞ്ഞു പോയിട്ടുണ്ടാവുമോ? കപ്പ കഴിച്ച് അവൻ വളർത്തിയെടുത്ത മസിലുകൾ..മണ്ണ്‌ മണമുള്ള ശരീരം...

ഓ! ചപ്രുവിന്റെ ശരിയായ പേരെന്താണ്‌? - ‘ആരേയാണ്‌ കാണേണ്ടത്?’ എന്ന് ചോദ്യം വന്നപ്പോഴാണ്‌ അതോർത്തത് തന്നെ. സ്കൂൾ ഹാജർവിളികളാണ്‌ രക്ഷിച്ചത്. ഒരു നിമിഷം പരീക്ഷിച്ചെങ്കിലും, ഓർമ്മകൾ ഒടുവിൽ അവന്റെ ശരിക്കുള്ള പേര്‌ എന്റെ നേർക്ക് നീക്കിവെച്ചു മാനം രക്ഷിച്ചു.
പോലീസുദ്യോഗസ്ഥൻ എന്നെ സംശയത്തോടെ നോക്കി ചോദിച്ചു,
‘നിങ്ങൾ അയാളുടെ ആരാണ്‌?’
ഞാൻ...അവന്റെ സുഹൃത്ത്...ബാല്യകാലസുഹൃത്ത്. ഒന്നിച്ചു ഒരേ സ്കൂളിൽ ഒരേ ബഞ്ചിൽ മുട്ടുകാലുകളുരുമിയിരുന്ന് പഠിച്ച സുഹൃത്ത്. കുറേ നല്ല വർഷങ്ങളുടെ പരിചയം മാത്രമുള്ള ഒരു സുഹൃത്ത്.
ഞാൻ സ്വയം പരിചയപ്പെടുത്തി. 
‘നിങ്ങൾ ഇപ്പോഴെന്താ വന്നത്?’
സന്ദർശനോദ്യേശ്യം...എന്തിനാണ്‌? വെറുതെ കാണാൻ. ഒരാളെ ഒരുപാട് നാൾ കാണാതിരുന്നാൽ കാണാൻ തോന്നില്ലെ? അങ്ങനെ കാണാൻ വന്നതാണ്‌. എവിടെ അവൻ? എന്താ കാണാൻ അനുവാദമില്ലെ?
ഒന്നും പറയാതെ ഞാൻ ചിരിച്ചതേയുള്ളൂ. എന്റെ മറുപടിക്ക് കാത്തുനിൽക്കാതെ അയാൾ പുസ്തകത്തിൽ നിന്നും കണ്ണെടുക്കാതെ പറഞ്ഞു,
‘നിങ്ങൾ പറയുന്ന ആൾ മൂന്ന് മാസങ്ങൾക്ക് മുൻപ് മരിച്ചു പോയി...ഹാർട്ട് അറ്റാക്ക് എന്നാണ്‌ റെക്കോർഡിൽ കാണുന്നത്’

ദൈവം മരിച്ചു. 
ഞാൻ തളർച്ചയോടെ കസേരയിൽ കുറച്ച് നേരമിരുന്നിട്ട് പതിയെ പുറത്തേക്ക് നടന്നു. അന്നാദ്യമായി ഒരു ലജ്ജയുമില്ലാതെ ഞാൻ കരഞ്ഞു, നിസ്സാരനായ, വെറുമൊരു സാധാരണ മനുഷ്യനെ പോലെ. എന്റെയുള്ളിലൊരു ചെറിയ ചെടിയുണ്ടായിരുന്നു...അതിന്റെ അവസാനത്തെ ഇലയും കൊഴിഞ്ഞു പോയതു പോലെ തോന്നി. മുള്ളു പോലെ മുടിയുള്ള എന്റെ സുഹൃത്ത്... ചപ്രു... വേവിച്ച കപ്പ നിറച്ച പാത്രം നീട്ടി ‘എടുത്ത് കഴിയെടാ’ എന്നു പറഞ്ഞ ചപ്രു...എനിക്കൊരുവട്ടമെങ്കിലും അവനെ കാണാൻ വരാമായിരുന്നു...ഞാൻ...ഞാൻ മനുഷ്യനാണത്രെ...

(‘ചപ്രു’ എന്ന പേരിൽ) അകം മാസിക ജൂൺ 2018

Post a Comment

അവറാച്ചന്‌ പറയാനുള്ളത്

 
‘അന്നാമ്മോ...’
‘എന്തോ...’
അന്നാമ്മ പതിവു പോലെ നീട്ടി വിളി കേൾക്കുന്നത് അവറാച്ചൻ കേട്ടു.
‘അന്നക്കുട്ടിയേ...’
ആ വിളി കേട്ട് അന്നാമ്മ അത്ഭുതത്തോടെ നോക്കുന്നത് അവറാച്ചൻ കണ്ടു.
‘നീ വിചാരിക്കണൊണ്ടാവും എന്നാത്തിനാ ഞാൻ അന്നക്കുട്ടീന്ന് വിളിക്കണേന്ന്...
എനിക്കിപ്പോ നിന്നെ അന്നക്കുട്ടീന്നെ വിളിക്കാൻ തോന്നണുള്ളൂ...പണ്ട് ഞാനങ്ങനെ അല്ലാരുന്നോ വിളിച്ചിരുന്നെ?...പിന്നെ അന്നാമ്മേന്നായി...വേണ്ട...അന്നക്കുട്ടിയാ നല്ലത്...ഞാനിനി അങ്ങനേ വിളിക്കൂ...’
‘എടിയേ...ഇന്നെനിക്ക് നിന്നോട് ഒത്തിരി പറയാനുണ്ട്’
അന്നാമ്മ പതിവു പോലെ ശബ്ദമുണ്ടാക്കാതെ ചിരിക്കുന്നത് കണ്ടു.
‘ഒത്തിരി...എന്നു വെച്ചാ ഒത്തിരിയൊത്തിരി...നമ്മടെ കെട്ട്‌ കഴിഞ്ഞു വന്ന രാത്രി നമ്മള്‌ വെളുക്കെ വെളുക്കെ സംസാരിച്ചോണ്ടിരുന്നില്ലെ?...അതു പോലെ...’
അവറാച്ചൻ തയ്യാറെടുത്തു. ശ്വാസമെടുത്തു. ഉമിനീരിറക്കി.
‘നീ വിചാരിക്കും ഇപ്പോ ഇതിയാന്‌ വട്ടായോന്ന്! ഇല്ല അന്നക്കുട്ടി...എനിക്ക് ഇപ്പോഴും നല്ല ബോധോണ്ട്...നിനക്കറിയാലോ...കശുമാങ്ങയിട്ട് വാറ്റിയത് കുടിച്ചാലും ഈ അവറാച്ചൻ ഇങ്ങനെ പോസ്റ്റും തൂണ്‌ പോലെ നിവർന്നു തന്നെ നില്ക്കും!’
‘നീ എന്നാത്തിനാ ചിരിക്കുന്നെ?...ഇന്ന് ഞാൻ കുടിച്ചിട്ടൊന്നുമില്ല..അല്ല...ഇപ്പോ കുടിക്കാനൊന്നും വയ്യെടി...പഴേ പോലെ...നീ വാറ്റിയതിന്റെ സ്വാദൊന്നും നമ്മടെ ജോയിയോ ജോണിയോ കൊണ്ടു വരുന്ന വരത്തൻ സാധനത്തിനില്ല!‘
അവറാച്ചൻ കണ്ണിറുക്കി.

അവറാച്ചൻ അന്നാമ്മയുടെ മുന്നിൽ മുട്ടുകുത്തി നിന്നു.
’നീ ഇങ്ങനെ നോക്കണ്ട, ഞാൻ മുട്ടുകുത്തി തന്നാ നിക്കുന്നെ...കുമ്പസാരിക്കാനൊന്നുമല്ല കേട്ടോ...പള്ളീലച്ഛന്റെ മുന്നി പോലും ഞാൻ മുട്ടുകുത്തി നിന്നിട്ടില്ല. കുമ്പസാരിക്കാനൊട്ട് തോന്നീട്ടുമില്ല...അതിന്‌ ഈ അവറാച്ചനെ കിട്ടൂല്ല! ഹല്ല പിന്നെ...‘
’പക്ഷെ എനിക്ക് നിന്നോട് ഒത്തിരി പറയാനുണ്ട്...ഒത്തിരീന്നു വെച്ചാ പണ്ടു ചന്തേല്‌ നമ്മടെ ജീപ്പിൽ കൊണ്ടോയി കപ്പ വിറ്റേച്ച് വന്ന് നിന്നെ ഞാൻ കാട്ടി തരാറില്ലെ പെട്ടി നിറയെ കാശ്! ഏതാണ്ട് അത്രേം പറയാനുണ്ട്!‘
’നീ ഇപ്പൊ വിചാരിക്കും പെട്ടെന്ന് എന്നതാ ഇച്ചായനു ഇങ്ങനൊക്കെ പറയാൻ തോന്നണേന്ന്...അല്ലെ?...ഞാൻ കണ്ടെടീ നമ്മടെ പഴേ ഏലിയേ...നിനക്ക് ഓർമ്മയില്ലെ മെലിഞ്ഞ ഏലിയാമ്മ...എലീടെ വാല്‌ പോലെ മുടിയൊള്ള...എന്ന് നീ സ്വകാര്യമായി പറയാറില്ലെ?...അവളെ...പെരുന്നാളിന്‌ പോയപ്പൊ കണ്ടതാ...അവള്‌ പിന്നേം ക്ഷീണിച്ചു. മുടിയൊക്കെ നരച്ചു...തൊലിയൊക്കെ ചുളിഞ്ഞു...ഇപ്പൊ കണ്ടാ ആരും അറിയുകേല...അമ്മാതിരി ആയി പോയി...പക്ഷെ എനിക്ക് കണ്ടയൊടൻ മനസ്സിലായി...അതങ്ങനാ...ഈ അവറാച്ചൻ ഒറ്റ തവണ കണ്ടാ...പിന്നെ മറക്കത്തില്ല...നിനക്കറിയാല്ലോ അത്?... അവളിപ്പോ വല്ല്യ പത്രാസ്സൊക്കെ ആയി പോയി. അവടെ കെട്ടിയോൻ ഒന്നു രണ്ടു വർഷം മുന്നെ പോയെന്ന്...അറ്റാക്കാരുന്നെന്ന്...പോട്ടെ...അവൾടെ ഇളയമോനിപ്പോ അമേരിക്കാലോ യൂറോപ്പിലോ എങ്ങാണ്ടാ...ആ...പേരും മറന്നു പോയി...ആ ചെക്കൻ ഇപ്പോ അവളെ അങ്ങോട്ടു കൊണ്ടു പോവാൻ എപ്പോഴും വിളിക്കുവാന്ന്...നിന്നെ കുറിച്ച് ചോദിച്ച്...ഞാനൊക്കെ പറഞ്ഞും കൊടുത്ത്...അവളൊന്നും പറഞ്ഞില്ല...ഇനി ഞാൻ ഒരു കാര്യം അങ്ങോട്ട് പറയട്ടാ?...നീ ഒന്നും വിചാരിക്കുകേലാന്ന് വിചാരിക്കുവാ... പണ്ട്‌ നീ ജോയിക്കുട്ടിയെ വയറ്റിലിട്ടോണ്ട് നടന്നില്ലെ?...അന്നേരമാണല്ലോ അവള്‌ വീട്ടില്‌ കൈസഹായത്തിന്‌ വന്നത്...എനിക്ക്...അന്ന്...അവളുമായി ചില എടപാടുകള്‌ ഒണ്ടാരുന്ന്...നീ ഇങ്ങനെ എന്നെ സൂക്ഷിച്ചു നോക്കുവൊന്നും വേണ്ട...ഞാൻ നൊണ അല്ല പറയണത്...‘
അതും പറഞ്ഞേച്ച് അവറാച്ചൻ മുഖം കുനിച്ചു.

‘നീ കേക്കണൊണ്ടാ ഞാൻ പറയണത്?’
അന്നാമ്മ മൂളുന്നത് കേട്ട് അവറാച്ചൻ പിന്നേയും പറഞ്ഞു തുടങ്ങി.
‘നീ വീട്ടിലേക്ക് പോണതിന്‌ തലേന്ന് ഞാൻ കിണറ്റുംകരേല്‌ കാല്‌ വഴുക്കി വീണില്ലെ?...അതിനു നീ കൊറെ കോഴിനെയ്യ് പൊരട്ടി തന്നില്ലെ?...നേര്‌ പറഞ്ഞാ...ഞാൻ വീണതൊന്നുമല്ലാരുന്നു...ചുമ്മാതാ...എന്നിട്ട് എന്റെ കാറല്‌ കണ്ട് പാവം നീ ഒറക്കമെളച്ച്...വയ്യാത്ത വയറും വെച്ച് കാല്‌ തിരുമ്മി തന്നു...ഒക്കെ ചുമ്മാതായിരുന്നു...എനിക്കന്ന് പാവം തോന്നീന്നത് സത്യം...പക്ഷെ ഏലിയെ ഓർത്തപ്പോ...’
‘പാവം...നീ കണ്ണും നെറച്ച് എന്നെ വിട്ടേച്ച് വീട്ടിലേക്ക് പോയില്ലെ?...ഏലിയെ എന്നെ നോക്കാൻ വിട്ട്...
നീ പോവുമ്പം ഞാനന്ന് കെടക്കേന്ന് എണ്ണീറ്റില്ല...കാല്‌ വയ്യാന്നും പറഞ്ഞ് കെടന്ന്...ഇച്ചായൻ കെടന്നോ...എണ്ണീക്കണ്ടാന്നും പറഞ്ഞ് നീ അങ്ങ് പോയി...’
‘ഇന്നെനിക്ക് കരച്ചില്‌ വരണെടീ...പാവം നീയ്...എനിക്ക് കരഞ്ഞിട്ട് കണ്ണ്‌ നീറുന്നെടീ..ഇങ്ങനെ നോക്കി നിക്കാണ്ട് ഒന്നു തൊടച്ചെങ്കിലും താടീ...’
അവറാച്ചൻ മുഖം കുനിച്ചിരുന്നു.

‘നീ അറിയാത്ത ഒന്നൂടി ഒണ്ട്...നീ വരും മുൻപേ ഏലിയേ പറഞ്ഞു വിട്ടില്ലെ?...നിന്റെ ആ പഴേ കല്ലു വെച്ച മോതിരമില്ലെ?...അത് ഞാൻ തന്നെ അവക്ക് കൊടുത്തതാ...അവൾടെ വയറ്റില്‌ കൊച്ചൊണ്ടെന്ന് പറഞ്ഞപ്പോ ഞാൻ തന്നെ എടുത്തു കൊടുത്തതാ...എന്നിട്ട് നീ വന്നപ്പോ ആ മോതിരം അവള്‌ കട്ടോണ്ട് പോയതാവും എന്നു പറഞ്ഞില്ലെ?...നിനക്ക് ഒത്തിരി ഇഷ്ടായിരുന്നില്ലെ അത്?...അതു പോലൊന്ന് നിനക്ക് വാങ്ങിത്തരാന്ന് വിചാരിച്ചതാ...പിന്നെ വിട്ടു...നീ അതൊട്ട് ചോദിച്ചതുമില്ല..അല്ലെ തന്നെ നിനക്ക് എന്നാത്തിനാ ഈ പൊന്നൊക്കെ?...നിനക്ക് അതൊന്നും ഒരുകാലത്തും പിടിക്കത്തില്ലായിരുന്നല്ലോ...‘
’ഏലി ആ കൊച്ചിനെ എന്നാ ചെയ്തെന്ന് എനിക്കറിയാമേല...സത്യായിട്ടും അറിയാമേല..ചെലപ്പോ പെറ്റു കാണും...ചെലപ്പോ കൊന്നു കളഞ്ഞു കാണും...അവളെ കണ്ടപ്പോ ഒന്നും ചോദിക്കാൻ തോന്നീല്ല...അവളൊന്നും പറഞ്ഞുമില്ല...‘
’നീ വിചാരിക്കും ഇതിനാണൊ ഈ മുട്ടുകാലേ നിന്ന് ഒക്കെ പറഞ്ഞതെന്ന്...‘
’അല്ല അന്നക്കുട്ടി...ഇനീം ഒണ്ട്...‘
അവറാച്ചൻ ഒരു ദീർഘശ്വാസമെടുത്തു.
’എനിക്കിനി പറയാനുള്ളത് നിന്റെ കൂടപ്പിറപ്പില്ലെ?...മത്തായി...അവനെ കുറിച്ചാ...അവന്റെ പെമ്പ്രോന്നൊര്‌...മോളിയില്ലെ?...അവളെ കുറിച്ചാ...‘
’നീ ഇങ്ങനെ കണ്ണും മിഴിച്ച് നോക്കണ്ട...ഒക്കേം അവന്റെ പിടിപ്പുകേടാ‘
’ഞാനും അവനും കൂടാ കുന്നേലുള്ള നൂറ്റമ്പതേക്കറിനു പണം കൂട്ടിയത്. അവനെവിടുന്നൊക്കെയോ, ആരോടൊക്കെയോ ചോദിച്ച്, എങ്ങാണ്ടുന്നോ പണം കൊണ്ടു വന്നു. മോളിയറിയാതെ അവൾടെ പേരില്‌ വാങ്ങിക്കാനാ...പക്ഷെ അതിനു മുന്നെ അവൻ ചൊരത്തില്‌ ജീപ്പ് മറിഞ്ഞ് മരിച്ചില്ലെ?...നീ വിചാരിക്കണ പോലെ അല്ല...കർത്താവാണെ എനിക്കതേല്‌ ഒരു പങ്കുമില്ല...പക്ഷെ മോളിയോട് പറയാതെ ഞാനാ തോട്ടമങ്ങ് വാങ്ങി...ഇപ്പൊ നമ്മടെ ജോയിക്കുട്ടി നോക്കണ തോട്ടം...കടക്കാര്‌ വന്ന് മോളിയെ ചീത്ത പറഞ്ഞപ്പോഴും നീ കൈയ്യയച്ചേച്ച് സഹായിക്കാൻ പറഞ്ഞപ്പോളും ഞാൻ ചെവി കൊടുത്തില്ല...നീ അന്നു മുഴുക്കേം കരച്ചിലും പിഴിച്ചിലും ആരുന്നല്ലോ...എന്നിട്ടും ഞാൻ കൊടുത്തില്ല...ഒരു നയാ പൈസ പോലും...‘

‘കൊടുക്കാരുന്നു...ഒക്കെ കൊടുക്കാരുന്നു...ഞാനത്ര ദുഷ്ടനാരുന്നൂന്ന് എനിക്കറിയാൻ മേലായിരുന്നു അന്നക്കുട്ടി...നീ അന്നു തലേ കൈയ്യും വെച്ചു കരഞ്ഞു വിളിച്ചതാ...ഞാൻ കേട്ടില്ല...കേക്കാരുന്നു...പാവം മോളി...അവള്‌ പിന്നെ കെട്ടുതാലീം വിറ്റ്, വീടും വിറ്റ് പിള്ളേരെം കൊണ്ട് പോയി...പാവങ്ങള്‌...വേണ്ടാരുന്നു...’
‘ഇക്കണ്ട സ്വത്തും പറമ്പുമൊക്കെ കൂട്ടി വെച്ചിട്ട് എന്നാത്തിനാടീ..തമ്പുരാൻ വിളിക്കുമ്പോ കൂടെ കൊണ്ടു പോവാൻ പറ്റുവോ?...നീ എന്നാ ഒന്നും മിണ്ടാത്തെ?...ഇന്നലേം ഞാൻ മത്തായീയെ കണ്ടു...കിനാവില്‌ വന്ന് കൈ കൂപ്പി പിടിച്ച് കരയുവാ...ഞാൻ എന്നാ പറയാനാ?’
അവറാച്ചൻ വീണ്ടും മുഖം കുനിച്ചിരുന്നു.

‘ഇനീം ഒണ്ടെടീ പറയാൻ...
നമ്മടെ എളെ മോള്‌...ഗ്രേസി മോള്‌...അവൾടെ പൊറകെ ഒരുത്തൻ നടന്നില്ലെ?...അവനെ ഞാനാ നമ്മടെ പിള്ളേരെ വിട്ട് തല്ലിച്ചെ...അവന്റെ വീട് കത്തിക്കും എന്നു പറഞ്ഞ് ഒടുക്കം അവനെ കൊണ്ട് അവളെ തള്ളി പറയിച്ചതും ഞാനാ അന്നക്കുട്ടീ...അന്നാ ചെറുക്കൻ കാലു പിടിച്ച് പറഞ്ഞതാ...പൊന്നു പോലെ നോക്കികൊള്ളാന്ന്‌...പാവം...നമ്മടെ മോള്‌ വെളുക്കെ വെളുക്കെ ഇരുന്ന് നെഞ്ചത്തടിച്ച് കരഞ്ഞ്...അവൾക്ക് കാര്യമൊന്നും അറിയികേലല്ലോ...അവളെ ദുബായിക്കാരനെ കൊണ്ട് കെട്ടിച്ചതും പറഞ്ഞ് ഞാൻ കൈയ്യും വീശി കവലെ കൂടെ കൊറെ നടന്നതാ...എന്നിട്ടിപ്പോ ദാ..ബെന്തോം വിടുവിച്ചേച്ച്...രണ്ട് പിള്ളേരേം കൊണ്ട് വീട്ടി വന്നു നില്ക്കണ്‌...അന്ന്‌ ഞാൻ അവൾടെ ഇഷ്ടത്തിനു വിട്ടിരുന്നേല്‌ ഇപ്പോഴും സന്തോഷായിട്ട് നമ്മടെ കൊച്ച് കഴിഞ്ഞേനെ...എന്നാത്തിനാ അന്നക്കുട്ടീ...ഞാനീ പാപോക്കെ ചെയ്തത്?...എന്നാത്തിനാ?...എനിക്കറിയാമേല...എനിക്കൊന്നും അറിയാമേല...നിനക്കറിയോ?...അറിയോ അന്നക്കുട്ടി?...നീ അന്നും പറഞ്ഞതാ...അവൾടെ ഇഷ്ടത്തിനു കെട്ടു നടത്തി കൊടുക്കാൻ...ഞാൻ കേട്ടില്ല...പാവം നമ്മടെ ഗ്രേസി മോള്‌...അവളെത്ര തീ തിന്നു കാണും...‘
’നീ എന്താ ഒന്നും മിണ്ടാത്തെ?...വല്ലതും പറയെടീ...എന്തേലും ഒന്നു പറ...ഇച്ചായനെ എന്തേലും ഒന്നു പറ...ഒന്ന്‌ വഴക്കു പറയേടീ...‘
കുറെ കഴിഞ്ഞ് കണ്ണും മുഖവും, വെളുത്ത ഖദറ്‌ ജൂബ്ബയുടെ തുമ്പ് കൊണ്ട് തുടച്ച ശേഷം അവറാച്ചൻ പറഞ്ഞു,
’നീ വിചാരിക്കണൊണ്ടാവും എന്നാത്തിനാ ഇച്ചായൻ ഒക്കെയും ഇപ്പൊ പറയണതെന്ന്...‘
’വയ്യേടീ വയ്യ...ഇന്നലെ ചെറുതായി നെഞ്ചൊന്നു നൊന്തു...ആരോട് പറയാനാ...പറഞ്ഞിട്ട് എന്നാത്തിനാ...വെറുതെ കെടന്നപ്പോ...ഒക്കേം വെറുതെ ഓർത്തു...‘
’നമ്മടെ ജോയീന്റെ മോള്‌...അവളിപ്പോ ഡോക്ടറിനു പഠിക്കുവല്ലെ?...അവളിന്നാള്‌ വന്നപ്പോ പറയുവാ...വല്ല്യപ്പച്ചാ...ഇപ്പൊ മനുഷ്യരുടെ ശരീരം കീറി പഠിക്കുവാന്ന്...പഠിക്കാനും പഠിപ്പിക്കാനും പിന്നെ കൊഴല്‌ വെച്ച് നോക്കാനും ഒക്കെ ശരീരം വേണോന്ന്...അപ്പോ തോന്നിയതാ...ഞാൻ ചത്തു കഴിഞ്ഞേച്ച് ഈ തടി അങ്ങ് കൊടുത്തേക്കാന്ന്...ഇത്രേം കാലം ജീവിച്ചേച്ച് ഗുണോന്നും ഒണ്ടായില്ല...ചത്തു കഴിഞ്ഞാലേലും ആർക്കേലും എന്തേലും...എന്നാ ആയാലും ഒടുക്കം ഈ തടി മണ്ണി പോവാനൊള്ളതല്ലെ...‘
’ഒരു കടലാസേല്‌ അതെഴുതി അപ്പൊ തന്നെ എന്റെ കുപ്പായത്തിന്റെ കീശേലിട്ടു‘
അവറാച്ചൻ ബദ്ധപ്പെട്ട് പോക്കറ്റിൽ നിന്നും നാലായി മടക്കിയ കടലാസ്സെടുത്ത് നിവർത്തി കാണിച്ചു.
’കണ്ടാ..നീ കണ്ടാ...ഇതേല്‌ എല്ലാം എഴുതീട്ടുണ്ട്...ഇനി അങ്ങ് കണ്ണടച്ചു കിട്ടിയാ മതി...‘
’അന്നക്കുട്ടീ...ഇതേലും ചെയ്തില്ലെ പിന്നെ ഈ കണ്ട നാളൊക്കെ ജീവിച്ചേച്ച്...വെറുതെ അങ്ങ് പോണ പോലെ ആയി പോവും...അല്ലിയോ?‘
’നീ എന്താ ഒന്നും പറയാത്തെ?...ഒന്നും പറയാനില്ലെ?‘
അന്നാമ്മ പതിയെ ചിരിക്കുന്നത് അവറാച്ചൻ കണ്ടു.
മിന്നുകെട്ടി കൊണ്ടു വന്നപ്പോൾ കണ്ട പോലെ, കവിളിൽ നുണക്കുഴി തെളിയും വിധം ചിരിക്കുന്നത് അവറാച്ചൻ കണ്ടു.

അന്നേരമത്രയും ജീപ്പിലിരുന്ന ജോയി, അക്ഷമനായി വാച്ചിൽ നോക്കി കൊണ്ട് പറഞ്ഞു,
’എടാ, റോണി... നീ പോയൊന്നു അപ്പച്ചനെ വിളിച്ചോണ്ട് വന്നേടാ...കൊറെ നേരമായില്ലെ?...ഈ വയസ്സ്‌ കാലത്ത് ഇതിനും മാത്രം എന്നാ പറയാനാ?‘
’വേണോ ഡാഡി...വല്ല്യപ്പൂപ്പ ഡിസ്റ്റർബ് ചെയ്യരുതെന്നല്ലെ പറഞ്ഞത്?‘
’എന്നും പറഞ്ഞ്...ഇത്ര നേരോ...എനിക്ക് ചെന്നേച്ച് മാനേജറിനെ കാണാനുള്ളതാ...പിന്നെ നമ്മടെ സണ്ണിക്കുട്ടി യു എസ്സേന്ന് വരുന്നതാ...അവനെ ഒന്ന്‌ ചെന്ന്‌ കാണണ്ടായോ?‘
വഴക്ക് പേടിച്ച് റോണി ജീപ്പിൽ നിന്നിറങ്ങി നടന്നു.

ചെല്ലുമ്പോൾ കണ്ടു, വല്ല്യപ്പൂപ്പ പതിവില്ലാതെ മുട്ടുകുത്തി നില്ക്കുന്നത്. അടുത്ത് ചെന്നപ്പോൾ കണ്ടു, ’അന്നാമ്മ‘ എന്നെഴുതി വെച്ച കല്ലറയുടെ മുകളിൽ പാകിയ, തണുത്ത മാർബിളിൽ നെറ്റിയമർത്തി ഇരിക്കുന്നത്. വലതു കൈയ്യിൽ നിവർത്തിയ ഒരു കടലാസ്സ്. റോണി ചെന്നു വിളിച്ചു. വിളി കേൾക്കാത്തത് കൊണ്ട് അവൻ അടുത്തേക്ക് ചെന്ന് ചുമലിൽ കൈ വെച്ച് കുലുക്കി വിളിച്ചു.

കേരള കൗമുദി ഓണപ്പതിപ്പ് 2020

Post a Comment

Sunday 11 October 2020

മനഃപൂർവ്വം മറക്കുന്നവരെക്കുറിച്ച്...


ചില മനുഷ്യരെ എനിക്കിഷ്ടമല്ല. സത്യത്തിൽ ഭയമാണെനിക്കവരെ. ഭയത്തിൽ നിന്നും ഉരുവം കൊണ്ട ഇഷ്ടക്കേട്. അവരുടെ കാറ്റടിച്ചാൽ എനിക്ക് നീർക്കോള്‌ വരും. അവരുടെ സംസാരം കേട്ടാൽ എന്റെ കാതുകൾക്ക് നോവുണ്ടാവും. അവരുടെ സ്പർശനമേറ്റാൽ ഞാൻ തന്നെ ഇല്ലാതായിപ്പോവും. അലോഷിയുമായുള്ള അവസാനത്തെ രണ്ട് കണ്ടുമുട്ടലുകളുമെനിക്ക് സമ്മാനിച്ചത് സമാനമായ അനുഭവങ്ങളാണ്‌.

‘കടന്നൽ’ എന്ന പേരുകേട്ട റോക്ക് ബാന്റിന്റെ സംഗീതപരിപാടി കണ്ടിറങ്ങുമ്പോഴാണ്‌ അലോഷിയെ ഞാൻ കാണുന്നത്. അതും വർഷങ്ങൾക്ക് ശേഷം. എനിക്കവനെയോ അവനെന്നെയോ തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടായില്ല എന്നത് ഞങ്ങൾക്കിടയിലെ ഹൃദയബന്ധത്തിന്റെ ശക്തിവിശേഷം കൊണ്ടു തന്നെയാണ്‌. രാത്രി തന്നെ തിരിച്ച് വീടണയാനായിരുന്നു അവന്റെ പദ്ധതി. ഭാര്യ അലീന വീട്ടിൽ ഒറ്റയ്ക്കാണ്‌ എന്ന സത്യസന്ധമായ കാരണവുമവൻ പറഞ്ഞു. എങ്കിൽ കൂടിയും അവനെ അങ്ങനെ വിടാൻ, വിട്ടുകളയാനെനിക്ക് മനസ്സു വന്നില്ല. എത്ര വർഷങ്ങൾക്ക് ശേഷമാണവനെ കൈയ്യിൽ കിട്ടിയത്! അത്താഴവും ഉറക്കവും എന്റെ വീട്ടിലാവാം. പിറ്റേന്ന് സൂര്യനുദിക്കും മുൻപ് തന്നെ വീട്ടിലേക്ക് കെട്ടു കെട്ടിക്കാം. പോരേ? വീട്ടിലേക്ക് വിളിച്ചു പറഞ്ഞോളൂ. ഒരു ദിവസം ഭാര്യയ്ക്ക് ധൈര്യസമേതം ഒറ്റയ്ക്ക് കഴിയാവുന്നതല്ലെയുള്ളൂ? ‘ഒരു രാത്രിയെങ്കിലും അലീന നിന്നെ കൂടാതെ സമാധാനമായി ഉറങ്ങിക്കോട്ടെ’ എന്നൊരു വിലകുറഞ്ഞ തമാശ പറയുകയും ചെയ്തു. ന്യായങ്ങൾ നിരത്തിയും, സ്നേഹവും പരിഭവവും വാശിയുമൊക്കെ പാകത്തിന്‌ പ്രയോഗിച്ചും ഞാനവന്റെ എതിർവാദങ്ങളെ തോൽപ്പിച്ചു. പിറ്റേന്നേ വരികയുള്ളൂ എന്ന കാര്യം അവൻ അലീനയെ വിളിച്ചു പറഞ്ഞപ്പോഴാണെനിക്ക് സമാധാനമായത്.

വീട്ടിലേക്കവനെ ക്ഷണിച്ചതിലൊരു ഗൂഢോദ്ദേശ്യം ഉണ്ടായിരുന്നു. അവൻ നല്ല ഒന്നാന്തരം മദ്യപാനി ആയിരുന്നു. എന്നെ പോലെ, പണ്ടുമുതൽക്കെ. ഇപ്പോഴും ആ കഴിവിന്റെ ഒരംശം അവനിൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു ഞാൻ. എനിക്കാണെങ്കിൽ കമ്പനിയില്ലാതെ കുടിക്കാൻ തീരെ താത്പര്യമില്ല. ഇതുവരെ പല കമ്പനികളിലും പെട്ട് സുരപാനാഘോഷം നടത്തിയിട്ടുണ്ടെങ്കിലും അവന്റെയൊപ്പം കൂടിയതെല്ലാം ഒന്നു വേറെ തന്നെ ആയിരുന്നു. ഒക്കെയുമൊരു കാലം!

അങ്ങനെ അവനേയും കൈപിടിച്ച് വീട്ടിലെത്തുന്നു, ഭാര്യയേയും മകളേയും പരിചയപ്പെടുത്തിക്കൊടുക്കുന്നു, സമയം കളയാതെ കുപ്പീം ഗ്ലാസ്സുമായി മുറിയിലേക്ക് ഞാനവനുമായി ചേക്കേറുന്നു, പരിപാടി ആരംഭിക്കുകയും ചെയ്യുന്നു. വരും വഴി തന്നെ നല്ല ബീഫ് ഫ്രൈ വാങ്ങാൻ ഞാൻ മറന്നിരുന്നില്ല. കൊറിക്കാൻ നല്ല എരിവുള്ള മിക്സ്ച്ചറും കൂടി ആയപ്പോൾ സംഗതി ഉഷാറായി. വർഷങ്ങളുടെ ജീവിതവിശേഷങ്ങളുടെ കെട്ടഴിച്ചിട്ടു ഞങ്ങൾ. പഴയ, സുന്ദര, സുരപാനരാവുകൾ ഒന്നൊഴിയാതെ ഓർത്തെടുത്തു.

എപ്പൊഴോ എങ്ങനെയോ ഞങ്ങളുടെ സംസാരം തെന്നി തെറിച്ച് കുടുംബകാര്യങ്ങളിൽ ചെന്നു കയറി. കാറിൽ വെച്ചു തന്നെ തനിക്ക് കുട്ടികളില്ല എന്ന കാര്യമവൻ പറഞ്ഞിരുന്നു. അത് കൊണ്ട് തന്നെ ആ ഭാഗത്തേക്ക് പോകുന്നത് തടയാൻ മനസ്സിലൊരു വേലി കെട്ടി വെച്ചതുമാണ്‌. പക്ഷെ ഒക്കെയും കൈവിട്ടു പോയി. അതിനു കാരണമായത് ഒരു ചെറിയ ചിത്രമായിരുന്നു. എന്റെ മകൾ ചെറുപ്പത്തിൽ വരച്ച ഒരു ചിത്രം. ഞാനത് ഫ്രേയിം ചെയ്ത് ചുവരിൽ തൂക്കിയിരുന്നു. രണ്ടു ഉദ്ദേശ്യങ്ങളാണതിനു പിന്നിൽ. ഒന്ന്‌ - അവൾ വളർന്നു വന്ന വഴികൾ ആ ചിത്രം കാണുമ്പോഴൊക്കെ എന്റെ മനസ്സിലേക്ക് ഇരച്ചിരമ്പി കയറി വരും. മറ്റൊന്ന്, എന്തെങ്കിലും കുറുമ്പ് കാണിക്കുമ്പോൾ, ‘ദേ ഇതൊക്കെ വരച്ചു നടന്ന പെണ്ണാ’ എന്ന്‌ പറഞ്ഞ്‌ അവളെ വെറുതെ ചൊടിപ്പിക്കാൻ! രണ്ടും മനസ്സുഖമുള്ള കാര്യങ്ങൾ. ക്രയോൺസ് ഉപയോഗിച്ച് അവൾ വരച്ച ചിത്രം കണ്ട് അവൻ ഉറയ്ക്കാത്ത കാലുകളുമായി അതിനടുത്തേക്ക് നടന്നു. അതിലേക്ക് തുറിച്ച് നോക്കി അവൻ നിൽക്കുമ്പോൾ ഞാനതിന്റെ ചരിത്രം പരിചയപ്പെടുത്തി. അപ്പോഴേക്കും വിഷം കയറി എന്റേയും അവന്റേയും കണ്ണുകൾ ചുവക്കാൻ തുടങ്ങിയിരുന്നു. ഞരമ്പുകൾ അയഞ്ഞ്, ഉറങ്ങാൻ തയ്യാറെടുക്കുകയായിരുന്നു. ശിരോസന്ദേശങ്ങളുടെ വേഗത കുറഞ്ഞു വരികയായിരുന്നു. അന്നേരമാണ്‌ അബദ്ധം സംഭവിച്ചത്. അവന്റെ ജീവിതവിടവിനെ കുറിച്ച് ഞാൻ സംസാരിച്ചു തുടങ്ങി. പൊള്ളിക്കുന്ന ആ ചോദ്യം അറിയാതെയെന്റെ നാവിൽ നിന്നും വഴുതി വീണു.
‘നീ...ആരേയും പോയി കണ്ടില്ലെ?’
അതിനു മറുപടി പറയുന്നതിനു മുൻപ് അവൻ കുപ്പിയിൽ നിന്ന് വീണ്ടുമൊഴിച്ചു. ഞാൻ തടഞ്ഞില്ല. കുടിക്കുന്നതിനേക്കാൾ എനിക്ക് കൂടുതൽ താത്പര്യം കുടിപ്പിക്കുന്നതും പിന്നീടവരുടെ കൂത്തുകൾ കാണുന്നതുമായിരുന്നു. അവന്റെ മറുപടികൾ ഞാൻ ആസ്വദിച്ചു വരികയായിരുന്നു. അതിനിടയിൽ അവനൊരു രഹസ്യം പറഞ്ഞു. സ്വബോധത്തിലായിരുന്നെങ്കിൽ ഒരിക്കലുമവനത് വെളിപ്പെടുത്തില്ലായിരുന്നു. ഉറപ്പ്. വംശം നിലനിർത്തുവാനുള്ള അവരുടെ ശ്രമങ്ങളിൽ പരാജയത്തിന്റെ കാരണക്കാരൻ അവനാണെന്ന സത്യം! ഞാൻ തല കുടഞ്ഞ് അവനെ തറപ്പിച്ചു നോക്കാൻ ആവും വിധം ശ്രമിച്ചു. അന്നേരം എന്നെ വീണ്ടും ഞെട്ടിച്ചു കൊണ്ട് അവൻ മറ്റൊരു രഹസ്യം കൂടി പങ്കുവെച്ചു! എന്റെ കൈയ്യിൽ പാതി നിറഞ്ഞിരുന്ന ഗ്ലാസ്സ് ഊര്ർന്നു വീണുടഞ്ഞില്ലന്നേയുള്ളൂ.
‘എനിക്കറിയാം...അവള്‌ വീണ്ടും...അവൾടെ പഴേ കാമുകനെ കാണാൻ തൊടങ്ങീട്ടുണ്ടെന്ന്...’
അവൻ തുടർന്നു,
‘അവൾക്കും ഒണ്ടാവില്ലേടാ എല്ലാ പെണ്ണുങ്ങളേം പോലെ ഒരു കൊച്ചൊണ്ടാവാൻ? ഒണ്ടാവട്ടെ...അവൾടെ ആഗ്രഹം നടക്കട്ടെ...’
വെളിവ് നഷ്ടപ്പെട്ട് ഞാൻ, ഒരു ഐസ്ക്യൂബെടുത്തെന്റെ ഉള്ളംകൈയ്യിൽ വെച്ചു. അതിന്റെ തണുപ്പ് ഉള്ളംകൈയ്യിലൂടെ തലയിലേക്ക് പടർന്നു കയറട്ടെ. അവനെ പ്രകോപിപ്പിക്കണോ, അധിഷേപിക്കണോ, അതോ അവന്റെ ഭാര്യക്കെതിരെ അവനെ തിരിച്ചു വിടാൻ വിഷം പുരട്ടിയ വാക്കസ്ത്രങ്ങൾ തൊടുക്കണോ...ഞാൻ ആശയക്കുഴപ്പത്തിലായി. ആലോചനകൾ കൂട്ടിയോജിപ്പിക്കാനൊരു ശ്രമം നടത്തി. ചിന്തകൾ വഴുതി പോയെങ്കിലും ചിലതൊക്കെ തടഞ്ഞു. പകൽ ഇത്രയും ദൂരം സഞ്ചരിച്ച് ഈ സംഗീതമേള കാണാൻ അവൻ വന്നത് വെറുതെയല്ല. അവന്റെ ഭാര്യക്ക് ജാരസന്ദർശനസൗകര്യം ഒരുക്കാനാണ്‌! അതിലവന്‌ പിണക്കമോ പരാതിയോ എന്തിന്‌ നാണക്കേട് പോലുമില്ല! 
‘നീ പറ!...നമുക്ക് ചെന്നവനെ രണ്ട് പൂശാം...ഞാൻ വരാടാ നിന്റെ കൂടെ’
‘അതൊന്നും വേണ്ടടാ...നമ്മളൊക്കെ പണ്ട് കൊറെ പോയതല്ലെ?...അതിന്റെയൊക്കെ കൊഴപ്പമായിരിക്കും...’
എന്തു കൊഴപ്പം? എനിക്കൊരു കൊഴപ്പവും വന്നില്ലല്ലോ? പറയണമെന്നുണ്ട്. പക്ഷെ നാവനുസരിക്കുന്നില്ല. നാവ് എന്റെ വായ്ക്കകത്ത് പൂച്ചവാല്‌ പോലെ ഉഴിയുന്നതറിയാം. ശബ്ദങ്ങളുടെ അരികുകൾ തേഞ്ഞ്‌ മിനുസപ്പെട്ട്പോയിരിക്കുന്നു.
‘എന്നാലും അത്‌ വേണ്ടാരുന്നു...അവനെ...അവനെ ഞാൻ...നെനക്ക് വേണ്ടി...’ അങ്ങനെ എന്തോ ഒന്നാണെന്ന് തോന്നുന്നു ഞാനവസാനമായി പറയാൻ ശ്രമിച്ചത്. ശേഷം അവനും, ഞാനും ആ മുറി മുഴുക്കെയും ഉറക്കത്തിലാണ്ടു പോയി.

രാവിലെ എഴുന്നേറ്റപ്പോഴും തലയ്ക്കകത്തെ ബോധപമ്പരം നിശ്ചലാവസ്ഥ പ്രാപിച്ചിട്ടില്ലായിരുന്നു. കാത്തിരിക്കുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. ഫ്രിഡ്ജിൽ മകൾക്കായി കരുതിയിരുന്ന ഐസ്ക്രീം മുഴുക്കെയും ഞാനവനുമായി പങ്കിട്ടു. തണുപ്പലിയിച്ചിറക്കുമ്പോഴും അവന്റെ മുഖത്തേക്ക് പാളി നോക്കിക്കൊണ്ടിരുന്നു. ഇന്നലെ പറഞ്ഞത് വല്ലതും അവന്‌ ഓർമ്മയുണ്ടാവുമോ? അവനെന്നോട് അതെങ്ങനെ പറയാനായി? വെളിവെത്ര നഷ്ടപ്പെട്ടാലും അങ്ങനെ ഒരു കാര്യം പറയാൻ പാടുള്ളതാണോ? അവന്റെ ദാമ്പത്യരഹസ്യപെട്ടകം ഇത്രയെളുപ്പം തുറന്നു പോകുന്നതായിരുന്നോ? അവനോടുള്ള മതിപ്പിന്റെ അളവ് അല്പം കുറഞ്ഞു പോയെന്നത് സത്യം. 

എന്റെ അത്ഭുതമൊക്കെയും അലോഷിയുടെ പെരുമാറ്റവും സംസാരവും കണ്ടിട്ടായിരുന്നു. തലേന്ന് അങ്ങനെ ഒരു സംസാരമേ ഉണ്ടായിട്ടില്ല എന്ന മട്ടിലായിരുന്നു അവൻ. ഇനി...ഒരുപക്ഷെ അങ്ങനെയൊന്നുമവൻ പറഞ്ഞിട്ടില്ലെങ്കിലോ? എനിക്ക് തോന്നിയതാവുമോ? തലേന്ന് കേട്ടത് സത്യമാണെന്ന് ഉറപ്പിക്കാതെ വയ്യെന്നായി. വല്ലാത്ത സ്വൈര്യക്കേട്. അവന്‌ എന്തെങ്കിലും ഓർമ്മ തോന്നിക്കോട്ടെ എന്ന് കരുതി ഞാൻ ഒരു വാക്കാൽ തുടങ്ങി വെയ്ക്കാമെന്നു നിശ്ചയിച്ചു. ഒരു മദ്യത്തിനും, അതെത്ര വീര്യമേറിയതായാലും എന്റെ ദുഷ്ടബുദ്ധിക്ക് ഒരു പോറലു പോലും വരുത്താനായിട്ടില്ല.
‘ഇന്നലെ...നിന്റെ...ഭാര്യ...’
‘ഓ!’ അതും പറഞ്ഞ് അവൻ ചാടിയെഴുന്നേറ്റു.
ഇപ്പോഴവൻ തലയിൽ കൈവെയ്ക്കും. തലേന്ന് പറഞ്ഞതൊന്നും ആരോടും പറയല്ലെ എന്നും പറഞ്ഞ് എന്നെക്കൊണ്ട് കൈവെള്ളയിലടിച്ച് സത്യം ചെയ്യിക്കും. അല്ലെങ്കിൽ അതൊക്കെ വെള്ളത്തിന്റെ പുറത്ത് വെറുതെ പറഞ്ഞതാണെന്ന ദുർബ്ബലമായ നുണ പറയാൻ ശ്രമിക്കും. എന്തു തന്നെയായാലും എനിക്കത് ആസ്വദിക്കാനുള്ള വക തരും. ഉറപ്പ്.
‘അയ്യോ അവളവിടെ ഒറ്റയ്ക്കല്ലെ? രാവിലത്തെ ട്രെയിനിൽ തന്നെ പോവാന്ന് വിചാരിച്ചതല്ലെ? എന്നെ കണ്ടില്ലെങ്കിലവള്‌ പേടിക്കും...’
ആധിപിടിച്ച ഒരു കാമുകനെ പോലെയതു പറഞ്ഞ് അവൻ സെൽ ഫോൺ എടുക്കാനായി പോക്കറ്റിൽ കൈ താഴ്ത്തി. അതവിടെ കാണാത്തത് കൊണ്ട് പാനാഘോഷം നടന്ന മുറിയിലേക്കവൻ ധൃതിപിടിച്ച് നടന്നു. ഞാൻ നിലംപരിചായി പോയി. തകർന്നു തരിപ്പണമായി. തല തിരിച്ച് ഞാനവന്റെ പോക്കും നോക്കിയിരുന്നു. എല്ലാമൊരു സ്വപ്നമായിരുന്നോ?! ഞാനൂറ്റം കൊണ്ടിരുന്ന മദ്യപാനശേഷിക്ക് ശോഷണം സംഭവിച്ചുവോ? യുക്തിരഹിതമായ ചോദ്യങ്ങൾക്കിടയിൽ പെട്ടു ഞെരുങ്ങി പോയി ഞാൻ. സ്വയം വിഡ്ഢി ചമഞ്ഞ് ഇരിക്കുമ്പോൾ അവൻ തിരികെ വന്നു. അവൻ പ്രസന്നനായിരുന്നു.
‘അവളവിടെ ഓക്കെയാ’ അവന്റെ മുഖം നിറയെ സന്തോഷം കണ്ട് ഞാൻ സന്തോഷിച്ചു. അല്ല, സന്തോഷം അഭിനയിച്ചു.

അലോഷിയെ റെയിൽവേ സ്റ്റേഷനിൽ കൊണ്ട് വിട്ട് തിരികെ ഡ്രൈവ് ചെയ്യുമ്പോഴും വീട്ടിൽ വന്നു വിശ്രമിക്കുമ്പോഴുമൊക്കെ ഞാനവനെ മനസ്സാ ആക്ഷേപിച്ചു കൊണ്ടിരുന്നു. ഇത്രയും നാണംകെട്ടവനായി പോയല്ലോ എന്റെ സുഹൃത്ത്. ഭാര്യക്കും ജാരനും സൗകര്യമൊരുക്കി കൊടുത്തിട്ട് ഒരു ലജ്ജയുമില്ലാതെ ഇരിക്കുന്നു! അതു മാത്രമോ? അതേക്കുറിച്ചെന്നോട് പറയുന്നതിൽ ഒരല്പം നാണക്കേട്‌ പോലുമില്ല. അവന്റെ ഉള്ളിൽ കയറിയിരുന്നു അവന്റെ ചിന്തകളെ വിടർത്തിയിട്ട്, ഇഴകീറി പരിശോധിക്കണമെന്നുണ്ടായിരുന്നു. ഒരു ക്രൂരവിനോദം. അത്രയേ ഉള്ളൂ. അവന്റെയൊരു പാപബോധം!...ഞാനേതൊക്കെ വഴികളിലൂടെ സഞ്ചരിച്ചിരിക്കുന്നു. കണ്ടില്ലെ എനിക്കിതുവരെ ഒരു തരിമ്പും തകർച്ച സംഭവിച്ചിട്ടില്ല. ഇനി സംഭവിക്കാനും പോകുന്നില്ല. അത്തരം അന്ധവിശ്വാസങ്ങളിൽ പെട്ട് ഒടുങ്ങാനുള്ളതല്ലയെന്റെയീ ജീവിതം.

ഇതൊക്കെയും കുറച്ച് വർഷങ്ങൾക്ക് മുൻപ് നടന്നതാണ്‌. ഞാനതൊക്കെയും മറന്നു തുടങ്ങിയതായിരുന്നു. എന്നാലാ ഓർമ്മകളെ വീണ്ടും തട്ടിയുണർത്തിയ ഒരു സംഭവമുണ്ടായി. ഇന്ന് വൈകിട്ട് അവനെ ഒരിക്കൽ കൂടി കണ്ടു! തമ്മിൽ ഒട്ടും പൊരുത്തപ്പെട്ടു പോകാത്ത രണ്ടാഗ്രഹങ്ങളാണ്‌ അതിന്‌ നിമിത്തമായത്. എന്റെ നല്ലപാതിക്ക് പെട്ടെന്നൊരു ഉൾവിളിയുണ്ടായി - പത്മനാഭനെ കാണണം. നിധി കണ്ടെടുത്ത ശേഷം കാണണമെന്ന ആശ കലശലായി കയറു പൊട്ടിച്ചതാണ്‌. എന്റെ ആഗ്രഹം ഹവ്വ ബീച്ചിൽ പോകണമെന്നതായിരുന്നു. മദ്യം കഴിഞ്ഞാൽ കടലും കടപ്പുറവുമാണെന്റെ ബലഹീനതകൾ.

അങ്ങനെ, ഒരു വാരാന്ത്യം നേരെ വെച്ചു പിടിച്ചു, തലസ്ഥാനത്തേക്ക്. അവിടെ കടലിനോട് ചേർന്നുള്ള ഹോട്ടലിൽ, ബുക്ക് ചെയ്തിരുന്ന മുറിയിൽ സൗകര്യപൂർവ്വം വിശ്രമിച്ചു. പിറ്റേന്ന് രാവിലെ തന്നെ ചെന്നു പത്മനാഭനെ കണ്ടു വണങ്ങി. നിധിശേഖരത്തേക്കുറിച്ച് മാലോകർ അറിഞ്ഞാലും ഇല്ലെങ്കിലും തനിക്കൊന്നുമില്ലെന്ന മട്ടിൽ പത്മനാഭൻ സുഖമായി കിടക്കുന്നു. സായംകാലം കടൽ കാണാനിറങ്ങി. കടൽക്കാറ്റടിച്ചാൽ അവൾക്ക് സൂക്കേട് വരും. അതു കൊണ്ട് പോയത് ഞാനൊറ്റയ്ക്കായിരുന്നു. താമസിച്ചിരുന്ന ഹോട്ടലിൽ നിന്നും അധികദൂരമൊന്നുമില്ല. ലോകത്തിലെ സകല അലസതയും എന്നിലേക്കാവാഹിച്ച് ഞാൻ സാവധാനം നടന്നു. എന്നാൽ തിരകൾ കണ്ടതും സർവ്വനിയന്ത്രണവുമെനിക്ക് നഷ്ടമായി. ഹാഫ് പാന്റ് ഒന്നു കൂടി ചുരുട്ടിക്കയറ്റി കടൽത്തിരകളിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള തയ്യാറെടുപ്പിലായിരുന്നു ഞാൻ. അപ്പോളെന്റെ അരികിലൂടെ രണ്ടു പേർ വേഗത്തിലോടി പോയി. ഒരച്ഛനും മകളും. സത്യത്തിൽ ആ കുട്ടി അയാളേയും വലിച്ചു കൊണ്ടു പോവുകയായിരുന്നു. ഞാൻ പതിയെ അവരുടെ അടുക്കലേക്ക് ചെന്നു. അതവൻ തന്നെയായിരുന്നു. കാലം, വർഷങ്ങളുടെ പഴക്കം അവനിൽ വരച്ചു വെച്ചിരുന്നു. നിറം വെച്ചുമാറുന്ന കളി. സാമാന്യം വെളുത്തിരുന്ന അവൻ കറുത്തു പോയിരിക്കുന്നു! കറുത്ത് നല്ല ഞെരുക്കമുണ്ടായിരുന്ന മുടി നേർത്ത് വെളുത്ത് പോയിരിക്കുന്നു! ഏതാനും വർഷങ്ങൾ കൊണ്ടു തന്നെ അവനിൽ വന്ന മാറ്റങ്ങളെന്നെ അത്ഭുതപ്പെടുത്തി. നരയിഴകൾ കറുപ്പ് പൂശി കാലത്തിന്റെ കരവിരുത് മറയ്ക്കാൻ എന്നെ പോലെ അവനും ശ്രമിച്ചിരിക്കുന്നത് തിരിച്ചറിയാൻ വലിയ ബുദ്ധിമുട്ടുണ്ടായില്ല. അവന്റെയൊപ്പമുണ്ടായിരുന്ന കുട്ടിക്ക് ഏകദേശം രണ്ടു വയസ്സ് ഉണ്ടാവും. അവൾ തിരകളുടെ നേർക്ക്, അവിടെ നിന്ന ആരേക്കാളും ധൈര്യത്തിൽ ചുവട് വെച്ചിറങ്ങുന്നത് ശ്രദ്ധിച്ചു. അലോഷി ആ കുഞ്ഞിന്റെ ഇളം കൈയ്യിൽ കരുതലോടെ മുറുക്കെ പിടിച്ചിരുന്നു.

എന്നെ തിരിച്ചറിയുമോ എന്ന് പരീക്ഷിക്കാൻ ഞാൻ കുറച്ചു കൂടി അരികിലേക്ക് നടന്നു. തിരിച്ചറിഞ്ഞെന്നു മാത്രമല്ല, തെറ്റാതെ എന്റെ പേര്‌ വിളിച്ച് അടുത്തേക്ക് വരികയും ചെയ്തു അവൻ. ഒപ്പമുണ്ടായിരുന്ന കുട്ടിയെ കുറിച്ച് തിരക്കാനായിരുന്നു എനിക്ക് ആകാംക്ഷ മുഴുക്കെയും. അടക്കാനാവാതെ, ആ പെൺകുട്ടിയെ കണ്ണു കൊണ്ട് ചൂണ്ടി ചോദിച്ചു, 
‘ഇത്...?’
‘എന്റെ മോളാ...ലീന...നീനൂന്ന് വിളിക്കും!’ അവന്റെ കണ്ണിൽ അഭിമാനത്തിളക്കം കണ്ടു. അവൻ പറഞ്ഞത് ശരി വെയ്ക്കും മട്ടിൽ ഒരു തിര വന്ന് ഞങ്ങളുടെ കാലുകളിൽ തൊട്ടു. തിര തിരിച്ചിറങ്ങി പോയപ്പോൾ നീനു തുള്ളിച്ചാടി. ഞങ്ങളുടെ മേൽ ഉപ്പുവെള്ളം തെറിച്ചു. ഞാനും അവനും അവളും അതു കാര്യമാക്കിയില്ല.
‘സെലീന...എവിടെ?’ ഞാൻ മണൽപ്പുറമാകെ കണ്ണു കൊണ്ട് തിരഞ്ഞു. ദൂരെ ഒരു സ്ത്രീ ഇരുപ്പുണ്ട്. അരികിൽ ബാഗ്, ടൗവ്വൽ, മുന്നിൽ അഴിച്ചിട്ട ചെരുപ്പുകൾ.
കുട്ടി അലോഷിയുടെ കൈ വിടുവിച്ച് ആ സ്ത്രീയുടെ അടുത്തേക്കോടി.
ആ കാഴ്ച്ചയിൽ നിന്ന് കണ്ണെടുത്ത് തിരികെ അലോഷിയുടെ മുഖത്ത് നട്ട് ഞാൻ മറുപടിക്ക് കാത്തു.
‘സെലീന...പോയി...ഡെലിവറി ടൈമില്‌ ഒരു കോമ്പ്ളിക്കേഷനുണ്ടായി...ഭാഗ്യത്തിന്‌ മോളെ കിട്ടി...’ അവൻ നീനു പോയ വഴിയേ മുഖം തിരിച്ചു. ഞാനും. നീനു ആ സ്ത്രീയുടെ കൈപിടിച്ചു വലിക്കുന്നു.
‘അത് മരിയ...ഞാൻ...വീണ്ടും മാരി ചെയ്തു...നീനൂനെ നോക്കാൻ ആരെങ്കിലും വേണ്ടെ?...പിന്നെ...പെങ്കൊച്ചല്ലെ..’
‘ഉം’ ഇത്തവണ ഞാൻ ശരി വെച്ചു. അവന്റെ ദീർഘദൃഷ്ടിയെക്കുറിച്ചോർത്ത് അതിശയിച്ചു. 
‘നീയൊറ്റയ്ക്കാ?’ അവൻ കുശലം ചോദിച്ചു കൊണ്ട് മുന്നിലേക്ക് നടന്നു. ഞാനും അവനോടൊപ്പം തിരകളിലേക്കിറങ്ങി. തിരകളുടെ ശബ്ദം കൊണ്ടോ, ചിന്തകളുടെ തിരക്കുകൾക്കിടയിൽ പെട്ടത് കൊണ്ടോ എനിക്ക് ശ്രദ്ധ നഷ്ടമായി. ഞങ്ങൾ സംസാരിക്കുന്നതിനിടയിൽ കുഞ്ഞു നീനു ഓടി അടുത്തേക്ക് വന്നു. ‘അങ്കിൾ ഇതാ’ എന്നു പറഞ്ഞു എന്റെ നേർക്ക് കൈ നീട്ടി. ഒരു ചെറിയ ചിപ്പി. ഒരു വലിയ സമ്മാനം കിട്ടിയത് പോലെ ‘താങ്ക്സ് മോളെ’ എന്നു പറഞ്ഞു ഞാനതു വാങ്ങി. അപ്പോഴാണ്‌ ഞാനവളുടെ മുഖം ശരിക്കും കണ്ടത്. അലോഷിയുടെ അതേ ഛായ! പരസ്പരസ്നേഹമെന്ന ഒറ്റക്കാരണത്താൽ ഒരേ ഛായയും ഭാവവും വന്നുചേർന്നു പോകുന്നവരെ കുറിച്ച് ഒരുനിമിഷമോർത്തു. ഞാനും അലോഷിയും മണലിലൂടെ നടന്നു കൊണ്ടിരുന്നു. അവൻ എന്നോട് സംസാരിച്ചു കൊണ്ടിരുന്നു. ഞാൻ എന്നോടു തന്നെയും.

ശീതീകരിച്ച ഹോട്ടൽ മുറിയിലാണ്‌ ഞാനിപ്പോൾ. കട്ടിലിൽ നല്ലപാതി പുതച്ചുമൂടി സുഖമായി ഉറങ്ങുന്നു. ആ നേരമത്രയും നീനൂനെ കുറിച്ചാണ്‌ ആലോചിച്ചു കൊണ്ടിരുന്നത്. മൂവരും തമ്മിലുള്ള ബന്ധം ഒരു വലിയ പ്രഹേളികയായി എനിക്ക്. അജ്ഞതയാണ്‌ ഏറ്റവും വലിയ അസ്വസ്ഥത സൃഷ്ടിക്കുന്നത്. അലോഷിയുടെ വാക്കുകളുടെ ആഘാതമില്ലാതാക്കുവാൻ ഞാനെന്റെ സകല പരിധിയും പരിമിതിയും അളവതിരുകളുമൊക്കെ മറികടന്നു മദ്യപിച്ചു കൊണ്ടിരുന്നു. അലിഞ്ഞില്ലാതാകാനുള്ള അദമ്യമായ ആഗ്രഹം. അപ്പോൾ ഒരു വിചിത്രാനുഭവമുണ്ടായി.
ഒരു ചിരിശബ്ദം കേട്ട്‌ ഞാൻ ആടിത്തൂങ്ങിയ കഴുത്ത്‌ തിരിച്ചു നോക്കി. മുറിയുടെ മൂലയിൽ അതാ ഞാനിരുന്നു ചിരിക്കുന്നു! വക്രിച്ച ചുണ്ടുകളിൽ പരിഹാസം. ആ അപരാനുഭവം എന്റെ അസ്തിത്വം തന്നെ ഇല്ലാതാക്കുന്നതായിരുന്നു. 
എല്ലാമൊരു സ്വപ്നം പോലെ... 
ഞരമ്പുകളിൽ വിഷം പടർന്നു കയറുന്നു... 
വെളിപാട് പുസ്തകങ്ങൾ ഒന്നൊന്നായി മലർക്കെ തുറന്നു പോകുന്നു...
ഷർട്ടിന്റെ പോക്കറ്റിൽ നിന്നുമെന്റെ വിരലുകൾ, ആ ചെറിയ ചിപ്പി കണ്ടെടുത്തു.
ഉള്ളംകൈയ്യിൽ വെച്ചപ്പോളറിഞ്ഞു, പൊള്ളിത്തുടങ്ങുന്നത്...ഉള്ളിലേക്കതിന്റെ ചൂട് പടരുന്നത്...
ഞെട്ടലോടെ ഞാൻ കൈ കുടഞ്ഞു.

Post a Comment

Sunday 9 August 2020

അവൻ വന്നോ?

‘ടീ...അവൻ വന്നോ?’
‘അവൻ വന്നോളും...നിങ്ങളൊറങ്ങിക്കോ’
‘അവനെ...അവന്റെ കൂട്ടുകാരുടെ മുന്നില്‌ വെച്ച്...ശ്ശെ..അവനത് വലിയ കൊറച്ചിലായി കാണും...’
‘ങാ...പിന്നല്ലാതെ...ആയിക്കാണും’
‘പിന്നെ എന്ത് ചെയ്യണം? ഇക്കണ്ട നാട് മുഴുവൻ ഞാൻ ഉളീം കൊട്ടൂടീം കൊണ്ട് നടന്ന് പണിയെടുക്കുന്നത്...എല്ലാം അവന്‌ വേണ്ടിയല്ലെ?’
‘അതൊക്കെ അവനറിയാം...കൂട്ടുകാരുടെ കൂടെ കൂടിയപ്പോ...പ്രായം അതല്ലെ?...’
‘നീയെന്താ അവന്‌ വേണ്ടി വക്കാലത്ത് പറയണത്?...നീയാ അവനെ വഷളാക്കുന്നത്’
‘ഓ പിന്നെ!...ഞാനൊന്നുമല്ല...പിന്നെ അവന്റെ കൂടെ നിക്കാൻ ആരെങ്കിലും വേണ്ടെ?’
‘ഞാനെന്താ അത്രയ്ക്കും ദുഷ്ടനാ? നിന്നേം അവനേം ഞാൻ പൊന്നു പോലെയല്ലെ നോക്കണത്?...വല്ല കഷ്ടപ്പാടും ഇതുവരെ അറിയിച്ചിട്ടുണ്ടോ?’
‘നിങ്ങളിങ്ങനെ കെടന്ന് വെഷമിക്കാതെ...അതൊക്കെ ശരി തന്നെ...അല്ല, അവൻ നിങ്ങളെ വല്ലോം തിരിച്ച് പറഞ്ഞോ?’
‘ഇല്ല...നല്ല തല്ല്‌ കിട്ടീട്ടും അവൻ എന്റെ നേരെ നോക്കിയത് പോലുമില്ല...ശ്ശെ...വേണ്ടാരുന്നു...’
‘അവന്‌ നല്ലോണം നൊന്തിട്ടുണ്ടാവും...നിങ്ങടെ മരക്കഷ്ണം പോലത്തെ കൈയ്യല്ലെ?’
‘ഉം...പണിയെടുത്ത് പണിയെടുത്ത്...എന്റെ കൈ മരക്കഷ്ണം പോലെ ആയി...’
‘നിങ്ങടെ മനസ്സ് എനിക്കറിയാം...വിഷമിക്കണ്ട...അതിപ്പഴും നല്ല പഞ്ഞി പോലെയാ...’
‘അവൻ വരില്ലേടീ?...രാത്രി ഒന്നും കഴിക്കാതെ അവൻ എവിടെ ചുറ്റി കറങ്ങുവാണ്‌?‘
’നിങ്ങള്‌ അതൊന്നും ഓർത്ത് വിഷമിക്കണ്ട! ഇതാദ്യായിട്ടൊന്നുമല്ലല്ലോ? അവൻ ഏതേലും കൂട്ടുകാരുടെ വീട്ടിലായിരിക്കും...‘
’രാത്രി അവനാ കൈതേടെ അടുത്തൂടെ വല്ലോം വന്നാ...അവിടെ ചെലപ്പോ പാമ്പോ മറ്റോ കാണും...‘
’ഓ! ഇങ്ങനൊരു പേടി! അവൻ കൊച്ചൊന്നുമല്ലല്ലോ...ആദ്യായിട്ടൊന്നുമല്ലല്ലോ അവനാ വഴിയൊക്കെ വരുന്നത്?‘
’എനിക്കിപ്പഴും അവൻ കൊച്ചു തന്നാ... അതാ ഞാനറിയാതെ അവനെ തല്ലിപ്പോയത്...‘
’അവൻ വലിയ കുട്ടിയായി...വേണേ നിങ്ങടെ കൂടെ പണിക്ക് കൂട്ടാം..‘
’പിന്നെ! അതിനു വേണ്ടിയല്ലെ ഞാനവനെ ഇങ്ങനെ കഷ്ടപ്പെട്ട് പഠിപ്പിക്കുന്നത്? ദൈവം സഹായിച്ച് അവന്‌ നല്ല ബുദ്ധിയൊണ്ട്...പഠിച്ച് വല്യ ആളാകാനൊള്ള ചെറുക്കനാ...‘
’എന്നാ പിന്നെ നിങ്ങൾക്ക് അവനോടല്പ്പം സ്നേഹത്തില്‌ വല്ലോം പറഞ്ഞൂടാരുന്നോ?‘
’എനിക്ക് അവനോട് സ്നേഹമില്ലാന്ന് മാത്രം നീ പറയരുത്...എനിക്കതൊന്നും ആരേം കാണിക്കാനറിഞ്ഞൂടാ...പണി കഴിഞ്ഞ്, തളർന്ന് വരുമ്പോ എന്റെ സ്നേഹം മുഴുക്കേം ആവിയായി പോവായിരിക്കും!‘
’നാളെ വെളുപ്പിനെ പോവാനുള്ളതല്ലെ?...ഇപ്പൊ കെടന്നോ‘
’അല്ല...അവൻ ഇതുവരെ വന്നില്ലല്ലോ...ഇന്നവനെ കാണാതെ ഞാനെങ്ങനെ ഒറങ്ങുവെടീ?‘
’എന്നാ പിന്നെ നിങ്ങള്‌ കണ്ണും മിഴിച്ച് ഇരുന്നോ! ഞാനൊറങ്ങാൻ പോവാ...എന്റെ നടു പൊട്ടി...കാലത്ത് മൊതല്‌ തൊടങ്ങിയ പണിയാ...ഒരച്ഛനും മോനും!‘
’ടീ...നീ കേട്ടാ?...ആരോ വാതില്‌ തൊറക്കണ ശബ്ദം...‘
’അതവനാ...ഞാൻ കുറ്റിയിട്ടില്ലാരുന്നു...അവൻ വരൂന്ന് എനിക്കറിഞ്ഞൂടെ?...ഞാനവന്റെ അമ്മയല്ലെ?‘
’എടീ...ഞാൻ ചെന്ന് അവനെ ഒന്നു കാണട്ടെ...നീ എഴുന്നേറ്റ് ചെന്ന് അവന്‌ വല്ലോം കഴിക്കാനെടുത്ത് കൊടുക്ക്...‘
’ഞാനെല്ലാം അവിടെ പാത്രത്തിലാക്കി അടച്ച് വെച്ചിട്ടുണ്ട്...നിങ്ങളൊന്ന് സമാധാനമായി ഇരിക്ക്...‘
’ദാ...അവനിങ്ങോട്ട് വരുന്നു...‘
’നിങ്ങള്‌...മിണ്ടാതെ അവടെ കണ്ണും അടച്ച് കിടന്നോ!‘

അല്പം കഴിഞ്ഞപ്പോൾ അയാളറിഞ്ഞു,
കാലടി ശബ്ദം സമീപം വന്നു നില്ക്കുന്നത്...
തന്റെ വിണ്ട് കീറിയ കാലുകളിൽ പരിചയമുള്ള കൈകൾ സ്പർശിക്കുന്നത്...
ചുടുതുള്ളികൾ വീണ്‌ തന്റെ കാലുകൾ പൊള്ളുന്നത്...

ഇരുട്ടിലയാൾ കരഞ്ഞു കൊണ്ട് ചിരിച്ചു...
ചിരിച്ചു കൊണ്ട് കരഞ്ഞു...


Post a Comment

Tuesday 9 June 2020

ഒരു ചെറിയ കഷ്ണം


ഇന്ന് അയല മീനാണ്‌ കിട്ടിയത്. കാത്തിരുന്ന് കിട്ടിയതാണ്‌! ഇപ്പോൾ അയല കിട്ടാൻ ബുദ്ധിമുട്ടായിരിക്കുന്നു. ഫിറോസ് സൈക്കിളിൽ കൂവി കൊണ്ട് വരുമ്പോഴൊക്കെ ആശിക്കും, അയല കിട്ടിയിരുന്നെങ്കിലെന്ന്. സത്യത്തിൽ ആ ആശ എന്റെ സ്വന്തമല്ല. ആരോ എന്നെ കൊണ്ട് ആശിപ്പിക്കുന്നതാണ്‌! ആഗ്രഹവും, അത്യാഗ്രഹവും, നിരാശയുമൊക്കെ അങ്ങനെ ആരൊക്കെയോ എന്നെ കൊണ്ട് തോന്നിപ്പിക്കുന്നതാണെന്ന തോന്നലുണ്ടായതു മുതലാണ്‌ വ്യഥകളോരോന്നായി വിട്ടകലാൻ തുടങ്ങിയത്. അതൊരു വാസ്തവമാണ്‌. പലപ്പോഴും വാസ്തവങ്ങൾക്ക് യുക്തിയുണ്ടാവില്ല. എന്നാൽ അത്ഭുതങ്ങൾക്ക് പിന്നിലെ യുക്തിയന്വേഷിച്ച് എല്ലാവരും നടക്കുകയും ചെയ്യും. ഈ വിരോധാഭാസത്തേക്കുറിച്ച് ആലോചിച്ചു കൊണ്ടിരിക്കുന്നതേ രസമാണ്‌!

അയലയെ കുറിച്ച് ഇനിയും പറയാനുണ്ട്. ശ്രദ്ധിച്ചിട്ടുണ്ടോ ആ മീനിനെ? പച്ച മിനുപ്പുള്ള മീനിനെ കൈയ്യിലെടുത്ത് കണ്ണോട് ചേർത്ത് നോക്കിയിട്ടുണ്ടോ? ഏതൊരു മീനിനേയും പോലെ ജീവൻ പോയി കഴിഞ്ഞാലും, ലോകം മുഴുവൻ കണ്ടു മതിയായിട്ടില്ലെന്ന മട്ടിൽ തുറിച്ച് നോക്കി കൊണ്ട് അത് കിടക്കും. കടല്‌ കണ്ട കണ്ണുകൾ! മനുഷ്യൻ മരിച്ചു കഴിഞ്ഞ് കണ്ണും തുറന്ന് പിടിച്ച് കിടക്കുന്നത് ആലോചിക്കാനേ വയ്യ. ഭയം ജനിപ്പിക്കുന്ന കാഴ്ച്ച! മരിച്ചു കഴിഞ്ഞാൽ അടുത്ത നിമിഷം കണ്ണുകൾ തിരുമ്മിയടച്ചാൽ ഒരു ആശ്വാസമാണ്‌. അത്രയ്ക്കും ഭയമാണ്‌ മനുഷ്യർക്ക് കണ്ണുകളെ! ഒരു പക്ഷെ മരിച്ചു കഴിഞ്ഞിട്ടും തന്നോട് മറ്റുള്ളവർ എന്താണ്‌ കാട്ടിക്കൂട്ടുന്നത് എന്ന് നോക്കിക്കൊണ്ടിരിക്കുകയാണെന്ന തോന്നലുളവാക്കുന്നത് കൊണ്ടാവുമത്. മരിച്ച മനുഷ്യന്റെ കണ്ണുകളിൽ സൂക്ഷിച്ചു നോക്കിയാൽ ചിലപ്പോൾ അയാൾ കണ്ട ജീവിതങ്ങൾ കാണാൻ കഴിയുമായിരിക്കും. എല്ലാ കണ്ണുകളും സാക്ഷികളാണ്‌. സാക്ഷികളെ എല്ലാവർക്കും ഭയമാണ്‌.

അയലയിലേക്ക് വരാം. വെറും മൂന്നെണ്ണമാണ്‌ വാങ്ങിയത്. അത് ധാരാളം. വീട്ടിൽ ഞാനും ഭാര്യയും മാത്രം. മീൻ വാങ്ങുന്നത് എന്റെ ചുമതലകളിൽ പെട്ടതാണ്‌. മുറിച്ച്, വൃത്തിയാക്കി, മസാല പുരട്ടി പൊരിക്കുന്നതും കറിയുണ്ടാക്കുന്നതൊക്കെ സഹധർമ്മണിയുടെ കർത്തവ്യങ്ങളുടെ പട്ടികയിൽ പെടുത്തിയിരിക്കുന്നു. അവൾ മീൻ മുറിക്കുമ്പോൾ ഞാൻ പൂച്ചയാവും. കൗതുകത്തോടെ നോക്കി നില്ക്കും. അമ്മയ്ക്ക് അയല മീനിനേക്കാൾ മത്തിയായിരുന്നു പ്രിയം. അച്ഛനും ഞാനുമാണ്‌ അയലയുടെ ആരാധകർ. അമ്മ അയല മുറിക്കുന്നത് കാണണം. എത്ര ശ്രദ്ധയോടെയാണ്‌! നോവേല്പിക്കാതെ മുറിക്കുകയാണെന്ന് തോന്നും. ആ സമയമത്രയും അച്ഛൻ പൂച്ചയായി അടുത്ത് നില്പ്പുണ്ടാവും. ഈ പൂച്ചവേഷം പാരമ്പര്യമായി കൈമാറി വരികയാണെന്നു തോന്നുന്നു. എന്റെ മകൻ ആയിരിക്കും നാളെത്തെ പൂച്ച. എനിക്കുറപ്പുണ്ട്.

അച്ഛൻ മരിക്കുന്നത് എന്റെ പതിനേഴാം വയസ്സിലാണ്‌. ആ ദിവസം അമ്മ അയല പൊരിച്ചു വെച്ചിരുന്നു, അച്ഛന്റെ നിർദ്ദേശാനുസരണം. രാത്രി ഊണിന്‌ രണ്ട് വലിയ കഷ്ണം രുചിയോടെ, ആസ്വദിച്ച് അച്ഛൻ കഴിക്കുന്നത് ഞാനും അമ്മയും അതിലും രുചിയോടെ നോക്കിയിരുന്നു. അമ്മ മീൻ മുറിക്കുന്ന ആത്മാർഥത പിന്നീട് കാണാൻ കഴിയുക അച്ഛൻ മീൻ കഴിക്കുന്ന സമയത്താണ്‌. കഷ്ണങ്ങൾ സസൂക്ഷ്മം അടർത്തിയെടുത്ത് പതിയെ വായിലേക്ക് കൊണ്ടു പോകും. ചോറിനുള്ളിൽ ഇടുന്നതോ, ഉരുളയ്ക്കുള്ളിൽ തിരുകുന്നതോ കണ്ടിട്ടേയില്ല. അതാണ്‌ അച്ഛന്റെ രീതി.

അങ്ങനെ അച്ഛൻ തന്റെ ഇഷ്ടഭക്ഷണവും കഴിച്ച് തൃപ്തിയോടെയാണ്‌ കണ്ണടച്ചത്. ഉറക്കത്തിൽ ആരുമറിയാതെ, ആരേയുമറിയിക്കാതെ അച്ഛൻ പോയി. പതിയെ, ശബ്ദമുണ്ടാക്കാതെ, വാതിൽ തുറന്ന് ഇരുട്ടിലൂടെ... അച്ഛൻ എവിടേക്കോ ഒരു ദീർഘയാത്രയ്ക്ക് പോയതാണെന്ന്‌ സ്വയം വിശ്വസിപ്പിക്കാൻ ശ്രമിച്ചു. പിന്നീടെന്നോ, തിരിച്ചു വരാത്ത യാത്ര പോയതാണെന്ന യാഥാർത്ഥ്യം അംഗീകരിച്ചു. അച്ഛൻ മരിച്ചു കഴിഞ്ഞ് കുറേ നാൾ അമ്മ അയല മീൻ വാങ്ങിയതേയില്ല. അയല എന്ന മീനിനെ ഞങ്ങൾ ഉപേക്ഷിച്ചതു പോലെയായി. മറ്റു മീനുകൾ ഫിറോസ് കൊണ്ടു വരും. അയല അച്ഛനു മാത്രമുള്ളതാണ്‌. അതിനുള്ള അവകാശം അച്ഛനു മാത്രം. ഇപ്പോൾ അച്ഛനില്ല അതു കൊണ്ട് അയലയുമില്ല. എന്നാൽ ഒരു നാൾ അമ്മ അയല വാങ്ങാൻ നിർബന്ധം പിടിച്ചു. അതിനു കാരണം ഇതായിരുന്നു. ഫിറോസ് കൊണ്ടു വന്ന മത്തി അമ്മ വീടിനു പിൻവശത്തിരുന്ന് വൃത്തിയാക്കുകയായിരുന്നു. അവിടേക്ക് ഒരു കാക്ക പറന്നിറങ്ങി. അമ്മയെ ചെരിഞ്ഞും തിരിഞ്ഞും നോക്കി ‘കാ കാ’ വിളിച്ചു. അമ്മ കത്തി വീശിയിട്ടും അതിനൊരു കൂസലുമില്ല. വൃത്തിയാക്കുന്നതിനിടയിൽ കളയാനായി വെച്ച മീനിന്റെ ഉൾഭാഗം അമ്മ കാക്കയുടെ നേർക്കെറിഞ്ഞു. കാക്ക അതിനു നേർക്ക് നോക്കിയത് പോലുമില്ല! അത്രയും പത്രാസോ എന്നാൽ ഇനി നിനക്കൊന്നുമില്ല എന്ന മട്ടിൽ അമ്മ ഇരുന്നു. അമ്മയിൽ നിന്നും കണ്ണെടുക്കാതെ കാക്കയും. ഒടുവിൽ കഷ്ടം തോന്നി അമ്മ വാലിന്റെ അറ്റം അല്പം നീളം കൂട്ടി മുറിച്ച് നീട്ടിയെറിഞ്ഞു. കാക്ക അതിനേയും അവഗണിച്ച് അമ്മയെ നോക്കി ‘കാ കാ’ വിളിച്ചു. കാക്കയെ കുറച്ചു നേരം നോക്കിയിരുന്ന ശേഷം അമ്മ അകത്തേക്ക് കയറി പോയി. ഈ കാഴ്ച്ചയൊക്കെയും കണ്ട് പൂച്ച ഭാവത്തിൽ ഞാനിരിപ്പുണ്ടായിരുന്നു.
‘എന്തൊരു അഹങ്കാരം പിടിച്ച കാക്കയാ’ ഞാൻ പറഞ്ഞു. എന്നാൽ അമ്മ എന്തോ വലിയ ആലോചനയിലായിരുന്നു. പിറ്റേന്ന് കൂവി കൊണ്ട് പോയ ഫിറോസിനെ വിളിച്ച് അമ്മ എന്തോ പറയുന്നത് ഞാൻ ജനലിലൂടെ കണ്ടു.

അന്നേക്ക് അഞ്ചാം ദിവസം അമ്മ വാങ്ങിയത് അയലയായിരുന്നു. ഫിറോസ് ചിരിച്ചു കൊണ്ട് ത്രാസ്സിൽ ആ പച്ച മീൻ എടുത്ത് വെയ്ക്കുന്നത് ഞാൻ കണ്ടു. ഇതെന്തു പറ്റി? അത്ഭുതമാണല്ലോ. വാങ്ങണ്ട എന്നു വെച്ചതല്ലെ? മറന്നു തുടങ്ങിയ മീൻ വീണ്ടും വീട്ടിലേക്ക്. എന്നാൽ അതിലും വലിയ അത്ഭുതം പിന്നീട് സംഭവിച്ചു. വൃത്തിയാക്കുന്നതിനിടയിൽ എവിടെ നിന്നോ ആ കാക്ക പറന്നിറങ്ങി. അതു പ്രതീക്ഷിച്ചിരുന്ന പോലെ അമ്മ ഒരു ചെറിയ കഷ്ണം എറിഞ്ഞു കൊടുത്തു. കാക്ക അതും കൊത്തി ഒരൊറ്റ പറക്കൽ! ഞാൻ വായും പൊളിച്ച് ഇരുന്നു പോയി! അന്ന് അമ്മ ചിരിക്കുന്നത് കുറേ നാളുകൾക്ക് ശേഷം കണ്ടു. മീൻ വെട്ടിയെടുത്ത് വീട്ടിനുള്ളിലേക്ക് നടക്കുമ്പോൾ അമ്മയുടെ കണ്ണ്‌ നിറഞ്ഞിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു. ചിരിക്കുമ്പോൾ എങ്ങനെയാണ്‌ കണ്ണ്‌ നിറയുക?

പിന്നീട്‌ പലതവണ അത് സംഭവിച്ചു. അമ്മ കാക്കയോട് സംസാരിക്കാൻ തുടങ്ങിയതും ഞാൻ ശ്രദ്ധിച്ചു. അയല കിട്ടാത്ത ദിവസം അമ്മ പറയും ‘ഇന്നില്ല...നാളെ നോക്കട്ടെ’ എന്ന്. അതു കേട്ട മട്ടിൽ തല ചെരിച്ചു നോക്കി എന്തോ ആലോചിക്കുന്ന മട്ടിൽ കാക്ക കുറച്ച് നേരമിരിക്കും എന്നിട്ട് എങ്ങോട്ടോ പറന്നു പോകും. അയല കിട്ടുന്ന ദിവസം, ‘ഇതാ മുഴുത്ത ഒന്ന്‌!’ എന്നും പറഞ്ഞാവും എറിഞ്ഞു കൊടുക്കുക. അമ്മയ്ക്ക് കാക്കയോടുള്ള സ്നേഹം അടിക്കടി കൂടി വന്നു. അമ്മയുടെ സന്തോഷം എന്റെ സന്തോഷം. ഞാൻ ഒന്നും പറയാൻ പോയില്ല.

അച്ഛൻ പോയത് പോലെയാണ്‌ അമ്മയും പോയത്. ആരുമറിയാതെ, ആരേയുമറിയിക്കാതെ. നെഞ്ചത്ത് കൈകൾ പിണച്ച് വെച്ച്, കണ്ണുകളടച്ച്, ഒരു ചെറിയ ചിരിയുമായി അമ്മ കിടന്നു. ഏതോ നല്ല സ്വപ്നം കണ്ട് കിടക്കുകയാണെന്നേ തോന്നുമായിരുന്നുള്ളൂ. എന്റെ വിവാഹം അപ്പോഴേക്കും കഴിഞ്ഞിരുന്നത് കൊണ്ട് ഒറ്റയ്ക്കായി എന്ന തോന്നലെനിക്കുണ്ടായില്ല. അല്ലാത്തപക്ഷം മനസ്സിൽ കൂടി ഏതൊക്കെ ചിന്തകൾ ഓടുമായിരുന്നു എന്ന് ഇപ്പോൾ പറയാൻ പറ്റില്ല.

ആഴ്ച്ചകൾക്ക് ശേഷം ഞാൻ മീൻ വാങ്ങാൻ തുടങ്ങി. വാങ്ങിയത് ഒരു ചെറിയ സ്രാവായിരുന്നു. ഭാര്യ, വീടിന്റെ പിൻഭാഗത്തിരുന്നു അത് വെട്ടിയെടുക്കുമ്പോൾ ഞാനോർത്തു, വീടിന്റെ ഈ ഭാഗം എന്തൊക്കെ കാഴ്ച്ചകൾക്ക് സാക്ഷിയായിട്ടുണ്ടാവും? മൂകസാക്ഷിയായ ഈ ചുവരുകൾക്ക് തലമുറകളുടെ കഥകൾ പറയാനുണ്ടാവും. എന്തു കൊണ്ടാണ്‌ അങ്ങനെയൊക്കെ ചിന്തിക്കുന്നത് എന്ന് ഒരു നിമിഷം ചിന്തിച്ചു. ഞാൻ പൊടുന്നനെ വയസ്സായി പോയോ എന്നു വരെ തോന്നി പോയി. ആ വയസ്സൻ ചിന്തകൾക്കിടയിലാണ്‌ കാക്കകളുടെ ശബ്ദം വന്നു വീണത്. ഒന്നല്ല, രണ്ടു കാക്കകൾ! ഏതോ ഒരു ഉൾപ്രേരണ പോലെ അമ്മ പണ്ടു ചെയ്ത പോലെ ചെയ്യാൻ എനിക്ക് തോന്നി. സ്രാവിന്റെ ഒരു ചെറിയ കഷ്ണം കാക്കകളുടെ നേർക്ക് ഞാനെറിഞ്ഞു. ‘ഇയാൾക്കെന്താ വട്ടായോ?’ എന്ന മട്ടിൽ ഭാര്യ എന്നെ നോക്കിയിട്ടുണ്ടാവും. ഉറപ്പ്. ഞാൻ അങ്ങോട്ട് കണ്ണ്‌ തിരിച്ചതേയില്ല. കാക്കകൾ പരസ്പരം നോക്കി. എന്നിട്ട് എന്നെ അമ്പരപ്പിച്ചു കൊണ്ട് മീൻ കഷ്ണം തൊടാതെ ഒറ്റ പറക്കൽ. ‘മതിയായല്ലോ?’ എന്ന മട്ടിൽ ഭാര്യ എന്നെ നോക്കിയിട്ടുണ്ടാവും. കാക്കകളോട് സഹാനുഭൂതി കാണിക്കാൻ പോയാൽ ഇങ്ങനെയിരിക്കും - അവൾ അങ്ങനേയും വിചാരിച്ചിട്ടുണ്ടാവും. ഉറപ്പ്. അന്നു രാത്രി എനിക്ക് ഉറങ്ങാനായില്ല. ചിരിച്ചും, ചിന്തിച്ചും ഞാൻ തിരിഞ്ഞും മറിഞ്ഞും കിടന്നു. ‘ഏയ്...അങ്ങനെ ആവാൻ വഴിയില്ല’. ‘വെറുതെ തോന്നിയതാവും‘ എന്നൊക്കെ ശബ്ദമില്ലാതെ പറഞ്ഞു ഞാൻ എന്നെ തന്നെ ആശ്വസിപ്പിച്ചും, ന്യായീകരിച്ചും കഴിച്ചു.

അങ്ങനെ കാത്തിരുന്നു കിട്ടിയ മൂന്ന് അയല മീനുകളാണ്‌ വെള്ളം നിറച്ച ചട്ടിയിൽ കിടക്കുന്നത്! ഇന്ന്, ഇപ്പോൾ, ഇവിടെ വെച്ചറിയാം! മീൻ ഭാര്യക്ക് കൈമാറുമ്പോൾ എന്റെ ആകാംക്ഷയുടെ കയറ്‌ ഇപ്പോൾ പൊട്ടും എന്ന നിലയിലായിരുന്നു. അവൾ ചട്ടിയും കത്തിയുമായി പിൻവശത്തേക്ക് പോയി. വാലില്ലാത്ത പൂച്ചയായി ഞാനും. മീൻ മുറിക്കാൻ തുടങ്ങി. എന്റെ ശ്രദ്ധ മീനിലല്ല. പറമ്പിലാണ്‌. എവിടെ? കാണുന്നില്ലല്ലോ. മൂന്നാമത്തെ മീനും മുറിക്കാൻ തുടങ്ങി. എന്റെ പ്രതീക്ഷകൾ അവസാനിക്കാറായി. എല്ലാം വെറും തോന്നലുകൾ. പ്രായം കൂടുന്നതിന്റെ ലക്ഷണങ്ങൾ. മീൻ കഷ്ണങ്ങളായി ചട്ടിയിൽ നിറഞ്ഞു തുടങ്ങി. അപ്പോൾ കേട്ടു, ’കാ..കാ!!‘ അതാ! രണ്ടുപേരുമുണ്ട്‌! പെട്ടെന്ന്‌ രണ്ടു കഷ്ണങ്ങളെടുത്ത് ഞാൻ കാക്കകളുടെ നേർക്കെറിഞ്ഞു. അടുത്ത നിമിഷം, രണ്ട്‌ കഷ്ണങ്ങളും കൊത്തിയെടുത്ത് രണ്ടുപേരും ഒറ്റ പറക്കൽ! ഭാര്യയുടെ നേർക്ക് നോക്കുക പോലും ചെയ്യാതെ ഞാൻ തിടുക്കത്തിൽ അകത്തേക്ക് നടന്നു. സത്യം പറയട്ടെ, അപ്പോഴെന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.
പക്ഷെ...ഞാൻ...കരയുകയായിരുന്നില്ല, ചിരിക്കുകയായിരുന്നു...
പണ്ട്...അമ്മ ചിരിച്ചതു പോലെ...




Post a Comment


മഴ, പെയ്യാൻ മറന്നു പോയെന്നു തോന്നിച്ച ഒരു ദിവസം. പായല്‌ പിടിച്ചു തുടങ്ങിയ പടികൾ കയറി ചെല്ലുമ്പോഴും, അകത്തെ മുറിയിലേക്ക് വീട്ടുകാർ അനുകമ്പയോടെ നയിക്കുമ്പോഴും, പറഞ്ഞു കേട്ടതൊക്കെയും വിശ്വസിക്കാതിരിക്കാൻ ഞാൻ മനപ്പൂർവ്വം ശ്രമിച്ചു കൊണ്ടേയിരുന്നു. അടുത്ത് കണ്ടപ്പോൾ ടീച്ചറിന്റെ കണ്ണിൽ നിന്നും അപരിചിതഭാവം പൊഴിഞ്ഞുപോകുന്നത് ഞാൻ കണ്ടതാണല്ലോ. വിളിച്ച് അടുത്തിരുത്തിയപ്പോൾ വീട്ടുകാരുടെ കണ്ണിൽ, തെളിഞ്ഞു തുടങ്ങിയ പ്രകാശവും ഞാൻ കണ്ടതാണല്ലോ.

എന്റെ പേര്‌ തെറ്റിച്ച് പറഞ്ഞത് ഒരു തവണ ഞാൻ തിരുത്തി. സൂക്ഷിച്ചു നോക്കിക്കൊണ്ട് ‘ങാ...ഓർക്കുന്നു...’ എന്നു പറഞ്ഞു തുടങ്ങിയ ടീച്ചർ ഏതോ ഒരു ക്ലാസ് റൂം ഓർമ്മ എന്നെ നായകനാക്കി പറഞ്ഞു. ആ കഥയിൽ നായകനോ വില്ലനോ എന്തിന്‌ കാഴ്ച്ചക്കാരൻ പോലും അല്ല ഞാൻ എന്ന് പറയണമോ വേണ്ടയോ എന്ന് ഒരു നിമിഷം സംശയിച്ചു. പിന്നീട് തിരുത്തണ്ടാന്ന് തീരുമാനിച്ചു.

അല്പനേരം കഴിഞ്ഞ് പേരെന്താണെന്ന് എന്നോട് വീണ്ടും ചോദിച്ചു. വീണ്ടും എന്നോടൊരു കഥ പറഞ്ഞു. ഇത്തവണ കഥാപാത്രങ്ങളും സന്ദർഭവും മാറി. ഞാൻ തിരുത്തിയതേയില്ല. വീട്ടുകാരുടെ കണ്ണിൽ കത്തിത്തുടങ്ങിയ പ്രകാശം പതിയെ മങ്ങി വരുന്നത് കണ്ടു.

എന്റെ പദ്ധതികളുടെ ഭാഗമല്ലാതിരുന്നിട്ടും, ഞാൻ ചില കാര്യങ്ങൾ അങ്ങോട്ട് പറയാമെന്നു വിചാരിച്ചു. ടീച്ചർ ക്ലാസ്സിൽ സ്ഥിരമായി പറയാറുള്ള ഒരു സദ്ദുപദേശകഥ ഞാൻ എന്നാലാവും വിധം പറഞ്ഞു. പിന്നീട്, എല്ലാ വെള്ളിയാഴ്ച്ചകളിലേയും അവസാനത്തെ പീരിയഡിൽ സ്ഥിരമായി ഒരേ പാട്ടു തന്നെ പാടാറുള്ള സദാശിവനെ ആയിടെ കണ്ടതിനെ കുറിച്ച് പറഞ്ഞു. പക്ഷെ അതെന്നെ വലിയൊരു ശ്രമത്തിലേക്ക് വലിച്ചു കൊണ്ടു പോവുമെന്ന് എങ്ങനെ മുൻകൂട്ടി അറിയാനാണ്‌?
‘ആരാണ്‌...സദാശിവൻ?’ ചുളുങ്ങിയ പുരികങ്ങളുമായി ദൂരേക്ക് നോക്കി ടീച്ചർ ഇരുന്നു.
ഞാനെങ്ങനെ പറഞ്ഞു കൊടുക്കാനാണ്‌? അവന്റെ അന്നത്തെ രൂപവും, വികൃതികളുമൊക്കെ ആവും വിധം നർമ്മം ചേർത്ത് പറയാനൊരു ശ്രമം നടത്തി...പരാജയപ്പെട്ടു.

ടീച്ചർ കൈ നീട്ടി എന്നെ തൊട്ടു. ഒരു രഹസ്യം പറയാനൊരുങ്ങും പോലെ എന്റെ നേർക്ക് കഴുത്തു നീട്ടി. ഞാൻ മുഖമടുപ്പിച്ചു. ടീച്ചർ പൂശിയിരുന്ന പൗഡറിന്റെ ഗന്ധം അപ്പോൾ അറിഞ്ഞു. പഴയ ഗന്ധം...പഴയ ഓർമ്മകളിലൂടെ വീശിയടിക്കുന്ന പഴയൊരു ഗന്ധം. ആ ഗന്ധത്തെ ഞാൻ ‘ബാല്യം’ എന്നു വിളിക്കട്ടെ...

ടീച്ചർ എന്തോ ഒരു വലിയ കാര്യം പറയാൻ പോവുകയാണ്‌. ഞാൻ തൊട്ടടുത്ത നിമിഷം ആ പഴയ വിദ്യാർത്ഥിയായി. മുഴുവൻ ശ്രദ്ധയും കൂർപ്പിച്ചു വെച്ച് ഇരുന്നു.
വീണ്ടും എന്റെ പേര്‌ തെറ്റിച്ച് വിളിച്ചു കൊണ്ട് പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു.
‘അ...എന്ന അക്ഷരമില്ലെ?...അതെങ്ങനെയാ എഴുതേണ്ടത്?...നീ ഒന്ന്...പറഞ്ഞു തരാമോ?‘
ആ ശബ്ദത്തിൽ ദയനീയതയാണോ, അപേക്ഷയാണോ ഉണ്ടായിരുന്നതെന്ന് എനിക്കറിഞ്ഞൂടാ.

ചോദിച്ചു വാങ്ങിയ ഒരു കടലാസ്സിൽ, ആ ചുളുങ്ങിയ വിരലുകൾ പേനയോട് ചേർത്തുപിടിച്ച് ആദ്യാക്ഷരം എഴുതി...എഴുതിച്ചു. ആദ്യവിജയത്തിന്റെ ആഹ്ലാദം ടീച്ചറിന്റെ മുഖത്ത് തെളിയുന്നത് കണ്ടു.
ടീച്ചർ എന്നെ ഒരിക്കൽ കൂടി ’മിടുക്കൻ‘ എന്നു വിളിച്ചു. പതിയെ തലയിൽ തലോടി. ആ തലോടലും ഒരു അനുഗ്രഹം ആയി എനിക്ക് തോന്നി. ടീച്ചർ എനിക്കിട്ട പേര്‌ സ്വയം പറഞ്ഞ് ഞാൻ യാത്ര ചോദിച്ചു.

പടിയിറങ്ങി പുറത്തേക്ക് നടക്കുമ്പോൾ രണ്ടു കാര്യങ്ങൾ ഓർത്തു,
വെച്ചു മാറിയ വേഷവും...കൈപിടിച്ചെഴുതിയ ആദ്യാക്ഷരവും...
മഴ പെയ്തു തുടങ്ങിയിരുന്നു. എന്റെ മേൽ അക്ഷരങ്ങളാണ്‌ പൊഴിഞ്ഞു വീഴുന്നതെന്ന് തോന്നി.






Post a Comment

നരനായിങ്ങനെ


സുഹൃത്തായ നരനെ അന്വേഷിച്ചൊരു യാത്രയിലാണ്‌ ഞാൻ. ഒരവസാനശ്രമം. തലയുയർത്തുന്ന ചിന്തകളിലെനിക്ക് വായിച്ചെടുക്കാം, ഈ യാത്ര പോലും വിധിയുടെ ഭാഗമാണെന്ന്. അല്ലെങ്കിൽ ഈ ജന്മം എന്തിന്‌ ഞാൻ നരനെ കണ്ടുമുട്ടണം? എന്തിനെന്നെ ആത്മമിത്രമായി കണക്കാക്കണം? വാക്കുകളാൽ നരനെ വരച്ചിടാനൊരു ശ്രമം നടത്തിയാൽ നിങ്ങൾക്കൊരുപക്ഷെ ഞാനാരെക്കുറിച്ചാണ്‌ പറയുന്നതെന്ന് മനസ്സിലാക്കാൻ കഴിയും. ചുമലോളം നീണ്ട ചുരുൾമുടിയും, തിളക്കമുള്ള കുസൃതിക്കണ്ണുകളുമുള്ള നരന്റെ ചിത്രം നിങ്ങളും മൂന്നാഴ്ച്ചകൾക്ക് മുൻപത്തെ ദിനപത്രങ്ങളിൽ കണ്ടിട്ടുണ്ടാവും. എന്റെ സുഹൃത്ത് ഒരു മന്ത്രിപുത്രനോ, പ്രമുഖന്റെ ബന്ധുവോ അല്ലാത്തത് കൊണ്ട്, ഉൾപേജുകളിലൊന്നിൽ ‘കാണാതായി’ എന്ന തലക്കെട്ടോടെ, ആ ചെറിയ വാർത്ത ഒതുങ്ങി കൂടി. അതും ഒന്നോ രണ്ടോ പത്രങ്ങളിൽ മാത്രം. അപ്രസക്തരായ സാധാരണക്കാർക്ക് സമൂഹത്തിൽ അത്രയേ പ്രാധാന്യമുള്ളൂ! ഒരേസമയം സമൂഹത്തിന്റെ ഭാഗമായിരിക്കുകയും അല്ലാതിരിക്കുകയും എന്ന വൈരുദ്ധ്യം അവർക്കുമാത്രം സ്വന്തം.

എന്റെ ബസ്സ് തണുപ്പിലൂടെ കിതപ്പില്ലാതെ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. പുൽമേടുകളും, കുന്നുകളും കടന്ന് മുന്നോട്ട്. പെയ്ന്റിളകി തുടങ്ങിയ ജന്നൽക്കമ്പികളിൽ വിശ്രമിക്കുന്ന വിരലുകളെ പുറത്തെ തണുത്ത കാറ്റ് മരവിപ്പിച്ചു തുടങ്ങിയപ്പോൾ, വിറങ്ങലിച്ച വിരലുകൾ അടർത്തിയെടുത്ത് ഞാൻ മടക്കുള്ള പച്ചഷട്ടർ താഴ്ത്തിയിട്ടു. തണുത്ത കാറ്റ് മഴയുടെ വരവറിയിച്ചിരുന്നു. മഴ പെയ്യരുതെ എന്ന നിശ്ശബ്ദപ്രാർത്ഥന ഞാൻ നെഞ്ചോടു ചേർത്തു. നിയോഗങ്ങൾ ചിലപ്പോൾ യാദൃശ്ചികതയാവാം. ഞാൻ നിയോഗങ്ങളിൽ വിശ്വസിക്കുകയോ, അവിശ്വസിക്കുകയോ ചെയ്യുന്നില്ല. പെൻഡുലം കണക്കെ വിശ്വാസത്തിനും അവിശ്വാസത്തിനുമിടയിലുള്ള നിരന്തരസഞ്ചാരത്താൽ മനസ്സ് തളർന്നു തുടങ്ങിയിരിക്കുന്നു. എന്റേതു മാത്രമായ ചോദ്യങ്ങൾക്ക് പൂർണ്ണമായ ഉത്തരങ്ങളൊരിക്കലും കിട്ടില്ലെന്നെപ്പോഴൊ ഒരു തോന്നലുണ്ടായത്‌ കൊണ്ടാവാമത്. ഒരു പരാജിതന്റെ തോന്നൽ. എല്ലാ വിശ്വാസങ്ങളുടേയും തെളിവുകൾ യാദൃശ്ചികതയുടെ മണ്ണിലാണ്‌ മുളച്ചുയരുന്നതെന്ന്‌ എന്നോ മനസ്സിലാക്കിയിരുന്നു. അതാണെന്നെ നിയോഗങ്ങളിൽ വിശ്വസിക്കുന്നതിൽ നിന്നും പിൻതിരിപ്പിക്കുന്നത്. അല്ലെങ്കിൽ തന്നെ എന്തിന്‌ സ്വന്തം തോന്നലുകളിൽ വിശ്വസിക്കണം? എന്തിനവിശ്വസിക്കണം? ഈ ‘എന്തിന്‌’ എന്ന ചോദ്യം കുഴപ്പം പിടിച്ചതാണ്‌. നരന്റെ ഇഷ്ടചോദ്യം. അത് അവൻ നിരന്തരം തന്നോടു തന്നേയും, മറ്റുള്ളവരോടും ചോദിച്ചു കൊണ്ടിരുന്നു. ചില ചോദ്യങ്ങൾ മതിലുകൾക്ക് സമമാണ്‌. അവനെ പൂർണ്ണമായും മനസ്സിലാക്കുന്നതിന്‌ തടസ്സമായത് അവന്റെ ചോദ്യങ്ങൾ തന്നെ.

ഒരലസഭാഷണത്തിനിടയിൽ വിചിത്രമായ തന്റെ ആഗ്രഹത്തെ കുറിച്ചവൻ പറഞ്ഞതോർക്കുന്നുണ്ട്.
‘എനിക്കൊരു മരമാകണം സുഹൃത്തെ! കൈകൾ വിടർത്തിപ്പിടിച്ച്, മുടി വിടർത്തിയിട്ട് കാറ്റിലുലയുന്ന ഒരു വൻമരം!’
വിചിത്രമായ ആ സംസാരവും ആഗ്രഹവും കേട്ട് കുറച്ച് നേരം അവനെ തന്നെ നോക്കിയിരുന്നു പോയി ഞാൻ. സത്യത്തിൽ അതൊരു നേരമ്പോക്കല്ലായിരുന്നു. അതുതന്നെയായിരുന്നു അവന്റെയാഗ്രഹം. ഇപ്പോൾ തോന്നുന്നുണ്ട്, അവന്‌ അങ്ങനെ മാത്രമെ ആഗ്രഹിക്കാൻ കഴിയൂ എന്ന്. ഒരുപക്ഷെ അവന്‌ മാത്രമെ അങ്ങനെ ആഗ്രഹിക്കാനാവൂ.

പരുക്കൻ പ്രതലങ്ങളിലൂടെയായിരിക്കുന്നു ഇപ്പോൾ ബസ്സിന്റെ സഞ്ചാരം. ചിന്തകളെ മുറുക്കെ കെട്ടി വെയ്ക്കാനുള്ള കഴിവ് ഞാൻ സ്വായത്തമാക്കിയിരുന്നില്ല. എവിടെ വെച്ച്, എപ്പോഴാണ്‌ നരനെ ആദ്യം കണ്ടുമുട്ടിയത്? ഒരുപാട്‌ കാണാച്ചരടുകൾ ഒന്നിച്ചുമുറുകിയ ഒരപൂർവ്വമുഹൂർത്തത്തിലാവും. അതിനെ നിമിത്തം എന്നല്ലാതെ എന്താണ്‌ വിളിക്കേണ്ടത്? ഞാനാദ്യം കാണുമ്പോൾ, വഴിയാത്രക്കാർക്കിടയിൽ ലഘുലേഖകൾ വിതരണം ചെയ്തു കൊണ്ട് എന്നേയും കടന്ന്‌ പോവുകയായിരുന്നു അയാൾ. വനനശീകരണത്തേക്കുറിച്ച് ഒരു പുറത്തിലും, മറുപുറത്തിൽ ജലദൗർലഭ്യത്തേക്കുറിച്ചും വിശദീകരിക്കുന്ന ഒരു കുറിപ്പായിരുന്നു അത്. മൃതപ്രായയായ മണ്ണിന്റെ ദയനീയാവസ്ഥ വളരെ കുറച്ച് വാക്കുകളാൽ വരച്ചു കാട്ടുന്ന ഒരു കുറിപ്പ്. എനിക്കതേക്കുറിച്ച് വിശദമായി അറിയാൻ താത്പര്യമുണ്ടായി. നരൻ എന്നു സ്വയം പരിചയപ്പെടുത്തിയ അയാൾ, മൃദുവായ വാക്കുകൾ കൊണ്ട് കുറിപ്പിന്റെ ഉള്ളടക്കം വിശദമാക്കി തന്നു. വാക്കുകൾക്ക് നോവുണ്ടാവുമോ എന്ന മട്ടിലുള്ള പതിഞ്ഞ ശബ്ദം കേൾക്കാൻ എനിക്ക് പതിവിലുമധികം ശ്രദ്ധ ചെലുത്തേണ്ടി വന്നു. ഇയാൾ ഏതു സംഘടനയിൽപ്പെട്ടയാളാണ്‌? ഏതു കാര്യപരിപാടിയുടെ ഭാഗമായാണ്‌ ഈ കുറിപ്പ് വിതരണം? ഞാനത് നേരിട്ട് ചോദിച്ചു. എന്നാലയാളുടെ മറുപടി എന്നെ ഞെട്ടിച്ചു കളഞ്ഞു. ബോധവത്ക്കരണത്തിനായി സ്വന്തം പോക്കറ്റിൽ നിന്നു പണം ചിലവാക്കി കുറിപ്പ് അച്ചടിച്ച് വിതരണം ചെയ്യുകയാണയാൾ! ഭ്രാന്ത്! അല്ലാതെന്ത്? എന്നാൽ സംസാരം നീണ്ടപ്പോൾ, ഭ്രാന്ത് അയാൾക്കല്ലെന്നും, ചോദ്യങ്ങൾ സ്വയം ചോദിക്കാതിരിക്കുന്ന എനിക്കാണെന്നും തോന്നി. ഞാനെന്റെ ഭ്രാന്ത് മറച്ച് പിടിച്ചിരിക്കുന്നു എന്നേയുള്ളൂ! ശരിക്കും ആരാണിയാൾ? എന്താണിയാളുടെ ഉദ്ദേശ്യം? ഒരുപാട് ചോദ്യങ്ങളുമായി ഞാൻ നിന്നു.

‘എന്തു കൊണ്ട് നമുക്ക്...കുറച്ച് നേരം മാറിയിരുന്ന് സ്വസ്ഥമായി സംസാരിച്ചു കൂടാ?’
ചുറ്റുമതിലുകളില്ലാത്തൊരു ക്ഷേത്രമൈതാനത്തിലേക്കാണ്‌ ഞങ്ങൾ പോയത്. അവിടെ തല നിറയെ, കലപില കൂട്ടുന്ന ഇലകളുമായി, പക്ഷികളോട്‌ സല്ലപിച്ചു നില്ക്കുന്ന വലിയ ഒരരയാലുണ്ട്. ഏതോ ഒരു സഹൃദയൻ എന്നോ പണി കഴിപ്പിച്ച ആ അരയാൽത്തറയിലിരുന്ന് ഞങ്ങൾ സംസാരിച്ചു. ചെറുതായി നര തെളിഞ്ഞു തുടങ്ങിയ താടിരോമങ്ങൾ, നെറ്റിയിൽ വീണു കിടക്കുന്ന എണ്ണമയമുള്ള ചുരുണ്ടമുടിയിഴകൾ, വെളുത്ത നേർത്ത ഷർട്ട്...ഇതൊക്കെയും ശ്രദ്ധിച്ചതപ്പോഴാണ്‌. അയാൾ അടുത്തുള്ള ഒരു ട്യൂട്ടോറിയലിൽ പഠിപ്പിക്കുന്നു. ചില വീടുകളിലും പോയി കുട്ടികളെ പഠിപ്പിക്കുന്നുണ്ട്. ഇടയിൽ കിട്ടുന്ന രണ്ട് മൂന്ന് ദിവസങ്ങൾ യാത്രകൾക്കായി ചിലവാക്കുന്നു. എവിടേക്കാണ്‌ യാത്രകൾ? ചോദിച്ചില്ല. അയാൾ പറയട്ടെ. എല്ലാം ചോദിച്ചറിയേണ്ട കാര്യമില്ലല്ലോ. അതാണെന്റെ നയം.

കാടുകൾ, കാവുകൾ, കായലുകൾ, നദികൾ, കുന്നുകൾ, നീരുറവകൾ...ഓരോന്നോരോന്നായി ഉത്തരങ്ങളായി വന്നു. എന്നെ പോലുള്ള ഒരു സാധാരണക്കാരന്‌ ഒട്ടും താത്പര്യമില്ലാത്ത ഒരു കൂട്ടം കാര്യങ്ങൾ. സംശയം തോന്നി, ഇയാളിതെന്തിനുള്ള പുറപ്പാടാണ്‌? നരന്റെ യാത്ര പിറകിലേക്കാണ്‌. മനുഷ്യജീവിതത്തിനു ചില ഉദ്ദേശ്യങ്ങളുണ്ടെന്ന് ഞാൻ മനസ്സിലാക്കി വെച്ചിട്ടുണ്ടായിരുന്നു. വിവാഹം കഴിക്കണം, കുട്ടികളുണ്ടാവണം, വീട്, വാഹനം, കുട്ടികളുടെ പഠിപ്പ്... ഉദ്ദേശ്യങ്ങളുടെ നിര അവസാനിക്കുന്നില്ല. ഉദ്ദേശ്യങ്ങൾ ആഗ്രഹങ്ങളുടെ പര്യായമാണ്‌. ആഗ്രഹങ്ങൾക്ക് അവധി കൊടുക്കാതെ ജീവിക്കണം. ജീവിതം, അവസാനമില്ലാത്ത ചേർത്തുവെയ്ക്കലുകളും, നിരന്തരം വിജയിക്കാനുള്ള വെമ്പലുമാണെന്ന് ആരോ എന്നെ പഠിപ്പിച്ചിരുന്നു. എന്നോ ഞാനറിയാതെ പഠിച്ചു പോയിരുന്നു. എന്നാൽ നരന്റെ കാഴ്ച്ചപ്പാടുകൾ തികച്ചും വ്യത്യസ്തമാണെന്ന് അന്നു ഞാൻ മനസ്സിലാക്കി.

‘ഇയാൾക്കെന്താ നല്ല സുഖമില്ലെ?’ 
യൂണിഫോം ധരിച്ച, അക്ഷമനായ ഒരു ചെറുപ്പക്കാരന്റേതാണ്‌ ചോദ്യം. അയാളത് ചോദിക്കുമ്പോൾ നരൻ എന്റെ സമീപമില്ലായിരുന്നു. നരൻ അപ്രത്യക്ഷനായിരുന്നു. എന്റെ കൈവശം നരന്റേതെന്നു പറയാൻ നനഞ്ഞ മണ്ണ്‌ പുരണ്ട ഒരു ജോഡി ചെരുപ്പുകൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ആ സംഭവം നടന്നത് ഏകദേശം മൂന്ന് ആഴ്ച്ചകൾക്ക് മുൻപാണ്‌. ഇന്നാലോചിക്കുമ്പോൾ എല്ലാം നരന്റെ രഹസ്യപദ്ധതിയുടെ ഭാഗമായിരുന്നോ എന്നു കൂടി സംശയമുണ്ട്. 

ഒരു ശനിയാഴ്ച്ച ദിവസം. എന്നോട് ‘ഒരത്ഭുതം കാണാൻ വരുന്നോ?’ എന്നു ചോദിച്ചാണ്‌ പ്രലോഭിപ്പിച്ചത്. ആ ചോദ്യത്തിൽ ഞാൻ വീഴുകയും ഞങ്ങളൊന്നിച്ച് ദ്വീപിലേക്ക് യാത്ര തിരിക്കുകയും ചെയ്തു. വടക്കൻ കേരളത്തിൽ കുറച്ചുള്ളിലായിട്ടാണാ സ്ഥലം. അവിടേക്ക് ചെന്നെത്തുക തന്നെ ശ്രമകരം. മാത്രമല്ല സാഹസികവും. ദ്വീപിലേക്ക് ഒരു ചെറിയ ബോട്ടുണ്ട്. ചെന്നിറങ്ങിയപ്പോൾ തന്നെ വലിയ മുളകൾ വളഞ്ഞു നിന്ന് കമാനമൊരുക്കിയിരിക്കുന്നത് ശ്രദ്ധയിൽ പെട്ടു. പ്രകൃതി തന്റെ സാമ്രാജ്യത്തിലേക്ക് സ്വാഗതം ചെയ്യുന്നിടം. വനം - അതെനിക്ക് അന്നുവരെ ഒരു സങ്കല്പം മാത്രമായിരുന്നു. പുസ്തകങ്ങളിൽ കണ്ട ചില ചിത്രങ്ങളിൽ മാത്രമൊതുങ്ങി നിന്നിരുന്നു എന്റെ വനസങ്കല്പ്പം. അവിടെ വെച്ച് ഒരു വൻവൃക്ഷത്തെ ആലിംഗനം ചെയ്തു കൊണ്ടവൻ ഇങ്ങനെ ഉപദേശിച്ചു,
‘വൃക്ഷങ്ങൾ ഇടതൂർന്ന് വളർന്ന് നില്ക്കുന്ന ഈ ഭൂമിയെ കാടെന്നോ, വനമെന്നോ വിളിക്കുന്നതിനേക്കാൾ എത്രയോ മനോഹരമാണ്‌ ആരണ്യം എന്ന് വിളിക്കുന്നത്! ആ വാക്കിന്‌ തന്നെ ഒരു പച്ചപ്പും, തണുപ്പും ഒരു രഹസ്യസ്വഭാവവുമുണ്ട്. ഇല്ലെ? ആര്യണമെന്നത് തന്നെയാണ്‌ ശരിയായ പേര്‌. ചിലതിന്‌ ചില പേരുകളാണ്‌ ഏറ്റവും യോജിക്കുക എന്ന് തോന്നിയിട്ടില്ലെ? ഈ വൃക്ഷജീവസമൂഹത്തിന്‌ ഏറ്റവും യോജിച്ച പേര്‌ ആരണ്യം തന്നെ!‘
അവൻ വാക്കുകളിൽ നിന്ന് വാക്കുകളിലേക്ക് അതിവേഗം സഞ്ചരിച്ചു കൊണ്ടിരുന്നു. എനിക്ക് അവൻ പറയുന്നത് പലതും രണ്ട് മൂന്ന് വട്ടം രസം പിടിച്ച് ആലോചിക്കണമെന്നുണ്ടായിരുന്നു. എന്നാൽ ഞങ്ങളുടെ നടപ്പിന്‌ വേഗം കൂടുകയും, അതുവരെ കാണാത്ത വനഭംഗികളിലേക്ക് എന്റെ കാഴ്ച്ച ആവേശത്തോടെ തിരെഞ്ഞു ചെന്നതും അതിനു വിഘാതമായി.

കണ്ടിട്ടും കണ്ടിട്ടും മതിയാവാത്തവണ്ണം ഞാൻ ചുറ്റിലും നോക്കി നടന്നു. തലേ ദിവസം പെയ്ത മഴ കുടിച്ച് ഈർപ്പം നിറഞ്ഞ, മണ്ണിലും മരങ്ങളിലും കണ്ണുകൾ ഓടി നടന്നു. പായൽ പുരണ്ട പാറക്കല്ലുകൾ, പ്രാണികൾ കുടയാക്കിയ ചെറുകൂണുകൾ, ഇളകുന്ന നൂല്‌ പോലെ കറുത്ത ഉറുമ്പുകളുടെ സഞ്ചാരം, പാറക്കല്ലുകളുടെ വിടവുകളിലൊളിക്കുന്ന ഉരഗങ്ങൾ, നൂൽപ്പാവകളുടെ ചലനമനുകരിക്കുന്ന ചിത്രശലഭങ്ങൾ...

അത്രയും പച്ചപ്പ് ആദ്യമായി കാണുകയായിരുന്നു ഞാൻ. പച്ച നിറത്തിനെത്ര വകഭേദങ്ങളുണ്ടെന്ന് അന്നാദ്യമായറിഞ്ഞു. മണ്ണിലുറച്ച് പോയ ഭീമൻ വില്ലുകൾ പോലെ മുളകൾ വളഞ്ഞു നില്ക്കുന്നു. അവ കാറ്റിലുരസി വന്യമായൊരു ശബ്ദം നിർത്താതെ കേൾപ്പിക്കുന്നു. ചെറിയ മഴക്കാറുള്ളത് ഞാൻ ശ്രദ്ധിച്ചു. മഴ പെയ്യുമോ? ആധി മുഴുക്കെയുമതായിരുന്നു. ഞാനത് നരനോട് പങ്കുവെച്ചു. 
‘മഴയോ? ഓരോ മഴത്തുള്ളിയും ഒരു സമ്മാനമല്ലേ? ഭൂമിക്ക് ആകാശത്തിന്റെ സമ്മാനപ്പൊതികൾ!’ 
ഒരു നിമിഷം അവൻ നിഷ്ക്കളങ്കനായ ഒരു കവിയായതു പോലെനിക്ക് തോന്നി.
‘ദാ! ഇതാണ്‌ ഞാൻ പറഞ്ഞയിടം!’
അത്യാഹ്ലാദത്തോടെ അവൻ വിളിച്ചു പറഞ്ഞു. ഒരു വളവ്‌ തിരിഞ്ഞ ഞങ്ങളുടെ മുന്നിൽ പളുങ്കുവെള്ളം നിറഞ്ഞ ഒരരുവി പ്രത്യക്ഷമായി. മുളങ്കൂട്ടങ്ങളും, അരുവിയും, ചെറുകുരുവികളും ചേർന്നൊരുക്കുന്ന സംഗീതമേളം! കവിയാകാതെ പോയതിൽ സ്വയം പഴിച്ചു. ചിന്തകളെ തടസ്സപ്പെടുത്തി കൊണ്ട് അവനെന്റെ കൈ പിടിച്ചുവലിച്ച് അരുവിയിലേക്കിറങ്ങി. അപ്പോഴാണ്‌ അരുവിയുടെ മറ്റൊരു മുഖം അറിഞ്ഞത്. വഴുക്കലുള്ള പാറകളുടെ മുകളിൽ കൂടിയാണതിന്റെ ചിരി പൊഴിച്ചു കൊണ്ടുള്ള ഒഴുക്ക്. ഒരു നിമിഷം എന്റെ വിവേകബുദ്ധി ഭാവനകളെ മറച്ചു. ഒന്നു കാൽ വഴുക്കിയാൽ? തല തല്ലി വീണാൽ? ഒഴുക്കിൽ പെട്ടു പോയാൽ? മലവെള്ളം വന്നു തുടങ്ങിയാൽ നിമിഷങ്ങൾക്കകം ഒഴുക്കിന്റെ ശക്തി പത്തിരട്ടിയായി മാറും എന്നും മറ്റും കേട്ടറിഞ്ഞിട്ടുണ്ട്. വരുന്ന വഴിക്ക് ഒരു ഗാർഡ്, വെള്ളത്തിൽ അധികദൂരം പോകരുത് എന്ന് മുന്നറിയിപ്പ് തന്നതുമാണ്‌. വെറുതെ എന്തിന്‌...? അപ്പോൾ ഞാൻ കണ്ടു, നരൻ ഒരു കൊച്ചു കുട്ടിയെ പോലെ സന്തോഷിക്കുന്നത്. അരുവിയിലെ തണുത്ത വെള്ളം മുകളിലേക്ക് തെറിപ്പിച്ചും, പായൽ പുരളാത്ത കല്ലുകളെടുത്ത് അകലേക്കെറിഞ്ഞും. അരുവിയിലേക്ക് തല നീട്ടി നിന്ന ഒരു മരക്കൊമ്പിൽ അവൻ ജൂബ അഴിച്ച് തൂക്കിയിട്ടു. എന്നോട് ഒരു പാറപ്പുറത്തിരുന്നുകൊള്ളാൻ പറഞ്ഞ് അവൻ വെള്ളത്തിനു നടുവിലേക്ക് നടന്നു. അവിടെ, മിനുസമേറിയ പാറക്കല്ലുകളിൽ തട്ടി വരുന്ന ഒഴുക്കിൽ കൈകൾ വിടർത്തി വെച്ച് അവൻ മലർന്നു കിടന്നു. കണ്ണുകളടച്ച് ഏതോ സംഗീതമാസ്വദിക്കുന്ന മുഖഭാവത്തോടെ! അവൻ പാറക്കല്ലിൽ തല ചായ്ക്കേണ്ട താമസം, മുഖം മറച്ചു കൊണ്ട് വെള്ളം ഒഴുകി താഴേക്ക് പോയി. അവന്റെ നീണ്ട മുടിയിഴകൾ വെള്ളത്തിന്റെ ഒഴുക്കിനൊപ്പമൊഴുകി മുഖം മറച്ചു. എത്ര നേരം അങ്ങനെ കിടന്നു കാണും? അവൻ സ്വർഗ്ഗീയസുഖമാസ്വദിക്കുന്നതും നോക്കി ഞാൻ പാറപ്പുറത്തിരുന്നു. അല്പനേരം കഴിഞ്ഞ് നോക്കുമ്പോൾ, മുകളിൽ മേഘമുഖങ്ങൾ കറുത്തിരുണ്ട് വരുന്നത് കണ്ടു. മഴ പെയ്യുമെന്നുറപ്പാണ്‌. 
‘വാ, കേറി വാ! ഇന്നിത്രേം മതി. നമുക്ക് തിരിച്ചുപോവാം. മഴ തുടങ്ങിയാൽ തിരിച്ച്പോക്ക് നടക്കില്ല’. ഞാനുച്ചത്തിൽ വിളിച്ചു പറഞ്ഞു.
‘തിരിച്ചു പോക്കോ? എന്തു തിരിച്ചു പോക്ക്?!’ അങ്ങനെ പറഞ്ഞ് എന്നെ ഒന്നമ്പരപ്പിച്ച ശേഷം അവൻ എഴുന്നേറ്റു വന്നു. 
‘ഇതാണ്‌ സ്വർഗ്ഗം!’
നീളൻ മുടിയിഴകളിൽ നിന്ന് ഇറ്റിറ്റ് വീഴുന്ന ജലകണങ്ങളുമായ് അവൻ കയറി വരുന്നത് കണ്ടപ്പോൾ, പണ്ടെങ്ങോ വായിച്ചു മറന്ന ചരിത്രപുസ്തകത്തിന്റെ താളുകളിൽ കണ്ട ആദിമമനുഷ്യന്റെ ഛായ അവനുണ്ടെന്ന് ഒരു നിമിഷം തോന്നി.

അല്പനേരം കഴിഞ്ഞു ഞങ്ങൾ നടപ്പു തുടർന്നു. കുറച്ച് കൂടി നടന്നാൽ ഒരു കുന്ന് കാണിച്ചു തരാമെന്നവൻ വാക്കു പറഞ്ഞു. 
‘നരനിവിടെ മുൻപ് വന്നിട്ടുണ്ടോ?’
‘പലവട്ടം!’
അല്പദൂരം നടന്നു കഴിഞ്ഞപ്പോൾ, കരുതിവെച്ചിരുന്ന ഒരു കാര്യം പറയാൻ ഞാൻ തയ്യാറെടുത്തു.
‘ഒരു ചെറിയ വിശേഷമുണ്ട്. എന്റെ വിവാഹം നിശ്ചയിച്ചു’ ഞാനാവേശത്തോടെ പറഞ്ഞു. നരൻ ചോദിക്കുന്നതിനു മുൻപ് തന്നെ പെൺകുട്ടിയെ കുറിച്ചുള്ള കാര്യങ്ങളും ഞാൻ പറഞ്ഞു തുടങ്ങി. ഇടയ്ക്ക് ഞാനൊരു ചോദ്യവും ചോദിച്ചു.
‘ഇങ്ങനെ നടന്നാലോ? ഒരു കല്ല്യാണമൊക്കെ വേണ്ടെ?’
ഒരു ചിരിയോടെ അവനൊരു ചോദ്യമെന്റെ മുന്നിലേക്കിട്ടു.
‘ഏറ്റവും വലിയ തമാശ എന്താണെന്നറിയോ?’
അവനെന്തോ കുസൃതി പറയാൻ പോവുകയാണെന്ന് മനസ്സിലായി.
‘ജനിച്ചതെന്തിന്‌...ജീവിക്കുന്നതെന്തിന്‌...ഇതൊന്നുമറിഞ്ഞു കൂടെങ്കിലും നമ്മൾ നമ്മളെ പോലുള്ളവരെ സൃഷ്ടിച്ചു കൊണ്ടേയിരിക്കുന്നു!!’
എനിക്കതൊരു തമാശയായി തോന്നിയില്ല. അനാഥനായ നരന്റെ വിചാരങ്ങൾ എന്തൊക്കെയെന്ന് എനിക്ക് സങ്കല്പ്പിക്കാവുന്നതിലുമപ്പുറമാവണം. അവൻ പറഞ്ഞതിനെക്കുറിച്ചു തന്നെ ആലോചിച്ചു കൊണ്ട് നിശ്ശബ്ദനായി അവനോടൊപ്പം ഞാൻ നടന്നു.

മുന്നിലേക്ക് നടക്കും തോറും വഴി ചെറുതായി വന്നു. അതൊരു ഒറ്റയടി പാതയായി മാറിയതു പോലുമറിഞ്ഞില്ല. ഇരുവശത്തും ഉയർന്നു നിൽക്കുന്ന വന്മരങ്ങൾ. അല്പദൂരം കഴിഞ്ഞപ്പോൾ വഴിയറിയാതെ പാത പകച്ചു നില്ക്കുന്നതു കണ്ടു.
‘ഇനിയങ്ങോട്ട് വഴിയുണ്ടെന്നു തോന്നുന്നില്ല. നമുക്ക് തിരിച്ച് പോയാലോ? ഇവിടെയൊന്നും ആരെയും കാണുന്നില്ലല്ലോ’
‘എന്താ പേടിയുണ്ടോ?’
‘ഏയ്...പേടിയില്ല പക്ഷെ...ഇനിയും ഉള്ളിലേക്ക് പോയാൽ വല്ല പാമ്പോ മറ്റോ...’
‘എങ്കിലൊരു കാര്യം ചെയ്യാം. ഞാനുള്ളിൽ പോയി നോക്കിയിട്ട് വരാം. ഇതുവരെ വന്നതല്ലെ? ഇനിയെപ്പോഴാ ഇങ്ങനെ ഒരു വരവ്...’
‘ങാ...ഒറ്റയ്ക്ക് പൊയ്ക്കോ...അതാ നല്ലത്...ഞാനില്ല’ അതും പറഞ്ഞ് ഞാൻ അടുത്ത് കണ്ട മരത്തിനു താഴെ, തമ്മിൽ പിണഞ്ഞ് ഭൂമിക്കടിയിലേക്ക് പോയ വലിയ വേരുകൾക്ക് പുറത്തിരുന്നു.
എന്റെ തളർച്ചയെ കളിയാക്കും മട്ടിൽ ഒരു ചിരിയെറിഞ്ഞു തന്ന് നരൻ പാത വിട്ട് ഉള്ളിലേക്ക് നടന്നു. തളർന്ന ഇമകൾക്കിടയിലൂടെ ഞാൻ കണ്ടു, നരൻ എന്റെ നേർക്ക് കൈ വീശി കൊണ്ട് അകന്നു പോകുന്നത്. പാതയിൽ നിന്നും മാറി, അരയൊപ്പം പൊക്കത്തിൽ വളർന്നു നില്ക്കുന്ന ചെടികൾക്കിടയിലൂടെ, മഞ്ഞമുളകൾക്കിടയിലൂടെ നടന്ന്, അവൻ പച്ചപ്പിനുള്ളിൽ അപ്രത്യക്ഷനായി. ഞാൻ മരത്തിലേക്ക് തലചായ്ച്ച് കണ്ണടച്ചു. ഒരു ചെറുമയക്കമെനിക്കാവശ്യമായിരുന്നു.

മുഖത്ത് തണുത്ത് വെള്ളം വീണുചിതറുമ്പോഴാണുണർന്നത്. കുറച്ചധികനേരം ഉറങ്ങി പോയിരിക്കുന്നു! മഴ തുടങ്ങിയിരിക്കുന്നു. ഓ, മഴയല്ല, മഴത്തുള്ളികളല്ല, സമ്മാനപ്പൊതികൾ! നരന്റെ വാക്കുകളോർത്തു. എവിടെ നരൻ? എഴുന്നേറ്റ് ചെന്ന് രണ്ടുമൂന്ന് വട്ടം അവന്റെ പേരുറക്കെ വിളിച്ചു. മുളങ്കാടുകളിൽ നിന്ന് സംഗീതമല്ലയിപ്പോൾ ഒഴുകുന്നത്. അപശബ്ദങ്ങളാണ്‌. പരിഹാസശബ്ദങ്ങൾ. മഴ ശക്തി പ്രകടിപ്പിച്ചു തുടങ്ങി. എന്താണ്‌ ചെയ്യേണ്ടത്? ആരെയാണ്‌ സഹായത്തിനു വിളിക്കേണ്ടത്? ചിലപ്പോൾ അവൻ ഏതെങ്കിലും കുഴിയിലോ മറ്റൊ വീണു കിടക്കുകയാണെങ്കിലോ? അതോ വല്ല പാമ്പും...?. ഉള്ളിൽ ഭയത്തിന്റെ വള്ളികൾ വളരുന്നതറിഞ്ഞു. ഉറക്കെ വിളിച്ചു കൊണ്ട് അവൻ പോയ ദിശയിലേക്ക് ഓടി. മറ തീർത്തു നിന്ന വൻമരങ്ങളോട് അവനെ കണ്ടോ എന്നുച്ചത്തിൽ വിളിച്ചു ചോദിച്ചു. ഇടതൂർന്ന് നില്ക്കുന്ന ചെടികൾക്കിടയിലൂടെ എനിക്ക് ഓടാൻ കഴിയുമായിരുന്നില്ല. എന്റെ നിലവിളികൾ കാട്ടിനുള്ളിലെവിടെയോ തട്ടി ചിതറി പോയിട്ടുണ്ടാവും. മഴയും, മുളകളും എന്റെ ശബ്ദത്തെ മറുശബ്ദം കൊണ്ട് തോല്പിക്കുകയാണെന്ന് തോന്നി. ഇനിയും ഉള്ളിലേക്ക് കയറിയാൽ ചിലപ്പോൾ വഴിതെറ്റി പോകാൻ സാധ്യതയുണ്ട്. വിവേകം പിൻതിരിഞ്ഞ് നടക്കാൻ പ്രേരിപ്പിച്ചു. വഴിയിലേക്ക് എത്തിയ ശേഷം ഞാൻ സർവ്വശക്തിയുമുപയോഗിച്ച് ഓടി. ഒരു ഗാർഡിനെ കണ്ട് വിവരം പറയണം. അവരുടെ സഹായം എന്റെ സുഹൃത്തിനാവശ്യമുണ്ട്. അവനെന്തോ സംഭവിച്ചിട്ടുണ്ട്. ഇതു പോലുള്ള സന്ദർഭങ്ങളിൽ എന്തു കൊണ്ട് പ്രതീക്ഷകളെക്കാൾ, ദുർവിചാരങ്ങൾ കൂടുതലായി വരുന്നു? എന്തോ ഒരു വലിയ അപകടം നടന്നിരിക്കുന്നു എന്ന തോന്നലുണ്ടായി.

‘ഓരോ മാരണങ്ങള്‌...’
ഗാർഡിനെ അറിയിച്ചപ്പോൾ അയാളുടെ ആദ്യ പ്രതികരണമതായിരുന്നു. 
അയാൾ വിസിലടിച്ച് കുറച്ച് കഴിഞ്ഞപ്പോൾ യൂണിഫോമിട്ട രണ്ടു പേർ കൂടി വന്നു. അതിലൊരാൾ അല്പം പ്രായമുള്ള മനുഷ്യനായിരുന്നു. അവരുടെ കയ്യിൽ മുള വടിയും, അരയിലെ ബെൽറ്റിൽ കത്തിയുമുണ്ട്.

‘എവിടെ വെച്ച്? എത്ര നേരം മുൻപ്?’
ഞാൻ ഇടം കാണിച്ചു തരാമെന്നു പറഞ്ഞു ഓടി. പിന്നാലെ അവരും. 
‘എത്ര നേരം മുൻപ്?’ ആ ചോദ്യത്തിനു കൃത്യമായ ഒരുത്തരം എന്റെ പക്കലില്ലായിരുന്നു. ഏകദേശം അരമുക്കാൽ മണിക്കൂർ മുൻപ്... അത്രയെ ഉണ്ടാവൂ. വഴിവിട്ട് കാട്ടിനുള്ളിലേക്കാണ്‌ നരൻ പോയത് എന്നു പറഞ്ഞപ്പോൾ മൂവരും എന്നെ ഒരത്ഭുത ജീവിയെ ആദ്യമായി കാണുന്ന രീതിയിൽ നോക്കി..
അവർ തമ്മിൽ എന്തോ ഒരു നിമിഷം തമ്മിൽ പറഞ്ഞ ശേഷം, ‘നിങ്ങളിവിടെ തന്നെ നില്ക്കണം’ എന്നു കാർക്കശ്യം നിറഞ്ഞ ശബ്ദത്തിൽ പറഞ്ഞ് ഞാൻ ചൂണ്ടിക്കാട്ടിയ വഴിയെ പോയി. മഴയിൽ അപ്പോഴേക്കും ഞങ്ങളെല്ലാവരും നന്നായി നനഞ്ഞു കുതിർന്നിരുന്നു. നനഞ്ഞ വസ്ത്രങ്ങൾക്കുള്ളിലിരുന്ന് ഞാൻ ചെറുതായി വിറയ്ക്കാനാരംഭിച്ചു. നിമിഷങ്ങൾ വർഷങ്ങളായി. മഴ അവസാനിച്ചു. പച്ചിലകൾക്കിടയിൽ ഒരനക്കം. പച്ചപ്പിനുള്ളിൽ നിന്നും അവർ വന്നു. മൂന്നു പേർ. എവിടെ നാലാമൻ? എന്റെ നരൻ...
‘ഈ ചെരിപ്പ് അയാളുടേതാണോ?’ അതു പറഞ്ഞ് അവരിലൊരാൾ ഒരു ജോഡി ചെരുപ്പുകൾ എന്റെ നേരെ നീട്ടി.
‘ഇത് നരന്റേതാണ്‌! അവനെവിടെ? അവനെന്തു പറ്റി?’
‘അയാൾക്ക് എന്തു പറ്റിയെന്ന് ഞങ്ങൾക്കറിയില്ല...പക്ഷെ അയാൾ കാട്ടിനുള്ളിലേക്ക് പോയിട്ടുണ്ട്...ഒരു മരച്ചോട്ടിൽ ചെരിപ്പ് രണ്ടും അഴിച്ച് വെച്ചിട്ടാ പോയത്...’
‘ഈ മഴയത്ത് ഉൾക്കാട്ടിൽ അധികം പോകാനും കഴിയില്ല...നേരമിരുട്ടാറായി...ഫയർ ഫോഴ്സിനെ വിളിച്ചാലും നാളയെ അന്വേഷിക്കാൻ പറ്റൂ...’
‘ഒന്നുകിൽ അയാൾ തിരിച്ചു വരുമെന്നു വിശ്വസിക്കാം...അല്ലെങ്കിൽ...എന്തു പറയാനാണ്‌? ...കാട്ടാനകളും വിഷപ്പാമ്പുകളുമൊക്കെയുള്ളയിടമാണ്‌...’
‘ഇയാൾക്കെന്താ നല്ല സുഖമില്ലെ?’ കൂട്ടത്തിലെ ചെറുപ്പക്കാരൻ എന്നോട് അമർഷത്തോടെ ചോദിച്ചു.
‘ആരെങ്കിലും ഈ കാട്ടിൽ കയറി പോവുമോ? അതും ഈ സമയത്ത്?’
പോകും. നരൻ എന്ന എന്റെ സുഹൃത്ത് പോകും. നരൻ മാത്രം... എനിക്കങ്ങനെ പറയണമെന്നുണ്ടായിരുന്നു...
‘ഇനി... അയാൾ തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കണ്ട...’ മര്യാദയുടെ സ്വരത്തിൽ അവരിലൊരാൾ എന്നോട് പറഞ്ഞു.

ബസ് ദ്വീപിനടുത്തെത്താറായി. ഇനി ഏറിയാൽ ഒരു പതിനഞ്ച് മിനിട്ട് കൂടി. കുറച്ച് ദിവസങ്ങൾക്ക് മുൻപ് വരെ, ദ്വീപിൽ കാണാതായ ചെറുപ്പക്കാരനെ കുറിച്ചുള്ള അന്വേഷണം - ആ വാർത്ത പത്രങ്ങളിലുണ്ടായിരുന്നു. മറ്റു വാർത്തകളുടെ കുത്തൊഴുക്കിൽ ആ ചെറിയ വാർത്ത അപ്രത്യക്ഷമായി. മഴയും, പ്രതികൂല കാലാവസ്ഥയും അന്വേഷണം അവസാനിപ്പിക്കാൻ കാരണമായി. ഒരാഴ്ച്ച കഴിഞ്ഞ് എനിക്കൊരു തോന്നലുണ്ടായി. ഒരിക്കൽ കൂടി അവിടേക്ക് പോകണം. ഒരവസാന ശ്രമം. ആ ചിന്തയാണിപ്പോൾ എന്നെ ഇവിടെ, ഈ ദ്വീപിൽ വീണ്ടും എത്തിച്ചിരിക്കുന്നത്. മറ്റാർക്കും കണ്ടെത്താനാകാത്തത് ചിലപ്പോൾ...എന്തെങ്കിലും ഒരു സൂചന...

ഈ ദ്വീപിലേക്ക് ആദ്യമായി കാൽ വെയ്ക്കുമ്പോൾ എന്റെ കൂടെ നരനുണ്ടായിരുന്നു. ഇപ്പോഴുമവൻ കൂടെ ഉണ്ടെന്നു തന്നെ തോന്നുന്നു. കാണാൻ കഴിയുന്നില്ലെന്നേയുള്ളൂ. അവന്റെയൊപ്പം അവനെ തിരഞ്ഞ് പോകുന്നു. അന്ന് നടക്കുമ്പോൾ ഇവിടെ കണ്ട ഒരോ ചെടിയെ കുറിച്ചും, ഓരോ മരത്തിനെ കുറിച്ചും അവൻ വാചാലമായി സംസാരിച്ചതോർത്തു. മുളകളെ കുറിച്ച്...മുളയരിയെ കുറിച്ച്...ഇടയ്ക്ക് കണ്ടൽക്കാടുകളെ കുറിച്ചായി സംസാരം. ഓരോ വാചകവും എനിക്ക് പുതിയ പുതിയ അറിവുകളായിരുന്നു. പുസ്തകങ്ങളിൽ കൂടി ഒരിക്കലും നേടിയെടുക്കാൻ കഴിയാത്ത അറിവ്. വാമൊഴിയായി അവനിൽ നിന്നെനിക്ക് കിട്ടിയ അറിവ്.

ശബ്ദഘോഷങ്ങളോടെ അരുവി വീണ്ടും കാഴ്ച്ചയിലേക്ക് കയറി വന്നു.
ഞാൻ അതിനരികിലേക്ക് നടന്നു. ഇപ്പോഴും കാണാം, കൈകൾ വിരിച്ച് വെച്ച്, വാനം നോക്കി, കണ്ണുകളടച്ച് നിർവൃതിയോടെ കിടക്കുന്ന നരൻ...അവന്റെ മുടിയിഴകളെ തലോടിക്കൊണ്ട് തിരക്കുപിടിച്ച് എവിടേക്കോ ഒഴുകിയകന്ന അരുവി...സ്വർഗ്ഗം...ഞാനിരുന്ന പാറ...
ഒരു നിമിഷം നരനെ ഞാൻ നോക്കി നിന്നു. അവൻ ശൂന്യതയിൽ മാഞ്ഞു പോകും വരെ.
വീണ്ടും നടന്നു. ആ വലിയ വൃക്ഷം. ഇതിന്റെ ഇണവേരുകളിൽ ഇരുന്നാണ്‌ ഞാൻ മയങ്ങിയത്.
മുന്നിലെ കാട്ടുപാതയ്ക്ക് സമീപത്തു കൂടിയാണവൻ പച്ചപ്പിനുള്ളിലേക്ക് കയറി മറഞ്ഞത്. അവസാനമായി എന്റെ നേർക്ക് കൈവീശി കാണിച്ച്...
അവന്റെ കാലടികൾ മാഞ്ഞിട്ടുണ്ടാവും. മഴയും, കരിയിലകളും അവ മായ്ച്ചിട്ടുണ്ടാവും.
ഞാൻ ചുറ്റുമൊന്നു നോക്കി. സമീപത്തെങ്ങും ആരുമില്ല.
ഉള്ളിലേക്ക് സാവധാനം നടന്നു. അവൻ പോയ ദിശയിലൂടെ.
ചെടികളെ വകഞ്ഞു മാറ്റി ഉള്ളിലേക്ക് കയറി. മാനം മുട്ടെ വളഞ്ഞു നില്ക്കുന്ന മുളകൾ... അവരെന്നെ സ്വാഗതം ചെയ്യുന്ന ശബ്ദം കേട്ടു. അകലെ അരുവിയുടെ നേർത്ത സംഗീതം. എനിക്ക് ചുറ്റും ഹരിതവർണ്ണം നിറഞ്ഞു. പച്ചിലക്കാട്ടിൽ ഒരു ചെറിയ കുരുവിയായി മാറിയതു പോലെ തോന്നി. വൃക്ഷങ്ങളുടെ പരുക്കൻ പുറങ്ങളിൽ തലോടി ഞാൻ മുന്നോട്ട് നടന്നു. നരൻ പറഞ്ഞത് ശരിയാണ്‌. ഇത് ആരണ്യമാണ്‌. മറ്റൊരു പേരുമിതിനു ചേരില്ല.

ഉള്ളിലായി ഒരു വലിയ വൃക്ഷം കൈകൾ വിടർത്തി എനിക്ക് മുന്നിൽ നിന്നു. ഇതിനപ്പുറം പ്രവേശനമില്ലെന്ന മട്ടിൽ. തലയുയർത്തി നോക്കി. അതിന്റെ കൈകൾ ആകാശം തേടി പോയതു പോലെ തോന്നി. നാലുപാടും വേരുകൾ അമർത്തിയുറപ്പിച്ച്, ആകാശത്തേക്ക് നോക്കി തപസ്സു ചെയ്യുകയാണാ വൃക്ഷം.
‘നീ വരുന്നോ?...ഞാനിവിടെയുണ്ട്!‘ നരന്റെ നേർത്ത ശബ്ദം.
കാറ്റിലൂടെയാ ശബ്ദം കേട്ടതാണ്‌.
’നിനക്കെന്നെ കാണണ്ടേ?...‘ അത്‌ കേൾക്കുമ്പോൾ അവന്റെ കുസൃതി നിറഞ്ഞ കണ്ണുകൾ ഞാൻ കണ്ടു. നരൻ - അവന്‌ ഒരു വൃക്ഷമാകാൻ മാത്രമേ കഴിയൂ. മണ്ണിൽ കാലുകളുറപ്പിച്ച്, ആകാശത്തേക്ക് കണ്ണുകൾ നീട്ടി, കാറ്റിൽ ഇരുവശത്തേക്കും കൈകൾ നീട്ടിപിടിച്ച് നില്ക്കുന്ന ഒരു വൻവൃക്ഷം. ഞാൻ കാതോർത്തു. അല്പനേരത്തെ നിശ്ശബ്ദതയ്ക്ക് ശേഷം ഇലകളിളകുമ്പോൾ നരന്റെ ശബ്ദം വീണ്ടും കേട്ടു,
’നിനക്ക് ഞാനൊരു കഥ പറഞ്ഞു തരാം...ആരണ്യത്തിന്റെ കഥ...‘
നരൻ പറയാൻ പോകുന്ന കഥ കേൾക്കാൻ ചെവിയോർത്ത് ഞാനവിടെ നിന്നു.
അപ്പോൾ കേട്ടു, മുകളിൽ...പെരുമ്പറശബ്ദം...
താഴേക്ക് വർഷിക്കാനാരംഭിക്കുകയാണ്‌, ആകാശത്തിന്റെ സമ്മാനപ്പൊതികൾ...

മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് ഡിസംബർ 2 2018

Post a Comment

Saturday 23 May 2020

ഒരു ചെറിയ മിടിപ്പ്


വൈകുന്നേരമായപ്പോൾ അമ്മ അവനെ കൊണ്ടു പോയി കുളിപ്പിച്ച ശേഷം പുതിയ നിക്കറ്‌ ഇടുവിച്ചു. മുഖത്ത് പൗഡറ്‌ തേച്ചും കൊടുത്തു. അമ്മ മകനേയും കൂട്ടി ദീപാരാധന തൊഴാൻ പോവുകയായിരുന്നു. ആ സമയത്ത് അമ്പലത്തിൽ പോകാൻ അവനു തീരെ താത്പര്യമില്ല. അവിടെ ചെന്നു കഴിഞ്ഞാൽ അനങ്ങാതെ നിൽക്കണം, ഒന്നും സംസാരിക്കാൻ പാടില്ല, നേരമിരുട്ടി തുടങ്ങുന്നത് കൊണ്ട് അമ്പലപ്പറമ്പിൽ ഓടിക്കളിക്കാൻ അനുവദിക്കുകയുമില്ല.

അവർ നടന്നു തുടങ്ങി. താമസിച്ചു പോകുമോ? - അമ്മയ്ക്ക് അതാണ്‌ ആധി. അവന്റെ കൈയ്യിൽ അവർ മുറുക്കെ പിടിച്ചിരുന്നു. പോകുന്ന വഴി മുഴുവൻ അവൻ എല്ലാം തല തിരിച്ചു നോക്കിക്കൊണ്ടിരുന്നു. മലർന്നു നോക്കിയപ്പോൾ കണ്ടു, അമ്പിളി അമ്മാവൻ പതിയെ തെളിഞ്ഞു വരുന്നത്, പക്ഷികൾ തിരക്ക് പിടിച്ചു ചേക്കേറാൻ പറന്നു പോകുന്നത്. നിലത്ത് ചുറ്റിലും നോക്കിയപ്പോൾ കണ്ടു, എന്തോ മണത്തു നടക്കുന്ന ഒരു കറുത്ത പൂച്ച, ആരോ ചുരുട്ടിയെറിഞ്ഞ ഭാഗ്യമൊഴിഞ്ഞു പോയ ഒരു ലോട്ടറി ടിക്കറ്റ്, ചവിട്ടി പതിഞ്ഞു പോയ ഒരു തീപ്പെട്ടിക്കൂട്. എല്ലാം അവൻ കണ്ടു. അവന്‌ തീപ്പെട്ടിക്കൂട് പൊട്ടിച്ച് അതിന്റെ ചിത്രം എടുക്കണമെന്നുണ്ടായിരുന്നു. അമ്മയറിയാതെ അവൻ തീപ്പെട്ടിപ്പടങ്ങൾ ശേഖരിക്കുന്നുണ്ട്. അതൊക്കെയും അവൻ മുറിയിൽ കട്ടിലിനടിയിൽ ഒളിപ്പിച്ചു വെച്ചിരിക്കുന്ന ഒരു ചെറിയ പെട്ടിയിലാണ്‌ സൂക്ഷിച്ചിരിക്കുന്നത്. അവരേയും കടന്നു ഒന്നു രണ്ടു സൈക്കിളുകൾ ബെല്ലടിച്ചു കൊണ്ടു പാഞ്ഞു പോയി. അവൻ അതിലൊരു സൈക്കിളിൽ എഴുന്നേറ്റ് നിന്നു ചവിട്ടുന്ന ചേട്ടനെ നോക്കി. ആ ചേട്ടനെ പോലെ തനിക്കും സൈക്കിൾ ചവിട്ടണം. നല്ല വേഗത്തിൽ പോകണം. പക്ഷെ അതിനു ഉയരം വെയ്ക്കണം. അവൻ ചെറുതാണ്‌. പൊക്കം വെയ്ക്കാൻ, അമ്മ പറഞ്ഞത് കേട്ട് അവൻ ദിവസവും മുടങ്ങാതെ പാല്‌ കുടിക്കുന്നുണ്ട്. രാത്രി കിടക്കും മുൻപും അമ്മ അവന്‌ പാല്‌ കൊടുക്കും. ഇളം ചൂടുള്ള പാൽ. നല്ലോണം ഉറങ്ങാനാണ്‌.

അവന്റെ ശ്രദ്ധ മണ്ണിൽ കിടന്ന ഒരു മച്ചിങ്ങയിലേക്ക് ചെന്നു വീണു. അവനത് ചവിട്ടി തെറുപ്പിച്ചു. അതുരുണ്ട് മതിലിൽ പോയി തട്ടിയിട്ട് വഴിയിലേക്ക് തന്നെ തിരികെ വന്നു. അവന്‌ അത് ഒന്നു കൂടി ചവിട്ടി തെറുപ്പിക്കണമെന്നുണ്ടായിരുന്നു എന്നാൽ അപ്പോഴേക്കും അമ്മ, അവന്റെ കൈയ്യും പിടിച്ചുവലിച്ച് വേഗത്തിൽ പോയി. ‘തിരികെ വരുമ്പോൾ തട്ടണം’ അവനോർത്തു വെച്ചു.

അവൻ വഴിയിലുള്ള സകലതും കാണുന്നുണ്ട്, സകലതും കേൾക്കുന്നുണ്ട്. അമ്മ ഒന്നും കാണുന്നില്ല, ഒന്നും കേൾക്കുന്നില്ല. നട തുറക്കും മുൻപ് എത്തണം. അതു മാത്രമാണ്‌ ചിന്ത. നട തുറക്കുമ്പോൾ മണിയടിക്കും. ശ്രീ കോവിലിനുള്ളിലെ പ്രകാശം പുറത്ത് നിൽക്കുന്നവരുടെ മേൽ പതിയും. അവിടം മുഴുക്കെയും ചന്ദനഗന്ധം നിറയും. അപ്പോൾ എല്ലാവരും നിർവൃതിയോടെ തൊഴുതു നിൽക്കും.

മകൻ അമ്മയുടെ കൈ പിടിച്ചു വലിച്ചു. അവൻ എന്തോ കണ്ടതാണ്‌. വെളിച്ചം കുറവാണ്‌. അവൻ അമ്മയുടെ കൈപ്പൂട്ട് തുറന്ന് മണ്ണിൽ പെട്ടെന്ന് കുത്തിയിരുന്നു. അവിടെ എന്തോ ഉണ്ട്. എന്തോ ചെറുത്.
‘ടാ...വരാൻ...താമസിച്ചു പോവും...വേഗം വരാൻ!’
അമ്മ ആധിയും ആജ്ഞയും കലർന്ന ശബ്ദത്തിൽ പറഞ്ഞു.
അവനതൊന്നും കേൾക്കുന്നുണ്ടായിരുന്നില്ല. അവന്റെ ശ്രദ്ധ മുഴുക്കെയും മണ്ണിൽ കിടക്കുന്ന ചെറിയ ഒരു വസ്തുവിലായിരുന്നു. അമ്മ കുനിഞ്ഞു നോക്കി. ഒരു ചെറിയ കിളി. എങ്ങനെയോ, എവിടെയോ തട്ടി വീണു പോയതാണ്‌.
‘ഇതിന്‌ ജീവനുണ്ട്...’ അവൻ പതിയെ പറഞ്ഞു. മലർന്നു കിടക്കുന്ന കിളിയിൽ ഒരു ചെറിയ മിടിപ്പ് ബാക്കി. അമ്മയും അതു ശ്രദ്ധിച്ചു.
‘നമുക്കിതിനെ എടുത്തോണ്ട് പോവാം അമ്മാ...പാവം...ഇല്ലെ ഇതു ചത്തു പോവും...’
‘എന്തിനാ? നിനക്ക് വളർത്താനാ?!’
അവൻ അതിനെ കോരിയെടുക്കാൻ രണ്ടു കൈകളും നീട്ടി.
‘ടാ...തൊടാതെടാ...അമ്പലത്തിൽ പോവാനുള്ളതാ’
അമ്മയുടെ വിലക്കുന്ന ശബ്ദം കേട്ട് അവൻ ദയനീയമായി തിരിഞ്ഞു നോക്കി.
‘പ്ലീസ്സമ്മാ...ഇതിനെ വീട്ടിൽ കൊണ്ടു വെച്ചിട്ട് വരാം...’
‘നീ ഇതിനു വെള്ളോം മരുന്നുമൊക്കെ വെച്ചിട്ട് വരുമ്പോ താമസിക്കും...ഇപ്പോ തന്നെ ഒരുപാട് താമസിച്ചു..നീ അതിനെ അവിടെ വിട്ടിട്ട് ഇങ്ങ് വന്നെ’
അമ്മ അവന്റെ കൈയ്യിൽ പിടിച്ചു വലിച്ചു.
അവൻ കിളിയിൽ നിന്നും കണ്ണെടുത്തതേയില്ല.
‘നീ വിഷമിക്കണ്ട, തിരികെ വരുമ്പോ അതിനെ എടുത്തോണ്ട് വീട്ടിൽ പോവാം...എന്നിട്ട് നീ തന്നെ അതിനെ വളർത്തിക്കോ‘
അവനല്പം സമാധാനമായി. അമ്മ അവനേയും വലിച്ച് അമ്പലത്തിലേക്കു വേഗത്തിൽ നടന്നു. അല്ല, ഓടുകയായിരുന്നു. അവിടെ കൈ കൂപ്പി നിൽക്കുമ്പോഴും, നട തുറക്കുമ്പോഴും, മണിശബ്ദം ഉയരുമ്പോഴും അവന്റെ മനസ്സ് മുഴുക്കെയും മലർന്നു കിടന്ന ആ ചെറിയ കിളി ആയിരുന്നു. അതിന്റെ കുഞ്ഞ് നെഞ്ചത്തെ ആ ചെറിയ മിടിപ്പ്...അതവൻ വീണ്ടുമോർത്തു. തിരികെ ചെല്ലുമ്പോഴേക്കും ആരെങ്കിലും അതിനെ എടുത്തോണ്ട് പോയിട്ടുണ്ടാവുമോ? ഇരുട്ടിലതു വഴി സൈക്കിളിൽ വേഗത്തിൽ വരുന്ന ആരെങ്കിലും അതിന്റെ പുറത്ത് കൂടി...അവൻ ഇറുക്കെ കണ്ണുകളടച്ചു.
അവൻ ഉള്ളുരുകി പ്രാർത്ഥിച്ചു.
’ആരും അതിനെ എടുത്തോണ്ട് പോവല്ലേ...‘
’അതിനൊന്നും പറ്റല്ലെ...‘
’എനിക്ക് തന്നെ അതിനെ കിട്ടണേ...‘
’ഞാനതിനെ വളർത്തിക്കോളാം...‘ അവൻ വാക്കും കൊടുത്തു.
മണിശബ്ദം അടങ്ങി. ഭക്തർ ധന്യതയോടെ നടയിറങ്ങി. അവന്റെ നെറ്റിയിൽ അപ്പോൾ അമ്മ തൊടുവിച്ച ചന്ദനക്കുറിയുണ്ടായിരുന്നു. സ്ട്രീറ്റ് ലൈറ്റുകൾ തെളിഞ്ഞു കഴിഞ്ഞിരുന്നു. അവൻ അമ്മയുടെ കൈയ്യും പിടിച്ചു വലിച്ചു നടന്നു. അമ്മയ്ക്കിപ്പോൾ ഒരു ധൃതിയുമില്ല. പ്രാർത്ഥിച്ചതിന്റെ സാഫല്യവും, സമാധാനവുമാണ്‌ ആ മുഖത്ത്. മകന്റെ മുഖം മുഴുക്കെയും അക്ഷമയും ആധിയും മാത്രം. കുറച്ച് നടന്നു കഴിഞ്ഞ്, ക്ഷമ നശിച്ച് അവൻ അമ്മയുടെ കൈ വിട്ട് ഓടി. അല്ല, അവൻ പായുകയായിരുന്നു. അവൻ മനസ്സിൽ അടയാളപ്പെടുത്തിയിരുന്ന ഇടത്തേക്ക് ഓടിയെത്തി. മണ്ണിൽ കണ്ണു കൊണ്ട് പരതി.
എവിടെ ആ ചെറിയ പക്ഷി...?
അത് അവിടെങ്ങുമുണ്ടായിരുന്നില്ല.
പരിഭ്രാന്തിയോടെ അവൻ കുനിഞ്ഞ് അവിടെ മുഴുക്കെയും നോക്കി. മതിലിനോട് ചേർന്നും, ഓടയ്ക്കരികിലും, പോസ്റ്റിനു താഴെയും. എവിടെയും അവന്‌ അതിനെ കാണാനായില്ല.
എവിടെ പോയി അത്?
ആരെങ്കിലും അതിനെ എടുത്തോണ്ട് പോയിട്ടുണ്ടാവും...
അതോ...ഏതെങ്കിലും സൈക്കിളോ ബൈക്കോ...
അമ്മയോട് കരഞ്ഞു പറഞ്ഞതാ അതിനെ എടുത്ത് വീട്ടിൽ കൊണ്ടു പോയി വെച്ചിട്ട് അമ്പലത്തിൽ പോവാന്ന്...
പ്രാർത്ഥിച്ചതാ...അതിനെ തനിക്ക് തന്നെ കിട്ടണേന്ന്...
വളർത്തിക്കോളാന്ന്...
അമ്മ അപ്പോഴേക്കും അവന്റെ അടുത്തെത്തിയിരുന്നു.
‘അമ്മാ...അതിനെ കാണുന്നില്ല...’ അവൻ കരച്ചിലോളം വലിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.
‘നീ എല്ലായിടത്തും നോക്ക്...അവിടെ എവിടേങ്കിലും കാണും...ആരെടുത്തോണ്ട് പോവാനാ...?’
‘ഞാൻ എല്ലാടത്തും നോക്കി...’
‘എങ്കിലത് ബോധം വന്നപ്പോ എവിടേലും പറന്നു പോയിട്ടുണ്ടാവും...’
‘ഉം..’ അവന്‌ അത് ബോധ്യപ്പെടാതെ പോയെങ്കിലും ഒരാശ്വാസത്തിനെന്നോളം മൂളി.
‘അവനും അവന്റെ കിളിയും...’ അമ്മ ആരോടെന്നില്ലാതെ പറഞ്ഞു.
‘നീ വാ...നിനക്ക് കിളിയെ കിട്ടിയാ പോരെ?...നാളെ തന്നെ ഒരു കൂടും കുറച്ചു കിളികളേയും വാങ്ങാം...അമ്മ അച്ഛനോട് പറയാം...പോരേ?...ഇപ്പൊ നീ വാ...നേരം ഇരുട്ടീല്ലെ?‘
അമ്മ അനുനയശബ്ദത്തിൽ അവനെ സമാധാനിപ്പിച്ചു.
അവൻ അപ്പോഴും അവിടം മുഴുക്കെയും അതിനെ തിരയുകയായിരുന്നു. മണ്ണിലും, ഓടയിലും, മതിലിലും..
അപ്പോഴവൻ കണ്ടു, മതിലിനു മുകളിൽ...തിളങ്ങുന്ന പൂച്ചക്കണ്ണുകൾ...അതിന്റെ വായിൽ...
’അമ്മാ...ദാ...‘ കരച്ചിലും നിലവിളിയും കലർന്ന ശബ്ദത്തിൽ അവൻ പറഞ്ഞു.
അവൻ അമ്പലത്തിൽ നിന്നപ്പോളെന്ന പോലെ കണ്ണുകൾ ഇറുക്കിയടച്ചു.
അമ്മയും അപ്പോഴത് കണ്ടു, പൂച്ച ഇരുട്ടിലേക്ക് ചാടി മറയുന്നത്...അത് കടിച്ച് പിടിച്ചിരുന്നത്...
അപ്പോൾ അവരുടെ നെഞ്ചിനുള്ളിൽ എന്തോ ഒന്ന് പതിയെ മിടിച്ചു...
ആ ചെറിയ പക്ഷിയുടെ നെഞ്ചിൽ കണ്ടത് പോലെ...ഒരു ചെറിയ മിടിപ്പ്...




Post a Comment

Friday 22 May 2020

ഇടപാടുകാരൻ


അടിവാരത്തിലെത്തിയ അവസാനബസ്സിൽ അയാളുമുണ്ടായിരുന്നു. വരുംവഴിയിൽ ചില പ്രതിഷേധജാഥകൾ തടസ്സപ്പെടുത്തിയത് കാരണം പതിവിലും വൈകിയാണ്‌ ബസ് ഓടിയെത്തിയത്. അയാൾ നീണ്ടയാത്ര ചെയ്ത ഒരാളെ പോലെ ക്ഷീണിതനായിരുന്നു. തണുപ്പിറങ്ങിയതു കൊണ്ട് തലയിലൂടെ താടിക്ക് തോർത്ത് കൊണ്ട് ചുറ്റിക്കെട്ടിയിരുന്നു. തോളിൽ കിടന്ന ബാഗ് മുറുക്കെപ്പിടിച്ചു കൊണ്ട്, തുറന്നിരുന്ന ഒരു പീടികയുടെ നേർക്ക് നടക്കുമ്പോൾ, ഭ്രാന്തനെന്ന് തോന്നിക്കുന്ന ഒരാൾ പീടികയുടെ മുന്നിൽ നിന്നും എഴുന്നേറ്റു അയാളേയും കടന്ന് പോയി. എന്തൊക്കെയോ പുലമ്പി കൊണ്ട്, അന്തരീക്ഷത്തിൽ മുഷ്ടി ചുരുട്ടി ഇടിക്കുന്നുണ്ടായിരുന്നു അയാൾ. ഏതോ അദൃശ്യനായ ശത്രുവിനെ ആക്രമിക്കും പോലെ.

‘സാറ്‌ ചോദിക്കുന്ന സ്ഥലമൊന്നും എനിക്കറിയില്ല...ഞാനിവിടെ പുതുതായി ജോലിക്ക് വന്നതാ...ദാ...ആ കാണുന്ന ഓട്ടോ മണിയേട്ടന്റെയാ...പുള്ളി ഇവിടെ വർഷങ്ങളായിട്ട് ഓടുന്നതാ...അവിടെയൊന്ന് ചോദിച്ചു നോക്ക്...’
പീടികക്കാരന്റെ മറുപടി കേട്ട്, താടി ചൊറിഞ്ഞു കൊണ്ടയാൾ ഓട്ടോറിക്ഷയുടെ അടുത്തേക്ക് നടന്നു.

അയാൾ ഓട്ടോറിക്ഷാ ഡ്രൈവറോട്, മുൻപ് ചോദിച്ച ചോദ്യങ്ങൾ ആവർത്തിച്ചു. അല്പനേരത്തെ ആലോചനയ്ക്ക് ശേഷം ഡ്രൈവർ പറഞ്ഞു,
‘ആ സ്ത്രീ...നിങ്ങള്‌ പറയണ സ്ഥലത്തല്ല...കൊറേ ദൂരെയാണിപ്പോ...സ്ഥലം എനിക്കറിയാം...തിരിച്ച് ട്രിപ്പ് കിട്ടത്തില്ല...റിട്ടേൺ കൂടെ തരേണ്ടി വരും...‘ അതുപറഞ്ഞ് ആഗതനെ അടിമുടിയൊന്നു സൂക്ഷിച്ചു നോക്കി. എന്നിട്ട് ചോദിച്ചു.
’കൊറെ ദൂരേന്നാ...അല്ലെ...പഴേ ആളായിരിക്കും...?‘
അതിനു അയാൾ മറുപടിയൊന്നും പറഞ്ഞില്ല.

കുറച്ച് ദൂരം സഞ്ചരിച്ചപ്പോൾ മണി പറഞ്ഞു,
’അവര്‌...മറ്റെ ബിസിനസ്സാ...ചെല സ്ഥിരം ആൾക്കാരുണ്ട് അവർക്ക്...നിങ്ങൾക്ക് വേണേല്‌ വേറെ ചെലരെ കാണിച്ചു തരാം...പക്ഷെ...കൊറച്ചൂടെ ദൂരെ പോണം...കൊറച്ച് നേരത്തെ വന്നാരുന്നെങ്കില്‌...‘
യാത്രക്കാരൻ ഒന്നും ശബ്ദിച്ചതേയില്ല. അയാൾ ചുറ്റിലും, പിന്നിലേക്ക് പോയ്മറയുന്ന വഴികൾ നോക്കിക്കൊണ്ടിരുന്നു.
കുറേ നേരം കഴിഞ്ഞ് ചോദിച്ചു,
’ആ സ്ത്രീയുടെ...ഭർത്താവ്...?‘
’ഓ അയാളോ...അയാൾക്കിപ്പൊ പ്രാന്താ...ഹോട്ടലീന്ന് എച്ചിലും മറ്റും കഴിച്ച് അയാളാ സ്റ്റാൻഡിന്റെ അടുത്തെങ്ങാണ്ട് ചുറ്റിക്കറങ്ങണൊണ്ട്...ആ സ്ത്രീ ചെലപ്പോ അയാൾക്ക് ചോറ്‌ വാങ്ങിക്കൊടുക്കും...‘
യാത്രക്കാരൻ പിന്നീടൊന്നും സംസാരിച്ചതേയില്ല.

അല്പദൂരം കൂടി കഴിഞ്ഞപ്പോൾ ഓട്ടോ പ്രധാനവഴി വിട്ട് ടാറിടാത്ത റോഡിലേക്ക് കയറി.
’സാറെ ഇവിടന്നങ്ങോട്ട് വഴി മോശമാ...‘
ഓട്ടോറിക്ഷ ഇടംവലം കുലുങ്ങാൻ തുടങ്ങി.
കുറച്ച് ദൂരം കൂടി പോയിട്ട് മങ്ങിക്കത്തുന്ന ഒരു സ്ട്രീറ്റ്ലൈറ്റിന്റെ അടുത്തായി അയാൾ ഓട്ടോറിക്ഷ നിർത്തി.
’ദാ...ആ കാണുന്ന ഓടിട്ട കെട്ടിടം...അതു തന്നെ...സാറിനു ഭാഗ്യൊണ്ട്...പൊറത്ത് ലൈറ്റ് കെടപ്പുണ്ട്...വേറെ ആരേലേം വേണെ...എന്നെ സ്റ്റാൻഡിൽ വന്നു കണ്ടാ മതി...‘ ഓട്ടോറിക്ഷാ ഡ്രൈവർ ഒരു വഷളൻ ചിരിയോടെ പറഞ്ഞു.

ഓട്ടോറിക്ഷ പോയശേഷം അയാൾ ആ വീടിനു നേർക്ക് നടന്നു. ഇരുട്ടിലെവിടെയൊക്കെയൊ ഇരുന്നു തവളകൾ കരഞ്ഞു. ചീവീടുകളുടെ നിർത്താത്ത ശബ്ദം. ചില മിന്നാമിനുങ്ങുകൾ അവിടവിടെ മിന്നിത്തിളങ്ങി.

അയാൾ വാതിലിനു മുന്നിൽ കുറച്ച് നേരം മുഖം കുനിച്ചു നിന്നു. പിന്നീട് പതിയെ ഒന്നുരണ്ടു വട്ടം മുട്ടി. അല്പനേരം കഴിഞ്ഞ് ഒരു കാൽപ്പെരുമാറ്റം കേട്ടു. വാതിൽ തുറന്നത് പാതിയുറക്കത്തോടെ വന്ന ഒരു സ്ത്രീയായിരുന്നു. അവർ ബ്ലൗസ്സും കൈലിയുമാണുടുത്തിരുന്നത്. അല്പം വണ്ണിച്ച ശരീരം. പ്രായം കണ്ണുകൾക്ക് ചുറ്റും കറുപ്പ് വരച്ചു തുടങ്ങിയിട്ടുണ്ട്. സ്ത്രീ അഴിഞ്ഞ മുടി പിന്നിലേക്കൊതുക്കി ചുറ്റിക്കെട്ടിക്കൊണ്ട് വന്നയാളെ സൂക്ഷിച്ചു നോക്കി.
’ആരാ...ആദ്യായിട്ടാ?...‘
അയാൾ മുഖം കുനിച്ചു നിന്നതേയുള്ളൂ.
’ഓ! പേടിക്കേണ്ട കേറി പോര്‌...ഇവിടെ ആരും വരമ്പോണില്ല...‘
അയാൾ സാവധാനം അകത്തേക്ക് കയറി. പിന്നിൽ വാതിലിന്റെ കുറ്റി വീഴുന്ന ശബ്ദം കേട്ടു.
’ഒറങ്ങാൻ പോവാരുന്നു...അകത്തേക്ക് വാ‘
സ്ത്രീ അകത്തെ മുറിയിലേക്ക് നടന്നു പോയി.
’പിന്നെ...കാശ് ആദ്യമേ തരണം...എല്ലാം കഴിഞ്ഞ് കണാകുണാ പറയരുത്‘ അകത്തെ മുറിയിൽ നിന്ന് സ്ത്രീ പറഞ്ഞതയാൾ കേട്ടു.
അയാൾ മുറിയിൽ കണ്ണോടിച്ചു. ഒരു ചെറിയ പഴയ മേശ. ഒരു കസേര. ഒരു മൂലയിലായി അടുപ്പ്...കുറെ പാത്രങ്ങൾ...ചുവരിനോട് ചേർന്ന് ഒരു പായ ചുരുട്ടിവെച്ചിരിക്കുന്നു. അയയിൽ കുറെ തുണികൾ...
കുറച്ച് നേരം കഴിഞ്ഞിട്ടും അകത്തെ മുറിയിലേക്ക് അയാൾ കയറി വരാത്തത് കൊണ്ട് സ്ത്രീ മുറിക്ക് പുറത്തേക്ക് വന്നു.
‘പേടിക്കണ്ടാന്ന്...കൊച്ചനിങ്ങ് പോര്‌...’
അയാൾ മുഖം പൊത്തി നിന്നു കരയുന്നതാണ്‌ സ്ത്രീ കണ്ടത്.
കാര്യമെന്തെന്ന് മനസ്സിലാവാതെ സ്ത്രീ അയാളെ തന്നെ നോക്കി നിന്നു.
അയാൾ താടിക്ക് ചേർത്ത് കെട്ടിയിരുന്ന തോർത്തിന്റെ കെട്ടഴിച്ചു കൊണ്ട് സ്ത്രീയുടെ നേർക്ക് നോക്കാതെ പറഞ്ഞു,
‘അമ്മേ...ഇത് ഞാനാ...’
ഒരു നിമിഷത്തെ നടുക്കത്തിനു ശേഷം സ്ത്രീ നിലവിളിച്ചു കൊണ്ട് അകത്തെ മുറിയിലേക്ക് ഓടിക്കയറി വാതിൽ വലിച്ചടച്ചു.
അയാൾ വാതിലിനു മുന്നിലിരുന്നു യാചനാഭാവത്തിൽ പറഞ്ഞു,
‘അമ്മാ...മാപ്പ്...ഞാനന്ന് ഓടി പോയത് കൊണ്ടല്ലെ...അമ്മെ കൊണ്ട് പോവാനാ ഞാൻ വന്നത്...അമ്മ ഒരു തെറ്റും ചെയ്തിട്ടില്ലല്ലൊ...’

അടഞ്ഞ വാതിലിനു അപ്പുറവും ഇപ്പുറവുമായി രണ്ട് ജീവനുകൾ തേങ്ങിക്കൊണ്ടിരുന്നു. മുറിക്കുള്ളിൽ ആ സ്ത്രീ മുഖം പൊത്തി ഇരുന്നു. പുറത്ത് എന്തൊക്കെയോ പുലമ്പിക്കൊണ്ട് അയാളും. വീടിനു പുറത്ത് ആകാശത്ത്, കണ്ണുപൊത്തി ഇരുന്നു, പാതിമുഖമുള്ള ചന്ദ്രനും.





Post a Comment

Monday 4 May 2020

നഗരമാലിന്യങ്ങൾ


നഗരാതിർത്തിയിൽ ഒരു വലിയ പറമ്പുണ്ട്. അവിടെ ചെറിയ കുന്നുകൾ പോലെ മാലിന്യകൂമ്പാരങ്ങൾ കാണാം. മനുഷ്യനു മാത്രം സാധിക്കുന്ന വിചിത്രമായ ഒരു സൃഷ്ടിയാണത്.
അന്തരീക്ഷത്തിൽ ദുർഗ്ഗന്ധം പാട പോലെ കെട്ടി നില്ക്കുന്നൊരിടം.
നഗരസൗന്ദര്യം സംരക്ഷിക്കുന്നതിനായി വിധിക്കപ്പെട്ട ഇടം.
ആ വെളിമ്പ്രദേശത്താണ്‌ നഗരവാസികളായ സുന്ദരന്മാരുടെയും, സുന്ദരിമാരുടേയും, മാന്യന്മാരുടേയും, അതിലൊന്നും ഉൾപ്പെടാത്തവരുടെയും മാലിന്യങ്ങൾ പതിവായി നിക്ഷേപിക്കുന്നത്. നിക്ഷേപം മാത്രം. നിർമാർജ്ജനം ചെയ്യേണ്ട ചുമതല ഭൂമിയിലെ പലവിധ ജീവികൾക്കായി പകുത്തു കൊടുത്തിരിക്കുകയാണ്‌. ആ നഗരമാലിന്യങ്ങൾക്കിടയിൽ ഈച്ചകളും, എലികളും, പാറ്റകളും, പുഴുക്കളും, ഇഴജീവികളും, നായ്ക്കളും സ്വൈര്യമായി, സർവ്വസ്വതന്ത്രരായി വിഹരിക്കുന്നു. അതാണവരുടെ സ്വർഗ്ഗം. നഗരശരീരം സുന്ദരമായിരിക്കുവാൻ നഗരാതിർത്തി വൃത്തികേടായിരുന്നേ മതിയാവൂ എന്ന നിവൃത്തികേടിൽ എത്തിയിരിക്കുകയാണ്‌ ഇപ്പോൾ അധികൃതർ.

മാലിന്യം നിക്ഷേപിക്കാൻ വന്ന വാഹനത്തിന്റെ ഡ്രൈവറാണ്‌ അതാദ്യം കണ്ടത്. പറമ്പിൽ ഒരു ചോരക്കുഞ്ഞിന്റെ മൃതശരീരം. അന്നേരം കാക്കകൾ അത് കൊത്തിപ്പറിക്കാൻ കലപിലയോടെ മത്സരിച്ചു കൊണ്ടിരിക്കുകയായിരുന്നു. നായ്ക്കളും പക്ഷികളും, എലികളും മൃതദേഹത്തെ തിരിച്ചറിയാനാവാത്ത വിധം വികൃതമാക്കിയിരുന്നു. നടുക്കം കൂട്ടിപ്പിടിച്ച് അയാൾ നിലവിളിച്ചുകൊണ്ടോടി.

തുടർന്നുള്ള ദിവസങ്ങളിൽ ജനരോഷം, അണപൊട്ടിയൊഴുകും വിധമായിരുന്നു. പിടിച്ചു കെട്ടാൻ അസാധ്യമായ മാലിന്യദുർഗ്ഗന്ധം പോലെ അതു നാടു മുഴുവനും പരന്നൊഴുകി. ആത്മരോഷത്തോടെ ചിലർ പ്രതികരിച്ചു. ചിലർ സഹതപിച്ചു. ചിലർ പലവിധ ഊഹാപോഹങ്ങളുമായി കഥകൾ മെനഞ്ഞു.
‘ഏതു സ്ത്രീയ്ക്കാണ്‌ ആ പിഞ്ചുകുഞ്ഞിനെ ഇങ്ങനെ ഉപേക്ഷിക്കാൻ തോന്നിയത്?’
‘കുട്ടികളില്ലാത്ത എത്രയോ പേർ ഈ നാട്ടിലുണ്ട്...അവർക്കാർക്കെങ്കിലും വളർത്താൻ കൊടുക്കാരുന്നു...’
‘ചിലപ്പോൾ നിവൃത്തിയില്ലാതെ ചെയ്തു പോയതാവും’
‘ആർക്കറിയാം? ഏതേലും വല്യ വീട്ടിലെ സ്ത്രീയുടെ കുഞ്ഞാണോ അല്ലയോന്ന്...’
കഥകൾ പെരുകുന്നത് മനുഷ്യരും മൃഗങ്ങളും പെറ്റു പെരുകുന്നതിലും വേഗത്തിലാണ്‌.

പോലീസും വന്നു. പോലീസ് നായയും വന്നു. അന്വേഷണം ആരംഭിച്ചു. എങ്കിലും ആരുടെ കുഞ്ഞാണതെന്ന് കണ്ടെത്താനായില്ല. അവിടേക്ക് ആ കുഞ്ഞ് എങ്ങനെ എത്തിപ്പെട്ടെന്നും ആർക്കുമറിയില്ല. അയൽസംസ്ഥാനങ്ങളിൽ നിന്നും ധാരാളം പേർ ഇപ്പോൾ അവിടേക്ക് എത്തിപ്പെടുന്നുണ്ടെന്നും, അവരിൽ ക്രിമിനൽ പശ്ചാത്തലമുള്ള ധാരാളം പേർ ഉണ്ടെന്നും, അവരിൽ ചിലർ എവിടെ നിന്നെങ്കിലും തട്ടിയെടുത്ത, ഒരു കുട്ടിയാവാനെ അത് വഴിയുള്ളൂ എന്നുമുള്ള കഥ കാറ്റിലൂടെ പലരും കേട്ടു. ചില മനുഷ്യരെക്കാൾ ക്രൂരമാണ്‌ അവർ പറയുന്ന കഥകൾ. ആ കഥകൾക്ക് കാറ്റിനേക്കാൾ വേഗതയും കാട്ടുത്തീയേക്കാൾ ചൂടുമുണ്ടാവും. ആ കഥകൾ, കേൾക്കുന്നവരുടെ ഹൃദയവും മനസ്സും ചുട്ടു പൊള്ളിക്കും. നാട്ടുകാരിൽ ചിലർ അന്യഭാഷ സംസാരിക്കുന്നവരെ, സംശയാസ്പദമായ നിലയിൽ, അവിടെ കണ്ടെന്ന് തട്ടി മൂളിച്ചു. പലയിടങ്ങളിലും ആക്രമണങ്ങൾ അവർക്കെതിരെ ഉണ്ടായി. പോലീസിന്റെ പക്കൽ ഊഹങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു. അവർ പലവിധ ഊഹങ്ങളിൽ തട്ടിത്തടഞ്ഞു വീഴുകയും, ആശയക്കുഴപ്പത്തിൽ ആണ്ടുപോവുകയും ചെയ്തു.

സമൂഹത്തിന്റെ ജീർണ്ണതയാണിതു വെളിവാക്കുന്നതെന്ന് സാംസ്കാരികനായകന്മാർ ഓരിയിട്ടു.
രാഷ്ടീയനേതാക്കൾ ഇത് സർക്കാരിന്റെ പിടിപ്പുകേടാണെന്ന് ചിന്നം വിളിച്ചു.
ജനം, ഇതൊക്കെ എന്നവസാനിക്കും എന്ന് വിലപിച്ചു മോങ്ങി.
ഇതാദ്യമായിട്ടൊന്നുമല്ലല്ലോ, ഇതുപോലെ ഒരു കുഞ്ഞിന്റെ ശരീരം ലഭിക്കുന്നതെന്ന് ചിലർ പതിയെ ചൂളം വിളിച്ചു.

പതിവു പോലെ ശബ്ദങ്ങൾക്കെല്ലാം ഒരാഴ്ച്ച മാത്രമായിരുന്നു ആയുസ്സ്. ദൂരെയൊരിടത്ത് സംഭവിച്ച രണ്ടു നിസ്സാരസംഭവങ്ങൾ ജനശ്രദ്ധ മാറുവാൻ കാരണമായി. ഉത്തരേന്ത്യയിൽ നടന്ന ഗോവധവും അതേത്തുടർന്നു നടന്ന മനുഷ്യവധവുമാണ്‌ ജനരോഷത്തെ വഴി തിരിച്ചുവിട്ടത്. മനുഷ്യമനസ്സാക്ഷിയുടെ നേർപകർപ്പ് എന്ന് സ്വയം അവകാശപ്പെടുന്ന പത്രങ്ങൾ രോഷം പ്രകടിപ്പിക്കാനും പ്രദർശിപ്പിക്കാനും കണ്ടമാനം മഷിയൊഴുക്കി. കല്ലേറ്‌ കൊണ്ടിളകിയ കടന്നൽ കൂടുകളായി സാമൂഹ്യമാധ്യമങ്ങൾ.

ദിവസങ്ങൾ കഴിഞ്ഞു. പതിവു പോലെ മാലിന്യം നിറച്ച വണ്ടിയുമായി ഡ്രൈവർ വീണ്ടും വന്നു. പതിവു പോലെ ദുർഗന്ധമറിയാതിരിക്കാൻ മൂക്കു പൊത്തിക്കൊണ്ടു തന്നെ. ഒരു മൂലയിൽ നായ്ക്കൾ കൂട്ടമായി കടിപിടി കൂടുന്നതയാൾ ശ്രദ്ധിച്ചു. മത്സരത്തിൽ പങ്കെടുക്കണമോ വേണ്ടയോ എന്ന മട്ടിൽ സംശയത്തോടെ കാക്കകൾ വട്ടമിട്ടു പറക്കുന്നു. അവിടേക്ക് ചെന്ന അയാൾ കണ്ടത്, അഴുകി തുടങ്ങിയ ഒരു മനുഷ്യശരീരമാണ്‌. ചവറ്റു കൂനയിൽ നിന്നും നായ്ക്കൾ വലിച്ചു പുറത്തിട്ടതാണത്‌. ആ ശരീരം നഗ്നമായിരുന്നു. ചുറ്റിലുമായി വട്ടം കൂടി നില്ക്കുന്ന നായ്ക്കൾ ശരീരഭാഗങ്ങൾ വലിച്ചു പറിക്കുന്നു. ഓക്കാനിച്ചു കൊണ്ടയാൾ ദുർഗ്ഗന്ധമുയരുന്ന ശരീരത്തിലേക്ക് ഒരു തവണയേ നോക്കിയുള്ളൂ.

ആ ശരീരം അന്യസംസ്ഥാനത്ത് നിന്നും വന്നൊരു യുവതിയുടേതാണെന്ന് ഇപ്പോൾ തിരിച്ചറിഞ്ഞിട്ടുണ്ട്...
ഒരു കീഴ്വഴക്കം പോലെ പോലീസ് അന്വേഷണവും തുടങ്ങിയിട്ടുണ്ട്...






Post a Comment