Please use Firefox Browser for a good reading experience

Saturday 25 July 2015

കിഡ്നാപ്പ്


നാല്‌ മുഖംമൂടികളായിരുന്നു അയാളെ തട്ടിക്കൊണ്ട് പോയത്.
അയാളെ പാർപ്പിച്ചിരുന്നത് നല്ല വൃത്തിയും സൗകര്യങ്ങളുമുള്ള ഒരു മുറിയിലായിരുന്നു.
മുഖംമൂടികൾ മുഖംമൂടികളായി തന്നെ തുടർന്നു.
അവർ തമ്മിൽ ഒന്നും തന്നെ സംസാരിച്ചിരുന്നില്ല.
ആംഗ്യങ്ങളിൽ കൂടി പോലും അവർ ഒന്നും വിനിമയം ചെയ്യുകയുണ്ടായില്ല.
എല്ലാം പറഞ്ഞുറപ്പിച്ചതു പോലെ, പഠിച്ചത് പോലെയായിരുന്നു.

പലപ്പോഴും അയാൾ അവരോട് കയർത്തു സംസാരിച്ചു.
താനൊരു മന്ത്രിയാണെന്നും തന്നെ തട്ടിക്കൊണ്ടു പോകുന്നതും തടവിലാക്കുന്നതും ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും അയാൾ രാഷ്ട്രീയ ഭാഷയിൽ തന്നെ അവരോട് പലവട്ടം പറഞ്ഞു.
അതിനൊന്നും ഒരു മറുപടിയും മുഖംമൂടി സംഘത്തിൽ നിന്നുണ്ടായില്ല.

ഒരു കാര്യം അയാളെ ശരിക്കും അത്ഭുതപ്പെടുത്തി.
രുചികരമായ ഭക്ഷണം - എന്നും, അതും സമയത്തിനു തന്നെ നാൽവർ സംഘം എത്തിച്ചു കൊണ്ടിരുന്നു.
കുടിക്കാൻ കോളയും.
വായിക്കാൻ പുസ്തകങ്ങളും.
കാണാൻ ടിവിയും.
ഇത്രയും സൗകര്യങ്ങൾ തന്റെ അണികൾ പോലും തനിക്കായി ഒരുക്കി തന്നിട്ടില്ല.

രണ്ടു ദിവസങ്ങൾ കഴിഞ്ഞപ്പോൾ അയാൾക്ക് തന്നെ തോന്നി തുടങ്ങി, താൻ സുഖവാസത്തിലാണെന്ന്.
സമയാസമയം ഭക്ഷണം, ഇഷ്ടം പോലെ വിശ്രമം.
ജോലി ചെയ്താലും ഇല്ലെങ്കിലും ശമ്പളം കിട്ടും എന്നതു കൂടി ഓർത്തപ്പോൾ താനാണ്‌ ലോകത്തേക്കും വെച്ചേറ്റവും ഭാഗ്യം ചെയ്തവൻ എന്നു തോന്നി.

എങ്കിലും അണികളുടെ പുകഴ്ത്തലുകളും, ആൾക്കൂട്ടത്തിന്റെ ആരവങ്ങളും ഇല്ലാത്തതിനാൽ അയാൾക്ക് നഷ്ടബോധം തോന്നിത്തുടങ്ങി.
സുഖവാസം അവസാനിപ്പിക്കേണ്ട സമയമായി.
തന്നോട് മര്യാദയോടും ബഹുമാനത്തോടും പെരുമാറിയ മുഖംമൂടികളോട് അയാൾ താക്കീതിന്റേയും ഭീഷണിയുടേയും സ്വരം ഉപേക്ഷിച്ച് ചോദിച്ചു,
‘നിങ്ങൾക്ക് എന്നെ ഇവിടെ പിടിച്ചിട്ടത് കൊണ്ടെന്ത് കാര്യം?. പണമാണ്‌ വേണ്ടതെങ്കിൽ അതു ഞാൻ സംഘടിപ്പിച്ചു തരാം. നിങ്ങൾ നല്ലവരായത് കൊണ്ട് നിങ്ങളെ കുറിച്ച് ഒരു വിവരവും ഞാൻ പോലീസിനു കൈമാറില്ല’

മുഖംമൂടികൾ അപ്പോഴും ഒന്നും പറഞ്ഞില്ല.

ഇടയ്ക്കൊരു തവണ നിരാഹാരമിരുന്നാലോ എന്നാലോചിച്ചതാണയാൾ. പക്ഷെ ഇവിടെ ഇരുട്ടിന്റെ മറവിൽ ഒരു പഴം കൊണ്ടു തരാനോ, റിലേ നിരഹാരമിരിക്കാനോ, നിരഹാരമവസാനിപ്പിക്കാൻ നാരങ്ങാവെള്ളം കുടിപ്പിക്കാൻ നടക്കുന്ന ശിങ്കിടികളോ എന്തിന്‌? ഫോട്ടോ എടുക്കാൻ പത്രക്കാരോ ഇല്ല. അയാൾ ആ പദ്ധതി ഉപേക്ഷിച്ചു. ഇപ്പോൾ നല്ല രുചികരമായ ഭക്ഷണമാണ്‌ കിട്ടുന്നത്. അതു വേണ്ടെന്നു വെയ്ക്കാൻ മനസ്സു വരുന്നില്ല.

ദിവസങ്ങൾ കഴിഞ്ഞപ്പോൾ അയാൾ ശരിക്കും ക്രൂദ്ധനായി. തനിക്ക് മൂന്ന് നേരം ഭക്ഷണം കിട്ടിയാൽ മാത്രം മതിയാകില്ലെന്നും, പലതും തനിക്ക് ജീവിതത്തിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതെന്നും അയാൾക്ക് ബോദ്ധ്യമായി. താനിവിടെ ഇങ്ങനെ വെറുതെ കിടക്കേണ്ടവനല്ല. പടിപടിയായി ഉയർന്നു പോകേണ്ടവനാണ്‌. പദവികൾ കരസ്ഥമാക്കേണ്ടവനാണ്‌.
ഇതവസാനിപ്പിച്ചേ മതിയാവൂ.
മുഖംമൂടികൾ യാതൊരുവിധ ദയയും അർഹിക്കുന്നില്ല. ഇവരെ നിയമത്തിനു മുന്നിൽ കൊണ്ടു വരിക തന്നെ ചെയ്യണം.
തന്നെക്കുറിച്ച്, തന്റെ അധികാരത്തിന്റെ ശക്തിയേക്കുറിച്ച് ഇവരെന്താണ്‌ മനസ്സിലാക്കിയിരിക്കുന്നത്?.

പക്ഷെ അയാളുടെ ഭീഷണികൾ മുഖംമൂടികൾ കേട്ടതായി പോലും നടിച്ചില്ല.
കൃത്യം മുപ്പതാം ദിവസം മുഖംമൂടികൾ അയാളെ മുറിക്ക് പുറത്തേക്ക് നടത്തിച്ചു. പിന്നീട് ഇരുട്ടിലൂടെയായിരുന്നു യാത്ര. ആ സമയമത്രയും അയാളുടെ കണ്ണുകൾ മൂടിക്കെട്ടിയിരുന്നു.

അവർ അയാളെ ഇരുട്ടിലൊരിടത്തായി കൊണ്ടു നിർത്തി. ദൂരെയായി പാഞ്ഞു പോകുന്ന വാഹനങ്ങളുടെ വെളിച്ചം കാണാൻ കഴിഞ്ഞു.
തന്നെ മോചിപ്പിക്കാൻ ഉന്നത തലങ്ങളിൽ നിന്നും സമ്മർദ്ദവും അന്വേഷണവും ആരംഭിച്ചിട്ടുണ്ടാവും. നിവൃത്തിയില്ലാതെ തന്നെ മോചിപ്പിക്കുകയാണ്‌. അവസാനവിജയം തനിക്ക്. തന്റെ നേരെയുണ്ടായ സഹതാപതരംഗം എങ്ങനെ മുതലെടുക്കണമെന്നായി അയാളുടെ ആലോചന. തന്നെ കാത്തിരിക്കുന്നത് വിജയിയുടെ സ്വീകരണമാണ്‌. വരും ദിവസങ്ങളിൽ പത്രങ്ങളിലും ന്യൂസ് ചാനലുകളിലും നിറഞ്ഞു നില്ക്കുക താനാവും. തിരക്ക് പിടിച്ച ദിവസങ്ങളാണ്‌ മുന്നിൽ. പത്രസമ്മേളനത്തിൽ പറയേണ്ട വാക്കുകൾ അയാൾ തേച്ചു കൂർപ്പിച്ചു.

മുഖംമൂടികൾ അയാളുടെ കൈയ്യിൽ ഒരു കഷ്ണം പേപ്പർ കൊടുത്തു.
അവരെ കുറിച്ചുള്ള ഒരു വിവരവും കൊടുക്കരുതെന്ന അപേക്ഷയാവും..പാവങ്ങൾ..
നിലാവെളിച്ചത്തിൽ അയാളത് വായിച്ചു.
‘എൻഡോസൾഫാന്റെ രുചി ഇഷ്ടമായെന്നു കരുതുന്നു’

തലയുയർത്തി നോക്കുമ്പോൾ മുഖംമൂടികൾ അവിടെങ്ങും ഉണ്ടായിരുന്നില്ല.

Post a Comment

Tuesday 21 July 2015

കാണാതെ പോയ വാക്ക്


എഴുതിക്കൊണ്ടിരിക്കുമ്പോഴാണത് പോയത്.
പ്രഭാതമാകുന്നതേയുണ്ടായിരുന്നുള്ളൂ.
വെള്ളം കുടിക്കാൻ ഒന്നു മാറിയതേ ഉണ്ടായിരുന്നുള്ളൂ. തിരികെ നോക്കുമ്പോൾ കാണുന്നില്ല.
തെറിച്ച് പോയതാണൊ, മനപ്പൂർവ്വം ഇറങ്ങി പോയതാണൊ എന്നറിയില്ല.
ഞാൻ മഷിപേന അടച്ചുവെച്ച് വാക്കിനെ തിരഞ്ഞു പോയി.
മഷിനനവുണങ്ങാത്ത വാക്ക്.


മുറി മുഴുവൻ തിരഞ്ഞു.
മേശയ്ക്കടിയിലും, കട്ടിലിനടിയിലും, ചുവരുകളുടെ കോണിലും..

വലിച്ചു കൊണ്ടു പോയ രക്തം പോലെ ഒരു അടയാളം അല്പദൂരം വരെയുണ്ടായിരുന്നു.
പിന്നീടാ മഷിയടയാളവും കാണാതായി.

ആദ്യം വെളിച്ചത്തിലും പിന്നീട് ഇരുട്ട് കൂട്ടംകൂടി നിൽക്കുന്നിടത്തും തിരഞ്ഞു.
കാണാനായില്ല.

വാക്ക് നഷ്ടപ്പെട്ട വേദന ഞാനെങ്ങനെ, ആരോട് പറയും?.
എന്റെ നാവ് പോലും എന്നെ പഴി പറഞ്ഞു.
എന്റെ പേന നഷ്ടമോർത്തിരിക്കുകയാവും.
കടലാസ് ഒരു പല്ലു നഷ്ടമായ വായ പോലെ ആയിട്ടുണ്ടാവും.

ഭയന്ന് ജനാലവിരിയുടേയൊ, വാതിലിന്റെ പിന്നിലോ ഒളിച്ചിരിക്കുമോ?.
എന്റെ കൈകൾ തേടി വരുമെന്ന് ഭയന്ന്..
അതോ, ഞാൻ രക്ഷയ്ക്കെത്തുമെന്ന് പ്രതീക്ഷിച്ച്..

മുറിയുടെ വാതിലല്പം തുറന്ന് കിടക്കുന്നതപ്പോഴാണ്‌ കണ്ടത്.
ഞാൻ എന്നെത്തന്നെ ശപിച്ചു കൊണ്ട് മുറിക്ക് പുറത്തേക്കോടി.

നീലമഷിയുടെ ഉടുപ്പാണതിട്ടിരിക്കുന്നത്. അതു കൊണ്ട് കണ്ണിൽപ്പെടുമായിരിക്കും.
എന്റെ അല്ലെങ്കിൽ മറ്റാരുടേയെങ്കിലും.

പുറത്ത് ശബ്ദങ്ങളുടെ ഘോഷയാത്രയായിരുന്നു.
സത്യം പറയട്ടെ, ചവറ്റുകുട്ടയിലും എന്റെ കണ്ണുകൾ നീണ്ടു ചെന്നു.
അവിടെയും കാണാനായില്ല.
നിശാവസ്ത്രങ്ങളാണിട്ടിരിക്കുന്നതെന്ന് പോലുമോർക്കാതെ ഞാൻ വഴിവക്കിലൂടെ നടന്നു.
ഏതെങ്കിലും വാഹനന്മിടിച്ച് എന്റെ വാക്കിനെന്തെങ്കിലും പറ്റിയോ എന്ന ആധിയെനിക്കുണ്ടായിരുന്നു.

ഒരാൾക്കൂട്ടം കണ്ടു ഞാൻ അങ്ങോട്ടോടി.
അത്ഭുതമെന്നേ പറയേണ്ടൂ, അവിടെ ഞാൻ കണ്ടു, തല താഴ്ത്തി നില്ക്കുന്നുണ്ടായിരുന്നു - എന്റെ വാക്ക്.

ആൾക്കൂട്ടം ചമച്ച വൃത്തത്തിനുള്ളിൽ ഒരാൾ കിടപ്പുണ്ടായിരുന്നു.
അയാളുടെ ചുറ്റും രക്തം പരവതാനി തീർത്തു കൊണ്ടിരുന്നു.
സമീപം കിടന്ന വാഹനത്തിന്റെ വീൽ കറങ്ങി തീരാറായിരുന്നു.
നിലത്ത് കിടന്നിരുന്ന ആൾ അപ്പോഴും ഞരങ്ങി കൊണ്ടിരിക്കുകയായിരുന്നു.
അയാളെ ആരും രക്ഷിക്കാൻ മുതിരാത്തത് എന്നെ അത്ഭുതപ്പെടുത്തിയില്ല.
മേദസ്സ് കുറയ്ക്കാൻ ഓടുന്നവർ - സോക്സും ഷൂസ്സുമിട്ടവർ - അവർ ആ ഞരങ്ങുന്ന രൂപത്തിനെ കുറച്ചു നേരം നോക്കി നിന്ന ശേഷം വീണ്ടും ഓടാനാരംഭിച്ചു.

എന്നെ കണ്ടതും വാക്ക് എന്റെ നേർക്ക് വന്നു. അപ്പോഴും തലയുയർത്തിയിരുന്നില്ല.
ഞാൻ ഇരുകൈകളാലതിനെ എടുത്തു.
വാക്ക് എന്റെ കൈക്കുള്ളിൽ തളർന്നു കിടന്നു.
ഞാനും കൂട്ടത്തിലൊരാളെ പോലെയാണെന്ന് വാക്കിനു മനസ്സിലായിക്കാണും.
ഞാനും തിരിഞ്ഞു നോക്കിയില്ല.

തിരികെ ചെന്ന് പഴയ സ്ഥാനത്തതിനെ പ്രതിഷ്ഠിക്കുമ്പോൾ, കടലാസ്സിന്റെയും പേനയുടേയും നിശ്വാസം കേട്ടു. പേന ഒരു തുള്ളി മഷി പൊഴിച്ചു.
അപ്പോൾ ആ വാക്ക് എന്റെ നേർക്ക് ദയനീയമായി നോക്കി - ‘ദയ’ എന്ന ആ വാക്ക്..

Post a Comment

Tuesday 14 July 2015

ബാധ


‘കടുത്തപ്രയോഗം തന്നെ വേണം!’
മന്ത്രവാദി ഉച്ചത്തിൽ കൽപ്പിച്ചു.
ശിഷ്യൻ ചുറ്റിലും നിന്നവരോടും.
‘എല്ലാരും മുറിക്ക് പുറത്തേക്കിറങ്ങി കൊൾക.. ഒഴിപ്പിക്കാൻ പോണു..അവസാനത്തെ പ്രയോഗമാണ്‌’

വിളക്കിലേക്ക് വീണ്ടും എണ്ണയൊഴുകി.
ചുവന്ന കനലുകളിലേക്ക് ശാമ്പ്രാണി പൊടിയും, മുളകും മഞ്ഞളും ചിതറി വീണു.
ചുവന്ന പട്ട് മുറുക്കിയുടുത്ത് മന്ത്രവാദി തയ്യാറെടുത്തു. വലതു കൈയ്യിൽ കുങ്കുമവും ഇടതുകൈയ്യിൽ ഭസ്മവും..
‘നിനക്ക് ഇനീം മതിയായില്ലെ?. പോകാൻ നിനക്ക് വയ്യ അല്ലെ?’
അയാളുടെ ഉഗ്രശബ്ദത്തിൽ മുക്കോട് വരെ വിറച്ചു.
വീണ്ടും കുങ്കുമവും ഭസ്മവും അന്തരീക്ഷത്തിലേക്ക്..
യുവതി കുനിഞ്ഞിരുന്നു തലയിളക്കിയതേ ഉള്ളൂ..
നീണ്ട ചുരുൾമുടി അവളുടെ മുഖം മറച്ചിരുന്നു.
അവളുടെ ചുണ്ടിൽ നിന്ന് ജല്പനങ്ങളായി ചിലത് ഇടവിട്ടിടവിട്ട് തെറിച്ചു കൊണ്ടിരുന്നു.

ഹോമത്തിനായി അടുക്കി വെച്ച ചുടുകട്ടകൾ പഴുത്തു തുടങ്ങി.
ചുവരുകളിൽ നിഴലുകളുടെ നൃത്തം.
ഭയം നിറച്ച കണ്ണുകളുമായി തല നരച്ച രണ്ടു പേർ മകളെ തന്നെ നോക്കി നിന്നു.
അകത്തെ ആധിയും. പുറത്തെ പുകയും കൊണ്ടവരുടെ കണ്ണുകൾ എരിഞ്ഞു നിറഞ്ഞു.
‘കേട്ടില്ലെ എല്ലാരും? പുറത്ത് പൊയ്ക്കൊൾക!..ആശാന്റെ അറ്റക്കൈ പ്രയോഗം..മുറിക്ക് പുറത്തിറങ്ങ്..വേഗം വേഗം’ ശിഷ്യൻ വീണ്ടും കൽപിച്ചു.
തൊഴുകൈയ്യൊടെ തല നരച്ചവർ പുകച്ചുരുളുകൾ മുറിച്ച് പുറത്തേക്ക് നടന്നു.
ആശാൻ തോളറ്റം നീണ്ട മുടി ചുറ്റി ഒരു വശത്തേക്ക് കെട്ടി, അസ്പഷ്ടമായി മന്ത്രങ്ങൾ ഉരുവിടാനാരംഭിച്ചു. വലതു കൈയ്യിൽ കുങ്കുമം പാറി വീണ ഒരു ചെറിയ വെള്ളി ശൂലം.

ശിഷ്യൻ വാതിലടയ്ക്കും മുൻപ് ഒരു വട്ടം കൂടി ആശാന്റെ നേർക്ക് നോക്കി.
ഒരാഭാസച്ചിരി അയാളുടെ ചുണ്ടിന്റെ ഒരു കോണിൽ നിറഞ്ഞു.
ആശാന്റെ മുഖത്ത് വിജയ മന്ദസ്മിതം.

വാതിലടഞ്ഞു.

ഉള്ളിൽ നിന്ന് ഉഗ്രശാസനകൾ അവ്യക്തമായി പുറത്തേക്ക് വാതിൽ വിടവിലൂടെ നിരങ്ങി വന്നു.
അവളുടെ നീണ്ട നിലവിളികൾ..
മന്ത്രവാദിയുടെ ഉഗ്രശാസനകൾ..
തട്ടി മറിയുന്ന, ഉടഞ്ഞു ചിതറുന്ന ശബ്ദങ്ങൾ..
‘കൂടിയ ബാധയാണ്‌..ആശാന്റെ അറ്റക്കൈ പ്രയോഗത്തിൽ ഒഴിയാത്തതൊന്നുമില്ല..ധൈര്യമായിരിക്കൂ..ഇന്നേക്കവസാനം..ആശാൻ പിടിച്ച് തളയ്ക്കും’
പുറത്ത് നിന്നവരുടെ കാതുകളിൽ ശിഷ്യൻ ആശ്വാസവചനങ്ങൾ നിറച്ചു.

മന്ത്രവാദിയുടെ നീണ്ട വിളിയിൽ മുക്കോടുകൾ വീണ്ടും വിറച്ചു തുള്ളി.

സകലതും നിശ്ശബ്ദമായി.
ശിഷ്യന്റെ നെറ്റിയിലൂടെ വിയർപ്പു ചാലൊഴുകിയിറങ്ങി.

‘സമയമായി..ഇനി പ്രവേശിക്കാം’
ശിഷ്യൻ അനുമതി കൊടുത്ത് വാതിൽ തുറന്നു.

മുറിയുടെ കോണിൽ യുവതി മുഖം മറച്ചിരുപ്പുണ്ടായിരുന്നു, ആർക്കുമറിയാത്ത ചില മന്ത്രങ്ങൾ ഉരുവിട്ട് കൊണ്ട്..
അണയാറായ ഹോമകുണ്ഢത്തിൽ നിന്നും ഇടയ്ക്കിടെ തെളിഞ്ഞുയർന്ന ദീപ്തിയിൽ എല്ലാരുമത് കണ്ടു,
മലർന്ന് കിടന്ന പുരുഷ ശരീരം..കഴുത്തിൽ ആഴത്തിൽ തറച്ച വെള്ളി ശൂലം..
സർവ്വം കുങ്കുമ മയം.
കൂട്ടനിലവിളിയിൽ മേൽക്കൂരയിലെ സകല ഓടുകളും നിർത്താതെ വിറച്ചു.

Post a Comment