Please use Firefox Browser for a good reading experience

Monday 19 October 2020

മനുഷ്യനാണത്രേ...


ചപ്രു - അങ്ങനെയായിരുന്നു ഞങ്ങളെല്ലാം അവനെ വിളിച്ചിരുന്നത്. സത്യത്തിൽ അതല്ല അവന്റെ ശരിക്കുള്ള പേര്‌. എന്നാൽ അതല്ലെന്നും പറയാൻ പറ്റില്ല. ചപ്രത്തലയനായ അവനെ ഞങ്ങൾ, സുഹൃത്തുക്കളെല്ലാമിട്ട ഓമനപ്പേരാണ്‌ ചപ്രു. ലോകത്തിൽ എല്ലാത്തിനോടും പ്രതിഷേധം പ്രകടിപ്പിക്കാനെന്നമട്ടിൽ അവന്റെ മുടി മുള്ളൻപന്നിയുടേത് പോലെ സദാ കൂർത്തു നിന്നിരുന്നു. പ്രതിഷേധത്തിന്‌ ഒരു ചിഹ്നമുണ്ടാവുകയാണെങ്കിൽ അതിനേറ്റവും യോഗ്യത മുള്ളൻപന്നിക്ക് തന്നെയാണ്‌. ഒരു സംശയവുമില്ല. ചപ്രു രൂപം കൊണ്ടു തന്നെ വ്യത്യസ്തനായിരുന്നു. അല്പം പതിഞ്ഞ മൂക്കും, മുള്ളൻപന്നിമുടിയും, ചുളിഞ്ഞ പുരികവുമൊക്കെയായി അവന്‌ ഒരു പ്രതിനായകന്റെ രൂപമായിരുന്നു ഉണ്ടായിരുന്നത്. ജന്മനാ കിട്ടിയത് അവൻ വെറുതെ പാഴാക്കി കളഞ്ഞതുമില്ല. നല്ലോണം മുതലാക്കിയിരുന്നു. ഒന്നിനേം പേടിയില്ലാത്ത, ആരേം വകവെയ്ക്കാത്ത പ്രകൃതം. അതായിരുന്നു അവൻ. സ്കൂളിൽ അവൻ കുരുത്തക്കേടുകൾ കാട്ടുമ്പോൾ, അടിക്കുന്ന മാഷിനെ കൂർത്തനോട്ടം കൊണ്ടവൻ കുത്തിക്കീറുന്നത് പലവട്ടം ഞാൻ കണ്ടിട്ടുണ്ട്. അരിശം തീർക്കാൻ മൂന്ന് അടി എന്ന പരിധി വിട്ട് മാഷ്‌ അവനെ ഏഴും എട്ടും തവണ ചൂരൽ കൊണ്ട് പ്രഹരിക്കുന്നതും കണ്ടിട്ടുണ്ട്. വേറെ ഏതു കുട്ടിയാണെങ്കിലും മൂന്നാമത്തെ അടിയിൽ കരഞ്ഞു തുടങ്ങിയിരിക്കും. എന്നാൽ ചപ്രു അതിനെയൊക്കെ അതിജീവിച്ച് ഏട്ടാമത്തെ അടിയിലും ഒരു പുളച്ചിലും കാണിക്കാതെ മാഷിനെ കണ്ണു കൊണ്ട് കൊരുത്ത് ഉത്തരത്തിൽ പൊക്കിപ്പിടിച്ച് നില്ക്കും. 

അവൻ ഒരു സാധാരണക്കാരനായിരുന്നില്ല എന്നു സ്ഥാപിക്കാൻ ഇനിയുമുണ്ട് എന്റെ പക്കൽ കഥകൾ. സ്കൂളിനടുത്തുള്ള കുളത്തിലെ മീനുകൾ, അവനൊരു പ്രത്യേക ഈണത്തിൽ ശബ്ദമുണ്ടാക്കുമ്പോൾ അവന്റെയടുത്തേക്ക് നീന്തി വരുമായിരുന്നു! ചുണ്ടുകൾക്കിടയിൽ നാവ് വളച്ചു വെച്ചാണ്‌ അവനാ ശബ്ദം സൃഷ്ടിക്കുക. അവനോടതൊന്ന് പഠിപ്പിച്ചുതരാൻ ഞാനടക്കം പലരും കെഞ്ചി പിന്നാലെ നടന്നിട്ടുണ്ട്, നാരങ്ങാമിഠായി കൊടുത്ത് പ്രലോഭിപ്പിച്ചിട്ടുണ്ട്, ഉച്ചക്ക് കഴിക്കാൻ തന്നു വിടുന്ന പുഴുങ്ങിയ മുട്ട സമ്മാനിച്ചിട്ടു പോലുമുണ്ട്. എന്നാൽ അവനെ പോലെ ആ ശബ്ദം പുറപ്പെടുവിക്കാൻ ആർക്കുമായില്ല. ഞങ്ങൾ ശബ്ദമുണ്ടാക്കാൻ കഷ്ടപ്പെടുമ്പോൾ, ‘ഇതൊന്നും നിനക്കൊന്നും പറ്റില്ലെടാ’ എന്ന പുച്ഛഭാവത്തിൽ അവൻ ഞങ്ങളെ നോക്കി ഇരിക്കും. മീനുകൾ ഞങ്ങളുടെ കാലടിശബ്ദം കേട്ടാൽ തന്നെ ഓടിയൊളിക്കും എന്ന സ്ഥിതിയായി. ശബ്ദം കേട്ട് ചെവി പൊത്തിക്കൊണ്ട് നീന്തിമറയുന്ന മീനുകളെ ഞങ്ങൾ സങ്കൽപ്പിച്ചു.
‘മീനുകൾക്കൊന്നും ചെവിയില്ലെടാ’
ചപ്രു ഞങ്ങളെ പുച്ഛഭാവത്തിൽ തിരുത്തി. ഇതൊക്കെ അവന്‌ എങ്ങനെ അറിയാമെന്ന് ഞങ്ങൾ അത്ഭുതപ്പെട്ടു. പുസ്തകത്തിലെ ഒരു വരി പോലും അവൻ ഓർത്തുവെയ്ക്കുന്നത് കണ്ടിട്ടില്ല. ക്ലാസ്സിൽ കവിത ചൊല്ലാൻ പറഞ്ഞാൽ അവൻ ആദ്യത്തെ വരി പറഞ്ഞിട്ട് മുകളിലേക്ക് കണ്ണും തുറന്ന് പിടിച്ച്, വായും പൊളിച്ച് നില്ക്കും. എന്നാൽ സിനിമാപ്പാട്ടുകളുടെ വരികൾ അവന്‌ ഹൃദയസ്ഥമായിരുന്നു!
‘പഠിക്കാനുള്ള പദ്യം സിനിമേല്‌ ചേർത്താലെന്താ?’
‘സിനിമാ പാട്ട് പഠിച്ചാലെന്താ കൊഴപ്പം?’
ഈ മാതിരി ചോദ്യങ്ങൾ ചോദിക്കാൻ ചപ്രൂനു മാത്രേ പറ്റൂ!

ഒരിക്കൽ അവനൊരു പാമ്പിനേം പിടിച്ചോണ്ട് എന്റെ വീട്ടിലേക്ക് വന്നു! അമ്മ അവനെ ഓടിച്ചു വിട്ടു. ഞങ്ങളൊക്കെ ബഹളം വെച്ചോണ്ട് അവന്റെ പിന്നാലെ ഓടി. 
‘നീ തൊട്ട് നോക്ക്. ഇത് കടിക്കൂല്ല’
അന്നാണാദ്യമായും അവസാനമായും ഞാനൊരു പാമ്പിനെ തൊടുന്നത്. മെഴുമെഴാന്ന്...അതിന്റെ വാല്‌ എന്റെ ഉള്ളംകൈയ്യിൽ കിടന്നിഴഞ്ഞു. ജീവന്റെ തുണ്ട് കൈയ്യിലിരുന്ന് ഇഴഞ്ഞപ്പോൾ എന്റെ ആറാമിന്ദ്രിയം തുറന്നു പോവുമോ എന്ന് സംശയിച്ചു. പക്ഷെ അങ്ങനെ ഒരപകടവും സംഭവിച്ചില്ല. അവൻ ഒറ്റൊരുത്തൻ കാരണമാണ്‌ നാനാവിധ ജീവികളെ തൊടാനുള്ള ഭാഗ്യം ചുറ്റുവട്ടത്തുള്ള പിള്ളേർക്കൊക്കെ കിട്ടിയത്. പട്ടി, പൂച്ച, എലി, തവള, അട്ട, പല്ലി, പാറ്റ, ഓന്ത്, പുഴു, ആട്, പ്രാവ്, മൈന, കുയില്‌, കാക്കക്കുഞ്ഞ്, അണ്ണാൻ, ആമ, കുളക്കോഴി അങ്ങനെ ചുറ്റുവട്ടത്ത് കാണുന്നതിനെയൊക്കെ തൊട്ടു. മീനുകളുടെ എണ്ണം അതിലും കൂടുതൽ വരും. തൊട്ടതിന്റെയൊക്കെ ഒരു പട്ടിക തയ്യാറാക്കിയാൽ ഏതാണ്ട് എല്ലാത്തിനും നേർക്ക് അവന്റെ പേര്‌ കടപ്പാടായി എഴുതി വെയ്ക്കേണ്ടി വരും. പഴുതാര, തേള്‌ തുടങ്ങിയ ‘ഭീകര’ ജീവികളെ വരെ തൊട്ടിട്ടുണ്ട് എന്ന് എനിക്ക് അഭിമാനപൂർവ്വം അവകാശപ്പെടാനാവും.

ചപ്രൂനെ കുറിച്ചോർക്കുമ്പോൾ പിന്നെ കാണുന്നത് സമരം എന്നും പറഞ്ഞ് സ്കൂളിൽ ഒരു കൊടിയും പിടിച്ച് ഒരു ചെറിയ സംഘത്തിനു മുന്നിൽ അവൻ നടക്കുന്നതാണ്‌. അവന്റെ മുള്ളൻപന്നിമുടിയുടെ കൂർപ്പ് കുറച്ച് കൂടി കൂർത്തിരുന്നു അക്കാലത്ത്. അവന്റെ ശബ്ദം കനത്തിരുന്നു. അവന്റെ ധീരശബ്ദം സ്കൂൾ കെട്ടിടത്തിന്റെ ചുവരുകളിൽ ഇപ്പോഴും പ്രതിധ്വനിക്കുന്നുണ്ടാവണം. ഊർജ്ജം നശിപ്പിക്കാനാവില്ല എന്നല്ലെ പഠിച്ചത്? അവന്റെ കൈയ്യിലിരുന്ന കൊടിയുടെ നിറം ഇപ്പോഴുമോർമ്മയുണ്ട്. 
‘നീ ഏതു പാർട്ടിയാടാ?’
പ്രധാനധ്യാപകൻ ചൂരൽത്തുമ്പ് വിറപ്പിച്ച് കൊണ്ട് അലറിയ ശബ്ദം ഇപ്പോഴുമവിടെ മോക്ഷം കിട്ടാതെ അലയുന്നുണ്ടാവും.
‘എനിക്കൊരു പാർട്ടിയുമില്ല’ അവനും അന്ന് തിരിച്ചതുപോലെ തന്നെ അലറി.
അതു സത്യമായിരുന്നു. ഏതോ സിനിമാപോസ്റ്ററിൽ കണ്ടതു പോലെ ഒരു കൊടി ഉണ്ടാക്കിയെടുത്തതായിരുന്നു അവൻ. സമരം ചെയ്യണമെങ്കിൽ കൊടി വേണമെന്ന് എങ്ങനെയോ അവൻ ധരിച്ചു പോയി. അന്ന് കല്ലേറുണ്ടായി, സ്കൂളിലെ മണി കെട്ടിയ ചരട്‌ ആരോ പൊട്ടിച്ചു, പെമ്പിള്ളേര്‌ കരഞ്ഞും നിലവിളിച്ചും ചിതറിയോടി. അതിന്റെയൊക്കെ ഇടയിൽ അക്ഷോഭ്യനായി, ഏതോ ടാബ്ലോ കഥാപാത്രം പോലെ ചപ്രു സ്കൂൾഗ്രൗണ്ടിന്റെ ഒത്തനടുവിൽ കൊടിയും കുത്തി തലയുയർത്തി നിന്നു.
എന്തായിരുന്നു സമരത്തിനു കാരണം? 
മർദ്ദനം!
മൂന്നടി അടിക്കുന്ന അധ്യാപകനു പറ്റിയ ഒരു കൈപ്പിഴ. ദുഷ്ടന്റെ മൂന്നാമത്തെ അടിയിൽ ഒരു പെങ്കൊച്ചിന്റെ കാല്‌ പൊട്ടി ചോര വന്നു. ദുഷ്ടനെ പുറത്താക്കണം. അല്ലെങ്കിൽ സമരം ശക്തമാക്കും എന്നായി ചപ്രു. പിന്നെ ദിവസങ്ങൾക്കകം എന്താ സംഭവിക്കുന്നതെന്നറിയുന്നതിനു മുൻപ് ഏതോ ചില കൂട്ടർ വന്നു. അവരും കൊടിയും കൊണ്ടാ വന്നത്. സമരം വിജയമായി. ചപ്രു നേതാവും. എല്ലാം കണ്ണടച്ചു തുറക്കുന്ന നേരത്ത്. 
‘നീ ഒരു ഭയങ്കര സംഭവാടാ’ എന്ന മട്ടിൽ ഞങ്ങളെല്ലാം അവനെ നോക്കി.
‘അതൊക്കെ നീയൊക്കെ പറയാതെ തന്നെ എനിക്കറിയാം’ എന്ന മട്ടിൽ ചപ്രു ഞങ്ങളെ തിരിച്ചും.

പ്രകടനവും പ്രതിഷേധവും പരാതിയുമൊക്കെയായി അവൻ നെഞ്ചു വിരിച്ചു നടന്നു. നല്ല മസിലുണ്ടായിരുന്നു അവന്‌. ‘കപ്പ കഴിച്ചാൽ മതിയെടാ’ - മസിലു വരാൻ അവൻ പറഞ്ഞു തന്നതാണ്‌. ശരിയായിരിക്കണം. കപ്പേം ചതച്ച ഉള്ളീം മുളകും ഉപ്പും കൂട്ടി അവൻ കഴിക്കണ കണ്ടാൽ കൊതിയാവും. ‘എടുത്തു കഴിയെടാ’ അവൻ പാത്രം ഞങ്ങളുടെ നേർക്ക് നീട്ടിപ്പിടിക്കും. മസിലു വരാൻ ഞങ്ങളും ഒന്ന് രണ്ടു കഷ്ണങ്ങൾ കഴിക്കും. പക്ഷെ അവന്റേതു പോലെ മസിലു വന്നില്ല. അന്നത്തെ സമരത്തിൽ അവൻ ജയിച്ചെങ്കിലും പരീക്ഷകൾ അവനോട് പ്രതികാരം ചെയ്തു. ചുവന്ന മഷി കൊണ്ട് അവന്റെ പേര്‌ നീക്കം ചെയ്യപ്പെട്ടു. ഞങ്ങൾ കോളേജുകളിൽ ചേർന്നപ്പോൾ അവൻ വെള്ളത്തിൽ വീണ എണ്ണ പോലെ ഒരിടത്തും തൊടാതെ പൊങ്ങിക്കിടന്നു.

സകലതിനോടും പ്രതിഷേധിച്ച്, പ്രതിരോധം തീർത്ത് അവൻ ജീവിതം തുടർന്നു. ഞങ്ങൾ വലിയ കോളേജ് പുസ്തകങ്ങൾ ചുമന്നപ്പോൾ അവൻ കോടാലിയും, പിക്കാസും, മൺവെട്ടിയും, മണ്ണു നിറച്ച കുട്ടയുമൊക്കെ ചുമന്നു. 
‘നിനക്ക് പഠിക്കണ്ടേടാ?’
‘നീയൊക്കെ പഠിക്കയല്ലെ?... എല്ലാരും കൂടെ പഠിച്ചിട്ട് എന്തു ചെയ്യാനാ?’
അതു പറയുമ്പോൾ അവൻ മീശ കൂർപ്പിച്ചു. ഞങ്ങളുടേത് അണ്ണാൻ വാലിൻതുമ്പത്തെ രോമം പോലെ നേർത്തിരുന്നപ്പോൾ അവന്റേത് നല്ല പിരിച്ചകയറിന്റെ ബലമുള്ളതായിരുന്നു. അവന്റെ മീശരോമങ്ങൾ അവന്റെ തലമുടിയുമായി ഐക്യദാർഢ്യം പ്രഖ്യാപിച്ച പോലെ തെറിച്ചു നിന്നിരുന്നു. അവൻ മീശ കൊണ്ടും ലോകത്തെ പ്രതിരോധിക്കുകയാണെന്നു തോന്നി.

പ്രതിരോധത്തിന്റെ ശക്തി കൊണ്ടോ, ആരേയും കൂസാത്തത് കൊണ്ടോ, ആർക്കും ഒന്നും അടിയറ വെയ്ക്കാൻ തയ്യാറാകാത്തത് കൊണ്ടോ, അവൻ പെണ്ണു കെട്ടിയില്ല. ഇടയ്ക്കിടെ അവൻ ചില ജാഥകൾക്ക് പോവും. അടിപിടി ഉണ്ടാക്കും. അടിപിടി അവനു വേണ്ടി ഉണ്ടാവുന്നതാണോ, അവൻ അടിപിടിക്ക് വേണ്ടി ഉണ്ടായതാണോ എന്ന സംശയം തോന്നിപ്പിക്കുന്ന രീതിയിലായിരുന്നു കാര്യങ്ങൾ. മെരുങ്ങാൻ തയ്യാറാകാത്തത് കൊണ്ടാവും അവൻ ഒരു പാർട്ടിയിലും ചേർന്നില്ല. കുറേ നാൾ കഴിഞ്ഞപ്പോൾ അവൻ കൊടിപിടിക്കുന്നതും, ജാഥകൾക്ക് പോവുന്നതുമൊക്കെ നിർത്തി സ്വതന്ത്രനായി നടന്നു. എന്റെ കഴുത്തിൽ അപ്പോഴേക്കും നെഞ്ചിടിപ്പ് എണ്ണുന്ന കുഴൽ കയറി കഴിഞ്ഞിരുന്നു. ഔദ്യോഗിക ആഭരണം. അഭിമാനത്തോടെ ഞാൻ അതണിഞ്ഞു നടന്നു.
‘കൊള്ളാം. സൂക്കേടുമായി വരുന്ന ഒരുത്തരുടേം കൈയ്യീന്ന് ഒന്നും വാങ്ങരുത്’ ചപ്രു എന്റെ തോളിൽ തട്ടി പറഞ്ഞു.
‘നീ ഈ ബീഡിവലി ഒന്ന് കുറയ്ക്ക്’ പറയാൻ അർഹത പുതുതായി ലഭിച്ചവന്റെ ആത്മവിശ്വാസത്തോടെ ഞാൻ പറഞ്ഞു.
‘ഉം...’ അമർത്തി മൂളി അവൻ എന്നെ നോക്കി ചിരിച്ചു. സ്കൂളിൽ വെച്ച് അപൂർവ്വമായി അവൻ ചിരിക്കുമായിരുന്നു. അതേ ചിരി ആയിരുന്നു അത്. ഒരളവുകോലും കൊണ്ടും അളന്നെടുക്കാനാവാത്ത ചിരി. അന്നൊരു കാര്യം ശ്രദ്ധിച്ചു, അവൻ വലിച്ചിരുന്ന ബീഡിപ്പുകയുടെ മണത്തേക്കാൾ എന്റെ മൂക്കിലേക്ക് കയറി വന്നത് അവന്റെ മേത്തേന്ന് ഉയർന്ന മണ്ണ്‌ മണമായിരുന്നു.

ചപ്രു പിന്നേം വളർന്നു. ഞങ്ങൾക്കൊപ്പം. കാലത്തിനൊപ്പം. മനുഷ്യന്റെ വളർച്ച മരണം വരെ എന്നാണെനിക്ക് തോന്നിയിട്ടുള്ളത്. ചിലർ മനസ്സ് കൊണ്ട്, ചിലർ ശരീരം കൊണ്ട്. പക്ഷെ എന്തായാലും വളർച്ച നിരന്തരമായി സംഭവിക്കുന്നുണ്ട്. സത്യം.

ഞാൻ പെണ്ണു കെട്ടി. പതിവുപോലെ പെണ്ണു കെട്ടിച്ചു എന്നു പറയാം. ‘എനിക്ക് ഭോഗിക്കാൻ ഒരു പെണ്ണു വേണം’ എന്നു പച്ചക്ക് പറയാൻ പറ്റില്ലല്ലോ! പക്ഷെ എന്റെ നിവൃത്തികേട് മനസ്സിലാക്കി വീട്ടുകാരെനിക്ക് ഒരു പെണ്ണിനെ പിടിച്ചു തന്നു. ഞാൻ ഭോഗിച്ചു, പിന്നെ പ്രേമിച്ചു, പിന്നെ സ്നേഹിച്ചു. കുട്ടികളുണ്ടായി. അവരെ കൊഞ്ചിച്ചു, ലാളിച്ചു, സ്നേഹിച്ചു. ഒരോ ഘട്ടത്തിലും തോന്നി ‘ഇതാണ്‌ ജീവിതം’ എന്ന്. പിന്നീട് തോന്നി, ‘ഇത്രയുമേ ഉള്ളൂ ജീവിതം’ എന്ന്. ഇടയ്ക്കിടെ ഞാൻ ചപ്രുവിനെ കുറിച്ചും ഓർത്തു. അവൻ പെണ്ണു കെട്ടിയില്ലല്ലോ. അവനു ഈ സുഖമൊന്നും അറിയണ്ടേ? അവനു പെണ്ണിന്റെ ശരീരം പകരുന്ന ചൂടറിയണ്ടേ? കുഞ്ഞുങ്ങൾ പരുക്കൻ കവിളിൽ ഉമ്മ വെയ്ക്കുമ്പോൾ ഉണ്ടാവുന്ന അനുഭൂതി അനുഭവിക്കണ്ടേ? ‘ഇതാണ്‌ ജീവിതം’ എന്ന് അവൻ എപ്പോഴെങ്കിലും പറഞ്ഞിരിക്കുമോ?

ചപ്രു എല്ലാം ചെയ്യുമായിരുന്നു. എല്ലാ പണിയും. എന്തും. കുളത്തില്‌ വീണു മരിച്ച പെൺകുട്ടിയുടെ ജഡം മുങ്ങിയെടുത്തത് ചപ്രു ആയിരുന്നു. കുഞ്ഞിയമ്മയുടെ പശു ചത്തപ്പോൾ അതിനെ കുഴിച്ചിട്ടത് ചപ്രു ആയിരുന്നു. പ്രഭാകരേട്ടന്റെ മകൻ സുജിത്തിനെ പാമ്പു കടിച്ചപ്പോൾ തോളത്തിട്ട് ഓടിയതും ചപ്രു. എവിടേയും ചപ്രു. എല്ലായിടത്തും ചപ്രു. ദൈവത്തിനെ പോലെ! പക്ഷെ നേരിൽ കാണാമെന്നു മാത്രം. അവന്റെ വിയർപ്പ്പാട പിടിച്ച മേത്ത് തൊട്ടു നോക്കാം. അവന്റെ അടുത്ത് നില്ക്കുമ്പോൾ മണ്ണ്‌ മണക്കും. ചിലപ്പോൾ അതാവണം ദൈവത്തിന്റെ മണം.

വർഷങ്ങൾ പിന്നെയും മുൻപോട്ട് പോയി. ചപ്രു വലിച്ചിരുന്ന കൈവണ്ടി പോലെ തന്നെ. ഇടയ്ക്ക് കയറ്റം കയറിയും, ഇടയ്ക്ക് ഇറക്കമിറങ്ങിയും എന്റെ ജീവിതവും മുന്നോട്ട് പോയി. ആയിടയ്ക്കാണ്‌ പള്ളിക്കര ഔസേപ്പിന്റെ വീട്ടിൽ മരണം നടന്നത്. അവിടെ പണിക്ക് നില്ക്കണ ഒരു വേലക്കാരി കൊച്ച്, ഒരു തമിഴത്തി പെണ്ണ്‌, കണ്ണും തുറിച്ച്, നാവും കടിച്ചു പിടിച്ച്, മേല്‌ മുഴുവൻ മാന്തിപ്പൊളിച്ച് പേരമരത്തിൽ തൂങ്ങിയാടുന്നത് എല്ലാരും കണ്ടത്. ആ കാഴ്ച്ച ഭീകരമായിരുന്നു. പോലീസും വന്നു, പോലീസ് പട്ടിയും വന്നു. പെങ്കൊച്ചിന്റെ അമ്മ വന്ന് മൂടിയിട്ട മൃതശരീരം നോക്കി വലിയ വായിൽ കരഞ്ഞു നിലവിളിച്ചു. ആ നിലവിളി ഇപ്പോഴും ആ പേരമരത്തിൽ തൂങ്ങി നിൽപ്പുണ്ടാവും. ചപ്രു ഔസേപ്പിന്റെ വീട്ടിൽ തെങ്ങിനു തടമെടുക്കാനും, ഇളിച്ച മോന്തയുള്ള കറുത്ത കാറ്‌ കഴുകാനും പോകാറുണ്ടായിരുന്നു. പെങ്കൊച്ച് പേരമരത്തിൽ കേറി പോവുന്നതിനു തലേന്നും ചപ്രു അവളെ കണ്ടതാ. ഒരാഴ്ച്ച കഴിഞ്ഞപ്പോൾ പോലീസിന്റെ വരവ് നിന്നു. തമിഴ് പെണ്ണിന്റെ അമ്മയെ പിന്നീട് അവിടെങ്ങും കാണുകയുണ്ടായില്ല. കുറച്ച് ദിവസങ്ങൾ കഴിഞ്ഞ് ഒരു വെളുപ്പാൻകാലത്ത്, ഇളിച്ച മോന്തയുള്ള കാറിന്റെ അകത്ത് ഔസേപ്പ് മുറിഞ്ഞ കഴുത്തുമായി കിടന്നു. ചപ്രു നേരിട്ടാണ്‌ സ്റ്റേഷനിൽ പോയത്. എന്താ, എങ്ങനെയാ എന്നൊക്കെ അവനെ അറിയാവൂ. ഞാൻ കോയമ്പത്തൂര്‌ പോയി വന്നപ്പൊഴേക്കും ഒക്കെ കഴിഞ്ഞു. എന്റെ ഭാര്യ, ‘ചപ്രു ഇങ്ങനെ ചെയ്യൂന്ന് വിചാരിച്ചതേയില്ല’ എന്നു പറഞ്ഞു. ‘പിന്നെ എങ്ങനെ ചെയ്യൂന്നാ വിചാരിച്ചത്?’ എനിക്ക് അങ്ങനെ തിരിച്ചു ചോദിക്കണമെന്നുണ്ടായിരുന്നു. 

കാലം പിന്നേം ഉരുണ്ടു, എന്റെ മാരുതി കാറ്‌ പോകുന്നത് പോലെ. നാട്‌ നിറയെ കടകളായി. വഴികളായ വഴികളൊക്കെ ടാറിട്ടു പുതപ്പിച്ചു. ഔസേപ്പിന്റെ മകന്റെ രണ്ട് ബസ്സുകൾ ടാറിട്ട റോഡുകളിൽ കൂടി തേരാപാരാ ഓടി. ഗ്രാമം മേക്കപ്പിട്ട് നഗരമാവാൻ കിണഞ്ഞ് ശ്രമിച്ചു. പരിഷ്ക്കാരിപെണ്ണുങ്ങൾ പുരികത്തിലെ രോമം പറിച്ചു കളയുന്ന നിസ്സാരതയോടെ, വഴിവക്കിൽ നിന്ന മരങ്ങളൊക്കെ തണലു വേണ്ടാത്ത മനുഷ്യർ വെട്ടി മാറ്റി. ചായക്കടകൾ മോർഫ് ചെയ്ത പോലെ വലിയ ബേക്കറികളും, ഷോപ്പുകളുമൊക്കെയായി. സോഡാ വെള്ളത്തിനും നാരങ്ങാ വെള്ളത്തിനും പകരം കറുപ്പും, ചുവപ്പും, മഞ്ഞയും നിറത്തിലുള്ള വെള്ളം കുപ്പികളിൽ നിറച്ചത് മനുഷ്യര്‌ വാങ്ങി കുടിച്ചു. പഴയ നാരങ്ങാ മിഠായി ഒളിവിൽ പോയി. പകരം തിളങ്ങുന്ന ഉടുപ്പിട്ട മിഠായികൾ പെട്ടികളിൽ ഞെളിഞ്ഞിരുന്നു. തലമുടി മുകളിലേക്ക് ചീകി വെച്ച പിള്ളേർ ആ മിഠായികൾ വാങ്ങി അതിന്റെ ഉടുപ്പൂരിയെറിഞ്ഞ് നുണഞ്ഞാസ്വദിച്ചു. വഴി മുഴുക്കേയും വിവിധ നിറത്തിലുള്ള മിഠായിത്തോലുകൾ പറന്നു നടന്നു. കിണറായ കിണറൊക്കെ ഭൂമിക്കടിയിലേക്ക് ഇറങ്ങി പോയി. മനുഷ്യര്‌ തന്നെ മണ്ണിട്ട്‌ മൂടി അതൊക്കെ ഒളിപ്പിച്ചു കളഞ്ഞു എന്നു വേണം പറയാൻ. പകരം നീണ്ടകുഴലുകൾ ഭൂമിയുടെ നെഞ്ചിലേക്ക് കുത്തിയിറക്കി ഒരു സ്ട്രായിലൂടെന്ന പോലെ വെള്ളം വലിച്ചെടുത്തു. വാഹനങ്ങൾ പുക ചുമച്ചു തുപ്പി. താമസിയാതെ ഞങ്ങളും ചുമച്ചു തുടങ്ങി. എനിക്ക് അതു കൊണ്ടും ഗുണമേ ഉണ്ടായുള്ളൂ. ഒരുപാട് രോഗികൾ! മരുന്നിനു കുറിക്കുമ്പോൾ ഞാൻ ചപ്രു പറഞ്ഞതോർത്തു ‘സൂക്കേടുമായി വരുന്ന ഒരുത്തരുടേം കൈയ്യീന്ന് ഒന്നും വാങ്ങരുത്’. ഒരോ തവണയും, ചോദിച്ചും ചോദിക്കാതെയും കാശ്‌ വാങ്ങുമ്പോൾ ചപ്രുവിന്റെ ശബ്ദം എന്റെ ഉള്ളിൽ കിടന്ന് നിലവിളിച്ചു. കുറെനാൾ കഴിഞ്ഞപ്പോൾ ആ നിലവിളി ശബ്ദം നിലച്ചു. ഞാൻ ഒരു കാറ്‌ കൂടി വാങ്ങി. ഒരു കാറ്‌ കൊണ്ട് മാത്രം എനിക്ക് സമയത്തിനൊപ്പം സഞ്ചരിക്കാനാവില്ല എന്ന് തോന്നിയത് കൊണ്ടാണ്‌.

എന്റെ ക്ലിനിക്കിൽ വരുന്ന പുതിയ പിള്ളേരുടെ മുടി ഞാൻ ശ്രദ്ധിക്കാറുണ്ട്. മുകളിലേക്ക് ചകിരിനാര്‌ പോലെ ഇരിക്കുന്ന മുടി. പക്ഷെ ചപ്രുവിന്റെ മുടിയുടെ കൂർപ്പൊന്നും ആ പിള്ളേരുടെ മുടിക്കുണ്ടായിരുന്നില്ല. പിള്ളേരുടെ വിരൽനഖങ്ങൾ ഞാൻ ശ്രദ്ധിച്ചു. മണ്ണു തൊടാത്ത, മൃദുവായ വിരലുകൾ. എന്റെ വിരലുകളും മൃദുവായി കഴിഞ്ഞിരുന്നു. വിടർത്തി വെച്ച കൈക്കുള്ളിൽ കിടന്നു പുളയുന്ന പാമ്പിന്റെ വാല്‌ ഇടയ്ക്കിടെ ഞാനോർത്തു കൊണ്ടിരുന്നു. അത്രയും ജീവനുള്ളത് ഞാൻ സ്പർശിച്ചിട്ടെത്ര നാളായിട്ടുണ്ടാവും? ചപ്രുവിനെ അപ്പോഴോക്കെ ഓർത്തു. അവനെവിടെയായിരിക്കും? എന്തു ചെയ്യുവായിരിക്കും? ജയിലിൽ അവനു കപ്പ കഴിക്കാൻ കിട്ടുന്നുണ്ടാവില്ല. അവിടെ ഇപ്പോൾ ചിക്കനും ചപ്പാത്തിയൊക്കെയാണെന്നു കേട്ടു. അവന്റെ മസിലുകൾ ചുരുങ്ങി പോയിട്ടുണ്ടാവും. എനിക്കതോർത്തപ്പോൾ നല്ല വിഷമം തോന്നി.

ചില ദിവസങ്ങളിൽ പത്രം വായിക്കുന്ന സമയത്ത് മുറ്റത്ത് ഒരു മൈന വന്നിരിക്കും. ഒരൊറ്റ മൈന. ആരുമായും കൂട്ട് കൂടാത്ത ഒരു മൈന. മിക്ക നേരങ്ങളിലും മുറ്റത്ത് വന്നിരിക്കുന്നത് കാക്കകളാണ്‌. ഇവിടം മുഴുവൻ കാക്കകൾ മാത്രമാണല്ലോ എന്നപ്പോഴോക്കെ ഓർക്കും. പ്രാവും, മൈനയും, മാടത്തയും, കുയിലുമൊക്കെ എവിടെ പോയി? കാക്കകൾ കൊത്തിയോടിച്ചതാവുമോ? പണ്ട് ചപ്രുവിന്റെ കൈയ്യിലിരുന്ന പ്രാവിന്റെ മുതുകിൽ തടവിയത് ഓർത്തു. എന്തൊരു മിനുസമായിരുന്നതിന്‌! ഒരു ദിവസം ചപ്രു ഈ ഗേറ്റും തുറന്നു വരും. അവനു ഞാൻ ആ ദിവസം കപ്പ പുഴുങ്ങി കൊടുക്കും. അവനതാണല്ലോ ഇഷ്ടം. ചതച്ച ഉള്ളീം മുളകും ഉപ്പും കൂട്ടി അവനോടൊപ്പമിരുന്നു കഴിക്കും. അങ്ങനെ ചില ചെറിയ ചെറിയ സ്വപ്നങ്ങൾ. വലിയ സ്വപ്നങ്ങളുടെ കാലം കഴിഞ്ഞു. വീണ്ടും പഴയതു പോലെ ചെറിയ സ്വപ്നങ്ങൾ ഞാൻ കണ്ടു തുടങ്ങി.

വെളുത്ത സൂര്യനു താഴെ നിന്ന് പുറംപണി ചെയ്യുന്നവർ കറുത്തു. ആ കുറുത്ത മനുഷ്യർക്കെല്ലാർക്കും ചപ്രൂന്റെ ഛായയും ഭാവവും ആണെന്ന് തോന്നി. ഏ സി മുറിക്കുള്ളിലിരുന്ന് ഞാൻ വെളുത്തു. കറുത്തു പോകാതിരിക്കാൻ ഞാൻ ക്രീമുകൾ തേച്ചു. എന്നാണ്‌ എപ്പോഴാണ്‌ കറുപ്പിനോടെനിക്ക് വിരോധം തോന്നി തുടങ്ങിയത്? അറിയില്ല. വെയിലേറ്റ് കറുത്തവരും തണലേറ്റ് വെളുത്തവരും - അങ്ങനെ രണ്ടു കൂട്ടർ മാത്രമേ ഭൂമിയിൽ ഉണ്ടാവൂ.

ചപ്രുവിനെ ആരും അന്വേഷിക്കാത്തതിൽ എനിക്ക് അത്ഭുതം തോന്നി. നാട്ടിൽ അന്യസംസ്ഥാനത്ത് നിന്നും വന്നവർ നിറഞ്ഞത് കൊണ്ടാവും. അവരും നല്ലതു പോലെ അധ്വാനിക്കുന്ന കൂട്ടർ തന്നെ. അപ്പോൾ നമ്മൾ എന്തു ചെയ്യുവാണ്‌? അധ്വാനിക്കാത്തവരായി മാറിപ്പോയോ? എന്നൊക്കെ സംശയം തോന്നിത്തുടങ്ങി. ഒരു കൂട്ടർ അധ്വാനിക്കാനും മറ്റൊരു കൂട്ടർ അധ്വാനിക്കാതിരിക്കാനും. എന്നിട്ട് അധ്വാനിക്കുന്നവരെ ആക്ഷേപിക്കാൻ മുന്നിൽ നിൽക്കുന്നത് അധ്വാനിക്കാത്തവരും. എവിടെയോ എന്തോ തകരാറ്‌ സംഭവിച്ചിരിക്കുന്നു.

ഒരു ദിവസം രാത്രി ഞാനെഴുന്നേറ്റിരുന്നു. സ്വപ്നം കണ്ടിട്ടല്ല, മണ്ണിന്റെ മണം തോന്നിയിട്ട്. ദൈവത്തിന്റെ മണം! എനിക്കന്നേരം തോന്നി, ചപ്രുവിനെ അപ്പോൾ തന്നെ കാണണമെന്ന്. പിറ്റേന്ന് പകൽ തന്നെ ചപ്രുവിനെ കാണാൻ പുറപ്പെട്ടു. ഡ്രൈവർ വണ്ടിയോടിക്കുമ്പോൾ പിൻസീറ്റിൽ ചാരിയിരുന്ന് ഞാൻ ചപ്രുവിനെ കുറിച്ച് മാത്രം ഓർത്തു. എന്റെ ഭാര്യ, കുഞ്ഞുങ്ങൾ, വീട്, ക്ലിനിക്ക്, രോഗികൾ എല്ലാം ഞാൻ മറന്നു. അവന്റെ കൂർത്തമുടിമുനയിൽ തൊട്ടതോർത്തു. സ്കൂളിൽ മൈതാനമധ്യത്തിൽ സ്വയമുണ്ടാക്കിയ കൊടിയും പിടിച്ചവൻ നിവർന്ന് നില്ക്കുന്നത് കണ്ടു. പുറത്തേക്ക് നീട്ടിപ്പിടിച്ച കൈയ്യിൽ മഴത്തുള്ളി വീണപ്പോൾ, വഴുവഴുപ്പുള്ള പാമ്പിന്റെ ഉടലിൽ തൊട്ടത്ത് പോലെ ഞാൻ കൈ പിൻവലിച്ചു. ഒരു മഴത്തുള്ളിയുടെ നനവ് പോലും സഹിക്കാനാവുന്നില്ല എനിക്കിപ്പോൾ. 

ജയിൽ കെട്ടിടത്തിന്റെ കനത്ത മതിൽക്കെട്ടിനു മുന്നിൽ കാർ വന്നു നിന്നു. അകത്ത് തടവുകാർ. ഒരുതരത്തിൽ...ഞാനുമൊരു തടവുകാരനല്ലെ? ആഗ്രഹങ്ങളുടെ...ചില നേരങ്ങളിൽ അത്യാഗ്രഹങ്ങളുടെ...ചപ്രു...അവൻ ആദർശങ്ങളുടെ തടവുകാരനായിരുന്നു... ഞാൻ സന്ദർശകനായി അകത്തേക്ക് നടന്നു. അപ്പോൾ തോന്നി, ഇത്രയും വർഷങ്ങൾക്കിടയിൽ ഒരുപക്ഷെ ഞാൻ മാത്രമായിരിക്കും ചപ്രുവിനെ കാണാൻ വന്നിട്ടുണ്ടാവുകയെന്ന്. കല്ല്യാണം കഴിച്ചിരുന്നെങ്കിൽ ഒരുപക്ഷെ അവനെ കാണാൻ അവന്റെ ഭാര്യയോ മക്കളോ ചെല്ലുമായിരുന്നു. ചപ്രു ഇപ്പോ എങ്ങനെയിരിക്കും കാണാൻ? അവന്റെ മേലോട്ട് കൂർപ്പിച്ച മീശ ഇപ്പോഴും അങ്ങനെ തന്നെ ഉണ്ടാവുമോ? അതോ കാലപ്പഴക്കത്തിൽ പ്രതിരോധശക്തിയൊക്കേയും ചോർന്ന് താഴേക്ക് വളഞ്ഞു പോയിട്ടുണ്ടാവുമോ? കപ്പ കഴിച്ച് അവൻ വളർത്തിയെടുത്ത മസിലുകൾ..മണ്ണ്‌ മണമുള്ള ശരീരം...

ഓ! ചപ്രുവിന്റെ ശരിയായ പേരെന്താണ്‌? - ‘ആരേയാണ്‌ കാണേണ്ടത്?’ എന്ന് ചോദ്യം വന്നപ്പോഴാണ്‌ അതോർത്തത് തന്നെ. സ്കൂൾ ഹാജർവിളികളാണ്‌ രക്ഷിച്ചത്. ഒരു നിമിഷം പരീക്ഷിച്ചെങ്കിലും, ഓർമ്മകൾ ഒടുവിൽ അവന്റെ ശരിക്കുള്ള പേര്‌ എന്റെ നേർക്ക് നീക്കിവെച്ചു മാനം രക്ഷിച്ചു.
പോലീസുദ്യോഗസ്ഥൻ എന്നെ സംശയത്തോടെ നോക്കി ചോദിച്ചു,
‘നിങ്ങൾ അയാളുടെ ആരാണ്‌?’
ഞാൻ...അവന്റെ സുഹൃത്ത്...ബാല്യകാലസുഹൃത്ത്. ഒന്നിച്ചു ഒരേ സ്കൂളിൽ ഒരേ ബഞ്ചിൽ മുട്ടുകാലുകളുരുമിയിരുന്ന് പഠിച്ച സുഹൃത്ത്. കുറേ നല്ല വർഷങ്ങളുടെ പരിചയം മാത്രമുള്ള ഒരു സുഹൃത്ത്.
ഞാൻ സ്വയം പരിചയപ്പെടുത്തി. 
‘നിങ്ങൾ ഇപ്പോഴെന്താ വന്നത്?’
സന്ദർശനോദ്യേശ്യം...എന്തിനാണ്‌? വെറുതെ കാണാൻ. ഒരാളെ ഒരുപാട് നാൾ കാണാതിരുന്നാൽ കാണാൻ തോന്നില്ലെ? അങ്ങനെ കാണാൻ വന്നതാണ്‌. എവിടെ അവൻ? എന്താ കാണാൻ അനുവാദമില്ലെ?
ഒന്നും പറയാതെ ഞാൻ ചിരിച്ചതേയുള്ളൂ. എന്റെ മറുപടിക്ക് കാത്തുനിൽക്കാതെ അയാൾ പുസ്തകത്തിൽ നിന്നും കണ്ണെടുക്കാതെ പറഞ്ഞു,
‘നിങ്ങൾ പറയുന്ന ആൾ മൂന്ന് മാസങ്ങൾക്ക് മുൻപ് മരിച്ചു പോയി...ഹാർട്ട് അറ്റാക്ക് എന്നാണ്‌ റെക്കോർഡിൽ കാണുന്നത്’

ദൈവം മരിച്ചു. 
ഞാൻ തളർച്ചയോടെ കസേരയിൽ കുറച്ച് നേരമിരുന്നിട്ട് പതിയെ പുറത്തേക്ക് നടന്നു. അന്നാദ്യമായി ഒരു ലജ്ജയുമില്ലാതെ ഞാൻ കരഞ്ഞു, നിസ്സാരനായ, വെറുമൊരു സാധാരണ മനുഷ്യനെ പോലെ. എന്റെയുള്ളിലൊരു ചെറിയ ചെടിയുണ്ടായിരുന്നു...അതിന്റെ അവസാനത്തെ ഇലയും കൊഴിഞ്ഞു പോയതു പോലെ തോന്നി. മുള്ളു പോലെ മുടിയുള്ള എന്റെ സുഹൃത്ത്... ചപ്രു... വേവിച്ച കപ്പ നിറച്ച പാത്രം നീട്ടി ‘എടുത്ത് കഴിയെടാ’ എന്നു പറഞ്ഞ ചപ്രു...എനിക്കൊരുവട്ടമെങ്കിലും അവനെ കാണാൻ വരാമായിരുന്നു...ഞാൻ...ഞാൻ മനുഷ്യനാണത്രെ...

(‘ചപ്രു’ എന്ന പേരിൽ) അകം മാസിക ജൂൺ 2018

Post a Comment

അവറാച്ചന്‌ പറയാനുള്ളത്

 
‘അന്നാമ്മോ...’
‘എന്തോ...’
അന്നാമ്മ പതിവു പോലെ നീട്ടി വിളി കേൾക്കുന്നത് അവറാച്ചൻ കേട്ടു.
‘അന്നക്കുട്ടിയേ...’
ആ വിളി കേട്ട് അന്നാമ്മ അത്ഭുതത്തോടെ നോക്കുന്നത് അവറാച്ചൻ കണ്ടു.
‘നീ വിചാരിക്കണൊണ്ടാവും എന്നാത്തിനാ ഞാൻ അന്നക്കുട്ടീന്ന് വിളിക്കണേന്ന്...
എനിക്കിപ്പോ നിന്നെ അന്നക്കുട്ടീന്നെ വിളിക്കാൻ തോന്നണുള്ളൂ...പണ്ട് ഞാനങ്ങനെ അല്ലാരുന്നോ വിളിച്ചിരുന്നെ?...പിന്നെ അന്നാമ്മേന്നായി...വേണ്ട...അന്നക്കുട്ടിയാ നല്ലത്...ഞാനിനി അങ്ങനേ വിളിക്കൂ...’
‘എടിയേ...ഇന്നെനിക്ക് നിന്നോട് ഒത്തിരി പറയാനുണ്ട്’
അന്നാമ്മ പതിവു പോലെ ശബ്ദമുണ്ടാക്കാതെ ചിരിക്കുന്നത് കണ്ടു.
‘ഒത്തിരി...എന്നു വെച്ചാ ഒത്തിരിയൊത്തിരി...നമ്മടെ കെട്ട്‌ കഴിഞ്ഞു വന്ന രാത്രി നമ്മള്‌ വെളുക്കെ വെളുക്കെ സംസാരിച്ചോണ്ടിരുന്നില്ലെ?...അതു പോലെ...’
അവറാച്ചൻ തയ്യാറെടുത്തു. ശ്വാസമെടുത്തു. ഉമിനീരിറക്കി.
‘നീ വിചാരിക്കും ഇപ്പോ ഇതിയാന്‌ വട്ടായോന്ന്! ഇല്ല അന്നക്കുട്ടി...എനിക്ക് ഇപ്പോഴും നല്ല ബോധോണ്ട്...നിനക്കറിയാലോ...കശുമാങ്ങയിട്ട് വാറ്റിയത് കുടിച്ചാലും ഈ അവറാച്ചൻ ഇങ്ങനെ പോസ്റ്റും തൂണ്‌ പോലെ നിവർന്നു തന്നെ നില്ക്കും!’
‘നീ എന്നാത്തിനാ ചിരിക്കുന്നെ?...ഇന്ന് ഞാൻ കുടിച്ചിട്ടൊന്നുമില്ല..അല്ല...ഇപ്പോ കുടിക്കാനൊന്നും വയ്യെടി...പഴേ പോലെ...നീ വാറ്റിയതിന്റെ സ്വാദൊന്നും നമ്മടെ ജോയിയോ ജോണിയോ കൊണ്ടു വരുന്ന വരത്തൻ സാധനത്തിനില്ല!‘
അവറാച്ചൻ കണ്ണിറുക്കി.

അവറാച്ചൻ അന്നാമ്മയുടെ മുന്നിൽ മുട്ടുകുത്തി നിന്നു.
’നീ ഇങ്ങനെ നോക്കണ്ട, ഞാൻ മുട്ടുകുത്തി തന്നാ നിക്കുന്നെ...കുമ്പസാരിക്കാനൊന്നുമല്ല കേട്ടോ...പള്ളീലച്ഛന്റെ മുന്നി പോലും ഞാൻ മുട്ടുകുത്തി നിന്നിട്ടില്ല. കുമ്പസാരിക്കാനൊട്ട് തോന്നീട്ടുമില്ല...അതിന്‌ ഈ അവറാച്ചനെ കിട്ടൂല്ല! ഹല്ല പിന്നെ...‘
’പക്ഷെ എനിക്ക് നിന്നോട് ഒത്തിരി പറയാനുണ്ട്...ഒത്തിരീന്നു വെച്ചാ പണ്ടു ചന്തേല്‌ നമ്മടെ ജീപ്പിൽ കൊണ്ടോയി കപ്പ വിറ്റേച്ച് വന്ന് നിന്നെ ഞാൻ കാട്ടി തരാറില്ലെ പെട്ടി നിറയെ കാശ്! ഏതാണ്ട് അത്രേം പറയാനുണ്ട്!‘
’നീ ഇപ്പൊ വിചാരിക്കും പെട്ടെന്ന് എന്നതാ ഇച്ചായനു ഇങ്ങനൊക്കെ പറയാൻ തോന്നണേന്ന്...അല്ലെ?...ഞാൻ കണ്ടെടീ നമ്മടെ പഴേ ഏലിയേ...നിനക്ക് ഓർമ്മയില്ലെ മെലിഞ്ഞ ഏലിയാമ്മ...എലീടെ വാല്‌ പോലെ മുടിയൊള്ള...എന്ന് നീ സ്വകാര്യമായി പറയാറില്ലെ?...അവളെ...പെരുന്നാളിന്‌ പോയപ്പൊ കണ്ടതാ...അവള്‌ പിന്നേം ക്ഷീണിച്ചു. മുടിയൊക്കെ നരച്ചു...തൊലിയൊക്കെ ചുളിഞ്ഞു...ഇപ്പൊ കണ്ടാ ആരും അറിയുകേല...അമ്മാതിരി ആയി പോയി...പക്ഷെ എനിക്ക് കണ്ടയൊടൻ മനസ്സിലായി...അതങ്ങനാ...ഈ അവറാച്ചൻ ഒറ്റ തവണ കണ്ടാ...പിന്നെ മറക്കത്തില്ല...നിനക്കറിയാല്ലോ അത്?... അവളിപ്പോ വല്ല്യ പത്രാസ്സൊക്കെ ആയി പോയി. അവടെ കെട്ടിയോൻ ഒന്നു രണ്ടു വർഷം മുന്നെ പോയെന്ന്...അറ്റാക്കാരുന്നെന്ന്...പോട്ടെ...അവൾടെ ഇളയമോനിപ്പോ അമേരിക്കാലോ യൂറോപ്പിലോ എങ്ങാണ്ടാ...ആ...പേരും മറന്നു പോയി...ആ ചെക്കൻ ഇപ്പോ അവളെ അങ്ങോട്ടു കൊണ്ടു പോവാൻ എപ്പോഴും വിളിക്കുവാന്ന്...നിന്നെ കുറിച്ച് ചോദിച്ച്...ഞാനൊക്കെ പറഞ്ഞും കൊടുത്ത്...അവളൊന്നും പറഞ്ഞില്ല...ഇനി ഞാൻ ഒരു കാര്യം അങ്ങോട്ട് പറയട്ടാ?...നീ ഒന്നും വിചാരിക്കുകേലാന്ന് വിചാരിക്കുവാ... പണ്ട്‌ നീ ജോയിക്കുട്ടിയെ വയറ്റിലിട്ടോണ്ട് നടന്നില്ലെ?...അന്നേരമാണല്ലോ അവള്‌ വീട്ടില്‌ കൈസഹായത്തിന്‌ വന്നത്...എനിക്ക്...അന്ന്...അവളുമായി ചില എടപാടുകള്‌ ഒണ്ടാരുന്ന്...നീ ഇങ്ങനെ എന്നെ സൂക്ഷിച്ചു നോക്കുവൊന്നും വേണ്ട...ഞാൻ നൊണ അല്ല പറയണത്...‘
അതും പറഞ്ഞേച്ച് അവറാച്ചൻ മുഖം കുനിച്ചു.

‘നീ കേക്കണൊണ്ടാ ഞാൻ പറയണത്?’
അന്നാമ്മ മൂളുന്നത് കേട്ട് അവറാച്ചൻ പിന്നേയും പറഞ്ഞു തുടങ്ങി.
‘നീ വീട്ടിലേക്ക് പോണതിന്‌ തലേന്ന് ഞാൻ കിണറ്റുംകരേല്‌ കാല്‌ വഴുക്കി വീണില്ലെ?...അതിനു നീ കൊറെ കോഴിനെയ്യ് പൊരട്ടി തന്നില്ലെ?...നേര്‌ പറഞ്ഞാ...ഞാൻ വീണതൊന്നുമല്ലാരുന്നു...ചുമ്മാതാ...എന്നിട്ട് എന്റെ കാറല്‌ കണ്ട് പാവം നീ ഒറക്കമെളച്ച്...വയ്യാത്ത വയറും വെച്ച് കാല്‌ തിരുമ്മി തന്നു...ഒക്കെ ചുമ്മാതായിരുന്നു...എനിക്കന്ന് പാവം തോന്നീന്നത് സത്യം...പക്ഷെ ഏലിയെ ഓർത്തപ്പോ...’
‘പാവം...നീ കണ്ണും നെറച്ച് എന്നെ വിട്ടേച്ച് വീട്ടിലേക്ക് പോയില്ലെ?...ഏലിയെ എന്നെ നോക്കാൻ വിട്ട്...
നീ പോവുമ്പം ഞാനന്ന് കെടക്കേന്ന് എണ്ണീറ്റില്ല...കാല്‌ വയ്യാന്നും പറഞ്ഞ് കെടന്ന്...ഇച്ചായൻ കെടന്നോ...എണ്ണീക്കണ്ടാന്നും പറഞ്ഞ് നീ അങ്ങ് പോയി...’
‘ഇന്നെനിക്ക് കരച്ചില്‌ വരണെടീ...പാവം നീയ്...എനിക്ക് കരഞ്ഞിട്ട് കണ്ണ്‌ നീറുന്നെടീ..ഇങ്ങനെ നോക്കി നിക്കാണ്ട് ഒന്നു തൊടച്ചെങ്കിലും താടീ...’
അവറാച്ചൻ മുഖം കുനിച്ചിരുന്നു.

‘നീ അറിയാത്ത ഒന്നൂടി ഒണ്ട്...നീ വരും മുൻപേ ഏലിയേ പറഞ്ഞു വിട്ടില്ലെ?...നിന്റെ ആ പഴേ കല്ലു വെച്ച മോതിരമില്ലെ?...അത് ഞാൻ തന്നെ അവക്ക് കൊടുത്തതാ...അവൾടെ വയറ്റില്‌ കൊച്ചൊണ്ടെന്ന് പറഞ്ഞപ്പോ ഞാൻ തന്നെ എടുത്തു കൊടുത്തതാ...എന്നിട്ട് നീ വന്നപ്പോ ആ മോതിരം അവള്‌ കട്ടോണ്ട് പോയതാവും എന്നു പറഞ്ഞില്ലെ?...നിനക്ക് ഒത്തിരി ഇഷ്ടായിരുന്നില്ലെ അത്?...അതു പോലൊന്ന് നിനക്ക് വാങ്ങിത്തരാന്ന് വിചാരിച്ചതാ...പിന്നെ വിട്ടു...നീ അതൊട്ട് ചോദിച്ചതുമില്ല..അല്ലെ തന്നെ നിനക്ക് എന്നാത്തിനാ ഈ പൊന്നൊക്കെ?...നിനക്ക് അതൊന്നും ഒരുകാലത്തും പിടിക്കത്തില്ലായിരുന്നല്ലോ...‘
’ഏലി ആ കൊച്ചിനെ എന്നാ ചെയ്തെന്ന് എനിക്കറിയാമേല...സത്യായിട്ടും അറിയാമേല..ചെലപ്പോ പെറ്റു കാണും...ചെലപ്പോ കൊന്നു കളഞ്ഞു കാണും...അവളെ കണ്ടപ്പോ ഒന്നും ചോദിക്കാൻ തോന്നീല്ല...അവളൊന്നും പറഞ്ഞുമില്ല...‘
’നീ വിചാരിക്കും ഇതിനാണൊ ഈ മുട്ടുകാലേ നിന്ന് ഒക്കെ പറഞ്ഞതെന്ന്...‘
’അല്ല അന്നക്കുട്ടി...ഇനീം ഒണ്ട്...‘
അവറാച്ചൻ ഒരു ദീർഘശ്വാസമെടുത്തു.
’എനിക്കിനി പറയാനുള്ളത് നിന്റെ കൂടപ്പിറപ്പില്ലെ?...മത്തായി...അവനെ കുറിച്ചാ...അവന്റെ പെമ്പ്രോന്നൊര്‌...മോളിയില്ലെ?...അവളെ കുറിച്ചാ...‘
’നീ ഇങ്ങനെ കണ്ണും മിഴിച്ച് നോക്കണ്ട...ഒക്കേം അവന്റെ പിടിപ്പുകേടാ‘
’ഞാനും അവനും കൂടാ കുന്നേലുള്ള നൂറ്റമ്പതേക്കറിനു പണം കൂട്ടിയത്. അവനെവിടുന്നൊക്കെയോ, ആരോടൊക്കെയോ ചോദിച്ച്, എങ്ങാണ്ടുന്നോ പണം കൊണ്ടു വന്നു. മോളിയറിയാതെ അവൾടെ പേരില്‌ വാങ്ങിക്കാനാ...പക്ഷെ അതിനു മുന്നെ അവൻ ചൊരത്തില്‌ ജീപ്പ് മറിഞ്ഞ് മരിച്ചില്ലെ?...നീ വിചാരിക്കണ പോലെ അല്ല...കർത്താവാണെ എനിക്കതേല്‌ ഒരു പങ്കുമില്ല...പക്ഷെ മോളിയോട് പറയാതെ ഞാനാ തോട്ടമങ്ങ് വാങ്ങി...ഇപ്പൊ നമ്മടെ ജോയിക്കുട്ടി നോക്കണ തോട്ടം...കടക്കാര്‌ വന്ന് മോളിയെ ചീത്ത പറഞ്ഞപ്പോഴും നീ കൈയ്യയച്ചേച്ച് സഹായിക്കാൻ പറഞ്ഞപ്പോളും ഞാൻ ചെവി കൊടുത്തില്ല...നീ അന്നു മുഴുക്കേം കരച്ചിലും പിഴിച്ചിലും ആരുന്നല്ലോ...എന്നിട്ടും ഞാൻ കൊടുത്തില്ല...ഒരു നയാ പൈസ പോലും...‘

‘കൊടുക്കാരുന്നു...ഒക്കെ കൊടുക്കാരുന്നു...ഞാനത്ര ദുഷ്ടനാരുന്നൂന്ന് എനിക്കറിയാൻ മേലായിരുന്നു അന്നക്കുട്ടി...നീ അന്നു തലേ കൈയ്യും വെച്ചു കരഞ്ഞു വിളിച്ചതാ...ഞാൻ കേട്ടില്ല...കേക്കാരുന്നു...പാവം മോളി...അവള്‌ പിന്നെ കെട്ടുതാലീം വിറ്റ്, വീടും വിറ്റ് പിള്ളേരെം കൊണ്ട് പോയി...പാവങ്ങള്‌...വേണ്ടാരുന്നു...’
‘ഇക്കണ്ട സ്വത്തും പറമ്പുമൊക്കെ കൂട്ടി വെച്ചിട്ട് എന്നാത്തിനാടീ..തമ്പുരാൻ വിളിക്കുമ്പോ കൂടെ കൊണ്ടു പോവാൻ പറ്റുവോ?...നീ എന്നാ ഒന്നും മിണ്ടാത്തെ?...ഇന്നലേം ഞാൻ മത്തായീയെ കണ്ടു...കിനാവില്‌ വന്ന് കൈ കൂപ്പി പിടിച്ച് കരയുവാ...ഞാൻ എന്നാ പറയാനാ?’
അവറാച്ചൻ വീണ്ടും മുഖം കുനിച്ചിരുന്നു.

‘ഇനീം ഒണ്ടെടീ പറയാൻ...
നമ്മടെ എളെ മോള്‌...ഗ്രേസി മോള്‌...അവൾടെ പൊറകെ ഒരുത്തൻ നടന്നില്ലെ?...അവനെ ഞാനാ നമ്മടെ പിള്ളേരെ വിട്ട് തല്ലിച്ചെ...അവന്റെ വീട് കത്തിക്കും എന്നു പറഞ്ഞ് ഒടുക്കം അവനെ കൊണ്ട് അവളെ തള്ളി പറയിച്ചതും ഞാനാ അന്നക്കുട്ടീ...അന്നാ ചെറുക്കൻ കാലു പിടിച്ച് പറഞ്ഞതാ...പൊന്നു പോലെ നോക്കികൊള്ളാന്ന്‌...പാവം...നമ്മടെ മോള്‌ വെളുക്കെ വെളുക്കെ ഇരുന്ന് നെഞ്ചത്തടിച്ച് കരഞ്ഞ്...അവൾക്ക് കാര്യമൊന്നും അറിയികേലല്ലോ...അവളെ ദുബായിക്കാരനെ കൊണ്ട് കെട്ടിച്ചതും പറഞ്ഞ് ഞാൻ കൈയ്യും വീശി കവലെ കൂടെ കൊറെ നടന്നതാ...എന്നിട്ടിപ്പോ ദാ..ബെന്തോം വിടുവിച്ചേച്ച്...രണ്ട് പിള്ളേരേം കൊണ്ട് വീട്ടി വന്നു നില്ക്കണ്‌...അന്ന്‌ ഞാൻ അവൾടെ ഇഷ്ടത്തിനു വിട്ടിരുന്നേല്‌ ഇപ്പോഴും സന്തോഷായിട്ട് നമ്മടെ കൊച്ച് കഴിഞ്ഞേനെ...എന്നാത്തിനാ അന്നക്കുട്ടീ...ഞാനീ പാപോക്കെ ചെയ്തത്?...എന്നാത്തിനാ?...എനിക്കറിയാമേല...എനിക്കൊന്നും അറിയാമേല...നിനക്കറിയോ?...അറിയോ അന്നക്കുട്ടി?...നീ അന്നും പറഞ്ഞതാ...അവൾടെ ഇഷ്ടത്തിനു കെട്ടു നടത്തി കൊടുക്കാൻ...ഞാൻ കേട്ടില്ല...പാവം നമ്മടെ ഗ്രേസി മോള്‌...അവളെത്ര തീ തിന്നു കാണും...‘
’നീ എന്താ ഒന്നും മിണ്ടാത്തെ?...വല്ലതും പറയെടീ...എന്തേലും ഒന്നു പറ...ഇച്ചായനെ എന്തേലും ഒന്നു പറ...ഒന്ന്‌ വഴക്കു പറയേടീ...‘
കുറെ കഴിഞ്ഞ് കണ്ണും മുഖവും, വെളുത്ത ഖദറ്‌ ജൂബ്ബയുടെ തുമ്പ് കൊണ്ട് തുടച്ച ശേഷം അവറാച്ചൻ പറഞ്ഞു,
’നീ വിചാരിക്കണൊണ്ടാവും എന്നാത്തിനാ ഇച്ചായൻ ഒക്കെയും ഇപ്പൊ പറയണതെന്ന്...‘
’വയ്യേടീ വയ്യ...ഇന്നലെ ചെറുതായി നെഞ്ചൊന്നു നൊന്തു...ആരോട് പറയാനാ...പറഞ്ഞിട്ട് എന്നാത്തിനാ...വെറുതെ കെടന്നപ്പോ...ഒക്കേം വെറുതെ ഓർത്തു...‘
’നമ്മടെ ജോയീന്റെ മോള്‌...അവളിപ്പോ ഡോക്ടറിനു പഠിക്കുവല്ലെ?...അവളിന്നാള്‌ വന്നപ്പോ പറയുവാ...വല്ല്യപ്പച്ചാ...ഇപ്പൊ മനുഷ്യരുടെ ശരീരം കീറി പഠിക്കുവാന്ന്...പഠിക്കാനും പഠിപ്പിക്കാനും പിന്നെ കൊഴല്‌ വെച്ച് നോക്കാനും ഒക്കെ ശരീരം വേണോന്ന്...അപ്പോ തോന്നിയതാ...ഞാൻ ചത്തു കഴിഞ്ഞേച്ച് ഈ തടി അങ്ങ് കൊടുത്തേക്കാന്ന്...ഇത്രേം കാലം ജീവിച്ചേച്ച് ഗുണോന്നും ഒണ്ടായില്ല...ചത്തു കഴിഞ്ഞാലേലും ആർക്കേലും എന്തേലും...എന്നാ ആയാലും ഒടുക്കം ഈ തടി മണ്ണി പോവാനൊള്ളതല്ലെ...‘
’ഒരു കടലാസേല്‌ അതെഴുതി അപ്പൊ തന്നെ എന്റെ കുപ്പായത്തിന്റെ കീശേലിട്ടു‘
അവറാച്ചൻ ബദ്ധപ്പെട്ട് പോക്കറ്റിൽ നിന്നും നാലായി മടക്കിയ കടലാസ്സെടുത്ത് നിവർത്തി കാണിച്ചു.
’കണ്ടാ..നീ കണ്ടാ...ഇതേല്‌ എല്ലാം എഴുതീട്ടുണ്ട്...ഇനി അങ്ങ് കണ്ണടച്ചു കിട്ടിയാ മതി...‘
’അന്നക്കുട്ടീ...ഇതേലും ചെയ്തില്ലെ പിന്നെ ഈ കണ്ട നാളൊക്കെ ജീവിച്ചേച്ച്...വെറുതെ അങ്ങ് പോണ പോലെ ആയി പോവും...അല്ലിയോ?‘
’നീ എന്താ ഒന്നും പറയാത്തെ?...ഒന്നും പറയാനില്ലെ?‘
അന്നാമ്മ പതിയെ ചിരിക്കുന്നത് അവറാച്ചൻ കണ്ടു.
മിന്നുകെട്ടി കൊണ്ടു വന്നപ്പോൾ കണ്ട പോലെ, കവിളിൽ നുണക്കുഴി തെളിയും വിധം ചിരിക്കുന്നത് അവറാച്ചൻ കണ്ടു.

അന്നേരമത്രയും ജീപ്പിലിരുന്ന ജോയി, അക്ഷമനായി വാച്ചിൽ നോക്കി കൊണ്ട് പറഞ്ഞു,
’എടാ, റോണി... നീ പോയൊന്നു അപ്പച്ചനെ വിളിച്ചോണ്ട് വന്നേടാ...കൊറെ നേരമായില്ലെ?...ഈ വയസ്സ്‌ കാലത്ത് ഇതിനും മാത്രം എന്നാ പറയാനാ?‘
’വേണോ ഡാഡി...വല്ല്യപ്പൂപ്പ ഡിസ്റ്റർബ് ചെയ്യരുതെന്നല്ലെ പറഞ്ഞത്?‘
’എന്നും പറഞ്ഞ്...ഇത്ര നേരോ...എനിക്ക് ചെന്നേച്ച് മാനേജറിനെ കാണാനുള്ളതാ...പിന്നെ നമ്മടെ സണ്ണിക്കുട്ടി യു എസ്സേന്ന് വരുന്നതാ...അവനെ ഒന്ന്‌ ചെന്ന്‌ കാണണ്ടായോ?‘
വഴക്ക് പേടിച്ച് റോണി ജീപ്പിൽ നിന്നിറങ്ങി നടന്നു.

ചെല്ലുമ്പോൾ കണ്ടു, വല്ല്യപ്പൂപ്പ പതിവില്ലാതെ മുട്ടുകുത്തി നില്ക്കുന്നത്. അടുത്ത് ചെന്നപ്പോൾ കണ്ടു, ’അന്നാമ്മ‘ എന്നെഴുതി വെച്ച കല്ലറയുടെ മുകളിൽ പാകിയ, തണുത്ത മാർബിളിൽ നെറ്റിയമർത്തി ഇരിക്കുന്നത്. വലതു കൈയ്യിൽ നിവർത്തിയ ഒരു കടലാസ്സ്. റോണി ചെന്നു വിളിച്ചു. വിളി കേൾക്കാത്തത് കൊണ്ട് അവൻ അടുത്തേക്ക് ചെന്ന് ചുമലിൽ കൈ വെച്ച് കുലുക്കി വിളിച്ചു.

കേരള കൗമുദി ഓണപ്പതിപ്പ് 2020

Post a Comment

Sunday 11 October 2020

മനഃപൂർവ്വം മറക്കുന്നവരെക്കുറിച്ച്...


ചില മനുഷ്യരെ എനിക്കിഷ്ടമല്ല. സത്യത്തിൽ ഭയമാണെനിക്കവരെ. ഭയത്തിൽ നിന്നും ഉരുവം കൊണ്ട ഇഷ്ടക്കേട്. അവരുടെ കാറ്റടിച്ചാൽ എനിക്ക് നീർക്കോള്‌ വരും. അവരുടെ സംസാരം കേട്ടാൽ എന്റെ കാതുകൾക്ക് നോവുണ്ടാവും. അവരുടെ സ്പർശനമേറ്റാൽ ഞാൻ തന്നെ ഇല്ലാതായിപ്പോവും. അലോഷിയുമായുള്ള അവസാനത്തെ രണ്ട് കണ്ടുമുട്ടലുകളുമെനിക്ക് സമ്മാനിച്ചത് സമാനമായ അനുഭവങ്ങളാണ്‌.

‘കടന്നൽ’ എന്ന പേരുകേട്ട റോക്ക് ബാന്റിന്റെ സംഗീതപരിപാടി കണ്ടിറങ്ങുമ്പോഴാണ്‌ അലോഷിയെ ഞാൻ കാണുന്നത്. അതും വർഷങ്ങൾക്ക് ശേഷം. എനിക്കവനെയോ അവനെന്നെയോ തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടായില്ല എന്നത് ഞങ്ങൾക്കിടയിലെ ഹൃദയബന്ധത്തിന്റെ ശക്തിവിശേഷം കൊണ്ടു തന്നെയാണ്‌. രാത്രി തന്നെ തിരിച്ച് വീടണയാനായിരുന്നു അവന്റെ പദ്ധതി. ഭാര്യ അലീന വീട്ടിൽ ഒറ്റയ്ക്കാണ്‌ എന്ന സത്യസന്ധമായ കാരണവുമവൻ പറഞ്ഞു. എങ്കിൽ കൂടിയും അവനെ അങ്ങനെ വിടാൻ, വിട്ടുകളയാനെനിക്ക് മനസ്സു വന്നില്ല. എത്ര വർഷങ്ങൾക്ക് ശേഷമാണവനെ കൈയ്യിൽ കിട്ടിയത്! അത്താഴവും ഉറക്കവും എന്റെ വീട്ടിലാവാം. പിറ്റേന്ന് സൂര്യനുദിക്കും മുൻപ് തന്നെ വീട്ടിലേക്ക് കെട്ടു കെട്ടിക്കാം. പോരേ? വീട്ടിലേക്ക് വിളിച്ചു പറഞ്ഞോളൂ. ഒരു ദിവസം ഭാര്യയ്ക്ക് ധൈര്യസമേതം ഒറ്റയ്ക്ക് കഴിയാവുന്നതല്ലെയുള്ളൂ? ‘ഒരു രാത്രിയെങ്കിലും അലീന നിന്നെ കൂടാതെ സമാധാനമായി ഉറങ്ങിക്കോട്ടെ’ എന്നൊരു വിലകുറഞ്ഞ തമാശ പറയുകയും ചെയ്തു. ന്യായങ്ങൾ നിരത്തിയും, സ്നേഹവും പരിഭവവും വാശിയുമൊക്കെ പാകത്തിന്‌ പ്രയോഗിച്ചും ഞാനവന്റെ എതിർവാദങ്ങളെ തോൽപ്പിച്ചു. പിറ്റേന്നേ വരികയുള്ളൂ എന്ന കാര്യം അവൻ അലീനയെ വിളിച്ചു പറഞ്ഞപ്പോഴാണെനിക്ക് സമാധാനമായത്.

വീട്ടിലേക്കവനെ ക്ഷണിച്ചതിലൊരു ഗൂഢോദ്ദേശ്യം ഉണ്ടായിരുന്നു. അവൻ നല്ല ഒന്നാന്തരം മദ്യപാനി ആയിരുന്നു. എന്നെ പോലെ, പണ്ടുമുതൽക്കെ. ഇപ്പോഴും ആ കഴിവിന്റെ ഒരംശം അവനിൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു ഞാൻ. എനിക്കാണെങ്കിൽ കമ്പനിയില്ലാതെ കുടിക്കാൻ തീരെ താത്പര്യമില്ല. ഇതുവരെ പല കമ്പനികളിലും പെട്ട് സുരപാനാഘോഷം നടത്തിയിട്ടുണ്ടെങ്കിലും അവന്റെയൊപ്പം കൂടിയതെല്ലാം ഒന്നു വേറെ തന്നെ ആയിരുന്നു. ഒക്കെയുമൊരു കാലം!

അങ്ങനെ അവനേയും കൈപിടിച്ച് വീട്ടിലെത്തുന്നു, ഭാര്യയേയും മകളേയും പരിചയപ്പെടുത്തിക്കൊടുക്കുന്നു, സമയം കളയാതെ കുപ്പീം ഗ്ലാസ്സുമായി മുറിയിലേക്ക് ഞാനവനുമായി ചേക്കേറുന്നു, പരിപാടി ആരംഭിക്കുകയും ചെയ്യുന്നു. വരും വഴി തന്നെ നല്ല ബീഫ് ഫ്രൈ വാങ്ങാൻ ഞാൻ മറന്നിരുന്നില്ല. കൊറിക്കാൻ നല്ല എരിവുള്ള മിക്സ്ച്ചറും കൂടി ആയപ്പോൾ സംഗതി ഉഷാറായി. വർഷങ്ങളുടെ ജീവിതവിശേഷങ്ങളുടെ കെട്ടഴിച്ചിട്ടു ഞങ്ങൾ. പഴയ, സുന്ദര, സുരപാനരാവുകൾ ഒന്നൊഴിയാതെ ഓർത്തെടുത്തു.

എപ്പൊഴോ എങ്ങനെയോ ഞങ്ങളുടെ സംസാരം തെന്നി തെറിച്ച് കുടുംബകാര്യങ്ങളിൽ ചെന്നു കയറി. കാറിൽ വെച്ചു തന്നെ തനിക്ക് കുട്ടികളില്ല എന്ന കാര്യമവൻ പറഞ്ഞിരുന്നു. അത് കൊണ്ട് തന്നെ ആ ഭാഗത്തേക്ക് പോകുന്നത് തടയാൻ മനസ്സിലൊരു വേലി കെട്ടി വെച്ചതുമാണ്‌. പക്ഷെ ഒക്കെയും കൈവിട്ടു പോയി. അതിനു കാരണമായത് ഒരു ചെറിയ ചിത്രമായിരുന്നു. എന്റെ മകൾ ചെറുപ്പത്തിൽ വരച്ച ഒരു ചിത്രം. ഞാനത് ഫ്രേയിം ചെയ്ത് ചുവരിൽ തൂക്കിയിരുന്നു. രണ്ടു ഉദ്ദേശ്യങ്ങളാണതിനു പിന്നിൽ. ഒന്ന്‌ - അവൾ വളർന്നു വന്ന വഴികൾ ആ ചിത്രം കാണുമ്പോഴൊക്കെ എന്റെ മനസ്സിലേക്ക് ഇരച്ചിരമ്പി കയറി വരും. മറ്റൊന്ന്, എന്തെങ്കിലും കുറുമ്പ് കാണിക്കുമ്പോൾ, ‘ദേ ഇതൊക്കെ വരച്ചു നടന്ന പെണ്ണാ’ എന്ന്‌ പറഞ്ഞ്‌ അവളെ വെറുതെ ചൊടിപ്പിക്കാൻ! രണ്ടും മനസ്സുഖമുള്ള കാര്യങ്ങൾ. ക്രയോൺസ് ഉപയോഗിച്ച് അവൾ വരച്ച ചിത്രം കണ്ട് അവൻ ഉറയ്ക്കാത്ത കാലുകളുമായി അതിനടുത്തേക്ക് നടന്നു. അതിലേക്ക് തുറിച്ച് നോക്കി അവൻ നിൽക്കുമ്പോൾ ഞാനതിന്റെ ചരിത്രം പരിചയപ്പെടുത്തി. അപ്പോഴേക്കും വിഷം കയറി എന്റേയും അവന്റേയും കണ്ണുകൾ ചുവക്കാൻ തുടങ്ങിയിരുന്നു. ഞരമ്പുകൾ അയഞ്ഞ്, ഉറങ്ങാൻ തയ്യാറെടുക്കുകയായിരുന്നു. ശിരോസന്ദേശങ്ങളുടെ വേഗത കുറഞ്ഞു വരികയായിരുന്നു. അന്നേരമാണ്‌ അബദ്ധം സംഭവിച്ചത്. അവന്റെ ജീവിതവിടവിനെ കുറിച്ച് ഞാൻ സംസാരിച്ചു തുടങ്ങി. പൊള്ളിക്കുന്ന ആ ചോദ്യം അറിയാതെയെന്റെ നാവിൽ നിന്നും വഴുതി വീണു.
‘നീ...ആരേയും പോയി കണ്ടില്ലെ?’
അതിനു മറുപടി പറയുന്നതിനു മുൻപ് അവൻ കുപ്പിയിൽ നിന്ന് വീണ്ടുമൊഴിച്ചു. ഞാൻ തടഞ്ഞില്ല. കുടിക്കുന്നതിനേക്കാൾ എനിക്ക് കൂടുതൽ താത്പര്യം കുടിപ്പിക്കുന്നതും പിന്നീടവരുടെ കൂത്തുകൾ കാണുന്നതുമായിരുന്നു. അവന്റെ മറുപടികൾ ഞാൻ ആസ്വദിച്ചു വരികയായിരുന്നു. അതിനിടയിൽ അവനൊരു രഹസ്യം പറഞ്ഞു. സ്വബോധത്തിലായിരുന്നെങ്കിൽ ഒരിക്കലുമവനത് വെളിപ്പെടുത്തില്ലായിരുന്നു. ഉറപ്പ്. വംശം നിലനിർത്തുവാനുള്ള അവരുടെ ശ്രമങ്ങളിൽ പരാജയത്തിന്റെ കാരണക്കാരൻ അവനാണെന്ന സത്യം! ഞാൻ തല കുടഞ്ഞ് അവനെ തറപ്പിച്ചു നോക്കാൻ ആവും വിധം ശ്രമിച്ചു. അന്നേരം എന്നെ വീണ്ടും ഞെട്ടിച്ചു കൊണ്ട് അവൻ മറ്റൊരു രഹസ്യം കൂടി പങ്കുവെച്ചു! എന്റെ കൈയ്യിൽ പാതി നിറഞ്ഞിരുന്ന ഗ്ലാസ്സ് ഊര്ർന്നു വീണുടഞ്ഞില്ലന്നേയുള്ളൂ.
‘എനിക്കറിയാം...അവള്‌ വീണ്ടും...അവൾടെ പഴേ കാമുകനെ കാണാൻ തൊടങ്ങീട്ടുണ്ടെന്ന്...’
അവൻ തുടർന്നു,
‘അവൾക്കും ഒണ്ടാവില്ലേടാ എല്ലാ പെണ്ണുങ്ങളേം പോലെ ഒരു കൊച്ചൊണ്ടാവാൻ? ഒണ്ടാവട്ടെ...അവൾടെ ആഗ്രഹം നടക്കട്ടെ...’
വെളിവ് നഷ്ടപ്പെട്ട് ഞാൻ, ഒരു ഐസ്ക്യൂബെടുത്തെന്റെ ഉള്ളംകൈയ്യിൽ വെച്ചു. അതിന്റെ തണുപ്പ് ഉള്ളംകൈയ്യിലൂടെ തലയിലേക്ക് പടർന്നു കയറട്ടെ. അവനെ പ്രകോപിപ്പിക്കണോ, അധിഷേപിക്കണോ, അതോ അവന്റെ ഭാര്യക്കെതിരെ അവനെ തിരിച്ചു വിടാൻ വിഷം പുരട്ടിയ വാക്കസ്ത്രങ്ങൾ തൊടുക്കണോ...ഞാൻ ആശയക്കുഴപ്പത്തിലായി. ആലോചനകൾ കൂട്ടിയോജിപ്പിക്കാനൊരു ശ്രമം നടത്തി. ചിന്തകൾ വഴുതി പോയെങ്കിലും ചിലതൊക്കെ തടഞ്ഞു. പകൽ ഇത്രയും ദൂരം സഞ്ചരിച്ച് ഈ സംഗീതമേള കാണാൻ അവൻ വന്നത് വെറുതെയല്ല. അവന്റെ ഭാര്യക്ക് ജാരസന്ദർശനസൗകര്യം ഒരുക്കാനാണ്‌! അതിലവന്‌ പിണക്കമോ പരാതിയോ എന്തിന്‌ നാണക്കേട് പോലുമില്ല! 
‘നീ പറ!...നമുക്ക് ചെന്നവനെ രണ്ട് പൂശാം...ഞാൻ വരാടാ നിന്റെ കൂടെ’
‘അതൊന്നും വേണ്ടടാ...നമ്മളൊക്കെ പണ്ട് കൊറെ പോയതല്ലെ?...അതിന്റെയൊക്കെ കൊഴപ്പമായിരിക്കും...’
എന്തു കൊഴപ്പം? എനിക്കൊരു കൊഴപ്പവും വന്നില്ലല്ലോ? പറയണമെന്നുണ്ട്. പക്ഷെ നാവനുസരിക്കുന്നില്ല. നാവ് എന്റെ വായ്ക്കകത്ത് പൂച്ചവാല്‌ പോലെ ഉഴിയുന്നതറിയാം. ശബ്ദങ്ങളുടെ അരികുകൾ തേഞ്ഞ്‌ മിനുസപ്പെട്ട്പോയിരിക്കുന്നു.
‘എന്നാലും അത്‌ വേണ്ടാരുന്നു...അവനെ...അവനെ ഞാൻ...നെനക്ക് വേണ്ടി...’ അങ്ങനെ എന്തോ ഒന്നാണെന്ന് തോന്നുന്നു ഞാനവസാനമായി പറയാൻ ശ്രമിച്ചത്. ശേഷം അവനും, ഞാനും ആ മുറി മുഴുക്കെയും ഉറക്കത്തിലാണ്ടു പോയി.

രാവിലെ എഴുന്നേറ്റപ്പോഴും തലയ്ക്കകത്തെ ബോധപമ്പരം നിശ്ചലാവസ്ഥ പ്രാപിച്ചിട്ടില്ലായിരുന്നു. കാത്തിരിക്കുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. ഫ്രിഡ്ജിൽ മകൾക്കായി കരുതിയിരുന്ന ഐസ്ക്രീം മുഴുക്കെയും ഞാനവനുമായി പങ്കിട്ടു. തണുപ്പലിയിച്ചിറക്കുമ്പോഴും അവന്റെ മുഖത്തേക്ക് പാളി നോക്കിക്കൊണ്ടിരുന്നു. ഇന്നലെ പറഞ്ഞത് വല്ലതും അവന്‌ ഓർമ്മയുണ്ടാവുമോ? അവനെന്നോട് അതെങ്ങനെ പറയാനായി? വെളിവെത്ര നഷ്ടപ്പെട്ടാലും അങ്ങനെ ഒരു കാര്യം പറയാൻ പാടുള്ളതാണോ? അവന്റെ ദാമ്പത്യരഹസ്യപെട്ടകം ഇത്രയെളുപ്പം തുറന്നു പോകുന്നതായിരുന്നോ? അവനോടുള്ള മതിപ്പിന്റെ അളവ് അല്പം കുറഞ്ഞു പോയെന്നത് സത്യം. 

എന്റെ അത്ഭുതമൊക്കെയും അലോഷിയുടെ പെരുമാറ്റവും സംസാരവും കണ്ടിട്ടായിരുന്നു. തലേന്ന് അങ്ങനെ ഒരു സംസാരമേ ഉണ്ടായിട്ടില്ല എന്ന മട്ടിലായിരുന്നു അവൻ. ഇനി...ഒരുപക്ഷെ അങ്ങനെയൊന്നുമവൻ പറഞ്ഞിട്ടില്ലെങ്കിലോ? എനിക്ക് തോന്നിയതാവുമോ? തലേന്ന് കേട്ടത് സത്യമാണെന്ന് ഉറപ്പിക്കാതെ വയ്യെന്നായി. വല്ലാത്ത സ്വൈര്യക്കേട്. അവന്‌ എന്തെങ്കിലും ഓർമ്മ തോന്നിക്കോട്ടെ എന്ന് കരുതി ഞാൻ ഒരു വാക്കാൽ തുടങ്ങി വെയ്ക്കാമെന്നു നിശ്ചയിച്ചു. ഒരു മദ്യത്തിനും, അതെത്ര വീര്യമേറിയതായാലും എന്റെ ദുഷ്ടബുദ്ധിക്ക് ഒരു പോറലു പോലും വരുത്താനായിട്ടില്ല.
‘ഇന്നലെ...നിന്റെ...ഭാര്യ...’
‘ഓ!’ അതും പറഞ്ഞ് അവൻ ചാടിയെഴുന്നേറ്റു.
ഇപ്പോഴവൻ തലയിൽ കൈവെയ്ക്കും. തലേന്ന് പറഞ്ഞതൊന്നും ആരോടും പറയല്ലെ എന്നും പറഞ്ഞ് എന്നെക്കൊണ്ട് കൈവെള്ളയിലടിച്ച് സത്യം ചെയ്യിക്കും. അല്ലെങ്കിൽ അതൊക്കെ വെള്ളത്തിന്റെ പുറത്ത് വെറുതെ പറഞ്ഞതാണെന്ന ദുർബ്ബലമായ നുണ പറയാൻ ശ്രമിക്കും. എന്തു തന്നെയായാലും എനിക്കത് ആസ്വദിക്കാനുള്ള വക തരും. ഉറപ്പ്.
‘അയ്യോ അവളവിടെ ഒറ്റയ്ക്കല്ലെ? രാവിലത്തെ ട്രെയിനിൽ തന്നെ പോവാന്ന് വിചാരിച്ചതല്ലെ? എന്നെ കണ്ടില്ലെങ്കിലവള്‌ പേടിക്കും...’
ആധിപിടിച്ച ഒരു കാമുകനെ പോലെയതു പറഞ്ഞ് അവൻ സെൽ ഫോൺ എടുക്കാനായി പോക്കറ്റിൽ കൈ താഴ്ത്തി. അതവിടെ കാണാത്തത് കൊണ്ട് പാനാഘോഷം നടന്ന മുറിയിലേക്കവൻ ധൃതിപിടിച്ച് നടന്നു. ഞാൻ നിലംപരിചായി പോയി. തകർന്നു തരിപ്പണമായി. തല തിരിച്ച് ഞാനവന്റെ പോക്കും നോക്കിയിരുന്നു. എല്ലാമൊരു സ്വപ്നമായിരുന്നോ?! ഞാനൂറ്റം കൊണ്ടിരുന്ന മദ്യപാനശേഷിക്ക് ശോഷണം സംഭവിച്ചുവോ? യുക്തിരഹിതമായ ചോദ്യങ്ങൾക്കിടയിൽ പെട്ടു ഞെരുങ്ങി പോയി ഞാൻ. സ്വയം വിഡ്ഢി ചമഞ്ഞ് ഇരിക്കുമ്പോൾ അവൻ തിരികെ വന്നു. അവൻ പ്രസന്നനായിരുന്നു.
‘അവളവിടെ ഓക്കെയാ’ അവന്റെ മുഖം നിറയെ സന്തോഷം കണ്ട് ഞാൻ സന്തോഷിച്ചു. അല്ല, സന്തോഷം അഭിനയിച്ചു.

അലോഷിയെ റെയിൽവേ സ്റ്റേഷനിൽ കൊണ്ട് വിട്ട് തിരികെ ഡ്രൈവ് ചെയ്യുമ്പോഴും വീട്ടിൽ വന്നു വിശ്രമിക്കുമ്പോഴുമൊക്കെ ഞാനവനെ മനസ്സാ ആക്ഷേപിച്ചു കൊണ്ടിരുന്നു. ഇത്രയും നാണംകെട്ടവനായി പോയല്ലോ എന്റെ സുഹൃത്ത്. ഭാര്യക്കും ജാരനും സൗകര്യമൊരുക്കി കൊടുത്തിട്ട് ഒരു ലജ്ജയുമില്ലാതെ ഇരിക്കുന്നു! അതു മാത്രമോ? അതേക്കുറിച്ചെന്നോട് പറയുന്നതിൽ ഒരല്പം നാണക്കേട്‌ പോലുമില്ല. അവന്റെ ഉള്ളിൽ കയറിയിരുന്നു അവന്റെ ചിന്തകളെ വിടർത്തിയിട്ട്, ഇഴകീറി പരിശോധിക്കണമെന്നുണ്ടായിരുന്നു. ഒരു ക്രൂരവിനോദം. അത്രയേ ഉള്ളൂ. അവന്റെയൊരു പാപബോധം!...ഞാനേതൊക്കെ വഴികളിലൂടെ സഞ്ചരിച്ചിരിക്കുന്നു. കണ്ടില്ലെ എനിക്കിതുവരെ ഒരു തരിമ്പും തകർച്ച സംഭവിച്ചിട്ടില്ല. ഇനി സംഭവിക്കാനും പോകുന്നില്ല. അത്തരം അന്ധവിശ്വാസങ്ങളിൽ പെട്ട് ഒടുങ്ങാനുള്ളതല്ലയെന്റെയീ ജീവിതം.

ഇതൊക്കെയും കുറച്ച് വർഷങ്ങൾക്ക് മുൻപ് നടന്നതാണ്‌. ഞാനതൊക്കെയും മറന്നു തുടങ്ങിയതായിരുന്നു. എന്നാലാ ഓർമ്മകളെ വീണ്ടും തട്ടിയുണർത്തിയ ഒരു സംഭവമുണ്ടായി. ഇന്ന് വൈകിട്ട് അവനെ ഒരിക്കൽ കൂടി കണ്ടു! തമ്മിൽ ഒട്ടും പൊരുത്തപ്പെട്ടു പോകാത്ത രണ്ടാഗ്രഹങ്ങളാണ്‌ അതിന്‌ നിമിത്തമായത്. എന്റെ നല്ലപാതിക്ക് പെട്ടെന്നൊരു ഉൾവിളിയുണ്ടായി - പത്മനാഭനെ കാണണം. നിധി കണ്ടെടുത്ത ശേഷം കാണണമെന്ന ആശ കലശലായി കയറു പൊട്ടിച്ചതാണ്‌. എന്റെ ആഗ്രഹം ഹവ്വ ബീച്ചിൽ പോകണമെന്നതായിരുന്നു. മദ്യം കഴിഞ്ഞാൽ കടലും കടപ്പുറവുമാണെന്റെ ബലഹീനതകൾ.

അങ്ങനെ, ഒരു വാരാന്ത്യം നേരെ വെച്ചു പിടിച്ചു, തലസ്ഥാനത്തേക്ക്. അവിടെ കടലിനോട് ചേർന്നുള്ള ഹോട്ടലിൽ, ബുക്ക് ചെയ്തിരുന്ന മുറിയിൽ സൗകര്യപൂർവ്വം വിശ്രമിച്ചു. പിറ്റേന്ന് രാവിലെ തന്നെ ചെന്നു പത്മനാഭനെ കണ്ടു വണങ്ങി. നിധിശേഖരത്തേക്കുറിച്ച് മാലോകർ അറിഞ്ഞാലും ഇല്ലെങ്കിലും തനിക്കൊന്നുമില്ലെന്ന മട്ടിൽ പത്മനാഭൻ സുഖമായി കിടക്കുന്നു. സായംകാലം കടൽ കാണാനിറങ്ങി. കടൽക്കാറ്റടിച്ചാൽ അവൾക്ക് സൂക്കേട് വരും. അതു കൊണ്ട് പോയത് ഞാനൊറ്റയ്ക്കായിരുന്നു. താമസിച്ചിരുന്ന ഹോട്ടലിൽ നിന്നും അധികദൂരമൊന്നുമില്ല. ലോകത്തിലെ സകല അലസതയും എന്നിലേക്കാവാഹിച്ച് ഞാൻ സാവധാനം നടന്നു. എന്നാൽ തിരകൾ കണ്ടതും സർവ്വനിയന്ത്രണവുമെനിക്ക് നഷ്ടമായി. ഹാഫ് പാന്റ് ഒന്നു കൂടി ചുരുട്ടിക്കയറ്റി കടൽത്തിരകളിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള തയ്യാറെടുപ്പിലായിരുന്നു ഞാൻ. അപ്പോളെന്റെ അരികിലൂടെ രണ്ടു പേർ വേഗത്തിലോടി പോയി. ഒരച്ഛനും മകളും. സത്യത്തിൽ ആ കുട്ടി അയാളേയും വലിച്ചു കൊണ്ടു പോവുകയായിരുന്നു. ഞാൻ പതിയെ അവരുടെ അടുക്കലേക്ക് ചെന്നു. അതവൻ തന്നെയായിരുന്നു. കാലം, വർഷങ്ങളുടെ പഴക്കം അവനിൽ വരച്ചു വെച്ചിരുന്നു. നിറം വെച്ചുമാറുന്ന കളി. സാമാന്യം വെളുത്തിരുന്ന അവൻ കറുത്തു പോയിരിക്കുന്നു! കറുത്ത് നല്ല ഞെരുക്കമുണ്ടായിരുന്ന മുടി നേർത്ത് വെളുത്ത് പോയിരിക്കുന്നു! ഏതാനും വർഷങ്ങൾ കൊണ്ടു തന്നെ അവനിൽ വന്ന മാറ്റങ്ങളെന്നെ അത്ഭുതപ്പെടുത്തി. നരയിഴകൾ കറുപ്പ് പൂശി കാലത്തിന്റെ കരവിരുത് മറയ്ക്കാൻ എന്നെ പോലെ അവനും ശ്രമിച്ചിരിക്കുന്നത് തിരിച്ചറിയാൻ വലിയ ബുദ്ധിമുട്ടുണ്ടായില്ല. അവന്റെയൊപ്പമുണ്ടായിരുന്ന കുട്ടിക്ക് ഏകദേശം രണ്ടു വയസ്സ് ഉണ്ടാവും. അവൾ തിരകളുടെ നേർക്ക്, അവിടെ നിന്ന ആരേക്കാളും ധൈര്യത്തിൽ ചുവട് വെച്ചിറങ്ങുന്നത് ശ്രദ്ധിച്ചു. അലോഷി ആ കുഞ്ഞിന്റെ ഇളം കൈയ്യിൽ കരുതലോടെ മുറുക്കെ പിടിച്ചിരുന്നു.

എന്നെ തിരിച്ചറിയുമോ എന്ന് പരീക്ഷിക്കാൻ ഞാൻ കുറച്ചു കൂടി അരികിലേക്ക് നടന്നു. തിരിച്ചറിഞ്ഞെന്നു മാത്രമല്ല, തെറ്റാതെ എന്റെ പേര്‌ വിളിച്ച് അടുത്തേക്ക് വരികയും ചെയ്തു അവൻ. ഒപ്പമുണ്ടായിരുന്ന കുട്ടിയെ കുറിച്ച് തിരക്കാനായിരുന്നു എനിക്ക് ആകാംക്ഷ മുഴുക്കെയും. അടക്കാനാവാതെ, ആ പെൺകുട്ടിയെ കണ്ണു കൊണ്ട് ചൂണ്ടി ചോദിച്ചു, 
‘ഇത്...?’
‘എന്റെ മോളാ...ലീന...നീനൂന്ന് വിളിക്കും!’ അവന്റെ കണ്ണിൽ അഭിമാനത്തിളക്കം കണ്ടു. അവൻ പറഞ്ഞത് ശരി വെയ്ക്കും മട്ടിൽ ഒരു തിര വന്ന് ഞങ്ങളുടെ കാലുകളിൽ തൊട്ടു. തിര തിരിച്ചിറങ്ങി പോയപ്പോൾ നീനു തുള്ളിച്ചാടി. ഞങ്ങളുടെ മേൽ ഉപ്പുവെള്ളം തെറിച്ചു. ഞാനും അവനും അവളും അതു കാര്യമാക്കിയില്ല.
‘സെലീന...എവിടെ?’ ഞാൻ മണൽപ്പുറമാകെ കണ്ണു കൊണ്ട് തിരഞ്ഞു. ദൂരെ ഒരു സ്ത്രീ ഇരുപ്പുണ്ട്. അരികിൽ ബാഗ്, ടൗവ്വൽ, മുന്നിൽ അഴിച്ചിട്ട ചെരുപ്പുകൾ.
കുട്ടി അലോഷിയുടെ കൈ വിടുവിച്ച് ആ സ്ത്രീയുടെ അടുത്തേക്കോടി.
ആ കാഴ്ച്ചയിൽ നിന്ന് കണ്ണെടുത്ത് തിരികെ അലോഷിയുടെ മുഖത്ത് നട്ട് ഞാൻ മറുപടിക്ക് കാത്തു.
‘സെലീന...പോയി...ഡെലിവറി ടൈമില്‌ ഒരു കോമ്പ്ളിക്കേഷനുണ്ടായി...ഭാഗ്യത്തിന്‌ മോളെ കിട്ടി...’ അവൻ നീനു പോയ വഴിയേ മുഖം തിരിച്ചു. ഞാനും. നീനു ആ സ്ത്രീയുടെ കൈപിടിച്ചു വലിക്കുന്നു.
‘അത് മരിയ...ഞാൻ...വീണ്ടും മാരി ചെയ്തു...നീനൂനെ നോക്കാൻ ആരെങ്കിലും വേണ്ടെ?...പിന്നെ...പെങ്കൊച്ചല്ലെ..’
‘ഉം’ ഇത്തവണ ഞാൻ ശരി വെച്ചു. അവന്റെ ദീർഘദൃഷ്ടിയെക്കുറിച്ചോർത്ത് അതിശയിച്ചു. 
‘നീയൊറ്റയ്ക്കാ?’ അവൻ കുശലം ചോദിച്ചു കൊണ്ട് മുന്നിലേക്ക് നടന്നു. ഞാനും അവനോടൊപ്പം തിരകളിലേക്കിറങ്ങി. തിരകളുടെ ശബ്ദം കൊണ്ടോ, ചിന്തകളുടെ തിരക്കുകൾക്കിടയിൽ പെട്ടത് കൊണ്ടോ എനിക്ക് ശ്രദ്ധ നഷ്ടമായി. ഞങ്ങൾ സംസാരിക്കുന്നതിനിടയിൽ കുഞ്ഞു നീനു ഓടി അടുത്തേക്ക് വന്നു. ‘അങ്കിൾ ഇതാ’ എന്നു പറഞ്ഞു എന്റെ നേർക്ക് കൈ നീട്ടി. ഒരു ചെറിയ ചിപ്പി. ഒരു വലിയ സമ്മാനം കിട്ടിയത് പോലെ ‘താങ്ക്സ് മോളെ’ എന്നു പറഞ്ഞു ഞാനതു വാങ്ങി. അപ്പോഴാണ്‌ ഞാനവളുടെ മുഖം ശരിക്കും കണ്ടത്. അലോഷിയുടെ അതേ ഛായ! പരസ്പരസ്നേഹമെന്ന ഒറ്റക്കാരണത്താൽ ഒരേ ഛായയും ഭാവവും വന്നുചേർന്നു പോകുന്നവരെ കുറിച്ച് ഒരുനിമിഷമോർത്തു. ഞാനും അലോഷിയും മണലിലൂടെ നടന്നു കൊണ്ടിരുന്നു. അവൻ എന്നോട് സംസാരിച്ചു കൊണ്ടിരുന്നു. ഞാൻ എന്നോടു തന്നെയും.

ശീതീകരിച്ച ഹോട്ടൽ മുറിയിലാണ്‌ ഞാനിപ്പോൾ. കട്ടിലിൽ നല്ലപാതി പുതച്ചുമൂടി സുഖമായി ഉറങ്ങുന്നു. ആ നേരമത്രയും നീനൂനെ കുറിച്ചാണ്‌ ആലോചിച്ചു കൊണ്ടിരുന്നത്. മൂവരും തമ്മിലുള്ള ബന്ധം ഒരു വലിയ പ്രഹേളികയായി എനിക്ക്. അജ്ഞതയാണ്‌ ഏറ്റവും വലിയ അസ്വസ്ഥത സൃഷ്ടിക്കുന്നത്. അലോഷിയുടെ വാക്കുകളുടെ ആഘാതമില്ലാതാക്കുവാൻ ഞാനെന്റെ സകല പരിധിയും പരിമിതിയും അളവതിരുകളുമൊക്കെ മറികടന്നു മദ്യപിച്ചു കൊണ്ടിരുന്നു. അലിഞ്ഞില്ലാതാകാനുള്ള അദമ്യമായ ആഗ്രഹം. അപ്പോൾ ഒരു വിചിത്രാനുഭവമുണ്ടായി.
ഒരു ചിരിശബ്ദം കേട്ട്‌ ഞാൻ ആടിത്തൂങ്ങിയ കഴുത്ത്‌ തിരിച്ചു നോക്കി. മുറിയുടെ മൂലയിൽ അതാ ഞാനിരുന്നു ചിരിക്കുന്നു! വക്രിച്ച ചുണ്ടുകളിൽ പരിഹാസം. ആ അപരാനുഭവം എന്റെ അസ്തിത്വം തന്നെ ഇല്ലാതാക്കുന്നതായിരുന്നു. 
എല്ലാമൊരു സ്വപ്നം പോലെ... 
ഞരമ്പുകളിൽ വിഷം പടർന്നു കയറുന്നു... 
വെളിപാട് പുസ്തകങ്ങൾ ഒന്നൊന്നായി മലർക്കെ തുറന്നു പോകുന്നു...
ഷർട്ടിന്റെ പോക്കറ്റിൽ നിന്നുമെന്റെ വിരലുകൾ, ആ ചെറിയ ചിപ്പി കണ്ടെടുത്തു.
ഉള്ളംകൈയ്യിൽ വെച്ചപ്പോളറിഞ്ഞു, പൊള്ളിത്തുടങ്ങുന്നത്...ഉള്ളിലേക്കതിന്റെ ചൂട് പടരുന്നത്...
ഞെട്ടലോടെ ഞാൻ കൈ കുടഞ്ഞു.

Post a Comment