Please use Firefox Browser for a good reading experience

Monday 29 September 2014

മൂന്നു വരികൾ

ഫേസ്ബുക്കിലെ ഹൈക്കു ഗ്രൂപ്പിൽ പലപ്പോഴായി കുറിച്ചത്..
താഴെ എഴുതി വെച്ചിരിക്കുന്നതൊന്നും ഹൈക്കു അല്ല.
മൂന്നു വരികളിൽ ചില ചിത്രങ്ങളും ചിന്തകളും..അത്രമാത്രം..

1.
അകിട് നിറയെ പാല്‌.
കന്നുക്കുട്ടിയുടെ കൊതി.
കറവക്കാരന്റെ കാലടി ശബ്ദം..

2.
ആത്മാവ് തിരിഞ്ഞു നോക്കി.
തണുത്ത ശരീരം.
ആത്മാവ് മുഖം തിരിച്ചു.

3.
നിറയെ പൂക്കൾ.
തേനീച്ചയുടെ ധർമ്മസങ്കടം.
പൂക്കളുടെ ആകാംക്ഷ.

4.
ദൂരെ കുഞ്ഞിന്റെ കരച്ചിൽ.
കൈയ്യിൽ ഗുളികകൾ.
അവളത് വിഴുങ്ങിയില്ല.

5.
പൂജാരിയുടെ മന്ത്രങ്ങൾ.
ഭക്തരുടെ നിലവിളികൾ.
ദൈവം ചെവി പൊത്തി.

6.
പടയാളിയുടെ ക്രൗര്യം.
നിരപരാധിയുടെ പ്രാർത്ഥന.
ദൈവത്തിന്റെ മൗനം.

7.
വിരയുടെ വേദന.
മീനിന്റെ വിശപ്പ്.
ചൂണ്ടയുടെ ദുഖം..

8.
നാദങ്ങളുടെ പ്രതിനിധി.
സൗമ്യതയുടെ തൂവൽ സ്പർശം.
ആ മാൻഡലിൻ നിശ്ശബ്ദമാണ്‌.

9.
വസന്തത്തിന്റെ ഉന്മാദം.
വേനലിന്റെ വിയർപ്പ്.
ശിശിരത്തിന്റെ നഷ്ടം.

10.
കുട്ടിക്ക് പേടി.
കെട്ടിയത് ആനവാൽ.
ആനയ്ക്കാരുടെ വാൽ?!

11.
ഉണർവ്വിൽ വെളിച്ചം.
ഇരുട്ടിൽ ഉറക്കം.
മധ്യേ ജീവിതം.

12.
നഖത്തുമ്പിൽ ചോര.
ആത്മാവിൽ വേദന.
മുഖം കുനിച്ച് പെൺകുട്ടി.

13.
മുൻപിൽ അനാഥ ബാല്യം.
വയറ്റിൽ വിശപ്പിന്റെ താളം.
യാത്രക്കാരുടെ നോട്ടം അകലെ.

14.
മണ്ണ്‌ മൗനമായി നിലവിളിച്ചു.
പുഴ കണ്ണീരില്ലാതെ കരഞ്ഞു.
മനുഷ്യന്റെ അവസാനത്തെ ചിരി.

15.
അമ്മയുടെ കണ്ണീർ.
അച്ഛന്റെ മൗനം.
മകന്റെ തിരോധാനം.

16.
എണ്ണമില്ലാ ചോദ്യങ്ങൾ.
ഉത്തരമില്ലാത്ത ദൈവങ്ങൾ.
കഥയില്ലാത്ത മനുഷ്യർ..

17.
മിന്നും നക്ഷത്രങ്ങൾ.
ചിലർക്ക് കൗതുകം.
ചിലർക്ക് മുഖങ്ങൾ.

18.
ആട്ടം നിലച്ച കയർ.
മുറിഞ്ഞ നാവ്.
ആദ്യം മുതൽ തുടങ്ങണം.

19.
തുറന്നാൽ വെട്ടം.
തുറന്നില്ലേൽ ഇരുട്ട്.
തുറക്കാൻ അനിഷ്ടം.

20.
പുറത്ത് മഴ പെയ്യുന്നു.
അകത്ത് തീ എരിയുന്നു.
മകളിതു വരെ മടങ്ങി വന്നില്ല..

21.
ആകാശത്ത് സൂര്യൻ.
ഭൂമിയിൽ വെളിച്ചം.
മനസ്സിൽ ഇരുട്ട്..

22.
ചത്ത മുയൽ.
മൂന്ന് കൊമ്പ്.
പിടി വിടാതെ ചിലർ..

23.
മന്ത്രങ്ങളുടെ ആവർത്തനം.
വിരലിലെ പവിത്രമോതിരം.
ബലിക്കാക്കളുടെ കാത്തിരിപ്പ്..

24.
മൂന്ന് വെടിയുണ്ടകൾ.
പൊട്ടിയ കണ്ണട.
ഹേ റാം!

25.
പച്ചിലകളുടെ ചിരി.
പഴുത്തിലകളുടെ മൗനം.
മണ്ണിന്റെ സന്തോഷം..

26.
കാണാതായ പൊട്ട്.
സൂചികളുടെ ഓട്ടം.
കണവന്റെ കാത്തുനില്പ്.

27.
മന്ത്രങ്ങളുടെ ആവർത്തനം.
എള്ളും ചോറും.
ബലിക്കാക്കയുടെ കാത്തിരിപ്പ്.

28.
നിലത്ത് വീണ മധുരം.
കുട്ടിയുടെ ദുഖം.
ഉറുമ്പുകളുടെ ആഘോഷം.

29.
താഴെ വീണ നൂല്‌.
വാലു പോയ തുമ്പി.
കുട്ടിയുടെ കരച്ചിൽ.

30.
തതതതതതതതതതത
റററററററററററററററ
കുട്ടിയും കുഞ്ഞു പെൻസിലും :)

31.
താഴ്ന്ന് പോയൊരു കൈ.
ആയിരം നിലവിളികൾ.
ഇനി മൂന്നാം പക്കം..

32.
നക്ഷത്രങ്ങളുടെ ശാപം.
കലങ്ങിയ കൺമഷി.
കാത്തിരിക്കുന്ന മഞ്ഞച്ചരട്.

33.
കാഞ്ഞിരകുരുവിനു കയ്പ്പില്ലായിരുന്നു
തേനിനു മധുരമില്ലായിരുന്നു
രണ്ടും രുചിച്ചു നോക്കും വരെ..

34.
മലയറിയാതെ മഞ്ഞകന്നു.
മനസ്സറിയാതെ മനുഷ്യരും.
ദേഹമറിയാതെ ദേഹിയും.

35.
കുയിലൊരു പാട്ടു പാടി.
മയിലൊരു നൃത്തമാടി.
ഞാനൊരു കവിതയെഴുതി.

36.
ശലഭച്ചിറകിൽ കണ്ണുണ്ട്.
മനുഷ്യനുള്ളിലൊരു കണ്ണുണ്ട്.
രണ്ടിനും കാഴ്ച്ചയില്ല.

37.
നക്ഷത്രങ്ങൾ മരിച്ചിട്ടും,
സൂര്യൻ മറഞ്ഞിട്ടും,
പ്രകാശം മാത്രം മരിച്ചില്ല.

38.
വിശപ്പിന്റെ തെരുവ്.
വേശ്യകളുടെ തെരുവ്.
വേദനകളുടെ തെരുവ്.

39.
കാലടികൾക്ക് പിന്നാലെ കാലടികൾ.
ഒന്നിച്ചു പോകുന്ന കാലടികൾ.
ഒറ്റയ്ക്കകന്നു പോകുന്ന കാലടികൾ.

40.
ഓർമ്മകളിൽ ജീവിക്കുന്നവർ.
സ്വപ്നങ്ങൾ നഷ്ടപ്പെട്ടവർ.
അഗതിമന്ദിരത്തിലെ അന്തേവാസികൾ.

Post a Comment

Monday 11 August 2014

അവർ തിരയുകയാണ്‌


എവിടെന്നോ വന്നു, ഒരു ചെറു പ്രാവ്.
മണ്ണിൽ പതിഞ്ഞു കൊണ്ടിരുന്നു,
അതിന്റെ ചെറു കാല്പാടുകൾ.
തിരക്കിട്ട തിരച്ചിലുകളാണ്‌..
കൊക്കിൽ കുടുങ്ങിയത്
ഒരില മാത്രമാണ്‌.

അന്നാകാശവും ഭൂമിയും ശൂന്യം.
മതിവരുവോളം പറക്കാനാകാശം.
മതിവരുവോളം പാർക്കാൻ ഭൂമിയും.
വാനിലേക്കതു പറന്നു കയറി.
പറക്കാൻ ദൂരമിനിയേറെയുണ്ട്..

ചിറകടി ശബ്ദം ചിലർ കേട്ടു.
ശബ്ദങ്ങൾക്ക് ചെവി കൊടുക്കുന്നവർ.
അവർ കാഴ്ച്ചകൾ കണ്ടു മടുത്തവർ.
അവർ മുഷിഞ്ഞ വസ്ത്രം ധരിച്ചവർ.
മടുപ്പിന്റെയാഴമറിയുന്നവർ..
അവർ - ലക്ഷ്യം തിരയുന്നവർ..
അവർ - മനുഷ്യർ..

നെടുകെയും കുറുകെയും വരകൾ.
നടുവിൽ തെളിഞ്ഞത്,
പറന്നു പൊങ്ങിയൊരു വെളുപ്പ്.
മിനുപ്പ് നിറഞ്ഞൊരു ചിറക്..
ഒരലസചലനം മാത്രം..
ചൂണ്ടുവിരലിൻ ചെറുചലനം.

വെളുപ്പിനു വെളുപ്പു നഷ്ടമായി.
നിറങ്ങൾക്ക് നിറങ്ങളെ നഷ്ടമായി.
മണ്ണിനു ചുവപ്പ് സ്വന്തമായി.
ചലനമൊടുവിൽ നിശ്ചലമായി.

മടുത്തവർക്കാശ്വാസം.
മടുപ്പിൽ നിന്നാശ്വാസം..
മുഷിപ്പിൽ നിന്നാശ്വാസം..

അവർ ലക്ഷ്യം തിരയുന്നവർ..
കാഴ്ച്ചകൾ കണ്ടു മടുത്തവർ..
എവിടെ പുതിയ കാഴ്ച്ചകൾ?
എവിടെ മടുപ്പില്ലാ കാഴ്ച്ചകൾ?.
അവർ തിരയുകയാണ്‌..
അവർ ലക്ഷ്യം തിരയുകയാണ്‌..

Post a Comment

Friday 25 July 2014

ആരാണ്‌ പ്രധാനി?


കുറിപ്പ്:
ഏതാണ്ടെല്ലാ ദിവസവും മോന്‌ ഉറങ്ങാൻ നേരം കഥ പറഞ്ഞു കൊടുക്കുന്ന ഒരു പരിപാടിയുണ്ട്. അതൊരു വലിയ സംഭവമാണ്‌. അവനല്ല, എനിക്ക്!. കുട്ടികളുടെ കഥ എന്നു പറയുമ്പോൾ അതിൽ വയലൻസ് പാടില്ല, നല്ല താളത്തിൽ കഥ അങ്ങു പോണം. വളരെ ലളിതമായ വാക്കുകൾ മാത്രമെ ഉപയോഗിക്കാവൂ. ഗുണപാഠം കൂടി ഉണ്ടേൽ നല്ലത്. കഴിവതും ചിത്രങ്ങളില്ലാത്ത പുസ്തകങ്ങൾ/കഥകൾ വായിക്കാനാണ്‌ ഈയുള്ളവൻ ഉപദേശിക്കാറ്‌. മറ്റൊന്നുമല്ല. വായിക്കുമ്പോൾ മനസ്സിൽ ഒരു ചിത്രം തെളിയും. തെളിയണം. അല്ലാതെ ചിത്രകാരന്റെ ഭാവനയിലെ ചിത്രമല്ല ഒരാൾ കഥ വായിക്കുമ്പോൾ തെളിയേണ്ടത്. ഇതൊക്കെ എന്റെ ചില ചെറിയ പിടിവാശികളാണ്‌. ഭാവനയുടെ വളർച്ചയ്ക്ക് നമ്മൾ തടയിടാൻ പാടില്ലല്ലോ. കഥകൾ പറഞ്ഞു കൊടുക്കുന്നതിനും ഒരു പരിധി ഉണ്ടല്ലോ.. കുട്ടിക്കാലത്ത് വായിച്ച, കേട്ട കഥകൾ ഒക്കേയും ഏതാണ്ടെല്ലാം തന്നെയും പറഞ്ഞു കഴിഞ്ഞിരിക്കുന്നു.. കപീഷ്, ബന്ദില, കാലിയ, ദൊപ്പയ്യ, ശിക്കാരി ശംഭു, ഫാന്റം, മാൻഡ്രേക്ക്, ലോതർ, ഉരുക്കു കൈ മായാവി, കലൂലൂ, റഷ്യൻ കഥകൾ, ഇവാന്റെ വാള മീൻ കഥ, ടോം സോയർ, രാമായണ കഥകൾ, മഹാഭാരത കഥകൾ, ബൈബിൾ കഥകൾ, അറബി കഥകൾ, ഈസോപ്പ് കഥകൾ, ഓ ഹെൻറി കഥകൾ, നസ്സിറുദ്ദീൻ ഹോജ കഥകൾ, കേട്ടിട്ടുള്ള ചില യക്ഷി കഥകൾ, ശിബി, പരീക്ഷിത്ത്, കർണ്ണൻ, തെന്നാലി രാമൻ, കാളിദാസൻ, ബീർബൽ, മായാവി (ഇതു വരെ ആരും വായിക്കാത്ത ചില മായാവി കഥകൾ ഉണ്ടാക്കി പറഞ്ഞിട്ടുണ്ട്..തട്ടിപ്പ്..തട്ടിപ്പ്..രഹസ്യമാ..). മായാവിക്കു വേണ്ടി സ്പോട്ടില്‌ ചില മന്ത്രങ്ങൾ വരെ ഞാൻ കണ്ടുപിടിച്ചു പറഞ്ഞിട്ടുണ്ട്.. വലിയവർ വലിയവർക്ക് വേണ്ടി എഴുതിയ കഥകളും, കഥയില്ലായ്മയുടെ കഥകളും കൊച്ചുപിള്ളേർ കേട്ടു കൊണ്ടിരിക്കില്ലല്ലോ. ഇനി കേട്ടാലും, ‘ഇതിലെന്താ കഥ?!’.. എന്നിട്ട് എന്നിട്ട്.. (കഥ തീർന്നില്ലെന്നാ വിചാരം ഹും!) എന്നൊക്കെ ചോദിച്ചാൽ കുഴങ്ങിപോവില്ലെ?. കഥ പറഞ്ഞു തുടങ്ങുമ്പോഴെ, ഇത് ആ കഥയല്ലെ? എന്നും ചോദിച്ച് ബാക്കി മുഴുവൻ പറയുന്ന സ്ഥിതിയിലായി..എന്നു വെച്ചാൽ എന്റെ സ്ഥിതി ദയനീയമായി എന്നു സാരം. അങ്ങനെ ഞാൻ ചില കഥകൾ സ്പോട്ടിൽ ഉണ്ടാക്കി പറയാൻ തുടങ്ങി. എന്നു വെച്ചാൽ കഥ പറഞ്ഞു തുടങ്ങുമ്പോൾ എന്താ കഥ എന്ന് എനിക്ക് പോലും പിടിയുമുണ്ടാവില്ല. പറഞ്ഞു പറഞ്ഞു പോവുമ്പോൾ ഒടുക്കം ഒരു കഥ ആയി അതു മാറിയിട്ടുണ്ടാവും!. അതൊരു ദൈവാനുഗ്രഹം കൊണ്ട് എങ്ങനെയോ നടന്നു പോവുന്നതാണ്‌. അങ്ങനെ ഇന്നലെ തനിയെ ഉണ്ടായി വന്ന ഒരു കഥയാണ്‌ ദേ താഴെ ചമ്രം പടിഞ്ഞിരിക്കുന്നത്..കണ്ടാലും..

ഒരിടത്തൊരു വീട്ടിൽ ഒരു ക്ലോക്ക് ഉണ്ടായിരുന്നു. വലിയൊരു ക്ളോക്ക്. പഴയൊരു ക്ലോക്കാണ്‌. അതില്‌ ആടണ പെൻഡുലം എന്നൊരു സാധനമുണ്ട്. സമയാസമയം ടിംഗ് ടോംഗ് എന്നു മണിയടിക്കും. ക്ലോക്കില്‌ മൂന്ന് സൂചികളുണ്ട്. ഒരു കൊച്ച് മണിക്കൂർ സൂചി, വലിയ മിനിട്ട് സൂചി, പിന്നൊരു മെലിഞ്ഞ സെക്കന്റ് സൂചി. ഈ സൂചികൾ എപ്പോഴും എന്തേലും പറഞ്ഞു കൊണ്ടിരിക്കും.
അപ്പോ ചെറിയ സൂചി പറഞ്ഞു,
‘ഞാനാണ്‌ ഏറ്റവും പ്രധാനപ്പെട്ടവൻ. എല്ലാരും മണിക്കൂറാണ്‌ നോക്കുന്നത്’

അപ്പോ മിനിട്ട് സൂചി പറഞ്ഞു,
‘അല്ല, ഞാനാണ്‌ പ്രധാനപ്പെട്ടവൻ. ഞാനും കൂടി കറങ്ങാതെ സമയത്തിനു വിലയുണ്ടാവില്ല.’

അപ്പോൾ സ്പീഡിൽ ഓടുന്ന സെക്കന്റ് സൂചി പറഞ്ഞു,
‘ഞാൻ ഈ കിടന്ന് സ്പീഡിൽ ഓടുന്നത് കൊണ്ടാണ്‌ നിങ്ങളൊക്കെ കൃത്യമായി സമയം കാണിക്കുന്നത്..അല്ലെങ്കിൽ കാണാമായിരുന്നു!’ അതു പറഞ്ഞ്, ‘നിക്കാൻ സമയമില്ല’ എന്നും പറഞ്ഞ് സെക്കന്റ് സൂചി ഓടി പോയി.

ഇതു കേട്ടപ്പോൾ മണിക്കൂർ സൂചിക്കും, മിനിട്ട് സൂചിക്കും മിണ്ടാട്ടം മുട്ടി. സെക്കന്റ് സൂചി പറഞ്ഞത് ശരിയല്ലെ? അവൻ ഈ കിടന്ന് വെളുക്കെ വെളുക്കെ ഓടുന്നത് കൊണ്ടല്ലെ നമ്മളിങ്ങനെ ഗമയിൽ സമയം കാണിക്കുന്നത്?

സെക്കന്റ് സൂചി ഗമയിൽ ഓടി കൊണ്ടിരുന്നു.

കുറച്ച് കഴിഞ്ഞപ്പോൾ ആ വീട്ടിലെ കൊച്ചു കുട്ടിയും ആ കൂട്ടിയുടെ അച്ഛനും ക്ലോക്കിന്റെ മുൻപിൽ വന്നു.

അച്ഛൻ കുട്ടിക്ക് സമയം നോക്കാൻ പഠിപ്പിച്ചു കൊടുക്കുവായിരുന്നു. മണിക്കൂറ്‌ സൂചിയെ കുറിച്ചും, മിനിട്ട് സൂചിയെ കുറിച്ചും, സെക്കന്റ് സൂചിയെ കുറിച്ചും ഒക്കെ പറഞ്ഞു കൊടുത്തത് സൂചികൾ അഭിമാനത്തോടെ കേട്ടു കൊണ്ടിരുന്നു.

അവർ കാതോർത്തു, ആരാണ്‌ പ്രധാനപ്പെട്ടവനെന്ന് ഇപ്പോ കേൾക്കാം..

അപ്പോ, കുട്ടി ചോദിച്ചു,
‘എങ്ങനെയാണച്ഛാ ഈ സൂചി ഇങ്ങനെ തിരിഞ്ഞൂണ്ടിരിക്കുന്നെ?’

‘അതു പറഞ്ഞു തരാം’ എന്നും പറഞ്ഞ്, അച്ഛൻ ക്ലോക്കിന്റെ ചില്ലു വാതിൽ തുറന്ന് അകത്തേക്ക് കൈ നീട്ടി.
അവിടെ ചെറിയൊരു ചാവി ഇരിപ്പുണ്ടായിരുന്നു.
എന്നിട്ട് ഒരു ചെറിയ ചാവി എടുത്ത് കാണിച്ചു കൊണ്ട് പറഞ്ഞു,
‘മോനെ ദെ ഈ ചാവി വെച്ച് ദിവസം തിരിച്ചു കൊടുത്തില്ലെങ്കിൽ ക്ലോക്ക് നിന്നു പോവും..’

എന്നിട്ട് അച്ഛൻ ചാവി വെച്ച് എങ്ങനെയാ കീ കൊടുക്കേണ്ടത് എന്ന് കാണിച്ചു കൊടുത്തു. അതു കഴിഞ്ഞ് ചാവി എടുത്ത് അകത്തു വെച്ചു.

സൂചികൾക്ക് ആരാണ്‌ പ്രാധാനപ്പെട്ടവൻ എന്ന് മനസ്സിലായി. ചാവി ഒരിടത്ത് മിണ്ടാതെ ഇരുന്നതേയുള്ളൂ. ഒരു ശബ്ദവും ഉണ്ടാക്കിയില്ല, ആരോടും തർക്കിക്കാനും പോയില്ല.

എന്താണ്‌ ഈ കഥയുടെ ഗുണപാഠം?. എന്തു കൊണ്ടാണ്‌ ചാവി മിണ്ടാതെ ഇരുന്നത്?. ആരാണ്‌ പ്രധാനപ്പെട്ടവൻ?..

കഥ ഇഷ്ടപ്പെട്ടെങ്കിൽ കുഞ്ഞുങ്ങൾക്ക് പറഞ്ഞു കൊടുക്കൂ. ചോദ്യങ്ങൾ ചോദിക്കൂ. ഉത്തരങ്ങൾ പറഞ്ഞു കൊടുക്കൂ..

ഇന്നത്തെ കഥ തീർന്നു.. ഗുഡ് നൈറ്റ്..ഉറങ്ങിക്കോ കുഞ്ഞെ..

Post a Comment

Saturday 7 June 2014

അവർക്കായി മാത്രം

ഉരുണ്ട് പോകുന്ന ചക്രമൊരിക്കൽ വീണു,
ഇനി ഉരുളാൻ മനസ്സില്ലെന്നു പറഞ്ഞ്‌.
ഉദിക്കാൻ വയ്യെന്നു സൂര്യനും.
വിടരാൻ വയ്യെന്നു പുഷ്പവും.

ചിലർ മാത്രം കാത്തിരുന്നു.
ഉരുളുന്ന ചക്രത്തിനു പിന്നിൽ ഓടാൻ..
ഉദിക്കുന്ന സൂര്യന്റെ നേർക്ക് നോക്കാൻ..
വിടരും പുഷ്പത്തിൻ ഗന്ധമറിയാൻ..
ചില കുരുന്നുകൾ..
അവർ മാത്രം കാത്തിരുന്നു..

അവർക്കായി മാത്രം ചക്രമെഴുന്നെറ്റുരുളുന്നു..
സൂര്യനുദിക്കുന്നു..
പൂക്കൾ വിടരുന്നു..
അവർക്കായി മാത്രം..

Post a Comment

കരയാൻ കഴിയാത്തവർക്കായി

ഇന്നലെ ഞാൻ കരഞ്ഞിരുന്നു,
പകൽ മാത്രമല്ല, രാത്രിയിലും.
വിചിത്രമെന്നു പറയട്ടെ,
കരഞ്ഞതെന്തെന്നു മറന്നു പോയി ഞാൻ.
എനിക്കോർക്കാൻ കഴിയുന്നത്,
കണ്ണാടിയിലെന്റെ പ്രതിച്ഛായയാണ്‌.
കരയുന്നതു കാണാൻ ഞാൻ കണ്ണാടിക്കു മുന്നിൽ ചെന്നു നിന്നിരുന്നു.
ഉരുണ്ടിറങ്ങുന്ന, തിളക്കമുള്ള കണ്ണീർക്കണങ്ങളെ ഞാനോർത്തു.
താളത്തിലുള്ള എന്റെ കരച്ചിലിന്റെ ശബ്ദം.
ഒന്നു കൂടി ഓർക്കുന്നു,
കണ്ണീർ കവിളിലൂടൊഴുകി,
ചുണ്ടുകളുടെ വശത്ത് വന്നൊരു നിമിഷം നിന്നു.
എന്റെ നാവിനുപ്പുരസം പകരാൻ വേണ്ടി മാത്രം..
ഇപ്പോൾ ഞാൻ കരയുന്നില്ല.
പക്ഷെ ഇപ്പോഴുമാ ഉപ്പുരസമെന്റെ നാവിൻത്തുമ്പിലുണ്ട്.
ഇന്നെനിക്കു കരയണമെന്നുണ്ട്..
കരയാൻ കഴിയുന്നിലെനിക്ക്..
കരയാൻ കഴിയാത്തതോർത്ത് ഞാനിന്നു കരയട്ടെ..
നിശ്ശബ്ദമായി..
ഉപ്പുരസമില്ലാത്ത കണ്ണീരില്ലാതെ..
ഞാനിന്നു കരയട്ടെ,
കരയാൻ കഴിയാത്തവർക്കായി..


Post a Comment