Please use Firefox Browser for a good reading experience

Sunday 20 September 2015

ശേഷം (തിരക്കഥ)


സീൻ 1
പകൽ. ജയിൽ EXT.
തുരുമ്പിച്ച ഒരു വാതിൽ തുറക്കപ്പെടുന്നു. ഒരു കാൽ പുറത്തേക്ക്. ഒരാളുടെ കണ്ണുകളുടെ ക്ലോസ്സപ്പ്. ചുറ്റും വിടർന്ന കണ്ണുകളോടെ അയാൾ നോക്കുന്നു. നിറയെ ശബ്ദങ്ങൾ (വാഹനങ്ങളുടെ ഹോൺ, പക്ഷികളുടെ, കാറ്റിന്റെ). ആളുകളുടെ അവ്യക്തമായ സംസാരങ്ങൾ. തിരക്ക് പിടിച്ച് നടന്നു പോകുന്ന ആളുകൾ.
അയാൾ താടിരോമങ്ങളിലൂടെ വിരലോടിക്കുന്നു.
താഴേക്കു നോക്കി നില്ക്കുന്നു.
അയാളുടെ പൊടി പിടിച്ച കാലുകൾ (അയാളുടെ POV).
ഒരു നിമിഷത്തിനു ശേഷം പതിയെ മുഖമുയർത്തി കത്തി നിൽക്കുന്ന സൂര്യനെ നോക്കുന്നു.
ഇപ്പോൾ മുഖം വ്യക്തമാണ്‌. ക്ഷീണിതൻ. മുടിയിൽ നര കയറിയിട്ടുണ്ട്. മുഷിഞ്ഞ കുപ്പായം. മുഷിഞ്ഞ മുണ്ട്.
അയാൾ ഷർട്ടിന്റെ പോക്കറ്റിൽ തപ്പിനോക്കി പണമുണ്ടെന്ന് ഉറപ്പു വരുത്തുന്നു.
അയാൾ നടന്നു പോകുമ്പോൾ പിന്നിലെ കെട്ടിടം വ്യക്തമാകുന്നു.
അവിടെ ‘ജയിൽ’ എന്നെഴുതിരിക്കുന്നത് കാണാം.

സീൻ 2
അയാൾ ബസ്സിൽ യാത്ര ചെയ്യുകയാണ്‌. കുറച്ച് യാത്രക്കാർ മാത്രം. പല യാത്രക്കാർ പലതും ചെയ്യുന്നുണ്ട്..ചിലർ പുസ്തകം വായിക്കുന്നു, ചിലർ പുറത്തേക്ക് നോക്കിയിരിക്കുന്നു..ചിലർ കുട്ടികളോട് സംസാരിക്കുന്നു. കണ്ടക്ടർ പുറത്തേക്കും അകത്തേക്കും നോക്കുന്നു..
ഡ്രൈവർ ഗിയർ മാറ്റി മുന്നോട്ട്..
മറ്റു വാഹനങ്ങളുടെ ഹോൺ ശബ്ദങ്ങൾ.
വാഹനത്തിന്റെ ജനലിനോട് ചേർന്നിരിക്കുന്ന നായകന്റെ അലക്ഷ്യമായ, എണ്ണമയമില്ലാത്ത മുടി കാറ്റിൽ പാറിപ്പറക്കുന്നുണ്ട്. ഉറങ്ങുകയാണ്‌. മുഖം അവ്യക്തമാവുന്നു.

സീൻ 3
(ഫ്ലാഷ്ബാക്ക്)
A ഒരു സ്ത്രീയുടെ പേടി നിറഞ്ഞ കണ്ണുകൾ.
B വായ് പൊത്തിപ്പിടിച്ചിരിക്കുന്ന ഒരു പുരുഷന്റെ കൈ
C സ്ത്രീ കുതറുന്നു (മുഖം വ്യക്തമല്ല).
D നായകന്റെ വലിഞ്ഞു മുറുകിയ മുഖം.
C അടച്ച കൺപോളയിൽ വേഗത്തിൽ സഞ്ചരിക്കുന്ന കൃഷ്ണമണികൾ (ക്ലോസ്സപ്പ്).
D മുറിക്കുള്ളിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്ന കാലുകൾ.
E ഇരുട്ട്.

സീൻ 4
അയാൾ ഉണർന്നു ചുറ്റും നോക്കുന്നു. ചെറുതായി വിയർത്തിട്ടുണ്ട്. ബസ്സിന്റെ മണിയടി ഡബിൾ ബെൽ ശബ്ദം. മുഖത്തെ വിയർപ്പ് ഷർട്ടിന്റെ കൈ കൊണ്ട് തുടച്ച്, അയാൾ പുറത്തേക്ക് നോക്കിയിരിക്കുന്നു.

സീൻ 5
ഉച്ച സമയം.
വന്നു നിൽക്കുന്ന ബസ്സിന്റെ വീലുകൾ. ബസ് സ്റ്റേഷൻ.
അയാൾ ബസ്സിറങ്ങി നടക്കുന്നു. ചിലരോട് എന്തോ ചോദിക്കുന്നു. വഴി ചോദിക്കുകയാണെന്ന് വ്യക്തം. ആദ്യത്തെ ആൾ അറിയില്ല എന്ന മട്ടിൽ തലയാട്ടുന്നു. അയാൾ വീണ്ടും നടക്കുന്നു. കാലുകളുടെ ക്ലോസ്സപ്പ്. പൊടി പിടിച്ച ചെരുപ്പുകൾ, വരണ്ട കാലുകൾ.

സീൻ 6
അയാൾ ഒരു ചെറിയ ഹോട്ടലിലേക്ക് കയറി പോകുന്നു.
ചോറ്‌ കഴിക്കുന്നു..
പ്ലേറ്റിലെ ചോറിലേക്ക് നോക്കിയിരിക്കുന്നു..
വിശപ്പില്ലാത്തതു പോലെ..
കഴിക്കുന്നത് മതിയാക്കി എഴുന്നേല്ക്കുന്നു. പാത്രത്തിൽ ചോറ്‌ ബാക്കിയുണ്ട്.

സീൻ 7
ഹോട്ടലിൽ നിന്നും പുറത്തിറങ്ങി നടക്കുന്നു.
വിയർപ്പ് തുടയ്ക്കുന്നു.
അയാൾ വേരൊരാളുടെ അടുത്ത് നില്ക്കുന്നു.
തറയിൽ വീണു കിടക്കുന്ന നിഴലുകൾ മാത്രം കാണാം.
നിഴലുകളുടെ സംസാരം.
ഒരു നിഴൽ എവിടേക്കോ ചൂണ്ടിക്കാണിക്കുന്നു.
വീണ്ടും അയാളുടെ കാലുകൾ..
അയാൾ ദൂരേക്ക് നടന്നു പോകുന്നു.

സീൻ 8
വെയിൽ താഴ്ന്നിരിക്കുന്നു. വൈകുന്നേരം.
ഇപ്പോൾ അയാൾ ടാറിടാത്ത ഒരു വഴിയിൽക്കൂടി നടക്കുകയാണ്‌. കുട്ടികൾ സൈക്കിൾ ടയർ ഉരുട്ടി പോകുന്നു. പെൺകുട്ടികൾ മൈലാഞ്ചി ഇട്ട കൈകൾ പരസ്പരം കാണിച്ച് എന്തോ പറഞ്ഞു പോകുന്നു. അവരുടെ സംസാരം അവ്യക്തമാണ്‌.
അയാൾ ചുറ്റും നോക്കി നടക്കുകയാണ്‌. വീട് അന്വേഷിക്കുകയാണെന്ന് വ്യക്തം. അയാൾ എതിരെ വരുന്ന ഒരു വൃദ്ധനോട് വഴി ചോദിക്കുന്നു.. വൃദ്ധൻ കുറച്ച് ദൂരേക്ക് കൈകൾ കൊണ്ട് ആംഗ്യം കാണിക്കുന്നു. സംസാരം വ്യക്തമല്ല.
അയാൾ വൃദ്ധനോട് നന്ദി പറഞ്ഞു നടക്കുന്നു.

സീൻ 9
ഒരു ഓടിട്ട, ചെറിയ വീട്. തടി കൊണ്ടുള്ള ഗേറ്റ്. കമ്പുകൾ കൊണ്ട് വേലി പോലെ കാണാം. അയാൾ അങ്ങോട്ടുതന്നെ നോക്കി കുറച്ച് നേരം നില്ക്കുന്നു.

സീൻ 10
അയാളുടെ POV. ഗേറ്റ് തുറന്ന് മുന്നിലേക്ക് കാലുകൾ. ചുറ്റിലും നോക്കിക്കാണുന്നു. പടിയിൽ ഒരു വയസ്സായ സ്ത്രീ ഇരിപ്പുണ്ട്. അവരുടെ തിമിരം നിറഞ്ഞ കണ്ണുകൾ. അവർ കണ്ണുകൾ ഇറുക്കിപ്പിടിച്ച് ആരാണ്‌ വന്നതെന്ന് നോക്കുന്നു.
അയാൾ ഒന്നും സംസാരിക്കാതെ ഇരുട്ട് നിറഞ്ഞ വീടിന്റെ ഉള്ളിലേക്ക് തന്നെ നോക്കി നില്ക്കുന്നു. അൽപം തല കുനിച്ച് ഉള്ളിലേക്ക് സൂക്ഷിച്ച് നോക്കുന്നു.
വൃദ്ധ: ആരാ അത്?.
വൃദ്ധയുടെ കണ്ണുകൾ ചുറ്റും തിരയുന്നു. അവർ വീണ്ടും
‘ആരാ അത്’ എന്നു ചോദിക്കുന്നു.
അകത്തേക്ക് തല തിരിച്ച്.
വൃദ്ധ: സുജേ...(നീട്ടി വിളിക്കുന്നു)..ദാ ആരോ വന്നിരിക്കുന്നു..‘
ശേഷം നിസ്സംഗതയോടെ മുന്നിലേക്ക് നോക്കിയിരിക്കുന്നു. അവർക്ക് കാഴ്ച്ച കുറവാണ്‌.

അയാൾ ഇപ്പോഴും വീട്ടിനുള്ളിലേക്ക് ഇരുട്ടിലേക്ക് തന്നെ നോക്കി നിൽക്കുകയാണ്‌.

ഇരുട്ടിനുള്ളിൽ നിന്നും ഒരു സ്ത്രീ പുറത്ത് വരുന്നു.
വിയർത്ത മുഖം. തോളിലിട്ട തോർത്ത് കൊണ്ട് മുഖവും കഴുത്തും തുടയ്ക്കുന്നുണ്ട്. അകത്ത് ഏതോ വീട്ടുപണിയിൽ തിരക്കിലായിരുന്നു എന്നു വ്യക്തമാണ്‌.

ആ സ്ത്രീ അയാളോട് ചോദിക്കുന്നു (അധികം ശ്രദ്ധിക്കാത്ത മട്ടിൽ),
സ്ത്രീ: ആരാ?..എന്താ?
അയാൾ പകച്ച് ആ സ്ത്രീയെ തന്നെ നോക്കി നില്ക്കുന്നു.
സ്ത്രീ: നിങ്ങളാരാ?..എന്താ ?
അയാൾ മുഖം കുനിച്ച് നില്ക്കുന്നു..
അയാൾ: ഞാൻ..എനിക്ക്..ഞാനാണ്‌.
അയാൾ മുഖമുയർത്തി സ്ത്രീയെ നോക്കുന്നു.
സ്ത്രീ കുറച്ചു കൂടി അടുത്തേക്ക് വന്ന് അയാളുടെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കുന്നു.
പെട്ടെന്ന് വായ് പൊത്തി പിന്നിലേക്ക് മാറുന്നു.
അയാൾ: ഞാൻ..നിങ്ങളെ..ഒന്നു കാണാനാണ്‌..
സ്ത്രീ ഉച്ചത്തിൽ കരയാൻ തുടങ്ങുന്നു. അവർ ഇരു കൈകളും കൂട്ടി സ്വന്തം തലയിൽ അടിക്കുന്നു..
അയാൾ അതു കണ്ട് പകച്ചു നില്ക്കുന്നു.
സ്ത്രീ (ഉച്ചത്തിൽ..കരച്ചിലിന്റെ വക്കോളം): നിങ്ങളെന്തിനാ ഇവിടെ വന്നത്?..മതിയായില്ലെ?..എന്റെ ജീവിതം നശിപ്പിച്ചിട്ട്..എല്ലാം തകർത്ത്...
അവർ കരയുന്നു..
സ്ത്രീ: (വളരെ ദേഷ്യത്തിൽ..അലർച്ച പോലെ)..പൊക്കോണം..ഇപ്പോ ഇവിടന്ന് പൊക്കോണം..
അയാൾ: എനിക്ക്..ഒരു തെറ്റ് പറ്റിപ്പോയി..ഞാൻ നിങ്ങൾക്ക് എന്തു വേണേലും..
അവർ മുഖമുയർത്തി അയാളുടെ കണ്ണിൽ തന്നെ നോക്കുന്നു
സ്ത്രീ (ദേഷ്യത്തിൽ ഉച്ചത്തിൽ): നിങ്ങളിനി എന്തു ചെയ്യാനാണ്‌?..ഇനി എന്താണ്‌ നിങ്ങൾക്ക് ചെയ്യാൻ പറ്റുന്നത്?..(കരഞ്ഞു കൊണ്ട്) അന്നു ഞാൻ ചാവാത്തത് ദേ ഈ ഇരിക്കുന്ന എന്റെ അമ്മേ ഓർത്താ..
അവർ മുഖം പൊത്തി കരയുന്നു.

വൃദ്ധ പകച്ച് ചുറ്റും നോക്കുന്നു.
അയാൾ മുഖം കുനിച്ച് നില്ക്കുന്നു.
അയാൾ: ..ഇത്..നിങ്ങൾക്ക്..എന്തെങ്കിലും..സഹായം..
അയാൾ പോക്കറ്റിൽ നിന്നും കുറച്ച് കാശെടുക്കുന്നു.
അയാൾ:..ഞാൻ ജയിലിൽ..പണിചെയ്ത്.. ഉണ്ടാക്കിയതാണ്‌..നിങ്ങൾക്ക്..
സ്ത്രീ: (അവർക്ക് കോപവും കരച്ചിലും)..‘കാശും കൊണ്ട് വന്നിരിക്കയാണ്‌ നിങ്ങള്‌?..എന്തിന്‌?..നിങ്ങടെ..ഈ കാശ് കൊണ്ട് എല്ലാം തിരികെ മേടിക്കാൻ പറ്റുവോ?..നിങ്ങള്‌ കാരണം..എന്റെ അച്ഛൻ പോയി..ഇക്കാലം മുഴുക്കേയും ഞാൻ..എല്ലാം സഹിച്ച്..
നിങ്ങൾ ഒരു നിമിഷം പോലും ഇവിടെ നിക്കരുത്..ഇപ്പൊ പൊയ്ക്കോണം..ഇറങ്ങി പോ..ഇവിടെ ആരും വരണ്ട..

സ്ത്രീ വീണ്ടും കരയുന്നു..(ഇപ്പോൾ തളർന്ന ശബ്ദത്തിലാണ്‌..അവർ വല്ലാതെ തളർന്നിരിക്കുന്നു)..
സ്ത്രീ കൈ കൂപ്പിപ്പിടിച്ച്..
സ്ത്രീ: ‘നിങ്ങള്‌ പോ..എനിക്കാരേം കാണണ്ട..ആരേം കാണണ്ട..’
സ്ത്രീ മുഖം പൊത്തുന്നു.
അയാൾ വല്ലാണ്ടാവുന്നു. കൈക്കുള്ളിലിരുന്ന് കറൻസി നോട്ടുകൾ മുറുകുന്നു.
സ്ത്രീ പതിയെ നടന്നു ചെന്ന് പടിക്കലിൽ അമ്മയുടെ അടുത്ത് ഇരുന്ന് തോളിൽ ചാരി കരയുന്നു.
വൃദ്ധ ആശ്വസിപ്പിക്കാനെന്ന മട്ടിൽ തലയിൽ തലോടുന്നു.

അയാൾ കുറച്ച് നേരം അവർ രണ്ടു പേരേയും നോക്കി നില്ക്കുന്നു.
എന്നിട്ട് തിരിഞ്ഞു നടക്കുന്നു..ഗേറ്റ് കടന്ന് അയാൾ നടന്നു പോകുന്നു.
പോകുന്നതിനിടയിൽ അയാളുടെ കൈയിൽനിന്നും കറൻസി നോട്ടുകൾ താഴേക്കൂർന്ന് പോകുന്നു.

നോട്ടുകൾ കാറ്റിൽ അവിടവിടെയായി ചിതറിപ്പോകുന്നു.
കാഴ്ച്ച പിന്നിൽ നിന്നും.
നടന്നകന്നു പോകുന്ന കാലുകൾ..

സീൻ 11
കരഞ്ഞു കൊണ്ടിരിക്കുന്ന സ്ത്രീയും. അവരെ സമാധാനിപ്പിക്കുന്ന വൃദ്ധയും.
A വൃദ്ധയുടെ തിമിരം ബാധിച്ച കണ്ണുകൾ. നിറഞ്ഞു വരുന്നു
B സ്ത്രീ ഇപ്പോഴും മടിയിൽ തല ചായ്ച്ച് തന്നെ കിടക്കുന്നു.

ക്യാമറ അവരേയും കടന്ന് വീട്ടിനുള്ളിലേക്ക് സൂം ചെയ്യുന്നു. വാതില്പ്പടിയിലേക്ക്.
ഒരു കുട്ടിയുടെ കാലുകൾ.
ക്യാമറ മുകളിലേക്ക്.
പെറ്റിക്കോട്ടിട്ട ഒരു ചെറിയ പെൺകുട്ടി.
A ഉറക്കത്തിൽ നിന്നും എഴുന്നേറ്റപോലെ കണ്ണു തിരുമ്മുന്നു.
B പടികൾ ഇറങ്ങുന്ന പെൺകുട്ടിയുടെ കാലുകൾ.
C അമ്മയുടെ അടുത്ത് വന്നു അമ്മയെ നോക്കുന്നു.

സീൻ 12
(അമ്മ കരയുന്നത് കണ്ട്) കുട്ടി: ‘അമ്മയെന്തിനാ കരയുന്നെ?’ (അമ്മയുടെ തലയിൽ സമാധാനിപ്പിക്കാനെന്ന വണ്ണം തലോടുന്നു).
സ്ത്രീ (പകച്ച കണ്ണുകളോടെ) അയാൾ പോയ വഴിയെ നോക്കുന്നു.
(കുട്ടിയെ ചേർത്തു പിടിച്ച്, മുഖം മറച്ചു കൊണ്ട്)
‘ഒന്നുമില്ല മോളേ..ഒന്നുമില്ല..’ എന്നു പറഞ്ഞു വീണ്ടും അടക്കി കരയുന്നു.

ചിത്രം അവ്യക്തമാവുന്നു.

credits

Post a Comment