Please use Firefox Browser for a good reading experience

Thursday 10 October 2019

കുറ്റവും ശിക്ഷയും


ഗുരു നിർമ്മലചിത്തനായിരുന്നു.
വാക്ക് കൊണ്ടു പോലും ആരേയും നോവിപ്പിക്കാത്തവൻ.
ഒരു ദിവസം.
ഗുരുവും ശിഷ്യനും നദീതീരത്തിലൂടെ നടക്കുകയായിരുന്നു.
ഒരുപാട് നാളായി ചോദിക്കണമെന്ന് കരുതിയ ചോദ്യം ശിഷ്യൻ ചോദിച്ചു,
‘ഗുരോ, ഗുരു എന്നെങ്കിലും ഏതെങ്കിലും കുറ്റം ചെയ്തിട്ടുണ്ടോ?’
ഗുരു ശാന്തമായി മറുപടി പറഞ്ഞു.
‘ഉണ്ടല്ലോ’
‘എന്നിട്ടതിനു ശിക്ഷ കിട്ടിയോ?’
‘കിട്ടിയല്ലോ’
ശിഷ്യനു ആകാംക്ഷയായി.
‘എന്തു ശിക്ഷ?’
‘ഏതെങ്കിലും കുറ്റം ചെയ്തിട്ടുണ്ടോ എന്ന ചോദ്യം കേൾക്കേണ്ടി വരുന്നത് ഒരു ശിക്ഷയാണ്‌’
‘ഗുരു ചെയ്ത കുറ്റമെന്തായിരുന്നു?’
‘എന്റെ ഗുരുവിനോടും ഞാൻ ഇതേ ചോദ്യം ചോദിച്ചിരുന്നു’
ഗുരു ശാന്തനായി തീരത്ത് കൂടി നടന്നു.
പിന്നാലെ ശിഷ്യനും.

Post a Comment

Wednesday 9 October 2019

മുറിക്കകത്തെ തേനീച്ച


എങ്ങനെയോ മുറിക്കകത്ത് ചെന്നു പെട്ട തേനീച്ച പറന്നു കൊണ്ടേയിരുന്നു. മുറിയിൽ അവിടെയുമിവിടേയും പൂക്കൾ കണ്ടു ചെന്ന തേനീച്ച നിരാശപ്പെട്ടു. എല്ലാം പ്ലാസ്റ്റിക് പൂക്കൾ!. പെട്ടെന്ന് മുറിയിൽ ഒരു പൂവ് പ്രത്യക്ഷമായി. തേനീച്ച പ്രതീക്ഷയോടെ, കൊതിയോടെ, ആകാംക്ഷയോടെ പൂവിന്റെ അടുത്തേക്ക് പറന്നു.
ഹോ! ഒരു യഥാർത്ഥ പൂവ്!
ആഹ്ളാദത്തോടെ അതു പൂവിന്റെ ഇതളിലിരുന്നു.
പൂവിന്റെ ഉള്ളിലേക്ക് പതിയെ..
പെട്ടെന്നാണ്‌ തേനീച്ചയുടെ പുറത്ത് ഒരു പ്ലാസ്റ്റിക് കൈ വന്നു പതിച്ചത്.
‘കണ്ടാ, ഞാൻ പറഞ്ഞില്ലെ? അതിനെ പിടിച്ചു തരാമെന്ന്?!’
തേനീച്ച കേട്ടു,
അവ്യക്തമാകുന്ന മനുഷ്യശബ്ദങ്ങൾ..
അവ്യക്തമാകുന്ന കൈയ്യടി ശബ്ദങ്ങൾ..

Post a Comment

കവിതയും ഗവിതയും


കവിതയ്ക്ക് ഗവിതയോട് നല്ല ദേഷ്യം തോന്നി.
കൂടുതൽ പേരും ഇപ്പോൾ എഴുതുന്നത് ഗവിതയാണ്‌.
ഗവിത എഴുതുന്നവർക്കാണ്‌ പേരും പെരുമയും.
കവിതയ്ക്ക് അസൂയയും കോപവും സഹിക്കാൻ കഴിയുന്നില്ല.
അതു കൊണ്ടാണ്‌ ഗവിതയെ കണ്ടുമുട്ടിയപ്പോൾ കണക്കിനു വഴക്ക് പറഞ്ഞത്. അതും നല്ല ഗദ്യത്തിൽ തന്നെ. ദേഷ്യം മുഴുക്കെയും പറഞ്ഞു തീർത്തു.
ഗവിതയ്ക്ക് സങ്കടം സഹിക്കാനായില്ല. ഗവിത കരയാൻ തുടങ്ങി.
കരച്ചിലോടു കരച്ചിൽ..
ഏങ്ങിയേങ്ങിയുള്ള കരച്ചിൽ..
അപ്പോഴാണ്‌ കവിത ശ്രദ്ധിച്ചത്,
കരച്ചിലിന്റെ താളം..
ഒരേ താളത്തിൽ..വൃത്തനിബിദ്ധമായ കവിത പോലെ..

Post a Comment

യഥാർത്ഥ കുറ്റവാളി


ഇന്നലെയാണയാളെ ജയിലിൽ നിന്നും വിട്ടയച്ചത്. വർഷങ്ങളോളം അതായിരുന്നു അയാളുടെ വാസസ്ഥലം. നിരപരാധിത്വം തെളിഞ്ഞത് കൊണ്ട് വിട്ടയച്ചതാണ്‌. യഥാർത്ഥ കുറ്റവാളിയെ പിടികൂടിയത് ഈയിടെയാണ്‌. ശരിയായ തെളിവുകളുടെ ആധാരത്തിൽ തന്നെ.

ജയിൽ നിന്നും ഇറങ്ങിയ അയാൾ താൻ മുൻപ് താമസിച്ചിരുന്നിടത്തേക്ക് പോയി. അവിടെ തന്റെ വീട്ടിൽ ഇപ്പോൾ മറ്റാരോ താമസമാക്കിയിരിക്കുന്നു.
ഭാര്യ?
കുഞ്ഞ്?
അവർ വീടും പറമ്പും വിറ്റ് എങ്ങോട്ടോ പോയിരിക്കുന്നു. ആർക്കും അയാളെ കാണണ്ടായിരുന്നു. ഭീകരമായ കൃത്യം ചെയ്ത അയാളെ ആർക്കും ആവശ്യമായിരുന്നില്ല. ക്ഷീണവും പ്രായവും കാരണം അയാളിപ്പോൾ ജോലി ചെയ്യാൻ കൂടി വയ്യാത്ത അവസ്ഥയിലായിരിക്കുന്നു.

ഇനി എവിടെക്കാണ്‌..?
ഇനി എങ്ങനെയാണ്‌..?
തല ചായ്ക്കാൻ ഒരിടം?
ഭക്ഷണം?
ജയിലിൽ സുരക്ഷിതത്വമുണ്ടായിരുന്നു. പോലീസുകാരുടെ കാവൽ..
സമയത്തിനു രുചിയുള്ള ഭഷണമുണ്ടായിരുന്നു..ചപ്പാത്തി..കോഴിക്കറി..
ചെയ്യുന്ന ജോലിക്ക് തുച്ഛമെങ്കിലും കൃത്യമായി വേതനം ലഭിക്കുമായിരുന്നു..
ഇനി?.
ചിന്തകളുടെ കെട്ടഴിച്ചു കഴിഞ്ഞപ്പോൾ അയാൾ ഒരു പാറക്കല്ലെടുത്ത് ബസ്സിനു നേർക്കെറിഞ്ഞു.
അങ്ങനെ, ആ നിമിഷമാണയാൾ യഥാർത്ഥ കുറ്റവാളി ആയത്..



Post a Comment

അന്നദാനം


‘അന്നദാനം കൃത്യം പന്ത്രണ്ടിനു തന്നെ ആരംഭിക്കുന്നതാണ്‌!!’
കവലയിലെ അമ്മൻ കോവിലിലെ ഉത്സവത്തിന്റെ അവസാനദിവസം ഈ അനൗൺസ്മെന്റ് ഉച്ചത്തിൽ അവിടെങ്ങും മുഴങ്ങി.
വിശന്നു വന്ന ഒരു യാചകനും അതു കേട്ടു. പാലത്തിനു താഴെയുള്ള ചായ്പ്പിൽ തങ്ങുന്ന തന്റെ കൂടപ്പിറപ്പുകളേയും, ചങ്ങാതികളേയും അറിയിക്കണം. വയ്യാത്ത കാലും വെച്ച്, ഏന്തി വലിഞ്ഞ്, വടിയും കുത്തി അയാൾ വേഗത്തിൽ നടന്നകന്നു.

എല്ലാവരേയും കൂട്ടി തിരികെ എത്തിയപ്പോൾ അയാൾ കണ്ടു,
എച്ചിലിലകൾ വഴിവക്കിൽ കൂട്ടിയിട്ടിരിക്കുന്നത്..
പട്ടുസാരി ചുറ്റിയവരും, അരക്കെട്ടിൽ മേദസ്സ് നിറഞ്ഞവരും, ബൈക്കിൽ അതു വഴി വന്ന വിദ്യാർത്ഥികളും കൈ കഴുകി തുടയ്ക്കുന്നത്..
ഭക്ഷണം കഴിച്ചവർ ബൈക്കിലും കാറിലുമായി പിരിഞ്ഞു പോയി തുടങ്ങി. ഭാരവാഹികളുടെ മുഖത്തും സന്തോഷം. ഭക്തർ വന്ന് അന്നദാനം വൻവിജയമാക്കിയിരിക്കുന്നു!.
വയറമർത്തി പിടിച്ച യാചകകൂട്ടം എച്ചിലിലകളിലേക്ക് നോക്കി നിന്നു..
പതിവ് പോലെ..

Post a Comment

കാവൽനായ


മുൻപ്രവാസിയും, വിഭാര്യനുമായ അയാളുടെ താമസം ഒറ്റയ്ക്കാണ്‌. വർഷങ്ങൾ അധ്വാനിച്ച് സ്വരൂപിച്ച പണം കൊണ്ടുണ്ടാക്കിയ വലിയ മാളികയിൽ താമസിക്കുന്ന അയാൾക്ക് കൂട്ട് ടാർസൻ എന്ന നായയാണ്‌. ടാർസനെ കെട്ടിയിട്ടാണ്‌ വളർത്തുന്നത്. അയാൾ താൻ കഴിക്കുന്നതിന്റെ ബാക്കിയാണ്‌ അവനു കൊടുത്തിരുന്നത്. ഇടയ്ക്കിടെ അയാളവനെ നടക്കാൻ കൊണ്ടു പോകും. അപ്പോഴും അവന്റെ കഴുത്തിലെ ബെൽറ്റിൽ നിന്നും നീണ്ടു കിടക്കുന്ന ചരടിൽ അയാൾ മുറുക്കെ പിടിച്ചിട്ടുണ്ടാവും. അങ്ങോട്ടുമിങ്ങോട്ടും അവനപ്പോഴും ഇഷ്ടം പോലെ സഞ്ചരിക്കാനാവില്ല. രാത്രി കാവൽ ടാർസനെ ഏൽപ്പിച്ചിട്ട് അയാൾ സുഖമായി ഉറങ്ങും. ഇതാണ്‌ പതിവ്. കള്ളന്മാർ വന്നാൽ ടാർസൻ കുരച്ചുണർത്തുമെന്നയാൾക്ക് ഉറപ്പാണ്‌. മുൻപ് ചില രാത്രികളിൽ ശബ്ദങ്ങൾ കേട്ട് അയാൾ ഉണരുമായിരുന്നു. അപ്പോഴയാൾ ടാർസൻ കുരയ്ക്കുന്നത് കേട്ട് പുറത്തേക്ക് ജനാലവിരി മാറ്റി നോക്കും. ആരോ തന്റെ പറമ്പിൽ കയറുന്നുണ്ട്!. ഉണങ്ങിയ ഇലകൾ ഞെരിഞ്ഞമരുന്ന ശബ്ദം കേൾക്കുന്നതായി തോന്നിയോ?. അയാൾ ജനാല തുറന്ന് ടോർച്ചടിച്ച് നോക്കും. എന്നാൽ ഈയിടെയായി ടാർസൻ കുരയ്ക്കുന്നത് നിർത്തിയിരിക്കുന്നു. ഇപ്പോഴെല്ലാം സുരക്ഷിതമാണ്‌. അയാൾ സ്വസ്ഥതയോടെ, സമാധാനത്തോടെയാണിപ്പോൾ ഉറങ്ങുന്നത്.

ഒരു രാത്രി വെള്ളം കുടിക്കാൻ എഴുന്നേറ്റ അയാൾ പുറത്ത് ചില ശബ്ദങ്ങൾ കേട്ടു. ആരോ പറമ്പിലുണ്ട്!. ഉറപ്പ്!. എന്നിട്ട് ടാർസനെന്തേ..?. അയാൾ ടോർച്ചുമായി പുറത്തിറങ്ങി. ടാർസനെ കെട്ടിയിട്ടിരുന്നിടത്ത് ചെന്നു നോക്കി. അവിടെ ടാർസൻ ഉണ്ടായിരുന്നില്ല!. കയർ മാത്രം!. ടാർസനെ ആരോ അഴിച്ചു വിട്ടിരിക്കുന്നു!. തനിയെ അവനു അതിൽ നിന്നും തലയൂരാനാവില്ല. താൻ അത്രയ്ക്കും നന്നായിട്ടാണ്‌ കെട്ടിയത്. അയാൾ ടോർച്ച് തെളിച്ച് വീടിനു ചുറ്റും പരിശോധിക്കാൻ തീരുമാനിച്ചു. നടന്ന് നടന്ന് ചെല്ലുമ്പോൾ കണ്ടു, മുഖംമൂടി ധരിച്ചൊരാൾ മതിൽക്കെട്ടിനുള്ളിൽ മരത്തിനടുത്തായി നില്ക്കുന്നത്!. കണ്ണുകൾ മാത്രം കാണാം. അയാൾ ഞെട്ടലോടെ നിന്നു. എന്നാൽ അതിലും ഞെട്ടലുണ്ടായത് അയാളുടെ അടുത്തായി ടാർസൻ നില്ക്കുന്നത് കണ്ടപ്പോഴാണ്‌! ടാർസൻ എന്തോ കഴിക്കുന്നുണ്ട്. മുഖംമൂടിധാരി ഇട്ടു കൊടുത്ത ഇറച്ചിക്കഷ്ണങ്ങൾ!.. ടാർസൻ നിർത്താതെ വാലാട്ടിക്കൊണ്ടിരിക്കുന്നു!.
‘ടാർസൻ!..കം!!’ അയാൾ ഉറക്കെ വിളിച്ചു.
ടാർസൻ അതു ശ്രദ്ധിച്ചതേയില്ല. ശ്രദ്ധ മുഴുക്കെയും ഇറച്ചിക്കഷ്ണങ്ങളിലാണ്‌. അയാൾ വീണ്ടും വീണ്ടും വിളിച്ചു. ടാർസൻ അയാളുടെ നേർക്ക് നോക്കിയത് പോലുമില്ല. മുഖമൂടിധാരി കുനിഞ്ഞു നിന്നു ടാർസന്റെ പുറത്ത് തലോടുന്നതയാൾ കണ്ടു. ടാർസന്റെ മുഖത്തും, ചെവിയിലും, മുതുകിലും..
ഇറച്ചിത്തുണ്ടുകൾ കഴിച്ചു കഴിഞ്ഞ് ടാർസൻ മുഖമൂടിധാരിയുടെ കാലിൽ നാവ് നീട്ടി നക്കാനും മുഖമുരസാനും തുടങ്ങി. ഇതൊക്കെയും വീട്ടുടമസ്ഥൻ ഞെട്ടലോടെ നോക്കി നിന്നു. അയാൾ കൈവശമിരുന്ന ടോർച്ച് ടാർസന്റെ നേർക്ക് തെളിച്ചു. മുഖമൂടിധാരി പെട്ടെന്നയാളുടെ നേർക്ക് തിരിഞ്ഞ് ഉറക്കെ പറഞ്ഞു,
‘ടാർസൻ!! ഗോ!! ക്യാച്ച്!!’
തന്റെ അതേ നിർദ്ദേശങ്ങൾ!
ടോർച്ചിന്റെ വെളിച്ചത്തിലയാൾ കണ്ടു, ടാർസൻ തന്റെ നേർക്ക് കുതിക്കുന്നത്!.
തിരിഞ്ഞോടുന്നതിനിടയിൽ അയാളറിഞ്ഞു, തന്റെ കാൽവണ്ണയിൽ ടാർസന്റെ കൂർത്തപല്ലുകൾ ആഴ്ന്നിറങ്ങുന്നത്..

Post a Comment