Please use Firefox Browser for a good reading experience

Friday 21 October 2011

ചില ഗവിതകൾ

താമരപൂ

ഹൃദയസരസ്സിലൊരുന്നാളൊരു താമരപ്പൂ വിരിഞ്ഞു.
അതിലൊരു മുഖം തെളിഞ്ഞു.
ഒരുനാളാരോ താമരപ്പൂ പൊട്ടിച്ചു മറഞ്ഞു.
ഇപ്പോഴും, താമരപ്പൂവിന്റെ ഗന്ധമവിടുണ്ടൊന്നൊരു തോന്നൽ.
അതാവാം, താമരപ്പൂ കാണുമ്പോഴെല്ലാം,
ആ മുഖമോർമ്മവരുന്നത്‌.
പക്ഷെ മനസ്സിലാക്കാൻ കഴിയാത്തത്‌..
എന്നാണെന്തിനാണ്‌
താമരപ്പൂക്കളെ വെറുക്കാൻ തുടങ്ങിയതെന്നാണ്‌!

പുൽക്കൊടികൾ

വീശിയടിക്കുന്ന കാറ്റിൽ നടു വളച്ച്‌ വിധേയത്വം കാണിക്കുന്ന പുൽക്കൊടികൾ.
അവ ഹുങ്കാരം നിറഞ്ഞ കാറ്റിൽ പിഴുതെറിയപ്പെടുന്നില്ല,
വന്യത നിറഞ്ഞ മലവെള്ളത്തിലൊഴുകിയകലുന്നുമില്ല.
കാറ്റിനുമൊഴുക്കിനും ആയുസ്സ്‌ നിമിഷങ്ങൾ മാത്രമെന്നവർ മനസ്സിലാക്കിയിട്ടുണ്ടാവും.
കണ്ടില്ലെയിപ്പോഴുമവർ നിവർന്നു നിൽക്കുന്നത്‌?
തമ്മിൽ അവരുടെ കൗശലത്തിന്റെ കഥകൾ പറയുന്നതും?
വിധേയത്വം അഭിനയിക്കാൻ പഠിച്ചവരാണവർ!
അവർ-പ്രകൃതിയിലെ പ്രായം കൂടിയ അഭിനേതാക്കൾ!

പ്രണയത്തിന്റെ വേരുകൾ

പ്രണയത്തിന്റെ വേരുകൾ
ആത്മാവിന്റെയഗാധതയിലെന്നു ചിലർ.
അതല്ല, ഹൃദയധമനികൾക്കിടയിലെന്നു ചിലർ.
വേരുകളെ കണ്ടെന്നും, സ്പർശിച്ചെന്നും, അനുഭവിച്ചറിഞ്ഞെന്നും ചിലർ.

ചിലർ ചിത്രങ്ങൾ വരയ്ക്കുകയും,
കവിതകൾ പാടുകയും ചെയ്തു.
ചിലർ കഥകളെഴുതുകയും,
കണ്ണുകൾ നിറയ്ക്കുകയും ചെയ്തു.

ചിലരുടെ കണ്ടുപിടുത്തം വിചിത്രമായിരുന്നു.
കോർത്തുപിടിച്ച കൈകൾക്കുള്ളിലാണ്‌,
പ്രണയത്തിന്റെ വേരുകളെന്നവർ പറഞ്ഞു.
ആത്മാക്കളെ കൂട്ടി കെട്ടിയത്‌
പ്രണയത്തിന്റെ വേരുകൾ കൊണ്ടെന്ന് മറ്റൊരു കൂട്ടർ.

വേരുകളിൽ നിന്ന് തണ്ടും,
തണ്ടിൽ നിന്ന് ഇലകളും പൂക്കളും
വളരുന്നത്‌ ചിലർ കണ്ടുവത്രെ!

എന്നാൽ,
സത്യമറിയാവുന്നവർ മൗനം കൊണ്ട്‌ വായടച്ചു.
മന്ദസ്മിതം കാണാതിരിക്കാൻ മുഖം കുനിച്ചു.

അവർക്കറിയാമായിരുന്നു,
പ്രണയത്തിനു വേരുകളില്ലെന്ന സത്യം..

Post a Comment

Thursday 20 October 2011

കണ്ണാടിക്കൂടുകളിൽ കുടുങ്ങി പോകുന്നവർ..

വാകമരച്ചോട്ടിൽ നിന്നിരുവശത്തേക്കും നടന്നു പോയവരെത്തിപ്പെട്ടത്‌,
കാലത്തിന്റെ കണ്ണാടിക്കൂടുകൾക്കുള്ളിലാണ്‌.
പുറത്തേക്കുള്ള വാതിലുകൾ ഉള്ളിലുള്ളവർക്കദൃശ്യമാണ്‌.

മുകളിലേക്കുള്ള പടികളവർ കണ്ടു കാണും.
കയറുമ്പോൾ, കയറി പോന്നവയടർന്നു വീഴുന്നതവർ കാണുകയില്ല.
ഉയരങ്ങളിൽ ചെന്ന് പകച്ചു നിൽക്കുമ്പോൾ,
ചിലപ്പോൾ കണ്ണാടിച്ചില്ലുകളിലൂടെയവർ പരസ്പരം കാണും.
അന്യോന്യമുറക്കെ പേർ ചൊല്ലി വിളിക്കും.
എന്നാൽ,
ശബ്ദങ്ങൾ ചില്ലുകളിൽ തട്ടിയുടഞ്ഞ്‌ വീഴുന്ന ശബ്ദം മാത്രമാവുമവർ കേൾക്കുക..
മറ്റൊരു ശബ്ദവും കേൾക്കാൻ കഴിയാതെയവർ വാകമരച്ചോട്ടിലേക്ക്‌ തിരിച്ചു വരാനാഗ്രഹിക്കും..
ആ വാകമരം വർഷങ്ങൾക്ക്‌ മുൻപ്‌ മുറിച്ച്‌ മാറ്റപ്പെട്ടതറിയാതെ..

24,321

Post a Comment

കവിതകൾ പറഞ്ഞത്‌

ചിറക്‌ മുളച്ച കവിതകൾ,
കടലാസ്‌ കുപ്പായമൂരി പറന്നുയർന്നപ്പോൾ..
മഷിത്തുള്ളികൾ കുടഞ്ഞെറിഞ്ഞ്‌,
അക്ഷരങ്ങളന്തരീക്ഷത്തിലുയർന്നു പൊങ്ങിയപ്പോൾ..
കവിതയുടെ ശബ്ദമവിടെ മറ്റൊലി കൊണ്ടു.

'കവേ! കവിതകൾക്കും സ്വാതന്ത്ര്യം!
ഞങ്ങൾ പറന്ന്, കടൽ കടന്ന്,
കാതുകൾ തേടി പോകുന്നു!
നിന്റെ മഷിത്തുളികൾക്കായ്‌
ഞങ്ങളുടെ പിൻഗാമികൾ കാത്തിരിക്കുന്നു!
അവയേയും സ്വതന്ത്രരാക്കുക!
നിന്റെ ചിന്തകളെ നീ സ്വതന്ത്രമാക്കിയതു പോലെ..'

Post a Comment

Saturday 8 October 2011

അങ്ങനെ സംഭവിച്ചിട്ടുണ്ടാവാം..


ഇന്നലെ നീ കണ്ട സുന്ദരപുഷ്പം.
അതിന്നെവിടെ?
അത്‌ വിസ്മൃതിയിലാണ്ട്‌ പോയിരിക്കുന്നു.
ഇന്നലെയതവിടെയുണ്ടായിരുന്നു.
എത്ര സുന്ദരമെന്നു നീ പറഞ്ഞിട്ടുണ്ടാവാം..
അത്‌ നിന്നെ നോക്കിയഭിമാനത്തോടെ പുഞ്ചിരിച്ചിട്ടുണ്ടാവാം.
സമീപത്തേക്ക്‌ വന്ന വണ്ടുകളും, ചിത്രശലഭങ്ങളും  തന്നെ പ്രേമത്തോടു കൂടി,
നോക്കുന്നത്‌ കണ്ടാനന്ദിച്ചിട്ടുണ്ടാവാം.

ദിവസങ്ങൾക്ക്‌ ശേഷം,
ഇതളുകൾ വാടുമ്പോൾ, ദുഃഖിച്ചിട്ടുണ്ടാവാം.
കൊഴിയുന്നതിനു മുൻപ്‌ തല കുനിച്ചിട്ടുണ്ടാവാം.
താഴെ തളർന്ന് വീഴുമ്പോൾ, ഉൾക്കണ്ണുകൾ അടഞ്ഞു പോയിട്ടുണ്ടാവാം.
ശേഷമൊരു ചെറിയ കാറ്റ്‌ വന്നതിന്റെ ഇതളുകളെ അടർത്തി മാറ്റിയിട്ടുണ്ടാവാം.
ഒരു ചെറിയ മഴയിൽ എവിടേക്കോ ഒഴുകി പോയിട്ടുണ്ടാവാം.
അതു ആരുടെയോക്കെയോ വിസ്മൃതിയിലേക്കൊഴുകി പോയിട്ടുണ്ടാവാം.
അതിനെ ആസ്വദിച്ച ചിത്രശലഭങ്ങളും, വണ്ടുകളും വീണ്ടുമതേവഴി വന്നിട്ടുണ്ടാവാം..
ആ പൂവിനെ ഓർക്കുകയോ, ഓർക്കാതിരിക്കുകയോ ചെയ്തിട്ടുണ്ടാവാം.
ശേഷം, മറ്റൊരു പൂവിനെ തിരഞ്ഞു പോയിട്ടുണ്ടാവാം.
എവിടെയോ മറ്റൊരു പുഷ്പം അവരെ കാത്ത്‌ വിടർന്നിരുപ്പുണ്ടാവാം..

Post a Comment

Sunday 2 October 2011

എവിടെ ബാപ്പു?


തുളഞ്ഞ നെഞ്ചിൻകൂട്ടിൽ നിന്നൊരു വാക്ക്‌ കൂടി..റാം..
ചുടുനിണമൊഴുകിയ പുതപ്പിനുള്ളിൽ തണുത്തുറങ്ങിയതൊരു ദേഹമല്ല,
ഒരു ദേശമല്ല, ഒരു വികാരം മാത്രം..
സ്നേഹമെന്ന വികാരം..

ജീവിതകനലിലൂടെ നഗ്നപാദനായ്‌ നടക്കുമ്പോഴും,
തണുത്ത സ്വാതന്ത്ര്യപുലരികൾ സ്വപ്നം കണ്ടയാൾ..

മെല്ലിച്ച വിരലാൽ നൂൽ പിരിക്കുമ്പോഴും,
പിരിച്ചു വെച്ച സഹോദര സ്നേഹമഴിയുന്നതു കണ്ട്‌ കണ്ണുനീർ പൊഴിച്ചയാൾ..

വിടവു വീണ ദന്തനിരകൾക്കിടയിലൂടെ ഒഴുകുന്ന പുഞ്ചിരിയുടെ,
സ്നേഹസ്പർശമനുഭവിച്ച ആയിരങ്ങൾ.
അവരുടെ കൈകൾ ചേർത്തു പിടിച്ച്‌,
അവരിരൊരാളായി, അവർക്കിടയിലൂടെ പുതിയ പ്രഭാതം തേടി നടന്നയാൾ..

ഒരു വെടിയുണ്ടയിൽ അവസാനിക്കാത്ത ഓർമ്മകൾക്കു മുന്നിൽ പ്രണാമം.
ആയിരം ബാപ്പുമാർ ഉയരട്ടെ ഇവിടെ വീണ്ടും..
സ്വപ്നങ്ങൾക്ക്‌ നിറം മങ്ങാതിരിക്കാൻ, അവയെ സത്യമാക്കാൻ,
ഒരിക്കൽ കൂടി കൈകോർത്ത്‌ നടക്കാം..
വെടിയുണ്ടകൾക്ക്‌ വിട പറഞ്ഞ്‌ നമുക്ക്‌ ഒന്നിച്ച്‌ നടക്കാം..

പുതിയ ബാപ്പു ഞാനും നീയും ആണെന്ന് സ്വയം പറയാൻ ആത്മാവിനെ സ്ഫുടം ചെയ്യാം..

'ഇനിയൊരു ഗാന്ധിജി ഇതു വഴി വന്നാൽ,
വെടി വെച്ചു വീഴ്ത്തുമോ നമ്മളാരെങ്കിലും?'

ബാക്കി നിൽക്കുന്ന ഈ ചോദ്യത്തിനുത്തരം 'ഇല്ല' എന്നേവരും പറയുമെന്ന് പ്രാർത്ഥിക്കാം..
ജയ്‌ ഹിന്ദ്‌.

Post a Comment

Saturday 1 October 2011

നമ്മൾ


ഉള്ളിന്റെയുള്ളിൽ മൊട്ടിട്ട പ്രേമത്തിൻ
ചെമ്പനീർ നീട്ടി ഞാൻ ചെന്നൊരിക്കൽ..
നെഞ്ചിന്റെയുള്ളിലെ സ്പന്ദനം പോലുമാ-
മാത്രയിൽ നിന്നുവോ നിൻ മൊഴി കേൾക്കുവാൻ?

കാലത്തിൻ കൈയ്യിൽ പിടിച്ചുനാമെന്നോ,
കാതങ്ങളായിരം സഞ്ചരിച്ചു..
ഇരുളും വെളിച്ചവും, ജീവിത പാതയി-
ലിണചേർന്നുറങ്ങുന്ന കാഴ്ച്ച കണ്ടു..

വർഷങ്ങളെത്രയോ താണ്ടി നാം വന്നിതാ,
നിൽക്കുന്നു മുറ്റത്ത്‌ വൃദ്ധരൂപങ്ങളായ്‌..
എന്നിട്ടുമെന്തെ, നിന്നെയെനിക്കിന്നു-
മിന്നലെ കണ്ടപോൽ തോന്നുവാൻ കാരണം?

ജന്മാന്തരങ്ങളായി പ്രേമിച്ചു തീരാത്ത,
കാമുകീകാമുകരാണു നമ്മൾ..
ആയിരം ജന്മങ്ങളൊന്നിച്ചു പോകുവാ-
നാശയുണ്ടിന്നുമീ നെഞ്ചിനുള്ളിൽ..

ജന്മങ്ങളായിരം കഴിഞ്ഞുവെന്നാകിലും,
കൈകോർത്തു വന്നവർ കൈകോർത്ത്‌ പോകും..

23,596

Post a Comment