Please use Firefox Browser for a good reading experience

Tuesday 30 August 2011

ചില ഗവിതകൾ (അതോ കവിതകളോ?)

വിമാനയാത്ര

ഉറുമ്പുകളാവുന്ന വാഹനങ്ങൾ..
തീപ്പെട്ടിക്കൂടുകളാവുന്ന കെട്ടിടങ്ങൾ..
മണൽത്തരികളാവുന്ന മനുഷ്യരും..

ചിറകടിക്കാതെ മുന്നോട്ട്‌..
പഞ്ഞി മേഘങ്ങൾ തൊട്ട്‌,
ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്കും,
വെളിച്ചത്തിൽ നിന്നിരുട്ടിലേക്കും..
പിന്നീട്‌ താഴേക്ക്‌..

കറുത്ത ചക്രങ്ങൾ തീയും പുകയുമുതിർത്ത്‌,
തളർന്ന് നിശ്ചലമാകുമ്പോൾ മാത്രമെ,
ഉള്ളിലെ തീയണയുകയുള്ളൂ..
അതു വരെ ജീവന്റെ ചരട്‌ പുക പോലെയൊഴുകി നടക്കും..

ഓരോ യാത്രയും ജീവന്റെ ചരടിലുള്ള പിടി അയയും പോലെ..
പിന്നീട്‌ തിരിച്ച്‌ പിടിക്കും പോലെ..
അതു വരെ പ്രാർത്ഥനകളിൽ കുടുങ്ങി കിടക്കുന്നു ഓരോ ജീവനും..
ഓരോ യാത്രയുമൊരു പ്രാർത്ഥയാവുന്നിപ്പോൾ..
പ്രാർത്ഥനകൾ മറക്കാതിരിക്കാനുള്ള പാഠങ്ങളാവുന്നു..

======================================

ഞാൻ കണ്ടു!

ഇന്നു ഞാൻ ദൈവത്തിനെ കണ്ടു!
ദൈവമെത്ര ചെറുതാണ്‌!
എത്ര ഭാരം കുറഞ്ഞതാണ്‌!

ദൈവം ചിരിക്കുമ്പോൾ ഞാൻ കണ്ടു,
ദൈവത്തിനു പല്ലുകളില്ല!

എന്റെ മുടിയിൽ പിടിച്ച്‌ വലിക്കുകയും,
എന്റെ മാറിൽ ചവിട്ടുകയും ചെയ്തു..
എങ്കിലുമെനിക്ക്‌ വേദനിച്ചില്ലയെന്നതു സത്യം!
ദൈവത്തിന്റെ കൈകൾ ഭംഗിയുള്ളതാണ്‌.
ചെമ്പനീരിതളുപോലെ മൃദുവും..

ദൈവം സംസാരിക്കുകയുണ്ടായില്ല..
എന്നാൽ ശബ്ദിക്കുകയും ചിരിക്കുകയും ചെയ്തു.
അതിലലിഞ്ഞു പോയപ്പോഴാണ്‌ ഞാനും ദൈവമായത്‌..
അതു വരെ ഞാൻ വെറും മനുഷ്യനായിരുന്നു..
വെറും മനുഷ്യൻ..

======================================

മോഹം

മോഹമൊരു മഞ്ഞുതുള്ളിപോലയല്ലെങ്കിലെന്താണ്‌?
ആരുമറിയാതെ ജനിക്കുകയും,
വെയിലേറ്റ്‌ തിളങ്ങുകയും,
ആരുമറിയാതെ മറയുകയും ചെയ്യും.
ഇതൊന്നുമറിയാതെ മറ്റൊരു മഞ്ഞുതുള്ളി ജനിച്ചിട്ടുണ്ടാവുമപ്പോൾ..

======================================

ചതുരക്കട്ടകൾ

ചതുരക്കട്ടകളെത്ര സുന്ദരം!
ചതുരക്കട്ടകൾക്ക്‌ മാത്രമെ ചേർന്നിരിക്കാനാവൂ!
വശങ്ങൾ ചേർന്ന്, ഉറച്ച്‌, മറ്റൊരു ചതുരക്കട്ടയായി മാറുമപ്പോൾ!
ചേരാനപ്പോഴും വശങ്ങൾ ബാക്കി!

നിന്നോട്‌ ചേർന്ന് ഞാനും,
എന്നോട്‌ ചേർന്ന് നീയും.
നമുക്ക്‌ ചേർന്നിരിക്കാം..

സ്ഫടിക ഗോളങ്ങളെ പോലെ
ചേരാതെ, ഉറയ്ക്കാതെ, ഉരുണ്ടെവിടെയോ..
വേണ്ട! നമുക്ക്‌ ചേർന്നിരിക്കാം..
നമുക്ക്‌ ചതുരക്കട്ടകളാവാം!

======================================

പൈങ്കിളി പാടിയപ്പോൾ..

നിഴലായ്‌ നീയരികത്തു നിന്നില്ലയെങ്കിലും
ഒളിയായ്‌ സൂക്ഷിച്ചു നിന്നെയെൻ കണ്ണിൽ..

ഒരു പൂവെനിക്കു നീ തന്നില്ലയെങ്കിലും,
മധുവായി സൂക്ഷിച്ചു നിന്നെയെൻ ഹൃത്തിൽ..

നിൻ കൂന്തലെന്നെ തഴുകിയില്ലെങ്കിലും,
ഒരു മണി തെന്നലായൊഴുകിനീയുള്ളിൽ..

പ്രണയമാണെന്നു നീ പറഞ്ഞില്ലയെങ്കിലും,
അറിയാമെനിക്കു നീ എന്റെ സ്വന്തം..

22,414

Post a Comment

Friday 26 August 2011

മഞ്ഞുമലകളിലേക്ക്‌..

ചിത്രങ്ങൾ വലുതായി കാണുവാൻ ചിത്രത്തിൽ ക്ലിക്ക്‌ ചെയ്യുക.

ഒരു യാത്രയെക്കുറിച്ച്‌, ഒരു അനുഭവത്തെക്കുറിച്ചാണീ കുറിപ്പ്‌.
ഓരോ യാത്രയും ഓരോ അനുഭവങ്ങളാണ്‌. ഒരേ സ്ഥലത്തേക്ക്‌ തന്നെ പലതവണ യാത്ര ചെയ്തു നോക്കൂ. ഓരോ യാത്രയും, ഓരോ വ്യത്യസ്ഥമായ അനുഭവങ്ങളാവും നമുക്ക്‌ സമ്മാനിക്കുക. ഇതൊരു യാത്രവിവരണമാണോ, ഓർമ്മക്കുറിപ്പാണോ എന്നുറപ്പിച്ച്‌ പറയാൻ കഴിയില്ലെനിക്ക്‌. എന്നാൽ ഓർമ്മക്കുറിപ്പെന്നു വിളിക്കുവാനാണിഷ്ടം.

ഒരനുഭവം ഒരുപിടി ഓർമ്മകളാവുകയും, പിന്നീടെപ്പോഴൊ മറവിയിൽ മുങ്ങിത്താണ്‌ മറഞ്ഞു പോവുകയും ചെയ്യും. എന്നാൽ അവയൊന്നും തന്നെ എന്നന്നേയ്ക്കുമായി ഒരിക്കലും നഷ്ടപ്പെടുന്നില്ല; ആർക്കും. വീണ്ടെടുക്കാൻ ശ്രമിച്ചാൽ തിരികെ എടുക്കാൻ സാധിക്കാത്ത ഓർമ്മകളുമുണ്ടാവില്ല. നമ്മുടെയെല്ലാം കഴിഞ്ഞ ജീവിതം മുഴുവൻ തന്നെ ഓർമ്മകളുടെ ഒരു ശേഖരമാണ്‌. ഈ ഓർമ്മകളിലൂടെ സഞ്ചരിച്ച്‌ അതിൽ സന്തോഷമുള്ളവയെത്ര? ദുഃഖം തരുന്നവയെത്ര എന്നു തുലനം ചെയ്ത്‌, കഴിഞ്ഞ ജീവിതം സംതൃപ്തി നിറഞ്ഞതായിരുന്നുവോ? പൂർണ്ണമായി ജീവിക്കുവാൻ സാധിച്ചോ എന്നൊക്കെ വിചാരിക്കുന്നതിൽ ഒരർത്ഥവുമില്ല. ജീവിക്കുന്ന നിമിഷം സന്തോഷത്തോടെ, പൂർണ്ണതയോടെ ജീവിക്കുവാൻ ശ്രമിക്കുക എന്നൊരൊറ്റക്കാര്യം മാത്രമെ നമുക്കു ചെയ്യേണ്ടതായിട്ടുള്ളൂ!. ചുരുക്കത്തിൽ അവിചാരിതമായ സംഭവങ്ങളുടെ നിരവധി കണ്ണികൾ വിദഗ്ദ്ധമായി വിളക്കിച്ചേർത്ത ഒരു വലിയ 'അനുഭവഹാര'മാണ്‌ ജീവിതം.

ഇനി യാത്രയെ കുറിച്ച്‌.
കുറച്ചു ദിവസങ്ങൾക്കു മുൻപ്‌ മൗണ്ട്‌ റുപേഹു (Mount.Ruapehu) ലേക്ക്‌ ഒരു യാത്ര പോയി (ആ പേര്‌ മലയാളത്തിൽ എഴുതുവാൻ കുറച്ച്‌ ബുദ്ധിമുട്ടുണ്ട്‌. ഒരാൾക്ക്‌ പറഞ്ഞു കേൾപ്പിക്കുവാൻ മാത്രമെ കഴിയൂ. ഈ പേരു മാത്രമല്ല, ന്യൂ സീലാണ്ടിലെ പല പ്രദേശങ്ങളുടെ പേരുകളും).

കൃത്യമായി പറഞ്ഞാൽ ആഗസ്ത്‌ 13 നാണ്‌ യാത്ര തിരിച്ചത്‌ (13 അശുഭ സംഖ്യയാണെന്ന് പറഞ്ഞായാളുടെ തലമണ്ടയിൽ തേങ്ങ വീഴട്ടെ!. ഞാൻ ശപിച്ചിരിക്കുന്നു). വളരെ പെട്ടെന്ന് തീരുമാനിക്കുകയും, 'തട്ടിക്കൂട്ട്‌' തയ്യാറെടുപ്പുകൾ നടത്തി യാത്ര തിരിക്കുകയും ചെയ്യുമ്പോഴൊക്കെ യാത്ര ഒരു മനോഹരമായ അനുഭവമായി തീരാറുണ്ട്‌. എന്തു കൊണ്ടാണങ്ങനെ സംഭവിക്കുന്നതെന്ന് ഇതുവരേയും ഒരു പിടിയുംകിട്ടിയിട്ടില്ല!. എന്നാൽ, നല്ലൊരു യാത്രയ്ക്ക്‌ 'തട്ടിക്കൂട്ട്‌' തയ്യാറെടുപ്പ്‌ നടത്തുന്നത്‌ ബുദ്ധിപൂർവ്വമായ ഒരു പ്രവൃത്തിയല്ലെന്ന് ബഹുമാനപ്പെട്ട വായനക്കാർക്ക്‌ മുന്നറിയിപ്പ്‌ തരട്ടെ (എല്ലായ്പ്പോഴും മുയൽ ചാവണമെന്നില്ല!).

വെള്ളിയാഴ്ച്ച. അതായത്‌ പന്ത്രണ്ടാം തീയതി, രാത്രി പന്ത്രണ്ട്‌ മണിക്ക്‌ ഒരു ഉൾവിളി - 'നാളെ മഞ്ഞുമലയിലേക്ക്‌ യാത്ര തിരിക്കൂ' എന്ന്!. ഉൾവിളികളെ ഞാൻ നിരസിക്കാറില്ല. മാത്രമല്ല അതിനായി ഞാൻ കാത്തിരിക്കുകയും ചെയ്യുന്നു. രാത്രികളിലാണ്‌ ഈമാതിരി ഉൾവിളികൾ ഉണ്ടാവുന്നത്‌ എന്ന കാര്യം ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്‌. എന്റെ രാത്രികൾ ഉൾവിളികളാൽ നിറഞ്ഞിരിക്കുന്നു എന്നു പറഞ്ഞാലും അതിൽ തെറ്റില്ല. ഉടൻ തന്നെ കമ്പ്യൂട്ടർ തുറന്ന് ഗൂഗിളിൽ പരതി. എന്താണാദ്യം പരതിയത്‌? - weather. 'weather' നു കൃത്യമായ മലയാളം വാക്കെന്താണ്‌? എനിക്കറിയില്ല. ഓർക്കുക, weather ഉം climate ഉം രണ്ടാണ്‌. വളരെ കുറച്ച്‌ നേരം കാലവസ്ഥയിലുണ്ടാവുന്ന വ്യതിയാനങ്ങളെ weather എന്നും, അല്ലാത്തതിനെ climate എന്നും പറയുന്നു (എന്നാണ്‌ ഈയുള്ളവൻ മനസ്സിലാക്കിയിരിക്കുന്നത്‌). ശേഷം വരുന്ന ശനിയാഴ്ച്ചയും, ഞായറാഴ്ച്ചയും ആകാശം മേഘാവൃതമായിരിക്കും (Cloudy) എന്നാണ്‌ വിദഗ്ദപ്രവചനം. മഴയില്ല, മഞ്ഞുവീഴ്ച്ചയുമില്ല. എന്നാൽ രണ്ടു ദിവസങ്ങൾക്കു ശേഷം ഇതു രണ്ടുമുണ്ടുതാനും!. ഇവിടെ കാലാവസ്ഥാപ്രവചനങ്ങൾ തെറ്റാറില്ല (പറഞ്ഞാൽ പറഞ്ഞതു തന്നെ!). 'Cloudy' എന്നൊരുവാക്കു കൊണ്ട്‌ എന്തൊക്കെ മനസ്സിലാക്കാം?. ചുമ്മാ മൂടി കെട്ടി, മുഖം വീർപ്പിച്ചു നിൽക്കുക മാത്രമേയുള്ളൂ? ഇനി മൂടി കെട്ടി എന്നു പറഞ്ഞാൽ, മുഴുവനും മൂടി കെട്ടലാണോ? പ്രകാശം തരിമ്പും ഉണ്ടാവില്ലേ? എന്നിങ്ങനെ ചില ചോദ്യങ്ങൾ ചോദിച്ചു ഞാൻ കുറച്ച്‌ വിഷമത്തിലായി. ഒരു വശത്ത്‌ ഉൾവിളി മറുവശത്ത്‌ മഞ്ഞുമലയും മേഘങ്ങളും. ആർക്ക്‌ കാത്‌ കൊടുക്കണം? ഒടുവിൽ ഉൾവിളി ജയിച്ചു (അതോ ഞാൻ ജയിപ്പിച്ചതോ?).


രണ്ടു വർഷങ്ങൾക്കു മുൻപ്‌ ഞാൻ ഇതേ മഞ്ഞുമല സന്ദർശിച്ചതാണ്‌. അതു മറ്റൊരു കുടുംബത്തോടൊപ്പമായിരുന്നു. കഴിഞ്ഞ വർഷവും ഇതു പോലൊരു ഉൾവിളിയുണ്ടായി പോയതാണ്‌. എന്നാൽ മഞ്ഞുവീഴ്ച്ച കാരണം മലയുടെ മുകളിലേക്ക്‌ കാറിൽ (നമ്മന്റെ ശകടം ഒരു പാവം, പഴയ സുന്ദര കില്ലാടിയാണ്‌ - Nissan Presia, 1995 model) സഞ്ചരിക്കുവാൻ അനുവദിച്ചില്ല (Chained അല്ലെങ്കിൽ 4WD- ഫോർ വീൽ ഡ്രൈവ്‌ മാത്രമെ അനുവദിച്ചിരുന്നുള്ളൂ അപ്പോൾ) . അന്നൊരു കാര്യം മനസ്സിലായി - ഉൾവിളികൾക്ക്‌ മഞ്ഞുവീഴ്ച്ചയെ കുറിച്ച്‌ ഒന്നുമറിയില്ലെന്ന്!.

അപ്പോൾ, weather കുഴപ്പമില്ല. അടുത്ത കാര്യം ദൂരവും, എത്തിപ്പെടാൻ എത്ര സമയം വേണ്ടി വരും എന്നതാണ്‌. ഞാൻ താമസിക്കുന്നത്‌ ഓൿലണ്ട്‌ എന്നിടത്താണ്‌. അവിടെ നിന്നും ലക്ഷ്യസ്ഥാനത്തേക്ക്‌ ഏകദേശം നാലര മണിക്കൂർ നേരത്തെ ഡ്രൈവുണ്ട്‌. ഓ, ലക്ഷ്യസ്ഥാനം പറഞ്ഞില്ലല്ലോ. വളരെ രസകരമായ ഒരു പേരാണ്‌ ആ സ്ഥലത്തിന്‌ - 'വാക്കപ്പാപ്പ' (ഇതു തന്നെ വക്കാപ്പാപ്പയാണോ, വാക്കപ്പാപ്പയാണോ എന്നു തർക്കമുണ്ട്‌). അംഗ്രേസിയിൽ - Whakapapa എന്നെഴുതും. ഈ പേര്‌ നമ്മുടെ 'ഉപ്പാപ്പ' എന്ന വാക്ക്‌ പോലെ വളരെ ഓമനത്തം നിറഞ്ഞതല്ലേ?. ശരിക്കും പറഞ്ഞാൽ ഇതു Tongariro National park ന്റെ ഒരു ഭാഗമാണ്‌ (സ്ഥലങ്ങളുടെ പേരുകൾ ഇംഗ്ലീഷിൽ എഴുതുന്നതാവും നല്ലതെന്നു തോന്നുന്നു). നേരത്തെ പറഞ്ഞല്ലോ Mount.Ruapehu ന്റെ കാര്യം. അവിടെ രണ്ടു സ്കീയിംഗ്‌ ഫീൽഡുകൾ ഉണ്ട്‌ - Whakapapa യും Turoa യും. അതിൽ Whakapapa യ്ക്കാണ്‌ കൂടുതൽ പ്രശസ്തി. കാരണം? വാക്കപ്പാപ്പയാണ്‌ ന്യൂസിലാണ്ടിലെ ഏറ്റവും വലിയ സ്കീയിംഗ്‌ ഫീൽഡ്‌ എന്നതു തന്നെ!. ജൂൺ മുതൽ നവംബർ വരെയാണ്‌ ഇവിടം സന്ദർശിക്കാൻ പറ്റിയ സമയം. അതായത്‌ winter സമയം. അപ്പോൾ ധാരാളം മഞ്ഞുണ്ടാകും എന്നതു തന്നെ കാര്യം.
    (courtesy: http://www.snow-forecast.com/resorts/Whakapapa)

അവിടെ ചെന്ന ശേഷം എന്തെല്ലാം ചെയ്യാം?
* Chair lift ഇൽ മഞ്ഞു മലയുടെ മുകളിലേക്ക്‌ ഇരുന്നു പോകാം. ഉയരത്തിൽ നിന്നുള്ള മനോഹരമായ കാഴ്ച്ചകൾ കണ്ടാസ്വദിക്കാം. ഒന്നു കൈ നീട്ടിയാൽ, മേഘങ്ങളെ തൊടാം! (സത്യമാണ്‌!)
* സ്കീയിംഗ്‌, സ്ലൈഡിംഗ്‌ (Skiing, Sliding) എന്നിവ ചെയ്യാം (ശരിയായ പരിശീലനത്തിനു ശേഷം മാത്രം ചെയ്യേണ്ട കാര്യങ്ങളാണവ. ഇല്ലെങ്കിൽ പണിയാവും).

മഞ്ഞിൽ തലകുത്തിമറിയാം, മഞ്ഞു മനുഷ്യനെ ഉണ്ടാക്കി, മൂക്കിൽ ക്യാരറ്റും, തലയിൽ കമ്പിളി തൊപ്പിയും ചൂടിക്കാം, മഞ്ഞു വാരിയെറിഞ്ഞു കളിക്കാം. വസ്ത്രത്തിനുള്ളിൽ വാരിയിടാം എന്നു വേണ്ട കലാപരിപാടികൾ എന്തും ചെയ്യാം (മനോധർമ്മം പോലെ!).

ഇപ്പോഴും ഈ സ്ഥലം ന്യൂ സീലാണ്ടിൽ എവിടെയെന്ന് പറഞ്ഞില്ല അല്ലേ?. ഇതാ പിടിച്ചോ വിശദവിവരങ്ങൾ.
ന്യൂ സീലാണ്ട്‌ എന്ന രാജ്യം രണ്ടു വലിയ ദ്വീപുകളായാണ്‌ സ്ഥിതി ചെയ്യുന്നതെന്ന് ഇതിനു മുൻപൊരു പോസ്റ്റിൽ എഴുതിയിരുന്നു (വടക്കൊരെണ്ണം, തെക്ക്‌ ഒരെണം). ചുരുക്കത്തിൽ തെക്കുവടക്കായി കിടക്കുന്ന, പച്ചപ്പ്‌ നിറഞ്ഞ, സമുദ്രത്താൽ ചുറ്റപ്പെട്ട, മനോഹരമായ രണ്ടു തുണ്ടു ഭൂപ്രദേശങ്ങളാവുന്നു ന്യൂ സീലാണ്ട്‌!.
ഭൂപടത്തിൽ ആസ്ത്രേലിയയ്ക്ക്‌ താഴെയായി (ആരും കണാതെ ഒളിഞ്ഞു നിൽക്കുകയാണെന്നു തോന്നും വിധം) ഈ രാജ്യം സ്ഥിതി ചെയ്യുന്നു. ഇതിൽ വടക്കൻ ദ്വീപിലാണ്‌ ഞാൻ പോകാൻ പദ്ധതിയിടുന്ന സ്ഥലം.
 New Zealand in world map


Auckland to Whakapapa (courtesy: Google maps)

നമുക്ക്‌ യാത്രാ തയ്യാറെടുപ്പിലേക്ക്‌ മടങ്ങി വരാം. ഒരു ചെറിയ മനക്കണക്ക്‌ - രാവിലെ നാലരയ്ക്ക്‌ തിരിക്കുന്നു എന്നു വെയ്ക്കുക - ഏകദേശം - 10 മണിയോടെ അവിടെയെത്തും (ഇടയ്ക്കു ചെറിയയൊരു വിശ്രമത്തിനുള്ള സമയം കൂടി ഉൾപ്പെടുത്തിയാൽ). അവിടെ ഏകദേശം 3-4 മണിക്കൂർ ചിലവാക്കുന്നു എന്നു വിചാരിക്കുക. ഏകദേശം മൂന്ന്-മൂന്നരയോടെ അവിടെ നിന്നും തിരിക്കുന്നു. വീട്ടിൽ 8 മണിയോടെ എത്താം. എല്ലാം കൊള്ളാം. ഒരു ചെറിയ പ്രശ്നം - ഒരു ദിവസം 9 മണിക്കൂർ ഡ്രൈവ്‌ ചെയ്യണം! അതും ശ്രദ്ധ തെറ്റാതെ 100 കി മി സ്പീഡിൽ (ഹൈവേയിൽ കൂടി). ഇപ്പോൾ സമയം 12 കഴിഞ്ഞു. നാലരയ്ക്ക്‌ ഇറങ്ങണമെങ്കിൽ മൂന്ന് മണിക്കെങ്കിലും എഴുന്നേൽക്കണം. അതിനർത്ഥം ഉറങ്ങാൻ വെറും 3 മണിക്കൂർ!!. കാർ ഡ്രൈവ്‌ ചെയ്യുന്നത്‌ ഈയൊരുവൻ മാത്രമാണ്‌. ആറു വയസ്സുകാരനായ എന്റെ മകനു ഇത്രയും നേരം കാറിൽ ഇരിക്കുക എന്നതും കഷ്ടം തന്നെ.
'നീയൊരു യന്ത്രമനുഷ്യനാണോ?' - ഞാൻ സ്വയം ചോദിച്ചു.
'അല്ല'.
'നിനക്ക്‌ തലയ്ക്ക്‌ വല്ല കുഴപ്പവുമുണ്ടോ?'
'ഇല്ല, ഒരു കുഴപ്പവുമില്ല'.
'എങ്കിൽ പ്ലാൻ അഴിച്ചുപണിയൂ'.

ഞാൻ സമയമെടുത്ത്‌ കുരുക്കുകൾ അഴിച്ചു, പണിഞ്ഞു. പുതിയ പ്ലാൻ റെഡി.
നാളെ തന്നെ തിരിക്കുന്നു. എന്നാൽ റൂട്ടിൽ ഒരു ചെറിയ വ്യത്യാസം.
നമ്മൾ നേരെ വാക്കപ്പാപ്പയിൽ പോകുന്നില്ല. പകരം ഒരിടത്താവളത്തിലേക്ക്‌ പോകുന്നു. അവിടെ ഒരു ചെറിയ വിശ്രമം. ശേഷം മഞ്ഞുമലയിലേക്ക്‌. തിരിച്ച്‌ വന്ന ശേഷം, രാത്രി താവളത്തിൽ തങ്ങുന്നു. പിറ്റേന്ന് ഞായർ. വീണ്ടും വേണമെങ്കിൽ ഒരു പ്രാവശ്യം കൂടി മഞ്ഞു മലയിലേക്ക്‌ പോകാം. അല്ലെങ്കിൽ തിരിച്ചു ഓൿലണ്ടിലേക്ക്‌ വരാം. സംഗതി നല്ല വൃത്തിയും വെടിപ്പും ഉള്ളതായിരിക്കും. ക്ഷീണവുമില്ല. എന്റെ മകനും വിശ്രമിക്കാൻ ഇഷ്ടം പോലെ സമയം  കിട്ടും. ഞാൻ സ്വയം എന്റെ തോളത്തു തട്ടി അഭിനന്ദനം അറിയിച്ചു (പാതിരാത്രിയിൽ അതു മാത്രമെ വഴിയുള്ളൂ).

'എവിടെയെന്റെ ഇടത്താവളം?' ഞാൻ സ്വാതന്ത്ര്യത്തോടു കൂടി ഗൂഗിളിനോട്‌ ചോദിച്ചു.
Rotorua, Taupo, Ohakune എന്ന മൂന്ന് സ്ഥലങ്ങൾ എന്റെ മുന്നിൽ വെച്ച്‌ നീട്ടി.
മൂന്ന് സ്ഥലങ്ങളും മനോഹരമായ സ്ഥലങ്ങളാണ്‌. മൂന്നും മൂന്ന് വിധത്തിൽ സഞ്ചാരികൾക്ക്‌ പ്രിയപ്പെട്ടതാണ്‌ (ഓരോ സഥലത്തിന്റെയും പ്രാധാന്യവും, പ്രത്യേകതകളും എഴുതിയാൽ ഈ കുറിപ്പ്‌ അടുത്തകാലത്തൊന്നും തീരില്ല അതു കൊണ്ട്‌ തത്ക്കാലത്തേക്ക്‌ അതെക്കുറിച്ചൊന്നും എഴുതുന്നില്ല. സഹകരിക്കുക) . ഇതിൽ ടൗപോ (Taupo) എന്നിടമാണ്‌ എനിക്കിഷ്ടപ്പെട്ടത്‌. അവിടെയൊരു വലിയ, തണുത്ത തടാകമുണ്ട്‌, നിരവധി ഉദ്യാനങ്ങളുണ്ട്‌. വെള്ളച്ചാട്ടമുണ്ട്‌. വളരെ ശാന്ത സുന്ദരമായ സ്ഥലം.
Auckland to Taupo (courtesy: Google maps)
ടൗപോയിൽ നിന്ന് വാക്കപ്പാപ്പയിലേക്ക്‌ വെറും ഒന്നരമണിക്കൂർ നേരത്തെ ഡ്രൈവ്‌. ഒരു ക്ഷീണവുമില്ലാതെ പോയി വരാം.
അടുത്തതായി ചെയ്യേണ്ടത്‌ ടൗപോയിൽ ഒരു മുറി റിസർവ്‌ ചെയ്യുക എന്നതാണ്‌.
'ഇപ്പൊ ശരിയാക്കി തരാം' എന്നു പറഞ്ഞു ഗൂഗിൾ വീണ്ടും സഹായത്തിനു വന്നു.
സഹായം സ്വീകരിച്ചു.
85$ മുതൽ മുകളിലേക്ക്‌ ദിവസവാടകയുള്ള (മുകളിലേക്ക്‌ എന്നു പറഞ്ഞാൽ, $700 വരെ വിലയുള്ള കശ്മലന്മാർ വരെ കൂട്ടത്തിലുണ്ട്‌) മോട്ടലുകൾ (Motel) വന്നു നിരന്നു.
ഈ മോട്ടലുകൾ എന്നു പറഞ്ഞാൽ 'ഫുൾ സെറ്റപ്പ്‌' എന്നു തന്നെ പറയാം. നമ്മുടെ അടുക്കളയിലുള്ളതിനേക്കാൾ സൗകര്യങ്ങൾ ഉണ്ടാവും!
cooking stove, oven, microwave oven, സകലവിധ പാത്രങ്ങൾ, ഫ്രിഡ്ജ്‌, ഉപ്പ്‌, കുരുമുളക്‌ പൊടി (ബുൾസ്‌ ഐ കഴിക്കാനല്ലെങ്കിൽ പിന്നെ എന്തിനാണിതൊക്കെ?). ചായപ്പൊടി, കാപ്പിപ്പൊടി, പഞ്ചസാര, frying pan, പാത്രങ്ങൾ..എന്നു വേണ്ട, എല്ലാമെല്ലാം.
ഇനി വന്നു നിരന്ന മോട്ടലണ്ണന്മരുടെ കാര്യം.
മുറിക്കകത്ത്‌ തന്നെ mineral hot water tub ഉള്ളവ വരെ കൂട്ടത്തിലുണ്ട്‌.
സ്പാ, ഇളം ചൂടുള്ള നീന്തൽകുളം, wifi - internet connection എന്നിവയൊക്കെ മിക്കയിടത്തുമുണ്ട്‌.
ഒരു രാത്രി തങ്ങാൻ എന്തിനു നീന്തൽ കുളം? ആരാണ്‌ മഞ്ഞു മലമുഴുവൻ വലിഞ്ഞു കയറി വന്നിട്ട്‌ നീന്തൽ കുളത്തിൽ നീന്തിത്തുടിക്കാൻ പോകുന്നത്‌?. അതെല്ലാം മാറ്റാരെയോ ഉദ്ദേശിച്ചാണ്‌. തീച്ചയായും എന്നെയല്ല!.
കുറച്ച്‌ നേരം തിരഞ്ഞു. ഞങ്ങളുടെ ആവശ്യത്തിനു അനുയോജ്യമായ ഒരെണ്ണം കണ്ടുപിടിച്ചു. ചിത്രങ്ങൾ കണ്ടു, 'ഇഷ്ടായി'. ഉടൻ തന്നെ ഓൺലൈൻ ആയി ബുക്ക്‌ ചെയ്തു. ഒരു ദിവസത്തെ വാടക $90. നിലവിൽ ഒരു ന്യൂ സീലാണ്ട്‌ ഡോളർ എന്നു പറയുന്നത്‌ 35 രൂപയിലധികം വരും. ഈ കണക്ക്‌ ചുമ്മാതെ പേടിപ്പിക്കാൻ പറഞ്ഞതാണ്‌. ഇവിടെ വന്നാൽ ആദ്യം ഉപേക്ഷിക്കേണ്ട കാര്യം, ഈ money conversion ചെയ്യുക എന്ന പരിപാടിയാണ്‌. ഇന്ത്യയിലാവുമ്പോൾ അവിടത്തെ പോലെ പണം ചിലവു ചെയ്യുക. ഇവിടാവുമ്പോൾ ഇവിടത്തെ പോലെ.

പ്രസ്തുത മോട്ടൽ 1962 ഇൽ പണികഴിപ്പിച്ചതാണ്‌. ശേഷം 2007 ഇൽ മുഖമൊന്നു മിനുക്കിയിട്ടുണ്ട്‌. മുൻപ്‌ അവിടെ താമസിച്ചിട്ട്‌ പോയവരുടെ സാക്ഷ്യപത്രങ്ങൾ വായിച്ചപ്പോൾ നല്ലയഭിപ്രായമാണ്‌ തോന്നിയത്‌.

ഇനി ടൗപോ എന്ന സ്ഥലത്തെക്കുറിച്ചൽപം.
ടൗപോ ഒരു ഹണിമൂൺ സ്ഥലമാണ്‌. ടൗപോ തടാകം (Taupo lake), ഹുക്കാ വെള്ളച്ചാട്ടം (Huka falls), എന്നു ചില ആകർഷണങ്ങൾ ടൗപോയ്ക്ക്‌ സ്വന്തം. ടൗപോ തടാകത്തിനു മുൻപിൽ ഒരു മോട്ടൽ വാടകയ്ക്കെടുക്കുക, കുറച്ച്‌ ദിവസങ്ങൾ തണുത്ത സായാഹ്നങ്ങളിൽ ചുവന്ന വൈൻ അൽപ്പാൽപ്പമായി നുകർന്ന്, നുണഞ്ഞ്‌, ശാന്തമായ നീല താടകത്തിലേക്ക്‌ നോക്കിയിരിക്കുക - അതൊരനുഭവമാണ്‌!.

നാളത്തെ യാത്രയ്ക്ക്‌ വേണ്ട മറ്റു തയ്യാറെടുപ്പുകൾ.
വസ്ത്രങ്ങൾ? വഴിയിൽ കഴിക്കാൻ ഭക്ഷണം? (ഭക്ഷണം വിട്ടൊരു പരിപാടിയില്ല). അതെല്ലാം രാവിലെ പോകുന്നതിനു മുൻപ്‌ ശരിയാക്കാവുന്നതേയുള്ളൂ. നേരത്തെ ഉണരാനുള്ളതല്ലേ? ഉടൻ കിടന്നു. പക്ഷെ..എവിടെ ഉറക്കം വരുന്നു? നാളെ യാത്ര പോകുകയല്ലേ? എല്ലാ യാത്രകളുടേയും തലെ ദിവസം ഒരു പോലെയാണ്‌. മനസ്സിൽ യാത്രയ്ക്കായി കൊണ്ടു പോകേണ്ട വസ്തുക്കളുടെ ലിസ്റ്റ്‌ ഉണ്ടാക്കികൊണ്ടിരുന്നു...എപ്പോഴോ ഉറങ്ങി പോയി..

പിറ്റേന്ന് രാവിലെ. എവിടെ ഞാൻ വെച്ച അലാറം?. അലാറം പാര വെച്ചിരിക്കുന്നു!. അവനൊരു ചതിയൻ ചന്തുവാണ്‌. അവനും ഉറങ്ങി പോയി! ഇപ്പോൾ സമയം 5. പതിനൊന്നു മണിക്കെങ്കിലും ടൗപോയിൽ എത്തിയിലെങ്കിൽ സംഗതിയെല്ലാം പാളും. ഒന്നര മണിക്കൂർ കൊണ്ട്‌ ശ്രീമതി ഭക്ഷണം തയ്യാറാക്കുന്നു, വസ്ത്രങ്ങൾ, ക്യാമറ, അഡ്രസ്സുകൾ, മൊബെയിൽ ചാർജ്ജറുകൾ, അത്യാവശ്യ മരുന്നുകൾ..അങ്ങനെ പലതും റെഡി. ഇപ്പോൾ സമയം ആറര. അരമണിക്കൂർ കൊണ്ട്‌ എല്ലാരും റെഡി. കാറിലെല്ലാം എടുത്തു വെച്ചു. ഏഴു മണിയോടെ, സകല ഈശ്വരന്മാരെയും പ്രാർത്ഥിച്ച ശേഷം യാത്ര തിരിച്ചു. ഇറങ്ങി മെയിൻ റോഡിലെത്തുന്നതിനു മുൻപ്‌ അതാ ഒരു കറുത്ത പൂച്ച വട്ടം ചാടി!. കാറിന്റെ ഹെഡ്ലൈറ്റിന്റെ വെളിച്ചത്തിൽ അതിന്റെ മരതകക്കണ്ണുക്കൾ വ്യക്തമായി ഞാൻ കണ്ടു. എനിക്ക്‌ സന്തോഷമായി!. മനസ്സ്‌ നിറഞ്ഞു!. എന്താണ്‌ കാര്യമെന്നല്ലേ? ഇതിനു മുൻപ്‌ മറ്റൊരു യാത്രയ്ക്ക്‌ (മറ്റൊരു ഉൾവിളിയുടെ ഫലം) പോയപ്പോഴും ഇതേപോലൊരു കറുത്ത പൂച്ച വട്ടം ചാടിയിരുന്നു! അതു വളരെ നല്ലൊരു യാത്രയായിരുന്നു. ഇപ്പോൾ കറുത്ത പൂച്ച ചാടിയപ്പോൾ എനിക്ക്‌ സമാധാനമായി. ഇനി പേടിക്കാനൊന്നുമില്ല. ഈ യാത്രയും മനോഹരമായിരിക്കും. ഈ പൂച്ച ഞാൻ ദൂരയാത്ര പോകുന്നതും കാത്തിരിക്കുകയാണോ?! എങ്കിൽ നന്ദി. കറുത്തപൂച്ചകളെ, നിങ്ങളറിയുന്നില്ല നിങ്ങൾ എത്ര ഭാഗ്യവാന്മാരാണെന്ന്!. നിങ്ങൾ ഭാഗ്യം കൊണ്ടു വരുന്നവരാണെന്ന്!. കറുത്തപൂച്ചകളുടെ ഉടമസ്ഥർ ഭാഗ്യവാന്മാരും ഭാഗ്യവതികളും തന്നെ!.

ദൂരയാത്ര പോകുന്നവർക്ക്‌ സൗജന്യമായി ഒരു ഉപദേശം തരാം. പതിമൂന്നാം തീയതി നോക്കി വേണം യാത്ര തിരിക്കാൻ. കറുത്ത പൂച്ചകൾ വിഹരിക്കുന്ന വഴിയിൽ കൂടി പോകാൻ പ്രത്യേകം ശ്രദ്ധിക്കുക. കറുത്ത പൂച്ചകൾ സ്വന്തമായുള്ളവർ അവയെ തങ്ങളുടെ വണ്ടിക്ക്‌ കുറുകെ ചാടാൻ പരിശീലിപ്പിക്കുന്നത്‌ നന്നായിരിക്കും.

വഴിയിൽ കാറിന്റെ ടാങ്കിൽ പെട്രോൾ, ടയറിൽ എയർ എന്നിവ നിറച്ചു. കാർ ഹാപ്പിയായി. ടോം ടോം (GPS Navigator) പറഞ്ഞു തന്ന വഴിയിലൂടെ നമ്മൾ മുന്നോട്ട്‌!!.

Driver :)
ഓൿലണ്ട്‌ നഗരം പിന്നിട്ട്‌ ഏകദേശം അരമണിക്കൂർ കഴിഞ്ഞപ്പോൾ ചെറിയ മഴ. പുറത്ത്‌ മഴ പെയ്തപ്പോൾ എന്റെയുള്ളിൽ തീ കത്തിത്തുടങ്ങി..ഈ മഴയെങ്ങാനും കാറ്റടിച്ച്‌ വാക്കപ്പാപ്പ വരെ വന്നാൽ..?
മഴ കാരണം വണ്ടി 80 കി.മി. യിലാണ്‌ ഓടിക്കുന്നത്‌. കുറച്ച്‌ കഴിഞ്ഞപ്പോൾ അതാ മൂടൽമഞ്ഞ്‌!! മൂടൽ എന്നു വെച്ചാൽ, ഒരു 100 മീറ്ററിനപ്പുറം റോഡുണ്ടോ ഇല്ലേ എന്നറിയാൻ കഴിയുന്നില്ല! വേഗത വീണ്ടും കുറച്ചു. മുൻപിൽ പോകുന്ന വാഹനം മൂടൽ മഞ്ഞിന്റെയുള്ളിലേക്ക്‌ കയറി പോകുന്നു. പിന്നാലെ ഞാനും. കുറച്ച്‌ കഴിഞ്ഞപ്പോൾ മുന്നിലെ വാഹനം വഴി മാറി പോയി.. ചതിയൻ!
ഇപ്പോൾ മുന്നിൽ റോഡുണ്ടോ എന്നു വരെ സംശയം. അത്രയ്ക്കും മൂടൽ.
വണ്ടി നിർത്തിയിടണോ?
അതോ തിരിച്ചു പോണോ?
എല്ലാം അവതാളത്തിലാവുമോ?
ഇതു സാഹസമല്ലേ?
എന്തായാലും ഇറങ്ങി. ഇനി പോവുക തന്നെ. വരുന്നിടത്ത്‌ വെച്ചു കാണം. അല്ലെങ്കിലും ഒറ്റയ്ക്കല്ലല്ലോ, ദൈവങ്ങളില്ലേ കൂടെ?
ഞാൻ ഡ്രൈവിംഗ്‌ തുടർന്നു.
കാറിൽ മലയാളം, തമിഴ്‌, ഹിന്ദി പാട്ടുകൾ മാറി മാറി വന്നു കൊണ്ടിരുന്നു..
'നായകൻ' ലെ 'നിലാ അതു വാനത്ത്‌ മേലെ..' ആണിപ്പോൾ കേൾക്കുന്നത്‌ (യാത്രയ്ക്ക്‌ പറ്റിയ പാട്ട്‌ അല്ലേ? ;))
മഞ്ഞു കുറഞ്ഞു വന്നു, സൂര്യനും രാത്രിയുറക്കം കഴിഞ്ഞ്‌ കൈകൾ നീട്ടിയെഴുന്നേറ്റു.
റോഡ്‌ കാണാം, സുന്ദരമായ പ്രകൃതിദൃശ്യങ്ങൾ ചുറ്റും തെളിഞ്ഞു. ഇപ്പോൾ നമ്മൾ ഹാപ്പിയായി.
മൈലുകളോളം നീണ്ടു കിടക്കുന്ന പച്ചപ്പ്‌, കുന്നുകൾ, വരിവരിയായ്‌ നിൽക്കുന്ന വൃക്ഷങ്ങൾ.
ആ തണുത്ത പച്ചപ്പിനുള്ളിലൂടെ കാർ അതിവേഗത്തിൽ മുന്നോട്ട്‌ പോയ്ക്കൊണ്ടിരുന്നു.
മനസ്സിൽ ഞാനുറക്കെ വിളിച്ചു പറഞ്ഞു, മഞ്ഞുമലകളെ ഞാനിതാ വരുന്നു!

വഴിയിൽ വിശ്രമിക്കാനുള്ള സ്ഥലങ്ങളുണ്ട്‌. ഒരു വൃക്ഷത്തിന്റെ ചിത്രം അതിനെ സൂചിപ്പിക്കുന്നു. ടോയ്‌ലറ്റുകൾ ക്ക്‌ ഒരു സ്ത്രീയുടെയും പുരുഷന്റെയും ചിത്രം, റെസ്റ്റോറന്റുകൾക്ക്‌ ഒരു ചായക്കപ്പിന്റെ ചിത്രം അങ്ങെയങ്ങനെ.. പോകുന്ന വഴി ഒന്നു കൂടി മോട്ടലിൽ വിളിച്ചു ഞങ്ങളുടെ വരവറിയിച്ചു. പതിനൊന്ന് മണിക്കാണ്‌ ചെക്ക്‌ ഇൻ സമയം.

10.55 നു ഞങ്ങൾ മോട്ടലിനു മുൻപിൽ എത്തി!. കുറച്ച്‌ പ്രായമുള്ള ഒരാളെയാണ്‌ ഞങ്ങൾ അവിടെ കണ്ടുമുട്ടിയത്‌. ചിരി, സ്നേഹം നിറഞ്ഞ പെരുമാറ്റം (അങ്ങനെ അല്ലാതെയൊന്ന് ഇവിടെ ഇതുവരെ കണ്ടിട്ടില്ല എന്നതാണ്‌ സത്യം). നിരവധി മാപ്പുകൾ, അവിടെ വിനോദസഞ്ചാരികൾക്ക്‌ എന്തെല്ലാം ചെയ്യാം എന്നു പ്രിന്റ്‌ ചെയ്ത ലഘുലേഖകൾ, ടൗപോ ടൈംസ്‌(പ്രാദേശിക പത്രം) ഇതെല്ലാമെടുത്തു. മോട്ടലിനു ചുറ്റുമുള്ള വഴിയുടെ ഒരു മാപ്പും തന്ന് അടുത്ത്‌ എവിടെയൊക്കെ എന്തൊക്കെയുണ്ട്‌? ഷോപ്പിംഗ്‌ മോളുകൾ, ഹോട്ടലുകൾ, തടാകം.. എല്ലാം പറഞ്ഞു തരുകയും ചെയ്തു. എല്ലാത്തിനും നന്ദി പറഞ്ഞു വാടക അടച്ചു. ഞങ്ങളുടെ മുറി വൃത്തിയാക്കികൊണ്ടിരിക്കുകയാണ്‌. ഒരഞ്ച്‌ നിമിഷം കാത്തു നിൽക്കണം.
അപ്പോൾ മകൻ ഒരു മുയലിനെ കണ്ടു എന്ന് പറഞ്ഞു വന്നു. മോട്ടലിൽ മുയലോ? ചെന്നു നോക്കി. മുറ്റത്ത്‌ ഓടി നടക്കുന്ന ഒരു മുയലിന്റെ പിറകെയാണവൻ. വെളുത്ത, മിനുമിനുപ്പുള്ള, പുറത്ത്‌ ബ്രൗൺ നിറത്തിലുള്ള ഡിസൈനുകളുള്ള ഒരു സുന്ദരക്കുട്ടൻ!. അതിന്റെ പിറകെ ഞാനും പോയി. തൊട്ടു, തടവി. അതു ചാടി ചാടി പോയി. പിറകെ ഞാനും മോനും. അതു വന്നു കയറിയതോ? ഞങ്ങളുടെ മുറിയിലും! ബെഡ്ഡിന്റെ അടിയിലും ചുറ്റുമായി ഓട്ടം! ഒടുവിൽ എങ്ങനെയോ അതിനു പുറത്തേക്കുള്ള വഴി മനസ്സിലായി. മോട്ടലിനു മുൻവശം നിറയെ പൂക്കളുള്ള ചെടികൾ. കുട്ടികൾക്ക്‌ കുതിച്ച്‌ പൊന്താൻ ട്രാമ്പൊളിൻ, കളിക്കാൻ പുൽത്തകിടി, കളിവീട്‌..


മുറി പരിശോധിച്ചു. ചൂട്‌ കിട്ടാനായി ഹീറ്റർ ഉണ്ട്‌. ബെഡ്ഡിൽ ഇലക്ട്രിക്ക്‌ ബ്ലാങ്കറ്റും. ആനന്ദലബ്ധിക്കിനിയെന്തു വേണം?

എല്ലാരും ഒന്നു ഫ്രഷായി. ഭക്ഷണം മൈക്രോവേവിൽ വെച്ചു ചൂടാക്കി. ആസ്വദിച്ചു കഴിച്ചു. ഒരുന്മേഷം നിറഞ്ഞു. എന്റെ ബാറ്ററികൾ ചാർജ്ജായതു പോലെ.
രണ്ടു സോക്സ്‌, രണ്ടു പാന്റ്‌, മൂന്ന് ഷർട്ട്‌ (അതിനു പുറത്ത്‌ ജാക്കറ്റ്‌) എന്നിവയെടുത്തണിഞ്ഞു. ചെവി മൂടാൻ പാകത്തിലുള്ള കമ്പിളി തൊപ്പികൾ, കൈയുറകൾ, ക്യാമറകൾ എടുത്തു വെച്ചു. കുടിക്കാൻ വെള്ളം(തണുപ്പിലാണ്‌ കൂടുതൽ ദാഹിക്കുക), കൂട്ടത്തിൽ കഴിക്കാൻ ഉരുളക്കിഴങ്ങ്‌ ചിപ്സും. കാർ വീണ്ടും നീങ്ങിത്തുടങ്ങി. പോകുന്ന വഴി കാറിനും കുടിക്കാൻ പെട്രോൾ കൊടുത്തു. കാർ വീണ്ടും ഹാപ്പിയായി.
ടൗപോ തടാകം ഒന്നു ചുറ്റി വലം വെച്ചാണ്‌ യാത്ര തുടങ്ങുന്നത്‌. സമയം 12 കഴിഞ്ഞെങ്കിലും കാർമേഘങ്ങൾ കാരണം ചൂട്‌ അറിയുന്നില്ല, കണ്ണിൽ കുത്തുന്ന വെളിച്ചവുമില്ല. സന്തോഷം. തടാകത്തിനരികിലൂടെ കാഴ്ച്ചകൾ കണ്ട്‌ യാത്ര. ഇളം നീലയും പച്ചയും കലർന്ന ജലം. ദൂരെ കുന്നുകൾ കാണാം. അവിടവിടെ ചില ബോട്ടുകൾ, നല്ല വൃത്തിയുള്ള തീരം..അവിടെ ഒന്നിറങ്ങിയാൽ അവിടെതന്നെയിരുന്നു പോകും!. അതു കൊണ്ട്‌ നിർത്തിയില്ല. ഇപ്പോൾ ലക്ഷ്യം മഞ്ഞുമലയാണ്‌. അതു മറക്കാൻ പാടില്ലല്ലോ. പോകുമ്പോൾ തോന്നി എന്റെ വാഹനത്തിനു മുന്നിൽ പോകുന്ന വാഹനങ്ങളെല്ലാം അങ്ങോട്ടാണെന്ന്!. അതു ശരിയായിരുന്നു. എല്ലാരും ഒരേ സ്ഥലത്തേക്കാണ്‌.
'എവിടെ മഞ്ഞെന്ന് പറഞ്ഞിട്ട്‌'? എന്റെ ശ്രീമതിയുടെ ചോദ്യമാണ്‌. ഏറ്റുപിടിക്കാൻ മകനും. അവരെപ്പോഴും ഒറ്റക്കെട്ടാണ്‌. ഞാൻ ഏതോ ഗൈഡാണെന്ന മട്ടിലാണ്‌ ചോദ്യം. ഒരു വട്ടം പോയി കണ്ടതിന്റെ 'അഹങ്കാര'ത്തിൽ മഞ്ഞുമലകളെ പറ്റി കുറച്ചധികം പറഞ്ഞു പോയിട്ടുണ്ടായിരുന്നു.
'ഇപ്പൊ കാണാം..' 'ഇപ്പോ വരും' എന്നൊക്കെ പറഞ്ഞു ഞാൻ അവരുടെ ആകാംക്ഷ ആളിക്കത്തിച്ചു. കുറച്ച്‌ കഴിഞ്ഞ്‌..
'അതാ മഞ്ഞ്‌!' അതൊരു നിലവിളിയായിരുന്നു.
ക്യാമറ എടുത്ത്‌ കൊടുത്തു. ഇനി അവരായി അവരുടെ പാടായി!.
എനിക്ക്‌ അതൊന്നും നോക്കാനുള്ള അനുവാദമില്ല. എന്റെ ശ്രദ്ധ മുഴുവനും ഡ്രൈവിംഗിലാണ്‌.
'ഇത്രയേ ഉള്ളു?' മഞ്ഞിന്റെ ചെറിയ ഒരു പൊട്ട്‌ അകലെ കണ്ട അഭിപ്രായമാണ്‌.
ഞാനൊന്നും പറഞ്ഞില്ല. എന്റെ പേടി ഇനി മഴക്കാറും, തലേന്നത്തെ മഞ്ഞു വീഴച്ചയും കാരണം റോഡ്‌ അടച്ചിട്ടുണ്ടാവുമോ എന്നായിരുന്നു.
കുറച്ചു കൂടി കഴിഞ്ഞപ്പോൾ, ഒന്ന്..രണ്ട്‌, മൂന്ന്..മലനിരകൾ ഒന്നൊന്നായി പ്രത്യക്ഷപ്പെട്ടു തുടങ്ങി.
മലമുകൾ വെയിലേറ്റ്‌ വെട്ടിത്തിളങ്ങുന്നു. അവിടമാകെ മഞ്ഞാണ്‌.
അടുത്തെത്താറായി. ഇപ്പോൾ കാണുന്ന മലനിരകൾ മുഴുവനായും മഞ്ഞിൽ പുതഞ്ഞു കിടക്കുകയാണ്‌.
ആരോ മുകളിൽ നിന്ന് മഞ്ഞു കുടഞ്ഞിട്ടതാണെന്നെ തോന്നൂ!. മലകൾ നനുത്ത മഞ്ഞിന്റെ തൊപ്പിയണിഞ്ഞ്‌ സന്ദർശകരെ വരവേൽക്കാൻ കാത്തുനിൽക്കുകയാണ്‌!

എവിടെ ഗേറ്റുകൾ?. എന്റെ കണ്ണുകൾ ഗേറ്റിലേക്ക്‌ നീണ്ടു.
ഗേറ്റുകൾ തുറന്നിട്ടിരിക്കുന്നു! എല്ലാവർക്കും സ്വാഗതം!. ദൈവങ്ങളെ നന്ദി!.
ഞങ്ങളുടെ ആവേശം ഉച്ചിവരെയെത്തി. ഇനി ഏതാനും നിമിഷങ്ങൾക്കുള്ളിൽ ഞങ്ങൾ മഞ്ഞിലിറങ്ങും!

ആദ്യം കണ്ട പാർക്കിംഗ്‌ സ്ഥലത്ത്‌ തന്നെ കാർ നിർത്തിറങ്ങി. ചുറ്റും മഞ്ഞു വീണു കിടക്കുന്നു. റോഡിനപ്പുറത്ത്‌ കുട്ടികൾ മഞ്ഞിൽ കളിക്കുന്നു. കുട്ടികളിൽ ചിലർ മഞ്ഞപ്പൂപ്പനെ ഉണ്ടാക്കുകയാണ്‌. ചിലർ കുറച്ചുയരത്തിലേക്ക്‌ കയറി അവിടെനിന്നും തെന്നിയിറങ്ങാൻ ശ്രമിക്കുന്നു, ചിലർ മഞ്ഞു വാരിയെറിയുന്നു. എവിടെയും മഞ്ഞു മയം!

താപനില?
-6 ഡിഗ്രി(താഴെ).
മലയുടെ മുകളിൽ -12 ഡിഗ്രി.

ഞങ്ങൾ തൊപ്പിയും, ഗ്ലൗസുമൊക്കെയെടുത്തണിഞ്ഞു.
പുറത്തിറങ്ങി മറ്റുള്ളവരെ കണ്ടപ്പോഴാണ്‌ ഞങ്ങളുടെ തയ്യാറെടുപ്പുകളിലെ പോരായ്മ മനസ്സിലായത്‌. അവരെല്ലാം ധരിച്ചിരിക്കുന്നത്‌ വലിയ ബൂട്ടുകളാണ്‌. അതും വെള്ളം ഉള്ളിൽ കയറാത്തത്‌. പോരെങ്കിൽ വളരെ കട്ടികൂടിയ രോമക്കുപ്പായങ്ങളും!. ഞങ്ങളുടെ വസ്ത്രങ്ങൾ ഈ തണുപ്പിൽ നിന്നും രക്ഷ നേടാൻ അപര്യാപ്തമാണ്‌.. പക്ഷെ ഞങ്ങളുടെ ആവേശത്തിനെ തോൽപ്പിക്കാൻ എങ്ങനെ തണുപ്പിനു കഴിയും?. മകൻ നന്ദൻ ആദ്യം തന്നെ മഞ്ഞിലേക്ക്‌ ഓടി കയറി. പിറകെ അമ്മയും. ഒരു പിടി മഞ്ഞു വാരിയെടുത്ത്‌ അമ്മയ്ക്കിട്ട്‌ ഒരേറ്‌! ഉത്ഘാടനം! അടുത്തത്‌ എന്റെ നേരെ. അവന്റെ കുഞ്ഞുഗ്ലൗസുകൾ മഞ്ഞു വാരാൻ തടസ്സം. അവൻ ഗ്ലൗസ്‌ ഊരി എന്റെ കൈയിൽ തന്നു. പിന്നെ രണ്ടു കൈകളിൽ മഞ്ഞു വാരിയെടുത്ത്‌ ഏറോട്‌ ഏറ്‌!!. മഞ്ഞു കഷ്ണങ്ങൾ എന്റെ വസ്ത്രത്തിനുള്ളിലേക്ക്‌ വീണു. ഞാൻ തണുപ്പു കൊണ്ട്‌ പുളഞ്ഞു. അവനുടൻ തന്നെ മഞ്ഞുമനുഷ്യനെ ഉണ്ടാക്കണം. അതാണാവശ്യം. ഞങ്ങൾ മഞ്ഞുമല ശരിയായി കണ്ടതു കൂടിയില്ല. അതിനു മുകളിലേക്ക്‌ പോകണം. വികൃതിയെ ഒരു വിധം പറഞ്ഞു പാട്ടിലാക്കി വീണ്ടും റോഡിൽ വന്നു നിന്നു. അവിടെ നിന്ന് മുകളിലേക്ക്‌ ഫ്രീ ബസ്‌ ഉണ്ട്‌. പത്ത്‌ മിനിട്ടിടവിട്ട്‌ ബസ്‌ വരും. ക്ഷമാപൂർവ്വം കാത്തുനിന്നു. അവിടെ നിന്ന ഒരു വിദേശവനിത ഫോട്ടോ എടുക്കണോ എന്നു ചോദിച്ചു. സമ്മതം. അങ്ങനെ മഞ്ഞിൽ എന്റെ ആദ്യത്തെ കുടുംബചിത്രം ക്യാമറയിൽ പതിഞ്ഞു.

 ഉത്ഘാടനം!
ബസ്‌ മലകയറുമ്പോൾ, സാവധാനം ചുറ്റും പ്രകാശം കൂടി കൂടി വരുന്നത്‌ ശ്രദ്ധിച്ചു. ഇപ്പോൾ ചുറ്റും വെളുപ്പ്‌ നിറം. മുകളിൽ നിറയെ ആളുകൾ. പലരും സ്കീയിംഗ്‌ നു വന്നവരാണ്‌. അതിനുചിതമായ വസ്ത്രങ്ങളും (ഗിയറുകൾ എന്നു പറയും) സ്കീയിംഗ്‌ ഉപകരണങ്ങളും അവരുടെ കൈവശമുണ്ട്‌. അതെക്കുറിച്ച്‌ പിന്നീട്‌ അന്വേക്ഷിച്ചപ്പോഴറിഞ്ഞു, അതെല്ലാം വാടകയ്ക്ക്‌ എടുക്കാമെന്ന്. വിലവിവരങ്ങൾ വിശദമായി എഴുതി വെച്ചിരിക്കുന്നതു കണ്ടു.
മുകളിലേക്ക്‌ എങ്ങനെ പോകും?.
നടന്നു പോകാൻ കെൽപ്പുള്ളവർക്ക്‌ അങ്ങനെ പോകാം. അതല്ല Chair lift എന്ന സംവിധാനത്തിലിരുന്ന് പോകണമെന്നുള്ളവർ ടിക്കറ്റെടുക്കണം. Chair lift എന്നു പറയുന്നത്‌ ഇരുന്ന് (മനസമാധാനത്തോടെ) മുകളിലേക്ക്‌ പോകാൻ പറ്റിയ സുരക്ഷിതമായ ഒരു സംവിധാനമാണ്‌. ഉരുക്ക്‌ കമ്പികളിലാണ്‌ ആ 'കസേരകൾ' അതുറപ്പിച്ചിരിക്കുന്നത്‌. ഭയപ്പെടേണ്ട ഒരു കാര്യവുമില്ല. അതിൽ പോകുമ്പോഴുള്ള ഒരു ഗുണമെന്തെന്നാൽ, നമുക്ക്‌ ചുറ്റുമുള്ള കാഴ്ച്ചകൾ നല്ല ഉയരത്തിൽ നിന്നും കാണാൻ സാധിക്കുമെന്നതാണ്‌. ആ യാത്ര കൂടുതൽ ആസ്വാദ്യമാവുക താഴേക്ക്‌ തിരിച്ച്‌ പോകുമ്പോഴാണ്‌.

ഇനി Chair lift ഇൽ പോയി പരിചയമില്ലെങ്കിലോ? പരിചയപ്പെടാനുള്ള സൗകര്യം അവിടെ ഒരുക്കിയിട്ടുണ്ട്‌. അതു സൗജന്യവുമാണ്‌. അതുപയോഗിച്ച്‌ താഴേക്കും മുകളിലേക്കും (കുറച്ച്‌ ദൂരം) എത്ര തവണ വേണമെങ്കിലും സഞ്ചരിക്കാം. 'മിടുക്കന്മാർ' - ഞാൻ മനസ്സിൽ പറഞ്ഞു.

Chair lift നു ടിക്കറ്റെടുത്തു. കൗണ്ടറിലിരുന്ന യുവതി എവിടെ നിന്ന് ഏതു വരെ പോകാം എന്നൊക്കെ പറഞ്ഞു തന്നു. കൈയിൽ മലയുടെ മൊത്തം കാര്യങ്ങൾ വിശദമായി വരച്ച ഭൂപടവും. ഇവിടെ എന്തിനും ഏതിനും ഭൂപടമെടുത്ത്‌ കൈയിൽ തരും. ഈ കിവികളുടെ ഒരു കാര്യം!. പലരും മാപ്പുമായിട്ട്‌ എവിടെയും പോകാനറിയാവുന്നവരാണ്‌. എല്ലാ റോഡുകളും അതിലുണ്ടാവും. ഹൈവേയും, സാധാരണ റോഡുകളും എല്ലാം പല നിറത്തിലാണ്‌ പ്രിന്റ്‌ ചെയ്തിരിക്കുന്നത്‌. അതു നോക്കി പോകാൻ ഏതൊരു കൊച്ചു കുട്ടിക്കും കഴിയും എന്നതാണ്‌ വാസ്തവം.

Chair lift ഇൽ ചാടി കയറിയിരുന്നു. അമ്മയും മകനും ആദ്യം പോയി (മഞ്ഞുമല കണ്ടപ്പോൾ എന്നെ വേണ്ട!). പിന്നാലെ വന്നതിൽ ഞാൻ മാത്രം. പോകും വഴി, ഉയരത്തിലിരുന്ന് ഞാൻ വിളിച്ചു ചോദിച്ചു
'എല്ലാം ഓക്കെയല്ലേ?'
എവിടെ? ഒരു മറുപടിയുമില്ല.
'മോനെ, താഴെ നോക്ക്‌!' ഞാൻ വിളിച്ചു  പറയുന്നതല്ലാതെ രണ്ടു പേരും മൈൻഡ്‌ ചെയ്യുന്നില്ല. ഒന്നു കൈയുയർത്തിയെങ്കിലും കാണിച്ചു കൂടെ?
ഞാൻ 'ഫോട്ടം പിടിക്കാൻ' തുടങ്ങി. താഴെ കൂടി പല നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞ്‌ ആണുങ്ങളും പെണ്ണുങ്ങളും (ചെറുപ്പക്കാരാണധികവും) സ്കീ ചെയ്തു പോകുന്നു. അതിവേഗത്തിലാണവർ തെന്നി പോകുന്നത്‌. അല്ല, പായുന്നത്‌. അവരുടെ വൈദഗ്ദ്ധ്യം കണ്ടുഞ്ഞാനസൂയപ്പെട്ടു. മുകളിൽ ചെന്നപ്പോഴാണ്‌ കാര്യം പിടികിട്ടിയത്‌. ശ്രീമതി പേടിച്ചു പോയതാണ്‌. അതാണുത്തരമില്ലാത്തത്‌. ആദ്യമായി ഇത്ര ഉയരത്തിലേക്ക്‌ പോകുന്ന ചിലർ പേടിക്കാൻ സാദ്ധ്യതയുണ്ട്‌. അതു കുഴപ്പമില്ല. കീഴടക്കാൻ ഉയരങ്ങൾ ഇനിയും ഞങ്ങൾക്ക്‌ ബാക്കി.
Respect gets respect
രണ്ടുതട്ടുകളായാണ്‌ മഞ്ഞു മലയിലേക്കുള്ള വഴി കയറിപോയിരിക്കുന്നത്‌. അതായത്‌ രണ്ടു പ്രാവശ്യം Chair lift ഇൽ സഞ്ചരിച്ചാലെ മുകളിൽ എത്തിച്ചേരാൻ കഴിയൂ എന്ന്. അതിൻ ശേഷം T-bar എന്നൊരു സംവിധാനം ഒരുക്കിയിട്ടുണ്ട്‌. അതു മേഘങ്ങളെ ചുംബിക്കാൻ താത്പര്യമുള്ളവർക്കാണ്‌. സ്കീയിംഗ്‌ ഉപകരണങ്ങളുമായി മുകളികേക്ക്‌ പോകാനുദ്ദേശിക്കുന്നവർക്കെന്നർത്ഥം. .രണ്ടാമത്തെ തട്ടു കയറിക്കഴിഞ്ഞാൽ ഒരു ക്യാന്റീൻ കാണാം. അവിടെ ലോകാത്തെവിടെയുമില്ലാത്ത വിലയ്ക്ക്‌ സാധനങ്ങൾ വിൽക്കാൻ വെച്ചിട്ടുണ്ട്‌. ഈ മഞ്ഞിൽ കൂടി, ഈ ഉയരത്തിൽ ആ സാമഗ്രഹികൾ എത്തിക്കാൻ പെട്ട പാട്‌ അവർക്കല്ലേ അറിയൂ? അതിന്റെ വില അവരീടാക്കുക തന്നെ ചെയ്യും. തികച്ചും ന്യായം. അതു കൊണ്ട്‌, മല കയറുന്നവർ ഒരു ബാഗിൽ കുറച്ച്‌ അണ്ടിപ്പരിപ്പും, പച്ച വെള്ളവും കൊണ്ടുവരുന്നത്‌ നന്നായിരിക്കും. ഒന്നു കൊറിക്കണമെന്ന് തോന്നിയാൽ അതുപകരിക്കും. മറ്റൊന്ന് ദാഹം. വളരെ പെട്ടെന്ന് ദാഹം ഉണ്ടാകും. ശരീരം ചൂടാക്കാൻ അധികം ഉർജ്ജം ഉപയോഗിക്കുന്നതു കൊണ്ടാണതെന്നു തോന്നുന്നു. അതു കൊണ്ട്‌ വെള്ളം കൈയിൽ തന്നെ കരുതുക.


ആദ്യത്തെ 'ലിഫ്റ്റ്‌' കഴിഞ്ഞിറങ്ങിയ ഞാൻ കാണുന്നത്‌ കൈ നിറയെ മഞ്ഞുമായി എന്നെ എറിയാൻ കാത്തു നിൽക്കുന്ന നന്ദനെയാണ്‌. പുള്ളിക്കാരനു ഈ തണുപ്പൊന്നും ഒരു പ്രശ്നമല്ലെന്നു തോന്നുന്നു. ഞങ്ങളുടെ സമീപത്ത്‌ കൂടി അതിവേഗത്തിൽ ചിലർ പാഞ്ഞു പോയി. സ്കീയിംഗ്‌ ചെയ്യുന്നവരാണവർ. ഞങ്ങൾ മൂന്നു പേരും മഞ്ഞു വാരിയെടുത്തു. ഒരു ചെറിയ തോതിലുള്ള 'വെളുത്ത യുദ്ധം' നടന്നു. തണുപ്പ്‌ കൂടി കൂടി വരുന്നോ? ഞാൻ ജാക്കറ്റിന്റെ സിപ്പ്‌ ഒന്നു കൂടി മുകളിലേക്ക്‌ വലിച്ചു കയറ്റി. അവിടെ നിന്നും താഴെക്ക്‌ നോക്കിയാൽ താഴെ തെന്നി പോകുന്ന പൊട്ടുകളെ കാണാം. അപ്പോൾ മകനു മറ്റൊരാഗ്രഹം - ഒരു 'സ്നോ മാൻ' നെ ഉണ്ടാക്കണം. ഞാൻ മഞ്ഞ്‌
വാരിയെടുക്കാൻ കുനിഞ്ഞു. അതിന്റെ വെണ്മ അപ്പോഴാണ്‌ കൂടുതൽ വ്യക്തമായത്‌. മഞ്ഞിന്റെ ഇടയിൽ പ്രകാശം ഊർന്നിറങ്ങി, ഇളം നീല നിറമാണ്‌ പുറത്തെക്ക്‌ ചിതറുന്നത്‌. അതിന്റെ പിന്നിലെ ശാസ്ത്രതത്വം മുൻപ്‌ സ്കൂളിൽ പഠിച്ചതായിരുന്നു. മറന്നു പോയിരിക്കുന്നു എല്ലാം. (ഗൂഗിളിൽ നോക്കി പിന്നീടത്‌ എന്താ സംഭവമെന്നു മനസ്സിലാക്കി)
അതിവിടെ വായിക്കാം.
http://www.carleton.edu/departments/geol/links/alumcontributions/blueice/blue.html

  
കുറച്ച്‌ നിമിഷങ്ങൾക്കകം ഞങ്ങൾ ഒരു മഞ്ഞുമനുഷ്യനെ ഉണ്ടാക്കിയെടുത്തു! എന്റെ തൊപ്പിയൂരി അതിനിട്ടുകൊടുത്ത്‌ ഒരു ഫോട്ടൊയും എടുത്തു. അതാണ്‌ മഞ്ഞിലെ എന്റെ ആദ്യത്തെ സൃഷ്ടി. ('എന്റെ' എന്ന് ഒരാവേശത്തിൽ പറഞ്ഞതാണ്‌. അതിൽ തൊപ്പി വെച്ചതു മാത്രമാണ്‌ ഞാൻ ചെയ്തത്‌. മകനും ഭാര്യയുമാണ്‌ യഥാർത്ഥ ശിൽപികൾ).

മഞ്ഞുമനുഷ്യനും, അതിനു പിന്നിലെ 'കരങ്ങളും'.
മിഷൻ രണ്ടാം ഘട്ടത്തിലേക്ക്‌..
മുകളിലേക്ക്‌ പോയാലോ?
സമ്മതം, മൂന്നു വട്ടം സമ്മതം. ആവേശമാണ്‌ ഞങ്ങളുടെ കൈകൾ പിടിച്ച്‌ മുകളിലേക്ക്‌ കൊണ്ട്‌ പോകുന്നത്‌.
ഞങ്ങൾ വീണ്ടും Chair lift ഇൽ കയറി. മുകളിലേക്ക്‌ നീങ്ങിത്തുടങ്ങി. ഇപ്പോൾ ആർക്കും പരിഭ്രമമില്ല. മൂന്നു പേരും ഒന്നിച്ചിരുന്നാണ്‌ മുകളിലേക്ക്‌ പോകുന്നത്‌. എല്ലവരുടെയും ഭയമെല്ലാം എവിടെയോ പോയിരിക്കുന്നു. ചുറ്റുമുള്ള ദൃശ്യങ്ങൾ ഇമ വെട്ടതെ നോക്കിയിരിക്കുകയാണ്‌!. നിമിഷങ്ങൾക്കകം ഞങ്ങൾ മുകളിലെത്തി. കണക്ക്‌ പ്രകാരം ഇപ്പോൾ സമുദ്രനിരപ്പിൽനിന്നും 5000 അടിയിൽ കൂടുതൽ ഉയരത്തിലാണ്‌ ഞങ്ങളിപ്പോൾ. ശ്വാസമെടുക്കാൻ നേരിയ ബുദ്ധിമുട്ടുള്ളത്‌ പോലെ തോന്നിയെങ്കിലും, അതുടൻ തന്നെ മാറി. തണുപ്പ്‌ കാരണം ആദ്യമങ്ങനെ അനുഭവപ്പെട്ടതാണ്‌.

മുകളിൽ നിന്നുള്ള കാഴ്ച്ച വർണ്ണിക്കുവാൻ എനിക്കറിവുള്ള ഭാഷകൾ പോര. വെട്ടിത്തിളങ്ങുന്ന മലനിരകൾ. ആകാശം നീലനിറമായി മാറിയിരിക്കുന്നിപ്പോൾ. സാഹസികരായ ചിലർ ദൂരെ മലമുകളിൽ നിന്ന് അതിവേഗത്തിൽ താഴേക്ക്‌ പാഞ്ഞു വരുന്നത്‌ കാണാം. സ്വർഗ്ഗരാജ്യം ഭൂമിയിലല്ലെങ്കിൽ എവിടെയാണ്‌? എന്നു തോന്നി. ഇത്രയും മഞ്ഞ്‌ ഒന്നിച്ച്‌ കണ്ടപ്പോൾ ചില വിചിത്രമായ ചിന്തകൾ - മഞ്ഞെടുത്ത്‌ കഴിച്ചാലോ?!. ഞാൻ മഞ്ഞിൽ കമഴ്‌ന്ന് കിടന്നു. ആവുംവിധം മഞ്ഞു ചേർത്ത്‌ ഞാൻ കെട്ടിപിടിച്ചു. ഞാൻ മഞ്ഞിനെ സ്നേഹിക്കാൻ തുടങ്ങിയിരിക്കുന്നു!. സ്നേഹിക്കുമ്പോൾ ഏതോ ഒരു ശക്തി രണ്ടു പേർക്കിടയിൽ പ്രവഹിക്കുന്നത്‌ പോലെ അനുഭവപ്പെടും!. എന്റെയുള്ളിൽ നിന്ന് സ്നേഹം ചുറ്റുപാടും പ്രസരിക്കുകയാണ്‌. ആനന്ദം കൊണ്ട്‌ ഭ്രാന്ത്‌ പിടിച്ച്‌ പോകുന്ന അവസ്ഥ. ഇതിനു മുൻപും ഇതു പോലുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്‌. അതിമനോഹരമായ കാഴ്ചകൾ കണ്ട്‌, കണ്ണ്‌ നിറഞ്ഞ്‌, സന്തോഷം നിറഞ്ഞ്‌ ഞാൻ അബോധാവസ്ഥയിലായിട്ടുണ്ട്‌. സൗന്ദര്യം കണ്ട്‌ ശരിക്കും തലകറങ്ങി പോയിട്ടുണ്ട്‌. കാർമേഘങ്ങൾ നിറഞ്ഞു നിൽക്കുമ്പോൾ വെളുത്ത്‌ കൊക്കുകൾ പോവുന്നത്‌ നോക്കിയിട്ടുണ്ടൊ? ആ ഭംഗി കണ്ട്‌ ഞാൻ നില തെറ്റി താഴെ വീണിട്ടുണ്ട്‌. ആ സമയം ഞാൻ ഭൂമിയിലാണോ, വായുവിലാണോ എന്നു പറയാൻ കഴിയില്ല്ല. ചില നേരങ്ങളിൽ, ചില ഗാനങ്ങൾ കേൾക്കുമ്പോൾ, ശരീരമുപേക്ഷിച്ച്‌ വായുവിൽ ഒഴുകി നടക്കുന്നത്‌ പോലെ തോന്നും!. എങ്ങനെയാണ്‌ ആത്മാക്കളില്ലെന്ന് അവിശ്വസിക്കുക?!. എന്റെ വിചാരങ്ങൾ കടിഞ്ഞാൺ പൊട്ടിക്കാൻ ശ്രമിക്കുകയാണ്‌. ഞാനവയെ അഴിച്ചു വിട്ടു!. സ്വതന്ത്രം വിഹരിക്കട്ടെ!.

ഇവിടം ഇത്ര മനോഹരമാണെങ്കിൽ, സാക്ഷാൽ കൈലാസം എത്ര മനോഹരമായിരിക്കും?!. മഞ്ഞുമലനിരകളിലേക്ക്‌ നോക്കി നിൽക്കുമ്പോൾ, മഞ്ഞു പോലെ വെളുത്ത, നൈർമ്മല്യം നിറഞ്ഞ ചില ചിന്തകൾ എന്നെ ചുറ്റിവരിഞ്ഞു.

എന്നെ ദൈവത്തിനെന്തിഷ്ടമാണ്‌! എത്രമാത്രം കാരുണ്യമാണ്‌, എത്രമാത്രം അനുഗ്രഹങ്ങളാണ്‌ ചൊരിയുന്നത്‌!. നിർഭാഗ്യകരമായ സംഭവങ്ങൾ, അനുഭവങ്ങൾ എന്റെ ജീവിതത്തിലുണ്ടായിട്ടുണ്ട്‌. അതെല്ലാം എന്റെമാത്രം പിഴയാണ്‌!. എന്റേതു മാത്രം. ദൈവത്തിനെ ആരാധിക്കുകയല്ല വേണ്ടത്‌! സ്നേഹിക്കുകയാണ്‌!. നിറഞ്ഞ മനസ്സോടെ സ്നേഹിക്കുക, ദൈവം നിങ്ങളെയും സ്നേഹിക്കും. എന്നെ വിശ്വസിക്കൂ! ഞാൻ സത്യമാണ്‌ പറയുന്നത്‌!. ദൈവം എന്നു പറയുന്നത്‌ സ്നേഹം തന്നെയാണ്‌. നമ്മൾ ആദ്യം പഠിക്കേണ്ടത്‌ സ്നേഹത്തിനെ സ്നേഹിക്കാൻ പഠിക്കുക എന്നതാണ്‌!. God is Love എന്നു പറയുന്നതിനെ പൊരുൾ അതു തന്നെയാണ്‌. അതിരുകളില്ലാത്ത, നിയമങ്ങളില്ലാത്ത, വിലക്കുകളില്ലാത്ത സ്നേഹമാണത്‌. അതിൽ മുങ്ങി ജീവിക്കുക. അതിൽ നിറഞ്ഞ്‌ ജീവിക്കുക. ഈയൊരു മനുഷ്യജന്മം ലഭിച്ചതു തന്നെ ഭാഗ്യം!. ഒരു പക്ഷെ നമ്മളെല്ലാം മരണ ശേഷം അരൂപികളായ സ്നേഹരൂപങ്ങളായി മാറുകയാവും ചെയ്യുക.

ഇനി ഭൂമിയിലേക്ക്‌ തിരിച്ചു വരാം.
രണ്ടാമത്തെ 'തട്ടിൽ' ഒരു ക്യാന്റീൻ ഉണ്ടെന്ന് നേരത്തെ പറഞ്ഞല്ലോ. വെറുതെ അകത്തു കയറി നോക്കി. നല്ല തിരക്കാണവിടെ. ചൂട്‌ കാപ്പി ഊതിയൂതി നുണയുന്ന സഹൃദയർ. അതിനുള്ളിൽ നല്ല സുഖകരമായ ചൂടുണ്ട്‌. ഒരു കാര്യം പറയാൻ വിട്ടു, ധാരാളം ഇന്ത്യാക്കാരെ മഞ്ഞുമലയിൽ കണ്ടു. തമിഴ്‌നാട്ടിൽ നിന്നും, ആന്ധ്രയിൽ നിന്നുമുള്ളവർ. നെറ്റിയിൽ ചന്ദനക്കുറിയൊക്കെയിട്ട്‌ ചിലരും ആ കൂട്ടത്തിലുണ്ട്‌. എല്ലാരും ഞങ്ങൾക്ക്‌ ചിരി സമ്മാനിച്ച്‌ നടന്നു പോകുന്നുണ്ട്‌.

ഒരു സംശയം തോന്നി. പെട്ടെന്ന് ആരെക്കെങ്കിലും എന്തെങ്കിലും വൈദ്യസഹായം വേണ്ടി വന്നാൽ? സ്കീയിംഗ്‌ നടത്തുന്ന ചിലർക്ക്‌ എന്തെങ്കിലും അപകടം സംഭവിച്ചാൽ?.
Rescue ടീംന്റെ ഓഫീസ്‌ അവിടെയുണ്ട്‌. അതിവേഗത്തിൽ മഞ്ഞിൽ കൂടി സഞ്ചരിക്കാൻ യോഗ്യമായ വാഹനങ്ങൾ അവർക്കുണ്ട്‌. മഞ്ഞിൽ കൂടി പോകുന്ന ബൈക്ക്‌ അവിടെ വെച്ച്‌ ആദ്യമായി കണ്ടു. പുഷ്പം പോലെ ഒരാൾ അതിന്മേലിരുന്ന് മഞ്ഞിലൂടെ മുകളിലേക്ക്‌ കയറി പോകുന്നതും കണ്ടു.

ക്യാന്റീൻ ഉയരത്തിലാണ്‌. താഴെയുള്ള ചെറിയ കെട്ടിടങ്ങളുടെ മച്ചിലെല്ലാം മഞ്ഞു നിറഞ്ഞിരിക്കുന്നു. നമുക്ക്‌ നടന്ന് മഞ്ഞിലൂടെ ആ മച്ചിലേക്ക്‌ കയറി പോകാം. അത്രയും ഉയരത്തിൽ മഞ്ഞു വീണു കിടക്കുകയാണ്‌. ക്യാന്റീനു സമീപം താഴേക്ക്‌ ചെന്നു നോക്കി. അവിടെ നിന്നും താഴേക്ക്‌ ഇരുന്നിറങ്ങാൻ പാകത്തിൽ മഞ്ഞു കിടക്കുന്നു. ചിലർ അതിലൂടെ ഇരുന്നും, കിടന്നും താഴേക്ക്‌ പാഞ്ഞു പോകുന്നു. വീണ്ടും മഞ്ഞിലൂടെ പണിപെട്ട്‌ കയറി വരുന്നു, വീണ്ടും ഉർന്നിറങ്ങുന്നു. ഞങ്ങളെല്ലാവരും അതു ശ്രമിച്ചു നോക്കി. താഴേക്ക്‌ മഞ്ഞിലൂടെ ഊർന്ന് പോകുമ്പോഴുള്ള ആനന്ദം! വീണ്ടുമൊരിക്കൽ കൂടി കുട്ടിക്കാലത്തേക്ക്‌ തിരിച്ചുപോയി!.

എത്ര നേരം മഞ്ഞിൽ കളിച്ചു?
സമയം നോക്കി. ഏതാണ്ട്‌ നാലു മണിക്കൂർ ഞങ്ങൾ മഞ്ഞിൽ ചിലവിട്ടു കഴിഞ്ഞിരിക്കുന്നു!. വിരലുകൾ മരവിച്ചു തുടങ്ങിയിരിക്കുന്നു. ഓരോ ചുവട്‌ വെയ്ക്കുമ്പോഴും ഷൂസ്‌ മഞ്ഞിൽ പുതഞ്ഞു പോവുകയാണ്‌. സോക്സ്‌ നനഞ്ഞ്‌, കാൽവിരലുകളെ മരവിപ്പിച്ചു തുടങ്ങിയിരിക്കുന്നു. ഇനിയധികം നേരം നിന്നാൽ ചിലപ്പോൾ പ്രശ്നമാകാനിടയുണ്ട്‌. പോരെങ്കിൽ മഞ്ഞിൽ ഉരുണ്ട്പിരണ്ടും, ഓടിയും, മറിഞ്ഞും ആകെ ക്ഷീണിച്ചിരിക്കുന്നു. ഒടുക്കത്തെ വിശപ്പും!. ഞങ്ങൾ ചെന്നു Chair ഇൽ കയറിയിരുന്നു. താഴേക്ക്‌ നോക്കിയാൽ മലയുടെ താഴെയുള്ള ഭാഗങ്ങൾ വരെ കാണാം. പുക മഞ്ഞിൽ മലനിരകൾ മറഞ്ഞു നിൽക്കുന്നു. മേഘങ്ങൾക്കിടയിലൂടേ ടോർച്ചടിച്ചപോലുള്ള വെളിച്ചം. മേഘങ്ങൾക്കിടയിൽ നിന്നും താഴെ ഭൂമിയിലേക്ക്‌ യാത്ര ചെയ്താൽ എങ്ങനെയിരിക്കും?

താഴേക്കുള്ള Chair ഇൽ കയറും മുൻപ്‌ കുറച്ച്‌ സമയം കൂടി മഞ്ഞിൽ ചിലവിട്ടു. കുറച്ച്‌ മഞ്ഞ്‌ വാരിയെടുത്ത്‌ കൈയ്യിൽ വെച്ച്‌ യാത്ര ചോദിച്ചു. വീണ്ടും കാണമെന്നും!. നന്ദനിപ്പോഴും മഞ്ഞിൽ കളിച്ച്‌ മതിയായിട്ടില്ല. അടുത്ത Chair lift ഇൽ വീണ്ടും താഴേക്ക്‌. അതിനു ശേഷം ബസ്സിൽ കാർ പാർക്ക്‌ ചെയ്തിരിക്കുന്നിടത്തേക്ക്‌. ഗ്ലൗസ്‌ ഊരി. വിരലുകൾ നഞ്ഞിരിക്കുന്നു. സോക്സും!. ഇറങ്ങിയതു നന്നായി. കുറച്ച്‌ മുൻപ്‌ കണ്ട നനുത്ത കാഴ്ച്ചകൾ ചേർത്തു പിടിച്ച്‌, സന്ധ്യയിൽ കൂടി തിരിച്ച്‌ ടൗപോയിലേക്ക്‌.

മുറിയിൽ കയറി, ഹീറ്റരും, ബ്ലാങ്കറ്റും ഓണാക്കി വെച്ചു. ഭക്ഷണം കഴിച്ച്‌ ഉറങ്ങാൻ കിടന്നു. ദൈവങ്ങളെ കൈകൂപ്പി നന്ദി പറഞ്ഞു. സുരക്ഷിതമായി പോയി വരാനും, മഞ്ഞിന്റെ സൗന്ദര്യം ആസ്വദിക്കാൻ കഴിഞ്ഞതിലും...ജീവിതത്തിലെ സുന്ദരമായ ഒരു ദിവസം കൂടി അങ്ങനെ കഴിഞ്ഞിരിക്കുന്നു..നാളെ മറ്റൊരു സുന്ദര ദിനം..(എല്ലാ ദിവസങ്ങളും പൂർണ്ണമാണ്‌, സുന്ദരമാണ്‌. നമ്മളായിട്ട്‌ അങ്ങനെയല്ലാതെ ആക്കാതിരുന്നാൽ മാത്രം മതി!)

നാളെ രാവിലെ ടൗപോ ചുറ്റണം..ഞാനുറങ്ങട്ടെ..അതിനു മുൻപ്‌ ഒരു നിമിഷം - ഏതെങ്കിലും ഉൾവിളികൾ..?

പിൻകുറിപ്പ്‌:
Taupo വിശേഷങ്ങൾ മറ്റൊരിക്കലെഴുതാം..
അതിനു മുൻപ്‌ എഴുതി തുടങ്ങിയ കഥകൾ ഞാൻ പൂർത്തിയാക്കട്ടെ.. :)
Mount.Ruapehu നെ കുറിച്ച്‌ കൂടുതലറിയാൻ:
http://www.mtruapehu.com/

ഈ പോസ്റ്റിൽ ചിത്രങ്ങൾ കൂടി പോയോ?
കൂടുതൽ ചേർക്കണമെന്നുണ്ടായിരുന്നു.. അതെന്റെ ഫോട്ടോ ബ്ലോഗിൽ കാണാം..
അതിവിടെ: നിഴലും വെളിച്ചവും



വായിച്ച എല്ലാപേർക്കും നന്ദി.

22,214

Post a Comment

Monday 8 August 2011

സാന്ത്വനമില്ലാതെ..


നഷ്ടപ്രേമത്തിന്നിറ്റിറ്റു വീഴുന്ന
രക്തബിന്ദുക്കളെ, നിങ്ങൾക്ക്‌ സാന്ത്വനം!
ചൂടേറ്റ്‌ കരിയുന്ന ആത്മാവിലെഴുതിയ
പ്രണയാക്ഷരങ്ങളെ, നിങ്ങൾക്ക്‌ സാന്ത്വനം!

************************************

നിനക്കിനിയോർക്കുവാൻ പകലുമില്ല,
ഇരവിലിനി കാണുവാൻ, കനവുമില്ല.
ഇനിയില്ല നിന്റയീ കറയാർന്ന ചുണ്ടിൽ,
അവൾക്കായി സൂക്ഷിച്ച ചുടുചുംബനം.

മുറിവേറ്റ പ്രാവിന്റെ ചിറകടി പോലെ നിൻ
ഹൃദയം തുടിക്കുന്നു നിന്റെയുള്ളിൽ..
മറയുന്ന ബോധത്തിൻ തിരശ്ശീലയിൽ നീ,
അവസാനക്കാഴ്ച്ചകൾ കണ്ടുവപ്പോൾ..

ഒരു മാത്ര നേരത്തിനപ്പുറം നീയിനി,
നിഴലുകളില്ലാതെ യാത്രയാവും..
പേരറിയാത്തയാ ലോകത്തിലേക്ക്‌ നീ,
പ്രാണനായൊറ്റയ്ക്ക്‌ യാത്രയാവും..

************************************

ഒരുനാളിവിടെനീ പുനർജ്ജനിക്കും,
നിന്റെ പ്രണയം തിരഞ്ഞു നീ, നടന്നു പോകും..

പ്രേരണ: പ്രേമനൈരാശ്യം കാരണം ആത്മഹത്യ ചെയ്ത ഒരു ദുർബ്ബലഹൃദയനെ കുറിച്ചുള്ള പത്രവാർത്ത.

21,932

Post a Comment

Saturday 6 August 2011

സ്ഥായി

എന്താണ്‌ സ്ഥായിയായിട്ടുള്ളത്‌?. ഈ ഒരു ചിന്ത വളരെ വിചിത്രമായ ചില കാര്യങ്ങളിലേക്ക്‌ എന്റെ മനസ്സിലെ വലിച്ചു കൊണ്ട്‌ പോയി. അതിൽ ചിലതിതാണ്‌.
ഇതെല്ലാം ശരിയെന്നോ തെറ്റെന്നോ സമർത്ഥിക്കാൻ ഒരു ശ്രമവുമില്ല. ചില ചിന്തകൾ പങ്കു വെയ്ക്കുന്നു എന്നേയുള്ളൂ.

എന്താണ്‌ ഇരുട്ട്‌?
വെളിച്ചത്തിന്റെ അഭാവമാണ്‌ ഇരുട്ട്‌. അഥവാ, ഇരുട്ട്‌ സൃഷ്ടിക്കപ്പെടുന്നില്ല. വെളിച്ചം ഇല്ലാത്ത ഒരു അവസ്ഥ മാത്രമാണ്‌ ഇരുട്ട്‌.

എന്താണ്‌ തിന്മ?
ഇവിടെയും അഭാവമാണ്‌. വെളിച്ചത്തിനു പകരം നന്മ എന്ന വ്യത്യാസം മാത്രം.

ഒരു വലിയ മുറി നിറയെ വീട്ടുസാമാനങ്ങൾ കൊണ്ട്‌ നിറയ്ക്കുകയാണെന്ന് സങ്കൽപ്പിക്കൂ. അതിനു ശേഷം ചോദിക്കുന്ന ഒരു ചോദ്യമുണ്ട്‌. സ്ഥലമെവിടെ?
ഇവിടെ മുൻപ്‌ സ്ഥലം ഉണ്ടായിരുന്നു. നമ്മൾ അതു ഉപയോഗിച്ച്‌ കഴിഞ്ഞു, അല്ലെങ്കിൽ അവിടം മറ്റു ചില വസ്തുക്കൾ കൊണ്ട്‌ നിറച്ചു കഴിഞ്ഞു.

ഇനി മുൻപ്‌ പറഞ്ഞ കാര്യത്തിലേക്ക്‌ തിരിച്ച്‌ വരാം.
വെളിച്ചം വരുന്നതിനു മുൻപ്‌ എന്താണവിടെ ഉണ്ടായിരുന്നത്‌?
നന്മ വന്നു മൂടുന്നതിനു മുൻപ്‌ എന്താണുണ്ടായിരുന്നത്‌?
വീട്ടുസാമാനങ്ങൾ കൊണ്ട്‌ നിറയ്ക്കുന്നതിനു മുൻപ്‌ എന്താണുണ്ടായിരുന്നത്‌?

അപ്പോൾ മുൻപ്‌ സ്ഥായിയായി ഉണ്ടായിരുന്നതിനു മുകളിലായി മറ്റൊരു വസ്തു നമ്മൾ കൊണ്ട്‌ വന്നു വെച്ചു. അതിനർത്ഥം, ഇരുട്ടും, തിന്മയും സ്ഥായിയായിരുന്നു. വളരെ മുൻപേ അതുണ്ടായിരുന്നു. നന്മ കൊണ്ട്‌ തിന്മ മൂടിയിരിക്കുന്നു എന്നേയുള്ളൂ. അത്‌ പൂർണ്ണമായും ഇല്ലാതാവുകയില്ല!. അതു മാത്രമല്ല, അതൊരിക്കലും ഇല്ലാതിരുന്ന ഒരു അവസ്ഥ ഉണ്ടായിരുന്നുമില്ല!

ഇതല്ലേ മനുഷ്യമനസ്സിലും സംഭവിക്കുന്നത്‌?. മനസ്സിലെ തിന്മ നമ്മൾ നന്മ കൊണ്ട്‌ മൂടി വെയ്ക്കുകയാണ്‌. അടിയിലെവിടെയോ തിന്മ ഇപ്പോഴും, എപ്പോഴും ഉണ്ടാവും. അത്‌ നന്മയുടെ ബാഹുല്യം കൊണ്ട്‌ അറിയാതെ പോകുന്നുവെന്നേയുള്ളൂ! അതിനു എപ്പോൾ വേണമെങ്കിലും പുറത്ത്‌ വരാൻ കഴിയും. ജനിക്കുമ്പോൾ തന്നെ ഉള്ളിൽ സ്ഥായിയായി തിന്മയുമായാണോ വരുന്നത്‌? അപ്പോൾ നന്മ നമ്മൾ ബലം പ്രയോഗിച്ചോ, ശീലം കൊണ്ടൊ, അഭ്യാസം കൊണ്ടോ വളർത്തിയെടുക്കുന്നതാണോ? .. ഉത്തരങ്ങൾ അറിയില്ല. പക്ഷെ ഒന്നു തീർച്ചയാണ്‌ - നന്മയേക്കാൾ സ്ഥായിയായി തിന്മ ഉണ്ടാവും, വെളിച്ചത്തിനേക്കാൾ സ്ഥായിയായി ഇരുട്ടുണ്ടാവും.  ഭയപ്പെടുത്തുന്ന സത്യം..

Post a Comment

Monday 1 August 2011

സ്വപ്നഗൃഹത്തിലെ താമസക്കാർ


‘ഇവിടെ ഇളം നീല നിറമൊള്ള കർട്ടനിടാം!’ 
സ്വീകരണമുറിയിലെ വലിയ ജനാലയ്ക്കരികെ നിൽക്കുമ്പോൾ രശ്മി ആവേശത്തോടെ പറഞ്ഞു.
‘സീ ത്രൂ ആണെങ്കിൽ നമുക്ക് പുറത്തേക്കെല്ലാം കാണേം ചെയ്യാം. നല്ല വെളിച്ചോം കിട്ടും!’ അവൾ തുടർന്നു.
‘നീല വേണ്ട, പച്ച മതി. നല്ല ഇളം പച്ച’ ഒരുതരം മത്സരബുദ്ധിയോടെയാണ്‌ ജയൻ അത് പറഞ്ഞത്.
ഒരു നിമിഷത്തെ മൗനത്തിനു ശേഷം ശേഷം പരിഭവം നിറഞ്ഞ ശബ്ദത്തിൽ, ‘പച്ച എങ്കിൽ പച്ച... ജയേട്ടന്റെ ഇഷ്ടം’ എന്നവൾ പറഞ്ഞു.
അത് കേട്ട് ജയൻ നിശ്ശബ്ദനായി ഇരുന്നു. 
അല്പനേരം കഴിഞ്ഞയാൾ പറഞ്ഞു,
‘അല്ലെങ്കിൽ വേണ്ട...നീ പറഞ്ഞ പോലെ...ഇവിടെ നീലയാ ചേരുക’
ജയൻ അങ്ങനെ പറയുമെന്ന് അവൾക്കുറപ്പായിരുന്നു. ദാമ്പത്യജീവിതത്തിൽ, കീഴടങ്ങലുകളിലൂടെ കീഴടക്കാനാവുമെന്ന് വിവാഹം കഴിഞ്ഞ ആദ്യനാളുകളിൽ തന്നെ അവൾ മനസ്സിലാക്കിയിരുന്നു. ആ ‘വിശുദ്ധജ്ഞാനം’ സിദ്ധിച്ച ശേഷം പല കാര്യങ്ങളിലും ‘വിജയം’ അവളുടെ പക്ഷത്ത് തന്നെ ആയിരുന്നു.

ഏകദേശം ഒരാഴ്ച്ച മുൻപാണ്‌ അവർ പുതിയ വീട്ടിലേക്ക് താമസം മാറിയത്. വളരെനാൾ കരുതലോടെ സമ്പാദിച്ച ശേഷമാണ്‌ ഒരു വീട് വാങ്ങാം എന്ന തീരുമാനത്തിലെത്തിയത്. കെട്ടിടംപണിക്ക് വേണ്ടത്ര തൊഴിലാളികളെ കിട്ടാനുള്ള ബുദ്ധിമുട്ടും, നിർമ്മാണത്തിന്‌ അനുമതി കിട്ടുന്നതുമായി ബന്ധപ്പെട്ട നിരവധി നൂലാമാലകളിൽ തട്ടിമറിഞ്ഞ്‌ വീണുപോകുമോ എന്ന ഭയവും, മാനസികസംഘർഷം താങ്ങാൻ തയ്യാറല്ല എന്ന് നിലപാടും കാരണം, സ്വന്തമായി ഒരു വീടു പണിയുക എന്ന ആഗ്രഹം തേച്ചു മായ്ച്ചു കളയുകയായിരുന്നു അവർ. കുറച്ചുനാൾ മുൻപ് ഒരു ഫ്ലാറ്റ് വാങ്ങിച്ചാലോ എന്ന ചിന്ത പരസ്പരം തട്ടിക്കളിച്ചിരുന്നു. എന്നാൽ തട്ടിപ്പ് കഥകൾ ചുറ്റിലും പെരുകിയപ്പോൾ ആ ആശയവും ഉപേക്ഷിച്ചു. അതിനു ശേഷമാണവർ തങ്ങളുടെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുന്ന ഒരു വീടിനായുള്ള അന്വേഷണമാരംഭിച്ചത്. 

മാസങ്ങൾ നീണ്ട നിരന്തരമായ അന്വേഷണത്തിനു ശേഷമാണ്‌ മനസ്സിനിണങ്ങിയ ആ വീട് അവർ കണ്ടെത്തിയത്. 
‘വീട്ടുടമ അമേരിക്കയിലാണ്‌...’
‘അവരവിടെ സ്ഥിരതാമസമാക്കാൻ തീരുമാനിച്ചിരിക്കുകയാണ്‌...’
‘കുടുംബസ്വത്തായി കിട്ടിയ വീട് വിറ്റ് അമേരിക്കയിലേക്ക് ജീവിതം പറിച്ചുനടാനാണ്‌ അവരുടെ തീരുമാനം...’
ബ്രോക്കർ ഇതൊക്കെയും പറഞ്ഞുതരുമ്പോൾ ജയനും രശ്മിക്കും തോന്നി, തങ്ങൾക്കായി കാലം കാത്തുവെച്ചിരുന്ന വീടാണതെന്ന്. ചെന്നുകണ്ടപ്പോൾ വീടു മാത്രമല്ല, വീടിന്റെ പേരും വളരെ ഇഷ്ടമായി - ‘ഡ്രീം ഹൗസ്’
‘ഓ! ഇതു തന്നെ നമ്മുടെ ഡ്രീം ഹൗസ്!’ 
രശ്മിക്ക് ജയനോട് പറയാതിരിക്കാനായില്ല.

അനേകം കടകൾ കയറിയിറങ്ങിയാണ്‌ രശ്മി വീട് അലങ്കരിക്കാനുള്ള വസ്തുക്കൾ ശേഖരിച്ചത്. ചിത്രങ്ങൾ കൊണ്ടും കലാവസ്തുക്കൾ കൊണ്ടും അവൾ ചുവരുകൾ സുന്ദരമാക്കി. വീട് ഒരുക്കി തൃപ്തിയായപ്പോൾ രശ്മിക്ക് അയൽക്കാരെയൊക്കെ ചെന്ന് കണ്ട് പരിചയപ്പെടാനും അവരെ വീട്ടിലേക്ക് ക്ഷണിക്കാനുമുള്ള ആഗ്രഹം തടുത്തു നിർത്താൻ വയ്യെന്നായി. തൊട്ടടുത്ത വീട് പൂട്ടി കിടക്കുകയാണ്‌. ഇപ്പുറത്ത് താമസിക്കുന്ന വൃദ്ധദമ്പതികളെയാണ്‌ അവൾ ആദ്യം പരിചയപ്പെട്ടത്‌. സ്കൂളിൽ നിന്നും റിട്ടയറായവർ. സംസാരിച്ചപ്പോൾ, തന്നെ മുൻപ് സ്കൂളിൽ പഠിപ്പിച്ചവരെ അവൾക്കോർമ്മ വന്നു. ചതുരവടിവിലുള്ള സംസാരം. ഇടയ്ക്കിടെ സംസാരത്തിൽ അറിയാതെ കയറി വരുന്ന ആജ്ഞാഭാവം. അവൾ അവരുടെ സംസാരം കൗതുകപൂർവ്വം കേട്ടു നിന്നു. വാർദ്ധക്യം ആസ്വദിച്ച് ജീവിക്കുകയാണവർ. രണ്ട് കുട്ടികളാണവർക്ക്. ഇരുവരും വിദേശത്ത്. 

‘അതു പോലെ വേണം നമുക്കും വയസ്സാവുമ്പോൾ ജീവിക്കാൻ! ഒരു ടെൻഷനുമില്ലാതെ സമാധാനത്തോടെ...’ തന്റെ എണ്ണിയാലൊടുങ്ങാത്ത സ്വപ്നങ്ങൾ പറയുന്ന കൂട്ടത്തിൽ അതും അവൾ ജയനോട് പറഞ്ഞു.

എല്ലാ ദിവസവും അവൾ അടുത്ത വീട്ടിൽ ആരെങ്കിലും വന്നോ എന്ന് നോക്കും. അവിടെ ആരാണ്‌ താമസിക്കുന്നതെന്നറിയാനൊരു കൗതുകം ദിനംപ്രതി അവൾക്കുള്ളിൽ പെരുകി വന്നു. ചെറുപ്പക്കാരായ ദമ്പതികൾ ആയിരുന്നെങ്കിൽ...അല്ലെങ്കിൽ സമപ്രായക്കാരിയായ...തന്നെ പോലെ ചിന്തിക്കുന്ന, തന്റെ അതേ താത്പര്യങ്ങളുള്ള... അങ്ങനെ ഉള്ള ഒരാൾ ആയിരുന്നെങ്കിൽ എത്ര നന്നായിരുന്നു. ഏതാനും ആഴ്ച്ചകൾ കഴിഞ്ഞാണ്‌ ആ വീട്ടിൽ ഒരു ആളനക്കം കണ്ടത്.

ഒരു പകൽ നേരം. മതിലിനപ്പുറത്ത്, അവിടെ വീടിന്റെ മുൻവശത്ത് ഉലാത്തുന്ന സ്ത്രീയെ കണ്ടപ്പോൾ, അവൾ പരിചയപ്പെടാൻ തീരുമാനിച്ചു. നല്ല പ്രായമുള്ളൊരു സ്ത്രീ. നെറ്റിയിൽ ഭസ്മക്കുറിയും, പതിഞ്ഞ ശബ്ദത്തിലുള്ള സംസാരവും. ആഗ്രഹിച്ച പോലെ പ്രായം കുറഞ്ഞ ഒരു അയൽക്കാരി അല്ലെങ്കിലും, സംസാരിച്ചു തുടങ്ങിയപ്പോൾ രശ്മിക്ക് അവരെ ഇഷ്ടമായി. ഇനി സംസാരിക്കാനും കൂട്ടിനും ആളായല്ലോ. അവരും വീടു മാറി വന്നതാണ്‌. പാലക്കാടായിരുന്നു മുൻപ്. ഏതാണ്ട് രണ്ട് വർഷം മുൻപാണ്‌ ഈ വീട്‌ വാങ്ങിയത്. ചില്ലറ ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്ന കാര്യം അവർ പറഞ്ഞു. ചികിത്സാർത്ഥം ഹൈദ്രാബാദിൽ പോയിരിക്കുകയായിരുന്നു. കാഴ്ച്ചയിൽ തന്നെ പ്രായത്തിന്റെ അവശത പ്രകടം. രശ്മി സഹതാപത്തോടെ അവർ പറയുന്നതൊക്കെയും കേട്ടു നിന്നു.
‘ജയേട്ടനെ പരിചയപ്പെടുത്താരുന്നു...ദാ ഇപ്പോ ഓഫീസിൽ പോയതേ ഉള്ളൂ..’
‘ഞാൻ കണ്ടു...ആ മുഖം...നല്ല പരിചയമുള്ള..’ 
അത് അവർ തന്നോടാണോ അതോ സ്വയം പറഞ്ഞതാണോ എന്ന് രശ്മിക്ക് മനസ്സിലായില്ല.
അവർ പതിഞ്ഞ ശബ്ദത്തിൽ സംസാരം തുടർന്നു.
‘ഈ വീടിനെ കുറിച്ച്...നിങ്ങൾ ആരോടെങ്കിലും ചോദിച്ചിരുന്നോ?..ഇതിന്റെ ഉടമസ്ഥർ കൊറേ നാളായി ഇത് വിൽക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു...’ പറയാൻ ഇഷ്ടപ്പെടാത്തൊരു കാര്യം പറയുന്ന ഭാവം അപ്പോൾ അവരുടെ മുഖത്ത് തെളിഞ്ഞു.
‘അതെന്താ?’
അറിയാതെ പറഞ്ഞു പോയതിന്റെ ബാക്കി പറയാൻ ശ്രമിക്കുന്നത് പോലെ അവർ പറഞ്ഞു,
‘അത്...കൊറേ നാള്‌ മുമ്പാ...ഈ വീട്ടില്‌...ഒരു മരണം നടന്നിട്ടുണ്ട്...ഒരു പെൺകുട്ടി...പൊള്ളലേറ്റാ മരിച്ചത്...ചെല ദെവസം രാത്രികളില്‌...’ ഭയം നിറഞ്ഞ കണ്ണുകളോടെ അടക്കിപ്പിടിച്ച ശബ്ദത്തിൽ അവരത് പറഞ്ഞു നിർത്തിയപ്പോൾ, അവരെ പരിചയപ്പെട്ടത് വലിയ മണ്ടത്തരമായി പോയോ എന്ന് രശ്മി സംശയിച്ചു.

അവർ വീണ്ടുമെന്തോ പറയാനൊരുങ്ങുകയായിരുന്നു. അപ്പൊഴേക്കും രശ്മി ചാടിക്കയറി പറഞ്ഞു.
‘ഇതൊക്കെ ഇപ്പോഴും...ഇക്കാലത്തും ആളുകള്‌ വിശ്വസിക്കുന്നുണ്ടോ?!’
തൊട്ടടുത്ത നിമിഷം അവൾ സ്വയം ചട്ടം കെട്ടി. അയൽക്കാരാണ്‌...എപ്പോൾ എന്താവശ്യമാണ്‌ വരുന്നതെന്ന് പറയാൻ കഴിയില്ല. ഇനി മുതൽ വളരെ ശ്രദ്ധിച്ചു വേണം സംസാരിക്കാൻ.  
അവർ രശ്മിയുടെ ചോദ്യം അവഗണിച്ചു കൊണ്ടു തുടർന്നു.
‘മരിച്ച കൊച്ചിന്റെ കൂടെ...ഒരു പയ്യൻ കൂടി ഒണ്ടായിരുന്നു...അവൻ..’
അവരുടെ കണ്ണിൽ ആരോടോ ഉള്ള കോപം നിറയുന്നത് കണ്ടു.
അത്രയുമായപ്പോൾ രശ്മി തിരക്ക് ഭാവിച്ചു. ‘അയ്യോ മറന്നു! സ്റ്റൗവില്‌ പാല്‌ വെച്ചിട്ടാ വന്നത്‌...ഞാൻ പിന്നെ വരാമെ!’
തിരിഞ്ഞ് അകത്തേക്കോടുമ്പോൾ അവൾ മനസ്സിൽ പറഞ്ഞു,
‘ഹോ രക്ഷപെട്ടു...ഇവരെന്തിനാ ഇതൊക്കെ എന്നോട് പറയുന്നത്? പേടിപ്പിക്കാനോ?’

ബ്രോക്കറെന്താ ഇതൊന്നും പറയാത്തത്?
അവരെന്തിനു പറയണം? കാശ്‌ മാത്രമല്ലേ അവരുടെ നോട്ടം?
ഇനി ശരിക്കും...ഇവിടെ ആരെങ്കിലും മരിച്ചിട്ടുണ്ടാവുമോ?
ഉണ്ടെങ്കിൽ തന്നെ എന്ത്? എല്ലാ വീട്ടിലും ആരെങ്കിലും എപ്പോഴെങ്കിലും മരിച്ചിട്ടുണ്ടാവും.
ഏത് മുറിയിലായിരിക്കും...ആ പെൺകുട്ടി...
ഏത് മുറിയായാലെന്താ...ഇപ്പോൾ ഇത് ഞങ്ങൾ വാങ്ങിയ വീടല്ലേ...?
ഇനി ഇത്...എന്തെങ്കിലും ബാധയോ മറ്റോ ഉള്ള വീടാണോ?
സ്വയം ചോദ്യങ്ങൾ ചോദിക്കുകയും, അതിനൊക്കെയും സ്വയം ഉത്തരം പറഞ്ഞും കൊണ്ടിരുന്നു അവൾ. വൈകുന്നേരം വരെ ഇങ്ങനെ വീട്ടിൽ വെറുതെ ഇരിക്കുന്നത് നല്ല ബോറാണ്‌. ഒരു ജോലി കണ്ടുപിടിക്കാൻ ജയേട്ടൻ പലതവണ പറഞ്ഞതാണ്‌. 

സന്ധ്യ ആയപ്പോൾ അവൾ കേട്ടു, അപ്പുറത്തെ വീട്ടിൽ നിന്നുമുയർന്ന മണിശബ്ദം. ആ സ്ത്രീ പ്രാർത്ഥിക്കുകയാവും. കുറച്ച് നേരം അത് ശ്രദ്ധിച്ചു. കോളേജിൽ പഠിക്കുമ്പോൾ തലയ്ക്ക് പിടിച്ച നിരീശ്വരവാദം ഇപ്പോഴും പിന്തുടരുന്നത് കൊണ്ട് അവൾ എന്തോ ഓർത്ത് ചിരിച്ച ശേഷം വീണ്ടും വീട്ടുപണിയിൽ മുഴുകി.

ഏതാനും മാസങ്ങൾ മുൻപ് വരെ രശ്മി ജോലി ചെയ്തിരുന്നതാണ്‌. ജയൻ സ്ഥലം മാറി വന്നപ്പോൾ, ഇനി കുറച്ചു നാൾ വിശ്രമം എടുക്കാമെന്നത് രശ്മിയുടെ തീരുമാനമായിരുന്നു. പുതിയ ഇടം വളരെ ഇഷ്ടമാവുകയും ഇനിയുള്ള കാലം ഇവിടെ തന്നെ ഒരു വീട് വാങ്ങി ജീവിക്കാം എന്നു ജയനെ പറഞ്ഞു സമ്മതിപ്പിക്കുകയും ചെയ്തത് അവളാണ്‌. രാവിലെ പാചകവും വൃത്തിയാക്കലും കഴിഞ്ഞാൽ ഒരുപാട് സമയം ബാക്കി. ‘അലസത ചെകുത്താന്റെ ആലയാണ്‌’ - അവൾ സ്വയം പറഞ്ഞു. മടുപ്പും അലസതയുമെല്ലാം കുടഞ്ഞെറിയാൻ നേരമായിരിക്കുന്നു. ടൗണിൽ എവിടെയെങ്കിലും ജോലിക്ക് അപേക്ഷിച്ചാലോ? യോഗ്യതയും പ്രവൃത്തിപരിചയവും ഉള്ളതു കൊണ്ട് ഒരു ജോലി കണ്ടെത്താൻ ബുദ്ധിമുട്ടുണ്ടാവില്ല.

രാത്രി ജയനുമൊത്ത് ഭക്ഷണം കഴിക്കുമ്പോഴാണ്‌ രശ്മി പ്രായമായ അയൽക്കാരിയെക്കുറിച്ചോർത്തത്.
അവൾ ഉത്സാഹത്തോടെ പറഞ്ഞു,
‘ഇന്ന്‌ നല്ല രസമൊള്ള ഒരു കാര്യം കേട്ടു! കേക്കണോ?’
‘എന്താ സംഭവം?’
‘അല്ലെങ്കി വേണ്ട, ഊണു കഴിക്കുമ്പോൾ പറഞ്ഞാ ചേട്ടൻ അതു കേട്ട് ചിരിച്ച്...കഴിക്കുന്നതൊക്കെ മണ്ടേ കേറും’
അതു കേട്ടപ്പോൾ ജയനു കേൾക്കാനുള്ള ആകാംക്ഷ കൂടി.
രശ്മി,  അയൽക്കാരിയിൽ നിന്നും കേട്ട കഥ പറഞ്ഞു. എന്നാൽ അതു കേട്ട് ജയൻ ചിരിച്ചില്ല. ഒരു നിമിഷം ഭക്ഷണം കഴിക്കുന്നത് നിർത്തി എന്തോ ആലോചിച്ചു കൊണ്ടിരുന്നു. ജയന്റെ നെറ്റിയിൽ ചുളിവുകൾ നിറയുന്നത് അവൾ ശ്രദ്ധിച്ചു.
‘ഇതാണോ വല്ല്യ ചിരിക്കാനുള്ള കാര്യം?’
അതും പറഞ്ഞ് അയാൾ കൈ കഴുകാനെഴുന്നേറ്റു.

രശ്മിക്ക് ഒന്നും മനസ്സിലായില്ല. ഏതോ ഒരു വയസ്സായ സ്ത്രീ എന്തെങ്കിലും പറഞ്ഞതു കേട്ട് ജയേട്ടനെന്തിനു വേവലാതിപ്പെടണം? കേൾക്കുമ്പോൾ ഒരു തമാശ പോലെ ആസ്വദിക്കുമെന്നാണ്‌ വിചാരിച്ചത്. ശ്ശെ...താനെത്ര മണ്ടിയാ...ഊണു കഴിക്കുന്ന സമയത്ത് തന്നെ ഇത് പറയേണ്ട ഒരാവശ്യവുമില്ലായിരുന്നു. ഇതിത്ര ഗൗരവത്തോടെ എടുക്കുമെന്നു വിചാരിച്ചോ? ഇനിയിപ്പോൾ ജയേട്ടനെ തണുപ്പിക്കാനെന്താ ഒരു വഴി?

രശ്മി ജയനെ അനുനയിപ്പിക്കാൻ, വേഗം ഊണു കഴിച്ച് കൈയ്യും കഴുകി ബെഡ് റൂമിലേക്ക് ചെന്നു. മുറിയിൽ ബെഡ് ലാമ്പ് മാത്രം ഓൺ ചെയ്ത് വെച്ചിരിക്കുന്നു. വലതു കൈ ഉയർത്തി തലയ്ക്ക് പിന്നിലായി വെച്ച് മലർന്നു കിടക്കുകയായിരുന്നു ജയൻ.
‘ജയേട്ടനെന്താ ഊണു കഴിക്കാതെ ഏണീറ്റ് പോയത്?...ആരേലും എന്തേലും പറയുന്നത് കേട്ട്...’
ജയന്റെ കണ്ണുകൾ സീലിംഗിലെന്തോ പരതി കൊണ്ടിരുന്നു.
കുറച്ച് നേരം മൗനമായിരുന്ന ശേഷം അയാൾ പറഞ്ഞു,
‘എല്ലാം എന്റെ തെറ്റാ...കൊറച്ചു കൂടി...നന്നായി അന്വേഷിച്ചിട്ട് വാങ്ങിയാ മതിയായിരുന്നു...’
‘അതിനിപ്പോ എന്തു പറ്റിയെന്നാ പറയുന്നത്? നമ്മളിവിടെ താമസിക്കാൻ തൊടങ്ങീട്ട് ഇപ്പൊ രണ്ട്..മൂന്നാഴ്ച്ച ആയില്ലെ? വല്ല കൊഴപ്പോം തോന്നിയോ?...ഒക്കെ വെറുതെ തോന്നുന്നതാ...’
‘തോന്നലൊന്നുമല്ല രശ്മി...വന്നതിന്റെ പിറ്റേന്ന്...വീടിന്റെ പൊറക് വശത്ത് ഒരു പൂച്ച ചത്തു കിടക്കുന്നത് കണ്ടതാ...എനിക്കെന്തോ ഒരുമാതിരി തോന്നി. നിന്നോട് പറഞ്ഞ് വെറുതെ പേടിപ്പിക്കണ്ടാന്ന് വെച്ചാ ഇതുവരെ പറയാത്തത്’
‘പേടിക്കാനോ?!...എനിക്കോ? അതും ഒരു പൂച്ച ചത്തെന്നും വെച്ച്...’ അവൾ വാ പൊത്തി ചിരിച്ചു.
‘നിനക്ക് പറഞ്ഞാൽ വിശ്വാസമാകില്ല. എനിക്ക് ചില അനുഭവങ്ങളുണ്ട്...’ അതു പറയുമ്പോഴും അയാളുടെ നോട്ടം സീലിംഗിൽ തന്നെയായിരുന്നു.

ജയൻ പറഞ്ഞ കഥകളിൽ യുക്തിയുടെ കണിക പോലുമില്ലായിരുന്നു. എങ്കിൽ പോലും, പലയിടത്തും യാദൃശ്ചികത ഒരു പ്രധാനഘടകമായി കടന്നു വരുന്നത് ശ്രദ്ധിക്കാതിരിക്കാൻ രശ്മിക്കായില്ല. അങ്ങനെ തോന്നിയെങ്കിലും, വെറുതെ അതും പറഞ്ഞ് മുഷിയണ്ടായെന്ന് അവൾ തീരുമാനിച്ചു. വെറുതെ അതുമിതും പറഞ്ഞ്, വാദിച്ച് എന്തിനു ജയേട്ടന്റെ മനസ്സ് വിഷമിപ്പിക്കണം? കുറച്ചു ദിവസങ്ങൾ അവർ തമ്മിൽ അതിനേക്കുറിച്ചോ, യാദൃശ്ചികസംഭവങ്ങളെക്കുറിച്ചോ ഒന്നും തന്നെ സംസാരിക്കുകയുണ്ടായില്ല. 

ഒരു കാര്യം രശ്മി ശ്രദ്ധിച്ചു, കൂടുതൽ സമയവും അയൽക്കാരി വീട്ടിനുള്ളിൽ തന്നെയാണ്‌ ചിലവഴിക്കുന്നത്. വല്ലപ്പോഴുമേ അവർ പുറത്തേക്ക് വരുന്നുള്ളൂ. ഭക്തി തലയ്ക്ക് പിടിച്ച സ്ത്രീ ആണെന്നു തോന്നുന്നു. എല്ലാ ദിവസവും സന്ധ്യക്ക് അവിടെ നിന്നും മണിയൊച്ച കേൾക്കാം.

തങ്ങളുടെ സ്വപ്നഗൃഹത്തിനെ കുറിച്ച് പിന്നെയും ചില കഥകൾ രശ്മി കേട്ടു. അടുത്തുള്ള കടയിൽ പോയപ്പോൾ വിശേഷങ്ങൾ സംസാരിക്കുന്ന കൂട്ടത്തിൽ കേട്ടതാണ്‌. മുൻപ് ആ വീട്ടിൽ താമസിച്ചിരുന്ന കുടുംബത്തിലെ ചെറുപ്പക്കാരനുമായി ബന്ധപ്പെട്ടായിരുന്നു അത്...അവൻ സ്നേഹിച്ച് വിവാഹം കഴിച്ച പെൺകുട്ടി അവിടെ വെച്ച് ആത്മഹത്യ ചെയ്യാനിടയായതും അവൻ മാനസികപ്രശ്നങ്ങൾ കാട്ടിത്തുടങ്ങിയതും..അതു കാരണമാണവനെ അവരൊടുവിൽ അമേരിക്കയിലേക്ക് കൊണ്ടു പോയതെന്നും..അവിടെ വെച്ച് ഏതോ അപകടത്തിൽപ്പെട്ട് അവൻ മരിച്ചെന്നും...എല്ലാം പറഞ്ഞു കേട്ട കഥകൾ...പരദൂഷണങ്ങൾ...വ്യക്തതയില്ലാത്ത വിവരണങ്ങൾ... ഓരോരുത്തരുടേയും മനോധർമ്മമനുസരിച്ച് കൂട്ടിച്ചേർക്കപ്പെടുന്ന പലതും, പലവട്ടം കൈമാറി വന്ന ആ കഥകളിലുണ്ടായിരുന്നു.

രണ്ടു ദിവസങ്ങൾക്ക് ശേഷം ഒരു വൈകുന്നേരം.
ഓഫീസ് വിട്ട് ജയൻ വീട്ടിൽ വന്നു കയറിയത് കൈയ്യിൽ ഒരു ചെറിയ ബാന്റേജ് കെട്ടുമായിട്ടായിരുന്നു. രശ്മിക്ക് അതു കണ്ട്‌ തല ചുറ്റുന്നത് പോലെ തോന്നി.
‘ഒരു ചെറിയ ആക്സിഡന്റ്...ബൈക്കൊന്ന് ഇടിച്ചു..ഒന്നുമില്ല...ഒന്നും പറ്റിയില്ല..പേടിക്കാനൊന്നുമില്ല’
വളരെ സൂക്ഷിച്ചു മാത്രം ബൈക്ക് ഓടിക്കുന്ന ആളാണ്‌ ജയേട്ടൻ...എന്നിട്ടെന്തേ...
രശ്മി ജയന്റെ ബാന്റേജിലേക്ക് തന്നെ നോക്കി നിന്നു.

നാല്‌ ദിവസത്തെ വിശ്രമം. ചെറിയ പോറലുകൾ പോലും ഉണങ്ങി കഴിഞ്ഞു. എങ്കിലും വലതു കൈത്തണ്ടയിലെ വലിയ മുറിവ് - അതു മാത്രമുണങ്ങിയില്ല. സമയമെടുക്കും. രശ്മിക്ക് ജയന്റെ അവസ്ഥയിൽ വല്ലാത്ത മനോവിഷമമായി. മുറിവ് സംഭവിച്ച കൈ ഒരു വശത്തേക്ക് ഒതുക്കി വെച്ച് കിടക്കുന്ന ജയനെ അവൾ സഹതാപത്തോടെ നോക്കി ഇരുന്നു. നല്ല വേദന ഉണ്ടാവും. ഉറക്കം ശരിക്ക് കിട്ടുന്നുണ്ടാവില്ല. താൻ വിഷമിക്കുമെന്ന്‌ വിചാരിച്ച് കൂടുതലൊന്നും പറയാത്തതാവും. ഇടയ്ക്ക് രാത്രിയിൽ ഒന്നു രണ്ടു വട്ടം ജയൻ ഉറക്കത്തിൽ എന്തൊക്കെയോ പറയുന്നത് രശ്മി കേട്ടു. അവ്യക്തമായ ചില വാക്കുകൾ. അങ്ങനെ ഉറക്കം മുറിഞ്ഞ് വീണ്ടും ഉറക്കം കാത്ത് കിടക്കുമ്പോൾ, എന്തോ ചില ശബ്ദങ്ങൾ കേട്ടതായി രശ്മിക്ക് സംശയം തോന്നി. ചില്ലു ജനലിനപ്പുറം വെളിച്ചത്തിന്റെ തിളക്കങ്ങൾ കണ്ടതു പോലെ... കാതോർത്തു. ചില അപശബ്ദങ്ങൾ...ആരോ മതിൽ ചാടിയതു പോലെ...പറമ്പിലൂടെ ആരോ നടക്കുന്നത് പോലെ...താൻ ജനലുകൾ എല്ലാം അടച്ചുവോ? വീട്ടിനുള്ളിൽ ആരോ നടക്കുന്നത് പോലെ...തോന്നലാവുമോ? തങ്ങളെ കൂടാതെ ആരോ ഒരാൾ കൂടി വീട്ടിനുള്ളിലുണ്ട്... സംശയമായി. ഇല്ല, എല്ലാം തോന്നലുകൾ...അവൾ കണ്ണുകളിറുക്കിയടച്ച് കിടന്നു.

പിറ്റേന്ന് പകൽ സമയം അവൾ വീടു മുഴുവൻ പരിശോധിച്ചു. കുറച്ചു നാളായി ചെന്ന് കാണാത്ത ഇടങ്ങളിലൊക്കെ പോയി നോക്കി. എല്ലാം പഴയത് പോലെ. ആരുമില്ല. ഒന്നുമില്ല. എല്ലാം മുൻപ് കണ്ടത് പോലെ തന്നെ. എന്നാൽ ദിവസങ്ങൾ കഴിയും തോറും താനും ജയനുമല്ലാതെ മൂന്നാമതൊരാൾ കൂടി ആ വീട്ടിൽ ഉണ്ടെന്ന ഒരു തോന്നൽ അവൾക്കുള്ളിൽ ശക്തിയായി വളർന്നു വന്നു. രാത്രി ആരോ വീട്ടിനുള്ളിലെവിടെയോ ഇരുന്നു കരയുന്നത് കേൾക്കുന്നു. എന്നാൽ എഴുന്നേറ്റ് ചെല്ലുമ്പോൾ ഒന്നും കേൾക്കാനാവുന്നില്ല. ഇതുവരെയും ഇരുട്ടിനെ ഭയമില്ലായിരുന്നു. എന്നാലിപ്പോൾ...എല്ലാം തന്റെ തോന്നലുകളാണെന്ന് ആയിരം തവണ മനസ്സിനെ പറഞ്ഞു പഠിപ്പിക്കാൻ അവൾ ഒരു ശ്രമം നടത്തി.

രണ്ടുമൂന്നാഴ്ച്ചകൾ കഴിഞ്ഞു. രശ്മിക്ക് ആശ്വാസം തോന്നി. എല്ലാം തോന്നലുകൾ മാത്രം. മനസ്സിന്റെ വികൃതികൾ. വെറുതെ ആ സ്ത്രീ പറയുന്നതും കേട്ട്...അനാവശ്യചിന്തകൾ മനസ്സിൽ കുത്തിനിറച്ച്...താനിത്രയും വിഡ്ഢിയായി പോയല്ലോ! ഒരു കെട്ടുകഥ കേട്ടാൽ മാത്രം ചോർന്നു പോവുന്ന ധൈര്യമേയുള്ളൂ തനിക്ക്?! അവൾ ആത്മവിശ്വാസം വളർത്താൻ പഴയ സംഭവങ്ങൾ ഓർത്തെടുത്തു കൊണ്ടിരുന്നു. കോളേജിൽ പഠിക്കുന്ന കാലം രാത്രിയിൽ കൂട്ടുകാരിയുമൊത്ത് സെക്കന്റ് ഷോ കാണാൻ പോയതും, അയൽവീട്ടിലെ ചേച്ചിക്ക് കൂട്ടു കിടക്കാൻ പോയതും...അവിടെ വന്ന കള്ളനെ പേടിപ്പിച്ച് ഓടിച്ചു വിട്ടതും...എത്രയെത്ര കഥകൾ! മറ്റുള്ളവർക്ക് ധൈര്യം പകർന്ന താനാണോ ഒരു ഇല്ലാക്കഥയുമോർത്ത്...!

തുടർന്നുള്ള ദിവസങ്ങൾ ശാന്തമായിരുന്നു. ഇഷ്ടപുസ്തകങ്ങൾ വായിക്കുകയും, മാസികയിൽ കണ്ട ചില പാചകവിധികൾ പരീക്ഷിക്കുകയും ചെയ്ത് അവൾ സമയം ചിലവാക്കി. വീണ്ടും പഴയതു പോലെ നന്നായി ഉറങ്ങാൻ കഴിഞ്ഞു. ജയൻ വീണ്ടും ഓഫീസിൽ പോയിത്തുടങ്ങി. എല്ലാം പഴയതു പോലെ. 

മുറ്റത്ത് നാലഞ്ച് പൂച്ചട്ടികൾ വന്നു. ഒപ്പം തേനിച്ചകളും ചിത്രശലഭങ്ങളും. തങ്ങളാണ്‌ ഏറ്റവും ഭാഗ്യമുള്ള ദമ്പതികൾ എന്നവർ പരസ്പരം പറഞ്ഞു കൊണ്ടിരുന്നു. അയൽക്കാരിയെ കണ്ടപ്പോഴൊക്കെയും വെറും ഒരു ചിരിയിൽ ഒതുക്കിയും, കൈ വീശി കാണിച്ചും, തിരക്ക് പറഞ്ഞും അവൾ ഒഴിഞ്ഞു മാറി. വീട്ടിൽ നിന്നും അധികം ദൂരമില്ല കടപ്പുറത്തേക്ക്. ശാന്തമായ കടൽ. വെള്ള മണൽ. ചില സന്ധ്യകൾ ജയനും രശ്മിയും അവിടെ ചിലവഴിച്ചു. അടുത്തുള്ള തിയേറ്ററുകളിൽ സിനിമകൾ മാറി മാറി വന്നു. ചിലത് അവർ കാണുകയും ചെയ്തു. തങ്ങൾ ഭാഗ്യമുള്ളവരാണ്‌. എന്തു കൊണ്ടും ഭാഗ്യമാണ്‌ ഈ സ്ഥലത്ത് ഇതു പോലൊരു വീട് സ്വന്തമാക്കാനായത്. അവർ അന്യോന്യം പറഞ്ഞു. ജയന്റെ മുറിവുകൾ പൂർണ്ണമായും ഉണങ്ങി കഴിഞ്ഞിരിക്കുന്നു. നേർത്ത ചില കലകൾ മാത്രമേ അവശേഷിക്കുന്നുള്ളൂ ഇപ്പോൾ.

ജയന്റെ ഓഫീസിലുള്ള ചില സുഹൃത്തുകൾ വീടു കാണാൻ വന്നു. രശ്മിയുടെ ചില പഴയ സുഹൃത്തുക്കളും. എല്ലാവർക്കും വീട് ഒരുപാട് ഇഷ്ടമായി. രശ്മി, അവൾ വരച്ച ചിത്രങ്ങളും പലയിടത്ത് നിന്നുമായി വാങ്ങിയ കലാരൂപങ്ങളും അവരെ അഭിമാനപൂർവ്വം കാണിച്ചു കൊടുത്തു.

*****

ഒരു രാത്രി വല്ലാത്ത ദാഹം തോന്നി എഴുന്നേറ്റപ്പോഴാണ്‌ എന്തോ ഒരു ശബ്ദം കേട്ടത് പോലെ രശ്മിക്ക് തോന്നിയത്. ഇത്തവണ പറമ്പിലല്ല, വീട്ടിനുള്ളിലാണ്‌!  ആരോ നടക്കുന്നത് പോലെ? അതും സ്വീകരണമുറിയിൽ? ആരോ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന ശബ്ദം? വളരെ പതിഞ്ഞ കാൽപ്പെരുമാറ്റം? മുറി തുറന്ന് പുറത്ത് പോയി നോക്കണോ? ജയേട്ടനെ വിളിച്ചുണർത്തണോ? ഒന്നു കൂടി ശ്രദ്ധിക്കാം...തോന്നിയതാണെങ്കിലോ? എല്ലാ ജനലുകളും ഭദ്രമായി അടച്ചു പൂട്ടിയതാണ്‌. പുറത്ത് നിന്നും വീശുന്ന തണുത്ത കാറ്റിൽ കർട്ടനുകൾ ഇളകുന്ന ശബ്ദമാവാൻ ഒരു വഴിയുമില്ല. കിടപ്പുമുറിയുടെ വാതിൽ ലോക്ക് ചെയ്തതിനാൽ ഭയക്കേണ്ടതില്ല. തത്ക്കാലം ജയേട്ടനെ വിളിച്ചുണർത്തണ്ട. പരിഭ്രമിക്കും. അവൾ പുതപ്പ് വലിച്ചു തല വഴി മൂടി കിടന്നു.

പിറ്റേന്ന് ഓഫീസ് വിട്ടു വന്ന ജയനോട് പറയാൻ അവളുടെ പക്കൽ ഒരു വിശേഷമുണ്ടായിരുന്നു. ഒരാൾ കൂടി കുടുംബത്തിന്റെ ഭാഗമാവാൻ പോകുന്നതിന്റെ വിശേഷം! അതിനു ശേഷം കാത്തിരിപ്പിന്റെ ദിവസങ്ങളായിരുന്നു. ആൺകുട്ടിയാണെങ്കിൽ പേര്‌ രശ്മിയും, പെൺകുട്ടിയാണെങ്കിൽ പേര്‌ ജയനും നിശ്ചയിക്കുമെന്ന് അവർ തമ്മിൽ ഒരു ധാരണയായി.

വെയിലേറ്റ് തളർന്ന മണ്ണിന്റെ ദാഹം തീർക്കാൻ മഴയെത്തി. പകലും രാത്രിയും നിർത്താതെയുള്ള മഴ. തുണി നനയ്ക്കുവാനും, അടുക്കളയിൽ രശ്മിയെ സഹായിക്കുവാനും ഒരു സ്ത്രീയെ ജയൻ ഏർപ്പാടാക്കി. പകൽ സമയം അവരുമായി സംസാരിച്ചും, പുസ്തകങ്ങൾ വായിച്ചും, ഇഷ്ടസംഗീതം ആസ്വദിച്ചും രശ്മി സമയം തള്ളി നീക്കി.

മഴ അവധിയെടുത്ത ഒരു രാത്രിയായിരുന്നു അത്. ജയൻ പകൽ മുഴുക്കെയും ഫയലുകൾക്കും കമ്പ്യൂട്ടറിനും മുന്നിലിരുന്ന്‌ തളർന്നു വന്ന ഒരു ദിവസം. ചില സുപ്രധാന തീരുമാനങ്ങൾ പിറ്റേന്ന് അറിയിക്കും എന്ന്‌ മാനേജ്മെന്റിന്റെ അറിയിപ്പുണ്ടായിരുന്നു. അതേക്കുറിച്ചോർത്ത് കൊണ്ടാണ്‌ ജയൻ കിടക്കയിലേക്ക് ചാഞ്ഞത്. ഉറക്കം ശരിയാകുന്നില്ല. തണുപ്പുണ്ടെങ്കിലും ചിന്തകളുടെ ചൂട് ഉറക്കത്തെ പ്രതിരോധിച്ചു കൊണ്ടിരുന്നു. അയാൾ മുറി തുറന്ന് പുറത്തിറങ്ങി. ഒന്നു പുകവലിക്കണമെന്നുണ്ട്. അച്ഛനാവാനുള്ള തയ്യാറെടുപ്പിൽ പുകവലി നിർത്തി വെച്ചിരിക്കുകയായിരുന്നു അയാൾ. സ്വീകരണമുറിയിലെ സോഫയിൽ ചെന്നിരുന്നു. മുറി മുഴുക്കെയും നിലാവ്. ഇളം നീല നിറമുള്ള കർട്ടന്റെ നേർത്ത ഇഴകളിലൂടെ നൂണ്ട് കയറി വന്ന് മുറി മുഴുവൻ നിലാവ് പരന്നു കിടക്കുന്നു. 
ഒരു ശബ്ദം കേട്ടത് പോലെ തോന്നി... എന്താണാ ശബ്ദം? ടെറസ്സിൽ ആരോ നടക്കുന്നത് പോലെ...വല്ല കള്ളനും? രണ്ടു മൂന്നു ദിവസം മുൻപ് അടുത്ത സ്ട്രീറ്റിലെ ഒരു വീട്ടിൽ മോഷണശ്രമം നടന്നതായി സഹായത്തിനു വരുന്ന സ്ത്രീ രശ്മിയോട് പറഞ്ഞിരുന്നല്ലോ. ആളനക്കമില്ലാത്ത വീടാണെന്ന ധാരണ ആർക്കും ഉണ്ടാവരുത്. ജയൻ എഴുന്നേറ്റ് ചെന്ന് സ്റ്റെയർകേസിനു സമീപം നിന്ന് ശ്രദ്ധിച്ചു. എന്തെങ്കിലും ശബ്ദം? ശരിയാണ്‌...വെറും സംശയമല്ല...ആരോ നടക്കുന്നുണ്ട്. ഉറപ്പ്. മുകളിൽ ചെന്നു ലൈറ്റിട്ട് നോക്കാം. മുകളിലേക്ക് കയറും മുൻപ് സ്റ്റെയർകേസിലെ ലൈറ്റ് ഓൺ ചെയ്തു. എന്നിട്ട് സാവധാനം പടികൾ കയറി മുകളിലേക്ക് പോയി. പുറത്തേക്കുള്ള വാതിലിനു മുന്നിൽ ചെന്നു നിന്നപ്പോൾ ഓർത്തു, എന്തെങ്കിലും ആയുധം കൈയ്യിൽ ഉണ്ടാവുന്നത് നല്ലതാണ്‌. തിരെഞ്ഞപ്പോൾ കിട്ടിയത് ഒരു ചെറിയ കമ്പിയുടെ കഷ്ണമാണ്‌. ഇതു ധാരാളം. അയാൾ ടെറസ്സിലെ ലൈറ്റ് ഓൺ ചെയ്തു. ഇപ്പോൾ ശബ്ദങ്ങളൊന്നും കേൾക്കുന്നില്ല. കുറച്ചു നിമിഷങ്ങൾ കാത്തു നിന്ന ശേഷം, ജയൻ വാതിൽ തുറന്ന് പുറത്തിറങ്ങി. 

ടെറസ്സിലേക്ക് വന്നിട്ട് ദിവസങ്ങളായിരിക്കുന്നു. ഇവിടമെല്ലാം വൃത്തിയാക്കേണ്ടിയിരിക്കുന്നു. മഴവെള്ളം കെട്ടി കിടന്ന് ചിലയിടങ്ങളിൽ പായല്‌ പിടിച്ചിരിക്കുന്നു. പ്രത്യേകിച്ചും വാട്ടർ ടാങ്കിനു സമീപം. അയാൾ അവിടം മുഴുവൻ കണ്ണോടിച്ചു. ശൂന്യമാണ്‌. ആരുമില്ല. എല്ലാം വ്യക്തമായി കാണാം. നല്ല നിലാവെളിച്ചം. പാരപ്പറ്റിനു ഉയരം കുറവാണ്‌. കുട്ടിയുമായി ഇവിടേക്ക് വരേണ്ടതാണ്‌. ഉയരം കൂട്ടണം. അതിനാരെയെങ്കിലും ഏർപ്പാട് ചെയ്യണം. നേരത്തെ കേട്ട ശബ്ദം? ചിലപ്പോൾ വല്ല മരപ്പട്ടിയും നടന്നു പോയതാവും. അതിനേ സാധ്യതയുള്ളൂ. അയാൾ പുറത്ത് ടെറസ്സിലേക്ക് പതിയെ നടന്നു. അതേ സമയം ഇരുട്ടിന്റെ മറ പറ്റി ഒരു വലിയ എലി തുറന്നു കിടന്ന വാതിലിലൂടെ വീട്ടിനകത്തേക്ക് കയറി പോയി.

നടക്കുമ്പോൾ ശ്രദ്ധിച്ചു, തറയിൽ നല്ല വഴുക്കലുണ്ട്. പായലാണ്‌. ഇടയ്ക്കൊന്ന് വന്ന് എല്ലാം ഒന്ന് തൂത്ത് വൃത്തിയാക്കാമായിരുന്നു. സൂക്ഷിച്ചു വേണം നടക്കാൻ. ജയൻ സാവധാനം നടന്ന് വാട്ടർ ടാങ്കിനടുത്ത് പോയി നിന്നു. വളരെ അടുത്തടുത്തായിട്ടാണ്‌ വീടുകൾ. ഒരു ടെറസ്സിൽ നിന്നും അടുത്ത ടെറസ്സിലേക്ക് നല്ല ആരോഗ്യമുള്ള ഒരാൾക്ക് നിഷ്പ്രയാസം ചാടി കടക്കാനാവും.
പെട്ടെന്ന് ഒരു ശബ്ദം കേട്ട് അയാൾ ഞെട്ടിത്തിരിഞ്ഞു. കാറ്റിൽ വാതിലടഞ്ഞതാണ്‌!
ഓ! പേടിച്ചു!
തണുപ്പത്ത് നിന്ന് വെറുതെ ജലദോഷം വരുത്തി വെയ്ക്കണ്ട. അയാൾ നടക്കാൻ വേഗത്തിൽ മുന്നോട്ടാഞ്ഞു. എന്നാൽ മുന്നോട്ട് വെച്ച കാൽ വഴുക്കി അയാൾ അതിവേഗം പിന്നോക്കം മറിഞ്ഞു. വെപ്രാളത്തിൽ അയാളുടെ കൈയ്യിൽ നിന്നും ഇരുമ്പ് കമ്പി തെറിച്ചു പോയി. തൊട്ടടുത്ത നിമിഷം പാരപ്പറ്റിനു മുകളിൽ കൂടി അയാളുടെ ശരീരം താഴേക്ക് മറിഞ്ഞു. നിലവിളിക്കാൻ ഒരു ശ്രമം നടത്തുന്നതിനു മുൻപ് അയാളുടെ ശിരസ്സ് സൺ ഷേയ്ഡിൽ ഇടിച്ചു. വീണ്ടും താഴേക്ക്. വായുവിൽ അയാളുടെ ശരീരം ഒരുവട്ടം ചുറ്റിത്തിരിഞ്ഞു. താഴെ മതിലിൽ ശിരസ്സിന്റെ പിൻഭാഗം ചെന്ന്‌ ഇടിച്ച ശേഷം കെട്ടിടത്തിനും മതിലിനും ഇടയിലായി അയാൾ ചെന്ന്‌ പതിച്ചു. ഒരു നേരിയ ഞരക്കം ആ ശരീരത്തിനുള്ളിൽ നിന്നും പുറത്ത് വന്നു. നിമിഷങ്ങൾക്കകം അയാളുടെ ശരീരം നിശ്ചലമായി.

എന്തോ ഒരു വലിയ ശബ്ദം കേട്ടാണ്‌ രശ്മി ഉണർന്നത്. ശബ്ദം സ്വപ്നത്തിലായിരുന്നോ എന്നവൾ ഒരു നിമിഷം സംശയിച്ചു. ഇടതു കൈ കൊണ്ട് മെത്തയിൽ പരതി. ആരുമില്ലായിരുന്നു അവിടെ. ജയേട്ടനെവിടെ? ഈ രാത്രി എവിടെയാണ്‌ ജയേട്ടൻ എഴുന്നേറ്റു പോയത്? കിടന്നു കഴിഞ്ഞാൽ ഇടയ്ക്കൊന്നും എഴുന്നേൽക്കുന്ന ശീലം ജയേട്ടനില്ല. അവൾ എഴുന്നേറ്റു. കിടപ്പു മുറിയുടെ കതക് തുറന്ന് കിടക്കുന്നത് അപ്പോഴാണ്‌ കണ്ടത്.
‘ജയേട്ടാ’ അവൾ തളർന്ന ശബ്ദത്തിൽ വിളിച്ചു കൊണ്ടു മുറിക്ക് പുറത്തേക്ക് ആയാസപ്പെട്ട് നടന്നു. വയറ്‌ ഉള്ളത് കാരണം നടക്കാനല്പം ബുദ്ധിമുട്ടുണ്ട്. സ്വീകരണമുറിയിൽ ആരുമില്ല. സ്റ്റെയർ കേസിലെ ലൈറ്റ് ഓൺ ചെയ്തിരിക്കുന്നു. ഈ അസമയത്ത് ജയേട്ടനെന്താ ടെറസ്സിലേക്ക് പോയത്? അവൾ സാവധാനം പടി കയറി തുടങ്ങി. ടെറസ്സിലേക്കുള്ള വാതിൽ കാറ്റടിച്ച് അടയുകയും, തുറക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു. ടെറസ്സിലെ ബൾബ്ബും ഓൺ ചെയ്തിരിക്കുന്നു. ഒന്നും മനസ്സിലാവുന്നില്ല. ജയേട്ടൻ, തന്റെ വിളിക്ക് മറുപടിയും തരുന്നില്ല. മുകളിൽ എത്തിയ അവൾ ഇടുപ്പിൽ കൈ കുത്തി നിന്ന് കിതച്ചു. ഒന്ന്‌ രണ്ട്‌ വട്ടം കൂടി അവൾ ജയനെ വിളിച്ചു. മറുപടിയൊന്നുമില്ല. അവൾ ടെറസ്സിലേക്കുള്ള വാതിലടച്ച് കുറ്റിയിട്ടു. പുറത്തേക്കുള്ള ലൈറ്റും അണച്ചു. എവിടെയോ എന്തോ കുഴപ്പമുണ്ട്. ഭയം കാൽവിരലുകളിൽ നിന്ന് മുകളിലേക്ക് സഞ്ചരിച്ചു തുടങ്ങിയിരിക്കുന്നു. താഴെ കിടപ്പുമുറിയിൽ എന്തോ വീണുടയുന്ന ശബ്ദം കേട്ടതു പോലെ... ആരാണ്‌? ജയേട്ടനാണോ? അതോ... അവൾ താഴേക്ക് വേഗത്തിൽ നടന്നു. ഒരു നിമിഷം... അവളുടെ കാലുകൾക്കിടയിലൂടെ എന്തോ ഒന്ന് പുളഞ്ഞു കൊണ്ട് പാഞ്ഞു പോയി. ഒരു കറുത്ത വസ്തു...ഭയന്നു പോയ അവൾ കാൽ വെച്ചത് പടിയുടെ വക്കിലാണ്‌. നിയന്ത്രണം നഷ്ടപ്പെട്ട് അവൾ താഴേക്ക് അതിവേഗത്തിൽ എറിയപ്പെട്ടു. പടികളിൽ ശരീരവും ശിരസ്സും പല തവണ തട്ടി അവൾ താഴേക്ക് വേഗത്തിൽ ഉരുണ്ട് പോയി. കൈ നീട്ടി എവിടെയെങ്കിലും പിടിക്കാൻ ഇടയ്ക്കൊരു ശ്രമം നടത്തി. താഴേക്ക് വന്നു വീണ അവൾ എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും കമഴ്ന്നു വീണു പോയി. ശരീരത്തിൽ എവിടെയൊക്കെയോ വേദന. ജയനെ വിളിക്കാൻ ഒരു ശ്രമം നടത്തി. സാധിച്ചില്ല. ബോധം മറയുന്നത് പോലെ. കാലുകൾക്കിടയിൽ ചൂട് നനവ് പടരുന്നു...ധരിച്ചിരുന്ന നൈറ്റിയും നനച്ച് പുറത്തേക്ക്...കടും ചുവപ്പിൽ അവളുടെ അരഭാഗം കുതിർന്നു. കണ്ണുകളുടെ ഇരുവശത്ത് നിന്നും കയറി വന്ന കറുപ്പ് അതിവേഗം കാഴ്ച്ചയെ മറച്ചു. അവൾ ജയനെ വിളിക്കുവാൻ വാ തുറന്നു. വരണ്ട തൊണ്ടയിൽ കൂടി ഒരു വികൃത ശബ്ദം തപ്പിത്തടഞ്ഞ് പുറത്തേക്ക് വന്നു. ചുറ്റിലും പ്രകാശബിന്ദുക്കൾ...തൊട്ടടുത്ത നിമിഷം ഇരുട്ട് പ്രകാശബിന്ദുക്കളെ അപ്പാടെ വിഴുങ്ങി. കണ്ണുകൾ അടഞ്ഞു തുടങ്ങുമ്പോൾ, അവ്യക്തമായി ചില ശബ്ദങ്ങൾ കേട്ടതായി അവൾക്ക് തോന്നി...തന്റെ അടുത്തേക്ക് വരുന്ന പതിഞ്ഞ കാലടി ശബ്ദങ്ങൾ..ഒടുവിൽ അതും നേർത്ത് നേർത്ത്...

*****

ദിവസങ്ങൾക്ക് ശേഷം സന്ധ്യാ സമയം. അടുത്ത വീട്ടിൽ നിന്നും പതിവ് പോലെ മണിശബ്ദമുയർന്നു. അവിടെ, പ്രായമായ ആ സ്ത്രീ വിളക്ക് കത്തിച്ചു വെച്ച് അല്പസമയം നാമം ജപിച്ചു. അതിനു ശേഷം അവർ അകത്തെ മുറിയിലേക്ക് പോയി. അവിടെ ചുവരിൽ ഒരു പെൺകുട്ടിയുടെ ഫോട്ടോ ഫ്രെയിം ചെയ്തു വെച്ചിട്ടുണ്ടായിരുന്നു. അവർ അതിലേക്ക് തന്നെ ഈറനണിഞ്ഞ കണ്ണുകളോടെ നോക്കി നിന്നു...ശേഷം സാരിത്തുമ്പാൽ കണ്ണുകൾ തുടച്ചു.


21,632

Post a Comment