ഭാരതീയരുടെ പ്രണയ സങ്കൽപ്പങ്ങളിൽ, കൃഷ്ണനും രാധയും എന്നും നിറഞ്ഞു നിൽക്കുന്നു, ഒരു അനശ്വര പ്രതീകമായി.
എന്റെ സങ്കൽപ്പങ്ങളിലെ, സ്വപ്നങ്ങളിലെ, പ്രണയ ചിന്തകളിലെ കൃഷ്ണൻ, അഹംബോധം (ego) ഇല്ലാത്ത, അപകർഷബോധം (complex) ഇല്ലാത്ത പൂർണ്ണ കാമുകനാണ്. ആത്മാവ് കൊണ്ടും, ശരീരം കൊണ്ടും, മനസ്സ് കൊണ്ടും മുഴുവനായി പ്രണയിക്കുന്ന, കാമിക്കുന്ന, രമിക്കുന്ന, പ്രണയത്തിലലിഞ്ഞു പ്രണയമായി മാറുന്ന കൃഷ്ണൻ.
ഇതൊരു സാഹിത്യ പരീക്ഷണമാണ് (മറ്റു രചനകളെ പോലെ). ഒരു കാവ്യ നാടകം പോലെയോ, കവിത പോലെയോ..അറിയില്ല്ല. മനസ്സിൽ നിന്നും ഒഴുകി വന്ന സ്വപ്ന ചിത്രങ്ങൾ മഷിത്തുള്ളികളായി പതിയുന്നു..ഞാനതിവിടെ പകർത്തുന്നു, പങ്കു വെയ്ക്കുന്നു.
(വൃന്ദാവനം നിലാവിൽ നിറഞ്ഞിരിക്കുന്നു. വള്ളികൾ തൂങ്ങിയാടുന്ന, വലിയ ഒരു വൃക്ഷത്തിനു ചുവടെ, ഇറുത്തു വച്ച് വെളുത്ത പൂക്കൾക്കു മുന്നിൽ രാധ. അവൾ കാത്തിരുന്ന് വിഷമിച്ചിരിക്കുന്നു. ക്ഷീണിതയായ അവൾ കണ്ണടച്ച് വൃക്ഷത്തിൽ ചാരി ഇരിക്കുകയാണ്)
ഒരു മണിതെന്നലിൽ, ഒഴുകി വന്നപ്പോൾ,
ഒരു വേണു ഗാനം വൃന്ദാവനത്തിൽ.
മറവിലെ നിഴലിൽ, നിന്നു കാർവർണ്ണൻ,
ചിരി തൂകി വന്നിതാ, രാധതൻ മുന്നിൽ..
ഒരു മയിൽ പീലിയാലുഴിഞ്ഞു, കാർവർണ്ണൻ,
അരുണിമ പൂക്കുന്ന രാധതൻ ചുണ്ടിൽ..
(പീലി കൊണ്ടുള്ള തലോടലേറ്റ്, രാധ ഉണരുന്നു.
കണ്ണുകളിൽ പരിഭവമാണ് എന്നാൽ മാധവനെ കണ്ടതിലെ സന്തോഷം രാധ മറച്ചു വെയ്ക്കുന്നുമില്ല.)
രാധ (അത്ഭുതത്തോടെ):
വൃന്ദാവനത്തിലെ പൂക്കളും കണ്ടില്ല,
കാളിന്ദിയാറ്റിലെ ഓളവും കേട്ടില്ല!
ഇവരാരുമറിയാതെ എങ്ങനെ നീയെന്റെ,
അരികത്തു വന്നുവെന്നൊന്നു ചൊല്ലൂ!
മാധവൻ:
ഒരു കൊച്ചു തെന്നലായരികത്തു വന്നു ഞാൻ,
പ്രണയിനീ നിനക്കെന്റെ ഹൃദയോപഹാരം!
ചുരുൾ മുടിക്കുള്ളിലൊളിപ്പിച്ചു വെച്ചയീ-
അഴകെഴും പീലിയിനി രാധയ്ക്ക് സ്വന്തം!
(മാധവൻ നീട്ടിയ മയിൽ പീലി കണ്ട്)
രാധ:
ഈ മയിൽ പീലി ഞാനെന്തു ചെയ്‌വൂ?
എന്റെ ഹൃദയമൊരു പീലിയായ് മാറിയെന്നേ!
(രാധ കെട്ടിയ പൂമാല കണ്ട്)
മാധവൻ:
ശോണിമയാർന്നു പോയി, നിൻ വിരൽത്തുമ്പുകൾ,
വാടി തളർന്നു പോയി പൂവിതൾ മേനിയും..
ഉഴിയാം ഞാൻ മൃദുവായി നിന്നുടെ ചരണമെൻ,
മടി മേലെ വെച്ചു നീ ഒന്നുറങ്ങൂ..
(വരുവാൻ താമസിച്ചതിന്റെ പരിഭവം രാധയ്ക്ക് മാറുന്നില്ല)
രാധ:
പിരിയുമോ എന്നെ നീ, കനകാംഗിയൊരുവൾ,
പതിവായി വന്നു നിൻ മുന്നിൽ നിന്നാൽ?
മറുപടിയൊന്നുമെ പറയാതെ മാധവൻ,
മനതാരിലിങ്ങനെ ഓർത്തുവപ്പോൾ..
അറിയുന്നു നോവു ഞാൻ ഉള്ളിന്റെയുള്ളിൽ,
നിൻ മുനയുള്ള ചോദ്യം, കേൾക്കുമ്പൊഴൊക്കെയും..
മറുപടി ഒന്നുമേ ഇല്ലയെൻ പക്കൽ,
നീ അറിയാതെ പോകുന്നു, എൻ നിയോഗം..
(ചോദ്യത്തിനു മറുപടി പറയാതെ..)
മാധവൻ:
നിനക്കായി മാത്രമെൻ വേണുവൂതാം,
മയിലായി നമുക്കൊന്നു നൃത്തമാടാം.
തിങ്കളും വാനവും ഉള്ള കാലം വരെ,
നീയെന്റേതു മാത്രമെന്നോർത്തു വെയ്ക്കൂ.
മറക്കില്ല ഞാനെന്റെ ജന്മം മുഴുക്കെയും,
നിനക്കു ഞാൻ നൽകിയെൻ പ്രേമമെല്ലാം.
(രാധ ക്ഷീണിച്ചിരിക്കുന്നത് കണ്ട്)
മാധവൻ:
രാജീവ നയനെ, നിൻ മിഴിപ്പൂവുകൾ
വാടിയതെങ്ങനെ ഞാൻ സഹിക്കും ?
തഴുകി തരാം ഞാൻ, നിൻ നയനങ്ങളെ,
മൃദുവായി എൻ മയിൽ പീലിയാലെ.
രാധ:
ഇല്ലയെൻ നാഥാ നിനക്കു ഞാനെന്റെയീ,
ജന്മം മുഴുക്കെയും കാത്തിരിക്കും.
നീയെന്റെ ചാരത്തു വന്നഞ്ഞപ്പോൾ,
മാറിയെൻ ക്ഷീണവും, ദാഹമെല്ലാം..
************************************
ചെമ്പനീർ പോലുള്ള രാധതൻ ചുണ്ടിൽ,
ചുംബനപ്പൂവൊന്നു ചേർത്തു വെച്ചു.
കാളിന്ദിയാറ്റിലെ കൽഹാരമെല്ലാം,
കണ്ണടച്ചപ്പൊഴാ കാഴ്ച്ച കാണാതെ.
കരിമുകിൽ വാനിലഴിഞ്ഞു വീണു,
കാർക്കൂന്തൽ മണ്ണിലഴിഞ്ഞു വീണു..
നക്ഷത്രമായിരം കൺ ചിമ്മിയപ്പോൾ..
ആയിരം പീലികൾ ഊർന്നു വീണു..
************************************
Post a Comment