Please use Firefox Browser for a good reading experience

Sunday 3 December 2023

അറുപത് പടികൾ കടന്ന്...


അറുപത് പടികൾ...ഞാൻ എണ്ണി നോക്കിയതാണ്‌.
എന്റെ അപാർട്ട്മെന്റിലേക്കുള്ളത്.
മനഃപൂർവ്വം എണ്ണിയതാണ്‌.
എണ്ണിപോയതാണ്‌.
ഇതുവരേയും എണ്ണിയിരുന്നില്ല്ല.
എണ്ണാൻ തോന്നിയിരുന്നില്ല.
എണ്ണാൻ അവസരം കിട്ടിയിരുന്നില്ല.

ലിഫ്റ്റ് കേടായതെന്നാണ്‌?
അറിയില്ല്ല. ഓർക്കാനാവുന്നില്ല.
ഓറ്റയ്ക്കാവുമ്പോൾ ഓർമ്മകൾ തേഞ്ഞ് തുടങ്ങും.
മാറാലകൾ നിറഞ്ഞ മുറി പോലെയാവും.

പടികളും എന്റെ കാൽമുട്ടുകളും മത്സരത്തിലാണിപ്പോൾ.
പടികൾ പണ്ടേ മത്സരിക്കാൻ മിടുക്കരാണ്‌!
മത്സരിക്കാൻ ജനിച്ചവർ!
എന്റെ കാൽമുട്ടുകൾ ഇങ്ങനെ ഒരു മത്സരം വരുന്നതെങ്ങനെയറിയാനാണ്‌?!
അത് കൊണ്ട് തയ്യാറെടുത്തിരുന്നില്ല; ഒന്നിനും.

ലിഫ്റ്റിനടുത്ത് ശിവരാമേട്ടൻ നിൽക്കും, ലിഫ്റ്റ് കേടായിട്ടും.
ശിവരാമേട്ടൻ മാത്രം.
ശിവരാമേട്ടൻ എന്നും അവിടെയുണ്ടായിരുന്നു.
ആരും അതുവരേയും ശ്രദ്ധിച്ചിരുന്നില്ല.
ശ്രദ്ധിക്കേണ്ട കാര്യമുണ്ടായിരുന്നില്ല.
എന്തിനാണിപ്പോഴും ശിവരാമേട്ടൻ അവിടെ?
ചിലപ്പോൾ കാണുമ്പോൾ ചിരിക്കാൻ വേണ്ടിയാവും.
ചിരിക്കാൻ മാത്രം.
പിശുക്കില്ലാതെ ചിരിക്കാൻ.
ചിലപ്പോൾ ലിഫ്റ്റ് കേടായെന്ന് പറയാൻ മാത്രമാവും.
ഇനി കാൽമുട്ടുകളും പടികളും തമ്മിലുള്ള മത്സരം തുടങ്ങാൻ പോവുകയാണെന്ന് സൂചിപ്പിക്കാനാവും.

അമ്പത്തിയൊമ്പതാമത്തെ പടിയിൽ നിൽക്കുമ്പോൾ ഒരാശ്വാസം.
ഇനിയൊരു പടി കൂടി.
വെറും ഒരു പടി കൂടി മാത്രം.
എന്റെ പ്രായവും പടികളുടെ എണ്ണവും ഒന്ന്.
മുകളിലേക്ക് ഇനിയും പടികളുണ്ട്.
കയറണമെന്നുണ്ട്...പക്ഷെ കാൽമുട്ടുകൾ.

അങ്ങനെയാണ്‌ രാത്രി ഞാൻ രണ്ടും കല്പിച്ച് കയറിപോയത്.
മുകളിൽ ടെറസ്സാണ്‌.
ശൂന്യം.
മുഴുവനും നക്ഷത്രങ്ങളുടെ പ്രകാശം.
ശൂന്യതയുടെ പ്രകാശം.
ഇരുട്ടെന്ന് വിചാരിച്ചിരുന്നിടത്തും പ്രകാശം!
ഞാൻ പടികളിറങ്ങി താഴേക്ക് പോയില്ല.
താഴെ എന്ത് ചെയ്യാനാണ്‌?!
ഇവിടെ എനിക്ക് കൂട്ട് നക്ഷത്രങ്ങളുണ്ട്.
ഒറ്റയ്ക്കല്ല.
മുകളിൽ ചെല്ലുമ്പോൾ ഒറ്റയ്ക്കായി പോവുമെന്ന് ഭയമുണ്ടായിരുന്നു.
ഇല്ല, ഭയമില്ല, ഭയക്കേണ്ടതില്ല.
ഇവിടം സുന്ദരമാണ്‌.
ഇവിടെ ഞാൻ നഷത്രങ്ങളുടെ ഭാഗമാണ്‌!


Post a Comment

പഴയൊരു ട്രങ്ക് പെട്ടി


ഇന്നലെയാണാ പഴയ പെട്ടിയേക്കുറിച്ചോർത്തത്.
ഇന്നാണാ പഴയ ട്രങ്ക് പെട്ടി ഞാൻ പുറത്തേക്കെടുത്തത്.
കട്ടിലിനടിയിലായിരുന്നു അതുവരെ.
നിറം ഇലപ്പച്ചയോ, ആകാശനീലയോ?
അതോ വിപ്ലവചുവപ്പോ?
നിറമെല്ലാം തുരുമ്പ് തിന്നു.
തുരുമ്പ് ബാക്കി വെച്ച പെട്ടി.

അതിനു മുകളിൽ കൈയ്യും കാലും കുത്തി നിന്ന കട്ടിലിൽ,
അമ്മ കിടന്നിരുന്നു - കഴിഞ്ഞാഴ്ച്ച വരെ.
തിരിഞ്ഞും മറിഞ്ഞും അമ്മ കിടന്നു.
ഉറങ്ങിയും, ഉണർന്നും കിടന്നു.
ഓർത്തും, മറക്കാൻ ശ്രമിച്ചും കിടന്നു.
കരഞ്ഞും, കരച്ചിലടക്കിയും കിടന്നു.
കമഴ്ന്നും, മലർന്നും കിടന്നു.
അപ്പോഴെപ്പോഴോ കണ്ണീരൂർന്നാ പെട്ടിയിൽ വീണു കാണും.
കുതിർന്ന്, നിറമെല്ലാമിളകി കാണും.
എന്നിട്ടുമത് അതിജീവിച്ചു.
പക്ഷെ...അമ്മയ്ക്കായില്ല.

തുറന്നു കണ്ടിട്ടില്ല, ഞാനാ പെട്ടി ഇതുവരെ.
ഉള്ളിലെന്താണെന്നുമറിയില്ല.
നിറം മങ്ങിയ തുണികൾ?
മഷി മങ്ങിയ കടലാസുകൾ?
ഓർമ്മകളൊട്ടിപ്പിടിച്ച സമ്മാനങ്ങൾ?
ചിലപ്പോഴതൊന്നുമാവില്ല.
ചിലപ്പോഴതെല്ലാമാവാം.
പൂട്ടിയ പെട്ടി മുന്നിലിരുപ്പുണ്ട്.
മുന്നിൽ വാ പൂട്ടി ഞാനും.
പെട്ടിക്കെന്റെ ഭാഷയും, എനിക്ക് പെട്ടിയുടേതുമറിയില്ല.
എവിടെയാണതിന്റെ താക്കോൽ?
കാണാതായതാവില്ല, കളഞ്ഞതാവും.
അമ്മയുമതു പോലെയായിരുന്നു,
താഴിട്ടു പൂട്ടിയ പെട്ടി പോലെ.
താക്കോൽ കളഞ്ഞ പെട്ടി പോലെ.

ഈ പെട്ടിക്കുള്ളിലെന്താണ്‌?
അറിയില്ല, അറിയിച്ചതുമില്ല.
ചോദിച്ചില്ല, പറഞ്ഞതുമില്ല.
കണ്ടിട്ടില്ല, നോക്കിയിട്ടുമില്ല.
കുഞ്ഞുമോൻ വന്നു ചോദിക്കുന്നു,
എന്താണതിന്റെ ഉള്ളിലെന്ന്...
അറിയില്ലെങ്കിലും പറയണമെന്നുണ്ട്,
ഒസ്യത്തിലില്ലാത്തതാണെന്ന്...
കൈമാറി കിട്ടിയ നിധിയാണെന്ന്...
അതിനുള്ളിൽ മൗനമാണെന്ന്...ഓർമ്മകളാണെന്ന്..
അമ്മമണമുള്ള വസ്തുക്കളാണെന്ന്...
കൊച്ചു മകനായി വാങ്ങി വെച്ച സമ്മാനങ്ങളാണെന്ന്...
വരാമായിരുന്നെനിക്ക്...ഒരുവട്ടമെങ്കിലും...

Post a Comment

Wednesday 30 August 2023

കാലവുമൊത്ത് ഒരു സംഭാഷണം


ഞാൻ വെറുതെ ഇരിക്കുകയായിരുന്നു, പതിവു പോലെ ഉദ്യാനത്തിൽ. അവിടെ ആവുമ്പോൾ നല്ല വെളിച്ചമുണ്ട്, നല്ല കാറ്റുണ്ട്, ചുറ്റും ചെടികളുണ്ട്, ചെടികളിൽ ചിത്രശലഭങ്ങളുണ്ട്. എന്തു കൊണ്ടും നല്ല സുഖം. അങ്ങനെ ഇരുന്ന് പ്രകൃതിഭംഗി ആസ്വദിക്കുമ്പോഴാണ്‌ ഒരാൾ എന്റെ സമീപത്തേക്ക് വന്നത്. സത്യത്തിൽ അയാൾ എന്റെ അടുത്ത് വരുന്നത് വരെ ഞാൻ അറിഞ്ഞത് പോലുമില്ല. ചിലപ്പോൾ ശബ്ദമുണ്ടാക്കാതെ വന്നതാവാം. ഉദ്യാനത്തിൽ ധാരാളം ബെഞ്ചുകളുണ്ട്. എങ്കിലും അയാൾ എന്റെ അടുത്ത് വന്ന്, ഞാനിരുന്ന ബെഞ്ചിൽ എന്റെ സമീപം ഇരുന്നു. അതിലെനിക്ക് ഒരു ഇഷ്ടക്കേടുമില്ല. ഞാൻ അയാളെ നോക്കി ചിരിച്ചു. അല്ല മന്ദഹസിച്ചു എന്ന് പറയാം. 
‘ഞാൻ ആരെന്ന് മനസ്സിലായോ?’
ഞാൻ മുഖങ്ങൾ ഓർത്തു നോക്കി. ഇല്ല മനസ്സിലാകുന്നില്ല.
‘ഇല്ല...മനസ്സിലായില്ല..’
‘ഞാനാണ്‌ കാലം...’ അയാൾ തികഞ്ഞ ശാന്തതയോടെ പറഞ്ഞു.
‘കാലനോ?!’
‘കാലനല്ല...കാലം...കാലം...’ അയാൾ ഒരു അനിഷ്ടവും പ്രകടിപ്പിക്കാതെ ഒരിക്കൽ കൂടി മറുപടി തന്നു.
എനിക്ക് സമചിത്തതയോടെ സംസാരിക്കുന്നവരെ ഇഷ്ടമാണ്‌. വലിയ ഇഷ്ടം. അത് കൊണ്ട് തന്നെ അയാളെ എനിക്ക് ഒരുപാടിഷ്ടമായി.
‘കാലം...എന്നു വെച്ചാൽ..നിങ്ങളെന്ത് ചെയ്യുന്നു?’
അയാൾ പതിയെ ഒന്നു ചിരിച്ചു.
‘എന്താണ്‌ ചെയ്യാത്തത് എന്ന് ചോദിക്കൂ സുഹൃത്തെ..‘
’സുഹൃത്തെ‘ എന്ന വിളിയും എനിക്കിഷ്ടമായി.
’എന്താണ്‌ സുഹൃത്തെ നിങ്ങൾ ചെയ്യുന്നത്?‘ ഞാൻ മര്യാദ കാണിച്ചു.
’ഞാനാണ്‌ എല്ലാം ചെയ്യുന്നത്. സൂര്യനെ തിളപ്പിച്ച് ഇങ്ങനെ ചൂടാക്കി നിർത്തുന്നത് ഞാനാണ്‌. ചന്ദ്രനെ, നക്ഷത്രങ്ങളെ മേഘങ്ങൾ കൊണ്ട് മൂടുന്നതും ഞാനാണ്‌. സമയം പോലും എന്റെ സൃഷ്ടിയാണ്‌‘
ആഹാ! എത്ര മനോഹരമായിരിക്കുന്നു ആ വാക്കുകൾ. പറഞ്ഞത് ഒന്നും മനസ്സിലായില്ലെങ്കിലും ആ പറഞ്ഞത് എന്തൊക്കെയോ വലിയ കാര്യങ്ങളാണെന്ന് എനിക്ക് തീർച്ചയായി.
’അപ്പോൾ...അമ്മൂമ്മ പറഞ്ഞ് തന്നത് പോലെ ദൈവമല്ലെ ഇതൊന്നും ചെയ്യുന്നത്?‘
’ഏത് അമ്മൂമ്മ?..അല്ലെങ്കിലും ലോകത്ത് ഏതെങ്കിലും അമ്മൂമ്മ എപ്പോഴെങ്കിലും സത്യം പറഞ്ഞ് കേട്ടിട്ടുണ്ടോ?‘
എനിക്ക് സംശയമായി. എനിക്ക് അമ്മൂമ്മയെ അവിശ്വസിക്കേണ്ട കാര്യമൊന്നുമില്ല. കാരണവുമില്ല. പാവം അമ്മൂമ്മ.
’എന്റെ അമ്മൂമ്മ പാവം..സത്യം മാത്രേ പറയൂ..‘ എനിക്കത് പറഞ്ഞോളാൻ വയ്യെന്നായി. പക്ഷെ പറഞ്ഞില്ല. ഇപ്പോൾ എന്റെ അടുത്ത്‌ ഇരിക്കുന്ന ആൾ സമചിത്തതയോടെ ഇരിക്കുകയാണ്‌. എന്റെ ഒരു നാവ്‌പിഴ കൊണ്ട് അത് തകർന്ന് തരിപ്പണമായാലോ?
’എനിക്കൊരു സംശയം...ചോദിച്ചോട്ടെ?‘ അടുത്ത നിമിഷം വിനയം എന്നെ ബാധിച്ചു. കലി ബാധിച്ചു എന്നൊക്കെ പറയില്ലെ? അത് പോലെ.
’ഉം..‘ അയാൾ ഗംഭീരമായൊന്നു മൂളി. ആ മൂളൽ കേട്ടപ്പോൾ തന്നെ എനിക്ക് ബോധ്യമായി എന്റെ സംശയം തീർത്തു തരാൻ അയാളെ കവിഞ്ഞ് വേറൊരാളില്ലെന്ന്.
‘ഈ...സൂര്യനെ തിളപ്പിക്കുന്നതും, ചന്ദ്രന്റെ മൂടുന്നതുമൊക്കെ എന്തിനാ?’
പറഞ്ഞു കഴിഞ്ഞപ്പോൾ എനിക്ക് എന്റെ ചോദ്യം കൈയ്യെത്തിപിടിച്ച് വിഴുങ്ങണമെന്ന് തോന്നി. ‘ഇയാൾക്ക് വേറെ പണിയൊന്നുമില്ലെ?’ എന്ന ടോണിലായി പോയി എന്റെ ചോദ്യം.
‘ഉണ്ടല്ലോ...’ സമചിത്തന്റെ ശാന്തത നിറഞ്ഞ മറുപടി വന്നു.
‘മനുഷ്യരെ കൊണ്ട് ഈ മാതിരി സംശയങ്ങൾ ചോദിപ്പിക്കുന്നതും ഈ ഞാൻ തന്നെ!’
ഞാൻ പെട്ടു.
‘അപ്പോൾ...മനുഷ്യന്റെ സ്വന്തമായി ചിന്തിക്കാനുള്ള സ്വാതന്ത്ര്യം കൂടി ഇല്ലെന്നാണോ?’ അത് ചോദിച്ചു കഴിഞ്ഞപ്പോൾ എനിക്കെന്റെ സ്വന്തം ബുദ്ധിശക്തിയിൽ തന്നെ അഭിമാനം തോന്നി.
‘എന്താണ്‌ സ്വാന്തന്ത്ര്യം?’ ഇപ്പോൾ ചോദ്യം എന്നോടാണ്‌. ചോദ്യചിഹ്നത്തിന്റെ വളഞ്ഞ് കൂർത്ത അറ്റം എന്റെ നേർക്ക് നീണ്ട് നില്ക്കുകയാണ്‌.
അതൊരു കുഴപ്പം പിടിച്ച ചോദ്യമാണ്‌. സംശയമില്ല.
‘സ്വാതന്ത്ര്യം എന്ന് പറഞ്ഞാൽ..എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം..’
അല്ലെ? അങ്ങനെയല്ലെ? എന്ന ഭാവത്തിൽ ഞാൻ നോക്കി.
അയാൾ പൊട്ടിച്ചിരിച്ചു. ആ പൊട്ടിച്ചിരിയിൽ എന്റെ ഉത്തരം തവിട് പൊടിയായി. ആ പൊടി അവിടം മുഴുക്കെയും നിറഞ്ഞ് എനിക്ക് കണ്ണ്‌ കാണാൻ പറ്റാതായി.
‘എന്നാൽ റോഡിൽ മന്ത്രി പോകുമ്പോൾ തടഞ്ഞ് നിർത്തി അയാളോട് സംസാരിക്കാൻ ശ്രമിക്കൂ..അല്ലെങ്കിൽ വേണ്ട അത് വഴി ഒരു കറുത്ത ഷർട്ടും ഇട്ട് പോയാലും മതി...എന്താ സാധിക്കുമോ?‘
ഞാൻ ഉത്തരം മുട്ടി നാശമായി.
’എന്താ നിങ്ങൾക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ടോ?‘
ഉത്തരം മുട്ടുമ്പോൾ തിരിച്ചു ചോദ്യം ചോദിക്കുക, കൊഞ്ഞനം കാണിക്കുക, ചോദ്യം കേൾക്കാത്ത ഭാവത്തിൽ ഇരിക്കുക, ചോദ്യം കേൾക്കാൻ കഴിയാത്തത്ര ദൂരത്തിലേക്ക് പോവുക.. തുടങ്ങിയ തന്ത്രങ്ങൾ എനിക്ക് നല്ല വശമാണ്‌. പക്ഷെ..ഇവിടെ ഏതെടുത്ത് പ്രയോഗിക്കും എന്ന് ഒരു കൺഫ്യൂഷൻ..
’എന്നാൽ കേട്ടോ..എനിക്ക് മന്ത്രിയുടെ വണ്ടി കേടാക്കാനാവും, മന്ത്രിയുടെ വഴി തിരിച്ചു വിടാനാവും അതല്ലെങ്കിൽ മന്ത്രിയുടെ കൊരവള്ളിയിലൂടെ പോകുന്ന ഞരമ്പിന്റെ പണി തീർക്കാൻ ആവും...അങ്ങനെ പലതും ചെയ്യാനാവും..അങ്ങനെ പലതും. ഇപ്പോൾ സ്വാതന്ത്ര്യം എന്ന് വെച്ചാൽ എന്താണെന്ന് മനസ്സിലായോ?‘
’അടിയൻ‘ എന്ന് പറയണോ, ’റാൻ‘ എന്ന് പറയണോ, അതോ ’സർ‘ എന്നു പറയണോ? മുട്ടൻ സംശയം.
’അപ്പോൾ ദൈവം എന്നൊരു ആളില്ലെ?‘ എന്റെ ദൈവവിശ്വാസത്തിന്റെ കടക്കലിൽ കത്തി വെയ്ക്കുന്ന ചോദ്യം ഞാൻ മുന്നിലേക്കിട്ടു.
’സുഹൃത്തെ, ദൈവത്തിനെ ഞാൻ ഒരിക്കൽ സൃഷ്ടിച്ചതാണ്‌...വെറുതെ ഒരു നേരമ്പോക്കിന്‌...മനുഷ്യർക്ക് ചുമ്മാ തട്ടിക്കളിക്കാൻ..‘
’എന്നിട്ട്?‘
’കുറച്ച് കഴിഞ്ഞപ്പോൾ മനുഷ്യരിൽ ചിലർ സ്വയം ദൈവമെന്ന് പറയാൻ തുടങ്ങി‘
’എന്നിട്ട്?‘
’എന്നിട്ടിപ്പോ ആ മണ്ടന്മാരെല്ലാം കൂടി കൂട്ടയടിയാണ്‌..ചിലപ്പോ ബോറടിക്കുമ്പോ ഞാനതും നോക്കി ഇരിക്കും.. നല്ല രസാണ്‌..‘
’അതിനൊരു തീരുമാനമാക്കാൻ പറ്റില്ലെ?‘
’എന്തിന്‌?!! ഇതൊക്കെയല്ലെ ഒരു രസം...ഇവരൊന്നും ഇല്ലെങ്കിൽ പിന്നെന്ത് ആഘോഷം?!‘
’ദിനോസറുകളെ തിരിച്ചു വിളിച്ച പോലെ തിരിച്ചു വിളിച്ചൂടെ?‘ ഞാനെന്റെ ശാസ്ത്രജ്ഞാനം പൊടുന്നനെ വെളിവാക്കി.
’ശരിയാണ്‌...എനിക്കങ്ങനെ ചെയ്യേണ്ടി വന്നു.. ഞാനാണ്‌ അതിന്റെയൊക്കെ മണ്ടയിലേക്ക് ഉല്ക്കയെടുത്തെറിഞ്ഞത്..‘
’എന്തായിരുന്നു കാരണം?‘
’മാനുഫാക്ച്ചറിംഗ് ഡിഫക്ട്‘ അയാൾ പതിയെ പറഞ്ഞു.
’എന്നു വെച്ചാ?‘
’നിർമ്മാണപ്രക്രിയയിൽ ഉണ്ടായ തകരാറെന്ന്..‘
’എന്ത് തകരാർ?‘
’ആദ്യമായിട്ട് ഉണ്ടാക്കിയതല്ലെ?..അങ്ങനെ സംഭവിച്ചു പോയി...പണിഞ്ഞു വന്നപ്പോൾ..കൈയ്യുടേയും കാലിന്റേയും നീളത്തിൽ ഒരു ചെറിയ പ്രപ്പോഷൻ മിസ്റ്റേക്ക്..ആരെങ്കിലും കണ്ടാൽ മോശമല്ലെ? അത് കൊണ്ട് അങ്ങ് ഉല്ക്കയിട്ട് തീർത്തു..ഈ പറഞ്ഞത് ആരോടും പറയരുത്..എനിക്ക് ഷെയിം ഷെയിം ആണ്‌‘
അതേതായാലും നന്നായി..ഞാൻ മനസ്സ് കൊണ്ട് പറഞ്ഞു.
’തീർന്നോ?‘
’എന്ത്?‘
’സംശയങ്ങൾ..‘
ഞാനാലോചിച്ചു..എനിക്ക് പറയത്തക്ക സംശയങ്ങളൊന്നുമില്ല. ഉണ്ടായിരുന്നതൊക്കെ ഇംഗ്ലീഷ് പത്രങ്ങൾ വായിച്ചപ്പോൾ മാറി കഴിഞ്ഞിരുന്നു.
’ങാ..ഒന്നു കൂടിയുണ്ട്‘
’എന്താണ്‌? പറയൂ..വേഗം പറയൂ..ടൈം വേസ്റ്റ് ചെയ്യരുത്‘
’അത് തന്നെയാണ്‌ സംശയം.‘
’എന്ത്?‘
’ടൈം..‘
’എന്റെ ജീവിതമാണ്‌ സമയം...കാലമില്ലെങ്കിൽ സമയമില്ല...ഇപ്പോൾ ഈ നിമിഷം ഞാൻ ഇല്ലാതായാൽ എന്ത് സംഭവിക്കുമെന്ന് അറിയാമോ?‘
അപ്പോഴാണ്‌ എന്റെ അടുത്ത് ഇരിക്കുന്ന ആളിന്റെ വലിപ്പത്തെ കുറിച്ച് ഞാൻ ആലോചിച്ചത്. ശരിയാണല്ലോ, കാലമില്ലെങ്കിൽ സമയമില്ല..ഒന്നുമില്ല..ശൂന്യം..ഈ പ്രപഞ്ചമില്ല..ഈ ഞാൻ പോലുമില്ല..
’അപ്പോ...എല്ലാത്തിനും ഒരു സമയമുണ്ടെന്ന് പറയുന്നതോ?‘
’ഞാൻ പറഞ്ഞല്ലോ..ഇതെല്ലാം പറയിപ്പിക്കുന്നതും, പറയാൻ തോന്നിപ്പിക്കുന്നതും ഞാനാണ്‌! ചോദ്യവും ഉത്തരവും ഞാൻ തന്നെ‘
’അപ്പോൾ..ഒരു സംശയം..നിങ്ങളാണോ മനുഷ്യരെ ജനിപ്പിക്കുന്നതും മരിപ്പിക്കുന്നതും?‘
’സംശയമെന്ത്?..എല്ലാം ചെയ്യുന്നത് ഞാൻ തന്നെ..ചിലർ മരിക്കുമ്പോൾ വിവരമുള്ളവർ ‘കാലം ചെയ്തു’ എന്നു പറയുന്നത് കേട്ടിട്ടില്ലെ?.. ആ പറഞ്ഞത് സത്യമാണ്‌..എല്ലാം ചെയ്യുന്നത് ഞാനാണ്‌.
‘അപ്പോൾ മരപ്പിക്കുന്നത് പോലെ മരണം തടയാനും നിങ്ങൾക്കാവുമോ?’
‘പിന്നല്ലാതെ!’
‘സത്യം?..ഉദാഹരണത്തിന്‌ ഇപ്പോൾ ഞാൻ തെങ്ങിന്റെ മണ്ടയിൽ കയറി അവിടെ നിന്ന് താഴോട്ട് ചാടിയാൽ മരിക്കില്ലെ?.. അത് തടയാനാവുമോ?’
‘പിന്നല്ലാതെ...സിമ്പിളല്ലെ? ചീള്‌ കേസ്..’
‘എങ്ങനെ സിമ്പിൾ?’
‘നിങ്ങൾ തെങ്ങിൽ കയറുന്നു, മണ്ടയിൽ ചെല്ലുന്നു, കൈ വിടുന്നു, താഴേക്ക് ശൂ​‍ൂന്ന് വീഴുന്നു, വീണയുടൻ കണ്ണ്‌ തുറക്കുന്നു..’
‘അപ്പോൾ ഞാൻ ചത്തില്ലെ?’
‘കണ്ണു തുറക്കുമ്പോൾ നിങ്ങൾ കട്ടിലിൽ ആണ്‌..എല്ലാം സ്വപ്നം..നിങ്ങൾ ചത്തില്ല..പോരെ? സിമ്പിളല്ലെ?‘
’പക്ഷെ ഞാൻ തെങ്ങിൽ കയറിയതാണല്ലോ..‘ എന്റെ ഒടുക്കത്തെ സംശയം തലയുയർത്തി.
’പക്ഷെ അതും സ്വപ്നത്തിന്റെ ഭാഗമാണല്ലോ..‘
’അപ്പോൾ ഞാൻ ഇപ്പോഴും ഉറങ്ങുകയാണോ?‘
’അത് ഞാൻ സൂക്ഷിക്കുന്ന രഹസ്യമാണ്‌..ചത്താലും പറയൂല്ല..‘
’പ്ലീസ്...പ്ലീസ്..അതൊന്ന് പറ..ഞാനിപ്പോൾ ഉറക്കത്തിലാണോ, ഉണർന്നിരിക്കുകയാണോ?‘ ഞാൻ കെഞ്ചി. കൂവി. കരഞ്ഞു. ഡ്യൂപ്ലിക്കേറ്റ് കണ്ണീരൊഴുക്കി.
’ശരി..നിങ്ങൾ കരഞ്ഞ് കാല്‌ പിടിച്ചത് കൊണ്ട് ഒരു ക്ലൂ തരാം..പോരെ?‘
’മതി..മതി..‘
’നിങ്ങൾ ഉറക്കത്തിനുള്ളിൽ ഉണർന്നിരിക്കുകയാണ്‌.. അത് കൊണ്ട് നിങ്ങളെ എനിക്ക് എപ്പോൾ വേണമെങ്കിലും ഉണർത്താനും തിരികെ ഉറക്കി കിടത്താനും ആവും..ഇത്രേ പറയാനാവൂ..ബാക്കി എല്ലാം വെരി കോമ്പ്ലിക്കേറ്റടാണ്‌..അത് നിങ്ങളുടെ മണ്ടയിൽ കയറില്ല..അത് മനസ്സിലാക്കാനുള്ള ബുദ്ധി നിങ്ങളുടെ മണ്ടയിൽ ഞാൻ ഇൻസ്റ്റാൾ ചെയ്തിട്ടില്ല..സൊ, നോ യൂസ്..‘
എനിക്കെന്തൊക്കെയോ മനസ്സിലായി. എന്തൊക്കെയോ മനസ്സിലായത് മനസ്സിലാവാതെ പോവുകയും ചെയ്തു. പക്ഷെ സംശയങ്ങൾ വീണ്ടും ബാക്കി വന്നു. 
’അപ്പോൾ...ഈ വിധി എന്ന് പറഞ്ഞാൽ?..അതൊക്കെ നേരത്തെ പ്രോഗ്രാം ചെയ്ത് വെച്ചത് കൊണ്ടാണോ?‘
’സുഹൃത്തെ..കൂടുതൽ ആലോചിച്ചാൽ നിങ്ങളുടെ മണ്ട ചൂടായി സോഫ്റ്റ്വെയർ കരിഞ്ഞ് കരിപ്പാട്ട ആയിപ്പോവും..പലർക്കും അങ്ങനെ സംഭവിച്ചിട്ടുണ്ട്..അങ്ങനെ വന്നവർ ‘ഇപ്പോഴും വിപ്ലവം വരും‘ എന്നും പറഞ്ഞ് ജീവിക്കുന്നുണ്ട്..പ്രൂഫ് കാണുന്നില്ലെ?’
‘അപ്പോൾ വിധി എന്ന് പറഞ്ഞാൽ?..ചിലരൊക്കെ ’എല്ലാം എന്റെ വിധി‘ എന്നൊക്കെ പറയുന്നത് കേട്ടിട്ടുണ്ട്..’
‘കുറച്ച് പറഞ്ഞ് തരാം..വിധി എന്ന സാധനം ഒരാളുടെ തലമണ്ടയ്ക്കകത്ത് ഞാൻ കുത്തിവെയ്ക്കുന്നത് ഒരു സംഭവം കഴിഞ്ഞ ശേഷമാണ്‌..എന്ന് വെച്ചാൽ പാസ്റ്റ് ടെൻസ്.. ഒരു സംഭവം നടക്കും മുൻപ് ആരും വിധിയെ കുറിച്ച് ഓർക്കുക പോലുമില്ല..’
‘എന്തിനാ കുത്തിവെയ്ക്കുന്നത്?’
‘സിമ്പിൾ..ഞാൻ പറഞ്ഞില്ലെ? ടൈം പാസ്.. മനുഷ്യന്റെ മണ്ടത്തരങ്ങൾ നോക്കി ഇരിക്കുന്നതിലും വലിയ നേരമ്പോക്ക് വേറേയില്ല..എനിക്കും വേണ്ടെ ചില എന്റർടൈന്മെന്റ്?’
‘അപ്പോ ഇതു പോലെ വേറേയും എന്റർടൈന്മെന്റ് ഉണ്ടോ?’
‘പിന്നല്ലാതെ..ബോറടിച്ചപ്പോൾ മനുഷ്യരിൽ ചിലരെ പിടിച്ച് ഞാൻ രാജാക്കന്മാരാക്കി..പിന്നെ എന്റർടൈന്മെന്റോ എന്റർടൈന്മെന്റ് ആയിരുന്നു..അടി വെട്ട് കുത്ത് വെടി..എനിക്ക് ആക്ഷൻ മൂവി കാണണമെന്ന് തോന്നുമ്പോൾ ഞാൻ അതു പോലെ ചിലത് ചെയ്യും!’
‘പിന്നെ..?’
‘ഒരേ ആക്ഷൻ ആയപ്പോൾ ഞാൻ രാജാക്കന്മാരെ മാറ്റി വെച്ചു..കുറെ പേരെ മന്ത്രിമാരാക്കി..’
‘എന്നിട്ട്..’
‘ഇപ്പോ മൊത്തം ഒരു മിസ്റ്ററി..ഫാന്റസി..ത്രില്ലർ..ഫാമിലി.. സെറ്റപ്പാണ്‌..ആൾ ഇൻ വൺ..’
‘അപ്പോ ഇത് കഴിഞ്ഞ്‌..?
’അത് അപ്പോ തോന്നുമ്പോൾ അപ്പോ ചെയ്യും..ഈ കാര്യത്തിൽ പ്രത്യേകിച്ച് പ്ലാനിംഗ് ഒന്നുമില്ല..ബോറടിക്കുമ്പോ സ്റ്റ്രാറ്റജി മാറ്റും‘
‘അപ്പോഴെ..എനിക്ക് വേറൊരു സംശയം..ഈ മനുഷ്യൻ മരിച്ചു കഴിഞ്ഞാ..എന്ത് സംഭവിക്കും?’
പണ്ട് വായിച്ച തല്ലിപ്പൊളി പുസ്തകങ്ങളിലുള്ളത് ഉള്ളതാണോ അല്ലയോ എന്നറിയണം..അതായിരുന്നു ഉദ്ദേശ്യം.
‘മരിക്കുന്നു എന്ന് നിങ്ങൾ വിചാരിക്കുന്നു..ശരിക്കും നിങ്ങൾ റീസൈക്കിൾ ചെയ്യപ്പെടുകയാണ്‌..’
‘റീസൈക്കിൾ?...എന്തിന്‌? ആരെ തോല്പ്പിക്കാൻ?!’
‘അതേ..റീസൈക്കിൾ തന്നെ...റിസോർസ് പ്രോബ്ലം..റോ മറ്റീരിയൽസിന്റെ അഭാവം..അത് കൊണ്ട് എല്ലാം റീസൈക്കിൾ ചെയ്യുന്നു..മനുഷ്യരെ കഴുതയാക്കുന്നു..കഴുതയെ മനുഷ്യരാക്കുന്നു..’
‘കഴുതയെ കഴുത തന്നെ ആക്കാൻ പറ്റില്ലെ?’
‘ആക്കാമല്ലോ..പക്ഷെ അപ്പോഴും കഴുത വിചാരിക്കുന്നത് തങ്ങൾ മനുഷ്യരാണെന്നാണ്‌’
അങ്ങനെ വിചാരിക്കുന്ന മനുഷ്യരുണ്ടാവുമോ? അതോ കഴുത ഉണ്ടാവുമോ?
അത് വിചാരിച്ചു കൊണ്ടിരിക്കുമ്പോൾ വെളുത്ത ഷർട്ടും പാന്റ്സും ധരിച്ച ഒരാൾ ഞങ്ങളുടെ അടുക്കലേക്ക് വന്നു.
‘മതി മതി...ഇന്നിത്രേം മതി...മരുന്ന് കഴിക്കാൻ നേരമായി..എഴുന്നേറ്റ് വന്നെ..’
ഞങ്ങൾ എഴുന്നേറ്റ്‌ അനുസരണയോടെ നടന്നു. പിന്നാലെ വെള്ള വസ്ത്രധാരിയും.


Post a Comment

Saturday 24 June 2023

ഭയമെന്ന രാജ്യം


ഒന്ന്‌

താനൊരു പിടിവാശിക്കാരനല്ലെന്ന് തെളിയിക്കാനൊരു അവസരം - എവിടേക്കാണ്‌ പോകേണ്ടതെന്ന ചോദ്യം വിധുവിനോട് ചോദിക്കുമ്പോൾ മധുവിന്‌ അങ്ങനെയൊരു മുൻവിചാരമുണ്ടായിരുന്നു. സ്ത്രീകൾക്ക് പരിഗണനയും പ്രാധാന്യവും കൊടുക്കുന്നൊരാളാണ്‌ താനെന്ന് ആ ചോദ്യം കേട്ടപ്പോൾ തന്നെ അവൾക്ക് ബോധ്യപ്പെട്ടിട്ടുണ്ടാവണം. മൂന്നാർ അല്ലെങ്കിൽ ഊട്ടി അതുമല്ലെങ്കിൽ കൊടൈക്കനാൽ. എന്നാൽ ഒട്ടുംതന്നെ പ്രതീക്ഷിക്കാത്തൊരു സ്ഥലപ്പേരാണ്‌ വിധു പറഞ്ഞത്. ഒരിക്കൽ താൻ പോകണമെന്ന് സ്വപ്നം കണ്ടിരുന്നൊരിടം - മധു ഓർത്തു. മറവിയിലേക്ക് മനപൂർവ്വം ചവിട്ടിത്താഴ്ത്തിയ അസുഖകരമായ ഓർമ്മകൾ അടുത്ത നിമിഷം പൊടുന്നനെ പൊന്തി വന്നു. കോളേജ് ടൂറിന്‌, ബാച്ചിലെ സകലരും മണാലിയിലേക്ക് പുറപ്പെടുമ്പോൾ ചുട്ടുപൊള്ളുന്ന പനിയുമായി വിറച്ച് കിടന്ന ആ നശിച്ച ദിവസങ്ങൾ... അന്ന് പനിക്കിടയിൽ കിടന്നുകൊണ്ട് പ്രതിജ്ഞ ചെയ്തതാണ്‌ എന്നെങ്കിലുമൊരിക്കലവിടം സന്ദർശിക്കുമെന്ന്. ഇപ്പോഴിതാ ഒരു നിയോഗം പോലെ ആ ആഗ്രഹം യാഥാർത്ഥ്യമാവാൻ പോകുന്നു! 

തോളിലും കൈയ്യിലും ബാഗുകളുമായി വീട്ടിൽ നിന്നിറങ്ങുമ്പോൾ, ‘മോളെ...മോള്‌ ഇവനെയൊന്ന് നോക്കിക്കോണെ...അധികോന്നും യാത്ര ചെയ്ത് പരിചയമില്ലാത്തതാ...’ വിധുവിനെ നോക്കി മധുവിന്റെ അമ്മ അങ്ങനെ പറഞ്ഞത് അയാൾക്കൊരു ക്ഷീണമായി. ‘ഈ അമ്മയ്ക്ക് ഞാനിപ്പോഴും ചെറിയ കുട്ടിയാണെന്നാ!‘ അങ്ങനെ പറഞ്ഞ്‌ വിളറിപ്പോയ ചിരിയും ജാള്യത നിറഞ്ഞ മുഖവുമൊളിപ്പിക്കാൻ മധുവൊരു ദുർബ്ബലശ്രമം നടത്തി. എയർപ്പോർട്ടിലേക്കുള്ള യാത്രാമധ്യേ അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു,
’മധുവും വിധുവും - ലൈഫ് ലോങ്ങ് ഹണിമൂൺ - അതാണിപ്പോ എവിടെ ചെന്നാലും കേൾക്കുന്ന ജോക്ക്!‘
’ഞാനുമത് ആലോചിക്കാതിരുന്നില്ല! ങാ...മധു, ഹണിമൂൺ കഴിഞ്ഞ് വന്നാ പിന്നെ രണ്ടാഴ്ച്ച എനിക്ക് നിന്ന് തിരിയാൻ സമയമുണ്ടാവില്ല കേട്ടോ. ഹൈദ്രാബാദിൽ നിന്നൊരു ക്ലൈന്റ് വരുന്നുണ്ട്...അത് കൊണ്ട് വേറെയൊന്നും പ്ലാൻ ചെയ്തേക്കല്ലെ‘
’ഞാനതങ്ങോട്ട് പറയാനിരുന്നതാ...ഇത്രയും ദിവസം ലീവ് കിട്ടിയത് തന്നെ കാല് പിടിച്ചിട്ടാ...ഒരു മേജർ റിലീസുണ്ട്..‘

വിധുകൃഷ്ണയെ മധുപാൽ കണ്ടുമുട്ടിയത് ഇൻഫോ പാർക്കിലെ ക്യാന്റീനിൽ വെച്ചായിരുന്നു. വിധു തന്റെ ’കൂട്ടത്തിൽപെട്ട‘ ആള്‌ തന്നെയാണോയെന്ന് അറിയുക - അതായിരുന്നു ഇഷ്ടം തോന്നിയപ്പോൾ മധു ആദ്യം ചെയ്തത്. കൂട്ടിക്കെട്ടാവുന്ന ’വാലുകൾ‘ തന്നെയാണെന്നൊരു ഉറപ്പാക്കൽ. ശേഷമായിരുന്നു ഇഷ്ടമറിയിക്കലും, വിവാഹാഭ്യർത്ഥനയും. എല്ലാം കരുതലോടെ, കണക്കുകൂട്ടിയുള്ള കരുനീക്കങ്ങൾ. പ്രതീക്ഷിച്ചത് പോലെ, വീട്ടിൽ കാര്യമവതരിപ്പിച്ചപ്പോൾ ഒരുഭാഗത്ത് നിന്നും ഒരനിഷ്ടവും ഉണ്ടായില്ല. ജീവിതത്തിൽ താൻ ജയങ്ങൾ മാത്രം പ്രതീക്ഷിക്കുന്നുള്ളൂ. മധു അന്നും സ്വന്തം തോളിൽ തട്ടിയഭിനന്ദിച്ചു.

പ്രതീക്ഷിച്ചതിലും മനോഹരമായിരുന്നു മണാലിയിലേക്കുള്ള യാത്ര. മഞ്ഞുവീഴ്ച്ച കാരണം റിസോർട്ടിലെത്തിച്ചേരാനല്പം വൈകിയെങ്കിലും വഴിയോരക്കാഴ്ച്ചകൾ ആസ്വദിച്ച് ഇരുന്നത് കൊണ്ട് മുഷിവുണ്ടായില്ല. വെബ്സൈറ്റിൽ നിരത്തിയിരുന്ന ഫോട്ടോകളിൽ കണ്ടതിനേക്കാൾ കമനീയമായിരുന്നു റിസോർട്ട്. താഴ്‌വരയിലേക്ക് തല നീട്ടിപ്പിടിച്ചു നില്ക്കുന്നൊരു ചുവന്ന കെട്ടിടം. മുറിയിലെ ബാൽക്കണിയിൽ നിന്ന് നോക്കിയാൽ അല്പം അകലെയായി, ഹരിതവർണ്ണം കോരിയൊഴിച്ചതു പോലെ തോന്നിപ്പിക്കുന്ന കുന്നിൻചെരിവ് കാണാം. ചെരുവിനെ തഴുകിയൊഴുകുന്ന നദി. അകലെയായി മഞ്ഞിൽ മറഞ്ഞുകിടക്കുന്ന മലനിരകൾ. അവ വെളിച്ചം വിതറുകയാണെന്ന് തോന്നിപ്പിച്ചു. അത്രയും പ്രകൃതിഭംഗി നിറഞ്ഞ ഒരിടം മുൻപ് കണ്ടിട്ടില്ലെന്ന് ഇരുവർക്കും തോന്നി. ചൂടും തണുപ്പും കെട്ടുപിണഞ്ഞ്‌ കിടക്കുന്ന അഞ്ച് ദിവസങ്ങളാണിനിയിവിടെ!

കമ്പിളിപ്പുതപ്പുകൾ അടുക്കിവെച്ച പതുപതുത്ത മെത്തയിലേക്ക് ക്ഷീണമിറക്കി വെയ്ക്കുമ്പോൾ മധു ചോദിച്ചു,
‘നമുക്കാദ്യം എവിടെ പോണം?’
‘അതൊക്കെ മധു പ്ലാൻ ചെയ്താ മതി. ഇപ്പൊ ഞാൻ നല്ല ടയേർഡാ... നമുക്ക്...എല്ലാ ദിവസവും കറങ്ങാൻ പോണ്ട...’
‘ങെ അതെന്താ?...പിന്നെ കഷ്ടപ്പെട്ട് എന്തിനാ ഇത്രേം ദൂരം വന്നേ?!’
‘നമുക്ക് ഇവിടെ ഈ തണുപ്പത്ത്, കമ്പിളീം പുതച്ച് ബാൽക്കണീല്‌, നല്ല ചൂട് മസാല ടീയും ഊതിക്കുടിച്ച് വല്ലതും മിണ്ടീം പറഞ്ഞും ഇരിക്കാം...‘
ഓഹോ! ഇത്രയും വലിയ സ്വപ്നജീവിയായിരുന്നു എന്നറിഞ്ഞില്ല... എന്ന മട്ടിൽ ആശ്ചര്യത്തോടെ മധു അവളെ നോക്കി ഇരുന്നു.
’എന്താ മധു...ഓക്കെയല്ലെ?‘
മധു സമ്മതപൂർവ്വം തലയാട്ടി.
’എന്നാ നമുക്കൊരു കാര്യം ചെയ്യാം...ഇവിടെ അഞ്ച് ദിവസമുണ്ടല്ലോ...ഇന്ന് മുഴുവൻ നമുക്ക് ഇവിടെ തന്നെ ഇരിക്കാം...തന്റെ ഇഷ്ടം പോലെ...നാളെ നമുക്ക് കറങ്ങാൻ പോവാം...ഇതുവരെ വന്നതല്ലെ?‘
അവൾക്ക് താനേതോ സുന്ദരസ്വപ്നം കാണുകയാണെന്ന് തോന്നി. തന്റെ വാക്കുകൾക്കും ആഗ്രഹങ്ങൾക്കും വില കൽപ്പിക്കുന്നൊരാൾ. ഇതുവരെയും തന്റെ തീരുമാനങ്ങളൊന്നും തെറ്റിയിട്ടില്ല. എന്നുമെപ്പോഴും കാവൽദൈവങ്ങൾ തനിക്ക് തുണ നിന്നിട്ടേയുള്ളൂ.

അന്നേദിവസം അവർ ഓരോന്നും മിണ്ടിയും പറഞ്ഞും ഇരുന്നു. പ്രിയപ്പെട്ട കാര്യങ്ങളെക്കുറിച്ച് പരസ്പരം പറഞ്ഞുകൊണ്ടിരുന്നു, ഇഷ്ടമുള്ള നിറം, സിനിമകൾ, പാട്ടുകൾ, പുസ്തകങ്ങൾ, വസ്ത്രങ്ങൾ, ഭക്ഷണങ്ങൾ... എക്കാലവും ഓർത്തുവെയ്ക്കാനുള്ള കാര്യങ്ങൾ. പരസ്പരം കൊളുത്തിയിടുന്ന ചങ്ങലക്കണ്ണികൾ. അവൾ തന്റെ അടുത്തസുഹൃത്തുക്കളുടെ കാര്യങ്ങൾ പറഞ്ഞു, അവരോടൊപ്പം ചിലവഴിച്ച സുന്ദരനിമിഷങ്ങൾ, യാത്രകൾ, ചെറുതമാശകൾ. വിധു തന്റെ ഓർമ്മകളുടെ ശേഖരത്തിൽ നിന്ന് ഒന്നൊന്നായെടുത്ത് അയാളുടെ മുന്നിൽ നിരത്തി വെച്ചുകൊണ്ടിരുന്നു. മധു ആശ്ചര്യപ്പെടുകയായിരുന്നു, തനിക്കുമുണ്ട് പങ്കുവെയ്ക്കാനൊരുപാട് കഥകൾ! അനുഭവിച്ചതുമാസ്വദിച്ചതുമല്ലാതെ ഒന്നുമിതുവരെ ആരുമായും ഇത്രയും വിശദമായി പങ്കുവെയ്ക്കാൻ അവസരം കിട്ടിയിരുന്നില്ല. തന്റെ കാര്യങ്ങൾ ഒന്നൊന്നായി വെളിവാക്കും തോറും മധുവിന്‌ തോന്നി, സ്വയം അറിയുകയാണെന്ന്, ഉള്ളിൽ താൻ സന്ദർശിക്കാൻ മറന്നുപോയ വലിയൊരു ലോകമുണ്ടെന്ന്!

രണ്ട്

പിറ്റേന്ന് പ്രഭാതഭക്ഷണത്തിന്‌ ശേഷം റിസോർട്ട് മാനേജർ ഏർപ്പാടാക്കിയ വാഹനത്തിൽ സ്ഥലങ്ങൾ കാണാനവർ പുറപ്പെട്ടു. നല്ല സുഖമുള്ള തണുപ്പ്! ഓരോ ഉച്ഛ്വാസവും നേർത്തപുകയുടെ ചെറുപടലങ്ങൾ തീർക്കുന്നു! സ്കീയിംഗ് ചെയ്യാൻ തക്കവണ്ണം മഞ്ഞുനിറഞ്ഞൊരു താഴ്‌വരയിലേക്കാണവരെ ഡ്രൈവർ കൂട്ടിക്കൊണ്ട് പോയത്. അനേകം യുവദമ്പതികളെ അവരവിടെ കണ്ടു. കണ്ടാലറിയാം, മിക്കവരും നവദമ്പതികൾ. ദൂരെയായി ആകാശത്ത് പാരാഗ്ലൈഡിംഗ് ചെയ്യുന്നവർ. സാഹസികരായ മനുഷ്യപറവകൾ. 

പ്രശസ്തമായ ഹഡിംബ ക്ഷേത്രം കണ്ടപ്പോൾ, മധു അത്ഭുതപ്പെട്ടു.
‘എത്ര ചെറിയ ക്ഷേത്രം!’ 
വിധുവിന്റെ പ്രതികരണം മറ്റൊന്നായിരുന്നു.
‘എന്തിനാ വലിയ ക്ഷേത്രം?...അല്ലെ?’

വൈകുന്നേരത്തോടെയാണവർ തിരികെ റിസോർട്ടിൽ മടങ്ങിയെത്തിയത്. ചൂടുവെള്ളത്തിൽ കുളി കഴിഞ്ഞു വന്ന വിധു, ‘നല്ല ക്ഷീണം...എനിക്കൊന്ന് കിടക്കണം’ എന്ന് പറഞ്ഞ് കിടക്കയുടെ നേർക്ക് നടന്നു. മധു ബാൽക്കണിയിലേക്ക് നടന്നു. എത്ര മനോഹരമാണിവിടം! പ്രകൃതിയിലെ മുഴുവൻ സൗന്ദര്യവും ആവാഹിച്ചെടുത്ത പോലെയുണ്ട്. അല്പനേരം അവിടെ നിന്ന ശേഷം അയാൾ മുറിക്കകത്തേക്ക് പോയി ഹാൻഡിക്യാമുമായി തിരികെ വന്നു. ദൂരെ മലനിരകളിലേക്ക് സൂം ചെയ്തു. സായാഹ്നത്തിലെ സ്വർണ്ണവെയിലിൽ വെട്ടിത്തിളങ്ങുന്ന, മഞ്ഞുപുതച്ച് കിടന്നുറങ്ങുന്ന മലനിരകൾ. അവിടെങ്ങും ഒരു മനുഷ്യലക്ഷണവും കാണാനായില്ല. മധു താഴ്‌വരയിലേക്ക് ക്യാമറ തിരിച്ചു. ദൂരെയായി ട്രെക്കിംഗ് കഴിഞ്ഞ് വരുന്നവർ. കൈകളിൽ നീണ്ട വടികൾ. ചുമലിൽ ബാഗ്. എല്ലാവരും ചെവി മൂടുന്ന കമ്പിളിത്തൊപ്പികൾ ധരിച്ചിട്ടുണ്ട്. കൂട്ടത്തിൽ വിദേശികളേയും കാണാനായി.

മധു, മരങ്ങൾ നിറഞ്ഞ ചെറുകുന്നുകളിലേക്കാണ്‌ പിന്നീട് ക്യാമറ തിരിച്ചത്. മരങ്ങൾക്കിടയിലൂടെ നടന്നു പോകുന്ന രണ്ടു പേർ. അയാൾ ക്യാമറ അവരിലേക്ക് സൂം ചെയ്തു. കണ്ടാലറിയാം, നവദമ്പതികൾ. തങ്ങളെ പോലെ. ഒന്നുകൂടി സൂം ചെയ്തു നോക്കി. വടക്കേന്ത്യയിൽ നിന്നുള്ളവരാവണം. ചെമ്പിച്ച മുടിയും വിളറിയ ചർമ്മവും. ഒരു വലിയ കമ്പിളി കൊണ്ട് മൂടിപൊതിഞ്ഞാണവർ നടക്കുന്നത്. താൻ അവരെ നോക്കിക്കൊണ്ടിരിക്കുന്നത് അവർക്ക് കാണാനാവുമോ? തന്റെ പ്രവൃത്തി ആരെങ്കിലും കാണുന്നുണ്ടോ? മധു ജാള്യതയോടെ ചുറ്റിലും നോക്കി. അടുത്ത ബാൽക്കണികൾ ഒഴിഞ്ഞു കിടക്കുകയാണ്‌. എല്ലാവരും മുറിക്കുള്ളിലായിരിക്കണം. മധു ബാൽക്കണിയിലിട്ടിരുന്ന കസേര ചുവരിനോട് ചേർത്തിട്ട് അതിലിരുന്നു. എന്നിട്ട് അവരെ തന്നെ ക്യാമറക്കണ്ണിൽ ഉറപ്പിച്ചു നിർത്തി. അപ്പോൾ കണ്ടു, ആ ദമ്പതികളുടെ അരികിലേക്ക് മൂന്ന് ചെറുപ്പക്കാർ നടന്നടുക്കുന്നത്. മധു ക്യാമറ വീണ്ടും സൂം ചെയ്തു.

മൂന്ന്‌

ഇരുവർക്കും വേണ്ട രാത്രിഭക്ഷണം മധു മുറിയിലേക്ക് വരുത്തി. തണുപ്പത്ത് പുറത്തെ ഹോട്ടലിൽ പോകാൻ വയ്യ. മഞ്ഞ്‌ പൊഴിയുന്നുണ്ട്. ഭക്ഷണം കഴിക്കുമ്പോൾ വിധു മധുവിനെ ശ്രദ്ധിച്ചു. സ്വൈര്യക്കേട് നിറഞ്ഞ ചിന്തകൾ അലട്ടുന്നത് പോലെ.
‘എന്താ മധു...ഒരു മൂഡൗട്ട് പോലെ?’
‘ഏയ് ഒന്നുമില്ല...ഈ തണുപ്പ് കാരണമാവും ചെറിയൊരു തലവേദന...’
മണാലി എന്ന് സ്ഥലം നിർദ്ദേശിച്ചത് താനാണല്ലോ...ഒരുതരത്തിൽ മധുവിന്റെ തലവേദനയ്ക്ക് ഉത്തരവാദി താനാണ്‌. 
‘എന്നാലിന്ന് നേരത്തെ കിടക്കാം...രാവിലെ എഴുന്നേൽക്കുമ്പോൾ ഉഷാറാവും...’
കുറ്റബോധം നിറഞ്ഞ മുഖത്തോടെയവൾ പറഞ്ഞു.

ഉറങ്ങാൻ കിടന്നെങ്കിലും മധുവിന്‌ ഉറങ്ങാനായില്ല. തിരിഞ്ഞും മറിഞ്ഞും കിടന്നയാൾ ഉറങ്ങാൻ ശ്രമിച്ചു. അർദ്ധരാത്രി കഴിഞ്ഞ് ക്ഷീണം കാരണം എങ്ങനെയോ മയങ്ങിപ്പോയി.

പിറ്റേന്ന് കണ്ണ്‌ തുറക്കുമ്പോൾ മധു കണ്ടത്, മുന്നിൽ കസേരയിലിരുന്ന് ചൂട് ചായ ഊതി കുടിച്ചു കൊണ്ട് തന്നെ നോക്കി ചിരിക്കുന്ന വിധുവിനെയാണ്‌.
‘എന്ത് പറ്റി? രാവിലെ തന്നെ കറങ്ങാൻ പോണം എന്ന് പറഞ്ഞ ആളെന്താ ഇത്രേം നേരം കിടന്നുറങ്ങിയത്?’
‘തലവേദന...’
‘ആണോ?...ഇതുവരെ മാറിയില്ലെ? നല്ല ചൂട് ചായയുണ്ട്. ഞാനിപ്പൊ തന്നെ എടുത്ത് തരാം. അത് കുടിക്കുമ്പോ എല്ലാം മാറും...സോറി മധു...നമുക്ക് ജയ്പൂരിലോ മറ്റോ പോയാ മതിയായിരുന്നു...അല്ലെ?’
‘ഏയ്...’
‘മധൂന്‌ തീരെ വയ്യെങ്കിൽ നമുക്ക് തിരികെ പോവാം...ഈ വെതറ്‌ എല്ലാർക്കും പിടിക്കൂല്ല..’
‘ശ്ശെ...അതൊന്നും വേണ്ട...ഇത് താനെ മാറിക്കൊള്ളും...ഞാൻ കുറച്ച് നേരം കൂടിയൊന്ന് കിടക്കട്ടെ..’
‘എന്നാ കുറച്ച് നേരം കൂടി കിടന്നോ..’
മധുവിനെ കിടക്കാൻ വിട്ടിട്ട് വിധു ബാൽക്കണിയിലേക്ക് നടന്നു.

അല്പനേരം കഴിഞ്ഞ് അവൾ തിരികെ വന്നു.
‘ദാ...അവിടെ എന്തോ പ്രശ്നമുണ്ട്...പോലീസും ആംബുലൻസുമൊക്കെ ഉണ്ട്...’
വിധുവിന്റെ ആധി നിറഞ്ഞ ശബ്ദം കേട്ട് മധു പുതപ്പ് മാറ്റിക്കൊണ്ട് ചോദിച്ചു,
‘എവിടെ?...എന്ത് പ്രശ്നം?’
‘ദാ...അവിടെ ആ കുന്നിന്റെ അടുത്ത്...ആൾക്കാരൊക്കെ അങ്ങോട്ട് പോകുന്നുണ്ട്...ഞാൻ താഴെ ചെന്ന് തെരക്കീട്ട് വരട്ടെ?’
‘ഈ തണുപ്പത്തോ?...എന്തിന്‌? അത് ട്രെക്കിംഗിന്‌ പോയ ആർക്കെങ്കിലും എന്തേലും പറ്റിയതായിരിക്കും...’
‘അതിന്‌ പോലീസൊക്കെ വരേണ്ട കാര്യമുണ്ടോ?’
‘ചിലപ്പോ ആർക്കെങ്കിലും വഴി തെറ്റിക്കാണും...ആരെങ്കിലും മിസ്സിംഗ് ആയതായിരിക്കും...’
‘ഉം..’

വിധു വീണ്ടും ബാൽക്കണിയിലേക്ക് പോയി. അവളുടെ ഫോണിലേക്കൊരു ടെക്സ്റ്റ് മെസേജ് വന്ന ശബ്ദം മധു കേട്ടു. കുറച്ച് നേരം കഴിഞ്ഞ് വിധു മധുവിന്റെ അടുത്തേക്ക് വന്നു.
‘ഞാൻ താഴെ വരെയൊന്ന് പോയിട്ട് വരാം. മധു കിടന്നോ’
മധുവിന്റെ സംശയം നിറഞ്ഞ നോട്ടത്തിന്‌ മറുപടിയെന്നോണം അവൾ പറഞ്ഞു,
‘നമ്മളിന്നലെ കണ്ട തെലുഗു കപ്പിൾസ് ഇല്ലെ? അനന്യയും കാർത്തിക്കും... അവൾക്ക് ഒരു ചെറിയ ഷോപ്പിങ്ങ്. എന്നെ കമ്പനിക്ക് വിളിച്ചു. മധു ഫുൾ റെസ്റ്റല്ലെ?...ഇന്ന് ലേഡീസ് ഡേ ഔട്ട്!‘ അവൾ ആവേശത്തോടെ പറഞ്ഞു.
’ഓക്കെ..‘ ചിരിച്ചു കൊണ്ടയാൾ പുതപ്പിനുള്ളിലേക്ക് വലിഞ്ഞു.

നാല്‌

മൂന്നാല്‌ മണിക്കൂറുകൾ കഴിഞ്ഞാണ്‌ വിധു തിരികെ മുറിയിലെത്തിയത്. വിധു മുറി തുറന്ന് കയറുമ്പോൾ മധു ബാൽക്കണിയിൽ നിൽക്കുന്നതാണ്‌ കണ്ടത്.
വിധുവിനെ കണ്ടപ്പോൾ മധു പറഞ്ഞു, 
’ഉറങ്ങി എണീറ്റപ്പോ ഒരു സുഖം. ഞാനൊരു കോഫി ഉണ്ടാക്കി കുടിച്ചു. കൊറച്ച് സമാധാനമായി...‘
വിധു എന്തോ വലിയ ആലോചനയിലായിരുന്നു.
’ഉം?.. എന്ത് പറ്റി? ഷോപ്പിങ്ങ് നടന്നില്ലെ?‘
’ഷോപ്പിങ്ങൊക്കെ നടന്നു...അവിടെ പോലീസും ആംബുലൻസും ഒക്കെ വന്നത്...ട്രെക്കിങ്ങിന്‌ പോയി മിസ്സായ ആരേം തെരക്കിയല്ല...‘
എന്താ പറയാൻ പോകുന്നതെന്ന് മധു ആകാംഷയോടെ നോക്കുമ്പോൾ അവൾ തുടർന്നു,
’അവിടെ...ആ കുന്നിന്റെ അടുത്ത് വെച്ച്..ഹണിമൂണിന്‌ വന്ന ഒരു യങ്ങ് കപ്പിൾനെ ആരൊക്കെയോ ഉപദ്രവിച്ചെന്നാ കേട്ടത്. അയാൾടെ കാര്യം അല്പം സീരിയസ്സാ...തലയ്ക്ക് നല്ല അടി കിട്ടിയെന്നാ....ആ പെണ്ണ്‌...ഇപ്പോഴും മിസ്സിങ്ങാണ്‌...ഇത്...നല്ല സേഫായ പ്ലേസ്സാണെന്നാ ഞാൻ വിചാരിച്ചത്...‘
’അത്...വിധു...എല്ലായിടവും എപ്പോഴും സേഫ് ആണെന്ന് പറയാൻ പറ്റില്ലല്ലോ...നമ്മുടെ നാട്ടിലും ഇപ്പോ ക്രൈം കൂടി വരികയല്ലെ?‘
’ആ പാവം പെൺകുട്ടി...അവരുടെ ഏറ്റവും മെമ്മറബിളായ ഒരു ട്രിപ്പ് ആകേണ്ടതായിരുന്നു...‘
വിധു പറഞ്ഞതിലൊന്നും താത്പര്യമില്ലാത്ത മട്ടിൽ മധു തിരിഞ്ഞു നടന്നു.
‘തനിക്ക് ഞാൻ കോഫി റെഡിയാക്കി വെച്ചിട്ടുണ്ട്’
അതിന്‌ മറുപടിയായി അവളൊന്ന്‌ മൂളിയതേയുള്ളൂ. മേശപ്പുറത്ത് മൂടി വെച്ച കോഫി ചെന്നെടുക്കാതെ ബാൽക്കണിയിലേക്കവൾ നടന്നു. ദൂരെയായി ഒന്ന് രണ്ട് പോലീസ് വാഹനങ്ങൾ കിടക്കുന്നത് കാണാൻ കഴിഞ്ഞു.
മധു അവൾക്ക് പിന്നാലെ ബാൽക്കണിയിലേക്ക് നടന്നു. 
‘ഏയ്...വിധു, താനതൊക്കെ കേട്ട് വെറുതെ അപ്സറ്റാകാതെ...ചീർ അപ്പ്..’
‘അല്ല മധു...ഒന്നാലോചിച്ച് നോക്ക്...ആ പെൺകുട്ടി ഇപ്പോ എവിടെയായിരിക്കും?...അവൾക്കെന്തായിരിക്കും...’
‘താനോരോന്ന് ആലോചിച്ചിരുന്ന് ടെൻഷനടിക്കാതെ... ഉച്ച കഴിഞ്ഞ് നമുക്കൊന്ന് കറങ്ങാൻ പോകാം. ആ ലേക്കിന്റെ സൈഡിലൊക്കെയൊന്ന് പോയിട്ട് വരാം...അപ്പോ ഈ മൂഡൗട്ടൊക്കെയങ്ങ് മാറും’
വിധു മധുവിനെ തറപ്പിച്ച് നോക്കി.
‘മധു എന്താ ഈ പറയുന്നത്?...ആ ന്യൂസ് അറിഞ്ഞതിന്റെ ഷോക്കെനിക്കിത് വരെ മാറീട്ടില്ല... അറിയോ?’
‘ങാ...അതു തന്നാ ഞാൻ പറഞ്ഞത്...ഒന്ന് പുറത്ത് പോയി വരുമ്പോഴെക്കും താൻ കൂൾ ഡൗൺ ആവും...’
നിഷേധാർത്ഥത്തിൽ അവൾ തലയാട്ടി.
‘ഇല്ല മധു...ഞാനില്ല ഒരിടത്തേക്കും...സത്യം പറഞ്ഞാ...എനിക്കീ ട്രിപ്പിന്റെ എല്ലാ ത്രില്ലും പോയി...ഇനി ഹണിമൂണിനെ കുറിച്ച് ഓർക്കുമ്പോഴൊക്കെ ഈയൊരു സംഭവമേ ഓർമ്മ വരൂ...’
മധു ഒന്നും മിണ്ടാതെ നിന്നു.
‘പിന്നെ...ഇനി എന്തു ചെയ്യാനാ പോണത്?’ ആ ചോദ്യത്തിൽ അല്പം ഈർഷ്യയും, അസഹ്യതയും കലർന്നിരുന്നു.
മധുവിന്റെ ഭാവവ്യത്യാസം കണ്ട് വിധു വിശ്വാസം വരാത്ത പോലെ ഒരു നിമിഷം നോക്കി നിന്ന ശേഷം മുഖം തിരിച്ച് ബെഡ്റൂമിലേക്ക് പോയി. അബദ്ധം പറ്റിയവനെ പോലെ മധു ബാൽക്കണിയിൽ തന്നെ നിന്നു.

വൈകുന്നേരം വരെ അവരിരുവരും ഒന്നും തന്നെ സംസാരിച്ചില്ല.

രാത്രി ഉറങ്ങും മുൻപ് വിധു ചോദിച്ചു,
‘മധു...നമുക്ക്...തിരികെ പോയാലോ?’
‘എന്തിന്‌?! ഇതുവരെ കഷ്ടപ്പെട്ട് വന്നതല്ലെ?...ഇനി ടിക്കറ്റൊക്കെ മാറ്റി എടുക്കണമെന്ന് പറഞ്ഞാ...അതുമല്ല...നമ്മള്‌ നേരത്തെ തിരിച്ചു ചെന്നാ...എല്ലാരും എന്ത് വിചാരിക്കും?‘
വിധു മറുപടിയൊന്നും പറഞ്ഞില്ല.
മധു വിധുവിനെ ആലിംഗനം ചെയ്യും മട്ടിൽ കൈ കൊണ്ട് പൊതിയാൻ ശ്രമിച്ചു.
’എനിക്ക്...വല്ലാത്തൊരു ഹെഡേക്ക്...‘ അത് പറഞ്ഞ്‌ വിധു മധുവിന്റെ കൈ പതിയെ പിടിച്ച് മാറ്റി.

അഞ്ച്‌

പിറ്റേന്ന് വിധു എഴുന്നേൽക്കാൻ താമസിച്ചു. ഉണർന്ന് നോക്കുമ്പോൾ സമീപം മധു ഉണ്ടായിരുന്നില്ല. തലേന്നത്തെ തന്റെ പെരുമാറ്റം മധുവിന്‌ മനോവിഷമം ഉണ്ടാക്കിയിട്ടുണ്ടാവും. ഒരല്പം ബോറായി പോയില്ലെ? ഹണിമൂണിന്‌ വന്ന് ഇങ്ങനെ മുഷിയും വിധം പെരുമാറേണ്ടിയിരുന്നില്ല. മോശമായി പോയി. എങ്ങനെയാണ്‌ മധുവിനെ ഒന്ന് സന്തോഷിപ്പിക്കുക? മധുവുമൊത്ത് ഒരു മോണിങ്ങ് വാക്കിനിറങ്ങിയാലോ? പുകമഞ്ഞിലൂടെ കൈകോർത്ത് നടക്കുന്നതെത്ര സുഖമുള്ള അനുഭവമാണ്‌! വിധു കട്ടിലിൽ നിന്നെഴുന്നേറ്റു. 

നോക്കുമ്പോൾ മധു ബാൽക്കണിയിൽ ഇരുപ്പുണ്ട്. കസേരയിൽ പുറം തിരിഞ്ഞ് മുഖം കുനിച്ച് ഇരിക്കുകയാണ്‌. പുസ്തകവായന ആവും. അല്ലെങ്കിൽ പതിവ് പോലെ ഫോണിൽ വാട്സപ്പ് ഗ്രൂപ്പുകളിലൂടെയൊരു ഓട്ടപ്രദക്ഷിണം. അവൾ ശബ്ദമുണ്ടാക്കാതെ മധുവിന്റെ സമീപത്തേക്ക് നടന്നു. മധു ഹാൻഡിക്യാമിൽ എന്തോ കണ്ടു കൊണ്ടിരിക്കുകയാണ്‌. വിധു പിന്നിൽ ചെന്ന് നിന്ന് അതെന്താണെന്ന് നോക്കി നിന്നു. അവരുടെ ബാൽക്കണിയിൽ നിന്നുമുള്ള ദൃശ്യമാണ്‌. സൂം ചെയ്ത് നിന്നത് ദൂരെയുള്ള കുന്നിൻചെരുവിൽ ഒരു മരത്തിന്‌ താഴെ രണ്ടു പേർ ഇരിക്കുന്നതിലാണ്‌. ഏതാനും നിമിഷങ്ങൾ കഴിഞ്ഞ് അവിടേക്ക് മൂന്ന് പേർ വരുന്നത് കണ്ടു, അവർ ദമ്പതികളോട്‌ എന്തോ പറയുന്നതും. ക്യാമറ ഷേക്ക് ആവുന്നുണ്ട്. ദൃശ്യം ഒന്നു കൂടി സൂം ആയി. അപ്പോൾ ആ മൂവരുടെയും മുഖങ്ങൾ വ്യക്തമായി കാണാൻ കഴിഞ്ഞു. അവരിൽ ഒരാൾ യുവാവിനെ ചവിട്ടി വീഴ്ത്തുന്നതും മറ്റൊരുവൻ അയാളെ എഴുന്നേൽക്കാൻ അനുവദിക്കാതെ വീണ്ടും വീണ്ടും ചവിട്ടുന്നതും കണ്ടു. ഇടയ്ക്ക് ‘ഓ ഗോഡ്...’ എന്ന മധുവിന്റെ ശബ്ദം. യുവതി അവരെ തടയാൻ ശ്രമം നടത്തി. മൂന്നാമൻ വന്ന് അവളുടെ വാ പൊത്തിപ്പിടിക്കുന്നത് ക്യാമറയുടെ പ്രിവ്യൂവിൽ തെളിഞ്ഞു. വീണുകിടക്കുന്നയാളിൽ നിന്നും യുവാക്കളുടെ ശ്രദ്ധ യുവതിയിലേക്ക് തിരിഞ്ഞു. ഇരുവരും വന്ന് അവളെ പിടിച്ചുയർത്തി. 
‘അയ്യോ!’ വിധു അറിയാതെ വിളിച്ചു പോയി.
ശബ്ദം കേട്ട് മധു ഞെട്ടിത്തിരിയുമ്പോഴേക്കും ക്യാമറ കൈയ്യിൽ നിന്നും വീണു പോയിരുന്നു. വിധു കണ്ടു, മധുവിന്റെ വെളുത്തു വിളറിയ മുഖം.
‘മധു, നമുക്കിത് ഇപ്പോത്തന്നെ പോലീസിനെ ഏൽപ്പിക്കണം’ ക്യാമറ ചൂണ്ടിക്കൊണ്ടവൾ പറഞ്ഞു.
തൊട്ടടുത്ത നിമിഷം അവൾ ചോദിച്ചു,
‘ഇത്...ഇത്രേം നേരം ഇത്... മധുവിന്റെ കൈയ്യിലുണ്ടായിരുന്നു...അല്ലെ?’
ഒന്നും മിണ്ടാതെ മധു തലയാട്ടിയതേയുള്ളൂ.
‘എന്നിട്ടെന്താ എന്നോട് പറയാത്തത്?’ അല്പം അധികാരം കലർന്ന ശബ്ദത്തിലവൾ ചോദിച്ചു.
‘പറഞ്ഞിട്ട്?’
‘പറഞ്ഞിട്ടോ?! പോലീസിൽ അറിയിക്കണ്ടേ? ആ പെൺകുട്ടി മിസ്സിംഗ് ആയിട്ട് എട്ട്പത്ത് മണിക്കൂറായി. അവളെ കണ്ടുപിടിക്കണ്ടേ? അയാളാണേൽ ഇപ്പോഴും ഹോസ്പിറ്റലിലാണ്‌. ഇതുവരെ ബോധം തെളിഞ്ഞിട്ടില്ല അറിയോ?’
‘അപ്പോ താനീ ന്യൂസ് ഫോളോ ചെയ്തോണ്ടിരിക്കാണോ?!’
‘എനിക്ക് ഒറങ്ങാൻ കൂടി പറ്റണില്ല...ഈ വീഡിയോ നമുക്ക് ഇപ്പോ തന്നെ കൊണ്ടുപോയി കൊടുക്കാം’
ഒരു നിമിഷം വിധുവിനെ തന്നെ നോക്കി ഇരുന്ന ശേഷം മധു പറഞ്ഞു,
‘അത്...ഒരു നല്ല ഐഡിയ ആണെന്നെനിക്ക് തോന്നണില്ല...ആ മൂന്ന് പേര്‌...അവന്മാര്‌ ആര്‌...എങ്ങനെയുള്ള ആൾക്കാര്‌...അതൊന്നും നമുക്കറിയില്ല...ഇനി അവന്മാര്‌ വല്ല ക്വൊട്ടേഷൻ ടീമിലും ഉള്ളവരാണെങ്കിലോ?...അതല്ലെങ്കിൽ ഏതെങ്കിലും പൊളിറ്റിക്കൽ പാർട്ടീടെ ആൾക്കാരോ മറ്റോ...അവർക്ക് ഏത് ലെവലിലുള്ള ആൾക്കാരുമായിട്ട് എന്തൊക്കെ കണക്ഷനുണ്ടെന്ന് ആർക്കറിയാം?’
‘ഉണ്ടെങ്കിലെന്താ...ക്രിമിനൽസല്ലെ?’
‘താനെന്താ ഈ പറയുന്നത്?...അവന്മാര്‌ നമ്മുടെ വീട് തേടിപ്പിടിച്ച് വന്ന് കൊല്ലും...നമ്മളെ മാത്രമല്ല വീട്ടിലുള്ളവരേയും ഉപദ്രവിച്ചെന്ന് വരും...ചിലപ്പോ ഒരു ബുള്ളറ്റിൽ തീരും എന്റേം തന്റേം കാര്യം...നമ്മളിതിലൊന്നും കേറി എടപെടാതിരിക്കുന്നതാണ്‌ സേഫ്...’
‘അപ്പൊ ആ ക്രിമിനലുകളെ പേടിച്ച് ആരോടും ഒന്നും പറയാതെ ഇരിക്കണമെന്നാണോ മധു പറയുന്നത്?’
ദീർഘമായി നിശ്വസിച്ച ശേഷം മധു അനുനയസ്വരത്തിൽ പറഞ്ഞു,
‘വിധു, നമ്മളിവിടെ ഹണിമൂണിന്‌ വന്നതാണ്‌...ജസ്റ്റ് ഫോർ ഫൈവ് ഡെയ്സ്! എന്തിന്‌ വെറുതെയൊരു ഊരാക്കുടുക്കിൽ ചെന്ന് ചാടണം? പോലീസിൽ അറിയിച്ചാൽ അവര്‌ നമ്മളോട് കേസ് തീരും വരെ ഇവിടെ തന്നെ നിൽക്കാൻ പറഞ്ഞാലോ? അല്ലെങ്കിൽ ഇടയ്ക്കിടെ ഇവിടെ വരാൻ പറഞ്ഞാലോ?...ഈ കാര്യം പുറത്ത് പറഞ്ഞാൽ ഞാനാവും പ്രൈം വിറ്റ്നസ്! ഇനി അവന്മാരെ പിടിച്ചാലോ? എന്താവാനാണ്‌? കോടതീടെ കസ്റ്റഡിയിലുള്ള എവിഡൻസ് പോലും ടാമ്പർ ചെയ്യുന്ന കാലമാണ്‌...അവന്മാര്‌ പുഷ്പം പോലെ ഇറങ്ങും...പിന്നെ നമ്മുടെ പെറകെ വരും.. ഒരു കേസ് കോടതീലെത്തിയാൽ അടുത്തെങ്ങാനും തീരുമെന്നാണോ വിചാരിച്ചിരിക്കുന്നത്? നമ്മുടെ നെക്സ്റ്റ് ജെനറേഷൻ വരെ കേസ് നീണ്ട് പോവും...നമ്മുടെ കരിയർ...ഫാമിലി ലൈഫ്...എല്ലാം അതോടെ തീരും...ബീ പ്രാക്ടിക്കൽ വിധു...‘
അവൾ അയാളെ തന്നെ ഒരു നിമിഷം സൂക്ഷിച്ചു നോക്കി നിന്നു.
’എല്ലാരും ഇങ്ങനെ ബീ പ്രാക്ടിക്കൽ ആയി ചിന്തിച്ചോണ്ട് ഇരുന്നിരുന്നെങ്കിൽ ഇന്ത്യക്ക് സ്വാതന്ത്ര്യം കൂടി കിട്ടില്ലായിരുന്നു..‘
അത് പറഞ്ഞ ശേഷം അവൾ നടന്ന് ചെന്ന് കട്ടിലിലിരുന്നു.

മധു പിന്നെയും തന്റെ വാദങ്ങൾ നിരത്താൻ ശ്രമിച്ചു.
’അവന്മാരൊക്കെ ഡേഞ്ചറസ് ക്രിമിനൽസായിരിക്കും...അവരുടെ പിന്നിൽ ആരൊക്കെ ഉണ്ടെന്ന് നമുക്കറിയില്ല...അങ്ങനെയുള്ളവന്മാരോടൊക്കെ...ഫൈറ്റ് ചെയ്യാൻ പോയാ...എനിക്കറിയില്ല...‘ അതും പറഞ്ഞ് ഒരു നിസ്സഹായനെ പോലെ അയാൾ ഇടംവലം തലയാട്ടി.
‘അനുവാദമില്ലാതെ ആരെങ്കിലും കേറിപ്പിടിച്ചാൽ ഒരു പെണ്ണിനെന്താ തോന്നണതെന്ന് അറിയോ മധൂന്‌?..ബസ്സില്‌...ട്രയിനില്‌...സിനിമാ തിയറ്ററില്‌...മൈതാനത്ത്...ഏത് പബ്ലിക്ക് പ്ലെയ്സ്സിൽ വെച്ചും...ഇവർക്കൊക്കെ ഭ്രാന്താണോ?’ മധുവിനെ തന്നെ തുറിച്ചു നോക്കിക്കൊണ്ട് വിധു ചോദിച്ചു.
ചോദ്യം കേട്ട് മധു അവളുടെ നേർക്ക് തന്നെ കുറച്ച് നേരം നോക്കിയ ശേഷം എഴുന്നേറ്റ് അരികിൽ പോയി ഇരുന്നു. അവൾ ശ്വാസം കഴിക്കാൻ ബുദ്ധിമുട്ടുന്നത് ശ്രദ്ധിച്ചു. 
‘ഇനി ഇതും പറഞ്ഞ് നമ്മള്‌ പെണങ്ങണ്ട...ആ വീഡിയോ അങ്ങ് ഡിലീറ്റ് ചെയ്താ തീരുമല്ലോ ഈ ടെൻഷനെല്ലാം...ഞാനതപ്പഴേ ചെയ്യേണ്ടതായിരുന്നു...ഫൂൾ!’
അതും പറഞ്ഞ് മധു ക്യാമറ കൈയ്യിലെടുത്തു.
‘നോ!...മധു...നോ...പ്രോമിസ് ചെയ്യ്...ആ വീഡിയോ ഡിലീറ്റ് ചെയ്യില്ലെന്ന്..’
‘ഞാൻ ചെയ്യും...ചെയ്താലെന്താ?...ഈ സാധനം കൈയ്യിൽ വെച്ചോണ്ടിരിക്കുന്നതേ റിസ്ക്കാണ്‌...വെറുതെ മനസ്സമാധാനം കളയാൻ..’ മധു അൽപം വാശിയോടെ പറഞ്ഞു.
‘മധു...അത് ഡിലീറ്റ് ചെയ്താൽ ഞാനീ നിമിഷം തിരിച്ചു പോകും...പ്രോമിസ്’
അവളുടെ ശബ്ദത്തിൽ താക്കീതിന്റെ ധ്വനിയുണ്ടായിരുന്നു.
അയാൾ അവളുടെ നേർക്ക് അവിശ്വസനീയതയോടെ നോക്കി.
‘ങാ...ഞാൻ സത്യമാ പറയുന്നത്...മധു അത് ഡിലീറ്റ് ചെയ്താൽ ഒറപ്പായും ഞാൻ തിരിച്ചു പോകും...ഇന്ന് തന്നെ...ഐ മീനിറ്റ്...’
വിധുവിന്റെ ശബ്ദത്തിൽ അതുവരെയില്ലാതിരുന്ന ദൃഡത പെട്ടെന്ന് കലർന്നത് മധു ശ്രദ്ധിച്ചു. 
‘നിനക്കെന്താ പ്രാന്ത് പിടിച്ചോ?!’ അയാൾ അവളെ നോക്കി ഉറക്കെ ചോദിച്ചു.
കണ്ണുകളടച്ച്, സ്വയം നിയന്ത്രിക്കാനെന്ന മട്ടിൽ അവൾ ഒന്നുരണ്ടുവട്ടം ദീർഘശ്വാസമെടുത്തു.
അവൾ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു,
‘മധു വെറുതെ പേടിക്കയാണ്‌...എന്റെ ഹസ്ബന്റ് ഇങ്ങനെ ആരെയൊക്കെയോ പേടിക്കുന്ന ഒരാളാവുന്നത് എനിക്കിഷ്ടമല്ല..’
‘അതല്ല വിധൂ...തനിക്ക് അതിന്റെ വരുംവരായ്കകൾ അറിയാൻ പാടില്ലാത്തത് കൊണ്ടാണ്‌...നമ്മൾ ദിവസോം പത്രത്തിൽ വായിക്കുന്നില്ലെ?...ഇത് പോലുള്ള ഏതെങ്കിലും കേസിന്‌ ആരെങ്കിലും അകത്താവുന്നുണ്ടോ?...ഇനി ശിക്ഷിച്ചാൽ തന്നെ കാലാവധി തീരും മുൻപേ അവരൊക്കെ പുറത്ത് വരും...അവരെയൊക്കെ മാലയിട്ട് സ്വീകരിക്കാൻ വരെ ആൾക്കാരുള്ള നാടാണ്‌. കേസും കൂട്ടവുമൊക്കെയായി ഇതിന്റെ പിറകെ നടന്ന് ആയുസ്സ് കളയണോ? ഒന്നാലോചിച്ച് നോക്ക്’
‘പിന്നെ എന്ത് ചെയ്യണം? വല്ല ക്വൊട്ടേഷൻ ടീമിനും കാശ് കൊടുത്ത് അവന്മാരെ തട്ടിക്കളയണോ?’
മധുവിന്‌ മറുപടിയൊന്നും പറയാനുണ്ടായിരുന്നില്ല.
ഒരു നിമിഷത്തെ നിശ്ശബ്ദതയ്ക്ക് ശേഷം വിധു തുടർന്നു,
‘എനിക്ക്...ഒരു കാര്യം അറിയണം...’
‘എന്ത്?’
‘ആ പെൺകുട്ടിയുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കിലോ? അപ്പോ മധു എന്ത് ചെയ്യുമായിരുന്നു?...കേസ് കൊടുക്കില്ലെ? കോടതീല്‌ വർഷങ്ങള്‌ കേറി ഇറങ്ങില്ലെ?‘
’വിധു...താനിത് മനസ്സിലാക്ക്...നമ്മുടെ രാജ്യം ഇങ്ങനെയൊക്കെയാണ്‌...എന്തോ ഭാഗ്യം കൊണ്ട് ഒന്നും പറ്റാതെ ജീവിച്ചു പോകുന്നവരാണ്‌ ഞാനും താനുമൊക്കെ...ഇതൊക്കെ തനിക്ക് എങ്ങനെ പറഞ്ഞു തരണമെന്ന് എനിക്കറിഞ്ഞൂടാ..‘
’എനിക്ക് മനസ്സിലായി...‘
’എന്ത് മനസ്സിലായി?‘
’മധൂന്‌ ഒന്നും ചെയ്യാൻ പറ്റില്ലെന്ന്...ഏതായാലും ഇത്രയൊക്കെ മധു പറഞ്ഞ സ്ഥിതിക്ക്...‘
വിധു എന്താണ്‌ പറയാൻ പോകുന്നതെന്ന് ആകാംക്ഷയോടെ അയാൾ കാത്തു.
’നമുക്ക് തിരികെ പോകാം...ഇവിടെ സേഫല്ലല്ലോ...പുറത്ത് പോകാനും പറ്റില്ലല്ലോ..‘
’താനെന്തിനാണ്‌ അതുമിതും പറഞ്ഞ് നമ്മുടെ ഹണിമൂൺ സ്പോയിൽ ചെയ്യുന്നത്? നമ്മൾ ഇവിടെ ബുക്ക് ചെയ്തത് അഞ്ച് ദിവസത്തേക്കല്ലെ? നേരത്തേ തിരിച്ച് ചെന്നാൽ ഒരുപാട് ക്വസ്റ്റ്യൻസ് വരും...എനിക്കതൊന്നും ഫേസ് ചെയ്യാൻ പറ്റില്ല..‘
’മധൂന്‌...ഇവിടെ ഒന്നും ചെയ്യാൻ പറ്റില്ല...തിരികെ പോകാൻ പറ്റില്ല...തിരികെ ചെന്നാൽ ക്വസ്റ്റ്യൻസ് ഫേസ് ചെയ്യാൻ പറ്റില്ല....സത്യത്തിൽ എനിക്കിപ്പോ പേടി... മധൂനെയാണ്‌..‘
’താനെന്തിനാ എന്നെ പേടിക്കുന്നത്?..‘ മധു ചിരിക്കാൻ ശ്രമിച്ചു.
’എന്തിനെന്നോ?...ഒന്നും ഹാൻഡിൽ ചെയ്യാനറിയാത്ത ഒരാളുടെ കൂടെ എങ്ങനെ ഞാൻ ജീവിതകാലം മുഴുവൻ കഴിയും എന്നാലോചിച്ച്..‘
’താനെന്നെ ഇൻസൾട്ട് ചെയ്യരുത്..‘
’ഞാനാരേയും ഇൻസൾട്ട് ചെയ്തില്ല...ഇങ്ങോട്ട് പറഞ്ഞതെല്ലാം അങ്ങോട്ട് തന്നെ പറഞ്ഞെന്നേയുള്ളൂ..‘
’ശരി ശരി...നമ്മൾ വെറുതെ ഇതും പറഞ്ഞ് വഴക്കിടണ്ട..താൻ കുറച്ച് റെസ്റ്റ് എടുക്ക്...ഈവനിംഗ് നമുക്ക് ഒരു വാക്കിന്‌ പോകാം...അപ്പൊ എല്ലാം ഓക്കെ ആവും..‘
അവൾ ഒന്നും തന്നെ പറഞ്ഞില്ല.

അന്ന് വൈകുന്നേരം ’നടക്കാനിറങ്ങാം‘ എന്ന ആശയം മധു ഒരിക്കൽ കൂടി മുന്നോട്ട് വെച്ചു. ’ഞാനൊരിടത്തേക്കുമില്ല‘ എന്ന ഉത്തരവും കെട്ടിപ്പിടിച്ച് വിധു കട്ടിലിൽ തന്നെ കിടന്നു. ഇടയ്ക്കെപ്പൊഴോ, ’എന്തൊരു ചൂടാണിവിടെ...‘ എന്നാരോടെന്നില്ലാതെ അവൾ പറയുന്നത് മധു കേട്ടു. പുറത്ത് ചെറുതായി മഞ്ഞ് പൊഴിയുന്നത് മധു ശ്രദ്ധിച്ചു. ഇവൾക്ക് മാത്രമെന്താണിത്ര ചൂട്?

രാത്രി വരെയും, മധു ചോദിച്ചതിനെല്ലാം ഒന്നോ രണ്ടോ വാക്കുകളിൽ മറുപടി പറഞ്ഞതല്ലാതെ വിധു ഒന്നും മിണ്ടിയതേയില്ല. മധു സംഘർഷം നിറഞ്ഞ മനസ്സുമായി ബാൽക്കണിയിൽ ഉലാത്തിക്കൊണ്ടിരുന്നു. കിടക്കുംനേരം വിധുവിനെ ചുറ്റിപ്പിടിക്കാൻ ശ്രമിച്ചപ്പോൾ, ’ഇന്നെനിക്ക് വയ്യ‘ എന്നവൾ ഒഴിവ്‌ പറഞ്ഞു.
’വിധു...നമ്മളിവിടെ ഹണിമൂണിനാണ്‌ വന്നത്..‘
’എനിക്കൊരു മൂഡില്ല..‘
’തനിക്ക് പിന്നെ എപ്പഴാ മൂഡ് വരുന്നത്?‘ മധുവിന്റെ സ്വരത്തിൽ അനിഷ്ടവും അക്ഷമയും നിറഞ്ഞിരുന്നു.
’അറിയില്ല മധു...ഐ നീഡ് ടൈം..‘ അത് പറഞ്ഞവൾ കണ്ണുകളിറുക്കിയടച്ചു.
അസ്വസ്ഥമായ ചിന്തകൾ അലട്ടിയത് കാരണം മധു വൈകിയാണ്‌ ഉറക്കത്തിലേക്ക് പോയത്.

ആറ്‌

പിറ്റേന്ന് രാവിലെ ഉണർന്ന് നോക്കുമ്പോൾ സമീപം വിധുവിനെ കാണാനുണ്ടായിരുന്നില്ല. അയാൾ രണ്ടുമൂന്നു വട്ടം അവളുടെ പേര്‌ വിളിച്ചു നോക്കി. എഴുന്നേറ്റ് ചെന്ന് നോക്കുമ്പോൾ ബാത്ത്റൂം വാതിൽ തുറന്ന് കിടക്കുന്നത് കണ്ടു. 
‘എവിടെയാണ്‌ ഇത്ര രാവിലെ എഴുന്നേറ്റ് പോയത്?’ ഉറക്കെ ചോദിച്ചു കൊണ്ടയാൾ ബാൽക്കണിയിലേക്ക് നടന്നു. അവിടെയും അവൾ ഉണ്ടായിരുന്നില്ല. ഇന്നലെ താനുയർത്തിയ വാദങ്ങൾ ബാലിശങ്ങളായി പോയോ? താൻ വെറുമൊരു ഭീരുവാണെന്നവൾ കരുതിയിട്ടുണ്ടാവുമോ? ഏതു വാക്കുകൾ എപ്രകാരം പ്രയോഗിച്ചാലാണ്‌ അവളെയൊന്ന് അനുനയിക്കാൻ ആവുക?
അല്ലെങ്കിൽ...എന്തിനവളെ ബോധ്യപ്പെടുത്തണം? താൻ പറഞ്ഞതൊക്കെയും അവളുടെയും തന്റെയും സുരക്ഷിതത്വം മനസ്സിൽ കണ്ടാണ്‌. അവൾക്കത് ബോധ്യപ്പെട്ടില്ലെങ്കിൽ അതെങ്ങനെ തന്റെ കുറ്റമാവും? ലോകപരിചയവും സമൂഹത്തിനെക്കുറിച്ചുള്ള ധാരണയും അവൾക്ക് തന്റെയത്രയും ഉണ്ടാവില്ല. അതാണവൾ വരുംവരായ്കകളെക്കുറിച്ചാലോചിക്കാതെ ഒരോന്നും പ്രവർത്തിക്കാൻ ഒരുമ്പെടുന്നത്. താനാണ്‌ ശരിയെന്ന് അവൾക്ക് ഇന്നല്ലെങ്കിൽ നാളെ ബോധ്യമാവും. ഉറപ്പ്. ഇപ്പോൾ വേണ്ടത് തികഞ്ഞ സംയമനമാണ്‌. ഈ ഹണിമൂൺ ദിവസങ്ങൾ ഇത്രയും നിസ്സാരമായൊരു സംഭവം കാരണം അലങ്കോലപ്പെടാൻ പാടില്ല. ജീവിതകാലം മുഴുവൻ തന്നോടൊപ്പം ജീവിക്കേണ്ടവളാണ്‌. തുടക്കത്തിലെ കല്ലുകടിച്ചതായി അവൾക്ക് തോന്നരുത്. തന്നെ പോലെ കാര്യപ്പിടിപ്പുള്ള ഒരാളുടെ ആവശ്യം അവൾക്കുണ്ട്. സംസാരത്തിൽ താൻ കുറച്ച് കൂടി ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു. നയകുശലതയോടെ പെരുമാറേണ്ടതുണ്ട്. ഇനി അവളോട് ഒട്ടും മുഷിയാത്തവണ്ണം വേണം തന്റെ സംസാരവും പെരുമാറ്റവും. തന്നെക്കുറിച്ചവൾക്ക് മതിപ്പുണ്ടാകാൻ എന്താണൊരു വഴി? 

അയാൾ താഴെ കുന്നിൻചെരുവിലേക്ക് നോക്കി. ഇപ്പോഴവിടെ ആൾക്കൂട്ടമോ പോലീസ് വാഹനങ്ങളോ കാണുന്നില്ല. എല്ലാം പഴയത് പോലെ. സർവ്വതും ശാന്തം. മലയും പുഴയും എല്ലാം. എല്ലാം ഇത്രയേ ഉള്ളൂ... വെറും രണ്ട് ദിവസത്തെ കോലാഹലങ്ങൾ. അതിന്‌ ശേഷം വാർത്തകളിൽ നിന്ന് പോലും ഈ സംഭവം പാടെ ഒഴിഞ്ഞ് പോകും. ഒരാഴ്ച്ചയ്ക്ക് ശേഷം ഇങ്ങനെയൊരു സംഭവത്തെക്കുറിച്ചാരും ഓർക്കുക പോലുമില്ല. ഇവിടെ സഞ്ചാരികൾ ഇനിയും വരും, മധുവിധു ആഘോഷിക്കാൻ ഇനിയും നവദമ്പതികൾ വന്നിറങ്ങും. തണുപ്പിൽ കമ്പിളി വസ്ത്രങ്ങളണിഞ്ഞ് കൈ കോർത്ത് നടക്കും. എല്ലാം മഞ്ഞു പോലെ തണുക്കും. ഈ മലകളും ഇവിടുള്ളവരുടെ മനസ്സുകളും. ഇന്ന് വിധുമൊത്ത് ഒരു ഡ്രൈവിന്‌ പോയാലോ? പുതിയ ചില ഇടങ്ങളിലേക്കുള്ള യാത്ര, പുത്തനുണർവ്വുണ്ടാക്കാൻ സഹായകമാവും. 

നോട്ടം റോഡിലേക്ക് നീണ്ടു. ദൂരെയായി ഒരു സ്ത്രീ നടന്നു പോകുന്നത് കാണാനായി. അത് വിധുവാണോ? താൻ വാങ്ങി കൊടുത്ത ഷാളാണ്‌ ആ സ്ത്രീ കഴുത്തിൽ ചുറ്റിയിരിക്കുന്നത്. അത് അവൾ തന്നെ! ഉറക്കെ വിളിച്ചാലോ? ഇല്ല, അവളുടെ അടുക്കലേക്കെത്താൻ തന്റെ ശബ്ദത്തിന്‌ ശക്തിയുണ്ടാവില്ല.

‘എവിടെക്കാണിവള്‌ ഈ മഞ്ഞത്ത് ഇത്ര തെരക്ക് പിടിച്ച്...’
അടുത്ത നിമിഷം അയാൾ തലയിൽ കൈ വെച്ചു ‘ഓ ഷിറ്റ്!’
അയാൾ ഓടിച്ചെന്ന് ബാഗ് തുറന്ന് നോക്കി.
ആ ഹാൻഡിക്യാം - അതവിടെ ഉണ്ടായിരുന്നില്ല.

Post a Comment

Monday 6 February 2023

ഒരിക്കൽ കൂടി


വിശപ്പ്...കണ്ണ്‌ കാണാത്ത വിശപ്പ്. ചുറ്റിലും ഇരുട്ട്. നിശ്ശബ്ദത. രണ്ടും നല്ലതാണ്‌. അനുയോജ്യമായ സമയം. എന്തെങ്കിലും കിട്ടുമെന്ന പ്രതീക്ഷയുണ്ട്‌. എലി ചുറ്റിലും നോക്കി. അതിന്റെ കണ്ണുകൾ വിടർന്നു. കാഴ്ച്ച കൂടുതൽ വ്യക്തമായി. എല്ലാം തെളിഞ്ഞു കാണാനാകുന്നു. എലി ചുവരിനോട് ചേർന്ന് പതിയെ നടന്നു. എന്തെങ്കിലും? വയറ്‌ എരിയുന്നു. അപ്പോഴാണ്‌ കണ്ടത് ഒരു ചെറിയ തേങ്ങാകഷ്ണം. കണ്ടപ്പോൾ തന്നെ വായിൽ വെള്ളം നിറഞ്ഞു. ചുറ്റിലും ഒരുവട്ടം കൂടി നോക്കിയിട്ട് എലി മുന്നോട്ട് കുതിച്ചു. കടിച്ചതും ‘ഠപ്പ്!!’ എന്നൊരു വലിയ ശബ്ദം പിന്നിലുയർന്നു. ഭയന്ന് എലി തിരിഞ്ഞോടി. പക്ഷെ ഒരു പലകയിൽ ചെന്നിടിച്ചു വീണു. ഇതിവിടെ മുൻപില്ലായിരുന്നല്ലോ? ഒരു നിമിഷം പലകയിൽ നോക്കിയിട്ട് എലി തിരിഞ്ഞോടി. വീണ്ടും മുന്നിലൊരു വലിയ പലക! ഓ! താൻ പെട്ടുപോയിരിക്കുന്നു. അങ്ങോട്ടുമിങ്ങോട്ടും നടന്നു. ചുറ്റിലും പലകകൾ! മുകളിലേക്ക് നോക്കി. അവിടെ ഇരുമ്പ് കമ്പികൾ കാണാനായി. അതു വഴി നേരിയ പ്രകാശം ഉള്ളിലേക്കരിച്ച് വരുന്നുണ്ട്. എലി പതിയ ഒരു മൂലയിൽ ഇരുട്ട് പതുങ്ങിയിരുന്നിടത്ത് പോയി ഇരുന്നു.

ഏതാനും ദിവസം മുൻപ് കണ്ട - കണ്ടു മറന്നത് ഓർമ്മ വന്നു. അന്നും ഇതുപോലൊരു ശബ്ദം കേട്ടിരുന്നു. പിന്നെ ഒരു കരച്ചിലും. പമ്മി ചെന്ന് നോക്കിയപ്പോൾ കണ്ടു - തന്നെ പോലെ ഒരെലി. അതിന്റെ ഭയം നിറഞ്ഞ കണ്ണുകൾ... ഇതേ പോലെ ഒരിടത്ത്. അന്ന് അതിന്റെ അരികിലും ഇതു പോലെ ഒരു തേങ്ങാകഷ്ണം ഉണ്ടായിരുന്നു. വെളിച്ചം വന്നപ്പോൾ വീണ്ടും പോയി നോക്കിയിരുന്നു. ശൂന്യമായിരുന്നവിടം. രാത്രി ഇരുട്ടിൽ പുറത്തിറങ്ങിയപ്പോൾ കണ്ടു, മതിലിനോട് ചേർന്ന്...വയറ്‌ വീർത്ത്...മലർന്ന് കിടന്ന അതിന്റെ രൂപം...

എലി ഇരുട്ടിൽ നിന്ന് പതിയെ മുന്നോട്ട് നടന്നു. ചുറ്റിലും നടന്ന് നോക്കി. എവിടെയെങ്കിലും ഒരു ചെറുപഴുത്? മുൻകാലുകൾ വെച്ച് പലകയിൽ പലയിടത്തും തള്ളി നോക്കി. ശരീരഭാരം മുഴുക്കയും ഉപയോഗിച്ചു. ഇല്ല, അല്പം പോലും അനങ്ങുന്നില്ല. പല്ലുകളുപയോഗിച്ച് കരളാൻ ശ്രമിച്ചു. ചെറിയ ചില പോറലുകളല്ലാതെ... ഒന്നും സാധ്യമാവുന്നില്ല. നെഞ്ചിടുപ്പേറുന്നുണ്ട്... താമസിയാതെ ചുറ്റിലും വെളിച്ചം നിറയും. അതിന്‌ മുൻപ് പുറത്ത് കടക്കണം. പക്ഷെ എങ്ങനെ? എലി വീണ്ടും ശ്രമിച്ചു. ഇല്ല, താൻ ഇരുട്ടിൽ പലകകളാൽ ചുറ്റപ്പെട്ട ഒരിടത്ത് പെട്ടു പോയിരിക്കുന്നു. കൈകാലുകൾ തളർന്നു പോയിരിക്കുന്നു. കാഴ്ച്ച ചെറുതായി മങ്ങുന്നുവോ? ഇരുട്ടിൽ അങ്ങോട്ടുമിങ്ങോട്ടും പലതവണ നടന്നു. ഇല്ല... ഇനി ഇവിടെ നിന്നൊരു രക്ഷപ്പെടലില്ല..എല്ലാം അവസാനിച്ചിരിക്കുന്നു. ഇവിടെയാണവസാനം. ഇതാണാസാനം.
 
എലി പഴയതെല്ലാമോർത്തു. ഇതുവരെ താൻ ചെയ്തതെല്ലാം. ഇത്രനാൾ തന്റെ കൂടെ ഉണ്ടായിരുന്നവരെയെല്ലാം. കണ്ണുകൾ നീറി നിറയുന്നു. ഇനി ചിലപ്പോൾ അവരെ കാണാനാവില്ല. ഒരിക്കലും. താനിവിടെ ഈ ഇരുട്ടിൽ ഒറ്റയ്ക്കാണെന്നവർ അറിയുന്നുണ്ടാവുമോ? തന്നെ ഓർത്ത് ആരെങ്കിലും തിരക്കി വരുമോ? അപ്പോൾ ചെറിയൊരു ശബ്ദം കേട്ടു. നോക്കുമ്പോൾ മുകളിൽ ഇരുമ്പ് കമ്പികൾക്കിടയിലൂടെ തിളങ്ങുന്ന രണ്ട് കണ്ണുകൾ! ആരാണത്? ശബ്ദം കേട്ടപ്പോൾ തീർച്ചയായി അതാരാണെന്ന്. എലി ആ കണ്ണുകളിലേക്ക് ഉറ്റുനോക്കി നിന്നു. ആ കണ്ണുകൾ നിർത്താതെ ചിമ്മുന്നത് കണ്ടു. ഏതാനും നിമിഷങ്ങൾ... അതിനു ശേഷം അതവിടെ നിന്ന് മാറി പോകുന്നത് കണ്ടു. ഓടി അകന്ന് പോകുന്ന ശബ്ദം. പെട്ടെന്ന് ഒരു ശബ്ദം കേട്ടു. അഴികളിലൂടെ വെളിച്ചം അകത്തേക്ക് വേണു. മനുഷ്യരുടെ ശബ്ദങ്ങൾ. ആഹ്ലാദശബ്ദങ്ങൾ. താനും പലകകളും ഒന്നടങ്കം മുകളിലേക്കുയർന്നറിഞ്ഞു. എലി ഒരു വശത്തേക്ക് ഒതുങ്ങി പതുങ്ങി ഇരുന്നു. അപ്പോൾ ആ തേങ്ങാ കഷ്ണം ഉരുണ്ടുരുണ്ട് അതിന്റെ മുന്നിലേക്ക് വന്നു വീണു. ഒരു നിമിഷം എലി കണ്ണുകളടച്ചിരുന്നു. പിന്നീട് സാവധാനം ആ തേങ്ങാകഷ്ണം കരളാൻ തുടങ്ങി...



Post a Comment