ഇന്നലെയാണാ പഴയ പെട്ടിയേക്കുറിച്ചോർത്തത്.
ഇന്നാണാ പഴയ ട്രങ്ക് പെട്ടി ഞാൻ പുറത്തേക്കെടുത്തത്.
കട്ടിലിനടിയിലായിരുന്നു അതുവരെ.
നിറം ഇലപ്പച്ചയോ, ആകാശനീലയോ?
അതോ വിപ്ലവചുവപ്പോ?
നിറമെല്ലാം തുരുമ്പ് തിന്നു.
തുരുമ്പ് ബാക്കി വെച്ച പെട്ടി.
അതിനു മുകളിൽ കൈയ്യും കാലും കുത്തി നിന്ന കട്ടിലിൽ,
അമ്മ കിടന്നിരുന്നു - കഴിഞ്ഞാഴ്ച്ച വരെ.
തിരിഞ്ഞും മറിഞ്ഞും അമ്മ കിടന്നു.
ഉറങ്ങിയും, ഉണർന്നും കിടന്നു.
ഓർത്തും, മറക്കാൻ ശ്രമിച്ചും കിടന്നു.
കരഞ്ഞും, കരച്ചിലടക്കിയും കിടന്നു.
കമഴ്ന്നും, മലർന്നും കിടന്നു.
അപ്പോഴെപ്പോഴോ കണ്ണീരൂർന്നാ പെട്ടിയിൽ വീണു കാണും.
കുതിർന്ന്, നിറമെല്ലാമിളകി കാണും.
എന്നിട്ടുമത് അതിജീവിച്ചു.
പക്ഷെ...അമ്മയ്ക്കായില്ല.
തുറന്നു കണ്ടിട്ടില്ല, ഞാനാ പെട്ടി ഇതുവരെ.
ഉള്ളിലെന്താണെന്നുമറിയില്ല.
നിറം മങ്ങിയ തുണികൾ?
മഷി മങ്ങിയ കടലാസുകൾ?
ഓർമ്മകളൊട്ടിപ്പിടിച്ച സമ്മാനങ്ങൾ?
ചിലപ്പോഴതൊന്നുമാവില്ല.
ചിലപ്പോഴതെല്ലാമാവാം.
പൂട്ടിയ പെട്ടി മുന്നിലിരുപ്പുണ്ട്.
മുന്നിൽ വാ പൂട്ടി ഞാനും.
പെട്ടിക്കെന്റെ ഭാഷയും, എനിക്ക് പെട്ടിയുടേതുമറിയില്ല.
എവിടെയാണതിന്റെ താക്കോൽ?
കാണാതായതാവില്ല, കളഞ്ഞതാവും.
അമ്മയുമതു പോലെയായിരുന്നു,
താഴിട്ടു പൂട്ടിയ പെട്ടി പോലെ.
താക്കോൽ കളഞ്ഞ പെട്ടി പോലെ.
ഈ പെട്ടിക്കുള്ളിലെന്താണ്?
അറിയില്ല, അറിയിച്ചതുമില്ല.
ചോദിച്ചില്ല, പറഞ്ഞതുമില്ല.
കണ്ടിട്ടില്ല, നോക്കിയിട്ടുമില്ല.
കുഞ്ഞുമോൻ വന്നു ചോദിക്കുന്നു,
എന്താണതിന്റെ ഉള്ളിലെന്ന്...
അറിയില്ലെങ്കിലും പറയണമെന്നുണ്ട്,
ഒസ്യത്തിലില്ലാത്തതാണെന്ന്...
കൈമാറി കിട്ടിയ നിധിയാണെന്ന്...
അതിനുള്ളിൽ മൗനമാണെന്ന്...ഓർമ്മകളാണെന്ന്..
അമ്മമണമുള്ള വസ്തുക്കളാണെന്ന്...
കൊച്ചു മകനായി വാങ്ങി വെച്ച സമ്മാനങ്ങളാണെന്ന്...
വരാമായിരുന്നെനിക്ക്...ഒരുവട്ടമെങ്കിലും...
No comments:
Post a Comment