Please use Firefox Browser for a good reading experience

Wednesday 30 August 2023

കാലവുമൊത്ത് ഒരു സംഭാഷണം


ഞാൻ വെറുതെ ഇരിക്കുകയായിരുന്നു, പതിവു പോലെ ഉദ്യാനത്തിൽ. അവിടെ ആവുമ്പോൾ നല്ല വെളിച്ചമുണ്ട്, നല്ല കാറ്റുണ്ട്, ചുറ്റും ചെടികളുണ്ട്, ചെടികളിൽ ചിത്രശലഭങ്ങളുണ്ട്. എന്തു കൊണ്ടും നല്ല സുഖം. അങ്ങനെ ഇരുന്ന് പ്രകൃതിഭംഗി ആസ്വദിക്കുമ്പോഴാണ്‌ ഒരാൾ എന്റെ സമീപത്തേക്ക് വന്നത്. സത്യത്തിൽ അയാൾ എന്റെ അടുത്ത് വരുന്നത് വരെ ഞാൻ അറിഞ്ഞത് പോലുമില്ല. ചിലപ്പോൾ ശബ്ദമുണ്ടാക്കാതെ വന്നതാവാം. ഉദ്യാനത്തിൽ ധാരാളം ബെഞ്ചുകളുണ്ട്. എങ്കിലും അയാൾ എന്റെ അടുത്ത് വന്ന്, ഞാനിരുന്ന ബെഞ്ചിൽ എന്റെ സമീപം ഇരുന്നു. അതിലെനിക്ക് ഒരു ഇഷ്ടക്കേടുമില്ല. ഞാൻ അയാളെ നോക്കി ചിരിച്ചു. അല്ല മന്ദഹസിച്ചു എന്ന് പറയാം. 
‘ഞാൻ ആരെന്ന് മനസ്സിലായോ?’
ഞാൻ മുഖങ്ങൾ ഓർത്തു നോക്കി. ഇല്ല മനസ്സിലാകുന്നില്ല.
‘ഇല്ല...മനസ്സിലായില്ല..’
‘ഞാനാണ്‌ കാലം...’ അയാൾ തികഞ്ഞ ശാന്തതയോടെ പറഞ്ഞു.
‘കാലനോ?!’
‘കാലനല്ല...കാലം...കാലം...’ അയാൾ ഒരു അനിഷ്ടവും പ്രകടിപ്പിക്കാതെ ഒരിക്കൽ കൂടി മറുപടി തന്നു.
എനിക്ക് സമചിത്തതയോടെ സംസാരിക്കുന്നവരെ ഇഷ്ടമാണ്‌. വലിയ ഇഷ്ടം. അത് കൊണ്ട് തന്നെ അയാളെ എനിക്ക് ഒരുപാടിഷ്ടമായി.
‘കാലം...എന്നു വെച്ചാൽ..നിങ്ങളെന്ത് ചെയ്യുന്നു?’
അയാൾ പതിയെ ഒന്നു ചിരിച്ചു.
‘എന്താണ്‌ ചെയ്യാത്തത് എന്ന് ചോദിക്കൂ സുഹൃത്തെ..‘
’സുഹൃത്തെ‘ എന്ന വിളിയും എനിക്കിഷ്ടമായി.
’എന്താണ്‌ സുഹൃത്തെ നിങ്ങൾ ചെയ്യുന്നത്?‘ ഞാൻ മര്യാദ കാണിച്ചു.
’ഞാനാണ്‌ എല്ലാം ചെയ്യുന്നത്. സൂര്യനെ തിളപ്പിച്ച് ഇങ്ങനെ ചൂടാക്കി നിർത്തുന്നത് ഞാനാണ്‌. ചന്ദ്രനെ, നക്ഷത്രങ്ങളെ മേഘങ്ങൾ കൊണ്ട് മൂടുന്നതും ഞാനാണ്‌. സമയം പോലും എന്റെ സൃഷ്ടിയാണ്‌‘
ആഹാ! എത്ര മനോഹരമായിരിക്കുന്നു ആ വാക്കുകൾ. പറഞ്ഞത് ഒന്നും മനസ്സിലായില്ലെങ്കിലും ആ പറഞ്ഞത് എന്തൊക്കെയോ വലിയ കാര്യങ്ങളാണെന്ന് എനിക്ക് തീർച്ചയായി.
’അപ്പോൾ...അമ്മൂമ്മ പറഞ്ഞ് തന്നത് പോലെ ദൈവമല്ലെ ഇതൊന്നും ചെയ്യുന്നത്?‘
’ഏത് അമ്മൂമ്മ?..അല്ലെങ്കിലും ലോകത്ത് ഏതെങ്കിലും അമ്മൂമ്മ എപ്പോഴെങ്കിലും സത്യം പറഞ്ഞ് കേട്ടിട്ടുണ്ടോ?‘
എനിക്ക് സംശയമായി. എനിക്ക് അമ്മൂമ്മയെ അവിശ്വസിക്കേണ്ട കാര്യമൊന്നുമില്ല. കാരണവുമില്ല. പാവം അമ്മൂമ്മ.
’എന്റെ അമ്മൂമ്മ പാവം..സത്യം മാത്രേ പറയൂ..‘ എനിക്കത് പറഞ്ഞോളാൻ വയ്യെന്നായി. പക്ഷെ പറഞ്ഞില്ല. ഇപ്പോൾ എന്റെ അടുത്ത്‌ ഇരിക്കുന്ന ആൾ സമചിത്തതയോടെ ഇരിക്കുകയാണ്‌. എന്റെ ഒരു നാവ്‌പിഴ കൊണ്ട് അത് തകർന്ന് തരിപ്പണമായാലോ?
’എനിക്കൊരു സംശയം...ചോദിച്ചോട്ടെ?‘ അടുത്ത നിമിഷം വിനയം എന്നെ ബാധിച്ചു. കലി ബാധിച്ചു എന്നൊക്കെ പറയില്ലെ? അത് പോലെ.
’ഉം..‘ അയാൾ ഗംഭീരമായൊന്നു മൂളി. ആ മൂളൽ കേട്ടപ്പോൾ തന്നെ എനിക്ക് ബോധ്യമായി എന്റെ സംശയം തീർത്തു തരാൻ അയാളെ കവിഞ്ഞ് വേറൊരാളില്ലെന്ന്.
‘ഈ...സൂര്യനെ തിളപ്പിക്കുന്നതും, ചന്ദ്രന്റെ മൂടുന്നതുമൊക്കെ എന്തിനാ?’
പറഞ്ഞു കഴിഞ്ഞപ്പോൾ എനിക്ക് എന്റെ ചോദ്യം കൈയ്യെത്തിപിടിച്ച് വിഴുങ്ങണമെന്ന് തോന്നി. ‘ഇയാൾക്ക് വേറെ പണിയൊന്നുമില്ലെ?’ എന്ന ടോണിലായി പോയി എന്റെ ചോദ്യം.
‘ഉണ്ടല്ലോ...’ സമചിത്തന്റെ ശാന്തത നിറഞ്ഞ മറുപടി വന്നു.
‘മനുഷ്യരെ കൊണ്ട് ഈ മാതിരി സംശയങ്ങൾ ചോദിപ്പിക്കുന്നതും ഈ ഞാൻ തന്നെ!’
ഞാൻ പെട്ടു.
‘അപ്പോൾ...മനുഷ്യന്റെ സ്വന്തമായി ചിന്തിക്കാനുള്ള സ്വാതന്ത്ര്യം കൂടി ഇല്ലെന്നാണോ?’ അത് ചോദിച്ചു കഴിഞ്ഞപ്പോൾ എനിക്കെന്റെ സ്വന്തം ബുദ്ധിശക്തിയിൽ തന്നെ അഭിമാനം തോന്നി.
‘എന്താണ്‌ സ്വാന്തന്ത്ര്യം?’ ഇപ്പോൾ ചോദ്യം എന്നോടാണ്‌. ചോദ്യചിഹ്നത്തിന്റെ വളഞ്ഞ് കൂർത്ത അറ്റം എന്റെ നേർക്ക് നീണ്ട് നില്ക്കുകയാണ്‌.
അതൊരു കുഴപ്പം പിടിച്ച ചോദ്യമാണ്‌. സംശയമില്ല.
‘സ്വാതന്ത്ര്യം എന്ന് പറഞ്ഞാൽ..എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം..’
അല്ലെ? അങ്ങനെയല്ലെ? എന്ന ഭാവത്തിൽ ഞാൻ നോക്കി.
അയാൾ പൊട്ടിച്ചിരിച്ചു. ആ പൊട്ടിച്ചിരിയിൽ എന്റെ ഉത്തരം തവിട് പൊടിയായി. ആ പൊടി അവിടം മുഴുക്കെയും നിറഞ്ഞ് എനിക്ക് കണ്ണ്‌ കാണാൻ പറ്റാതായി.
‘എന്നാൽ റോഡിൽ മന്ത്രി പോകുമ്പോൾ തടഞ്ഞ് നിർത്തി അയാളോട് സംസാരിക്കാൻ ശ്രമിക്കൂ..അല്ലെങ്കിൽ വേണ്ട അത് വഴി ഒരു കറുത്ത ഷർട്ടും ഇട്ട് പോയാലും മതി...എന്താ സാധിക്കുമോ?‘
ഞാൻ ഉത്തരം മുട്ടി നാശമായി.
’എന്താ നിങ്ങൾക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ടോ?‘
ഉത്തരം മുട്ടുമ്പോൾ തിരിച്ചു ചോദ്യം ചോദിക്കുക, കൊഞ്ഞനം കാണിക്കുക, ചോദ്യം കേൾക്കാത്ത ഭാവത്തിൽ ഇരിക്കുക, ചോദ്യം കേൾക്കാൻ കഴിയാത്തത്ര ദൂരത്തിലേക്ക് പോവുക.. തുടങ്ങിയ തന്ത്രങ്ങൾ എനിക്ക് നല്ല വശമാണ്‌. പക്ഷെ..ഇവിടെ ഏതെടുത്ത് പ്രയോഗിക്കും എന്ന് ഒരു കൺഫ്യൂഷൻ..
’എന്നാൽ കേട്ടോ..എനിക്ക് മന്ത്രിയുടെ വണ്ടി കേടാക്കാനാവും, മന്ത്രിയുടെ വഴി തിരിച്ചു വിടാനാവും അതല്ലെങ്കിൽ മന്ത്രിയുടെ കൊരവള്ളിയിലൂടെ പോകുന്ന ഞരമ്പിന്റെ പണി തീർക്കാൻ ആവും...അങ്ങനെ പലതും ചെയ്യാനാവും..അങ്ങനെ പലതും. ഇപ്പോൾ സ്വാതന്ത്ര്യം എന്ന് വെച്ചാൽ എന്താണെന്ന് മനസ്സിലായോ?‘
’അടിയൻ‘ എന്ന് പറയണോ, ’റാൻ‘ എന്ന് പറയണോ, അതോ ’സർ‘ എന്നു പറയണോ? മുട്ടൻ സംശയം.
’അപ്പോൾ ദൈവം എന്നൊരു ആളില്ലെ?‘ എന്റെ ദൈവവിശ്വാസത്തിന്റെ കടക്കലിൽ കത്തി വെയ്ക്കുന്ന ചോദ്യം ഞാൻ മുന്നിലേക്കിട്ടു.
’സുഹൃത്തെ, ദൈവത്തിനെ ഞാൻ ഒരിക്കൽ സൃഷ്ടിച്ചതാണ്‌...വെറുതെ ഒരു നേരമ്പോക്കിന്‌...മനുഷ്യർക്ക് ചുമ്മാ തട്ടിക്കളിക്കാൻ..‘
’എന്നിട്ട്?‘
’കുറച്ച് കഴിഞ്ഞപ്പോൾ മനുഷ്യരിൽ ചിലർ സ്വയം ദൈവമെന്ന് പറയാൻ തുടങ്ങി‘
’എന്നിട്ട്?‘
’എന്നിട്ടിപ്പോ ആ മണ്ടന്മാരെല്ലാം കൂടി കൂട്ടയടിയാണ്‌..ചിലപ്പോ ബോറടിക്കുമ്പോ ഞാനതും നോക്കി ഇരിക്കും.. നല്ല രസാണ്‌..‘
’അതിനൊരു തീരുമാനമാക്കാൻ പറ്റില്ലെ?‘
’എന്തിന്‌?!! ഇതൊക്കെയല്ലെ ഒരു രസം...ഇവരൊന്നും ഇല്ലെങ്കിൽ പിന്നെന്ത് ആഘോഷം?!‘
’ദിനോസറുകളെ തിരിച്ചു വിളിച്ച പോലെ തിരിച്ചു വിളിച്ചൂടെ?‘ ഞാനെന്റെ ശാസ്ത്രജ്ഞാനം പൊടുന്നനെ വെളിവാക്കി.
’ശരിയാണ്‌...എനിക്കങ്ങനെ ചെയ്യേണ്ടി വന്നു.. ഞാനാണ്‌ അതിന്റെയൊക്കെ മണ്ടയിലേക്ക് ഉല്ക്കയെടുത്തെറിഞ്ഞത്..‘
’എന്തായിരുന്നു കാരണം?‘
’മാനുഫാക്ച്ചറിംഗ് ഡിഫക്ട്‘ അയാൾ പതിയെ പറഞ്ഞു.
’എന്നു വെച്ചാ?‘
’നിർമ്മാണപ്രക്രിയയിൽ ഉണ്ടായ തകരാറെന്ന്..‘
’എന്ത് തകരാർ?‘
’ആദ്യമായിട്ട് ഉണ്ടാക്കിയതല്ലെ?..അങ്ങനെ സംഭവിച്ചു പോയി...പണിഞ്ഞു വന്നപ്പോൾ..കൈയ്യുടേയും കാലിന്റേയും നീളത്തിൽ ഒരു ചെറിയ പ്രപ്പോഷൻ മിസ്റ്റേക്ക്..ആരെങ്കിലും കണ്ടാൽ മോശമല്ലെ? അത് കൊണ്ട് അങ്ങ് ഉല്ക്കയിട്ട് തീർത്തു..ഈ പറഞ്ഞത് ആരോടും പറയരുത്..എനിക്ക് ഷെയിം ഷെയിം ആണ്‌‘
അതേതായാലും നന്നായി..ഞാൻ മനസ്സ് കൊണ്ട് പറഞ്ഞു.
’തീർന്നോ?‘
’എന്ത്?‘
’സംശയങ്ങൾ..‘
ഞാനാലോചിച്ചു..എനിക്ക് പറയത്തക്ക സംശയങ്ങളൊന്നുമില്ല. ഉണ്ടായിരുന്നതൊക്കെ ഇംഗ്ലീഷ് പത്രങ്ങൾ വായിച്ചപ്പോൾ മാറി കഴിഞ്ഞിരുന്നു.
’ങാ..ഒന്നു കൂടിയുണ്ട്‘
’എന്താണ്‌? പറയൂ..വേഗം പറയൂ..ടൈം വേസ്റ്റ് ചെയ്യരുത്‘
’അത് തന്നെയാണ്‌ സംശയം.‘
’എന്ത്?‘
’ടൈം..‘
’എന്റെ ജീവിതമാണ്‌ സമയം...കാലമില്ലെങ്കിൽ സമയമില്ല...ഇപ്പോൾ ഈ നിമിഷം ഞാൻ ഇല്ലാതായാൽ എന്ത് സംഭവിക്കുമെന്ന് അറിയാമോ?‘
അപ്പോഴാണ്‌ എന്റെ അടുത്ത് ഇരിക്കുന്ന ആളിന്റെ വലിപ്പത്തെ കുറിച്ച് ഞാൻ ആലോചിച്ചത്. ശരിയാണല്ലോ, കാലമില്ലെങ്കിൽ സമയമില്ല..ഒന്നുമില്ല..ശൂന്യം..ഈ പ്രപഞ്ചമില്ല..ഈ ഞാൻ പോലുമില്ല..
’അപ്പോ...എല്ലാത്തിനും ഒരു സമയമുണ്ടെന്ന് പറയുന്നതോ?‘
’ഞാൻ പറഞ്ഞല്ലോ..ഇതെല്ലാം പറയിപ്പിക്കുന്നതും, പറയാൻ തോന്നിപ്പിക്കുന്നതും ഞാനാണ്‌! ചോദ്യവും ഉത്തരവും ഞാൻ തന്നെ‘
’അപ്പോൾ..ഒരു സംശയം..നിങ്ങളാണോ മനുഷ്യരെ ജനിപ്പിക്കുന്നതും മരിപ്പിക്കുന്നതും?‘
’സംശയമെന്ത്?..എല്ലാം ചെയ്യുന്നത് ഞാൻ തന്നെ..ചിലർ മരിക്കുമ്പോൾ വിവരമുള്ളവർ ‘കാലം ചെയ്തു’ എന്നു പറയുന്നത് കേട്ടിട്ടില്ലെ?.. ആ പറഞ്ഞത് സത്യമാണ്‌..എല്ലാം ചെയ്യുന്നത് ഞാനാണ്‌.
‘അപ്പോൾ മരപ്പിക്കുന്നത് പോലെ മരണം തടയാനും നിങ്ങൾക്കാവുമോ?’
‘പിന്നല്ലാതെ!’
‘സത്യം?..ഉദാഹരണത്തിന്‌ ഇപ്പോൾ ഞാൻ തെങ്ങിന്റെ മണ്ടയിൽ കയറി അവിടെ നിന്ന് താഴോട്ട് ചാടിയാൽ മരിക്കില്ലെ?.. അത് തടയാനാവുമോ?’
‘പിന്നല്ലാതെ...സിമ്പിളല്ലെ? ചീള്‌ കേസ്..’
‘എങ്ങനെ സിമ്പിൾ?’
‘നിങ്ങൾ തെങ്ങിൽ കയറുന്നു, മണ്ടയിൽ ചെല്ലുന്നു, കൈ വിടുന്നു, താഴേക്ക് ശൂ​‍ൂന്ന് വീഴുന്നു, വീണയുടൻ കണ്ണ്‌ തുറക്കുന്നു..’
‘അപ്പോൾ ഞാൻ ചത്തില്ലെ?’
‘കണ്ണു തുറക്കുമ്പോൾ നിങ്ങൾ കട്ടിലിൽ ആണ്‌..എല്ലാം സ്വപ്നം..നിങ്ങൾ ചത്തില്ല..പോരെ? സിമ്പിളല്ലെ?‘
’പക്ഷെ ഞാൻ തെങ്ങിൽ കയറിയതാണല്ലോ..‘ എന്റെ ഒടുക്കത്തെ സംശയം തലയുയർത്തി.
’പക്ഷെ അതും സ്വപ്നത്തിന്റെ ഭാഗമാണല്ലോ..‘
’അപ്പോൾ ഞാൻ ഇപ്പോഴും ഉറങ്ങുകയാണോ?‘
’അത് ഞാൻ സൂക്ഷിക്കുന്ന രഹസ്യമാണ്‌..ചത്താലും പറയൂല്ല..‘
’പ്ലീസ്...പ്ലീസ്..അതൊന്ന് പറ..ഞാനിപ്പോൾ ഉറക്കത്തിലാണോ, ഉണർന്നിരിക്കുകയാണോ?‘ ഞാൻ കെഞ്ചി. കൂവി. കരഞ്ഞു. ഡ്യൂപ്ലിക്കേറ്റ് കണ്ണീരൊഴുക്കി.
’ശരി..നിങ്ങൾ കരഞ്ഞ് കാല്‌ പിടിച്ചത് കൊണ്ട് ഒരു ക്ലൂ തരാം..പോരെ?‘
’മതി..മതി..‘
’നിങ്ങൾ ഉറക്കത്തിനുള്ളിൽ ഉണർന്നിരിക്കുകയാണ്‌.. അത് കൊണ്ട് നിങ്ങളെ എനിക്ക് എപ്പോൾ വേണമെങ്കിലും ഉണർത്താനും തിരികെ ഉറക്കി കിടത്താനും ആവും..ഇത്രേ പറയാനാവൂ..ബാക്കി എല്ലാം വെരി കോമ്പ്ലിക്കേറ്റടാണ്‌..അത് നിങ്ങളുടെ മണ്ടയിൽ കയറില്ല..അത് മനസ്സിലാക്കാനുള്ള ബുദ്ധി നിങ്ങളുടെ മണ്ടയിൽ ഞാൻ ഇൻസ്റ്റാൾ ചെയ്തിട്ടില്ല..സൊ, നോ യൂസ്..‘
എനിക്കെന്തൊക്കെയോ മനസ്സിലായി. എന്തൊക്കെയോ മനസ്സിലായത് മനസ്സിലാവാതെ പോവുകയും ചെയ്തു. പക്ഷെ സംശയങ്ങൾ വീണ്ടും ബാക്കി വന്നു. 
’അപ്പോൾ...ഈ വിധി എന്ന് പറഞ്ഞാൽ?..അതൊക്കെ നേരത്തെ പ്രോഗ്രാം ചെയ്ത് വെച്ചത് കൊണ്ടാണോ?‘
’സുഹൃത്തെ..കൂടുതൽ ആലോചിച്ചാൽ നിങ്ങളുടെ മണ്ട ചൂടായി സോഫ്റ്റ്വെയർ കരിഞ്ഞ് കരിപ്പാട്ട ആയിപ്പോവും..പലർക്കും അങ്ങനെ സംഭവിച്ചിട്ടുണ്ട്..അങ്ങനെ വന്നവർ ‘ഇപ്പോഴും വിപ്ലവം വരും‘ എന്നും പറഞ്ഞ് ജീവിക്കുന്നുണ്ട്..പ്രൂഫ് കാണുന്നില്ലെ?’
‘അപ്പോൾ വിധി എന്ന് പറഞ്ഞാൽ?..ചിലരൊക്കെ ’എല്ലാം എന്റെ വിധി‘ എന്നൊക്കെ പറയുന്നത് കേട്ടിട്ടുണ്ട്..’
‘കുറച്ച് പറഞ്ഞ് തരാം..വിധി എന്ന സാധനം ഒരാളുടെ തലമണ്ടയ്ക്കകത്ത് ഞാൻ കുത്തിവെയ്ക്കുന്നത് ഒരു സംഭവം കഴിഞ്ഞ ശേഷമാണ്‌..എന്ന് വെച്ചാൽ പാസ്റ്റ് ടെൻസ്.. ഒരു സംഭവം നടക്കും മുൻപ് ആരും വിധിയെ കുറിച്ച് ഓർക്കുക പോലുമില്ല..’
‘എന്തിനാ കുത്തിവെയ്ക്കുന്നത്?’
‘സിമ്പിൾ..ഞാൻ പറഞ്ഞില്ലെ? ടൈം പാസ്.. മനുഷ്യന്റെ മണ്ടത്തരങ്ങൾ നോക്കി ഇരിക്കുന്നതിലും വലിയ നേരമ്പോക്ക് വേറേയില്ല..എനിക്കും വേണ്ടെ ചില എന്റർടൈന്മെന്റ്?’
‘അപ്പോ ഇതു പോലെ വേറേയും എന്റർടൈന്മെന്റ് ഉണ്ടോ?’
‘പിന്നല്ലാതെ..ബോറടിച്ചപ്പോൾ മനുഷ്യരിൽ ചിലരെ പിടിച്ച് ഞാൻ രാജാക്കന്മാരാക്കി..പിന്നെ എന്റർടൈന്മെന്റോ എന്റർടൈന്മെന്റ് ആയിരുന്നു..അടി വെട്ട് കുത്ത് വെടി..എനിക്ക് ആക്ഷൻ മൂവി കാണണമെന്ന് തോന്നുമ്പോൾ ഞാൻ അതു പോലെ ചിലത് ചെയ്യും!’
‘പിന്നെ..?’
‘ഒരേ ആക്ഷൻ ആയപ്പോൾ ഞാൻ രാജാക്കന്മാരെ മാറ്റി വെച്ചു..കുറെ പേരെ മന്ത്രിമാരാക്കി..’
‘എന്നിട്ട്..’
‘ഇപ്പോ മൊത്തം ഒരു മിസ്റ്ററി..ഫാന്റസി..ത്രില്ലർ..ഫാമിലി.. സെറ്റപ്പാണ്‌..ആൾ ഇൻ വൺ..’
‘അപ്പോ ഇത് കഴിഞ്ഞ്‌..?
’അത് അപ്പോ തോന്നുമ്പോൾ അപ്പോ ചെയ്യും..ഈ കാര്യത്തിൽ പ്രത്യേകിച്ച് പ്ലാനിംഗ് ഒന്നുമില്ല..ബോറടിക്കുമ്പോ സ്റ്റ്രാറ്റജി മാറ്റും‘
‘അപ്പോഴെ..എനിക്ക് വേറൊരു സംശയം..ഈ മനുഷ്യൻ മരിച്ചു കഴിഞ്ഞാ..എന്ത് സംഭവിക്കും?’
പണ്ട് വായിച്ച തല്ലിപ്പൊളി പുസ്തകങ്ങളിലുള്ളത് ഉള്ളതാണോ അല്ലയോ എന്നറിയണം..അതായിരുന്നു ഉദ്ദേശ്യം.
‘മരിക്കുന്നു എന്ന് നിങ്ങൾ വിചാരിക്കുന്നു..ശരിക്കും നിങ്ങൾ റീസൈക്കിൾ ചെയ്യപ്പെടുകയാണ്‌..’
‘റീസൈക്കിൾ?...എന്തിന്‌? ആരെ തോല്പ്പിക്കാൻ?!’
‘അതേ..റീസൈക്കിൾ തന്നെ...റിസോർസ് പ്രോബ്ലം..റോ മറ്റീരിയൽസിന്റെ അഭാവം..അത് കൊണ്ട് എല്ലാം റീസൈക്കിൾ ചെയ്യുന്നു..മനുഷ്യരെ കഴുതയാക്കുന്നു..കഴുതയെ മനുഷ്യരാക്കുന്നു..’
‘കഴുതയെ കഴുത തന്നെ ആക്കാൻ പറ്റില്ലെ?’
‘ആക്കാമല്ലോ..പക്ഷെ അപ്പോഴും കഴുത വിചാരിക്കുന്നത് തങ്ങൾ മനുഷ്യരാണെന്നാണ്‌’
അങ്ങനെ വിചാരിക്കുന്ന മനുഷ്യരുണ്ടാവുമോ? അതോ കഴുത ഉണ്ടാവുമോ?
അത് വിചാരിച്ചു കൊണ്ടിരിക്കുമ്പോൾ വെളുത്ത ഷർട്ടും പാന്റ്സും ധരിച്ച ഒരാൾ ഞങ്ങളുടെ അടുക്കലേക്ക് വന്നു.
‘മതി മതി...ഇന്നിത്രേം മതി...മരുന്ന് കഴിക്കാൻ നേരമായി..എഴുന്നേറ്റ് വന്നെ..’
ഞങ്ങൾ എഴുന്നേറ്റ്‌ അനുസരണയോടെ നടന്നു. പിന്നാലെ വെള്ള വസ്ത്രധാരിയും.


Post a Comment