ക്ഷേത്രമതിൽക്കെട്ടിനുള്ളിൽ ആരോ രാത്രി നടക്കുന്നതായി സമീപവാസികൾ പറഞ്ഞത് കേട്ടിട്ടാണ്, ക്ഷേത്രസംരക്ഷണസമിതിയിലുള്ളവർ ഉറക്കമിളച്ചിരുന്ന് അയാളെ പിടിക്കാൻ തീരുമാനിച്ചത്. കെട്ടകാലമാണ്. ആര് എന്ത് എപ്പോൾ ചെയ്യുമെന്ന് പറയാനാവില്ല. സൂക്ഷിക്കണം. നിമിഷങ്ങൾക്കകം നാട് കത്തി വെണ്ണീറാകാൻ, ഒരു ചെറിയ തീപ്പൊരി വീണാൽ മതി.
കാത്തിരുന്നവർ മുഷിഞ്ഞു തുടങ്ങി. ചിലർ ഊഴം വെച്ച് ഉറങ്ങാനാരംഭിച്ചു. ഉറക്കത്തിലേക്ക് ഊർന്ന് പോകുമ്പോഴുമവർ വടികളും ആയുധങ്ങളും മുറുക്കെ പിടിച്ചിരുന്നു.
‘ആരോ നടക്കുന്നുണ്ട്...’
ഒരാൾ പതിയെ പറഞ്ഞു.
മതിൽക്കെട്ടിനുള്ളിൽ പാകിയിരുന്ന മണൽത്തരികളിൽ കാലടികളമരുന്ന ശബ്ദം!. ഇരുട്ടിലിരുന്നവർ കണ്ണുമിഴിച്ച് നോക്കുമ്പോൾ കണ്ടു, നിലാവെളിച്ചത്തിലൂടെ കറുത്ത് കുറുകിയ ഒരാൾ. അരയിൽ ഒറ്റമുണ്ട്.
‘നിക്കടാ അവിടെ!’
‘പിടിയടാ അവനെ!’
‘ഓടരുത്’
ഇരുട്ടിൽ ആക്രോശങ്ങൾ നിറഞ്ഞു. കാത്തിരുന്നവർ കറുത്തരൂപത്തിനു നേർക്ക് കുതിച്ചു. രൂപം ഓടിക്കയറിയത് ക്ഷേത്രത്തിനുള്ളിലേക്കായിരുന്നു. പിന്നാലെ പാഞ്ഞു വന്നവർ പിടിച്ച് കെട്ടിയത് പോലെ നിന്നു. ആയുധങ്ങളുമായി അകത്ത് കയറിയാൽ ക്ഷേത്രം അശുദ്ധമാവില്ലെ?. വടികളും ആയുധങ്ങളും പുറത്തുപേക്ഷിച്ച് ചിലർ അകത്ത് കടന്നു. ക്ഷേത്രത്തിനു ചുറ്റിലുമായി ചിലർ വളയം തീർത്തു. ഏതു വാതിൽ കൂടി പുറത്ത് വന്നാലും പിടികൂടണം. ആദ്യം രണ്ട് കൊടുത്തിട്ട് വേണം ആരെന്ന് ചോദിക്കാൻ. അകത്ത് കയറിയവർ കണ്ടു, രൂപം ശ്രീകോവിലിനകത്തേക്ക് കയറി വാതിലടയ്ക്കുന്നത്. പെട്ടു!.
‘ആരാണ് ശ്രീകോവിൽ തുറന്നിട്ടത്?’
‘വിഗ്രഹം അശുദ്ധമാക്കുമോ?’
‘ഇന്നു കാവലിരുന്നില്ലായിരുന്നെങ്കിൽ..’
ആകുലതകളും സംശയങ്ങളും നിറഞ്ഞു.
‘പൂജാരി വേണം വന്നു തുറക്കാൻ’.
ഒടുവിൽ പൂജാരി വന്നു. കുളിച്ച് ശുദ്ധിയായി പൂജാരി മടിച്ച് മടിച്ച് ശ്രീകോവിൽ തുറന്നു. അകത്തേക്ക് കയറാൻ ഒരുങ്ങുമ്പോൾ പിന്നിൽ നിന്നും കേട്ടു,
‘സൂക്ഷിക്കണം..അയാൾടെ കൈയ്യിൽ കത്തിയോ മറ്റൊ..’
അല്പം കഴിഞ്ഞ് പൂജാരി പുറത്തേക്ക് വന്നു പറഞ്ഞു,
‘ഇവിടെ ആരുമില്ല..ദേവന്റെ വിഗ്രഹം മാത്രമേയുള്ളൂ’
അന്നേക്ക് ശേഷം ആ അപരിചിതനെ ക്ഷേത്രമതിൽക്കെട്ടിനകത്ത് ആരും കാണുകയുണ്ടായില്ല.