വരണ്ട സമതലങ്ങളിൽ കൂടിയതൊഴുകും
അരുവികളായി പാറകളിൽ തല്ലി തെറിക്കും
നനച്ച്, കുതിർത്ത്, പായലുകളെ ഉണർത്തി,
അവ കടൽ തേടി പോകും.
കടൽ കണ്ടെത്താനുള്ള യാത്ര..
ആ നിയോഗമത്രെ നദികൾക്ക്..
മഞ്ഞു പോലുള്ള മനസ്സുകളിൽ നിന്നാവാം കവിതയുടെ ഉത്ഭവം.
വരികളായി അതൊഴുകിയിറങ്ങും
അതിൽ ഭാവവും, ഈണവുമുണ്ടാവും
ചിരിയും കരച്ചിലും, നിലവിളികളും..
ചൂടും, ചിലപ്പോൾ തണുപ്പും കൊണ്ടവ പൊതിഞ്ഞിട്ടുണ്ടാവും
മനസ്സുകളെ തൊട്ട്, ആത്മാവിനുള്ളിലേക്കവ സഞ്ചരിക്കും.
ആത്മാവു തേടിയുള്ള യാത്ര..
ഒരു പക്ഷെ അതാവും കവിതയുടെ നിയോഗം..