Please use Firefox Browser for a good reading experience

Wednesday 25 May 2011

തുറന്നു കിടന്ന വാതിൽ

വാതിൽ തുറന്നു കിടക്കുകയായിരുന്നു. വൈകുന്നേരമാണ്‌ പലരും അത് ശ്രദ്ധിച്ചു തുടങ്ങിയത്. എന്തിന്‌? അയൽക്കാർ പോലും. ചുവന്ന പേയ്ന്റടിച്ച ഇരുമ്പു ഗേറ്റ് തള്ളി തുറന്ന് ഒരു ആക്രി കച്ചവടക്കാരൻ കയറി പോകുന്നത് കണ്ടവരുണ്ട്. വീട് റോഡിൽ നിന്നും കുറച്ച് അകലെയാണ്‌. വലിയ മരങ്ങളുള്ള ഒരു വലിയ പറമ്പിന്റെ നടുവിലായിരുന്നു ആ വീട്. കരിയിലകൾ തൂത്തു മാറ്റുക ഒരു ചെറിയ കാര്യമല്ല. അതു കൊണ്ട് തന്നെ അവിടം മുഴുവൻ അതു ചിതറി കിടന്നു. വലിയ തൂണുകൾ ആ വീടിന്റെ മേൽക്കൂരയെ താങ്ങി നിർത്തിയിരുന്നു. അതു തന്നെയായിരുന്നു ആ വീടിന്റെ പ്രധാന ആകർഷണം. തൂണുകൾ മാത്രമല്ല, ആ വീട് മുഴുവൻ വെള്ള ചായമായിരുന്നു പൂശിയിരുന്നത്. അതു കണ്ടാൽ, ആരോ മുകളിൽ നിന്നു ഒരു വലിയ ബക്കറ്റിൽ വെള്ള പേയ്ന്റ് കോരി ഒഴിച്ചതാണെന്നെ തോന്നൂ.

ഞാനതു വഴി വരികയായിരുന്നു. പാൽ കവർ എന്റെ കൈയ്യിൽ ഉണ്ടായിരുന്നു. വളരെ വേഗമുണ്ടായിരുന്നു എന്റെ നടപ്പിന്‌. ഒന്നു രണ്ടു പേർ ഗേറ്റിനു പുറത്തു നില്ക്കുന്നതു കൊണ്ടാണ്‌ ഞാനും അങ്ങോട്ട് പോയത്. ആ ഗേറ്റിനപ്പുറം എന്താണെന്നറിയുവാനുള്ള ഒരു ആകാംഷ എനിക്കെപ്പോഴും ഉണ്ടായിരുന്നു. എന്തിനാണ്‌ മറ്റുള്ളവരുടെ പറമ്പിൽ കയറി നോക്കാൻ ഇത്രയും താത്പര്യം എന്ന് എത്ര അലോചിച്ചിട്ടും പിടി കിട്ടുന്നില്ല. പിന്നീട് തോന്നി, രഹസ്യമായി ഇതേ ആഗ്രഹം പലർക്കും ഉണ്ടെന്ന്. ചിലപ്പോൾ എനിക്ക് വെറുതെ തോന്നിയതാവും. കരിയിലകൾ വീണു കിടപ്പുണ്ടായിരുന്നു വീടിനു ചുറ്റും. ഇതെന്തു മരങ്ങളാണ്‌?. എനിക്കിതിന്റെയൊന്നും പേരുകൾ നിശ്ചയമില്ല. പക്ഷെ താഴെ വീണു കിടക്കുന്ന കരിയിലകൾ എല്ലാം ഒന്നു പോലെ തന്നെ. ഒരേ നിറം, ഒരേ ഭാവം. ചവിട്ടടിയിൽ ഒരേ ശബ്ദം പുറപ്പെടുവിപ്പിച്ച് അവിടെ കിടക്കുന്നു. എനിക്കു മുൻപേ ഒന്നു രണ്ടു പേർ നടന്നു പോകുന്നുണ്ടായിരുന്നു. ഞാൻ അവരെ പിന്തുടർന്നു. ആ മുഖങ്ങൾ എനിക്ക് പരിചയമുണ്ട്. പരിചയമുണ്ട് എന്നു പറഞ്ഞാൽ..വെറും പരിചയം. പാൽ വാങ്ങുന്ന കടയിൽ വെച്ച് ആ മുഖങ്ങൾ ഞാൻ കണ്ടിട്ടുണ്ട്. അതിലൊരുവനു ഒരു ചെറിയ താടിയുണ്ട്. കടും നിറത്തിലുള്ള അരക്കയ്യൻ ഷർട്ടും, വെളുത്ത മുണ്ടും. മെലിഞ്ഞ ശരീരം. ഇതൊരു ദുരന്തം നടന്ന വീട് തന്നെ. സംശയമില്ല. ആ വീട് കണ്ടാൽ തന്നെ അറിയാം അവിടെ എന്തോ അശുഭമായത് സംഭവിച്ചിരിക്കുന്നെന്ന്. അതെങ്ങനെ എന്നാരെങ്കിലും ചോദിച്ചാൽ എനിക്കു പറഞ്ഞു തരാനുള്ള കഴിവൊന്നുമില്ല പക്ഷെ അവിടെ എന്തോ ഒരു സംഭവം നടന്നു കഴിഞ്ഞിരിക്കുന്നു എന്നെനിക്കു പറയാൻ കഴിയും. അതൊരു കഴിവാണോ?..ആർക്കറിയാം? ചിലപ്പോൾ ആയിരിക്കും. ആ താടിക്കാരൻ എന്തോ അടക്കം പറയുന്നുണ്ട്. അതു കേട്ടു കൊണ്ടിരിക്കുന്നത് ഒരു പാന്റ്സിട്ട ചെറുപ്പക്കാരനണ്‌. അയാൾ എന്തൊക്കെയോ മറുപടി പറയുന്നുമുണ്ട്. പക്ഷെ അടക്കം പറയുകയല്ലെ? എനിക്കൊന്നും കേൾക്കാൻ കഴിയുന്നില്ല. എനിക്ക് അടക്കം പറയാൻ ആരും കൂടെ ഇല്ലാത്തതു കൊണ്ട് നിരാശ തോന്നി. പക്ഷെ ആ വീട്ടിൽ ഒരു കൊലപാതകം നടന്നിരിക്കുന്നു എന്ന് എനിക്കു നിസ്സംശയം പറയാൻ കഴിയും. കൊലപാതകങ്ങൾ ഇതു പോലെയുള്ള ഒറ്റപ്പെട്ടിട്ടുള്ള വീടുകളിലാണ്‌ നടക്കുക. അങ്ങനെയാണ്‌ ഞാൻ മനസ്സിലാക്കിയിരിക്കുന്നത്. അതിനു ഞാൻ ദിവസേനെ വായിക്കുന്ന പത്രങ്ങൾ എന്നെ സഹായിക്കുന്നുമുണ്ട്. ഈ വീട്ടിൽ ആരാവും കൊല്ലപ്പെട്ടിട്ടുണ്ടാവുക?. മിക്കവാറും ഒരു വൃദ്ധനായിരിക്കും. അല്ലെങ്കിൽ ഒരു യുവതി. അതിനെ തരമുള്ളൂ. അങ്ങനെയല്ലെ സാധാരണ സംഭവിക്കുന്നത്? അല്ല, ഞാൻ വായിക്കുന്ന പത്രങ്ങൾ തന്നെയാവില്ലെ ഇവരും വായിച്ചിരിക്കുക? ഇവർക്ക് ഇതൊന്നും അറിയില്ലെ?. ഇവരെന്തു കൊണ്ട് വാതിൽ ഭദ്രമായി അടച്ചില്ല? തെറ്റ് ഇവരുടെ ഭാഗത്താണ്‌.

ഞാൻ ഇപ്പോൾ വീട്ടിനടുത്തെത്തിയിരിക്കുന്നു. മുൻപെ നടന്നവരെ ഞാൻ അറിയാതെ ഇതു വരെ പിന്തുടർന്നു പോയിരിക്കുന്നു. എനിക്കെന്തോ വഴിമാറി ഒറ്റയ്ക്ക് നടക്കാൻ തോന്നുന്നില്ല. ഒരു തരം ഭയം. ജനലിനിടയിലൂടെ ഞാൻ നോക്കി. അതും ആ ചെറുപ്പക്കാർ ചെയ്യുന്നതു കണ്ടിട്ടാണ്‌ ചെയ്തത്. അകത്ത് ഫാൻ ഇട്ടിട്ടുണ്ടാവും. വെളുത്ത നേരിയ കർട്ടൻ ഉയരുകയും, താഴുകയും ചെയ്തു കൊണ്ടിരുന്നു. എങ്കിൽ അതു ഒരു ടേബിൾ ഫാൻ തന്നെ. അതു കറങ്ങി കൊണ്ടിരിക്കുകയാവും. ഒരു വട്ടം ആ കർട്ടൻ ഉർന്നപ്പോൾ ഒരു കാൽ മാത്രം കണ്ടു!. അതും ഒരു യുവതിയുടേത്!. വെള്ളി പാദസരം അണിഞ്ഞിട്ടുണ്ട്. ആ യുവതി മലർന്ന് കിടക്കുകയാണ്‌. കാലിന്റെ നില കണ്ടാലറിയാം. അവൾ മരിച്ചു കിടക്കുകയാവും. ചിലപ്പോൾ വിഷം കഴിച്ചിട്ടുണ്ടാവും.  ഇതു ആത്മഹത്യ തന്നെ. അതോ.. ആരെങ്കിലും കഴുത്ത് ഞെരിച്ച് കൊന്നിട്ടുണ്ടാവുമോ?. ആ ചെറുപ്പക്കാർ എന്തൊക്കെയോ പറയുന്നുണ്ട്. അവരെങ്ങനെയാണ്‌ ഇത്രയും പതുക്കെ സംസാരിക്കുന്നത്? എനിക്കൊന്നും തന്നെ കേൾക്കാൻ കഴിയുന്നില്ല.

ഞാൻ തല വലിച്ചു. ഇതെങ്ങനെയാവും നടന്നിരിക്കുക? മുൻവശത്തെ വാതിൽ തുറന്നു കിടക്കുന്നത് ഞാൻ ശ്രദ്ധിച്ചതാണ്‌. പക്ഷെ അതു വഴിയാവില്ലെ ഈ കൃത്യം ചെയ്തവൻ പുറത്തേക്ക് പോയിട്ടുണ്ടാവുക. ഈ ‘അവൻ’ ആരാണ്‌?. ആ ചെറുപ്പക്കാരിയെ കൊലപ്പെടുത്തിയവൻ അല്ലാതാരാ?. വീടിനു പുറകു വശത്തേക്ക് പോകുവാൻ എന്റെ മനസ്സു തുടിച്ചു. പക്ഷെ എന്തോ പോകാൻ തോന്നുന്നില്ല. നേരത്തെ പറഞ്ഞതു തന്നെ, ഒരു ധൈര്യക്കുറവ്. ഞാൻ വീണ്ടും ഒന്നെത്തി നോക്കി. കർട്ടൻ ഒന്നു കൂടി കാറ്റിൽ ഉയർന്നു പൊങ്ങി. ഇപ്പോഴാണത് കണ്ടത്! ഒരാൾ കൂടി ഉണ്ട് ആ മുറിയിൽ. ഒരു പുരുഷൻ. അയാളുടേയും കാൽ കാണാം. പക്ഷെ അയാൾ നിലത്ത് കിടക്കുകയാണ്‌. അതും കമഴ്ന്ന്. അവിടം മുഴുവൻ രക്തമായിരിക്കും. അത് ഒഴുകി കട്ടിലിലിന്റെ കാലിൽ ചെന്നു നില്ക്കുകയാവും. എനിക്കെല്ലാം വ്യക്തമായി കാണാം, എന്റെ മനസ്സിൽ. അയാളുടെ തലയ്ക്ക് പിന്നിലാവും അടിയേറ്റിരിക്കുക. അങ്ങനെയുള്ളപ്പോഴാണ്‌ ഇങ്ങനെ കമഴ്ന്നു കിടക്കുന്നത്. കാൽ മാത്രമെ കാണാൻ കഴിയുന്നുള്ളു എങ്കിലും എനിക്ക് അയാൾ ഷർട്ട് ധരിച്ചിട്ടുണ്ടാവില്ല എന്നുറപ്പാണ്‌. അതങ്ങനെയേ വരൂ. ഇല്ലെങ്കിൽ നാളെ പത്രം വായിക്കുമ്പോൽ അറിയാവുന്നതല്ലെ ഉള്ളൂ. ഞാനതു മനസ്സിൽ കുറിച്ചിട്ടു. ചിലപ്പോൾ രണ്ടു പേരും ഒന്നിച്ച് ആത്മഹത്യ ചെയ്തതാവും. ഇത്രയും വലിയ വീട്. പക്ഷെ എന്തെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുണ്ടാവും. ഏതെങ്കിലും വലിയ കട കെണിയിൽ വീണിട്ടുണ്ടാവും. എങ്കിൽ കൂടി ആത്മഹത്യ ചെയ്യുക എന്നത് ഒരു കടും കൈ തന്നെ. അതോ ആ യുവതിക്ക് ഏതെങ്കിലും അവിഹിത ബന്ധം ഉണ്ടായിരിക്കും. ആ യുവാവ് അത് അറിഞ്ഞു കാണും. പെട്ടെന്നുള്ള ദേഷ്യത്തിൽ അവർ തമ്മിൽ എന്തെകിലും അടി പിടി നടന്നു കാണും. കൈയിൽ കിട്ടിയതു വെച്ച് ആ സ്ത്രീ അയാളെ വക വരുത്തിയിട്ടുണ്ടാവും. ചെയ്തു പോയ തെറ്റിൽ ആ യുവതി ആത്മഹത്യയും ചെയ്തു കാണും. അല്ല, അയാൾ കമഴ്ന്നു കിടക്കുന്നതല്ലെ കണ്ടത്?. അയാൾ ആ യുവതിയുടെ കഴുത്ത് ഞെരിച്ച് കൊന്നിട്ടുണ്ടാവും അതിനു ശേഷം വിഷം കഴിച്ച് ആത്മഹത്യ ചെയ്തിട്ടുണ്ടാവും. അതിനുള്ള സാദ്ധ്യത തള്ളി കളയാൻ കഴിയില്ല. ഇതിലേതാവും സത്യം ?. ഞാനെങ്ങനെ അറിയാനാണിതൊക്കെ? ഇതൊക്കെ എന്റെ ചില നിഗമനങ്ങളാണ്‌. ചിലപ്പോൾ ഇവയിലേതെങ്കിലും സത്യമായി സംഭവിച്ചുണ്ടാകാം. ചിലപ്പോൾ ഇവയിൽ ഒന്നിലും പെടാത്ത ഒന്നാവും സംഭവിച്ചിരിക്കുക.

ഞാൻ പാൽ കവറിലേക്ക് നോക്കി. അതിന്റെ തണുപ്പ് മാറി തുടങ്ങിയിരിക്കുന്നു. ഐസ് ഇട്ടു വെച്ച പെട്ടിയിൽ നിന്ന് എന്റെ കൈയിലേക്ക് വന്നിട്ട് കുറച്ച് നേരമായില്ല്ലെ?. ഇനി കുറച്ച് നേരം കൂടി നിന്നാൽ പോലീസ് വരുന്നത് കാണാം. അവർ ചിലപ്പോൾ മണം പിടിക്കുന്ന പട്ടിയുമായിട്ടാവും വരിക. അതെല്ലാം കൗതുകമുള്ള കാഴ്ചകളാണ്‌. ഇതുവരെ അതൊന്നു ശരിക്ക് കാണാൻ സാധിച്ചിട്ടില്ല.

എനിക്കു ശ്വാസം മുട്ടുന്നു. എന്റെ ബുദ്ധിപൂർവമായ നിഗമനങ്ങൾ ആരോടെങ്കിലും പറയാതെ വയ്യ. പക്ഷെ, എന്റെ നിഗമനങ്ങൾ ആരോടെങ്കിലും പറയുന്നത് അപകടമാണ്‌. ഇവിടെ അധികം നേരം നില്ക്കുന്നതും അത്ര പന്തിയല്ല. പോലീസ് വരുകയോ, ഏതെങ്കിലും കുറ്റ കൃത്യം നടന്നതായി തെളിയുകയോ ചെയ്താൽ എന്നേയും ചോദ്യം ചെയ്തേക്കും. എനിക്ക് ഈ നാട് വിട്ടു പോകാൻ കൂടി കഴിയില്ല. എന്തെന്നാൽ ആ ഒരു കാരണം കൊണ്ടു തന്നെ ഞാനവരുടെ നോട്ടപുള്ളി ആയേക്കാം. മറ്റാരേയെങ്കിലും പിടികൂടാൻ കഴിഞ്ഞില്ലെങ്കിൽ, സംശയം കൊണ്ട് എന്നെ പിടികൂടാൻ ശ്രമിക്കും എന്നും തോന്നുന്നു. എന്തായാലും ഞാൻ ഒരുഗ്രൻ തീരുമാനം എടുത്തു കഴിഞ്ഞു. തുറന്നിട്ട വാതിലുകൾ കണ്ടാൽ ഇനി ഞാൻ അവിടേക്ക് നോക്കുക കൂടി ഇല്ല. അടഞ്ഞു കിടക്കുന്ന വാതിലുകൾ എന്തു മാത്രം ആശ്വാസമാണ്‌ തരുന്നത്!.

ഞാൻ റോഡിലേക്ക് നടന്നു. എത്രയും പെട്ടെന്ന് ഈ മതില്ക്കെട്ടിനു പുറത്തെത്തണം. അതു മാത്രമണെന്റെ ചിന്ത. അപ്പോൾ കണ്ടു, വേറേയും ചിലർ അങ്ങോട്ട് വരുന്നു. അവരിൽ ചിലരുടെ കയ്യിൽ പ്ലാസ്റ്റിക് സഞ്ചികൾ ഉണ്ട്. അതിലൂടെ അകത്ത് കിടക്കുന്ന പാൽ കവറുകൾ കാണാം. അവർ എന്റെ മുഖം കണ്ടിരിക്കുമോ? ഇനി കണ്ടാലും കുഴപ്പമില്ല. അവരെ പോലെ അല്ലെ ഞാനും? പക്ഷെ എന്റെ ബുദ്ധി അവർക്കില്ല. അവരറിയുന്നില്ല ഇനി അവർക്കെന്താ സംഭവിക്കാൻ പോകുന്നെന്ന്. ഞാൻ വേഗം നടന്നു. നടക്കുമ്പോഴും എന്റെ ചിന്തകളിൽ ആ വലിയ വീട്ടില ഫാൻ ഇട്ടിരിക്കുന്ന മുറിക്കുള്ളിലെ കാഴ്ച്ചകൾ കുടുങ്ങി കിടന്നു. അവർ എന്തിനാവും ഫാൻ ഇട്ടിരിക്കുക? ഇപ്പോൾ നല്ല ചൂടുണ്ട്. ഞാൻ ഇപ്പോൾ തന്നെ വിയർത്തിരിക്കുന്നു. ഇനി അവർ വെറുതെ കിടന്നുറങ്ങുകയാവുമോ?. എന്താ അതിനും സാദ്ധ്യത ഇല്ലെ?. ചിലപ്പോൾ അതാവാം സത്യം!. ചൂടു കാരണം അവൾ കിടക്കയിൽ കിടന്നു. അയാൾ തണുത്ത തറയിൽ കിടന്നിട്ടുണ്ടാവും. ഞാനും അങ്ങനെ ചെയ്യാറുണ്ട്. അതിനു മുൻപ് അവർ മുൻവശത്തെ മുറിയിൽ ഇരുന്നിട്ടുണ്ടാവും. ചൂടു കാരണം കുറച്ച് കാറ്റ്‌ അകത്തേക്ക് കയറി കൊള്ളട്ടെ എന്നു കരുതി വാതിൽ തുറന്നിട്ടുണ്ടാവും. ശേഷം അകത്തെ മുറിയിലേക്ക് പോകുമ്പോൾ വാതിലടയ്ക്കാൻ മറന്നിട്ടുണ്ടാവും. തീർച്ചയായും അതിനു തന്നെയാണു സാദ്ധ്യത!. ശ്ശെ ഞാൻ അവരുടെ കിടപ്പു മുറിയിൽ പോയി ഒളിച്ചു നോക്കിയത് വില കുറഞ്ഞ ഒരു പ്രവൃത്തിയായി പോയി. എന്റെ ബുദ്ധിപൂർവ്വമായ നിഗമനങ്ങൾ സീതയോട് പറഞ്ഞു പോയേനെ! എന്റെ ബുദ്ധി എന്നെ വീണ്ടും രക്ഷിച്ചു. ഇതറിഞ്ഞാൽ അവൾ എന്നെ കളിയാക്കി കൊല്ലും. ചിലപ്പോൾ ജീവിത കാലം മുഴുവനും കളിയാക്കി കൊണ്ടിരിക്കും. വയസ്സാകുമ്പോൾ മാത്രമേ ഇതു അവളോട് പറയാവൂ!. അന്നും അവൾ എന്റെ ഈ തമാശ കേട്ട് ചിരിക്കാതിരിക്കില്ല. ഞാൻ വേഗത്തിൽ നടന്നു, ചിരിച്ചു കൊണ്ട്.

18,309

Post a Comment

46 comments:

  1. കൊള്ളാം, നന്നായിരിക്കുന്നു... അയാളുടെ നിഗമനങ്ങളില്‍ ഏതായിരിക്കും ശരി? എന്തായാലും, കാണുന്ന കാര്യങ്ങളെ കുറിച്ചെല്ലാം ഒരു നിഗമനത്തില്‍ എത്താനുള്ള മലയാളിയുടെ വെമ്പല്‍ നന്നായി അവതരിപ്പിച്ചിരിക്കുന്നു... വീണ്ടും കാണാം!

    സ്നേഹപൂര്‍വ്വം
    ശാലിനി

    ReplyDelete
  2. ഏതിനും എന്തിനും സ്വന്തം അഭിപ്രായമില്ലാത്ത മല്ലൂസില്ലല്ലോ അല്ലേ

    ReplyDelete
  3. "ശ്ശെ ഞാൻ അവരുടെ കിടപ്പു മുറിയിൽ പോയി ഒളിച്ചു നോക്കിയത് വില കുറഞ്ഞ ഒരു പ്രവൃത്തിയായി പോയി"

    ശ്ശോ...... അപ്പ ഇതാ പണിഅല്ലേ..?

    ReplyDelete
  4. വായിച്ചതിനും, അഭിപ്രായം എഴുതിയതിനും നന്ദി.
    മലയാളിയുടെ ഒരു പൊതു സ്വഭാവം വെളിവാക്കുന്ന ഒരു കഥ എഴുതാനുള്ള ശ്രമമായിരുന്നു :)
    എന്തിനും ഒരു കഥ ഉണ്ടാക്കുക എന്ന സ്വഭാവം!

    പൊന്മളക്കാരന്‍,
    :)

    ReplyDelete
  5. ആദ്യം മുതല്‍ വായനക്കാരുടെ മനസിലും ഒരുതരം ആകാംഷ ഉണര്‍ത്താന്‍ കഥക്കായി...
    നല്ല കഥ. ആശംസകള്‍...

    ReplyDelete
  6. ഈ 'ഞാന്‍' പലരിലൂടെയും ജീവിക്കുന്നു.

    ReplyDelete
  7. എന്തായാലും ഞാൻ ഒരുഗ്രൻ തീരുമാനം എടുത്തു കഴിഞ്ഞു. തുറന്നിട്ട വാതിലുകൾ കണ്ടാൽ ഇനി ഞാൻ അവിടേക്ക് നോക്കുക കൂടി ഇല്ല. അടഞ്ഞു കിടക്കുന്ന വാതിലുകൾ എന്തു മാത്രം ആശ്വാസമാണ്‌ തരുന്നത്!....ആ വരികള്‍ ഒത്തിരി ഇഷ്ട്ടായി ട്ടോ...നല്ല എഴുത്ത് ഭാഷ.(അമ്പട കള്ളാ...അപ്പൊ...ഒളിഞ്ഞു നോട്ടം നിര്‍ത്തി നല്ലകുട്ടി ആകാന്‍ തീരുമാനിച്ചു.. ല്ലേ??)

    ReplyDelete
  8. ഭയങ്കര സസ്പെന്‍സ് പ്രതീക്ഷിച്ച് വന്നതാണല്ലോ സാബുവേ.
    ഇനി ഈ ബഹറിനില്‍ വച്ച് എനിക്ക് സംഭവിച്ച ഇതുപോലുള്ള ഒരനുഭവം പറയാം. എന്റെ ഫ്ലാറ്റിലേയ്ക്കുള്ള വഴിയിലാണ് ഒരു പഞ്ചാബിയുടെ ഫ്ലാറ്റ്. ഗ്രൌണ്ട് ഫ്ലോറില്‍. എപ്പോഴും അതിന്റെ ജനല്‍ അടഞ്ഞാണ് കിടക്കുക. ഒരിക്കല്‍ ഞാന്‍ ജോലി കഴിഞ്ഞ് വരുമ്പോള്‍ പതിവില്ലാതെ ആ ജനല്‍ തുറന്ന് കിടക്കുന്നു. സ്വാഭാവികമായി അങ്ങോട്ട് നോക്കിപ്പോയി. നാലു ജോഡി കാലുകള്‍ ജനലില്‍ കൂടി കാണുന്നു. അവിടെ നിന്നുള്ള വീക്ഷണത്തില്‍ കണങ്കാല്‍ വരെ മാത്രമേ കാണാന്‍ കഴിയൂ. പക്ഷെ കൂടുതലൊന്നും വിചാരിക്കാതെ ഫ്ലാറ്റിലേയ്ക്ക് പോയി. പിന്നെയാണ് വീണ്ടുവിചാരം വന്നത്. “ദൈവമേ കൂട്ട ആത്മഹത്യ” പിന്നെ താഴെയിറങ്ങി അടുത്തുള്ള കടക്കാരനോട് വിവരം പറഞ്ഞപ്പോഴാണ് കാര്യം പിടി കിട്ടിയത്. അവര്‍ ഫ്ലാറ്റ് മാറുന്നതിനായി കട്ടിലും സാധനങ്ങളുമൊക്കെ കയറ്റി അയച്ച ശേഷം തറയില്‍ കിടന്ന് മയങ്ങുന്ന നേരമായിരുന്നു ഞാന്‍ കണ്ടത്. ഏസി ഇല്ലാത്തതിനാല്‍ ജനല്‍ തുറന്നും കിടന്നു. നോക്കണേ നിഗമനങ്ങളുടെ ഒരു പോക്ക്!!

    ReplyDelete
  9. അഭിനന്ദനങ്ങള്‍ സാബു .നിഗമനങ്ങള്‍ കൂടുതല്‍ നടത്താതെ വായനക്കാരന് തന്നെ കഥാന്ത്യം ചിന്ത്യം എന്ന് കരുതി വിട്ടു തന്ന ഈ കഥ സാബുവിന്റെ നല്ല കഥകളില്‍ ഒന്നായി .

    ഒരു ശരാശരി മലയാളി എന്നതില്‍ ഉപരി ഒരു ശരാ ശരി മനുഷ്യന്റെ ചിന്തകളെ വളരെ തന്മയത്വത്തോടെ അസാധാരണമായ സാധാരണത്വം കലര്‍ത്തി എഴുതി ...കഥ വെറും കാട് കയറുന്ന ചിന്തകള്‍ എങ്കിലും അതില്‍ ഒരു വലിയ സത്യം വായിച്ചു അറിയാം .അന്യന്റെ വാതില്കലേക്ക്
    എത്തി നോക്കുന്ന മനുഷ്യന്റെ മനസ്സ് എന്ന സത്യം...

    ReplyDelete
  10. കഥ ഇഷ്ടമായി. മനസ്സിൽ മലപോലെ വന്നത് എലി പോലെ പോകുന്നത് പലപ്പോഴും സംഭവിക്കുന്നതാണ്, അനുമാനങ്ങളിലേക്ക് എടുത്തു ചാടുന്നതും.

    ReplyDelete
  11. സാബു,
    കഥ എനിക്കിഷ്ടായി....
    (ഈ കഥയെ പറ്റിയും ഒരു നിഗമനത്തില്‍ തല്‍ക്കാലം എത്തുന്നില്ല )

    ReplyDelete
  12. എന്തിലും ഏതിലും കഥ മെനയാനുള്ള മനുഷ്യരുടെ സ്വഭാവം....
    നന്നായി പറഞ്ഞു. കഥയില്‍ മുഴുവന്‍ ഒരു സസ്പന്‍സ് നിലനിര്‍ത്താന്‍ ആയി... :)

    ReplyDelete
  13. പക്ഷെ താഴെ വീണു കിടക്കുന്ന കരിയിലകൾ എല്ലാം ഒന്നു പോലെ തന്നെ. ഒരേ നിറം, ഒരേ ഭാവം. ചവിട്ടടിയിൽ ഒരേ ശബ്ദം പുറപ്പെടുവിപ്പിച്ച് അവിടെ കിടക്കുന്നു.എനിയ്ക്കീ കഥയുടെ ഇവിടമാണ് ഏറ്റവും ഇഷ്ടപ്പെട്ടത്. കൊള്ളാം സാബു.നല്ല കഥ. സസ്പെന്‍സ് അവസാനവും അതു കഴിഞ്ഞു. കൊള്ളാം

    ReplyDelete
  14. കഥ ഇഷ്ടമായി

    ReplyDelete
  15. സസ്പെൻസ്....
    കഥ കേമമായിട്ടുണ്ട്. അഭിനന്ദനങ്ങൾ.

    ReplyDelete
  16. രസകരം.
    ചിന്തോദ്ദീപകം!

    ReplyDelete
  17. ആഹാ കൊള്ളാം

    നിഗമനങ്ങളുടെ ഞാന്‍

    ReplyDelete
  18. കഥ വളരെ ത്രില്ലായി പറഞ്ഞു. അവസാനം വരെ വായനക്കാരനെ മുള്ളില്‍ നിര്‍ത്തി. നല്ല രചന. ആശംസകള്‍.

    ReplyDelete
  19. നല്ല ഉദ്യമം തുടരുക

    ReplyDelete
  20. വളരെ മനോഹരമായി അവതരിപ്പിച്ച ഈ വിഷയം സത്യമാണ്.
    എന്തിനെയും ഏതിനെയും തന്‍റേതായ ശൈലിയില്‍ നോക്കി കാണുന്നവനാണ് മനുഷ്യന്‍.
    നമ്മുടെ നിഗമനങ്ങളെ എല്ലായ്പ്പോഴും നമ്മള്‍ വെളിപ്പെടുത്തുന്നില്ല എങ്കില്‍ പോലും
    ഏതു വിഷയത്തിലും സ്വന്തമായ ഒരു നിഗമനത്തില്‍ നമ്മള്‍ എത്തിചേരുന്നുണ്ട്‌.

    ReplyDelete
  21. കഥകള്‍ പലതും ഉണ്ടാവുന്നത് തന്നെ വാതില്‍പഴുതുകളിലൂടെ കാണുകയോ കണ്ട കാഴ്ചകളെ ഭാവനയുമായി കൂട്ടി ചേര്‍ക്കുകയോ ചെയ്യുമ്പോഴല്ലേ ..

    ആശംസകള്‍

    ReplyDelete
  22. വടിയെടുത്ത് ചന്തിക്കുരണ്ടു പെടക്യാ വേണ്ടത്...
    ഹല്ലപിന്നെ....!!മനുഷ്യനെ സസ്പെന്‍സില് കൊണ്ടോയി ബേജാറാക്കീല്ലേ......

    സൂപ്പറായി..മാഷേ...ഈ മനോസഞ്ചാരം...!!
    നൈമിഷിക ചിന്തകള്‍ അതി വിദഗ്ദമായി അവതരിപ്പിച്ച്
    അവസാനം വരെ പിടിച്ചിരുത്തിക്കളഞ്ഞു...!!

    ഒത്തിരിയാശംസകള്‍....!!!

    ReplyDelete
  23. ഒളിഞ്ഞു നോക്കാന്‍ തന്നെയാവും കയറിയത്,അല്ലെങ്കില്‍ പാലും കൊണ്ട് അങ്ങോട്ട്‌ പോകണമായിരുന്നോ..
    (ഞാന്‍ നിഗമനിക്കുന്നു...ഹിഹി )

    ReplyDelete
  24. അടഞ്ഞു കിടക്കുന്ന വാതിലുകള്‍ ആശ്വാസം ആയിരിക്കാം എങ്കിലും മനസ്സിന്റെ വാതിലുകള്‍ എപ്പോഴും തുറന്നു തന്നെ കിടക്കട്ടെ.

    ReplyDelete
  25. അങ്ങിനെ പാലും വാങ്ങി വരുന്ന വഴിക്കു അയാള്‍ ഒരു വീട്ടിനുള്ളിലേക്ക് ഒളിഞ്ഞു നോക്കി.എന്നിട്ട് പെട്ടെന്ന് ഓടിപ്പോയി ഒരു കഥയെഴുതി. അതൊരു പോസ്റ്റുമാ‍ക്കി. പിന്നെ കമന്റുകള്‍ വരാന്‍ തുടങ്ങി. ഒടുവില്‍ ആ കമന്റുകളെല്ലാം ചേര്‍ത്തു അയാള്‍ മറ്റൊരു കഥയെഴുതി. വീണ്ടും ആളുകള്‍ അതു വായിച്ചു.........

    ReplyDelete
  26. സംഗതി കേമായി എയുതാ പുറം വായിക്കുന്ന മനുഷ്യനെ സസ്പെന്സനിലൂടെ അവതരിപിച്ചു

    ReplyDelete
  27. മലയാളിക്കു രണ്ടുണ്ടു കാര്യം...
    ഒന്ന് ഒളിഞ്ഞു നോട്ടവും പിന്നെ-
    സ്വന്തം കഥ മെനയലും..
    രണ്ടും മലയാളിക്കു ചേർന്നതല്ല...!
    ഇതു രണ്ടുമില്ലെങ്കിൽ പിന്നെ ‘മലയാളി’യെവിടെ...!?

    ReplyDelete
  28. കഥ നന്നായി...
    അവസാനം വരെ സസ്പെന്‍സ് ....
    ആശംസകള്‍

    ReplyDelete
  29. ശ്ശൊ! എന്താ സംഭവിച്ചത് എന്നറിയാനുള്ള വ്യഗ്രതയിലായിരുന്നു..ശരിക്കും പറ്റിച്ചു..നല്ല അവതരണം..

    ReplyDelete
  30. അടഞ്ഞു കിടക്കുന്ന വാതിലുകൾ എന്തു മാത്രം ആശ്വാസമാണ്‌ തരുന്നത്..!

    കാര്യം നേരെ മറിച്ചല്ലെ? അതിനിവിടെ തെളിവ്!

    നിഗമനങ്ങള്‍..

    ReplyDelete
  31. മനുഷ്യമനസ്സിന്റെ ചിന്തകള്‍ എത്രത്തോളം പോവാം, എല്ലാ കാര്യത്തിലും ശരി എന്തെന്ന് അറിയുന്നതിന് മുന്‍പ് സ്വയം ഒരു നിഗമനത്തില്‍ എല്ലവരും ശ്രമിക്കുന്നു.

    ചിന്ത പലപോഴും കാടുകയരാറുണ്ട്

    ഇപ്പൊ ഒരു തലവേദന വണ്ണം ബ്രെയിന്‍ ടൂമ്ര്‍ ആണോ, നെഞ്ച് വേദന വന്നാല്‍ ഇനി അതു വല്ല ഹാര്‍ട്ട്‌ അറ്റാക്ക് ആണോ എന്നൊക്കെയാ ഉടന്‍ ചിന്ത.

    അങ്ങിനെ ചെയരുത് ഇങ്ങനെ ചെയ്യണം എന്നൊക്കെ പറഞ്ഞു വരുന്ന ഇമെയില്‍ ഒക്കെ ഒരു കാരണം ആവാം.

    ReplyDelete
  32. സാബുവേട്ടാ,
    എഴുതുന്ന പോസ്റ്റുകളിലെ വ്യത്യസ്ഥതയാണ് താങ്കളെ തികച്ചും വ്യത്യസ്ഥനാക്കുന്നത്. ഇതിലും അത് തന്നെ. ഓരോ നിമിഷത്തിലും എത്രയെത്ര ചിന്തകളിലൂടെയാണ് നമ്മുടെയൊക്കെ മനസ്സ് സഞ്ചരിക്കുന്നത്. ഈ പോസ്റ്റിനെ അതിന്റെ കമന്റിലൂടെ പലരും പലവിധത്തിൽ കണ്ടതായി കണ്ടു, എല്ലാം ആ രീതിയാൽ നോക്കിയാൽ ശരി തന്നെ, അത് കഥയുടെ വിജയമാണ്. ആശംസകൾ.

    ബ്ലോഗിങ്ങിനു സമയം കുറച്ചത് കാരണം, രണ്ടും മൂന്നും പോസ്റ്റുകൾ ദിവസവും ഇടുന്നത് കൊണ്ട് താങ്കളുടെ പോസ്റ്റുകൾ ഫോളോ ചെയ്യാൻ പറ്റാതായിരിക്കുന്നു :((.

    ReplyDelete
  33. കഥ വ്യത്യസ്തമായി. നല്ല തീം. ഭാവുകങ്ങള്‍.

    ReplyDelete
  34. ആദ്യാവസാനം സസ്പെന്‍സ് നിലനിര്‍ത്തി , മലയാളിയുടെ ഒരു പൊതുസ്വഭാവം വരച്ചു കാട്ടിയ കഥ മനോഹരമായി ട്ടോ സാബൂ...

    ReplyDelete
  35. This comment has been removed by the author.

    ReplyDelete
  36. This comment has been removed by the author.

    ReplyDelete
  37. സാബുവിന്റെ കഥയില്‍ എനിക്ക് കാണാന്‍ കഴിഞ്ഞ ഒരു കാര്യം വായനക്കാരന് ഇതിനെ എങ്ങിനെ വേണമെങ്കിലും വ്യാഖാനിക്കാം എന്നതാണ്.


    വലിയ തൂണുകള്‍ ആ വീടിന്റെ മേല്‍ക്കൂരയെ താങ്ങി നിര്‍ത്തിയിരുന്ന്. അതു തന്നെയായിരുന്നു ആ വീടിന്റെ പ്രധാന ആകര്‍ഷണം. തൂണുകള്‍ മാത്രമല്ല, ആ വീട് മുഴുവന്‍ വെള്ള ചായമായിരുന്നു പൂശിയിരുന്നത്.

    ഇതിലൂടെ എന്താ സാബു ഉദ്ദേശിച്ചത് തൂണുകള്‍ മാത്രമല്ല ആകര്‍ഷണമെന്നോ അതോ തൂണുകളും വെള്ളയാണ് പൂശിയിരിക്കുന്നതെന്നോ.. വലിയ ഇമ്പോര്‍ട്ടന്റ് ആയ ഒരു കാര്യമല്ല എങ്കില്‍ കൂടെ കഥയുടെ രസച്ചരട് അവിടെ പെട്ടന്ന് ഒന്ന് മുറിയുന്നത് പോലെ തോന്നി. അവിടം ഒരു രണ്ടാംവായന (അനാവശ്യമായത്?) ഉണ്ടാക്കുന്നോ എന്നും സംശയം വന്നു. പിന്നീടുള്ള തീം മുഴുവന്‍ മനുഷ്യന്റെ സഹജമായ ക്യൂരിയോസിറ്റിയില്‍ നിന്നും ഉടലെടുത്തത് :):)

    ReplyDelete
  38. കഥ ആകാംക്ഷയോടെ തന്നെ വായിച്ചവസാനിപ്പിച്ചു.. നല്ല അവതരണം.. ഭാവുകങ്ങള്‍..

    ReplyDelete
  39. കൊള്ളാം.. നന്നായി പറഞ്ഞു. അഭിനന്ദനങ്ങള്‍

    ReplyDelete
  40. എന്റെ ചിന്തകളിൽ ആ വലിയ വീട്ടില ഫാൻ ഇട്ടിരിക്കുന്ന മുറിക്കുള്ളിലെ കാഴ്ച്ചകൾ കുടുങ്ങി കിടന്നു.

    ഈ വരി മനോഹരമായി എനിക്ക് തോന്നി. അത് ഇങ്ങനെയായിരുന്നെങ്കിൽ എന്ന് ഞാൻ ചിന്തിച്ചുപോയി;

    എന്റെ ചിന്തകളിൽ ആ വലിയ വീട്ടില ഫാൻ ഇട്ടിരിക്കുന്ന മുറിക്കുള്ളിലെ കാഴ്ച്ചകൾ ‘തൂങ്ങി‘ കിടന്നു.

    :) ഇനിയും എഴുതൂ...

    ReplyDelete
  41. ഇഷ്ടമായി എന്ന് പറഞ്ഞാല്‍, പ്രിയ സാബൂ, പെരുത്ത് ഇഷ്ടായി.

    ReplyDelete
  42. തുറന്നു കിടന്ന വാതിൽ എന്നെ ടൈറ്റിൽ കണ്ടപ്പോൾ ഒരു അഡൽറ്റ്സ് ഓൺലി ആകുമെന്ന് വച്ച് വായിച്ചതാണ്..എന്തായാലും വായിച്ചത് നഷ്ടമായില്ല..നല്ല അവതരണം.

    ReplyDelete
  43. മനോഹരമായി പറഞ്ഞു ..
    അതെ നിഗമനങ്ങള്‍ ഇല്ലാതെ മലയാളിയോ?

    ReplyDelete
  44. നല്ല കഥ. ആശംസകള്‍

    ReplyDelete
  45. Good. It gives a real picture of man's voyeurism and creating stories from nothing. A small editing will make it better.

    ReplyDelete