Please use Firefox Browser for a good reading experience

Tuesday, 21 November 2017

‘ഉടൽദാനം’ - രണ്ടാമത്തെ പുസ്തകം






















സുഹൃത്തുക്കളെ,

എന്റെ രണ്ടാമത്തെ പുസ്തകം ‘ഉടൽദാനം’ ഇപ്പോൾ ബുക്ക് സ്റ്റാളുകളിൽ ലഭ്യമാണ്‌.

പുസ്തകത്തിനെ കുറിച്ചുള്ള വിവരങ്ങൾ ഇതാണ്‌:
പേര്‌: ‘ഉടൽദാനം’
എഴുതിയത്: സാബു ഹരിഹരൻ
പബ്ലിഷർ: സൈകതം ബുക്സ്, കോതമംഗലം
10 കഥകൾ
72 പേജുകൾ
വില: 65/- രൂപ

ദേശാഭിമാനി വാരിക, കേരളകൗമുദി ഓണപ്പതിപ്പ്, മാതൃഭൂമി വാരാന്തം, കേരള കൗമുദി വാരാന്തം എന്നിവയിൽ പ്രസിദ്ധീകരിച്ചു വന്ന കഥകൾ സമാഹാരത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പുസ്തകം ഓൺലൈനിൽ വാങ്ങുവാൻ ദയവായി ഇവിടെ നോക്കൂ:
http://www.saikathambooks.com/index.php?route=product/product&product_id=291&search=udaldanam


എല്ലാ മാതൃഭൂമി പുസ്തകോത്സവത്തിലും പുസ്തകം ലഭ്യമാണ്‌.

എല്ലാരും വായിച്ചഭിപ്രായം അറിയിക്കും എന്നു പ്രതീക്ഷിക്കുന്നു.
നന്ദി.

സസ്നേഹം,
സാബു ഹരിഹരൻ


Post a Comment

Thursday, 3 August 2017

അപരിചിതൻ


ക്ഷേത്രമതിൽക്കെട്ടിനുള്ളിൽ ആരോ രാത്രി നടക്കുന്നതായി സമീപവാസികൾ പറഞ്ഞത് കേട്ടിട്ടാണ്‌, ക്ഷേത്രസംരക്ഷണസമിതിയിലുള്ളവർ ഉറക്കമിളച്ചിരുന്ന് അയാളെ പിടിക്കാൻ തീരുമാനിച്ചത്. കെട്ടകാലമാണ്‌. ആര്‌ എന്ത് എപ്പോൾ ചെയ്യുമെന്ന് പറയാനാവില്ല. സൂക്ഷിക്കണം. നിമിഷങ്ങൾക്കകം നാട് കത്തി വെണ്ണീറാകാൻ, ഒരു ചെറിയ തീപ്പൊരി വീണാൽ മതി.

കാത്തിരുന്നവർ മുഷിഞ്ഞു തുടങ്ങി. ചിലർ ഊഴം വെച്ച് ഉറങ്ങാനാരംഭിച്ചു. ഉറക്കത്തിലേക്ക് ഊർന്ന് പോകുമ്പോഴുമവർ വടികളും ആയുധങ്ങളും മുറുക്കെ പിടിച്ചിരുന്നു.
‘ആരോ നടക്കുന്നുണ്ട്...’
ഒരാൾ പതിയെ പറഞ്ഞു.
മതിൽക്കെട്ടിനുള്ളിൽ പാകിയിരുന്ന മണൽത്തരികളിൽ കാലടികളമരുന്ന ശബ്ദം!. ഇരുട്ടിലിരുന്നവർ കണ്ണുമിഴിച്ച് നോക്കുമ്പോൾ കണ്ടു, നിലാവെളിച്ചത്തിലൂടെ കറുത്ത് കുറുകിയ ഒരാൾ. അരയിൽ ഒറ്റമുണ്ട്.
‘നിക്കടാ അവിടെ!’
‘പിടിയടാ അവനെ!’
‘ഓടരുത്’
ഇരുട്ടിൽ ആക്രോശങ്ങൾ നിറഞ്ഞു. കാത്തിരുന്നവർ കറുത്തരൂപത്തിനു നേർക്ക് കുതിച്ചു. രൂപം ഓടിക്കയറിയത് ക്ഷേത്രത്തിനുള്ളിലേക്കായിരുന്നു. പിന്നാലെ പാഞ്ഞു വന്നവർ പിടിച്ച് കെട്ടിയത് പോലെ നിന്നു. ആയുധങ്ങളുമായി അകത്ത് കയറിയാൽ ക്ഷേത്രം അശുദ്ധമാവില്ലെ?. വടികളും ആയുധങ്ങളും പുറത്തുപേക്ഷിച്ച് ചിലർ അകത്ത് കടന്നു. ക്ഷേത്രത്തിനു ചുറ്റിലുമായി ചിലർ വളയം തീർത്തു. ഏതു വാതിൽ കൂടി പുറത്ത് വന്നാലും പിടികൂടണം. ആദ്യം രണ്ട് കൊടുത്തിട്ട് വേണം ആരെന്ന് ചോദിക്കാൻ. അകത്ത് കയറിയവർ കണ്ടു, രൂപം ശ്രീകോവിലിനകത്തേക്ക് കയറി വാതിലടയ്ക്കുന്നത്. പെട്ടു!.
‘ആരാണ്‌ ശ്രീകോവിൽ തുറന്നിട്ടത്?’
‘വിഗ്രഹം അശുദ്ധമാക്കുമോ?’
‘ഇന്നു കാവലിരുന്നില്ലായിരുന്നെങ്കിൽ..’
ആകുലതകളും സംശയങ്ങളും നിറഞ്ഞു.

‘പൂജാരി വേണം വന്നു തുറക്കാൻ’.
ഒടുവിൽ പൂജാരി വന്നു. കുളിച്ച് ശുദ്ധിയായി പൂജാരി മടിച്ച് മടിച്ച് ശ്രീകോവിൽ തുറന്നു. അകത്തേക്ക് കയറാൻ ഒരുങ്ങുമ്പോൾ പിന്നിൽ നിന്നും കേട്ടു,
‘സൂക്ഷിക്കണം..അയാൾടെ കൈയ്യിൽ കത്തിയോ മറ്റൊ..’

അല്പം കഴിഞ്ഞ് പൂജാരി പുറത്തേക്ക് വന്നു പറഞ്ഞു,
‘ഇവിടെ ആരുമില്ല..ദേവന്റെ വിഗ്രഹം മാത്രമേയുള്ളൂ’

അന്നേക്ക് ശേഷം ആ അപരിചിതനെ ക്ഷേത്രമതിൽക്കെട്ടിനകത്ത് ആരും കാണുകയുണ്ടായില്ല.



Post a Comment

Monday, 20 March 2017

നിയോഗം (കഥ)


നിശാചരനാണയാൾ. ഇരുട്ടിൽ ഇരുട്ടാവാനും, വെളിച്ചത്തിൽ വെളിച്ചമാവാനും, നിറങ്ങളിൽ നിറമാവാനും കഴിയുന്നവൻ. ഗ്രാമങ്ങൾ അയാൾക്ക് ഒളിയിടങ്ങൾ. പട്ടണങ്ങൾ അയാൾക്ക് പണിയിടങ്ങളും. പ്രായം ചെന്നവരും, പക്വതയുള്ളവരുമായ പലരും അയാൾക്ക് ഉപദേശകരായിട്ടുണ്ട്. അവരിൽ നിന്നും പല പ്രമാണങ്ങളും അയാൾ സ്വീകരിച്ചിട്ടുണ്ട്. പ്രവൃത്തി കൊണ്ട് ഒരു കള്ളനാണയാൾ.

പകലും രാത്രിയിലുമായി അയാൾ രണ്ടു മൂന്ന് ദിവസങ്ങൾ ആ ഇരുനിലവീട് നല്ലതു പോലെ നിരീക്ഷിച്ചിരുന്നു. അതാണയാളുടെ രീതി. നിരീക്ഷിക്കുക, മനസ്സിലാക്കുക, പദ്ധതിയിടുക, പ്രവർത്തിക്കുക. നിരീക്ഷണത്തിൽ കണ്ടെത്തിയത് അയാൾ അക്കമിട്ട് നിരത്തി.
1. രണ്ടു പേരാണ്‌ വീട്ടിൽ താമസം.
2. സഹായത്തിനൊരു സ്ത്രീ വരും. അവർ പണി കഴിഞ്ഞു പകലു തന്നെ തിരികെ പോകും.
3. വീട്ടുകാരൻ നല്ല ഭേദപ്പെട്ട നിലയിലുള്ള ജോലിയിലാണ്‌. ധരിക്കുന്നത് മേൽത്തരം വസ്ത്രങ്ങളാണ്‌.
4. വീട്ടുകാരത്തി ജോലിക്ക് പോകുന്നത് ശ്രദ്ധയിൽപെട്ടിട്ടില്ല.
5. വെള്ളി, ശനി, ഞായർ എന്നീ ദിവസങ്ങളിലൊന്നിൽ ഇരുവരും ഒന്നിച്ച് പുറത്ത് കാറിൽ പോകും.
6. മടങ്ങി വരാൻ സമയമെടുക്കുന്നുണ്ട്.
7. അവർക്ക് കുട്ടികളില്ല.

ശേഖരിച്ച വിവരങ്ങൾ സമ്മാനിച്ച ധൈര്യവും ആത്മവിശ്വാസവുമായി ഒരു വെള്ളിയാഴ്ച്ച അയാൾ വീട്ടിനടുത്തായി പതുങ്ങി നിന്നു. സമയം ഇരുട്ടി വരുന്നു. ഇന്ന് അവരൊരിടത്തും പോയില്ലെങ്കിൽ നാളെ പോകും. അല്ലെങ്കിൽ മറ്റന്നാൾ. ക്ഷമയാണ്‌ ഒരു കള്ളന്റെ ഏറ്റവും വലിയ ഗുണം. ഒരു തരത്തിൽ ക്ഷമയുടെ കാര്യത്തിൽ ഭൂമിയെ പോലെയാവണം ഒരു കള്ളൻ. പലയിടത്തു നിന്നും, പലരിൽ നിന്നും അയാൾ പഠിച്ച പ്രമാണങ്ങളിൽ പ്രധാനം.

സന്ധ്യ അടുത്തതോടെ ഭർത്താവും ഭാര്യയും കാറിൽ പുറത്തേക്ക് പോകുന്നത് കണ്ടു. സിനിമ കാണാനാവാം. ചിലപ്പോൾ ഏതെങ്കിലും ബന്ധുവീട്ടിലേക്ക്. അല്ലെങ്കിൽ വെറുതെ പുറത്ത് നിന്നും ഭക്ഷണം കഴിക്കാൻ. കുട്ടികളില്ലാത്തതു കൊണ്ട് അവർക്ക് വീട്ടിൽ തന്നെ ഇരിക്കാൻ മടുപ്പുണ്ടാവും. ഒരു കള്ളൻ നല്ലൊരു മനശ്ശാസ്ത്രജ്ഞൻ കൂടി ആവണം. മറ്റാരും കാണാത്തത് കാണാനും, കേൾക്കാത്തത് കേൾക്കാനും, ചിന്തിക്കാത്തത് ചിന്തിക്കാനും കഴിയണം. അയാൾ, ഇരുട്ട് വന്ന് വഴിയും വീടും മൂടുന്നത് വരെ കാത്തിരുന്നു. വീട്ടിനടുത്ത് ഒരു ഒഴിഞ്ഞ പറമ്പാണ്‌. അതിന്റെ ഉടമസ്ഥൻ വിദേശത്താവണം. വെറുതെ കാടു പിടിച്ച് കിടക്കുന്നൊരിടം. പാമ്പുകളുടേയും, പഴുതാരകളുടേയും, പെരുച്ചാഴികളുടെയും ആവാസകേന്ദ്രം. അവറ്റകളുടെ സ്വർഗ്ഗം. ഇപ്പോൾ അയൽവാസികൾ ചപ്പുചവറുകൾ ഇടാൻ ആത്മാർത്ഥമായി ഉപയോഗിക്കുന്നൊരിടം. കള്ളൻ ആ പറമ്പിനുള്ളിലേക്ക് നടന്നു. കുറച്ച് നേരം കൂടി കാത്തിരുന്നപ്പോൾ പരിസരം പൂർണ്ണമായും ഇരുട്ടിൽ മുങ്ങി. തൊട്ടടുത്ത വീട്ടിൽ ഉറക്കെ ടി വി വെച്ചിരിക്കുന്നു. ടി വി ഒരു വലിയ അനുഗ്രഹമാണ്‌. വീട്ടിലെ എല്ലാരേയും ഒരേയിടത്ത് പിടിച്ചിരുത്താൻ അതിനു മാത്രമേ കഴിയൂ.

അയാൾ മതിലുചാടി വീടിന്റെ പിൻഭാഗത്തേക്ക് പോയി. പരിചയം കൊണ്ട് പഠിച്ച ചില കാര്യങ്ങളുണ്ട്. എല്ലാർക്കും മുൻവാതിൽ ഭംഗിയായി ഇരിക്കണമെന്നാണാഗ്രഹം. കൊത്തുപണികളും, അലങ്കാരപ്പൂട്ടുകളുമൊക്കെയുണ്ടാവും. എന്നാൽ പിൻവാതിൽ മിക്കവാറും കുറ്റമറ്റ രീതിയിലാവില്ല. അയാൾ കൈവശമുള്ള ഇരുമ്പു കമ്പികളും താൻ സ്വയം നിർമ്മിച്ചെടുത്ത ചില സാമഗ്രഹികളും പ്രയോഗിച്ച് വാതിൽ തുറന്നു. ധാരാളം സമയമുണ്ട്. ഭയക്കേണ്ട ഒരു കാര്യവുമില്ല. വലിയ വസ്തുക്കളിൽ അയാൾ താത്പര്യം കാണിച്ചിരുന്നില്ല. അതയാളുടെ ശൈലി ആയിരുന്നില്ല. ചെറുതും വിലകൂടിയതുമായ ചിലത്. ആഭരണങ്ങളാണുത്തമം. ഒരിക്കലും മുഴുവൻ വസ്തുക്കളും എടുത്തു കൊണ്ട് പോവരുത്. വലിയ മോഷണങ്ങൾ ശ്രദ്ധ ആകർഷിക്കും. പോലീസ്..പോലീസ് നായ..കേസ്. അതിലൊന്നും താത്പര്യമില്ല. പതിനായിരം രൂപയുണ്ടെങ്കിൽ അതിൽ അയ്യായിരമോ, ആറായിരമോ എടുക്കുക. അതാണതിന്റെ ഒരു മര്യാദ. അതാണേറ്റവും സുരക്ഷിതവുമായ രീതി.

മുറികളിൽ നിന്നും മുറികളിലേക്ക് നിഴൽ പോലെ അയാൾ നീങ്ങി. ഊഹിച്ചതു പോലെ മൂന്ന് കിടപ്പു മുറികൾ. മേശപ്പുറത്ത് നിന്നൊരു വാച്ചും, മേശവലിപ്പിൽ നിന്നും ഏതാനും നോട്ടുകളും, ഒരു സ്വർണവളയും ഇതുവരെ കിട്ടി കഴിഞ്ഞു. മതി. ഇത്രയും മതി. അത്യാഗ്രഹം ആപത്ത്. കുട്ടിക്കാലത്ത് സ്കൂളിൽ പഠിച്ചതും അതു തന്നെ. പഠിച്ചത് ഗുണം ചെയ്തു. മോഷണത്തിലും അതൊരു വലിയ പാഠമാണ്‌. തിരിഞ്ഞു നടക്കുമ്പോഴാണത് കേട്ടത്. ശക്തിയായി ആരോ ചുമയ്ക്കുന്നു. ശ്വാസക്കൂടിളകി വരും വിധം. തന്നെ കൂടാതെ മറ്റൊരാളോ?. ഇനി മറ്റൊരു കള്ളൻ?. എങ്കിൽ ചെന്നു കണ്ടു പറയണം. അല്ലെങ്കിൽ മര്യാദകേടാണ്‌. പ്രമാണങ്ങൾക്ക് വിരുദ്ധമാണ്‌. എടുത്തതിൽ പാതി പങ്കു വെയ്ക്കുകയോ, എടുക്കാത്തത് പറഞ്ഞ് കൊടുക്കുകയോ വേണം. അയാൾ ശബ്ദം കേട്ട മുറിയിലേക്ക് നടന്നു. അവിടെ കട്ടിലിലൊരു അനക്കം കണ്ടു. മൂടി പുതച്ചു കിടക്കുകയാണ്‌ ഒരു രൂപം. ഇതു താൻ ശേഖരിച്ച വിവരങ്ങളിൽ ഉൾപ്പെടാത്തതാണ്‌. എങ്ങനെയാണിതു വിട്ടുപോയത്?. ആരാണത്?. അയാൾ പൂച്ചനടത്തം അനുകരിച്ചു. കാലുകൾ മെത്ത പോലെ പതുപതുത്തതായി. മുറിയിലേക്ക് പാളി നോക്കി. അവിടെ കട്ടിലിൽ ഒരു വൃദ്ധൻ കിടപ്പുണ്ടായിരുന്നു. കണ്ണ്‌ രണ്ടും തുറന്നുപിടിച്ചിട്ടുണ്ട്. തിമിരം നിറഞ്ഞ കണ്ണുകൾ. കിടക്കുന്ന മെത്തയോളം ചുക്കിച്ചുളിഞ്ഞതാണയാളുടെ ചർമ്മം. അതിലൂടെ ഉന്തിയ എല്ലുകൾ ജനലിലൂടെ വന്ന നിലാവെളിച്ചത്തിൽ അവ്യക്തമായി കാണാം. അയാൾ പതിയെ അടുത്തേക്ക് ചെന്നു. വൃദ്ധൻ കൈ കൊണ്ട് എന്തൊക്കെയോ ആംഗ്യങ്ങൾ കാട്ടുന്നുണ്ട്. എന്തെന്ന് മനസ്സിലാവുന്നില്ല. എന്തെങ്കിലും ചോദിച്ചാലോ?. ചിലപ്പോൾ അപരിചിത ശബ്ദം കേട്ട് നിലവിളിച്ചാൽ?. അപകടം. വൃദ്ധന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. ജീവിതം വരച്ചിട്ട ചുളിവുകൾ, വരകൾ. ഒരായുസ്സിന്റെ ദൈന്യം മുഴുക്കെയുമാ മുഖത്ത് തെളിഞ്ഞു കിടപ്പുണ്ട്. വൃദ്ധൻ എന്തോ പറയാൻ ശ്രമിക്കുന്നുണ്ട്. അയാൾ ചെവി വൃദ്ധന്റെ മുഖത്തേക്ക് ചേർത്തു. കാറ്റൂതി വിടുന്നത് പോലെ. ഒരുപക്ഷെ പല്ലുകൾ നഷ്ടപ്പെട്ടത് കാരണം വാക്കുകൾ വെറും ശബ്ദങ്ങളായി പുറത്തേക്ക് തെറിക്കുകയാവാം. അല്ലെങ്കിൽ ഓർമ്മയില്ലാതെ എന്തോ അർത്ഥം നഷ്ടപ്പെട്ട വാക്കുകൾ ഉരുവിടുകയാവാം. സൂക്ഷിച്ചു നോക്കുമ്പോൾ കണ്ടു, വൃദ്ധൻ നാവ് നീട്ടുന്നത്. വരണ്ട ചുണ്ടിൽ നാവു കൊണ്ടുഴിയുന്നത്. ഓ! പാവത്തിനു ദാഹിക്കുകയാണ്‌!. ചുറ്റിലും നോക്കുമ്പോൾ കണ്ടു, മേശപ്പുറത്തൊരു ഗ്ലാസ്സിൽ വെള്ളം വെച്ചിരിക്കുന്നത്. അതൊരു ചെറിയ പാത്രം കമഴ്ത്തി വെച്ച് അടച്ചിട്ടുണ്ട്. എന്തു ചെയ്യണം?. വയസ്സനു ശരിക്കും കണ്ണു കാണുന്നുണ്ടാവില്ല. ഉറപ്പാണ്‌. അല്ലെങ്കിൽ ഇതിനകം നിലവിളിച്ചേനെ. വെള്ളം കൊടുക്കണോ?. അതോ ശബ്ദമൊന്നുമുണ്ടാക്കാതെ തിരിച്ചു പോകണോ?. അതാണ്‌ സുരക്ഷിതം. മോഷ്ടിക്കാൻ വന്നാൽ മോഷണം മാത്രം ചെയ്യുക. തസ്ക്കരഗുരുക്കന്മാർ ആവർത്തിച്ചുപദേശിച്ചത് ചെവിയിൽ മുഴങ്ങുന്നു. അയാൾ തിരിച്ചു നടക്കാൻ ഭാവിച്ചു. എന്നാൽ വൃദ്ധൻ ഞരങ്ങുന്ന ശബ്ദം കേട്ടു നിന്നു. ചേതമില്ലാത്ത ഉപകാരം ചെയ്യാനുള്ളൊരു അവസരം. ഇനി തന്റെ സാന്നിധ്യം തിരിച്ചറിഞ്ഞ് നിലവിളിച്ചാൽ തന്നെ ശബ്ദം വീടിനു പുറത്തേക്ക് പോവുമെന്നു തോന്നുന്നില്ല. അത്രയ്ക്കും അവശനാണ്‌. സാവധാനം തിരികെ ചെന്ന് ഗ്ലാസ്സെടുത്തു. വൃദ്ധന്റെ താടിയിൽ പിടിച്ച് പതിയെ വായിലേക്ക് വെള്ളമൊഴിച്ചു കൊടുത്തു. ഒരിറക്ക് കുടിച്ചപ്പോൾ സമാധാനമായെന്നു തോന്നി. വൃദ്ധൻ വീണ്ടും വായ പൊളിച്ചു. ഒരിക്കൽ കൂടി ഗ്ലാസ്സ് ചെരിച്ചു പിടിച്ചൊഴിച്ചു. ചുണ്ടിനു സമീപം വീണ ഒന്നു രണ്ടു തുള്ളികൾ തുടച്ചു കൊടുത്തു. വൃദ്ധൻ കണ്ണുകളടച്ചു പിടിച്ചു ഒന്നു ദീർഘമായി ശ്വാസമെടുത്തു.  അയാൾ ആ മുഖത്തേക്ക് തന്നെ നോക്കി നിന്നു. ഏതോ വിദൂര പരിചയം. എല്ലാവരിലും ആരുമായിട്ടെന്തെങ്കിലും സാമ്യമുണ്ടാവും. വൃദ്ധൻ ശ്വാസം പുറത്തേക്ക് വിട്ടതായി തോന്നിയില്ല. മുഖത്തൊരു മന്ദഹാസം നിറഞ്ഞിരിപ്പുണ്ട്. കുറച്ച് നേരം കൂടി ആ ചിരി നിറഞ്ഞ മുഖത്തേക്ക് നോക്കി നിന്നപ്പോൾ സംശയമായി. അയാൾ കുനിഞ്ഞ് നെഞ്ചിലേക്ക് മുഖം ചേർത്തു. മിടിപ്പ് ശബ്ദമില്ല. വീടു പോലെ ആ ശ്വാസക്കൂടും നിശ്ശബ്ദം. ഒരിക്കൽ കൂടി മന്ദഹാസം നിറഞ്ഞ മുഖത്തേക്ക് നോക്കി നിന്നു. ഇനി ഇവിടെ എന്തിനാണ്‌ നില്ക്കേണ്ടത്?. താനൊരുപക്ഷെ ഇവിടെ, ഇന്ന്, ഈ സമയത്ത് വന്നു കയറിയത് ഇതിനാവും. ഒരിറ്റു വെള്ളം പകരാൻ. ഇതാവണം തനിക്കായി ഇവിടെ ഒരുക്കി വെച്ചിരുന്ന നിയോഗം. അതോ താൻ അവിടെ എത്തിപ്പെടേണ്ടത് ആ വൃദ്ധന്റെ നിയോഗങ്ങളുടെ ഭാഗമായിരുന്നൊ?. സത്യത്തിൽ താൻ ആരുടെ നിയോഗത്തിന്റെ ഭാഗമാണ്‌?. അയാൾ വൃദ്ധരൂപത്തിനെ ഒന്നു കൂടി നോക്കിയ ശേഷം പതിയെ പിൻവാതിൽ ലക്ഷ്യമാക്കി നടന്നു. ആരുമറിയരുത്. ഈ ഭാഗത്തേക്കിനി വരികയുമരുത്. അയാൾ പഠിച്ചെടുത്ത പ്രമാണങ്ങളോർത്തെടുത്ത് കൊണ്ട് ഇരുട്ടിലേക്ക് നടന്ന് അപ്രത്യക്ഷനായി.

കേരള കൗമുദി ആഴ്ച്ചപ്പതിപ്പ് ഡിസംബർ 20 2017

Post a Comment

Monday, 13 March 2017

ബലൂൺ


















മാർച്ച് 26 2017 മാതൃഭൂമി വാരാന്തപ്പതിപ്പിൽ പ്രസിദ്ധീകരിച്ചത്.


അയാൾ രാവിലെ തന്നെ പുറത്തേക്കിറങ്ങി നടന്നു. ഒരു ബലൂൺ വാങ്ങണം. കടക്കാരനോടൊരു ബലൂൺ ആവശ്യപ്പെട്ടു.
‘പിറന്നാളാണ്‌, അല്ലെ..?’
‘ഉം’
കാശെടുക്കാൻ പോക്കറ്റിലേക്ക് കൈ നീട്ടിയപ്പോൾ കടക്കാരൻ തടഞ്ഞു.
‘വേണ്ട, നമ്മുടെ മോളല്ലെ?’
തിരികെ നടക്കുമ്പോൾ ആ കുഞ്ഞുമുഖമയാൾ കണ്ടു.
ബലൂൺ വീർപ്പിക്കുമ്പോൾ ഒരു പൂവിടരുംപോലെ മുഖം വിടരുന്നത്..കണ്ണുകൾ വലുതാവുന്നത്.
ബലൂണിന്റെ കാറ്റ് കുറഞ്ഞ്, അത് ശുഷ്ക്കിച്ച് ചെറുതാവുമ്പോൾ ഒരു തൊട്ടാവാടിയില പോലെ മുഖം വാടുന്നത്..കുനിഞ്ഞു പോകുന്നത്..

വീട്ടിലേക്ക് കയറിച്ചെന്ന് അയാൾ ബലൂൺ വീർപ്പിക്കാൻ തുടങ്ങി.
പിന്നീടതിന്റെ കഴുത്തിൽ, നൂലുകൊണ്ടൊരു കെട്ടിട്ടു. അകത്തെ മുറിയിലേക്ക് പോയി മേശപ്പുറത്തിരുന്ന ഫോട്ടോയുടെ മുന്നിൽ വെച്ചു.
‘എന്നും..നമ്മുടെ മോൾക്ക് അഞ്ചുവയസ്സ്..അല്ലെ?’
പതിയെ അത് പറയുമ്പോൾ കട്ടിലിൽക്കിടന്ന സ്ത്രീരൂപം അടക്കിപ്പിടിച്ച് തേങ്ങി.
അയാളോർത്തു, ബലൂണുമായി വിടർന്ന കണ്ണുകളോടെ അന്നവൾ പറഞ്ഞത്.
‘അച്ഛാ, ഞാനിത് അങ്കിളിനെ കാണിച്ചിട്ട് വരാം..’
അതു പറഞ്ഞവൾ തുറന്നുകിടന്ന വാതിലിലൂടെ അടുത്ത വീട്ടിലേക്കോടിയത്..
അതവളുടെ അഞ്ചാം പിറന്നാൾ ദിവസമായിരുന്നു.




Post a Comment

Monday, 13 February 2017

ബലികർമ്മം


ചെറിയൊരു പുഴയായിരുന്നു അത്. അനവധി മത്സ്യങ്ങളുടെ ആവാസകേന്ദ്രം. മനുഷ്യസ്പർശമേല്ക്കാത്ത പുഴയുടെ തീരത്ത് ചെറു ഞണ്ടുകൾ അമൂർത്തചിത്രങ്ങൾ വരച്ചിരുന്നു. തീരത്തിനടുത്ത പൊന്തക്കാട്ടിൽ, ദേശങ്ങൾ താണ്ടിവന്ന പക്ഷികൾ ക്ഷീണമകറ്റാൻ വിശ്രമിച്ചിരുന്നു. അവ അപരിചിതഭാഷയിൽ പുഴയുടെ അഴകിനെ കുറിച്ച് പരസ്പരം പറഞ്ഞു. പുഴയ്ക്ക് മീതെ വീശിക്കൊണ്ടിരുന്ന തണുത്ത കാറ്റിലിരുന്നാണ്‌ കുളക്കോഴികൾ ചിറകുണക്കുക.

ആ വിശുദ്ധപുഴയിലാണ്‌ മനുഷ്യർ തങ്ങളുടെ പിതൃക്കൾക്കായി ബലികർമ്മം ചെയ്യുവാൻ തീരുമാനിച്ചത്. എള്ളും, പൂവും, ഇലയും പുഴയിലൂടെ ഒരുപാട് ദൂരമൊഴുകി പോയി. അജ്ഞാതരായ ആത്മാക്കളുടെ മോക്ഷപ്രാപ്തിക്ക് താനുമൊരു നിമിത്തമായെന്ന് കരുതി പുഴ സന്തോഷിച്ചു. കര ഇതൊക്കെയും കാണുകയും പുഴയോട് അമിതമായി സന്തോഷിക്കരുതെന്നും പറഞ്ഞു.

രാത്രികാലങ്ങളിലാണ്‌ ചിലരവിടേക്ക് വന്നത്. അവർ പുഴയുടെ നെഞ്ചിലേക്കായുധങ്ങളാഴ്ത്തി. പുഴയുടെ നിലവിളി കരമാത്രം കേട്ടു. നാൾക്കുനാൾ പുഴ മെലിഞ്ഞു വന്നു. ഒഴുകിയിരുന്ന പുഴ, ഇഴഞ്ഞു നീങ്ങാൻ കൂടി വിഷമിച്ചു. കര മാത്രം എല്ലാത്തിനും നിശ്ശബ്ദസാക്ഷിയായി. ഇപ്പോൾ പൊന്തക്കാടുകളിൽ ദേശാടനപക്ഷികൾ വന്നു വിശ്രമിക്കാറില്ല. തീരത്തെ ഞണ്ടുകൾ അമൂർത്ത ചിത്രങ്ങൾ വരയ്ക്കാറുമില്ല.

രാത്രികളിൽ ഇരുകാലികൾ വന്നു കൊണ്ടേയിരുന്നു. അവർ പുഴയുടെ ശരീരം കവർന്നു കൊണ്ടേയിരുന്നു. ബലികർമ്മത്തിന്റെ നാളുകളായി. മനുഷ്യർ വീണ്ടും പുഴയുടെ തീരത്ത് വന്നു. മെലിഞ്ഞു പോയ പുഴയിലേക്ക് നിരാശയോടെയവർ നോക്കി നിന്നു.
‘ഇനി അടുത്ത തവണ മറ്റൊരിടത്തേക്ക് പോവേണ്ടിവരും’.
ചിലർ പിതൃക്കൾക്കായി തർപ്പണം ചെയ്തു. ആയാസപ്പെട്ടെങ്കിലും പുഴ, എള്ളും പൂവും തന്റെ കൈകളിലെടുത്തിഴഞ്ഞു.
‘തനിക്കിനി അധികനാളുകളിതു ചെയ്യാനാവില്ല’ കര പറഞ്ഞു.

തർപ്പണം കഴിഞ്ഞ് മനുഷ്യർ പോകാനൊരുങ്ങി. പൂജാസാമഗ്രഹികളെല്ലാമവർ പൊതിഞ്ഞെടുത്തു. അന്നേരമവരെ നോക്കി കര കെഞ്ചി പറഞ്ഞു,
‘ഇനി നിങ്ങൾ ഇവിടെയൊരിക്കലും വരില്ല..ചെയ്യാനൊരു ബലികർമ്മം കൂടി ബാക്കി..ദയവായി അതു കൂടി ചെയ്തിട്ടു പോകൂ..ഇനി നിങ്ങളീ പുഴയ്ക്കായി കർമ്മം ചെയ്യൂ..അവൾക്ക് മോക്ഷം ലഭിക്കട്ടെ..’

ജനയുഗം വാരാന്തം 25 ഡിസംബർ 2016





Post a Comment

Thursday, 2 February 2017

ഈ കഥ വായിക്കരുത്


വായനക്കാരാ, നിങ്ങളോടെനിക്കു പറയാനുള്ളത് ഒരേയൊരു കാര്യം മാത്രമാണ്‌. നിങ്ങൾ ഈ കഥ വായിക്കരുത്. ഈ കഥ വായിച്ചു കഴിഞ്ഞിട്ട് നിങ്ങൾക്കെന്തു സംഭവിച്ചാലും അതിന്‌ പൂർണ്ണ ഉത്തരവാദി നിങ്ങൾ മാത്രമായിരിക്കും.

ഒരിക്കൽ കൂടി പറയുന്നു..ഇതു നിങ്ങളുടെ അവസാനത്തെ അവസരമാണ്‌.. ഇത്രയും പറഞ്ഞിട്ടും നിങ്ങൾക്ക് വായിക്കണമെന്നു തോന്നുന്നുണ്ടെങ്കിൽ വായിച്ചോളൂ..

അയാൾ സിനിമ കണ്ടു കഴിഞ്ഞിറങ്ങുകയായിരുന്നു. മാറ്റിനി ഷോയ്ക്കാണ്‌ കയറിയത്. പ്രതീക്ഷകളില്ലാതെ കാണുവാൻ പോയത് കൊണ്ട്, നിരാശയും തോന്നിയില്ല. നല്ലതെന്നോ മോശമെന്നോ ഉറപ്പിച്ചു പറയാനാവില്ല. തിയേറ്റർ വിട്ടതും, കൂട്ടിൽ നിന്നും തുറന്നു വിട്ട കിളികളെ പോലെ ആളുകൾ നാലു പാടും ചിതറി. ചിലർ സൈക്കിളിൽ, ചിലർ ബൈക്കുകളിൽ. ആകെ മൊത്തം ബഹളം. ചിലർ സിനിമയിലെ നായകന്റെ പരാക്രമം കണ്ടതിന്റെ ആവേശവുമായി ചുരുട്ടിപിടിച്ച കൈയ്യുമായി ഇറങ്ങി നടക്കുന്നുണ്ട്. ഇപ്പോൾ അവരൊട് എന്തേലും ചോദിച്ചാൽ നല്ല രീതിയിലാവില്ല മറുപടി കിട്ടുക. ഫുഡ്പാത്തിലൂടെ അയാൾ നടന്നു. ഓഫീസ് വിട്ടതിന്റെ തിരക്കാണ്‌. തിരക്ക് പിടിച്ച മനുഷ്യർ. വീടണയാനുള്ള തിരക്കിലാണെല്ലാവരും. പ്രധാനവഴിയും കടന്ന് അയാൾ നടന്നു. മേൽപ്പാലവും കടന്ന് ഒരു ചെറിയവഴി മുറിച്ച് കടക്കുന്നതിനിടയിലാണ്‌ അയാൾ താഴെ കിടക്കുന്ന ഒരു തുണ്ട് കടലാസ് കണ്ടത്. ഒരു മുഷിഞ്ഞ കടലാസ്. നിറയെ ചെരുപ്പടയാളങ്ങൾ. അയാളതെടുത്ത് നോക്കി. നിറയെ കുനു കുനാന്ന് എന്തോ എഴുതി വെച്ചിട്ടുണ്ട്. അതൊരു കഥയായിരുന്നു. അയാളത് വായിക്കാൻ തുടങ്ങി.

“ഈ കഥ വായിക്കരുത്”

കഥയുടെ പേരു വായിച്ചപ്പോൾ ഒരേ സമയം ജിജ്ഞാസയും ഭയവും തോന്നി. ‘എന്താ ഈ കഥ വായിച്ചാൽ ?’ സിനിമയിലെ നായകന്റെ ധാർഷ്ട്യത്തോടെ അയാളത് സ്വയം ചോദിച്ചു. അയാൾ വായന തുടർന്നു.

“വായനക്കാരെ, നിങ്ങളോടെനിക്ക് പറയാനുള്ളത് ഒരേയൊരു കാര്യം മാത്രമാണ്‌. നിങ്ങൾ ഈ കഥ വായിക്കരുത്. ഈ കഥ വായിച്ചു കഴിഞ്ഞിട്ട് നിങ്ങൾക്കെന്തു സംഭവിച്ചാലും അതിന്‌ പൂർണ്ണ ഉത്തരവാദി നിങ്ങൾ മാത്രമായിരിക്കും”

അയാൾ ചുറ്റും നോക്കി. ആരും തന്നെ നോക്കുന്നില്ല. കടലാസ് തിരിച്ചും മറിച്ചും നോക്കി. മറുഭാഗത്ത് ഒന്നുമില്ല. വെറും ഒരു പേജ് മാത്രമുള്ള കഥ. കഥ തുടങ്ങുന്നതിനു മുൻപ് തന്നെ മുന്നറിയിപ്പ്..എന്താവാം കാരണം?. ഇതിനു മുൻപ് ഈ കഥ വായിച്ചവർക്ക് എന്താണ്‌ സംഭവിച്ചത്?. ഈ കഥ ആരാണെഴുതിയത്?. ഇനി..ഈ പറയുന്നത് സത്യമവുമോ?. അയാൾ ഒരു നിമിഷം ആലോചിച്ച ശേഷം കടലാസ് പാന്റിന്റെ പോക്കറ്റിലേക്ക് കുത്തിയിറക്കി.

അയാൾ നടപ്പ് തുടർന്നു. അപ്പോഴും ആ മുന്നറിയിപ്പ് കാതിൽ തന്നെ കുടുങ്ങികിടക്കുന്നതായി തോന്നി. എന്നാലും..ഒരു കഥ വായിച്ചാൽ എന്ത് സംഭവിക്കാനാണ്‌?. താൻ യുക്തിവാദിയല്ലെ?..നിരീശ്വരവാദിയല്ലെ?..ഏതോ ഒരാൾ എഴുതിയ എന്തോ ഒരു അബദ്ധം വായിച്ച് ഭയക്കുക എന്നു പറഞ്ഞാൽ?..
അല്പദൂരം കൂടി നടന്ന ശേഷം അയാൾ നിന്നു. എന്നിട്ട് പോക്കറ്റിൽ നിന്നും കടലാസെടുത്ത് വായന തുടങ്ങി. അടുത്തവരി ഇതായിരുന്നു.
“അയാൾ സിനിമ കണ്ടു കഴിഞ്ഞിറങ്ങുകയായിരുന്നു.”

ഹാ! താനിപ്പോൾ ഒരു സിനിമ കണ്ടിറങ്ങിയതല്ലെ ഉള്ളൂ?! ഈ കഥയും സിനിമയെ കുറിച്ചാണോ?. അയാൾ വായന തുടർന്നു.
“മാറ്റിനി ഷോയ്ക്കാണ്‌ കയറിയത്”.
അത്രയുമേ വായിച്ചുള്ളൂ. ഒരു വലിയ ശബ്ദം കേട്ട് തല തിരിക്കുമ്പോഴേക്കും ഒരു ടെമ്പോ അയാളേയും ഇടിച്ചു തെറുപ്പിച്ച്, തൊട്ടടുത്ത കനാലിലേക്ക് മറിഞ്ഞു. അപ്പോഴേക്കും അയാളുടെ കയ്യിൽ നിന്നും കടലാസ് തെറിച്ചു റോഡിലേക്ക് വീണു കഴിഞ്ഞിരുന്നു. ശബ്ദം കേട്ട് ഓടിക്കൂടിയവരുടെ കാലടികൾക്കടിയിൽ കിടന്ന് ആ കടലാസ്സമർന്നു.

ഇപ്പോഴും ആ കടലാസ് അവിടെ കിടപ്പുണ്ട്. അതാരെങ്കിലും വന്നെടുക്കുമോ?.. അതെടുക്കുന്നയാൾ അതിലെഴുതിയത് വായിക്കുമോ?..വായിച്ചാൽ അയാൾക്കെന്തെങ്കിലും സംഭവിക്കുമോ?..
നമുക്ക് കാത്തിരിക്കാം..

ഒരു കാര്യം കൂടി..
ഒരുപക്ഷെ നിങ്ങൾ ശ്രദ്ധിച്ചിരിക്കാം..ഈ കഥയുടെ പേരും “ഈ കഥ വായിക്കരുത്” എന്നു തന്നെ..

അത് തികച്ചും യാദൃശ്ചികമല്ല.

Post a Comment

Friday, 27 January 2017

ബട്ടൺ


ഞാനവരെ കൂട്ടിക്കൊണ്ടു പോയി. ഭയം കാരണം എനിക്കൊന്നും സംസാരിക്കാൻ കഴിഞ്ഞിരുന്നില്ല. ഇന്നു രാവിലെയാണത് കണ്ടത്. പറമ്പിൽ വെറുതെ നടക്കാനിറങ്ങിയതായിരുന്നു. ഇതെന്റെ പൂർവ്വികസ്വത്തിന്റെ ഭാഗമെന്നു പറയാം. കരിയിലകൾ നിറഞ്ഞ ഒരു വലിയ പറമ്പ്. അവിടവിടെ ആകാശം മറച്ചു നില്ക്കുന്ന വന്മരങ്ങൾ. ഇവിടേക്ക് ഞാൻ വല്ലപ്പോഴുമേ വരാറുള്ളൂ. ഒരു വാരാന്ത്യസന്ദർശനം. അപ്പോഴാണത് കണ്ടത്. കരിയിലകൾക്കിടയിൽ ഒരു സ്ത്രീയുടെ ജഢം. അതെങ്ങനെ അവിടെ വന്നു? ആരു കൊണ്ടിട്ടു? എന്തിനു കൊണ്ടിട്ടു?. ഒരുപാട് ചോദ്യങ്ങൾ വന്നു. അതൊക്കെ പോലീസുകാരുടെ ജോലികളാണ്‌. ഞാൻ ഉടനെ തന്നെ വിവരമറിയിച്ചു. അവർ നായയെ കൊണ്ടു വന്നു മണപ്പിച്ചു. നായ അവിടെല്ലാം കിടന്നു കറങ്ങി പിന്നീട് റോഡ് വരെ ഓടി. പിന്നെ വഴിയറിയാതെ നിന്നു. ജഢം ഏതോ വാഹനത്തിലാവും കൊണ്ടു വന്നതെന്നാണ്‌ പ്രാഥമിക നിഗമനം. എന്നാലും എന്തിനിവിടെ? എന്റെ പറമ്പിൽ തന്നെ?. ആർക്കാണ്‌ എന്നോടിത്രയും വൈരാഗ്യം?. ഞാനെന്റെ ശത്രുക്കളുടെ പട്ടിക തയ്യാറാക്കി. എല്ലാരെയും നിരത്തി വെച്ചു. അപ്പൊഴാണൊരു കാര്യം വ്യക്തമായത്. എനിക്കവരൊക്കെ ശത്രുക്കൾ തന്നെ. പക്ഷെ അവർക്ക് ഞാനൊരു ശത്രുവാണോ എന്നെനിക്കുറപ്പിച്ച് പറയാനാവില്ല.

പോലീസ് മൃതശരീരപരിശോധന ആരംഭിച്ചു. ചിലപ്പോൾ പോസ്റ്റ്മോർട്ടം കൂടി ഇവിടെ വെച്ചു തന്നെ ചെയ്തേക്കും. സ്ത്രീയുടെ മുറുക്കെപിടിച്ച മുഷ്ടിക്കുള്ളിൽ നിന്നു ഒരു ചെറിയ ബട്ടൺ കിട്ടിയതായി പോലീസുദ്യോഗസ്ഥൻ പറഞ്ഞു. അയാൾ എന്റെ സുഹൃത്താണ്‌. എന്നെ ആ ബട്ടൺ കാണിച്ചു തന്നു. ഇളം നീലനിറമുള്ള ബട്ടൺ. ആ ബട്ടൺ കണ്ട ശേഷമാണ്‌ ഞാൻ വിയർത്തു തുടങ്ങിയത്. നാശം! അതെങ്ങനെയാണവളുടെ കൈയ്യിലെത്തിയതെന്ന് ഒരു പിടിയും കിട്ടുന്നില്ല. തലേന്ന് അതിന്റെ നൂലിളകിയിരിക്കുന്നത് ശ്രദ്ധയിൽ പെട്ടതാണ്‌. ഒരു ചെറിയ അലസത കാരണം പിന്നീടാകാം എന്നു വിചാരിച്ചത് എന്റെ പിഴ. അപ്പപ്പോൾ ചെയ്യേണ്ടത് അപ്പപ്പോൾ ചെയ്യണം എന്ന് പൂർവ്വികർ പറഞ്ഞത് എത്ര ശരിയാണ്‌. ഇപ്പോഴെന്റെ ആലോചന ആ പഴയ ഷർട്ട് എങ്ങനെ ഇല്ലാതാക്കാം എന്നതാണ്‌.




Post a Comment

Monday, 23 January 2017

സുഹൃത്തിന്റെ പൂച്ച


സന്ധ്യ കഴിഞ്ഞാണ്‌ ഞാനവനെ കാണുവാൻ പോയത്.
അവസാനമായി കാണുവാൻ.
അവൻ അനക്കമില്ലാതെ വെളുത്ത തുണിയിൽ കിടക്കുന്നത് കണ്ടു.
ശാന്തമായ മുഖം. ദീർഘനിദ്രയിലെന്നേ തോന്നൂ.
മുറിക്കുള്ളിൽ പലരുടേയും നിലവിളികളും കരച്ചിലുകളും തങ്ങിനിൽപ്പുണ്ടായിരുന്നു അപ്പോഴും.
എന്നെ കടന്ന് ഒരാൾ മുറിക്കകത്തേക്ക് പോകുന്നത് കണ്ടു.
അയാൾക്ക് എന്റെ സുഹൃത്തിന്റെ ഛായയായിരുന്നു.
ഞാൻ അയാളെ തന്നെ നോക്കി നിന്നു.
സത്യത്തിൽ ഞാനെന്റെ ഉറങ്ങുന്ന സുഹൃത്തിനെ നോക്കുവാൻ കൂടി മറന്നു.
അയാൾ തങ്ങി നിന്നിരുന്ന നിലവിളികൾ ശ്രവിക്കുകയായിരുന്നു, സശ്രദ്ധം.
ഒരു പൂച്ചയുടെ കരച്ചിൽ അയാൾ പലതവണ ശ്രവിക്കുന്നത് ഞാൻ ശ്രദ്ധിച്ചു.
അയാൾ ഒരു പരിചിതനെ പോലെ അകത്തേമുറിയിലേക്ക് നടന്നു പോയി.
ഞാൻ വാതിക്കലിൽ നിന്നും കണ്ണെടുത്തതേയില്ല.
അല്പനേരം കഴിഞ്ഞയാൾ തിരിച്ചു വരുന്നത് കണ്ടു.
ആരേയും നോക്കാതെ എന്നേയും കടന്ന് പുറത്തേക്ക് പോയി.
അപ്പോൾ ഞാൻ കണ്ടു, അയാൾക്കൊപ്പം എന്റെ സുഹൃത്തിന്റെ പൂച്ചയെ.
അയാളുടെ കാലിനോട് ചേർന്ന്, വാലുരുമ്മി അത് നടന്നു പോയി.
ഇരുട്ടിലൂടെ അവരിരുവരും നടന്നു പോയി.
അതിനു ശേഷമിന്നുവരെ ആരും ആ പൂച്ചയെ കണ്ടിട്ടില്ല.


Post a Comment