Please use Firefox Browser for a good reading experience

Monday, 13 February 2017

ബലികർമ്മം


ചെറിയൊരു പുഴയായിരുന്നു അത്. അനവധി മത്സ്യങ്ങളുടെ ആവാസകേന്ദ്രം. മനുഷ്യസ്പർശമേല്ക്കാത്ത പുഴയുടെ തീരത്ത് ചെറു ഞണ്ടുകൾ അമൂർത്തചിത്രങ്ങൾ വരച്ചിരുന്നു. തീരത്തിനടുത്ത പൊന്തക്കാട്ടിൽ, ദേശങ്ങൾ താണ്ടിവന്ന പക്ഷികൾ ക്ഷീണമകറ്റാൻ വിശ്രമിച്ചിരുന്നു. അവ അപരിചിതഭാഷയിൽ പുഴയുടെ അഴകിനെ കുറിച്ച് പരസ്പരം പറഞ്ഞു. പുഴയ്ക്ക് മീതെ വീശിക്കൊണ്ടിരുന്ന തണുത്ത കാറ്റിലിരുന്നാണ്‌ കുളക്കോഴികൾ ചിറകുണക്കുക.

ആ വിശുദ്ധപുഴയിലാണ്‌ മനുഷ്യർ തങ്ങളുടെ പിതൃക്കൾക്കായി ബലികർമ്മം ചെയ്യുവാൻ തീരുമാനിച്ചത്. എള്ളും, പൂവും, ഇലയും പുഴയിലൂടെ ഒരുപാട് ദൂരമൊഴുകി പോയി. അജ്ഞാതരായ ആത്മാക്കളുടെ മോക്ഷപ്രാപ്തിക്ക് താനുമൊരു നിമിത്തമായെന്ന് കരുതി പുഴ സന്തോഷിച്ചു. കര ഇതൊക്കെയും കാണുകയും പുഴയോട് അമിതമായി സന്തോഷിക്കരുതെന്നും പറഞ്ഞു.

രാത്രികാലങ്ങളിലാണ്‌ ചിലരവിടേക്ക് വന്നത്. അവർ പുഴയുടെ നെഞ്ചിലേക്കായുധങ്ങളാഴ്ത്തി. പുഴയുടെ നിലവിളി കരമാത്രം കേട്ടു. നാൾക്കുനാൾ പുഴ മെലിഞ്ഞു വന്നു. ഒഴുകിയിരുന്ന പുഴ, ഇഴഞ്ഞു നീങ്ങാൻ കൂടി വിഷമിച്ചു. കര മാത്രം എല്ലാത്തിനും നിശ്ശബ്ദസാക്ഷിയായി. ഇപ്പോൾ പൊന്തക്കാടുകളിൽ ദേശാടനപക്ഷികൾ വന്നു വിശ്രമിക്കാറില്ല. തീരത്തെ ഞണ്ടുകൾ അമൂർത്ത ചിത്രങ്ങൾ വരയ്ക്കാറുമില്ല.

രാത്രികളിൽ ഇരുകാലികൾ വന്നു കൊണ്ടേയിരുന്നു. അവർ പുഴയുടെ ശരീരം കവർന്നു കൊണ്ടേയിരുന്നു. ബലികർമ്മത്തിന്റെ നാളുകളായി. മനുഷ്യർ വീണ്ടും പുഴയുടെ തീരത്ത് വന്നു. മെലിഞ്ഞു പോയ പുഴയിലേക്ക് നിരാശയോടെയവർ നോക്കി നിന്നു.
‘ഇനി അടുത്ത തവണ മറ്റൊരിടത്തേക്ക് പോവേണ്ടിവരും’.
ചിലർ പിതൃക്കൾക്കായി തർപ്പണം ചെയ്തു. ആയാസപ്പെട്ടെങ്കിലും പുഴ, എള്ളും പൂവും തന്റെ കൈകളിലെടുത്തിഴഞ്ഞു.
‘തനിക്കിനി അധികനാളുകളിതു ചെയ്യാനാവില്ല’ കര പറഞ്ഞു.

തർപ്പണം കഴിഞ്ഞ് മനുഷ്യർ പോകാനൊരുങ്ങി. പൂജാസാമഗ്രഹികളെല്ലാമവർ പൊതിഞ്ഞെടുത്തു. അന്നേരമവരെ നോക്കി കര കെഞ്ചി പറഞ്ഞു,
‘ഇനി നിങ്ങൾ ഇവിടെയൊരിക്കലും വരില്ല..ചെയ്യാനൊരു ബലികർമ്മം കൂടി ബാക്കി..ദയവായി അതു കൂടി ചെയ്തിട്ടു പോകൂ..ഇനി നിങ്ങളീ പുഴയ്ക്കായി കർമ്മം ചെയ്യൂ..അവൾക്ക് മോക്ഷം ലഭിക്കട്ടെ..’

ജനയുഗം വാരാന്തം 25 ഡിസംബർ 2016





Post a Comment

Thursday, 2 February 2017

ഈ കഥ വായിക്കരുത്


വായനക്കാരാ, നിങ്ങളോടെനിക്കു പറയാനുള്ളത് ഒരേയൊരു കാര്യം മാത്രമാണ്‌. നിങ്ങൾ ഈ കഥ വായിക്കരുത്. ഈ കഥ വായിച്ചു കഴിഞ്ഞിട്ട് നിങ്ങൾക്കെന്തു സംഭവിച്ചാലും അതിന്‌ പൂർണ്ണ ഉത്തരവാദി നിങ്ങൾ മാത്രമായിരിക്കും.

ഒരിക്കൽ കൂടി പറയുന്നു..ഇതു നിങ്ങളുടെ അവസാനത്തെ അവസരമാണ്‌.. ഇത്രയും പറഞ്ഞിട്ടും നിങ്ങൾക്ക് വായിക്കണമെന്നു തോന്നുന്നുണ്ടെങ്കിൽ വായിച്ചോളൂ..

അയാൾ സിനിമ കണ്ടു കഴിഞ്ഞിറങ്ങുകയായിരുന്നു. മാറ്റിനി ഷോയ്ക്കാണ്‌ കയറിയത്. പ്രതീക്ഷകളില്ലാതെ കാണുവാൻ പോയത് കൊണ്ട്, നിരാശയും തോന്നിയില്ല. നല്ലതെന്നോ മോശമെന്നോ ഉറപ്പിച്ചു പറയാനാവില്ല. തിയേറ്റർ വിട്ടതും, കൂട്ടിൽ നിന്നും തുറന്നു വിട്ട കിളികളെ പോലെ ആളുകൾ നാലു പാടും ചിതറി. ചിലർ സൈക്കിളിൽ, ചിലർ ബൈക്കുകളിൽ. ആകെ മൊത്തം ബഹളം. ചിലർ സിനിമയിലെ നായകന്റെ പരാക്രമം കണ്ടതിന്റെ ആവേശവുമായി ചുരുട്ടിപിടിച്ച കൈയ്യുമായി ഇറങ്ങി നടക്കുന്നുണ്ട്. ഇപ്പോൾ അവരൊട് എന്തേലും ചോദിച്ചാൽ നല്ല രീതിയിലാവില്ല മറുപടി കിട്ടുക. ഫുഡ്പാത്തിലൂടെ അയാൾ നടന്നു. ഓഫീസ് വിട്ടതിന്റെ തിരക്കാണ്‌. തിരക്ക് പിടിച്ച മനുഷ്യർ. വീടണയാനുള്ള തിരക്കിലാണെല്ലാവരും. പ്രധാനവഴിയും കടന്ന് അയാൾ നടന്നു. മേൽപ്പാലവും കടന്ന് ഒരു ചെറിയവഴി മുറിച്ച് കടക്കുന്നതിനിടയിലാണ്‌ അയാൾ താഴെ കിടക്കുന്ന ഒരു തുണ്ട് കടലാസ് കണ്ടത്. ഒരു മുഷിഞ്ഞ കടലാസ്. നിറയെ ചെരുപ്പടയാളങ്ങൾ. അയാളതെടുത്ത് നോക്കി. നിറയെ കുനു കുനാന്ന് എന്തോ എഴുതി വെച്ചിട്ടുണ്ട്. അതൊരു കഥയായിരുന്നു. അയാളത് വായിക്കാൻ തുടങ്ങി.

“ഈ കഥ വായിക്കരുത്”

കഥയുടെ പേരു വായിച്ചപ്പോൾ ഒരേ സമയം ജിജ്ഞാസയും ഭയവും തോന്നി. ‘എന്താ ഈ കഥ വായിച്ചാൽ ?’ സിനിമയിലെ നായകന്റെ ധാർഷ്ട്യത്തോടെ അയാളത് സ്വയം ചോദിച്ചു. അയാൾ വായന തുടർന്നു.

“വായനക്കാരെ, നിങ്ങളോടെനിക്ക് പറയാനുള്ളത് ഒരേയൊരു കാര്യം മാത്രമാണ്‌. നിങ്ങൾ ഈ കഥ വായിക്കരുത്. ഈ കഥ വായിച്ചു കഴിഞ്ഞിട്ട് നിങ്ങൾക്കെന്തു സംഭവിച്ചാലും അതിന്‌ പൂർണ്ണ ഉത്തരവാദി നിങ്ങൾ മാത്രമായിരിക്കും”

അയാൾ ചുറ്റും നോക്കി. ആരും തന്നെ നോക്കുന്നില്ല. കടലാസ് തിരിച്ചും മറിച്ചും നോക്കി. മറുഭാഗത്ത് ഒന്നുമില്ല. വെറും ഒരു പേജ് മാത്രമുള്ള കഥ. കഥ തുടങ്ങുന്നതിനു മുൻപ് തന്നെ മുന്നറിയിപ്പ്..എന്താവാം കാരണം?. ഇതിനു മുൻപ് ഈ കഥ വായിച്ചവർക്ക് എന്താണ്‌ സംഭവിച്ചത്?. ഈ കഥ ആരാണെഴുതിയത്?. ഇനി..ഈ പറയുന്നത് സത്യമവുമോ?. അയാൾ ഒരു നിമിഷം ആലോചിച്ച ശേഷം കടലാസ് പാന്റിന്റെ പോക്കറ്റിലേക്ക് കുത്തിയിറക്കി.

അയാൾ നടപ്പ് തുടർന്നു. അപ്പോഴും ആ മുന്നറിയിപ്പ് കാതിൽ തന്നെ കുടുങ്ങികിടക്കുന്നതായി തോന്നി. എന്നാലും..ഒരു കഥ വായിച്ചാൽ എന്ത് സംഭവിക്കാനാണ്‌?. താൻ യുക്തിവാദിയല്ലെ?..നിരീശ്വരവാദിയല്ലെ?..ഏതോ ഒരാൾ എഴുതിയ എന്തോ ഒരു അബദ്ധം വായിച്ച് ഭയക്കുക എന്നു പറഞ്ഞാൽ?..
അല്പദൂരം കൂടി നടന്ന ശേഷം അയാൾ നിന്നു. എന്നിട്ട് പോക്കറ്റിൽ നിന്നും കടലാസെടുത്ത് വായന തുടങ്ങി. അടുത്തവരി ഇതായിരുന്നു.
“അയാൾ സിനിമ കണ്ടു കഴിഞ്ഞിറങ്ങുകയായിരുന്നു.”

ഹാ! താനിപ്പോൾ ഒരു സിനിമ കണ്ടിറങ്ങിയതല്ലെ ഉള്ളൂ?! ഈ കഥയും സിനിമയെ കുറിച്ചാണോ?. അയാൾ വായന തുടർന്നു.
“മാറ്റിനി ഷോയ്ക്കാണ്‌ കയറിയത്”.
അത്രയുമേ വായിച്ചുള്ളൂ. ഒരു വലിയ ശബ്ദം കേട്ട് തല തിരിക്കുമ്പോഴേക്കും ഒരു ടെമ്പോ അയാളേയും ഇടിച്ചു തെറുപ്പിച്ച്, തൊട്ടടുത്ത കനാലിലേക്ക് മറിഞ്ഞു. അപ്പോഴേക്കും അയാളുടെ കയ്യിൽ നിന്നും കടലാസ് തെറിച്ചു റോഡിലേക്ക് വീണു കഴിഞ്ഞിരുന്നു. ശബ്ദം കേട്ട് ഓടിക്കൂടിയവരുടെ കാലടികൾക്കടിയിൽ കിടന്ന് ആ കടലാസ്സമർന്നു.

ഇപ്പോഴും ആ കടലാസ് അവിടെ കിടപ്പുണ്ട്. അതാരെങ്കിലും വന്നെടുക്കുമോ?.. അതെടുക്കുന്നയാൾ അതിലെഴുതിയത് വായിക്കുമോ?..വായിച്ചാൽ അയാൾക്കെന്തെങ്കിലും സംഭവിക്കുമോ?..
നമുക്ക് കാത്തിരിക്കാം..

ഒരു കാര്യം കൂടി..
ഒരുപക്ഷെ നിങ്ങൾ ശ്രദ്ധിച്ചിരിക്കാം..ഈ കഥയുടെ പേരും “ഈ കഥ വായിക്കരുത്” എന്നു തന്നെ..

അത് തികച്ചും യാദൃശ്ചികമല്ല.

Post a Comment