Please use Firefox Browser for a good reading experience

Sunday 12 April 2015

കാണികൾ

ഒരു കല്ലു മാത്രമാണുരുട്ടിയത്.
മുകളിലേക്കായിരുന്നു ഉരുട്ടിയത്.
ഞാനൊറ്റയ്ക്കായിരുന്നു
കാണുവാനൊരുപാടു പേരുണ്ടായിരുന്നു.
അവരെന്നെ ഭ്രാന്തെന്നു വിളിച്ചു.
ഞാൻ എന്നെ അങ്ങനെ തന്നെയാണ്‌ വിളിച്ചിരുന്നത്.
അവർ കാൺകെ ഞാൻ മുകളിലെത്തിച്ചു കല്ലിനെ.
അവർ കാൺകെ ഞാൻ താഴേക്കുരുട്ടി വിടുകയും ചെയ്തു.
അവരുടെ കൂക്കുവിളികൾ കല്ലിനോടൊപ്പം താഴേക്കുരുണ്ടു പോയി.
അവർ പകൽ മുഴുവൻ എന്നെ കാണാൻ കാത്തു നിന്നു.
അവർ പകൽ മുഴുവൻ എന്നെ കൂകി വിളിച്ചു.
അവർ പകൽ മുഴുവൻ എന്നെ ഭ്രാന്തനെന്നു വിളിച്ചു.
പക്ഷെ ഇരുട്ട് വീഴും മുൻപ് അവരോട് ഞാൻ ചോദിച്ചു,
ഭ്രാന്തു കാണാൻ കാത്തു നിൽക്കുന്നവരെ എന്തു വിളിക്കും?
അവർ ശബ്ദം വെടിഞ്ഞ് കുന്നിറങ്ങി പോയി.
ഇപ്പോൾ ഞാനും എന്റെ കല്ലും മാത്രം.
നാളെയും ഞാനിതുരുട്ടി കയറ്റും.
കാണികൾ നാളെയുമുണ്ടാവും.
അതെനിക്കുറപ്പാണ്‌!.
ഞാനൊന്നു ചിരിക്കട്ടെ,
ഒരു ഭ്രാന്തനെ പോലെ!


Post a Comment

2 comments:

  1. മൌനം സമ്മതം.
    നല്ല ചിന്തകള്‍
    ആശംസകള്‍

    ReplyDelete
  2. ഭാന്തിന്റെ ഉന്മാദക്കാഴ്ച്ചകൾ

    ReplyDelete