ചിത്രങ്ങൾ വലുതായി കാണുവാൻ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക.
ഒരു യാത്രയെക്കുറിച്ച്, ഒരു അനുഭവത്തെക്കുറിച്ചാണീ കുറിപ്പ്.
ഓരോ യാത്രയും ഓരോ അനുഭവങ്ങളാണ്. ഒരേ സ്ഥലത്തേക്ക് തന്നെ പലതവണ യാത്ര ചെയ്തു നോക്കൂ. ഓരോ യാത്രയും, ഓരോ വ്യത്യസ്ഥമായ അനുഭവങ്ങളാവും നമുക്ക് സമ്മാനിക്കുക. ഇതൊരു യാത്രവിവരണമാണോ, ഓർമ്മക്കുറിപ്പാണോ എന്നുറപ്പിച്ച് പറയാൻ കഴിയില്ലെനിക്ക്. എന്നാൽ ഓർമ്മക്കുറിപ്പെന്നു വിളിക്കുവാനാണിഷ്ടം.
ഒരനുഭവം ഒരുപിടി ഓർമ്മകളാവുകയും, പിന്നീടെപ്പോഴൊ മറവിയിൽ മുങ്ങിത്താണ് മറഞ്ഞു പോവുകയും ചെയ്യും. എന്നാൽ അവയൊന്നും തന്നെ എന്നന്നേയ്ക്കുമായി ഒരിക്കലും നഷ്ടപ്പെടുന്നില്ല; ആർക്കും. വീണ്ടെടുക്കാൻ ശ്രമിച്ചാൽ തിരികെ എടുക്കാൻ സാധിക്കാത്ത ഓർമ്മകളുമുണ്ടാവില്ല. നമ്മുടെയെല്ലാം കഴിഞ്ഞ ജീവിതം മുഴുവൻ തന്നെ ഓർമ്മകളുടെ ഒരു ശേഖരമാണ്. ഈ ഓർമ്മകളിലൂടെ സഞ്ചരിച്ച് അതിൽ സന്തോഷമുള്ളവയെത്ര? ദുഃഖം തരുന്നവയെത്ര എന്നു തുലനം ചെയ്ത്, കഴിഞ്ഞ ജീവിതം സംതൃപ്തി നിറഞ്ഞതായിരുന്നുവോ? പൂർണ്ണമായി ജീവിക്കുവാൻ സാധിച്ചോ എന്നൊക്കെ വിചാരിക്കുന്നതിൽ ഒരർത്ഥവുമില്ല. ജീവിക്കുന്ന നിമിഷം സന്തോഷത്തോടെ, പൂർണ്ണതയോടെ ജീവിക്കുവാൻ ശ്രമിക്കുക എന്നൊരൊറ്റക്കാര്യം മാത്രമെ നമുക്കു ചെയ്യേണ്ടതായിട്ടുള്ളൂ!. ചുരുക്കത്തിൽ അവിചാരിതമായ സംഭവങ്ങളുടെ നിരവധി കണ്ണികൾ വിദഗ്ദ്ധമായി വിളക്കിച്ചേർത്ത ഒരു വലിയ 'അനുഭവഹാര'മാണ് ജീവിതം.
ഇനി യാത്രയെ കുറിച്ച്.
കുറച്ചു ദിവസങ്ങൾക്കു മുൻപ് മൗണ്ട് റുപേഹു (Mount.Ruapehu) ലേക്ക് ഒരു യാത്ര പോയി (ആ പേര് മലയാളത്തിൽ എഴുതുവാൻ കുറച്ച് ബുദ്ധിമുട്ടുണ്ട്. ഒരാൾക്ക് പറഞ്ഞു കേൾപ്പിക്കുവാൻ മാത്രമെ കഴിയൂ. ഈ പേരു മാത്രമല്ല, ന്യൂ സീലാണ്ടിലെ പല പ്രദേശങ്ങളുടെ പേരുകളും).
കൃത്യമായി പറഞ്ഞാൽ ആഗസ്ത് 13 നാണ് യാത്ര തിരിച്ചത് (13 അശുഭ സംഖ്യയാണെന്ന് പറഞ്ഞായാളുടെ തലമണ്ടയിൽ തേങ്ങ വീഴട്ടെ!. ഞാൻ ശപിച്ചിരിക്കുന്നു). വളരെ പെട്ടെന്ന് തീരുമാനിക്കുകയും, 'തട്ടിക്കൂട്ട്' തയ്യാറെടുപ്പുകൾ നടത്തി യാത്ര തിരിക്കുകയും ചെയ്യുമ്പോഴൊക്കെ യാത്ര ഒരു മനോഹരമായ അനുഭവമായി തീരാറുണ്ട്. എന്തു കൊണ്ടാണങ്ങനെ സംഭവിക്കുന്നതെന്ന് ഇതുവരേയും ഒരു പിടിയുംകിട്ടിയിട്ടില്ല!. എന്നാൽ, നല്ലൊരു യാത്രയ്ക്ക് 'തട്ടിക്കൂട്ട്' തയ്യാറെടുപ്പ് നടത്തുന്നത് ബുദ്ധിപൂർവ്വമായ ഒരു പ്രവൃത്തിയല്ലെന്ന് ബഹുമാനപ്പെട്ട വായനക്കാർക്ക് മുന്നറിയിപ്പ് തരട്ടെ (എല്ലായ്പ്പോഴും മുയൽ ചാവണമെന്നില്ല!).
വെള്ളിയാഴ്ച്ച. അതായത് പന്ത്രണ്ടാം തീയതി, രാത്രി പന്ത്രണ്ട് മണിക്ക് ഒരു ഉൾവിളി - 'നാളെ മഞ്ഞുമലയിലേക്ക് യാത്ര തിരിക്കൂ' എന്ന്!. ഉൾവിളികളെ ഞാൻ നിരസിക്കാറില്ല. മാത്രമല്ല അതിനായി ഞാൻ കാത്തിരിക്കുകയും ചെയ്യുന്നു. രാത്രികളിലാണ് ഈമാതിരി ഉൾവിളികൾ ഉണ്ടാവുന്നത് എന്ന കാര്യം ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. എന്റെ രാത്രികൾ ഉൾവിളികളാൽ നിറഞ്ഞിരിക്കുന്നു എന്നു പറഞ്ഞാലും അതിൽ തെറ്റില്ല. ഉടൻ തന്നെ കമ്പ്യൂട്ടർ തുറന്ന് ഗൂഗിളിൽ പരതി. എന്താണാദ്യം പരതിയത്? - weather. 'weather' നു കൃത്യമായ മലയാളം വാക്കെന്താണ്? എനിക്കറിയില്ല. ഓർക്കുക, weather ഉം climate ഉം രണ്ടാണ്. വളരെ കുറച്ച് നേരം കാലവസ്ഥയിലുണ്ടാവുന്ന വ്യതിയാനങ്ങളെ weather എന്നും, അല്ലാത്തതിനെ climate എന്നും പറയുന്നു (എന്നാണ് ഈയുള്ളവൻ മനസ്സിലാക്കിയിരിക്കുന്നത്). ശേഷം വരുന്ന ശനിയാഴ്ച്ചയും, ഞായറാഴ്ച്ചയും ആകാശം മേഘാവൃതമായിരിക്കും (Cloudy) എന്നാണ് വിദഗ്ദപ്രവചനം. മഴയില്ല, മഞ്ഞുവീഴ്ച്ചയുമില്ല. എന്നാൽ രണ്ടു ദിവസങ്ങൾക്കു ശേഷം ഇതു രണ്ടുമുണ്ടുതാനും!. ഇവിടെ കാലാവസ്ഥാപ്രവചനങ്ങൾ തെറ്റാറില്ല (പറഞ്ഞാൽ പറഞ്ഞതു തന്നെ!). 'Cloudy' എന്നൊരുവാക്കു കൊണ്ട് എന്തൊക്കെ മനസ്സിലാക്കാം?. ചുമ്മാ മൂടി കെട്ടി, മുഖം വീർപ്പിച്ചു നിൽക്കുക മാത്രമേയുള്ളൂ? ഇനി മൂടി കെട്ടി എന്നു പറഞ്ഞാൽ, മുഴുവനും മൂടി കെട്ടലാണോ? പ്രകാശം തരിമ്പും ഉണ്ടാവില്ലേ? എന്നിങ്ങനെ ചില ചോദ്യങ്ങൾ ചോദിച്ചു ഞാൻ കുറച്ച് വിഷമത്തിലായി. ഒരു വശത്ത് ഉൾവിളി മറുവശത്ത് മഞ്ഞുമലയും മേഘങ്ങളും. ആർക്ക് കാത് കൊടുക്കണം? ഒടുവിൽ ഉൾവിളി ജയിച്ചു (അതോ ഞാൻ ജയിപ്പിച്ചതോ?).
രണ്ടു വർഷങ്ങൾക്കു മുൻപ് ഞാൻ ഇതേ മഞ്ഞുമല സന്ദർശിച്ചതാണ്. അതു മറ്റൊരു കുടുംബത്തോടൊപ്പമായിരുന്നു. കഴിഞ്ഞ വർഷവും ഇതു പോലൊരു ഉൾവിളിയുണ്ടായി പോയതാണ്. എന്നാൽ മഞ്ഞുവീഴ്ച്ച കാരണം മലയുടെ മുകളിലേക്ക് കാറിൽ (നമ്മന്റെ ശകടം ഒരു പാവം, പഴയ സുന്ദര കില്ലാടിയാണ് - Nissan Presia, 1995 model) സഞ്ചരിക്കുവാൻ അനുവദിച്ചില്ല (Chained അല്ലെങ്കിൽ 4WD- ഫോർ വീൽ ഡ്രൈവ് മാത്രമെ അനുവദിച്ചിരുന്നുള്ളൂ അപ്പോൾ) . അന്നൊരു കാര്യം മനസ്സിലായി - ഉൾവിളികൾക്ക് മഞ്ഞുവീഴ്ച്ചയെ കുറിച്ച് ഒന്നുമറിയില്ലെന്ന്!.
അപ്പോൾ, weather കുഴപ്പമില്ല. അടുത്ത കാര്യം ദൂരവും, എത്തിപ്പെടാൻ എത്ര സമയം വേണ്ടി വരും എന്നതാണ്. ഞാൻ താമസിക്കുന്നത് ഓൿലണ്ട് എന്നിടത്താണ്. അവിടെ നിന്നും ലക്ഷ്യസ്ഥാനത്തേക്ക് ഏകദേശം നാലര മണിക്കൂർ നേരത്തെ ഡ്രൈവുണ്ട്. ഓ, ലക്ഷ്യസ്ഥാനം പറഞ്ഞില്ലല്ലോ. വളരെ രസകരമായ ഒരു പേരാണ് ആ സ്ഥലത്തിന് - 'വാക്കപ്പാപ്പ' (ഇതു തന്നെ വക്കാപ്പാപ്പയാണോ, വാക്കപ്പാപ്പയാണോ എന്നു തർക്കമുണ്ട്). അംഗ്രേസിയിൽ - Whakapapa എന്നെഴുതും. ഈ പേര് നമ്മുടെ 'ഉപ്പാപ്പ' എന്ന വാക്ക് പോലെ വളരെ ഓമനത്തം നിറഞ്ഞതല്ലേ?. ശരിക്കും പറഞ്ഞാൽ ഇതു Tongariro National park ന്റെ ഒരു ഭാഗമാണ് (സ്ഥലങ്ങളുടെ പേരുകൾ ഇംഗ്ലീഷിൽ എഴുതുന്നതാവും നല്ലതെന്നു തോന്നുന്നു). നേരത്തെ പറഞ്ഞല്ലോ Mount.Ruapehu ന്റെ കാര്യം. അവിടെ രണ്ടു സ്കീയിംഗ് ഫീൽഡുകൾ ഉണ്ട് - Whakapapa യും Turoa യും. അതിൽ Whakapapa യ്ക്കാണ് കൂടുതൽ പ്രശസ്തി. കാരണം? വാക്കപ്പാപ്പയാണ് ന്യൂസിലാണ്ടിലെ ഏറ്റവും വലിയ സ്കീയിംഗ് ഫീൽഡ് എന്നതു തന്നെ!. ജൂൺ മുതൽ നവംബർ വരെയാണ് ഇവിടം സന്ദർശിക്കാൻ പറ്റിയ സമയം. അതായത് winter സമയം. അപ്പോൾ ധാരാളം മഞ്ഞുണ്ടാകും എന്നതു തന്നെ കാര്യം.

(courtesy: http://www.snow-forecast.com/resorts/Whakapapa)
അവിടെ ചെന്ന ശേഷം എന്തെല്ലാം ചെയ്യാം?
* Chair lift ഇൽ മഞ്ഞു മലയുടെ മുകളിലേക്ക് ഇരുന്നു പോകാം. ഉയരത്തിൽ നിന്നുള്ള മനോഹരമായ കാഴ്ച്ചകൾ കണ്ടാസ്വദിക്കാം. ഒന്നു കൈ നീട്ടിയാൽ, മേഘങ്ങളെ തൊടാം! (സത്യമാണ്!)
* സ്കീയിംഗ്, സ്ലൈഡിംഗ് (Skiing, Sliding) എന്നിവ ചെയ്യാം (ശരിയായ പരിശീലനത്തിനു ശേഷം മാത്രം ചെയ്യേണ്ട കാര്യങ്ങളാണവ. ഇല്ലെങ്കിൽ പണിയാവും).
മഞ്ഞിൽ തലകുത്തിമറിയാം, മഞ്ഞു മനുഷ്യനെ ഉണ്ടാക്കി, മൂക്കിൽ ക്യാരറ്റും, തലയിൽ കമ്പിളി തൊപ്പിയും ചൂടിക്കാം, മഞ്ഞു വാരിയെറിഞ്ഞു കളിക്കാം. വസ്ത്രത്തിനുള്ളിൽ വാരിയിടാം എന്നു വേണ്ട കലാപരിപാടികൾ എന്തും ചെയ്യാം (മനോധർമ്മം പോലെ!).
ഇപ്പോഴും ഈ സ്ഥലം ന്യൂ സീലാണ്ടിൽ എവിടെയെന്ന് പറഞ്ഞില്ല അല്ലേ?. ഇതാ പിടിച്ചോ വിശദവിവരങ്ങൾ.
ന്യൂ സീലാണ്ട് എന്ന രാജ്യം രണ്ടു വലിയ ദ്വീപുകളായാണ് സ്ഥിതി ചെയ്യുന്നതെന്ന് ഇതിനു മുൻപൊരു പോസ്റ്റിൽ എഴുതിയിരുന്നു (വടക്കൊരെണ്ണം, തെക്ക് ഒരെണം). ചുരുക്കത്തിൽ തെക്കുവടക്കായി കിടക്കുന്ന, പച്ചപ്പ് നിറഞ്ഞ, സമുദ്രത്താൽ ചുറ്റപ്പെട്ട, മനോഹരമായ രണ്ടു തുണ്ടു ഭൂപ്രദേശങ്ങളാവുന്നു ന്യൂ സീലാണ്ട്!.
ഭൂപടത്തിൽ ആസ്ത്രേലിയയ്ക്ക് താഴെയായി (ആരും കണാതെ ഒളിഞ്ഞു നിൽക്കുകയാണെന്നു തോന്നും വിധം) ഈ രാജ്യം സ്ഥിതി ചെയ്യുന്നു. ഇതിൽ വടക്കൻ ദ്വീപിലാണ് ഞാൻ പോകാൻ പദ്ധതിയിടുന്ന സ്ഥലം.
Auckland to Whakapapa (courtesy: Google maps)
നമുക്ക് യാത്രാ തയ്യാറെടുപ്പിലേക്ക് മടങ്ങി വരാം. ഒരു ചെറിയ മനക്കണക്ക് - രാവിലെ നാലരയ്ക്ക് തിരിക്കുന്നു എന്നു വെയ്ക്കുക - ഏകദേശം - 10 മണിയോടെ അവിടെയെത്തും (ഇടയ്ക്കു ചെറിയയൊരു വിശ്രമത്തിനുള്ള സമയം കൂടി ഉൾപ്പെടുത്തിയാൽ). അവിടെ ഏകദേശം 3-4 മണിക്കൂർ ചിലവാക്കുന്നു എന്നു വിചാരിക്കുക. ഏകദേശം മൂന്ന്-മൂന്നരയോടെ അവിടെ നിന്നും തിരിക്കുന്നു. വീട്ടിൽ 8 മണിയോടെ എത്താം. എല്ലാം കൊള്ളാം. ഒരു ചെറിയ പ്രശ്നം - ഒരു ദിവസം 9 മണിക്കൂർ ഡ്രൈവ് ചെയ്യണം! അതും ശ്രദ്ധ തെറ്റാതെ 100 കി മി സ്പീഡിൽ (ഹൈവേയിൽ കൂടി). ഇപ്പോൾ സമയം 12 കഴിഞ്ഞു. നാലരയ്ക്ക് ഇറങ്ങണമെങ്കിൽ മൂന്ന് മണിക്കെങ്കിലും എഴുന്നേൽക്കണം. അതിനർത്ഥം ഉറങ്ങാൻ വെറും 3 മണിക്കൂർ!!. കാർ ഡ്രൈവ് ചെയ്യുന്നത് ഈയൊരുവൻ മാത്രമാണ്. ആറു വയസ്സുകാരനായ എന്റെ മകനു ഇത്രയും നേരം കാറിൽ ഇരിക്കുക എന്നതും കഷ്ടം തന്നെ.
'നീയൊരു യന്ത്രമനുഷ്യനാണോ?' - ഞാൻ സ്വയം ചോദിച്ചു.
'അല്ല'.
'നിനക്ക് തലയ്ക്ക് വല്ല കുഴപ്പവുമുണ്ടോ?'
'ഇല്ല, ഒരു കുഴപ്പവുമില്ല'.
'എങ്കിൽ പ്ലാൻ അഴിച്ചുപണിയൂ'.
ഞാൻ സമയമെടുത്ത് കുരുക്കുകൾ അഴിച്ചു, പണിഞ്ഞു. പുതിയ പ്ലാൻ റെഡി.
നാളെ തന്നെ തിരിക്കുന്നു. എന്നാൽ റൂട്ടിൽ ഒരു ചെറിയ വ്യത്യാസം.
നമ്മൾ നേരെ വാക്കപ്പാപ്പയിൽ പോകുന്നില്ല. പകരം ഒരിടത്താവളത്തിലേക്ക് പോകുന്നു. അവിടെ ഒരു ചെറിയ വിശ്രമം. ശേഷം മഞ്ഞുമലയിലേക്ക്. തിരിച്ച് വന്ന ശേഷം, രാത്രി താവളത്തിൽ തങ്ങുന്നു. പിറ്റേന്ന് ഞായർ. വീണ്ടും വേണമെങ്കിൽ ഒരു പ്രാവശ്യം കൂടി മഞ്ഞു മലയിലേക്ക് പോകാം. അല്ലെങ്കിൽ തിരിച്ചു ഓൿലണ്ടിലേക്ക് വരാം. സംഗതി നല്ല വൃത്തിയും വെടിപ്പും ഉള്ളതായിരിക്കും. ക്ഷീണവുമില്ല. എന്റെ മകനും വിശ്രമിക്കാൻ ഇഷ്ടം പോലെ സമയം കിട്ടും. ഞാൻ സ്വയം എന്റെ തോളത്തു തട്ടി അഭിനന്ദനം അറിയിച്ചു (പാതിരാത്രിയിൽ അതു മാത്രമെ വഴിയുള്ളൂ).
'എവിടെയെന്റെ ഇടത്താവളം?' ഞാൻ സ്വാതന്ത്ര്യത്തോടു കൂടി ഗൂഗിളിനോട് ചോദിച്ചു.
Rotorua, Taupo, Ohakune എന്ന മൂന്ന് സ്ഥലങ്ങൾ എന്റെ മുന്നിൽ വെച്ച് നീട്ടി.
മൂന്ന് സ്ഥലങ്ങളും മനോഹരമായ സ്ഥലങ്ങളാണ്. മൂന്നും മൂന്ന് വിധത്തിൽ സഞ്ചാരികൾക്ക് പ്രിയപ്പെട്ടതാണ് (ഓരോ സഥലത്തിന്റെയും പ്രാധാന്യവും, പ്രത്യേകതകളും എഴുതിയാൽ ഈ കുറിപ്പ് അടുത്തകാലത്തൊന്നും തീരില്ല അതു കൊണ്ട് തത്ക്കാലത്തേക്ക് അതെക്കുറിച്ചൊന്നും എഴുതുന്നില്ല. സഹകരിക്കുക) . ഇതിൽ ടൗപോ (Taupo) എന്നിടമാണ് എനിക്കിഷ്ടപ്പെട്ടത്. അവിടെയൊരു വലിയ, തണുത്ത തടാകമുണ്ട്, നിരവധി ഉദ്യാനങ്ങളുണ്ട്. വെള്ളച്ചാട്ടമുണ്ട്. വളരെ ശാന്ത സുന്ദരമായ സ്ഥലം.
Auckland to Taupo (courtesy: Google maps)
ടൗപോയിൽ നിന്ന് വാക്കപ്പാപ്പയിലേക്ക് വെറും ഒന്നരമണിക്കൂർ നേരത്തെ ഡ്രൈവ്. ഒരു ക്ഷീണവുമില്ലാതെ പോയി വരാം.
അടുത്തതായി ചെയ്യേണ്ടത് ടൗപോയിൽ ഒരു മുറി റിസർവ് ചെയ്യുക എന്നതാണ്.
'ഇപ്പൊ ശരിയാക്കി തരാം' എന്നു പറഞ്ഞു ഗൂഗിൾ വീണ്ടും സഹായത്തിനു വന്നു.
സഹായം സ്വീകരിച്ചു.
85$ മുതൽ മുകളിലേക്ക് ദിവസവാടകയുള്ള (മുകളിലേക്ക് എന്നു പറഞ്ഞാൽ, $700 വരെ വിലയുള്ള കശ്മലന്മാർ വരെ കൂട്ടത്തിലുണ്ട്) മോട്ടലുകൾ (Motel) വന്നു നിരന്നു.
ഈ മോട്ടലുകൾ എന്നു പറഞ്ഞാൽ 'ഫുൾ സെറ്റപ്പ്' എന്നു തന്നെ പറയാം. നമ്മുടെ അടുക്കളയിലുള്ളതിനേക്കാൾ സൗകര്യങ്ങൾ ഉണ്ടാവും!
cooking stove, oven, microwave oven, സകലവിധ പാത്രങ്ങൾ, ഫ്രിഡ്ജ്, ഉപ്പ്, കുരുമുളക് പൊടി (ബുൾസ് ഐ കഴിക്കാനല്ലെങ്കിൽ പിന്നെ എന്തിനാണിതൊക്കെ?). ചായപ്പൊടി, കാപ്പിപ്പൊടി, പഞ്ചസാര, frying pan, പാത്രങ്ങൾ..എന്നു വേണ്ട, എല്ലാമെല്ലാം.
ഇനി വന്നു നിരന്ന മോട്ടലണ്ണന്മരുടെ കാര്യം.
മുറിക്കകത്ത് തന്നെ mineral hot water tub ഉള്ളവ വരെ കൂട്ടത്തിലുണ്ട്.
സ്പാ, ഇളം ചൂടുള്ള നീന്തൽകുളം, wifi - internet connection എന്നിവയൊക്കെ മിക്കയിടത്തുമുണ്ട്.
ഒരു രാത്രി തങ്ങാൻ എന്തിനു നീന്തൽ കുളം? ആരാണ് മഞ്ഞു മലമുഴുവൻ വലിഞ്ഞു കയറി വന്നിട്ട് നീന്തൽ കുളത്തിൽ നീന്തിത്തുടിക്കാൻ പോകുന്നത്?. അതെല്ലാം മാറ്റാരെയോ ഉദ്ദേശിച്ചാണ്. തീച്ചയായും എന്നെയല്ല!.
കുറച്ച് നേരം തിരഞ്ഞു. ഞങ്ങളുടെ ആവശ്യത്തിനു അനുയോജ്യമായ ഒരെണ്ണം കണ്ടുപിടിച്ചു. ചിത്രങ്ങൾ കണ്ടു, 'ഇഷ്ടായി'. ഉടൻ തന്നെ ഓൺലൈൻ ആയി ബുക്ക് ചെയ്തു. ഒരു ദിവസത്തെ വാടക $90. നിലവിൽ ഒരു ന്യൂ സീലാണ്ട് ഡോളർ എന്നു പറയുന്നത് 35 രൂപയിലധികം വരും. ഈ കണക്ക് ചുമ്മാതെ പേടിപ്പിക്കാൻ പറഞ്ഞതാണ്. ഇവിടെ വന്നാൽ ആദ്യം ഉപേക്ഷിക്കേണ്ട കാര്യം, ഈ money conversion ചെയ്യുക എന്ന പരിപാടിയാണ്. ഇന്ത്യയിലാവുമ്പോൾ അവിടത്തെ പോലെ പണം ചിലവു ചെയ്യുക. ഇവിടാവുമ്പോൾ ഇവിടത്തെ പോലെ.
പ്രസ്തുത മോട്ടൽ 1962 ഇൽ പണികഴിപ്പിച്ചതാണ്. ശേഷം 2007 ഇൽ മുഖമൊന്നു മിനുക്കിയിട്ടുണ്ട്. മുൻപ് അവിടെ താമസിച്ചിട്ട് പോയവരുടെ സാക്ഷ്യപത്രങ്ങൾ വായിച്ചപ്പോൾ നല്ലയഭിപ്രായമാണ് തോന്നിയത്.
ഇനി ടൗപോ എന്ന സ്ഥലത്തെക്കുറിച്ചൽപം.
ടൗപോ ഒരു ഹണിമൂൺ സ്ഥലമാണ്. ടൗപോ തടാകം (Taupo lake), ഹുക്കാ വെള്ളച്ചാട്ടം (Huka falls), എന്നു ചില ആകർഷണങ്ങൾ ടൗപോയ്ക്ക് സ്വന്തം. ടൗപോ തടാകത്തിനു മുൻപിൽ ഒരു മോട്ടൽ വാടകയ്ക്കെടുക്കുക, കുറച്ച് ദിവസങ്ങൾ തണുത്ത സായാഹ്നങ്ങളിൽ ചുവന്ന വൈൻ അൽപ്പാൽപ്പമായി നുകർന്ന്, നുണഞ്ഞ്, ശാന്തമായ നീല താടകത്തിലേക്ക് നോക്കിയിരിക്കുക - അതൊരനുഭവമാണ്!.
നാളത്തെ യാത്രയ്ക്ക് വേണ്ട മറ്റു തയ്യാറെടുപ്പുകൾ.
വസ്ത്രങ്ങൾ? വഴിയിൽ കഴിക്കാൻ ഭക്ഷണം? (ഭക്ഷണം വിട്ടൊരു പരിപാടിയില്ല). അതെല്ലാം രാവിലെ പോകുന്നതിനു മുൻപ് ശരിയാക്കാവുന്നതേയുള്ളൂ. നേരത്തെ ഉണരാനുള്ളതല്ലേ? ഉടൻ കിടന്നു. പക്ഷെ..എവിടെ ഉറക്കം വരുന്നു? നാളെ യാത്ര പോകുകയല്ലേ? എല്ലാ യാത്രകളുടേയും തലെ ദിവസം ഒരു പോലെയാണ്. മനസ്സിൽ യാത്രയ്ക്കായി കൊണ്ടു പോകേണ്ട വസ്തുക്കളുടെ ലിസ്റ്റ് ഉണ്ടാക്കികൊണ്ടിരുന്നു...എപ്പോഴോ ഉറങ്ങി പോയി..
പിറ്റേന്ന് രാവിലെ. എവിടെ ഞാൻ വെച്ച അലാറം?. അലാറം പാര വെച്ചിരിക്കുന്നു!. അവനൊരു ചതിയൻ ചന്തുവാണ്. അവനും ഉറങ്ങി പോയി! ഇപ്പോൾ സമയം 5. പതിനൊന്നു മണിക്കെങ്കിലും ടൗപോയിൽ എത്തിയിലെങ്കിൽ സംഗതിയെല്ലാം പാളും. ഒന്നര മണിക്കൂർ കൊണ്ട് ശ്രീമതി ഭക്ഷണം തയ്യാറാക്കുന്നു, വസ്ത്രങ്ങൾ, ക്യാമറ, അഡ്രസ്സുകൾ, മൊബെയിൽ ചാർജ്ജറുകൾ, അത്യാവശ്യ മരുന്നുകൾ..അങ്ങനെ പലതും റെഡി. ഇപ്പോൾ സമയം ആറര. അരമണിക്കൂർ കൊണ്ട് എല്ലാരും റെഡി. കാറിലെല്ലാം എടുത്തു വെച്ചു. ഏഴു മണിയോടെ, സകല ഈശ്വരന്മാരെയും പ്രാർത്ഥിച്ച ശേഷം യാത്ര തിരിച്ചു. ഇറങ്ങി മെയിൻ റോഡിലെത്തുന്നതിനു മുൻപ് അതാ ഒരു കറുത്ത പൂച്ച വട്ടം ചാടി!. കാറിന്റെ ഹെഡ്ലൈറ്റിന്റെ വെളിച്ചത്തിൽ അതിന്റെ മരതകക്കണ്ണുക്കൾ വ്യക്തമായി ഞാൻ കണ്ടു. എനിക്ക് സന്തോഷമായി!. മനസ്സ് നിറഞ്ഞു!. എന്താണ് കാര്യമെന്നല്ലേ? ഇതിനു മുൻപ് മറ്റൊരു യാത്രയ്ക്ക് (മറ്റൊരു ഉൾവിളിയുടെ ഫലം) പോയപ്പോഴും ഇതേപോലൊരു കറുത്ത പൂച്ച വട്ടം ചാടിയിരുന്നു! അതു വളരെ നല്ലൊരു യാത്രയായിരുന്നു. ഇപ്പോൾ കറുത്ത പൂച്ച ചാടിയപ്പോൾ എനിക്ക് സമാധാനമായി. ഇനി പേടിക്കാനൊന്നുമില്ല. ഈ യാത്രയും മനോഹരമായിരിക്കും. ഈ പൂച്ച ഞാൻ ദൂരയാത്ര പോകുന്നതും കാത്തിരിക്കുകയാണോ?! എങ്കിൽ നന്ദി. കറുത്തപൂച്ചകളെ, നിങ്ങളറിയുന്നില്ല നിങ്ങൾ എത്ര ഭാഗ്യവാന്മാരാണെന്ന്!. നിങ്ങൾ ഭാഗ്യം കൊണ്ടു വരുന്നവരാണെന്ന്!. കറുത്തപൂച്ചകളുടെ ഉടമസ്ഥർ ഭാഗ്യവാന്മാരും ഭാഗ്യവതികളും തന്നെ!.
ദൂരയാത്ര പോകുന്നവർക്ക് സൗജന്യമായി ഒരു ഉപദേശം തരാം. പതിമൂന്നാം തീയതി നോക്കി വേണം യാത്ര തിരിക്കാൻ. കറുത്ത പൂച്ചകൾ വിഹരിക്കുന്ന വഴിയിൽ കൂടി പോകാൻ പ്രത്യേകം ശ്രദ്ധിക്കുക. കറുത്ത പൂച്ചകൾ സ്വന്തമായുള്ളവർ അവയെ തങ്ങളുടെ വണ്ടിക്ക് കുറുകെ ചാടാൻ പരിശീലിപ്പിക്കുന്നത് നന്നായിരിക്കും.
വഴിയിൽ കാറിന്റെ ടാങ്കിൽ പെട്രോൾ, ടയറിൽ എയർ എന്നിവ നിറച്ചു. കാർ ഹാപ്പിയായി. ടോം ടോം (GPS Navigator) പറഞ്ഞു തന്ന വഴിയിലൂടെ നമ്മൾ മുന്നോട്ട്!!.
Driver :)
ഓൿലണ്ട് നഗരം പിന്നിട്ട് ഏകദേശം അരമണിക്കൂർ കഴിഞ്ഞപ്പോൾ ചെറിയ മഴ. പുറത്ത് മഴ പെയ്തപ്പോൾ എന്റെയുള്ളിൽ തീ കത്തിത്തുടങ്ങി..ഈ മഴയെങ്ങാനും കാറ്റടിച്ച് വാക്കപ്പാപ്പ വരെ വന്നാൽ..?
മഴ കാരണം വണ്ടി 80 കി.മി. യിലാണ് ഓടിക്കുന്നത്. കുറച്ച് കഴിഞ്ഞപ്പോൾ അതാ മൂടൽമഞ്ഞ്!! മൂടൽ എന്നു വെച്ചാൽ, ഒരു 100 മീറ്ററിനപ്പുറം റോഡുണ്ടോ ഇല്ലേ എന്നറിയാൻ കഴിയുന്നില്ല! വേഗത വീണ്ടും കുറച്ചു. മുൻപിൽ പോകുന്ന വാഹനം മൂടൽ മഞ്ഞിന്റെയുള്ളിലേക്ക് കയറി പോകുന്നു. പിന്നാലെ ഞാനും. കുറച്ച് കഴിഞ്ഞപ്പോൾ മുന്നിലെ വാഹനം വഴി മാറി പോയി.. ചതിയൻ!
ഇപ്പോൾ മുന്നിൽ റോഡുണ്ടോ എന്നു വരെ സംശയം. അത്രയ്ക്കും മൂടൽ.
വണ്ടി നിർത്തിയിടണോ?
അതോ തിരിച്ചു പോണോ?
എല്ലാം അവതാളത്തിലാവുമോ?
ഇതു സാഹസമല്ലേ?
എന്തായാലും ഇറങ്ങി. ഇനി പോവുക തന്നെ. വരുന്നിടത്ത് വെച്ചു കാണം. അല്ലെങ്കിലും ഒറ്റയ്ക്കല്ലല്ലോ, ദൈവങ്ങളില്ലേ കൂടെ?
ഞാൻ ഡ്രൈവിംഗ് തുടർന്നു.
കാറിൽ മലയാളം, തമിഴ്, ഹിന്ദി പാട്ടുകൾ മാറി മാറി വന്നു കൊണ്ടിരുന്നു..
'നായകൻ' ലെ 'നിലാ അതു വാനത്ത് മേലെ..' ആണിപ്പോൾ കേൾക്കുന്നത് (യാത്രയ്ക്ക് പറ്റിയ പാട്ട് അല്ലേ? ;))
മഞ്ഞു കുറഞ്ഞു വന്നു, സൂര്യനും രാത്രിയുറക്കം കഴിഞ്ഞ് കൈകൾ നീട്ടിയെഴുന്നേറ്റു.
റോഡ് കാണാം, സുന്ദരമായ പ്രകൃതിദൃശ്യങ്ങൾ ചുറ്റും തെളിഞ്ഞു. ഇപ്പോൾ നമ്മൾ ഹാപ്പിയായി.
മൈലുകളോളം നീണ്ടു കിടക്കുന്ന പച്ചപ്പ്, കുന്നുകൾ, വരിവരിയായ് നിൽക്കുന്ന വൃക്ഷങ്ങൾ.
ആ തണുത്ത പച്ചപ്പിനുള്ളിലൂടെ കാർ അതിവേഗത്തിൽ മുന്നോട്ട് പോയ്ക്കൊണ്ടിരുന്നു.
മനസ്സിൽ ഞാനുറക്കെ വിളിച്ചു പറഞ്ഞു, മഞ്ഞുമലകളെ ഞാനിതാ വരുന്നു!
വഴിയിൽ വിശ്രമിക്കാനുള്ള സ്ഥലങ്ങളുണ്ട്. ഒരു വൃക്ഷത്തിന്റെ ചിത്രം അതിനെ സൂചിപ്പിക്കുന്നു. ടോയ്‌ലറ്റുകൾ ക്ക് ഒരു സ്ത്രീയുടെയും പുരുഷന്റെയും ചിത്രം, റെസ്റ്റോറന്റുകൾക്ക് ഒരു ചായക്കപ്പിന്റെ ചിത്രം അങ്ങെയങ്ങനെ.. പോകുന്ന വഴി ഒന്നു കൂടി മോട്ടലിൽ വിളിച്ചു ഞങ്ങളുടെ വരവറിയിച്ചു. പതിനൊന്ന് മണിക്കാണ് ചെക്ക് ഇൻ സമയം.
10.55 നു ഞങ്ങൾ മോട്ടലിനു മുൻപിൽ എത്തി!. കുറച്ച് പ്രായമുള്ള ഒരാളെയാണ് ഞങ്ങൾ അവിടെ കണ്ടുമുട്ടിയത്. ചിരി, സ്നേഹം നിറഞ്ഞ പെരുമാറ്റം (അങ്ങനെ അല്ലാതെയൊന്ന് ഇവിടെ ഇതുവരെ കണ്ടിട്ടില്ല എന്നതാണ് സത്യം). നിരവധി മാപ്പുകൾ, അവിടെ വിനോദസഞ്ചാരികൾക്ക് എന്തെല്ലാം ചെയ്യാം എന്നു പ്രിന്റ് ചെയ്ത ലഘുലേഖകൾ, ടൗപോ ടൈംസ്(പ്രാദേശിക പത്രം) ഇതെല്ലാമെടുത്തു. മോട്ടലിനു ചുറ്റുമുള്ള വഴിയുടെ ഒരു മാപ്പും തന്ന് അടുത്ത് എവിടെയൊക്കെ എന്തൊക്കെയുണ്ട്? ഷോപ്പിംഗ് മോളുകൾ, ഹോട്ടലുകൾ, തടാകം.. എല്ലാം പറഞ്ഞു തരുകയും ചെയ്തു. എല്ലാത്തിനും നന്ദി പറഞ്ഞു വാടക അടച്ചു. ഞങ്ങളുടെ മുറി വൃത്തിയാക്കികൊണ്ടിരിക്കുകയാണ്. ഒരഞ്ച് നിമിഷം കാത്തു നിൽക്കണം.
അപ്പോൾ മകൻ ഒരു മുയലിനെ കണ്ടു എന്ന് പറഞ്ഞു വന്നു. മോട്ടലിൽ മുയലോ? ചെന്നു നോക്കി. മുറ്റത്ത് ഓടി നടക്കുന്ന ഒരു മുയലിന്റെ പിറകെയാണവൻ. വെളുത്ത, മിനുമിനുപ്പുള്ള, പുറത്ത് ബ്രൗൺ നിറത്തിലുള്ള ഡിസൈനുകളുള്ള ഒരു സുന്ദരക്കുട്ടൻ!. അതിന്റെ പിറകെ ഞാനും പോയി. തൊട്ടു, തടവി. അതു ചാടി ചാടി പോയി. പിറകെ ഞാനും മോനും. അതു വന്നു കയറിയതോ? ഞങ്ങളുടെ മുറിയിലും! ബെഡ്ഡിന്റെ അടിയിലും ചുറ്റുമായി ഓട്ടം! ഒടുവിൽ എങ്ങനെയോ അതിനു പുറത്തേക്കുള്ള വഴി മനസ്സിലായി. മോട്ടലിനു മുൻവശം നിറയെ പൂക്കളുള്ള ചെടികൾ. കുട്ടികൾക്ക് കുതിച്ച് പൊന്താൻ ട്രാമ്പൊളിൻ, കളിക്കാൻ പുൽത്തകിടി, കളിവീട്..
മുറി പരിശോധിച്ചു. ചൂട് കിട്ടാനായി ഹീറ്റർ ഉണ്ട്. ബെഡ്ഡിൽ ഇലക്ട്രിക്ക് ബ്ലാങ്കറ്റും. ആനന്ദലബ്ധിക്കിനിയെന്തു വേണം?
എല്ലാരും ഒന്നു ഫ്രഷായി. ഭക്ഷണം മൈക്രോവേവിൽ വെച്ചു ചൂടാക്കി. ആസ്വദിച്ചു കഴിച്ചു. ഒരുന്മേഷം നിറഞ്ഞു. എന്റെ ബാറ്ററികൾ ചാർജ്ജായതു പോലെ.
രണ്ടു സോക്സ്, രണ്ടു പാന്റ്, മൂന്ന് ഷർട്ട് (അതിനു പുറത്ത് ജാക്കറ്റ്) എന്നിവയെടുത്തണിഞ്ഞു. ചെവി മൂടാൻ പാകത്തിലുള്ള കമ്പിളി തൊപ്പികൾ, കൈയുറകൾ, ക്യാമറകൾ എടുത്തു വെച്ചു. കുടിക്കാൻ വെള്ളം(തണുപ്പിലാണ് കൂടുതൽ ദാഹിക്കുക), കൂട്ടത്തിൽ കഴിക്കാൻ ഉരുളക്കിഴങ്ങ് ചിപ്സും. കാർ വീണ്ടും നീങ്ങിത്തുടങ്ങി. പോകുന്ന വഴി കാറിനും കുടിക്കാൻ പെട്രോൾ കൊടുത്തു. കാർ വീണ്ടും ഹാപ്പിയായി.
ടൗപോ തടാകം ഒന്നു ചുറ്റി വലം വെച്ചാണ് യാത്ര തുടങ്ങുന്നത്. സമയം 12 കഴിഞ്ഞെങ്കിലും കാർമേഘങ്ങൾ കാരണം ചൂട് അറിയുന്നില്ല, കണ്ണിൽ കുത്തുന്ന വെളിച്ചവുമില്ല. സന്തോഷം. തടാകത്തിനരികിലൂടെ കാഴ്ച്ചകൾ കണ്ട് യാത്ര. ഇളം നീലയും പച്ചയും കലർന്ന ജലം. ദൂരെ കുന്നുകൾ കാണാം. അവിടവിടെ ചില ബോട്ടുകൾ, നല്ല വൃത്തിയുള്ള തീരം..അവിടെ ഒന്നിറങ്ങിയാൽ അവിടെതന്നെയിരുന്നു പോകും!. അതു കൊണ്ട് നിർത്തിയില്ല. ഇപ്പോൾ ലക്ഷ്യം മഞ്ഞുമലയാണ്. അതു മറക്കാൻ പാടില്ലല്ലോ. പോകുമ്പോൾ തോന്നി എന്റെ വാഹനത്തിനു മുന്നിൽ പോകുന്ന വാഹനങ്ങളെല്ലാം അങ്ങോട്ടാണെന്ന്!. അതു ശരിയായിരുന്നു. എല്ലാരും ഒരേ സ്ഥലത്തേക്കാണ്.
'എവിടെ മഞ്ഞെന്ന് പറഞ്ഞിട്ട്'? എന്റെ ശ്രീമതിയുടെ ചോദ്യമാണ്. ഏറ്റുപിടിക്കാൻ മകനും. അവരെപ്പോഴും ഒറ്റക്കെട്ടാണ്. ഞാൻ ഏതോ ഗൈഡാണെന്ന മട്ടിലാണ് ചോദ്യം. ഒരു വട്ടം പോയി കണ്ടതിന്റെ 'അഹങ്കാര'ത്തിൽ മഞ്ഞുമലകളെ പറ്റി കുറച്ചധികം പറഞ്ഞു പോയിട്ടുണ്ടായിരുന്നു.
'ഇപ്പൊ കാണാം..' 'ഇപ്പോ വരും' എന്നൊക്കെ പറഞ്ഞു ഞാൻ അവരുടെ ആകാംക്ഷ ആളിക്കത്തിച്ചു. കുറച്ച് കഴിഞ്ഞ്..
'അതാ മഞ്ഞ്!' അതൊരു നിലവിളിയായിരുന്നു.
ക്യാമറ എടുത്ത് കൊടുത്തു. ഇനി അവരായി അവരുടെ പാടായി!.
എനിക്ക് അതൊന്നും നോക്കാനുള്ള അനുവാദമില്ല. എന്റെ ശ്രദ്ധ മുഴുവനും ഡ്രൈവിംഗിലാണ്.
'ഇത്രയേ ഉള്ളു?' മഞ്ഞിന്റെ ചെറിയ ഒരു പൊട്ട് അകലെ കണ്ട അഭിപ്രായമാണ്.
ഞാനൊന്നും പറഞ്ഞില്ല. എന്റെ പേടി ഇനി മഴക്കാറും, തലേന്നത്തെ മഞ്ഞു വീഴച്ചയും കാരണം റോഡ് അടച്ചിട്ടുണ്ടാവുമോ എന്നായിരുന്നു.
കുറച്ചു കൂടി കഴിഞ്ഞപ്പോൾ, ഒന്ന്..രണ്ട്, മൂന്ന്..മലനിരകൾ ഒന്നൊന്നായി പ്രത്യക്ഷപ്പെട്ടു തുടങ്ങി.
മലമുകൾ വെയിലേറ്റ് വെട്ടിത്തിളങ്ങുന്നു. അവിടമാകെ മഞ്ഞാണ്.
അടുത്തെത്താറായി. ഇപ്പോൾ കാണുന്ന മലനിരകൾ മുഴുവനായും മഞ്ഞിൽ പുതഞ്ഞു കിടക്കുകയാണ്.
ആരോ മുകളിൽ നിന്ന് മഞ്ഞു കുടഞ്ഞിട്ടതാണെന്നെ തോന്നൂ!. മലകൾ നനുത്ത മഞ്ഞിന്റെ തൊപ്പിയണിഞ്ഞ് സന്ദർശകരെ വരവേൽക്കാൻ കാത്തുനിൽക്കുകയാണ്!
എവിടെ ഗേറ്റുകൾ?. എന്റെ കണ്ണുകൾ ഗേറ്റിലേക്ക് നീണ്ടു.
ഗേറ്റുകൾ തുറന്നിട്ടിരിക്കുന്നു! എല്ലാവർക്കും സ്വാഗതം!. ദൈവങ്ങളെ നന്ദി!.
ഞങ്ങളുടെ ആവേശം ഉച്ചിവരെയെത്തി. ഇനി ഏതാനും നിമിഷങ്ങൾക്കുള്ളിൽ ഞങ്ങൾ മഞ്ഞിലിറങ്ങും!
ആദ്യം കണ്ട പാർക്കിംഗ് സ്ഥലത്ത് തന്നെ കാർ നിർത്തിറങ്ങി. ചുറ്റും മഞ്ഞു വീണു കിടക്കുന്നു. റോഡിനപ്പുറത്ത് കുട്ടികൾ മഞ്ഞിൽ കളിക്കുന്നു. കുട്ടികളിൽ ചിലർ മഞ്ഞപ്പൂപ്പനെ ഉണ്ടാക്കുകയാണ്. ചിലർ കുറച്ചുയരത്തിലേക്ക് കയറി അവിടെനിന്നും തെന്നിയിറങ്ങാൻ ശ്രമിക്കുന്നു, ചിലർ മഞ്ഞു വാരിയെറിയുന്നു. എവിടെയും മഞ്ഞു മയം!
താപനില?
-6 ഡിഗ്രി(താഴെ).
മലയുടെ മുകളിൽ -12 ഡിഗ്രി.
ഞങ്ങൾ തൊപ്പിയും, ഗ്ലൗസുമൊക്കെയെടുത്തണിഞ്ഞു.
പുറത്തിറങ്ങി മറ്റുള്ളവരെ കണ്ടപ്പോഴാണ് ഞങ്ങളുടെ തയ്യാറെടുപ്പുകളിലെ പോരായ്മ മനസ്സിലായത്. അവരെല്ലാം ധരിച്ചിരിക്കുന്നത് വലിയ ബൂട്ടുകളാണ്. അതും വെള്ളം ഉള്ളിൽ കയറാത്തത്. പോരെങ്കിൽ വളരെ കട്ടികൂടിയ രോമക്കുപ്പായങ്ങളും!. ഞങ്ങളുടെ വസ്ത്രങ്ങൾ ഈ തണുപ്പിൽ നിന്നും രക്ഷ നേടാൻ അപര്യാപ്തമാണ്.. പക്ഷെ ഞങ്ങളുടെ ആവേശത്തിനെ തോൽപ്പിക്കാൻ എങ്ങനെ തണുപ്പിനു കഴിയും?. മകൻ നന്ദൻ ആദ്യം തന്നെ മഞ്ഞിലേക്ക് ഓടി കയറി. പിറകെ അമ്മയും. ഒരു പിടി മഞ്ഞു വാരിയെടുത്ത് അമ്മയ്ക്കിട്ട് ഒരേറ്! ഉത്ഘാടനം! അടുത്തത് എന്റെ നേരെ. അവന്റെ കുഞ്ഞുഗ്ലൗസുകൾ മഞ്ഞു വാരാൻ തടസ്സം. അവൻ ഗ്ലൗസ് ഊരി എന്റെ കൈയിൽ തന്നു. പിന്നെ രണ്ടു കൈകളിൽ മഞ്ഞു വാരിയെടുത്ത് ഏറോട് ഏറ്!!. മഞ്ഞു കഷ്ണങ്ങൾ എന്റെ വസ്ത്രത്തിനുള്ളിലേക്ക് വീണു. ഞാൻ തണുപ്പു കൊണ്ട് പുളഞ്ഞു. അവനുടൻ തന്നെ മഞ്ഞുമനുഷ്യനെ ഉണ്ടാക്കണം. അതാണാവശ്യം. ഞങ്ങൾ മഞ്ഞുമല ശരിയായി കണ്ടതു കൂടിയില്ല. അതിനു മുകളിലേക്ക് പോകണം. വികൃതിയെ ഒരു വിധം പറഞ്ഞു പാട്ടിലാക്കി വീണ്ടും റോഡിൽ വന്നു നിന്നു. അവിടെ നിന്ന് മുകളിലേക്ക് ഫ്രീ ബസ് ഉണ്ട്. പത്ത് മിനിട്ടിടവിട്ട് ബസ് വരും. ക്ഷമാപൂർവ്വം കാത്തുനിന്നു. അവിടെ നിന്ന ഒരു വിദേശവനിത ഫോട്ടോ എടുക്കണോ എന്നു ചോദിച്ചു. സമ്മതം. അങ്ങനെ മഞ്ഞിൽ എന്റെ ആദ്യത്തെ കുടുംബചിത്രം ക്യാമറയിൽ പതിഞ്ഞു.

ഉത്ഘാടനം!
ബസ് മലകയറുമ്പോൾ, സാവധാനം ചുറ്റും പ്രകാശം കൂടി കൂടി വരുന്നത് ശ്രദ്ധിച്ചു. ഇപ്പോൾ ചുറ്റും വെളുപ്പ് നിറം. മുകളിൽ നിറയെ ആളുകൾ. പലരും സ്കീയിംഗ് നു വന്നവരാണ്. അതിനുചിതമായ വസ്ത്രങ്ങളും (ഗിയറുകൾ എന്നു പറയും) സ്കീയിംഗ് ഉപകരണങ്ങളും അവരുടെ കൈവശമുണ്ട്. അതെക്കുറിച്ച് പിന്നീട് അന്വേക്ഷിച്ചപ്പോഴറിഞ്ഞു, അതെല്ലാം വാടകയ്ക്ക് എടുക്കാമെന്ന്. വിലവിവരങ്ങൾ വിശദമായി എഴുതി വെച്ചിരിക്കുന്നതു കണ്ടു.
മുകളിലേക്ക് എങ്ങനെ പോകും?.
നടന്നു പോകാൻ കെൽപ്പുള്ളവർക്ക് അങ്ങനെ പോകാം. അതല്ല Chair lift എന്ന സംവിധാനത്തിലിരുന്ന് പോകണമെന്നുള്ളവർ ടിക്കറ്റെടുക്കണം. Chair lift എന്നു പറയുന്നത് ഇരുന്ന് (മനസമാധാനത്തോടെ) മുകളിലേക്ക് പോകാൻ പറ്റിയ സുരക്ഷിതമായ ഒരു സംവിധാനമാണ്. ഉരുക്ക് കമ്പികളിലാണ് ആ 'കസേരകൾ' അതുറപ്പിച്ചിരിക്കുന്നത്. ഭയപ്പെടേണ്ട ഒരു കാര്യവുമില്ല. അതിൽ പോകുമ്പോഴുള്ള ഒരു ഗുണമെന്തെന്നാൽ, നമുക്ക് ചുറ്റുമുള്ള കാഴ്ച്ചകൾ നല്ല ഉയരത്തിൽ നിന്നും കാണാൻ സാധിക്കുമെന്നതാണ്. ആ യാത്ര കൂടുതൽ ആസ്വാദ്യമാവുക താഴേക്ക് തിരിച്ച് പോകുമ്പോഴാണ്.
ഇനി Chair lift ഇൽ പോയി പരിചയമില്ലെങ്കിലോ? പരിചയപ്പെടാനുള്ള സൗകര്യം അവിടെ ഒരുക്കിയിട്ടുണ്ട്. അതു സൗജന്യവുമാണ്. അതുപയോഗിച്ച് താഴേക്കും മുകളിലേക്കും (കുറച്ച് ദൂരം) എത്ര തവണ വേണമെങ്കിലും സഞ്ചരിക്കാം. 'മിടുക്കന്മാർ' - ഞാൻ മനസ്സിൽ പറഞ്ഞു.
Chair lift നു ടിക്കറ്റെടുത്തു. കൗണ്ടറിലിരുന്ന യുവതി എവിടെ നിന്ന് ഏതു വരെ പോകാം എന്നൊക്കെ പറഞ്ഞു തന്നു. കൈയിൽ മലയുടെ മൊത്തം കാര്യങ്ങൾ വിശദമായി വരച്ച ഭൂപടവും. ഇവിടെ എന്തിനും ഏതിനും ഭൂപടമെടുത്ത് കൈയിൽ തരും. ഈ കിവികളുടെ ഒരു കാര്യം!. പലരും മാപ്പുമായിട്ട് എവിടെയും പോകാനറിയാവുന്നവരാണ്. എല്ലാ റോഡുകളും അതിലുണ്ടാവും. ഹൈവേയും, സാധാരണ റോഡുകളും എല്ലാം പല നിറത്തിലാണ് പ്രിന്റ് ചെയ്തിരിക്കുന്നത്. അതു നോക്കി പോകാൻ ഏതൊരു കൊച്ചു കുട്ടിക്കും കഴിയും എന്നതാണ് വാസ്തവം.
Chair lift ഇൽ ചാടി കയറിയിരുന്നു. അമ്മയും മകനും ആദ്യം പോയി (മഞ്ഞുമല കണ്ടപ്പോൾ എന്നെ വേണ്ട!). പിന്നാലെ വന്നതിൽ ഞാൻ മാത്രം. പോകും വഴി, ഉയരത്തിലിരുന്ന് ഞാൻ വിളിച്ചു ചോദിച്ചു
'എല്ലാം ഓക്കെയല്ലേ?'
എവിടെ? ഒരു മറുപടിയുമില്ല.
'മോനെ, താഴെ നോക്ക്!' ഞാൻ വിളിച്ചു പറയുന്നതല്ലാതെ രണ്ടു പേരും മൈൻഡ് ചെയ്യുന്നില്ല. ഒന്നു കൈയുയർത്തിയെങ്കിലും കാണിച്ചു കൂടെ?
ഞാൻ 'ഫോട്ടം പിടിക്കാൻ' തുടങ്ങി. താഴെ കൂടി പല നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞ് ആണുങ്ങളും പെണ്ണുങ്ങളും (ചെറുപ്പക്കാരാണധികവും) സ്കീ ചെയ്തു പോകുന്നു. അതിവേഗത്തിലാണവർ തെന്നി പോകുന്നത്. അല്ല, പായുന്നത്. അവരുടെ വൈദഗ്ദ്ധ്യം കണ്ടുഞ്ഞാനസൂയപ്പെട്ടു. മുകളിൽ ചെന്നപ്പോഴാണ് കാര്യം പിടികിട്ടിയത്. ശ്രീമതി പേടിച്ചു പോയതാണ്. അതാണുത്തരമില്ലാത്തത്. ആദ്യമായി ഇത്ര ഉയരത്തിലേക്ക് പോകുന്ന ചിലർ പേടിക്കാൻ സാദ്ധ്യതയുണ്ട്. അതു കുഴപ്പമില്ല. കീഴടക്കാൻ ഉയരങ്ങൾ ഇനിയും ഞങ്ങൾക്ക് ബാക്കി.
Respect gets respect
രണ്ടുതട്ടുകളായാണ് മഞ്ഞു മലയിലേക്കുള്ള വഴി കയറിപോയിരിക്കുന്നത്. അതായത് രണ്ടു പ്രാവശ്യം Chair lift ഇൽ സഞ്ചരിച്ചാലെ മുകളിൽ എത്തിച്ചേരാൻ കഴിയൂ എന്ന്. അതിൻ ശേഷം T-bar എന്നൊരു സംവിധാനം ഒരുക്കിയിട്ടുണ്ട്. അതു മേഘങ്ങളെ ചുംബിക്കാൻ താത്പര്യമുള്ളവർക്കാണ്. സ്കീയിംഗ് ഉപകരണങ്ങളുമായി മുകളികേക്ക് പോകാനുദ്ദേശിക്കുന്നവർക്കെന്നർത്ഥം. .രണ്ടാമത്തെ തട്ടു കയറിക്കഴിഞ്ഞാൽ ഒരു ക്യാന്റീൻ കാണാം. അവിടെ ലോകാത്തെവിടെയുമില്ലാത്ത വിലയ്ക്ക് സാധനങ്ങൾ വിൽക്കാൻ വെച്ചിട്ടുണ്ട്. ഈ മഞ്ഞിൽ കൂടി, ഈ ഉയരത്തിൽ ആ സാമഗ്രഹികൾ എത്തിക്കാൻ പെട്ട പാട് അവർക്കല്ലേ അറിയൂ? അതിന്റെ വില അവരീടാക്കുക തന്നെ ചെയ്യും. തികച്ചും ന്യായം. അതു കൊണ്ട്, മല കയറുന്നവർ ഒരു ബാഗിൽ കുറച്ച് അണ്ടിപ്പരിപ്പും, പച്ച വെള്ളവും കൊണ്ടുവരുന്നത് നന്നായിരിക്കും. ഒന്നു കൊറിക്കണമെന്ന് തോന്നിയാൽ അതുപകരിക്കും. മറ്റൊന്ന് ദാഹം. വളരെ പെട്ടെന്ന് ദാഹം ഉണ്ടാകും. ശരീരം ചൂടാക്കാൻ അധികം ഉർജ്ജം ഉപയോഗിക്കുന്നതു കൊണ്ടാണതെന്നു തോന്നുന്നു. അതു കൊണ്ട് വെള്ളം കൈയിൽ തന്നെ കരുതുക.

ആദ്യത്തെ 'ലിഫ്റ്റ്' കഴിഞ്ഞിറങ്ങിയ ഞാൻ കാണുന്നത് കൈ നിറയെ മഞ്ഞുമായി എന്നെ എറിയാൻ കാത്തു നിൽക്കുന്ന നന്ദനെയാണ്. പുള്ളിക്കാരനു ഈ തണുപ്പൊന്നും ഒരു പ്രശ്നമല്ലെന്നു തോന്നുന്നു. ഞങ്ങളുടെ സമീപത്ത് കൂടി അതിവേഗത്തിൽ ചിലർ പാഞ്ഞു പോയി. സ്കീയിംഗ് ചെയ്യുന്നവരാണവർ. ഞങ്ങൾ മൂന്നു പേരും മഞ്ഞു വാരിയെടുത്തു. ഒരു ചെറിയ തോതിലുള്ള 'വെളുത്ത യുദ്ധം' നടന്നു. തണുപ്പ് കൂടി കൂടി വരുന്നോ? ഞാൻ ജാക്കറ്റിന്റെ സിപ്പ് ഒന്നു കൂടി മുകളിലേക്ക് വലിച്ചു കയറ്റി. അവിടെ നിന്നും താഴെക്ക് നോക്കിയാൽ താഴെ തെന്നി പോകുന്ന പൊട്ടുകളെ കാണാം. അപ്പോൾ മകനു മറ്റൊരാഗ്രഹം - ഒരു 'സ്നോ മാൻ' നെ ഉണ്ടാക്കണം. ഞാൻ മഞ്ഞ്
വാരിയെടുക്കാൻ കുനിഞ്ഞു. അതിന്റെ വെണ്മ അപ്പോഴാണ് കൂടുതൽ വ്യക്തമായത്. മഞ്ഞിന്റെ ഇടയിൽ പ്രകാശം ഊർന്നിറങ്ങി, ഇളം നീല നിറമാണ് പുറത്തെക്ക് ചിതറുന്നത്. അതിന്റെ പിന്നിലെ ശാസ്ത്രതത്വം മുൻപ് സ്കൂളിൽ പഠിച്ചതായിരുന്നു. മറന്നു പോയിരിക്കുന്നു എല്ലാം. (ഗൂഗിളിൽ നോക്കി പിന്നീടത് എന്താ സംഭവമെന്നു മനസ്സിലാക്കി)
അതിവിടെ വായിക്കാം.
http://www.carleton.edu/departments/geol/links/alumcontributions/blueice/blue.html
കുറച്ച് നിമിഷങ്ങൾക്കകം ഞങ്ങൾ ഒരു മഞ്ഞുമനുഷ്യനെ ഉണ്ടാക്കിയെടുത്തു! എന്റെ തൊപ്പിയൂരി അതിനിട്ടുകൊടുത്ത് ഒരു ഫോട്ടൊയും എടുത്തു. അതാണ് മഞ്ഞിലെ എന്റെ ആദ്യത്തെ സൃഷ്ടി. ('എന്റെ' എന്ന് ഒരാവേശത്തിൽ പറഞ്ഞതാണ്. അതിൽ തൊപ്പി വെച്ചതു മാത്രമാണ് ഞാൻ ചെയ്തത്. മകനും ഭാര്യയുമാണ് യഥാർത്ഥ ശിൽപികൾ).
മഞ്ഞുമനുഷ്യനും, അതിനു പിന്നിലെ 'കരങ്ങളും'.
മിഷൻ രണ്ടാം ഘട്ടത്തിലേക്ക്..
മുകളിലേക്ക് പോയാലോ?
സമ്മതം, മൂന്നു വട്ടം സമ്മതം. ആവേശമാണ് ഞങ്ങളുടെ കൈകൾ പിടിച്ച് മുകളിലേക്ക് കൊണ്ട് പോകുന്നത്.
ഞങ്ങൾ വീണ്ടും Chair lift ഇൽ കയറി. മുകളിലേക്ക് നീങ്ങിത്തുടങ്ങി. ഇപ്പോൾ ആർക്കും പരിഭ്രമമില്ല. മൂന്നു പേരും ഒന്നിച്ചിരുന്നാണ് മുകളിലേക്ക് പോകുന്നത്. എല്ലവരുടെയും ഭയമെല്ലാം എവിടെയോ പോയിരിക്കുന്നു. ചുറ്റുമുള്ള ദൃശ്യങ്ങൾ ഇമ വെട്ടതെ നോക്കിയിരിക്കുകയാണ്!. നിമിഷങ്ങൾക്കകം ഞങ്ങൾ മുകളിലെത്തി. കണക്ക് പ്രകാരം ഇപ്പോൾ സമുദ്രനിരപ്പിൽനിന്നും 5000 അടിയിൽ കൂടുതൽ ഉയരത്തിലാണ് ഞങ്ങളിപ്പോൾ. ശ്വാസമെടുക്കാൻ നേരിയ ബുദ്ധിമുട്ടുള്ളത് പോലെ തോന്നിയെങ്കിലും, അതുടൻ തന്നെ മാറി. തണുപ്പ് കാരണം ആദ്യമങ്ങനെ അനുഭവപ്പെട്ടതാണ്.




മുകളിൽ നിന്നുള്ള കാഴ്ച്ച വർണ്ണിക്കുവാൻ എനിക്കറിവുള്ള ഭാഷകൾ പോര. വെട്ടിത്തിളങ്ങുന്ന മലനിരകൾ. ആകാശം നീലനിറമായി മാറിയിരിക്കുന്നിപ്പോൾ. സാഹസികരായ ചിലർ ദൂരെ മലമുകളിൽ നിന്ന് അതിവേഗത്തിൽ താഴേക്ക് പാഞ്ഞു വരുന്നത് കാണാം. സ്വർഗ്ഗരാജ്യം ഭൂമിയിലല്ലെങ്കിൽ എവിടെയാണ്? എന്നു തോന്നി. ഇത്രയും മഞ്ഞ് ഒന്നിച്ച് കണ്ടപ്പോൾ ചില വിചിത്രമായ ചിന്തകൾ - മഞ്ഞെടുത്ത് കഴിച്ചാലോ?!. ഞാൻ മഞ്ഞിൽ കമഴ്‌ന്ന് കിടന്നു. ആവുംവിധം മഞ്ഞു ചേർത്ത് ഞാൻ കെട്ടിപിടിച്ചു. ഞാൻ മഞ്ഞിനെ സ്നേഹിക്കാൻ തുടങ്ങിയിരിക്കുന്നു!. സ്നേഹിക്കുമ്പോൾ ഏതോ ഒരു ശക്തി രണ്ടു പേർക്കിടയിൽ പ്രവഹിക്കുന്നത് പോലെ അനുഭവപ്പെടും!. എന്റെയുള്ളിൽ നിന്ന് സ്നേഹം ചുറ്റുപാടും പ്രസരിക്കുകയാണ്. ആനന്ദം കൊണ്ട് ഭ്രാന്ത് പിടിച്ച് പോകുന്ന അവസ്ഥ. ഇതിനു മുൻപും ഇതു പോലുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അതിമനോഹരമായ കാഴ്ചകൾ കണ്ട്, കണ്ണ് നിറഞ്ഞ്, സന്തോഷം നിറഞ്ഞ് ഞാൻ അബോധാവസ്ഥയിലായിട്ടുണ്ട്. സൗന്ദര്യം കണ്ട് ശരിക്കും തലകറങ്ങി പോയിട്ടുണ്ട്. കാർമേഘങ്ങൾ നിറഞ്ഞു നിൽക്കുമ്പോൾ വെളുത്ത് കൊക്കുകൾ പോവുന്നത് നോക്കിയിട്ടുണ്ടൊ? ആ ഭംഗി കണ്ട് ഞാൻ നില തെറ്റി താഴെ വീണിട്ടുണ്ട്. ആ സമയം ഞാൻ ഭൂമിയിലാണോ, വായുവിലാണോ എന്നു പറയാൻ കഴിയില്ല്ല. ചില നേരങ്ങളിൽ, ചില ഗാനങ്ങൾ കേൾക്കുമ്പോൾ, ശരീരമുപേക്ഷിച്ച് വായുവിൽ ഒഴുകി നടക്കുന്നത് പോലെ തോന്നും!. എങ്ങനെയാണ് ആത്മാക്കളില്ലെന്ന് അവിശ്വസിക്കുക?!. എന്റെ വിചാരങ്ങൾ കടിഞ്ഞാൺ പൊട്ടിക്കാൻ ശ്രമിക്കുകയാണ്. ഞാനവയെ അഴിച്ചു വിട്ടു!. സ്വതന്ത്രം വിഹരിക്കട്ടെ!.
ഇവിടം ഇത്ര മനോഹരമാണെങ്കിൽ, സാക്ഷാൽ കൈലാസം എത്ര മനോഹരമായിരിക്കും?!. മഞ്ഞുമലനിരകളിലേക്ക് നോക്കി നിൽക്കുമ്പോൾ, മഞ്ഞു പോലെ വെളുത്ത, നൈർമ്മല്യം നിറഞ്ഞ ചില ചിന്തകൾ എന്നെ ചുറ്റിവരിഞ്ഞു.
എന്നെ ദൈവത്തിനെന്തിഷ്ടമാണ്! എത്രമാത്രം കാരുണ്യമാണ്, എത്രമാത്രം അനുഗ്രഹങ്ങളാണ് ചൊരിയുന്നത്!. നിർഭാഗ്യകരമായ സംഭവങ്ങൾ, അനുഭവങ്ങൾ എന്റെ ജീവിതത്തിലുണ്ടായിട്ടുണ്ട്. അതെല്ലാം എന്റെമാത്രം പിഴയാണ്!. എന്റേതു മാത്രം. ദൈവത്തിനെ ആരാധിക്കുകയല്ല വേണ്ടത്! സ്നേഹിക്കുകയാണ്!. നിറഞ്ഞ മനസ്സോടെ സ്നേഹിക്കുക, ദൈവം നിങ്ങളെയും സ്നേഹിക്കും. എന്നെ വിശ്വസിക്കൂ! ഞാൻ സത്യമാണ് പറയുന്നത്!. ദൈവം എന്നു പറയുന്നത് സ്നേഹം തന്നെയാണ്. നമ്മൾ ആദ്യം പഠിക്കേണ്ടത് സ്നേഹത്തിനെ സ്നേഹിക്കാൻ പഠിക്കുക എന്നതാണ്!. God is Love എന്നു പറയുന്നതിനെ പൊരുൾ അതു തന്നെയാണ്. അതിരുകളില്ലാത്ത, നിയമങ്ങളില്ലാത്ത, വിലക്കുകളില്ലാത്ത സ്നേഹമാണത്. അതിൽ മുങ്ങി ജീവിക്കുക. അതിൽ നിറഞ്ഞ് ജീവിക്കുക. ഈയൊരു മനുഷ്യജന്മം ലഭിച്ചതു തന്നെ ഭാഗ്യം!. ഒരു പക്ഷെ നമ്മളെല്ലാം മരണ ശേഷം അരൂപികളായ സ്നേഹരൂപങ്ങളായി മാറുകയാവും ചെയ്യുക.
ഇനി ഭൂമിയിലേക്ക് തിരിച്ചു വരാം.
രണ്ടാമത്തെ 'തട്ടിൽ' ഒരു ക്യാന്റീൻ ഉണ്ടെന്ന് നേരത്തെ പറഞ്ഞല്ലോ. വെറുതെ അകത്തു കയറി നോക്കി. നല്ല തിരക്കാണവിടെ. ചൂട് കാപ്പി ഊതിയൂതി നുണയുന്ന സഹൃദയർ. അതിനുള്ളിൽ നല്ല സുഖകരമായ ചൂടുണ്ട്. ഒരു കാര്യം പറയാൻ വിട്ടു, ധാരാളം ഇന്ത്യാക്കാരെ മഞ്ഞുമലയിൽ കണ്ടു. തമിഴ്‌നാട്ടിൽ നിന്നും, ആന്ധ്രയിൽ നിന്നുമുള്ളവർ. നെറ്റിയിൽ ചന്ദനക്കുറിയൊക്കെയിട്ട് ചിലരും ആ കൂട്ടത്തിലുണ്ട്. എല്ലാരും ഞങ്ങൾക്ക് ചിരി സമ്മാനിച്ച് നടന്നു പോകുന്നുണ്ട്.
ഒരു സംശയം തോന്നി. പെട്ടെന്ന് ആരെക്കെങ്കിലും എന്തെങ്കിലും വൈദ്യസഹായം വേണ്ടി വന്നാൽ? സ്കീയിംഗ് നടത്തുന്ന ചിലർക്ക് എന്തെങ്കിലും അപകടം സംഭവിച്ചാൽ?.
Rescue ടീംന്റെ ഓഫീസ് അവിടെയുണ്ട്. അതിവേഗത്തിൽ മഞ്ഞിൽ കൂടി സഞ്ചരിക്കാൻ യോഗ്യമായ വാഹനങ്ങൾ അവർക്കുണ്ട്. മഞ്ഞിൽ കൂടി പോകുന്ന ബൈക്ക് അവിടെ വെച്ച് ആദ്യമായി കണ്ടു. പുഷ്പം പോലെ ഒരാൾ അതിന്മേലിരുന്ന് മഞ്ഞിലൂടെ മുകളിലേക്ക് കയറി പോകുന്നതും കണ്ടു.
ക്യാന്റീൻ ഉയരത്തിലാണ്. താഴെയുള്ള ചെറിയ കെട്ടിടങ്ങളുടെ മച്ചിലെല്ലാം മഞ്ഞു നിറഞ്ഞിരിക്കുന്നു. നമുക്ക് നടന്ന് മഞ്ഞിലൂടെ ആ മച്ചിലേക്ക് കയറി പോകാം. അത്രയും ഉയരത്തിൽ മഞ്ഞു വീണു കിടക്കുകയാണ്. ക്യാന്റീനു സമീപം താഴേക്ക് ചെന്നു നോക്കി. അവിടെ നിന്നും താഴേക്ക് ഇരുന്നിറങ്ങാൻ പാകത്തിൽ മഞ്ഞു കിടക്കുന്നു. ചിലർ അതിലൂടെ ഇരുന്നും, കിടന്നും താഴേക്ക് പാഞ്ഞു പോകുന്നു. വീണ്ടും മഞ്ഞിലൂടെ പണിപെട്ട് കയറി വരുന്നു, വീണ്ടും ഉർന്നിറങ്ങുന്നു. ഞങ്ങളെല്ലാവരും അതു ശ്രമിച്ചു നോക്കി. താഴേക്ക് മഞ്ഞിലൂടെ ഊർന്ന് പോകുമ്പോഴുള്ള ആനന്ദം! വീണ്ടുമൊരിക്കൽ കൂടി കുട്ടിക്കാലത്തേക്ക് തിരിച്ചുപോയി!.
എത്ര നേരം മഞ്ഞിൽ കളിച്ചു?
സമയം നോക്കി. ഏതാണ്ട് നാലു മണിക്കൂർ ഞങ്ങൾ മഞ്ഞിൽ ചിലവിട്ടു കഴിഞ്ഞിരിക്കുന്നു!. വിരലുകൾ മരവിച്ചു തുടങ്ങിയിരിക്കുന്നു. ഓരോ ചുവട് വെയ്ക്കുമ്പോഴും ഷൂസ് മഞ്ഞിൽ പുതഞ്ഞു പോവുകയാണ്. സോക്സ് നനഞ്ഞ്, കാൽവിരലുകളെ മരവിപ്പിച്ചു തുടങ്ങിയിരിക്കുന്നു. ഇനിയധികം നേരം നിന്നാൽ ചിലപ്പോൾ പ്രശ്നമാകാനിടയുണ്ട്. പോരെങ്കിൽ മഞ്ഞിൽ ഉരുണ്ട്പിരണ്ടും, ഓടിയും, മറിഞ്ഞും ആകെ ക്ഷീണിച്ചിരിക്കുന്നു. ഒടുക്കത്തെ വിശപ്പും!. ഞങ്ങൾ ചെന്നു Chair ഇൽ കയറിയിരുന്നു. താഴേക്ക് നോക്കിയാൽ മലയുടെ താഴെയുള്ള ഭാഗങ്ങൾ വരെ കാണാം. പുക മഞ്ഞിൽ മലനിരകൾ മറഞ്ഞു നിൽക്കുന്നു. മേഘങ്ങൾക്കിടയിലൂടേ ടോർച്ചടിച്ചപോലുള്ള വെളിച്ചം. മേഘങ്ങൾക്കിടയിൽ നിന്നും താഴെ ഭൂമിയിലേക്ക് യാത്ര ചെയ്താൽ എങ്ങനെയിരിക്കും?



താഴേക്കുള്ള Chair ഇൽ കയറും മുൻപ് കുറച്ച് സമയം കൂടി മഞ്ഞിൽ ചിലവിട്ടു. കുറച്ച് മഞ്ഞ് വാരിയെടുത്ത് കൈയ്യിൽ വെച്ച് യാത്ര ചോദിച്ചു. വീണ്ടും കാണമെന്നും!. നന്ദനിപ്പോഴും മഞ്ഞിൽ കളിച്ച് മതിയായിട്ടില്ല. അടുത്ത Chair lift ഇൽ വീണ്ടും താഴേക്ക്. അതിനു ശേഷം ബസ്സിൽ കാർ പാർക്ക് ചെയ്തിരിക്കുന്നിടത്തേക്ക്. ഗ്ലൗസ് ഊരി. വിരലുകൾ നഞ്ഞിരിക്കുന്നു. സോക്സും!. ഇറങ്ങിയതു നന്നായി. കുറച്ച് മുൻപ് കണ്ട നനുത്ത കാഴ്ച്ചകൾ ചേർത്തു പിടിച്ച്, സന്ധ്യയിൽ കൂടി തിരിച്ച് ടൗപോയിലേക്ക്.
മുറിയിൽ കയറി, ഹീറ്റരും, ബ്ലാങ്കറ്റും ഓണാക്കി വെച്ചു. ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്നു. ദൈവങ്ങളെ കൈകൂപ്പി നന്ദി പറഞ്ഞു. സുരക്ഷിതമായി പോയി വരാനും, മഞ്ഞിന്റെ സൗന്ദര്യം ആസ്വദിക്കാൻ കഴിഞ്ഞതിലും...ജീവിതത്തിലെ സുന്ദരമായ ഒരു ദിവസം കൂടി അങ്ങനെ കഴിഞ്ഞിരിക്കുന്നു..നാളെ മറ്റൊരു സുന്ദര ദിനം..(എല്ലാ ദിവസങ്ങളും പൂർണ്ണമാണ്, സുന്ദരമാണ്. നമ്മളായിട്ട് അങ്ങനെയല്ലാതെ ആക്കാതിരുന്നാൽ മാത്രം മതി!)
നാളെ രാവിലെ ടൗപോ ചുറ്റണം..ഞാനുറങ്ങട്ടെ..അതിനു മുൻപ് ഒരു നിമിഷം - ഏതെങ്കിലും ഉൾവിളികൾ..?
പിൻകുറിപ്പ്:
Taupo വിശേഷങ്ങൾ മറ്റൊരിക്കലെഴുതാം..
അതിനു മുൻപ് എഴുതി തുടങ്ങിയ കഥകൾ ഞാൻ പൂർത്തിയാക്കട്ടെ.. :)
Mount.Ruapehu നെ കുറിച്ച് കൂടുതലറിയാൻ:
http://www.mtruapehu.com/
ഈ പോസ്റ്റിൽ ചിത്രങ്ങൾ കൂടി പോയോ?
കൂടുതൽ ചേർക്കണമെന്നുണ്ടായിരുന്നു.. അതെന്റെ ഫോട്ടോ ബ്ലോഗിൽ കാണാം..
അതിവിടെ:
നിഴലും വെളിച്ചവും
വായിച്ച എല്ലാപേർക്കും നന്ദി.
22,214