Please use Firefox Browser for a good reading experience

Thursday 30 December 2021

കാണേണ്ട കാഴ്ച്ച


നഗരത്തിൽ നിന്നും തീരെ അകലെയല്ലാത്തൊരിടത്ത്, ആരംഭമോ അവസാനമോ ഇല്ലെന്ന്‌ തോന്നിപ്പിക്കും വിധം നീണ്ടു പോകുന്നൊരു പാത, വളഞ്ഞ്‌ പുളഞ്ഞ്‌ കിടപ്പുണ്ട്. ആ വഴിയിലൂടെ, കൃത്യമായ ഇടവേളകളിൽ ഒന്ന് രണ്ട് പ്രൈവറ്റ് ബസ്സുകൾ ആരെയോ മത്സരിച്ചു തോൽപ്പിക്കാനെന്ന മട്ടിൽ പൊടിയും പറത്തി ചീറി പാഞ്ഞു പോവും. അതുകൊണ്ടു തന്നെ വഴിയുടെ ഇരുവശത്തും പറ്റിപ്പിടിച്ചു നിൽക്കുന്ന ചെടികൾക്ക് പൊടിമണ്ണിന്റെ നിറമാണ്‌. അപൂർവ്വമായി പെയ്യുന്ന മഴയാണ്‌ ആ ചെടികളെ കുളിപ്പിച്ച്, പച്ചപ്പ് പുറത്ത് കാട്ടാൻ സഹായിക്കുന്നത്. ഒരോ തവണയും പൊടി തെറുപ്പിച്ച് വാഹനങ്ങൾ പാഞ്ഞു പോവുമ്പോൾ, ശപിക്കും വിധം ചെടികൾ കൂട്ടമായി തല തിരിച്ച് നോക്കും. വഴിയുടെ വശം ചേർന്ന് ഒരു ബസ് സ്റ്റോപ്പ് കാണാം - അധികാരികളുടെ അനുകമ്പയുടെ അടയാളം. വഴി മുറിച്ചു കടന്നാൽ ചെറിയൊരു വെളിമ്പറമ്പായി. ഉണക്കപ്പുല്ല് നിറഞ്ഞ വിളറിയ ഒരു പറമ്പ്. പറമ്പിന്റെ അതിരിലൂടെ, സമദൂരം പാലിച്ച് പതിഞ്ഞ് കിടക്കുന്ന പാളങ്ങളിലൂടെ, അവിടം മുഴുക്കെയും നടുക്കി വിറപ്പിച്ച് ഹോൺ മുഴക്കി വരവറിയിച്ചുക്കൊണ്ട് ട്രെയിനുകൾ ഇടയ്ക്കിടെ പാഞ്ഞു പോകും. സമാന്തരമായ ആ രണ്ടു സഞ്ചാരപാതകളിലൂടെ മനുഷ്യർ മുന്നോട്ടും പിന്നോട്ടും തിരക്കു പിടിച്ചു പാഞ്ഞു കൊണ്ടിരുന്നു. ഏതൊക്കെയോ ലക്ഷ്യങ്ങളിലെത്തിച്ചേരാൻ ആരോടോക്കെയോ മത്സരിക്കുന്ന നിസ്സാരരായ, ദുർബ്ബലരായ കുറെ മനുഷ്യർ.

വെളിമ്പറമ്പിൽ, അവധിക്കാലത്ത് കുട്ടികൾ പന്തു കളിക്കാൻ വരും. അപൂർവ്വമായി നാടോടികൾ അവിടെ കൂട്ടം കൂട്ടമായി വന്നു തങ്ങാറുണ്ട്. ചുട്ടെടുത്ത ചുവന്ന ടെറോക്കോട്ട ശില്പങ്ങൾ അവർ പാതവക്കിൽ വില്പനയ്ക്കായി വെയിലിൽ നിരത്തി വെയ്ക്കും. അങ്ങനെ പരിചിതവും അപരിചിതവുമായ പലവിധ കാഴ്ച്ചകൾക്കും സാക്ഷിയായ സ്ഥലം. ബസ്റ്റോപ്പിന്‌ കൂട്ടിനെന്ന പോലെ അരിക് ചേർന്ന് ചെറിയൊരു പീടികയുണ്ട്. ബസ് കാത്ത് നില്ക്കുന്നവർ, ദാഹമകറ്റാൻ അവിടേക്ക് ചെന്നാണ്‌ നാരങ്ങാ സോഡയോ, നിറവും മധുരവും കലർത്തിയ തണുത്ത വെള്ളമോ വാങ്ങി കുടിക്കുക. പരസ്പരാശ്രയത്തിന്റെ പര്യായമാണാ ചെറിയ പീടിക.

ഒഴിഞ്ഞു കിടന്ന ആ വെളിമ്പ്രദേശത്തേക്ക്, തീ വെയിൽ പെയ്തിറങ്ങിയ ഒരു പകൽ നേരത്താണ്‌ ഒരു മൂന്നംഗകുടുംബം വന്നു ചേർന്നത്. ജീവിതത്തിന്റെ കൊടിയ വെയിലേറ്റ് ഇരുണ്ടു പോയ മൂന്ന് പേർ. പുരുഷനും, സ്ത്രീയും, ആറേഴ് വയസ്സ് തോന്നിപ്പിക്കുന്ന ഒരു ബാലനും. അന്യസംസ്ഥാനത്ത് നിന്നാണവരെന്ന് വേഷവും പ്രകൃതവും കണ്ടാൽ വ്യക്ത. മുഷിഞ്ഞ വസ്ത്രങ്ങളും, ചെമ്പൻ മുടിയുമുള്ള അവർ, ചിരി നഷ്ടപ്പെട്ടവരെ പോലെ തോന്നിപ്പിച്ചു. അവരുടെ പക്കൽ ചില ഉപകരണങ്ങൾ, വടികൾ, വാദ്യങ്ങൾ എന്നിവ ഉണ്ടായിരുന്നു. മധ്യവസ്ക്കനായ കുടുംബനാഥൻ, ഒരു ചെറിയ ചെണ്ട പോലെ തോന്നിപ്പിക്കുന്ന ഒന്നെടുത്ത് കഴുത്തിൽ തൂക്കിയിട്ടു. തുകൽ വലിച്ചു കെട്ടിയ അതിൽ ഒരു വളഞ്ഞ വടിയെടുത്ത് തട്ടി അയാൾ ഉച്ചത്തിൽ ശബ്ദമുണ്ടാക്കാനാരംഭിച്ചു. ബസ് കാത്ത് നിന്ന ചിലരും, പീടികയ്ക്ക് മുന്നിൽ പുക വലിച്ചു കൊണ്ട് നിന്ന പതിവുകാരായ അലസന്മാരും ശബ്ദം കേട്ടിടത്തേക്ക് തല തിരിച്ചു. ബസ് സ്റ്റോപ്പിൽ യാചിച്ചു കൊണ്ടിരുന്ന, ഒരു കാൽ നഷ്ടപ്പെട്ട വൃദ്ധൻ അവിടേക്ക് നോക്കിയ ശേഷം തന്റെ ഭിഷാപാത്രത്തിലേക്ക് തന്നെ മുഖം തിരിച്ചു. ബസ്സ് കാത്ത് നിന്ന് അക്ഷമരായവർ, ഒരുവട്ടം തിരിഞ്ഞു നോക്കിയ ശേഷം വീണ്ടും അവരവരുടെ വാച്ചുകളിലേക്ക് നോക്കി. കാത്തു നില്ക്കുന്നവരുടെ സമയം മുഴുക്കെയും വാച്ചുകൾക്കുള്ളിലാണ്‌. സൂചികൾ തിരിയുന്നതിനുസരിച്ചാണവരുടെ ജീവിതവും നീങ്ങുന്നത്. എന്താണ്‌ സംഭവിക്കുന്നത് എന്നറിയാൻ ചെന്ന്‌ നോക്കണമെന്നും, ബസ് വരുമ്പോൾ ഓടിച്ചെന്ന് കയറണമെന്നുമുണ്ടവർക്ക്. ബസ് വരുന്നത് വരെ സമയമുള്ളതിനാൽ, അതു വരെയുള്ള മുഷിവ് ഒഴിവാക്കാനുള്ളൊരു അവസരമാണ്‌. ചിലർ മുന്നിലേക്ക് ഒന്ന് രണ്ട് ചുവട്‌ വെച്ച് എന്താണവിടെ നടക്കുന്നതെന്ന് ശ്രദ്ധിച്ചു. വഴിനടക്കാരിൽ ചിലർ ശബ്ദം കേട്ട് നടത്തത്തിന്റെ വേഗത കുറച്ചു. എങ്ങനെ സമയം കൊല്ലാം എന്ന് ചിന്തിച്ച് തളർന്ന ചില തൊഴിലില്ലാത്ത ചെറുപ്പക്കാർ പല്ലിട കുത്തിയും, ബീഡി വലിച്ച് പുക ഊതി വിട്ടും അവിടേക്ക് പതിയെ നടന്നടുത്തു.

പറമ്പിന്റെ നടുവിലേക്ക്, മൂവർ സംഘത്തിലെ പുരുഷൻ നടന്നു ചെന്നു നിന്നു. ചെണ്ട അയാൾ ബാലന്‌ കൈമാറി. അവനത് കഴുത്തിലണിഞ്ഞ് കൊട്ടാൻ തുടങ്ങി. അതേസമയം അയാൾ തന്റെ ശരീരം വഴക്കപ്പെടുത്താനെന്നവണ്ണം ചില അഭ്യാസങ്ങൾ കാണിക്കാനാരംഭിച്ചു. പിന്നീട് പിന്നോക്കം ശരീരം വളച്ച് കൈകൾ നിലത്തു കുത്തി നിന്നു. മണ്ണിൽ ‘റ’ എന്ന അക്ഷരം കുത്തി നിർത്തിയത് പോലെയായിരുന്നു അത്. ഒന്നു രണ്ടു പേർ അതു കണ്ട് കൈയ്യടിച്ചു. ഒറ്റപ്പെട്ട ചെറിയ ശബ്ദങ്ങൾ. അയാൾ പിന്നോക്കം ഒന്നു കൂടി വളഞ്ഞ്, കാലുകളിൽ പിടിച്ചു. എന്നിട്ട് മുന്നോട്ട് നടക്കാൻ തുടങ്ങി. ‘ഠ’ എന്ന മനുഷ്യാക്ഷരം കാഴ്ച്ചക്കാർക്ക് ഹരമായി. ചിലർ കാഴ്ച്ച വ്യക്തമാകാൻ അല്പം കൂടി മുന്നിലേക്ക് നീങ്ങി നിന്നു. അങ്ങനെ ഒരു മനുഷ്യവൃത്തം അവർ പോലുമറിയാതെ അവിടെ രൂപപ്പെട്ടു.

ബാലൻ ചെന്ന് ഭാണ്ഡക്കെട്ടിൽ നിന്ന് ഒരു ഇരുമ്പ് വളയമെടുത്ത് പിതാവിനു കൊടുത്തു. ആ ചെറിയ ഇരുമ്പു വളയം കൊണ്ട് എന്താണയാൾ ചെയ്യാൻ പോകുന്നതെന്ന് എല്ലാവരും കൗതുകപൂർവ്വം നോക്കി നിന്നു. അയാൾ, വളയം കൈയ്യിലെടുത്ത് തറയിൽ തട്ടി. ഇരുമ്പിന്റെ ശബ്ദം. ഇരുമ്പ് തന്നെ. വളയത്തിനൊരു കുലുക്കവുമില്ല. അയാളത് തലയിലൂടെ ഇട്ടു, ഒരു മാല പോലെ. വളയം അയാളുടെ ഇരു തോളുകളിലും തട്ടി നിന്നു. അയാൾ ശരീരം ചുരുക്കി ഒതുക്കാൻ തുടങ്ങി. ഒപ്പം ആ ഇരുമ്പ് വളയം, ഇരുകൈകളാൽ വലിച്ചു താഴ്ത്താനും. അവിടം അപ്പോൾ നിശ്ശബ്ദമായിരുന്നു. കാറ്റ് പോലും ആ കാഴ്ച്ച കണ്ട് നിന്ന് പോയിട്ടുണ്ടാവും. ചിലർ ആ കാഴ്ച്ച കണ്ട്, സ്വന്തം ശരീരം വേദനിച്ചതു പോലെ മുഖം ചുളിച്ചു. നോക്കി നില്ക്കെ അയാൾ തന്റെ വലത് കൈ വളയത്തിന്‌ പുറത്തേക്ക് വലിച്ചെടുത്തു. ഒന്നു കൂടി ചുരുങ്ങിയമർന്ന് ഇടത് കൈയ്യും! വളയം ഇപ്പോൾ അയാളുടെ അരയിലെത്തിയിരിക്കുന്നു. ഇത്രയും ചെറിയ വളയത്തിൽ നിന്നും ഇനിയെങ്ങനെ അയാൾ പുറത്ത് കടക്കും എന്നായി കാഴ്ച്ചക്കാരുടെ ചിന്ത. ഒരു ദീർഘശ്വാസമെടുത്ത് അയാൾ വീണ്ടും ശ്രമമാരംഭിച്ചു. ഒരു പാമ്പിനെ പോലെ അയാൾ പുളഞ്ഞത് പോലെ തോന്നി. കാണക്കാണെ അയാളുടെ ശരീരം ആ വളയത്തിലേക്ക് വഴങ്ങി വന്നത് പോലെ തോന്നിച്ചു. വളയത്തിനെ ആ ശരീരം മനസ്സിലാക്കിയത് പോലെ, ഒരുപാട് നാൾ ഒന്നിച്ച് ജീവിച്ചവരെ പോലെ. അയാൾ ചെറുതായൊന്ന് പുളഞ്ഞു. തൊട്ടടുത്ത നിമിഷം ഇരുമ്പ് വളയം ഊർന്ന് അയാളുടെ കാല്ക്കൽ ചെന്നു വീണു! സ്തബ്ധരായ കൂട്ടം, ഞെട്ടൽ വിട്ടു മാറിയപ്പോൾ ആവേശപൂർവ്വം കൈയ്യടിച്ചു. കാണികളിൽ ചിലർ പോക്കറ്റിൽ നിന്നും നാണയങ്ങളെടുത്തെറിഞ്ഞു. ബാലൻ ഓടി നടന്ന് അതൊക്കെയും പെറുക്കിയെടുത്തു. അടുത്ത വിദ്യ എന്താവും എന്ന ആകാംഷ കാണികൾക്കുണ്ടായി. കൂട്ടത്തിലുണ്ടായിരുന്ന സ്ത്രീ, നിസ്സംഗത നിറഞ്ഞ കണ്ണുകളോടെ എല്ലാം നോക്കി കൊണ്ട് അവർ കൊണ്ടു വന്ന ഭാണ്ഡത്തിനരികിൽ തന്നെ കുന്തിപ്പിടിച്ച് ഇരുന്നു.

പെറുക്കിയെടുത്ത നാണയത്തുട്ടുകൾ, സ്ത്രീയുടെ കൈയ്യിൽ കൊടുത്ത ശേഷം ബാലൻ ചെന്ന് ഒരു നീണ്ട കഴ എടുത്തു കൊണ്ട് വന്നു. ആ സമയം അയാൾ കിതപ്പ് അണയ്ക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. ഒരു ദീഘശ്വാസമെടുത്ത ശേഷം അയാൾ ആ കഴ നിലത്ത് കുത്തനെ പിടിച്ചു. ബാലൻ ആ കഴയുടെ സമീപം ചെന്ന് നിന്ന് എല്ലാവരേയും നോക്കി കൈയ്യുയർത്തി കാണിച്ചു. എന്നിട്ട് തിരിഞ്ഞ് അതിൽ പിടിച്ച് കയറാൻ തുടങ്ങി. മുകളിലേക്ക് കയറി പോകുന്ന അവന്റെയൊപ്പം, ചുറ്റിലും നിന്നവരുടെ നോട്ടവും കയറി പോയി. നോട്ടങ്ങൾ കൊണ്ടൊരു കൂടാരം ഉയർന്നു വന്നു. മുകളിലെത്തിയ അവൻ മുഴുവൻ ശ്രദ്ധയും കഴയുടെ അഗ്രഭാഗത്തേക്ക് കേന്ദ്രീകരിച്ചു. അടുത്ത നിമിഷം അവൻ കാലെടുത്ത് കഴയുടെ മുകളിൽ വെയ്ക്കുകയും നിവർന്നു നില്ക്കുകയും ചെയ്തു! അവിടെ ഉയരത്തിൽ, അവൻ കൈകൾ വിടർത്തിപ്പിടിച്ച് നിന്നു, ഒരു പ്രതിമ പോലെ. വിശ്വാസത്തിന്റെ ആൾരൂപമായി കഴയും പിടിച്ച് താഴെ അയാളും. ചുറ്റിലും നിന്ന കാഴ്ച്ചക്കാരെ പോലെ സൂര്യനും കണ്ണു മിഴിച്ചു. ചിലർ വെയിൽ തടയാൻ കൈപ്പത്തി വിടർത്തി പുരികകങ്ങൾക്ക് മുകളിൽ മറ തീർത്തു.
കാഴ്ച്ചക്കാരിൽ ആധിയും ആകാംഷയും കലർന്ന വിചാരങ്ങൾ നിറഞ്ഞു.
ആ കഴയുടെ തുമ്പത്ത് അവന്റെ ചെറിയ പാദങ്ങൾ കഷ്ടിച്ച് വെയ്ക്കാനുള്ള ഇടം മാത്രമല്ലേ ഉണ്ടാവൂ?  
ആ ഉയരത്തിൽ നിന്നും അവൻ വീണാൽ? 
വീഴുകയാണെങ്കിൽ അയാൾക്കവനെ പിടിക്കാൻ സാധിക്കുമോ?
പിടിച്ചില്ലെങ്കിൽ താഴെ വീണ്‌ അവന്‌ ഗുരുതരമായ പരിക്കുകൾ പറ്റില്ലെ? 
ഒപ്പം വന്ന സ്ത്രീ, ചെമ്പിച്ച മുടി ചെവികൾക്ക് പിന്നിലേക്ക് ഒതുക്കി വെച്ച് കാണികൾക്കൊപ്പം കണ്ണിമയ്ക്കാതെ മുകളിലേക്ക് തന്നെ നോക്കി നിന്നു. ആളുകൾ വീണ്ടും കൈയ്യടിച്ചു. വീണ്ടും നാണയത്തുട്ടുകൾ അവർക്കിടയിൽ നിന്നും പറന്നു വന്നു. ബാലൻ ഒന്ന് മുട്ടുമടക്കിയ ശേഷം ആ കഴയുടെ അറ്റത്ത് അവന്റെ വയറ്‌ താങ്ങി കമഴ്ന്നു കിടന്നു. എന്നിട്ട് പതിയെ കൈകളും കാലുകളും വിടർത്തി പിടിച്ചു. പറക്കുന്നതിനിടയിൽ വായുവിൽ ഉറഞ്ഞു പോയൊരു പക്ഷിയെ പോലെ തോന്നിച്ചു അപ്പോഴവന്റെ രൂപം. കാണികളിൽ ചിലർ ശ്വാസമെടുക്കാൻ കൂടി വിട്ടു പോയെന്നോണം ആ കാഴ്ച്ച നോക്കി നിന്നു. പിതാവ്, ബാലനിൽ നിന്ന് കണ്ണെടുക്കാതെ, കൈകളിൽ മുഴുവൻ ശക്തിയും ആവാഹിച്ച് താഴെ നിശ്ചലനായി നിന്നു. വെയിലേറ്റ്, വിയർപ്പുമണികൾ നിറഞ്ഞ അയാളുടെ ശരീരം തിളങ്ങി. ആളുകൾ നിർത്താതെ കൈയ്യടിച്ചു കൊണ്ടിരുന്നു.

അപ്പോഴാണെല്ലാവരുമത് കേട്ടത് - ദൂരെ നിന്ന് ട്രെയിനിന്റെ നീണ്ട ഹോൺ. എന്നാൽ ഈ തവണ പതിവില്ലാത്ത വിധം ആവർത്തിച്ചാവർത്തിച്ചാണാ ശബ്ദമുയർന്നത്. മൂർച്ചയേറിയ ആ ഹോൺ ശബ്ദം അന്തരീക്ഷത്തെ കീറി മുറിച്ചു. പെട്ടെന്നൊരാൾ ട്രാക്കിനടുത്ത് നിന്നും പറമ്പിലേക്ക് വേഗത്തിൽ ഓടിക്കയറി വന്ന്‌ എന്തോ ഉച്ചത്തിൽ പറഞ്ഞു. പറഞ്ഞത്‌ പാതിയും ട്രെയിന്റെ ശബ്ദം വിഴുങ്ങി കളഞ്ഞു. പീടികയിൽ ഒറ്റയ്ക്കായി പോയ കച്ചവടക്കാരൻ തല ഉയർത്തി നോക്കിയ ശേഷം ‘ഇതിപ്പോൾ പതിവായിരിക്കുന്നല്ലോ..’ എന്ന മട്ടിൽ ഇരുവശത്തേക്കും തലയാട്ടിക്കൊണ്ട് വീണ്ടും മാസികയിലേക്ക് മുഖം പൂഴ്ത്തി. പറമ്പിലുയർന്ന നോട്ടങ്ങളുടെ കൂടാരം അപ്രത്യക്ഷമായി. മനുഷ്യവൃത്തം ഒന്നുലഞ്ഞു. പ്രകടനം കണ്ടു നിന്ന ചെറുപ്പക്കാരിൽ ചിലർ, കൂട്ടം വിട്ട് ട്രാക്കിനു നേർക്ക് ഓടി. തുറന്നു വിട്ട ഓവിലൂടെ ജലമൊഴുകി പോകും വിധം ആളുകൾ ട്രാക്കിന്റെ നേർക്കൊഴുകി പോയി. കുന്തിച്ചിരുന്ന സ്ത്രീയും അവിടേക്ക് തല തിരിച്ചു. അവർ തലയുയർത്തി ബാലന്റെ നേർക്ക് നോക്കി ശേഷം കാൽമുട്ടുകളിൽ ഇരുകൈകളുമൂന്നി എഴുന്നേറ്റു. ബാലനിൽ നിന്ന് കണ്ണെടുക്കാതെ പുരുഷന്റെ അടുക്കലേക്ക് അവർ നടന്നു ചെന്നു. താഴെ കാഴ്ച്ചക്കാരുടെ കൂട്ടം ഒഴിഞ്ഞു പോകുന്നത് ബാലൻ മുകളിൽ നിന്നും കാണുന്നുണ്ടായിരുന്നു. അവൻ പതിയെ താഴേക്ക് പിടിച്ചിറങ്ങാൻ തുടങ്ങി. താഴെ എത്തിയ ബാലനെ, പിതാവ് ചേർത്തു പിടിച്ചു. അവിടെ, തിളയ്ക്കും വെയിലിന്‌ താഴെ, വിയർപ്പിൽ മുങ്ങിയ മൂന്ന് മനുഷ്യജീവനുകൾ, പരസ്പരം ചേർന്ന്‌ ഒരൊറ്റ രൂപമായി നിന്നു.

അന്നേരമവരുടെ അടുത്തേക്ക് ഒരാൾ വന്നു നിന്നു. കാൽ നഷ്ടപ്പെട്ട വൃദ്ധനായ യാചകനായിരുന്നു അത്. ഒരു വരണ്ട ചിരി അയാളുടെ മുഖത്ത് തെളിഞ്ഞു കിടന്നിരുന്നു. തനിക്ക് കിട്ടിയ നാണയത്തുട്ടുകളിലൊന്നെടുത്ത് അയാൾ ബാലന്റെ നേർക്ക് നീട്ടി. അത് ബാലന്റെ കൈവെള്ളയിൽ വെച്ച് തിരിഞ്ഞു നടക്കും മുൻപ് ആരോടെന്നില്ലാതെ അയാൾ, ‘അതല്ലെ കാണേണ്ട കാഴ്ച്ച..?’ എന്ന്‌ പറഞ്ഞ് പതിഞ്ഞ ശബ്ദത്തിൽ ചിരിക്കുന്നതവർ കേട്ടു. വെയിലേറ്റ് തളർന്ന് കിടക്കുന്ന പാളങ്ങളുടെ നേർക്ക് അയാൾ വടിയും കുത്തി പതിയെ ഞൊണ്ടി പോകുന്നത് അവർ, വിയർപ്പും വിഷാദവും തങ്ങി നിന്ന ഇമകൾ വിടർത്തി നോക്കി നിന്നു. മുകളിൽ സൂര്യമുഖം മങ്ങി. താഴെ മൂന്നു മനുഷ്യമുഖങ്ങളും. ബാലൻ കൈയ്യിലിരുന്ന നാണയത്തുട്ടിലേക്ക് നോക്കി. അത് അവന്റെ ഉള്ളംകൈയ്യിലിരുന്ന് പൊള്ളിത്തുടങ്ങി.

Post a Comment

No comments:

Post a Comment