Please use Firefox Browser for a good reading experience

Tuesday, 9 June 2020

ഒരു ചെറിയ കഷ്ണം


ഇന്ന് അയല മീനാണ്‌ കിട്ടിയത്. കാത്തിരുന്ന് കിട്ടിയതാണ്‌! ഇപ്പോൾ അയല കിട്ടാൻ ബുദ്ധിമുട്ടായിരിക്കുന്നു. ഫിറോസ് സൈക്കിളിൽ കൂവി കൊണ്ട് വരുമ്പോഴൊക്കെ ആശിക്കും, അയല കിട്ടിയിരുന്നെങ്കിലെന്ന്. സത്യത്തിൽ ആ ആശ എന്റെ സ്വന്തമല്ല. ആരോ എന്നെ കൊണ്ട് ആശിപ്പിക്കുന്നതാണ്‌! ആഗ്രഹവും, അത്യാഗ്രഹവും, നിരാശയുമൊക്കെ അങ്ങനെ ആരൊക്കെയോ എന്നെ കൊണ്ട് തോന്നിപ്പിക്കുന്നതാണെന്ന തോന്നലുണ്ടായതു മുതലാണ്‌ വ്യഥകളോരോന്നായി വിട്ടകലാൻ തുടങ്ങിയത്. അതൊരു വാസ്തവമാണ്‌. പലപ്പോഴും വാസ്തവങ്ങൾക്ക് യുക്തിയുണ്ടാവില്ല. എന്നാൽ അത്ഭുതങ്ങൾക്ക് പിന്നിലെ യുക്തിയന്വേഷിച്ച് എല്ലാവരും നടക്കുകയും ചെയ്യും. ഈ വിരോധാഭാസത്തേക്കുറിച്ച് ആലോചിച്ചു കൊണ്ടിരിക്കുന്നതേ രസമാണ്‌!

അയലയെ കുറിച്ച് ഇനിയും പറയാനുണ്ട്. ശ്രദ്ധിച്ചിട്ടുണ്ടോ ആ മീനിനെ? പച്ച മിനുപ്പുള്ള മീനിനെ കൈയ്യിലെടുത്ത് കണ്ണോട് ചേർത്ത് നോക്കിയിട്ടുണ്ടോ? ഏതൊരു മീനിനേയും പോലെ ജീവൻ പോയി കഴിഞ്ഞാലും, ലോകം മുഴുവൻ കണ്ടു മതിയായിട്ടില്ലെന്ന മട്ടിൽ തുറിച്ച് നോക്കി കൊണ്ട് അത് കിടക്കും. കടല്‌ കണ്ട കണ്ണുകൾ! മനുഷ്യൻ മരിച്ചു കഴിഞ്ഞ് കണ്ണും തുറന്ന് പിടിച്ച് കിടക്കുന്നത് ആലോചിക്കാനേ വയ്യ. ഭയം ജനിപ്പിക്കുന്ന കാഴ്ച്ച! മരിച്ചു കഴിഞ്ഞാൽ അടുത്ത നിമിഷം കണ്ണുകൾ തിരുമ്മിയടച്ചാൽ ഒരു ആശ്വാസമാണ്‌. അത്രയ്ക്കും ഭയമാണ്‌ മനുഷ്യർക്ക് കണ്ണുകളെ! ഒരു പക്ഷെ മരിച്ചു കഴിഞ്ഞിട്ടും തന്നോട് മറ്റുള്ളവർ എന്താണ്‌ കാട്ടിക്കൂട്ടുന്നത് എന്ന് നോക്കിക്കൊണ്ടിരിക്കുകയാണെന്ന തോന്നലുളവാക്കുന്നത് കൊണ്ടാവുമത്. മരിച്ച മനുഷ്യന്റെ കണ്ണുകളിൽ സൂക്ഷിച്ചു നോക്കിയാൽ ചിലപ്പോൾ അയാൾ കണ്ട ജീവിതങ്ങൾ കാണാൻ കഴിയുമായിരിക്കും. എല്ലാ കണ്ണുകളും സാക്ഷികളാണ്‌. സാക്ഷികളെ എല്ലാവർക്കും ഭയമാണ്‌.

അയലയിലേക്ക് വരാം. വെറും മൂന്നെണ്ണമാണ്‌ വാങ്ങിയത്. അത് ധാരാളം. വീട്ടിൽ ഞാനും ഭാര്യയും മാത്രം. മീൻ വാങ്ങുന്നത് എന്റെ ചുമതലകളിൽ പെട്ടതാണ്‌. മുറിച്ച്, വൃത്തിയാക്കി, മസാല പുരട്ടി പൊരിക്കുന്നതും കറിയുണ്ടാക്കുന്നതൊക്കെ സഹധർമ്മണിയുടെ കർത്തവ്യങ്ങളുടെ പട്ടികയിൽ പെടുത്തിയിരിക്കുന്നു. അവൾ മീൻ മുറിക്കുമ്പോൾ ഞാൻ പൂച്ചയാവും. കൗതുകത്തോടെ നോക്കി നില്ക്കും. അമ്മയ്ക്ക് അയല മീനിനേക്കാൾ മത്തിയായിരുന്നു പ്രിയം. അച്ഛനും ഞാനുമാണ്‌ അയലയുടെ ആരാധകർ. അമ്മ അയല മുറിക്കുന്നത് കാണണം. എത്ര ശ്രദ്ധയോടെയാണ്‌! നോവേല്പിക്കാതെ മുറിക്കുകയാണെന്ന് തോന്നും. ആ സമയമത്രയും അച്ഛൻ പൂച്ചയായി അടുത്ത് നില്പ്പുണ്ടാവും. ഈ പൂച്ചവേഷം പാരമ്പര്യമായി കൈമാറി വരികയാണെന്നു തോന്നുന്നു. എന്റെ മകൻ ആയിരിക്കും നാളെത്തെ പൂച്ച. എനിക്കുറപ്പുണ്ട്.

അച്ഛൻ മരിക്കുന്നത് എന്റെ പതിനേഴാം വയസ്സിലാണ്‌. ആ ദിവസം അമ്മ അയല പൊരിച്ചു വെച്ചിരുന്നു, അച്ഛന്റെ നിർദ്ദേശാനുസരണം. രാത്രി ഊണിന്‌ രണ്ട് വലിയ കഷ്ണം രുചിയോടെ, ആസ്വദിച്ച് അച്ഛൻ കഴിക്കുന്നത് ഞാനും അമ്മയും അതിലും രുചിയോടെ നോക്കിയിരുന്നു. അമ്മ മീൻ മുറിക്കുന്ന ആത്മാർഥത പിന്നീട് കാണാൻ കഴിയുക അച്ഛൻ മീൻ കഴിക്കുന്ന സമയത്താണ്‌. കഷ്ണങ്ങൾ സസൂക്ഷ്മം അടർത്തിയെടുത്ത് പതിയെ വായിലേക്ക് കൊണ്ടു പോകും. ചോറിനുള്ളിൽ ഇടുന്നതോ, ഉരുളയ്ക്കുള്ളിൽ തിരുകുന്നതോ കണ്ടിട്ടേയില്ല. അതാണ്‌ അച്ഛന്റെ രീതി.

അങ്ങനെ അച്ഛൻ തന്റെ ഇഷ്ടഭക്ഷണവും കഴിച്ച് തൃപ്തിയോടെയാണ്‌ കണ്ണടച്ചത്. ഉറക്കത്തിൽ ആരുമറിയാതെ, ആരേയുമറിയിക്കാതെ അച്ഛൻ പോയി. പതിയെ, ശബ്ദമുണ്ടാക്കാതെ, വാതിൽ തുറന്ന് ഇരുട്ടിലൂടെ... അച്ഛൻ എവിടേക്കോ ഒരു ദീർഘയാത്രയ്ക്ക് പോയതാണെന്ന്‌ സ്വയം വിശ്വസിപ്പിക്കാൻ ശ്രമിച്ചു. പിന്നീടെന്നോ, തിരിച്ചു വരാത്ത യാത്ര പോയതാണെന്ന യാഥാർത്ഥ്യം അംഗീകരിച്ചു. അച്ഛൻ മരിച്ചു കഴിഞ്ഞ് കുറേ നാൾ അമ്മ അയല മീൻ വാങ്ങിയതേയില്ല. അയല എന്ന മീനിനെ ഞങ്ങൾ ഉപേക്ഷിച്ചതു പോലെയായി. മറ്റു മീനുകൾ ഫിറോസ് കൊണ്ടു വരും. അയല അച്ഛനു മാത്രമുള്ളതാണ്‌. അതിനുള്ള അവകാശം അച്ഛനു മാത്രം. ഇപ്പോൾ അച്ഛനില്ല അതു കൊണ്ട് അയലയുമില്ല. എന്നാൽ ഒരു നാൾ അമ്മ അയല വാങ്ങാൻ നിർബന്ധം പിടിച്ചു. അതിനു കാരണം ഇതായിരുന്നു. ഫിറോസ് കൊണ്ടു വന്ന മത്തി അമ്മ വീടിനു പിൻവശത്തിരുന്ന് വൃത്തിയാക്കുകയായിരുന്നു. അവിടേക്ക് ഒരു കാക്ക പറന്നിറങ്ങി. അമ്മയെ ചെരിഞ്ഞും തിരിഞ്ഞും നോക്കി ‘കാ കാ’ വിളിച്ചു. അമ്മ കത്തി വീശിയിട്ടും അതിനൊരു കൂസലുമില്ല. വൃത്തിയാക്കുന്നതിനിടയിൽ കളയാനായി വെച്ച മീനിന്റെ ഉൾഭാഗം അമ്മ കാക്കയുടെ നേർക്കെറിഞ്ഞു. കാക്ക അതിനു നേർക്ക് നോക്കിയത് പോലുമില്ല! അത്രയും പത്രാസോ എന്നാൽ ഇനി നിനക്കൊന്നുമില്ല എന്ന മട്ടിൽ അമ്മ ഇരുന്നു. അമ്മയിൽ നിന്നും കണ്ണെടുക്കാതെ കാക്കയും. ഒടുവിൽ കഷ്ടം തോന്നി അമ്മ വാലിന്റെ അറ്റം അല്പം നീളം കൂട്ടി മുറിച്ച് നീട്ടിയെറിഞ്ഞു. കാക്ക അതിനേയും അവഗണിച്ച് അമ്മയെ നോക്കി ‘കാ കാ’ വിളിച്ചു. കാക്കയെ കുറച്ചു നേരം നോക്കിയിരുന്ന ശേഷം അമ്മ അകത്തേക്ക് കയറി പോയി. ഈ കാഴ്ച്ചയൊക്കെയും കണ്ട് പൂച്ച ഭാവത്തിൽ ഞാനിരിപ്പുണ്ടായിരുന്നു.
‘എന്തൊരു അഹങ്കാരം പിടിച്ച കാക്കയാ’ ഞാൻ പറഞ്ഞു. എന്നാൽ അമ്മ എന്തോ വലിയ ആലോചനയിലായിരുന്നു. പിറ്റേന്ന് കൂവി കൊണ്ട് പോയ ഫിറോസിനെ വിളിച്ച് അമ്മ എന്തോ പറയുന്നത് ഞാൻ ജനലിലൂടെ കണ്ടു.

അന്നേക്ക് അഞ്ചാം ദിവസം അമ്മ വാങ്ങിയത് അയലയായിരുന്നു. ഫിറോസ് ചിരിച്ചു കൊണ്ട് ത്രാസ്സിൽ ആ പച്ച മീൻ എടുത്ത് വെയ്ക്കുന്നത് ഞാൻ കണ്ടു. ഇതെന്തു പറ്റി? അത്ഭുതമാണല്ലോ. വാങ്ങണ്ട എന്നു വെച്ചതല്ലെ? മറന്നു തുടങ്ങിയ മീൻ വീണ്ടും വീട്ടിലേക്ക്. എന്നാൽ അതിലും വലിയ അത്ഭുതം പിന്നീട് സംഭവിച്ചു. വൃത്തിയാക്കുന്നതിനിടയിൽ എവിടെ നിന്നോ ആ കാക്ക പറന്നിറങ്ങി. അതു പ്രതീക്ഷിച്ചിരുന്ന പോലെ അമ്മ ഒരു ചെറിയ കഷ്ണം എറിഞ്ഞു കൊടുത്തു. കാക്ക അതും കൊത്തി ഒരൊറ്റ പറക്കൽ! ഞാൻ വായും പൊളിച്ച് ഇരുന്നു പോയി! അന്ന് അമ്മ ചിരിക്കുന്നത് കുറേ നാളുകൾക്ക് ശേഷം കണ്ടു. മീൻ വെട്ടിയെടുത്ത് വീട്ടിനുള്ളിലേക്ക് നടക്കുമ്പോൾ അമ്മയുടെ കണ്ണ്‌ നിറഞ്ഞിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു. ചിരിക്കുമ്പോൾ എങ്ങനെയാണ്‌ കണ്ണ്‌ നിറയുക?

പിന്നീട്‌ പലതവണ അത് സംഭവിച്ചു. അമ്മ കാക്കയോട് സംസാരിക്കാൻ തുടങ്ങിയതും ഞാൻ ശ്രദ്ധിച്ചു. അയല കിട്ടാത്ത ദിവസം അമ്മ പറയും ‘ഇന്നില്ല...നാളെ നോക്കട്ടെ’ എന്ന്. അതു കേട്ട മട്ടിൽ തല ചെരിച്ചു നോക്കി എന്തോ ആലോചിക്കുന്ന മട്ടിൽ കാക്ക കുറച്ച് നേരമിരിക്കും എന്നിട്ട് എങ്ങോട്ടോ പറന്നു പോകും. അയല കിട്ടുന്ന ദിവസം, ‘ഇതാ മുഴുത്ത ഒന്ന്‌!’ എന്നും പറഞ്ഞാവും എറിഞ്ഞു കൊടുക്കുക. അമ്മയ്ക്ക് കാക്കയോടുള്ള സ്നേഹം അടിക്കടി കൂടി വന്നു. അമ്മയുടെ സന്തോഷം എന്റെ സന്തോഷം. ഞാൻ ഒന്നും പറയാൻ പോയില്ല.

അച്ഛൻ പോയത് പോലെയാണ്‌ അമ്മയും പോയത്. ആരുമറിയാതെ, ആരേയുമറിയിക്കാതെ. നെഞ്ചത്ത് കൈകൾ പിണച്ച് വെച്ച്, കണ്ണുകളടച്ച്, ഒരു ചെറിയ ചിരിയുമായി അമ്മ കിടന്നു. ഏതോ നല്ല സ്വപ്നം കണ്ട് കിടക്കുകയാണെന്നേ തോന്നുമായിരുന്നുള്ളൂ. എന്റെ വിവാഹം അപ്പോഴേക്കും കഴിഞ്ഞിരുന്നത് കൊണ്ട് ഒറ്റയ്ക്കായി എന്ന തോന്നലെനിക്കുണ്ടായില്ല. അല്ലാത്തപക്ഷം മനസ്സിൽ കൂടി ഏതൊക്കെ ചിന്തകൾ ഓടുമായിരുന്നു എന്ന് ഇപ്പോൾ പറയാൻ പറ്റില്ല.

ആഴ്ച്ചകൾക്ക് ശേഷം ഞാൻ മീൻ വാങ്ങാൻ തുടങ്ങി. വാങ്ങിയത് ഒരു ചെറിയ സ്രാവായിരുന്നു. ഭാര്യ, വീടിന്റെ പിൻഭാഗത്തിരുന്നു അത് വെട്ടിയെടുക്കുമ്പോൾ ഞാനോർത്തു, വീടിന്റെ ഈ ഭാഗം എന്തൊക്കെ കാഴ്ച്ചകൾക്ക് സാക്ഷിയായിട്ടുണ്ടാവും? മൂകസാക്ഷിയായ ഈ ചുവരുകൾക്ക് തലമുറകളുടെ കഥകൾ പറയാനുണ്ടാവും. എന്തു കൊണ്ടാണ്‌ അങ്ങനെയൊക്കെ ചിന്തിക്കുന്നത് എന്ന് ഒരു നിമിഷം ചിന്തിച്ചു. ഞാൻ പൊടുന്നനെ വയസ്സായി പോയോ എന്നു വരെ തോന്നി പോയി. ആ വയസ്സൻ ചിന്തകൾക്കിടയിലാണ്‌ കാക്കകളുടെ ശബ്ദം വന്നു വീണത്. ഒന്നല്ല, രണ്ടു കാക്കകൾ! ഏതോ ഒരു ഉൾപ്രേരണ പോലെ അമ്മ പണ്ടു ചെയ്ത പോലെ ചെയ്യാൻ എനിക്ക് തോന്നി. സ്രാവിന്റെ ഒരു ചെറിയ കഷ്ണം കാക്കകളുടെ നേർക്ക് ഞാനെറിഞ്ഞു. ‘ഇയാൾക്കെന്താ വട്ടായോ?’ എന്ന മട്ടിൽ ഭാര്യ എന്നെ നോക്കിയിട്ടുണ്ടാവും. ഉറപ്പ്. ഞാൻ അങ്ങോട്ട് കണ്ണ്‌ തിരിച്ചതേയില്ല. കാക്കകൾ പരസ്പരം നോക്കി. എന്നിട്ട് എന്നെ അമ്പരപ്പിച്ചു കൊണ്ട് മീൻ കഷ്ണം തൊടാതെ ഒറ്റ പറക്കൽ. ‘മതിയായല്ലോ?’ എന്ന മട്ടിൽ ഭാര്യ എന്നെ നോക്കിയിട്ടുണ്ടാവും. കാക്കകളോട് സഹാനുഭൂതി കാണിക്കാൻ പോയാൽ ഇങ്ങനെയിരിക്കും - അവൾ അങ്ങനേയും വിചാരിച്ചിട്ടുണ്ടാവും. ഉറപ്പ്. അന്നു രാത്രി എനിക്ക് ഉറങ്ങാനായില്ല. ചിരിച്ചും, ചിന്തിച്ചും ഞാൻ തിരിഞ്ഞും മറിഞ്ഞും കിടന്നു. ‘ഏയ്...അങ്ങനെ ആവാൻ വഴിയില്ല’. ‘വെറുതെ തോന്നിയതാവും‘ എന്നൊക്കെ ശബ്ദമില്ലാതെ പറഞ്ഞു ഞാൻ എന്നെ തന്നെ ആശ്വസിപ്പിച്ചും, ന്യായീകരിച്ചും കഴിച്ചു.

അങ്ങനെ കാത്തിരുന്നു കിട്ടിയ മൂന്ന് അയല മീനുകളാണ്‌ വെള്ളം നിറച്ച ചട്ടിയിൽ കിടക്കുന്നത്! ഇന്ന്, ഇപ്പോൾ, ഇവിടെ വെച്ചറിയാം! മീൻ ഭാര്യക്ക് കൈമാറുമ്പോൾ എന്റെ ആകാംക്ഷയുടെ കയറ്‌ ഇപ്പോൾ പൊട്ടും എന്ന നിലയിലായിരുന്നു. അവൾ ചട്ടിയും കത്തിയുമായി പിൻവശത്തേക്ക് പോയി. വാലില്ലാത്ത പൂച്ചയായി ഞാനും. മീൻ മുറിക്കാൻ തുടങ്ങി. എന്റെ ശ്രദ്ധ മീനിലല്ല. പറമ്പിലാണ്‌. എവിടെ? കാണുന്നില്ലല്ലോ. മൂന്നാമത്തെ മീനും മുറിക്കാൻ തുടങ്ങി. എന്റെ പ്രതീക്ഷകൾ അവസാനിക്കാറായി. എല്ലാം വെറും തോന്നലുകൾ. പ്രായം കൂടുന്നതിന്റെ ലക്ഷണങ്ങൾ. മീൻ കഷ്ണങ്ങളായി ചട്ടിയിൽ നിറഞ്ഞു തുടങ്ങി. അപ്പോൾ കേട്ടു, ’കാ..കാ!!‘ അതാ! രണ്ടുപേരുമുണ്ട്‌! പെട്ടെന്ന്‌ രണ്ടു കഷ്ണങ്ങളെടുത്ത് ഞാൻ കാക്കകളുടെ നേർക്കെറിഞ്ഞു. അടുത്ത നിമിഷം, രണ്ട്‌ കഷ്ണങ്ങളും കൊത്തിയെടുത്ത് രണ്ടുപേരും ഒറ്റ പറക്കൽ! ഭാര്യയുടെ നേർക്ക് നോക്കുക പോലും ചെയ്യാതെ ഞാൻ തിടുക്കത്തിൽ അകത്തേക്ക് നടന്നു. സത്യം പറയട്ടെ, അപ്പോഴെന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.
പക്ഷെ...ഞാൻ...കരയുകയായിരുന്നില്ല, ചിരിക്കുകയായിരുന്നു...
പണ്ട്...അമ്മ ചിരിച്ചതു പോലെ...




Post a Comment

നരനായിങ്ങനെ


സുഹൃത്തായ നരനെ അന്വേഷിച്ചൊരു യാത്രയിലാണ്‌ ഞാൻ. ഒരവസാനശ്രമം. തലയുയർത്തുന്ന ചിന്തകളിലെനിക്ക് വായിച്ചെടുക്കാം, ഈ യാത്ര പോലും വിധിയുടെ ഭാഗമാണെന്ന്. അല്ലെങ്കിൽ ഈ ജന്മം എന്തിന്‌ ഞാൻ നരനെ കണ്ടുമുട്ടണം? എന്തിനെന്നെ ആത്മമിത്രമായി കണക്കാക്കണം? വാക്കുകളാൽ നരനെ വരച്ചിടാനൊരു ശ്രമം നടത്തിയാൽ നിങ്ങൾക്കൊരുപക്ഷെ ഞാനാരെക്കുറിച്ചാണ്‌ പറയുന്നതെന്ന് മനസ്സിലാക്കാൻ കഴിയും. ചുമലോളം നീണ്ട ചുരുൾമുടിയും, തിളക്കമുള്ള കുസൃതിക്കണ്ണുകളുമുള്ള നരന്റെ ചിത്രം നിങ്ങളും മൂന്നാഴ്ച്ചകൾക്ക് മുൻപത്തെ ദിനപത്രങ്ങളിൽ കണ്ടിട്ടുണ്ടാവും. എന്റെ സുഹൃത്ത് ഒരു മന്ത്രിപുത്രനോ, പ്രമുഖന്റെ ബന്ധുവോ അല്ലാത്തത് കൊണ്ട്, ഉൾപേജുകളിലൊന്നിൽ ‘കാണാതായി’ എന്ന തലക്കെട്ടോടെ, ആ ചെറിയ വാർത്ത ഒതുങ്ങി കൂടി. അതും ഒന്നോ രണ്ടോ പത്രങ്ങളിൽ മാത്രം. അപ്രസക്തരായ സാധാരണക്കാർക്ക് സമൂഹത്തിൽ അത്രയേ പ്രാധാന്യമുള്ളൂ! ഒരേസമയം സമൂഹത്തിന്റെ ഭാഗമായിരിക്കുകയും അല്ലാതിരിക്കുകയും എന്ന വൈരുദ്ധ്യം അവർക്കുമാത്രം സ്വന്തം.

എന്റെ ബസ്സ് തണുപ്പിലൂടെ കിതപ്പില്ലാതെ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. പുൽമേടുകളും, കുന്നുകളും കടന്ന് മുന്നോട്ട്. പെയ്ന്റിളകി തുടങ്ങിയ ജന്നൽക്കമ്പികളിൽ വിശ്രമിക്കുന്ന വിരലുകളെ പുറത്തെ തണുത്ത കാറ്റ് മരവിപ്പിച്ചു തുടങ്ങിയപ്പോൾ, വിറങ്ങലിച്ച വിരലുകൾ അടർത്തിയെടുത്ത് ഞാൻ മടക്കുള്ള പച്ചഷട്ടർ താഴ്ത്തിയിട്ടു. തണുത്ത കാറ്റ് മഴയുടെ വരവറിയിച്ചിരുന്നു. മഴ പെയ്യരുതെ എന്ന നിശ്ശബ്ദപ്രാർത്ഥന ഞാൻ നെഞ്ചോടു ചേർത്തു. നിയോഗങ്ങൾ ചിലപ്പോൾ യാദൃശ്ചികതയാവാം. ഞാൻ നിയോഗങ്ങളിൽ വിശ്വസിക്കുകയോ, അവിശ്വസിക്കുകയോ ചെയ്യുന്നില്ല. പെൻഡുലം കണക്കെ വിശ്വാസത്തിനും അവിശ്വാസത്തിനുമിടയിലുള്ള നിരന്തരസഞ്ചാരത്താൽ മനസ്സ് തളർന്നു തുടങ്ങിയിരിക്കുന്നു. എന്റേതു മാത്രമായ ചോദ്യങ്ങൾക്ക് പൂർണ്ണമായ ഉത്തരങ്ങളൊരിക്കലും കിട്ടില്ലെന്നെപ്പോഴൊ ഒരു തോന്നലുണ്ടായത്‌ കൊണ്ടാവാമത്. ഒരു പരാജിതന്റെ തോന്നൽ. എല്ലാ വിശ്വാസങ്ങളുടേയും തെളിവുകൾ യാദൃശ്ചികതയുടെ മണ്ണിലാണ്‌ മുളച്ചുയരുന്നതെന്ന്‌ എന്നോ മനസ്സിലാക്കിയിരുന്നു. അതാണെന്നെ നിയോഗങ്ങളിൽ വിശ്വസിക്കുന്നതിൽ നിന്നും പിൻതിരിപ്പിക്കുന്നത്. അല്ലെങ്കിൽ തന്നെ എന്തിന്‌ സ്വന്തം തോന്നലുകളിൽ വിശ്വസിക്കണം? എന്തിനവിശ്വസിക്കണം? ഈ ‘എന്തിന്‌’ എന്ന ചോദ്യം കുഴപ്പം പിടിച്ചതാണ്‌. നരന്റെ ഇഷ്ടചോദ്യം. അത് അവൻ നിരന്തരം തന്നോടു തന്നേയും, മറ്റുള്ളവരോടും ചോദിച്ചു കൊണ്ടിരുന്നു. ചില ചോദ്യങ്ങൾ മതിലുകൾക്ക് സമമാണ്‌. അവനെ പൂർണ്ണമായും മനസ്സിലാക്കുന്നതിന്‌ തടസ്സമായത് അവന്റെ ചോദ്യങ്ങൾ തന്നെ.

ഒരലസഭാഷണത്തിനിടയിൽ വിചിത്രമായ തന്റെ ആഗ്രഹത്തെ കുറിച്ചവൻ പറഞ്ഞതോർക്കുന്നുണ്ട്.
‘എനിക്കൊരു മരമാകണം സുഹൃത്തെ! കൈകൾ വിടർത്തിപ്പിടിച്ച്, മുടി വിടർത്തിയിട്ട് കാറ്റിലുലയുന്ന ഒരു വൻമരം!’
വിചിത്രമായ ആ സംസാരവും ആഗ്രഹവും കേട്ട് കുറച്ച് നേരം അവനെ തന്നെ നോക്കിയിരുന്നു പോയി ഞാൻ. സത്യത്തിൽ അതൊരു നേരമ്പോക്കല്ലായിരുന്നു. അതുതന്നെയായിരുന്നു അവന്റെയാഗ്രഹം. ഇപ്പോൾ തോന്നുന്നുണ്ട്, അവന്‌ അങ്ങനെ മാത്രമെ ആഗ്രഹിക്കാൻ കഴിയൂ എന്ന്. ഒരുപക്ഷെ അവന്‌ മാത്രമെ അങ്ങനെ ആഗ്രഹിക്കാനാവൂ.

പരുക്കൻ പ്രതലങ്ങളിലൂടെയായിരിക്കുന്നു ഇപ്പോൾ ബസ്സിന്റെ സഞ്ചാരം. ചിന്തകളെ മുറുക്കെ കെട്ടി വെയ്ക്കാനുള്ള കഴിവ് ഞാൻ സ്വായത്തമാക്കിയിരുന്നില്ല. എവിടെ വെച്ച്, എപ്പോഴാണ്‌ നരനെ ആദ്യം കണ്ടുമുട്ടിയത്? ഒരുപാട്‌ കാണാച്ചരടുകൾ ഒന്നിച്ചുമുറുകിയ ഒരപൂർവ്വമുഹൂർത്തത്തിലാവും. അതിനെ നിമിത്തം എന്നല്ലാതെ എന്താണ്‌ വിളിക്കേണ്ടത്? ഞാനാദ്യം കാണുമ്പോൾ, വഴിയാത്രക്കാർക്കിടയിൽ ലഘുലേഖകൾ വിതരണം ചെയ്തു കൊണ്ട് എന്നേയും കടന്ന്‌ പോവുകയായിരുന്നു അയാൾ. വനനശീകരണത്തേക്കുറിച്ച് ഒരു പുറത്തിലും, മറുപുറത്തിൽ ജലദൗർലഭ്യത്തേക്കുറിച്ചും വിശദീകരിക്കുന്ന ഒരു കുറിപ്പായിരുന്നു അത്. മൃതപ്രായയായ മണ്ണിന്റെ ദയനീയാവസ്ഥ വളരെ കുറച്ച് വാക്കുകളാൽ വരച്ചു കാട്ടുന്ന ഒരു കുറിപ്പ്. എനിക്കതേക്കുറിച്ച് വിശദമായി അറിയാൻ താത്പര്യമുണ്ടായി. നരൻ എന്നു സ്വയം പരിചയപ്പെടുത്തിയ അയാൾ, മൃദുവായ വാക്കുകൾ കൊണ്ട് കുറിപ്പിന്റെ ഉള്ളടക്കം വിശദമാക്കി തന്നു. വാക്കുകൾക്ക് നോവുണ്ടാവുമോ എന്ന മട്ടിലുള്ള പതിഞ്ഞ ശബ്ദം കേൾക്കാൻ എനിക്ക് പതിവിലുമധികം ശ്രദ്ധ ചെലുത്തേണ്ടി വന്നു. ഇയാൾ ഏതു സംഘടനയിൽപ്പെട്ടയാളാണ്‌? ഏതു കാര്യപരിപാടിയുടെ ഭാഗമായാണ്‌ ഈ കുറിപ്പ് വിതരണം? ഞാനത് നേരിട്ട് ചോദിച്ചു. എന്നാലയാളുടെ മറുപടി എന്നെ ഞെട്ടിച്ചു കളഞ്ഞു. ബോധവത്ക്കരണത്തിനായി സ്വന്തം പോക്കറ്റിൽ നിന്നു പണം ചിലവാക്കി കുറിപ്പ് അച്ചടിച്ച് വിതരണം ചെയ്യുകയാണയാൾ! ഭ്രാന്ത്! അല്ലാതെന്ത്? എന്നാൽ സംസാരം നീണ്ടപ്പോൾ, ഭ്രാന്ത് അയാൾക്കല്ലെന്നും, ചോദ്യങ്ങൾ സ്വയം ചോദിക്കാതിരിക്കുന്ന എനിക്കാണെന്നും തോന്നി. ഞാനെന്റെ ഭ്രാന്ത് മറച്ച് പിടിച്ചിരിക്കുന്നു എന്നേയുള്ളൂ! ശരിക്കും ആരാണിയാൾ? എന്താണിയാളുടെ ഉദ്ദേശ്യം? ഒരുപാട് ചോദ്യങ്ങളുമായി ഞാൻ നിന്നു.

‘എന്തു കൊണ്ട് നമുക്ക്...കുറച്ച് നേരം മാറിയിരുന്ന് സ്വസ്ഥമായി സംസാരിച്ചു കൂടാ?’
ചുറ്റുമതിലുകളില്ലാത്തൊരു ക്ഷേത്രമൈതാനത്തിലേക്കാണ്‌ ഞങ്ങൾ പോയത്. അവിടെ തല നിറയെ, കലപില കൂട്ടുന്ന ഇലകളുമായി, പക്ഷികളോട്‌ സല്ലപിച്ചു നില്ക്കുന്ന വലിയ ഒരരയാലുണ്ട്. ഏതോ ഒരു സഹൃദയൻ എന്നോ പണി കഴിപ്പിച്ച ആ അരയാൽത്തറയിലിരുന്ന് ഞങ്ങൾ സംസാരിച്ചു. ചെറുതായി നര തെളിഞ്ഞു തുടങ്ങിയ താടിരോമങ്ങൾ, നെറ്റിയിൽ വീണു കിടക്കുന്ന എണ്ണമയമുള്ള ചുരുണ്ടമുടിയിഴകൾ, വെളുത്ത നേർത്ത ഷർട്ട്...ഇതൊക്കെയും ശ്രദ്ധിച്ചതപ്പോഴാണ്‌. അയാൾ അടുത്തുള്ള ഒരു ട്യൂട്ടോറിയലിൽ പഠിപ്പിക്കുന്നു. ചില വീടുകളിലും പോയി കുട്ടികളെ പഠിപ്പിക്കുന്നുണ്ട്. ഇടയിൽ കിട്ടുന്ന രണ്ട് മൂന്ന് ദിവസങ്ങൾ യാത്രകൾക്കായി ചിലവാക്കുന്നു. എവിടേക്കാണ്‌ യാത്രകൾ? ചോദിച്ചില്ല. അയാൾ പറയട്ടെ. എല്ലാം ചോദിച്ചറിയേണ്ട കാര്യമില്ലല്ലോ. അതാണെന്റെ നയം.

കാടുകൾ, കാവുകൾ, കായലുകൾ, നദികൾ, കുന്നുകൾ, നീരുറവകൾ...ഓരോന്നോരോന്നായി ഉത്തരങ്ങളായി വന്നു. എന്നെ പോലുള്ള ഒരു സാധാരണക്കാരന്‌ ഒട്ടും താത്പര്യമില്ലാത്ത ഒരു കൂട്ടം കാര്യങ്ങൾ. സംശയം തോന്നി, ഇയാളിതെന്തിനുള്ള പുറപ്പാടാണ്‌? നരന്റെ യാത്ര പിറകിലേക്കാണ്‌. മനുഷ്യജീവിതത്തിനു ചില ഉദ്ദേശ്യങ്ങളുണ്ടെന്ന് ഞാൻ മനസ്സിലാക്കി വെച്ചിട്ടുണ്ടായിരുന്നു. വിവാഹം കഴിക്കണം, കുട്ടികളുണ്ടാവണം, വീട്, വാഹനം, കുട്ടികളുടെ പഠിപ്പ്... ഉദ്ദേശ്യങ്ങളുടെ നിര അവസാനിക്കുന്നില്ല. ഉദ്ദേശ്യങ്ങൾ ആഗ്രഹങ്ങളുടെ പര്യായമാണ്‌. ആഗ്രഹങ്ങൾക്ക് അവധി കൊടുക്കാതെ ജീവിക്കണം. ജീവിതം, അവസാനമില്ലാത്ത ചേർത്തുവെയ്ക്കലുകളും, നിരന്തരം വിജയിക്കാനുള്ള വെമ്പലുമാണെന്ന് ആരോ എന്നെ പഠിപ്പിച്ചിരുന്നു. എന്നോ ഞാനറിയാതെ പഠിച്ചു പോയിരുന്നു. എന്നാൽ നരന്റെ കാഴ്ച്ചപ്പാടുകൾ തികച്ചും വ്യത്യസ്തമാണെന്ന് അന്നു ഞാൻ മനസ്സിലാക്കി.

‘ഇയാൾക്കെന്താ നല്ല സുഖമില്ലെ?’ 
യൂണിഫോം ധരിച്ച, അക്ഷമനായ ഒരു ചെറുപ്പക്കാരന്റേതാണ്‌ ചോദ്യം. അയാളത് ചോദിക്കുമ്പോൾ നരൻ എന്റെ സമീപമില്ലായിരുന്നു. നരൻ അപ്രത്യക്ഷനായിരുന്നു. എന്റെ കൈവശം നരന്റേതെന്നു പറയാൻ നനഞ്ഞ മണ്ണ്‌ പുരണ്ട ഒരു ജോഡി ചെരുപ്പുകൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ആ സംഭവം നടന്നത് ഏകദേശം മൂന്ന് ആഴ്ച്ചകൾക്ക് മുൻപാണ്‌. ഇന്നാലോചിക്കുമ്പോൾ എല്ലാം നരന്റെ രഹസ്യപദ്ധതിയുടെ ഭാഗമായിരുന്നോ എന്നു കൂടി സംശയമുണ്ട്. 

ഒരു ശനിയാഴ്ച്ച ദിവസം. എന്നോട് ‘ഒരത്ഭുതം കാണാൻ വരുന്നോ?’ എന്നു ചോദിച്ചാണ്‌ പ്രലോഭിപ്പിച്ചത്. ആ ചോദ്യത്തിൽ ഞാൻ വീഴുകയും ഞങ്ങളൊന്നിച്ച് ദ്വീപിലേക്ക് യാത്ര തിരിക്കുകയും ചെയ്തു. വടക്കൻ കേരളത്തിൽ കുറച്ചുള്ളിലായിട്ടാണാ സ്ഥലം. അവിടേക്ക് ചെന്നെത്തുക തന്നെ ശ്രമകരം. മാത്രമല്ല സാഹസികവും. ദ്വീപിലേക്ക് ഒരു ചെറിയ ബോട്ടുണ്ട്. ചെന്നിറങ്ങിയപ്പോൾ തന്നെ വലിയ മുളകൾ വളഞ്ഞു നിന്ന് കമാനമൊരുക്കിയിരിക്കുന്നത് ശ്രദ്ധയിൽ പെട്ടു. പ്രകൃതി തന്റെ സാമ്രാജ്യത്തിലേക്ക് സ്വാഗതം ചെയ്യുന്നിടം. വനം - അതെനിക്ക് അന്നുവരെ ഒരു സങ്കല്പം മാത്രമായിരുന്നു. പുസ്തകങ്ങളിൽ കണ്ട ചില ചിത്രങ്ങളിൽ മാത്രമൊതുങ്ങി നിന്നിരുന്നു എന്റെ വനസങ്കല്പ്പം. അവിടെ വെച്ച് ഒരു വൻവൃക്ഷത്തെ ആലിംഗനം ചെയ്തു കൊണ്ടവൻ ഇങ്ങനെ ഉപദേശിച്ചു,
‘വൃക്ഷങ്ങൾ ഇടതൂർന്ന് വളർന്ന് നില്ക്കുന്ന ഈ ഭൂമിയെ കാടെന്നോ, വനമെന്നോ വിളിക്കുന്നതിനേക്കാൾ എത്രയോ മനോഹരമാണ്‌ ആരണ്യം എന്ന് വിളിക്കുന്നത്! ആ വാക്കിന്‌ തന്നെ ഒരു പച്ചപ്പും, തണുപ്പും ഒരു രഹസ്യസ്വഭാവവുമുണ്ട്. ഇല്ലെ? ആര്യണമെന്നത് തന്നെയാണ്‌ ശരിയായ പേര്‌. ചിലതിന്‌ ചില പേരുകളാണ്‌ ഏറ്റവും യോജിക്കുക എന്ന് തോന്നിയിട്ടില്ലെ? ഈ വൃക്ഷജീവസമൂഹത്തിന്‌ ഏറ്റവും യോജിച്ച പേര്‌ ആരണ്യം തന്നെ!‘
അവൻ വാക്കുകളിൽ നിന്ന് വാക്കുകളിലേക്ക് അതിവേഗം സഞ്ചരിച്ചു കൊണ്ടിരുന്നു. എനിക്ക് അവൻ പറയുന്നത് പലതും രണ്ട് മൂന്ന് വട്ടം രസം പിടിച്ച് ആലോചിക്കണമെന്നുണ്ടായിരുന്നു. എന്നാൽ ഞങ്ങളുടെ നടപ്പിന്‌ വേഗം കൂടുകയും, അതുവരെ കാണാത്ത വനഭംഗികളിലേക്ക് എന്റെ കാഴ്ച്ച ആവേശത്തോടെ തിരെഞ്ഞു ചെന്നതും അതിനു വിഘാതമായി.

കണ്ടിട്ടും കണ്ടിട്ടും മതിയാവാത്തവണ്ണം ഞാൻ ചുറ്റിലും നോക്കി നടന്നു. തലേ ദിവസം പെയ്ത മഴ കുടിച്ച് ഈർപ്പം നിറഞ്ഞ, മണ്ണിലും മരങ്ങളിലും കണ്ണുകൾ ഓടി നടന്നു. പായൽ പുരണ്ട പാറക്കല്ലുകൾ, പ്രാണികൾ കുടയാക്കിയ ചെറുകൂണുകൾ, ഇളകുന്ന നൂല്‌ പോലെ കറുത്ത ഉറുമ്പുകളുടെ സഞ്ചാരം, പാറക്കല്ലുകളുടെ വിടവുകളിലൊളിക്കുന്ന ഉരഗങ്ങൾ, നൂൽപ്പാവകളുടെ ചലനമനുകരിക്കുന്ന ചിത്രശലഭങ്ങൾ...

അത്രയും പച്ചപ്പ് ആദ്യമായി കാണുകയായിരുന്നു ഞാൻ. പച്ച നിറത്തിനെത്ര വകഭേദങ്ങളുണ്ടെന്ന് അന്നാദ്യമായറിഞ്ഞു. മണ്ണിലുറച്ച് പോയ ഭീമൻ വില്ലുകൾ പോലെ മുളകൾ വളഞ്ഞു നില്ക്കുന്നു. അവ കാറ്റിലുരസി വന്യമായൊരു ശബ്ദം നിർത്താതെ കേൾപ്പിക്കുന്നു. ചെറിയ മഴക്കാറുള്ളത് ഞാൻ ശ്രദ്ധിച്ചു. മഴ പെയ്യുമോ? ആധി മുഴുക്കെയുമതായിരുന്നു. ഞാനത് നരനോട് പങ്കുവെച്ചു. 
‘മഴയോ? ഓരോ മഴത്തുള്ളിയും ഒരു സമ്മാനമല്ലേ? ഭൂമിക്ക് ആകാശത്തിന്റെ സമ്മാനപ്പൊതികൾ!’ 
ഒരു നിമിഷം അവൻ നിഷ്ക്കളങ്കനായ ഒരു കവിയായതു പോലെനിക്ക് തോന്നി.
‘ദാ! ഇതാണ്‌ ഞാൻ പറഞ്ഞയിടം!’
അത്യാഹ്ലാദത്തോടെ അവൻ വിളിച്ചു പറഞ്ഞു. ഒരു വളവ്‌ തിരിഞ്ഞ ഞങ്ങളുടെ മുന്നിൽ പളുങ്കുവെള്ളം നിറഞ്ഞ ഒരരുവി പ്രത്യക്ഷമായി. മുളങ്കൂട്ടങ്ങളും, അരുവിയും, ചെറുകുരുവികളും ചേർന്നൊരുക്കുന്ന സംഗീതമേളം! കവിയാകാതെ പോയതിൽ സ്വയം പഴിച്ചു. ചിന്തകളെ തടസ്സപ്പെടുത്തി കൊണ്ട് അവനെന്റെ കൈ പിടിച്ചുവലിച്ച് അരുവിയിലേക്കിറങ്ങി. അപ്പോഴാണ്‌ അരുവിയുടെ മറ്റൊരു മുഖം അറിഞ്ഞത്. വഴുക്കലുള്ള പാറകളുടെ മുകളിൽ കൂടിയാണതിന്റെ ചിരി പൊഴിച്ചു കൊണ്ടുള്ള ഒഴുക്ക്. ഒരു നിമിഷം എന്റെ വിവേകബുദ്ധി ഭാവനകളെ മറച്ചു. ഒന്നു കാൽ വഴുക്കിയാൽ? തല തല്ലി വീണാൽ? ഒഴുക്കിൽ പെട്ടു പോയാൽ? മലവെള്ളം വന്നു തുടങ്ങിയാൽ നിമിഷങ്ങൾക്കകം ഒഴുക്കിന്റെ ശക്തി പത്തിരട്ടിയായി മാറും എന്നും മറ്റും കേട്ടറിഞ്ഞിട്ടുണ്ട്. വരുന്ന വഴിക്ക് ഒരു ഗാർഡ്, വെള്ളത്തിൽ അധികദൂരം പോകരുത് എന്ന് മുന്നറിയിപ്പ് തന്നതുമാണ്‌. വെറുതെ എന്തിന്‌...? അപ്പോൾ ഞാൻ കണ്ടു, നരൻ ഒരു കൊച്ചു കുട്ടിയെ പോലെ സന്തോഷിക്കുന്നത്. അരുവിയിലെ തണുത്ത വെള്ളം മുകളിലേക്ക് തെറിപ്പിച്ചും, പായൽ പുരളാത്ത കല്ലുകളെടുത്ത് അകലേക്കെറിഞ്ഞും. അരുവിയിലേക്ക് തല നീട്ടി നിന്ന ഒരു മരക്കൊമ്പിൽ അവൻ ജൂബ അഴിച്ച് തൂക്കിയിട്ടു. എന്നോട് ഒരു പാറപ്പുറത്തിരുന്നുകൊള്ളാൻ പറഞ്ഞ് അവൻ വെള്ളത്തിനു നടുവിലേക്ക് നടന്നു. അവിടെ, മിനുസമേറിയ പാറക്കല്ലുകളിൽ തട്ടി വരുന്ന ഒഴുക്കിൽ കൈകൾ വിടർത്തി വെച്ച് അവൻ മലർന്നു കിടന്നു. കണ്ണുകളടച്ച് ഏതോ സംഗീതമാസ്വദിക്കുന്ന മുഖഭാവത്തോടെ! അവൻ പാറക്കല്ലിൽ തല ചായ്ക്കേണ്ട താമസം, മുഖം മറച്ചു കൊണ്ട് വെള്ളം ഒഴുകി താഴേക്ക് പോയി. അവന്റെ നീണ്ട മുടിയിഴകൾ വെള്ളത്തിന്റെ ഒഴുക്കിനൊപ്പമൊഴുകി മുഖം മറച്ചു. എത്ര നേരം അങ്ങനെ കിടന്നു കാണും? അവൻ സ്വർഗ്ഗീയസുഖമാസ്വദിക്കുന്നതും നോക്കി ഞാൻ പാറപ്പുറത്തിരുന്നു. അല്പനേരം കഴിഞ്ഞ് നോക്കുമ്പോൾ, മുകളിൽ മേഘമുഖങ്ങൾ കറുത്തിരുണ്ട് വരുന്നത് കണ്ടു. മഴ പെയ്യുമെന്നുറപ്പാണ്‌. 
‘വാ, കേറി വാ! ഇന്നിത്രേം മതി. നമുക്ക് തിരിച്ചുപോവാം. മഴ തുടങ്ങിയാൽ തിരിച്ച്പോക്ക് നടക്കില്ല’. ഞാനുച്ചത്തിൽ വിളിച്ചു പറഞ്ഞു.
‘തിരിച്ചു പോക്കോ? എന്തു തിരിച്ചു പോക്ക്?!’ അങ്ങനെ പറഞ്ഞ് എന്നെ ഒന്നമ്പരപ്പിച്ച ശേഷം അവൻ എഴുന്നേറ്റു വന്നു. 
‘ഇതാണ്‌ സ്വർഗ്ഗം!’
നീളൻ മുടിയിഴകളിൽ നിന്ന് ഇറ്റിറ്റ് വീഴുന്ന ജലകണങ്ങളുമായ് അവൻ കയറി വരുന്നത് കണ്ടപ്പോൾ, പണ്ടെങ്ങോ വായിച്ചു മറന്ന ചരിത്രപുസ്തകത്തിന്റെ താളുകളിൽ കണ്ട ആദിമമനുഷ്യന്റെ ഛായ അവനുണ്ടെന്ന് ഒരു നിമിഷം തോന്നി.

അല്പനേരം കഴിഞ്ഞു ഞങ്ങൾ നടപ്പു തുടർന്നു. കുറച്ച് കൂടി നടന്നാൽ ഒരു കുന്ന് കാണിച്ചു തരാമെന്നവൻ വാക്കു പറഞ്ഞു. 
‘നരനിവിടെ മുൻപ് വന്നിട്ടുണ്ടോ?’
‘പലവട്ടം!’
അല്പദൂരം നടന്നു കഴിഞ്ഞപ്പോൾ, കരുതിവെച്ചിരുന്ന ഒരു കാര്യം പറയാൻ ഞാൻ തയ്യാറെടുത്തു.
‘ഒരു ചെറിയ വിശേഷമുണ്ട്. എന്റെ വിവാഹം നിശ്ചയിച്ചു’ ഞാനാവേശത്തോടെ പറഞ്ഞു. നരൻ ചോദിക്കുന്നതിനു മുൻപ് തന്നെ പെൺകുട്ടിയെ കുറിച്ചുള്ള കാര്യങ്ങളും ഞാൻ പറഞ്ഞു തുടങ്ങി. ഇടയ്ക്ക് ഞാനൊരു ചോദ്യവും ചോദിച്ചു.
‘ഇങ്ങനെ നടന്നാലോ? ഒരു കല്ല്യാണമൊക്കെ വേണ്ടെ?’
ഒരു ചിരിയോടെ അവനൊരു ചോദ്യമെന്റെ മുന്നിലേക്കിട്ടു.
‘ഏറ്റവും വലിയ തമാശ എന്താണെന്നറിയോ?’
അവനെന്തോ കുസൃതി പറയാൻ പോവുകയാണെന്ന് മനസ്സിലായി.
‘ജനിച്ചതെന്തിന്‌...ജീവിക്കുന്നതെന്തിന്‌...ഇതൊന്നുമറിഞ്ഞു കൂടെങ്കിലും നമ്മൾ നമ്മളെ പോലുള്ളവരെ സൃഷ്ടിച്ചു കൊണ്ടേയിരിക്കുന്നു!!’
എനിക്കതൊരു തമാശയായി തോന്നിയില്ല. അനാഥനായ നരന്റെ വിചാരങ്ങൾ എന്തൊക്കെയെന്ന് എനിക്ക് സങ്കല്പ്പിക്കാവുന്നതിലുമപ്പുറമാവണം. അവൻ പറഞ്ഞതിനെക്കുറിച്ചു തന്നെ ആലോചിച്ചു കൊണ്ട് നിശ്ശബ്ദനായി അവനോടൊപ്പം ഞാൻ നടന്നു.

മുന്നിലേക്ക് നടക്കും തോറും വഴി ചെറുതായി വന്നു. അതൊരു ഒറ്റയടി പാതയായി മാറിയതു പോലുമറിഞ്ഞില്ല. ഇരുവശത്തും ഉയർന്നു നിൽക്കുന്ന വന്മരങ്ങൾ. അല്പദൂരം കഴിഞ്ഞപ്പോൾ വഴിയറിയാതെ പാത പകച്ചു നില്ക്കുന്നതു കണ്ടു.
‘ഇനിയങ്ങോട്ട് വഴിയുണ്ടെന്നു തോന്നുന്നില്ല. നമുക്ക് തിരിച്ച് പോയാലോ? ഇവിടെയൊന്നും ആരെയും കാണുന്നില്ലല്ലോ’
‘എന്താ പേടിയുണ്ടോ?’
‘ഏയ്...പേടിയില്ല പക്ഷെ...ഇനിയും ഉള്ളിലേക്ക് പോയാൽ വല്ല പാമ്പോ മറ്റോ...’
‘എങ്കിലൊരു കാര്യം ചെയ്യാം. ഞാനുള്ളിൽ പോയി നോക്കിയിട്ട് വരാം. ഇതുവരെ വന്നതല്ലെ? ഇനിയെപ്പോഴാ ഇങ്ങനെ ഒരു വരവ്...’
‘ങാ...ഒറ്റയ്ക്ക് പൊയ്ക്കോ...അതാ നല്ലത്...ഞാനില്ല’ അതും പറഞ്ഞ് ഞാൻ അടുത്ത് കണ്ട മരത്തിനു താഴെ, തമ്മിൽ പിണഞ്ഞ് ഭൂമിക്കടിയിലേക്ക് പോയ വലിയ വേരുകൾക്ക് പുറത്തിരുന്നു.
എന്റെ തളർച്ചയെ കളിയാക്കും മട്ടിൽ ഒരു ചിരിയെറിഞ്ഞു തന്ന് നരൻ പാത വിട്ട് ഉള്ളിലേക്ക് നടന്നു. തളർന്ന ഇമകൾക്കിടയിലൂടെ ഞാൻ കണ്ടു, നരൻ എന്റെ നേർക്ക് കൈ വീശി കൊണ്ട് അകന്നു പോകുന്നത്. പാതയിൽ നിന്നും മാറി, അരയൊപ്പം പൊക്കത്തിൽ വളർന്നു നില്ക്കുന്ന ചെടികൾക്കിടയിലൂടെ, മഞ്ഞമുളകൾക്കിടയിലൂടെ നടന്ന്, അവൻ പച്ചപ്പിനുള്ളിൽ അപ്രത്യക്ഷനായി. ഞാൻ മരത്തിലേക്ക് തലചായ്ച്ച് കണ്ണടച്ചു. ഒരു ചെറുമയക്കമെനിക്കാവശ്യമായിരുന്നു.

മുഖത്ത് തണുത്ത് വെള്ളം വീണുചിതറുമ്പോഴാണുണർന്നത്. കുറച്ചധികനേരം ഉറങ്ങി പോയിരിക്കുന്നു! മഴ തുടങ്ങിയിരിക്കുന്നു. ഓ, മഴയല്ല, മഴത്തുള്ളികളല്ല, സമ്മാനപ്പൊതികൾ! നരന്റെ വാക്കുകളോർത്തു. എവിടെ നരൻ? എഴുന്നേറ്റ് ചെന്ന് രണ്ടുമൂന്ന് വട്ടം അവന്റെ പേരുറക്കെ വിളിച്ചു. മുളങ്കാടുകളിൽ നിന്ന് സംഗീതമല്ലയിപ്പോൾ ഒഴുകുന്നത്. അപശബ്ദങ്ങളാണ്‌. പരിഹാസശബ്ദങ്ങൾ. മഴ ശക്തി പ്രകടിപ്പിച്ചു തുടങ്ങി. എന്താണ്‌ ചെയ്യേണ്ടത്? ആരെയാണ്‌ സഹായത്തിനു വിളിക്കേണ്ടത്? ചിലപ്പോൾ അവൻ ഏതെങ്കിലും കുഴിയിലോ മറ്റൊ വീണു കിടക്കുകയാണെങ്കിലോ? അതോ വല്ല പാമ്പും...?. ഉള്ളിൽ ഭയത്തിന്റെ വള്ളികൾ വളരുന്നതറിഞ്ഞു. ഉറക്കെ വിളിച്ചു കൊണ്ട് അവൻ പോയ ദിശയിലേക്ക് ഓടി. മറ തീർത്തു നിന്ന വൻമരങ്ങളോട് അവനെ കണ്ടോ എന്നുച്ചത്തിൽ വിളിച്ചു ചോദിച്ചു. ഇടതൂർന്ന് നില്ക്കുന്ന ചെടികൾക്കിടയിലൂടെ എനിക്ക് ഓടാൻ കഴിയുമായിരുന്നില്ല. എന്റെ നിലവിളികൾ കാട്ടിനുള്ളിലെവിടെയോ തട്ടി ചിതറി പോയിട്ടുണ്ടാവും. മഴയും, മുളകളും എന്റെ ശബ്ദത്തെ മറുശബ്ദം കൊണ്ട് തോല്പിക്കുകയാണെന്ന് തോന്നി. ഇനിയും ഉള്ളിലേക്ക് കയറിയാൽ ചിലപ്പോൾ വഴിതെറ്റി പോകാൻ സാധ്യതയുണ്ട്. വിവേകം പിൻതിരിഞ്ഞ് നടക്കാൻ പ്രേരിപ്പിച്ചു. വഴിയിലേക്ക് എത്തിയ ശേഷം ഞാൻ സർവ്വശക്തിയുമുപയോഗിച്ച് ഓടി. ഒരു ഗാർഡിനെ കണ്ട് വിവരം പറയണം. അവരുടെ സഹായം എന്റെ സുഹൃത്തിനാവശ്യമുണ്ട്. അവനെന്തോ സംഭവിച്ചിട്ടുണ്ട്. ഇതു പോലുള്ള സന്ദർഭങ്ങളിൽ എന്തു കൊണ്ട് പ്രതീക്ഷകളെക്കാൾ, ദുർവിചാരങ്ങൾ കൂടുതലായി വരുന്നു? എന്തോ ഒരു വലിയ അപകടം നടന്നിരിക്കുന്നു എന്ന തോന്നലുണ്ടായി.

‘ഓരോ മാരണങ്ങള്‌...’
ഗാർഡിനെ അറിയിച്ചപ്പോൾ അയാളുടെ ആദ്യ പ്രതികരണമതായിരുന്നു. 
അയാൾ വിസിലടിച്ച് കുറച്ച് കഴിഞ്ഞപ്പോൾ യൂണിഫോമിട്ട രണ്ടു പേർ കൂടി വന്നു. അതിലൊരാൾ അല്പം പ്രായമുള്ള മനുഷ്യനായിരുന്നു. അവരുടെ കയ്യിൽ മുള വടിയും, അരയിലെ ബെൽറ്റിൽ കത്തിയുമുണ്ട്.

‘എവിടെ വെച്ച്? എത്ര നേരം മുൻപ്?’
ഞാൻ ഇടം കാണിച്ചു തരാമെന്നു പറഞ്ഞു ഓടി. പിന്നാലെ അവരും. 
‘എത്ര നേരം മുൻപ്?’ ആ ചോദ്യത്തിനു കൃത്യമായ ഒരുത്തരം എന്റെ പക്കലില്ലായിരുന്നു. ഏകദേശം അരമുക്കാൽ മണിക്കൂർ മുൻപ്... അത്രയെ ഉണ്ടാവൂ. വഴിവിട്ട് കാട്ടിനുള്ളിലേക്കാണ്‌ നരൻ പോയത് എന്നു പറഞ്ഞപ്പോൾ മൂവരും എന്നെ ഒരത്ഭുത ജീവിയെ ആദ്യമായി കാണുന്ന രീതിയിൽ നോക്കി..
അവർ തമ്മിൽ എന്തോ ഒരു നിമിഷം തമ്മിൽ പറഞ്ഞ ശേഷം, ‘നിങ്ങളിവിടെ തന്നെ നില്ക്കണം’ എന്നു കാർക്കശ്യം നിറഞ്ഞ ശബ്ദത്തിൽ പറഞ്ഞ് ഞാൻ ചൂണ്ടിക്കാട്ടിയ വഴിയെ പോയി. മഴയിൽ അപ്പോഴേക്കും ഞങ്ങളെല്ലാവരും നന്നായി നനഞ്ഞു കുതിർന്നിരുന്നു. നനഞ്ഞ വസ്ത്രങ്ങൾക്കുള്ളിലിരുന്ന് ഞാൻ ചെറുതായി വിറയ്ക്കാനാരംഭിച്ചു. നിമിഷങ്ങൾ വർഷങ്ങളായി. മഴ അവസാനിച്ചു. പച്ചിലകൾക്കിടയിൽ ഒരനക്കം. പച്ചപ്പിനുള്ളിൽ നിന്നും അവർ വന്നു. മൂന്നു പേർ. എവിടെ നാലാമൻ? എന്റെ നരൻ...
‘ഈ ചെരിപ്പ് അയാളുടേതാണോ?’ അതു പറഞ്ഞ് അവരിലൊരാൾ ഒരു ജോഡി ചെരുപ്പുകൾ എന്റെ നേരെ നീട്ടി.
‘ഇത് നരന്റേതാണ്‌! അവനെവിടെ? അവനെന്തു പറ്റി?’
‘അയാൾക്ക് എന്തു പറ്റിയെന്ന് ഞങ്ങൾക്കറിയില്ല...പക്ഷെ അയാൾ കാട്ടിനുള്ളിലേക്ക് പോയിട്ടുണ്ട്...ഒരു മരച്ചോട്ടിൽ ചെരിപ്പ് രണ്ടും അഴിച്ച് വെച്ചിട്ടാ പോയത്...’
‘ഈ മഴയത്ത് ഉൾക്കാട്ടിൽ അധികം പോകാനും കഴിയില്ല...നേരമിരുട്ടാറായി...ഫയർ ഫോഴ്സിനെ വിളിച്ചാലും നാളയെ അന്വേഷിക്കാൻ പറ്റൂ...’
‘ഒന്നുകിൽ അയാൾ തിരിച്ചു വരുമെന്നു വിശ്വസിക്കാം...അല്ലെങ്കിൽ...എന്തു പറയാനാണ്‌? ...കാട്ടാനകളും വിഷപ്പാമ്പുകളുമൊക്കെയുള്ളയിടമാണ്‌...’
‘ഇയാൾക്കെന്താ നല്ല സുഖമില്ലെ?’ കൂട്ടത്തിലെ ചെറുപ്പക്കാരൻ എന്നോട് അമർഷത്തോടെ ചോദിച്ചു.
‘ആരെങ്കിലും ഈ കാട്ടിൽ കയറി പോവുമോ? അതും ഈ സമയത്ത്?’
പോകും. നരൻ എന്ന എന്റെ സുഹൃത്ത് പോകും. നരൻ മാത്രം... എനിക്കങ്ങനെ പറയണമെന്നുണ്ടായിരുന്നു...
‘ഇനി... അയാൾ തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കണ്ട...’ മര്യാദയുടെ സ്വരത്തിൽ അവരിലൊരാൾ എന്നോട് പറഞ്ഞു.

ബസ് ദ്വീപിനടുത്തെത്താറായി. ഇനി ഏറിയാൽ ഒരു പതിനഞ്ച് മിനിട്ട് കൂടി. കുറച്ച് ദിവസങ്ങൾക്ക് മുൻപ് വരെ, ദ്വീപിൽ കാണാതായ ചെറുപ്പക്കാരനെ കുറിച്ചുള്ള അന്വേഷണം - ആ വാർത്ത പത്രങ്ങളിലുണ്ടായിരുന്നു. മറ്റു വാർത്തകളുടെ കുത്തൊഴുക്കിൽ ആ ചെറിയ വാർത്ത അപ്രത്യക്ഷമായി. മഴയും, പ്രതികൂല കാലാവസ്ഥയും അന്വേഷണം അവസാനിപ്പിക്കാൻ കാരണമായി. ഒരാഴ്ച്ച കഴിഞ്ഞ് എനിക്കൊരു തോന്നലുണ്ടായി. ഒരിക്കൽ കൂടി അവിടേക്ക് പോകണം. ഒരവസാന ശ്രമം. ആ ചിന്തയാണിപ്പോൾ എന്നെ ഇവിടെ, ഈ ദ്വീപിൽ വീണ്ടും എത്തിച്ചിരിക്കുന്നത്. മറ്റാർക്കും കണ്ടെത്താനാകാത്തത് ചിലപ്പോൾ...എന്തെങ്കിലും ഒരു സൂചന...

ഈ ദ്വീപിലേക്ക് ആദ്യമായി കാൽ വെയ്ക്കുമ്പോൾ എന്റെ കൂടെ നരനുണ്ടായിരുന്നു. ഇപ്പോഴുമവൻ കൂടെ ഉണ്ടെന്നു തന്നെ തോന്നുന്നു. കാണാൻ കഴിയുന്നില്ലെന്നേയുള്ളൂ. അവന്റെയൊപ്പം അവനെ തിരഞ്ഞ് പോകുന്നു. അന്ന് നടക്കുമ്പോൾ ഇവിടെ കണ്ട ഒരോ ചെടിയെ കുറിച്ചും, ഓരോ മരത്തിനെ കുറിച്ചും അവൻ വാചാലമായി സംസാരിച്ചതോർത്തു. മുളകളെ കുറിച്ച്...മുളയരിയെ കുറിച്ച്...ഇടയ്ക്ക് കണ്ടൽക്കാടുകളെ കുറിച്ചായി സംസാരം. ഓരോ വാചകവും എനിക്ക് പുതിയ പുതിയ അറിവുകളായിരുന്നു. പുസ്തകങ്ങളിൽ കൂടി ഒരിക്കലും നേടിയെടുക്കാൻ കഴിയാത്ത അറിവ്. വാമൊഴിയായി അവനിൽ നിന്നെനിക്ക് കിട്ടിയ അറിവ്.

ശബ്ദഘോഷങ്ങളോടെ അരുവി വീണ്ടും കാഴ്ച്ചയിലേക്ക് കയറി വന്നു.
ഞാൻ അതിനരികിലേക്ക് നടന്നു. ഇപ്പോഴും കാണാം, കൈകൾ വിരിച്ച് വെച്ച്, വാനം നോക്കി, കണ്ണുകളടച്ച് നിർവൃതിയോടെ കിടക്കുന്ന നരൻ...അവന്റെ മുടിയിഴകളെ തലോടിക്കൊണ്ട് തിരക്കുപിടിച്ച് എവിടേക്കോ ഒഴുകിയകന്ന അരുവി...സ്വർഗ്ഗം...ഞാനിരുന്ന പാറ...
ഒരു നിമിഷം നരനെ ഞാൻ നോക്കി നിന്നു. അവൻ ശൂന്യതയിൽ മാഞ്ഞു പോകും വരെ.
വീണ്ടും നടന്നു. ആ വലിയ വൃക്ഷം. ഇതിന്റെ ഇണവേരുകളിൽ ഇരുന്നാണ്‌ ഞാൻ മയങ്ങിയത്.
മുന്നിലെ കാട്ടുപാതയ്ക്ക് സമീപത്തു കൂടിയാണവൻ പച്ചപ്പിനുള്ളിലേക്ക് കയറി മറഞ്ഞത്. അവസാനമായി എന്റെ നേർക്ക് കൈവീശി കാണിച്ച്...
അവന്റെ കാലടികൾ മാഞ്ഞിട്ടുണ്ടാവും. മഴയും, കരിയിലകളും അവ മായ്ച്ചിട്ടുണ്ടാവും.
ഞാൻ ചുറ്റുമൊന്നു നോക്കി. സമീപത്തെങ്ങും ആരുമില്ല.
ഉള്ളിലേക്ക് സാവധാനം നടന്നു. അവൻ പോയ ദിശയിലൂടെ.
ചെടികളെ വകഞ്ഞു മാറ്റി ഉള്ളിലേക്ക് കയറി. മാനം മുട്ടെ വളഞ്ഞു നില്ക്കുന്ന മുളകൾ... അവരെന്നെ സ്വാഗതം ചെയ്യുന്ന ശബ്ദം കേട്ടു. അകലെ അരുവിയുടെ നേർത്ത സംഗീതം. എനിക്ക് ചുറ്റും ഹരിതവർണ്ണം നിറഞ്ഞു. പച്ചിലക്കാട്ടിൽ ഒരു ചെറിയ കുരുവിയായി മാറിയതു പോലെ തോന്നി. വൃക്ഷങ്ങളുടെ പരുക്കൻ പുറങ്ങളിൽ തലോടി ഞാൻ മുന്നോട്ട് നടന്നു. നരൻ പറഞ്ഞത് ശരിയാണ്‌. ഇത് ആരണ്യമാണ്‌. മറ്റൊരു പേരുമിതിനു ചേരില്ല.

ഉള്ളിലായി ഒരു വലിയ വൃക്ഷം കൈകൾ വിടർത്തി എനിക്ക് മുന്നിൽ നിന്നു. ഇതിനപ്പുറം പ്രവേശനമില്ലെന്ന മട്ടിൽ. തലയുയർത്തി നോക്കി. അതിന്റെ കൈകൾ ആകാശം തേടി പോയതു പോലെ തോന്നി. നാലുപാടും വേരുകൾ അമർത്തിയുറപ്പിച്ച്, ആകാശത്തേക്ക് നോക്കി തപസ്സു ചെയ്യുകയാണാ വൃക്ഷം.
‘നീ വരുന്നോ?...ഞാനിവിടെയുണ്ട്!‘ നരന്റെ നേർത്ത ശബ്ദം.
കാറ്റിലൂടെയാ ശബ്ദം കേട്ടതാണ്‌.
’നിനക്കെന്നെ കാണണ്ടേ?...‘ അത്‌ കേൾക്കുമ്പോൾ അവന്റെ കുസൃതി നിറഞ്ഞ കണ്ണുകൾ ഞാൻ കണ്ടു. നരൻ - അവന്‌ ഒരു വൃക്ഷമാകാൻ മാത്രമേ കഴിയൂ. മണ്ണിൽ കാലുകളുറപ്പിച്ച്, ആകാശത്തേക്ക് കണ്ണുകൾ നീട്ടി, കാറ്റിൽ ഇരുവശത്തേക്കും കൈകൾ നീട്ടിപിടിച്ച് നില്ക്കുന്ന ഒരു വൻവൃക്ഷം. ഞാൻ കാതോർത്തു. അല്പനേരത്തെ നിശ്ശബ്ദതയ്ക്ക് ശേഷം ഇലകളിളകുമ്പോൾ നരന്റെ ശബ്ദം വീണ്ടും കേട്ടു,
’നിനക്ക് ഞാനൊരു കഥ പറഞ്ഞു തരാം...ആരണ്യത്തിന്റെ കഥ...‘
നരൻ പറയാൻ പോകുന്ന കഥ കേൾക്കാൻ ചെവിയോർത്ത് ഞാനവിടെ നിന്നു.
അപ്പോൾ കേട്ടു, മുകളിൽ...പെരുമ്പറശബ്ദം...
താഴേക്ക് വർഷിക്കാനാരംഭിക്കുകയാണ്‌, ആകാശത്തിന്റെ സമ്മാനപ്പൊതികൾ...

മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് ഡിസംബർ 2 2018

Post a Comment

Saturday, 23 May 2020

ഒരു ചെറിയ മിടിപ്പ്


വൈകുന്നേരമായപ്പോൾ അമ്മ അവനെ കൊണ്ടു പോയി കുളിപ്പിച്ച ശേഷം പുതിയ നിക്കറ്‌ ഇടുവിച്ചു. മുഖത്ത് പൗഡറ്‌ തേച്ചും കൊടുത്തു. അമ്മ മകനേയും കൂട്ടി ദീപാരാധന തൊഴാൻ പോവുകയായിരുന്നു. ആ സമയത്ത് അമ്പലത്തിൽ പോകാൻ അവനു തീരെ താത്പര്യമില്ല. അവിടെ ചെന്നു കഴിഞ്ഞാൽ അനങ്ങാതെ നിൽക്കണം, ഒന്നും സംസാരിക്കാൻ പാടില്ല, നേരമിരുട്ടി തുടങ്ങുന്നത് കൊണ്ട് അമ്പലപ്പറമ്പിൽ ഓടിക്കളിക്കാൻ അനുവദിക്കുകയുമില്ല.

അവർ നടന്നു തുടങ്ങി. താമസിച്ചു പോകുമോ? - അമ്മയ്ക്ക് അതാണ്‌ ആധി. അവന്റെ കൈയ്യിൽ അവർ മുറുക്കെ പിടിച്ചിരുന്നു. പോകുന്ന വഴി മുഴുവൻ അവൻ എല്ലാം തല തിരിച്ചു നോക്കിക്കൊണ്ടിരുന്നു. മലർന്നു നോക്കിയപ്പോൾ കണ്ടു, അമ്പിളി അമ്മാവൻ പതിയെ തെളിഞ്ഞു വരുന്നത്, പക്ഷികൾ തിരക്ക് പിടിച്ചു ചേക്കേറാൻ പറന്നു പോകുന്നത്. നിലത്ത് ചുറ്റിലും നോക്കിയപ്പോൾ കണ്ടു, എന്തോ മണത്തു നടക്കുന്ന ഒരു കറുത്ത പൂച്ച, ആരോ ചുരുട്ടിയെറിഞ്ഞ ഭാഗ്യമൊഴിഞ്ഞു പോയ ഒരു ലോട്ടറി ടിക്കറ്റ്, ചവിട്ടി പതിഞ്ഞു പോയ ഒരു തീപ്പെട്ടിക്കൂട്. എല്ലാം അവൻ കണ്ടു. അവന്‌ തീപ്പെട്ടിക്കൂട് പൊട്ടിച്ച് അതിന്റെ ചിത്രം എടുക്കണമെന്നുണ്ടായിരുന്നു. അമ്മയറിയാതെ അവൻ തീപ്പെട്ടിപ്പടങ്ങൾ ശേഖരിക്കുന്നുണ്ട്. അതൊക്കെയും അവൻ മുറിയിൽ കട്ടിലിനടിയിൽ ഒളിപ്പിച്ചു വെച്ചിരിക്കുന്ന ഒരു ചെറിയ പെട്ടിയിലാണ്‌ സൂക്ഷിച്ചിരിക്കുന്നത്. അവരേയും കടന്നു ഒന്നു രണ്ടു സൈക്കിളുകൾ ബെല്ലടിച്ചു കൊണ്ടു പാഞ്ഞു പോയി. അവൻ അതിലൊരു സൈക്കിളിൽ എഴുന്നേറ്റ് നിന്നു ചവിട്ടുന്ന ചേട്ടനെ നോക്കി. ആ ചേട്ടനെ പോലെ തനിക്കും സൈക്കിൾ ചവിട്ടണം. നല്ല വേഗത്തിൽ പോകണം. പക്ഷെ അതിനു ഉയരം വെയ്ക്കണം. അവൻ ചെറുതാണ്‌. പൊക്കം വെയ്ക്കാൻ, അമ്മ പറഞ്ഞത് കേട്ട് അവൻ ദിവസവും മുടങ്ങാതെ പാല്‌ കുടിക്കുന്നുണ്ട്. രാത്രി കിടക്കും മുൻപും അമ്മ അവന്‌ പാല്‌ കൊടുക്കും. ഇളം ചൂടുള്ള പാൽ. നല്ലോണം ഉറങ്ങാനാണ്‌.

അവന്റെ ശ്രദ്ധ മണ്ണിൽ കിടന്ന ഒരു മച്ചിങ്ങയിലേക്ക് ചെന്നു വീണു. അവനത് ചവിട്ടി തെറുപ്പിച്ചു. അതുരുണ്ട് മതിലിൽ പോയി തട്ടിയിട്ട് വഴിയിലേക്ക് തന്നെ തിരികെ വന്നു. അവന്‌ അത് ഒന്നു കൂടി ചവിട്ടി തെറുപ്പിക്കണമെന്നുണ്ടായിരുന്നു എന്നാൽ അപ്പോഴേക്കും അമ്മ, അവന്റെ കൈയ്യും പിടിച്ചുവലിച്ച് വേഗത്തിൽ പോയി. ‘തിരികെ വരുമ്പോൾ തട്ടണം’ അവനോർത്തു വെച്ചു.

അവൻ വഴിയിലുള്ള സകലതും കാണുന്നുണ്ട്, സകലതും കേൾക്കുന്നുണ്ട്. അമ്മ ഒന്നും കാണുന്നില്ല, ഒന്നും കേൾക്കുന്നില്ല. നട തുറക്കും മുൻപ് എത്തണം. അതു മാത്രമാണ്‌ ചിന്ത. നട തുറക്കുമ്പോൾ മണിയടിക്കും. ശ്രീ കോവിലിനുള്ളിലെ പ്രകാശം പുറത്ത് നിൽക്കുന്നവരുടെ മേൽ പതിയും. അവിടം മുഴുക്കെയും ചന്ദനഗന്ധം നിറയും. അപ്പോൾ എല്ലാവരും നിർവൃതിയോടെ തൊഴുതു നിൽക്കും.

മകൻ അമ്മയുടെ കൈ പിടിച്ചു വലിച്ചു. അവൻ എന്തോ കണ്ടതാണ്‌. വെളിച്ചം കുറവാണ്‌. അവൻ അമ്മയുടെ കൈപ്പൂട്ട് തുറന്ന് മണ്ണിൽ പെട്ടെന്ന് കുത്തിയിരുന്നു. അവിടെ എന്തോ ഉണ്ട്. എന്തോ ചെറുത്.
‘ടാ...വരാൻ...താമസിച്ചു പോവും...വേഗം വരാൻ!’
അമ്മ ആധിയും ആജ്ഞയും കലർന്ന ശബ്ദത്തിൽ പറഞ്ഞു.
അവനതൊന്നും കേൾക്കുന്നുണ്ടായിരുന്നില്ല. അവന്റെ ശ്രദ്ധ മുഴുക്കെയും മണ്ണിൽ കിടക്കുന്ന ചെറിയ ഒരു വസ്തുവിലായിരുന്നു. അമ്മ കുനിഞ്ഞു നോക്കി. ഒരു ചെറിയ കിളി. എങ്ങനെയോ, എവിടെയോ തട്ടി വീണു പോയതാണ്‌.
‘ഇതിന്‌ ജീവനുണ്ട്...’ അവൻ പതിയെ പറഞ്ഞു. മലർന്നു കിടക്കുന്ന കിളിയിൽ ഒരു ചെറിയ മിടിപ്പ് ബാക്കി. അമ്മയും അതു ശ്രദ്ധിച്ചു.
‘നമുക്കിതിനെ എടുത്തോണ്ട് പോവാം അമ്മാ...പാവം...ഇല്ലെ ഇതു ചത്തു പോവും...’
‘എന്തിനാ? നിനക്ക് വളർത്താനാ?!’
അവൻ അതിനെ കോരിയെടുക്കാൻ രണ്ടു കൈകളും നീട്ടി.
‘ടാ...തൊടാതെടാ...അമ്പലത്തിൽ പോവാനുള്ളതാ’
അമ്മയുടെ വിലക്കുന്ന ശബ്ദം കേട്ട് അവൻ ദയനീയമായി തിരിഞ്ഞു നോക്കി.
‘പ്ലീസ്സമ്മാ...ഇതിനെ വീട്ടിൽ കൊണ്ടു വെച്ചിട്ട് വരാം...’
‘നീ ഇതിനു വെള്ളോം മരുന്നുമൊക്കെ വെച്ചിട്ട് വരുമ്പോ താമസിക്കും...ഇപ്പോ തന്നെ ഒരുപാട് താമസിച്ചു..നീ അതിനെ അവിടെ വിട്ടിട്ട് ഇങ്ങ് വന്നെ’
അമ്മ അവന്റെ കൈയ്യിൽ പിടിച്ചു വലിച്ചു.
അവൻ കിളിയിൽ നിന്നും കണ്ണെടുത്തതേയില്ല.
‘നീ വിഷമിക്കണ്ട, തിരികെ വരുമ്പോ അതിനെ എടുത്തോണ്ട് വീട്ടിൽ പോവാം...എന്നിട്ട് നീ തന്നെ അതിനെ വളർത്തിക്കോ‘
അവനല്പം സമാധാനമായി. അമ്മ അവനേയും വലിച്ച് അമ്പലത്തിലേക്കു വേഗത്തിൽ നടന്നു. അല്ല, ഓടുകയായിരുന്നു. അവിടെ കൈ കൂപ്പി നിൽക്കുമ്പോഴും, നട തുറക്കുമ്പോഴും, മണിശബ്ദം ഉയരുമ്പോഴും അവന്റെ മനസ്സ് മുഴുക്കെയും മലർന്നു കിടന്ന ആ ചെറിയ കിളി ആയിരുന്നു. അതിന്റെ കുഞ്ഞ് നെഞ്ചത്തെ ആ ചെറിയ മിടിപ്പ്...അതവൻ വീണ്ടുമോർത്തു. തിരികെ ചെല്ലുമ്പോഴേക്കും ആരെങ്കിലും അതിനെ എടുത്തോണ്ട് പോയിട്ടുണ്ടാവുമോ? ഇരുട്ടിലതു വഴി സൈക്കിളിൽ വേഗത്തിൽ വരുന്ന ആരെങ്കിലും അതിന്റെ പുറത്ത് കൂടി...അവൻ ഇറുക്കെ കണ്ണുകളടച്ചു.
അവൻ ഉള്ളുരുകി പ്രാർത്ഥിച്ചു.
’ആരും അതിനെ എടുത്തോണ്ട് പോവല്ലേ...‘
’അതിനൊന്നും പറ്റല്ലെ...‘
’എനിക്ക് തന്നെ അതിനെ കിട്ടണേ...‘
’ഞാനതിനെ വളർത്തിക്കോളാം...‘ അവൻ വാക്കും കൊടുത്തു.
മണിശബ്ദം അടങ്ങി. ഭക്തർ ധന്യതയോടെ നടയിറങ്ങി. അവന്റെ നെറ്റിയിൽ അപ്പോൾ അമ്മ തൊടുവിച്ച ചന്ദനക്കുറിയുണ്ടായിരുന്നു. സ്ട്രീറ്റ് ലൈറ്റുകൾ തെളിഞ്ഞു കഴിഞ്ഞിരുന്നു. അവൻ അമ്മയുടെ കൈയ്യും പിടിച്ചു വലിച്ചു നടന്നു. അമ്മയ്ക്കിപ്പോൾ ഒരു ധൃതിയുമില്ല. പ്രാർത്ഥിച്ചതിന്റെ സാഫല്യവും, സമാധാനവുമാണ്‌ ആ മുഖത്ത്. മകന്റെ മുഖം മുഴുക്കെയും അക്ഷമയും ആധിയും മാത്രം. കുറച്ച് നടന്നു കഴിഞ്ഞ്, ക്ഷമ നശിച്ച് അവൻ അമ്മയുടെ കൈ വിട്ട് ഓടി. അല്ല, അവൻ പായുകയായിരുന്നു. അവൻ മനസ്സിൽ അടയാളപ്പെടുത്തിയിരുന്ന ഇടത്തേക്ക് ഓടിയെത്തി. മണ്ണിൽ കണ്ണു കൊണ്ട് പരതി.
എവിടെ ആ ചെറിയ പക്ഷി...?
അത് അവിടെങ്ങുമുണ്ടായിരുന്നില്ല.
പരിഭ്രാന്തിയോടെ അവൻ കുനിഞ്ഞ് അവിടെ മുഴുക്കെയും നോക്കി. മതിലിനോട് ചേർന്നും, ഓടയ്ക്കരികിലും, പോസ്റ്റിനു താഴെയും. എവിടെയും അവന്‌ അതിനെ കാണാനായില്ല.
എവിടെ പോയി അത്?
ആരെങ്കിലും അതിനെ എടുത്തോണ്ട് പോയിട്ടുണ്ടാവും...
അതോ...ഏതെങ്കിലും സൈക്കിളോ ബൈക്കോ...
അമ്മയോട് കരഞ്ഞു പറഞ്ഞതാ അതിനെ എടുത്ത് വീട്ടിൽ കൊണ്ടു പോയി വെച്ചിട്ട് അമ്പലത്തിൽ പോവാന്ന്...
പ്രാർത്ഥിച്ചതാ...അതിനെ തനിക്ക് തന്നെ കിട്ടണേന്ന്...
വളർത്തിക്കോളാന്ന്...
അമ്മ അപ്പോഴേക്കും അവന്റെ അടുത്തെത്തിയിരുന്നു.
‘അമ്മാ...അതിനെ കാണുന്നില്ല...’ അവൻ കരച്ചിലോളം വലിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.
‘നീ എല്ലായിടത്തും നോക്ക്...അവിടെ എവിടേങ്കിലും കാണും...ആരെടുത്തോണ്ട് പോവാനാ...?’
‘ഞാൻ എല്ലാടത്തും നോക്കി...’
‘എങ്കിലത് ബോധം വന്നപ്പോ എവിടേലും പറന്നു പോയിട്ടുണ്ടാവും...’
‘ഉം..’ അവന്‌ അത് ബോധ്യപ്പെടാതെ പോയെങ്കിലും ഒരാശ്വാസത്തിനെന്നോളം മൂളി.
‘അവനും അവന്റെ കിളിയും...’ അമ്മ ആരോടെന്നില്ലാതെ പറഞ്ഞു.
‘നീ വാ...നിനക്ക് കിളിയെ കിട്ടിയാ പോരെ?...നാളെ തന്നെ ഒരു കൂടും കുറച്ചു കിളികളേയും വാങ്ങാം...അമ്മ അച്ഛനോട് പറയാം...പോരേ?...ഇപ്പൊ നീ വാ...നേരം ഇരുട്ടീല്ലെ?‘
അമ്മ അനുനയശബ്ദത്തിൽ അവനെ സമാധാനിപ്പിച്ചു.
അവൻ അപ്പോഴും അവിടം മുഴുക്കെയും അതിനെ തിരയുകയായിരുന്നു. മണ്ണിലും, ഓടയിലും, മതിലിലും..
അപ്പോഴവൻ കണ്ടു, മതിലിനു മുകളിൽ...തിളങ്ങുന്ന പൂച്ചക്കണ്ണുകൾ...അതിന്റെ വായിൽ...
’അമ്മാ...ദാ...‘ കരച്ചിലും നിലവിളിയും കലർന്ന ശബ്ദത്തിൽ അവൻ പറഞ്ഞു.
അവൻ അമ്പലത്തിൽ നിന്നപ്പോളെന്ന പോലെ കണ്ണുകൾ ഇറുക്കിയടച്ചു.
അമ്മയും അപ്പോഴത് കണ്ടു, പൂച്ച ഇരുട്ടിലേക്ക് ചാടി മറയുന്നത്...അത് കടിച്ച് പിടിച്ചിരുന്നത്...
അപ്പോൾ അവരുടെ നെഞ്ചിനുള്ളിൽ എന്തോ ഒന്ന് പതിയെ മിടിച്ചു...
ആ ചെറിയ പക്ഷിയുടെ നെഞ്ചിൽ കണ്ടത് പോലെ...ഒരു ചെറിയ മിടിപ്പ്...




Post a Comment

Thursday, 10 October 2019

കുറ്റവും ശിക്ഷയും


ഗുരു നിർമ്മലചിത്തനായിരുന്നു.
വാക്ക് കൊണ്ടു പോലും ആരേയും നോവിപ്പിക്കാത്തവൻ.
ഒരു ദിവസം.
ഗുരുവും ശിഷ്യനും നദീതീരത്തിലൂടെ നടക്കുകയായിരുന്നു.
ഒരുപാട് നാളായി ചോദിക്കണമെന്ന് കരുതിയ ചോദ്യം ശിഷ്യൻ ചോദിച്ചു,
‘ഗുരോ, ഗുരു എന്നെങ്കിലും ഏതെങ്കിലും കുറ്റം ചെയ്തിട്ടുണ്ടോ?’
ഗുരു ശാന്തമായി മറുപടി പറഞ്ഞു.
‘ഉണ്ടല്ലോ’
‘എന്നിട്ടതിനു ശിക്ഷ കിട്ടിയോ?’
‘കിട്ടിയല്ലോ’
ശിഷ്യനു ആകാംക്ഷയായി.
‘എന്തു ശിക്ഷ?’
‘ഏതെങ്കിലും കുറ്റം ചെയ്തിട്ടുണ്ടോ എന്ന ചോദ്യം കേൾക്കേണ്ടി വരുന്നത് ഒരു ശിക്ഷയാണ്‌’
‘ഗുരു ചെയ്ത കുറ്റമെന്തായിരുന്നു?’
‘എന്റെ ഗുരുവിനോടും ഞാൻ ഇതേ ചോദ്യം ചോദിച്ചിരുന്നു’
ഗുരു ശാന്തനായി തീരത്ത് കൂടി നടന്നു.
പിന്നാലെ ശിഷ്യനും.

Post a Comment

Wednesday, 9 October 2019

മുറിക്കകത്തെ തേനീച്ച


എങ്ങനെയോ മുറിക്കകത്ത് ചെന്നു പെട്ട തേനീച്ച പറന്നു കൊണ്ടേയിരുന്നു. മുറിയിൽ അവിടെയുമിവിടേയും പൂക്കൾ കണ്ടു ചെന്ന തേനീച്ച നിരാശപ്പെട്ടു. എല്ലാം പ്ലാസ്റ്റിക് പൂക്കൾ!. പെട്ടെന്ന് മുറിയിൽ ഒരു പൂവ് പ്രത്യക്ഷമായി. തേനീച്ച പ്രതീക്ഷയോടെ, കൊതിയോടെ, ആകാംക്ഷയോടെ പൂവിന്റെ അടുത്തേക്ക് പറന്നു.
ഹോ! ഒരു യഥാർത്ഥ പൂവ്!
ആഹ്ളാദത്തോടെ അതു പൂവിന്റെ ഇതളിലിരുന്നു.
പൂവിന്റെ ഉള്ളിലേക്ക് പതിയെ..
പെട്ടെന്നാണ്‌ തേനീച്ചയുടെ പുറത്ത് ഒരു പ്ലാസ്റ്റിക് കൈ വന്നു പതിച്ചത്.
‘കണ്ടാ, ഞാൻ പറഞ്ഞില്ലെ? അതിനെ പിടിച്ചു തരാമെന്ന്?!’
തേനീച്ച കേട്ടു,
അവ്യക്തമാകുന്ന മനുഷ്യശബ്ദങ്ങൾ..
അവ്യക്തമാകുന്ന കൈയ്യടി ശബ്ദങ്ങൾ..

Post a Comment

കവിതയും ഗവിതയും


കവിതയ്ക്ക് ഗവിതയോട് നല്ല ദേഷ്യം തോന്നി.
കൂടുതൽ പേരും ഇപ്പോൾ എഴുതുന്നത് ഗവിതയാണ്‌.
ഗവിത എഴുതുന്നവർക്കാണ്‌ പേരും പെരുമയും.
കവിതയ്ക്ക് അസൂയയും കോപവും സഹിക്കാൻ കഴിയുന്നില്ല.
അതു കൊണ്ടാണ്‌ ഗവിതയെ കണ്ടുമുട്ടിയപ്പോൾ കണക്കിനു വഴക്ക് പറഞ്ഞത്. അതും നല്ല ഗദ്യത്തിൽ തന്നെ. ദേഷ്യം മുഴുക്കെയും പറഞ്ഞു തീർത്തു.
ഗവിതയ്ക്ക് സങ്കടം സഹിക്കാനായില്ല. ഗവിത കരയാൻ തുടങ്ങി.
കരച്ചിലോടു കരച്ചിൽ..
ഏങ്ങിയേങ്ങിയുള്ള കരച്ചിൽ..
അപ്പോഴാണ്‌ കവിത ശ്രദ്ധിച്ചത്,
കരച്ചിലിന്റെ താളം..
ഒരേ താളത്തിൽ..വൃത്തനിബിദ്ധമായ കവിത പോലെ..

Post a Comment

യഥാർത്ഥ കുറ്റവാളി


ഇന്നലെയാണയാളെ ജയിലിൽ നിന്നും വിട്ടയച്ചത്. വർഷങ്ങളോളം അതായിരുന്നു അയാളുടെ വാസസ്ഥലം. നിരപരാധിത്വം തെളിഞ്ഞത് കൊണ്ട് വിട്ടയച്ചതാണ്‌. യഥാർത്ഥ കുറ്റവാളിയെ പിടികൂടിയത് ഈയിടെയാണ്‌. ശരിയായ തെളിവുകളുടെ ആധാരത്തിൽ തന്നെ.

ജയിൽ നിന്നും ഇറങ്ങിയ അയാൾ താൻ മുൻപ് താമസിച്ചിരുന്നിടത്തേക്ക് പോയി. അവിടെ തന്റെ വീട്ടിൽ ഇപ്പോൾ മറ്റാരോ താമസമാക്കിയിരിക്കുന്നു.
ഭാര്യ?
കുഞ്ഞ്?
അവർ വീടും പറമ്പും വിറ്റ് എങ്ങോട്ടോ പോയിരിക്കുന്നു. ആർക്കും അയാളെ കാണണ്ടായിരുന്നു. ഭീകരമായ കൃത്യം ചെയ്ത അയാളെ ആർക്കും ആവശ്യമായിരുന്നില്ല. ക്ഷീണവും പ്രായവും കാരണം അയാളിപ്പോൾ ജോലി ചെയ്യാൻ കൂടി വയ്യാത്ത അവസ്ഥയിലായിരിക്കുന്നു.

ഇനി എവിടെക്കാണ്‌..?
ഇനി എങ്ങനെയാണ്‌..?
തല ചായ്ക്കാൻ ഒരിടം?
ഭക്ഷണം?
ജയിലിൽ സുരക്ഷിതത്വമുണ്ടായിരുന്നു. പോലീസുകാരുടെ കാവൽ..
സമയത്തിനു രുചിയുള്ള ഭഷണമുണ്ടായിരുന്നു..ചപ്പാത്തി..കോഴിക്കറി..
ചെയ്യുന്ന ജോലിക്ക് തുച്ഛമെങ്കിലും കൃത്യമായി വേതനം ലഭിക്കുമായിരുന്നു..
ഇനി?.
ചിന്തകളുടെ കെട്ടഴിച്ചു കഴിഞ്ഞപ്പോൾ അയാൾ ഒരു പാറക്കല്ലെടുത്ത് ബസ്സിനു നേർക്കെറിഞ്ഞു.
അങ്ങനെ, ആ നിമിഷമാണയാൾ യഥാർത്ഥ കുറ്റവാളി ആയത്..



Post a Comment

അന്നദാനം


‘അന്നദാനം കൃത്യം പന്ത്രണ്ടിനു തന്നെ ആരംഭിക്കുന്നതാണ്‌!!’
കവലയിലെ അമ്മൻ കോവിലിലെ ഉത്സവത്തിന്റെ അവസാനദിവസം ഈ അനൗൺസ്മെന്റ് ഉച്ചത്തിൽ അവിടെങ്ങും മുഴങ്ങി.
വിശന്നു വന്ന ഒരു യാചകനും അതു കേട്ടു. പാലത്തിനു താഴെയുള്ള ചായ്പ്പിൽ തങ്ങുന്ന തന്റെ കൂടപ്പിറപ്പുകളേയും, ചങ്ങാതികളേയും അറിയിക്കണം. വയ്യാത്ത കാലും വെച്ച്, ഏന്തി വലിഞ്ഞ്, വടിയും കുത്തി അയാൾ വേഗത്തിൽ നടന്നകന്നു.

എല്ലാവരേയും കൂട്ടി തിരികെ എത്തിയപ്പോൾ അയാൾ കണ്ടു,
എച്ചിലിലകൾ വഴിവക്കിൽ കൂട്ടിയിട്ടിരിക്കുന്നത്..
പട്ടുസാരി ചുറ്റിയവരും, അരക്കെട്ടിൽ മേദസ്സ് നിറഞ്ഞവരും, ബൈക്കിൽ അതു വഴി വന്ന വിദ്യാർത്ഥികളും കൈ കഴുകി തുടയ്ക്കുന്നത്..
ഭക്ഷണം കഴിച്ചവർ ബൈക്കിലും കാറിലുമായി പിരിഞ്ഞു പോയി തുടങ്ങി. ഭാരവാഹികളുടെ മുഖത്തും സന്തോഷം. ഭക്തർ വന്ന് അന്നദാനം വൻവിജയമാക്കിയിരിക്കുന്നു!.
വയറമർത്തി പിടിച്ച യാചകകൂട്ടം എച്ചിലിലകളിലേക്ക് നോക്കി നിന്നു..
പതിവ് പോലെ..

Post a Comment

കാവൽനായ


മുൻപ്രവാസിയും, വിഭാര്യനുമായ അയാളുടെ താമസം ഒറ്റയ്ക്കാണ്‌. വർഷങ്ങൾ അധ്വാനിച്ച് സ്വരൂപിച്ച പണം കൊണ്ടുണ്ടാക്കിയ വലിയ മാളികയിൽ താമസിക്കുന്ന അയാൾക്ക് കൂട്ട് ടാർസൻ എന്ന നായയാണ്‌. ടാർസനെ കെട്ടിയിട്ടാണ്‌ വളർത്തുന്നത്. അയാൾ താൻ കഴിക്കുന്നതിന്റെ ബാക്കിയാണ്‌ അവനു കൊടുത്തിരുന്നത്. ഇടയ്ക്കിടെ അയാളവനെ നടക്കാൻ കൊണ്ടു പോകും. അപ്പോഴും അവന്റെ കഴുത്തിലെ ബെൽറ്റിൽ നിന്നും നീണ്ടു കിടക്കുന്ന ചരടിൽ അയാൾ മുറുക്കെ പിടിച്ചിട്ടുണ്ടാവും. അങ്ങോട്ടുമിങ്ങോട്ടും അവനപ്പോഴും ഇഷ്ടം പോലെ സഞ്ചരിക്കാനാവില്ല. രാത്രി കാവൽ ടാർസനെ ഏൽപ്പിച്ചിട്ട് അയാൾ സുഖമായി ഉറങ്ങും. ഇതാണ്‌ പതിവ്. കള്ളന്മാർ വന്നാൽ ടാർസൻ കുരച്ചുണർത്തുമെന്നയാൾക്ക് ഉറപ്പാണ്‌. മുൻപ് ചില രാത്രികളിൽ ശബ്ദങ്ങൾ കേട്ട് അയാൾ ഉണരുമായിരുന്നു. അപ്പോഴയാൾ ടാർസൻ കുരയ്ക്കുന്നത് കേട്ട് പുറത്തേക്ക് ജനാലവിരി മാറ്റി നോക്കും. ആരോ തന്റെ പറമ്പിൽ കയറുന്നുണ്ട്!. ഉണങ്ങിയ ഇലകൾ ഞെരിഞ്ഞമരുന്ന ശബ്ദം കേൾക്കുന്നതായി തോന്നിയോ?. അയാൾ ജനാല തുറന്ന് ടോർച്ചടിച്ച് നോക്കും. എന്നാൽ ഈയിടെയായി ടാർസൻ കുരയ്ക്കുന്നത് നിർത്തിയിരിക്കുന്നു. ഇപ്പോഴെല്ലാം സുരക്ഷിതമാണ്‌. അയാൾ സ്വസ്ഥതയോടെ, സമാധാനത്തോടെയാണിപ്പോൾ ഉറങ്ങുന്നത്.

ഒരു രാത്രി വെള്ളം കുടിക്കാൻ എഴുന്നേറ്റ അയാൾ പുറത്ത് ചില ശബ്ദങ്ങൾ കേട്ടു. ആരോ പറമ്പിലുണ്ട്!. ഉറപ്പ്!. എന്നിട്ട് ടാർസനെന്തേ..?. അയാൾ ടോർച്ചുമായി പുറത്തിറങ്ങി. ടാർസനെ കെട്ടിയിട്ടിരുന്നിടത്ത് ചെന്നു നോക്കി. അവിടെ ടാർസൻ ഉണ്ടായിരുന്നില്ല!. കയർ മാത്രം!. ടാർസനെ ആരോ അഴിച്ചു വിട്ടിരിക്കുന്നു!. തനിയെ അവനു അതിൽ നിന്നും തലയൂരാനാവില്ല. താൻ അത്രയ്ക്കും നന്നായിട്ടാണ്‌ കെട്ടിയത്. അയാൾ ടോർച്ച് തെളിച്ച് വീടിനു ചുറ്റും പരിശോധിക്കാൻ തീരുമാനിച്ചു. നടന്ന് നടന്ന് ചെല്ലുമ്പോൾ കണ്ടു, മുഖംമൂടി ധരിച്ചൊരാൾ മതിൽക്കെട്ടിനുള്ളിൽ മരത്തിനടുത്തായി നില്ക്കുന്നത്!. കണ്ണുകൾ മാത്രം കാണാം. അയാൾ ഞെട്ടലോടെ നിന്നു. എന്നാൽ അതിലും ഞെട്ടലുണ്ടായത് അയാളുടെ അടുത്തായി ടാർസൻ നില്ക്കുന്നത് കണ്ടപ്പോഴാണ്‌! ടാർസൻ എന്തോ കഴിക്കുന്നുണ്ട്. മുഖംമൂടിധാരി ഇട്ടു കൊടുത്ത ഇറച്ചിക്കഷ്ണങ്ങൾ!.. ടാർസൻ നിർത്താതെ വാലാട്ടിക്കൊണ്ടിരിക്കുന്നു!.
‘ടാർസൻ!..കം!!’ അയാൾ ഉറക്കെ വിളിച്ചു.
ടാർസൻ അതു ശ്രദ്ധിച്ചതേയില്ല. ശ്രദ്ധ മുഴുക്കെയും ഇറച്ചിക്കഷ്ണങ്ങളിലാണ്‌. അയാൾ വീണ്ടും വീണ്ടും വിളിച്ചു. ടാർസൻ അയാളുടെ നേർക്ക് നോക്കിയത് പോലുമില്ല. മുഖമൂടിധാരി കുനിഞ്ഞു നിന്നു ടാർസന്റെ പുറത്ത് തലോടുന്നതയാൾ കണ്ടു. ടാർസന്റെ മുഖത്തും, ചെവിയിലും, മുതുകിലും..
ഇറച്ചിത്തുണ്ടുകൾ കഴിച്ചു കഴിഞ്ഞ് ടാർസൻ മുഖമൂടിധാരിയുടെ കാലിൽ നാവ് നീട്ടി നക്കാനും മുഖമുരസാനും തുടങ്ങി. ഇതൊക്കെയും വീട്ടുടമസ്ഥൻ ഞെട്ടലോടെ നോക്കി നിന്നു. അയാൾ കൈവശമിരുന്ന ടോർച്ച് ടാർസന്റെ നേർക്ക് തെളിച്ചു. മുഖമൂടിധാരി പെട്ടെന്നയാളുടെ നേർക്ക് തിരിഞ്ഞ് ഉറക്കെ പറഞ്ഞു,
‘ടാർസൻ!! ഗോ!! ക്യാച്ച്!!’
തന്റെ അതേ നിർദ്ദേശങ്ങൾ!
ടോർച്ചിന്റെ വെളിച്ചത്തിലയാൾ കണ്ടു, ടാർസൻ തന്റെ നേർക്ക് കുതിക്കുന്നത്!.
തിരിഞ്ഞോടുന്നതിനിടയിൽ അയാളറിഞ്ഞു, തന്റെ കാൽവണ്ണയിൽ ടാർസന്റെ കൂർത്തപല്ലുകൾ ആഴ്ന്നിറങ്ങുന്നത്..

Post a Comment

Friday, 30 November 2018

മാതൃഭൂമിയിൽ കഥ - ‘നരനായിങ്ങനെ’


പൂന്താനത്തിന്റെ ജ്ഞാനപ്പാനയിൽ ഒരു വരിയുണ്ട്.
‘അമരന്മാർ മരങ്ങളായീടുന്നു’

ആ വരിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് എഴുതിയ ഒരു കഥ (‘നരനായിങ്ങനെ’) ഈ ആഴ്ച്ചയിലെ മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ (2018 ഡിസംബർ 2, പുസ്തകം 96 ലക്കം 38) വന്നിട്ടുണ്ട്. എല്ലാരും ദയവായി വായിച്ചു നോക്കൂ. നന്ദി.






മാതൃഭൂമിക്കും, ശ്രീ.സുഭാഷ് ചന്ദ്രനും, ചിത്രകാരൻ ശ്രീ. കെ.ഷെരീഫ് നും, ടീമിനും നന്ദി പറയുന്നു.



Post a Comment