Please use Firefox Browser for a good reading experience

Tuesday, 23 June 2015

അതാര്‌?


ഇരുട്ടാണ്‌ രക്ഷ.
വെളിച്ചത്തിന്റെ ഒരു തുണ്ട് പോലും വേണ്ട.
അവനെന്താ വിചാരിച്ചത്? ഞാൻ ആണല്ലെന്നൊ?.

ഷാപ്പില്‌ ചുറ്റുമിരുന്നവര്‌ കളിയാക്കിയത് ഇപ്പോഴും ഉള്ളില്‌ കുടിച്ച വാറ്റിന്റെ കൂടെ കിടന്ന് തിളയ്ക്കുന്നുണ്ട്.
അവൾക്കാണെൽ രണ്ടെല്ല് കൂടുതലാ. ഇന്നും അവക്കിട്ട് കൊടുക്കണം..
‘നിലക്ക് നിർത്താൻ നീ ആണു തന്നേടാ?’
വേലന്റെ എളീലിരിക്കണ കത്തിയെക്കാൾ മൂർച്ച ഉണ്ട് അവന്റെ നാവിന്‌.
രണ്ടിനും മറുപടി കൊടുക്കാൻ പറ്റില്ല.
‘ചെല്ലടാ ചെല്ല്..ചെന്ന് വീശി കൊട്..ഇപ്പൊ കുന്നിൻപുറത്തു കാണും..ചൂട് തട്ടിയതല്ലെ’ അകമ്പടിയായി പൊട്ടിച്ചിരികൾ ചുറ്റും ചിതറിയത് കേട്ടില്ലെന്ന് നടിച്ചു.

ഇന്ന് ചിരികളൊക്കെ നിക്കും..ഇവന്മാരുടേം..അവന്റേം.
അങ്ങനെയാണ്‌ വേച്ച് വേച്ച് കുന്ന് കയറിയത്.
ചെറിയ നിലാവ്.
ചെല്ലുമ്പോ കണ്ടു, അവൻ..വൃത്തികെട്ടവൻ..ദൂരേക്ക് നോക്കി ഇരിക്കണത്.
വലിയൊരു ഉരുളൻ പാറ മാത്രമാണിപ്പോൾ അവനും എനിക്കും ഇടയിൽ.
അവന്റെ ഒരു കാറ്റ് കൊള്ളൽ. ഇതവസാനത്തെ കാറ്റു കൊള്ളലാ.

പാറ തണുത്തു തുടങ്ങിയിരുന്നു. കാറ്റിന്റെ മൂളിച്ച കേൾക്കാം. ഒരോ അടിയും സൂക്ഷിച്ചാണ്‌ വെച്ചത്. പമ്മി നടക്കണ പൂച്ചേടെ പോലെ. അടുത്തെത്തിയപ്പോ കാലില്‌ സകല ശക്തിയും ആവാഹിച്ച്, അവന്റെ മുതുക് നോക്കി ഒരൊറ്റ ചവിട്ട്.. നിലവിളിയോടൊപ്പം അവനും താഴേക്ക് ഇരുട്ടിലേക്ക് പോയി. എവിടേക്കോ ഇടിച്ച് വീഴണ ശബ്ദം കേട്ടു.
ഇനി അവൻ എണ്ണീക്കരുത്..എണ്ണീറ്റാലും..

നാളെ കാണട്ടെ അവന്മാരുടെ ചിരി.
ഞാൻ പാറ പൊട്ടും വിധം പൊട്ടിച്ചിരിച്ചു.
എളീന്ന് ചെറിയ കുപ്പിയെടുത്ത് തൊണ്ടേലേക്ക് കമഴ്ത്തി. ചൂട്‌ അകത്തേക്ക് പുളഞ്ഞൊഴുകിയ വഴി അറിഞ്ഞു.
ഇനി ഒന്ന് കാറ്റ് കൊള്ളട്ടെ.

തലേക്കെട്ട് ഊരുമ്പോ ഒരു കൈ തോളിലമർന്നു.
‘എന്താ ചേട്ടാ വീട്ടി പോണില്ലെ?’
തിരിഞ്ഞു നോക്കുമ്പോ കണ്ടു, ശൃഗാരം കുഴച്ചു വെച്ച ചിരിയുമായി അവൻ. ആ വഷളൻ..
തണുത്ത കാറ്റിലും എന്റെ മേലു മുഴുവനും വിയർപ്പുമണികൾ കൂണ്‌ പോലെ പൊന്തി വന്നു.
അപ്പൊ..താഴേക്ക്..നിലവിളിച്ചോണ്ട് പോയത്?
കുപ്പി വലിച്ചെറിഞ്ഞ് ഞാൻ ഇരുട്ടിലൂടെ താഴേക്കോടി.

Post a Comment

Sunday, 12 April 2015

കാണികൾ

ഒരു കല്ലു മാത്രമാണുരുട്ടിയത്.
മുകളിലേക്കായിരുന്നു ഉരുട്ടിയത്.
ഞാനൊറ്റയ്ക്കായിരുന്നു
കാണുവാനൊരുപാടു പേരുണ്ടായിരുന്നു.
അവരെന്നെ ഭ്രാന്തെന്നു വിളിച്ചു.
ഞാൻ എന്നെ അങ്ങനെ തന്നെയാണ്‌ വിളിച്ചിരുന്നത്.
അവർ കാൺകെ ഞാൻ മുകളിലെത്തിച്ചു കല്ലിനെ.
അവർ കാൺകെ ഞാൻ താഴേക്കുരുട്ടി വിടുകയും ചെയ്തു.
അവരുടെ കൂക്കുവിളികൾ കല്ലിനോടൊപ്പം താഴേക്കുരുണ്ടു പോയി.
അവർ പകൽ മുഴുവൻ എന്നെ കാണാൻ കാത്തു നിന്നു.
അവർ പകൽ മുഴുവൻ എന്നെ കൂകി വിളിച്ചു.
അവർ പകൽ മുഴുവൻ എന്നെ ഭ്രാന്തനെന്നു വിളിച്ചു.
പക്ഷെ ഇരുട്ട് വീഴും മുൻപ് അവരോട് ഞാൻ ചോദിച്ചു,
ഭ്രാന്തു കാണാൻ കാത്തു നിൽക്കുന്നവരെ എന്തു വിളിക്കും?
അവർ ശബ്ദം വെടിഞ്ഞ് കുന്നിറങ്ങി പോയി.
ഇപ്പോൾ ഞാനും എന്റെ കല്ലും മാത്രം.
നാളെയും ഞാനിതുരുട്ടി കയറ്റും.
കാണികൾ നാളെയുമുണ്ടാവും.
അതെനിക്കുറപ്പാണ്‌!.
ഞാനൊന്നു ചിരിക്കട്ടെ,
ഒരു ഭ്രാന്തനെ പോലെ!


Post a Comment

Friday, 10 April 2015

നിലയ്ക്കാതെ ചിലത്

ഇന്നുമാ മനുഷ്യൻ പറയുന്നത് മുഴുവനും കേൾക്കേണ്ടി വന്നു. കേൾക്കുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. എന്തു കൊണ്ടാണ്‌ സമയത്തിനെത്തിച്ചേരാനാവാതെ പോയത്?. ചോദിച്ചതും ശരി പറഞ്ഞതും ശരി. സ്വന്തം ചോറിനോടൽപ്പം കൂറ്‌..ആ വാചകത്തിനു ശരിക്കും നല്ല മൂർച്ചയുണ്ടായിരുന്നു..മുറിഞ്ഞു ചോര പൊടിഞ്ഞു..മോശം..വളരെ മോശമായി പോയി. എല്ലാത്തിനുമില്ലെ ഒരവസാനം?. ഒരാളുടെ ക്ഷമ പരീക്ഷിക്കുന്നതിലും വലിയ ദ്രോഹം വേറെന്താണ്‌?. ഒടുവിലത്തെ ആ ചോദ്യം - ‘തനിക്ക് ലജ്ജ തോന്നുന്നില്ലെ?’. ശരിയാണ്‌ ശരിക്കും ലജ്ജ തോന്നുന്നുണ്ട്.

അയാൾ തെറ്റുപറ്റിയതെവിടെയെന്നു തിരയാൻ തീരുമാനിച്ചു.
തുടക്കമെവിടെയാണ്‌?. ചിന്തകളെ പിന്നിലേക്കോടിച്ചു. കാരണം കണ്ടെത്താനുള്ള വ്യഗ്രതയോടെ. ഓട്ടം ചെന്നു നിന്നത് ചുവരിൽ പത്ത് മുപ്പത്തിയേഴിൽ അവസാന ശ്വാസമെടുത്ത ഒരു ക്ലോക്കിലാണ്‌. കാരണം കണ്ടു പിടിച്ചപ്പോൾ നല്ല ആശ്വാസം തോന്നുന്നു. ദിവസങ്ങൾക്ക് മുൻപെന്നോ മിടിപ്പ് നിന്നു പോയതാണത്. പുതിയൊരു ബാറ്ററി വാങ്ങിയിട്ടതായിരുന്നല്ലോ. യന്ത്രങ്ങളുടെ ആയുസ്സ് ആർക്കാണ്‌ നിശ്ചയം?. മരണകാരണം കണ്ടു പിടിക്കാൻ ആർക്കുണ്ട് നേരം?. പകരക്കാരനെ അതേയിടത്ത് സ്ഥാപിക്കുക. ഇതിന്റെ ജീവന്റെ തെളിവും ചലനം തന്നെ. സൂചികളുടെ ചലനം - അതാണ്‌ തെളിവ്‌. ഒരോ മിടിപ്പിലും ഒരു ചുവട് മുന്നോട്ട്. മനുഷ്യരെ പോലയല്ല. മനുഷ്യർ മിടിപ്പുണ്ടായിട്ടും ചലിക്കാത്ത വെറും യന്ത്രങ്ങളാണ്‌.

ചുവരിനോട് ചേർന്ന്, ആണിയിൽ തൂങ്ങി കിടന്ന ക്ലോക്കിനെ ശ്രദ്ധയോടെ ഉയർത്തിയെടുത്തു. മറവിയും മടിയും - എത്ര മാരകമായ സങ്കലനം!. പകരക്കാരനെ കൊണ്ടു വന്നേ മതിയാവൂ. അതിൽ മറവിക്കോ മടിക്കോ ഇടം പാടില്ല. വൈകിട്ട് വരുമ്പോൾ വാങ്ങണം. അയാൾ മറക്കാതിരിക്കാൻ ഒരു ചെറിയ കടലാസിൽ ‘ക്ലോക്ക്’ എന്നെഴുതി പോക്കറ്റിലിട്ടു. സമയം വിളിച്ചറിയിക്കാനറിയാത്തവന്റെ സ്ഥാനം ഇനി ചവറ്റുകൂടയിലാണ്‌. സമയത്തിന്റെ വിലയറിയാത്തവനാണ്‌ സമയദോഷം.

സുഹൃത്തുക്കളാരും തന്നെ ഇല്ലായിരുന്നു അയാൾക്ക്. അതു കൊണ്ട് തന്നെ ജോലി കഴിഞ്ഞു നേരെ വീട്ടിലേക്ക് തന്നെയാണ്‌ വരിക. പിറ്റേന്ന് ജോലി സ്ഥലത്ത് നിന്നും തിരിച്ചു വരുമ്പോൾ അയാളുടെ ശ്രദ്ധ ഒരു തെരുവു കച്ചവടക്കാരന്റെ ശബ്ദത്തിൽ കുടുങ്ങി. നിലത്ത് ചമ്രം പടിഞ്ഞിരുന്ന് ഒരു തലേക്കെട്ടുകാരൻ ഉച്ചത്തിൽ വിളിച്ചു കൂവുന്നു. ‘ഏതെടുത്താലും പത്തു രൂപ’. ആരുടെ ശ്രദ്ധയിലും കൊളുത്തു വീഴാൻ പാകത്തിലുള്ള പരസ്യവാചകം.  അയാൾ ആളുകൾ വട്ടം കൂടി നിൽക്കുന്നിടത്തേക്ക് പോയി. ആത്മനിയന്ത്രണം! ആത്മനിയന്ത്രണം! - സ്വയം താക്കീത് ചെയ്യുകയും ചെയ്തു. വില കുറവെന്ന് കേട്ട് തികച്ചും അനാവശ്യമായ ഒരു വസ്തു വാങ്ങരുത്. അനാവശ്യമായ വസ്തുക്കൾ വിൽക്കുന്നതിലാണ്‌ ഒരു കച്ചവടക്കാരന്റെ വിജയം. ആവശ്യവും അത്യാവശ്യവും തമ്മിലുള്ള വ്യത്യാസമറിയാത്ത ചില ‘ബലഹീന’രെയാണിവർ നോട്ടമിടുന്നത്. ഈ തന്ത്രങ്ങളെ കുറിച്ച് താൻ പഠിച്ചിട്ടുള്ളതാണ്‌. ബുദ്ധിമാനായ താനാ കെണിയിൽ വീഴരുത്. അയാൾ തറയിൽ വിരിപ്പിലമർന്നിരിക്കുന്ന വസ്തുക്കളിലൂടെ കണ്ണോടിച്ചു. മിക്കതും പ്ലാസ്റ്റിക് സാധനങ്ങൾ. പിന്നെ ചില ചില്ലറ ഉപകരണങ്ങൾ, വില കുറഞ്ഞ ഇലക്ട്രോണിക് വാച്ചുകൾ.. കച്ചവടക്കാരനിരിക്കുന്നതിനു സമീപം വട്ടത്തിൽ ഒരു വസ്തു കാണാൻ കഴിഞ്ഞു. അവിടെ നിന്നും കാഴ്ച്ച മുന്നോട്ട് നീങ്ങാൻ വിസമ്മതിച്ചു . ഒരു ക്ളോക്ക്. കറുത്ത് ഫ്രെയിമുള്ള ഒരു ക്ലോക്ക്. അകത്ത് ഒരു ഭൂപടത്തിന്റെ ചിത്രമുണ്ട്. പഴകിയ ഒരു പേപ്പറിന്റെ നിറമാണതിന്‌. ചെമ്പ് നിറമുള്ള സൂചികൾ. അയാൾ ക്ലോക്കിലേക്ക് വിരൽ ചൂണ്ടി. ക്ലോക്ക് കൈയ്യിൽ വെച്ച് തിരിച്ചും മറിച്ചും നോക്കുമ്പോൾ ആരോ തന്നെ ശ്രദ്ധിക്കുന്നുണ്ടെന്ന തോന്നലുണ്ടായി. തിരിഞ്ഞു നോക്കുമ്പോൾ ചിതറിയ തലമുടിയും, തെറിച്ച താടിയുമായി ഒരാൾ തല വിലങ്ങനെ ചലിപ്പിച്ചു ‘വേണ്ട’ എന്ന് താക്കീത് തരുന്നത് കണ്ടു. ഭ്രാന്തൻ!. ഇപ്പോൾ കവലകളിൽ ഭ്രാന്തന്മാരുടെ എണ്ണം കൂടിയിരിക്കുന്നു. ഒരോ വർഷവും അവരുടെ എണ്ണമാണ്‌ കൂടി വരുന്നത്. ഇതു ശ്രദ്ധിക്കാനാർക്ക് സമയം?. ഭ്രാന്തന്മാരെ നാടു കടത്തിയാൽ ശേഷിക്കുന്നവർ മുഴുവൻ ഭ്രാന്തില്ലാത്തവരെന്നു പറയാൻ കഴിയുമോ?. ആർക്കറിയാം?. അയാൾ ക്ലോക്കിലേക്ക് ശ്രദ്ധ പിടിച്ചു വലിച്ചിട്ടു.

കച്ചവടക്കാരൻ പണം വാങ്ങുമ്പോഴും ബാക്കി കൊടുക്കുമ്പോഴും ഉച്ചത്തിലുള്ള പരസ്യം നിർത്തിയില്ല. സമയത്തിന്റെ വിലയറിയുന്ന വില്പനക്കാരൻ. പത്തു രൂപയ്ക്ക് മനോഹരമായൊരു ക്ലോക്ക് താൻ സ്വന്തമാക്കിയിരിക്കുന്നു. ഇതിൽ ലാഭവുമില്ല നഷ്ടവുമില്ല. ലാഭമില്ലാത്ത കച്ചവടമുണ്ടോ?. ഉണ്ടാവില്ല. എങ്കിലും ഇപ്പോഴുള്ള തന്റെ സാമ്പത്തിക സ്ഥിതിയും ആവശ്യവും ചേർത്തു വെച്ചാൽ, ഈ വാങ്ങൽ നഷ്ടമെന്നു പറയാനാവില്ല. ഏതൊരു ഉപഭോക്താവിനെ പോലെയും അയാളും താൻ വാങ്ങിയത് ലാഭത്തിനാണെന്ന് സ്വയം വിശ്വസിപ്പിച്ചു.

വീട്ടിൽ ചെന്നയുടൻ കടലാസ് പൊതി ഊരിയെറിഞ്ഞ്, ക്ലോക്കിനെ ചുവരിൽ സ്ഥാപിച്ചു. മനോഹരം!. ഈ ചുവരിനു വേണ്ടി ഉണ്ടാക്കിയ ക്ലോക്കാണോ അതോ ക്ലോക്കിനായി മാത്രം എന്നോ ഒരിക്കൽ നിർമ്മിക്കപ്പെട്ട ചുവരോ?. എല്ലാം എന്തിനോ വേണ്ടി കാത്തിരിക്കുന്നുണ്ടാവും. ഇതിനിവിടെയാണ്‌ സ്ഥാനം. ഇതിലും കൃത്യമായൊരിടം വേറെയില്ല.

അയാൾ രണ്ടടി പിന്നോക്കം മാറി നിന്ന് അതിൽ കണ്ണു കൊണ്ട് നാല്‌ കുരിശ് വരച്ച് നിരപ്പ് കൃത്യമാണോയെന്നു പരിശോധിച്ചു. എല്ലാം കൃത്യം. ആഹ്ലാദത്തോടെ അതിലേക്ക് തന്നെ നോക്കി നിന്നു. വലിയ സൂചി ലംബാവസ്ഥയിലെത്തിയതും മണിശബ്ദമുയർന്നു. ആഹാ! എത്ര ഇമ്പമുള്ള ശബ്ദം. ഈ ശബ്ദമാണ്‌ മുറിക്കുള്ളിൽ നിറയേണ്ടത്. എന്തു കൊണ്ട് ഇതു കണ്ടെത്താനിത്ര വൈകി?. ഇതിനെ താനല്ല കണ്ടെത്തിയതെന്നും ഇതു തന്നെയാണ്‌ കണ്ടെത്തിയതെന്നും അയാൾക്ക് തോന്നി. അതും ശരിയാവില്ല. കൃത്യമായൊരു മുഹൂർത്തത്തിൽ കണ്ടുമുട്ടേണ്ടവർ കണ്ടുമുട്ടി. അതല്ലെ സത്യം?. ഉറങ്ങാൻ കിടക്കുന്നതിനും മുൻപ് അതിലേക്ക് തന്നെ അല്പനേരം നോക്കി ഇരുന്നു. മിടിപ്പ് ആസ്വദിച്ചു കൊണ്ട്. ഒരു വേള തോന്നി തന്റെ ഹൃദയമിടിപ്പും അതിന്റെ മിടിപ്പും ഒരേ വേഗതയിൽ, ഒരു പോലെ മിടിക്കുകയാണെന്ന്. അന്നയാളുടെ ഉറക്കം തികച്ചും പൂർണ്ണമായിരുന്നു. സ്വപ്നങ്ങൾ തീണ്ടാത്ത ഉറക്കം.

മണിശബ്ദം കേട്ടാണുണർന്നത്.
ഇങ്ങനെ വേണം ഉണരാൻ. നിദ്ര വിട്ട് പൂർണ്ണബോധാവസ്ഥയിലേക്ക് വരുമ്പോൾ ആദ്യം കേൾക്കേണ്ട ശബ്ദം ഇതു തന്നെയാവണം!. അയാൾ കണ്ണുകൾ മുഴുവനായും തുറക്കാതെ ആ ശബ്ദമാസ്വദിച്ചു. അന്നത്തെ ദിവസം അയാൾക്ക് ഭാഗ്യങ്ങളുടേതായിരുന്നു. കൃത്യസമയത്ത് തന്നെ ജോലിസ്ഥലത്ത് എത്തിച്ചേരാനും ഉന്മേഷത്തോടു കൂടി തന്നെ ഏല്പിച്ചതെല്ലാം തീർക്കുവാനും സാധിച്ചു. തിരികെ വരുമ്പോൾ അയാൾ തന്റെ ദിവസം ഇത്രയും വിജയപൂർണ്ണമായതെന്തെന്ന് അത്ഭുതപ്പെട്ടു. എല്ലാം ഒരു പക്ഷെ രാവിലെ തന്നെ ഉണർത്തിയ മണിശബ്ദം കാരണമാവുമൊ?. ഒരു സുപ്രഭാതത്തിൽ എങ്ങനെയാണ്‌ ജീവിതം മുഴുവനായും മറ്റൊരു പാതയിലൂടെ മാറി സഞ്ചരിക്കുന്നത്?. വൈകുന്നേരം ചായ ഉണ്ടാക്കി ഊതി കുടിക്കുമ്പോഴും ഇടയ്ക്കിടെ ക്ലോക്കിലേക്ക് നോക്കാതിരിക്കാനയാൾക്ക് സാധിച്ചില്ല. അതിന്റ് ടിക് ടിക് എന്ന ശബ്ദം ഒരു താളത്തിൽ നയിക്കുന്നു. താളമാണ്‌ പ്രധാനം. ഇതിനു മുൻപവിടം അലങ്കരിച്ചിരുന്ന ക്ലോക്കിനു നാവില്ലായിരുന്നു, അതിന്റെ മിടിപ്പ് ശബ്ദം കേട്ടിട്ടു കൂടിയില്ലായിരുന്നു. വെറുതെ സമയം കൃത്യമായി കാട്ടിയതു കൊണ്ടെന്തുപകാരം?.

ദിവസങ്ങൾ കഴിയും തോറും അയാളുടെ ചിന്തകളുടെ അറകളിൽ ക്ലോക്കിന്റെ ശബ്ദം നിറഞ്ഞു വന്നു. തന്റെ ഇപ്പോഴുള്ള ജീവിതത്തിന്റെ ഒരോ നിമിഷവും നിയന്ത്രിക്കുന്നത് ആ ഒരു ക്ളോക്കാണെന്ന് വരെ തോന്നി തുടങ്ങിയിരിക്കുന്നു. രാവിലെ ബസ് സ്റ്റോപ്പിലേക്ക് അയാൾ ചെല്ലുന്നത് ക്ലോക്ക് ഉപദേശിച്ച സമയത്താണ്‌. രാത്രി ഉറങ്ങാൻ പോവുന്നതും ക്ലോക്ക് പറയുന്നത് കേട്ടു തന്നെ.  അമിതശ്രദ്ധയുടെ പുറം ചാരി ഇരിക്കുന്നത് ആത്മസംഘർഷമാണോ എന്നയാൾക്ക് സംശയമുണ്ടാകാൻ കാരണം ഏതാനും ആഴ്ച്ചകൾക്ക് ശേഷമുണ്ടായൊരു ചെറിയ സംഭവമാണ്‌. ആ ഒരു സംഭവത്തെ പ്രത്യക്ഷത്തിൽ തന്റെ ഘടികാരചിന്തകളുമായി കൂട്ടിക്കെട്ടാനാദ്യം അയാൾ മടിച്ചു. പക്ഷെ പുനർ ചിന്തകളുടെ കോലാഹലവും ഇഴ കീറി പരിശോധിക്കലുമൊക്കെ കഴിഞ്ഞപ്പോൾ അയാൾക്ക് താനിതു വരെ കാണാതെ പോയ ചിലതുണ്ടെന്നു തോന്നി തുടങ്ങി. സംഭവമിതാണ്‌ - രാവിലെ പതിവു പോലെ സമയത്തിനു തന്നെ ഒരുങ്ങിയിറങ്ങിയതായിരുന്നു. ബസ്സ്റ്റോപ്പിലേക്ക് നടക്കുകയും ചെയ്തു. എന്നാൽ എവിടെയൊ എന്തോ ഒരു തെറ്റു സംഭവിച്ചിരിക്കുന്നു എന്ന് സംശയം. സ്റ്റോപ്പിലേക്ക് വരുന്ന ബസ്സുകൾ.. എല്ലാം പതിവിലും നേരത്തെ വരുന്നു. താനിന്ന് നേരത്തെ വന്നുവോ?. വാച്ചു കെട്ടിയ കൈകളിലേക്ക് പാളി നോക്കണമെന്നയാൾക്കു അതിയായ ആഗ്രഹമുണ്ടായി. വേണ്ട, അതു തന്റെ ക്ലോക്കിനോടുള്ള വിശ്വാസവഞ്ചനയാവും. താനൊരു അപരിചിതനോട് സമയമന്വേഷിക്കുന്നത് എങ്ങനെയാണ്‌ അടച്ചിട്ട വീട്ടിനുള്ളിലെ മുറിയിൽ തൂങ്ങുന്ന ക്ളോക്കറിയുക?. അല്ല! താൻ ആരേയാണ്‌ ഭയക്കുന്നത്?. താൻ ശരിക്കും ഒരു അടിമയായിരിക്കുന്നു!. പിച്ചിയെറിഞ്ഞ ആയിരം കടലാസ് കഷ്ണങ്ങൾ മുഖത്ത് വന്നു വീണ അനുഭവം. ഇതനുവദിച്ചു കൂടാ!. തന്റെ സ്വാതന്ത്ര്യമാണ്‌ താനറിയാതെ പണയപ്പെട്ടിരിക്കുന്നത്!. ആ ദിവസം അയാൾ മനപ്പൂർവ്വം തന്റെ പതിവു ബസ്സിൽ കയറിയില്ല. വളരെ കാലത്തിനു ശേഷം മേലുദ്യോഗസ്ഥന്റെ വക ഒരു ചെറിയ താക്കീത് കേൾക്കേണ്ടിയും വന്നു. പക്ഷെ അതിലയാൾക്കൽപം പോലും മനോവേദന തോന്നിയില്ല എന്നതായിരുന്നു സത്യം. പകരം സമയമാപിനിയോട് പകരംവീട്ടിയ ഒരു സുഖം അനുഭവിക്കുകയും ചെയ്തു!.

വൈകിട്ട് വീട്ടിലേക്ക് വന്നു കയറുമ്പോൾ ക്ലോക്കിലേക്ക് നോക്കാതിരിക്കാൻ പരമാവധി ശ്രമിച്ചു. ഒന്നു നോക്കി പോയാൽ ഒരു പക്ഷെ താൻ ആ കെണിയിൽ വീണു പോകാൻ സാധ്യതയുണ്ട്. ഒഴിവാക്കണം. ഒഴിഞ്ഞു മാറണം. സ്വാതന്ത്ര്യം..അതാണ്‌ വലുത്.

അന്നാദ്യമായി, രാത്രി ക്ലോക്കിന്റെ ജീവശബ്ദം അയാളെ ഉറക്കത്തിൽ നിന്നു നിരന്തരം വിളിച്ചുണർത്തി. അസഹ്യമായിരിക്കുന്നു ആ ശബ്ദമിപ്പോൾ. അയാൾ തലയിണകൾ കൊണ്ട് ചെവികൾ പൊത്തി കിടക്കാൻ ശ്രമിച്ചു. തുണികൾക്കിടയിലൂടെ, പഞ്ഞിയുടെ മൃദുലമായ തുണ്ടുകൾക്കിടയിലൂടെ നുഴഞ്ഞു വന്ന് ആ മിടിപ്പ് ശബ്ദം അയാളെ കൃത്യമായ ഇടവേളകളിൽ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു. ഒരു വേള തന്റെ കേൾവിശക്തി പൂർണ്ണമായും ഇല്ലാതായാൽ പോലും ആ ശബ്ദം തനിക്ക് കേൾക്കാതിരിക്കാൻ കഴിയില്ല എന്നയാൾക്ക് തോന്നി. ശ്രദ്ധ ഒഴിവാക്കുന്നതിലായി പോകുന്നു തന്റെ ശ്രദ്ധ മുഴുക്കേയും..എന്തു കൊണ്ടാണങ്ങനെ?. ആ മിടിപ്പ് ശബ്ദം ശ്രദ്ധിച്ചു കിടക്കുമ്പോൾ ഉറങ്ങാൻ താമസം നേരിടുന്നു. ഒരു പക്ഷെ താൻ ഉറക്കത്തിലേക്ക് നീളുന്ന പടികളിലൂടെ താളത്തിലാവില്ല ഇറങ്ങി പോവുന്നത്. താളമില്ലാത്ത ജീവിതത്തിനെ കുറിച്ച് ചിന്തിച്ചു കൊണ്ടിരുന്നപ്പോൾ ക്ലോക്കിന്റെ മിടിപ്പ് ശബ്ദം പതിവിലും ഉച്ചത്തിലാണെന്നയാൾക്ക് തോന്നി. ആ ഒറ്റമുറിയിൽ നിന്ന് ആ ക്ലോക്കിനെ മാറ്റി പ്രതിഷ്ഠിക്കാൻ അയാളുടെ മനസ്സനുവദിച്ചുമില്ല. ഉറക്കമില്ലായ്മയേക്കാൾ അയാളെ അലോസരപ്പെടുത്തിയത് താൻ ഒരു പരാജിതനായല്ലോ എന്നൊരു ചിന്തയായിരുന്നു. അർദ്ധരാത്രി വരെ മിടിപ്പ് ശബ്ദം ശ്രവിച്ച് ഒടുവിൽ തളർന്ന് എങ്ങനെയോ ഉറക്കത്തിലേക്ക് വീണു പോവുകയാണ്‌. പിറ്റേന്ന് ജോലിസ്ഥലത്ത്‌ അയാൾ ഉറക്കത്തിന്റെ അതിരുകളിൽ കൂടി സഞ്ചരിച്ച് പലവട്ടം വീണു പോകാനൊരുങ്ങി. ശരിക്കും തനിക്കെന്താണ്‌ സംഭവിച്ചത്? എന്താണ്‌ സംഭവിച്ചു കൊണ്ടിരിക്കുന്നത്?. ഇതിനു മുൻപൊരിക്കലും തന്റെ ഉറക്കത്തിനു ഭംഗം നേരിട്ടിട്ടില്ല. ഇതാദ്യമായാണ്‌ താളം പിഴയ്ക്കുന്നത്. അരികുകളിൽ കൂടി ഇത്രയും അപകടകരമാം വിധം ഒരിക്കലും സഞ്ചരിച്ചിട്ടില്ല.

മടങ്ങി വന്ന ശേഷം അയാളാദ്യം ചെയ്തത് ചുവരിൽ നിന്ന് അതിനെ ഉയർത്തിയെടുക്കുക എന്നതായിരുന്നു. അപ്പോൾ താൻ മുൻപൊരിക്കൽ ആഹ്ലാദത്തോടെ അതിനെ അവിടെ പ്രതിഷ്ഠിച്ച കാര്യമോർത്തു. എത്ര പെട്ടെന്നാണ്‌ സ്നേഹവും കരുതലും വെറുപ്പായി മാറുന്നത്?. അതയാളുടെ കൈയ്യിലിരുന്നത് മിടിച്ചു കൊണ്ടിരുന്നു, അടുത്തതായി എന്താണ്‌ ചെയ്യാൻ പോകുന്നതെന്നറിയാതെ.

കിടക്കയിൽ ചെന്നിരുന്ന് അതിലേക്ക് തന്നെ സൂക്ഷിച്ചു നോക്കിയിരുന്നു. മനുഷ്യവംശത്തെ മുഴുവൻ അടിമകളാക്കിയത് ഈ ഒന്നു മാത്രമാണ്‌ - സമയം. ഈ പ്രപഞ്ചം മുഴുക്കെയും ഈ താളമനുസരിച്ച് ചലിക്കാൻ വിധിക്കപ്പെട്ടിരിക്കുന്നു!. എല്ലാം അടിമകൾ. ചങ്ങലയ്ക്കിട്ടവർ. ചങ്ങലയുടെ മറുഭാഗം ഏതോ ഒരു വലിയ ഘടികാരത്തിന്റെ സൂചിയിൽ ബന്ധിക്കപ്പെട്ടിരിക്കുന്നു എന്നറിയാതെ.. താൻ തത്ത്വചിന്തകളോർത്ത് സമയം കളയുകയാണ്‌. അയാൾ ക്ലോക്കിനെ മടിയിൽ കമഴ്ത്തി പിന്നിലെ അറയിൽ നിന്നും ബാറ്ററി വലിച്ചെടുത്തു. അവിടെ നിൽക്കട്ടെ ചലനം!. എന്നാൽ മിടിപ്പ് വീണ്ടും കേട്ടപ്പോൾ അയാൾ ക്ലോക്കിനെ മലർത്തി പിടിച്ചു. സൂചികൾ പതിവു സ്വാതന്ത്ര്യത്തോടെ തിരിഞ്ഞു കൊണ്ടിരിക്കുന്നു!. അവിശ്വസനീയതയോടെ അയാൾ വീണ്ടും ബാറ്ററി ഇല്ലെന്നുറപ്പു വരുത്തി. ആർക്കും പിടിച്ചു നിർത്താനാവാത്ത കാലം പോലെ സൂചികൾ ക്ലോക്കിനുള്ളിൽ വൃത്തത്തിൽ സഞ്ചാരിച്ചു കൊണ്ടിരിക്കുന്നു. ക്ലോക്ക് കിടക്കയിൽ വെച്ചെഴുന്നേറ്റ് നിന്നു. അയാൾക്ക് താനൊരു വിചിത്രജീവിയെ നോക്കുകയാണെന്നു തോന്നി. മിടിപ്പ് ശബ്ദം കൂടിയിരിക്കുന്നു. തന്റെ ഹൃദയമിടിപ്പിനും. അയാൾ ക്ലോക്കുമായി പുറത്തേക്ക് നടന്നു. ഇനി ഇതിന്റെ സ്ഥാനം പുറത്താണ്‌. സമയത്തിനു ഭ്രാന്തുപിടിച്ചിരിക്കുന്നു!. മുറിക്ക് പുറത്ത് വെച്ചയാൾ കതകടച്ചു. തിരികെ കസേരയിൽ വന്നിരിക്കുമ്പോൾ നഷ്ടബോധവും, ഭയവും കലർന്ന അവസ്ഥയിലായിരുന്നു അയാൾ. സ്വീകരിക്കാനും ഉപേക്ഷിക്കാനും ആവുന്നില്ല. ഈ വസ്തു കുറച്ച് ദിവസങ്ങൾ ഈ ചുവരിനെ അലങ്കരിച്ചതായിരുന്നു. തന്നെ താളത്തിലെ ചലിപ്പിച്ചതായിരുന്നു. താളം വിട്ടു പുറത്ത് വരുമ്പോൾ സ്വാതന്ത്ര്യവും പരാജയവും. താളത്തിൽ സഞ്ചരിക്കുമ്പോൾ വിജയവും അടിമത്വവും. സ്വാതന്ത്ര്യവും വിജയവും ഒരിക്കലും കൂട്ടിച്ചേർത്തു വെയ്ക്കാനാവാത്തതെന്താണ്‌?.

രാത്രി നിശ്ശബ്ദതയിൽ ഉറങ്ങാൻ ശ്രമിക്കുമ്പോൾ അയാൾ അത്ഭുതപ്പെട്ടു. ഇത്ര നാളും ആ മിടിപ്പ് ശബ്ദത്തിന്റെ താളത്തിലായിരുന്നു ഉറക്കത്തിലേക്ക് ചെന്നു കയറിയിരുന്നത്. ആ ശബ്ദം ശല്യപ്പെടുത്തിയപ്പോഴും, അതിനെ താൻ ശപിച്ചപ്പോഴും, ശബ്ദം പോലെ തന്നെ നിശ്ശബ്ദതയും തന്നെയൊരിക്കൽ അലോസരപ്പെടുത്തും എന്നറിയാതെ പോയി. ഇപ്പോൾ ഈ നിശ്ശബ്ദതയാണ്‌ അസഹനീയം. പുറത്ത് തണുപ്പിൽ ഇരുട്ടിൽ അതിപ്പോഴും മിടിച്ചു കൊണ്ടിരിക്കുകയാവും. ഇല്ല, ഒരിക്കൽ ഉപേക്ഷിച്ചത് ഉപേക്ഷിച്ചത് തന്നെ. അയാൾ കണ്ണുകളിറുക്കിയടച്ച് ഉറങ്ങാൻ ശ്രമിച്ചു.

പിറ്റേന്ന് ഉണരാൻ അൽപം വൈകി പോയെങ്കിലും അയാൾ എഴുന്നേറ്റയുടൻ ആദ്യം ചെയ്തത് വാതിൽ തുറന്ന് ക്ലോക്ക് ചലനമറ്റിരിക്കുകയാണോ എന്ന് പരിശോധിക്കലായിരുന്നു. അയാൾ കണ്ടു, ക്ലോക്കിനുള്ളിൽ നിർത്താതെ സഞ്ചരിക്കുന്ന ആ വലിയ സൂചിയെ. ഇത് കൺവെട്ടത്തിരിക്കുന്നതാണ്‌ ഏറ്റവും വലിയ സ്വൈര്യക്കേട്. ഉപേക്ഷിക്കണം. പഴയ കച്ചവടക്കാരനു തന്നെ ഇതു തിരികെ കൊടുക്കണം. പറ്റുമെങ്കിൽ കൊടുത്ത പണം തിരികെ വാങ്ങുകയും ചെയ്യണം. ഒരു പ്ലാസ്റ്റിക് കവറിനുള്ളിലേക്ക് അത് മാറ്റപ്പെട്ടു.

ജോലിക്കിടയിലും ചിന്ത വൈകിട്ട് ചെന്ന് ആ പഴയ കച്ചവടക്കാരനെ കാണണം എന്നതായിരുന്നു. ഒരേ ചിന്ത എത്ര വട്ടമാണ്‌ മനസ്സിലിട്ടുരുട്ടുക?. ചില ചിന്തകൾ ചക്കിനു ചുറ്റും നടക്കുന്ന കാളകളെ പോലെയാണ്‌. തുടക്കം ഒടുക്കമാവും. ഒടുക്കം തുടക്കമാവും. ഒടുവിൽ തുടക്കവും ഒടുക്കവും അതിരുകൾ നഷ്ടപ്പെട്ട്..

വൈകിട്ട് കൃത്യസമയത്ത് തന്നെ ഇറങ്ങി. പഴയ ഇടത്തേക്ക് നടന്നു. കച്ചവടക്കാരൻ അവിടുണ്ടായിരുന്നില്ല. അയാൾ നിരന്തരം സഞ്ചരിക്കുന്നവനാകും. അയാളെ കണ്ടെത്താമെന്നു കരുതുന്നത് ബുദ്ധിശൂന്യതയാണ്‌. അയാൾ മറ്റെവിടെയോ ഉച്ചത്തിൽ വിളിച്ചു പറയുന്നുണ്ടാവും ആ പഴയ പരസ്യവാചകം. പക്ഷെ അയാളുടെ ശബ്ദം ഇപ്പോഴും കാതിനുള്ളിലുണ്ട്. അകത്തെവിടെയോ ഇരുന്നയാൾ വിളിച്ചു കൂവുന്നു.

ഇനി ഒരു വഴി ഇതു സ്വയം വിൽക്കുക എന്നതാണ്‌!.
ഉപേക്ഷിക്കാൻ വയ്യെങ്കിലും മറ്റൊരാൾക്ക് കൈമാറാൻ വൈമനസ്യമില്ല.
കൃത്യമായ സമയത്തെ ഇഷ്ടപ്പെടുന്ന വേറോരാൾ ഇതു വഴി വരും.
അയാളിതു വാങ്ങുന്നതോടെ സമയവുമായുള്ള ബന്ധം തനിക്കവസാനിപ്പിക്കാം.
സമയത്തിന്റെ സമയം തെളിയട്ടെ!.

അയാൾ കർച്ചീഫ് നിലത്ത് വിരിച്ച് ക്ലോക്കിനെ അതിന്റെ പുറത്ത് കിടത്തി. വിലപേശലുകളില്ല. ഇനി സൗജന്യമായിട്ടാണെങ്കിൽ..അങ്ങനേയും. ഇപ്പോഴയാളുടെ ആലോചന മുഴുവൻ തിരികെ അതില്ലാതെ ചെന്നു കയറുന്നതാണ്‌. ആ സ്വാതന്ത്ര്യത്തിന്റെ സുഖം!. ആ ആലോചന പോലും ഒരു സുഖമാണ്‌.

ഏറെ നേരം കഴിഞ്ഞിട്ടും ആരും അയാളിരിക്കുന്ന ഭാഗത്തേക്ക് നോക്കുക പോലും ചെയ്യാതെ കടന്നു പോയി. ക്ഷമ നശിച്ചു തുടങ്ങുന്നു..അയാൾ കുറച്ച് മാറി മതിലിൽ ചാരി നിന്നു. കാലുകൾ കഴയ്ക്കുന്നു. തന്റെ സമയം മുഴുവൻ കളയുകയാണ്‌ സമയം വിളിച്ചു പറയുന്ന ഈ യന്ത്രം. ആരാണ്‌ സമയത്തിനെ മുറിച്ച് വിലയിട്ടത്?. സമയമില്ലാത്ത ജീവിതത്തെക്കുറിച്ചാരും ചിന്തിക്കാത്തതെന്ത്?. അവിടെയല്ലെ മുഴുവൻ സ്വാതന്ത്ര്യവും?. സമയമില്ലായ്മയുടെ വില ആരുമറിയുന്നില്ല?.

നേരമിരുട്ടി തുടങ്ങിയപ്പോൾ അയാൾ തീർത്തും അക്ഷമനായി.
അൽപ നേരം കഴിഞ്ഞപ്പോൾ ഒരു രൂപം ക്ലോക്കിനടുത്തേക്ക് വരുന്നത് കണ്ടു. ഒരു വൃദ്ധ രൂപം. അവശതയോടെ ആ രൂപം കുനിഞ്ഞു ക്ലോക്കെടുത്ത് തിരിച്ചും മറിച്ചും നോക്കി.
അവസാനം ഇതാ ഒരാൾ വന്നിരിക്കുന്നു!. കാത്തിരിപ്പവസാനിക്കാൻ ഇനി ഏതാനും നിമിഷങ്ങൾ കൂടി!. അയാൾ ഉത്സാഹത്തോടെ വൃദ്ധന്റെ അടുത്തേക്ക് നീങ്ങി.  അടുത്തേക്ക് ചെന്നപ്പോഴാണ്‌ മുഖപരിചയം തോന്നിയത്. ഇതിനു മുൻപ് കണ്ടതാണീ മുഖം. അയാൾ വൃദ്ധനെ സൂക്ഷിച്ചു നോക്കി. ഇയാൾ..മുൻപൊരിക്കൽ തന്നെ നോക്കി ഈ വസ്തു വാങ്ങരുതെന്ന് വിലക്കിയതല്ലെ?.. വൃദ്ധരൂപം അയാളെ നോക്കി ചിരിക്കാൻ തുടങ്ങി. നിർത്താത്ത ചിരി.
‘ചിലതിനു തുടക്കമേ ഉണ്ടാവൂ..ഒടുക്കമുണ്ടാവില്ല..വെറുത്തു കൊണ്ടിഷ്ടപ്പെടാനും, ഇഷ്ടപ്പെട്ടു കൊണ്ട് വെറുക്കാനുമാണ്‌ നിങ്ങളുടെ വിധി!’ അതും പറഞ്ഞ് വൃദ്ധൻ ക്ലോക്ക് അയാളുടെ കൈയ്യിൽ വെച്ചു കൊടുത്തു.
സ്തബ്ദ്ധനായി പോയ അയാൾ ക്ലോക്കിലേക്ക് തന്നെ നോക്കിയിരുന്നു. ക്ലോക്ക് കൂസലില്ലായ്മയോടെ മിടിച്ചു കൊണ്ടിരുന്നു. നോക്കിയിരിക്കുമ്പോൾ ഡയലിലെ ഭൂപടം ഉരുകി ഒലിക്കുന്നത് പോലെ തോന്നി. അവ പല പല രൂപങ്ങളായി, പല പല മുഖങ്ങളായി മാറി കൊണ്ടിരുന്നു. ഇടയിലൊരു രൂപത്തിനു തന്റെ മുഖച്ഛായ തോന്നിച്ചു എന്നയാൾക്ക് സംശയം തോന്നി. ക്ളോക്കെടുത്തയാൾ മുഖത്തോടടുപ്പിച്ചു സൂക്ഷിച്ചു നോക്കി. പഴയ ഭൂപടം തന്നെ ഇപ്പോഴും.

എവിടെ ആ വൃദ്ധൻ?. അയാൾ വൃദ്ധൻ പോയ വഴിയിൽ കണ്ണു കൊണ്ട് തിരഞ്ഞു. ആ ദിശയിൽ ഏതാനും കുട്ടികളെ മാത്രമെ കാണാൻ കഴിഞ്ഞുള്ളൂ. ഒരു പക്ഷെ അയാൾ ഇവിടെ വന്നിട്ടുണ്ടാവില്ല. ഒന്നും പറഞ്ഞിട്ടുണ്ടാവില്ല. ആ മുഖം ആരുടേതെന്ന് ഇപ്പോൾ മനസ്സിലാവുന്നു. തന്റെ തന്നെ മുഖത്തിന്റെ ഛായ ആയിരുന്നില്ലെ അയാൾക്ക്?. ഒരു പക്ഷെ ഒരിക്കൽ താൻ ഇതു പോലെ വന്ന് വഴിവക്കിലിരിക്കുന്ന ഒരപരിചതനോട് പറയുമോ?. പറയുമായിരിക്കും..

അയാൾ മിടിക്കുന്ന ക്ലോക്ക് സൂക്ഷ്മതയോടെ തുണിയിൽ പൊതിഞ്ഞെടുത്ത് വീട് ലക്ഷ്യമായി നടന്നു.

Post a Comment

Monday, 29 September 2014

മൂന്നു വരികൾ

ഫേസ്ബുക്കിലെ ഹൈക്കു ഗ്രൂപ്പിൽ പലപ്പോഴായി കുറിച്ചത്..
താഴെ എഴുതി വെച്ചിരിക്കുന്നതൊന്നും ഹൈക്കു അല്ല.
മൂന്നു വരികളിൽ ചില ചിത്രങ്ങളും ചിന്തകളും..അത്രമാത്രം..

1.
അകിട് നിറയെ പാല്‌.
കന്നുക്കുട്ടിയുടെ കൊതി.
കറവക്കാരന്റെ കാലടി ശബ്ദം..

2.
ആത്മാവ് തിരിഞ്ഞു നോക്കി.
തണുത്ത ശരീരം.
ആത്മാവ് മുഖം തിരിച്ചു.

3.
നിറയെ പൂക്കൾ.
തേനീച്ചയുടെ ധർമ്മസങ്കടം.
പൂക്കളുടെ ആകാംക്ഷ.

4.
ദൂരെ കുഞ്ഞിന്റെ കരച്ചിൽ.
കൈയ്യിൽ ഗുളികകൾ.
അവളത് വിഴുങ്ങിയില്ല.

5.
പൂജാരിയുടെ മന്ത്രങ്ങൾ.
ഭക്തരുടെ നിലവിളികൾ.
ദൈവം ചെവി പൊത്തി.

6.
പടയാളിയുടെ ക്രൗര്യം.
നിരപരാധിയുടെ പ്രാർത്ഥന.
ദൈവത്തിന്റെ മൗനം.

7.
വിരയുടെ വേദന.
മീനിന്റെ വിശപ്പ്.
ചൂണ്ടയുടെ ദുഖം..

8.
നാദങ്ങളുടെ പ്രതിനിധി.
സൗമ്യതയുടെ തൂവൽ സ്പർശം.
ആ മാൻഡലിൻ നിശ്ശബ്ദമാണ്‌.

9.
വസന്തത്തിന്റെ ഉന്മാദം.
വേനലിന്റെ വിയർപ്പ്.
ശിശിരത്തിന്റെ നഷ്ടം.

10.
കുട്ടിക്ക് പേടി.
കെട്ടിയത് ആനവാൽ.
ആനയ്ക്കാരുടെ വാൽ?!

11.
ഉണർവ്വിൽ വെളിച്ചം.
ഇരുട്ടിൽ ഉറക്കം.
മധ്യേ ജീവിതം.

12.
നഖത്തുമ്പിൽ ചോര.
ആത്മാവിൽ വേദന.
മുഖം കുനിച്ച് പെൺകുട്ടി.

13.
മുൻപിൽ അനാഥ ബാല്യം.
വയറ്റിൽ വിശപ്പിന്റെ താളം.
യാത്രക്കാരുടെ നോട്ടം അകലെ.

14.
മണ്ണ്‌ മൗനമായി നിലവിളിച്ചു.
പുഴ കണ്ണീരില്ലാതെ കരഞ്ഞു.
മനുഷ്യന്റെ അവസാനത്തെ ചിരി.

15.
അമ്മയുടെ കണ്ണീർ.
അച്ഛന്റെ മൗനം.
മകന്റെ തിരോധാനം.

16.
എണ്ണമില്ലാ ചോദ്യങ്ങൾ.
ഉത്തരമില്ലാത്ത ദൈവങ്ങൾ.
കഥയില്ലാത്ത മനുഷ്യർ..

17.
മിന്നും നക്ഷത്രങ്ങൾ.
ചിലർക്ക് കൗതുകം.
ചിലർക്ക് മുഖങ്ങൾ.

18.
ആട്ടം നിലച്ച കയർ.
മുറിഞ്ഞ നാവ്.
ആദ്യം മുതൽ തുടങ്ങണം.

19.
തുറന്നാൽ വെട്ടം.
തുറന്നില്ലേൽ ഇരുട്ട്.
തുറക്കാൻ അനിഷ്ടം.

20.
പുറത്ത് മഴ പെയ്യുന്നു.
അകത്ത് തീ എരിയുന്നു.
മകളിതു വരെ മടങ്ങി വന്നില്ല..

21.
ആകാശത്ത് സൂര്യൻ.
ഭൂമിയിൽ വെളിച്ചം.
മനസ്സിൽ ഇരുട്ട്..

22.
ചത്ത മുയൽ.
മൂന്ന് കൊമ്പ്.
പിടി വിടാതെ ചിലർ..

23.
മന്ത്രങ്ങളുടെ ആവർത്തനം.
വിരലിലെ പവിത്രമോതിരം.
ബലിക്കാക്കളുടെ കാത്തിരിപ്പ്..

24.
മൂന്ന് വെടിയുണ്ടകൾ.
പൊട്ടിയ കണ്ണട.
ഹേ റാം!

25.
പച്ചിലകളുടെ ചിരി.
പഴുത്തിലകളുടെ മൗനം.
മണ്ണിന്റെ സന്തോഷം..

26.
കാണാതായ പൊട്ട്.
സൂചികളുടെ ഓട്ടം.
കണവന്റെ കാത്തുനില്പ്.

27.
മന്ത്രങ്ങളുടെ ആവർത്തനം.
എള്ളും ചോറും.
ബലിക്കാക്കയുടെ കാത്തിരിപ്പ്.

28.
നിലത്ത് വീണ മധുരം.
കുട്ടിയുടെ ദുഖം.
ഉറുമ്പുകളുടെ ആഘോഷം.

29.
താഴെ വീണ നൂല്‌.
വാലു പോയ തുമ്പി.
കുട്ടിയുടെ കരച്ചിൽ.

30.
തതതതതതതതതതത
റററററററററററററററ
കുട്ടിയും കുഞ്ഞു പെൻസിലും :)

31.
താഴ്ന്ന് പോയൊരു കൈ.
ആയിരം നിലവിളികൾ.
ഇനി മൂന്നാം പക്കം..

32.
നക്ഷത്രങ്ങളുടെ ശാപം.
കലങ്ങിയ കൺമഷി.
കാത്തിരിക്കുന്ന മഞ്ഞച്ചരട്.

33.
കാഞ്ഞിരകുരുവിനു കയ്പ്പില്ലായിരുന്നു
തേനിനു മധുരമില്ലായിരുന്നു
രണ്ടും രുചിച്ചു നോക്കും വരെ..

34.
മലയറിയാതെ മഞ്ഞകന്നു.
മനസ്സറിയാതെ മനുഷ്യരും.
ദേഹമറിയാതെ ദേഹിയും.

35.
കുയിലൊരു പാട്ടു പാടി.
മയിലൊരു നൃത്തമാടി.
ഞാനൊരു കവിതയെഴുതി.

36.
ശലഭച്ചിറകിൽ കണ്ണുണ്ട്.
മനുഷ്യനുള്ളിലൊരു കണ്ണുണ്ട്.
രണ്ടിനും കാഴ്ച്ചയില്ല.

37.
നക്ഷത്രങ്ങൾ മരിച്ചിട്ടും,
സൂര്യൻ മറഞ്ഞിട്ടും,
പ്രകാശം മാത്രം മരിച്ചില്ല.

38.
വിശപ്പിന്റെ തെരുവ്.
വേശ്യകളുടെ തെരുവ്.
വേദനകളുടെ തെരുവ്.

39.
കാലടികൾക്ക് പിന്നാലെ കാലടികൾ.
ഒന്നിച്ചു പോകുന്ന കാലടികൾ.
ഒറ്റയ്ക്കകന്നു പോകുന്ന കാലടികൾ.

40.
ഓർമ്മകളിൽ ജീവിക്കുന്നവർ.
സ്വപ്നങ്ങൾ നഷ്ടപ്പെട്ടവർ.
അഗതിമന്ദിരത്തിലെ അന്തേവാസികൾ.

Post a Comment

Monday, 11 August 2014

അവർ തിരയുകയാണ്‌


എവിടെന്നോ വന്നു, ഒരു ചെറു പ്രാവ്.
മണ്ണിൽ പതിഞ്ഞു കൊണ്ടിരുന്നു,
അതിന്റെ ചെറു കാല്പാടുകൾ.
തിരക്കിട്ട തിരച്ചിലുകളാണ്‌..
കൊക്കിൽ കുടുങ്ങിയത്
ഒരില മാത്രമാണ്‌.

അന്നാകാശവും ഭൂമിയും ശൂന്യം.
മതിവരുവോളം പറക്കാനാകാശം.
മതിവരുവോളം പാർക്കാൻ ഭൂമിയും.
വാനിലേക്കതു പറന്നു കയറി.
പറക്കാൻ ദൂരമിനിയേറെയുണ്ട്..

ചിറകടി ശബ്ദം ചിലർ കേട്ടു.
ശബ്ദങ്ങൾക്ക് ചെവി കൊടുക്കുന്നവർ.
അവർ കാഴ്ച്ചകൾ കണ്ടു മടുത്തവർ.
അവർ മുഷിഞ്ഞ വസ്ത്രം ധരിച്ചവർ.
മടുപ്പിന്റെയാഴമറിയുന്നവർ..
അവർ - ലക്ഷ്യം തിരയുന്നവർ..
അവർ - മനുഷ്യർ..

നെടുകെയും കുറുകെയും വരകൾ.
നടുവിൽ തെളിഞ്ഞത്,
പറന്നു പൊങ്ങിയൊരു വെളുപ്പ്.
മിനുപ്പ് നിറഞ്ഞൊരു ചിറക്..
ഒരലസചലനം മാത്രം..
ചൂണ്ടുവിരലിൻ ചെറുചലനം.

വെളുപ്പിനു വെളുപ്പു നഷ്ടമായി.
നിറങ്ങൾക്ക് നിറങ്ങളെ നഷ്ടമായി.
മണ്ണിനു ചുവപ്പ് സ്വന്തമായി.
ചലനമൊടുവിൽ നിശ്ചലമായി.

മടുത്തവർക്കാശ്വാസം.
മടുപ്പിൽ നിന്നാശ്വാസം..
മുഷിപ്പിൽ നിന്നാശ്വാസം..

അവർ ലക്ഷ്യം തിരയുന്നവർ..
കാഴ്ച്ചകൾ കണ്ടു മടുത്തവർ..
എവിടെ പുതിയ കാഴ്ച്ചകൾ?
എവിടെ മടുപ്പില്ലാ കാഴ്ച്ചകൾ?.
അവർ തിരയുകയാണ്‌..
അവർ ലക്ഷ്യം തിരയുകയാണ്‌..

Post a Comment

Friday, 25 July 2014

ആരാണ്‌ പ്രധാനി?


കുറിപ്പ്:
ഏതാണ്ടെല്ലാ ദിവസവും മോന്‌ ഉറങ്ങാൻ നേരം കഥ പറഞ്ഞു കൊടുക്കുന്ന ഒരു പരിപാടിയുണ്ട്. അതൊരു വലിയ സംഭവമാണ്‌. അവനല്ല, എനിക്ക്!. കുട്ടികളുടെ കഥ എന്നു പറയുമ്പോൾ അതിൽ വയലൻസ് പാടില്ല, നല്ല താളത്തിൽ കഥ അങ്ങു പോണം. വളരെ ലളിതമായ വാക്കുകൾ മാത്രമെ ഉപയോഗിക്കാവൂ. ഗുണപാഠം കൂടി ഉണ്ടേൽ നല്ലത്. കഴിവതും ചിത്രങ്ങളില്ലാത്ത പുസ്തകങ്ങൾ/കഥകൾ വായിക്കാനാണ്‌ ഈയുള്ളവൻ ഉപദേശിക്കാറ്‌. മറ്റൊന്നുമല്ല. വായിക്കുമ്പോൾ മനസ്സിൽ ഒരു ചിത്രം തെളിയും. തെളിയണം. അല്ലാതെ ചിത്രകാരന്റെ ഭാവനയിലെ ചിത്രമല്ല ഒരാൾ കഥ വായിക്കുമ്പോൾ തെളിയേണ്ടത്. ഇതൊക്കെ എന്റെ ചില ചെറിയ പിടിവാശികളാണ്‌. ഭാവനയുടെ വളർച്ചയ്ക്ക് നമ്മൾ തടയിടാൻ പാടില്ലല്ലോ. കഥകൾ പറഞ്ഞു കൊടുക്കുന്നതിനും ഒരു പരിധി ഉണ്ടല്ലോ.. കുട്ടിക്കാലത്ത് വായിച്ച, കേട്ട കഥകൾ ഒക്കേയും ഏതാണ്ടെല്ലാം തന്നെയും പറഞ്ഞു കഴിഞ്ഞിരിക്കുന്നു.. കപീഷ്, ബന്ദില, കാലിയ, ദൊപ്പയ്യ, ശിക്കാരി ശംഭു, ഫാന്റം, മാൻഡ്രേക്ക്, ലോതർ, ഉരുക്കു കൈ മായാവി, കലൂലൂ, റഷ്യൻ കഥകൾ, ഇവാന്റെ വാള മീൻ കഥ, ടോം സോയർ, രാമായണ കഥകൾ, മഹാഭാരത കഥകൾ, ബൈബിൾ കഥകൾ, അറബി കഥകൾ, ഈസോപ്പ് കഥകൾ, ഓ ഹെൻറി കഥകൾ, നസ്സിറുദ്ദീൻ ഹോജ കഥകൾ, കേട്ടിട്ടുള്ള ചില യക്ഷി കഥകൾ, ശിബി, പരീക്ഷിത്ത്, കർണ്ണൻ, തെന്നാലി രാമൻ, കാളിദാസൻ, ബീർബൽ, മായാവി (ഇതു വരെ ആരും വായിക്കാത്ത ചില മായാവി കഥകൾ ഉണ്ടാക്കി പറഞ്ഞിട്ടുണ്ട്..തട്ടിപ്പ്..തട്ടിപ്പ്..രഹസ്യമാ..). മായാവിക്കു വേണ്ടി സ്പോട്ടില്‌ ചില മന്ത്രങ്ങൾ വരെ ഞാൻ കണ്ടുപിടിച്ചു പറഞ്ഞിട്ടുണ്ട്.. വലിയവർ വലിയവർക്ക് വേണ്ടി എഴുതിയ കഥകളും, കഥയില്ലായ്മയുടെ കഥകളും കൊച്ചുപിള്ളേർ കേട്ടു കൊണ്ടിരിക്കില്ലല്ലോ. ഇനി കേട്ടാലും, ‘ഇതിലെന്താ കഥ?!’.. എന്നിട്ട് എന്നിട്ട്.. (കഥ തീർന്നില്ലെന്നാ വിചാരം ഹും!) എന്നൊക്കെ ചോദിച്ചാൽ കുഴങ്ങിപോവില്ലെ?. കഥ പറഞ്ഞു തുടങ്ങുമ്പോഴെ, ഇത് ആ കഥയല്ലെ? എന്നും ചോദിച്ച് ബാക്കി മുഴുവൻ പറയുന്ന സ്ഥിതിയിലായി..എന്നു വെച്ചാൽ എന്റെ സ്ഥിതി ദയനീയമായി എന്നു സാരം. അങ്ങനെ ഞാൻ ചില കഥകൾ സ്പോട്ടിൽ ഉണ്ടാക്കി പറയാൻ തുടങ്ങി. എന്നു വെച്ചാൽ കഥ പറഞ്ഞു തുടങ്ങുമ്പോൾ എന്താ കഥ എന്ന് എനിക്ക് പോലും പിടിയുമുണ്ടാവില്ല. പറഞ്ഞു പറഞ്ഞു പോവുമ്പോൾ ഒടുക്കം ഒരു കഥ ആയി അതു മാറിയിട്ടുണ്ടാവും!. അതൊരു ദൈവാനുഗ്രഹം കൊണ്ട് എങ്ങനെയോ നടന്നു പോവുന്നതാണ്‌. അങ്ങനെ ഇന്നലെ തനിയെ ഉണ്ടായി വന്ന ഒരു കഥയാണ്‌ ദേ താഴെ ചമ്രം പടിഞ്ഞിരിക്കുന്നത്..കണ്ടാലും..

ഒരിടത്തൊരു വീട്ടിൽ ഒരു ക്ലോക്ക് ഉണ്ടായിരുന്നു. വലിയൊരു ക്ളോക്ക്. പഴയൊരു ക്ലോക്കാണ്‌. അതില്‌ ആടണ പെൻഡുലം എന്നൊരു സാധനമുണ്ട്. സമയാസമയം ടിംഗ് ടോംഗ് എന്നു മണിയടിക്കും. ക്ലോക്കില്‌ മൂന്ന് സൂചികളുണ്ട്. ഒരു കൊച്ച് മണിക്കൂർ സൂചി, വലിയ മിനിട്ട് സൂചി, പിന്നൊരു മെലിഞ്ഞ സെക്കന്റ് സൂചി. ഈ സൂചികൾ എപ്പോഴും എന്തേലും പറഞ്ഞു കൊണ്ടിരിക്കും.
അപ്പോ ചെറിയ സൂചി പറഞ്ഞു,
‘ഞാനാണ്‌ ഏറ്റവും പ്രധാനപ്പെട്ടവൻ. എല്ലാരും മണിക്കൂറാണ്‌ നോക്കുന്നത്’

അപ്പോ മിനിട്ട് സൂചി പറഞ്ഞു,
‘അല്ല, ഞാനാണ്‌ പ്രധാനപ്പെട്ടവൻ. ഞാനും കൂടി കറങ്ങാതെ സമയത്തിനു വിലയുണ്ടാവില്ല.’

അപ്പോൾ സ്പീഡിൽ ഓടുന്ന സെക്കന്റ് സൂചി പറഞ്ഞു,
‘ഞാൻ ഈ കിടന്ന് സ്പീഡിൽ ഓടുന്നത് കൊണ്ടാണ്‌ നിങ്ങളൊക്കെ കൃത്യമായി സമയം കാണിക്കുന്നത്..അല്ലെങ്കിൽ കാണാമായിരുന്നു!’ അതു പറഞ്ഞ്, ‘നിക്കാൻ സമയമില്ല’ എന്നും പറഞ്ഞ് സെക്കന്റ് സൂചി ഓടി പോയി.

ഇതു കേട്ടപ്പോൾ മണിക്കൂർ സൂചിക്കും, മിനിട്ട് സൂചിക്കും മിണ്ടാട്ടം മുട്ടി. സെക്കന്റ് സൂചി പറഞ്ഞത് ശരിയല്ലെ? അവൻ ഈ കിടന്ന് വെളുക്കെ വെളുക്കെ ഓടുന്നത് കൊണ്ടല്ലെ നമ്മളിങ്ങനെ ഗമയിൽ സമയം കാണിക്കുന്നത്?

സെക്കന്റ് സൂചി ഗമയിൽ ഓടി കൊണ്ടിരുന്നു.

കുറച്ച് കഴിഞ്ഞപ്പോൾ ആ വീട്ടിലെ കൊച്ചു കുട്ടിയും ആ കൂട്ടിയുടെ അച്ഛനും ക്ലോക്കിന്റെ മുൻപിൽ വന്നു.

അച്ഛൻ കുട്ടിക്ക് സമയം നോക്കാൻ പഠിപ്പിച്ചു കൊടുക്കുവായിരുന്നു. മണിക്കൂറ്‌ സൂചിയെ കുറിച്ചും, മിനിട്ട് സൂചിയെ കുറിച്ചും, സെക്കന്റ് സൂചിയെ കുറിച്ചും ഒക്കെ പറഞ്ഞു കൊടുത്തത് സൂചികൾ അഭിമാനത്തോടെ കേട്ടു കൊണ്ടിരുന്നു.

അവർ കാതോർത്തു, ആരാണ്‌ പ്രധാനപ്പെട്ടവനെന്ന് ഇപ്പോ കേൾക്കാം..

അപ്പോ, കുട്ടി ചോദിച്ചു,
‘എങ്ങനെയാണച്ഛാ ഈ സൂചി ഇങ്ങനെ തിരിഞ്ഞൂണ്ടിരിക്കുന്നെ?’

‘അതു പറഞ്ഞു തരാം’ എന്നും പറഞ്ഞ്, അച്ഛൻ ക്ലോക്കിന്റെ ചില്ലു വാതിൽ തുറന്ന് അകത്തേക്ക് കൈ നീട്ടി.
അവിടെ ചെറിയൊരു ചാവി ഇരിപ്പുണ്ടായിരുന്നു.
എന്നിട്ട് ഒരു ചെറിയ ചാവി എടുത്ത് കാണിച്ചു കൊണ്ട് പറഞ്ഞു,
‘മോനെ ദെ ഈ ചാവി വെച്ച് ദിവസം തിരിച്ചു കൊടുത്തില്ലെങ്കിൽ ക്ലോക്ക് നിന്നു പോവും..’

എന്നിട്ട് അച്ഛൻ ചാവി വെച്ച് എങ്ങനെയാ കീ കൊടുക്കേണ്ടത് എന്ന് കാണിച്ചു കൊടുത്തു. അതു കഴിഞ്ഞ് ചാവി എടുത്ത് അകത്തു വെച്ചു.

സൂചികൾക്ക് ആരാണ്‌ പ്രാധാനപ്പെട്ടവൻ എന്ന് മനസ്സിലായി. ചാവി ഒരിടത്ത് മിണ്ടാതെ ഇരുന്നതേയുള്ളൂ. ഒരു ശബ്ദവും ഉണ്ടാക്കിയില്ല, ആരോടും തർക്കിക്കാനും പോയില്ല.

എന്താണ്‌ ഈ കഥയുടെ ഗുണപാഠം?. എന്തു കൊണ്ടാണ്‌ ചാവി മിണ്ടാതെ ഇരുന്നത്?. ആരാണ്‌ പ്രധാനപ്പെട്ടവൻ?..

കഥ ഇഷ്ടപ്പെട്ടെങ്കിൽ കുഞ്ഞുങ്ങൾക്ക് പറഞ്ഞു കൊടുക്കൂ. ചോദ്യങ്ങൾ ചോദിക്കൂ. ഉത്തരങ്ങൾ പറഞ്ഞു കൊടുക്കൂ..

ഇന്നത്തെ കഥ തീർന്നു.. ഗുഡ് നൈറ്റ്..ഉറങ്ങിക്കോ കുഞ്ഞെ..

Post a Comment

Saturday, 7 June 2014

അവർക്കായി മാത്രം

ഉരുണ്ട് പോകുന്ന ചക്രമൊരിക്കൽ വീണു,
ഇനി ഉരുളാൻ മനസ്സില്ലെന്നു പറഞ്ഞ്‌.
ഉദിക്കാൻ വയ്യെന്നു സൂര്യനും.
വിടരാൻ വയ്യെന്നു പുഷ്പവും.

ചിലർ മാത്രം കാത്തിരുന്നു.
ഉരുളുന്ന ചക്രത്തിനു പിന്നിൽ ഓടാൻ..
ഉദിക്കുന്ന സൂര്യന്റെ നേർക്ക് നോക്കാൻ..
വിടരും പുഷ്പത്തിൻ ഗന്ധമറിയാൻ..
ചില കുരുന്നുകൾ..
അവർ മാത്രം കാത്തിരുന്നു..

അവർക്കായി മാത്രം ചക്രമെഴുന്നെറ്റുരുളുന്നു..
സൂര്യനുദിക്കുന്നു..
പൂക്കൾ വിടരുന്നു..
അവർക്കായി മാത്രം..

Post a Comment

കരയാൻ കഴിയാത്തവർക്കായി

ഇന്നലെ ഞാൻ കരഞ്ഞിരുന്നു,
പകൽ മാത്രമല്ല, രാത്രിയിലും.
വിചിത്രമെന്നു പറയട്ടെ,
കരഞ്ഞതെന്തെന്നു മറന്നു പോയി ഞാൻ.
എനിക്കോർക്കാൻ കഴിയുന്നത്,
കണ്ണാടിയിലെന്റെ പ്രതിച്ഛായയാണ്‌.
കരയുന്നതു കാണാൻ ഞാൻ കണ്ണാടിക്കു മുന്നിൽ ചെന്നു നിന്നിരുന്നു.
ഉരുണ്ടിറങ്ങുന്ന, തിളക്കമുള്ള കണ്ണീർക്കണങ്ങളെ ഞാനോർത്തു.
താളത്തിലുള്ള എന്റെ കരച്ചിലിന്റെ ശബ്ദം.
ഒന്നു കൂടി ഓർക്കുന്നു,
കണ്ണീർ കവിളിലൂടൊഴുകി,
ചുണ്ടുകളുടെ വശത്ത് വന്നൊരു നിമിഷം നിന്നു.
എന്റെ നാവിനുപ്പുരസം പകരാൻ വേണ്ടി മാത്രം..
ഇപ്പോൾ ഞാൻ കരയുന്നില്ല.
പക്ഷെ ഇപ്പോഴുമാ ഉപ്പുരസമെന്റെ നാവിൻത്തുമ്പിലുണ്ട്.
ഇന്നെനിക്കു കരയണമെന്നുണ്ട്..
കരയാൻ കഴിയുന്നിലെനിക്ക്..
കരയാൻ കഴിയാത്തതോർത്ത് ഞാനിന്നു കരയട്ടെ..
നിശ്ശബ്ദമായി..
ഉപ്പുരസമില്ലാത്ത കണ്ണീരില്ലാതെ..
ഞാനിന്നു കരയട്ടെ,
കരയാൻ കഴിയാത്തവർക്കായി..


Post a Comment

Friday, 27 December 2013

ഒരു ഫേസ്ബുക്ക് ഗാഥ


‘Wish you a safe journey!’
‘Enjooooy’
‘അസൂയ’
‘Keep posting the photos’

വേറേയും ധാരാളം മെസെജുകൾ.
അശംസകൾ, അസൂയ പൊതിഞ്ഞു വെച്ച വാക്കുകൾ, ചില ഓർമ്മിപ്പിക്കലുകൾ.
ജോൺ സക്കറിയ താൻ ഫേസ്ബുക്കിൽ വെറും പന്ത്രണ്ട് മിനിട്ട് മുൻപ് മാത്രമിട്ട സ്റ്റാറ്റസിനു വന്ന കമന്റുകൾ വായിക്കുകയായിരുന്നു. അല്ല, വായിച്ചു രസിക്കുകയായിരുന്നു. ലൈക്കുകളുടെ എണ്ണം നോക്കി ആസ്വദിക്കുകയായിരുന്നു.

‘മതി. അതും നോക്കി ഇരുന്നത്. ആവശ്യത്തിനു ലൈക്കും കമന്റും കിട്ടിയല്ലോ. ഇനി ആ ബാഗൊക്കെ ഒന്ന് പായ്ക്ക് ചെയ്യാൻ നോക്ക്. അവിടെ ചെന്നിട്ട് കഴിഞ്ഞ തവണത്തെ പോലെ അതു കണ്ടില്ല, ഇതു കണ്ടില്ല എന്നൊന്നും പറയരുത്!’

ജെസ്സി പറഞ്ഞതിൽ കുറച്ച് അധികാരഭാവം കൂടി പോയില്ലെ എന്ന് ജോണിനു സംശയം തോന്നി. എന്നാലും പറഞ്ഞത് കാര്യം തന്നെ. അവളോട് തർക്കിച്ച് ജയിക്കാൻ ഈ ജന്മം കഴിയുകയുമില്ല. അയാൾ അനുസരണയോടെ അകത്തെ മുറിയിൽ പോയി.

പലകുറി അയാൾ അവധിക്ക് പല പദ്ധതികളും മെനെഞ്ഞതാണ്‌. ഒന്നുകിൽ അയാളുടെ അല്ലെങ്കിൽ അയാളുടെ പ്രേയസിയുടെ - ആരുടെയെങ്കിലും അവധി ദിവസങ്ങൾ അനുവാദം കിട്ടാതെ പോകും. അങ്ങനെ സ്വന്തം പദ്ധതികൾ കായലിലൂടെ ഓടുന്ന തീവണ്ടി പദ്ധതി പോലെ എങ്ങുമെത്താതെ പോയ്ക്കൊണ്ടിരുന്നു. ജോലി രാജി വെച്ചിട്ട് വിനോദിക്കാൻ പോയാലോ എന്നു വരെ അയാൾ പ്ലാൻ ചെയ്തതാണ്‌. അപ്പോഴൊക്കെ, ‘കാർ..വീട്..ലോൺ..ഇതൊന്നും മറക്കരുത്..ലോൺ മറന്ന് എണ്ണ തേക്കരുത്’ - ഇങ്ങനെയൊക്കെ സ്വപ്നത്തിൽ പുണ്യാളൻ വന്നു പറയും. ദൈവഭക്തിയോ ദൈവഭയമോ - ജോണിക്കുട്ടൻ രാജി വെയ്ക്കുക എന്ന കടുത്ത പ്രയോഗത്തിൽ നിന്ന് പിന്തിരിയും.

കുടുബം മുഴുവനായി പ്രാർത്ഥനയിൽ ഈയൊരു കാര്യം കർത്താവിന്റെ ശ്രദ്ധയിൽ പെടുത്തി.
‘അപേക്ഷയാണ്‌..തള്ളിക്കളയരുത്..’ കുട്ടികളായ സാമും, സനിലും മെഴുതിരി വെട്ടത്തിൽ നിഷ്ക്കളങ്കതയോടെ അപേക്ഷിച്ചു. ആരുടെ അപേക്ഷയാണ്‌ സ്വീകരിക്കപ്പെട്ടതെന്നറിയില്ല, ഈ പ്രാവശ്യം ജോണിയുടെയും, ജെസ്സിയുടെയും അവധി അപേക്ഷകൾ മേലധികാരികൾ നിർദ്ദയം തള്ളിക്കളഞ്ഞില്ല.

അവധി കിട്ടിയത് കുട്ടികളുള്ളപ്പോൾ കേക്കും ചോക്ക്ലേറ്റും തിന്നും, കുട്ടികളില്ലാത്തപ്പോൾ മദ്യം (നിയമപ്രകാരമുള്ള മുന്നറിയിപ്പ്: മദ്യം ആരോഗ്യത്തിനു ഹാനികരം) കുടിച്ചും ആഘോഷിച്ചു.

എവിടെ പോകണം?
മൂന്നാർ?
തേക്കടി?
ഊട്ടി?
വയനാട്?

ആകെയുള്ളത് ഒരാഴ്ച്ചയുടെ സ്വാതന്ത്ര്യം. ആഘോഷിക്കാനുള്ളത് മാസങ്ങളുടെ വിനോദവും.
‘കുട്ടികൾക്ക് വിട്ടു കൊടുക്കാം. അവരല്ലെ കുറെ നാളായി പറഞ്ഞു കൊണ്ടിരുന്നത്’ - ജെസ്സി വളരെ കൂളായി പറഞ്ഞു.

ഇന്നത്തെ കുട്ടികൾ അന്നത്തെ കുട്ടികളെ പോലെയല്ല. ഇവരെ തോല്പ്പിക്കാൻ കഴിയില്ല. ഇവർക്ക് ഗൂഗിളുണ്ട്!. അവർ തിരെഞ്ഞു, സഹപാഠികളുമായി ചർച്ച ചെയ്തു. ഒടുവിൽ വിധി പ്രസ്താവിച്ചു.
‘ഊട്ടി!!’ - മൂത്തവൻ.
‘എങ്കിൽ കൊടൈക്കനാലും!!’ - ഇളയവൻ തന്റെ വോട്ടും വിനിയോഗിച്ചു.

താൻ വിചാരിച്ചത് തന്നെയാണല്ലോ ഈ കുട്ടിക്കശ്മലന്മാർ കൊണ്ടു വന്നത്!. പാലു കുടിച്ചാലോ എന്നു വിചാരിക്കുമ്പോഴേക്കും വൈദ്യൻ കല്പിച്ച് കഴിഞ്ഞിരിക്കുന്നു!. എങ്കിലും അമിതാഹ്ലാദം പുറത്ത് കാട്ടാതെ അയാൾ പറഞ്ഞു,
‘ഓക്കെ..എല്ലാം നിങ്ങളുടെ ഇഷ്ടം..’

അപ്പോൾ തന്നെ അയാൾ ഫേസ്ബുക്കിലൂടെ ലോകത്തോട് പ്രഖ്യാപിച്ചു, ‘ഇതാ ഞാനും എന്റെ കുടുംബവും തണുത്ത ഊട്ടിയിലേക്ക്..’ - കൂട്ടത്തിൽ പണ്ട് അധ്യാപകന്റെ അടി പേടിച്ച് മനപ്പാഠമാക്കിയ, ഇപ്പോഴും അർത്ഥമെന്തെന്നറിയാത്ത ഏതോ ഒരു കവിതയുടെ നാലു വരികളും.

കമന്റുകളുടെ മലവെള്ളപ്പാച്ചിൽ കണ്ട് ജോൺ സക്കറിയ ‘ഞാനിത്രയും പോപുലറാണെന്നതറിഞ്ഞില്ലല്ലോ. കുറച്ച് മുൻപേ ഫേസ്ബുക്ക് ഉപയോഗിച്ച് തുടങ്ങേണ്ടതായിരുന്നല്ലോ’ എന്നൊക്കെ ഓർത്തു വ്യസനിച്ചു. അടുത്ത നിമിഷം ‘പോട്ടെ, ഇപ്പോഴെങ്കിലും ആ മഹാസത്യം തിരിച്ചറിഞ്ഞല്ലോ’ എന്ന് സ്വയം ആശ്വസിക്കുകയും ചെയ്തു.

വാടകയ്ക്കെടുത്ത ഒരു ടാറ്റാ സുമോയിൽ കുടുംബം യാത്രയായി.
മലയുടെ തുമ്പ്, കായലിലേക്ക് ചാഞ്ഞ് ‘ഇപ്പോ വീണു കളയുവേ’ എന്ന ഭാവത്തിൽ നില്ക്കുന്ന തെങ്ങുകൾ..ഇവയൊക്കെ മൊബൈലിൽ ഫോട്ടോ എടുത്ത് അപ്പപ്പോൾ തന്നെ ഫേസ്ബുക്കിൽ അഭിമാനത്തോടെ ഷെയർ ചെയ്തു നിർവൃതിയടഞ്ഞു. ‘ഈ സാങ്കേതിക വിദ്യയെ കൊണ്ടു തോറ്റു’ എന്നു അപ്പോഴൊക്കെ മനസ്സിൽ പറയുകയും ചെയ്തു.

ഊട്ടിയിൽ അങ്ങോളമിങ്ങോളം ഓടി നടന്നു. മലയും, തടാകവും കണ്ണു തുറന്നു കാണും മുൻപെ മൊബൈൽ ഫോണിനു ഇരയായി. ഫേസ്ബുക്കിനു ആഹാരവും. തടാകത്തിലൂടെയുള്ള ബോട്ട് യാത്ര, മസാല ചായ കുടിക്കുന്നത്, കുതിരപ്പുറത്തുള്ള യാത്ര, കുരങ്ങന്മാരുടെ ചിത്രങ്ങൾ (എന്തു കൊണ്ടാണ്‌ കുരങ്ങന്റെ ചിത്രത്തിനു തന്റെ ചിത്രത്തിനേക്കാൾ ലൈക് കിട്ടിയതെന്ന് ജോണി കുറച്ച് നേരം ആലോചിച്ചിട്ട് ഉപേക്ഷിച്ചു). ജെസ്സിയോടൊത്ത് നിന്നും, ഇരുന്നും, മടിയിൽ തല ചായ്ച്ച് കിടന്നും ഫോട്ടോകൾ എടുത്ത് ‘ഇനിയുമൊരങ്കത്തിനുണ്ട് ബാല്യം’ എന്നൊരു ക്യാപ്ഷനും കൊടുത്ത് ഫേസ്ബുക്കിൽ ചാർത്തി. സുഹൃത്തുക്കൾ..അവർ അസൂയ കൊണ്ട് പുളയണം..‘കണ്ടോടാ ഞാൻ കിടന്ന് സുഖിക്കുന്നത്’ എന്നു വരെ നിയന്ത്രണം വിട്ട് എഴുതി പോകുമോ എന്നയാൾ ഭയപ്പെട്ടു.

വഴിയിൽ നിരത്തി വെച്ചിരിക്കുന്ന വില കുറഞ്ഞ സാധനങ്ങൾ ഒരു ആവശ്യമില്ലെങ്കിൽ പോലും കച്ചവടക്കാരനുമായി ദീർഘനേരം വിലപേശി വാങ്ങുകയും അതെല്ലാം കൂട്ടിയിട്ട് ഫോട്ടോ എടുത്ത് ഫേസ്ബുക്കിൽ ലൈക്കും കമന്റും വാരിക്കൂട്ടിയയാൾ. ഒരു ഘട്ടത്തിൽ താൻ ഇവിടെ വന്നത് തന്നെ ഫോട്ടോ എടുക്കാനും അതെല്ലാം ഫേസ്ബുക്കിൽ ഇടാനും മാത്രമായിരുന്നോ എന്നു പോലും അയാൾക്ക് സംശയം തോന്നി പോയി. എല്ലാവരും സന്തോഷത്തിലായിരുന്നതു കൊണ്ട് ആ സംശയം ആരോടും പങ്കു വെയ്ക്കണ്ട എന്നയാൾ ബുദ്ധിപൂർവം തീരുമാനിച്ചു. പക്ഷെ ഒരോ ലൈക്കും ഒരോ കമന്റും അയാളെ ഹരം കൊള്ളിച്ചു കൊണ്ടിരുന്നു. അതൊരു ലഹരിയായി മാറിക്കഴിഞ്ഞിരുന്നു അപ്പോഴേക്കും.

മഞ്ഞു മലകളോട് വിട പറയുന്ന ഫോട്ടോയും പോസ്റ്റ് ചെയ്ത് അയാൾ തിരികെയുള്ള യാത്ര ആരംഭിച്ചു. ഇനി വീണ്ടും ഓഫീസ്..വീട്..വീട്..ഓഫീസ്. ‘ഇതിൽ നിന്നൊരു മോചനമില്ലെ കർത്താവെ’ അയാൾ ദയനീയതയോടെ മനസ്സിൽ ചോദിച്ചു.

മക്കൾ വാഹനത്തിന്റെ ജനലിലൂടെ പുറത്തെ കാഴ്ച്ചകൾ ആർത്തിയോടെ നോക്കി കൊണ്ടിരിക്കുന്നു. ജെസ്സി വായും പൊളിച്ച് തോളിൽ ചാരിയിരുന്നുറങ്ങുന്നു. ‘ഞാനെത്ര ഭാഗ്യവാനാണ്‌’ അയാൾ സന്തോഷക്കണ്ണീർ അടക്കാൻ പാടു പെട്ടു.

സുമോക്ക് കൊടുക്കാനുള്ള പൈസയും കൊടുത്ത് വീട്ടിൽ കയറാൻ തുടങ്ങുകയായിരുന്നു. വാതിൽ തുറക്കാൻ താക്കോൽ എടുത്തു വെച്ചപ്പോൾ എവിടെയോ എന്തോ ഒരു പന്തികേട് പോലെ. വീട്ടിനകത്തേക്ക് കയറിയിപ്പോൾ തനിക്ക് വീടു മാറിപ്പോയോ എന്നു പോലും സംശയമായി. ടിവി ഇരിക്കുന്ന ടേബിൾ നല്ല വൃത്തിയായി ഇരിക്കുന്നു. മറ്റൊന്നുമല്ല, ടി വി അപ്രത്യക്ഷമായിരിക്കുന്നു!. ഒന്നു കണ്ണോടിച്ചപ്പോൾ മനസ്സിലായി - മ്യൂസിക് സിസ്റ്റവും ടിവിയുടെ വഴി പിന്തുടർന്നിരിക്കുന്നു!. അകത്തെ മുറിയിൽ തുറന്നു കിടക്കുന്ന മേശവലിപ്പുകൾ, കുത്തിത്തുറന്ന അലമാരകൾ..താഴേയും കട്ടിലിലും കിടക്കുന്ന വസ്ത്രങ്ങൾ..അടുക്കളയിൽ സവാള അരിഞ്ഞതിന്റെ ബാക്കിപത്രം..ഉണങ്ങിയ, പിളർന്നു കിടക്കുന്ന മുട്ടത്തോടുകൾ..ഫ്രിഡ്ജ് വലിച്ചു നിരക്കിയതിന്റെ പാടുകൾ നിലത്ത് കാണുന്നുണ്ട്..

ഭൂമി കറങ്ങി തുടങ്ങി.
ജെസ്സിയുടെ നിലവിളി നാലു വീടും കഴിഞ്ഞ് ജങ്ക്ഷൻ വരെയെത്തി കഴിഞ്ഞു.
കുട്ടികൾ ‘അതു കാണുന്നില്ല..ഇതു കാണുന്നില്ല..’ എന്നൊക്കെ പറഞ്ഞു തുടങ്ങുന്നു..
വെള്ളം..വെള്ളം..എവിടെ വെള്ളം..അയാൾ ഡൈനിംഗ് ടേബിളിൽ വെള്ളം നിറച്ചു വെച്ചിരുന്ന കൂജ തിരെഞ്ഞു പോയി.

അവിടെ വെച്ചിരുന്ന ചെറിയ പ്ലാസ്റ്റിക് പൂച്ചെട്ടിക്കു താഴെയായി..ഒരു തുടിപ്പ്..തല നീട്ടി നില്ക്കുന്ന ഒരു ചെറിയ കടലാസ്. അയാൾ വേഗമതെടുത്തു.

വെറും ഒരു വാചകം മാത്രമെ അതിലുണ്ടായിരുന്നു.
വിട്ടു നില്ക്കുന്ന അക്ഷരങ്ങൾ ഇങ്ങനെ പറഞ്ഞു,
‘Thanks for your facebook status’..അതിനു പിന്നാലെ ഒരു സ്മൈലിയും..

ഭൂമി വീണ്ടും കറങ്ങാൻ തുടങ്ങി..
ഇപ്രാവശ്യം കുറച്ചു കൂടി വേഗത്തിലാണോ എന്നയാൾക്ക് സംശയം തോന്നി..

Post a Comment

Tuesday, 17 December 2013

ഒരു സത്യം പറയട്ടെ!


ഉള്ളിലൊരു നാളം, ഉണ്ടെന്നറിഞ്ഞു ഞാൻ
ഉള്ളിലേക്കെത്തി, നോക്കുന്നുവെപ്പൊഴും.

കാണുന്നു ഞാനതിൻ ദിവ്യപ്രകാശം,
ഉൾക്കണ്ണു, തുറന്നു ഞാൻ നോക്കുന്ന നേരം.

ചിലരോ ചൊല്ലുന്നു പേരതിൻ ‘സത്യം’
ചിലരോ ചൊല്ലുന്നു ‘ദേഹി’ എന്നും..

ഉള്ളിലതില്ലെന്നു പറയില്ലയാരും,
സ്വയമൂതി കെടുത്താതിരിക്കുവോളം..

ഉറക്കെ പറയുന്നു ഞാനതിൻ നാമം!
പ്രപഞ്ചമെന്നാണതിൻ പേരെന്റെ കൂട്ടരെ!

അറിയുന്നു ഞാനീ പ്രപഞ്ചമെന്നുള്ളിൽ,
നിറയുന്നു സത്യത്തിൻ ദീപമായെന്നും!

പറയട്ടെയുച്ചത്തിൽ ലോകം മുഴുക്കെയും,
നീയുമീ ഞാനും - ഒന്നെന്ന സത്യം!

Post a Comment